29 May 2013

അപ്പ്‌ ആന്‍ഡ്‌ ഡൗണ്‍ മുകളില്‍ ഒരാളുണ്ട് - ലോജിക്കില്ലാത്ത കഥയും നിരാശപെടുത്തുന്ന സിനിമയും 3.20/10

 
നഗരത്തിലെ ഒരു ഫ്ലാറ്റിലെ കേടായ ലിഫ്റ്റില്‍ അകപെട്ടുപോകുന്ന കുറെയേറെ വ്യക്തികളും അവരുടെ പ്രശ്നങ്ങളും അതിനിടയില്‍ തെളിയിക്കപെടുന്ന ഒരു കൊലപാതകത്തിന്റെ കുറ്റാന്വേഷണവുമാണ് ഈ സിനിമയുടെ മൂലകഥ. ലിഫ്റ്റ്‌ ഓപ്പറെറ്റര്‍ തമ്പുരാന്‍, സാഹിത്യകാരന്‍ ഇടത്തില്‍ ഗോവിന്ദന്‍ നായര്‍, ഫ്ലാറ്റിന്റെ ഉടമ ക്രിസ്റ്റി, അയാളുടെ ഭാര്യ നര്‍ത്തകി പ്രസന്ന, സിറ്റി പോലീസ് കമ്മിഷ്ണര്‍ സിയാദ്, ഫ്ലാറ്റിന്റെ സെക്രട്ടറിയും ഭാര്യയും, ചെറിയാന്‍ എന്ന ഫ്ലാറ്റിലെ താമസക്കാരനുമാണ് അന്നേ ദിവസം ലിഫ്റ്റില്‍ കുടുങ്ങിപോയ വ്യക്തികള്‍. ഇതിനിടയില്‍ ലിഫ്റ്റിനുള്ളില്‍ ഒരു ശവശരീരം കാണപെടുന്നു. ആരാണ് ആ കൊലപാതകം ചെയ്തത് എന്ന ലിഫ്റ്റിനുള്ളില്‍ വെച്ചുതന്നെ തെളിയിക്കുന്നതുമാണ് ഈ സിനിമയുടെ കഥ. 

ടി.കെ.രാജീവ്കുമാര്‍ എന്ന പ്രഗല്‍ഭ സംവിധായകന്റെ ഏറ്റവും പുതിയ സിനിമയാണ് അപ്പ്‌ ആന്‍ഡ്‌ ഡൗണ്‍ - മുകളില്‍ ഒരാളുണ്ട്! ബ്ലു മര്‍മെയ്ഡ് പിക്ചര്‍ കമ്പനിയുടെ ബാനറില്‍ ആര്‍. കരുണാമൂര്‍ത്തി, വി.ബാലചന്ദ്രന്‍, ലതാ കുര്യന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ഈ സിനിമയില്‍ ഇന്ദ്രജിത്ത്, പ്രതാപ്‌ പോത്തന്‍, ഗണേഷ് കുമാര്‍, ഗണേഷിന്റെ മകന്‍ മാസ്റ്റര്‍ ദേവരാമന്‍, ബൈജു, നന്ദു, രജിത്, മേഘ്ന രാജ്, രമ്യ നമ്പീശന്‍, ശ്രുതി മേനോന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ജോമോന്‍ തോമസാണ് ചായാഗ്രഹണം. നവാഗതനായ പ്രശാന്ത്‌ മുരളിയാണ് പശ്ചാത്തല സംഗീതം. 

കഥ, തിരക്കഥ: മോശം
തത്സമയം ഒരു പെണ്‍കുട്ടി എന്ന സിനിമയ്ക്ക് ശേഷം മാനുവല്‍ ജോര്‍ജും സണ്ണി ജോസഫും ചേര്‍ന്നാണ് ഈ സിനിമയുടെ കഥാസന്ദര്‍ഭങ്ങള്‍ എഴുതിയിരിക്കുന്നത്. ഇന്ദുഗോപനാണ് സംഭാഷണങ്ങള്. നഗരത്തിലെ പ്രശസ്തമായഒരു ഫ്ലാറ്റില്‍ ലിഫ്റ്റ് കേടാകുകയും, അത് നന്നാക്കുവാന്‍ ഒരുപാട് സമയമെടുക്കുകയും, അതിനിടയില്‍ ഒരു കൊലപാതകത്തിന്റെ കുറ്റാന്വേഷണം നടത്തുകയും പ്രതിയെ കണ്ടുപിടിക്കുകയും അതിനിടയില്‍ നടക്കുന്ന കഥയില്‍ പ്രാധാന്യമില്ലാത്ത കുറെ രംഗങ്ങളും കഥാപാത്രങ്ങളും പ്രേക്ഷകരെ ശരിക്കും ബോറടിപ്പിച്ചു. അവിശ്വസനീയമായ കഥാസന്ദര്‍ഭങ്ങളും കൃത്രിമത്വം നിറഞ്ഞ കഥാപാത്രങ്ങളും എല്ലാത്തരം സിനിമകള്‍ ഇഷ്ടപെടുന്ന പ്രേക്ഷകരെയും നിരാശപെടുത്തി.

സംവിധാനം: ബിലോ ആവറേജ്
തത്സമയം ഒരു പെണ്‍കുട്ടി എന്ന സിനിമയ്ക്ക് ശേഷം ടി.കെ.രാജീവ്‌കുമാര്‍ സംവിധാനം ചെയ്ത സിനിമയാണിത്. വ്യതസ്ത കഥകള്‍ മാത്രം തിരഞ്ഞെടുത്തു സിനിമ ചെയ്തിരുന്ന ബുദ്ധിമാനായ ഒരു സംവിധയകനന്‍ എന്ന വിശേഷണം ലഭിച്ച രാജീവ്കുമാറിനു കഴിഞ്ഞ കുറെ കാലങ്ങളായി എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? അപ്പ്‌ ആന്‍ഡ്‌ ഡൗണ്‍ - മുകളില്‍ ഒരാളുണ്ട്! എന്ന അകര്‍ഷണമുള്ള ഒരു പേരും, പുതിയ തലമുറയിലെ പ്രേക്ഷകര്‍ക്കിഷ്ടമുള്ള അഭിനേതാക്കളുടെ സാന്നിധ്യവും, മഹത്തായ സസ്പെന്‍സ് ഉണ്ടെന്നു തോന്നിപ്പിക്കുന്ന പരസ്യ വാചകങ്ങളും പ്രേക്ഷകരെ ത്രിപ്ത്തിപെടുത്തും എന്ന മിഥ്യധാരണയാണ് ഈ സിനിമ ഉണ്ടാക്കപെടാനുള്ള കാരണം എന്ന് തോന്നുന്നു. ലോജിക്കില്ലാത്ത കഥാസന്ദര്‍ഭങ്ങളും ചില നടീനടന്മാരുടെ അഭിനയവും സസ്പെന്‍സ് നിലനിര്‍ത്തിയിരിക്കുന്ന രീതിയും ക്ലൈമാക്സും ഒക്കെ കണ്ടാല്‍, ഇതേ സംവിധയകനാണോ ചാണക്യനും പവിത്രവും മഹാനഗരവുമൊക്കെ സംവിധാനം ചെയ്തത് എന്ന് തോന്നിപോകും. 

സാങ്കേതികം: എബവ് ആവറേജ്
ജോസ്മോന്‍ തോമസാണ് ഈ സിനിമയുടെ ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ഫ്ലാറ്റിലെയും ലിഫ്റ്റിലെയും രംഗങ്ങള്‍ മികവോടെ ചിത്രീകരിക്കുവാന്‍ ജോസ്മോന് സാധിച്ചിട്ടുണ്ട്. ബി. അജിത്കുമാറാണ് രംഗങ്ങള്‍ ഈ സിനിമയിലെ രംഗങ്ങള്‍ കോര്‍ത്തിണക്കിയത്. സിനിമയുടെ വേഗതയെ അനുകൂലമായി ബാധിച്ചത് അജിത്കുമാറിന്റെ ചിത്രസന്നിവേശമാണ്. പുതുമുഖം പ്രശാന്ത്‌ മുരളിയാണ് പശ്ചാത്തല സംഗീതം. ഓരോ രംഗങ്ങള്‍ക്കും ത്രസിപ്പിക്കുന്ന വിധം പശ്ചാത്തല സംഗീതം നല്‍ക്കുവാന്‍ പ്രശാന്തിനും കഴിഞ്ഞിട്ടുണ്ട്. റഫീക്ക് അഹമ്മദ് രചിച്ചു പ്രശാന്ത്‌ തന്നെ ഈണമിട്ട ഒരു പാട്ടാണ് ഈ സിനിമയിലുള്ളത്. മോഹന്‍ദാസിന്റെ കലാസംവിധനമാണ് മികച്ചു നിന്ന മറ്റൊരു ഘടകം. ലിഫ്റ്റ് എന്ന തോന്നിപ്പിക്കുന്ന സെറ്റിടാന്‍ മോഹന്‍ദാസിനു സാധിച്ചു. പ്രദീപാണ് മേക്കപ്പ്. സമീറ സനീഷിന്റെ വസ്ത്രാലങ്കാരവും മികവു പുലര്‍ത്തി.

അഭിനയം: ആവറേജ്
അഭിനയസാധ്യതകളൊന്നും ഏറെയില്ലാത്ത കഥാപാത്രങ്ങളാണ് ഈ സിനിമയിലുള്ളത്. അല്പമെങ്കിലും പ്രാധാന്യമുള്ള കഥാപാത്രം അവതരിപ്പിക്കുന്നത്‌ മേഘ്ന രാജാണ്. മോശമല്ലാത്ത രീതിയില്‍ ആ കഥാപാത്രം അവതരിപ്പിക്കുവാന്‍ മേഘ്നയ്ക്ക് സാധിച്ചു. ഭാഗ്യലക്ഷ്മിയുടെ ഡബ്ബിംഗ് മികച്ചതായത് കൊണ്ട് മേഘ്ന അവതരിപ്പിച്ച കഥാപാത്രവും മേഘ്നയുടെ അഭിനയവും ശക്തമായി അനുഭവപെട്ടു. ഇന്ദ്രജിത്തും തനിക്കു ലഭിച്ച കഥാപാത്രം മോശമാക്കിയില്ല. പ്രതാപ് പോത്തനും നന്ദുവും ബൈജുവും ഗണേഷും രജിതും മോശമാക്കാതെ അഭിനയിച്ചിട്ടുണ്ട്. ഇവരെ കൂടാതെ പൂജപ്പുര രാധാകൃഷ്ണന്‍, വിജയകുമാര്‍, കൊച്ചുപ്രേമന്‍, വിജയകൃഷ്ണന്‍ എന്നിവരുമുണ്ട് ഈ സിനിമയില്‍.  

സിനിമയില്‍ ഇഷ്ടപെട്ടവ:
1.പ്രശാന്ത്‌ മുരളിയുടെ പശ്ചാത്തല സംഗീതം
2.മോഹന്‍ദാസിന്റെ കലാസംവിധാനം
3.ബി.അജിത്‌കുമാറിന്റെ ചിത്രസന്നിവേശം

സിനിമയില്‍ ഇഷ്ടപെടാത്തവ:
1.കൃത്രിമത്വം തോന്നിപിക്കുന്ന കഥാപാത്രങ്ങള്‍
2.ലോജിക്കില്ലാത്ത കഥാസന്ദര്‍ഭങ്ങള്‍
3.സംവിധാനം
4.ക്ലൈമാക്സ്
5.സസ്പെന്‍സ് നിലനിര്‍ത്തിയിരിക്കുന്ന രീതി

അപ്പ്‌ ആന്‍ഡ്‌ ഡൗണ്‍ മുകളില്‍ ഒരാളുണ്ട് റിവ്യൂ: ലോജിക്കില്ലാത്ത കഥാസന്ദര്‍ഭങ്ങളിലൂടെ വികസിക്കുന്ന കഥയും, ക്രിത്രിമത്വമുള്ള കഥാപാത്രങ്ങളിലൂടെ പറഞ്ഞുപോകുന്ന തണുപ്പന്‍ സംഭാഷണങ്ങളും, ത്രസിപ്പിക്കാത്ത സംവിധാന രീതിയും, പ്രവചിക്കാനവുന്ന സസ്പെന്‍സും ഈ ടി.കെ.രാജീവ്കുമാര്‍ സിനിമയെ ഒരു ദുരന്തമാക്കിമാറ്റി.

