16 Oct 2013

പട്ടം പോലെ - പ്രേക്ഷകരിലില്‍ നിന്നും പറന്നകലുന്ന പട്ടങ്ങള്‍ 4.00/10

പ്രശസ്ത ചായാഗ്രാഹകന്‍ അഴകപ്പന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് പട്ടം പോലെ. കാള്‍ട്ടണ്‍ ഫിലിംസിന്റെ ബാനറില്‍ സി. കരുണാകരനാണ് പട്ടം പോലെ നിര്‍മ്മിച്ചിരിക്കുന്നത്. പുതുമുഖം മാളവിക മോഹനും ദുല്‍ഖര്‍ സല്‍മാനും നായികാനായകന്മാരാകുന്ന പട്ടം പോലെയില്‍ അനൂപ്‌ മേനോന്‍, ലാലു അലക്സ്, ജയപ്രകാശ്, നന്ദു, സുനില്‍ സുഖദ, അര്‍ച്ചന കവി, സീത, ഉഷാജി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംവിധായകന്റെ കഥാതന്തു വികസിപ്പിച്ചു കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത് കെ.ഗിരീഷ്‌ കുമാറാണ്. അഴകപ്പന്‍ ചായഗ്രഹണ മേല്‍നോട്ടം വഹിച്ച ഈ സിനിമയുടെ ദ്രിശ്യങ്ങള്‍ പകര്‍ത്തിയത് സെല്‍വകുമാറാണ്. രാജ മുഹമ്മദാണ് ചിത്രസന്നിവേശം. സന്തോഷ്‌ വര്‍മ്മ, അണ്ണാമലൈ എന്നിവരുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് എം.ജയചന്ദ്രനാണ്.

അയല്‍വാസികളായ കാര്‍ത്തിയും റിയയും സൗഹൃദത്തിനൊടുവില്‍ പ്രണയിക്കാന്‍ തുടങ്ങുകയും ഒളിച്ചോടാന്‍ തീരുമാനിക്കുകയും ചെയുന്നു. വീട്ടുക്കാര്‍ വിവാഹ ബന്ധത്തിന് എതിര്‍പ്പുണ്ടാക്കും എന്ന ഭയത്താലാണ് ഇരുവരും നാടുവിടാന്‍ തീരുമാനിക്കുന്നത്. ആലപ്പുഴയില്‍ നിന്നും ഒളിച്ചോടി ഊട്ടിയിലെത്തിയ കാര്‍ത്തിയും റിയയും ചില കാരണങ്ങളാല്‍ വേര്‍പിരിയുന്നു. തുടര്‍ന്ന് കാര്‍ത്തിയുടെയും റിയയുടെയും ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ കഥ. കാര്‍ത്തിയായി ദുല്‍ഖര്‍ സല്‍മാനും റിയയായി മാളവിക മോഹനും അഭിനയിച്ചിരിക്കുന്നു.

കഥ, തിരക്കഥ: ബിലോ ആവറേജ്
പ്രണയകാലം എന്ന സിനിമയ്ക്ക് ശേഷം കെ.ഗിരീഷ്‌ കുമാര്‍ തിരക്കഥയും സംഭാഷണങ്ങളും എഴുതിയ പ്രണയകഥയാണ് പട്ടം പോലെ. ഗൌതം മേനോന്റെ വിണ്ണെയ് താണ്ടി വരുവായാ, കമലിന്റെ നിറം, ഫാസിലിന്റെ അനിയത്തിപ്രാവ് എന്നീ സിനിമകളുടെ ഗണത്തില്‍ ഉള്‍പെടുത്താവുന്ന സിനിമയാണ് പട്ടം പോലെ. സ്കൂള്‍-കോളേജ് വിദ്യാര്‍ഥികള്‍ക്കു മാത്രം ഇഷ്ടമാകുന്ന രീതിയിലുള്ള തിരക്കഥയാണ് കെ.ഗിരീഷ്‌ കുമാര്‍ എഴുതിയിരിക്കുന്നത്. യുക്തിയ്ക്ക് നിരക്കാത്ത രംഗങ്ങളോ, അശ്ലീലം വിളമ്പുന്ന സംഭാഷണങ്ങളോ ഇല്ലാത്ത ഈ സിനിമയുടെ തിരക്കഥ കുടുംബ പ്രേക്ഷകരെയും ത്രിപ്തിപെടുത്തിയേക്കാം. അതുപോലെ, സംഭാഷണങ്ങളിലുള്ള നര്‍മ്മങ്ങളും പ്രേക്ഷകരെ രസിപ്പിചേക്കാം. മേല്പറഞ്ഞവയെല്ലാം തിരക്കഥയിലെ നല്ല വശങ്ങളാണെങ്കില്‍, പ്രവചിക്കാനവുന്ന കഥയും ഇഴഞ്ഞുനീങ്ങുന്ന കഥാസന്ദര്‍ഭങ്ങളും തണുപ്പന്‍ ക്ലൈമാക്സും സിനിമയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. പ്രണയകാലം എന്ന സിനിമയുടെ പരാജയം കെ. ഗിരീഷ്‌ കുമാര്‍ പൂര്‍ണമായും ഉള്‍ക്കൊണ്ടിട്ടുണ്ടോ എന്നൊരു സംശയവുമുണ്ട്. ആ സിനിമയുടെ തിരക്കഥയില്‍ ഗിരീഷ്‌ കുമാറിന് പറ്റിയ തെറ്റുകള്‍ ഇതിലും ആവര്‍ത്തിക്കുന്നതായി അനുഭവപെട്ടു.

സംവിധാനം: ബിലോ ആവറേജ്
അന്യഭാഷാ സിനിമകളുമായി സാമ്യങ്ങള്‍ ഏറെയുള്ള രീതിയിലാണ് അഴകപ്പന്‍ പട്ടം പോലെ സംവിധാനം ചെയ്തിരിക്കുന്നത്. ആലപ്പുഴയിലെ ക്രിസ്ത്യന്‍ കുടുംബത്തില്‍പെട്ട നായികയും ഹിന്ദുവായ നായകനും കായലോരങ്ങളില്‍ പ്രണയിച്ചു നടക്കുന്നതും, കമിതാക്കളുടെ ചഞ്ചലപെടുന്ന മനസ്സും, മാറുന്ന തീരുമാനങ്ങളും ഒക്കെ എത്രെയോ അന്യഭാഷാ സിനിമകളില്‍ കണ്ടിട്ടുള്ളതാണ്. ഇന്നത്തെ തലമുറയിലെ കുട്ടികളെ ലക്ഷ്യംവെച്ച് സംവിധാനം ചെയ്ത സിനിമ എന്ന നിലയില്‍, ഒരല്പം വേഗതയോടെയെങ്കിലും ഈ സിനിമയുടെ കഥ അവതരിപ്പിക്കാമായിരുന്നു. അഴകപ്പന്റെ മേല്‍നോട്ടത്തിലുള്ള സെല്‍വകുമാറിന്റെ ചായാഗ്രഹണവും, എം.ജയചന്ദ്രന്‍ ഈണമിട്ട പാട്ടുകളും, ഗോകുല്‍ ദാസിന്റെ കലാസംവിധാനവും, നടീനടന്മാരുടെ അഭിനയവും സിനിമയ്ക്ക് ഉണര്‍വ് നല്‍കിയതിനാല്‍, രണ്ടു മണിക്കൂര്‍ പ്രേക്ഷകര്‍ തിയറ്റര്‍ വിട്ടു പോകാതെയിരുന്നു. സംവിധാനം തനിക്കു പറ്റിയ പണിയാണോ എന്ന് അഴകപ്പന്‍ ഒരിക്കല്‍ക്കൊടി ചിന്തിച്ചതിനു ശേഷം മാത്രം രണ്ടാമത്തെ സിനിമ സംവിധാനം ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുന്നതായിരിക്കും അഴകപ്പനും  പ്രേക്ഷകര്‍ക്കും നല്ലത്.

