25 Jun 2013

അഞ്ചു സുന്ദരികള്‍ - സേതുലക്ഷ്മി 7.50, ഇഷ 5.30, ഗൗരി 4.20, കുള്ളന്റെ ഭാര്യ 7.30, ആമി 6.50

രഞ്ജിത്തിന്റെ കേരളകഫെ, മേജര്‍ രവിയുടെ ഒരു യാത്രയില്‍ എന്നീ സിനിമകള്‍ക്ക് ശേഷം അന്തോളോജി വിഭാഗത്തില്‍ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ സിനിമയാണ് അഞ്ചു സുന്ദരികള്‍. മലയാള സിനിമയ്ക്ക് പുത്തനുണര്‍വ് നല്‍ക്കിയ സംവിധായകരാണ് അമല്‍ നീരദ്, അന്‍വര്‍ റഷീദ്, ആഷിക് അബു, സമീര്‍ താഹിര്‍ എന്നിവര്‍. അവരോടൊപ്പം ഷൈജു ഖാലിദ്‌ എന്ന ചായഗ്രഹകാനും ചേരുമ്പോള്‍ അഞ്ചു കഴിവുള്ള സംവിധയകരുണ്ടായിരിക്കുന്നു. സമീപകാലത്ത് മലയാളത്തില്‍ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ നടീനടന്മാരില്‍ അഞ്ചു പേരാണ് ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ബിജു മേനോന്‍, കാവ്യ മാധവന്‍... ഇവരില്‍ ഓരോരുത്തരും ഓരോ ലഘു സിനിമകളുടെ ഭാഗമാകുമ്പോള്‍ അവയെല്ലാം പ്രേക്ഷകര്‍ സ്വീകരിക്കുവാനുള്ള സാധ്യതകള്‍ ഏറെയാണ്‌.. അതുപോലെ പ്രേക്ഷകര്‍ക്ക്‌ ഇഷ്ടമുള്ള വിവിധ തിരക്കഥ രചയ്താക്കള്‍, ചായഗ്രഹാകര്‍, ചിത്രസന്നിവേശകര്‍, സംഗീത സംവിധായകര്‍., അങ്ങനെ വിവിധ മേഘലയിലുള്ള കഴിവുള്ളവര്‍ ഒന്നിക്കുന്ന സിനിമയാണ് അഞ്ചു സുന്ദരികള്‍..

സുന്ദരികളായ അഞ്ചു സ്ത്രീകളെ മകളായും സുഹൃത്തായും കാമുകിയായും ഭാര്യയായും ഓരോ സിനിമകളിലൂടെ അഞ്ചു സംവിധായകര്‍ ചിത്രീകരിച്ചിരിക്കുന്നു. അഞ്ചു ലഘു സിനിമകളില്‍ ആദ്യം ഷൈജു ഖാലിദിന്റെ സേതുലക്ഷ്മിയും, രണ്ടാമാതായി സമീര്‍ താഹിറിന്റെ ഇഷയും, മൂന്നാമത് ആഷിക് അബുവിന്റെ ഗൗരിയും, നാലാമത് അമല്‍ നീരദിന്റെ കുള്ളന്റെ ഭാര്യയും, അവസാനം അന്‍വര്‍ റഷീദിന്റെ ആമിയും.

സേതുലക്ഷ്മി: 7.50/10

കഥ, തിരക്കഥ: 7/10[ഗുഡ്]
എം. മുകുന്ദന്റെ ഫോട്ടോ എന്ന ചെറുകഥയെ ആസ്പദമാക്കി ശ്യാം പുഷ്കരനും മുനീര്‍ അലിയും ചേര്‍ന്നാണ് സേതുലക്ഷ്മിയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. കാലിക പ്രസക്തിയുള്ള ശക്തമായ ഒരു പ്രമേയത്തിന്റെ പിന്‍ബലത്തോടെ എഴുതിയിരിക്കുന്ന കഥാസന്ദര്‍ഭങ്ങള്‍ പ്രേക്ഷകരെ ഒരു നിമിഷം നൊമ്പരപെടുത്തുന്നു. 

സംവിധാനം: 8/10 [വെരി ഗുഡ്]
ചായഗ്രഹാകനായി നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഷൈജു ഖാലിദിന്റെ ആദ്യ സംവിധാന സംരംഭം ഗംഭീരമായി. ഈ പ്രമേയത്തിന് അനിയോജ്യമായ രീതിയില്‍ രംഗങ്ങള്‍ ചിത്രീകരിക്കുവാനും, അനിയോജ്യരായ കുട്ടികളെ കണ്ടെത്തുവാനും അവരെ അഭിനയിപ്പിക്കുവാനും, കഥ പറയുന്നതിനായി കണ്ടെത്തിയ ലോക്കേഷനും സിനിമയ്ക്ക് ഗുണം ചെയ്തു. ഈ ലഘു സിനിമകളിലെ ഏതു സിനിമ മറന്നാലും ഒരു പ്രേക്ഷകനും സേതുലക്ഷ്മിയെ മറക്കില്ല. 

സാങ്കേതികം: 3.5/5[ഗുഡ്]
ആല്‍ബിയാണ് ഈ സിനിമയ്ക്ക് വേണ്ടി ദ്രിശ്യങ്ങള്‍ പകര്‍ത്തിയത്. സംവിധായകന്റെ മനസ്സിലുള്ള ഓരോ ഫ്രെയുമുകളും ദ്രിശ്യഭംഗി കൈവിടാതെ വിശ്വസനീയതയോടെ ചിത്രീകരിക്കുവാന്‍ ആല്‍ബിയ്ക്ക് സാധിച്ചു.

അഭിനയം: 4/5[വെരി ഗുഡ്]
സേതുലക്ഷ്മിയായി അവിസ്മരണീയമായ അഭിനയമാണ് ബേബി അനഘ കാഴ്ചവെച്ചിരിക്കുന്നത്. അനഘയോടൊപ്പം മാസ്റ്റര്‍ ചേതനും മികച്ച അഭിനയം കാഴ്ച്ചവെചിരിക്കുന്നു. ആരണ്യകാണ്ഡം എന്ന തമിഴ് സിനിമയിലൂടെ പ്രശസ്തനായ ഗുരു സോമസുന്ദരം ഫോട്ടോഗ്രാഫറുടെ വേഷത്തില്‍ മികച്ച രീതിയില്‍ അഭിനയിച്ചിട്ടുണ്ട്.


സിനിമയില്‍ ഇഷ്ടപെട്ടവ:
1.പ്രമേയം, കഥ
2.കഥാസന്ദര്‍ഭങ്ങള്‍, സംഭാഷണങ്ങള്‍
3.ചായാഗ്രഹണം, സംവിധാനം
4.ബേബി അനഘ, മാസ്റ്റര്‍ ചേതന്‍ എന്നിവരുടെ അഭിനയം

റിവ്യൂ: മികച്ചൊരു പ്രമേയത്തിന്റെ പിന്‍ബലത്തില്‍ നിന്നുകൊണ്ട്  രൂപപെടുത്തിയെടുത്ത കഥയും, കഥയോട് നീതിപുലര്‍ത്തുന്ന കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളും, കുട്ടികളുടെ അഭിനയവും, മനോഹരമായ ഫ്രെയിമുകളും, മികച്ച സംവിധാനവും, നൊമ്പരപെടുത്തുന്ന ക്ലൈമാക്സും എല്ലാം ഒത്തുചേര്‍ന്ന മികച്ച ലഘു സിനിമയാണ് സേതുലക്ഷ്മി.

സംവിധാനം: ഷൈജു ഖാലിദ്‌
കഥ: എം.മുകുന്ദന്‍
തിരക്കഥ, സംഭാഷണങ്ങള്‍: ശ്യാം പുഷ്ക്കരന്‍, മുനീര്‍ അലി
ചായാഗ്രഹണം: ആല്‍ബി
ചിത്രസന്നിവേശം: വിവേക് ഹര്‍ഷന്‍
സംഗീതം: യക്സാന്‍ ഗാരി പെരേര

ഇഷ - 5.30/10

കഥ, തിരക്കഥ: 5/10 [ആവറേജ്]
നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ഭരതന്‍ നിദ്രയ്ക്കു ശേഷം എഴുതുന്ന തിരക്കഥയാണ് ഇഷ. ഒരു ന്യൂ ഇയര്‍ രാവില്‍ പ്രത്യേക സാഹചര്യത്തില്‍വെച്ച് അജ്ഞാതരായ രണ്ടുപേര്‍ പരിചയപെടുന്നതും, അവര്‍ തമ്മില്‍ ഒരു സൗഹൃദം ഉടലെടുക്കുന്നതും, അവസാനം ഒരു ചെറിയ സസ്പെന്‍സോടെ കഥ അവസാനിക്കുകയും ചെയുന്നു. അവസാന രംഗത്തിലെ സസ്പെന്‍സ് ഒഴികെ പ്രേക്ഷകരെ പിടിചിരുത്തുവാന്‍ ഈ ലഘു സിനിമയുടെ കഥാസന്ദര്‍ഭങ്ങള്‍ക്കായിട്ടില്ല. ഇതിലും മികച്ചൊരു കഥയും കഥാസന്ദര്‍ഭങ്ങളും സിദ്ധാര്‍ഥില്‍ നിന്നും പ്രതീക്ഷിച്ചിരുന്നു.

സംവിധാനം: 5/10 [ആവറേജ്]
ചാപ്പ കുരിശിനു ശേഷം സമീര്‍ താഹിര്‍ സംവിധാനം ചെയുന്ന സിനിമയാണ് ഇഷ. ഇഷയിലൂടെ ഹിന്ദി സിനിമ നടി ഇഷ ഷെര്‍വാണി മലയാളത്തിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ഒരു പക്കാ ന്യൂ ജനറേഷന്‍ സിനിമ എന്ന് വിളിക്കാവുന്ന ഒന്നാണ് ഈ സിനിമ. വേഗത കൈവിടാതെ ചടുലമായ ദ്രിശ്യങ്ങളിലൂടെ കളര്‍ഫുള്‍ വിഷ്വല്‍സിലൂട കഥ പറയുവാന്‍ സമീര്‍ താഹിര്‍ ശ്രമിച്ചിട്ടുണ്ട്. എന്നാലും കുറെക്കൂടെ കെട്ടുറപ്പുള്ള ഒരു വിഷയം ഈ സിനിമയ്ക്ക് വേണ്ടി തിരഞ്ഞെടുക്കാമായിരുന്നു. സസ്പെന്‍സ് നിലനിര്‍ത്തിയിരിക്കുന്ന രീതി ഒഴികെ മറ്റൊരു ആകര്‍ഷണവും സിനിമയ്ക്കില്ല. 

സാങ്കേതികം: 3.5/5 [ഗുഡ്]
ഈ സിനിമയ്ക്ക്  വേണ്ടി ക്യാമറ ചലിപ്പിച്ചത് ഷൈജു ഖാലിദ് ആണ്. മികച്ച വിഷ്വല്‍സും കളര്‍ഫുള്‍ രംഗങ്ങളും സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. വേഗത നഷ്ടപെടാത്ത സന്നിവേശവും മോശമായില്ല. പ്രശാന്ത് പിള്ളയുടെ പശ്ചാത്തല സംഗീതവും മികവു പുലര്‍ത്തി.

അഭിനയം: 2.5/5 [ആവറേജ്]
ഹിന്ദി സിനിമയിലൂടെ പ്രശസ്തി നേടിയ ഇഷ ഷേര്‍വാണിയാണ് ഈ സിനിമയിലെ ഇഷ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌. മലയാളം അറിയാത്ത ഒരാളായത് കൊണ്ട് ഉച്ചാരണത്തില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും, ഇഷയായിയുള്ള അഭിനയം മോശമായില്ല. നിവിന്‍ പോളി നായകനായ ഈ ലഘു സിനിമയില്‍ നിവിന്റെ തന്നെ ശൈലിയില്‍ ആ കഥാപാത്രത്തെ അവതരിപ്പിച്ചു. ഇവരെ കൂടാതെ മലയാളികള്‍ അല്ലാത്ത മറ്റു മൂന്ന് കഥാപാത്രങ്ങളും സിനിമയിലുണ്ടായിരുന്നു.
 
