30 Nov 2012

ഫെയ്സ് ടു ഫെയ്സ് - മമ്മൂട്ടി ഫാന്‍സ്‌ ടു മമ്മൂട്ടി ഫാന്‍സ്‌ 4.00 / 10

ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം.കെ.നാസര്‍ നിര്‍മ്മിച്ച്‌, നവാഗതനായ മനോജ്‌ തിരക്കഥയും സംഭാഷണങ്ങളും എഴുതി, വി.എം.വിനു സംവിധാനം നിര്‍വഹിച്ച ഏറ്റവും പുതിയ സിനിമയാണ് ഫെയ്സ് ടു ഫെയ്സ്. പത്മശ്രീ ഭരത് മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ സിനിമയില്‍ പുതുമുഖങ്ങളായ ഗൌതം, ഋഷികേശ്, രോഹിത്, ബിനോയ്‌ എന്നിവരും മമ്മൂട്ടിയോടൊപ്പം അഭിനയിക്കുന്നു. ഇവരെ കൂടാതെ സിദ്ദിക്ക്, കലാഭവന്‍ മണി, വിജയരാഘവന്‍, നിഷാന്ത് സാഗര്‍, ടി.വി.അവതാരകന്‍ ഫിറോസ്‌, മാമുക്കോയ, രാജേഷ്‌ ഹെബ്ബാര്‍, വിനീത് കുമാര്‍, ശിവജി ഗുരുവായൂര്‍, മജീദ്‌, അബു സലിം, റോമ, രാഗിണി ദ്വിവേദി,റീന ബഷീര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു ഈ സിനിമയില്‍. അജയന്‍ വിന്‍സെന്റ് ചായാഗ്രഹണവും, സംജിത്ത് ചിത്രസന്നിവേശവും, അല്‍ഫോന്‍സ്‌ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.

സദാസമയം മദ്യപിക്കുന്ന ഒരാളായ ബാലചന്ദ്രന്‍, എല്ലാവരുമായും ആവശ്യത്തിനും അനാവശ്യത്തിനും വഴക്കടിക്കുന്ന സ്വഭാവക്കരനായിരുന്നു. ഇതേ കാരണങ്ങളാല്‍ ബാലചന്ദ്രന് ഒരുപാട് ശത്രുക്കള്‍ ഉണ്ടായിരുന്നു. ആ കൂട്ടത്തിലുള്ള ഒരു ശത്രുവായിരുന്നു പുഞ്ചക്കാടന്‍ വര്‍ക്കി എന്ന രാഷ്ട്രീയ നേതാവ്. വര്‍ക്കിയുടെ മകനും ലോകതെമ്മാടിയുമായ തോമസ്‌ പുഞ്ചക്കാടനുമായുള്ള വഴക്ക് ചെന്നവസാനിച്ചത്‌ ബാലചന്ദ്രന്റെ സസ്പെന്‍ഷനിലായിരുന്നു. താല്‍കാലികമായാണെങ്കിലും ഉദ്യോഗം നഷ്ടപെട്ട ബാലചന്ദ്രന്‍, ഉത്തരവാദിത്വമില്ലാത്ത ഭര്‍ത്താവായി മുഴുക്കുടിയനായ അവസ്ഥയിലാണ് ഭാര്യയുമായി പിണങ്ങുന്നത്. ഈ സംഭവങ്ങള്‍ക്ക് ശേഷമാണ് ബാലചന്ദ്രന്‍ സ്ഥലകച്ചവടത്തിലേക്ക് ഇറങ്ങുന്നത്. അങ്ങനെയിരിക്കെ നാടിനെ ഞെട്ടിച്ച ഒരു കൊലപാതകം ഉണ്ടാകുന്നു. ഉദ്യോഗത്തിലില്ലാതിരുന്നിട്ടും ചില പ്രത്യേക കാരണങ്ങളാല്‍ ബാലചന്ദ്രന്‍ ആ കൊലപാതകത്തിന്റെ ചുരുളഴിക്കുവാന്‍ വേണ്ടി വീണ്ടും അന്വേഷണത്തിനിറങ്ങുന്നു. തുടര്‍ന്നുള്ള രംഗങ്ങളിലൂടെ ക്ലൈമാക്സില്‍ എത്തുന്നതോടെ ബാലചന്ദ്രന്‍ കുറ്റവാളികളെ കണ്ടുപിടിക്കുന്നു. ഇതാണ് ഈ സിനിമയുടെ കഥ. ബാലചന്ദ്രനായി മമ്മൂട്ടിയും, തോമസ്‌ പുഞ്ചക്കടനായി ഫിറോസും, ബാലചന്ദ്രന്റെ ഭാര്യ വേഷത്തില്‍ കന്നഡ നടി രാഗിണി ദ്വിവേദിയും അഭിനയിച്ചിരിക്കുന്നു.

കഥ, തിരക്കഥ: ബിലോ ആവറേജ് 
നാടിനെ ഞെട്ടിച്ച ഒരു കൊലപാതകം, കൊല്ലപെട്ടത്‌ രാഷ്ട്രീയ നേതാവിന്റെ തന്തോന്നിയായ സന്തതി, കേസ് അന്വേഷണം നായക കഥാപാത്രം ഏറ്റെടുക്കുന്നു, കൊലപാതകിയെ കണ്ടുപിടിക്കുന്നു, ഇതിനിടയില്‍ നായകന്റെ കുടുംബം, കുട്ടികള്‍, പ്രാരാബ്ദം എന്നിങ്ങനെ കുറെ കാര്യങ്ങള്‍ ചര്‍ച്ചാവിഷയമായ എത്രയോ സിനിമകള്‍ മലയാളത്തില്‍ നിര്‍മ്മിക്കപെട്ടിട്ടുണ്ട്. ഇതേ കഥയും കഥാസന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും പ്രേക്ഷകര്‍ കണ്ടുമടുത്തു ഇരിക്കുമ്പോഴാണ് അതെ കഥയുമായി വീണ്ടുമൊരു താരത്തിന്റെ സിനിമ. എന്താണ് ഈ സിനിമ കൊണ്ട് മനോജ്‌ പയ്യന്നൂര്‍ എന്ന തിരക്കഥ രചയ്താവ് ഉദേശിച്ചത്‌? സിനിമയുടെ ആദ്യപകുതിയിലുള്ള കുറെ കഥാസന്ദര്‍ഭങ്ങള്‍ പ്രേക്ഷകര്‍ക്ക്‌ ഒരല്‍പം ആശ്വാസം നല്ക്കുന്നുണ്ട്. അതിനു കാരണം മമ്മൂട്ടിയുടെ അഭിനയവും, കഥയ്ക്ക്‌ ആവശ്യം എന്ന് തോന്നുന്ന രംഗങ്ങളും മാത്രമുള്ളത് കൊണ്ടാണ്. സിനിമയുടെ രണ്ടാം ഭാഗത്തിലുള്ള രണ്ടു പാട്ടുകളും, സസ്പെന്‍സ് എല്ലാം ക്ലൈമാക്സിനു മുമ്പേ പ്രേക്ഷകരോട് പറഞ്ഞതിന് ശേഷമുള്ള കുടുംബ കാര്യങ്ങളും അവരെ വെറുപ്പിച്ചു. മികച്ച ഒരു സസ്പെന്‍സ് സിനിമയുടെ കഥയെങ്കിലും മനോജിനു എഴുതാമായിരുന്നു. അതിനിടയില്‍ കുടുംബവും, ഭാര്യയുമായുള്ള വഴക്കും ചേര്‍ത്തു സിനിമയുടെ വേഗതയെ നശിപ്പിച്ചു. ശരാശരി നിലവാരം പോലുമില്ലാത്ത ഇതേപോലുള്ള തിരക്കഥയാണ് ഫെയ്സ് ടു ഫെയ്സ് പോലെയുള്ള സിനിമകളുടെ നിരാശാജനകമായ അന്ത്യത്തിന് കാരണം.

സംവിധാനം: ബിലോ ആവറേജ്
പല്ലാവൂര്‍ ദേവനാരായണന്‍, വേഷം, ബസ്‌ കണ്ടക്ടര്‍ എന്നീ സിനിമകള്‍ക്ക്‌ ശേഷം മമ്മൂട്ടിയെ നായകനാക്കി വി.എം.വിനു സംവിധാനം ചെയ്ത ഈ സിനിമയുടെ പ്രധാന പ്രശ്നം എന്നത് സംവിധായകന്റെ കഴിവുകേടാണ്. പ്രവചിക്കാനവുന്ന കഥഗതിയുള്ള ഒരു സിനിമയ്ക്ക് ഏറ്റവും ആവശ്യം മികച്ച അവതരണ രീതിയാണ്. പോലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിലെ പ്രശ്നങ്ങളും, കഥയില്‍ യാതൊരു ചലനവും സൃഷ്ട്ടിക്കാത്ത രണ്ടു മൂന്ന് പാട്ടുകളും സിനിമയുടെ രണ്ടാം ഭാഗത്ത് കൂട്ടി ചേര്‍ത്തു സിനിമയുടെ വേഗതയെ ഇല്ലാതാക്കി. ഓരോ മാതാപിതാക്കളും കണ്ടിരിക്കേണ്ട സിനിമ എന്ന തലവാചകം നല്‍ക്കി പുറത്തിറക്കിയ ഈ സിനിമയില്‍ എന്ത് പുതിയ കാര്യങ്ങളാണ് സംവിധായകന്‍ മാതാപിതാക്കളോട് പറയുന്നത്? സിനിമയുടെ ആദ്യ ഭാഗം കൃത്യതയോടെ സംവിധാനം ചെയ്ത വിനു, രണ്ടാം ഭാഗത്തില്‍ സിനിമയെ കൈവിട്ടു കളഞ്ഞ കാഴ്ചയാണ് കണ്ടത്. 


സാങ്കേതികം: എബവ് ആവറേജ്
മികച്ച വിഷ്വല്‍സ് ഒരുക്കിയ അജയന്‍ വിന്‍സെന്റ് എന്ന ചായഗ്രഹകനാണ് ഈ സിനിമ കണ്ടിരിക്കാവുന്ന ഒന്നാക്കി മാറ്റുന്നത്തില്‍ വി.എം.വിനുവിനെ സഹായിച്ചത്. അജയന്‍ പകര്‍ത്തിയ ദ്രിശ്യങ്ങള്‍ മോശമാക്കാതെ കൂട്ടിയോജിപിക്കുവാന്‍ സംജിതിന്റെ കഴിഞ്ഞിട്ടുണ്ട്. അജയന്‍ വിന്‍സെന്റിന്റെ മികവുറ്റ ചായഗ്രഹണവും സാംജിതിന്റെ ചിത്രസന്നിവേശവും സിനിമയെ രക്ഷിക്കുമ്പോള്‍, ആര്‍കും മനസ്സിലാകാത്ത രീതിയിലുള്ള പാട്ടിന്റെ വരികളും അല്‍ഫോന്‍സ്‌ ജോസഫിന്റെ സംഗീതവും സിനിമ തകര്‍ത്തുകളഞ്ഞു. ഈ പാട്ടുകള്‍ സിനിമയുടെ അനവസരത്തില്‍ വരുന്നതോടു കൂടി പാട്ടുകളെ കൂടുതല്‍ വെറുത്തുപോയി. ഗിരീഷ്‌ മേനോന്റെ കലാസംവിധാനം, പി.വി.ശങ്കറിന്റെ മേക്കപ്പ് എന്നിവ സിനിമയോട് ചേര്‍ന്ന് പോകുന്നു.
 
അഭിനയം: എബവ് ആവറേജ്

ബാലചന്ദ്രന്‍ എന്ന കഥാപാത്രത്തെ തികഞ്ഞ ആത്മാര്‍ഥതയോടെയാണ് മമ്മൂട്ടി സമീപിച്ചിരിക്കുന്നത്. പ്രേക്ഷകരെ ബോറടിപ്പിക്കുന്ന രീതിയിലാണ് കഥ മുന്നോട്ടു നീങ്ങുന്നതെങ്കിലും, ഈ സിനിമ രണ്ടേകാല്‍ മണിക്കൂര്‍ കണ്ടിരിക്കാവുന്ന രീതിയില്‍ കൊണ്ടെത്തിച്ചത് മമ്മൂട്ടിയുടെ സാന്നിധ്യമാണ്. പുതുമുഖങ്ങളായ 4 ആണ്‍കുട്ടികളും നല്ല അഭിനയം കാഴ്ച്ചവെചിട്ടുണ്ട് ഈ സിനിമയില്‍. ഒരല്പം നെഗറ്റിവ് സ്വഭാവമുള്ള കഥാപാത്രമായി സീരിയല്‍ നടന്‍ രാജേഷ്‌ ഹെബ്ബറും ഈ സിനിമയില്‍ അഭിനയ മികവുകാട്ടി. സിദ്ദിക്കും കലാഭവന്‍ മണിയും വിജയരാഘവനും നിഷാന്ത് സാഗറും മാമുക്കോയയും അവരവരുടെ രംഗങ്ങള്‍ മോശമാക്കിയില്ല. മമ്മൂട്ടിയുടെ ഭാര്യയായി അഭിനയിച്ച രാഗിണി ദ്വിവേദിയുടെ അഭിനയം പ്രതീക്ഷിച്ച നിലവാരത്തില്‍ ഉയര്‍ന്നില്ല. മറ്റെല്ലാ നടീ നടന്മാരും നിരശപെടുത്താതെ അഭിനയിച്ചിട്ടുണ്ട് ഈ സിനിമയില്‍.  