അപ്പ്‌ ആന്‍ഡ്‌ ഡൗണ്‍ മുകളില്‍ ഒരാളുണ്ട് റേറ്റിംഗ്: 3.20/10
കഥ, തിരക്കഥ: 1/10 [മോശം]
സംവിധാനം: 3/10 [ബിലോ ആവറേജ്]
സാങ്കേതികം: 3/5 [എബവ് ആവറേജ്]
അഭിനയം: 2.5/5 [ആവറേജ്]
ടോട്ടല്‍ 9.5/30 [3.2/10]

കഥ,സംവിധാനം: ടി.കെ.രാജീവ്കുമാര്‍
തിരക്കഥ: മാനുവല്‍ ജോര്‍ജ്, സണ്ണി ജോസഫ്‌
സംഭാഷണങ്ങള്‍: ഇന്ദുഗോപന്‍
ബാനര്‍: ബ്ലു മര്‍മെയ്ഡ് പിക്ചര്‍ കമ്പനി
ചായാഗ്രഹണം:ജോമോന്‍ തോമസ്‌
ചിത്രസന്നിവേശം:ബി.അജിത്കുമാര്‍
പശ്ചാത്തല സംഗീതം:പ്രശാന്ത്‌ മുരളി
കലാസംവിധാനം:മോഹന്‍ദാസ്‌
മേക്കപ്പ്:പ്രദീപ്‌
വസ്ത്രാലങ്കാരം:സമീറ സനീഷ്
വിതരണം:ബ്ലു മര്‍മെയ്ഡ് റിലീസ്

25 May 2013

ഇംഗ്ലീഷ് - പ്രവാസി മനസ്സിലെ ആത്മസംഘര്‍ഷങ്ങളുടെ പുത്തന്‍ ചലച്ചിത്രാനുഭവം 7.00/10

പ്രവാസികളുടെ ജീവിതത്തിലെ ആത്മസംഘര്‍ഷങ്ങള്‍ അതിശയോക്തിയില്ലാതെ അവതരിപ്പിച്ചിട്ടുള്ള സിനിമകള്‍ എന്നും മലയാള സിനിമ പ്രേക്ഷകര്‍ സ്വീകരിച്ചിട്ടുള്ളതാണ്. അമേരിക്കയിലും ഗള്‍ഫ് രാജ്യങ്ങളിലുമുള്ള പ്രാവാസി ജീവിതകഥകള്‍ ഒട്ടേറെ സിനിമകളില്‍ വന്നിട്ടുണ്ടെങ്കിലും, ലണ്ടനില്‍ താമസിക്കുന്ന മലയാളി കുടുംബങ്ങളുടെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങള്‍ ആദ്യമായാണ് മലയാള സിനിമയില്‍ ദ്രിശ്യവല്‍ക്കരിക്കുന്നത്. നാല് വ്യക്തികളിലൂടെ വികസിക്കുന്നതാണ് ഈ സിനിമയുടെ കഥ. ഇഷ്ടപെട്ട പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെങ്കില്‍ നല്ല നിലയില്‍ എത്തണമെന്ന ആഗ്രഹം മൂലം കഥകളി നടനാകണമെന്ന മോഹം ഉപേക്ഷിചു ലണ്ടനിലെത്തിയ ശങ്കരന്റെയും, ലണ്ടനിലെ ഒരു ആശുപത്രിയില്‍ ഡോക്ടറായി ജോലിചെയ്യുന്ന ഭര്‍ത്താവിന്റെ ചില പ്രവര്‍ത്തികള്‍ മൂലം വേവലാതിപെടുന്ന സരസ്വതി എന്ന തമിഴ് ബ്രാഹ്മണ വീട്ടമ്മയുടെയും, രോഗിയായ അമ്മയുടെ അസുഖത്തെയും പ്രായമായ മകളുടെ അച്ചടക്കമില്ലായ്മയും മനസ്സിനെ അലട്ടുന്ന ജോയ് എന്ന വ്യക്തിയുടെയും, പെണ്ണുങ്ങളെ വശത്താക്കാന്‍ കേമനായ സിബിന്‍ എന്ന ചെറുപ്പക്കാരന്റെയും ജീവിതാനുഭവങ്ങളിലൂടെയും മനസ്സിന്റെ സംഘര്‍ഷങ്ങളിലൂടെയും കടന്നുപോകുന്ന സിനിമയാണ് ഇംഗ്ലീഷ്.

നവരംഗ് സ്ക്രീനിസിന്റെ ബാനറില്‍ ബിനു ദേവ് നിര്‍മ്മിച്ച്‌, അക്കരകാഴ്ച്ചകള്‍ എന്ന ടെലിവിഷന്‍ ആക്ഷേപഹാസ്യ പരിപാടിയുടെ കഥാകൃത്തും സംവിധായകരില്‍ ഒരാളുമായ അജയന്‍ വേണുഗോപാലന്‍ ആദ്യമായി കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതി, ശ്യാമപ്രസാദ് സംവിധാനം ചെയ്ത സിനിമയാണ് ഇംഗ്ലീഷ്. പുതുമുഖം ഉദയന്‍ അമ്പാടി ചായാഗ്രഹണവും, വിനോദ് സുകുമാരന്‍ ചിത്രസന്നിവേശവും, റെക്സ് വിജയന്‍ പശ്ചാത്തല സംഗീതവും നിര്‍വഹിച്ചിരിക്കുന്നു. ജയസുര്യ, നിവിന്‍ പോളി, മുകേഷ്, മുരളി മേനോന്‍, ജോസ് കുട്ടി ( അക്കരകാഴ്ച്ചകള്‍ ), നാദിയമൊയ്തു, രമ്യ നമ്പീശന്‍, സോനാ നായര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ഈ സിനിമ പൂര്‍ണമായും ചിത്രീകരിച്ചിരിക്കുന്നത് ലണ്ടനിലാണ്.


കഥ,തിരക്കഥ:ഗുഡ്
കൈരളി ചാനലിലൂടെ ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയ ആക്ഷേപഹാസ്യ പരിപാടിയാണ് അക്കരകാഴ്ചകള്‍. ഇതേ പേരില്‍ അജയനും കൂട്ടരും അക്കരകാഴ്ച്ചകള്‍ എന്ന സിനിമ വിദേശ മലയാളികള്‍ക്കായി ഒരുക്കിയിരുന്നു. ആ സിനിമയുടെ തിരക്കഥയ്ക്ക് ശേഷം അജയന്‍ വേണുഗോപാലന്‍ എഴുതുന്ന തിരക്കഥയാണ് ഈ സിനിമയുടെത്. കെട്ടുറപ്പുള്ള തിരക്കഥയും, ഹൃദ്യമായതും സഭ്യമായതും റിയലസ്റ്റിക്കുമായ സംഭാഷണങ്ങളും ഈ സിനിമയെ പ്രേക്ഷകരോട് കൂടുതല്‍ അടുപ്പിക്കുന്നു. ഓരോ അഭിനേതാക്കള്‍ക്കും അനിയോജ്യമായ കഥാപാത്രരൂപികരണം കൂടുതല്‍ വിശ്വസനീയത നല്‍ക്കുന്നു. ഈ സിനിമയിലെ ഓരോ കഥാപാത്രങ്ങളെയും വിശ്വസനീയതയോടെ കോര്‍ത്തിണക്കിയതാണ് തിരക്കഥയിലെ മറ്റൊരു മികവുറ്റ കാര്യം. ഇനിയും ഇതുപോലുള്ള മികച്ച തിരക്കഥകള്‍ അജയന്‍ വേണുഗോപാലനില്‍ നിന്നും പ്രതീക്ഷിക്കുന്നു.


സംവിധാനം:ഗുഡ്
ദിലീപ് നായകനായ അരികെ എന്ന സിനിമയ്ക് ശേഷം ശ്യാമപ്രസാദ് സംവിധാനം ചെയ്ത സിനിമയാണ് ഇംഗ്ലീഷ്. ശ്യാമപ്രസാദിന്റെ മുന്‍കാല സിനിമകളെ അപേക്ഷിച്ച് ഏറ്റവും വേഗതയുള്ളതും കളര്‍ഫുള്ളായതുമായ സിനിമയാണിത്. ഒരു അവാര്‍ഡ്‌ സിനിമ എന്ന തോന്നലുണ്ടാക്കാതെയുള്ള അവതരണവും, കൃത്യതയോടെ സംവിധാനം ചെയ്തിട്ടുള്ള രംഗങ്ങളും സിനിമയ്ക്ക് ഉണര്‍വ് നല്ക്കുന്നുണ്ട്. സിനിമയുടെ ആദ്യപകുതി ഒരല്പം ഇഴയുന്ന മട്ടിലാണ് മുമ്പോട്ടു നീങ്ങുന്നതെങ്കില്‍, രണ്ടാം പകുതിയിലെ വേഗതയും ചില സസ്പെന്‍സുകളും വിശ്വസനീയമായി തന്നെ അവതരിപ്പിക്കുവാന്‍ സംവിധായകന്‍ സാധിച്ചു. പ്രശസ്ത നടീനടന്മാരായ ജയസുര്യ,മുകേഷ്,മുരളി മേനോന്‍,നാദിയ മൊയ്തു എന്നിവര്‍ക്ക് അനിയോജ്യമായ കഥാപാത്രങ്ങള്‍ നല്ക്കിയതുപോലെ, ലണ്ടന്‍ നിവാസികളായ മലയാളികളെയും മികച്ച രീതിയില്‍ അഭിനയിപ്പിക്കുവാന്‍ ശ്യാമപ്രസാദിന് സാധിച്ചു. മികച്ച സാങ്കേതിക തികവോടെ ഈ സിനിമയെ സമീപിച്ചതാണ് മറ്റൊരു എടുത്തു പറയേണ്ട ഘടകം. മുന്‍കാല ശ്യാമപ്രസാദ് സിനിമകളില്‍ കണ്ടിട്ടില്ലാത്ത ദ്രിശ്യഭംഗി ഈ സിനിമയിലുടനീളമുണ്ട്. നാല് വ്യതികളുടെ ജീവിതം വിശ്വസനീയതയോടെ കോര്‍ത്തിണക്കിയിരിക്കുന്നതാണ് ഏറ്റവും എടുത്ത പറയേണ്ട പ്രശംസിക്കേണ്ട കാര്യം. ഇനിയും ഇതുപോലുള്ള റിയലസ്റ്റിക്ക് സിനിമകള്‍ ശ്യാമപ്രസാദിന്റെ സംഭാവനയായി മലയാളികള്‍ക്ക് ലഭിക്കട്ടെ.

സാങ്കേതികം:ഗുഡ്
പുതുമുഖം ഉദയന്‍ അമ്പാടിയാണ് ലണ്ടന്‍ നഗരത്തിലെ മനോഹാരിത മുഴുവന്‍ ക്യാമറയില്‍ ഒപ്പിയെടിത്തത്. ഓരോ രംഗങ്ങള്‍ക്കും അനിയോജ്യമായ ഫ്രെയിമുകള്‍ ഒരുക്കിയ ഉദയന്‍ ഈ സിനിമയിലൂടെ മലയാള സിനിമയില്‍ ഒരു നിറസാന്നിധ്യമാകുമെന്നുറപ്പ്. ഉദയന്‍ പകര്‍ത്തിയ ദ്രിശ്യങ്ങള്‍ വിനോദ് സുകുമാരനാണ് കോര്‍ത്തിണക്കിയത്. സിനിമയിലെ ആദ്യപകുതി ഒരല്‍പം ഇഴഞ്ഞുനീങ്ങുന്ന രീതിയിലാണെങ്കിലും, രണ്ടാം പകുതി വേഗതയോടെ നീങ്ങുന്നു. ഓരോ രംഗങ്ങള്‍ക്കും ഹൃദ്യമായ പശ്ചാത്തല സംഗീതം നല്‍ക്കുവാന്‍ റെക്സ് വിജയന് സാധിച്ചു. 5 പാട്ടുകളുള്ള ഈ സിനിമയില്‍, ഓരോ പാട്ടും പശ്ചാത്തല സംഗീതമായി ഉപയോഗിചത് ഓരോ കഥാപാത്രങ്ങളുടെ ദിനചര്യകള്‍ കോര്‍ത്തിണക്കുന്നതില്‍ ഏറെ പുതുമ നല്ക്കുന്നുമുണ്ട്. ഷിബു ചക്രവര്‍ത്തിയും ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരനുമാണ് ഗാനരചന. ഏവര്‍ക്കും അഭിനന്ദനങ്ങള്‍!

