18 May 2014

ഹൗ ഓള്‍ഡ് ആര്‍ യു - സ്ത്രീകളും കുടുംബങ്ങളും തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമ 7.30/10

മഞ്ജു വാര്യര്‍ എന്ന അഭിനേത്രിയുടെ ഗംഭീര തിരിച്ചുവരവിന് വഴിയൊരുക്കിയ സിനിമ എന്ന പേരിലാണ് ഹൗ ഓള്‍ഡ് ആര്‍ യു റിലീസിന് മുമ്പ് അറിയപെട്ടിരുന്നതെങ്കില്‍, സ്ത്രീകള്‍ സ്വപ്നം കാണണമെന്നും ആ സ്വപ്നത്തിനു വേണ്ടി പ്രയത്നിക്കണമെന്നും അവരെ പഠിപ്പിച്ച സിനിമ എന്ന പേരിലാണ് ഹൗ ഓള്‍ഡ് ആര്‍ യു ഇനി മുതല്‍ അറിയപെടാന്‍ പോകുന്നത്. ഇത്തരമൊരു സന്ദേശം സിനിമയിലൂടെ പ്രേക്ഷകരിലെക്കെത്തിച്ച നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍, സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്, തിരക്കഥകൃത്തുക്കള്‍ ബോബി സഞ്ജയ്‌ എന്നിവര്‍ പ്രത്യേകം അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു! 

റവന്യു വകുപ്പിലെ യു ഡി സി ക്ലര്‍ക്കായ നിരുപമ രാജീവന്റെ ലോകം അവരുടെ ഭര്‍ത്താവ് രാജീവനിലും മകള്‍ ലക്ഷ്മിയിലും മാത്രം ഒതുങ്ങതാണ്. നിരുപമയുടെ ജീവിതത്തെ മാറ്റിമറിക്കുന്ന ചില സംഭവങ്ങള്‍ അവരുടെ കുടുംബത്തില്‍ സംഭവിക്കുന്നു. ആ സംഭവങ്ങളില്‍ തളരാതെ പുതിയൊരു ചിന്തയിലൂടെ അവര്‍ ജീവിതം തിരിച്ചുപിടിക്കുന്നു. അതിലൂടെ വലിയൊരു സമൂഹ നന്മയ്ക്ക് കാരണമായിത്തീരുന്നു. എന്താണ് നിരുപമയുടെ ജീവിതത്തില്‍ സംഭവിച്ചത്? അവള്‍ സ്വീകരിച്ച മാര്‍ഗം എന്താണ്? അവയെങ്ങനെ സമൂഹത്തിനു പ്രജോദനമായി തീര്‍ന്നത് എന്നതാണ് ഈ സിനിമയുടെ കഥ. നിരുപമയായി മഞ്ജു വാര്യരും, രാജീവനായി കുഞ്ചാക്കോ ബോബനും, ലക്ഷ്മിയായി അമൃത അനില്‍കുമാറും അഭിനയിച്ചിരിക്കുന്നു.

മാജിക് ഫ്രെയ്മ്സിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിച്ച ഹൗ ഓള്‍ഡ് ആര്‍ യുവിന്റെ ചായാഗ്രഹണം നിര്‍വഹിച്ചത് ആര്‍.ദിവാകറാണ്. മഹേഷ്‌ നാരായണനാണ് ചിത്രസന്നിവേശം. ഗോപി സുന്ദര്‍ ആണ് പാട്ടുകളുടെയും രംഗങ്ങളുടെയും സംഗീത സംവിധാനം നിര്‍വഹിച്ചത്. 

