31 Aug 2011

തേജാഭായ് ആന്‍ഡ്‌ ഫാമിലി

2011 ഓണം സിനിമകളില്‍ ആദ്യം പുറത്തിറങ്ങിയത് പ്രിഥ്വിരാജിനെ നായകനാക്കി അനന്ത വിഷന്സിനു വേണ്ടി ശാന്ത മുരളീധരന്‍, പി.കെ.മുരളീധരന്‍ എന്നിവര്‍ നിര്‍മിച്ചു ദീപു കരുണാകരന്‍ സംവിധാനം ചെയ്ത തേജഭായ് ആന്‍ഡ്‌ ഫാമിലിയാണ്. പ്രിഥ്വിരാജിന്റെ ആദ്യ മുഴുനീള ഹാസ്യ സിനിമ എന്ന പരസ്യ വാചകത്തോടെ സിനിമ ശാലകളില്‍ പ്രദര്‍ശനത്തിനെത്തിയ ഈ സിനിമയില്‍ മലയാള സിനിമയിലുള്ള പ്രഗല്‍ഭരായ എല്ലാ ഹാസ്യ താരങ്ങളും അഭിനയിച്ചിട്ടുണ്ട് . വിന്റര്‍,ക്രെയിസി ഗോപാലന്‍ എന്നി സിനിമകള്‍ക്ക്‌ ശേഷം ദീപു കരുണാകരന്‍ രചന നിര്‍വഹിച്ചു സംവിധാനം ചെയ്ത ഈ സിനിമയില്‍ തേജഭായ് എന്ന ടൈറ്റില്‍ റോളില്‍ അഭിനയിക്കുന്നത് പ്രിഥ്വിരാജാണ്. കാര്യസ്ഥനിലൂടെ സിനിമയിലെത്തിയ അഖില ശശിധരനാണ് പ്രിഥ്വിരാജിന്റെ നായികയാകുന്നത്. പ്രിഥ്വിയുടെ മുന്‍കാല സിനിമകളായ ക്ലാസ്സ്‌മേറ്റ്സ്, ചോക്ലേറ്റ്, റോബിന്‍ ഹൂഡ് എന്നി സിനിമകള്‍ നിര്‍മിച്ച അനന്ത വിഷന്‍സ് ഒരു ഇടവേളയ്ക്കു ശേഷം നിര്‍മ്മിച്ച സിനിമയാണ് തേജഭായ്. 

മലേഷ്യ നഗരത്തെ വിറപ്പിക്കുന്ന അധോലോക നായകന്‍ തേജഭായ്, ഒരിക്കല്‍ വേദിക[അഖില] എന്ന പെണ്‍കുട്ടിയെ പരിച്ചയപെടുന്നു. സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളുമായി ജീവിക്കുന്ന വേദികയുടെ സ്നേഹം പിടിച്ചുപറ്റാന്‍, തേജ അധോലോക പരിവേഷം മാറ്റിവെച്ചു സാധരണക്കാരനായി റോഷന്‍ വര്‍മ്മ എന്ന പേരില്‍  വേദികയോട് സൌഹൃദം പുലര്‍ത്തുന്നു. വേദികയുടെ അച്ഛന്‍ ദാമോദര്‍ ജി [തലൈവാസല്‍ വിജയ്‌] മകളുടെ വിവാഹം ഉറപ്പിക്കുന്ന അവസരത്തില്‍ വേദികയെ നഷ്ടപെടാതിരിക്കുവാന്‍ വേണ്ടി, തേജ, റോഷന്‍ വര്‍മ്മയായി ദാമോദര്‍ ജിയുടെ മുമ്പില്‍ അഭിനയിച്ചു അയാളുടെ മകളെ വിവാഹം കഴിക്കുവാനുള്ള അഭ്യര്‍ത്ഥന നടത്തുന്നു. കേരളത്തിലെ പേരുകേട്ട തറവാട്ടിലെ പയ്യനെ കൊണ്ട് മാത്രമേ മകളുടെ വിവാഹം നടത്താന്‍ സമ്മതം നല്‍കുകയുള്ളൂ എന്ന തീരുമാനത്തിലാണ് ദാമോദര്‍ ജി. അങ്ങനെ, തേജഭായ് 23 വര്‍ഷങ്ങള്‍ക്കു ശേഷം കേരളത്തിലേക്ക് വരുന്നു. അനാഥനായ തേജ, കുറെ നാടക നടന്മാരെയും, തട്ടിപ്പുവീരന്മാരെയും കൂടെക്കൂട്ടി ഒരു ഫാമിലി ഉണ്ടാക്കി എടുക്കുന്നു. റോഷന്‍ വര്‍മ്മയുടെ ബന്ധുക്കളെ കൂടുതല്‍ അറിയുവാന്‍ വേണ്ടി മകള്‍ വേദികയെ റോഷന്‍ വര്‍മ്മയുടെ അടുത്തേക്ക്‌ ദാമോദര്‍ ജി അയക്കുന്നു. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ദാമോദര്‍ ജിയും അവിടെ എത്തുന്നതോടെ തേജ കൂടുതല്‍ കുഴപ്പത്തിലാകുന്നു. തുടര്‍ന്ന് തേജയുടെ ജീവിതത്തില്‍ നടക്കുന്ന രസകരങ്ങളായ സംഭവങ്ങളാണ് ഈ സിനിമയുടെ കഥ.  