സിനിമയുട പ്ലസ്‌ പോയിന്റ്സ്:
1.സിനിമയുടെ ആദ്യ ഭാഗം
2.അജയന്‍ വിന്‍സെന്റിന്റെ ചായാഗ്രഹണം
3.സസ്പെന്‍സ് നിലനിര്‍ത്തിയിരിക്കുന്ന രീതി


സിനിമയുടെ മൈനസ് പോയിന്റ്സ്:
1.സിനിമയുടെ രണ്ടാം ഭാഗം 
2.ത്രില്ലടിപ്പിക്കാത്ത കഥാസന്ദര്‍ഭങ്ങള്‍
3.വി.എം.വിനുവിന്റെ സംവിധാനം
4.പാട്ടുകള്‍ 


ഫെയ്സ് ടു ഫെയ്സ് റിവ്യൂ: പുതുമയില്ലാത്ത പ്രമേയം ടു പ്രവചിക്കാനവുന്ന കഥാസന്ദര്‍ഭങ്ങള്‍ ടു കണ്ടുമടുത്ത കഥാപാത്രങ്ങള്‍ ടു ത്രില്ലടിപ്പിക്കാത്ത സസ്പെന്‍സ് ടു ഇഴഞ്ഞു നീങ്ങുന്ന ക്ലൈമാക്സ്. - ഇതാണ് ഫെയ്സ് ടു ഫെയ്സ്.

ഫെയ്സ് ടു ഫെയ്സ് റേറ്റിംഗ് : 4.00 / 10
കഥ, തിരക്കഥ: 3/10 [ബിലോ ആവറേജ്]
സംവിധാനം: 3/10 [ബിലോ ആവറേജ്]
സാങ്കേതികം: 3/5[എബവ് ആവറേജ് ]
അഭിനയം: 3/5[എബവ് ആവറേജ്]
ടോട്ടല്‍: 12/30 [4.00/10] 

സംവിധാനം: വി.എം.വിനു
തിരക്കഥ, സംഭാഷണങ്ങള്‍: മനോജ്‌
ചായാഗ്രഹണം: അജയന്‍ വിന്‍സെന്റ്
ചിത്രസന്നിവേശം: സംജിത്ത്
ഗാനരചന: വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ, അനില്‍ പനച്ചൂരാന്‍, ജോഫി തരകന്‍
സംഗീതം, പശ്ചാത്തല സംഗീതം: അല്‍ഫോന്‍സ്‌ ജോസഫ്
കലാസംവിധാനം:ഗിരീഷ്‌ മേനോന്‍
മേക്കപ്പ്: പി.വി.ശങ്കര്‍
വസ്ത്രാലങ്കാരം: ഷീബ റോഹന്‍
വിതരണം: ഗുഡ് ലൈന്‍ റിലീസ്

ചേട്ടായീസ് - സൗഹൃദത്തിന്റെ രസകരമായ ചിരിക്കൂട്ട്‌ 6.60/10

അധികമായാല്‍ അമൃതും വിഷം എന്ന പോലെ, ആത്മാര്‍ത്ഥ സൗഹൃദമായാലും ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള സ്നേഹമായാലും, അധികമായാല്‍ അത് സൗഹൃദവും കുടുംബബന്ധങ്ങളും തകര്‍ക്കും എന്ന സന്ദേശം രസകരമായ മുഹൂര്‍ത്തങ്ങളിലൂടെ പ്രേക്ഷകരിലേക്കെത്തിച്ച സിനിമയാണ് ഷാജൂണ്‍ കാര്യാലിന്റെ ചേട്ടായീസ്. തക്കാളി ഫിലിംസിന്റെ ബാനറില്‍ നടന്മാരായ ബിജു മേനോന്‍, സുരേഷ് കൃഷ്ണ, ചായാഗ്രാഹകന്‍ പി.സുകുമാര്‍, സംവിധായകന്‍ ഷാജൂണ്‍ കാര്യാല്‍, തിരക്കഥകൃത്ത് സച്ചി എന്നിവര്‍ ചേര്‍ന്നാണ് ചേട്ടായീസ് നിര്‍മ്മിച്ചിരിക്കുന്നത്. റണ്‍ ബേബി റണ്‍ എന്ന സിനിമയ്ക്ക് ശേഷം സച്ചിയുടെ കഥയ്ക്ക്‌, തിരക്കഥയും സംഭാഷണങ്ങളും എഴുതിയതും സച്ചി തന്നെയാണ്. വിനോദ് ഇല്ലംപിള്ളി പകര്‍ത്തിയ ദ്രിശ്യങ്ങള്‍ കൂട്ടിയോജിപ്പിച്ചത് ബിജിത്ത് ബാലയാണ്. രാജീവ്‌ നായരുടെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ദീപക് ദേവാണ്.

കൊച്ചി നഗരത്തിലെ ഒരു ഫ്ലാറ്റില്‍ ന്യൂ ഇയര്‍ ആഘോഷിക്കുവാന്‍ വേണ്ടി ആത്മാര്‍ത്ഥ സുഹൃത്തുക്കളായ ജോണ്‍ പള്ളന്‍ എന്ന വക്കീലും, സംഗീത സംവിധായകന്‍ കൃഷ്ണകുമാര്‍ എന്ന കിച്ചുവും, സിനിമ-സീരിയല്‍ നടന്‍ രൂപേഷ് കൃഷ്ണയും, പാചക വിദഗ്ദ്ധന്‍ ബാവയും, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ബാബുമോനും തലേന്ന് തന്നെ ഒത്തുചേരുന്നു. 36 മണിക്കൂറുകള്‍ക്കുള്ളില്‍ ഈ അഞ്ചു പേരുടെയും ജീവിതത്തിലുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ഈ സിനിമയുടെ കഥ. മിയ[ജിമ്മി ജോര്‍ജ്] എന്ന പുതുമുഖമാണ് ഈ സിനിമയിലെ നായിക. ബിജു മേനോന്‍ അവതരിപ്പിക്കുന്ന കിച്ചുവിന്റെ ഭാര്യ മെര്‍ലിന്‍ എന്ന കഥാപാത്രത്തെയായാണ്‌  മിയ അവതരിപ്പിക്കുന്നത്‌. അഞ്ചു സുഹൃത്തുക്കള്‍ ഒത്തുകൂടുമ്പോള്‍ ഉണ്ടാവുന്ന വെറും സൗഹൃദം മാത്രം ചര്‍ച്ചചെയ്യാതെ, സൗഹൃദത്തിലായാലും വിവാഹ ബന്ധത്തിലായാലും അമിതമായ സ്നേഹം കൊണ്ടുണ്ടാവുന്ന പ്രശ്നങ്ങളും ഈ സിനിമയില്‍ ചര്‍ച്ചചെയ്യപെടുന്നു. 

കഥ, തിരക്കഥ: ഗുഡ്
സൗഹൃദത്തിന്റെ കഥപറഞ്ഞ ഒരുപാട് സിനിമകള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ടെങ്കിലും, അതില്‍ നിന്നുമൊക്കെ വേറിട്ട തിരക്കഥയാണ് സച്ചി ഈ സിനിമയ്ക്ക് വേണ്ടി എഴുതിയിരിക്കുന്നത്. മികച്ചൊരു സന്ദേശവും നല്‍ക്കികൊണ്ടു സച്ചി എഴുതിയ തിരക്കഥയാണ് ഈ സിനിമയുടെ നട്ടെല്ല്. സമീപകാലത്തിറങ്ങിയ സിനിമകളെ അപേക്ഷിച്ച് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന കഥാസന്ദര്‍ഭങ്ങള്‍ എഴുതുവാന്‍ സച്ചിയ്ക്ക് സാധിച്ചതാണ് ഈ സിനിമയ്ക്ക് തുണയായത്. തട്ടിക്കൂട്ട് തമാശകളും നായകന്മാരുടെ കോമാളി അഭിനയവും കണ്ടു നിവര്‍ത്തിയില്ലാതെ ചിരിക്കുന്ന പ്രേക്ഷകര്‍ക്ക്‌ വലിയൊരു ആശ്വാസമാണ് ഈ സിനിമ. രസകരങ്ങളായ നിരവധി മുഹൂര്‍ത്തങ്ങള്‍ക്ക് പുറമേ സംഭാഷണങ്ങ
ളിലുള്ള തമാശകള്‍ വേറെ. ഈ സിനിമയുടെ രണ്ടാം പകുതിയില്‍ കുടുംബ ജീവിതത്തിലെ താളപിഴകള്‍ ഉണ്ടാവുന്ന ചില കാരണങ്ങളും ചര്‍ച്ച ചെയുന്നു. റണ്‍ ബേബി റണ്ണിനു ശേഷം മറ്റൊരു വിജയ സിനിമ കൂടി സച്ചിയുടെ പേരില്‍...അഭിനന്ദനങ്ങള്‍!

സംവിധാനം: എബവ് ആവറേജ്
മോഹന്‍ലാല്‍ നായകനായി അഭിനയിച്ച വടക്കുംനാഥന്‍ എന്ന സിനിമയ്ക്ക് ശേഷം ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ചേട്ടായീസ്. ന്യൂ ജനറേഷന്‍ സിനിമകളും ഓള്‍ഡ്‌ ജനറേഷന്‍ സിനിമകളും ഇഷ്ടപെടുന്ന രണ്ടുതരം പ്രേക്ഷകരാണ് ഇന്ന് കേരളത്തിലുള്ളത്. ഇവയില്‍ രണ്ടുകൂട്ടരെയും ത്രിപ്പ്തിപെടുത്തുന്ന സിനിമകള്‍ എടുക്കുവാന്‍ ഒരല്പം ബുദ്ധിമുട്ടേണ്ടിവരും. ഷാജൂണ്‍ കാര്യലിന്റെ ചേട്ടായീസിലൂടെ സംവിധായകന്‍ എല്ലാത്തരം സിനിമകള്‍ ഇഷ്ടപെടുന്നവരെയും അനായാസം തൃപ്തിപെടുത്തി
യിരിക്കുന്നു. നല്ലൊരു തിരക്കഥയുടെ പിന്‍ബലത്തോടെ, മികച്ച നടീനടന്മാരുടെ സഹായത്തോടെ, നല്ല സാങ്കേതിക മികവോടെ പ്രേക്ഷകര്‍ക്ക്‌ ഓര്‍ത്തോര്‍ത്തു ചിരിക്കുവാനും ഒരല്‍പം ചിന്തിക്കുവാനുമുള്ള അവസരം ഷാജൂണ്‍ കാര്യാല്‍ ഉണ്ടാക്കിയിരിക്കുന്നു. കഴിവ് തെളിയിച്ച നടന്മാരായ ബിജു മേനോനെയും ലാലിനെയും കൂടാതെ സുരേഷ് കൃഷ്ണ, പി.സുകുമാര്‍ എന്നിവര്‍ക്ക് വ്യതസ്ത വേഷങ്ങള്‍ നല്‍കിയതിനും, പുതുമുഖങ്ങളായ സുനില്‍ ബാബു, മിയ എന്നിവരെ കണ്ടെത്തിയത്തിനും സംവിധായകന്‍ പ്രശംസ അര്‍ഹിക്കുന്നു.

സാങ്കേതികം: ഗുഡ്
കൊച്ചിയിലെ നവോദയയുടെ സ്റ്റുഡിയോയില്‍ ആണ് ഈ സിനിമയുടെ പ്രധാന രംഗങ്ങള്‍ ചിത്രീകരിച്ചത്. വിനോദ് ഇല്ലംപ്പിള്ളിയാണ് ചായഗ്രഹകാന്‍. ഫ്ലാറ്റില്‍ ഒത്തുകൂടുന്ന രംഗങ്ങള്‍ കളര്‍ഫുള്ളായി ചിത്രീകരിച്ചത് സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. ബിജിത്ത് ബാലയുടെ ചില രസകരങ്ങളായ രംഗങ്ങളുടെ കൂട്ടിയോജിപ്പികലുകളും ഈ സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. രാജീവ്‌ നായര്‍ എഴുതി ദീപക് ദേവ് ഈണമിട്ട "എറുനോട്ടം എന്തിനു വെറുതെ..." എന്ന പാട്ട് മികവു പുലര്‍ത്തുന്നു. സന്തോഷ്‌ രാമന്റെ കലാസംവിധാനവും, കുക്കുവിന്റെ വസ്ത്രാലങ്കാരവും, റോഷന്റെ മേക്കപും സിനിമയോട് ചേര്‍ന്ന് പോകുന്നു. ഏവര്‍ക്കും അഭിനന്ദനങ്ങള്‍.