കഥ, തിരക്കഥ: വെരി ഗുഡ്
ബോബി സഞ്ജയ്‌ ടീമിന്റെ ഭാവനയില്‍ നിന്നും മറ്റൊരു മികച്ച സന്ദേശം കേരളത്തിലെ സിനിമ പ്രേക്ഷകരിലൂടെ സമൂഹത്തിലേക്ക് എത്തുന്നു എന്നതില്‍ അവര്‍ക്ക് അഭിമാനിക്കാം. ഓരോ സിനിമയുടെയും നട്ടെല്ല് ആ സിനിമയുടെ തിരക്കഥയാണെന്ന് അടിവരയിട്ട് വീണ്ടും തെളിയിച്ചിരിക്കുകയാണ് സഹോദരങ്ങളായ ബോബിയും സഞ്ജയും. കുടുംബത്തിന്റെ ഭാരം മുഴുവന്‍ ചുമന്ന് നാല് ചുമരുകള്‍ക്കുള്ളില്‍ തീരേണ്ടതല്ല സ്ത്രീകളുടെ ജീവിതമെന്നും അവര്‍ ഓരോരുത്തരം സ്വപ്‌നങ്ങള്‍ കാണണമെന്നും, ആ സ്വപ്നത്തിലേക്ക് എത്തിച്ചേരുവാനുള്ള മാര്‍ഗങ്ങള്‍ സ്വയം കണ്ടെത്തണമെന്നും ഓരോ സ്ത്രീയെയും ഓര്‍മ്മിപ്പിക്കുന്ന കഥാസന്ദര്‍ഭങ്ങള്‍ എഴുതുവാന്‍ ഇന്ന് മലയാള സിനിമയില്‍ ബോബി സഞ്ജയ്‌ ടീമിനല്ലാതെ മറ്റാര്‍ക്കും സാധിക്കില്ല. ഓരോ രംഗങ്ങളും വിശ്വസനീയമായ രംഗങ്ങളിലൂടെ മികച്ച സംഭാഷണങ്ങളിലൂടെ പ്രേക്ഷകരിലെക്കെത്തിചിരിക്കുകയാണ് തിരക്കഥകൃത്തുക്കള്‍. ഈ സിനിമ നല്‍ക്കുന്ന സന്ദേശത്തിലൂടെ നല്ലൊരു മാറ്റം കേരളത്തില്‍ സംഭവിക്കട്ടെ എന്ന് ആശംസിക്കുന്നു. മമ്മൂട്ടി - മോഹന്‍ലാല്‍ സിനിമകള്‍ക്ക്‌ വേണ്ടി ആരാധകര്‍ കാത്തിരിക്കുന്ന പോലെ, ഒരുനാള്‍ ബോബി സഞ്ജയ്‌ ടീമിന്റെ സിനിമകള്‍ക്ക്‌ വേണ്ടി മലയാള സിനിമ പ്രേമികള്‍ കാത്തിരിക്കുന്ന ദിനമത്ര വിദൂരമല്ല. അഭിനന്ദനങ്ങള്‍!

സംവിധാനം: ഗുഡ്
മുംബൈ പോലീസ് എന്ന സിനിമയിലൂടെ മലയാളികളെ മുഴുവന്‍ ഞെട്ടിച്ച സംവിധായകന്റെ ഏറ്റവും പുതിയ സിനിമയായ ഹൗ ഓള്‍ഡ് ആര്‍ യു അദ്ദേഹത്തിന്റെ സിനിമ ജീവിതത്തിലെ മറ്റൊരു നാഴികകല്ലായി പ്രേക്ഷകര്‍ എന്നും ഓര്‍മ്മിക്കും. കെട്ടുറപ്പുള്ള നല്ലൊരു തിരക്കഥയെ അതിന്റെ ജീവന്‍ നഷ്ടപെടുത്താതെ, മികച്ച സാങ്കേതിക മികവോടെയും, നല്ല അഭിനേതാക്കളുടെ സഹായത്തോടെയും അവതരിപ്പിക്കുവാന്‍ റോഷന്‍ ആന്‍ഡ്രൂസിന് സാധിച്ചു. സിനിമയുടെ തുടക്കത്തില്‍ ഒരല്പം ആശയകുഴപ്പതിലാകുന്ന പ്രേക്ഷകരെ ഒന്നടങ്കം സിനിമയോടൊപ്പം സഞ്ചരിപ്പിച്ചുകൊണ്ട്‌ അവരെ രസിപ്പിക്കുവാനും ചിന്തിപ്പിക്കുവാനും സംവിധായകന് കഴിഞ്ഞിട്ടുണ്ട്. വളരെ സൂക്ഷമതയോടെ ഈ പ്രമേയം അവതരിപ്പിച്ചില്ലയിരുന്നെങ്കില്‍, മലയാളികളുടെ പ്രിയപ്പെട്ട നായികയുടെ താരമൂല്യം വിറ്റഴിക്കുവാന്‍ ശ്രമിച്ചതായെ പ്രേക്ഷകര്‍ക്ക്‌ തോന്നുകയുള്ളൂ. ഇനിയും ഇതുപോലുള്ള പ്രമേയങ്ങള്‍ സിനിമയാക്കുവാനുള്ള ഭാഗ്യം റോഷന്‍ ആന്‍ഡ്രൂസിന് ലഭിക്കട്ടെ. അഭിനന്ദനങ്ങള്‍!