കഥ - തിരക്കഥ: ബിലോ ആവറേജ്
മലയാളി സിനിമ പ്രേക്ഷകര്‍ എത്രയോ പ്രാവശ്യം കണ്ടുമടുത്ത കഥ ഈ സിനിമയ്ക്ക് വേണ്ടി തിരഞ്ഞെടുത്തു എന്നത് എന്ത് കാരണത്താലാണ് എന്ന് മനസിലാകുന്നില്ല. അതുകൂടാതെ, മലയാള സിനിമകളിലും, ചില തമിഴ് സിനിമകളിലും കണ്ടിട്ടുള്ള കഥസന്ദര്‍ഭങ്ങള്‍ തിരക്കഥയില്‍ ഉള്‍കൊള്ളിക്കാന്‍ ദീപു കരുണാകരന്‍ കാണിച്ച ധൈര്യം അപാരം തന്നെ. ചില ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ആള്‍മാറാട്ടം നടത്തുന്ന നായകന്റെ കഥകള്‍ മലയാളികള്‍ 15 ഉം, 20 ഉം വര്‍ഷങ്ങള്‍ക്കു മുമ്പ് കണ്ടുമടുത്തതാണ്. തമാശ രംഗങ്ങള്‍ തിരക്കഥയില്‍ കുത്തി നിറയ്ക്കുവാന്‍ സംവിധായകന്‍ ശ്രമിച്ചത് ഈ സിനിമയ്ക്ക് വിനയായി. ജഗതി ശ്രീകുമാറും, സുരാജ് വെഞ്ഞാറമൂടും, സലിം കുമാറും, ജഗദീഷും ഒരുക്കിയ ഒന്നോ രണ്ടോ തമാശകള്‍ ഒഴികെ മറ്റെല്ലാം വെറും കൊമാളിതരങ്ങളായി മാറി. കഴിഞ്ഞ കുറച്ചു കൊല്ലങ്ങളായി മലയാളത്തില്‍ ഇറങ്ങിയ തട്ടിക്കൂട്ട്
തമാശകളുള്ള സിനിമകള്‍ വിജയിച്ചത് കൊണ്ടാവണം ദീപു കരുണാകരന്‍ ഈ സിനിമയിലും അങ്ങനത്തെ തമാശകള്‍ ഉള്കൊള്ളിച്ചത് എന്ന് കരുതാം.