സാങ്കേതികം: എബവ് ആവറേജ്
അഴകപ്പന്റെ ചായാഗ്രഹണ മേല്‍നോട്ടത്തില്‍ നവാഗതനായ സെല്‍വകുമാറാണ് ഈ സിനിമയുടെ ചായാഗ്രഹണം നിര്‍വഹിചത്. ആലപുഴയിലെ കായലുകളും, തമിഴ് നാട്ടിലെ കുംഭകോണം എന്ന സ്ഥലത്തെ അഗ്രഹാരങ്ങളും അമ്പലവും പരിസരവും മികച്ച വിഷ്വല്‍സിലൂടെ സിനിമയില്‍ ഉള്‍പെടുത്തിക്കൊണ്ട് മികച്ച അനുഭവം പ്രേക്ഷകര്‍ക്ക്‌ നല്‍കുന്നു. സെല്‍വകുമാര്‍ പകര്‍ത്തിയ ദ്രിശ്യങ്ങള്‍ സന്നിവേശം ചെയ്തത് രാജ മുഹമ്മദാണ്. ഇഴഞ്ഞു നീങ്ങുന്ന കഥാഗതിയ്ക്ക് പ്രധാന കാരണം സന്നിവേശത്തിലുള്ള കുറവുകള്‍ തന്നെ. സന്തോഷ്‌ വര്‍മ്മയുടെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ ഈണം പകര്‍ന്ന "മഴയെ...തൂമഴയെ..."എന്ന് തുടങ്ങുന്ന പാട്ട് ഹൃദയവും ഇമ്പമുള്ളതുമാണ്. അണ്ണാമല എഴുതിയ ഒരു തമിഴ് പാട്ടും ഈ സിനിമയിലുണ്ട്. ഗോകുല്‍ ദാസിന്റെ കലാസംവിധാനവും, ഷാജി നിര്‍വഹിച്ച വസ്ത്രാലങ്കാരവും മികവു പുലര്‍ത്തി. ഏവര്‍ക്കും അഭിനന്ദനങ്ങള്‍!

അഭിനയം: എബവ് ആവറേജ്
ദുല്‍ഖര്‍ സല്‍മാന്റെ അഭിനയ ജീവിതത്തിലെ ആദ്യത്തെ പ്രണയകഥയാണ് പട്ടം പോലെ. ഈ സിനിമയിലെ കാര്‍ത്തി എന്ന കഥാപാത്രത്തെ പൂര്‍ണമായും ഉള്‍ക്കൊണ്ടുതന്നെയാണ് ദുല്‍ഖര്‍ അഭിനയിച്ചിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ നായികയായ മാളവിക മോഹന്‍ മികച്ച അഭിനയമാണ് ഈ സിനിമയില്‍ കാഴ്ചവെച്ചിരിക്കുന്നത്. ഒരു പുതുമുഖ നടിയാണെന്ന തോന്നലുളവാക്കാതെ തന്മയത്ത്വത്തോടെ റിയയെ മാളവിക അവതരിപ്പിച്ചിട്ടുണ്ട്. മാളവികയുടെ അച്ഛനായി ലാല് അലക്സും ദുല്‍ഖര്‍ സല്‍മാന്റെ അച്ചനാനായി തമിഴ് നടന്‍ ജയപ്രകാശും അഭിനയത്തിന്റെ കാര്യത്തില്‍ മികവു പുലര്‍ത്തി. ചെറിയ വേഷങ്ങളില്‍ അനൂപ്‌ മേനോനും നന്ദുവും അര്‍ച്ചന കവിയും സീതയും മോശമല്ലാത്ത അഭിനയം കാഴ്ച്ചവെചിട്ടുണ്ട്.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. എം.ജയചന്ദ്രന്റെ പാട്ടുകള്‍
2. ചായാഗ്രഹണം
3. ദുല്‍ഖര്‍ സല്‍മാന്‍ - മാളവിക മോഹന്‍ കൂട്ടുകെട്ട്
4. നടീനടന്മാരുടെ അഭിനയം
5. സംഭാഷണങ്ങള്‍

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. കഥയും കഥാസന്ദര്‍ഭങ്ങളും 
2. ഇഴഞ്ഞുനീങ്ങുന്ന രംഗങ്ങള്‍
3. പ്രവചിക്കാനാവുന്ന ക്ലൈമാക്സ്

പട്ടം പോലെ റിവ്യൂ:  മനോഹരമായ ലോക്കെഷനുകളും ഹൃദ്യമായ പാട്ടുകളുമടങ്ങുന്ന പട്ടം പോലെ, കൌമാരക്കാര്‍ക്കും സ്കൂള്‍-കോളേജ് കുട്ടികള്‍ക്കും മാത്രം ഇഷ്ടമായേക്കാവുന്ന പ്രണയ കഥയാണ്.

പട്ടം പോലെ റേറ്റിംഗ്: 4.00/10
കഥ, തിരക്കഥ: 3/10[ബിലോ ആവറേജ്]
സംവിധാനം: 3/10[ബിലോ ആവറേജ്]
സാങ്കേതികം: 3/5[എബവ് ആവറേജ്]
അഭിനയം: 3/5[എബവ് ആവറേജ്]
ടോട്ടല്‍ 12/30 [4/10]

കഥാതന്തു, സംവിധാനം: അഴകപ്പന്‍
ചായാഗ്രഹണ സംവിധാനം: അഴകപ്പന്‍
രചന: കെ.ഗിരീഷ്‌ കുമാര്‍
നിര്‍മ്മാണം: സി. കരുണാകരന്‍
ബാനര്‍: കാള്‍ട്ടണ്‍ ഫിലിംസ്
ചായാഗ്രഹണം: സെല്‍വകുമാര്‍
ചിത്രസന്നിവേശം: രാജ മുഹമ്മദ്‌
ഗാനരചന: സന്തോഷ്‌ വര്‍മ്മ, അണ്ണാമലൈ
സംഗീതം: എം. ജയചന്ദ്രന്‍
കലാസംവിധാനം: ഗോകുല്‍ദാസ്
മേക്കപ്പ്: റോണക്സ്‌ സേവ്യര്‍
വസ്ത്രാലങ്കാരം: ഷാജി പഴൂക്കര
വിതരണം: കാള്‍ട്ടണ്‍ ഫിലിംസ്, കാസ്, കലാസംഘം റിലീസ്