സിനിമയില്‍ ഇഷ്ടപെട്ടവ:
1. ക്ലൈമാക്സ്
2. ചായാഗ്രഹണം, കലാസംവിധാനം
3. സസ്പെന്‍സ് നിലനിര്‍ത്തിയിരിക്കുന്ന രീതി

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. തിരക്കഥ, സംഭാഷണങ്ങള്‍
2. ഇഷ ഷേര്‍വാണിയുടെ അഭിനയം

റിവ്യൂ: ക്ലൈമാക്സ്  രംഗത്തിലെ ചെറിയൊരു സസ്പെന്‍സും, ആ സസ്പെന്‍സ് നിലനിര്‍ത്തിയിരിക്കുന്ന രീതിയുമൊക്കെ പുതുമ നല്‍കുന്നുണ്ടെങ്കിലും, കഥാസന്ദര്‍ഭങ്ങളും കഥാപാത്രരൂപികരണവും, ഇഷ ഷേര്‍വാണിയുടെ അഭിനയവും നിരാശപെടുത്തി.

സംവിധാനം: സമീര്‍ താഹിര്‍
കഥ, തിരക്കഥ, സംഭാഷണങ്ങള്‍: സിദ്ധാര്‍ഥ് ഭരതന്‍
ചായാഗ്രഹണം: ഷൈജു ഖാലിദ്
ചിത്രസന്നിവേശം: വിവേക് ഹര്‍ഷന്‍
സംഗീതം: പ്രശാന്ത്‌ പിള്ള

ഗൗരി - 4.20/10

കഥ, തിരക്കഥ: 3/10 [ബിലോ ആവറേജ്]
അമല്‍ നീരദിന്റെ കഥയ്ക്ക്‌, തിരക്കഥയും സംഭാഷണങ്ങളും എഴുതിയത് അഭിലാഷ് കുമാറാണ്. ലോജിക്കില്ലാത്ത ഒരു കഥയും ബോറടിപ്പിക്കുന്ന കഥാസന്ദര്‍ഭങ്ങളും എന്തിനോ വേണ്ടി ജീവിക്കുന്ന കുറെ കഥാപാത്രങ്ങളും എന്നല്ലാതെ മറ്റൊന്നും ഈ ലഘു സിനിമയുടെ കഥയ്ക്ക്‌ പിന്നില്‍ സംഭവിച്ചിട്ടില്ല.

സംവിധാനം: 3/10 [ബിലോ ആവറേജ്]
രാം ഗോപാല്‍ വര്‍മ്മ സിനിമകളെ ഓര്‍മ്മിപ്പിക്കും പോലെ ഏതോ കുറെ കഥാസന്ദര്‍ഭങ്ങള്‍ സാങ്കേതിക തികവോടെ ചിത്രീകരിച്ചു എന്നല്ലാതെ, പൂര്‍ണമായും കഥയും കഥാസന്ദര്‍ഭങ്ങളെയും കഥാപാത്രങ്ങളെയും ഉള്‍ക്കൊണ്ടിട്ടാണോ ആഷിക് അബു ഈ സിനിമ സംവിധാനം ചെയ്തത് എന്ന സംശയം പ്രേക്ഷകന് തോന്നുന്നതില്‍ തെറ്റില്ല. ആഷിക് അബുവില്‍ നിന്നും ഒരു മികച്ച സിനിമ പ്രതീക്ഷിച്ച എല്ലാവരും നിരാശരായി.

സാങ്കേതികം: 3.5/5 [ഗുഡ്]
രാജീവ് രവിയുടെ ചായാഗ്രഹണ മികവു ഒരുപാട്  സിനിമകളിലൂടെ പ്രേക്ഷകര്‍ കണ്ടറിഞ്ഞതാണ്. ആ വിശ്വാസം തെറ്റിക്കാതെ മികച്ച വിഷ്വല്‍സ് ചിത്രീകരിച്ചുകൊണ്ട് സിനിമയ്ക്ക് ഒരു ജീവന്‍ നല്‍ക്കുവാന്‍ രാജീവിനു സാധിച്ചു. 5 സുന്ദരികളിലെ മറ്റു മൂന്ന് സിനിമകളും മികച്ച രീതിയില്‍ കോര്‍ത്തിണക്കിയ വിവേക് ഹര്‍ഷന്‍ ഇഴഞ്ഞു നീങ്ങുന്ന രീതിയിലാണ് ഈ ലഘു സിനിമ സന്നിവേശം ചെയ്തിരിക്കുന്നത്. ബിജിബാലാണ് സംഗീത സംവിധാനം. 

അഭിനയം: 3/5 [എബവ് ആവറേജ്]
കാവ്യ മാധവന്‍, ബിജു മേനോന്‍, ജയസുര്യ, ടിനി ടോം, റിമി ടോമി, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് ഈ സിനിമയിലെ അഭിനേതാക്കള്‍. കാവ്യാ മാധവന് ലഭിച്ച മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് ഈ സിനിമയിലെ ഗൗരി. ബിജു മേനോന്‍ തന്റേതായ ശൈലിയില്‍ നായക കഥാപാത്രത്തെ അവതരിപ്പിച്ചു. ഷൈന്‍ ടോമും, ടിനി ടോമും, റിമി ടോമിയും മോശമാക്കിയില്ല. അവസാന രംഗത്ത് മാത്രം ജയസുര്യ പ്രത്യക്ഷപെട്ടു.

സിനിമയില്‍ ഇഷ്ടപെട്ടവ:
1.രാജീവ് രവിയുടെ ചായാഗ്രഹണം
2.കാവ്യ മാധവന്‍ 

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. കഥ, തിരക്കഥ 
2. സംവിധാനം 

റിവ്യൂ: നല്ലൊരു കഥയോ, വിശ്വസനീയമായ കഥാസന്ദര്‍ഭങ്ങളോ, കഥ പറയുവാന്‍ ആഷിക് അബു തിരഞ്ഞെടുത്ത രീതിയോ ഒന്നും ഈ ലഘു സിനിമയ്ക്ക് ചേരുന്ന രീതിയിലല്ല. 

സംവിധാനം: ആഷിക് അബു
കഥ: അമല്‍ നീരദ്
തിരക്കഥ, സംഭാഷണങ്ങള്‍: അഭിലാഷ് കുമാര്‍
ചായാഗ്രഹണം: രാജീവ്‌ രവി
ചിത്രസന്നിവേശം: വിവേക് ഹര്‍ഷന്‍
സംഗീതം: ബിജിബാല്‍

കുള്ളന്റെ ഭാര്യ - 7.30/10

കഥ, തിരക്കഥ: 7/10[ഗുഡ്] 
ഒരു ചൈനീസ് സിനിമയുടെ കഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടിട്ടാണ് ഉണ്ണി.ആര്‍ കുള്ളന്റെ ഭാര്യ എന്ന ഈ സിനിമയുടെ കഥയും തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നത്. ഒരു വ്യക്തിയുടെ കാഴ്ചപ്പാടിലൂടെ ഒരുകൂട്ടം മനുഷ്യരുടെ പ്രവര്‍ത്തികളും, അവര്‍ ചെയുന്ന ശരികളും തെറ്റുകളും, അവര്‍ എങ്ങനെ സമൂഹത്തെ നോക്കിക്കാണുന്നു എന്നുമെല്ലാം ഈ ലഘു സിനിമയിലൂടെ ചര്‍ച്ചചെയുന്നത്. കുള്ളനായ ഭര്‍ത്താവിനെയും അയാളുടെ പോക്കക്കാരിയായ ഭാര്യയേയും അവരുടെ അയല്‍വാസികള്‍ എങ്ങനെ നോക്കിക്കാണുന്നു എന്ന് ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയോടെ ഉണ്ണി ആര്‍. തിരക്കഥയില്‍ ഉള്‍പെടുത്തിയിരിക്കുന്നു.

സംവിധാനം: 8/10 [വെരി ഗുഡ്]
അമല്‍ നീരദിന്റെ നാളിതുവരെയുള്ള ഏറ്റവും മികച്ച സിനിമയാണ്  കുള്ളന്റെ ഭാര്യ. മികച്ചൊരു പ്രമേയം പ്രേക്ഷകര്‍ക്ക്‌ ഇഷ്ടമാകുന്ന രീതിയില്‍ ഒരാളുടെ കാഴ്ചപ്പാടിലൂടെ അവതരിപ്പിച്ചു വിജയിപ്പിചിട്ടുണ്ടെങ്കില്‍, അത് അമല്‍ നീരദ് എന്ന സംവിധായകന്റെ കഴിവ് തന്നെ. അഭിനന്ദനങ്ങള്‍!

സാങ്കേതികം: 3.5/5 [ഗുഡ്]
എല്ലാ അമല്‍ നീരദ് സിനിമയിലെന്ന പോലെ ഈ ലഘു സിനിമയിലും മഴത്തുള്ളികള്‍ വീഴവെ നായകനും നായികയും കുടയില്‍ മഴയത് നടക്കുന്ന രംഗങ്ങളുണ്ട്. അതിമനോഹരം എന്നല്ലാതെ മറ്റൊന്നും ആ രംഗങ്ങളെ വിശേഷിപ്പിക്കാനില്ല. രണദീവിന്റെ ചായാഗ്രഹണവും ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതവും മികച്ച നിന്ന ഒരു സിനിമയാണിത്. നായക കഥാപാത്രത്തെ കാഴ്ചപാടിലൂടെ സഞ്ചരിക്കുന്ന കഥയ്ക്ക്‌ നൂറു ശതമാനം നീതിപുലര്‍ത്തുന്നതായിരുന്നു ഈ സിനിമയിലെ എല്ലാ സാങ്കേതിക പ്രവര്‍ത്തകരുടെയും സംഭാവന.

അഭിനയം: 3.5/5 [ഗുഡ്]
ദുല്‍ഖര്‍ സല്‍മാന്റെ അഭിനയവും സംഭാഷണ രീതിയുമാണ് ഈ സിനിമയുടെ വിജയത്തിന് ഒരു കാരണം. ദുല്‍ഖര്‍ സല്‍മാനെ കൂടാതെ പുതുമുഖം ജിനു ബെന്‍, റീനു മാത്യൂസ്‌, മുത്തുമണി, ഷേര്‍ളി സോമസുന്ദരം എന്നിവരും കുറെ പുതുമുഖങ്ങളും ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നു.

സിനിമയില്‍ ഇഷ്ടപെട്ടവ:
1.പ്രമേയം, കഥ
2.തിരക്കഥയും സംഭാഷണങ്ങളും 
3.സംവിധാനം
4.ചായാഗ്രഹണം 
5.പശ്ചാത്തല സംഗീതം
6.നടീനടന്മാരുടെ അഭിനയം
 
റിവ്യൂ: ഉണ്ണി ആര്‍. എഴുതിയ കഥയോടും കഥാസന്ദര്‍ഭങ്ങളോടും സംഭാഷണങ്ങളോടും നൂറു ശതമാനം നീതി പുലര്‍ത്തുന്ന രീതിയില്‍, മികച്ച സാങ്കേതിക പ്രവര്‍ത്തകരെയും അഭിനേതാക്കളെയും വേണ്ടവിധത്തില്‍ ഉപയോഗിക്കാന്‍ കഴിഞ്ഞ് എന്നതാണ് അമല്‍ നീരദിന്റെ ഈ വിജയത്തിന് കാരണമായത്‌.

സംവിധാനം: അമല്‍ നീരദ്
കഥ, തിരക്കഥ, സംഭാഷണങ്ങള്‍: ഉണ്ണി ആര്‍.
ചായാഗ്രഹണം: രണദീവ്
ചിത്രസന്നിവേശം: വിവേക് ഹര്‍ഷന്‍ 
സംഗീതം: ഗോപി സുന്ദര്‍  

ആമി - 6.50/10  

കഥ, തിരക്കഥ: 6/10 [എബവ് ആവറേജ്] 
പുതുമുഖം ഹാഷിര്‍ മുഹമ്മദ്‌ ആദ്യമായി കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതിയ സിനിമയാണ് ആമി. ബിസിനെസ്സ് ആവശ്യത്തിനായി കൊച്ചിയിലെത്തുന്ന അജ്മലിന്റെ ജീവിതത്തിലെ ഒരു രാത്രിയില്‍ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ ലഘു സിനിമയുടെ കഥ. അജ്മലിന്റെ ജീവിതത്തിലെ ഓരോ നിര്‍ണ്ണായക ഘട്ടങ്ങളിലും ഫോണിലൂടെ ആമി അജ്മലിനെ രക്ഷിക്കുന്നുണ്ട്. ഓരോ കടങ്കഥയുടെ രൂപത്തിലൂടെ അവളുടെ സ്നേഹം അജ്മലിനു അവള്‍ മനസ്സിലാക്കികൊടുക്കുന്നു.