സംവിധാനം: ബിലോ ആവറേജ്
കളര്‍ഫുള്‍ പശ്ചാത്തലത്തിലൂടെ ഈ സിനിമ ഒരുക്കാന്‍ സാധിച്ചു എന്നതല്ലാതെ ഒരു സംവിധായകനെന്ന നിലയില്‍ ദീപു വിജയിച്ചിട്ടില്ല. കുറച്ചു നാളുകളായി മോശം പ്രകടനം കാഴ്ചവെച്ചുകൊണ്ടിരുന്ന സുരാജിനെ നല്ലരീതിയില്‍ ഉപയോഗിക്കാന്‍ ദീപു ശ്രമിച്ചത് നന്നായി. അതുപോലെ തന്നെ, എല്ലാ ഹാസ്യ താരങ്ങളെയും ഈ സിനിമയില്‍ അഭിനയിപ്പിക്കാന്‍ ശ്രമിച്ചത് കൊണ്ട് ഈ സിനിമ മോശമാണെങ്കിലും അരോചകമായി തോന്നിയില്ല. സിനിമ ഇറങ്ങുന്നതിനു മുന്‍പേ ഈ സിനിമയിലെ ഒരു മധുരക്കിനാവിന്റെ എന്ന റീമിക്സ് പാട്ട് ശ്രദ്ധിക്കപെട്ടു. പക്ഷെ, അങ്ങനെയൊരു പാട്ടോ, ഈ സിനിമയില്‍ അതിന്റെ ആവശ്യകതയോ മനസിലാകുന്നില്ല. അതുപോലെ തന്നെ, നായകന്‍ സ്ലോ മോഷനില്‍ നടക്കുമ്പോള്‍ സിനിമയിലുള്ള പശ്ചാത്തല സംഗീതം മമ്മൂട്ടി അഭിനയിച്ച രൗദ്രം സിനിമയില്‍ കേട്ടതാണ്. ഇതു മനപ്പൂര്‍വം ഉള്പെടുത്തിയതാണോ? അതോ, അറിയാതെ സംഭവിച്ചതാണോ? 


സാങ്കേതികം: ആവറേജ്
ശ്യാംദത്ത് ഒരുക്കിയ ചായാഗ്രഹണം ശരാശരി നിലവാരം പുലര്‍ത്തുന്നു. സിനിമയുടെ ആദ്യപകുതിയില്‍ മലേഷ്യയിലുള്ള രംഗങ്ങളെല്ലാം കളര്‍ഫുള്ളായിരുന്നു. "ഹേ ബേബി...." എന്ന് തുടങ്ങുന്ന പാട്ടിന്റെ ചിത്രീകരണം വെത്യസ്തവും മനോഹരവുമായിരുന്നു. പക്ഷെ, മധുരകിനാവിന്റെ എന്ന പാട്ടില്‍ പ്രിഥ്വിരാജിന്റെയോ, അഖിലയുടെയോ മുഖം പോലും വ്യക്തമാകാത്ത തരത്തില്‍ ചിത്രീകരിച്ചത് ആ പാട്ടിന്റെ ആസ്വാദനത്തെ ബാധിച്ചു. പുതിയമുഖം, ഉറുമി എന്നി സിനിമകളിലൂടെ ശക്തമായ തിരിച്ചുവരവ്‌ നടത്തിയ ദീപക് ദേവ് നിരാശപെടുത്തി. ഈ സിനിമയിലെ പാട്ടുകളൊന്നും പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ല.
 

അഭിനയം: ആവറേജ്
കുറെ നാളുകള്‍ക്ക് ശേഷമാണ് പ്രിഥ്വിരാജ് തമാശ വേഷം കൈകാര്യം ചെയ്യുന്നത്. തേജഭായ് ആയും, റോഷന്‍
വര്മ്മയായും മോശമല്ലാത്ത പ്രകടനം കാഴ്ചവെയ്ക്കാന്‍ പ്രിഥ്വിരാജിന് സാധിച്ചു. സുരാജ് വെഞ്ഞാറമൂട്, സലിം കുമാര്‍, ജഗതി ശ്രീകുമാര്‍, ജഗദീഷ്,നെടുമുടി വേണു,അശോകന്‍, കൊല്ലം തുളസി, സുമന്‍, തലൈവാസല്‍ വിജയ്‌, കൊച്ചുപ്രേമന്‍, ഇന്ദ്രന്‍സ്, സിദ്ധാര്‍ത്, കോട്ടയം നസീര്‍, കൊല്ലം അജിത്‌, ഭീമന്‍ രഘു, അഖില, ബിന്ദു പണിക്കര്‍, ശോഭ മോഹന്‍, മങ്ക മഹേഷ്‌, മഞ്ജു പിള്ള, കുളപുള്ളി ലീല, ഷക്കീല എന്നിവരാണ് ഈ സിനിമയിലെ അഭിനേതാക്കള്‍. എല്ലാ അഭിനേതാക്കളും തരക്കേടില്ലാത്ത രീതിയില്‍ അഭിനയിച്ചിട്ടുണ്ട് ഈ സിനിമയില്‍. 
 