അഭിനയം: ഗുഡ്
ജോണ്‍ പള്ളനായി ലാലും, കിച്ചുവായി ബിജു മേനോനും മികച്ച അഭിനയം കാഴ്ചവെച്ച ഈ സിനിമയില്‍, സുരേഷ് കൃഷ്ണ, സുനില്‍ ബാബു, നായിക മിയ എന്നിവരും അവരവരുടെ രംഗങ്ങള്‍ മികവുറ്റതാക്കി. പി.സുകുമാര്‍, പി.ശ്രീകുമാര്‍, സാദിക്ക്, അഗസ്റ്റിന്‍, ഷാജു, നന്ദു പൊതുവാള്‍, ഗീത വിജയന്‍, പൊന്നമ്മ ബാബു, സജിത ബേട്ടി എന്നിവരും ഈ സിനിമയില്‍ അഭിനയിക്കുനുണ്ട്. ഓര്‍ഡിനറി എന്ന സിനിമയ്ക്ക് ശേഷം ബിജു മേനോന് ലഭിച്ച ഏറ്റവും മികച്ച കഥാപാത്രമാണ് ഈ സിനിമയിലെ കിച്ചു. അതുപോലെ ഒഴിമുറി എന്ന സിനിമയിലൂടെ അഭിനയത്തിന്റെ പുതിയമുഖം കാണിച്ചുതന്ന ലാലിന് കിട്ടിയ മറ്റൊരു നല്ല വേഷമാണ് ഈ സിനിമയിലെ ജോണ്‍ എന്ന വക്കീല്‍. വില്ലന്‍ വേഷങ്ങളില്‍ നിന്നും ശാപമോക്ഷം ലഭിക്കുവാന്‍ കാത്തിരുന്ന സുരേഷ് കൃഷ്ണയ്ക്കും ഈ സിനിമയിലെ കോമഡി വേഷം ഗുണം ചെയ്യും. പുതുമുഖം എന്ന് തോന്നിപ്പിക്കാത്ത രീതിയില്‍ നായിക മിയും ഉജ്ജ്വമായി അഭിനയിച്ചിട്ടുണ്ട് ഈ സിനിമയില്‍. 



സിനിമയുടെ പ്ലസ് പോയിന്റ്സ്:
1. സച്ചിയുടെ തിരക്കഥ
2. ചിരിയുണര്‍ത്തുന്ന നിരവധി കഥാസന്ദര്‍ഭങ്ങള്‍
3. നടീനടന്മാരുടെ അഭിനയം
4. എറുനോട്ടം എന്തിനു വെറുതെ...എന്ന പാട്ട്
5. ചായാഗ്രഹണം, ചിത്രസന്നിവേശം 


സിനിമയുടെ മൈനസ് പോയിന്റ്സ്:
1. ചില അശ്ലീല സംഭാഷണങ്ങള്‍[തെറി വിളികള്‍]


ചേട്ടായീസ് റിവ്യൂ: ന്യൂ ജനറേഷന്‍ സിനിമകള്‍ ഇഷ്ടപെടുന്നവരെയം ഓള്‍ഡ്‌ ജനറേഷന്‍ സിനിമ ഇഷ്ടപെടുന്ന പ്രേക്ഷകരെയും, സൗഹൃദത്തിന്റെ കഥപറയുന്ന ചേട്ടായീസ് ചിരിപ്പികുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു. ഷാജൂണ്‍ കര്യാലിനും സച്ചിയ്ക്കും തക്കാളി ഫിലിംസിനും അഭിനന്ദനങ്ങള്‍!

ചേട്ടായീസ് റേറ്റിംഗ്: 6.60/10
കഥ,തിരക്കഥ: 7/10[ഗുഡ്]
സംവിധാനം: 6/10[എബവ് ആവറേജ്]
സാങ്കേതികം: 3.5/5[ഗുഡ്]
അഭിനയം: 3.5/5[ഗുഡ്]
ടോട്ടല്‍: 20/30 [6.6/10]

സംവിധാനം: ഷാജൂണ്‍ കാര്യാല്‍
കഥ, തിരക്കഥ, സംഭാഷണം: സച്ചി
നിര്‍മ്മാണം: ബിജു മേനോന്‍, സുരേഷ് കൃഷ്ണ, പി.സുകുമാര്‍, ഷാജൂണ്‍ കര്യാല്‍, സച്ചി
ബാനര്‍: തക്കാളി ഫിലിംസ്
ചായാഗ്രഹണം: വിനോദ് ഇല്ലംപിള്ളി
ചിത്രസന്നിവേശം:ബിജിത്ത് ബാല
ഗാനരചന:രാജീവ്‌ നായര്‍
സംഗീതം: ദീപക് ദേവ്
കലാസംവിധാനം: സന്തോഷ്‌ രാമന്‍
വസ്ത്രാലങ്കാരം:കുക്കു പരമേശ്വരന്‍
മേക്കപ്പ്: റോഷന്‍ ചിറ്റൂര്‍
വിതരണം: കലാസംഘം, കാസ്, മഞ്ജുനാഥ[എറണാകുളം]

പോപ്പിന്‍സ്‌ - വി.കെ.പ്രകാശിന്റെ ഈ പോപ്പിന്‍സ്‌ ഒരു കയിപ്പേറിയ ചലച്ചിത്രാനുഭവം 2.50/10

ദാമ്പത്യ ജീവിതത്തിലെ ലളിതമായതും സത്യസന്ധമായതുമായ ചില കാഴ്ച്ചപാടുകളിലൂടെ വികസിക്കുന്ന കഥയാണ് വി.കെ.പ്രകാശ്‌ സംവിധാനം ചെയ്ത സിനിമ പോപ്പിന്‍സ്‌. മധുരം നല്‍ക്കുന്ന വര്‍ണ്ണ ശബളമായ പോപ്പിന്‍സ്‌ മിഠായി പോലെ വിവിധ കുടുംബത്തിലെ സ്ത്രീ-പുരുഷ ബന്ധങ്ങളുടെ കാഴ്ച്ചപ്പാടുകള്‍ സമന്വയിപ്പിച്ചാണ് വി.കെ.പി. പോപ്പിന്‍സ്‌ ഒരുക്കിയിരിക്കുന്നത്. പ്രശസ്ത നടകരച്ചയ്താവ് ജയപ്രകാശ് കുളൂരിന്റെ ലഘു നാടകങ്ങളാണ് പോപ്പിന്‍സിന്റെ കഥയ്ക്ക്‌ ആധാരം. നാല് കുടുംബങ്ങളിലെ ഭര്‍ത്താവിന്റെയും ഭാര്യയുടെയും കാണകാഴ്ചകളിലൂടെ വികസിക്കുന്ന പോപ്പിന്‍സില്‍ കുഞ്ചാക്കോ ബോബന്‍- നിത്യ മേനോന്‍, ജയസൂര്യ - മേഘ്ന രാജ്, ഇന്ദ്രജിത്ത് - പത്മപ്രിയ, ശങ്കര്‍ രാമകൃഷ്ണന്‍ - മൈഥിലി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. ഇവരെ കൂടാതെ കുട്ടികളുടെ പ്രണയം കലര്‍ന്ന സൗഹൃദം അവതരിപ്പിക്കുന്നത്‌ മാസ്റ്റര്‍ ധനന്‍ജയ്‌ ബേബി നയന്‍താര എന്നിവരും, പ്രായമായവരുടെ പ്രണയം അവതരിപ്പിക്കുന്നത്‌ പി.ബാലചന്ദ്രനും ശ്രീലതയും എന്നിവരും ചേര്‍ന്നാണ്. ഇവയില്‍ നിന്ന് വ്യതസ്തമായി സ്ത്രീ-പുരുഷ ബന്ധത്തിലെ മറ്റൊരു കാഴ്ചപാട് പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ എത്തിക്കുന്ന കഥയില്‍ സിദ്ദിക്കും ആന്‍ അഗസ്റ്റിനും അഭിനയിച്ചിരിക്കുന്നു. ശങ്കര്‍ രാമകൃഷ്ണന്‍ അവതരിപ്പിക്കുന്ന ഹരി എന്ന കഥാപാത്രം ഒരു സിനിമ സംവിധാനം ചെയ്യുവാന്‍ ശ്രമിക്കുന്നതും, അയാള്‍ എഴുതിയ കഥകളിലൂടെ ദാമ്പത്യ ജീവിതത്തിലെ ലളിതമായ ചില സത്യങ്ങള്‍ വി.കെ.പ്രകാശ് പ്രേക്ഷകര്‍ക്ക്‌ മുന്നിലെത്തിക്കുന്നു.

ഡി മാക് ക്രിയേഷന്‍സിനു വേണ്ടി ദര്‍ശന്‍ രവി നിര്‍മ്മിച്ച പോപ്പിന്‍സിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ജയപ്രകാശ് കുളൂരാണ്. ജോമോന്‍ ടി. ജോണ്‍, അരുണ്‍ ജെയിംസ്‌, പ്രതീഷ് എം. എന്നിവരാണ് ഈ സിനിമയുടെ ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. മഹേഷ്‌ നാരായണനാണ് ചിത്രസന്നിവേശം. റഫീക്ക് അഹമ്മദ്‌, അനില്‍ പനച്ചൂരാന്‍, ഷിബു ചക്രവര്‍ത്തി, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, രതീഷ്‌ വേഗ എന്നിവരാണ് ഗാന രചന. സംഗീതവും പശ്ചാത്തല സംഗീതവും രതീഷ്‌ വേഗ നിര്‍വഹിച്ചിരിക്കുന്നു. സെന്‍ട്രല്‍ പിക്ചേര്‍സ് ഈ സിനിമ വിതരണം ചെയ്തിരിക്കുന്നു.

കഥ, തിരക്കഥ: മോശം
ജയപ്രകാശ് കുളൂരിന്റെ 18 നാടകങ്ങളുടെ കഥ സമന്വയിപ്പിച്ച് അദ്ദേഹം എഴുതിയ കഥയും തിരക്കഥയും മലയാള സിനിമയില്‍ ഇതിനു മുമ്പ് ചര്‍ച്ചചെയ്യപെടാത്തതതാണ്. ദാമ്പത്യ ജീവിതത്തില്‍ സ്ത്രീയും പുരുഷനും എത്രത്തോളം സ്നേഹിക്കുന്നു എന്നതും, പ്രായം എത്രതന്നെയായാലും സ്നേഹത്തിന്റെ തീവ്രത നഷ്ടമാകുകയില്ല എന്നെല്ലാമാണ് ഈ സിനിമയുടെ കഥയിലൂടെ ചര്‍ച്ചചെയ്യുന്നത്. മേല്പറഞ്ഞ കഥാതന്തുവിനെ ആസ്പദമാക്കി ജയപ്രകാശ് രചിച്ച കഥാസന്ദര്‍ഭങ്ങള്‍ ഒരുരീതിയിലും പ്രേക്ഷകര്‍ക്ക്‌ ആസ്വദിക്കുവാന്‍ പറ്റാത്തതരത്തിലാണ് വി.കെ.പ്രകാശ്‌ സംവിധാനം ചെയ്തിരിക്കുന്നത്. സിനിമ കാണുന്ന പ്രേക്ഷകരെ വെറുപ്പിക്കുന്ന കഥാഗതിയും സംഭാഷണങ്ങളും ഈ സിനിമയിലെ ഇല്ലാതാക്കി എന്നു തന്നെ പറയേണ്ടി വരും. സിനിമ സംവിധായകന്‍ ആകാന്‍ മോഹിച്ച ഒരാളുടെ വീക്ഷണത്തിലൂടെ പറഞ്ഞുപോകുന്ന ഒരു കഥ വ്യതസ്ത തന്നെ. പക്ഷെ, ഈ പരീക്ഷണങ്ങളൊക്കെ പ്രേക്ഷകര്‍ക്ക്‌ മനസ്സിലായില്ല എങ്കില്‍ ഒരു സംവിധായകന്‍ എന്ന നിലയില്‍ വി.കെ.പി. പരാജയപെട്ടു എന്ന പറയേണ്ടിവരും.

സംവിധാനം: മോശം 
ബ്യൂട്ടിഫുളിനും ട്രിവാന്‍ഡ്രം ലോഡ്ജിനും ശേഷം വി.കെ.പ്രകാശ്‌ സംവിധാനം ചെയ്യുന്ന ഈ സിനിമയില്‍ തിരക്കഥ മുതല്‍ മേക്കപ്പ് വരെ പരീക്ഷണങ്ങള്‍ നടത്തിയിരിക്കുകയാണ് സംവിധായകന്‍. ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ സാധ്യതയുള്ള ഒരു വിഷയം അഥവാ പ്രമേയം ലഭിച്ചിട്ടും കുറെ പരീക്ഷണങ്ങള്‍ നടത്തി എന്നല്ലാതെ എല്ലാത്തരം സിനിമകളും ആസ്വദിക്കാന്‍ കഴിവുള്ള മലയാളി പ്രേക്ഷകര്‍ക്ക്‌ മനസ്സിലാകുന്ന രീതിയില്‍ ഈ കഥയെ സമീപിച്ചില്ല വി.കെ.പി.സംവിധായകന് മികച്ച പിന്തുണ നല്‍ക്കിയ ചായഗ്രഹകരും സന്നിവേശകനും നന്ദി. അവര്‍ ഉള്ളതുകൊണ്ട് വി.കെ.പി.യ്ക്ക് ഒരു സിനിമ പൂര്‍ത്തിയാക്കുവാന്‍ സാധിച്ചു എന്നതല്ലാതെ സ്വന്തം കന്നഡ സിനിമയായ ഐടു ഒണ്ട്ലു ഐടു മലയാള ഭാഷയിലാക്കിയത് കൊണ്ട് മറ്റൊരു പ്രയോജനവും സംവിധായകന് ലഭിച്ചിട്ടില്ല.
 