സംവിധാനം: 7/10 [ഗുഡ്] 
കേരള കഫേയിലെ ബ്രിഡ്ജ് എന്ന ലഘു സിനിമയിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച അന്‍വര്‍ റഷീദ്  ഇത്തവണേ ത്രില്ലര്‍ മൂഡിലുള്ള ഒരു സിനിമയാണ് പ്രേക്ഷകര്‍ക്ക്‌ സമ്മാനിച്ചിരിക്കുന്നത്. രസകരമായ കഥാസന്ദര്‍ഭങ്ങളിലൂടെ മികച്ച ചായാഗ്രഹണ മികവോടെ ഫഹദ് ഫാസിലിന്റെ അഭിനയ മികവിലൂടെ നല്ലൊരു ത്രില്ലര്‍ സംവിധാനം ചെയ്യുവാന്‍ അന്‍വര്‍ റഷീദിനും സാധിച്ചു.

സാങ്കേതികം: 3.5/5 [ഗുഡ്] 
അമല്‍ നീരദിന്റെ ചായാഗ്രഹണം ഈ ലഘു സിനിമയുടെ പ്രധാന സവിശേഷതകളില്‍ ഒന്നാണ്. അഞ്ചു സുന്ദരികളിലെ ഏറ്റവും മികച്ച വിഷ്വല്‍സ് ഈ സിനിമയിലേതാണ് എന്ന് നിസംശയം പറയുവാന്‍ സാധിക്കും. ആകാശത്തിലെ നക്ഷത്രങ്ങളെ കാണിക്കുന്ന രംഗമായാലും ഫഹദിന്റെ  നിഴല്‍ നോക്കി  നടക്കുന്ന രംഗമായാലും ഓരോന്നിനും അതിന്റെ പ്രത്യേക ഭംഗിയുണ്ടായിരുന്നു. യക്സ്സന്‍ ഗാരിയുടെ സംഗീതവും മികവു പുലര്‍ത്തി.

അഭിനയം: 3/5 [എബവ് ആവറേജ്] 
ഫഹദ് ഫാസില്‍, അസ്മിത സൂദ്, ചെമ്പന്‍ വിനോദ് ജോസ്, വിനായകന്‍, ഹണി റോസ് എന്നിവരാണ്  ഈ സിനിമയിലെ പ്രധാന അഭിനേതാക്കള്‍. നായക കഥാപാത്രത്തെ അവതരിപ്പിച്ച ഫഹദിന്റെ അഭിനയം സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. ഈ കഥാപാത്രം അഭിനയിക്കാന്‍ ഏറ്റവും അനിയോജ്യനായ നടന്‍ ഫഹദ് തന്നെ എന്ന് അദ്ദേഹം തെളിയിക്കുന്ന പ്രകടനമാണ് ഈ സിനിമയിലെത്.

സിനിമയില്‍ ഇഷ്ടപെട്ടവ:
1.ഫഹദ് ഫാസിലിന്റെ അഭിനയം
2.അന്‍വര്‍ റഷീദിന്റെ സംവിധാനം
3.അമല്‍ നീരദിന്റെ ചായാഗ്രഹണം
4.ക്ലൈമാക്സ് 

സിനിമയില്‍ ഇഷ്ടപെടാത്തവ:  
1.മൂല കഥ

റിവ്യൂ: ഏവരെയും ത്രില്ലടിപ്പിക്കുന്ന ഒരു കഥ വ്യതസ്ത രീതിയില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ച അന്‍വര്‍ റഷീദും, ഏതു വേഷവും തനിക്കിണങ്ങും എന്ന് തെളിയിച്ച ഫഹദ് ഫാസിലും വിജയിച്ചിരിക്കുന്നു.

സംവിധാനം: അന്‍വര്‍ റഷീദ് 
കഥ, തിരക്കഥ, സംഭാഷണങ്ങള്‍: ഹഷര്‍ മുഹമ്മദ്‌ 
ചായാഗ്രഹണം: അമല്‍ നീരദ് 
ചിത്രസന്നിവേശം: പ്രവീണ്‍ പ്രഭാകര്‍
സംഗീതം: യക്സാന്‍ ഗാരി പെരേര 

അഞ്ചു സുന്ദരികള്‍ റിവ്യൂ: പരീക്ഷണങ്ങളുടെ പാതയിലൂടെ സഞ്ചരിച്ചു വെന്നിക്കൊടി പാറിച്ചുകൊണ്ടിരിക്കുന്ന മലയാള സിനിമയിലേക്ക്, ഒരുപറ്റം പ്രതിഭകളുടെ ഈ ചലച്ചിത്ര സംരംഭം ഇന്നും എന്നും ഓര്‍മ്മിക്കപെടും എന്നുറപ്പ്! 

നിര്‍മ്മാണം: അമല്‍ നീരദ്
ബാനര്‍: അമല്‍ നീരദ് പ്രൊഡക്ഷന്‍സ്
ഗാനരചന: കാവാലം നാരായണപണിക്കര്‍, റഫീക്ക് അഹമ്മദ്, സുനില്‍ രാജ് സത്യാ
കലാസംവിധാനം: ജൊസഫ് നെല്ലിക്കല്‍, പ്രശാന്ത്‌ മാധവ്, ഗോകുല്‍ദാസ്
മേക്കപ്പ്: മനോജ്‌ അങ്കമാലി
വസ്ത്രാലങ്കാരം: സമീറ സനീഷ്, പ്രവീണ്‍ വര്‍മ്മ 
ശബ്ദമിശ്രണം: തപസ് നായക് 
തല്‍സമയ ശബ്ദ ലേഖനം: എസ്. രാധാകൃഷ്ണന്‍ 
വിതരണം: എ.എന്‍.പി. റിലീസ് ത്രൂ ഓഗസ്റ്റ് സിനിമ 

23 Jun 2013

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് - എ സോഷ്യോ ഫാമിലിയല്‍ പൊളിറ്റിക്കല്‍ ത്രില്ലര്‍! 7.10/10

ഡി.എന്‍.എ.യിലെ ജീനുകളാണ് മനുഷ്യന്റെ സ്വഭാവരൂപികരണത്തിനും സംയോജന-വിഘടന പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണത്തിനും കാരണമാകുന്നത്. അങ്ങനെ രൂപപെടുന്ന സ്വഭാവത്തിനോപ്പം, കുട്ടികാലത്തെ കാഴ്ചകളും സാമൂഹിക രാഷ്ട്രീയ ചുറ്റുപാടുകളും ചേരുമ്പോള്‍ മനുഷ്യന്റെ ചിന്തകള്‍ക്കും പ്രവര്‍ത്തികള്‍ക്കും വരുന്ന മാറ്റമാണ് ഈ സിനിമയുടെ പ്രമേയം. ഓരോ വ്യക്തികള്‍ക്കും അവരുടെതായ ശരികളും തെറ്റുകളുമുണ്ട്. ഇടതുപക്ഷ ചിന്താഗതിക്കാരനായ ചെഗുവര റോയ് എന്ന റോയ് തോമസ്‌, ഇടതുപക്ഷ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് കൈതേരി സഹദേവന്‍, ഏതു രീതിയിലും പണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ജീവിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്‍ വട്ടു ജയന്‍ എന്ന പി.കെ.ജയന്‍ എന്നീ വ്യക്തികളുടെ ശരികള്‍ തമ്മില്‍ മാറ്റുരയ്ക്കുമ്പോള്‍, മൂവരുടെയും ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളാണ് ഈ സിനിമയുടെ കഥ. ചെഗുവര റോയിയായി മുരളി ഗോപിയും, വട്ടു ജയനായി ഇന്ദ്രജിത്തും, കൈതേരി സഹദേവനായി ഹരീഷ് പേരടിയും അഭിനയിച്ചിരിക്കുന്നു. ഈ അടുത്ത കാലത്ത് എന്ന സിനിമയ്ക്ക് ശേഷം അരുണ്‍കുമാര്‍ അരവിന്ദും മുരളി ഗോപിയും ഒന്നിക്കുന്ന സിനിമയാണ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്. സോഷ്യോ ഫാമിലിയല്‍ പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍പെടുത്താവുന്ന മലയാളത്തിലെ വിരളം സിനിമകളില്‍ ഒന്നാണ് മുരളി ഗോപിയുടെ തൂലികയില്‍ പിറന്ന ഈ സിനിമ.

രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം.രഞ്ജിത്ത് നിര്‍മ്മിച്ചിരിക്കുന്ന ഈ സിനിമയുടെ ചായാഗ്രഹണം നിര്‍വഹിച്ചത് ഷേഹ്നദ് ജലാലാണ്. സംവിധായകന്‍ അരുണ്‍കുമാര്‍ അരവിന്ദ് തന്നെയാണ് ചിത്രസന്നിവേശം നിര്‍വഹിച്ചിരിക്കുന്നത്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഗോപി സുന്ദറാണ്. ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതവും, അജയന്‍ ചാളിശ്ശേരിയുടെ കലാസംവിധാനവും സിനിമയുടെ പ്രധാന സവിശേഷതകാളാകുന്നു.


കഥ,തിരക്കഥ: ഗുഡ്
അന്തരിച്ച അനശ്വര നടന്‍ ഭരത് ഗോപിയുടെ മകന്‍ മുരളി ഗോപി രചന നിര്‍വഹിക്കുന്ന മൂന്നാമത്തെ സിനിമയാണിത്. രസികനും ഈ അടുത്ത കാലത്തിനും ശേഷം മുരളി ഗോപിയുടെ മറ്റൊരു അത്യുഗ്രന്‍ തിരക്കഥയാണ് ഈ സിനിമയുടെത്. ഓരോ വ്യക്തിയുടെയും സ്വഭാവം രൂപപെടുന്നത് അയാളുടെ ജനിതകമായ കൂട്ടുകളില്‍ നിന്നും, വളര്‍ന്നു വരുന്ന പ്രായത്തില്‍ അനുഭവിച്ചറിയുന്ന സംഭവങ്ങളില്‍ നിന്നും, രാഷ്ട്രീയ സാമൂഹിക അന്തരീക്ഷത്തില്‍ നിന്നുമെല്ലമാണ് എന്ന് ഈ സിനിമയിലൂടെ മുരളി ഗോപി പ്രേക്ഷകരോട് പറയുന്നത്. ഈ പ്രമേയം പ്രേക്ഷകരിലെക്കെത്തിക്കാന്‍ അനിയോജ്യമായ കഥയും കഥാസന്ദര്‍ഭങ്ങളും കഥാപാത്രരൂപികരണവും എഴുതുവാന്‍ മുരളി ഗോപിയ്ക്ക് സാധിച്ചതാണ് സിനിമയ്ക്ക് ഗുണം ചെയ്തത്. ഇടതുപക്ഷ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളുമായി രണ്ടു കഥാപാത്രങ്ങള്‍ക്ക് സാമ്യമുണ്ടെങ്കിലും, അവയൊന്നും നേതാക്കളെ അവഹേളിക്കനുല്ലതല്ല, മറിച്ച് കഥയ്ക്ക്‌ കൂടുതല്‍ വിശ്വാസ്യത തോന്നിപ്പിക്കുവാന്‍ വേണ്ടിയാണ് എന്നത് വ്യക്തം. സിനിമയുടെ ഭൂരിഭാഗം രംഗങ്ങളും വിശ്വസനീയമായി അനുഭവപെടുകയും, പ്രേക്ഷകരെ പിടിചിരുത്തുവാന്‍ കഴിവുള്ളവയുമായിരുന്നു. അതുപോലെ, ഈ സിനിമയ്ക്ക് വേണ്ടി മുരളി ഗോപി എഴുതിയ സംഭാഷണങ്ങളെല്ലാം പ്രേക്ഷകര്‍ കയ്യടിയോടെയാണ് സ്വീകരിക്കുന്നത്. മലയാള സിനിമയില്‍ അടുത്തകാലത്തൊന്നും ഇത്രയും മികച്ച കഥാപാത്ര സൃഷ്ടി ഉണ്ടായിട്ടില്ല. ചെഗുവര റോയിയും, കൈതേരി സഹദേവനും, വട്ടു ജയനും എല്ലാം മുരളി ഗോപിയ്ക്കും ഹരീഷ് പരേടിയ്ക്കും ഇന്ദ്രജിത്തിനും ഒക്കെ ലഭിച്ച മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ്. ഇതുപോലുള്ള മികച്ച സൃഷ്ടികള്‍ മുരളി ഗോപിയ്ക്ക് ഇനിയും എഴുതുവാന്‍ സാധിക്കട്ടെ.