14 Oct 2013

ഇടുക്കി ഗോള്‍ഡ്‌ - ഒരുവട്ടം ആസ്വദിക്കാം ഈ നൊസ്റ്റാള്‍ജിക് സൗഹൃദ ലഹരി! 5.50/10

1976 കാലഘട്ടത്തില്‍ ഇടുക്കിയിലെ സ്കൂളില്‍ സഹപാഠികളായിരുന്ന മൈക്കള്‍, മദന്‍ മോഹന്‍, രവി, ആന്റണി, രാമന്‍ എന്നിവരാണ് ഈ കഥയിലെ നായകന്മാര്‍. സ്കൂള്‍ കാലഘട്ടത്തിനു ശേഷം പലവഴിയ്ക്കു പിരിഞ്ഞ സുഹൃത്ത്‌ സംഘത്തെ തേടി 35 വര്‍ഷങ്ങള്‍ക്കു ശേഷം മൈക്കള്‍ കേരളത്തിലെത്തുന്നു. കുടുംബത്തിലെ പ്രശ്നങ്ങളില്‍ നിന്നും ഒരിടവേളയെടുത്ത് ഓര്‍മ്മകള്‍ അയവറക്കാനായി സുഹൃത്തുക്കളെ തേടിയെത്തിയ മൈക്കളും, അവിവാഹിതനായി കഴിയുന്ന രവിയും, വിവാഹ ബന്ധം വേര്‍പ്പിരിയലിലെത്തിനില്‍ക്കുന്ന മദനും, ഭാര്യയുടെ നിയന്ത്രണത്തില്‍ വീര്‍പ്പുമുട്ടി കഴിയുന്ന ആന്റണിയും, രണ്ടാം വിവാഹത്തിനു തയ്യാറെടുക്കുന്ന രാമനും ഒരുമിച്ചു കൂടുന്നു. ജീവിത പ്രശ്നങ്ങളെല്ലാം മറന്നുള്ള ഒത്തുചേരല്‍ കൊഴിപ്പിക്കാനായി അഞ്ചംഗ സംഘം വീണ്ടും ഇടുക്കിയിലെ സ്കൂളും അവര്‍ ചിലവഴിച്ച സ്ഥലങ്ങളും ഒരിക്കല്‍ക്കൂടി കണ്ടാസ്വദിക്കാനായി അവിടെയ്ക്ക് യാത്രതിരിക്കുന്നു. ആ യാത്രയില്‍ അവര്‍ അന്വേഷിച്ചതും കണ്ടെത്താന്‍ ആഗ്രഹിച്ചതും ഇടുക്കി ഗോള്‍ഡാണ്. എന്താണ് ഇടുക്കി ഗോള്‍ഡ്‌? അവര്‍ക്കത്‌ ലഭിക്കിമോ? എന്നെല്ലാമാണ് ഈ സിനിമയുടെ സസ്പെന്‍സും ക്ലൈമാക്സും. ഇടുക്കിയിലെക്കുള്ള യാത്രയിലൂടെ അവരുടെ ഭൂതകാലത്തിലെ സൗഹൃദവും, വര്‍ത്തമാനകാലത്തിലെ ജീവിത പ്രശ്നങ്ങളും, അതോടൊപ്പം ചില ഓര്‍മ്മപെടുത്തലുകളുമാണ് ഈ സിനിമയുടെ കഥ. മൈക്കളായി പ്രതാപ് പോത്തനും, മദന്‍ മോഹനായി മണിയന്‍പിള്ള രാജുവും, രവിയായി രവീന്ദ്രനും, ആന്റണിയായി ബാബു ആന്റണിയും, രാമനായി വിജയരാഘവനും അഭിനയിച്ചിരിക്കുന്നു.

തൊട്ടതെല്ലാം പൊന്നാക്കുന്ന സംവിധായകന്‍ ആഷിക് അബുവിന്റെ അഞ്ചാമത്തെ സിനിമയാണ് ഇടുക്കി ഗോള്‍ഡ്‌. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമയ്ക്ക് ശേഷം രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം.രഞ്ജിത്ത് നിര്‍മ്മിച്ചിരിക്കുന്ന ഇടുക്കി ഗോള്‍ഡിന്റെ തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത് ശ്യാം പുഷ്കരനും ദിലീഷ് നായരും ചേര്‍ന്നാണ്. സന്തോഷ്‌ ഏച്ചിക്കാനത്തിന്റെ ഇടുക്കി ഗോള്‍ഡ്‌ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് തിരക്കഥക്രുത്തുക്കള്‍ ഈ സിനിമയുടെ രചന നിര്‍വഹിച്ചത്. ഷൈജു ഖാലിദാണ് ചായാഗ്രഹണം. വി. സാജന്‍ ചിത്രസന്നിവേശവും, ബിജിബാല്‍ പശ്ചാത്തല സംഗീതവും നിര്‍വഹിച്ചിരിക്കുന്നു.

കഥ,തിരക്കഥ: ആവറേജ്
ഡാ തടിയാ എന്ന ആഷിക് അബു സിനിമയ്ക്ക് ശേഷം ശ്യാം പുഷ്കരനും ദിലീഷ് നായരും ചേര്‍ന്ന് എഴുതിയ ഈ സിനിമയുടെ കഥാസന്ദര്‍ഭങ്ങള്‍ക്ക് പ്രത്യേകിച്ച് പുതുമകളൊന്നും അവകാശപെടാനില്ല. അഞ്ചു സുഹൃത്തുക്കളുടെ ഭൂതകാലത്തിലെ ഓര്‍മ്മകളും വര്‍ത്തമാനകാലത്തെ ജീവിതവും അതിശയോക്തിയില്ലാത്ത കഥാസന്ദര്‍ഭങ്ങളിലൂടെ നര്‍മ്മം കലര്‍ന്ന സംഭാഷണങ്ങളിലൂടെ തിരക്കഥയില്‍ ഉള്‍പെടുത്തിയിരിക്കുന്നു. മേല്പറഞ്ഞവയെല്ലാം രസാവഹമായ ഘടകങ്ങളാണെങ്കിലും, മറുവശത്ത്‌, ശക്തമായ കഥയുടെ പിന്‍ബലമില്ലാതെ എഴുതിയ തിരക്കഥ എന്ന രീതിയില്‍ ഒരുപാട് കുറവുകള്‍ വ്യക്തമായി പ്രേക്ഷകര്‍ക്ക്‌ അനുഭവപെടുന്നുണ്ട്. അഞ്ചു സുഹൃത്തുക്കളുടെ ജീവിതവും ഓര്‍മ്മകളും ഇഷ്ടാനിഷ്ടങ്ങളും പറയുവാന്‍ എന്തിനാണ് മദ്യപാനവും പുകവലിയും ദ്വയാര്‍ത്ഥ പ്രയോഗങ്ങളും ഉപയോഗിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. ഒട്ടുമിക്ക രംഗങ്ങളും ഒന്നുകില്‍ തുടങ്ങുന്നത് അല്ലെങ്കില്‍ അവസാനിക്കുന്നത് ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗതിലെന്നത് ബോറന്‍ രീതിയായി മാറിയിരിക്കുന്നു. ഈ രംഗങ്ങള്‍ ആരെയും വഴിതെറ്റിക്കുന്ന കാരണത്താലല്ല പ്രേക്ഷകര്‍ വിമര്‍ശിക്കുന്നത്. അതിനു കാരണം, സമീപകാലത്തിറങ്ങിയ ഒട്ടുമിക്ക സിനിമകളിലും കണ്ടുമടുത്ത രംഗങ്ങളായാതുക്കൊണ്ടാണ്. ഒരുപാട് കഴിവുകളുള്ള ഈ കൂട്ടുകെട്ടില്‍ നിന്നും ഇനിയും മികച്ച തിരക്കഥകള്‍ പ്രതീക്ഷിക്കുന്നു.