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്
1. പ്രിഥ്വിരാജ് എന്ന നടന്റെ താരമൂല്യം
2. ജഗതി - സലിം കുമാര്‍ - സുരാജ് എന്നിവര്‍ ഒരുക്കിയ ഒന്നോ
രണ്ടോ നല്ല തമാശ രംഗങ്ങള്‍    

സിനിമയുടെ മൈനസ് പോയിന്റ്സ്
1. കഥ, തിരക്കഥ
2. സംവിധാനം
3. തട്ടികൂട്ട്‌ തമാശകള്‍, കഥ സന്ദര്‍ഭങ്ങള്‍ 
4. ദീപക് ദേവിന്റെ പാട്ടുകള്‍ 


തേജാഭായ് ആന്‍ഡ്‌ ഫാമിലി റിവ്യൂ: തട്ടികൂട്ട്‌ തമാശ രംഗങ്ങളും, തമാശയ്ക്ക് വേണ്ടി ഉണ്ടാക്കിയെടുത്ത കഥ സന്ദര്‍ഭങ്ങളും, കണ്ടുമടുത്ത കോമാളിത്തരങ്ങളും വീണ്ടും കാണാന്‍ താല്പര്യമുള്ളവര്‍ക്ക് തേജഭായ് ആന്‍ഡ്‌ ഫാമിലി ഇഷ്ടമാകും.  

തേജാഭായ് ആന്‍ഡ്‌ ഫാമിലി റേറ്റിംഗ്: 3.60 / 10
കഥ, തിരക്കഥ: 3 / 10 [ബിലോ ആവറേജ്]
സംവിധാനം: 3 / 10 [ബിലോ ആവറേജ്]
സാങ്കേതികം: 2.5 / 5 [ആവറേജ്]
അഭിനയം: 2.5 / 5 [ആവറേജ്]
ആകെ മൊത്തം: 11 / 30 [ 3.6 / 10 ]


രചന, സംവിധാനം: ദീപു കരുണാകരന്‍
നിര്‍മ്മാണം: ശാന്ത മുരളിധരന്‍, പി.കെ.മുരളിധരന്‍
ബാനര്‍: അനന്ത വിഷന്‍സ്
ചായാഗ്രഹണം: ശ്യാംദത്ത്
ചിത്രസന്നിവേശം: മനോജ്‌
സംഗീതം: ദീപക് ദേവ്
വരികള്‍: കൈതപ്രം
       

28 Aug 2011

വെണ്‍ശംഖുപോല്‍ ...

മിഴികള്‍ സാക്ഷി’ എന്ന സിനിമയ്ക്ക്  ശേഷം അശോക്‌.ആര്‍.നാഥ്‌ സംവിധാനം ചെയ്യുന്ന സിനിമയാണ്വെണ്‍ശംഖുപോല്‍’. അനില്‍ മുഖത്തല തിരക്കഥയും, സംഭാഷണങ്ങളും രചിച്ച ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത് സനല്‍ തോട്ടം എന്നയാളാണ്. സുരേഷ് ഗോപി അവതരിപ്പിക്കുന്ന നന്ദകിഷോര്‍ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ടു നീങ്ങുന്നത്. യുദ്ധഭൂമിയിലെ വാര്‍ത്തകള്‍ എഴുതുന്ന സാഹസികനായ ഒരു പത്രപ്രവര്‍ത്തകനാണ് നന്ദകിഷോര്‍. ധൈര്യശാലിയായ നന്ദകിഷോര്‍ കാന്‍സര്‍ രോഗത്തിന് അടിമയാണ്. മരുന്നുകള്‍ക്കൊന്നും മാറ്റാനാവാത്ത തരത്തില്‍ അതീവ ഗുരുതരാവസ്ഥയിലാണ് നന്ദകിഷോറിന്റെ രോഗാവസ്ഥ. കല്‍ക്കട്ടയിലെ വസതിയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന നന്ദകിഷോര്‍ മൂന്ന് വര്‍ഷമായി പാലക്കാടുള്ള തന്റെ വീട്ടില്‍ പോയിട്ടും, ഭാര്യയെയും[ജ്യോതിര്‍മയി], അനിയത്തിയെയും[മീര നന്ദന്‍], മക്കളെയും കണ്ടിട്ടും. അനിയത്തിയുടെ വിവാഹത്തിന്റെ കല്യാണകുറിയോടൊപ്പം ഭാര്യ ഇന്ദുവിന്റെ എഴുത്ത് ലഭിക്കുന്ന നന്ദകിഷോര്‍ കുറെ വര്‍ഷങ്ങള്‍ക്കു ശേഷം നാട്ടിലേക്ക് തിരിച്ചുപോകാന്‍ തീരുമാനിക്കുന്നു. പക്ഷെ നാട്ടിലെത്തുന്ന നന്ദകിഷോര്‍ ഭാര്യയുടെയും സുഹൃത്തുകളുടെയും അടുത്തു നിന്നും അയാളുടെ രോഗം മറച്ചുവെയ്ക്കുന്നു. ഭാര്യയുടെയും, മക്കളുടെയും സ്നേഹം കിട്ടുമ്പോള്‍ ഒരുപാട് വര്‍ഷങ്ങള്‍ ജീവികണമെന്ന ആഗ്രഹം നന്ദന് തോന്നുന്നു. പക്ഷെ, ഓരോ ദിവസം കഴിയുമ്പോഴും നന്ദന്റെ രോഗം കൂടുന്നു. തുടര്‍ന്ന് നന്ദന്റെ ജീവിതത്തിലുണ്ടാവുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ കഥ. 