സംവിധാനം:ഗുഡ്
പ്രിയദര്‍ശന്‍ സിനിമകളുടെ ചിത്രസന്നിവേശകനായി സിനിമയിലെത്തിയ സംവിധായകന്‍ അരുണ്‍കുമാര്‍ അരവിവിന്ദിന്റെ മൂന്നാമത്തെ സംവിധാന സംരംഭമാണ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്. ആദ്യ രണ്ടു സിനിമകളായ കോക്ക്ടെയിലും ഈ അടുത്ത കാലത്തും പ്രേക്ഷക ശ്രദ്ധ നേടിയ സസ്പെന്‍സ് ത്രില്ലറുകളായിരുന്നു. അതെ ശ്രേണിയിലേക്ക് രാഷ്ട്രീയ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് മനുഷ്യരുടെ കാഴ്ചപ്പാടുകള്‍ സംവാധിക്കുന്ന മറ്റൊരു മികച്ച ത്രില്ലര്‍ ഒരുക്കുവാന്‍ സംവിധായകന് സാധിച്ചു. മുരളി ഗോപി എഴുതിയ കഥയ്ക്കും കഥാസന്ദര്‍ഭങ്ങള്‍ക്കും കഥാപാത്രങ്ങള്‍ക്കും അനിയോജ്യമായ രംഗങ്ങള്‍ ചിത്രീകരിക്കുകയും, മികച്ച നടീനടന്മാരെ അഭിനയിപ്പികുകയും, സാങ്കേതിക വശങ്ങള്‍ കൈകാര്യം ചെയ്യുവാന്‍ കഴിവുള്ളവരെ ഈ സിനിമയ്ക്ക് വേണ്ടി ഉപയോഗിക്കുകയും ചെയ്തതാണ് സിനിമയ്ക്ക് ഗുണം ചെയ്തത്. സിനിമയുടെ രണ്ടാം പകുതിയില്‍ഒരല്പം ഇഴച്ചില്‍ അനുഭവപെട്ടു എന്നല്ലാതെ യാതൊരു കുറവും സിനിമയ്ക്കില്ല. മലയാള സിനിമയ്ക്ക് കരുത്തുറ്റ ഒരു നടനെയും നടിയും അരുണ്‍കുമാര്‍ സംഭാവന നല്ക്കിയിരിക്കുന്നു. അവരാണ് യഥാക്രമം ഹരീഷ് പരേടിയും സേതുലക്ഷ്മിയും. മലയാള സിനിമയ്ക്ക് എക്കാലവും ഓര്‍മ്മയില്‍ സൂക്ഷിക്കാനൊരു സോഷ്യോ ഫാമിലിയല്‍ പൊളിറ്റിക്കല്‍ ത്രില്ലര്‍ സംവിധാനം ചെയ്തതില്‍ അരുണ്‍കുമാര്‍ അരവിന്ദിന് അഭിമാനിക്കാം.

സാങ്കേതികം: ഗുഡ്
ഈ അടുത്ത കാലത്ത്, ട്രാഫിക്കിന്റെ തമിഴ് പതിപ്പ് ചെന്നൈയില്‍ ഒരു നാള്‍ എന്നീ സിനിമകള്‍ക്ക്‌ ശേഷം ഷെഹ്നാദ് ജലാല്‍ ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ഈ സിനിമയില്‍ മൂന്ന് കാലഘട്ടങ്ങള്‍ വരുന്ന രംഗങ്ങളുണ്ട്. 1969 കാലഘട്ടം ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് രംഗങ്ങളായും, 1976 കാലഘട്ടത്തിനു അതനുസരിച്ചുള്ള കളര്‍ടോണ്‍ നല്‍കുകയും, ഈ കാലഘട്ടത്തിനു കഥയ്ക്ക്‌ അനുസരിച്ചുള്ള ദ്രിശ്യഭംഗി നല്‍കുകയും ചെയ്ത ഷെഹ്നാദിനു അഭിനന്ദനങ്ങള്‍. സംവിധായകന്‍ അരുണ്‍കുമാര്‍ അരവിന്ദിന്റെ സന്നിവേശം പുതുമ നല്ക്കുന്നവയും ത്രില്ലടിപ്പിക്കുന്നവയുമായിരുന്നു. രണ്ടാം പകുതിയില്‍ ഒരല്പം ഇഴച്ചില്‍ അനുഭവപെട്ടു എന്നല്ലാതെ മറ്റൊരു കുറവുമില്ലായിരുന്നു. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം നല്‍ക്കിയ മൂന്ന് പാട്ടുകളും മോശമായില്ല. ഓരോ രംഗങ്ങള്‍ക്കും അത്യുഗ്രന്‍ പശ്ചാത്തല സംഗീതമാണ് ഗോപി സുന്ദര്‍ നല്‍കിയിരിക്കുന്നത് എന്നത് ഈ സിനിമയുടെ മറ്റൊരു സവിശേഷതയാകുന്നു. അജയന്റെ കലാസംവിധാനവും മികവു പുലര്‍ത്തിയ മറ്റൊരു സാങ്കേതികവശം. എസ്.ബി.സതീശന്റെ വസ്ത്രാലങ്കാരവും റഹിം നിര്‍വഹിച്ച മേക്കപും ത്യാഗരാജന്റെ സംഘട്ടന രംഗങ്ങളും സിനിമയ്ക്കുതകുന്നവായാണ്. ഏവര്‍ക്കും അഭിനന്ദനങ്ങള്‍!

അഭിനയം: വെരി ഗുഡ്
നാളിതുവരെ ലഭിച്ച ഓരോ കഥാപാത്രങ്ങളെയും നൂറു ശതമാനം ആത്മാര്‍ത്ഥയോടെ അവതരിപ്പിച്ച മുരളി ഗോപി, അത്യുഗ്രന്‍ അഭിനയം കാഴ്ചവെച്ചുകൊണ്ട് നീണ്ട ഇടവേളയ്ക്കു ശേഷം മലയാളത്തിലെത്തിയ ഹരീഷ് പരേടി, ചുരുങ്ങിയ കാലയളവില്‍ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ഭാഗ്യം ലഭിച്ച ഇന്ദ്രജിത്ത്, നാടകാചാര്യന്‍ എന്‍.എന്‍.പിള്ളയുടെ അഭിനയ മികവു തനിക്കും ലഭിച്ചിട്ടുണ്ട് എന്ന തെളിയിക്കുന്ന രീതിയിലുള്ള പ്രകടനം നടത്തികൊണ്ടിരിക്കുന്ന വിജയരാഘവന്‍, ഇന്നത്തെ മലയാള സിനിമയിലെ ഏറ്റവും മികച്ച സ്വഭാവ നടി ലെന, ഇന്ദ്രജിത്തിന്റെ അമ്മയായി അഭിനയിച്ച പുതുമുഖം സേതുലക്ഷ്മി എന്നിവരുടെ മികവുറ്റ അഭിനയമാണ് ഈ സിനിമയുടെ ഏറ്റവും മികച്ച സവിശേഷത. ഏറെ നാളുകള്‍ക്കു ശേഷം ഒരു സിനിമയിലെ എല്ലാ അഭിനേതാക്കളും മികച്ച രീതിയില്‍ അഭിനയിച്ചിരിക്കുന്നത് ഈ സിനിമയിലാണന്നത് സംവിധായകന് അഭിമാനിക്കാവുന്ന കാര്യങ്ങളില്‍ ഒന്നാണ്. ഇവരെ കൂടാതെ രമ്യ നമ്പീശന്‍, ബൈജു, അഹമ്മദ് സിദ്ദിക്, ശ്രീജിത്ത്‌ രവി, സുധീര്‍ കരമന, ദിനേശ് നായര്‍, സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, ദിനേശ് പണിക്കര്‍, ജഗദിഷ്, മാമുക്കോയ, ഇര്‍ഷാദ്, കൃഷ്ണന്‍ ബാലകൃഷ്ണന്‍, പൂജപ്പുര രാധാകൃഷ്ണന്‍, രമേശ്‌ പിഷാരടി, അനുശ്രീ, കൃഷ്ണപ്രഭ എന്നിവരും ഈ സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

സിനിമയില്‍ ഇഷ്ടപെട്ടവ:
1.പ്രമേയം
2.നടീനടന്മാരുടെ അഭിനയം
3. കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളും
4.അരുണ്‍ കുമാറിന്റെ സംവിധാനം
5.പശ്ചാത്തല സംഗീതം, കലാസംവിധാനം

സിനിമയില്‍ ഇഷ്ടപെടാത്തവ:
1.ഇഴഞ്ഞു നീങ്ങുന്ന രണ്ടാം പകുതി
2.സിനിമയുടെ ദൈര്‍ഘ്യം

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് റിവ്യൂ: മാറ്റങ്ങളുടെ തുടക്കം ഓരോ മനുഷ്യന്റെയും ഡി.എന്‍.എ യുടെ പ്രവര്‍ത്തനങ്ങളാലും കുട്ടിക്കാലത്തെ അനുഭവങ്ങളാലും രാഷ്ട്രീയ സാമൂഹിക ചുറ്റുപാടുകളാലും ബന്ധപെട്ടിരിക്കുന്നു എന്ന പ്രമേയം പ്രേക്ഷകരിലേക്കിത്തിച്ച അരുണ്‍കുമാര്‍-മുരളി ഗോപി ടീമിന് അഭിനന്ദനങ്ങള്‍!

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് റേറ്റിംഗ്: 7.10/10
കഥ,തിരക്കഥ: 7/10 [ഗുഡ്] 
സംവിധാനം: 7/10 [ഗുഡ്]
സാങ്കേതികം: 3.5/5 [ഗുഡ്]
അഭിനയം: 4/5 [വെരി ഗുഡ്]
ടോട്ടല്‍ 21.5/30 [7.1/10]

സംവിധാനം,ചിത്രസന്നിവേശം: അരുണ്‍കുമാര്‍ അരവിന്ദ്
കഥ, തിരക്കഥ, സംഭാഷണം: മുരളി ഗോപി
നിര്‍മ്മാണം: എം. രഞ്ജിത്ത്
ബാനര്‍: രജപുത്ര വിഷ്വല്‍ മീഡിയ
ചായാഗ്രഹണം: ഷെഹ്നാദ് ജലാല്‍
ഗാനരചന:റഫീക്ക് അഹമ്മദ്
സംഗീതം: ഗോപി സുന്ദര്‍
പശ്ചാത്തല സംഗീതം: ഗോപി സുന്ദര്‍
കലാസംവിധാനം: അജയന്‍ ചാളിശ്ശേരി
വസ്ത്രാലങ്കാരം: എസ്.ബി.സതീശന്‍
മേക്കപ്പ്: റഹിം കൊടുങ്ങല്ലൂര്‍
സംഘട്ടനം: ത്യാഗരാജന്‍
വിതരണം: രജപുത്ര റിലീസ്

21 Jun 2013

ഹണി ബീ - യുവാക്കളെ ചിരിപ്പിക്കുന്ന തേനീച്ച! 5.00/10

സെബാസ്റ്റിന്‍, ഫെര്‍ണാന്‍ഡസ്, ആംബ്രോസ്, അബു, എയ്ഞ്ചല്‍, സാറ എന്നിവര്‍ ആത്മമിത്രങ്ങളാണ്. ഇവരില്‍ സെബസ്റ്റിനും എയ്ഞ്ചലും കുട്ടിക്കാലം മുതല്‍ സുഹൃത്തുക്കളാണ്. സെബാസ്റ്റിന്‍ താമസിക്കുന്ന വീട്ടില്‍ ദിവസവും എല്ലാവരും ഒത്തുകൂടുകയും തമാശയും ചിരിയും കളിയുമായി അടിപൊളി ജീവിതം നയിക്കുന്നവരാണ്‌. ഒരിക്കല്‍ എയ്ഞ്ചലിന് ഒരു വിവാഹാലോചന വരുന്നു. ഫോര്‍ട്ട്‌ കൊച്ചിയെ വിറപ്പിക്കുന്ന ചട്ടമ്പിമാരായ പുണ്യാളന്‍ ബ്രദേഴ്സിന്റെ ഏക സഹോദരിയായ എയ്ഞ്ചലിന്റെ വിവാഹം ചേട്ടന്മാര്‍ ഉറപ്പിക്കുന്നു. എയ്ഞ്ചലിന്റെ വിവാഹ നിശ്ചയത്തിനു തലേന്ന് നടക്കുന്ന ബാച്ചിലര്‍ പാര്‍ട്ടിയ്ക്ക് ശേഷം ചില സംഭവങ്ങള്‍ അരങ്ങേറുന്നു. ആ സംഭവം സെബാസ്റ്റിറ്റിന്റെയും എയ്ഞ്ചലിന്റെയും സുഹൃത്തുക്കളുടെയും ജീവിതം മാറ്റിമറയ്ക്കുന്നു. തുടര്‍ന്നുണ്ടാകുന്ന രസകരങ്ങളായ സംഭവങ്ങളാണ് ലാലിന്‍റെ പുത്രന്‍ ജീന്‍ പോള്‍ ലാല്‍ അഥവാ ലാല്‍ ജൂനിയര്‍ ആദ്യമായി സംവിധാനം ചെയ്ത ഹണി ബീ എന്ന സിനിമയുടെ കഥ.