സംവിധാനം: ആവറേജ്
ആഷിക് അബു എന്ന സംവിധായകന്റെ സിനിമ എന്ന നിലയില്‍ ഏറെ പ്രതീക്ഷ നല്‍കിയാണ്‌ ഇടുക്കി ഗോള്‍ഡ്‌ പ്രദര്‍ശനത്തിനെത്തിയത്. നൊസ്റ്റാള്‍ജിയും സൗഹൃദവും സമാസമം ചേര്‍ത്തു ഒരല്പം നര്‍മ്മവും കലര്‍ത്തി, മനോഹരമായ ലൊക്കേഷനുകളില്‍ ചിത്രീകരിച്ചു, ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതവും രംഗങ്ങള്‍ക്ക് നല്‍കി, അനിയോജ്യരായ നടീനടന്മാരെ അഭിനയിപ്പിച്ച സംവിധായകന്‍ പ്രേക്ഷകരെ രസിപ്പിക്കുവാന്‍ മറന്നില്ല. ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്ന രംഗങ്ങളും, അവരുടെ തമാശകള്‍ കലര്‍ന്ന സംഭാഷണങ്ങളും, അവര്‍ ചെറുപ്പത്തില്‍ കാട്ടുന്ന തോന്ന്യാസങ്ങളും, തേനീച്ചക്കൂട്ടില്‍ ആന്റണി സ്പര്‍ശിക്കുന്ന രംഗവും, ക്ലൈമാക്സ് രംഗവുമൊക്കെ പ്രേക്ഷകരെ ഏറെ രസിപ്പിച്ചിട്ടുണ്ട്. നല്ലൊരു കഥയുടെ പിന്‍ബലംക്കൂടി തിരക്കഥയ്ക്ക് ഉണ്ടായിരുന്നെങ്കില്‍, ആഷിക് അബുവിന്റെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നാകുമായിരുന്നു ഇടുക്കി ഗോള്‍ഡ്‌. അഞ്ചംഗ സംഘത്തിന്റെ ഭൂതകാലം ഓരോ പാഠങ്ങളായി അവതരിപ്പിച്ചത് പുതുമ നല്‍കിയപ്പോള്‍, അവരുടെ വര്‍ത്തമാനകാലം ഇഴഞ്ഞുനീങ്ങുന്ന രീതിയില്‍ ചിത്രീകരിച്ചത് പ്രേക്ഷകരെ മുഷിപ്പിച്ചു. ഇത് കൂടാതെ, നല്ല പാട്ടുകളുടെ അഭാവം സിനിമയെ ദോഷകരമായി ബാധിച്ച ഘടഗങ്ങളില്‍ ഒന്നാണ്. സോള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ മുതല്‍ ഡാ തടിയാ വരെയുള്ള സിനിമകള്‍ കണ്ടിരുന്നു വേഗത ഈ സിനിമയില്‍ നഷ്ടപെട്ടത് എന്തുകൊണ്ടെന്നറിയില്ല. യുവാക്കളെ മാത്രം ആകര്‍ഷിക്കുന്ന അവതരണ രീതി കുടുംബപ്രേക്ഷകരെ സിനിമയില്‍ നിന്നും അകറ്റും എന്ന് ആഷിക് അബു ചിന്തിക്കാത്തതും എന്തുകൊണ്ടെന്നറിയില്ല. അമിത പ്രതീക്ഷിയില്ലാതെ ഒരുവട്ടം കണ്ടിരിക്കാം എന്ന പരസ്യവാചകം വരും ദിവസങ്ങളില്‍ ഈ സിനിമയ്ക്ക് നല്‍കിയാല്‍, ഇടുക്കി ഗോള്‍ഡ്‌ ഒരുപക്ഷെ ഓള്‍ കേരള ഗോള്‍ഡ്‌ ആയി മാറുവാന്‍ സാധ്യതയുണ്ട്.

സാങ്കേതികം: എബവ് ആവറേജ് 
ഷൈജു ഖാലിദിന്റെ മനോഹരമായ ഫ്രെയിമുകളും ബിജിബാലിന്റെ പശ്ചാത്തല സംഗീതവും ഈ സിനിമയുടെ മുതല്‍ക്കൂട്ടാണ്. ഇടുക്കിയുടെ ദ്രിശ്യഭംഗി മുഴുവന്‍ ഒപ്പിയെടുത്ത ഷൈജു ഖാലിദിന്റെ ചായാഗ്രഹണം സമീപകാലത്തെ മികച്ച ചായാഗ്രഹണങ്ങളില്‍ ഒന്നാണ്. അഞ്ചംഗ സംഘത്തിന്റെ കഥപറയുന്ന രണ്ടു കാലഘട്ടങ്ങളും മികച്ച രീതിയില്‍ ചിത്രീകരിച്ചിട്ടുണ്ട്. വി.സാജനാണ് ചിത്രസന്നിവേശം നിര്‍വഹിച്ചത്. പഴയ കാലഘട്ടവും പുതിയ കാലഘട്ടവും ഇടകലര്‍ന്നു കാണിച്ച രംഗങ്ങള്‍ തമ്മില്‍ കോര്‍ത്തിണക്കിയത് ചിലയിടങ്ങളില്‍ മികവു പുലര്‍ത്തിയപ്പോള്‍, മറ്റു ചിലയിടങ്ങളില്‍ അപകതയായി തോന്നി. ബിജിബാല്‍ ഈണമിട്ട പാട്ടുകള്‍ ശ്രദ്ധ നേടുന്നില്ലെങ്കിലും, പശ്ചാത്തല സംഗീതം പ്രേക്ഷകരെ ത്രില്ലടിപ്പിച്ചു. പ്രത്യേകിച്ച്, ബാബു ആന്റണിയെ അവതരിപ്പിച്ച രംഗങ്ങളുടെ പശ്ചാത്തല സംഗീതം. അജയന്റെ കലാസംവിധാനവും സമീറ സനീഷിന്റെ വസ്ത്രാലങ്കാരവും റോനക്സിന്റെ മേക്കപ്പും അന്‍പറിവിന്റെ സംഘട്ടന രംഗങ്ങളും സിനിമയ്ക്ക് ചേരുന്ന രീതിയിലായിരുന്നു.

അഭിനയം: എബവ് ആവറേജ്
എണ്‍പത്കളില്‍ മലയാള സിനിമകളില്‍ നിറഞ്ഞു നിന്നിരുന്ന രവീന്ദ്രനും ബാബു ആന്റണിയും ശക്തമായൊരു തിരിച്ചുവരവ് നടത്തിയ സിനിമയായിട്ടായിരിക്കും ഇടുക്കി ഗോള്‍ഡ്‌ അറിയപെടുക എന്നതില്‍ തര്‍ക്കമില്ല. മ്ലേച്ഛന്‍ രവി എന്ന കഥാപാത്രവും ആന്റണി എന്ന കഥാപാത്രവും മികച്ച രീതിയില്‍ അവതരിപ്പിക്കുവാന്‍ ഇരുവര്‍ക്കും സാധിച്ചു. സിനിമാ ജീവിതത്തിലെ രണ്ടാംവരവ് ഗംഭീരമാക്കി ജൈത്രയാത്ര തുടരുന്ന പ്രതാപ് പോത്തനും, മലയാള സിനിമയിലെ സ്ഥിര സാന്നിധ്യങ്ങളായ വിജയരാഘവനും മണിയന്‍ പിള്ള രാജുവും മികവു പുലര്‍ത്തി. ഇവരുടെ ചെറുപ്പകാലം അവതരിപ്പിച്ച കുട്ടികള്‍ അതിഗംഭീര പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. അവര്‍ അഞ്ചുപേരും മലയാള സിനിമയിലെ നിറസാന്നിധ്യമാകും എന്നതില്‍ സംശയമില്ല. അതിഥി വേഷത്തില്‍ ലാലും ജോയ് മാത്യുവും അഭിനയിച്ചിരിക്കുന്നു. ഇവരെ കൂടാതെ, സജിത മടത്തില്‍, പ്രസീത മേനോന്‍, ശശി കലിങ്ക എന്നിവരുമുണ്ട് ഈ സിനിമയില്‍.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. സംഭാഷണങ്ങള്‍
2. ഷൈജു ഖാലിദിന്റെ ചായാഗ്രഹണം
3. ബിജിബലിന്റെ പശ്ചാത്തല സംഗീതം
4. നടീനടന്മാരുടെ അഭിനയം

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. കഥ
2. ഇഴഞ്ഞുനീങ്ങുന്ന കഥാസന്ദര്‍ഭങ്ങള്‍

ഇടുക്കി ഗോള്‍ഡ്‌ റിവ്യൂ: നൊസ്റ്റാള്‍ജിയയും സൗഹൃദവും സമാസമം ചേര്‍ത്തു ആഷിക് അബു തയ്യാറാക്കിയ ഇടുക്കി ഗോള്‍ഡ്‌ യുവാക്കളെ രസിപ്പിക്കുന്നു.