സാങ്കേതികം: എബവ് ആവറേജ് 
ജോമോന്‍ ടി. ജോണ്‍, അരുണ്‍ ജെയിംസ്‌, പ്രതീഷ് എം. എന്നിവരാണ് ഈ സിനിമയുടെ ചായഗ്രഹകാര്‍. ഇന്ദ്രജിത്തും പത്മപ്രിയയും ഒന്നിച്ച കഥയുടെ ലോക്കെഷനുകളും ചായഗ്രഹണവും മികവു പുലര്‍ത്തി. അതുപോലെ ഓരോ കഥകള്‍ക്കും അനിയോജ്യമായ ലോക്കെഷനുകളും ചിത്രീകരണവും സന്നിവേശവും സാങ്കേതിക മികവു പുലര്‍ത്തി. രതീഷ്‌ വേഗ ഈണമിട്ട ആറ് ഗാനങ്ങളുണ്ട് ഈ സിനിമയില്‍. ജയസൂര്യയും മേഘ്ന രാജും ഒന്നിച്ചഭിനയിച്ച കഥയിലുള്ള ആ ഗാനമാണ് ഏറ്റവും മികച്ചു നിന്നത്.കലാസംവിധാനം നിര്‍വഹിച്ചത് നിമേഷ് താനൂര്‍, അജയ് മങ്ങാട് എന്നിവര്‍ ചേര്‍ന്നാണ്. വസ്ത്രാലങ്കാരം നിര്‍വഹിച്ചത് പ്രദീപ്. ജയസൂര്യയുടെയും കുഞ്ചാക്കോ ബോബന്റെയും മേയ്ക്കപും വസ്ത്രാലങ്കാരവും നന്നയപ്പോള്‍, പത്മപ്രിയയുടെ വേഷവിധാനം മോശമായിപ്പോയി. 
 

അഭിനയം: ആവറേജ്
സ്പിരിറ്റ്‌ എന്ന രഞ്ജിത്ത് സിനിമയ്ക്ക് ശേഷം ശങ്കര്‍ രാമകൃഷ്ണന്‍ പ്രധാന കഥാപാത്രമായി അഭിനയിക്കുന്ന പോപ്പിന്‍സിന്റെ കഥ മുന്നോട്ടു നീങ്ങുന്നത്‌ ശങ്കര്‍ അവതരിപ്പിക്കുന്ന ഹരി എന്ന കഥാപാത്രത്തിലൂടെയാണ്‌. വളരെ തന്മയത്ത്വോടെ ഹരിയെ അവതരിപ്പിക്കുവാന്‍ ശങ്കറിന് സാധിച്ചു. മറ്റു മൂന്ന് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത് ഇന്ദ്രജിത്തും, ജയസൂര്യയും, കുഞ്ചാക്കോ ബോബനുമാണ്. ഇവരുടെ നായികമാരായി പത്മപ്രിയ, മേഘ്ന രാജ്, നിത്യ മേനോന്‍ എന്നിവരുമുണ്ട്. മൈഥിലിയാണ് ശങ്കറിന്റെ ഭാര്യ വേഷം അഭിനയിച്ചത്. ഇവരെല്ലാവരും അവരവരുടെ രംഗങ്ങള്‍ മോശമാക്കിയില്ല. ഇവരെ കൂടാതെ പി. ബാലചന്ദ്രന്‍, സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, കൊച്ചുപ്രേമന്‍, സംവിധായകന്‍ പ്രിയനന്ദനന്‍, മുകുന്ദന്‍, ജയരാജ് വാര്യര്‍, ശ്രീലത നമ്പൂതിരി, വെറോണിക്ക, മാസ്റ്റര്‍ ധനന്ജയ്, ബേബി നയന്‍താര എന്നിവരുമുണ്ട് ഈ സിനിമയില്‍. 

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. ലൊക്കേഷന്‍സ്, ചായാഗ്രഹണം
2. പ്രമേയം

സിനിമയുടെ മൈനസ് പോയിന്റ്സ്:
1. തിരക്കഥ,സംഭാഷണങ്ങള്‍
2. സംവിധാനം
3. കഥയില്‍ പ്രാധാന്യമില്ലാത്ത കഥാസന്ദര്‍ഭങ്ങള്‍

പോപ്പിന്‍സ്‌ റിവ്യൂ: സ്വാദിഷ്ടമായ പോപ്പിന്‍സ്‌ മിഠായി പോലെ മികച്ചൊരു പ്രമേയത്തെ കയിപ്പേറിയ ചലച്ചിത്രാനുഭാവമാക്കിയിരിക്കുന്നു സംവിധായകന്‍ വി.കെ.പ്രകാശ്‌.

പോപ്പിന്‍സ്‌ റേറ്റിംഗ്: 2.50/10
കഥ, തിരക്കഥ: 1/10[മോശം]
സംവിധാനം: 1/10[മോശം]
സാങ്കേതികം: 3/5[എബവ് ആവറേജ്]
അഭിനയം: 2.5/5[ആവറേജ്]
ടോട്ടല്‍: 7.5/30 [2.5/10]

സംവിധാനം: വി.കെ.പ്രകാശ്
രചന: ജയപ്രകാശ് കുളൂര്‍
നിര്‍മ്മാണം: ദര്‍ശന്‍ രവി
ചായാഗ്രഹണം: ജോമോന്‍ ടി. ജോണ്‍, അരുണ്‍ ജെയിംസ്‌, പ്രതീഷ് എം.
ചിത്രസന്നിവേശം: മഹേഷ്‌ നാരായണന്‍
ഗാനരചന: റഫീക്ക് അഹമ്മദ്‌, അനില്‍ പനച്ചൂരാന്‍, ഷിബു ചക്രവര്‍ത്തി, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, രതീഷ്‌ വേഗ
സംഗീതം, പശ്ചാത്തല സംഗീതം: രതീഷ്‌ വേഗ
കലാസംവിധാനം: നിമേഷ് താനൂര്‍, അജയ് മങ്ങാട്
വസ്ത്രാലങ്കാരം: പ്രദീപ്‌
വിതരണം: സെന്‍ട്രല്‍ പിക്ചേഴ്സ്

24 Nov 2012

101 വെഡ്ഡിംഗ്സ് - കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും രസിക്കുവാനുള്ള നിരവധി മുഹൂര്‍ത്തങ്ങളുള്ള തരക്കേടില്ലാത്തൊരു സിനിമ 5.00/10

ഒരു കല്യാണവും അതിനെ ചുറ്റിപറ്റിയുള്ള നൂലാമാലകളും പ്രമേയമായിട്ടുള്ള നിരവധി ഷാഫി സിനിമകള്‍ പ്രേക്ഷകര്‍ ആസ്വദിച്ചിട്ടുള്ളതാണ്. കല്യാണരാമനും, പുലിവാല്‍ കല്യാണവും, മേക്കപ്മാനും ശേഷം ഷാഫി കല്യാണങ്ങള്‍ക്ക് ചെറിയൊരു ഇടവേള നല്ക്കിയിരുന്നു. ഇപ്പോള്‍ കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ബിജു മേനോന്‍ എന്നിവരെ നായകന്മാരാക്കി 101 വെഡ്ഡിംഗ്സ് എന്ന സിനിമ സംവിധാനം ചെതുകൊണ്ട് ഷാഫി വീണ്ട്മൊരു കല്യാണകഥ സിനിമയാക്കിയിരിക്കുന്നു. 2011ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി സിനിമ വെനീസിലെ വ്യാപരിയ്ക്ക് ശേഷം ഷാഫി സംവിധാനം ഈ സിനിമയുടെ തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നത് കലവൂര്‍ രവികുമാറാണ്. ഗാന്ധീയനായി ജീവിക്കുന്ന മുന്‍ഷി പിള്ളയുടെ മകന്‍ കൃഷ്ണന്‍ കുട്ടി എന്ന കൃഷ്‌ ആണ് ഈ കഥയിലെ നായകന്‍.... ചെറുപ്പത്തിലെ ഒരല്‍പം തരികിടവേലകള്‍ കാണിച്ചിരുന്ന കൃഷ്‌ കാരണം അവന്റെ സുഹൃത്തുക്കള്‍ എപ്പോഴും പ്രശ്നങ്ങളില്‍ പെടുമായിരുന്നു. കൃഷ്‌ വളര്‍ന്നപ്പോഴും അതെ തരികിടകള്‍ അവന്റെ കൈവശമുണ്ടായിരുന്നു. അവന്റെ അച്ഛന്റെ നിര്‍ദേശ പ്രകാരം 101 കല്യാണങ്ങളില്‍ പങ്കെടുക്കുവാനും അതില്‍ നിന്നും വധുവിനെ തിരഞ്ഞെടുക്കുവാനും കൃഷ്‌ നിര്‍ബന്ധിതനാകുന്നു. അതോടൊപ്പം കൃഷ്‌ കാരണം പ്രശ്നത്തിലായ ജ്യോതിഷ് കുമാര്‍ എന്ന നൃത്തു അധ്യാപകനും, ഗുണ്ടയായ ആന്റപ്പനും അതെ വിവാഹ ചടങ്ങില്‍ പങ്കെടുക്കുവാനായി എത്തുന്നു. ഇവര്‍ക്കൊപ്പം റിക്കി എന്ന കൃഷിന്റെ സുഹൃത്തും, അബ്കാരി മുതലാളിയുടെ ഏക മകള്‍ അഭിരാമിയും, നിര്‍ധനനായ ബഷീറിന്റെ മകള്‍ റുക്കിയയും അവിടെ എത്തുന്നു. തുടര്‍ന്ന് ഇവരുടെയെല്ലാം ജീവിതം കൃഷ്‌ കാരണം കുഴപ്പത്തിലാകുന്നതാണ് ഈ സിനിമയുടെ കഥ. ഈ പ്രശ്നങ്ങളില്‍ നിന്ന് കൃഷ്‌ എങ്ങനെ ഇവരെ രക്ഷപെടുത്തുന്നു എന്നതാണ് ഈ സിനിമയുടെ ക്ലൈമാക്സ്. 

കമല്‍ സിനിമകള്‍ക്ക്‌ മാത്രം തിരക്കഥ എഴുതിയിരുന്ന കലവൂര്‍ രവികുമാര്‍ ഇതാദ്യമായിട്ടാണ് ഷാഫി സിനിമയ്ക്ക് വേണ്ടി തിരക്കഥ രചിക്കുന്നത്‌.... അഴഗപ്പന്‍ ചായഗ്രഹണവും, വി.സാജന്‍ ചിത്രസന്നിവേശവും, ദീപക് ദേവ് സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. കൃഷായി കുഞ്ചാക്കോ ബോബനും, ജ്യോതിഷ് കുമാറായി ജയസൂര്യയും, അന്റപ്പനായി ബിജു മേനോനും, റിക്കിയായി വിജീഷും, അഭിരാമിയായി സംവൃതയും, റുക്കിയയായി ഭാമയും അഭിനയിച്ചിരിക്കുന്നു. 


കഥ, തിരക്കഥ: ബിലോ ആവറേജ് 
കലവൂര്‍ രവികുമാര്‍ എഴുതിയ മുന്‍കാല തിരക്കഥകളില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ലോജിക് ഇല്ലായ്മ ഈ സിനിമയുടെ കഥാഗതിയില്‍ ഉടനീളം കാണപെട്ടു. ഒരു തമാശ സിനിമ രചിക്കുമ്പോള്‍ ലോജിക് ഇല്ലെങ്കില്‍ പ്രേക്ഷകര്‍ ക്ഷമിച്ചോളും എന്നാണോ തിരക്കഥകൃത്ത് കരുതിയത്‌? വിവാഹം ചെയ്യുവാന്‍ വരുന്നവര്‍ പറയുന്ന കള്ളകഥകള്‍ കണ്ണുമടച്ചു വിശ്വസിക്കുന്നതു തന്നെ ഉദാഹരണം. കേട്ടുപഴകിയ ചില തമാശകളും, പുതിയ ചില തമാശകളും പ്രേക്ഷകരില്‍ ചിരിയുണര്‍ത്തുന്നുണ്ട്. അതുപോലെ പ്രേക്ഷകര്‍ക്ക്‌ ഒന്നടങ്കം രസിക്കുവാനുള്ള കഥാസന്ദര്‍ഭങ്ങളാണ് സിനിമയിലെ ഭൂരിഭാഗം രംഗങ്ങളിലും. ലോജിക് ഇല്ലാത്ത കുറെ രംഗങ്ങള്‍ സിനിമയെ ബാധിക്കുന്നില്ല എങ്കിലും തൊട്ടടുത്ത രംഗങ്ങളില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന എളുപ്പത്തില്‍ പ്രവചിക്കാനാകും. അത് തന്നെയാണ് രവികുമാര്‍ എഴുതിയ തിരക്കഥയിലെ പ്രധാന പ്രശ്നം. പുതുമകള്‍ മാത്രം കാണുവാന്‍ ആഗ്രഹിക്കുന്ന ഇന്നത്തെ തലമുറയിലെ ചെറുപ്പക്കാര്‍ക്ക് ഈ സിനിമ രസംകൊല്ലിയായി അനുഭവപെടും. പക്ഷെ, ഇതൊന്നും ചിന്താക്കാതെ സിനിമ ആസ്വദിക്കുന്ന കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും ഈ സിനിമ കണ്ടിരിക്കാവുന്ന ഒന്നായി അനുഭവപെടും. കലവൂര്‍ രവികുമാറില്‍ നിന്നും ഇതിലും മികച്ച തിരക്കഥ പ്രതീക്ഷിച്ചത് കൊണ്ടാവണം പ്രേക്ഷകര്‍ക്കൊരു നിരാശ.