അഭിനയം: ഗുഡ്
ഇംഗ്ലീഷ് എന്ന ഈ സിനിമയിലെ ഏറ്റവും മികച്ച അഭിനയം കാഴ്ചവെച്ചത് നാദിയ മൊയ്തുവാണ്. സരസ്വതി എന്ന കഥാപാത്രമായി അഭിനയിക്കാതെ യഥാര്‍ത്ഥത്തില്‍ ജീവിക്കുകയായിരുന്നു നാദിയ. ഈ കഥാപാത്രം അവതരിപ്പിക്കുവാന്‍ നാദിയ മാത്രമേയുള്ളൂ എന്ന തോന്നിപ്പിക്കുന്ന മികവാര്‍ന്ന അഭിനയമാണ് ഈ സിനിമയില്‍ കാഴ്ചവെച്ചത്. ജയസുര്യ എന്ന നടന് ലഭിച്ച വ്യതസ്തവും അഭിനയ സാധ്യതയുള്ളതുമായ വേഷമാണ് കഥകളി നടനായ ശങ്കരന്‍. ക്ലൈമാക്സ് രംഗത്തിലെ കഥകളി വേഷമണിഞ്ഞുകൊണ്ടുള്ള പ്രകടനമുള്‍പ്പടെ സിനിമയിലുടനീളം മികച്ച ഭാവപ്രകടനങ്ങള്‍ അഭിനയിച്ച ജയസുര്യയുടെ സമീപകാലത്തെ മികച്ച കഥാപാത്രമാണ് ശങ്കരന്‍. അതുപോലെ, നിവിന്‍ പോളിയ്ക്ക് ലഭിച്ച മറ്റൊരു വ്യതസ്ട വേഷമാണ് ഈ സിനിമയിലെ സിബിന്‍. ഒരല്പം വില്ലത്തരമുള്ള ഈ കഥാപാത്രത്തെ മികവോടെ നിവിന്‍ അവതരിപ്പിച്ചു. മുകേഷ് അവതരിപ്പിച്ച ജോയ് എന്ന കഥാപാത്രവും മുരളി മേനോന്‍ അവതരിപ്പിച്ച ഡോക്ടര്‍ റാമും രമ്യ നമ്പീശന്‍ അവതരിപ്പിച്ച ഗൗരിയും ജോയ് അവതരിപ്പിച്ച ശങ്കരന്റെ സുഹൃത്ത് വേഷവും സോനാ നായരുടെ കഥാപാത്രവും ഹൃദ്യമായി. ചെറിയ വേഷങ്ങളില്‍ അഭിനയിച്ച പ്രാവാസി മലയാളികളും മികച്ച അഭിനയം കാഴ്ച്ചവെചിട്ടുണ്ട്.

സിനിമയില്‍ ഇഷ്ടപെട്ടവ:
1.കഥാസന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും
2.ശ്യാമപ്രസാദിന്റെ സംവിധാനം
3.അഭിനേതാക്കളുടെ പ്രകടനം
4.സിനിമയുടെ രണ്ടാം പകുതി
5.റെക്സ് വിജയന്‍റെ പാട്ടുകള്‍
6.ചായാഗ്രഹണം 

സിനിമയില്‍ ഇഷ്ടപെടാത്തവ:
1.ആദ്യപകുതിയിലെ പ്രവചിക്കാനാവുന്ന രംഗങ്ങള്‍

ഇംഗ്ലീഷ് റിവ്യ: അതിശയോക്തിയില്ലാത്ത കഥാസന്ദര്‍ഭങ്ങളും, പരിചിതമായ കഥാപാത്രങ്ങളും, മികവാര്‍ന്ന സംവിധാനവും, ലണ്ടനിലെ മനോഹരമായ ലോക്കെഷനുകളും, അത്യുജ്വല അഭിനയ മുഹൂര്‍ത്തങ്ങളും ശ്യാമപ്രസാദിന്റെ ഇംഗ്ലീഷെന്ന സിനിമയിലൂടെ പുതിയൊരു ചലച്ചിത്രാനുഭവം സമ്മാനിക്കുന്നു.

ഇംഗ്ലീഷ് റേറ്റിംഗ്: 7.00/10
കഥ,തിരക്കഥ: 7/10 [ഗുഡ്]
സംവിധാനം:7/10 [ഗുഡ്]
സാങ്കേതികം:3.5/5 [ഗുഡ്]
അഭിനയം: 3.5/5[ഗുഡ്]
ടോട്ടല്‍ 21/30 [7.00/10]

സംവിധാനം: ശ്യാമപ്രസാദ്
രചന: അജയന്‍ വേണുഗോപാല്‍
നിര്‍മ്മാണം: ബിനു ദേവ്
ബാനര്‍: നവരംഗ് സ്ക്രീന്‍സ്
ചായാഗ്രഹണം: ഉദയന്‍ അമ്പാടി
ചിത്രസന്നിവേശം: വിനോദ് സുകുമാരന്‍
ഗാനരചന:ഷിബു ചക്രവര്‍ത്തി,ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
സംഗീതം: റെക്സ് വിജയന്‍
പശ്ചാത്തല സംഗീതം: റെക്സ് വിജയന്‍
മേക്കപ്പ്: ജോ കൊരട്ടി
വിതരണം: നവരംഗ് സ്ക്രീന്‍സ്

19 May 2013

ആസ്ക് - ആറ്‌ സുന്ദരിമാരുടെ അറുബോറന്‍ കഥ! 3.80/10

അറുപത് വയസ്സോളം പ്രായമുള്ള ചാച്ചി മുത്തേടത്ത്, അവരുടെ മകളും ബാസ്ക്കറ്റ്ബോള്‍ കളിക്കാരിയുമായ റോസ് മുത്തേടത്ത്, റോസിന്റെ മകളും അറിയപെടുന്ന ടെന്നീസ് കളിക്കാരിയുമായ അഞ്ചു മുത്തേടത്ത്, നിഷ്കളങ്കയായ വീട്ടമ്മ മിന്നു, പോലീസ് ഉദ്യോഗസ്ഥ ഫൗസിയ, മോഡലായി അറിയപെടുന്ന സയന്‍സ് എന്ന വിളിപേരുള്ള റിയ എന്നിവരാണ് ആറ്‌ സുന്ദരികള്‍. മേല്പറഞ്ഞ സുന്ദരിമാരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവവിപുലമായ കഥയാണ് ആസ്ക് - ആറ്‌ സുന്ദരിമാരുടെ കഥ. സറീന വഹാബ്, നാദിയ മൊയ്തു, പുതുമുഖം ഉമംഗ് ജെയിന്‍, ഷംന കാസിം, ലക്ഷ്മി റായ്, ലെന അഭിലാഷ് എന്നിവരാണ് ഈ സിനിമയിലെ ശക്തവും വ്യതസ്തങ്ങളുമായ ആറ്‌ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. പ്രതാപ് പോത്തനും നരേനുമാണ് ഈ സിനിമയിലെ മറ്റു രണ്ടു പ്രധാന കഥാപാത്രങ്ങളാകുന്നത്.

മെഡിമിക്സ് കമ്പനി ഉടമയും പ്രമുഖ സിനിമ നിര്‍മ്മാതാവുമായ എ.വി.അനൂപ്‌ നിര്‍മ്മിച്ചിരിക്കുന്ന ആറ്‌ സുന്ദരിമാരുടെ കഥ സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖം രാജേഷ്‌ കെ.അബ്രഹാമാണ്. രാജേഷും നവാഗതനായ സെന്നി വര്‍ഗീസും ചേര്‍ന്നാണ് ഈ സിനിമയുടെ കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത്. സമീര്‍ ഹക്ക് ചായാഗ്രഹണവും, പ്രവീണ്‍ പ്രഭാകര്‍ ചിത്രസന്നിവേശവും, ദീപക് ദേവ് സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.

കഥ, തിരക്കഥ: ബിലോ ആവറേജ്
പുതുമുഖങ്ങളായ രാജേഷും സെന്നി വര്‍ഗീസും ചേര്‍ന്നെഴുതിയ ഈ സിനിമയുടെ കഥയും തിരക്കഥയും സംഭാഷണങ്ങളും ശരാശരി നിലവാരം പോലുമില്ലാത്തതിനാല്‍, ഒരു തലമുറയിലുള്ള സ്ത്രീ പ്രേക്ഷരെയും ഈ സിനിമ ത്രിപ്ത്തിപെടുത്തുന്നില്ല. ഇന്നത്തെ സമൂഹത്തിലെ ഭൂരിഭാഗം സമ്പന്ന കുടുംബങ്ങളിലുള്ള ആണുങ്ങളും പെണ്ണുങ്ങളും ഫെയിസ്ബുക്ക് പോലുള്ള വെബ്‌സൈറ്റുകളിലൂടെ അവിഹിതബന്ധം പുലര്‍ത്തുന്നവരാണ് എന്നും, അത് കുടുംബ ബന്ധങ്ങളെ തകര്‍ക്കുന്നവായാണ് എന്നും ഈ സിനിമയിലൂടെ തിരക്കഥകൃത്തുക്കള്‍ പറയുന്നു. ഇതേ വിഷയം കൈകാര്യം ചെയ്തിട്ടുള്ള നിരവധി സിനിമകള്‍ പല ഇന്ത്യന്‍ ഭാഷകളിലുള്ള സിനിമകളും പ്രേക്ഷകര്‍ കണ്ടതാണ്. അതുകൂടാതെ, ഇത്തരത്തിലുള്ള ഒരു പ്രമേയം പ്രേക്ഷകരിലേക്ക് എത്തിക്കണമെങ്കില്‍, ആദ്യം വിശ്വസനീയതയുള്ള കഥാസന്ദര്‍ഭങ്ങളും കഥാപാത്രങ്ങളെയും സൃഷ്ടിക്കുക തന്നെ വേണം. രണ്ടാം പകുതിയുടെ തുടക്കം മികച്ചതായെങ്കിലും, ക്ലൈമാക്സും സസ്പെന്‍സ് നിലനിര്‍ത്തിയിരിക്കുന്ന രീതിയും വളരെ മോശവും കൃത്രിമത്വം നിറഞ്ഞതുമാണ്. രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ സിനിമയില്‍, തൊണ്ണൂറ് ശതമാനം സമയവും ആറ്‌ സ്ത്രീകളെ കാണിച്ചതുകൊണ്ടോ, ആണുങ്ങള്‍ മോശപെട്ടവരാണ് എന്ന തെളിയിക്കുന്ന രംഗങ്ങള്‍ തിരക്കഥയില്‍ ഉള്‍പെടുത്തിയത്കൊണ്ടോ ഒരു സിനിമയും സ്ത്രീ പ്രേക്ഷകരെ ആകര്‍ഷിക്കണമെന്നില്ല എന്ന സത്യം രാജേഷും സെന്നിയും മനസിലാകുമെന്ന് കരുതുന്നു.

സംവിധാനം: ബിലോ ആവറേജ്
ഭദ്രന്‍ എന്ന സംവിധായകന്റെ കൂടെ പ്രവര്‍ത്തിച്ച രാജേഷ് കെ.എബ്രഹാം സംവിധായകന്റെ കുപ്പായമണിയുന്ന ആദ്യ സിനിമയാണ് ആസ്ക്. മെഗാ സീരിയല്‍ എന്ന് തോന്നിപിക്കുന്ന സംവിധാന രീതിയും അവിശ്വസനീയമായ കഥാസന്ദര്‍ഭങ്ങളുമാണ് ഈ സിനിമയുടെ രസംകൊല്ലിയായത്. കുറെ നാളായി മലയാള സിനിമയില്‍ നിന്ന് വിട്ടുനിന്നിരുന്ന, ഒരുകാലത്ത് പ്രേക്ഷകര്‍ ഇഷ്ടപെട്ടിരുന്ന, ഇന്നും ഇഷ്ടപെടുന്ന നാദിയ മൊയ്തുവും സറീന വഹാബും പ്രതാപ് പോത്തനുമെല്ലാം അഭിനയിച്ചതുകൊണ്ട് പ്രേക്ഷകരെ ത്രിപ്തിപെടുത്തണമെന്നില്ല. നല്ലൊരു കഥ തിരഞ്ഞെടുക്കുവാനോ, ശക്തമായ തിരക്കഥ രാചിക്കുവാനോ, ബോറടിപ്പിക്കാതെ കഥ പറയുവാനോ, അഭിനേതാക്കളെ നല്ല രീതിയില്‍ ഉപയോഗപെടുത്താനോ, കാതുകള്‍ക്ക് ഇമ്പമുള്ള പാട്ടുകള്‍ സിനിമയില്‍ ഉള്‍പെടുത്തുവാനോ രാജേഷ്‌ കെ.അബ്രഹാം ശ്രമിച്ചിട്ടില്ല. പ്രവീണ്‍ പ്രഭാകറിന്റെ ചിത്രസന്നിവേശവും, പ്രതാപ് പോത്തന്‍ എന്ന നടന്റെ അഭിനയവും മാത്രമാണ് ഈ സിനിമയ്ക്ക് ഒരു ആശ്വാസമായി നില്‍ക്കുന്നത്. ഒരു പക്വതയുള്ള സംവിധായകനാകുവാന്‍ ഒരുപാട് ദൂരം ഇനിയും സഞ്ചരിക്കെണ്ടിയിരിക്കുന്നു രാജേഷ്‌.