സാങ്കേതികം: ഗുഡ്
ആര്‍. ദിവാകറിന്റെ ചായാഗ്രഹണം മികച്ചു നിന്നിരുന്ന ഒട്ടനേകം രംഗങ്ങള്‍ ഈ സിനിമയിലുണ്ട്. കഥയ്ക്ക്‌ അനിയോജ്യമായ രീതിയില്‍ രംഗങ്ങള്‍ ചിത്രീകരിച്ചത് കൂടുതല്‍ വിശ്വസനീയത ഈ സിനിമയ്ക്ക് നല്‍ക്കുവാന്‍ സാധിച്ചു. ദിവാകരന്‍ പകര്‍ത്തിയ ദ്രിശ്യങ്ങള്‍ കോര്‍ത്തിണക്കിയത് മഹേഷ്‌ നാരായണനാണ്. ആദ്യ പകുതിയില്‍ ഒരല്പം ഇഴച്ചില്‍ അനുഭവപെട്ടു എന്നല്ലാതെ രംഗങ്ങള്‍ കൃത്യതയോടെ കോര്‍ത്തിണക്കുവാന്‍ മഹേഷിനു കഴിഞ്ഞു. റഫീക്ക് അഹമ്മദ്, ഹരി നാരായണന്‍ എന്നിവരുടെ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണമിട്ട ഒരൊറ്റ പാട്ട് മാത്രമാണ് ഈ സിനിമയിലുള്ളത്. ഗോപി സുന്ദര്‍ ഈണമിട്ട പാട്ടുകളില്‍ മികച്ച ഒന്ന് തന്നെയാണ് ഈ സിനിമയിലെ വിജനതയില്‍...എന്ന് തുടങ്ങുന്ന പാട്ട്. ഗോപി സുന്ദര്‍ നല്‍കിയ സംഗീതം ഓരോ രംഗങ്ങള്‍ക്കും മിഴിവേകി. സമീറ സനീഷിന്റെ വസ്ത്രാലങ്കാരവും രഞ്ജിത്ത് അമ്പാടിയുടെ മേക്കപ്പും മികവു പുലര്‍ത്തി. 

അഭിനയം: ഗുഡ്
നിരുപമ രാജീവായി മഞ്ജു വാര്യര്‍ ജീവിക്കുകയായിരുന്നു എന്ന് പറയുന്നതാവും ഉചിതം. ആദ്യ പകുതിയിലെ ചില രംഗങ്ങളില്‍ മാത്രം അമിതാഭിനയമായി തോന്നിയെങ്കിലും, സിനിമയുടെ രണ്ടാം പകുതിയിലും ക്ലൈമാക്സിലും മിന്നുന്ന പ്രകടനം തന്നെയാണ് മഞ്ജു വാര്യര്‍ കാഴ്ചവെച്ചത്. ഇനിയും ഇതുപോലുള്ള കഥാപാത്രങ്ങള്‍ അഭിനയിക്കുവാനുള്ള അവസരവും ഭാഗ്യവും മഞ്ജുവിനു ലഭിക്കട്ടെ. ഒരല്പം നെഗറ്റിവ് കഥാപാത്രമാണെങ്കിലും തനിക്കു ലഭിച്ച കഥാപാത്രത്തെ മികച്ച രീതിയില്‍ തന്നെ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇവരുടെ മകളായി അഭിനയിച്ച അമൃത അനില്‍കുമാറും അഭിനയമികവ് പുലര്‍ത്തി. ഇവരെ കൂടാതെ വിനയ് ഫോര്‍ട്ട്‌, കുഞ്ചന്‍, ലാല് അലക്സ്, ദേവന്‍, ശങ്കര്‍ രാമകൃഷ്ണന്‍, പ്രേം പ്രകാശ്, സുധീര്‍ കരമന, ജയരാജ് വാര്യര്‍, സിദ്ധാര്‍ത്ഥ ബസു, സുരാജ് വെഞ്ഞാറമൂട്, ഇടവേള ബാബു, വിജയന്‍ പെരിങ്ങോട്, കെ.ടി.സി. അബ്ദുള്ള, വിജയകൃഷ്ണന്‍, ചാലി പാല, കനിഹ, മുത്തുമണി, സേതുലക്ഷ്മി, തെസ്നി ഖാന്‍, വനിതാ കൃഷ്ണചന്ദ്രന്‍, കലാരഞ്ജിനി എന്നിവരും ഈ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. പ്രമേയം
2. തിരക്കഥയും സംഭാഷണങ്ങളും
3. സംവിധാനം
4. മഞ്ജു വാര്യരുടെ അഭിനയം
5. ഗോപി സുന്ദറിന്റെ സംഗീതം

ഹൗ ഓള്‍ഡ് ആര്‍ യു റിവ്യൂ: സ്ത്രീകള്‍ സ്വപ്നം കാണണമെന്നും ആ സ്വപ്നത്തിനു വേണ്ടി പ്രയത്നിക്കണമെന്നും അവരെ പഠിപ്പിച്ച സിനിമ, അവരുടെ ചിന്തകളെ സ്വാധീനിക്കാന്‍ കഴിഞ്ഞ സിനിമ, മികച്ചൊരു സന്ദേശം സമൂഹത്തിനു നല്‍കിയ സിനിമ. 