ഇടുക്കി ഗോള്‍ഡ്‌ റേറ്റിംഗ്: 5.50/10
കഥ,തിരക്കഥ: 5/10 [ആവറേജ്]
സംവിധാനം: 5/10 [ആവറേജ്]
സാങ്കേതികം: 3/5[എബവ് ആവറേജ്]
അഭിനയം: 3.5/5[ഗുഡ്]
ടോട്ടല്‍ 16.5/30[5.5/10]

സംവിധാനം: ആഷിക് അബു
കഥ: സന്തോഷ്‌ ഏച്ചിക്കാനം
തിരക്കഥ, സംഭാഷണങ്ങള്‍: ശ്യാം പുഷ്ക്കരന്‍, ദിലീഷ് നായര്‍
നിര്‍മ്മാണം: എം.രഞ്ജിത്ത്
ബാനര്‍: രജപുത്ര വിഷ്വല്‍ മീഡിയ
ചായാഗ്രഹണം:ഷൈജു ഖാലിദ്
ചിത്രസന്നിവേശം: വി.സാജന്‍
ഗാനരചന: റഫീക്ക് അഹമ്മദ്
സംഗീതം: ബിജിബാല്‍
പശ്ചാത്തല സംഗീതം: ബിജിബാല്‍
കലാസംവിധാനം: അജയന്‍ ചാല്ലിശ്ശേരി
വസ്ത്രാലങ്കാരം: സമീറ സനീഷ്
മേക്കപ്പ്: റോനക്സ്
സംഘട്ടനം:അന്‍പറിവ്
വിതരണം:രജപുത്ര ആന്‍ഡ്‌ കാളീശ്വരി റിലീസ്

12 Oct 2013

കാഞ്ചി - വെടിയുണ്ടയില്ലാത്ത തോക്കിലെ കാഞ്ചിവലിച്ച പാവം പ്രേക്ഷകര്‍! 3.70/10

ബോംബെ മാര്‍ച്ച്, കര്‍മ്മയോദ്ധ എന്നീ സിനിമകള്‍ക്ക്‌ ശേഷം റെഡ് റോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദ്‌ നിര്‍മ്മിച്ച സിനിമയാണ് കാഞ്ചി. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമയ്ക്ക് ശേഷം ഇന്ദ്രജിത്തും മുരളി ഗോപിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കാഞ്ചി സംവിധാനം ചെയ്തിരിക്കുന്നത് ജി.എന്‍.കൃഷ്ണകുമാറാണ്. വസന്തബാലന്റെ അങ്ങാടിതെരു, മധുപാലിന്റെ ഒഴിമുറി, മണിരത്നത്തിന്റെ കടല്‍ എന്നീ സിനിമകളുടെ തിരക്കഥ രചിച്ച ജയമോഹനാണ് കാഞ്ചിയുടെ രചന നിര്‍വഹിച്ചത്. ത്രില്ലര്‍ ഗണത്തില്‍ ഉള്‍പ്പെടുത്താവുന്ന ഈ സിനിമയുടെ ചായാഗ്രഹണം നിര്‍വഹിച്ചത് രവിചന്ദ്രനും ചിത്രസന്നിവേശം നിര്‍വഹിച്ചത് ബാബു രത്നവുമാണ്. ജി.എന്‍.പത്മകുമാറിന്റെ വരികള്‍ക്ക് അഫ്സല്‍ യുസഫ് ഈണം പകര്‍ന്നിരിക്കുന്നു.  


മാധവന്‍ എന്ന സാധരണക്കരാനായ നാട്ടിന്‍പുറത്തുകാരനാണ് ഈ കഥയിലെ നായകന്‍. കല്യാണമുറപ്പിച്ചത്തിന്റെ സന്തോഷം കെട്ടടുങ്ങത്തിനുമുമ്പ് തന്നെ മാധവന്‍ ഒരു കെണിയില്‍പെടുന്നു.അയാളുടെ പലച്ചരക്കുക്കടയുടെ മുമ്പില്‍ ഒരു കൊലപാതകം നടക്കുകയും, അയാള്‍ അതിനു ദ്രിക്സാക്ഷിയാകുകയും ചെയ്യുന്നു. പണത്തിനും സ്വാധീനത്തിനും കയ്യൂക്കിനും പേരുകേട്ട പെരുങ്ങോടനാണ് കൊലയാളി. ശത്രുതയുടെ പേരില്‍ അതെ നാട്ടിലെ മറ്റൊരു പ്രമുഖ വ്യാപാരിയുടെ മകനെയാണ് പെരുങ്ങോടന്‍ പട്ടാപ്പകല്‍ കൊല ചെയ്തത്. ഈ രണ്ടു വന്‍ശക്തികളുടെയും ഭീഷണിക്ക് മുമ്പില്‍ അകപെടുന്ന മാധവന്റെ നിസ്സഹയാവസ്ഥയും, അതില്‍ നിന്നും അയാള്‍ രക്ഷപെടുന്നതുമാണ് കാഞ്ചിയുടെ കഥ. മാധവനായി ഇന്ദ്രജിത്തും, പെരിങ്ങോടനായി മുരളി ഗോപിയും അഭിനയിച്ചിരിക്കുന്നു.

കഥ, തിരക്കഥ: ബിലോ ആവറേജ്
ഒഴിമുറി എന്ന മലയാളത്തിലെ ആദ്യ ചിത്രത്തിലൂടെ പ്രേക്ഷക പ്രശംസ നേടിയ തിരക്കഥകൃത്താണ് ജയമോഹന്‍. ഒരുപാട് പ്രതീക്ഷയ്ക്ക് വക നല്‍ക്കുന്ന ഒരു പ്രമേയമാണ് ഈ സിനിമയുടെതെങ്കിലും, കേട്ടുപഴകിയ ഒരു കഥയും കണ്ടുമടുത്തതും പ്രവചിക്കാനാവുന്നതുമായ കഥാസന്ദര്‍ഭങ്ങളും സിനിമയുടെ രസംകൊല്ലികളായി. ഈ സിനിമയുടെ കഥയിലെ പല പ്രധാന വഴിത്തിരുവുകളിലും പ്രധാന സാക്ഷിയവുന്നത് ഒരു തോക്കാണ്. പലരിലൂടെയും കൈമാറിയ തോക്ക് അവസാനം വില്ലനെ കൊല്ലുന്നതിനു വരെ നായകനെ സഹായിച്ചു. മേല്പറഞ്ഞ കഥാസന്ദര്‍ഭങ്ങള്‍ അവിശ്വസനീയതയോടയാണ് ജയമോഹന്‍ എഴുതിയിരിക്കുന്നത് എന്നതും സിനിമയുടെ പ്രധാന പോരായ്മകളില്‍ ഒന്നാണ്. ആന്ധവിശ്വാസങ്ങളും ദുരാചാരങ്ങളുമായി ജീവിക്കുന്ന പെരുങ്ങോടന്‍ എന്ന കഥാപാത്രവും ഒരല്പം അളവുകൂടിയ രീതിയിലാണ് പ്രേക്ഷകര്‍ക്ക്‌ തോന്നിയത്. അങ്ങാടിതെരു, ഒഴിമുറി, കടല്‍ എന്നീ വ്യതസ്തവും പുതുമയുള്ളതുമായ കഥകള്‍ എഴുതിയ ഒരാള്‍ക്ക് എങ്ങനെയാണ് ഇത്തരത്തിലുള്ള നിലവാരമില്ലത്തൊരു തിരക്കഥ എഴുതുവാന്‍ സാധിച്ചത് അതിശയം തന്നെ.