തിരക്കഥ: ആവറേജ് 
മിഴികള്‍ സാക്ഷിയ്ക്ക് ശേഷം അനില്‍ മുഖത്തല എഴുതിയ തിരക്കഥയില്‍ രോഗബാധിതനായ നായക കഥാപാത്രം അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ക്കാണ്  പ്രാധാന്യം നല്‍കിയിരിക്കുന്നത്. മലയാള സിനിമകളില്‍ മുമ്പ് കണ്ടിട്ടുള്ള കഥയും, കഥാ സന്ദര്‍ഭങ്ങളുമാണെങ്കിലും ചില രംഗങ്ങളും, സംഭാഷണങ്ങളും മനസ്സിനെ സ്പര്‍ശിക്കുന്ന രീതിയില്‍ എഴുതുവാന്‍ അനിലിനു സാധിച്ചു. അയാള്‍ മരിച്ചാല്‍ ,അതിനു ശേഷമുള്ള കുടുംബത്തിന്റെ അവസ്ഥയോര്‍ത്ത് നന്ദന്‍ വേദനിക്കുന്നതും, രോഗം മൂര്ചിക്കുമ്പോള്‍ ആത്മഹത്യ ചെയ്യാനൊരുങ്ങുന്ന നന്ദനെ പിന്തിരിപ്പിക്കുവാന്‍ വേണ്ടി നന്ദന്റെ വല്യച്ചന്‍ ഉപദേശിക്കുന്ന രംഗങ്ങളും മനോഹരമായി തിരക്കഥയില്‍ ഉള്‍കൊള്ളിക്കാന്‍ അനില്‍ മുഖതലയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പക്ഷെ, കഥയുടെ അവസാന ചില രംഗങ്ങള്‍ നന്ദന്റെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ ഒട്ടും വിശ്വസനീയമല്ലാത്തതുപോലെ അനുഭവപെട്ടു. ഇതിലും നന്നായി ഈ സിനിമ അവസാനിപ്പിക്കാമായിരുന്നു എന്ന് തോന്നിപോയി.
 
സംവിധാനം: ആവറേജ്  
ഒരുപാടു മലയാള സിനിമകളില്‍ ചര്‍ച്ച ചെയ്യപെട്ട വിഷയമാണ് ഈ സിനിമയുടെത്. ആ വിഷയത്തിലോ അതിന്റെ അവതരണത്തിലോ ആത്മാര്‍ത്ഥത പുലര്‍ത്തുവാന്‍ സംവിധായകന് കഴിയാത്തതു കൊണ്ട്, സിനിമ കാണുന്ന പ്രേക്ഷകന് ഇങ്ങനെയൊരു സിനിമയുടെ ആവശ്യമെന്ത് എന്ന് തോന്നിപോകുന്നതില്‍ തെറ്റില്ല. പ്രഥമചിത്രമായ 'സഫലം' എന്ന സിനിമയുടെ നിലവാരം പുലര്‍ത്തുവാന്‍ അശോക്‌ ആര്‍ നാഥിന്റെ തുടര്‍ന്നുള്ള സിനിമകള്‍ക്ക്‌ കഴിഞ്ഞിട്ടില്ല.