ഹൗ ഓള്‍ഡ് ആര്‍ യു റേറ്റിംഗ്: 7.30/10
കഥ, തിരക്കഥ: 8/10 [വെരി ഗുഡ്]
സംവിധാനം: 7/10[ഗുഡ്]
സാങ്കേതികം: 3.5/5 [ഗുഡ്]
അഭിനയം: 3.5/5 [ഗുഡ്]
ടോട്ടല്‍: 22/30 [7.3/10]

സംവിധാനം: റോഷന്‍ ആന്‍ഡ്രൂസ്
കഥ, തിരക്കഥ, സംഭാഷണം: ബോബി സഞ്ജയ്‌
ബാനര്‍: മാജിക് ഫ്രെയ്മ്സ്
നിര്‍മ്മാണം: ലിസ്റ്റിന്‍ സ്റ്റീഫന്‍
ചായാഗ്രഹണം: ആര്‍. ദിവാകരന്‍
ചിത്രസന്നിവേശം: മഹേഷ്‌ നാരയണന്‍
വരികള്‍: റഫീക്ക് അഹമ്മദ്, ഹരിനാരായണ്‍
സംഗീതം, പശ്ചാത്തല സംഗീതം: ഗോപി സുന്ദര്‍
കലാസംവിധാനം: സിറില്‍ കുരുവിള
മേക്കപ്പ്: രഞ്ജിത്ത് അമ്പാടി
വസ്ത്രാലങ്കാരം: സമീറ സനീഷ്
വിതരണം: സെന്‍ട്രല്‍ പിക്ചേഴ്സ് റിലീസ് 

മിസ്റ്റര്‍ ഫ്രോഡ് - ലാലിസവും ഫ്രോഡുകളികളും ആരാധകരെ തൃപ്തിപെടുത്തും 4.80/10

മോഹന്‍ലാലിന്‍റെ ആരാധകര്‍ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ് ബി.ഉണ്ണികൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വഹിച്ച മിസ്റ്റര്‍ ഫ്രോഡ്. മലയാളത്തിലെ ആദ്യ ഹൈടെക് മോഷണ സിനിമ എന്ന പരസ്യ വാചകത്തോടെ ബി.ഉണ്ണികൃഷ്ണന്‍ ഒരുക്കിയ ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത് എ.വി.അനൂപാണ്. സതീഷ്‌ കുറുപ്പ് ചായാഗ്രഹണവും, മനോജ്‌ ചിത്രസന്നിവേശവും, ഗോപി സുന്ദര്‍ പശ്ചാത്തല സംഗീതവും, ശിവ സംഘട്ടന രംഗങ്ങളുടെ സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. ആന്റണി പെരുമ്പാവൂരിന്റെ മാക്സ് ലാബാണ് ഈ സിനിമ വിതരണം ചെയ്തിരിക്കുന്നത്. 

എത്ര പ്രയാസകരമായ മോഷണമാണെങ്കിലും അനായാസം ചെയ്യുവാന്‍ കഴിവുള്ള ഒരു ഹൈടെക് കള്ളന്‍ അഥവാ ഫ്രോഡാണ് ഈ കഥയിലെ നായകന്‍. അയാളെ തേടി ഒരു പ്രാധനപെട്ട ദൗത്യം എത്തുന്നു. കേരളത്തിലെ ഒരു വലിയ കൊട്ടാരത്തിലെ സ്വര്‍ണ്ണശേഖരം മോഷ്ടിക്കുക എന്നതാണ് ആ ദൗത്യം. ആരാണ് ആ ദൗത്യം ഫ്രോഡിനെ ഏല്‍പ്പിക്കുന്നത്? എന്തിനാണ് ഫ്രോഡ് ആ ദൗത്യം ഏറ്റെടുക്കുന്നത്? എന്നതാണ് ഈ സിനിമയിയുടെ കഥ.