സംവിധാനം: ബിലോ ആവറേജ്
കോളേജ് ഡേയ്സ് എന്ന സിനിമയ്ക്ക് ശേഷം അതെ ഗണത്തില്‍പെടുത്താവുന്ന ഒരു സിനിമയുമായി പ്രേക്ഷകരിലെക്കെത്തിയ ജി. എന്‍. കൃഷ്ണകുമാര്‍ ഇക്കുറിയും പ്രേക്ഷകരെ നിരാശപെടുത്തി. എത്രയോ സിനിമകളില്‍ പ്രേക്ഷകര്‍ കണ്ട സ്ഥിരം കാഴ്ചകളാണ് ഈ സിനിമയിലും സംവിധായകന്‍ ചിത്രീകരിക്കുവാന്‍ തീരുമാനിച്ചത്. ഇഴഞ്ഞുനീങ്ങുന്ന കഥാഗതിയ്ക്ക് പുറമേ സ്ലോ മോഷന്‍ രംഗങ്ങള്‍ക്കൂടി ചേര്‍ത്തപ്പോള്‍ പ്രേക്ഷകര്‍ വെറുപ്പോടെയാണ് സിനിമ കണ്ടുതീര്‍ത്തത്. കഥാപാത്രങ്ങള്‍ക്ക് അനിയോജ്യരായ നടീനടന്മാരെ അഭിനയിപ്പിച്ചു എന്നതല്ലാതെ സംവിധായകന്റെ കുപ്പായമണിഞ്ഞ കൃഷ്ണകുമാര്‍ മറ്റൊന്നും ഈ സിനിമയുടെ മൂല്യം കൂട്ടുവാന്‍ വേണ്ടി ചെയ്തിട്ടില്ല. പലരാലും കൈമാറി സഞ്ചരിക്കുന്ന തോക്കിന്റെ രംഗങ്ങളെല്ലാം സംവിധാനമാറിയാത്ത ഒരാള്‍ ചിത്രീകരിച്ചതുപോലെ അനുഭവപെട്ടു. ഒരു ത്രില്ലര്‍ സ്വഭാവമുള്ള സിനിമയെ വലിച്ചുനീട്ടി രണ്ടരമണിക്കൂര്‍ ദൈര്‍ഘ്യത്തില്‍ കൊണ്ടെത്തിച്ചപ്പോള്‍, സംവിധായകന്‍ എന്നയാളുടെ ജോലി വിജയകരമായി കൃഷ്ണകുമാര്‍ പൂര്‍ത്തികരിചുക്കൊണ്ട് പ്രേക്ഷകരെ വെറുപ്പിച്ചു. അങ്ങനെ, ഹനീഫ് മുഹമ്മദ്‌ എന്ന നിര്‍മ്മാതാവ് മൂന്നാമങ്കത്തിലും പരാജയപെട്ടു. പരജിതനായാലും, ബോംബെ മാര്‍ച്ചും കര്‍മ്മയോദ്ധയും അപേക്ഷിച്ച് കാഞ്ചി തന്നെ ഭേദം.

സാങ്കേതികം: ആവറേജ്
ത്രസിപ്പിക്കുന്ന സിനിമ എന്ന അവകാശവാദത്തോടെ പുറത്തിറങ്ങിയ ത്രസിപ്പിക്കാത്ത രസിപ്പിക്കാത്ത ഈ സിനിമയുടെ ദ്രിശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത് രവിചന്ദ്രനാണ്.രവി ചന്ദ്രന്റെ ദ്രിശ്യങ്ങള്‍ വലിച്ചുനീട്ടുന്നതിന്റെ പരമാവധി നീട്ടിയത് ബാബു രത്നമാണ്. ജി. എന്‍. പത്മകുമാര്‍ എഴുതിയ വരികളുടെ സംഗീത സംവിധാനം നിര്‍വഹിച്ചത് അഫ്സല്‍ യുസഫാണ്. മുരളി ഗോപി ആലപിച്ച ടൈറ്റില്‍ പാട്ടും, ഒരു യുഗ്മഗാനവും പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചുപറ്റുന്നില്ല. കോയയുടെ കലാസംവിധാനവും, ട്വിന്‍സിന്റെ വസ്ത്രാലങ്കാരവും, ബിജുവിന്റെ മേക്കപ്പും സിനിമയോടു ചേര്‍ന്ന് പോവുന്നവയാണ്.

അഭിനയം: ആവറേജ് 
പെരുങ്ങോടന്‍ എന്ന കഥാപാത്രം മികച്ച രീതിയില്‍ അവതരിപ്പിച്ചു വിശ്വസനീയത നല്‍ക്കുവാന്‍ മുരളി ഗോപിയ്ക്ക് സാധിച്ചിട്ടുണ്ട്. വില്ലന്‍ കഥാപാത്രമാണെങ്കിലും, തന്മയത്ത്വോടെയുള്ള മുരളി ഗോപിയുടെ സമീപനം സമീപകാലഘട്ടത്തിലെ ഏറ്റവും മികച്ച വില്ലന്‍ വേഷങ്ങളില്‍ ഒന്നായി മാറ്റുവാന്‍ അദ്ദഹത്തിന് സാധിച്ചിട്ടുണ്ട്. സാധാരണക്കാരന്റെ വേഷത്തില്‍ ഇന്ദ്രജിത്തും മോശമക്കാതെ മാധവനെ അവതരിപ്പിച്ചു. ഒരല്പം വ്യതസ്തമായി അഭിനയിച്ചത് പി.ബാലചന്ദ്രനാണ്. ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധെയനായിക്കൊണ്ടിരിക്കുന്ന ഷൈന്‍ ടോമിനും ലഭിച്ച നല്ല കഥാപാത്രമായിരുന്നു ഈ സിനിമയിലെത്. ഇന്ദ്രജിത്ത്, മുരളി ഗോപി, ജോയ് മാത്യു, പി.ബാലചന്ദ്രന്‍, സുധീര്‍ കരമന, ഷൈന്‍ ടോം ചാക്കോ, സത്താര്‍, അര്‍ച്ചന ഗുപ്ത, സിജ റോസ്, ദേവി അജിത്‌, രേണുക, സോജ, ചിത്ര ഷേണായി എന്നിവരാണ് ഈ സിനിമയിലെ പ്രധാന അഭിനേതാക്കള്‍.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. മുരളി ഗോപിയുടെ അഭിനയം


സിനിമയില്‍ ഇഷ്ടപെടാത്തവ:
1. കഥയും കഥാസന്ദര്‍ഭങ്ങളും
2. പ്രവചിക്കാനവുന്ന കഥാഗതി
3. കൃഷ്ണകുമാറിന്റെ സംവിധാനം
4. ക്ലൈമാക്സ്

കാഞ്ചി റിവ്യൂ: കേട്ടുപഴകിയതും കണ്ടുമടുത്തതുമായൊരു പഴഞ്ചന്‍ പ്രതികാര കഥയുമായി ജയമോഹനും ജി.എന്‍.കൃഷ്ണകുമാറും പാവം പ്രേക്ഷകരെയും നിര്‍മ്മതിവിനെയും വഞ്ചിച്ചു!

കാഞ്ചി റേറ്റിംഗ്: 3.70/10
കഥ, തിരക്കഥ: 3/10[ബിലോ ആവറേജ്]
സംവിധാനം: 3/10[ബിലോ ആവറേജ്]
സാങ്കേതികം: 2.5/5[ആവറേജ്]
അഭിനയം: 2.5/5[ആവറേജ്]
ടോട്ടല്‍ 11/30[3.7/10]

സംവിധാനം: ജി.എന്‍.കൃഷ്ണകുമാര്‍
രചന: ജയമോഹന്‍ 
നിര്‍മ്മാണം: ഹനീഫ് മുഹമ്മദ്‌
ബാനര്‍: റെഡ് റോസ് ക്രിയേഷന്‍സ്
ചായാഗ്രഹണം: രവിചന്ദ്രന്‍
ചിത്രസന്നിവേശം: ബാബു രത്നം
ഗാനരചന: ജി.എന്‍.പത്മകുമാര്‍
സംഗീതം: അഫ്സല്‍ യുസഫ്
കലാസംവിധാനം: കോയ
വസ്ത്രാലങ്കാരം: ട്വിന്‍സ്
മേക്കപ്പ്: ബൈജു ബാലരാമപുരം
വിതരണം: റെഡ് റോസ് റിലീസ്

6 Oct 2013

സക്കറിയായുടെ ഗര്‍ഭിണികള്‍ - അവകാശവാദങ്ങള്‍ ഉന്നയിക്കാത്ത ഗര്‍ഭിണികളും പ്രസവവും 5.50/10

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ്‌ ബാബുവും സാന്ദ്ര തോമസും സംയുക്തമായി നിര്‍മ്മിച്ചിരിക്കുന്ന സിനിമയാണ് സക്കറിയായുടെ ഗര്‍ഭിണികള്‍. മുല്ലമൊട്ടും മുന്തിരിച്ചാറും എന്ന സിനിമയ്ക്ക് ശേഷം അനീഷ്‌ അന്‍വര്‍ സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഈ സിനിമയില്‍ ലാല്‍, റിമ കല്ലിങ്കല്‍, ആശ ശരത്, ഗീത, സനൂഷ, നിര്‍മ്മാതാക്കളില്‍ ഒരാളായ സാന്ദ്ര തോമസ്‌, അജു വര്‍ഗീസ്‌, ജോയ് മാത്യു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. സംവിധായകന്‍ അനീഷ്‌ അന്‍വര്‍ തന്നെയാണ് കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്. നിസാം റാവുത്തറാണ് സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത്. വിഷ്ണു നാരായണന്‍ ചായാഗ്രഹണവും, രഞ്ജിത്ത് ടച്ച്റിവര്‍ സന്നിവേശവും, വിഷ്ണു-ശരത് സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.

