31 Dec 2012

കര്‍മ്മയോദ്ധാ - കാലികപ്രസക്തിയുള്ളൊരു പ്രമേയത്തിന്റെ നിരാശാജനകമായ അവതരണം 3.60/10

കീര്‍ത്തിചക്ര,കുരുക്ഷേത്ര,കാണ്ഡഹാര്‍ എന്നീ സിനിമകള്‍ക്ക്‌ ശേഷം മോഹന്‍ലാലിനെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്ത സിനിമയാണ് കര്‍മ്മയോദ്ധാ. മേജര്‍ രവി തന്നെയാണ് ഈ സിനിമയ്ക്ക് വേണ്ടി കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത്. മേജര്‍ രവി പ്രൊഡക്ഷന്‍സിനു വേണ്ടി മേജര്‍ രവിയും റെഡ് റോസ് ക്രിയേഷന്‍സിനു വേണ്ടി ഹനീഫ് മുഹമ്മദും സംയുക്തമായി നിര്‍മ്മിച്ച കര്‍മ്മയോദ്ധായില്‍ മാഡ് മാഡി എന്ന വിളിപെരില്‍ അറിയപെടുന്ന മുംബൈ പോലീസ് ഡി.ജി.പി. മാധവ മേനോന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്‌. സ്ത്രീകളോടും കുട്ടികളോടും തെറ്റ് ചെയ്യുന്നവര്‍ക്ക് എതിരെ കുറ്റം തെളിഞാലുടന്‍ മരണ ശിക്ഷ വിധിക്കണം എന്ന തത്വത്തില്‍ വിശ്വസിക്കുന്ന മാഡ് മാഡി അത് പ്രാവര്‍ത്തികമാക്കുന്ന സ്വഭാവക്കാരനാണ്. ഏതു കാരഗ്രഹത്തിലും ഒറ്റയ്ക്ക് ചെന്ന് കുറ്റവാളികളെ പിടികൂടി അവരെ വെടിവെച്ചു കൊല്ലുന്നതാണ് മാഡിയുടെ രീതി. മുംബൈയിലും ഇന്ത്യയിലുമൊട്ടാകെ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയീ വില്‍ക്കുന്ന ഒരു സംഘം കുറ്റവാളികള്‍ക്കെതിരെ മാഡ് മാഡി നടത്തുന്ന ഒറ്റയാള്‍ പോരാട്ടമാണ് ഈ സിനിമയുടെ കഥാതന്തു. ഒരിക്കല്‍, മുബൈയിലുള്ള ഒരു മലയാളി പെണ്‍കുട്ടിയെ കുറെ ആളുകള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടു പോകുന്നു. ഖയിസ് ഖാന്‍ എന്ന അന്താരാഷ്ട്ര കുറ്റവാളിയാണ് ഇതിനു പിന്നില്‍ എന്ന മാഡിയുടെ സംശയം മാഡിയെ കൊണ്ടെത്തിച്ചത് കേരളത്തിലാണ്. തട്ടികൊണ്ടുപോയ 13 വയസുള്ള പെണ്‍കുട്ടി മാഡ് മാഡിയുടെ സ്വന്തം മകളാണ് എന്ന സത്യം അറിയുന്നതോടെ ഒരു ഭ്രാന്തനെ പോലെ കുറ്റവാളികളെ അന്വേഷിച്ചു പോവുകയാണ് മാഡി. തുടര്‍ന്ന് മകളെയും മകളോടൊപ്പം കേരളത്തില്‍ നിന്നും തട്ടിക്കൊണ്ടു പോയ മറ്റു കുട്ടികളെയും മാഡി രക്ഷിക്കുന്നതാണ് കര്‍മ്മയോദ്ധാ എന്ന സിനിമയുടെ കഥ.  

കഥ,തിരക്കഥ: ബിലോ ആവറേജ്
കാലികപ്രസക്തിയുള്ളൊരു പ്രമേയമാണ് ഈ സിനിമയുടെ നട്ടെല്ല്. സമീപകാലത്ത് ഡല്‍ഹിയിലും മറ്റു സംസ്ഥാനങ്ങളിലും സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന ക്രൂരതകള്‍ക്കെതിരെ ശക്തമായി തന്നെ പ്രതികരിക്കണം എന്നാണ് ഭൂരിഭാഗം ജനങ്ങളും ആഗ്രഹിക്കുന്നത്. ഇന്ത്യയിലെ ഇന്നത്തെ നിയമം അനുവദിക്കാത്തത് കൊണ്ട് തെറ്റ് ചെയ്യുന്നവരെയെല്ലാം അപ്പോള്‍ തന്നെ കൊല്ലണം എന്ന വസ്തുതയോട് ജനങ്ങളെല്ലാം ശരിവയ്ക്കുന്നതാണ്. മാഡ് മാഡിയെ പോലെ എല്ലാ പോലീസ് ഉദ്യോഗസ്ഥരും ജാഗരൂകരായിരിക്കണം എന്നാന്നു ഈ സിനിമയിലൂടെ മേജര്‍ സമൂഹത്തിനു നല്‍കുന്ന സന്ദേശം. അതുകൂടാതെ ഇന്നത്തെ തലമുറയിലെ കുട്ടികള്‍ക്ക് അമിത സ്വാതന്ത്ര്യം അനുവദിക്കാതെ, മാതാപിതാക്കളുടെ ശ്രദ്ധ വേണം എന്നതും ഈ സിനിമയിലൂടെ പരാമര്‍ശിക്കുന്നു. പ്രമേയപരമായി മികച്ചുനില്‍ക്കുന്ന ഈ സിനിമയുടെ കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളും മേല്പറഞ്ഞ നല്ലവശങ്ങള്‍ ഒന്നും പ്രേക്ഷര്‍ക്കു ഗ്രഹിക്കുവാന്‍ സാധിക്കാത്ത രീതിയിലാണ് മേജര്‍ എഴുതിയിരിക്കുന്നത്. നല്ലൊരു പ്രമേയം ലഭിച്ചിട്ടും അതിനെ നല്ലൊരു തിരക്കഥയാക്കി മാറ്റുവാന്‍ മേജര്‍ രവിയ്ക്ക് സാധിച്ചില്ല.

സംവിധാനം: ബിലോ ആവറേജ് 
മേജര്‍ രവിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ആറാമത്തെ മലയാള സിനിമയാണ് കര്‍മ്മയോദ്ധാ. ശക്തമായൊരു പ്രമേയം ലഭിച്ചിട്ടും മികച്ചൊരു തിരക്കഥ എഴുതുവാന്‍ സാധിക്കാത്ത സംവിധായകന് ത്രില്ലടിപ്പിക്കുന്ന ഒരു കുറ്റാന്വേഷണ സിനിമയുണ്ടാക്കുവാനും സാധിച്ചില്ല. വേഗതയുള്ള ദ്രിശ്യങ്ങള്‍ ഒരുക്കുവാനൊ പുതുമുഖങ്ങളെ നല്ല രീതിയില്‍ അഭിനയിപ്പിക്കുവാനൊ മേജര്‍ രവിയ്ക്ക് കഴിഞ്ഞില്ല. സാധരണ ഒരു കുറ്റാന്വേഷണ കഥ ഏതൊക്കെ രീതിയില്‍ മുമ്പോട്ടു പോകുമോ, അതെ രീതിയില്‍ തണുപ്പന്‍ മട്ടില്‍ ത്രില്ലടിപ്പിക്കാതെ സംവിധാനം ചെയ്തിട്ടുണ്ട് മേജര്‍. മലയാള സിനിമയില്‍ മുമ്പ് പുറത്തിറങ്ങിയിട്ടുള്ള സാധാരണ ഒരു കുറ്റാന്വേഷണ ആക്ഷന്‍ സിനിമകള്‍ പോലെ കര്‍മ്മയോദ്ധയും അവസാനിക്കുന്ന കാഴ്ചയാണ് പ്രേക്ഷകര്‍ കണ്ടത്. നായകന്‍റെ ശൂരത്വവും സാമര്‍ത്യവും, നായകന്‍ വില്ലന്മാരെ അടിചിടിച്ചു തോല്‍പ്പിക്കുന്നതും കാണിക്കുന്നതിന് പകരം, നമ്മുടെ രാജ്യത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വം കൂട്ടുന്നതിനായി എന്തെല്ലാം ചെയ്യണം എന്നായിരുന്നു ഈ സിനിമയുടെ കഥയെങ്കില്‍ കീര്‍ത്തിചക്ര പോലെ പ്രേക്ഷകര്‍ ഈ സിനിമയെയും സ്വീകരിക്കുമായിരുന്നു. മേജര്‍ രവിയുടെ മുന്‍കാല സിനിമയായ കാണ്ഡഹാര്‍ എന്ന സിനിമയുമായി താരതമ്യം ചെയ്യുമ്പോള്‍, കര്‍മ്മയോദ്ധാ തികച്ചും വ്യതസ്തവുമാണ് കണ്ടിരിക്കവുന്നതുമാണ്. 

സാങ്കേതികം: ആവറേജ് 
പ്രദീപ്‌ നായരാണ് ഈ സിനിമയുടെ ദ്രിശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. കേരളത്തിലും, മുംബൈയിലും തൂത്തുകുടിയിലുമായാണ് ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത്. കുറ്റാന്വേഷണ സിനിമകളുടെ സ്ഥിരം ചിത്രസന്നിവേശകന്‍ ഡോണ്‍ മാക്സാണ് ഈ സിനിമയുടെ ദ്രിശ്യങ്ങള്‍ കൂട്ടിയോജിപ്പിച്ചത്. പുതുമുഖം ജെഫ്രി ജോനതനാണ് പശ്ചാത്തല സംഗീതം നല്‍കിയിരിക്കുന്നത്. പ്രദീപ്‌ നായരുടെ ചായഗ്രഹണമോ, ഡോണ്‍ മാക്സിന്റെ ചിത്രസന്നിവേശാമോ, ജെഫ്രി ജോനതന്റെ പശ്ചാത്തല സംഗീതത്തിനൊ മേജര്‍ രവിയുടെ കര്‍മ്മയോദ്ധയെ ഉദ്യോഗനകമായ ത്രില്ലര്‍ സിനിമയക്കുവാന്‍ സാധിച്ചില്ല. എം.ജി.ശ്രീകുമാര്‍ ഈണമിട്ട ഒരേയൊരു പാട്ടാണ് ഈ സിനിമയിലുള്ളത്. മുരുകന്‍ കട്ടക്കടയാണ് ഗാനരചന. സാലൂ കെ.ജോര്‍ജിന്റെ കലാസംവിധാനം, എസ് ബി. സതീശന്റെ വസ്ത്രാലങ്കാരം, സുദേവന്റെ മേക്കപ്പ് എന്നിവ ശരാശരി നിലവാരം പുലര്‍ത്തിയിട്ടുണ്ട്. മാഫിയ ശശിയും പഴനി രാജും ചേര്‍ന്നാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കിയത്. 