സംവിധാനം: എബവ് ആവറേജ് 
കല്യാണ കഥകള്‍ സിനിമയാക്കി വിജയിപ്പിക്കുന്നതില്‍ ഷാഫിയ്ക്കുള്ള കഴിവ് മറ്റൊരു സംവിധയകനുമില്ല. ഈ സിനിമയുടെ കാര്യത്തിലും സ്ഥിതി മറിച്ചല്ല. കണ്ടുമാടുത്തൊരു പ്രമേയമാണെങ്കിലും, പുതുമകളില്ലാത്ത കഥയാണെങ്കിലും, പ്രവചിക്കനാവുന്ന കഥാസന്ദര്‍ഭങ്ങളാണെങ്കിലും ഷാഫിയുടെ സംവിധാന മികവു കൊണ്ട് ഈ സിനിമ ശരാശരി നിലവാരത്തിലേക്ക് ഉയര്‍ന്നു. കുഞ്ചാക്കോ ബോബനെയും ജയസൂര്യയെയും ബിജു മേനോനെയും വിജീഷിനെയും സുരാജിനെയുമൊക്കെ പൂര്‍ണമായി പ്രയോജനപെടുത്തുവാന്‍ ഷാഫിക്കു കഴിഞ്ഞു എന്നതാണ് ഈ സിനിമയുടെ വിജയം. കഥ പഴയതാണെങ്കിലും, പശ്ചാത്തലം പുതിയതായതിനാല്‍ പ്രേക്ഷകര്‍ ചില പുതുമകള്‍ സമ്മാനിക്കുന്നു. അഴഗപ്പനെ പോലെ മികച്ചൊരു ചായഗ്രഹകനെ ലഭിച്ചതും ഷാഫിക്കു തുണയായി. കല്യാണ കഥയും ഷാഫിയും ഒന്നിക്കുമ്പോള്‍ കല്യാണരാമന്‍ എന്ന സിനിമ പോലെ മികച്ചതാകുമെന്നു പ്രതീക്ഷിക്കുന്നവരാണ് കൂടുതല്‍ നിരാശരാകുന്നത്. 

സാങ്കേതികം: എബവ് ആവറേജ് 
അഴഗപ്പന്റെ ചായാഗ്രഹണം സിനിമയ്ക്ക് മികച്ച വിഷ്വല്‍സ് സമ്മാനിക്കുന്നു. കൃത്യതയുള്ള ചിത്രസന്നിവേശവുമായി വി.സാജനും സിനിമയ്ക്ക് മാറ്റുകൂട്ടുന്നു. റഫീക്ക് അഹമ്മദ്‌ എഴുതിയ വരികള്‍ക്ക് ദീപക് ദേവ് ഈണമിട്ട മൂന്ന് പാട്ടുകളുണ്ട് ഈ സിനിമയില്‍... ഈ സിനിമയില്‍ രണ്ടാം പകുതിയിലുള്ള "സജലമായി..." എന്ന് പാട്ട് മാത്രമാണ് ഒരല്പം ഭേദമായി തോന്നിയത്. സംഗീതത്തിന്റെ കാര്യത്തില്‍ ദീപക് ദേവ് നിരാശപെടുത്തി. എസ.ബി.സതീഷിന്റെ വസ്ത്രാലങ്കാരവും, ജോസെഫ് നെല്ലിക്കലിന്റെ കലാസംവിധാനവും സിനിമയോട് ചേര്‍ന്ന് പോകുന്നുണ്ട്. 

അഭിനയം: എബവ് ആവറേജ്
അഭിനയത്തിന്റെ കാര്യത്തില്‍ തിളങ്ങിയത് ജയസൂര്യയാണ്. നൃത്ത അധ്യാപകനായി ചാന്തുപൊട്ട് രീതിയിലുള്ള കഥാപാത്രം ജയസൂര്യ വിശ്വസനീയമായി അവതരിപ്പിച്ചു. ഗുണ്ടയായി ബിജു മേനോനും, കൃഷായി കുഞ്ചാക്കോയും, ബഷീറായി സലിം കുമാറും അവരവരുടെ രംഗങ്ങള്‍ മികച്ചതാക്കി. കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ബിജു മേനോന്‍ എന്നിവരെ കൂടാതെ വിജയരാഘവന്‍, സലിം കുമാര്‍, സുരാജ് വെഞ്ഞാറമൂട്, സുനില്‍ സുഖദ, രവീന്ദ്രന്‍, സാജു കൊടിയന്‍, ബിനു അടിമാലി, യദുകൃഷ്ണന്‍, കൊച്ചുപ്രേമന്‍, സംവൃത സുനില്‍, ഭാമ, ഉര്‍മ്മിള ഉണ്ണി, പൊന്നമ്മ ബാബു, സുബി സുരേഷ് എന്നിവരും ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. 

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. ആദ്യപകുതിയിലെ ചില തമാശകള്‍ 
2. ഷാഫിയുടെ സംവിധാനം 
3. ജയസുര്യ, ബിജു മേനോന്‍ എന്നിവരുടെ അഭിനയം 
4. അഴഗപ്പന്റെ ചായാഗ്രഹണം 
5. പുതുമയുള്ള പശ്ചാത്തലം 

സിനിമയുടെ മൈനസ് പോയിന്റ്സ്:
1. പുതുമയില്ലാത്ത കഥ
2. പ്രവചിക്കനാവുന്ന കഥാസന്ദര്‍ഭങ്ങള്‍ 
3. ദീപക് ദേവ് ഈണമിട്ട പാട്ടുകള്‍ 

101 വെഡ്ഡിംഗ്സ് റിവ്യൂ: കഥയിലോ കഥാസന്ദര്‍ഭങ്ങളിലോ പുതുമകളൊന്നും അവകാശപെടാനിലെങ്കിലും, കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും വേണ്ടി ആസ്വാദനത്തിനുള്ള ചേരുവകള്‍ കൃത്യമായി ചേര്‍ക്കുന്നതില്‍ സംവിധായകന്‍ ഷാഫി വിജയിച്ചിരിക്കുന്നു.

101 വെഡ്ഡിംഗ്സ് റേറ്റിംഗ്: 5.00/10
കഥ, തിരക്കഥ: 3/10 [ബിലോ ആവറേജ്]
സംവിധാനം: 6/10 [എബവ് ആവറേജ്]
സാങ്കേതികം: 3/5[എബവ് ആവറേജ് ]
അഭിനയം: 3/5 [എബവ് ആവറേജ് ]
ടോട്ടല്‍ 15/30 [5/10]

കഥ, സംവിധാനം: ഷാഫി 
തിരക്കഥ, സംഭാഷണങ്ങള്‍:: കലവൂര്‍ രവികുമാര്‍ 
നിര്‍മ്മാണം: ഷാഫി, റാഫി, ബാവ ഹസ്സൈനാര്‍, ഷലീല്‍ 
ബാനര്‍: ഫിലിം ഫോക്സ് 
ചായാഗ്രഹണം: അഴഗപ്പന്‍ 
ചിത്രസന്നിവേശം: വി.സാജന്‍ 
വരികള്‍: റഫീക്ക് അഹമ്മദ്‌ 
സംഗീതം: ദീപക് ദേവ് 
കല സംവിധാനം: ജോസെഫ് നെല്ലിക്കല്‍ 
മേയിക്കപ്: റോഷന്‍ 
വസ്ത്രാലങ്കാരം: എസ്.ബി.സതീശന്‍ 
വിതരണം: മുരളി ഫിലിംസ് 

19 Nov 2012

തീവ്രം - പ്രേക്ഷകര്‍ പ്രതീക്ഷിച്ച തീവ്രതയും ഗുണനിലാവരാവും സിനിമയ്ക്കില്ല! 4.70/10

സെക്കന്റ്‌ ഷോ, ഉസ്താദ് ഹോട്ടല്‍ എന്നീ സിനിമകള്‍ക്ക്‌ ശേഷം താരപുത്രന്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന സിനിമയാണ് തീവ്രം. സ്പടികത്തിലെ ആടു തോമയുടെ ചെറുപ്പകാലം അവതരിപ്പിച്ചുകൊണ്ട് സിനിമയിലെത്തിയ രൂപേഷ് പീതംബരനാണ് തീവ്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. വി.സി.ഐ.ഫിലിംസിന് വേണ്ടി വി.സി.ഇസ്മെയിലാണ് തീവ്രം നിര്‍മ്മിച്ചിരിക്കുന്നത്. ലാല്‍ ജോസിന്റെ നിര്‍മ്മാണ കമ്പനി എല്‍. ജെ.ഫിലിംസാണ് തീവ്രം തിയറ്ററുകളില്‍ എത്തിച്ചിരിക്കുന്നത്. കൊച്ചി നഗരത്തെ ഞെട്ടിച്ചുകൊണ്ട് ഒരു വ്യക്തിയുടെ കൊലപാതകം നടക്കുന്നു. ആ കൊലപാതകത്തിന്റെ പ്രതിയെ കണ്ടുപിടിക്കേണ്ട ചുമതല ലഭിക്കുന്നത് സി.ഐ.അലക്സ്‌ കുര്യനും, എസ്.ഐ.രാമചന്ദ്രന്‍ നായര്‍ക്കുമാണ്. ഇവരുടെ കേസ് അന്വേഷണത്തിനടയില്‍ അതെ നഗരത്തിലെ ഒരു ഓട്ടോ റിക്ഷ ഡ്രൈവര്‍ രാഘവിന്റെ തിരോദ്ധനം നടക്കുന്നു. രാഘവന്റെ ഭാര്യയുടെ അപേക്ഷ പ്രകാരം അലക്സും രാമചന്ദ്രനും ഈ കേസും അന്വേഷിക്കുന്നു. രാഘവന്റെ തിരോദ്ധനമായി ബന്ധപെട്ടു അവര്‍ ഹര്‍ഷവര്‍ദ്ധന്‍ എന്ന സംഗീത സംവിധായകനെ കണ്ടുമുട്ടുന്നു. ഹര്‍ഷവര്‍ദ്ധനും അലക്സും തമ്മില്‍ മറ്റൊരു കേസുമായി ബന്ധപെട്ടു മുമ്പേ പരിചയമുണ്ടായിരുന്നു. ഒരു പ്രത്യേക ലക്ഷ്യത്തോടെയാണ് അലക്സ് ഹര്ഷവര്‍ദ്ധനെ കാണുവാന്‍ വന്നിരിക്കുന്നത്. ആരാണ് ഹര്‍ഷവര്‍ദ്ധന്‍? എന്തിനാണ് അലക്സ് അയാളെ അന്വേഷിച്ചു വന്നത്? ആരാണ് രാഘവന്റെ തിരോദ്ധനത്തിനു പിന്നില്‍? എന്നെല്ലാമാണ് ഈ സിനിമയുടെ കഥയിലൂടെ ചുരുലഴിയുന്നത്. ഹര്‍ഷവര്‍ദ്ധനായി ദുല്‍ഖറും, അലക്സായി ശ്രീനിവാസനും, രാമചന്ദ്രന്‍ നായരായി വിനയ് ഫോര്‍ട്ടും, രാഘവനായി വിനു മോഹന്റെ അനുജന്‍ അനു മോഹനും അഭിനയിച്ചിരിക്കുന്നു. 