കഥ, തിരക്കഥ: ബിലോ ആവറേജ്
ബി.ഉണ്ണികൃഷ്ണന്റെ തിരക്കഥയില്‍ ഏറ്റവും മികച്ചത് എന്ന് തോന്നിയ ഒരു സിനിമയായിരുന്നു ഷാജി കൈലാസിന്റെ ടൈഗര്‍. ഇത്രയും മികച്ച രീതിയില്‍ സസ്പെന്‍സ് നിലനിര്‍ത്തിയിരിക്കുന്ന ഒരു സിനിമ ആ കാലഘട്ടത്തില്‍ മലയാള സിനിമയില്‍ വന്നിട്ടില്ലായിരുന്നു. ആ സിനിമയ്ക്ക് ശേഷം കുടുംബ കഥകളും കുറ്റാന്വേഷണ സിനിമകളും എഴുതിയ ബി.ഉണ്ണികൃഷ്ണന് ഒരു മെഗാ ഹിറ്റ്‌ ലഭിച്ചിരുന്നില്ല. പക്ഷെ, മാടമ്പിയും ഗ്രാന്‍ഡ്‌മാസ്റ്ററും വിജയചിത്രങ്ങളായിരുന്നുവെങ്കിലും മോഹന്‍ലാലിന്‍റെ കഴിവ് മുഴുവന്‍ പ്രകടിപ്പിക്കുവാന്‍ പറ്റുന്ന തരത്തിലായിരുന്നില്ല. എല്ലാ മോഹന്‍ലാല്‍ ആരാധകരെയും സന്തോഷിപ്പിക്കുക, അതിലൂടെ ഒരു മെഗാ ഹിറ്റ്‌ സിനിമയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബി.ഉണ്ണികൃഷ്ണന്‍ ഫ്രോഡ് എന്ന സിനിമയുടെ തിരക്കഥ എഴുതിതുടങ്ങിയത്. ഒരു പരുധിവരെ അതില്‍ വിജയിക്കുവാന്‍ ബി ഉണ്ണികൃഷ്ണന് സാധിച്ചിട്ടുമുണ്ട്. ഇന്നത്തെ കാലഘട്ടത്തിലെ സിനിമ പ്രേമികള്‍ താരത്തെയല്ല തിരക്കഥയെയാണ് ഉറ്റുനോക്കുന്നത് എന്ന സത്യം ബി. ഉണ്ണികൃഷ്ണന്‍ മറന്നു പോയെന്നു തോന്നുന്നു. മോഷണ രംഗങ്ങള്‍ ഒന്നും തന്നെ വിശ്വസനീയമല്ലാത്തതും ക്ലൈമാക്സ് രംഗങ്ങള്‍ പ്രവചിക്കാനവുന്നതുമായാത് സിനിമയ്ക്ക് തിരിച്ചടിയായി. രണ്ടാം പകുതിയിലെ ഒട്ടുമിക്ക രംഗങ്ങളും പ്രവചിക്കനായതും സിനിമയുടെ രസംകളഞ്ഞു. താരത്തിന്റെ മൂല്യം വിറ്റുകാശാക്കാന്‍ ശ്രമിക്കുന്നതിനു പകരം, വിശ്വസനീയതയോടെ മോഷണ രംഗങ്ങളുടെ തിരക്കഥ എഴുതിയിരുന്നുവെങ്കില്‍ ഈ സിനിമ ഒരുപക്ഷെ എല്ലാതരം പ്രേക്ഷകരെയും തൃപ്തിപെടുത്തുമായിരുന്നു. 

സംവിധാനം: ആവറേജ്
ധൂം, ബില്ല, മങ്കാത്ത എന്നീ അന്യഭാഷ സിനിമകളില്‍ കണ്ടിട്ടുള്ള പ്രമേയാമാണ് ആദ്യമായി മലയാള സിനിമയില്‍ പരീക്ഷിച്ചിരിക്കുന്നത്. ആനയാസം മോഷണം നടത്തുന്ന ഒരു അതിസമര്‍ത്ഥനായ കള്ളന്റെ കഥയാണ് മിസ്റ്റര്‍ ഫ്രോഡ് എന്ന് ചുരുക്കത്തില്‍ പറയാം. മേല്പറഞ്ഞ പ്രമേയമോ കഥയോ പുതുമയുള്ള രീതിയില്‍ അവതരിപ്പിച്ചിരുന്നുവെങ്കില്‍ മലയാള സിനിമ കണ്ട ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നാകുമായിരുന്നു ഈ സിനിമ. മോഹന്‍ലാലിന്‍റെ ആരാധകരെ സന്തോഷിപ്പിക്കുവാന്‍ വേണ്ടി ആദ്യ പകുതിയിലെ രംഗങ്ങള്‍ മികവുറ്റ രീതിയില്‍ ത്രസിപ്പിക്കുന്ന സംഭാഷണങ്ങളുടെയും മികച്ച പശ്ചാത്തല സംഗീതത്തിന്റെയും അകമ്പടിയോടെ അവതരിപ്പിക്കുവാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്. പക്ഷെ, രണ്ടാം പകുതിയുടെ അവസാനവും ക്ലൈമാക്സ് രംഗങ്ങളും തീര്‍ത്തും നിരാശജനകമായാണ് സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നത്. കണ്ടുമടുത്ത രംഗങ്ങളാണ് തിരക്കഥയില്‍ എഴുതിയിരിക്കുന്നത് എങ്കില്‍, അവ പുതുമയുള്ള കഥാ പശ്ചാത്തലത്തിലെങ്കിലും അവതരിപ്പിക്കാമായിരുന്നു. അവസാന നിമിഷത്തെ സസ്പെന്‍സ് പ്രേക്ഷകര്‍ക്ക്‌ പ്രവചിക്കാനവുകയില്ലെങ്കിലും, അവയ്ക്ക് വലിയ പ്രാധാന്യമുള്ള പോലെയല്ല സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നത്. മാടമ്പിയും ഗ്രാന്‍ഡ്‌മാസ്റ്ററും വിജയച്ച പോലെ മിസ്റ്റര്‍ ഫ്രോഡും വിജയിക്കുമായിരിക്കാം. പക്ഷെ, നല്ലൊരു ത്രില്ലര്‍ സിനിമ പ്രേക്ഷകന് നല്‍ക്കുവാന്‍ ഇതുവരെ അദേഹത്തിന് സാധിച്ചിട്ടില്ല എന്നത് ഖേദകരം തന്നെ. 