ആസിഫ് അലി നായകനായ കിളിപോയീ എന്ന സിനിമയ്ക്ക് ശേഷം എസ്.ജെ.എം.എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ സിബി തൊട്ടുംപുറം, ജോബി മുണ്ടമറ്റം എന്നിവര്‍ സംയുക്തമായി നിര്‍മ്മിച്ച് ഹണി ബീയുടെ കഥ, തിരക്കഥ, സംഭാഷണങ്ങള്‍ എന്നിവ എഴുതിയതും സംവിധായകന്‍ കൂടിയായ ലാല്‍ ജൂനിയര്‍ തന്നെയാണ്. ചായാഗ്രഹണം - അല്‍ബി, ചിത്രസന്നിവേശം - രതീഷ്‌ രാജ്, സംഗീതം - ദീപക് ദേവ്, കലാസംവിധാനം: പ്രശാന്ത്‌ മാധവ്, സംഘട്ടനം - അന്‍പറിവ് എന്നിവരാണ് പ്രധാന സാങ്കേതിക വശങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. എസ്.ജെ.എം., കലാസംഘം, കാസ് എന്നിവര്‍ ചേര്‍ന്നാണ് ഈ സിനിമ വിതരണം ചെയ്തിരിക്കുന്നത്.

കഥ, തിരക്കഥ: ബിലോ ആവറേജ്
ജീന്‍ പോള്‍ ആദ്യമായി തിരക്കഥയും സംഭാഷണങ്ങളും എഴുതുന്ന സിനിമയാണ് ഹണി ബീ. ഈ സിനിമയുടെ കഥാഗതിയിലെ ചില സന്ദര്‍ഭങ്ങള്‍ കാണുമ്പോള്‍ ഇംഗ്ലീഷ് സിനിമ ഹാങ്ങോവറും, തമിഴ് സിനിമ നാടോടികളും ഓര്‍മ്മയില്‍ വരും. എന്നാല്‍ മേല്പറഞ്ഞ സിനിമകളുമായി വേറെയൊരു രീതിയിലും ഈ സിനിമയ്ക്ക് ബന്ധമില്ല. രസകരമായൊരു പ്രമേയവും, ത്രസിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയുന്ന കഥാസന്ദര്‍ഭങ്ങളും, പ്രധാന അഭിനേതാക്കളുടെ കഥാപാത്രരൂപികരണവും, ചില സഭ്യ-അസഭ്യ സംഭാഷണങ്ങളും തിരക്കഥയുടെ പ്രധാന ആകര്‍ഷണങ്ങളാണ്. പ്രേക്ഷകരെ രസിപ്പിച്ചു കൊടുമുടിയിലെത്തിച്ച ശേഷം, രണ്ടാം പകുതിയില്‍ സിനിമ തീര്‍ത്തും കൈവിട്ടു കളഞ്ഞു. ഇഴഞ്ഞുനീങ്ങുന്ന കഥാസന്ദര്‍ഭങ്ങളും, അവിശ്വസനീയത തോന്നിപ്പിക്കുന്ന കഥാഗതിയും, അസഭ്യ സംഭാഷണങ്ങളും, അനവസരത്തിലുള്ള പാട്ടും, നിരാശപെടുത്തുന്ന ക്ലൈമാക്സും അങ്ങനെ...പൂര്‍ണമായും പാളിപ്പോയ തിരക്കഥയായി മാറി. ആദ്യ തിരക്കഥയിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റാനും കൊച്ചിയിലെ ഫോര്‍ട്ട്‌ കൊച്ചി മചാന്‍സിന്റെ കയ്യടി നേടുവാനും ജീന്‍ പോളിന് സാധിച്ചു.

സംവിധാനം: ആവറേജ്
ടൂര്‍ണമെന്റ് എന്ന ചിത്രത്തില്‍ ലാലിന്റെ സംവിധാന സഹായിയായി സിനിമയിലെത്തിയ മകന്‍ ജീന്‍ പോളിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ആദ്യ സിനിമയാണ് ഹണി ബീ. ലാലിന്‍റെ ആദ്യകാല സിനിമകളില്‍ ഇരുകൈയ്യും നീട്ടി ഏറ്റുവാങ്ങിയ പ്രേക്ഷകര്‍, മകനില്‍ നിന്നും അത്തരത്തിലുള്ള സിനിമകള്‍ പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ പ്രേക്ഷകരുടെ പ്രതീക്ഷ മുഴുവനായി തെറ്റിക്കാതെ,കണ്ടിരിക്കാവുന്ന ഒരു സിനിമ സംവിധാനം ചെയ്യുവാന്‍ ജീന്‍ പോളിന് സാധിച്ചു. ആദ്യ പകുതിയില്‍ നിരവധി തമാശകളും, വ്യതസ്ത രീതിയിലുള്ള സംഘട്ടന രംഗങ്ങളും, ആറംഗ സംഘത്തിന്റെ സൗഹൃദവും കുസൃതികളും ഒക്കെ പ്രേക്ഷകരെ രസിപ്പിച്ചു. എന്നാല്‍ രണ്ടാം പകുതിയുടെ അവസാനം ആയപ്പോള്‍, കഥയ്ക്ക്‌ അനിവാര്യമല്ലാത്ത രംഗങ്ങളും ആലോസരപെടുത്തുന്ന സംഭാഷണങ്ങളും സിനിമയുടെ ആസ്വാദനത്തിന്റെ മാറ്റുകുറച്ചു. അങ്ങനെ, ക്ലൈമാക്സ് എത്തിയപ്പോഴേക്കും പൂര്‍ണമായും സിനിമ സംവിധായകന്റെ കൈവിട്ടു പോയിക്കഴിഞ്ഞിരുന്നു. മികച്ച സാങ്കേതിക വശങ്ങളും നല്ല അഭിനേതാക്കളുടെ പ്രകടനവും ഒരു ശരാശരി സിനിമയുണ്ടാക്കുന്നതില്‍ ജൂനിയര്‍ ലാലിനെ സഹായിച്ചു.

സാങ്കേതികം: ഗുഡ്
പുതുമുഖ ചായാഗ്രാഹകന്‍ ആല്‍ബി ക്യാമറയില്‍ പകര്‍ത്തിയ ഫോര്‍ട്ട്‌ കൊച്ചിയുടെ സ്പന്ദനവും ഊര്‍ജവും അടങ്ങുന്ന ചടുലമായ ദ്രിശ്യങ്ങളും, രതീഷ്‌ രാജിന്റെ കൃത്യതയാര്‍ന്ന ചിത്രസന്നിവേശവും, ദീപക് ദേവ് ഈണമിട്ട ലാല്‍ ആലപിച്ച പാട്ടും, പശ്ചാത്തല സംഗീതവും, അന്‍പറിവിന്റെ സംഘട്ടന രംഗങ്ങളും, പ്രശാന്ത്‌ മാധവിന്റെ കലാസംവിധാനവും സിനിമയ്ക്ക് ഗുണകരമായിട്ടുണ്ട്. ആദ്യ പകുതിയിലെ ഒരു മിനിറ്റ് പോലും ബോറടിക്കാത്തെ പ്രേക്ഷകരെ പിടിചിരുത്തുവാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ടെങ്കില്‍, അതിന്റെ പ്രധാന ഘടഗങ്ങള്‍ മേല്പറഞ്ഞവയാണ്. എന്നാല്‍ രണ്ടാം പകുതിയായപ്പോഴേക്കും, രതീഷ്‌ രാജിന്റെ ചിത്രസന്നിവേശവും ദീപക് ദേവിന്റെ പശ്ചാത്തല സംഗീതവും വേണ്ടത്ര മികവു പുലര്‍ത്തിയില്ല. കൈതപ്രം ദാമോദരന്‍ നമ്പൂതിരി, അനു എലിസബത്ത്‌, ലാല്‍ എന്നിവര്‍ എഴുതിയ വരികള്‍ക്ക് വേണ്ടി, ദീപക് ദേവ് സംഗീതം നല്‍ക്കിയ രണ്ടു പാട്ടുകള്‍ സിനിമയിലുണ്ട്. രഞ്ജിത്ത് അമ്പാടിയുടെ മേക്കപ്പും പ്രവീണ്‍ വര്‍മ്മയുടെ വസ്ത്രങ്കാരവും മികവു പുലര്‍ത്തി.

അഭിനയം:ഗുഡ്
ആസിഫ് അലി, ബാബുരാജ്, ലാല്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്‌, സുരേഷ് കൃഷ്ണ, അമിത് ചക്കാലക്കല്‍, വിജയ്‌ ബാബു, സംവിധായകന്‍ ജോയ് മാത്യു, ജയേഷ്, ഹാസിം, ഭാവന, അര്‍ച്ചന കവി, പ്രവീണ, റീന ബഷീര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കുറെ നാളുകള്‍ക്കു ശേഷം ആസിഫ് അലിയ്ക്ക് ലഭിച്ച നല്ല കഥാപാത്രങ്ങളില്‍ ഒന്നാണ് ഈ സിനിമയിലെ സെബാസ്റ്റിന്‍. ആസിഫിന് അഭിനയിച്ചു ഫലിപ്പിക്കാന്‍ സാധിക്കുന്ന കഥാപാത്രങ്ങളില്‍ മികവു പുലര്‍ത്താന്‍ കഴിയുമെന്ന് ഋതു, അപൂര്‍വരാഗം, സോള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകര്‍ കണ്ടറിഞ്ഞതാണ്. ഈ സിനിമയിലെ നായക കഥാപാത്രം സെബാനും അസിഫിന്റെ അഭിനയ ജീവിതത്തില്‍ ഓര്‍മ്മിക്കപെടുന്ന ഒന്നായിരിക്കും. ഇതേ തരത്തിലാണ് ബാബുരാജിന്റെ ഫെര്‍ണാന്‍ഡസ് എന്ന കഥാപാത്രവും. ഒരുപാട് മോശം സിനിമകള്‍ക്ക്‌ ശേഷം ബാബുരാജിന് ലഭിച്ച മറ്റൊരു ഹ്യൂമര്‍ കഥാപാത്രം. ഡാ തടിയ ഫെയിം ശ്രീനാഥ് ഭാസിയും, തലപ്പാവിലൂടെ സിനിമയിലെത്തിയ ലാലിന്‍റെ സഹോദരി പുത്രന്‍ ബാലു വര്‍ഗീസും മികച്ച രീതിയില്‍ ഹ്യൂമര്‍ കൈകാര്യം ചെയ്യുവാന്‍ അവര്‍ക്കും സാധിക്കുമെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു. ലാലിന്‍റെ രൂപവും ഭാവവും, സുരേഷ് കൃഷ്ണയുടെ വേറിട്ട കഥാപാത്രവും, ഭാവനയുടെ രസകരമായ സ്ഥിരം മാനറിസങ്ങളും മികവു പുലര്‍ത്തിയിട്ടുണ്ട്.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. സിനിമയുടെ ആദ്യപകുതി
2. ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്‌, ബാബുരാജ്
3. ലാല്‍ ജുനിയറിന്റെ സംവിധാനം
4. സാങ്കേതിക വശങ്ങള്‍

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. സിനിമയുടെ രണ്ടാം പകുതി
2. കഥാസന്ദര്‍ഭങ്ങള്‍
3. അസഭ്യ സംഭാഷണങ്ങള്‍


ഹണി ബീ റിവ്യൂ: ആദ്യ പകുതിയിലെ കഥാസന്ദര്‍ഭങ്ങളും, പ്രധാന നടീനടന്മാരുടെ അഭിനയവും, സംവിധാന മികവുമൊക്കെ ഹണി ബീയെ രസകരമായ സിനിമയാക്കുന്നുണ്ടെങ്കിലും, രണ്ടാം പകുതിയിലെ അസഭ്യ സംഭാഷണങ്ങളും, ലോജിക്കില്ലാത്ത കഥാഗതിയും, ക്ലൈമാക്സും പ്രേക്ഷകരെ തീര്‍ത്തും നിരാശപെടുത്തുന്നു.