അഭിനയം: ആവറേജ്
മാഡ് മാഡി എന്ന സമര്‍ഥനായ പോലീസ് ഉദ്യോഗസ്ഥന്റെയും, മകളെ വീണ്ടെടുക്കുവാനായി ശ്രമിക്കുന്ന ഒരു അച്ഛന്റെയും വികാരവിചാരങ്ങള്‍ ഒരേപോലെ വെള്ളിത്തിരയിലെത്തിക്കുവാന്‍ മോഹന്‍ലാലിനു സാധിച്ചു. തികഞ്ഞ ആത്മാര്‍ഥതയോടെ മാഡിയെ അവതരിപ്പിക്കുവാന്‍ മോഹന്‍ലാലിന് സാധിച്ചതാണ് ഈ സിനിമയെ ഒരുപരുധിവരെ രക്ഷിച്ചത്‌. മോഹന്‍ലാലിനെ കൂടാതെ മുകേഷ്, സായികുമാര്‍, മുരളി ശര്‍മ്മ,ബിനീഷ് കോടിയേരി, ബദ്രി, ബേസില്‍, ജനാര്‍ദനന്‍, റിയാസ് ഖാന്‍, അനില്‍ മുരളി, സുധീര്‍ കരമന,ശശി കലിങ്ക, രാജീവ്‌ പിള്ള, കണ്ണന്‍ പട്ടാമ്പി, ഡോക്ടര്‍ റോണി, മജീദ്‌, ആശ ശരത്, ഐശ്വര്യാ ദേവന്‍, മാളവിക, സരയൂ, സുകുമാരി, സോനാ, ലക്ഷ്മി മേനോന്‍, ഷാലിന്‍, വിനിത മേനോന്‍ എന്നിവരാണ് ഈ സിനിമയിലെ മറ്റു അഭിനേതാക്കള്‍. രാജിവ് പിള്ള, ബിനീഷ് കോടിയേരി, ആശ ശരത്, കുറെ പുതുമുഖങ്ങള്‍ എന്നിവരുടെ നിരാശാജനകമായ അഭിനയമാണ് ഈ സിനിമയെ ദോഷകരമായി ബാധിച്ച മറ്റൊരു ഘടകം.

സിനിമയുടെ പ്ലസ് പോയിന്റ്സ്:
1.പ്രമേയം
2.മോഹന്‍ലാലിന്‍റെ അഭിനയം 

സിനിമയുടെ മൈനസ് പോയിന്റ്സ്:
1.തിരക്കഥ,സംഭാഷണങ്ങള്‍
2.ചില പുതുമുഖങ്ങളുടെ അഭിനയം
3.മേജര്‍ രവിയുടെ സംവിധാനം
4.ചായാഗ്രഹണം, പശ്ചാത്തല സംഗീതം
5.പാട്ടുകള്‍

കര്‍മ്മയോദ്ധാ റിവ്യൂ: കാലികപ്രസക്തിയുള്ളൊരു പ്രമേയവും മോഹന്‍ലാലിനെ പോലെ മികവുറ്റ അഭിനേതാവിനെ ലഭിച്ചിട്ടും നല്ലൊരു സിനിമയൊരുക്കി സമൂഹത്തിനൊരു സന്ദേശം നല്‍ക്കുവാന്‍ സംവിധായകന്‍ മേജര്‍ രവിയ്ക്ക് സാധിച്ചില്ല.

കര്‍മ്മയോദ്ധാ റേറ്റിംഗ്: 3.60/10
കഥ,തിരക്കഥ: 3/10 [ബിലോ ആവറേജ്]
സംവിധാനം: 3/10 [ബിലോ ആവറേജ്]
സാങ്കേതികം: 2.5/5 [ആവറേജ്]
അഭിനയം: 2.5/5 [ആവറേജ്]
ടോട്ടല്‍ 11/30 [3.6/10]

രചന,സംവിധാനം: മേജര്‍ രവി
നിര്‍മ്മാണം: ഹനീഫ് മുഹമ്മദ്‌, മേജര്‍ രവി
ബാനര്‍: റെഡ് റോസ് ക്രിയേഷന്‍സ്, മേജര്‍ രവി പ്രൊഡക്ഷന്‍സ്
ചായാഗ്രഹണം: പ്രദീപ്‌ നായര്‍
ചിത്രസന്നിവേശം: ഡോണ്‍ മാക്സ്
ഗാനരചന:മുരുകന്‍ കാട്ടകട
സംഗീതം:എം.ജി.ശ്രീകുമാര്‍
പശ്ചാത്തല സംഗീതം: ജെഫ്രി ജോനാതന്‍
കലാസംവിധാനം: സാലൂ കെ. ജോര്‍ജ്
മേക്കപ്പ്: സുദേവന്‍
വസ്ത്രാലങ്കാരം: എസ്.ബി.സതീശന്‍
സംഘട്ടനം: പഴനി രാജ്, മാഫിയ ശശി
വിതരണം: റെഡ് റോസ് റിലീസ് 

25 Dec 2012

ബാവൂട്ടിയുടെ നാമത്തില്‍ - മമ്മൂട്ടിയുടെ നാമത്തില്‍ കണ്ടിരിക്കാവുന്ന സിനിമ 5.30/10

പ്രാഞ്ചിയേട്ടന്‍ ആന്‍ഡ്‌ ദി സെയിന്റ് എന്ന സിനിമയ്ക്ക് ശേഷം രഞ്ജിത്തിന്റെ തിരക്കഥയില്‍ മമ്മൂട്ടി നായകനായി അഭിനയിക്കുന്ന ബാവൂട്ടിയുടെ നാമത്തില്‍ സംവിധാനം ചെയ്തിരിക്കുന്നത് ജി.എസ്.വിജയനാണ്. രഞ്ജിത്തിന്റെ നിര്‍മ്മാണ കമ്പനിയായ ക്യാപിറ്റല്‍ തിയറ്ററിന്റെ ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്ന ബാവൂട്ടിയുടെ നാമത്തിലിന്റെ കഥയും, തിരക്കഥയും, സംഭാഷണങ്ങളും എഴുതിയിരിക്കുന്നതും രഞ്ജിത്താണ്. രഞ്ജിത്തിന്റെ ശിഷ്യന്‍ കൂടിയായ ശങ്കര്‍ രാമകൃഷ്ണന്‍, കാവ്യ മാധവന്‍, വിനീത്, കനിഹ, റീമ കല്ലിങ്കല്‍, ഹരിശ്രീ അശോകന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ബിസിനെസുകാരനായ സേതുമാധവന്റെ വിശ്വസ്തനായ ഡ്രൈവറാണ് ബാവൂട്ടി. ഭാര്യ വനജയും, രണ്ടു കുഞ്ഞുങ്ങളും താമസിക്കുന്ന സേതുവിന്‍റെ വീട്ടില്‍, ബാവൂട്ടിയ്ക്ക് പൂര്‍ണ സ്വാന്തത്ര്യമാണുള്ളത്. സേതുവിന്‍റെ ബിസിനെസ്സുകളില്‍ ഒന്നായ സ്ഥലകച്ചവടത്തിലെ ഭാഗ്യചിന്നമാണ് ബാവൂട്ടി. സേതുവിന്‍റെ വീട്ടിലെ എല്ലാവരും ബാവൂട്ടിയെ കുടുംബത്തിലെ ഒരംഗത്തെ പോലെയാണ് കരുതുന്നത്. സേതുവിനും വനജയ്ക്കും കുട്ടികള്‍ക്കും ഏതാവശ്യത്തിനും ബാവൂട്ടി കൂടെ വേണം. അനാഥനായ ബാവൂട്ടിയ്ക്ക് സേതുവും കുടുംബവും, ഉറ്റചങ്ങാതി അലവിയും മാത്രമാണ് സ്വന്തക്കാരയുള്ളത്. എല്ലാവരെയും മനസ്സറിഞ്ഞു സഹായിക്കുന്ന, അബദ്ധങ്ങളില്‍ ചെന്ന് ചാടുന്നവര്‍ക്ക് വഴിക്കാട്ടിയായി നില്‍ക്കുന്ന എല്ലാവരുടെയും പ്രിയപ്പെട്ട വ്യക്തിയാണ് ബാവൂട്ടി. ഒരിക്കല്‍, സേതുവിന്റെയും വനജയുടെയും ജീവിതത്തെ സാരമായി ബാധിച്ചേക്കാവുന്ന ഒരു വിപത്തില്‍ നിന്നും ബാവൂട്ടി അവരെ രക്ഷിക്കുന്നതാണ് ഈ സിനിമയുടെ കഥ.

കഥ,തിരക്കഥ: ആവറേജ്
ജോണി വാക്കര്‍, നീലഗിരി, വല്യേട്ടന്‍, നസ്രാണി എന്നീ മമ്മൂട്ടി സിനിമകള്‍ക്ക്‌ വേണ്ടിയാണ് രഞ്ജിത്ത് ഇതിനു മുമ്പ് രചന മാത്രം നിര്‍വഹിച്ചിട്ടുള്ളത്. മേല്പറഞ്ഞ സിനിമകളില്‍ നിന്നും ഏറെ വ്യതസ്തമായ കഥയാണ് ബാവൂട്ടിയുടെ നാമത്തിലിനു വേണ്ടി രഞ്ജിത്ത് എഴുതിയിരിക്കുന്നത്. കണ്ടുമടുത്തതും പ്രവചിക്കനാവുന്നതുമായ കഥയാണ് രഞ്ജിത്ത് എഴുതിയതെന്നു അദേഹത്തിന് തന്നെ ബോധ്യമായത് കൊണ്ടാണോ, ഒരു മുന്‍ക്കൂര്‍ ജാമ്യമെന്ന പോലെ സിനിമയുടെ പോസ്റ്ററുകളില്‍ "പരിചിത ജീവിതങ്ങളുടെ കഥയെങ്ങനെ പുതിയ കഥയാകും" എന്നെഴുതിയത്? രഞ്ജിത്ത് എഴുതിയ കഥ എപ്പോഴും വ്യതസ്തമായിരിക്കും എന്ന പ്രതീക്ഷയോടെ സിനിമ കാണാന്‍ പോകുന്നവര്‍ ഈ സിനിമയുടെ കാര്യത്തില്‍ നിരാശരാകേണ്ടി വരും. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മലയാള സിനിമകള്‍ കണ്ടുവരുന്ന ഏതൊരു പ്രേക്ഷകനും ഈ സിനിമയിലെ കഥയും കഥാഗതിയും കഥാപാത്രങ്ങളും പ്രവചിക്കാനവുന്നതാണ്. ഈ കുറവുകളൊക്കെ പ്രേക്ഷകര്‍ മറക്കുന്നത് ഈ സിനിമയിലെ സത്യസന്ധമായ ചില നര്‍മ്മമുഹൂര്‍ത്തങ്ങളും, സംഭാഷണങ്ങളും, നടീനടന്മാരുടെ അഭിനയം കാരണമാണ്. പുതുമയില്ലാത്ത കഥാസന്ദര്‍ബങ്ങളെ പലപ്പോഴും രക്ഷിക്കുന്നത് ആ രംഗങ്ങളിലെ സംഭാഷണങ്ങളാണ്. മലപ്പുറം ഭാഷ സംസാരിക്കുന്ന ബാവൂട്ടിയും നീലേശ്വരം ഭാഷ സംസാരിക്കുന്ന വനജയും ഏറെ പുതുമയും നര്‍മ്മവും നല്‍കുന്നുണ്ട്. ലളിതമായ ഒരു കഥയാണെങ്കിലും, ജീവിതഗന്ധിയായ സംഭാഷണങ്ങളും, ക്ലൈമാക്സില്‍ കഥ അവസാനിപ്പിച്ച രീതിയുമൊക്കെ പ്രേക്ഷകര്‍ സ്വീകരിക്കുനുണ്ട്. പ്രാഞ്ചിയേട്ടന് ശേഷം ശക്തമായൊരു കഥാപാത്രം മമ്മൂട്ടിക്ക് നല്‍ക്കി അദ്ദേഹത്തെ രഞ്ജിത്ത് രക്ഷപെടുത്തിയെങ്കിലും, സമീപകാലത്തിറങ്ങിയ രഞ്ജിത്ത് സിനിമകളുടെ തിരക്കഥയുമായി താരതമ്യം ചെയ്യുമ്പോള്‍, ഏതൊരു രഞ്ജിത്ത് ആരധകനെയും ഈ സിനിമ നിരാശപെടുത്തും. 