സാങ്കേതികം: ഗുഡ് 
ഈ അടുത്ത കാലത്ത് എന്ന സിനിമയ്ക്ക് ശേഷം ഗോപി സുന്ദര്‍ പശ്ചാത്തല സംഗീതം നിര്‍വഹിച്ചതില്‍ ഏറ്റവും മികച്ചത് എന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് ഈ സിനിമയിലെത്. പ്രേക്ഷകരെ ത്രില്ലടിപ്പിക്കുവാന്‍ ചെറുതായൊന്നുമല്ല ഗോപി സുന്ദറിനു സാധിച്ചത്. അഭിനന്ദനങ്ങള്‍! ഒരു ആക്ഷന്‍ സിനിമയ്ക്ക് ആവശ്യമായിട്ടുള്ള ചടുലതയൊരുക്കുവാനും, ആരാധകരെ ആവേശഭരിതരാകുന്ന മോഹന്‍ലാലിന്‍റെ ഭാവഭിനയങ്ങള്‍ കൃത്യമായി ക്യാമറയില്‍ പകര്‍ത്തുവാനും സതീഷ്‌ കുറുപ്പിന് സാധിച്ചിട്ടുണ്ട്. വലിയൊരു കൊട്ടാരത്തിന്റെ നിധിയിരിക്കുന്ന സ്ഥലവും അതിലെക്കെത്തിപറ്റുവാന്‍ ഉപയോഗിക്കുന്ന ഗുഹയും വിശ്വസനീയമായി അനുഭവപെട്ടത്‌ സതീഷ്‌ കുറുപ്പിന്റെ ചായാഗ്രഹമികവു തന്നെ. ഒരു ആക്ഷന്‍ സിനിമയ്ക്ക് വേണ്ടിയുള്ള വേഗത നല്‍ക്കുവാന്‍ മനോജിന്റെ സന്നിവേശത്തിന് ഒരുപരുധി വരെ സാധിച്ചിട്ടുണ്ട്. ആദ്യപകുതിയില്‍ സിനിമയ്ക്ക് നല്‍ക്കിയ വേഗത രണ്ടാം പകുതിയില്‍ കൈവിട്ടു പോയി സിനിമയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. പശ്ചാത്തല സംഗീതത്തിലെ മികവോന്നും പാട്ടുകളുടെ സംഗീതത്തില്‍ കൈവരിക്കുവാന്‍ ഗോപി സുന്ദറിനു സാധിച്ചില്ല. സദാപാലയ എന്ന സെമി ക്ലാസ്സിക്കല്‍ പാട്ട് മാത്രമാണ് മികവു പുലര്‍ത്തിയത്‌. സ്റ്റണ്ട് ശിവയുടെ ആക്ഷന്‍ രംഗങ്ങള്‍ മികവു പുലര്‍ത്തുകയും ആരാധകരെ രസിപ്പിച്ചിട്ടുമുണ്ട്. ജോസഫ്‌ നെല്ലിക്കലിന്റെ കലാസംവിധാനവും എസ്.ബി. സതീഷിന്റെ വസ്ത്രാലങ്കാരവും മികവു പുലര്‍ത്തി. ക്ലൈമാക്സ് രംഗത്തിലുള്ള മോഹന്‍ലാലിന്‍റെ മേക്കപ്പ് ഒഴികെ സിനിമയിലെ എല്ലാ കഥാപാത്രങ്ങളുടെയും മേക്കപ്പും മികവു പുലര്‍ത്തി. ഏവര്‍ക്കും അഭിനന്ദനങ്ങള്‍!