ഹണി ബീ റേറ്റിംഗ്: 5.00/10
കഥ, തിരക്കഥ: 3/10 [ബിലോ ആവറേജ്]
സംവിധാനം: 5/10 [ആവറേജ്]
സാങ്കേതികം: 3.5/5 [ഗുഡ്]
അഭിനയം: 3.5/5 [ഗുഡ്]
ടോട്ടല്‍ 15/30 [5/10]

രചന, സംവിധാനം: ലാല്‍ ജൂനിയര്‍/ജീന്‍ പോള്‍ ലാല്‍
നിര്‍മ്മാണം:സിബി തോട്ടുപുറം,ജോബി മുണ്ടമറ്റം
ബാനര്‍: എസ്.ജെ.എം.എന്റര്‍ടെയിന്‍മെന്റ്സ്
ചായാഗ്രഹണം: ആല്‍ബി
ചിത്രസന്നിവേശം: രതീഷ്‌ രാജ്
ഗാനരചന: കൈതപ്രം, ലാല്‍, അനു എലിസബത്ത്‌
സംഗീതം: ദീപക് ദേവ്
കലാസംവിധാനം: പ്രശാന്ത്‌ മാധവ്
മേക്കപ്പ്: രഞ്ജിത്ത് അമ്പാടി
വസ്ത്രാലങ്കാരം: പ്രവീണ്‍ വര്‍മ്മ
ശബ്ദമിശ്രണം: ഡാന്‍ ജോസ്
സംഘട്ടനം: അന്‍പറിവ്
വിതരണം: കലാസംഘം, കാസ്, എസ്.ജെ.എം.റിലീസ്

20 Jun 2013

എ ബി സി ഡി - ജോണി മോനെ ജോണി...ദി ഫിലിം ഈസ്‌ നോട്ട് വെരി ഫണ്ണി! 4.20/10

ജീവിതത്തിന്റെ എരിവും പുളിയും അനുഭവിച്ചറിയുവാനായി മാതാപിതാക്കള്‍ കേരളത്തിലേക്ക്‌ അയച്ച അമേരിക്കന്‍ ബോണ്‍ കണ്‍ഫ്യൂസ്ഡ് ദേസികളായ ജോണ്‍സും കോരയുമാണ്‌ ഈ കഥയിലെ നായകന്മാര്‍. അമേരിക്കയില്‍ ഇരുവരും ചേര്‍ന്നുണ്ടാക്കിയ ഗുരുതരമായ ഒരു പ്രശ്നത്തെ തുടര്‍ന്നു, നാട്ടിലേക്ക് നാടുകടത്തപെട്ട വ്യക്തികളാണ് ജോണ്‍സും കോരയും. അവര്‍ക്കുള്ള മാതാപിതാക്കളുടെ ശിക്ഷയാണ് കേരളത്തിലേക്കുള്ള യാത്രയും പഠനവും. ജോണ്‍സും കോരയും നാട്ടിലെത്തുന്നതോടെ ഇവിടെയും പല പ്രശ്നങ്ങള്‍ അവര്‍ക്ക് അഭിമുഖികരിക്കേണ്ടിവരുന്നു. ആ പ്രശ്നങ്ങള്‍ അവര്‍ എങ്ങനെ തരണം ചെയുന്നു, അതില്‍ നിന്നെല്ലാം അവര്‍ എന്തെല്ലാം പഠിക്കുന്നു, അവര്‍ എങ്ങനെ ജീവിതം മുന്‍പോട്ടു കൊണ്ടുപോകുന്നു എന്നെല്ലാമാണ് എ ബി സി ഡി എന്ന സിനിമയിയുടെ കഥ. ജോണ്‍സ് ആയി യുവാക്കളുടെ ഹരമായി മാറിയ ദുല്‍ഖര്‍ സല്‍മാനും, കോരയായി അക്കരകാഴ്ച്ചകള്‍ ഫെയിം ഗ്രിഗറിയുമാണ് അഭിനയിച്ചിരിക്കുന്നത്.

തമീന്‍സ് പ്രൊഡക്ഷന്‍സിന് വേണ്ടി ഷിബു തമീന്‍സ് നിര്‍മ്മിച്ചിരിക്കുന്ന എ ബി സി ഡി സംവിധാനം ചെയ്തിരിക്കുന്നത് പരസ്യ ചിത്രങ്ങളിലൂടെ സിനിമയിലെത്തിയ മാര്‍ട്ടിന്‍ പ്രകാട്ടാണ്. നവാഗതരായ സൂരജും നീരജും ചേര്‍ന്നെഴുതിയ കഥയ്ക്ക് വേണ്ടി തിരക്കഥയും സംഭാഷണങ്ങളും എഴുതിയത് സംവിധായകന്‍ മാര്‍ട്ടിനും, നവീന്‍ ഭാസ്കറും, സൂരജ്-നീരജും ചേര്‍ന്നാണ്. മലയാള സിനിമയുടെ പുതിയ തലമുറയിലെ സന്തോഷ്‌ ശിവന്‍ എന്ന വിളിക്കുന്ന ജോമോന്‍ ടി. ജോണാണ് ഈ സിനിമയുടെ ചായാഗ്രാഹകന്‍. ഡോണ്‍ മാക്സ് ചിത്രസന്നിവേശവും, ഗോപി സുന്ദര്‍ പശ്ചാത്തല സംഗീതവും പാട്ടുകളുടെ സംഗീതവും നിര്‍വഹിച്ചിരിക്കുന്നു. ഈ സിനിമയിലെ ജോണി മോനെ ജോണി...എന്ന ഗാനം ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്.

കഥ, തിരക്കഥ: ബിലോ ആവറേജ്
നവാഗതരായ സൂരജ്-നീരജ് ടീമിന്റെ കഥയ്ക്ക്‌ വേണ്ടി തിരക്കഥയും സംഭാഷണങ്ങളും എഴുതിയത് നവീന്‍ ഭാസ്കര്‍, സംവിധായകന്‍ മാര്‍ട്ടിന്‍ പ്രകാട്ട്, സൂരജ്-നീരജ് എന്നിവര്‍ ചേര്‍ന്നാണ്. വിദേശ രാജ്യങ്ങളില്‍ വളര്‍ന്ന ഇന്നത്തെ തലമുറയിലെ കുട്ടികള്‍ക്ക് ജീവിതത്തിന്റെ നല്ലവശങ്ങളെ കുറിച്ച് മാത്രമേ അറിവുള്ളൂ എന്നും, അവര്‍ ജീവിതത്തിലെ ദുര്‍ക്കടമായ പാതയിലൂടെ സഞ്ചരിക്കാത്തവരായത് കൊണ്ട് പ്രാപ്തിയില്ലാത്തവരായി മാറുന്നു എന്നും ഈ സിനിമയുടെ പ്രമേയം ഓര്‍മ്മപെടുത്തുന്നു. അത്തരത്തില്‍ ജീവിച്ചു വരുന്ന രണ്ടു അമേരിക്കന്‍ മലയാളി യുവാക്കളെ കേരളത്തിലേക്ക് അയച്ചു പഠിപ്പിക്കാന്‍ മാതാപിതാക്കള്‍ തീരുമാനിക്കുന്നു. അങ്ങനെ വീട്ടുകാരുടെ നിര്‍ബന്ധപ്രകാരം മനസില്ലാമനസ്സോടെ ഇരുവരും കേരളത്തിലെത്തുന്നു. കേരളത്തിലെ ദുര്‍ക്കടമായ ജീവിതരീതി അവരെ പലതും പഠിപ്പിക്കുന്നു, അങ്ങനെ പ്രാപ്തിയുള്ളവരും എത് സാഹചര്യവും തരണം ചെയ്യാന്‍ കഴിവുള്ളവരുമാകുന്നു. ഇരുവരുടെയും ജീവിതരീതി പലരുടെയും ശ്രദ്ധപിടിച്ചുപറ്റുകയും, അവര്‍ക്ക് പ്രശസ്തി നേടിക്കൊടുക്കയും ചെയുന്നു. പല രാഷ്ട്രീയ നേതാക്കളെക്കാള്‍ ജനസമ്മതി നേടുന്ന അവര്‍ തിരിച്ചറിയുന്ന കുറെ വസ്തുതകളാണ് ഈ സിനിമയിലൂടെ തിരക്കഥകൃത്തുക്കള്‍ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന സന്ദേശം. പ്രമേയപരമായി മികച്ചതാണെന്ന് തോന്നുനുണ്ടെങ്കിലും, ലോജിക്കില്ലാത്ത കഥാസന്ദര്‍ഭങ്ങളും, അസഭ്യം നിറഞ്ഞ സംഭാഷണങ്ങളും രംഗങ്ങളും, രണ്ടേമുക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യവും പ്രേക്ഷകരെ മുഷിപ്പിച്ചു. കഥയ്ക്ക്‌ അനിയോജ്യമല്ലാത്ത അനിവാര്യമല്ലാത്ത അസഭ്യ സംഭാഷണങ്ങള്‍ ദുല്‍ഖര്‍ സല്‍മാന്റെ ആരാധകരെ പോലും വെറുപ്പിക്കുന്നു. പ്രേക്ഷകരെ രസിപ്പിക്കുവാന്‍ ശ്രമിക്കുന്നതിനിടയില്‍ നല്ലൊരു കഥാസന്ദര്‍ഭങ്ങള്‍ എഴുതുവാന്‍ നവീനും, മാര്‍ട്ടിനും, സൂരജ്-നീരജും ശ്രമിക്കാത്തത് സിനിമയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്.

സംവിധാനം: ബിലോ ആവറേജ്
ബെസ്റ്റ് ആക്ടര്‍ എന്ന കന്നിചിത്രത്തിനു ശേഷം മാര്‍ട്ടിന്‍ പ്രകാട്ട് സംവിധാനം ചെയ്യുന്ന എ ബി സി ഡി ചര്‍ച്ചചെയ്യുന്ന വിഷയം പുതുമയുള്ളതാണ് എങ്കിലും, ആ സിനിമയോടുള്ള സംവിധായകന്റെ സമീപനം മറ്റൊരു രീതിയിലായിരുന്നു എങ്കില്‍, മറ്റൊരു ഉസ്താദ് ഹോട്ടല്‍ ആകുമായിരുന്നു ഈ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം. ഇന്നത്തെ തലമുറ തിരിച്ചറിയുന്ന പല ജീവിത യാഥാര്‍ത്യങ്ങളും വസ്തുതകളുമാണ് ഉസ്താദ് ഹോട്ടലും എ ബി സി ഡി യും ചര്‍ച്ചചെയ്യുന്നത്. അന്‍വര്‍ റഷീദ് എന്ന സംവിധായകന്റെ മികവുകൊണ്ട് ഉസ്താദ് ഹോട്ടല്‍ മികച്ചതായപ്പോള്‍, മാര്‍ട്ടിന്‍ പ്രകാട്ട് എന്ന സംവിധായകന്റെ ലാഘവത്തോടെയുള്ള സമീപനം എ ബി സി ഡി യെ സാരമായി ബാധിച്ചു. ജോമോന്‍ ടി. ജോണ്‍, ഗോപി സുന്ദര്‍, ദുല്‍ഖര്‍ സല്‍മാന്‍, ഗ്രിഗറി, അപര്‍ണ്ണ ഗോപിനാഥ് എന്നിവര്‍ ഈ സിനിമയ്ക്ക് വേണ്ടി നല്‍കിയ സംഭാവനകള്‍ ഒന്നുകൊണ്ടുമാത്രമാണ് എ ബി സി ഡി ഇപ്പോഴും പ്രേക്ഷകരെ ആകര്‍ഷിക്കുന്നത്. ഒരു ആക്ഷേപഹാസ്യപരമായ സിനിമ ചെയ്യുമ്പോള്‍, എല്ലാതരം പ്രേക്ഷകനും മനസ്സിലാകുംവിധം ലളിതമായി പറഞ്ഞുവെങ്കില്‍, പ്രേക്ഷകര്‍ ഈ സിനിമയെ സ്നേഹിക്കുമായിരുന്നു. കുറെ ആഡംബര രംഗങ്ങളും അസഭ്യ സംഭാഷണങ്ങളുമാണ് ന്യൂ ജനറേഷന്‍ എന്ന വിളിക്കുന്ന പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് എന്ന സംവിധായകന്റെ ചിന്തയാണ് ഈ സിനിമയെ പ്രതികൂലമായി ബാധിച്ചത്.