സംവിധാനം: ആവറേജ്
മമ്മൂട്ടി-റഹ്മാന്‍ എന്നിവര്‍ അഭിനയിച്ച ചരിത്രം എന്ന സിനിമയിലൂടെയാണ് ജി.എസ്.വിജയന്‍ മലയാള സിനിമയില്‍ എത്തുന്നത്. തുടര്‍ന്ന് ശ്രീനിവാസന്‍-സുരേഷ് ഗോപി ടീമിന്റെ ആനവാല്‍ മോതിരം, അന്തരിച്ച നടി മോനിഷയുടെ അവസാന സിനിമ ചെപ്പടിവിദ്യ, സായികുമാറിന്റെ ഘോഷയാത്ര, സുരേഷ് ഗോപിയുടെ സാഫല്യം, സുരേഷ് ഗോപി-തബു എന്നിവര്‍ അഭിനയിച്ച കവര്‍ സ്റ്റോറി എന്നീ സിനിമകള്‍ സംവിധാനം ചെയ്ത ജി.എസ്.വിജയന്‍ 12 വര്‍ഷങ്ങള്‍ക്കു ശേഷം സംവിധാനം ചെയ്ത സിനിമയാണ് ബാവൂട്ടിയുടെ നാമത്തില്‍. കുടുംബബന്ധങ്ങളുടെ പശ്ചാത്തലത്തില്‍ സിനിമകള്‍ സംവിധാനം ചെയ്യുവാന്‍ ഇഷ്ടമുള്ള ജി.എസ്.വിജയനു ലഭിച്ച ലോട്ടറിയാകുമായിരുന്നു രഞ്ജിത്തിന്റെ തിരക്കഥ. രഞ്ജിത്തിന്റെ മുന്‍കാല സിനിമകളായ തിരക്കഥ മുതല്‍ സ്പിരിറ്റ്‌ വരെ ഓരോന്നിലും ഓരോ സന്ദേശമുണ്ടായിരുന്നു. സമൂഹത്തിനുള്ള അത്തരം സന്ദേശങ്ങളടങ്ങുന്ന കഥകള്‍ രഞ്ജിത്തിന്റെ തൂലികയില്‍ വിരിയുമ്പോള്‍...അത് വന്‍വിജയങ്ങളായിരുന്നു. ബാവൂട്ടിയുടെ നാമത്തിലിന്റെ കാര്യത്തില്‍ വിശ്വസനീയമായ കഥാസന്ദര്‍ഭങ്ങള്‍ രചിച്ചു എന്നല്ലാതെ യാതൊരു സന്ദേശവും സമൂഹത്തിനു ഈ സിനിമയിലൂടെ നല്‍കുന്നില്ല. രഞ്ജിത്ത് എഴുതി വെച്ച കഥാസന്ദര്‍ഭങ്ങള്‍ ചിത്രീകരിച്ചു എന്നല്ലാതെ സംവിധായകന്‍ എന്ന നിലയില്‍ ജി.എസ്.വിജയന്‍ മറ്റൊന്നും ചെയ്തിട്ടില്ല. സാങ്കേതിക വശങ്ങള്‍ കൈകാര്യം ചെയ്യുന്നവരെയും പൂര്‍ണമായി പ്രയോജനപെടുത്തുവാന്‍ സംവിധായകന് സാധിച്ചിട്ടില്ല.

സാങ്കേതികം: ആവറേജ്
മനോജ്‌ പിള്ളയാണ് ഈ സിനിമയ്ക്ക് വേണ്ടി ദ്രിശ്യങ്ങള്‍ പകര്‍ത്തിയത്. ഏറെ പുതുമകളൊന്നും അവകാശപെടാനില്ലാത്ത രീതിയില്‍ തരക്കേടില്ലാതെ ദ്രിശ്യങ്ങള്‍ പകര്‍ത്തുവാന്‍ മനോജ്‌ പിള്ളയ്ക്ക് സാധിച്ചിട്ടുണ്ട്. മനോജ്‌ പകര്‍ത്തിയ ദ്രിശ്യങ്ങള്‍ സന്നിവേശം ചെയ്തത് രഞ്ജന്‍ അബ്രഹാമാണ്. ഓരോ രംഗങ്ങളും കൃത്യമായ രീതിയില്‍ സന്നിവേശം ചെയ്തിട്ടുണ്ട് രഞ്ജന്‍ എബ്രഹാം.റഫീക്ക് അഹമ്മദ് എഴുതിയ വരികള്‍ക്ക് സംഗീതം നല്ക്കിയത് ഷഹബാസ് അമ്മനാണ്. ഇവര്‍ ചേര്‍ന്ന് ഒരുക്കിയ പാട്ടുകള്‍ ശരാശരിയില്‍ താഴെ നിലവാരം പുലര്‍ത്തുന്നവയും മനസ്സില്‍ തങ്ങിനില്ക്കുന്നവയും അല്ല.

അഭിനയം: ഗുഡ്
ബാവൂട്ടിയെ തികഞ്ഞ ആത്മാര്‍ത്ഥയോടെ അഭിനയിച്ചു കയ്യടി നേടുവാന്‍ മമ്മൂട്ടിക്ക് സാധിച്ചു. മലപ്പുറം ഭാഷ ഉപയോഗിക്കുന്ന കാര്യത്തിലും, സാധാരണക്കാരന്റെ നിഷ്കളംഗതയുള്ള മുഖഭാവം അഭിനയത്തില്‍ കൊണ്ടുവരാനും മമ്മൂട്ടിയ്ക്ക് കഴിഞ്ഞു. മറ്റൊരു എടുത്തു പറയേണ്ട പ്രശംസിക്കേണ്ട പ്രകടനം കാഴ്ചവെച്ചത് കാവ്യ മാധവനാണ്. കാസര്‍ക്കോട് ജില്ലയിലുള്ള മലയാള ഭാഷ സംസാരിക്കുന്ന, നീലേശ്വരം എന്ന സ്ഥലത്ത് ജനിച്ചു വളര്‍ന്ന തനി നാടന്‍ പെണ്‍കുട്ടിയുടെ വേഷത്തില്‍ കാവ്യാ മാധവന്‍ നന്നായി അഭിനയിച്ചു. സ്പിരിറ്റിനു ശേഷം ശങ്കര്‍ രാമകൃഷ്ണന് ലഭിച്ച നല്ല വേഷമാണ് ഈ സിനിമയിലെ സേതുമാധവന്‍. ക്ലൈമാക്സ് രംഗങ്ങളില്‍ ഭാര്യയോടു ചൂടാവുന്ന രംഗമോഴികെ, സിനിമയില്‍ ഉടനീളം നല്ല പ്രകടനം ശങ്കര്‍ കാഴ്ച്ചവെചിട്ടുണ്ട്. മലയാള സിനിമയില്‍ ഇന്നുവരെ അഭിനയിച്ചതില്‍ ഏറ്റവും വ്യതസ്തമായൊരു വേഷത്തിലാണ് വിനീത് ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. ഇവരെ കൂടാതെ കനിഹ, റീമാ കല്ലിങ്കല്‍, ഹരിശ്രീ അശോകന്‍, അരുണ്‍ നാരായണന്‍, കോട്ടയം നസീര്‍, മോഹന്‍ ജോസ്, സുധീഷ്‌, സുധീര്‍ കരമന, അഗസ്റ്റിന്‍, ആശ, ലെന എന്നിവരും അഭിനയിച്ചിട്ടുണ്ട് ഈ സിനിമയില്‍. 

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1.മമ്മൂട്ടി, കാവ്യാ മാധവന്‍ എന്നിവരുടെ അഭിനയം
2.കഥാഗതിയും സംഭാഷണങ്ങളും
3.അതിശയോക്തി ഇല്ലാത്ത രംഗങ്ങള്‍
4.ക്ലൈമാക്സ്

സിനിമയുടെ മൈനസ് പോയിന്റ്സ്:
1.മൂലകഥ
2.പ്രവചിക്കാനാവുന്ന കഥാസന്ദര്‍ഭങ്ങള്‍
3.പാട്ടുകള്‍

ബാവൂട്ടിയുടെ നാമത്തില്‍ റിവ്യൂ: കുടുംബത്തിനൊപ്പം കണ്ടിരിക്കാവുന്ന സിനിമ എന്ന രീതിയില്‍ കുടുംബങ്ങളെയും, പ്രാഞ്ചിയേട്ടന് ശേഷം മമ്മൂട്ടിയ്ക്ക് ലഭിച്ച മികവുറ്റ കഥാപാത്രമുള്ള സിനിമ എന്ന രീതിയില്‍ ആരാധകരെയും ബാവൂട്ടിയുടെ നാമത്തില്‍ ത്രിപ്തിപെടുത്തുന്നു.