കഥ, തിരക്കഥ: ബിലോ ആവറേജ് 
പ്രമേയപരമായോ കഥാപരമായോ പ്രത്യേകിച്ച് പുതുമകളൊന്നും ഇല്ല എന്നതുതന്നെയാണ് തീവ്രത്തിനുള്ള അടിസ്ഥാനമായ പോരായ്മകളില്‍ ഒന്ന്. സിനിമയുടെ തുടക്കത്തില്‍ കാണിക്കുന്ന ഒരു കൊലപാതകം ഈ സിനിമയുടെ പ്രധാന കഥയുമായി യാതൊരു ബന്ധവുമില്ല എന്നാണു പ്രേക്ഷകര്‍ക്ക്‌ തോന്നുന്നത്. യഥാര്‍ത്തത്തില്‍ പോലീസ് ഉദ്യോഗസ്ഥരായ അലസ്കിന്റെയും രാമചന്ദ്രന്‍ നായരുടെയും കഴിവ് തെളയിക്കുവാന്‍ വേണ്ടിയാണ് ആ കൊലപാതകത്തിന്റെ പ്രതിയെ പിടികൂടുന്ന രംഗങ്ങള്‍ ഈ സിനിമയില്‍ രൂപേഷ് ഉള്‍പെടുത്തിയത്‌ എന്ന് തോന്നുന്നു. പക്ഷെ, സിനിമ കാണുന്ന പ്രേക്ഷകര്‍ക്ക്‌ അത് മനസ്സിലാകാതെ പോകുന്നു എന്നിടത്താണ് തിരക്കഥ രചയ്താവ് കൂടിയായ സംവിധായകന്‍ പരാജയപെട്ടത്‌..... അതുപോലെ, ആദ്യപകുതിയില്‍ തന്നെ സസ്പെന്‍സ് ഒന്നും ഇല്ല എന്ന് പ്രേക്ഷകര്‍ തിരിച്ചറിയുന്നതോടെ തീവ്രത്തിന്റെ തീവ്രത നശിക്കുന്നു. മേല്പറഞ്ഞ പ്രശ്നങ്ങള്‍ക്ക് പുറമേ സിനിമയുടെ രണ്ടാം പകുതിയിലെ കഥാ സന്ദര്‍ഭങ്ങള്‍ ഇഴഞ്ഞു നീങ്ങുന്ന അവസ്ഥയിലാണ് രൂപേഷ് തിരക്കഥ എഴുതിയിരിക്കുന്നത്. ഈ കുറവുകളൊക്കെ ഉണ്ടെങ്കിലും, ശ്രീനിവാസനും വിനയ് ഫോര്‍ട്ടും തമ്മിലുള്ള നര്‍മ്മം കലര്‍ന്ന സംഭാഷണങ്ങളും, ദുല്‍ഖറും നായിക ശിഖയും വിഷ്ണു രാഘവും റിയ സാറയും തമ്മിലുള്ള സൗഹൃദവും കാണികള്‍ക്ക് രസിക്കുന്ന രീതിയില്‍ വന്നിട്ടുണ്ട്. അവതരണത്തിലെന്ന പോലെ കഥയിലും പുതുമ ഉണ്ടായിരുന്നുവെങ്കില്‍ ഉസ്താദ് ഹോട്ടല്‍, സെക്കന്റ്‌ ഷോ എന്നീ സിനിമകള്‍ പോലെ തീവ്രവും പ്രേക്ഷകര്‍ സ്വീകരിക്കുമായിരുന്നു.

സംവിധാനം: ആവറേജ് 
കഥയിലില്ലത്ത പുതുമ അവതരണത്തില്‍ കൊണ്ടുവരാന്‍ രൂപേഷ് ശ്രമിച്ചതാണ് ഈ സിനിമയ്ക്ക് തുണയായത്. ആദ്യ പകുതില്‍ ശ്രീനിവാസനും വിനയ് ഫോര്‍ട്ടും ചേര്‍ന്നുള്ള രംഗങ്ങളും, രണ്ടാം പകുതിയില്‍ നാല്‍വര്‍ സംഘത്തിന്റെ സൌഹൃദം ചിത്രീകരിച്ചിരിക്കുന്ന രംഗങ്ങളുമാണ് ഏറ്റവും മികച്ച രീതിയില്‍ രൂപേഷ് സംവിധാനം ചെയ്തിരിക്കുന്നത്. അതുപോലെ തന്നെ ശ്രീനിവാസന്‍ ദുല്‍ഖറിന്റെ വീട്ടില്‍ കേസ് അന്വേഷണവുമായി ചെല്ലുന്ന രംഗങ്ങളും മികച്ചതായി അനുഭവപെട്ടു. രണ്ടാം പകുതിയിലെ സ്ലോ മോഷന്‍ സംഘട്ടന രംഗങ്ങള്‍ പ്രേക്ഷകരെ ബോറടിപ്പിച്ചു. ഈ സിനിമയിലെ ചില രംഗങ്ങള്‍ മികച്ചു നിന്നപ്പോള്‍, മറ്റുചിലത് അനാവശ്യമായി അനുഭവപെട്ടു. സിനിമയില്‍ യാതൊരു പ്രയോജനവുമില്ലാതെ മോഹന്‍ലാല്‍ അഭിനയിച്ച ഒരു പരസ്യം കാണിച്ചിട്ടുണ്ട്. അതുപോലെ ഉണ്ണി മുകുന്ദന്‍ എന്ന നടനെ കൊണ്ട് എന്തൊക്കയോ പറയിപ്പിക്കുനുണ്ട്. ഇതെല്ലാം ഈ സിനിമയെ ദോഷകരമായി ബാധിച്ച ഘടഗങ്ങളല്ല എങ്കിലും ഒഴിവാക്കാമായിരുന്ന രംഗങ്ങളായിരുന്നു. 


സാങ്കേതികം: എബവ് ആവറേജ് 
ഒരു പ്രതികാര കഥയായതു കൊണ്ടാവും ചായഗ്രഹകാന്‍ ഹരി നായര്‍ സിനിമയിലുടനീളം കുറവ് വെളിച്ചം ഉപയോഗിച്ചത്. പകല്‍ നടക്കുന്ന രംഗങ്ങള്‍ക്ക് പോലും ഒരു ഇരുട്ടുമയം തോന്നിപ്പിച്ചിരുന്നു. ഈ കുറവൊഴികെ മികച്ച വിഷ്വല്‍സ് ഒരുക്കുവാന്‍ ഹരിയ്ക്കു സാധിച്ചു. ഹരിയ്ക്കു പൂര്‍ണ പിന്തുണ നല്‍ക്കികൊണ്ട് കപില്‍ ഗോപാലകൃഷ്ണന്‍ മികച്ച രീതിയില്‍ രംഗങ്ങള്‍ കോര്‍ത്തിണക്കി. അതുപോലെ തന്നെ സിറില്‍ കുരുവിളയുടെ കലാസംവിധാനവും സിനിമയ്ക്ക് മാറ്റുകൂട്ടുന്നു. റഫീക്ക് അഹമ്മദ്, അരുണ്‍ നാരായണന്‍ എന്നിവര്‍ എഴുതിയ വരികള്‍ക്ക് റോബി എബ്രഹാം ഈണമിട്ട മൂന്ന് പാട്ടുകളുണ്ട് ഈ സിനിമയില്‍... സാങ്കേതിക വശങ്ങള്‍ കൈകാര്യം ചെയ്തവരെല്ലാം സംവിധായകനെ മികച്ച രീതിയില്‍ സഹായിച്ചവരാണ്. 

അഭിനയം: എബവ് ആവറേജ് 
ഹര്‍ഷവര്‍ദ്ധന്‍ എന്ന പ്രതികാരദാഹിയായ ചെറുപ്പകാരനെയും, സംഗീതത്തെ ഇഷ്ടപെടുന്ന ഇന്നത്തെ തലമുറയിലെ പ്രധിനിധിയായും മികച്ച രീതിയില്‍ അഭിനയിക്കുവാന്‍ ദുല്‍ഖറിനു സാധിച്ചു. ഈ സിനിമയിലെ എടുത്തു പറയേണ്ട പ്രകടനം കാഴ്ചവെച്ച നാല് വ്യക്തികളാണ് ശ്രീനിവാസന്‍, വിനയ് ഫോര്‍ട്ട്‌, വിഷ്ണു രാഘവ്, അനു മോഹന്‍..പേടിയുള്ള പോലീസ് ഉദ്യോഗസ്ഥനെ പലതവണ ശ്രീനിവാസന്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും, ഈ സിനിമയിലെ ബുദ്ധിമാനായതും അതെ സമയം പേടിയുമുള്ള പോലീസിനെ അച്ചടക്കത്തോടെ അവതരിപ്പിച്ചിട്ടുണ്ട്. ഇവരെ കൂടാതെ ജനാര്‍ദനന്‍, പി.ശ്രീകുമാര്‍, ശിഖ നായര്‍, റിയാ സാറ എന്നിവരും, സംവിധായകരായ ആഷിക് അബു, മാര്‍ടിന്‍ പ്രകാട്ട്, നടന്‍ ഉണ്ണി മുകുന്ദന്‍ എന്നിവരും ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. 

സിനിമയുടെ പ്ലസ് പോയിന്റ്സ്:
1. സംഭാഷണങ്ങള്‍ 
2. കഥയോടുള്ള റിയലസ്റ്റിക്ക് സമീപനം 
3. ദുല്‍ഖര്‍ സല്‍മാന്‍, ശ്രീനിവാസന്‍, വിനയ് ഫോര്‍ട്ട്‌ എന്നിവരുടെ അഭിനയം 
4. ചായാഗ്രഹണം, ചിത്രസന്നിവേശം

സിനിമയുടെ മൈനസ് പോയിന്റ്സ്:
1. കണ്ടുമടുത്ത കഥ 
2. പുതുമകളില്ലാത്ത തിരക്കഥയും കഥാപാത്രങ്ങളും 
3. ക്ലൈമാക്സ് [സ്ലോ മോഷന്‍ സംഘട്ടനം]
4. ശിഖ നായരുടെ അഭിനയം 

തീവ്രം റിവ്യൂ: ത്രസിപ്പിക്കുന്ന രംഗങ്ങളോ കഥാഗതിയില്‍ സസ്പെന്‍സ് നിറഞ്ഞ മുഹൂര്‍തങ്ങളോ ഇല്ലാത്ത തീവ്രം, ദുല്‍ഖറിന്റെ തീവ്ര ആരാധകര്‍ക്കും ഒരല്‍പം വയലന്‍സ് സിനിമകള്‍ ഇഷ്ടപെടുന്നവര്‍ക്കും മാത്രം വേണ്ടിയുള്ളതാണ്.  

തീവ്രം റേറ്റിംഗ്: 4.70/10
കഥ, തിരക്കഥ: 3/10[ബിലോ ആവറേജ്]
സംവിധാനം: 5/10[ആവറേജ്]
സാങ്കേതികം: 3/5[എബവ് ആവറേജ്]
അഭിനയം: 3/5[എബവ് ആവറേജ്]
ടോട്ടല്‍ 14/30 [4.7/10]


രചന, സംവിധാനം: രൂപേഷ് പീതാംബരന്‍ 
നിര്‍മ്മാണം: വി.സി.ഇസ്മെയില്‍ 
ചായാഗ്രഹണം: ഹരി നായര്‍ 
ചിത്രസന്നിവേശം: കപില്‍ ഗോപാലകൃഷ്ണന്‍ 
സംഗീതം: റോബി എബ്രഹാം 
വരികള്‍: റഫീക്ക് അഹമ്മദ്‌, അരുണ്‍ കെ നാരായണന്‍ 
കലാസംവിധാനം: സിറില്‍ കുരുവിള്ള 
വിതരണം: എല്‍.. ജെ. ഫിലിംസ് 

10 Nov 2012

മൈ ബോസ് - ലോജിക്കില്ലാത്ത തമാശകളും, ദിലീപിന്റെ കോമാളി വേഷവും, ഒരല്പം കുടുംബകാര്യങ്ങളും...4.00/10

ജനപ്രിയ നായകന്‍ ദിലീപ്, മമ്ത മോഹന്‍ദാസ്‌ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിത്തു ജോസഫ് സംവിധാനം നിര്‍വഹിച്ച സിനിമയാണ് മൈ ബോസ്. ദിലീപ് അവതരിപ്പിക്കുന്ന മനു വര്‍മ്മ എന്ന കുട്ടനാട്ടുക്കാരന്റെ ബോസായ പ്രിയ എസ്. നായര്‍ എന്ന ഓസ്ട്രേലിയന്‍ വംശജയായ ഇന്ത്യക്കാരിയായാണ് മമ്ത അഭിനയിക്കുന്നത്. അഹങ്കാരിയും മുന്‍കോപിയുമായ പ്രിയയ്ക്ക് എല്ലാവരെയും പുച്ഛമാണ്. ക്രിത്യനിഷ്ടതയോടെ ജോലി ചെയ്യാത്ത എല്ലാവരെയും മര്യാദയില്ലാത്ത ചീത്തപറയുന്ന പ്രകൃതക്കാരിയാണ് പ്രിയ. അങ്ങനെയുള്ളൊരു ബോസിനെയാണ് മനു വര്‍മ്മയ്ക്ക് തന്റെ ജോലിയില്‍ ലഭിച്ചത്. കഠിനാധ്വാനീയായിരുന്നിട്ടു കൂടി മനു വര്‍മ്മയ്ക്ക് പ്രിയയുടെ ശകാരങ്ങള്‍ കേള്‍ക്കേണ്ടി വരുന്നു. ഒരിക്കല്‍ ജോലിയില്‍ നിന്നും മനുവിനെ പിരിച്ചുവിടുന്ന ഘട്ടത്തില്‍ മനുവും പ്രിയയും വഴക്കടിക്കുന്നു. മറ്റൊരു സാഹചര്യത്തില്‍ പ്രിയയ്ക്ക് മനുവിന്റെ സഹായമില്ലാതെ മുമ്പോട്ടു പോകുവാന്‍ കഴിയില്ല എന്ന അവസ്ഥ വരുന്നു. തുടര്‍ന്ന് പ്രിയ മനുവിന്റെ ഭാര്യയാകുന്നു. എന്തിനാണ് പ്രിയ മനുവിനെ വിവാഹം ചെയ്തത്? എന്താണ് അവരുടെ ജീവിതത്തില്‍ ഉണ്ടായത് എന്നതാണ് ഈ സിനിമയുടെ കഥ. 

നോവല്‍, മൊഹബത്ത് എന്നീ സിനിമകള്‍ക്ക്‌ ശേഷം ഈസ്റ്റ്‌ കോസ്റ്റ് വിജയന്‍ നിര്‍മ്മിക്കുന്ന മൈ ബോസിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ജിത്തു ജോസഫാണ്. അനില്‍ നായര്‍ ചായഗ്രഹണവും, വി.സാജന്‍ ചിത്രസന്നിവേശവും, സാബു റാം കലാസംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. സന്തോഷ്‌ വര്‍മ്മയുടെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് സെജോ ജോണാണ്. 