അഭിനയം: എബവ് ആവറേജ്
മലയാള സിനിമയില്‍ ഫ്രോഡുകളികള്‍ തന്മയത്വത്തോടെ അവതരിപ്പിക്കുവാന്‍ കഴിവുള്ള ഒരേയൊരു നടനെ ഇന്നുള്ളൂ എന്ന് സത്യം എല്ലാവര്‍ക്കും അറിയാവുന്ന കാര്യം തന്നെ. ഒരേ സമയം ആരാധകരെയും ആരധകരല്ലത്തവരെയും തൃപ്തിപെടുത്തിക്കൊണ്ട് അനായാസം കഥാപാത്രമായി മാറിക്കൊണ്ട് പ്രേക്ഷകരെ കയ്യിലെടുക്കുവാനും ത്രസിപ്പിക്കുവാനും മോഹന്‍ലാലിനു സാധിച്ച സിനിമയാണ് മിസ്റ്റര്‍ ഫ്രോഡ്. അഭിനയിക്കുന്ന വേഷമേതായാലും തന്റേതായൊരു ശൈലി ആ കഥാപാത്രത്തിനു നല്‍ക്കുവാനുള്ള കഴിവുള്ള നടന്മാരാണ് സിദ്ദിക്കും സായികുമാറും. ഈ സിനിമയിലെ അവരവതരിപ്പിച്ച കഥാപാത്രങ്ങളും വ്യതസ്തമല്ല. സിദ്ദിക്കിന്റെ സഖാവ് ചന്ദ്രശേഖര വര്‍മ്മ എന്ന കഥാപാത്രവും സായികുമാറിന്റെ സാജന്‍ എന്ന പോലീസുകാരനും എടുത്ത പറയേണ്ട പ്രശംസിക്കേണ്ട പ്രകടനങ്ങള്‍ തന്നെ. മലയാള സിനിമയിലെ നവയുഗ നായികമാരില്‍ അഭിനയ മികവു തെളിയിച്ച നടിയാണ് മിയ ജോര്‍ജ്. സരസ്വതി എന്ന കഥാപാത്രത്തെ മികച്ച രീതിയില്‍ തന്നെ മിയ അവതരിപ്പിച്ചിട്ടുണ്ട്. ഇവരെ കൂടാതെ തമിഴ് നടന്‍ വിജയകുമാര്‍, വിജയ്‌ ബാബു, ദേവ് ഗില്‍, ദേവന്‍, സുരേഷ് കൃഷ്ണ, അശ്വിന്‍ മാത്യു, സത്താര്‍, പി.ബാലചന്ദ്രന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, മുകുന്ദന്‍, മനു നായര്‍, രാഹുല്‍ മാധവ്, വി.കെ.ശ്രീരാമന്‍, കലാശാല ബാബു, ബാലാജി, മഞ്ജരി ഫാദ്നിസ്, പല്ലവി പുരോഹിത്, അമൃത അനില്‍കുമാര്‍ എന്നിവരും അതിഥി താരങ്ങളായി സംഗീത സംവിധായകനായ ഗോപി സുന്ദറും പ്രശസ്ത വയലിനിസ്റ്റ് ബാലബാസ്കറും ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നു.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. മോഹന്‍ലാല്‍
2. ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം
3. ചായാഗ്രഹണം
4. സംഭാഷണങ്ങള്‍

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. കഥ
2. യുക്തിയില്ലാത്ത മോഷണ രംഗങ്ങള്‍
3. പ്രവചിക്കാനാവുന്ന കഥാഗതി

മിസ്റ്റര്‍ ഫ്രോഡ്: ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കുവാന്‍ മികച്ച പശ്ചാത്തല സംഗീതത്തിനും മോഹന്‍ലാലിനെ അഭിനയത്തിനും ത്രസിപ്പിക്കുന്ന സംഭാഷണങ്ങള്‍ക്കും സാധിച്ചപ്പോള്‍, നല്ല ആക്ഷന്‍ സിനിമകളെ സ്നേഹിക്കുന്ന സാധാരണ പ്രേക്ഷനെ നൂറു ശതമാനം തൃപ്തിപെടുത്തുവാന്‍ ഉണ്ണികൃഷ്ണനു സാധിക്കാതെപോയി.