ബാവൂട്ടിയുടെ നാമത്തില്‍ റേറ്റിംഗ്: 5.30/10
കഥ,തിരക്കഥ: 5/10 [ആവറേജ്]
സംവിധാനം: 5/10 [ആവറേജ്]
സാങ്കേതികം: 2.5/5 [ആവറേജ്]
അഭിനയം: 3.5/5 [ഗുഡ്]
ടോട്ടല്‍ 16/30 [5.3/10]

സംവിധാനം: ജി.എസ്.വിജയന്‍
കഥ,തിരക്കഥ,സംഭാഷണം,നിര്‍മ്മാണം: രഞ്ജിത്ത്
ബാനര്‍: ക്യാപിറ്റല്‍ തിയറ്റര്‍
ചായാഗ്രഹണം: മനോജ്‌ പിള്ള
ചിത്രസന്നിവേശം: രഞ്ജന്‍ എബ്രഹാം
വരികള്‍: റഫീക്ക് അഹമ്മദ്
സംഗീതം: ഷഹബാസ് അമ്മന്‍
കലാസംവിധാനം:സന്തോഷ്‌ രാമന്‍
വസ്ത്രാലങ്കാരം: സമീറ സനീഷ്
മേക്കപ്പ്:റോനെക്സ് സേവ്യര്‍
വിതരണം:സെവന്‍ ആര്‍ട്സ് റിലീസ്

23 Dec 2012

ഡാ തടിയാ - പ്രകാശം പരന്നു, പ്രേക്ഷകര്‍ ചിരിച്ചു, മേഘരൂപനായി തടിയന്‍ ജനഹൃദയങ്ങളിലേക്ക്...6.80/10

ഡാ തടിയാ എന്ന് ഒരു തവണ പോലും ജീവിതത്തില്‍ വിളികേള്‍ക്കാത്ത തടിയന്മാരുണ്ടാവില്ല. കാരണം, സ്വഭാവമായാലും പെരുമാറ്റമായാലും തടിയുള്ളവര്‍ മറ്റുള്ളവരിലില്‍ നിന്നും ഏറെ വ്യതസ്ത പുലര്‍ത്തുന്നവണ്. അവരുടെ ശരീരത്തിലുള്ള വലുപ്പം പോലെ, മനസ്സും ചിന്തയും വളരെ വലുതാണ്‌ എന്നാണു ഈ സിനിമയിലൂടെ ആഷിക് അബുവും കൂട്ടരും പ്രേക്ഷകരോട് പറയുന്നത്. 140 കിലോ തൂക്കമുള്ള ലുക്കാ ജോണ്‍ പ്രകാശ് എന്ന ലൂക്കാച്ചനാണ് ഡാ തടിയായിലെ നായകന്‍. പ്രകാശ്‌ കോണ്‍ഗ്രസ്‌ എന്ന രാഷ്ട്രീയ പാര്‍ട്ടി സ്ഥാപിച്ച അന്തരിച്ച പ്രകാശിന്റെ കൊച്ചുമകനാണ് ലൂക്കാ. ലൂക്കാച്ചന്റെ ഭക്ഷണ കാര്യത്തിലും ജീവിതത്തിലും ത്രിപ്ത്തരല്ലാത്ത മാതാപിതാക്കള്‍, ഒട്ടുമിക്ക ദിവസങ്ങളിലും ലൂക്കച്ചനെ ശകാരിക്കുമായിരുന്നു. ആ വീട്ടില്‍ ലൂക്കാച്ചനെ സ്നേഹിച്ചിരുന്നത് അമ്മുമ്മയും, ഷഡി എന്ന വിളിപെരുള്ള അച്ഛന്റെ അനുജന്റെ മകന്‍ സണ്ണിയുമാണ്

വലിയ മനസ്സിന്റെ ഉടമയായ ലൂക്കാച്ചന്റെ സന്തത സഹചാരിയാണ് സണ്ണി. ചെറുപ്പം മുതലേ അവന്‍ കാട്ടികൂട്ടുന്ന വിക്രിയകളില്‍ നിന്നും അവനെ രക്ഷിക്കുന്നത് ലൂക്കാച്ചനാണ്. അവര്‍ വളര്‍ന്നു വലുതായപോഴും സ്ഥിതി മറിചൊന്നുമല്ല. ബാല്യകാലസഖി ആയിരുന്ന ആന്‍ മേരി താടിക്കാരന്‍ ഒരിക്കല്‍ ലൂക്കാച്ചനെ തേടി വരുന്നതോടെ വര്‍ഷങ്ങള്‍ക്കു മുമ്പ് തോന്നിയ പ്രണയം വീണ്ടും തോന്നുന്നു. ചെറുപ്പത്തില്‍ തടിച്ചും ഇപ്പോള്‍ മെലിഞ്ഞും ഇരിക്കുന്ന ആന്‍, ലൂക്കാച്ചനോട് തടി കുറയ്ക്കാന്‍ ആവശ്യപെടുന്നു. അങ്ങനെ, ആന്‍ മേരിയുടെ നിര്‍ദേശ പ്രകാരം ലൂക്കാച്ചന്‍ നിര്‍ണ്ണായകമായ പല തീരുമാനങ്ങളും എടുക്കുന്നു. തുടര്‍ന്ന്, ലൂക്കാച്ചന്റെ ജീവിതത്തില്‍ ഉണ്ടാകുന്ന പ്രശ്നങ്ങളും, അതില്‍ നിന്നും വലിയ മനസ്സിന്റെ ഉടമയായ ലൂക്കാച്ചന്‍ രക്ഷപെട്ടു ജനഹൃദയങ്ങളില്‍ സ്ഥാനമുറപ്പിക്കുന്നതുമാണ് ഈ സിനിമയുടെ കഥ.

ആന്റോ ജോസഫ് ഫിലിം കമ്പനിയ്ക്ക് വേണ്ടി ആന്റോ ജോസഫ് നിര്‍മ്മിച്ച്‌, ആഷിക് അബു സംവിധാനം ചെയ്ത ഡാ തടിയാ എന്ന സിനിമയില്‍ പുതുമുഖം ശേഖര്‍ മേനോനാണ് തടിയനായി അഭിനയിക്കുന്നത്. 22 ഫീമെയില്‍ കോട്ടയം എന്ന സിനിമയുടെ രചയ്താക്കളായ ശ്യാം പുഷ്ക്കരന്‍, ദിലീഷ് നായര്‍, അഭിലാഷ് കുമാര്‍ എന്നിവരാണ് ഈ സിനിമയുടെയും രചന നിര്‍വഹിച്ചിരിക്കുന്നത്. ചായാഗ്രഹണം - ഷൈജു ഖാലിദ്‌, ചിത്രസന്നിവേശം - മനോജ്‌, ഭവന്‍ ശ്രീകുമാര്‍, സംഗീതം - ബിജിബാല്‍, കലാസംവിധാനം - ബാവ, ശബ്ദമിശ്രണം - ഡാന്‍ ജോസ്, മേക്കപ്പ് - റഹീം കൊടുങ്ങല്ലൂര്‍, ജിമേഷ്, വസ്ത്രാലങ്കാരം - സമീറ സനീഷ്.

കഥ,തിരക്കഥ: ഗുഡ് 
പുതുമകള്‍ മാത്രം കാണുവാന്‍ ആഗ്രഹിക്കുന്ന ഇന്നത്തെ തലമുറയിലെ ചെറുപ്പകാരുടെ ഇഷ്ടാനിഷ്ടങ്ങള്‍ മനസ്സിലാക്കികൊണ്ട്‌ തിരക്കഥയും സംഭാഷണങ്ങളും എഴുതുന്ന രചയ്തക്കളാണ് ശ്യാം പുഷ്കരനും, ദിലീഷ് നായരും, അഭിലാഷ് കുമാറും. വലിയ പ്രത്യേകതകള്‍ ഒന്നുമില്ലാത്ത കഥയാണ് ഈ സിനിമയുടെതെങ്കിലും, പുതുമ നിറഞ്ഞ കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളും പ്രേക്ഷകരെ ആസ്വദിപ്പിക്കുന്നുണ്ട്. എച്ചുകെട്ടില്ലാത്ത രംഗങ്ങളും, സത്യസന്ധമായ നര്‍മ്മവും ഈ സിനിമയെ പ്രേക്ഷകരോട് കൂടുതല്‍ അടുപ്പിക്കുന്നു. പ്രേക്ഷകര്‍ പ്രതീക്ഷിക്കാത്ത വഴികളിലൂടെ സഞ്ചരിക്കുന്ന കഥയാണ് ഈ സിനിമയുടേതു. അത് തന്നെയാണ് ഈ സിനിമയുടെ പുതുമയും. തടിയന്മാര്‍ അനുഭവിക്കുന്ന മാനസിക പ്രശനങ്ങളിലേക്ക് മാത്രം കഥ ഒതുക്കാതെ, രാഷ്ട്രീയത്തിലെ ചില ഉള്ളുകളിലും ആക്ഷേപ ഹാസ്യത്തിലൂടെ പറഞ്ഞുപോകാനും രചയ്താക്കള്‍ മറക്കുന്നില്ല.അതുപോലെ, ഔഷദ മരുന്നകള്‍ വിറ്റഴിയാന്‍ പരസ്യങ്ങളിലൂടെ പ്രേക്ഷകരെ വഞ്ചിക്കുന്നതും ആക്ഷേപ ഹാസ്യത്തിലൂടെ ഈ സിനിമയില്‍ ചര്‍ച്ചചെയുന്നു. ശ്യാമിനും, ദിലീഷിനും, അഭിലാഷിനും അഭിനന്ദനങ്ങള്‍!

സംവിധാനം: ഗുഡ്
ഇന്നത്തെ സിനിമ പ്രേമികളുടെ പള്‍സ്‌ അറിഞ്ഞ സംവിധായകരില്‍ ഒരാളാണ് ആഷിക് അബു. അദ്ദേഹത്തിന്റെ മുന്‍കാല സിനിമകളായ സോള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍, 22 ഫീമെയില്‍ കോട്ടയം എന്നീ സിനിമകളിലൂടെ തെളിയിച്ചതാണ് മേല്പറഞ്ഞ വസ്തുത. ഡാ തടിയാ എന്ന സിനിമയില്‍ എത്തിനില്‍ക്കുന്ന സംവിധായകന്‍ ഇത്തവണെയും പ്രേക്ഷകരുടെ പ്രതീക്ഷ തെറ്റിക്കുന്നില്ല. രസകരമായി വികസിക്കുന്ന കഥ പ്രേക്ഷകരെ ഒട്ടും ബോറടിപ്പിക്കാതെ മുമ്പോട്ടു കൊണ്ടുപോകാന്‍ ആഷികിനു കഴിഞ്ഞു. സിനിമയുടെ രണ്ടാം പകുതിയുടെ അവസാനം നായകനും വില്ലനും തമ്മിലുള്ള സംഘട്ടന രംഗങ്ങള്‍ അവിശ്വസനീയമായി അനുഭവപെട്ടു എന്നതും, രണ്ടാം പകുതിയിലെ ചില രംഗങ്ങള്‍ വലിച്ചുനീട്ടിയതായും അനുഭവപെട്ടു. ആദ്യപകുതി 45 മിനിട്ടുകള്‍ക്കുള്ളില്‍ അവസാനികുകയും, രണ്ടാം പകുതി 1 മണിക്കൂര്‍ 15 മിനുറ്റ് നീണ്ട നിന്നതും ചിത്രസന്നിവേശകന്റെ അശ്രദ്ധയാണോ, അതോ സംവിധായകന്റെ തീരുമാനമാണോ എന്നറിയില്ല. ഈ കാരണം കൊണ്ടാണ് രണ്ടാം പകുതി വലിച്ചുനീട്ടിയതായി തോന്നിയത്. പ്രകാശം പരന്നതിനും, പ്രേക്ഷകര്‍ ചിരിച്ചതിനും, മേഘരൂപനായി തടിയന്‍ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയത്തിനും സംവിധാന മികവു തന്നെ. ആഷികിനും അഭിനന്ദനങ്ങള്‍! 