കഥ, തിരക്കഥ: ബിലോ ആവറേജ് 
ദിലീപിന്റെ ആരാധകരായ കുട്ടികളും കുടുംബങ്ങളും ആസ്വദിക്കുവാന്‍ വേണ്ടി കുറെ കണ്ടുമടുത്ത തമാശകളും, കുടുംബ പശ്ചാത്തലത്തിലുള്ള നാടകീയമായ കഥാസന്ദര്‍ഭങ്ങളും തിരക്കഥയില്‍ ഉള്‍പെടുത്തിയതിനാല്‍ സിനിമ നൂറു ദിവസം പ്രദര്‍ശിപ്പിച്ചു നിര്‍മ്മാതാവിന് ലാഭം കൊയ്യാം എന്നല്ലാതെ, സിനിമയെ സ്നേഹിക്കുന്ന, ദിലീപ് എന്ന നടന്റെ മികച്ച ഒരു സിനിമ കാണുവാന്‍ ആഗ്രഹിക്കുന്ന പാവം പ്രേക്ഷകര്‍ക്ക് നിരാശ മാത്രം ബാക്കിയാവുകയുള്ളൂ. മുതലാളിയും തൊഴിലാളിയും തമ്മിലുള്ള തര്‍ക്കങ്ങളും വഴക്കും, പിന്നീട് അവര്‍ തമ്മില്‍ ഒന്നിക്കുന്നതും, സമീപകാലത്തിറങ്ങിയ മലയാള സിനിമകളിലൊന്നും ചര്‍ച്ചചെയ്യപെടാത്ത കഥയായതു കൊണ്ട് ഒരല്പം പുതുമ നല്‍ക്കുന്നു ഈ സിനിമയുടെ ആദ്യ പകുതി. ഈ സിനിമയിലെ ദിലീപ് ജോലി ചെയ്യുന്ന ഓഫീസില്‍ ദിലീപും ഷാജോനും കൂടി കാട്ടികൂട്ടുന്ന കോപ്രായങ്ങള്‍ കാണുമ്പോള്‍ ജിത്തു ജോസെഫ് എന്ന സംവിധായകന് സാമാന്യബോധം പോലുമില്ല എന്ന് തോന്നിപോകും. ഇന്നത്തെ കാലഘട്ടത്തില്‍ ഒരു മുതലാളിയും തൊഴിലാളിയെ ഈ സിനിമയില്‍ കാണിക്കുന്ന പോലെ ചീത്ത പറയുകയോ ഒരു കാരണവും കൂടാതെ ജോലിയില്‍ നിന്നും പിരിച്ചു വിടുകയോ ചെയ്യുകയില്ല. ഈ കുറവുകളൊക്കെയാണ് ആദ്യ പകുതിയില്‍ എങ്കില്‍ രണ്ടാം പകുതിയായപ്പോഴേക്കും കഥ മുമ്പോട്ടു നീങ്ങുന്ന രീതി കൊച്ചുകുട്ടികള്‍ക്ക് വരെ പ്രവചിക്കനാവുന്ന രീതിയിലായി. ജിത്തുവിന്റെ മുന്‍കാല സിനിമകളായ ഡിടെക്ടീവ്, മമ്മി ആന്‍ഡ്‌ മി എന്നീ സിനിമാകളിലോന്നും ഈ സിനിമയിലെ പോലെ അതിശയോക്തി നിറഞ്ഞ കഥാസന്ദര്‍ഭങ്ങള്‍ കണ്ടിരുന്നില്ല. തിരക്കഥ രചയ്താവ് എന്ന നിലയില്‍ ജിത്തു പ്രേക്ഷകരെ നിരാശരാക്കി.

സംവിധാനം: ബിലോ ആവറേജ് 
തിരക്കഥകളില്‍ തെറ്റുകള്‍ ഉണ്ടായിരുന്ന സിനിമകളായിരുന്നു ഡിടെക്ടീവ്, മമ്മി ആന്‍ഡ്‌ മീ എങ്കിലും, ജിത്തു ജോസഫിന്റെ സംവിധാനം കൃത്യതയുള്ളതായിരുന്നു. ഈ സിനിമയുടെ കാര്യത്തില്‍ സംവിധാനത്തിന്റെ കാര്യത്തില്‍ ജിത്തു അശ്രദ്ധയോടെയുള്ള സമീപനമായിരുന്നു. സിനിമയുടെ ആദ്യപകുതിയില്‍ പുതുമയുള്ള ഒരു പശ്ചാത്തലം തിരഞ്ഞെടുത്തു എന്നല്ലാതെ സംവിധാകന്റെ ചിന്തയില്‍ നിന്നും മറ്റൊന്നും ഈ സിനിമയ്ക്ക് ഗുണം ചെയ്തിട്ടില്ല. ദിലീപ് കാണിക്കുന്ന കോമാളിത്തരങ്ങള്‍ കാണുമ്പോള്‍ മനു വര്‍മ്മ എന്ന കഥാപാത്രം വെറുമൊരു കോമാളിയാണോ എന്ന് തോന്നിപോകും. അതുപോലെ അനവസരത്തിലുള്ള പാട്ടുകളും സിനിമയുടെ നിലവാരത്തെ സാരമായി ബാധിച്ചു. ഇതെല്ലാം സംവിധായകന്റെ മാത്രം കഴിവില്ലായ്മയാണ് എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. എന്നിരുന്നാലും ഈ കാര്യങ്ങളിലെല്ലാം അഭിപ്രായം പറയുവാനുള്ള അവകാശം ഉപയോഗിച്ച് മേല്പറഞ്ഞ കാര്യങ്ങളെല്ലാം കുറേക്കൂടി ശ്രദ്ധിക്കാമായിരുന്നു. 

സാങ്കേതികം: എബവ് ആവറേജ് 
കുട്ടനാടിന്റെ കായലോരങ്ങളും കൊച്ചിയിലെ ബോള്‍ഗാട്ടി ബംഗ്ലാവും മുംബൈയിലെ നാഗരികതയും ഒരേപോലെ പകര്‍ത്തിയ അനില്‍ നായരിന്റെ ചായാഗ്രഹണം സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. അതുപോലെ, വി. സാജന്‍ നിര്‍വഹിച്ച ചിത്രസന്നിവേശവും സിനിമയ്ക്ക് മാറ്റുകൂട്ടുന്നു. സാബു റാം ഒരുക്കിയ ഓഫീസും വീടും മികചാതാകുന്നു. പക്ഷെ, രാജീവ്‌ന്റെ മേക്കപ്പും സെജോ ജോണ് ഒരുക്കിയ പാട്ടുകളും സാങ്കേതിക മികവു പുലര്‍ത്തിയില്ല. ഈസ്റ്റ്‌ കോസ്റ്റ് വിജയന്‍ പുറത്തിറക്കിയ സ്വന്തം എന്ന ആല്‍ബത്തിലെ എന്തിനെന്നറിയില്ല എന്ന് തുടങ്ങുന്ന പാട്ട് ഈ സിനിമയില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. ആ പാട്ടൊഴികെ മറ്റൊന്നും ശരാശരി നിലവാരം പോലും തോന്നിപ്പിച്ചില്ല

അഭിനയം: എബവ് ആവറേജ് 
ദിലീപ്, മമ്ത മോഹന്‍ദാസ്‌, മുകേഷ്, സായികുമാര്‍, ആനന്ദ്‌, കലാഭവന്‍ ഷാജോണ്‍,ഗണേഷ്‌കുമാര്‍,ധര്‍മജന്‍ ബോള്‍ഗാട്ടി, സീത, വത്സല മേനോന്‍ എന്നിവരാണ് ഈ സിനിമയിലെ അഭിനേതാക്കള്‍... ദിലീപ് തന്റെ സ്ഥിരം മാനറിസങ്ങളായി മനു വര്‍മ്മയെ അവതരിപ്പിച്ചപ്പോള്‍, മമതയ്ക്ക് ലഭിച്ച പ്രിയയെ തന്മയത്വത്തോടെ അഭിനയിച്ചു ഫലിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. അഭിനയത്തിന്റെ കാര്യത്തില്‍ ഏറ്റവും മികച്ചതായി തോന്നിയത് സായികുമാറിന്റെ അച്ഛന്‍ വേഷമാണ്. അതുപോലെ തന്നെ ദിലീപിന്റെ സുഹൃത്തായി കലാഭവന്‍ ഷാജോനും, മുത്തശ്ശിയായി വത്സല മേനോനും അവരവരുടെ രംഗങ്ങള്‍ ഭംഗിയാക്കി. വില്ലന്‍ വേഷത്തിലെത്തിയ ആനന്ദ്‌ നിരാശപെടുത്തി.  

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. കഥ 
2. മമ്ത മോഹന്‍ദാസ്‌, സായികുമാര്‍ എന്നിവരുടെ അഭിനയം 
3. അനില്‍ നായരിന്റെ ചായാഗ്രഹണം 

സിനിമയുടെ മൈനസ് പോയിന്റ്സ്:
1. ലോജിക്കില്ലാത്ത കഥാസന്ദര്‍ഭങ്ങള്‍, തമാശകള്‍ 
2. തിരക്കഥ, സംവിധാനം 
3. ദിലീപിന്റെ കണ്ടുമടുത്ത കോമാളിത്തരങ്ങള്‍ 
4. സിനിമയുടെ രണ്ടാം പകുതി 
5. അനവസരത്തിലുള്ള പാട്ടുകള്‍ 

മൈ ബോസ്: ആദ്യപകുതിയിലുള്ള കഥാപശ്ചാത്തലം പുതുമ നല്‍ക്കുനുണ്ടെങ്കിലും, ലോജിക്ക് ഇല്ലാത്ത കഥാസന്ദര്‍ഭങ്ങളും തമാശകളും കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും ആസ്വദിക്കാം എന്നല്ലാതെ, നല്ല സിനിമകളെ സ്നേഹിക്കുന്ന പ്രേക്ഷകര്‍ മൈ ബോസ് കണ്ടാല്‍ നിരാശരാകേണ്ടിവരും.

മൈ ബോസ്: 4.00 / 10
കഥ, തിരക്കഥ: 3/10[ബിലോ ആവറേജ്]
സംവിധാനം: 3/10[ബിലോ ആവറേജ്]
സാങ്കേതികം: 3/5[എബവ് ആവറേജ്]
അഭിനയം: 3/5[എബവ് ആവറേജ്] 
ടോട്ടല്‍ 12/30 [4/10]

രചന, സംവിധാനം: ജിത്തു ജോസഫ്‌ 
നിര്‍മ്മാണം: ഈസ്റ്റ്‌ കോസ്റ്റ് വിജയന്‍ 
ബാനര്‍: റീല്‍ ആന്‍ഡ്‌ റിയല്‍ എന്റര്‍ടെയിന്‍മെന്റ്സ് 
ചായാഗ്രഹണം: അനില്‍ നായര്‍ 
ചിത്രസന്നിവേശം: വി.സാജന്‍ 
വരികള്‍: സന്തോഷ്‌ വര്‍മ്മ, ഈസ്റ്റ്‌ കോസ്റ്റ് വിജയന്‍ 
സംഗീതം: സെജോ ജോണ്‍, എം ജയചന്ദ്രന്‍ 
കല സംവിധാനം: സാബു റാം 
മേയിക്കപ്: രാജീവ്‌ അങ്കമാലി 
വസ്ത്രാലങ്കാരം: അസീസ്‌ പാലക്കട് 
വിതരണം: കലാസംഘം, കാസ്, മഞ്ജുനാഥ റിലീസ് 

9 Nov 2012

നയന്‍ വണ്‍ സിക്സ് - പ്രമേയത്തിലുള്ള പരിശുദ്ധി കഥയിലും തിരക്കഥയിലും സംവിധാനത്തിലും ഇല്ല! 4.20/10

ലളിതമായൊരു ജീവിതം നയിക്കുവാന്‍ ആഗ്രഹിക്കുന്ന,സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലിചെയ്യുവാന്‍ ഇഷ്ടപെടുന്ന, ഭാര്യയുമായി പിണങ്ങി ഒരേയൊരു മകളായ മീരയുമൊത്ത് ജീവിക്കുന്ന വ്യക്തിയാണ് ഡോക്ടര്‍ ഹരികൃഷ്ണന്‍...ഹരികൃഷ്ണനെ ഏറെ ഇഷ്ടമാണ് മകള്‍ മീരയ്ക്കും. ഇവര്‍ക്കൊപ്പം ഹരിയുടെ സഹായിയായ അയ്യപ്പ ഭക്തനായ അയ്യപ്പനും താമസിക്കുന്നു. ഹരിയുടെ സുഹൃത്തായ ഡോക്ടര്‍ രമേഷും ഭാര്യ ചന്ദ്രയും ഇടയ്ക്കിടെ അവരുടെ വീട്ടില്‍ സന്ദര്‍ശിക്കാറുണ്ട്. അച്ഛന്‍ പറയുന്നതനുസരിച്ച് ജീവിക്കുന്ന ഉത്തമയായ മകളാണ് മീര. ചീത്ത കൂട്ടുകെട്ടുകളില്‍ ചേരാതെ, മൊബൈല്‍ ഫോണ്‍ ഉപയോഗികാതെ, മിടുക്കിയായി പഠിക്കുകയും, കൃത്യം സമയത്ത് വീട്ടില്‍ വരുകയും ചെയ്യുന്ന, ചിട്ടയോടെ വളര്‍ന്ന കുട്ടിയാണ് മീര. മകള്‍ മീരയുടെ ഓരോ ചലനങ്ങളും ശ്രദ്ധിക്കുന്ന വ്യക്തിയാണ് ഹരികൃഷ്ണന്‍... സന്തോഷകരമായ ഇവരുടെ ജീവിതത്തില്‍ പ്രശാന്ത്കുമാര്‍ എന്ന ചെറുപ്പക്കാരന്‍ വരുന്നു. പ്രശാന്തും മീരയും തമ്മിലുള്ള സൌഹൃദം ഹരിയെ അസ്വസ്ഥനാക്കുന്നു. തുടര്‍ന്ന് ഹരിയുടെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ കഥ. ഹരിയായി അനൂപ്‌ മേനോനും, മീരയായി പുതുമുഖം മാളവിക മേനോനും, അയ്യപ്പനായി നന്ദുവും, ഡോക്ടര്‍ രമേഷായി മുകേഷും, പ്രശന്തായി ആസിഫ് അലിയും, ചന്ദ്രയായി മീര വാസുദേവും അഭിനയിച്ചിരിക്കുന്നു. 