സാങ്കേതികം: എബവ് ആവറേജ്
പ്രവീണ്‍ പ്രഭാകറിന്റെ ചിത്രസന്നിവേശമാണ് പ്രേക്ഷകനെ ത്രസിപ്പിക്കുന്ന ഏക ഘടകം. സിനിമയുടെ ആദ്യ പകുതിയിലെ ചില രംഗങ്ങളുടെ കോര്‍ത്തിണക്കല്‍ മികവു പുലര്‍ത്തി.സിനിമയുടെ ദൈര്‍ഘ്യം ഒരല്പം കുറച്ചിരുന്നുവെങ്കില്‍ കുറെക്കൂടെ ഭേദമായ ഒരു അനുഭവമാകുമായിരുന്നു പാവം പ്രേക്ഷകര്‍ക്ക്‌. സമീര്‍ ഹക്കിന്റെ ചായാഗ്രഹണവും ബിജു ചന്ദ്രന്റെ കലാസംവിധാനവും മികവു പുലര്‍ത്തി. ഓരോ കഥാപാത്രങ്ങള്‍ക്കും അനിയോജ്യമായ മേക്കപ്പും വസ്ത്രാലങ്കാരവും ബിനിഷ് ഭാസ്കറിനും കുക്കൂ പരമേശ്വരനും സാധിച്ചു. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും അനു എലിസബത്തും ചേര്‍ന്നെഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയത് ദീപക് ദേവാണ്. ശരാശരി നിലവാരം മാത്രമുള്ള പാട്ടുകള്‍ ദീപക് ദേവില്‍ നിന്നും പ്രതീക്ഷിച്ചില്ല. പശ്ചാത്തല സംഗീതവും ശരാശിയില്‍ കൂടുതല്‍ മികവോന്നും പുലര്‍ത്തിയില്ല. 

അഭിനയം: ആവറേജ്
22 ഫീമെയില്‍ കോട്ടയം മുതല്‍ 3 ഡോട്ട്സ് വരെയുള്ള സിനിമകളിലെ പോലെ ഈ സിനിമയിലും മികച്ച അഭിനയം കാഴ്ച്ചവെക്കുവാന്‍ പ്രതാപ് പോത്തന്‍ എന്ന നടന് സാധിച്ചു. അതുപോലെ നരേനും തനിക്കു ലഭിച്ച വേഷം മോശമാക്കാതെ അവതരിപ്പിച്ചു. സ്ത്രീ കഥാപാത്രങ്ങളില്‍ മികവു പുലര്‍ത്തിയത്‌ ലെനയും നാദിയ മൊയ്തുവും തന്നെയാണ്. സറീന വാഹബിനും ലക്ഷ്മി റായ്ക്കും ഷംന കാസിമിനും ചേരാത്ത കഥാപാത്രങ്ങളായിരുന്നു ഈ സിനിമയിലെ ചാചിയും ഫൌസിയയും മിന്നുവും. പുതുമുഖം ഉമംഗ് ജെയിനും നിരാശപെടുതിയില്ല. ഇവരെ കൂടാതെ റിയ സൈറാ, നന്ദു പൊതുവാള്‍ എന്നിവരുമുണ്ട് ഈ സിനിമയില്‍.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. പ്രതാപ് പോത്തന്‍, നരേന്‍
2. പ്രവീണ്‍ പ്രഭാകറിന്റെ ചിത്രസന്നിവേശം

സിനിമയില്‍ ഇഷ്ടപെടാത്തവ:
1.കഥയും കഥസന്ദര്‍ഭങ്ങളും
2.സംവിധാനം
3.ക്ലൈമാക്സ്
4.അഭിനയം
5.സിനിമയുടെ ദൈര്‍ഘ്യം
  
ആറ്‌ സുന്ദരിമാരുടെ കഥ റിവ്യൂ: അന്തവും കുന്തവുമില്ലാത്തെ മുമ്പോട്ടു നീങ്ങുന്ന കഥയും കഥാപാത്രങ്ങളും, അവിശ്വസനീയമായ കഥാസന്ദര്‍ഭങ്ങളും, പരിചയസമ്പത്തില്ലാത്ത സംവിധാന രീതിയും, ബോറടിപ്പിക്കുന്ന ക്ലൈമാക്സും, ആര്‍ക്കോ വേണ്ടി അഭിനയിക്കുന്ന കുറെ അഭിനേതാക്കളും ഈ സിനിമയെ അറുബോറന്‍ അനുഭവമാക്കിമാറ്റി.

ആറ്‌ സുന്ദരിമാരുടെ കഥ റേറ്റിംഗ്: 3.80/10
കഥ, തിരക്കഥ: 3/10[ബിലോ ആവറേജ്]
സംവിധാനം: 3/10[ബിലോ ആവറേജ്]
സാങ്കേതികം: 3/5[എബവ് ആവറേജ്]
അഭിനയം: 2.5/5[ആവറേജ്]
ടോട്ടല്‍ 11.5/30 [3.8/10]

സംവിധാനം: രാജേഷ്‌ കെ.എബ്രഹാം
നിര്‍മ്മാണം: എ.വി.അനൂപ്‌
ബാനര്‍: എ.വി.എ. പ്രൊഡക്ക്ഷന്‍സ്
രചന: രാജേഷ്‌ കെ.എബ്രഹാം, സെന്നി വര്‍ഗീസ്‌
ചായാഗ്രഹണം: സമീര്‍ ഹക്ക്
ചിത്രസന്നിവേശം: പ്രവീണ്‍ പ്രഭാകര്‍
ഗാനരചന: കൈതപ്രം, അനു എലിസബത്ത്
സംഗീതം, പശ്ചാത്തല സംഗീതം: ദീപക് ദേവ്
കലാസംവിധാനം: ബിജു ചന്ദ്രന്‍
മേക്കപ്പ്:ബിനിഷ് ഭാസ്കര്‍
വസ്ത്രാലങ്കാരം: കുക്കൂ പരമേശ്വരന്‍
വിതരണം: സെവന്‍ ആര്‍ട്സ് റിലീസ്

15 May 2013

നേരം - യുവാക്കള്‍ക്കൊരു നല്ല 'നേര'മ്പോക്കിത്! 6.80/10

ചെന്നൈ നഗരത്തില്‍ ജോലി ചെയ്തുവരുന്ന മലയാളിയായ മാത്യു എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലെ നിര്‍ണ്ണായകമായ 12 മണിക്കൂര്‍ സമയമാണ് നേരം എന്ന സിനിമയുടെ ഇതിവൃത്തം. നവാഗതരായ അല്‍ഫോണ്‍സ് പുത്രനും(സംവിധായകന്‍, തിരക്കഥ, ചിത്രസന്നിവേശം),മോഹ്സിന്‍ കാസിമും(സംഭാഷണങ്ങള്‍), ആനന്ദ്‌ സി.ചന്ദ്രനും(ചായാഗ്രഹണം), രാജേഷ്‌ മുരുഗേശനും(സംഗീതം, പശ്ചാത്തല സംഗീതം), വിഷ്ണു ഗോവിന്ദ്-ശ്രീ ശങ്കര്‍(ശബ്ദമിശ്രണം) എന്നിവരാണ് നേരം എന്ന സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍. തട്ടത്തിന്‍ മറയത്ത് എന്ന സിനിമയ്ക്ക് ശേഷം നിവിന്‍ പോളിയ്ക്ക് ലഭിച്ച മികച്ച വേഷമാണ് ഈ സിനിമയിലെ മാത്യു. ബാലതാരമായി സിനിമയിലെത്തിയ നസ്രിയ നായികയാവുന്ന ആദ്യ സിനിമാകൂടിയാണ് നേരം. വിന്നര്‍ ബുള്‍സിന് വേണ്ടി കോറല്‍ വിശ്വനാഥ് നിര്‍മ്മിച്ചിരിക്കുന്ന ഈ സിനിമ കേരളത്തില്‍ വിതരണം ചെയ്തിരിക്കുന്നത് ലാല്‍ ജോസിന്റെ നിര്‍മ്മാണ കമ്പനിയായ എല്‍.ജെ.ഫിലിംസാണ്. 

ഒരേ സമയം മലയാളത്തിലും തമിഴിലും ചിത്രീകരിച്ച ഈ സിനിമയില്‍ ഒരു നീണ്ട താരനിര തന്നെ അണിനിരക്കുനുണ്ട്. മനോജ്‌ കെ.ജയന്‍, ഷമ്മി തിലകന്‍, ലാലു അലക്സ്, സിംഹ, ചാര്‍ളി, കൃഷ്ണ ശങ്കര്‍, വില്‍‌സണ്‍ ജോസഫ്‌, ദീപക് കൃഷ്ണ എന്നിവരാണ് നിവിന്‍ പോളിക്കും നസ്രിയയ്ക്കും ഒപ്പം ഈ സിനിമയില്‍ അഭിനയിച്ചത്.

കഥ, തിരക്കഥ: എബവ് ആവറേജ്
സംവിധായകന്‍ അല്‍ഫോണ്‍സും(കഥയും തിരക്കഥയും), മോഹ്സിന്‍ കാസിമും(സംഭാഷണങ്ങള്‍)ചേര്‍ന്നാണ് നേരം സിനിമയുടെ രചന നിര്‍വഹിച്ചത്. പ്രത്യേകിച്ച് പുതുമകളൊന്നും അവകാശപെടാനില്ലാത്ത ഒരു സാധാരണ കഥയെ അടിസ്ഥാനമാക്കിക്കൊണ്ട്, കഥയില്‍ പ്രാധാന്യമില്ലാത്ത രംഗങ്ങള്‍ ഒന്നുപൊലുമില്ലാതെ കൃത്യതയോടെ എഴുതിയ തിരക്കഥയും നര്‍മ്മങ്ങള്‍ ഏറെയുള്ള സംഭാഷണങ്ങളും എഴുതുക എന്നത് ഒരസാധാരണ കാര്യം തന്നെ. അശ്ലീല തമാശകള്‍ കേട്ട് പൊറുതിമുട്ടിയ മലയാള സിനിമ പ്രേക്ഷകര്‍ക്ക്‌ ഒരാശ്വസമായിരിക്കും ഈ സിനിമയിലെ നര്‍മ്മ രംഗങ്ങള്‍. കഥാനായകന്റെ ജീവിതത്തിലെ 12 മണിക്കൂര്‍ സമയത്തിനുള്ളില്‍ സംഭവിക്കാന്‍ സാധ്യതയുള്ള കഥാസന്ദര്‍ഭങ്ങളാണ് ഈ സിനിമയിലുള്ളത്. ആ രംഗങ്ങളില്‍ ഒന്നുപോലും പ്രേക്ഷകര്‍ക്ക് അവിശ്വസനീയമായി അനുഭവപെട്ടതുമില്ല. ഉദ്യോഗജനകമായ രംഗങ്ങള്‍ രണ്ടാം പകുതിയില്‍ വരണമെന്നു  സംവിധായകന്‍ ആഗ്രഹിച്ചത്‌ കൊണ്ടായിരിക്കാം ആദ്യ പകുതിയിലെ ചില രംഗങ്ങള്‍ക്ക് ഇഴച്ചില്‍ അനുഭവപെട്ടത്‌. പ്രേക്ഷകര്‍ക്ക്‌ ഓര്‍ത്തു ചിരിക്കുവാന്‍ വകയുള്ള ഒരുപാട് തമാശകള്‍ ഈ സിനിമയിലുണ്ട്. ഷമ്മി തിലകന്റെ കഥാപാത്രവും മനോജ്‌ കെ. ജയന്റെ കഥാപാത്രവും ഒരുക്കുന്ന നര്‍മ്മ രംഗങ്ങള്‍ മികവു പുലര്‍ത്തി. പുതുമയുള്ള ഒരു കഥ കൂടെ തിരഞ്ഞെടുക്കുവാന്‍ സാധിച്ചിരുന്നുവെങ്കില്‍, യുവാക്കളെ എന്നപോലെ കുടുംബ പ്രേക്ഷകരെയും നൂറു ശതമാനം ത്രിപ്തിപെടുതുമായിരുന്നു. എന്നിരുന്നാലും, കുടുംബത്തിനും കുട്ടികള്‍ക്കുമൊപ്പം കണ്ടിരിക്കുവാന്‍ സാധിക്കുന്ന സമീപ കാലത്തെ ഏക ന്യൂ ജനറേഷന്‍ സിനിമയാണ് നേരം. 

സംവിധാനം: ഗുഡ്
യുവാക്കളും യുവതികളും ഏറ്റെടുത്ത ഒരു ആല്‍ബം പാട്ടായിരുന്നു "നെഞ്ചോടു ചേര്‍ത്ത്...പാട്ടൊന്നു പാടാം". നിവിന്‍ പോളിയും നസ്രിയയും തന്നെ അഭിനയിച്ച ഈ പാട്ട് മലയാളത്തിലും തമിഴിലും പ്രശസ്തമായതാണ്. ഈ ആല്‍ബം സംവിധാനം ചെയ്തുകൊണ്ടാണ് അല്‍ഫോണ്‍സ് സംവിധാന രംഗത്തേക്ക് വരുന്നത്.പാട്ടിന്റെ മികവിനെക്കാള്‍ പ്രേക്ഷകരെ ആകര്‍ഷിച്ചത് അതിന്റെ അവതരണമാണ്. 5 മിനിറ്റ് നീളുന്ന ആ പാട്ട് സംവിധാനം ചെയ്ത അതെ മികവോടെയാണ് നേരം എന്ന ഈ സിനിമയും അല്‍ഫോണ്‍സ് സംവിധാനം ചെയ്തിരിക്കുന്നത്. ഉദ്യോഗജനകമായ രംഗങ്ങളും, പുതുമയുള്ള തമാശകളും, കളര്‍ഫുള്‍ ദ്രിശ്യങ്ങളും, പുതുമയുള്ള പശ്ചാത്തല സംഗീതവും ചിത്രസന്നിവേശവും, രസമുള്ള പാട്ടുകളും ചിത്രീകരണവും, മികച്ച അഭിനേതാക്കളും അങ്ങനെ...എല്ലാ ഘടഗങ്ങളും കൃത്യമായി കോര്‍ത്തിണക്കുവാന്‍ സംവിധായകന് സാധിച്ചതാണ് ഈ സിനിമയുടെ വിജയവും പ്രേക്ഷകരുടെ നല്ല നേരത്തിനും കാരണമായത്‌. അഭിനന്ദനങ്ങള്‍!