സാങ്കേതികം: ഗുഡ്
മനോഹരമായ ഫ്രെയിമുകള്‍ ഒരുക്കി ഈ സിനിമയെ ഹൃദ്യമായ ഒരു അനുഭവമാക്കി മാറ്റിയതിന്റെ കഴിവ് ഷൈജു ഖാലിദ് എന്ന ചായഗ്രഹകന്റെതാണ്. സിനിമയിലെ ഫ്ലാഷ് ബാക്ക് രംഗങ്ങള്‍ ചിത്രീകരിച്ചതും പുതുമയോടെയാണ്. ഷൈജു പകര്‍ത്തിയ ദ്രിശ്യങ്ങള്‍ സന്നിവേശം ചെയ്തത് മനോജും, ഭവന്‍ ശ്രീകുമാറും ചേര്‍ന്നാണ്. രണ്ടാം പകുതി എന്തുകൊണ്ടാണ് കൂടുതല്‍ സമയം നീട്ടിയത് എന്ന് മനസിലാകുന്നില്ല. രണ്ടാം പകുതിയില്‍ പ്രേക്ഷര്‍ക്കു ഒരല്പം ബോറടിച്ചതിന്റെ കാരണവും ഇത് തന്നെയാണ്. വയലാര്‍ ശരത് ചന്ദ്രവര്‍മ്മ, ആര്‍.വേണുഗോപാല്‍ എന്നിവരുടെ വരികള്‍ക്ക് സംഗീതം നല്ക്കിയത് ബിജിബാലാണ്. മേലെ മോഹവാനം, എന്താണ് ഭായ് എന്നീ ഗാനങ്ങള്‍ കേള്‍ക്കാന്‍ രസമുള്ളവയാണ്. ഇത് കൂടാതെ ഇന്നത്തെ തലമുറയെ ആകര്‍ഷിക്കുവാന്‍ വേണ്ടിയുള്ള രാഷ്ട്രീയ ഗാനവും, സിനിമയുടെ ആദ്യമുള്ള പഞ്ചാരപാട്ടും പ്രേക്ഷകര്‍ക്ക്‌ ഇഷ്ടമാകുന്നുണ്ട്. ഈ സിനിമയെ ഹൃദ്യമായ അനുഭാവമാക്കി മാറ്റുന്നതില്‍ പ്രധാന പങ്കു വഹിച്ച വ്യക്തിയാണ് ബിജിബാല്‍. മനസ്സിന് കുളിര്‍മ നല്‍ക്കുന്ന പശ്ചാത്തല സംഗീതം ഓരോ രംഗങ്ങള്‍ക്കും പുതിയ ഒരു ഉണര്‍വ് നല്‍ക്കി. അതുപോലെ തന്നെ, സാങ്കേതിക വശങ്ങള്‍ കൈകാര്യം ചെയ്ത ഓരോ വ്യക്തിയും മികവു പുലര്‍ത്തി.

അഭിനയം: എബവ് ആവറേജ്
ശേഖര്‍ മേനോന്‍, ശ്രീനാഥ് ഭാസി, നിവിന്‍ പോളി, ആന്‍ അഗസ്റ്റിന്‍, അരുന്ധതി നാഗ്, മണിയന്‍ പിള്ള രാജു, ഇടവേള ബാബു, ശ്രീരാമന്‍, കുഞ്ചന്‍, വിനയ് ഫോര്‍ട്ട്‌, ജയരാജ് വാരിയര്‍, എന്‍.എല്‍.ബാലകൃഷ്ണന്‍, മജീദ്‌, ജോസ്മോന്‍, തേസ്നി ഖാന്‍ എന്നിവരാണ് ഈ സിനിമയിലെ അഭിനേതാക്കള്‍. ആഷിക് അബു കണ്ടെത്തിയ ശേഖര്‍ മേനോന്‍ ഈ സിനിമയിലെ തടിയന്റെ വേഷം ചെയ്യുവാന്‍ അനിയോജ്യനായ നടന്‍ തന്നെയാണ്. ഒരുപാട് അഭിനയ സാധ്യതകള്‍ ഒന്നുമില്ലാത്ത കഥാപാത്രം മോശമക്കാതെ അഭിനയിക്കുവാന്‍ ശേഖറിന് സാധിച്ചു. മറ്റൊരു പ്രധാന കഥാപാത്രം അവതരിപ്പിച്ചത് ശ്രീനാഥ് ഭാസിയാണ്. തന്മയത്ത്വോടെ ആ കഥാപാത്രം അവതരിപ്പിക്കുവാന്‍ ശ്രീനാഥിനും സാധിച്ചു. മറ്റൊരു എടുത്തു പറയേണ്ട പ്രകടനം കാഴ്ചവെച്ചത് നിവിന്‍ പോളിയാണ്. ഒരല്പം സസ്പെന്‍സ് നിറഞ്ഞ വേഷമായത് കൊണ്ട് നിവിന്‍ അവതരിപ്പിച്ച രാഹുല്‍ വൈദ്യര്‍ എന്ന കഥാപാത്രത്തെ കുറിച്ച് ചര്‍ച്ചചെയ്യുന്നില്ല. അരുന്ധതി നാഗാണ് ലൂകാച്ചന്റെ അമ്മുമ്മയുടെ വേഷം അഭിനയിച്ചത്. അരുന്ധതിയും അവരുടെ കഥാപാത്രം മികവുറ്റതാക്കി. ശ്രീരാമനും, കുഞ്ചനും, മണിയന്‍പിള്ള രാജുവും, വിനയ് ഫോര്‍ട്ടും അവരവരുടെ രംഗങ്ങള്‍ രസകരമാക്കി. നായികയായി അഭിനയിച്ച ആന്‍ അഗസ്റ്റിനൊഴിച്ചാല്‍ മറ്റെല്ലാവരും അവരവുടെ രംഗങ്ങള്‍ മോശമക്കാതെ അഭിനയിച്ചു.



സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1.അഭിനേതാക്കളുടെ കഥാപാത്ര രൂപികരണം
2.ആഷിക് അബുവിന്റെ സംവിധാനം 
3.തിരക്കഥ, സംഭാഷണങ്ങള്‍
4.ചായാഗ്രഹണം
5.പാട്ടുകള്‍, പശ്ചാത്തല സംഗീതം
6.ശ്രീനാഥ് ഭാസി, നിവിന്‍ പോളി എന്നിവരുടെ അഭിനയം

സിനിമയുടെ മൈനസ് പോയിന്റ്സ്:
1.ക്ലൈമാക്സ് സംഘട്ടന രംഗങ്ങള്‍
2.ആന്‍ അഗസ്റ്റിന്റെ അഭിനയം 

ഡാ തടിയാ റിവ്യൂ: പുതുമ നിറഞ്ഞ കഥാസന്ദര്‍ഭങ്ങളിലൂടെ വികസിക്കുന്ന ഡാ തടിയാ പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും അതുവഴി നന്മയുടെ പ്രകാശം പരത്തുകയും ചെയുന്നു.

ഡാ തടിയാ റേറ്റിംഗ്: 6.80 / 10
കഥ,തിരക്കഥ: 7/10 [ഗുഡ്]
സംവിധാനം: 7/10 [ഗുഡ്]
സാങ്കേതികം: 3.5/5 [ഗുഡ്]
അഭിനയം: 3/5 [എബവ് ആവറേജ്]
ടോട്ടല്‍ 20.5/30 [6.8/10] 

സംവിധാനം: ആഷിക് അബു
കഥ,തിരക്കഥ,സംഭാഷണം:ശ്യാം പുഷ്ക്കരന്‍, ദിലീഷ് നായര്‍, അഭിലാഷ് കുമാര്‍
നിര്‍മ്മാണം: ആന്റോ ജോസഫ്
ബാനര്‍: ആന്റോ ജോസഫ് ഫിലിം കമ്പനി
ചായാഗ്രഹണം: ഷൈജു ഖാലിദ്‌
ചിത്രസന്നിവേശം: മനോജ്‌, ഭവന്‍ ശ്രീകുമാര്‍
ഗാനരചന: വയലാര്‍ ശരത് ചന്ദ്രവര്‍മ്മ, ആര്‍.വേണുഗോപാല്‍
സംഗീതം: ബിജിബാല്‍
കലാസംവിധാനം: ബാവ
ശബ്ദമിശ്രണം: ഡാന്‍ ജോസ്
മേക്കപ്പ്: റഹീം കൊടുങ്ങല്ലൂര്‍, ജിമേഷ്
വസ്ത്രാലങ്കാരം: സമീറ സനീഷ്
വിതരണം: ആന്‍ മെഗാ മീഡിയ

21 Dec 2012

ഐ ലൗ മി - പ്രേക്ഷകരെ ആസ്വദിപ്പിക്കാത്ത ത്രസിപ്പിക്കാത്ത, എന്നാല്‍ ഒരു പ്രാവശ്യം കണ്ടിരിക്കാവുന്ന സിനിമ 4.00/10


വൈശാഖ സിനിമാസിന് വേണ്ടി വൈശാഖ് രാജന്‍ നിര്‍മ്മിച്ച്‌, സച്ചി-സേതു ടീമിലെ സേതു സ്വന്തത്രമായി തിരക്കഥ എഴുതി, ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത സിനിമയാണ് ലൗ മി. കൊച്ചിയിലും, ബാങ്കോകിലും വിയറ്റ്നാമിലുമായി ചിത്രീകരിച്ച ഐ ലൗ മിയില്‍ അനൂപ്‌ മേനോന്‍, ആസിഫ് അലി, ഉണ്ണി മുകുന്ദന്‍, ഇഷ തല്‍വാര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ റാം മോഹന്‍, പ്രേം, സാവി, സമാന്ത എന്നിവരെ അവതരിപ്പിക്കുന്നു. ബാങ്കോക്ക്‌ നഗരത്തിലെ കോടീശ്വരന്മാരില്‍ ഒരാളായ റാം മോഹന്‍ ചില പ്രത്യേക ലക്ഷ്യങ്ങള്‍ക്കായി സാവിയിയെയും പ്രേമിനെയും സമാന്തയെയും ഉപയോഗിക്കുന്നു. കൊച്ചി നഗരത്തില്‍ ചെറിയ ഗുണ്ടപണികളൊക്കെ ചെയ്തു ജീവിച്ചിരുന്ന സാവിയും, സ്ഥലകച്ചവടത്തിലൂടെ തട്ടിപ്പ് കാണിച്ചു ജീവിച്ചു വന്നിരുന്ന പ്രേമും, ഗള്‍ഫില്‍ താമസിച്ചിരുന്ന സമാന്തയും, റാം മോഹന്റെ നിര്‍ദേശപ്രകാരം ബാങ്കോകിലെത്തുന്നു. അവിടെയെത്തിയ മൂവര്‍ സംഘം സൗഹൃദത്തിലാകുന്നു. അതിബുദ്ധിമാനായ റാം മോഹന്‍ മൂന്ന് പേര്‍ക്കും വളരെ നിര്‍ണ്ണായകമായ ഓരോ ജോലികള്‍ നല്‍ക്കുന്നു. തുടര്‍ന്ന് മൂവരുടെയും റാംമോഹന്റെയും ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് ഐ ലൗ മിയുടെ കഥ. 