ആദിത്-ഐശ്വര്യാ-സ്നേഹ മൂവീസിന്റെ ബാനറില്‍ വിജയകുമാര്‍ പാലേക്കുന്നു നിര്‍മ്മിച നയന്‍ വണ്‍ സിക്സ് സിനിമയുടെ നിര്‍മ്മാണ പങ്കാളിയാണ് ചെമ്മണ്ണൂര്‍ ജ്വല്ലറിയുടെ ഉടമ ബോബി ചെമ്മണ്ണൂര്‍.എം.മോഹനന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ഈ സിനിമയുടെ ചായാഗ്രഹണം ഫൈസല്‍ അലിയും, ചിത്രസന്നിവേശം രഞ്ജന്‍ അബ്രഹാമുമാണ്. റഫീക്ക് അഹമ്മദ്, അനില്‍ പനച്ചൂരാന്‍, രാജീവ്‌ നായര്‍ എന്നിവര്‍ രചിച്ച വരികള്‍ക്ക് സംഗീതം നല്ക്കിയിരിക്കുന്നത് എം.ജയചന്ദ്രനാണ്. 

കഥ, തിരക്കഥ: ബിലോ ആവറേജ്
പരിശുദ്ധ സൗഹൃദത്തിന്റെ കഥപറഞ്ഞ കഥപറയുമ്പോള്‍, പരിശുദ്ധമായ ഗുരു-ശിഷ്യ ബന്ധത്തിന്റെ കഥപറഞ്ഞ മാണിക്യക്കല്ല് എന്നീ സിനിമകള്‍ക്ക്‌ ശേഷം, എം.മോഹനന്‍ എന്ന രചയ്താവിന്റെ മൂന്നാമത് സിനിമയാണ് കുടുംബ ബന്ധങ്ങളുടെ പരിശുദ്ധിയുടെ കഥപറയുന്ന നയന്‍ വണ്‍ സിക്സ്. പ്രേമയപരമായി ഈ സിനിമയ്ക്കുള്ളിലെ പരിശുദ്ധി, എം.മോഹനന്‍ എഴുതിയ കഥയ്ക്കോ, കഥാസന്ദര്‍ഭങ്ങള്‍ക്കോ ഇല്ല എന്ന് തന്നെ പറയേണ്ടി വരും. പ്രായമായ പെണ്‍മക്കളുള്ള അച്ചന്മാരുടെ വേവലാതിയും, അമ്മയില്ലാതെ വളരുന്ന പെണ്‍കുട്ടികള്‍ തെറ്റായ വഴികളിലൂടെ സഞ്ചരിക്കുവാനുള്ള സാധ്യതകളും,ദാമ്പത്യ ജീവിതത്തിലെ തെറ്റുധാരണകളും, കൌമാര പ്രായത്തിലുള്ള പെണ്‍കുട്ടികളുടെ ഇഷ്ടാനിഷ്ടങ്ങളും ചര്‍ച്ച ചെയ്യുന്ന ഈ സിനിമയുടെ പ്രമേയം മികച്ചതാണെങ്കിലും, ഈ സന്ദേശങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തിക്കുവാന്‍ എം.മോഹനന്‍ തിരഞ്ഞെടുത്ത കഥയും കഥാസന്ദര്‍ഭങ്ങളും കണ്ടുമടുത്തതും പ്രവചിക്കാനാവുന്നതുമാണ്. ഇത് തന്നെയാണ് ഈ സിനിമയുടെ പ്രധാന പോരായ്മകള്‍... മേല്പറഞ്ഞ ഒരുപാട് കാര്യങ്ങള്‍ ഈ സിനിമയിലൂടെ പറയുന്നുണ്ടെങ്കിലും, ഒരു കാര്യത്തിലും കെട്ടുറപ്പില്ലാത്ത രീതിയിലാണ് കഥ മുന്നോട്ടു നീങ്ങുന്നത്‌... കഥയില്‍ പ്രാധാന്യമില്ലാത്ത നിരവധി കഥാസന്ദര്‍ഭങ്ങളും, കഥാപാത്രങ്ങളും ഈ സിനിമയുടെ പ്രധാന ന്യൂനതയായി പ്രേക്ഷകര്‍ക്ക്‌ അനുഭവപെടുന്നുണ്ട്.എന്നിരുന്നാലും കുടുംബ സിനിമകള്‍ ഇഷ്ടപെടുന്ന പ്രേക്ഷകരെ ത്രിപ്തിപെടുത്തുന്ന,അവരെ പലതും ഓര്‍മ്മപെടുത്തുന്ന പ്രമേയമായതിനാല്‍ നയന്‍ വണ്‍ സിക്സ് കണ്ടിരിക്കാവുന്ന സിനിമയായി മാറുന്നു. 

സംവിധാനം: ബിലോ ആവറേജ് 
കഥ പറയുമ്പോള്‍, മാണിക്യക്കല്ല് എന്നീ സിനിമകള്‍ സംവിധാനം ചെയ്തപ്പോള്‍ ഉണ്ടായ ഒരു അച്ചടക്കം ഈ സിനിമയുടെ സംവിധാനത്തില്‍ കണ്ടില്ല. ആവശ്യമില്ലാത്ത സന്ദര്‍ഭങ്ങളില്‍ പാട്ടുകള്‍ കുത്തിനിറച്ചു സിനിമയുടെ കഥ വലിച്ചുനീട്ടി. കേള്‍ക്കാന്‍ ഇമ്പമുള്ള പാട്ടുകളാണ് ഈ സിനിമയിലെത് എങ്കിലും, അനവസരത്തിലായതിനാല്‍ പ്രേക്ഷകര്‍ ശ്രദ്ധിക്കാതെ പോയി. സിനിമയുടെ ആദ്യ പകുതിയിലെ ചില രംഗങ്ങള്‍ തമ്മില്‍ യാതൊരു ബന്ധവുമില്ലാതെ അനുഭവപെട്ടു. അച്ഛനില്‍ നിന്നും ഒരു രഹസ്യവും മറച്ചുവെയ്ക്കാത്ത മകള്‍ അമ്മയാണ് തന്നെ വിളിക്കുന്നത്‌ എന്ന സത്യം പറയാതിരുന്നത് എന്തിനാണ് എന്ന് മനസ്സിലാകുന്നില്ല. അതുപോലെ കഥയില്‍ യാതൊരു പ്രസക്തിയുമില്ലാത്ത കുറെ രംഗങ്ങളും കോട്ടയം നസീര്‍ ഉളപ്പടെ പലവരും പറയുന്ന തമാശകളും എന്തിനാണെന്നും മനസ്സിലായില്ല. ഗൌരവം ഉള്ളൊരു വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍, അതിനിടയില്‍ എന്തിനാണ് തമാശ എന്ന് പാവം പ്രേക്ഷകര്‍ക്ക്‌ മനസ്സിലാകുന്നില്ല. 

സാങ്കേതികം: എബവ് ആവറേജ്  
ഓര്‍ഡിനറി എന്ന സിനിമയുടെ ചായഗ്രഹകാന്‍ ഫൈസല്‍ അലിയാണ് ഈ സിനിമയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചത്. പുതുമകളൊന്നും അവകാശപെടനില്ലത്ത കഥയെ കണ്ടിരിക്കുവാന്‍ പറ്റുന്ന തരത്തിലെത്തിച്ചത് ഫൈസല്‍ അലി പകര്‍ത്തിയ ദ്രിശ്യങ്ങളാണ്. "ചെന്താമര..." എന്ന് തുടങ്ങുന്ന പാട്ടിന്റെ ചിത്രീകരണം തന്നെ ഉദാഹരണം. രഞ്ജന്‍ അബ്രഹാമിന്റെ ചിത്രസന്നിവേശവും സിനിമയോട് യോജിച്ചു പോകുന്നു. റഫീക്ക് അഹമ്മദ്, അനില്‍ പനച്ചൂരാന്‍, രാജിവ് നായര്‍ എന്നിവരുടെ എം. ജയചന്ദ്രന്‍ ഈണമിട്ട നാല് പാട്ടുകളുണ്ട് ഈ സിനിമയില്‍.. അവയില്‍ "ചെന്താമര തേനോ", "നാട്ടുമാവിലൊരു മൈന", "പിസ്സ പിസ്സ" എന്നീ പാട്ടുകള്‍ കേള്‍ക്കാന്‍ ഇമ്പമുള്ളതാണെങ്കിലും അനവസരത്തിലായതിനാല്‍ പ്രേക്ഷക ശ്രദ്ധ നേടുന്നില്ല. അജയന്‍ മങ്ങടാണ്‌ കലാസംവിധാനം.

അഭിനയം: ഗുഡ് 
അനൂപ്‌ മേനോന്‍ എന്ന നടന്റെ മറ്റൊരു മികച്ച അഭിനയ പ്രകടനമാണ് ഈ സിനിമയിലെത്. ഒരച്ഛന്റെ സ്നേഹവും വേദനയും വേവലാതിയും മികച്ച ഭാവാഭിനയത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുവാന്‍ അനൂപിനു സാധിച്ചു. അതുപോലെ മീരയായി അഭിനയിച്ച പുതുമുഖം മാളവിക മേനോനും അഭിനയം മികവുറ്റതാക്കി. ഇവരെ കൂടാതെ ആസിഫ് അലി, മുകേഷ്, നന്ദു, ദേവന്‍, തലൈവാസല്‍ വിജയ്‌, ഉണ്ണി മേനോന്‍, മോണിക, കെ.പി.എ.സി ലളിത, മീര വാസുദേവ് എന്നിവരും അഭിനയിച്ചിരിക്കുന്നു ഈ സിനിമയില്‍..

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. പ്രമേയം 
2. അനൂപ്‌ മേനോന്‍, മാളവിക എന്നിവരുടെ അഭിനയം 

സിനിമയുടെ മൈനസ് പോയിന്റ്സ്:
1. പ്രവചിക്കാനവുന്ന കഥ
2. പുതുമയില്ലാത്ത കഥാസന്ദര്‍ഭങ്ങള്‍
3. എം.മോഹനന്റെ സംവിധാനം 
4. കഥയില്‍ ആവശ്യമില്ലാത്ത സന്ദര്‍ഭങ്ങളിലുള്ള പാട്ടുകള്‍ 

നയന്‍ വണ്‍ സിക്സ് റിവ്യൂ: കഥയിലും അവതരണത്തിലും സംവിധാനത്തിലും പുതുമ പുലര്‍ത്തുന്നില്ലയെങ്കിലും, കുടുംബബന്ധങ്ങളുടെ പരിശുദ്ധി ചര്‍ച്ചാവിഷയമാകുന്ന നയന്‍ വണ്‍ സിക്സ് കുടുംബപ്രേക്ഷകരെ ത്രിപ്തിപെടുത്തും.

നയന്‍ വണ്‍ സിക്സ് റേറ്റിംഗ്: 4.20/10
കഥ, തിരക്കഥ: 3/10 [ബിലോ ആവറേജ്]
സംവിധാനം: 3/10 [ബിലോ ആവറേജ്]
സാങ്കേതികം: 3/5 [എബവ് ആവറേജ്]
അഭിനയം: 3.5/5 [ഗുഡ് ]
ടോട്ടല്‍: 12.5/30 [4.2/10]

രചന, സംവിധാനം: എം.മോഹനന്‍ 
നിര്‍മ്മാണം: വിജയകുമാര്‍ പാലേക്കുന്നു 
ചായാഗ്രഹണം: ഫൈസല്‍ അലി 
ചിത്രസന്നിവേശം: രഞ്ജന്‍ എബ്രഹാം 
വരികള്‍:റഫീക്ക് അഹമ്മദ്‌, അനില്‍ പനച്ചൂരാന്‍, രാജിവ് നായര്‍ 
സംഗീതം: എം. ജയചന്ദ്രന്‍ 
കല സംവിധാനം: അജയ് മങ്ങാട് 
വിതരണം: സെന്‍ട്രല്‍ പിക്ചേഴ്സ്