സാങ്കേതികം: വെരി ഗുഡ്
നവാഗതനായ ആനന്ദ്‌ സി.ചന്ദ്രനാണ് ഈ സിനിമയുടെ ദ്രിശ്യങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. ഓരോ രംഗങ്ങള്‍ക്കും അനിയോജ്യമായ ഫ്രെയിമുകള്‍ ഒരുക്കി പ്രേക്ഷര്‍ക്കു പുതുമ സമ്മാനിച്ച ആനന്ദ്‌ മലയാള സിനിമയിലെ മികച്ച ചായഗ്രഹാകരില്‍ ഒരാളകുമെന്നുറപ്പ്. സംവിധായകന്‍ അല്‍ഫോണ്‍സ് തന്നെയാണ് ഈ സിനിമയുടെ ദ്രിശ്യങ്ങള്‍ കൂട്ടിയോജിപ്പിച്ചത്. സമീപകാലത്തെ ഏറ്റവും മികച്ച ചിത്രസന്നിവേശമാണ് ഈ സിനിമയുടെത്. പ്രേക്ഷകരെ ബോറടിപ്പിക്കാതെ പിടിച്ചിരുത്തുന്ന ഘടഗങ്ങളില്‍ ഒന്നാണിത്. അതുപോലെ, മികച്ച പശ്ചാത്തല സംഗീതവും സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. ത്രില്ലടിപ്പിക്കുന്ന രംഗങ്ങളില്‍ ബീതോവന്റെ സിംഫണി ഉപയോഗിച്ചത് പുതുമ നല്‍കി. രാജേഷ്‌ മുരുഗേശനാണ് പശ്ചാത്തല സംഗീതവും പാട്ടുകള്‍ക്ക് സംഗീതവും നല്‍കിയത്. വാതില്‍ മെല്ലെ തുറന്നൊരു നാളില്‍..., പിസ്ത സുമ കിറ...എന്നീ രണ്ടു പാട്ടുകളും ശ്രദ്ധേയം. സന്തോഷ്‌ വര്‍മ്മയാണ് ഗാനരചന. മോഹന മഹേന്ദ്രനാണ് കലാസംവിധാനം. റണ്‍ രവിയുടെ സംഘട്ടന രംഗങ്ങള്‍ മികവു പുലര്‍ത്തി. വിഷ്ണു ഗോവിന്ദും ശ്രീ ശങ്കറും ചേര്‍ന്നാണ് ശബ്ദമിശ്രണം നിര്‍വഹിച്ചത്. ഏവര്‍ക്കും അഭിനന്ദനങ്ങള്‍!

അഭിനയം: ഗുഡ്
നിവിന്‍ പോളിയും നസ്രിയയും ലാലുഅലക്സും ജോജുവും ചാര്ളിയുമൊക്കെ അവരവര്‍ക്ക് ലഭിച്ച കഥാപാത്രങ്ങള്‍ നന്നായിത്തന്നെ അവതരിപ്പിച്ചു. എന്നാല്‍, ഷമ്മി തിലകന്‍ അവതരിപ്പിച്ച ഊക്കന്‍ ടിന്റു എന്ന പോലീസുകാരനും, മനോജ്‌ കെ.ജയന്‍ അവതരിപ്പിച്ച കഥാപാത്രവും, വില്ലനായ വട്ടി രാജയായി അഭിനയിച്ച സിംഹയും മികച്ച രീതിയില്‍ തന്നെ അഭിനയിച്ചിട്ടുണ്ട്. ഷമ്മി തിലകന് പ്രേക്ഷകരെ ചിരിപ്പിക്കാനും അറിയാം എന്ന് തെളിയിച്ച കഥാപാത്രമാണ് ടിന്റു. അമിതാഭിനയം കാഴ്ച്ചവേക്കാതെ ടിന്റുവിനെ അവതരിപ്പിക്കുവാന്‍ ഷമ്മി തിലകന് സാധിച്ചു. പുതുമുഖങ്ങളായ കൃഷ്ണ ശങ്കറും(മാണിക്), വില്‍സണും(മാത്യുവിന്റെ സുഹൃത്ത്‌) പിന്നെ ഒട്ടേറെ പുതുമുഖങ്ങളും അഭിനയത്തിന്റെ കാര്യത്തില്‍ മികവു പുലര്‍ത്തി.

സിനിമയില്‍ ഇഷ്ടപെട്ടവ: 
1. തമാശകള്‍
2. അല്‍ഫോണ്‍സിന്റെ സംവിധാനവും ചിത്രസന്നിവേശവും
3. പാട്ടുകള്‍, പശ്ചാത്തല സംഗീതം
4. അഭിനേതാക്കള്‍
5. സിനിമയുടെ രണ്ടാം പകുതി

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. അവിശ്വസനീയമായ ഒന്നോ രണ്ടോ കഥാസന്ദര്‍ഭങ്ങള്‍

നേരം റിവ്യൂ: യുവാക്കള്‍ക്ക് ഒന്നടങ്കം ചിരിച്ചുല്ലസിക്കുവാനും ത്രില്ലടിക്കുവാനും വേണ്ടി നല്ലൊരു നേരബോക്കാണ് നവാഗതരായ അല്‍ഫോണ്സും കൂട്ടരും ഒരുക്കിയിരിക്കുന്നത്. അഭിനന്ദനങ്ങള്‍!
 
നേരം റേറ്റിംഗ്: 6.80/10
കഥ, തിരക്കഥ: 6/10 [എബവ് ആവറേജ്]
സംവിധാനം: 7/10 [ഗുഡ്]
സാങ്കേതികം: 4/5 [വെരി ഗുഡ്]
അഭിനയം: 3.5/5 [ഗുഡ്]
ടോട്ടല്‍ 20.5/30 [6.8/10]

കഥ,തിരക്കഥ,സംവിധാനം,ചിത്രസന്നിവേശം: അല്‍ഫോണ്‍സ് പുത്രന്‍
സംഭാഷണങ്ങള്‍: മോഹ്സിന്‍ കാസിം
നിര്‍മ്മാണം: കോറല്‍ വിശ്വനാഥന്‍
ബാനര്‍: വിന്നര്‍ ബുള്‍സ്
ചായാഗ്രഹണം: ആനന്ദ്‌ സി.ചന്ദ്രന്‍
ഗാനരചന: സന്തോഷ്‌ വര്‍മ്മ
സംഗീതം, പശ്ചാത്തല സംഗീതം: രാജേഷ്‌ മുരുഗേശന്‍
കലാസംവിധാനം:മോഹന മഹേന്ദ്രന്‍
സംഘട്ടനം: റണ്‍ രവീ
ശബ്ദമിശ്രണം: വിഷ്ണു ഗോവിന്ദ് - ശ്രീ ശങ്കര്‍
വിതരണം:എല്‍. ജെ. ഫിലിംസ്

10 May 2013

ഭാര്യ അത്ര പോര - സിനിമയും അത്ര പോര 4.50/10

വെറുതെ ഒരു ഭാര്യ എന്ന സിനിമയ്ക്ക് ശേഷം കെ.ഗിരീഷ്‌കുമാര്‍ തിരക്കഥയും സംഭാഷണങ്ങളും എഴുതി, അക്കു അക്ബര്‍ സംവിധാനം ചെയ്തു, ജയറാം-ഗോപിക ഒന്നിക്കുന്ന സിനിമയാണ് ഭാര്യ അത്ര പോര. ആന്റോ ജോസഫ്‌ ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ്‌ നിര്‍മ്മിച്ചിരിക്കുന്ന ഭാര്യ അത്ര പോര എന്ന സിനിമയില്‍ ജയറാമിന്റെ ഭാര്യയായാണ് ഗോപിക അഭിനയിക്കുന്നത്. സത്യനാഥന്‍ എന്ന അധ്യാപകനും പ്രിയ എന്ന ബാങ്ക് ജീവനകാരിയും ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന മകനുമാണ് ഈ സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങള്‍..സത്യനാഥന്‍ മാഷിനു മദ്യപാനം ഒരു ദൗര്‍ഭല്യമാണ്. ഒട്ടുമിക്ക ദിവസങ്ങളിലും മൂക്കറ്റം മദ്യപിച്ചാണ് സത്യനാഥന്‍ വീട്ടിലെത്താറുള്ളത്. ഭാര്യയോടും മകനോടും, ഒരു ഭര്‍ത്താവെന്ന നിലയിലോ അച്ഛനെന്ന നിലയിലോ നീതിപുലര്‍ത്താത്ത സത്യനാഥനെതിരെ അയാളുടെ ഭാര്യ വഴക്കിടുന്നു, അവര്‍ വേര്‍പിരിയാന്‍ തീരുമാനിക്കുന്നു. തുടര്‍ന്ന് സത്യനാഥന്റെയും പ്രിയയുടെയും ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് ഈ സിനിമയുടെ കഥ.

കഥ, തിരക്കഥ: ആവറേജ്
സ്വപ്നസഞ്ചാരിയ്ക്ക് ശേഷം കെ.ഗിരീഷ്‌ കുമാറിന്റെ തിരക്കഥയില്‍ ജയറാമിന് ലഭിച്ച മികച്ച വേഷമാണ് ഈ സിനിമയിലെ സത്യനാഥന്‍.. സദാസമയവും മദ്യപിച്ചു ഭാര്യയുമായും മക്കളുമായും വഴക്ക് കൂടുന്ന ഗ്രിഹനാഥന്‍മാരാണ് ഇന്നത്തെ സമൂഹത്തിനെ ശാപം. കുടുംബബന്ധങ്ങളുടെ തകര്‍ച്ചയ്ക്ക് പുറമേ, വളര്‍ന്നു വരുന്ന കുട്ടികള്‍ അവരെ കണ്ടാണ്‌ പഠിക്കുന്നത് എന്ന് ചിന്തിക്കുന്നതുമില്ല. സത്യനാഥന്‍ എന്ന കഥാപാത്രത്തിലൂടെ ഇന്നത്തെ സമൂഹത്തിലെ ഒട്ടുമിക്ക വീടുകളിലെയും കുടുംബനാഥന്‍മാരെയാണ് തിരക്കഥകൃത്ത് ഉപമിക്കുന്നത്. കൌമാരപ്രായമുള്ള ഒരു മകന്‍ വീട്ടില്‍ ഉണ്ടെന്നും, അവന്‍ തന്റെ പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കുമെന്നും സത്യനാഥന്‍ മാഷിനെ പോലുള്ളവര്‍ ഓര്‍ക്കുന്നില്ല. മികച്ചൊരു സന്ദേശമടങ്ങുന്ന പ്രമേയം ഈ സിനിമയിലുണ്ടെങ്കിലും, കഥാസന്ദര്‍ഭങ്ങളിലുള്ള അതിശയോക്തിയും അവിശ്വസനീയതയും പ്രേക്ഷര്‍ക്കു നിരാശയാണ് സമ്മാനിച്ചത്‌.. പുതിയ തലമുറയുടെ കൂട്ടുകൂടി സത്യനാഥന്‍ മാഷ്‌ കാട്ടിക്കൂട്ടുന്ന വിക്രിയകള്‍ അവിശ്വസനീയമായി അനുഭവപെട്ടു. കൊച്ചു കുട്ടികള്‍ക്ക് പോലും പ്രവചിക്കനാവുന്ന രീതിയില്‍ സിനിമ അവസാനിക്കുകയും ചെയ്തതോടെ, നിത്യഹരിതനായകന്റെ ഈ സിനിമ കുടുംബ പ്രേക്ഷകരെ പോലും ത്രിപ്തിപെടുത്തിയില്ല.  