സാങ്കേതികം: എബവ് ആവറേജ് 
ചുരുങ്ങിയ കാലയളവില്‍ ഏറെ ശ്രദ്ധ നേടിയ രണ്ടു വ്യക്തിത്വങ്ങളാണ് ചായഗ്രഹകാന്‍ ജോമോന്‍ ടി. ജോണും, സംഗീത സംവിധായകന്‍ ഗോപി സുന്ദറും. ഈ സിനിമയുടെ സാങ്കേതിക വശങ്ങളില്‍ ഏറ്റവും മികച്ചു നില്‍ക്കുന്ന മൂന്ന് ഘടഗങ്ങളാണ് വിഷ്വല്‍സും, പാട്ടുകളും, പശ്ചാത്തല സംഗീതവും. അമേരിക്കന്‍ നഗരത്തിന്റെ ആഡംബരമായ ദ്രിശ്യങ്ങളും കേരളത്തിലെ യാഥാര്‍ത്ഥ്യങ്ങളും ഒപ്പിയെടുത്ത ജോമോന്റെ വിഷ്വല്‍സ് സിനിമയ്ക്ക് ഉണര്‍വ് നല്‍കിയിട്ടുണ്ട്. ജോണി മോനെ ജോണി, ശിവനെ...എന്നീ രണ്ടു പാട്ടുകളും കേള്‍ക്കാന്‍ ഇമ്പമുള്ളതായിരുന്നു. സന്തോഷ്‌ വര്‍മയും റഫീക്ക് അഹമ്മദുമാണ് ഗാനരച്ചയ്താക്കള്‍. ഓരോ രംഗങ്ങള്‍ക്കും മികച്ച പശ്ചാത്തല സംഗീതം നല്ക്കുവാനും ഗോപി സുന്ദറിനു സാധിച്ചു എന്നത് പ്രശംസനീയം തന്നെ. ഡോണ്‍ മാക്സ് നിര്‍വഹിച്ച ചിത്രസന്നിവേശം ആദ്യ പകുതിയില്‍ മികവു പുലര്‍ത്തിയെങ്കിലും, രണ്ടാം പകുതിയിലെ രംഗങ്ങള്‍ കോര്‍ത്തിണക്കിയ രീതിയും, രണ്ടേമുക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യവും നിരാശപെടുത്തി. അജയന്‍ മാങ്ങാടിന്റെ കലാസംവിധാനവും, സമീറ സനീഷിന്റെ വസ്ത്രാലങ്കാരവും, രഞ്ജിത്ത് അമ്പാടിയുടെ മേക്കപും പതിവ് പോലെ മികവു പുലര്‍ത്തി.

അഭിനയം:ഗുഡ് 
ജീവിക്കാന്‍ വേണ്ടി ഗുണ്ടയായി മാറുന്ന ലാലു, സ്നേഹത്തോടെ പാചകം ചെയ്തു വിളമ്പുന്ന ഭക്ഷണത്തിനാണ് രുചിയേറുക എന്ന് മനസ്സിലാക്കിയ ഇന്നത്തെ യുവത്വത്തിന്റെ പ്രതിനിദി ഫൈസി, പ്രതികരത്തോടെ ഇരയെ തേടി നടക്കുന്ന ഹര്‍ഷവര്‍ദ്ധന്‍ എന്നീ കഥാപാത്രങ്ങള്‍ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന് ലഭിച്ച മറ്റൊരു വ്യതസ്ത വേഷങ്ങളില്‍ ഒന്നാണ് അമേരിക്കന്‍ ബോണ്‍ കണ്‍ഫ്യൂസ്ഡ് ദേസിയായ ജോണ്‍സ് ഐസക്ക്. ഒരു അമേരിക്കന്‍ മലയാളി യുവാവ് എങ്ങനെയോക്കെയാണോ പെരുമാറുന്നത്, അത് അക്ഷരം പ്രതി ശരിവെയ്ക്കു മിതത്വമാര്‍ന്ന അഭിനയമാണ് ദുല്‍ഖര്‍ ഈ സിനിമയില്‍ കാഴ്ചവെച്ചിരിക്കുന്നത്. അക്കരകാഴ്ച്ചകള്‍ എന്ന സീരിയലിലൂടെ പ്രശസ്തനായ ഗ്രിഗറിയും കോര എന്ന കഥാപാത്രത്തെ മികവോടെ അവതരിപ്പിച്ചു. പുതുമുഖം അപര്‍ണ്ണ ഗോപിനാഥാണ് ഈ സിനിമയിലെ നായികയായി അഭിനയിച്ചിരിക്കുന്നത്. അമേരിക്കയിലെ തിയറ്റര്‍ ആര്‍ട്ടിസ്റ്റ് ആയി ശ്രദ്ധ നേടിയപ്പോഴാണ് ഈ സിനിമയിലേക്ക് അവസരം ലഭിക്കുന്നത്. അഭിനയക്കാനറിയാവുന്ന ഒരു നായികയെ കൂടി മലയാള സിനിമയ്ക്ക് ലഭിച്ചിരിക്കുന്നു. ലാലു അലക്സ്, വിജയരാഘവന്‍, റോവിനോ തോമസ്‌, കലാഭവന്‍ നവാസ്, മറിമായം ഫെയിം ശ്രീകുമാര്‍, തമ്പി ആന്റണി, ശിവജി ഗുരുവായൂര്‍, കലാശാല ബാബു എന്നിവരും ഈ സിനിമയില്‍ നന്നായി അഭിനയിച്ചിട്ടുണ്ട്.

സിനിമയില്‍ ഇഷ്ടപെട്ടവ:
1.പ്രമേയം
2.ദുല്‍ഖര്‍ സല്‍മാന്‍-ഗ്രിഗറി ടീമിന്റെ അഭിനയം
3.ഗോപി സുന്ദറിന്റെ സംഗീതം
4.ജോമോന്‍ ടി. ജോണിന്റെ വിഷ്വല്‍സ്

സിനിമയില്‍ ഇഷ്ടപെടാത്തവ:
1.കഥയും കഥാസന്ദര്‍ഭങ്ങളും
2.അസഭ്യമായ തമാശകള്‍
3.സിനിമയുടെ ദൈര്‍ഘ്യം


എ ബി സി ഡി റിവ്യൂ: ദുല്‍ഖര്‍ സല്‍മാന്‍-ഗ്രിഗറി കൂട്ടുകെട്ടിന്റെ രസകരമായ മാനറിസങ്ങളും അവര്‍ക്ക് പറ്റുന്ന അബദ്ധങ്ങളും പ്രേക്ഷകരെ ചിരിപ്പിക്കുന്നുണ്ടെങ്കിലും, അപാകതകള്‍ ഏറെയുള്ള കഥാസന്ദര്‍ഭങ്ങളും അസഭ്യം നിറഞ്ഞ സംഭാഷണങ്ങളും രണ്ടേമുക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യവും എ ബി സി ഡി യെ ഒരുവട്ടം മാത്രം കണ്ടിരിക്കാവുന്ന സിനിമയാക്കുന്നു.

എ ബി സി ഡി റേറ്റിംഗ്: 4.20/10
കഥ, തിരക്കഥ: 3/10 [ബിലോ ആവറേജ്]
സംവിധാനം: 3/10 [ബിലോ ആവറേജ്]
സാങ്കേതികം: 3/5 [എബവ് ആവറേജ്]
അഭിനയം: 3.5/5 [ഗുഡ്]  
ടോട്ടല്‍ 12.5/30 [4.2/10]

സംവിധാനം: മാര്‍ട്ടിന്‍ പ്രകാട്ട്
കഥ: സൂരജ്-നീരജ്
തിരക്കഥ,സംഭാഷണങ്ങള്‍: നവീന്‍ ഭാസ്കര്‍, മാര്‍ട്ടിന്‍ പ്രകാട്ട്, സൂരജ്-നീരജ്
നിര്‍മ്മാണം: ഷിബു തമീന്‍സ്
ബാനര്‍: തമീന്‍സ് പ്രൊഡക്ഷന്‍സ്
ചായാഗ്രഹണം: ജോമോന്‍ ടി. ജോണ്‍
ചിത്രസന്നിവേശം: ഡോണ്‍ മാക്സ്
ഗാനരചന:സന്തോഷ്‌ വര്‍മ്മ, റഫീക്ക് അഹമ്മദ് 
സംഗീതം: ഗോപി സുന്ദര്‍
പശ്ചാത്തല സംഗീതം: ഗോപി സുന്ദര്‍
കലാസംവിധാനം: അജയ് മങ്ങാട്
മേക്കപ്പ്: രഞ്ജിത്ത് അമ്പാടി
വസ്ത്രാലങ്കാരം: സമീറ സനീഷ്
വിതരണം: തമീന്‍സ് റിലീസ്

17 Jun 2013

താങ്ക് യു - മുന്‍കാല ക്ലാസ്സിക്‌ സിനിമകളുടെ ആവര്‍ത്തനം 4.30/10

ഹിന്ദി സിനിമകളായ എ വെഡ്നെസ്ഡേയും ദോബി ഘാട്ടും, കമല്‍ഹാസനും മോഹന്‍ലാലും ഒന്നിച്ച തമിഴ് സിനിമ ഉന്നൈപ്പോല്‍ ഒരുവനും ഒക്കെ ചര്‍ച്ചചെയ്തതും മുമ്പോട്ടു വെച്ചതുമായ അതെ പ്രമേയവും കഥയുമായാണ് വി.കെ.പ്രകാശ്‌ - ജയസുര്യ ടീമിന്റെ ഏറ്റവും പുതിയ സിനിമ താങ്ക് യു എന്ന സിനിമയും പ്രേക്ഷകരോട് പറയുന്നത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സമൂഹത്തില്‍ നടന്നുകൊണ്ടിരിക്കുന്നതും, കേരളത്തിലുള്‍പ്പടെ പല സംസ്ഥാനങ്ങളെയും നടുക്കിയ ഒരു സംഭവവുമാണ് ഈ സിനിമയുടെ പ്രമേയം. ഉന്നതരുടെ ഇടപെടലുകള്‍ മൂലം കുറ്റവാളികള്‍ നിയമത്തിന്റെ അനൂകൂല്യങ്ങള്‍ അനുഭവിക്കുന്നത് കാണുകയും, ഇനിയും ഇതുപോലുള്ള കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്യുമെന്ന ഭീതിയില്‍, ഒരു സാധാരണക്കാരന്‍ അയാളുടെ രീതിയില്‍ പ്രതികരിക്കുന്നതാണ് ഈ സിനിമയുടെ കഥ. അജ്ഞാതന്‍ എന്ന മാത്രം വിളിപേരുള്ള സാധാരണക്കാരന്റെ വേഷത്തിലെത്തുന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌ ജയസുര്യയാണ്. 