ഗൈനക്കോളജിസ്റ്റ് സക്കറിയായുടെ ആശുപത്രിയില്‍ പ്രസവ ശുശ്രുഷയ്ക്കെത്തുന്ന നാല് ഗര്‍ഭിണികളും, അവര്‍ ഗര്‍ഭിണികളാകാനുള്ള സാഹചര്യങ്ങളും, അവരുടെ ഗര്‍ഭകാലഘട്ടത്തില്‍ ഡോക്ടര്‍ അവരെ പരിചരിക്കുന്ന രീതിയും, ഗര്‍ഭിണികളുടെ പ്രസവം വിജയകരമാക്കുവാന്‍ ഡോക്ടര്‍ സക്കറിയാ ശ്രമിക്കുന്നതും കഥാസന്ദര്‍ഭങ്ങളാകുന്ന ഈ സിനിമയുടെ പ്രധാന പ്രമേയം എന്നത് ഒരു ഗൈനക്കോളജിസ്റ്റും ഗര്‍ഭിണികളും തമിലുള്ള ആത്മബന്ധമാണ്. 65 വയസ്സിനു മുകളില്‍ പ്രായമുള്ള ഒരു സ്ത്രീ കുഞ്ഞിനു ജന്മം നല്‍ക്കിയ സംഭവവും, പിതാവില്‍ നിന്നും ഗര്‍ഭിണിയാകേണ്ടി വന്ന ഒരു പെണ്‍കുട്ടിയുടെ ദുര്‍വിധിയും കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് കേരളത്തില്‍ ചൂടേറിയ ചര്‍ച്ചാവിഷയമായിരുന്നു. മേല്പറഞ്ഞ സംഭവങ്ങളെ ആധാരമാക്കി ഒരു പ്രമേയം തിരഞ്ഞെടുത്തു സിനിമയാക്കി അവതരിപ്പിക്കുവാന്‍ അനീഷ്‌ അന്‍വര്‍ നടത്തിയ ശ്രമം അഭിനന്ദനര്‍ഹമാണ്. സക്കറിയായായി ലാലും, നാല് ഗര്‍ഭിണികളായി ഗീതയും, സനൂഷയും, റിമ കല്ലിങ്കലും, സാന്ദ്ര തോമസും അഭിനയിച്ചിരിക്കുന്നു. 

കഥ, തിരക്കഥ: ആവറേജ് 
സമീപകാലത്ത് കേരളത്തില്‍ നടന്ന രണ്ടു മൂന്ന് സംഭവങ്ങള്‍, സിനിമ എന്ന കലാരൂപത്തിന് അനിയോജ്യമാകുന്ന കഥയുടെ രൂപത്തിലാക്കി, ഇന്ദ്രജിത്തിന്റെ ശബ്ദവിവരണത്തിലൂടെയും സക്കറിയായുടെ കാഴ്ചപ്പാടിലൂടെയും പറഞ്ഞുപോകുന്ന നാല് സ്ത്രീകളുടെ ഗര്‍ഭകാലഘട്ടം കുടുംബങ്ങളെയും സ്ത്രീകളെയും ആകര്‍ഷിക്കുന്ന രീതിയില്‍ തിരകഥയിലക്കുവാന്‍ അനീഷ്‌ അന്‍വര്‍ ശ്രമിച്ചിട്ടുണ്ട്. നാല് സ്ത്രീകളും അവരുടെ ഗര്‍ഭകാലഘട്ടവും അവരെ ചികിത്സിക്കുന്ന സക്കറിയായുടെ മാനസിക സംഘര്‍ഷങ്ങളുമാണ് ഈ സിനിമയുടെ കഥാസന്ദര്‍ഭങ്ങള്‍. പ്രമേയത്തില്‍ പുതുമയുണ്ടെങ്കിലും, ഇഴഞ്ഞു നീങ്ങുന്നതും പ്രവചിക്കാനാവുന്നതും യുക്തിയെ ചോദ്യം ചെയുന്നതുമായ ചില കഥാസന്ദര്‍ഭങ്ങള്‍ സിനിമയുടെ ആസ്വാദനത്തെ സാരമായി ബാധിച്ചു. ഗര്‍ഭത്തിനുള്ള കാരണമെന്തെന്നു ചോദിക്കാതെ 18 വയസ്സുകാരിയെ തന്നിഷ്ടപ്രകാരം പ്രസവിക്കാന്‍ വീട്ടുകാര്‍ അനുവദിക്കുന്നതും, റിമയുടെ കഥാപാത്രത്തിന്റെ വ്യാജ ഗര്‍ഭം സക്കറിയായെ പോലെ മിടുക്കനായ ഒരു ഡോക്ടറിന് മനസ്സിലാകാതെ പോകുന്നതും, ഗീതയുടെ കഥാപാത്രം പ്രസവസമയത്ത് പരസഹായമില്ലാതെ കാറോടിച്ചു ആശുപത്രിയില്‍ വന്നു പ്രസവിക്കുന്നതൊക്കെ യഥാര്‍ഥത്തില്‍ സംഭവിക്കുമോ എന്ന് പ്രേക്ഷകര്‍ക്ക്‌ സംശയമായി അവസാനിക്കുന്നു. 

സംവിധാനം: എബവ് ആവറേജ് 
പ്രേക്ഷകരുടെ യുക്തിയെ ചോദ്യം ചെയ്യുന്നതും സംശയങ്ങള്‍ ഉണ്ടാക്കുന്നതുമായ കഥാസന്ദര്‍ഭങ്ങളുള്ള തിരക്കഥയെ അച്ചടക്കത്തോടെ അവതരിപ്പിക്കുവാന്‍ സംവിധായകന്‍ അനീഷ്‌ അന്‍വറിന് സാധിച്ചു എന്നതാണ് ഈ സിനിമയുടെ വിജയം. നാല് വ്യതസ്ത സാഹചര്യങ്ങളില്‍ സക്കറിയായുടെ ആശുപത്രിയിലെത്തുന്ന സ്ത്രീകളുടെ കഥകള്‍ വിശ്വസനീയതയോടെ കോര്‍ത്തിണക്കി അവതരിപ്പിക്കുവാന്‍ സംവിധയാകന് കഴിഞ്ഞിട്ടുണ്ട്. സാങ്കേതിക പ്രവര്‍ത്തകരെ പൂര്‍ണമായി പ്രയോജനപെടുത്തിയും, രണ്ടു മണിക്കൂറിനുള്ളില്‍ കഥ പറഞ്ഞുതീര്‍ക്കുകയും, കഥാപാത്രങ്ങള്‍ക്ക് അനിയോജ്യരായ നടീനടന്മാരെ അഭിനയിപ്പിക്കുകയും ചെയ്തത് സിനിമയുടെ ആസ്വാദനത്തിനു മാറ്റുക്കൂട്ടാന്‍ സംവിധായകനെ സഹായിച്ചു. ഗര്‍ഭിണികള്‍ക്കും സ്ത്രീകള്‍ക്കും ഏറെ ഇഷ്ടമാകുന്ന ഒരു പ്രമേയം തിരഞ്ഞെടുത്തതിനും, എല്ലാത്തരം പ്രേക്ഷകര്‍ക്കും ഗ്രഹിക്കുവാന്‍ സാധിക്കുന്ന രീതിയില്‍ അവതരിപ്പിക്കുവാന്‍ ശ്രമിച്ചതിനും അനീഷ്‌ അന്‍വര്‍ അഭിനന്ദനം അര്‍ഹിക്കുന്നു. ഇത്തരത്തിലുള്ള ഒരു പരീക്ഷണത്തിന് പണം ചിലവഴിച്ച സാന്ദ്ര തോമസിനും വിജയ്‌ ബാബുവിനും അഭിനന്ദനങ്ങള്‍!