സംവിധാനം: ബിലോ ആവറേജ്
ദിലീപ് നായകനായി അഭിനയിച്ച വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന സിനിമയ്ക്ക് ശേഷം അക്കു അക്ബര്‍ സംവിധാനം ചെയ്ത സിനിമയാണ് ഭാര്യ അത്ര പോര. ഈ സിനിമ വെറുതെ ഒരു ഭാര്യയുടെ തുടര്‍ച്ചയാണോ എന്ന സംശയം പ്രേക്ഷകരെ സിനിമ കാണാന്‍ പ്രേരിപ്പിക്കുന്ന ഘടഗങ്ങളില്‍ ഒന്നായത് കൊണ്ട്, ആദ്യ സിനിമയേക്കാള്‍ മികച്ചതാകണം രണ്ടാമത്തെ സിനിമ എന്ന വസ്തുത പോലും മറന്ന കാഴ്ചയാണ് ഈ സിനിമയുടെ സംവിധായകനില്‍ കണ്ടത്. പ്രവചിക്കാനവുന്ന കഥാസന്ദര്‍ഭങ്ങളും, നായകന്റെ അമിതാഭിനയവും അവിശ്വസനീയമായി അനുഭവപെട്ടു. കുടുംബ പ്രേക്ഷകരെ മുന്നില്‍ കണ്ടുകൊണ്ടു ഒരു സിനിമ സംവിധാനം ചെയ്യുമ്പോള്‍, അസഭ്യമായ രംഗങ്ങള്‍ ഒഴുവാക്കി കൊണ്ട്, എന്നാല്‍ അവരിലേക്ക്‌ സന്ദേശം എത്തുന്ന രീതിയില്‍ സംവിധാനം ചെയ്യുവാന്‍ അക്കു അക്ബറിന് സാധിച്ചില്ല. ഭാസ്കരന്‍() എന്ന 14ലു കാരന്‍ തെറ്റായ വഴിയിലൂടെ സഞ്ചരിക്കുന്ന രംഗങ്ങളും, അവനു പ്രേരണയായ അച്ഛന്റെ പ്രവര്‍ത്തികളും മോശമായാണ് ചിത്രീകരിച്ചിരിക്കുന്നത്. സത്യാനാഥന്‍ മാഷ്‌ ഇടയ്ക്കിടെ പറയുന്ന വാചകമാണ് ഭാര്യ അത്ര പോര എന്നത്. എന്നാല്‍ സത്യനാഥന് അങ്ങനെ തോന്നുവാനുള്ള തക്കതായ കാരണങ്ങളൊന്നും സിനിമയില്‍ പറയുന്നതുമില്ല. അപ്പോള്‍, ഈ സിനിമയ്ക്ക് ഭാര്യ അത്ര പോര എന്ന പേര് എന്ത്കൊണ്ടാണാവോ നല്ക്കിയത് എന്നത് സംവിധായകന്‍ മാത്രം അറിയാം. അതോ, ഇതൊരു വിപണന തന്ത്രം മാത്രമോ? 


സാങ്കേതികം: ആവറേജ്
ജിബു ജേക്കബാണ്‌ ഈ സിനിമയ്ക്ക് വേണ്ടി ദ്രിശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. വലിയ പുതുമകളൊന്നും അവകാശപെടാനിലെങ്കിലും, സംവിധായകന്റെ മനസ്സിലുള്ളത് ചിത്രീകരിക്കാന്‍ ജിബുവിനു സാധിച്ചു. ലിജോ പോളാണ് ദ്രിശ്യങ്ങള്‍ സന്നിവേശം ചെയ്തത്. സിനിമയുടെ വേഗത ഒട്ടും നഷ്ടപെടാതെ രംഗങ്ങള്‍ കോര്‍ത്തിണക്കുവാന്‍ ലിജോവിനും സാധിച്ചിട്ടുണ്ട്. വെറുതെ ഒരു ഭാര്യയുടെ സംഗീതം നിര്‍വഹിച്ച ശ്യാം ധര്‍മനാണ് ഈ സിനിമയ്ക്ക് വേണ്ടി സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വഹിച്ചത്. സിനിമയുടെ പലയിടങ്ങളിലും പശ്ചാത്തല സംഗീതം ഒരു ബാധ്യതായി അനുഭവപെട്ടു. സിനിമയിലെ പാട്ടുകളും മോശം തന്നെ. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരനാണ് ഗാനരചന. റഹിം കൊടുങ്ങലൂരിന്റെ മേക്കപ്പ് ജയറാമിനെ കൂടുതല്‍ വിരൂപനാക്കി. വളരെ മോശം എന്ന് തന്നെ തോന്നിപ്പിക്കുന്ന വിഗ്ഗാണ് ഈ സിനിമയില്‍ ജയറാമിന് നല്ക്കിയത്. നാഥന്‍ മണ്ണൂരാണ് കലാസംവിധാനം.


അഭിനയം:എബവ് ആവറേജ്
സത്യനാഥന്‍ മാഷായി മാറുവാന്‍ ജയറാം മികച്ച രീതിയില്‍ തന്നെ ശ്രമിച്ചിട്ടുണ്ട്. പക്ഷെ, ചില രംഗങ്ങളില്‍ അമിതാഭിനയവും, മറ്റു ചില രംഗങ്ങളില്‍ മിതത്വമാര്‍ന്ന അഭിനയവും ജയറാം കാഴ്ച്ചവെചിട്ടുണ്ട്. സത്യനാഥന്‍ എന്ന കഥാപാത്രരൂപികരണം നന്നയിട്ടിലെങ്കിലും, ഒരു അഭിനേതാവെന്ന രീതിയില്‍ ആ കഥാപാത്രത്തോട് നൂറു ശതമാനം നീതി പുലര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട് ജയറാം. ജയമിന്റെ മകനായി അഭിനയിച്ച മാസ്റ്റര്‍ കെന്‍ സനലും മികച്ച അഭിനയം കാഴ്ച്ചവെചിട്ടുണ്ട്. ഗോപികയുടെ തിരിച്ചുവരവും മികച്ചതായിരുന്നു. സിദ്ദിക്കും, സുനില്‍ സുഖദയും, ബാലചന്ദ്രന്‍ ചുള്ളിക്കാടും, അജു വര്‍ഗീസും, മോളി കണ്ണമാലിയും, ജയരാജ് വാരിയരുമൊക്കെ അവരവര്‍ക്ക് ലഭിച്ച വേഷം നന്നായി തന്നെ അവതരിപ്പിച്ചു. 

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1.നല്ലൊരു സന്ദേശം നല്‍ക്കുന്ന പ്രമേയം
2.ജയറാം, കെന്‍ സനല്‍ എന്നിവരുടെ അഭിനയം
3.സംഭാഷണങ്ങള്‍ 

സിനിമയുടെ മൈനസ് പോയിന്റ്സ്:
1.അതിശയോക്തി നിറഞ്ഞ കഥാസന്ദര്‍ഭങ്ങള്‍
2.അവിശ്വസനീയമായ നിരവധി കഥാസന്ദര്‍ഭങ്ങള്‍
3.അക്കു അക്ബറിന്റെ സംവിധാനം
4.നല്ല പാട്ടുകളുടെ അഭാവം
5.പശ്ചാത്തല സംഗീതം

ഭാര്യ അത്ര പോര റിവ്യൂ: കാലികപ്രസക്തിയുള്ളതും ശക്തവുമായൊരു പ്രമേയം കുടുംബ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതില്‍ ഗിരീഷ്‌കുമാറിന്റെ കഥാസന്ദര്‍ഭങ്ങള്‍ക്കൊ അക്കു അക്ബറിന്റെ സംവിധാനത്തിനോ കഴിഞ്ഞിട്ടില്ല.

ഭാര്യ അത്ര പോര റേറ്റിംഗ്: 4.50/10
കഥ, തിരക്കഥ: 5/10[ആവറേജ്]
സംവിധാനം: 3/10[ബിലോ ആവറേജ്]
സാങ്കേതികം: 2.5/5[ആവറേജ്
അഭിനയം: 3/5[എബവ് ആവറേജ്]
ടോട്ടല്‍ 13.5/30 [4.5/10]

സംവിധാനം: അക്കു അക്ബര്‍
നിര്‍മ്മാണം: ആന്റോ ജോസഫ്‌
ബാനര്‍: ആന്റോ ജോസഫ്‌ ഫിലിം കമ്പനി
രചന: കെ.ഗിരീഷ്‌കുമാര്‍
ചായാഗ്രഹണം: ജിബു ജേക്കബ്‌
ചിത്രസന്നിവേശം: ലിജോ പോള്‍
ഗാനരചന: ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
സംഗീതം: ശ്യാം ധര്‍മന്‍
പശ്ചാത്തല സംഗീതം: ശ്യാം ധര്‍മന്‍
കലാസംവിധാനം: നാഥന്‍ മണ്ണൂര്‍
മേക്കപ്പ്: റഹിം കൊടുങ്ങല്ലൂര്‍
വിതരണം: ആന്‍ മെഗാ മീഡിയ റിലീസ്

6 May 2013

മുംബൈ പോലീസ് - മികച്ചൊരു സസ്പെന്‍സ് ത്രില്ലര്‍ 7.20/10

മുംബൈ പോലീസ് എന്ന അപരനാമത്തില്‍ അറിയപെടുന്ന ഉറ്റചങ്ങാതിമാരായ മൂന്ന് പോലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് ബോബി സഞ്ജയ്‌ രചന നിര്‍വഹിച്ചു, റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത മുംബൈ പോലീസ്. ആന്റണി മോസസ്, ആര്യന്‍ ജോണ്‍ ജേക്കബ്‌, ഫര്‍ഹാന്‍ അമന്‍ എന്നിവരാണ് മുംബൈ പോലീസ് എന്നറിയപെടുന്ന ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍. പ്രിഥ്വിരാജ്, ജയസുര്യ, റഹ്മാന്‍ എന്നിവരാണ് യഥാക്രമം മേല്പറഞ്ഞ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. മൂവരുടെയും ജീവിതത്തില്‍ നടക്കുന്ന അപ്രതീക്ഷിത സംഭവങ്ങള്‍ ഉദ്യോഗജനകമായ മുഹൂര്‍ത്തങ്ങളിലൂടെ, യുക്തിയെ ചോദ്യം ചെയ്യാത്ത കഥാസന്ദര്‍ഭങ്ങളിലൂടെ, മികച്ച സാങ്കേതിക മികവോടെ, നല്ല അഭിനേതാക്കളിലൂടെ മികച്ചൊരു സസ്പെന്‍സ് ത്രില്ലര്‍ സിനിമ ഉണ്ടാക്കുവാന്‍ ബോബി സഞ്ജയ്‌ - റോഷന്‍ ആന്‍ഡ്രൂസ് ടീമിന് സാധിച്ചു എന്നതില്‍ അവര്‍ക്ക് അഭിമാനിക്കാം.

നവാഗത നിര്‍മ്മാതാവ് നിസാദ് ഹനീഫയാണ് മുംബൈ പോലീസ് നിര്‍മ്മിച്ചിരിക്കുന്നത്. ആര്.ദിവാകറാണ് ഈ സിനിമയ്ക്ക് വേണ്ടി ദ്രിശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. മഹേഷ്‌ നാരായണന്‍ ചിത്രസന്നിവേശവും, ഗോപി സുന്ദര്‍ പശ്ചാത്തല സംഗീതവും നിര്‍വഹിച്ചിരിക്കുന്നു.

കഥ, തിരക്കഥ: ഗുഡ്
അയാളും ഞാനും തമ്മില്‍ എന്ന സിനിമയ്ക്ക് ശേഷം ബോബി സഞ്ജയ്‌ ടീം എഴുതുന്ന തിരക്കഥയാണ് ഈ സിനിമയുടെത്. യുക്തിയെ ചോദ്യം ചെയ്യാത്ത രീതിയിലുള്ള കഥാസന്ദര്‍ഭങ്ങളിലൂടെ സസ്പെന്‍സ് നിലനിര്‍ത്തികൊണ്ട് ത്രില്ലടിപ്പിക്കുന്ന രംഗങ്ങള്‍ എഴുതുവാന്‍ അസാദ്യ കഴിവ് തന്നെ വേണമെന്ന് പ്രേക്ഷകരെല്ലാം അംഗീകരിക്കുന്ന കാര്യമാണ്. അത്തരത്തിലുള്ള ഒരു തിരക്കഥ എഴുതണമെങ്കില്‍, അത് ബോബി സഞ്ജയ്‌ സഹോദരങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കും സാധിക്കില്ല എന്ന്‍ അവര്‍ തന്നെ തെളിയിച്ചിരിക്കുന്നു. അയാളും ഞാനും തമ്മില്‍ എന്ന സിനിമയിലൂടെ ഗുരു ശിഷ്യ ബന്ധത്തിനെ കഥ ഡോക്ടര്‍മാരുടെ ജീവിതത്തിലൂടെ പ്രേക്ഷകര്‍ക്ക്‌ സമ്മനിച്ച സഹോദരങ്ങള്‍, മുംബൈ പോലീസിലൂടെ മൂന്ന് ഉറ്റ സുഹൃത്തുക്കളായ പോലീസ് ഉദ്യോഗസ്ഥരുടെ കഥ പറയുന്നു. മലയാള സിനിമയില്‍ ഇന്നേവരെ ആരും പറയാത്ത സസ്പെന്‍സാണ് ഈ സിനിമയുടെ അടിത്തറ. ഈ സിനിമയില്‍ കൊലയാളി കൊലപാതകം ചെയ്യുവാന്‍ ഉപയോഗിക്കുന്ന രീതി ഒഴികെ, സസ്പെന്‍സ് നിലനിര്‍ത്തിയിരിക്കുന്ന രീതിയും ഫ്ലാഷ്ബാക്ക് രംഗങ്ങളും കൊലപാതകം ചെയ്യുവാനുള്ള കാരണങ്ങളും വിശ്വസനീയം തന്നെ. ബോബി സഞ്ജയ്‌ ടീമിന് അഭിനന്ദനങ്ങള്‍! 