സാങ്കേതികം: ആവറേജ് 
രാമചന്ദ്ര ബാബു പകര്‍ത്തിയിരിക്കുന്ന സിനിമയിലെ ദൃശ്യങ്ങള്‍ ശരാശരി നിലവാരം പുലര്‍ത്തുന്നു. ചിത്രസംയോജകനെന്ന നിലയില്‍ വിപിന്‍ മണ്ണൂറിന് കാര്യമായൊന്നും ചെയ്യാനില്ല. മനുഷ്യരുടെ ജീവിതാവസ്ഥയെ കുറിച്ചുള്ള മധുസൂദനന്‍ നായരുടെ കവിത കേള്‍ക്കാന്‍ ഇമ്പമുള്ളതായിരുന്നു. ഓ.എന്‍.വിയുടെ വരികള്‍ക്ക് അനില്‍ പോങ്ങുമൂട് സംഗീത സംവിധാനം നിര്‍വഹിച്ച ഒരു പാട്ട് മാത്രമേയുള്ളൂ ഈ സിനിമയില്‍. രാജാമണിയുടെ പശ്ചാത്തല സംഗീതം സിനിമയുടെ രംഗങ്ങളിനോട് നന്നായി ചേര്‍ന്നു പോവുന്നു.

അഭിനയം: ഗുഡ്
കാന്‍സര്‍ രോഗിയായ നന്ദകിഷോര്‍ എന്ന കഥാപാത്രത്തിലൂടെ ഒരു അവാര്‍ഡിനര്‍ഹമായ അഭിനയമാണ് സുരേഷ് ഗോപി ഈ സിനിമയില്‍ കാഴ്ചവെച്ചിരിക്കുന്നത്. ഭാര്യയുടെ മാനസികവ്യഥകള്‍ ഒട്ടും കുറയാതെ എല്ലാ രംഗങ്ങളിലും മികവുകാട്ടി, തനിക്കു ലഭിച്ച അവസരം മികച്ചതാക്കാന്‍ ജ്യോതിര്മയിക്കും സാധിച്ചു. നന്ദന്റെ വല്യച്ചനായി അഭിനയിച്ച ഭരത് മുരളിയും, നന്ദനെ ജേഷ്ടനെപോലെ സ്നേഹിക്കുന്ന സുഹൃത്ത് ജയരാമന്റെ വേഷം അഭിനയിച്ച മനോജ്‌.കെ.ജയനും മികവു പുലര്‍ത്തി. ഇവരെ കൂടാതെ ലാലു അലക്സ്, അനൂപ്‌ മേനോന്‍, കൊച്ചുപ്രേമന്‍, മീര നന്ദന്‍, സുകുമാരി എന്നിവരും അവരവരുടെ കഥാപാത്രങ്ങള്‍ ഭംഗിയാക്കി.

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്
1. പ്രമേയം 
2. അഭിനേതാക്കളുടെ പ്രകടനം 

സിനിമയുടെ മൈനസ് പോയിന്റ്സ്
1. അവിശ്വസനീയമായ ക്ലൈമാക്സ്

വെണ്‍ശംഖുപോല്‍ റിവ്യൂ: വിനോദമെന്നതിനുമപ്പുറം, പ്രേക്ഷകരെ ചിന്തിപ്പിക്കുന്ന, നൊമ്പരപെടുത്തുന്ന, ഗൌരവമുള്ള കഥകള്‍ ഇഷ്ടപെടുന്ന സിനിമ പ്രേമികള്‍ക്ക് നല്ലൊരു അനുഭാവമായേക്കാം വെണ്‍ശംഖുപോല്‍ എന്ന സിനിമ

വെണ്‍ശംഖുപോല്‍ റേറ്റിംഗ്: ആവറേജ് [ 2.5 / 5 ]
 
സംവിധാനം: അശോക്‌.ആര്‍.നാഥ്
തിരക്കഥ, സംഭാഷണം: അനില്‍ മുഖത്തല
നിര്‍മ്മാണം: സനല്‍ തോട്ടം
ചായാഗ്രഹണം: രാമചന്ദ്ര ബാബു
ചിത്രസംയോജനം: വിപിന്‍ മണ്ണൂര്‍
വരികള്‍: ഓ.എന്‍.വീ.കുറുപ്പ്, മധുസൂദനന്‍ നായര്‍
സംഗീതം: അനില്‍ പോങ്ങുമൂട്