സാങ്കേതികം: എബവ് ആവറേജ്
സംവിധായകന്റെ മനസ്സിലെ ആശയം പ്രേക്ഷകരിലെക്കെത്തിക്കുവാന്‍ സഹായിച്ച പ്രധാന മൂന്ന് ഘടഗങ്ങളാണ് വിഷ്ണുനാരായണന്റെ ചായാഗ്രഹണവും, രഞ്ജിത്ത് ടച്ച്റിവറിന്റെ ചിത്രസന്നിവേശവും, പ്രശാന്ത് പിള്ളയുടെ പശ്ചാത്തല സംഗീതവും. കളര്‍ഫുള്‍ ദ്രിശ്യങ്ങളിലൂടെ കൃത്യമാര്‍ന്ന ഫ്രെയിമുകള്‍ ഒരുക്കി പ്രേക്ഷകരെ തിയറ്ററില്‍ പിടിചിരുത്തുവാന്‍ വിഷ്ണു നാരായണന് സാധിച്ചു. വിഷ്ണു പകര്‍ത്തിയ ദ്രിശ്യങ്ങള്‍ കോര്‍ത്തിണക്കി രഞ്ജിത്ത് ടച്ച്റിവറും തന്റെ കഴിവ് തെളിയിച്ചു. ഒരല്പം ഇഴഞ്ഞു നീങ്ങുന്ന രീതിയിലാണ് കഥാസന്ദര്‍ഭങ്ങളെങ്കിലും, വേഗതയോടെ അവയെല്ലാം കോര്‍ത്തിണക്കുവാന്‍ രഞ്ജിത്തിനു സാധിച്ചത് സിനിമയ്ക്ക് തുണയായി. രംഗങ്ങളുടെ തീവ്രത നഷ്ടപെടുത്താതെ പ്രശാന്ത്‌ പിള്ള നല്‍ക്കിയ പശ്ചാത്തല സംഗീതം മികവു പുലര്‍ത്തി. വിഷ്ണു-ശരത് ടീമിന്റെ പാട്ടുകളില്‍ വെയില്‍ ചില്ല പൂക്കും എന്ന പാട്ട് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റുമെന്നുറപ്പ്. വിനീഷ് ബംഗ്ലന്റെ കലാസംവിധാനവും, സുനില്‍ റഹ്മാന്റെ വസ്ത്രാലങ്കാരവും, രാജേഷ് നെന്മാറയുടെ മേക്കപ്പും സിനിമയുടെ മാറ്റുകൂട്ടുന്ന ഘടഗങ്ങളാണ്.

അഭിനയം: ആവറേജ് 
ഒഴിമുറിയിലെ താണു പിള്ളയ്ക്ക് ശേഷം ലാലിന് ലഭിക്കുന്ന മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് ഗൈനക്കോളജിസ്റ്റ് സക്കറിയാ. നൂറു ശതമാനം ആത്മാര്‍ത്ഥതയോടെ സക്കറിയായെ അവതരിപ്പിക്കുവാന്‍ ലാലിന് സാധിച്ചിട്ടുണ്ട്. നാളിതുവരെ ലഭിച്ച കഥാപാത്രങ്ങളില്‍ ഏറ്റവും മികച്ചത് എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ഒന്നാണ് സനൂഷ അവതരിപ്പിചിരിക്കുന്നത്. ഒരു ചെറിയ ഇടവേളയ്ക്കു ശേഷം മലയാള സിനിമയിലെക്കെത്തിയ ഗീതയ്ക്കു ലഭിച്ച അഭിനയ പ്രാധാന്യമുള്ള കഥാപാത്രമാണ് ഈ സിനിമയിലെത്. അതുപോലെ, അവരവര്‍ക്ക് ലഭിച്ച കഥാപാത്രങ്ങള്‍ മോശമാക്കാതെ അവതരിപ്പിക്കുവാന്‍ റിമ കല്ലിങ്കലിനും, ആശ ശരത്തിനും, സാന്ദ്ര തോമസിനും, ജോയ് മാത്യുവിനും, അജു വര്‍ഗീസിനുമൊക്കെ സാധിച്ചിട്ടുണ്ട്. ഇവരെ കൂടാതെ കൊച്ചുപ്രേമന്‍, ശിവജി ഗുരുവായൂര്‍, ഷാനവാസ്, പൊന്നമ്മ ബാബു, സ്നേഹ ശ്രീകുമാര്‍, ദേവി അജിത്‌ എന്നിവരുമുണ്ട് ഈ സിനിമയില്‍.

സിനിമയില്‍ ഇഷ്ടപെട്ടവ:
1.പ്രമേയം
2.അനീഷ്‌ അന്‍വറിന്റെ സംവിധാനം
3.വിഷ്ണു നാരായണന്റെ ചായാഗ്രഹണം
4.രഞ്ജിത്തിന്റെ ചിത്രസന്നിവേശം
5.പശ്ചാത്തല സംഗീതം  

സിനിമയില്‍ ഇഷ്ടപെടാത്തവ:
1.ഇഴഞ്ഞുനീങ്ങുന്ന കഥാസന്ദര്‍ഭങ്ങള്‍ 
2.യുക്തിയില്ലാത്ത ചില കഥാസന്ദര്‍ഭങ്ങള്‍

സക്കറിയായുടെ ഗര്‍ഭിണികള്‍ റേറ്റിംഗ്: ഗര്‍ഭിണികള്‍ക്കും അമ്മമാര്‍ക്കും ഇഷ്ടമാകുന്ന ഒരു പ്രമേയത്തിന്റെ അച്ചടക്കത്തോടെയുള്ള അവതരണത്താല്‍ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റാന്‍ സാധിച്ചുവെങ്കിലും, ഇഴഞ്ഞുനീങ്ങുന്നതും യുക്തിയെ ചോദ്യം ചെയുന്നതുമായ  കഥാസന്ദര്‍ഭങ്ങളാല്‍ നല്ല സിനിമ എന്ന വിശേഷണം ലഭിക്കാതെ പോയേക്കാവുന്നൊരു സിനിമയായി സക്കറിയായുടെ ഗര്‍ഭിണികള്‍.

സക്കറിയായുടെ ഗര്‍ഭിണികള്‍ റേറ്റിംഗ്: 5.50/10 
കഥ, തിരക്കഥ: 5/10 [ആവറേജ്]
സംവിധാനം: 6/10 [എബവ് ആവറേജ്]
സാങ്കേതികം: 3/5 [എബവ് ആവറേജ്]
അഭിനയം: 2.5/5[ആവറേജ്]
ടോട്ടല്‍ 16.5/30 [5.5/10]

കഥ, തിരക്കഥ, സംവിധാനം: അനീഷ്‌ അന്‍വര്‍
സംഭാഷണം: നിസാം റാവുത്തര്‍
ബാനര്‍: ഫ്രൈഡേ ഫിലിം ഹൗസ്
നിര്‍മ്മാണം: വിജയ്‌ ബാബു, സാന്ദ്ര തോമസ്‌
ചായാഗ്രഹണം: വിഷ്ണു നാരയണന്‍
ചിത്രസന്നിവേശം: രഞ്ജിത്ത് ടച്ച്‌റിവര്‍
ഗാനരചന: ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, അനീഷ്‌ അന്‍വര്‍
സംഗീതം: വിഷ്ണു-ശരത്
പശ്ചാത്തല സംഗീതം: പ്രശാന്ത്‌ പിള്ള
കലാസംവിധാനം: വിനീഷ് ബംഗ്ലന്‍
മേക്കപ്പ്: രാജേഷ്‌ നെന്മാറ
വസ്ത്രാലങ്കാരം: സുനില്‍ റഹ്മാന്‍
വിതരണം: ഫ്രൈഡേ ഫിലിം ഹൗസ്