സംവിധാനം: ഗുഡ്
കാസനോവയ്ക്ക് ശേഷം റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമയാണ് മുംബൈ പോലീസ്. ഉദയനാണ് താരം മുതല്‍ മുംബൈ പോലീസ് വരെ സംവിധാനം ചെയ്തിട്ടുള്ള എല്ലാ സിനിമകളും റോഷന്‍ ആന്‍ഡ്രൂസിന്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. ഓരോ സിനിമയ്ക്കും അതിനാവശ്യമായ സാങ്കേതിക മികവു നല്ക്കുവാനും, മികച്ച അഭിനേതാക്കളെ കഥാപാത്രങ്ങളായി മാറ്റുകയും ചെയ്യുനുള്ള കഴിവ് റോഷന്‍ ആന്‍ഡ്രൂസ്നുണ്ട്. കുറെ വര്‍ഷങ്ങളായി റഹ്മാനും, കുഞ്ചനും, സീരിയല്‍ നടന്‍ മുകുന്ദനും ഒക്കെ ലഭിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച കഥാപാത്രങ്ങളാണ് ഈ സിനിമയിലെത്. സിനിമയുടെ കഥയ്ക്ക്‌ ആവശ്യമായ വേഗതയും, കഥാസന്ദര്‍ഭങ്ങള്‍ക്ക്‌ അനിയോജ്യമായ ലോക്കെഷനുകളും ചിത്രീകരണ രീതിയും, കഥയില്‍ പ്രധാന്യമല്ലാത്ത കഥാപാത്രങ്ങളെ ഒഴിവാക്കുകയും, അനാവശ്യമായ പാട്ടുകള്‍ കുത്തിനിറയ്ക്കാത്തതും, സസ്പെന്‍സ് നിലനിര്‍ത്തിയരിക്കുന്ന രീതിയും, ദിവാകറും മഹേഷ്‌ നാരായണനും ഗോപി സുന്ദറും പോലെയുള്ള മിടുക്കരായ സാങ്കേതിക പ്രവര്‍ത്തകരെ സിനിമയ്ക്ക് വേണ്ടി മികച്ച രീതിയില്‍ ഉപയോഗിച്ചതും സംവിധായകന്റെ കഴിവ് തന്നെ. പ്രശംസനീയമാണ് റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാന മികവ്. അഭിനന്ദനങ്ങള്‍!

സാങ്കേതികം: വെരി ഗുഡ് 
സസ്പെന്‍സ് ത്രില്ലര്‍ സിനിമയ്ക്ക് ആവശ്യമായ വേഗതയോടെ ചടുലമായ ദ്രിശ്യങ്ങള്‍ ഒരുക്കി വിശ്വസനീയത നല്‍ക്കുവാന്‍ ആര്‍. ദിവാകറിനു സാധിച്ചു. സിനിമയുടെ വേഗത നഷ്ടപെടുത്താതെ ദ്രിശ്യങ്ങളെല്ലാം കൃത്യമായി സന്നിവേശം ചെയ്തത് മഹേഷ്‌ നാരായണനാണ്. ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതവും എടുത്തു പറയേണ്ട പ്രശംസിക്കേണ്ട സാങ്കേതിക വശങ്ങളില്‍ ഒന്നാണ്. പി.വി.ശങ്കറിന്റെ മേക്കപ്പും, സായിയുടെ വസ്ത്രാലങ്കാരവും സിനിമയ്ക്ക് ചേരുന്നവയാണ്‌. ഏവര്‍ക്കും അഭിനന്ദനങ്ങള്‍!

അഭിനയം: ഗുഡ്
ഇത്രയും വെല്ലുവിളി ഉയര്‍ത്തിയ ഒരു കഥാപാത്രം സന്തോഷത്തോടെ സ്വീകരിച്ചു, മികച്ച ഭാവഭിനയത്തോടെ അഭിനയിച്ചു ഫലിപ്പിച്ച പ്രിഥ്വിരാജിന് ഒരു വലിയ അഭിനന്ദനം! ഇന്നത്തെ താരങ്ങള്‍ക്കിടയില്‍ ആരും തന്നെ അഭിനയിക്കാന്‍ തയ്യാറാവാത്ത ഒരു കഥാപാത്രമാണ് ആന്റണി മോസേസ്. മലയാള സിനിമ ഒന്നടങ്കം പ്രിഥ്വിയെ അഭിനന്ദിക്കും എന്നുറപ്പ്. മറ്റൊരു എടുത്തു പറയേണ്ട അഭിനയം കാഴ്ചവെച്ചത് റഹ്മാനും ജയസുര്യയുമാണ്. കഴിഞ്ഞ 20 വര്‍ഷങ്ങള്‍ക്കിടയില്‍ റഹ്മാന് ലഭിച്ച ഏറ്റവും മികച്ച വേഷങ്ങളില്‍ ഒന്നാണ് ഫര്‍ഹാന്‍ അമന്‍. അതുപോലെ, ജയസുര്യക്കും ലഭിച്ച മികച്ച വേഷങ്ങളില്‍ ഒന്നാണ് ഈ സിനിമയിലെ ആര്യന്‍. കുഞ്ചനും മുകുന്ദനും അപര്‍ണ്ണ നായര്‍ക്കും ഒക്കെ മികച്ച കഥാപാത്രങ്ങളും ഈ സിനിമയിലേതാണ്. പ്രിഥ്വിരാജ്, റഹ്മാന്‍, ജയസുര്യ, കുഞ്ചന്‍, ഹരിഷ്, അമല്‍, രോഹിത്, ക്യാപ്റ്റന്‍ രാജു, ചാലി പാല, റിയാസ് ഖാന്‍, ജോസ്, പപ്പുകുട്ടി ഭാഗവതര്‍, അപര്‍ണ്ണ നായര്‍, ദീപ രാഹുല്‍, ഹിമ ഡേവിസ്, ശ്വേത മേനോന്‍, ശ്രീദേവി ഉണ്ണി എന്നിവരും ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1.ബോബി സഞ്ജയ്‌ ടീമിന്റെ തിരക്കഥ
2.റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനം
3.സസ്പെന്‍സ് നിലനിര്‍ത്തിയിരിക്കുന്ന രീതി
4.പ്രിഥ്വിരാജ്, റഹ്മാന്‍, ജയസുര്യ എന്നിവരുടെ അഭിനയം 
5.ആര്‍. ദിവാകറിന്റെ ചായാഗ്രഹണം
6.മഹേഷ്‌ നാരായണന്റെ ചിത്രസന്നിവേശം
7.ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം

മുബൈ പോലിസ് റിവ്യൂ: പുതുമയുള്ള കഥയും, യുക്തിയെ ചോദ്യം ചെയ്യാത്ത കഥാസന്ദര്‍ഭങ്ങളും, ത്രില്ലടിപ്പിക്കുന്ന കഥാഗതിയും, അത്യുഗ്രന്‍ സസ്പെന്‍സും, മികച്ച ചായാഗ്രഹണവും ചിത്രസന്നിവേശവും പശ്ചാത്തല സംഗീതവും അഭിനയവും, എല്ലാത്തിലുമുപരി കൃത്യതയാര്‍ന്ന സംവിധാനവും ഒക്കെ മുംബൈ പോലീസ് എന്ന സിനിമയെ മലയാളത്തിലെ മികച്ചൊരു സസ്പെന്‍സ് ത്രില്ലറാക്കുന്നു.

മുംബൈ പോലിസ് റേറ്റിംഗ്: 7.20/10
കഥ, തിരക്കഥ: 7/10 [ഗുഡ്]
സംവിധാനം: 7/10 [ഗുഡ്]
സാങ്കേതികം: 4/5 [വെരി ഗുഡ്]
അഭിനയം: 3.5/5 [ഗുഡ]
ടോട്ടല്‍: 21.5/30 [7.2/10]

സംവിധാനം: റോഷന്‍ ആന്‍ഡ്രൂസ്
രചന: ബോബി-സഞ്ജയ്‌
നിര്‍മ്മാണം: നിസാദ് ഹനീഫ
ചായാഗ്രഹണം: ആര്‍. ദിവാകര്‍
ചിത്രസന്നിവേശം: മഹേഷ്‌ നാരായണന്‍
ഗാനരചന: റഫീക്ക് അഹമ്മദ്
പശ്ചാത്തല സംഗീതം: ഗോപി സുന്ദര്‍
മേക്കപ്പ്: പി.വി.ശങ്കര്‍
വസ്ത്രാലങ്കാരം: സായി
വിതരണം: സെന്‍ട്രല്‍ പിക്ചേര്‍സ്

5 May 2013

ഹോട്ടല്‍ കാലിഫോര്‍ണിയ - അഡല്‍റ്റ്സ് ഒണ്‍ലി തമാശകളുള്ള ന്യൂ ജനറേഷന്‍ സിനിമ 4.60/10

തിരുവനന്തപുരം ലോഡ്ജില്‍ നിന്നും ഹോട്ടല്‍ കാലിഫോര്‍ണിയയിലെത്തിയ അനൂപ്‌ മേനോനും ജയസുര്യയും, അവരുടെ കൂട്ടിനു പരസ്യ ചിത്രങ്ങള്‍ സംവിധാനം ചെയ്തിരുന്ന അജി ജോണും നവാഗത നിര്‍മ്മാതാക്കള്‍ ജയരാജ് ഫിലിംസും. ഗുണ്ടായിസം മുതല്‍ കൂട്ടിക്കൊടുപ്പ് വരെ ചെയ്യുന്ന എയര്‍പോര്‍ട്ട് ജിമ്മി, രോഗിയായ അച്ഛന് വേണ്ടി പ്രത്യേക ലക്‌ഷ്യം മനസ്സില്‍ സൂക്ഷിക്കുന്ന സൂപ്പര്‍ സ്റ്റാര്‍ പ്രേം സാഗര്‍, പണം മാത്രം ലക്ഷ്യമാക്കി ജീവിക്കുന്ന കേന്ദ്രമന്ത്രി പുത്രന്‍ തരുണ്‍, മറ്റൊരാള്‍ നല്‍ക്കിയ ദൗത്യം പൂര്‍ത്തിയാക്കാന്‍ നിയോഗിക്കപെട്ട നിഷ്കളങ്കനായ റഫീക്ക്, കാമം തലയ്ക്കു പിടിച്ച പണക്കാരന്‍ എബി, പണമുണ്ടാക്കാന്‍ എന്ത് തരികിടയും കാണിക്കുന്ന ശശി പിള്ള, തീവ്രവാദികളാകാന്‍ ശ്രമിക്കുന്ന ഒരുകൂട്ടം മണ്ടന്മാര്‍, വിഡ്ഢിയായ പോലിസ് ഉദ്യോഗസ്ഥന്‍ ഭരത്ചന്ദ്രന്‍, പണത്തിനു വേണ്ടി ശരീരംവരെ വില്‍ക്കാന്‍ തയ്യാറാകുന്ന സിനിമ നടി സ്വപ്ന, കല്യാണം കഴിക്കാതെ തന്നെ കുട്ടികള്‍ ഉണ്ടാകുവാന്‍ കൃത്രിമ ഭീജം വിലയ്ക്കെടുക്കുന്ന കമലം എന്നിവരാണ് ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍. ഈ കഥാപാത്രങ്ങളെല്ലാം അവര്‍ പോലുമറിയാതെ തമ്മില്‍ ഒരു ബന്ധം ഉണ്ടാകുന്നു, അതിനു എയര്‍പോര്‍ട്ട്‌ ജിമ്മി കാരണക്കരനാകുന്നു. ഇവരുടെ രസകരമായ കഥയാണ് ഹോട്ടല്‍ കാലിഫോര്‍ണിയ. 

ജയരാജ് ഫിലിംസിന് വേണ്ടി ജോസ്മോന്‍ സൈമണ്‍ നിര്‍മ്മിച്ച്‌, അനൂപ്‌ മേനോന്‍ രചന നിര്‍വഹിച്ചു, നമുക്ക് പാര്‍ക്കാന്‍ എന്ന സിനിമയ്ക്ക് ശേഷം അജി ജോണ്‍ സംവിധാനം ചെയ്ത ഈ സിനിമയില്‍ ജയസുര്യ, അനൂപ്‌ മേനോന്‍, സൈജു കുറുപ്പ്, ശങ്കര്‍, പി. ബാലചന്ദ്രന്‍, ജോജു ജോസഫ്‌, നന്ദു, മണിക്കുട്ടന്‍, ബാബു നമ്പൂതിരി, നാരായണന്‍കുട്ടി, സുധീഷ്‌, കൃഷ്ണ, സാദിക്ക്, സംവിധായകന്‍ അജി ജോണ്‍, ജോര്‍ജ്, അരുണ്‍, നിഖില്‍ മേനോന്‍, അപര്‍ണ നായര്‍, ഹണി റോസ്, മരിയ റോയ്, ശ്രുതി, കവിത നായര്‍, തെസ്നി ഖാന്‍, കൃഷ്ണപ്രഭ, സുകുമാരി എന്നിവരാണ് പ്രധാന അഭിനേതാക്കള്‍.