മല്ലു സിംഗിന് ശേഷം സേതു തിരക്കഥ നിര്‍വഹിക്കുന്ന ഐ ലൗ മിയുടെ പ്രമേയം പുതുമയുള്ളതാണ്. മറ്റൊരു തിരക്കഥകൃത്തിന്റെ രചനയില്‍ ആദ്യമായാണ് ബി.ഉണ്ണികൃഷ്ണന്‍ ഒരു സിനിമ സംവിധാനം ചെയ്യുന്നത്. സതീഷ്‌ കുറുപ്പിന്റെ ചായാഗ്രഹണം, ദീപക് ദേവിന്റെ സംഗീതം, മനോജിന്റെ ചിത്രസന്നിവേശം, അന്‍പു അറിവ്-ജോളി ടീമിന്റെ സംഘട്ടന രംഗങ്ങള്‍ എന്നിവ ഈ സിനിമയുടെ പ്രധാന സവിശേഷതകളാണ്.

കഥ,തിരക്കഥ: ബിലോ ആവറേജ്
സ്വന്തത്ര തിരക്കഥ രചയ്താവയത്തിനു ശേഷം സേതു എഴുതുന്ന രണ്ടാമത്തെ സിനിമയാണ് ഐ ലൗ മി. തിരക്കഥയില്‍ പോരായ്മകള്‍ ഏറെയുണ്ടായിരുന്നുവെങ്കിലും പ്രേക്ഷകര്‍ സ്വീകരിച്ച സിനിമയായിരുന്നു മല്ലു സിംഗ്. ഒരു തിരക്കഥ രചയ്താവെന്ന നിലയില്‍ ശക്തമായൊരു തിരക്കഥ രചിക്കുന്നതില്‍ സേതു ഒരു രീതിയിലും മെച്ചപ്പെട്ടിട്ടില്ല. അവിശ്വസനീയമായ കഥാസന്ദര്‍ഭങ്ങളും, രസിപ്പിക്കാത്ത സംഭാഷണങ്ങളും ഐ ലൗ മിയുടെ പ്രധാന പോരായ്മകളില്‍ ഒന്നാണ്. ആകാംഷയുടെ മുള്‍മുനയില്‍ പ്രേക്ഷകരെ നിര്‍ത്തുവാന്‍ ലഭിച്ച ഒട്ടുമിക്ക അവസരങ്ങളും കെട്ടുറപ്പില്ലാത്ത സന്ദര്‍ഭങ്ങളും സംഭാഷണങ്ങളും രചിച്ചുകൊണ്ട് സേതു നഷ്ടപെടുത്തി. അവിശ്വസനീയം എന്ന് തോന്നിപ്പിക്കുന്ന കഥാഗതിയും, യാതൊരു പ്രയോജനവുമില്ലാത്ത കുറെ വളിപ്പ് തമാശകളും, സസ്പെന്‍സ് തോന്നിപ്പിക്കുന്ന എന്നാല്‍ കഥയില്‍ വഴിത്തിരിവ് ഉണ്ടാക്കാത്ത രംഗങ്ങളും സിനിമയെ തളര്‍ത്തി. ഈ കുറവുകള്‍ക്കൊക്കെ ഉണ്ടെങ്കിലും, സസ്പെന്‍സും ചില ട്വിസ്റ്റുകളും പ്രേക്ഷകര്‍ക്ക്‌ ആശ്വാസം നല്‍ക്കുന്നു. സച്ചി എഴുതിയ റണ്‍ ബേബി റണ്‍, ചേട്ടായീസ് എന്നീ സിനിമകളില്‍ കണ്ട രചനയിലുള്ള കൈയ്യടക്കം സേതുവിന്റെ തിരക്കഥയില്‍ കാണുന്നില്ല.

സംവിധാനം: ബിലോ ആവറേജ്
ഗ്രാന്റ്മാസ്റ്ററിന്റെ വിജയത്തിന് ശേഷം ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയുന്ന ഐ ലൗ മി തികച്ചും പുതുമയുള്ളൊരു പ്രമേയമാണ് ചര്ച്ചചെയുന്നത്‌. ഒരു സംവിധായകന്‍ എന്ന നിലയില്‍ തിരക്കഥയിലുള്ള അപാകതകള്‍ തിരിച്ചറിഞ്ഞു തിരുത്തുവാന്‍ ഉണ്ണികൃഷ്ണന് സാധിച്ചില്ല. മുന്‍കാല ബി.ഉണ്ണികൃഷ്ണന്‍ സിനിമകളായ സ്മാര്‍ട്ട്‌ സിറ്റി, ഗ്രാന്റ്മാസ്റ്റര്‍ എന്നിവയില്‍ കണ്ട സംവിധാനത്തിലെ അച്ചടക്കം ഈ സിനിമയിലില്ല. സേതു എഴുതിയ കഥ, സാങ്കേതിക തികവോടെ സംവിധാനം ചെയ്തു എന്നല്ലാതെ ഒരു സംവിധായകന്റെ ചുമതലയില്‍ പെടുന്ന കൃത്യത ഈ സിനിമയിലില്ല. നടീനടന്മാരെ കൈകാര്യം ചെയുന്നതില്‍ പോലും സംവിധായകന്‍ പരാജയപെട്ടു. സസ്പെന്‍സ് നിലനിര്‍ത്തി ചില ഉദ്യോഗജനകമായ മുഹൂര്‍ത്തങ്ങള്‍ ഒരുക്കുന്നതില്‍ ബി.ഉണ്ണികൃഷ്ണന്‍ വിജയിച്ചുവെങ്കിലും, ഒരു മുഴുനീള സസ്പെന്‍സ് സിനിമയക്കുന്നതില്‍ സംവിധായകന്‍ പരാജയപെട്ടു. ബിജു പപ്പനു തമാശ വേഷം നല്‌ക്കിയ സംവിധായകന്‍, ബിജുവിന്റെ അഭിനയം മെച്ചപെടുത്തുന്നതില്‍ പരാജയപെട്ടു. അതുപോലെ ഉണ്ണി മുകുന്ദന്‍, ആസിഫ് അലി എന്നിവരുടെ അഭിനയത്തിന്റെ കാര്യവും തദൈവ തന്നെ. സതീഷ്‌ കുറുപ്പിന്റെ ചായഗ്രഹണവും, ദീപക് ദേവിന്റെ സംഗീതവും, മനോജിന്റെ സന്നിവേശവും, അന്‍പിന്റെ സംഘട്ടന രംഗങ്ങളും മികച്ചതായത് കൊണ്ട് കണ്ടിരിക്കാവുന്ന പരുവത്തിലുള്ള ഒരു സിനിമയായിമാറി ഐ ലൗ മി. പ്രേക്ഷകരെ രസിപ്പിക്കുവാനും ത്രസിപ്പിക്കുവാനും ലഭിച്ച നല്ലൊരു അവസരം നഷ്ടപെടുത്തിയിരിക്കുന്നു തിരക്കഥകൃത്ത് സേതുവും സംവിധായകന്‍ ബി.ഉണ്ണികൃഷ്ണനും. 

സാങ്കേതികം: ഗുഡ്
സതീഷ്‌ കുറുപ്പിന്റെ ഉജ്വല ചായാഗ്രഹണവും, മനോജിന്റെ ചിത്രസന്നിവേശവും, ദീപക് ദേവ് ഒരുക്കിയ പാട്ടുകളും സിനിമയുടെ മാറ്റുകൂട്ടുന്നു. വിദേശ ലോക്കെഷനുകളുടെ മനോഹാരിത മുഴുവന്‍ ഒപ്പിയെടുക്കുവാന്‍ സതീഷ്‌ കുറുപ്പിന് സാധിച്ചു. ചടുലമായ ദ്രിശ്യങ്ങളും, പാട്ടുകളുടെ ചിത്രീകരണവും പ്രേക്ഷകര്‍ക്ക്‌ ആസ്വാദനം നല്‍ക്കുന്നു. സിനിമയുടെ രംഗങ്ങള്‍ വേഗതയോടെ കോര്‍ത്തിണക്കി പ്രേക്ഷകരെ കൂടുതല്‍ ബോറടിപ്പിക്കാതെ, രണ്ടു മണിക്കൂറിനുള്ളില്‍ സിനിമ അവസാനിപ്പിച്ചതും മനോജിന്റെ കഴിവ് തന്നെ. റഫീക്ക് അഹമ്മദ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്ക് ദീപക് ദേവ് ഈണമിട്ട 2 പാട്ടുകളുണ്ട് ഈ സിനിമയില്‍. രണ്ടു പാട്ടുകളും കേള്‍ക്കാന്‍ ഇമ്പമുള്ളതാണ്. അന്‍പു അറിവ്-ജോളി ടീമിന്റെ സംഘട്ടന രംഗങ്ങളും മികവുറ്റതായിരുന്നു. അതുപോലെ ജോസഫ് നെല്ലികലിന്റെ കലാസംവിധാനവും, എസ്.ബി.സതീഷിന്റെ മേക്കപ്പും സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്.

അഭിനയം: ആവറേജ്
റാം മോഹന്‍ എന്ന കോടീശ്വരന്റെ കഥാപാത്രം അനൂപ്‌ മേനോനില്‍ ഭദ്രം. ചില രംഗങ്ങളില്‍ മികച്ചു നിന്നെങ്കിലും, ഒരു കഥാപാത്രം അച്ചടക്കത്തോടെ അവസാനം വരെ അഭിനയിച്ചു ഫലിപ്പിക്കാന്‍ ഇനിയും ആസിഫ് അലിയ്ക്ക് കഴിഞ്ഞിട്ടില്ല. സംഘട്ടന രംഗങ്ങളില്‍ ശോഭിചെങ്കിലും, പ്രണയ രംഗങ്ങളിലോ അമ്മയോടുള്ള അടുപ്പം പ്രകടിപ്പിക്കുന്ന രംഗങ്ങളിലോ മികവു തെളിയിക്കാന്‍ ഉണ്ണി മുകുന്ദന് സാധിച്ചില്ല. മലയാള ഉച്ചാരണം തെറ്റിച്ചുകൊണ്ട് നിരശപെടുത്തുന്ന പ്രകടനമായിരുന്നു ഇഷ തല്‍വാറിന്റെത്. ആദ്യമായി തമാശ കൈകാര്യം ചെയ്ത ബിജു പപ്പനും നിരാശപെടുത്തി. ഇവരെ കൂടാതെ വിജയകുമാര്‍, ജോജോ, മജീദ്‌, രൂപ മഞ്ജരി, വനിതാ കൃഷ്ണചന്ദ്രന്‍ എന്നിവരുമുണ്ട് ഈ സിനിമയില്‍.