ഒരിടവേളയ്ക്ക് ശേഷം മരിക്കാര്‍ ഫിലിംസിന്റെ ബാനറില്‍ ഷാഹുല്‍ ഹമീദ് മരിക്കാര്‍ നിര്‍മ്മിച്ചിരിക്കുന്ന താങ്ക് യുവില്‍ മൈന എന്ന തമിഴ് സിനിമയിലൂടെ സുപരിചിതനായ സേതു മലയാളത്തിലെത്തുന്നു. പോലീസ് കമ്മിഷ്ണറുടെ വേഷത്തിലാണ് സേതു അഭിനയിക്കുന്നത്. നത്തോലി ഒരു ചെറിയ മീനല്ല എന്ന സിനിമയ്ക്ക് ശേഷം വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന താങ്ക് യുവിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് അരുണ്‍ ലാലാണ്. തമിഴ് സിനിമയിലെ പ്രമുഖ ചായഗ്രാഹകന്‍ അരവിന്ദ് കൃഷ്ണയാണ് ഈ സിനിമയുടെ ചായാഗ്രഹണം. ബാബു രത്നമാണ് ചിത്രസന്നിവേശം. ബിജിബാലാണ് പാട്ടുകള്‍ക്ക് സംഗീതം നല്ക്കിയതും പശ്ചാത്തല സംഗീത സംവിധാനം നിര്‍വഹിച്ചതും.

കഥ, തിരക്കഥ: ബിലോ ആവറേജ്
10.30 എ.എം.ലോക്കല്‍ കോള്‍ എന്ന സിനിമയ്ക്ക് ശേഷം അരുണ്‍ ലാല്‍ കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതുന്ന സിനിമയാണ് താങ്ക് യു. മുന്‍കാല ക്ലാസ്സിക് സിനിമകളില്‍ ചര്‍ച്ച ചെയ്തിട്ടുള്ളതും, കാലികപ്രസക്തിയുള്ളതുമായ ഒരു വിഷയം മലയാള ഭാഷയിലൂടെ കേരളത്തിലെ പ്രേക്ഷകരിലേക്കെത്തിക്കുവാന്‍ ശ്രമിച്ചതിനും അരുണ്‍ അഭിനന്ദനം അര്‍ഹിക്കുന്നു. പ്രേക്ഷകര്‍ ഇരുകയ്യുംനീട്ടി സ്വീകരിച്ചതും കലാമൂല്യമുള്ളതുമായ സിനിമകളായിരുന്നു വെഡ്നെസ്ഡേയും ദോബി ഘാട്ടും ഉന്നൈപ്പോല്‍ ഒരുവനുമെല്ലാം. ഈ സിനിമകളുടെ പ്രമേയം കടമെടുത്ത സ്ഥിതിയ്ക്ക്, അതെ സിനിമകളില്‍ പ്രേക്ഷകര്‍ കണ്ടിട്ടുള്ള രംഗങ്ങള്‍ അതേപടി പകര്‍ത്തിയത് അരുണ്‍ ലാലിന് ഒഴിവാക്കാമായിരുന്നു. മേല്പറഞ്ഞ സിനിമകള്‍ കണ്ടിട്ടുള്ള എതൊരു പ്രേക്ഷനും താങ്ക് യുവിലെ രംഗങ്ങള്‍ ഓരോന്നും പ്രവചിക്കാനകുന്ന രീതിയിലായിരുന്നു എഴുതിയിരിക്കുന്നത്. എന്തുകൊണ്ട് മേല്പറഞ്ഞ സിനിമകളുടെ ഔദ്യോഗിക റീമേയ്ക്ക് ആയി ഈ സിനിമയെ സമീപിച്ചില്ല എന്നത് നിര്‍മ്മതാവിനോടും സംവിധയകനോടുമുള്ള ചോദ്യമാണ്? അങ്ങനെയായിരുന്നുവെങ്കില്‍ ഇതിലും മികച്ച ഒരു സിനിമയായി താങ്ക് യുവിനെ പ്രേക്ഷകര്‍ വിലയിരിത്തുമായിരുന്നു.

സംവിധാനം: ആവറേജ്
ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്ജ് എന്നീ സിനിമകള്‍ക്ക്‌ ശേഷം വി.കെ.പ്രകാശും ജയസുര്യയും ഒന്നിച്ച സിനിമയായ താങ്ക് യു, ചര്‍ച്ചചെയ്യുന്ന വിഷയം കൊണ്ടൊന്നു മാത്രമാണ് ശ്രദ്ധ നേടുന്നത്. കേട്ടുപഴകിയതാണ് എങ്കിലും, ഇന്നും സമൂഹത്തില്‍ നടന്നുവരുന്ന അക്രമങ്ങള്‍ക്ക് എതിരെ വിരല്‍ചൂണ്ടുന്ന ഒരു സിനിമ എന്ന രീതിയില്‍ ഈ സിനിമ ഇനിയും ശ്രദ്ധ നേടട്ടെ എന്ന് ആശംസിക്കുന്നു. ഒരു സംവിധായകനെന്ന നിലയില്‍ വി.കെ.പി.യുടെ ശൈലിയില്‍ തന്നെയാണ് ഈ സിനിമയും അദ്ദേഹം സംവിധാനം ചെയ്തിരിക്കുന്നത്. ഇന്ത്യ മുഴുവന്‍ ശ്രദ്ധ നേടിയ ഒന്ന് രണ്ടു സിനിമകളുടെ പ്രമേയവുമായി സാമ്യമുള്ള സ്ഥിതിയ്ക്ക്, അവതരണത്തില്‍ എങ്കിലും പുതുമ കൊണ്ടുവാരന്‍ സംവിധായകന്‍ ശ്രദ്ധിക്കേണ്ടതായിരുന്നു. ഇഴഞ്ഞു നീങ്ങുന്ന ആദ്യ പകുതിയും, ലോജിക് ഇല്ലാത്ത കഥാസന്ദര്‍ഭങ്ങളും ഈ സിനിമയെ തീര്‍ത്തും നിരാശപെടുത്തുന്നു. കുറ്റവാളിയെ ജീപ്പില്‍ നിന്നും രക്ഷപെടുത്തുന്ന രംഗങ്ങളും, മീഡിയയിലൂടെ വെളിപ്പെടുത്തുന്ന രംഗങ്ങളും പരിചയസമ്പത്തില്ലാത്ത ഒരു സംവിധായകന്‍ സംവിധാനം ചെയ്ത പോലെയാണ് അനുഭവപെട്ടത്‌. ഈ കുറവുകളൊക്കെ ഉണ്ടെകിലും, മേല്പറഞ്ഞ ക്ലാസ്സിക് സിനിമകള്‍ കണ്ടിട്ടില്ലാത്ത മലയാളികള്‍ക്ക് ഒരു നല്ല അനുഭവമായിരിക്കും ഈ സിനിമ.

സാങ്കേതികം: ആവറേജ്
സെല്‍വരാഘവന്റെ നിരവധി സിനിമകള്‍ക്ക്‌ ചായാഗ്രഹണം നിര്‍വഹിച്ച ചായഗ്രഹകനാണ് അരവിന്ദ് കൃഷ്ണ. ത്രസിപ്പിക്കുന്ന കുറെ രംഗങ്ങള്‍ ഈ സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ചുകൊണ്ട് മികച്ചൊരു തുടക്കമാണ് അരവിന്ദിന് മലയാളത്തില്‍ ലഭിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ തമിഴ് സിനിമകളുമായി താരതമ്യം ചെയ്‌താല്‍ ഈ സിനിമയുടെ ചായഗ്രഹണം മികച്ചതായില്ലയെങ്കിലും ഉദ്യോഗജനകമായ രീതിയില്‍ ചിത്രീകരിക്കുവാന്‍ അരവിന്ദിന് സാധിച്ചിട്ടുണ്ട്. ബാബു രത്നമാണ് സിനിമയുടെ രംഗങ്ങള്‍ കോര്‍ത്തിണക്കിയത്. സിനിമയുടെ ആദ്യ പകുതി ഇഴഞ്ഞു നീങ്ങുന്ന രീതിയിലാണ് എന്നത് സിനിമയുടെ ആസ്വാദനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് സംഗീതം നല്ക്കിയത് ബിജിബാലാണ്. സിനിമയുടെ വേഗത കുറയ്ക്കാതെ ഉള്പെടുത്തിയിട്ടുള്ള രണ്ടു പാട്ടുകളുണ്ട് ഈ സിനിമയില്‍. ഓരോ രംഗങ്ങള്‍ക്കും അനിയോജ്യമായ പശ്ചാത്തല സംഗീതം നല്ക്കിയതും ബിജിബാലാണ്. 

അഭിനയം: ആവറേജ് 
ജയസുര്യ, സേതു, സൈജു കുറുപ്പ്, കൈലേഷ്, ടിനി ടോം, പി.ബാലചന്ദ്രന്‍, മുകുന്ദന്‍, സുധീര്‍ കരമന, മൃദുല്‍, ഇബ്രാഹിംകുട്ടി, ഹണി റോസ്, ഐശ്വര്യ ദേവന്‍ എന്നിവരും ഒട്ടേറെ പുതുമുഖങ്ങളും ഈ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ജയസുര്യ തനിക്കു ലഭിച്ച വേഷം മോശമാക്കാതെ അവതരിപ്പിച്ചിട്ടുണ്ട്. ചില രംഗങ്ങളില്‍ കൃത്രിമത്വം തോന്നിപ്പിക്കുമെങ്കിലും, ഈ കഥാപാത്രമായി മാറുവാന്‍ കഠിനമായ ഒരു ശ്രമം ജയസുര്യയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട് എന്നതില്‍ തര്‍ക്കമില്ല. മൈന എന്ന സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സേതുവാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് ഈ കഥാപാത്രം അവതരിപ്പിക്കുവാന്‍ സേതുവിനെ സമീപിച്ചത് എന്ന് മനസിലാകുനില്ല. ഒരു മലയാളി നടനായിരുന്നു ഈ കഥാപാത്രം അവതരിപ്പിക്കുവാന്‍ അനിയോജ്യമെന്നു തോന്നിപ്പിക്കുന്ന രീതിയിലായിരുന്ന സേതുവിന്‍റെ അഭിനയം. സേതുവിന് ശബ്ദം നല്‍കിയ സീരിയല്‍ നടന്‍ ശരണ്‍ അഭിനന്ദനം അര്‍ഹിക്കുന്നു. കൈലെഷും സൈജുവും ടിനി ടോമും മുകുന്ദനും സുധീര്‍ കരമനയുമെല്ലാം മോശമാക്കാതെ അവരവരുടെ രംഗങ്ങള്‍ അഭിനയിച്ചിട്ടുണ്ട്.

സിനിമയില്‍ ഇഷ്ടപെട്ടവ:
1.പ്രമേയം

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. അരുണ്‍ലാലിന്‍റെ തിരക്കഥ
2. സേതുവിന്റെ അഭിനയം
3. ക്ലൈമാക്സ്


താങ്ക് യു റിവ്യൂ: മുന്‍കാല ക്ലാസ്സിക് സിനിമാകളായ എ വെഡ്നെസ്ഡേയും, ആമിര്‍ ഖാന്റെ ദോബി ഘാട്ടും, കമല്‍ഹസന്‍-മോഹന്‍ലാല്‍ ടീമിന്റെ ഉന്നൈപ്പോല്‍ ഒരുവനും ഒക്കെ കാണാത്തവര്‍ക്ക് ഇഷ്ടമായേക്കാം താങ്ക് യു.

താങ്ക് യു റേറ്റിംഗ്: 4.30/10
കഥ, തിരക്കഥ: 3/10 [ബിലോ ആവറേജ്]
സംവിധാനം: 5/10 [ആവറേജ്]
സാങ്കേതികം: 2.5/5 [ആവറേജ്]
അഭിനയം: 2.5/5[ആവറേജ്]
ടോട്ടല്‍ 13/30 [4.3/10]

സംവിധാനം: വി.കെ.പ്രകാശ്
നിര്‍മ്മാണം: ഷാഹുല്‍ ഹമീദ് മരിക്കാര്‍
ബാനര്‍: മരിക്കാര്‍ ഫിലിംസ്
രചന: അരുണ്‍ ലാല്‍
ചായാഗ്രഹണം: അരവിന്ദ് കൃഷ്ണ
ചിത്രസന്നിവേശം: ബാബു രത്നം
പാട്ടുകള്‍: റഫീക്ക് അഹമ്മദ്
സംഗീതം:ബിജിബാല്‍
പശ്ചാത്തല സംഗീതം: ബിജിബാല്‍
കലാസംവിധാനം: സാലൂ കെ.ജോര്‍ജ്
മേക്കപ്പ്: റഷീദ് അഹമ്മദ്
വസ്ത്രാലങ്കാരം:ലിജി പ്രേമന്‍
വിതരണം: മരിക്കാര്‍ റിലീസ്