കഥ, തിരക്കഥ: ആവറേജ്  
കോക്ക്ടെയ്ല്‍, ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്ജ് എന്നീ സിനിമകള്‍ക്ക്‌ ശേഷം അനൂപ്‌ മേനോന്റെ തിരക്കഥയില്‍ പുറത്തിറങ്ങുന്ന സിനിമയാണ് ഹോട്ടല്‍ കാലിഫോര്‍ണിയ. 1980-90 കാലഘട്ടങ്ങളില്‍ മലയാള സിനിമയില്‍ പുറത്തിറങ്ങിയ പ്രിയദര്‍ശന്‍-മോഹന്‍ലാല്‍-ശ്രീനിവാസന്‍ സിനിമകളില്‍ കണ്ടിട്ടുള്ള പോലെയുള്ള കഥയാണ് ഈ സിനിമയുടെത്. പലതരം ലക്ഷ്യങ്ങളുമായി ജീവിക്കുന്ന ഒട്ടനേകം കഥാപാത്രങ്ങള്‍ ഒരൊറ്റ സ്ഥലത്ത് വന്നു ചേരുന്നതും, പരസ്പരം അറിയാതെ അവര്‍ തമ്മില്‍ പല പ്രശ്നങ്ങലുണ്ടാകുകയും, അതിനിടയില്‍ സംഭവിക്കുന്ന നൂലാമാലകളും കണ്ഫ്യൂഷനുകളും പൊട്ടത്തരങ്ങളും രസകരമായി കോര്‍ത്തിണക്കിയ ഒരു തിരക്കഥയാണ് ഈ സിനിമയ്ക്ക് വേണ്ടി അനൂപ്‌ മേനോന്‍ എഴുതിയിരിക്കുന്നത്. അശ്ലീല സംഭാഷണങ്ങളും ചില വളിപ്പ് തമാശകളുമൊക്കെ യുക്തിയെ ചോദ്യം ചെയുന്നതാണെങ്കിലും, അവയില്‍ ചിലതൊക്കെ പ്രേക്ഷകരെ ചിരിപ്പിക്കുന്നവായാണ്. ജോജു ജോസഫ്‌ അവതരിപ്പിച്ച ഭരത്ചന്ദ്രന്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ ചില സംഭാഷണങ്ങളും, തീവ്രവാദികലാകാന്‍ ശ്രമിക്കുന്ന ഒരുക്കൂട്ടം മണ്ടന്മാരും പ്രേക്ഷകരെ ശരിക്കും രസിപ്പിച്ചു. സിനിമയുടെ രണ്ടാം പകുതിയും ക്ലൈമാക്സും എത്തിയപ്പോള്‍, കഥ എങ്ങോട്ട് കൊണ്ടുപോകണം എന്നറിയാത്ത അവസ്ഥയിലായി അനൂപ്‌ മേനോന്‍ എന്നതില്‍ യാതൊരു തര്‍ക്കവുമില്ല. രസകരമായി തന്നെ അവസാനിപ്പിക്കേണ്ട കഥയെ, ബോറന്‍ രംഗങ്ങള്‍ കുത്തിനിറച്ചു പെട്ടന്ന് അവസനുപ്പചത് സിനിമയുടെ ആസ്വാദനത്തെ ദോഷകരമായി ബാധിചു. മറ്റൊരു ബ്യൂട്ടിഫുളിനായാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത് എന്ന്‍ അനൂപ്‌ മേനോന്‍-ജയസുര്യ സംഘ്യം മനസ്സിലാക്കുമെന്ന് കരുതാം.

സംവിധാനം: ബിലോ ആവറേജ്

നല്ലവനും, നമുക്ക് പാര്‍ക്കാനും ശേഷം അജി ജോണ്‍ സംവിധാനം ചെയ്ത ഈ സിനിമ അജിയുടെ മുന്‍കാല സിനിമകളില്‍ നിന്നും ഏറെ വ്യതസ്ഥമാണ്. ലോജിക്കില്ലാത്ത കഥാസന്ദര്‍ഭങ്ങള്‍ രസകരമായി കോര്‍ത്തിണക്കുക എന്ന കര്‍ത്തവ്യം ഒരുപരുധി വരെ അജി ജോണ്‍ ചെയ്തിട്ടുണ്ട്. സിനിമയുടെ ആദ്യപകുതി മികച്ച രീതിയില്‍ തന്നെ സംവിധാനം ചെയ്ത അജി, രണ്ടാം പകുതി കൈവിട്ടു കളഞ്ഞു. ഷാന്‍ റഹ്മാന്റെ പശ്ചാത്തല സംഗീതവും, ജിത്തു ദാമോദറിന്റെ ചായാഗ്രഹണവും അജി ജോണിനെ മികച്ച രീതിയില്‍ സഹായിച്ചിട്ടുണ്ട്. അതുപോലെ, സ്ഥിരം വില്ലന്‍ കഥാപാത്രങ്ങളില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന ജോജുവിനെ വിഡ്ഢിയായ പോലീസ് കഥാപാത്രവും, ശങ്കര്‍ അവതരിപ്പിച്ച എബി എന്ന കഥാപാത്രവും രസകരമായി. സ്ലാപ്സ്റ്റിക് കോമഡി സിനിമകള്‍ ചെയ്യുമ്പോള്‍, തുടക്കം മുതല്‍ ഒടുക്കം വരെ സ്ലാപ്സ്റ്റിക് കോമഡി തന്നെ വേണം. പൂച്ചക്കൊരു മൂക്കുത്തി, ബോയിംഗ് ബോയിംഗ്, മഴ പെയുന്നു മദ്ദളം കൊട്ടുന്നു എന്നീ സിനിമകള്‍ പോലെ ഈ സിനിമയും അവസാനിക്കും എന്ന പ്രതീക്ഷിച്ച എല്ലാ പ്രേക്ഷകരെയും നിരാശപെടുത്തുന്നതായിരുന്നു ക്ലൈമാക്സ്. മുന്‍കാല സിനിമകളെ അപേക്ഷിച്ച് അജി ജോണ്‍ എന്ന സംവിധനയന്റെ സംവിധാന നിലവാരം ഉയര്‍ന്നിട്ടുണ്ട് ഈ സിനിമയില്‍.

സാങ്കേതികം: എബവ് ആവറേജ്
നാഗരികതയുടെ സമ്പന്നമായ മുഖം മികച്ച രീതിയില്‍ ചിത്രീകരിച്ചു സിനിമയ്ക്ക് ജീവന്‍ നല്‍ക്കുവാന്‍ ചായഗ്രഹകന്‍ ജിത്തു ദാമോദറിന് സാധിച്ചു. ജിത്തു പകര്‍ത്തിയ ദ്രിശ്യങ്ങള്‍ കൂട്ടിയോജിപ്പിച്ചത് സിയാനാണ്. ദ്രുതഗതിയില്‍ മുമ്പോട്ടു നീങ്ങുന്ന ആദ്യപകുതിയിലെ രംഗങ്ങള്‍ കൃത്യമായി കൂട്ടിയോജിപ്പിച്ച സിയാന്‍, നേരെ വിപരീതമായി ഇഴഞ്ഞു നീങ്ങുന്ന രണ്ടാംപകുതിയാണ് സമ്മാനിചത്. സിനിമയിലുടനീളം മികച്ച പശ്ചാത്തല സംഗീതം നല്‍കിയ ഷാന്‍ റഹ്മാന്‍ അഭിനന്ദനം അര്‍ഹിക്കുന്നു. അനൂപ്‌ മേനോന്‍ എഴുതിയ വരികള്‍ക്ക്, ഷാന്‍ സംഗീതം നല്‍കിയ "മഞ്ഞുതീരും" എന്ന ഗാനം സൂപ്പര്‍ ഹിറ്റാക്കുവാനും ഷാനിന്റെ സംഗീതത്തിന് കഴിഞ്ഞിട്ടുണ്ട്. അര്‍ക്കന്‍ കൊല്ലം നിര്‍വഹിച്ച കലാസംവിധാനവും മികവു പുലര്‍ത്തി. ഹസ്സന്‍ വണ്ടൂര്‍ നിര്‍വഹിച്ച മേക്കപ്പും, അസീസ്‌ നിര്‍വഹിച്ച വസ്ത്രാലങ്കാരവും സിനിമയോട് ചേര്‍ന്ന് പോകുന്നു.

അഭിനയം: എബവ് ആവറേജ്
ജിമ്മി എന്ന ഗുണ്ടയുടെ കഥാപാത്രം ജയസുര്യയുടെ രീതിയില്‍ അവതരിപ്പിക്കുവാന്‍ അദേഹത്തിന് സാധിച്ചു. അനൂപ്‌ മേനോന്‍ തന്റെ സ്ഥിരം ശൈലിയില്‍ പ്രേം ശങ്കറിനെ അവതരിപ്പിച്ചു. ഈ സിനിമയിലെ നായകന്മാര്‍ ജയസുര്യയും അനൂപ്‌ മേനോനും ആണെങ്കിലും, മികച്ച പ്രകടനം കാഴവെച്ചത് ശങ്കറും ജോജു ജോസെഫുമാണ്. ഒരുപാട് വര്‍ഷങ്ങളായി നല്ല കഥാപാത്രം ലഭിക്കാതെയിരുന്ന ശങ്കറിന് ലഭിച്ച ഉജ്ജ്വല കഥാപാത്രമാണ് എബി. അതുപോലെ, വില്ലന്‍ വേഷങ്ങള്‍ മാത്രം ചെയ്തിരുന്ന ജോജുവിനും നല്ലൊരു കഥാപാത്രം ലഭിച്ചു. അതുപോലെ നന്ദുവും സൈജു കുറുപ്പും അവരവരുടെ രംഗങ്ങള്‍ മികച്ച രീതിയില്‍ അഭിനയിച്ചു.

സിനിമയുടെ പ്ലസ് പോയിന്റ്സ്:
1. സഭ്യവും അസഭ്യവുമായ ചിരിപ്പിക്കുന്ന സംഭാഷണങ്ങള്‍
2. ഷാന്‍ റഹ്മാന്റെ പശ്ചാത്തല സംഗീതം
3. ജിത്തു ദാമോദറിന്റെ ചായാഗ്രഹണം
4. ജോജു ജോസഫിന്റെയും ശങ്കറിന്റെയും അഭിനയം

സിനിമയുടെ മൈനസ് പോയിന്റ്സ്:
1. ലോജിക്കില്ലാത്ത രംഗങ്ങള്‍
2. ക്ലൈമാക്സ്
3. കെട്ടുറപ്പില്ലാത്ത കഥാസന്ദര്‍ഭങ്ങള്‍
4. ഇഴഞ്ഞുനീങ്ങുന്ന രണ്ടാം പകുതി

ഹോട്ടല്‍ കാലിഫോര്‍ണിയ റിവ്യൂ: രസകരങ്ങളായ മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകുന്ന കഥയും, ലോജിക്കില്ലാത്ത നല്ല തമാശകളും വളിപ്പുകളും, അശ്ലീല സംഭാഷണങ്ങളും രംഗങ്ങളും ഒക്കെയുള്ള "ന്യൂ ജനറേഷന്‍" എന്ന വിശേഷണം അര്‍ഹിക്കുന്ന സിനിമ.

ഹോട്ടല്‍ കാലിഫോര്‍ണിയ റേറ്റിംഗ്: 4.60/10
കഥ, തിരക്കഥ: 5/10[ആവറേജ്]  
സംവിധാനം: 3/10 [ബിലോ ആവറേജ്]
സാങ്കേതികം: 3/5 [എബവ് ആവറേജ്]
അഭിനയം:
3/5 [എബവ് ആവറേജ്]
ടോട്ടല്‍: 14/30 [4.6/10]

സംവിധാനം: അജി ജോണ്‍
ഗാനരചന,കഥ, തിരക്കഥ, സംഭാഷണങ്ങള്‍: അനൂപ്‌ മേനോന്‍
നിര്‍മ്മാണം: ജോസ്മോന്‍ സൈമണ്‍
ബാനര്‍: ജയരാജ്‌ ഫിലിംസ്
ചായാഗ്രഹണം: ജിത്തു ദാമോദര്‍
ചിത്രസന്നിവേശം:സിയന്‍
സംഗീതം, പശ്ചാത്തല സംഗീതം: ഷാന്‍ റഹ്മാന്‍
കലാസംവിധാനം: അര്‍ക്കന്‍ കൊല്ലം
മേക്കപ്പ്: ഹസ്സന്‍ വണ്ടൂര്‍
വസ്ത്രാലങ്കാരം: അസീസ്‌ പാലക്കാടന്‍
വിതരണം: ജയരാജ്‌ ഫിലിംസ്