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1.സതീഷ്‌ കുറുപ്പിന്റെ ചായാഗ്രഹണം, ലോകേഷന്‍സ്
2.ദീപക് ദേവിന്റെ പാട്ടുകള്‍, പശ്ചാത്തല സംഗീതം
3.സിനിമയുടെ വേഗത
4.സസ്പെന്‍സ് നിലനിര്‍ത്തിയിരിക്കുന്ന രീതി

സിനിമയുടെ മൈനസ് പോയിന്റ്സ്:
1.കഥ, തിരക്കഥ, സംഭാഷണങ്ങള്‍
2.ബി.ഉണ്ണികൃഷ്ണന്റെ സംവിധാനം
3.സിനിമയുടെ ആദ്യ പകുതി
4.പ്രധാന നടീനടന്മാരുടെ അഭിനയം
5.ബിജു പപ്പന്റെ തമാശകള്‍

ലൗ മി റിവ്യൂ: അവിശ്വസനീയമായ കഥയും കെട്ടുറപ്പില്ലാത്ത തിരക്കഥയും കൃത്യതയില്ലാത്ത സംവിധാനവും നടീനടമാരുടെ ജീവനില്ലാത്ത അഭിനയവും ഐ ലൗ മി എന്ന സിനിമയുടെ മാറ്റുകുറയ്ക്കുന്നു.

ലൗ മി റേറ്റിംഗ്: 4.00 / 10
കഥ, തിരക്കഥ: 3/10 [ബിലോ ആവറേജ്]
സംവിധാനം: 3/10 [ബിലോ ആവറേജ്]
സാങ്കേതികം: 3.5/5 [ഗുഡ്]
അഭിനയം: 2.5/5 [ആവറേജ്]
ടോട്ടല്‍ 12/30 [4/10]

സംവിധാനം: ബി.ഉണ്ണികൃഷ്ണന്‍
കഥ,തിരക്കഥ,സംഭാഷണം: സേതു
നിര്‍മ്മാണം: വൈശാഖ രാജന്‍
ബാനര്‍: വൈശാഖ സിനിമാസ്
ചായാഗ്രഹണം: സതീഷ്‌ കുറുപ്പ്
ചിത്രസന്നിവേശം:മനോജ്‌
ഗാനരചന: റഫീക്ക് അഹമ്മദ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, ഹരിനാരായണന്‍
സംഗീതം, പശ്ചാത്തല സംഗീതം: ദീപക് ദേവ്
കലാസംവിധാനം: ജോസഫ് നെല്ലിക്കല്‍
വസ്ത്രാലങ്കാരം:എസ്.ബി.സതീഷ്‌
മേക്കപ്പ്:പ്രദീപ്‌ രംഗന്‍
സംഘട്ടനം: അന്‍പു അറിവ്, ജോളി
വിതരണം: വൈശാഖ റിലീസ്

9 Dec 2012

ചാപ്‌റ്റേഴ്‌സ് - വിവിധ അദ്ധ്യായങ്ങള്‍ മികവുറ്റ അവതരണത്തിലൂടെ കോര്‍ത്തിണക്കിയ ഹൈപ്പര്‍ ലിങ്ക് സിനിമ 6.20/10

2012ലെ പരീക്ഷണ സിനിമകളുടെ ഗണത്തില്‍ ഉള്‍പെടുത്താവുന്ന പുതിയ ഒരു ഹൈപ്പര്‍ ലിങ്ക് സിനിമ കൂടി നിര്‍മ്മിക്കപെട്ടിരിക്കുന്നു - ചാപ്‌റ്റേഴ്‌സ്. നവാഗതരായ സുനില്‍ ഇബ്രാഹിം[കഥ,തിരക്കഥ,സംവിധാനം], ഷഫീര്‍ സേട്ട്[നിര്‍മ്മാണം], എം.ആര്‍.വിബിന്‍ [സംഭാഷണങ്ങള്‍,ഗാനരചന] എന്നിവരാണ് ഈ സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍. മലയാള സിനിമയില്‍ ഇന്നോളം പരീക്ഷിക്കപെടാത്ത അവതരണമാണ് ഈ സിനിമയെ വ്യതസ്തമാക്കുന്നത്. നാല് അദ്ധ്യായങ്ങളിലൂടെ നാല് സ്ഥലങ്ങളില്‍ നടക്കുന്ന കുറെ സംഭവങ്ങള്‍. ആ സംഭവങ്ങളില്‍ അറിഞ്ഞോ അറിയാതയോ പെട്ടുപോകുന്ന കുറെ മനുഷ്യര്‍. മേല്പറഞ്ഞ സംഭവങ്ങള്‍ തമ്മില്‍, അതിലെ വ്യക്തികള്‍ തമ്മില്‍, അവര്‍ പോലും അറിയാതെ ഒരു ബന്ധം ഉണ്ടാകുന്നു. കഥാവസാനം, ആരും ഒന്നും തിരിച്ചറിയാതെ ആര്‍കും ദോഷകരമായി ഒന്നും സംഭവിക്കാതെ എല്ലാരും ചില നന്മകള്‍ തിരിച്ചറിയുന്നു. ഇതാണ് ഈ സിനിമയുടെ ഇതിവൃത്തം. കഥയിലും കഥാസന്ദര്‍ഭങ്ങളിലും ചെറിയ തെറ്റുകള്‍ ഉണ്ടെങ്കിലും, പ്രേക്ഷകരെ നിരാശപെടുത്താതെ മുമ്പോട്ടു നീങ്ങുന്ന സന്ദര്‍ഭങ്ങളും സംവിധാനവും ഈ സിനിമയ്ക്ക് പുതിയൊരു ഉണര്‍വ് നല്ക്കുന്നുണ്ട്. സുനില്‍ ഇബ്രാഹിമിന്റെ കഥയ്ക്ക്‌, സുനില്‍ തന്നെ തിരക്കഥ എഴുതി, എം.ആര്‍.വിബിനുമായി ചേര്‍ന്ന് സംഭാഷണങ്ങള്‍ എഴുതി, സംവിധാനം നിര്‍വഹിച്ച ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത് ഷഫീര്‍ സേട്ടാണ്. കൃഷ്‌ കൈമള്‍ ചായാഗ്രഹണവും, വി.സാജന്‍ ചിത്രസന്നിവേശവും, മെജോ ജോസഫ് പശ്ചാത്തല സംഗീതവും നിര്‍വഹിച്ചിരിക്കുന്നു.

കൃഷ്ണകുമാര്‍, അന്‍വര്‍, ജോബി, കണ്ണന്‍ എന്നിവര്‍ ചേര്‍ന്ന് ചുരുങ്ങിയ കാലയളവില്‍ പണം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നതാണ് ഒന്നാം അദ്ധ്യയമെങ്കില്‍..., രണ്ടാം അദ്ധ്യയത്തില്‍ സേതു എന്ന വ്യക്തിയും അമ്മയുടെ പ്രായമുള്ള മറ്റൊരു സ്ത്രീയും നടത്തുന്ന ബസ്‌ യാത്രയും, അതിലൂടെ അവര്‍ മനസ്സിലാക്കുന്ന ചില കാര്യങ്ങളുമാണെങ്കില്‍..., അരുണ്‍, ചൂണ്ട, കാനു, ജിന്‍സി എന്നീ സുഹൃത്തുക്കള്‍ ചേര്‍ന്ന് അവരുടെ സുഹൃത്തുക്കളും കമിതാക്കളുമായ ശ്യാമിനെയും പ്രിയയും ഒന്നിപ്പിക്കുവാന്‍ ശ്രമിക്കുന്നതാണ് മൂന്നാം  അദ്ധ്യായത്തിലെങ്കില്‍..., സേതുവിന്റെയും ഭാര്യ ആനിയുടെയും സുഖമില്ലാതെ ആശുപത്രിയില്‍ കിടക്കുന്ന മകന്റെയും കഥയാണ് നാലാം അദ്ധ്യായത്തില്‍ പറഞ്ഞുപോകുന്നത്. മേല്പറഞ്ഞ എല്ലാ സംഭവങ്ങളുടെയും ചുരുളഴിയുന്നത് തുടര്‍ന്നുള്ള രംഗങ്ങളിലാണ്. എന്താണ് മേല്പറഞ്ഞ കഥാപാത്രങ്ങള്‍ തമ്മിലുള്ള ബന്ധം എന്നാണു ഈ സിനിമയുടെ സസ്പെന്‍സ്. കൃഷ്ണകുമാറായി നിവിന്‍ പോളിയും, അന്‍വര്‍ ആയി ഹേമന്ത് മേനോനും, ജോബിയായി വിജീഷും, കണ്ണനായി ധര്‍മജന്‍ ബോള്‍ഗാട്ടിയും, സേതുവായി ശ്രീനിവാസനും, അരുണായി വിനീത് കുമാറും, ചൂണ്ടയായി ഷൈനും, ശ്യാമായി രെജത് മേനോനും, കാനുവായി അജു വര്‍ഗീസും, പ്രിയയായി ഗൌതമി നായരും, ജിന്‍സിയായി റിയ സൈറയും, ആനിയായി ലെനയും അഭിനയിച്ചിരിക്കുന്നു.

കഥ,തിരക്കഥ: എബവ് ആവറേജ്
നാല് സ്ഥലങ്ങളിലായി സംഭവിക്കുന്ന നാല് വ്യതസ്ത സംഭവങ്ങള്‍. ആ സംഭവങ്ങള്‍ക്ക് കാരണക്കാരായ ആളുകള്‍ അറിയാതെ അവര്‍ തമ്മില്‍ ഒരു ബന്ധം ഉണ്ടാകുന്നു. ഇതിനു മുമ്പും മലയാള സിനിമയില്‍ ചര്‍ച്ചചെയ്യപെട്ട പ്രമേയമാണെങ്കിലും, മേല്പറഞ്ഞ പ്രമേയം പ്രേക്ഷകരിലെക്കെത്തിക്കുവാന്‍ തിരക്കഥകൃത്ത് സുനില്‍ ഇബ്രാഹിം തിരഞ്ഞെടുത്ത കഥാസന്ദര്‍ഭങ്ങള്‍ പുതുമയുള്ളതും, പ്രേക്ഷകരെ ചിന്തിപ്പിക്കുന്നതുമാണ്. വിവിധ സ്ഥലങ്ങളില്‍ സംഭവിച്ച കാര്യങ്ങള്‍ തമ്മില്‍ കഥാവസാനം വിശ്വസനീയമായ ഒരു ബന്ധം ഇല്ലായെങ്കില്‍, ആ സിനിമ ഒരു ദുരന്തമായി തീരുമായിരുന്നു. ഈ സിനിമയുടെ കാര്യത്തില്‍ സുനില്‍ ഇബ്രാഹിം വിശ്വസനീയമായ രീതിയില്‍ സിനിമയുടെ കഥാസന്ദര്‍ഭങ്ങള്‍ തമ്മില്‍ കോര്‍ത്തിണക്കിയിട്ടുണ്ട്. ഓരോ കഥാസന്ദര്‍ഭങ്ങളെയും, ഓരോ കഥാപാത്രങ്ങളെയും വിശ്വസനീയതയോടെയാണ് ഓരോ അദ്ധ്യായങ്ങളിലായി അവതരിപ്പിച്ചിരിക്കുന്നത്. ഈ പ്രത്യേകതയാണ് മറ്റുള്ള ഹൈപ്പര്‍ ലിങ്ക് സിനിമകളില്‍ നിന്നും ഈ സിനിമയെ വ്യതസ്തമാക്കുന്നത്. നവാഗതനായ എം.ആര്‍.വിബിന്‍ എന്നയാളുമായി ചേര്‍ന്നാണ് സുനില്‍ ഇബ്രാഹിം ഈ സിനിമയുടെ സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത്. സിനിമയുടെ ആദ്യ ഭാഗങ്ങളിലുള്ള സംഭാഷണങ്ങള്‍ക്ക് കൃത്രിമത്വം തോന്നിപ്പിച്ചു.നിവിന്‍ പോളി അവതരിപ്പിക്കുന്ന കൃഷ്ണകുമാര്‍ എന്ന കഥാപാത്രത്തോട് അയാളുടെ അച്ഛന്‍ സ്വന്തം മകളുടെ[കൃഷ്ണകുമാറിന്റെ അനുജത്തിയുടെ] വിവാഹ കാര്യം സംസാരിക്കുന്ന സംഭാഷണങ്ങള്‍ തന്നെ ഉദാഹരണം. സിനിമയുടെ മൂല കഥയിലും ഒട്ടനേകം തെറ്റുകുറ്റങ്ങള്‍ ഉണ്ടെങ്കിലും, പുതുമയുള്ള അവതരണം സിനിമയെ രക്ഷിച്ചു. 
 
സംവിധാനം: എബവ് ആവറേജ്
സുനില്‍ ഇബ്രാഹിമിന്റെ ആദ്യ സിനിമ സംരംഭം ഒരു വിജയചിത്രമാകുവാനുള്ള സാധ്യതയാണ് കാണുന്നത്. കാരണം, ഇന്നത്തെ തലമുറയിലെ ന്യൂ ജനറേഷന്‍ സിനിമകള്‍ ഇഷ്ടപെടുന്ന പ്രേക്ഷകരാണ് സിനിമ തിയറ്ററില്‍ പോയി കാണുന്നത്. യഥാര്‍ത്ഥ ന്യൂ ജനറേഷന്‍ സിനിമ എന്ന് വിശേഷിപ്പിക്കാവുന്ന സിനിമയാണ് സുനില്‍ ഇബ്രാഹിമും കൂട്ടരും ഉണ്ടാക്കിയിരിക്കുന്നത്. പുതുമയുള്ള കഥയും കഥാസന്ദര്‍ഭങ്ങളും രചിച്ച സംവിധായകന്, വിശ്വസനീയതയോടെ കഥപറയുവാന്‍ സാധിച്ചുവെങ്കിലും, പ്രേക്ഷകര്‍ പ്രതീക്ഷ രീതിയില്‍ അവരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന രീതിയിലുള്ള, സസ്പെന്‍സ് നിറഞ്ഞ ത്രില്ലിംഗ് ആയ രംഗങ്ങളോ ഒരുക്കുവാന്‍ സാധിച്ചില്ല. സിനിമയുടെ ആദ്യഭാഗം ഇഴഞ്ഞു നീങ്ങുന്ന രീതിയിലാണ് മുമ്പോട്ടു പോകുന്നത്. ശ്രീനിവാസനും കെ.പി.എ.സി.ലളിതയും യാത്ര ചെയ്യുന്ന ബസ്‌ അടങ്ങുന്ന രണ്ടാം അദ്ധ്യായം അനാവശ്യമായി വലിച്ചുനീട്ടിയിരിക്കുന്നു. അതുപോലെ ആദ്യം അവതരിപ്പിച്ച അദ്ധ്യായത്തിലെ സുഹൃത്തുക്കള്‍ തമ്മിലുള്ള രംഗങ്ങളും വെട്ടിചുരുക്കമായിരുന്നു. ഈ കുറവുകളൊക്കെ ഉണ്ടെങ്കിലും, ആദ്യ സിനിമ സംരംഭം എന്ന രീതിയില്‍ സുനില്‍ ഇബ്രാഹിമിന് അഭിമാനിക്കാം. 

സാങ്കേതികം: ഗുഡ്
താരതമ്യേനെ പുതുമുഖമായ ചായഗ്രഹകാന്‍ കൃഷ്‌ കൈമളിന്റെ മികച്ച വിഷ്വല്‍സ് ഈ സിനിമയെ പുതുമ തോന്നിപ്പിക്കുന്ന രീതിയിലാക്കുന്നതില്‍ സഹായിച്ചിട്ടുണ്ട്. പുതുമയുള്ള ചിത്രസന്നിവേശത്തിലൂടെ വി.സാജനും സിനിമയുടെ മാറ്റുകൂട്ടുവാന്‍ സഹായിച്ചിട്ടുണ്ട്. റഫീക്ക് അഹമ്മദ്, എം.ആര്‍.വിബിന്‍ എന്നിവരുടെ വരികള്‍ക്ക് മെജോ ജോസഫ് ഈണമിട്ട പാട്ടുകളും വ്യതസ്തത പുലര്‍ത്തുന്നു. മെജോ തന്നെ നല്‍ക്കിയ പശ്ചാത്തല സംഗീതവും സിനിമയുടെ രംഗങ്ങള്‍ക്ക് ചേരുന്നവയാണ്‌. കലാസംവിധാനം നിര്‍വഹിച്ച ജോതിഷ് ശങ്കര്‍, രഞ്ജിത്ത് അമ്പാടിയുടെ മേക്കപ്പ്, സമീറ സനീഷ് നിര്‍വഹിച്ച വസ്ത്രാലങ്കാരം എന്നിവയും സിനിമയോട് ചേര്‍ന്നുപോകുന്നു. 

അഭിനയം: എബവ് ആവറേജ്
ശ്രീനിവാസന്‍, നിവിന്‍ പോളി, ഹേമന്ത് മേനോന്‍, രെജത് മേനോന്‍, വിജീഷ്, ധര്‍മജന്‍, അജു വര്‍ഗീസ്‌, വിനീത് കുമാര്‍, ഷൈന്‍, കലാഭവന്‍ ഷാജോണ്‍, കലാഭവന്‍ ഹനീഫ്, സാദിക്ക്, മണികണ്ടന്‍, ശിവജി ഗുരുവായൂര്‍, ചാലി പാല, ഗൌതമി നായര്‍, റിയ സൈറ, ലെന,കെ.പി.എ.സി.ലളിത,വിനീത കൃഷ്ണചന്ദ്രന്‍ എന്നിവരാണ് അഭിനേതാക്കള്‍. ഓരോ കഥാപാത്രങ്ങള്‍ക്കും അനിയോജ്യരായ നടിനടന്മാരെയാണ് ഈ സിനിമയില്‍ അഭിനയിപ്പിചിരിക്കുന്നത്. അഭിനയ സാധ്യതകള്‍ ഏറെയൊന്നും ഇല്ലാത്ത കഥാപാത്ര രൂപികരണമാണെങ്കിലും, തികഞ്ഞ ആത്മാര്‍ഥതയോടെ ഓരോ അഭിനേതാക്കളും അവരവരുടെ രംഗങ്ങള്‍ അഭിനയിച്ചിട്ടുണ്ട്. ചേട്ടായീസ് എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന സുരേഷ് കൃഷ്ണ അദേഹത്തിന്റെ ശബ്ദത്തിലൂടെ ഈ സിനിമയില്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്
1.കഥ,തിരക്കഥ
2.കഥയുടെ അവതരണം
3.ചായാഗ്രഹണം, ചിത്രസന്നിവേശം
4.പശ്ചാത്തല സംഗീതം 

സിനിമയുടെ മൈനസ് പോയിന്റ്സ്
1.സിനിമയുടെ ആദ്യ ഭാഗം

ചാപ്‌റ്റേഴ്‌സ് റിവ്യൂ: സംഭവബഹുലമല്ലാത്ത ഒരു കഥയുടെ സാങ്കേതിക തികവോടുകൂടിയ വ്യതസ്തമായ അവതരണവും സുനില്‍ ഇബ്രഹിന്റെ ചാപ്‌റ്റേഴ്‌സിനെ പുതുമയുള്ള ഹൈപ്പര്‍ ലിങ്ക് സിനിമയാക്കുന്നു. 
 
ചാപ്‌റ്റേഴ്‌സ് റേറ്റിംഗ്: 6.20 / 10
കഥ,തിരക്കഥ: 6/10 [എബവ് ആവറേജ്]
സംവിധാനം: 6/10 [എബവ് ആവറേജ്]
സാങ്കേതികം: 3.5/5 [ഗുഡ്]
അഭിനയം: 3/5[എബവ് ആവറേജ്]
ടോട്ടല്‍  18.5/30 [6.20/10]


കഥ, തിരക്കഥ, സംവിധാനം: സുനില്‍ ഇബ്രാഹിം
സംഭാഷണങ്ങള്‍: എം.ആര്‍. വിബിന്‍, സുനില്‍ ഇബ്രാഹിം
നിര്‍മ്മാണം: ഷഫീര്‍ സേട്ട്
ബാനര്‍: കുര്‍ബാന്‍ ഫിലിംസ്, ക്യാമ്പസ്‌ ഓക്സ്
ചായാഗ്രഹണം:കൃഷ്‌ കൈമള്‍
ചിത്രസന്നിവേശം:വി. സാജന്‍
ഗാനരചന:റഫീക്ക് അഹമ്മദ്, എം.ആര്‍. വിബിന്‍
സംഗീതം:മെജോ ജോസഫ്
പശ്ചാത്തല സംഗീതം:മെജോ ജോസഫ്
കലാസംവിധാനം:ജോതിഷ് ശങ്കര്‍
മേക്കപ്പ്:രഞ്ജിത്ത് അമ്പാടി
വസ്ത്രാലങ്കാരം: സമീറ സനീഷ്
വിതരണം: രമ്യ മുവീസ് റിലീസ്