മിസ്റ്റര്‍ ഫ്രോഡ് റേറ്റിംഗ്: 4.80/10
കഥ, തിരക്കഥ: 3/10[ബിലോ ആവറേജ്]
സംവിധാനം: 5/10[ആവറേജ്]
സാങ്കേതികം: 3.5/5[ഗുഡ്]
അഭിനയം: 3/5[എബവ് ആവറേജ്]
ടോട്ടല്‍ 14.5/30 [4.8/10]

രചന, സംവിധാനം: ബി.ഉണ്ണികൃഷ്ണന്‍
നിര്‍മ്മാണം: എ.വി.അനൂപ്‌
ബാനര്‍: എ.വി.എ.പ്രൊഡക്ഷന്‍സ്
ചായാഗ്രഹണം: സതീഷ്‌ കുറുപ്പ്
ചിത്രസന്നിവേശം: മനോജ്‌
വരികള്‍: ചിറ്റൂര്‍ ഗോപി, ഹരിനാരായണന്‍, സന്തോഷ് വര്‍മ്മ
സംഗീതം, പശ്ചാത്തല സംഗീതം: ഗോപി സുന്ദര്‍
കലാസംവിധാനം: ജോസഫ്‌ നെല്ലിക്കല്‍
മേക്കപ്പ്: പ്രദീപ്‌ രംഗന്‍
വസ്ത്രാലങ്കാരം: എസ്.ബി.സതീഷ്‌
സംഘട്ടനം: സ്റ്റണ്ട് ശിവ
വിതരണം: മാക്സ് ലാബ് റിലീസ് 

12 May 2014

ഗോഡ്സ് ഓണ്‍ കണ്‍ട്രി - ദൈവത്തിന്റെ സ്വന്തം നാട്ടിലെ അവിശ്വസനീയ കാഴ്ചകള്‍ 4.70/10

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നടക്കുന്ന കൊടുംക്രൂരതകള്‍ക്കെതിരെ വിരല്‍ചൂണ്ടുന്ന പ്രമേയമാണ് വാസുദേവ് സനലും കൂട്ടരും ഗോഡ്സ് ഓണ്‍ കണ്‍ട്രി എന്ന സിനിമയിലൂടെ അവതരിപ്പിക്കുന്നത്‌. രാഖി പീഡന കേസിലെ പ്രതികളെ നിയമത്തിന്റെ പരമാവധി ശിക്ഷ നല്‍ക്കുവാന്‍ വേണ്ടി പോരാടുന്ന അഭിഭാഷകന്‍ മാത്യു, മകളുടെ ശസ്ത്രക്രിയ നടത്തുവാന്‍ വേണ്ടി പണമുണ്ടാക്കാന്‍ നെട്ടോട്ടമോടുന്ന മുഹമ്മദ്‌, വ്യക്തിപരമായ ഒരു അത്യാവശ്യത്തിനു വേണ്ടി 75 ലക്ഷം രൂപയുടെ കള്ളപണം കൈമാറുവാന്‍ വേണ്ടി നടക്കുന്ന മനുകൃഷ്ണ എന്നിവരുടെ ജീവിതത്തില്‍ ഒരു ദിവസം നടക്കുന്ന ചില സംഭവങ്ങളാണ് ഈ സിനിമയുടെ കഥ. ഒരു പകല്‍ ഈ മൂന്ന് വ്യക്തികളുടെ ജീവിതത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളെ സമന്വയിപ്പിച്ച് അവതരിപ്പിച്ച ഈ സിനിമയുടെ രചന നിര്‍വഹിച്ചത് അരുണ്‍ ഗോപിനാഥ്, അനീഷ്‌ ഫ്രാന്‍സിസ്, പ്രവീണ്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്. പുതുമുഖങ്ങളായ അരവിന്ദ് കൃഷ്ണയും, അരുണ്‍ ജയിംസും ചേര്‍ന്നാണ് ഈ സിനിമയുടെ ചായാഗ്രഹണം നിര്‍വഹിച്ചത്. രതീഷ്‌ രാജാണ് രംഗങ്ങള്‍ കോര്‍ത്തിണക്കിയത്. ഗോപി സുന്ദറാണ് പശ്ചാത്തല സംഗീതം.

ആന്റോ ജോസഫ്‌ ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫും, തഹാസിന്റെ ബാനറില്‍ ഹസീബ് ഹനീഫും, എയ്ഞ്ചല്‍ വാര്‍ക്സിന്റെ ബാനറില്‍ അജി മേടയിലും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ഈ സിനിമ ആന്റോ ജോസെഫിന്റെ വിതരണ കമ്പനിയായ ആന്‍ മെഗാ മീഡിയ റിലീസ് ചെയ്യുന്നു.

കഥ, തിരക്കഥ: ആവറേജ്
അപരിചിതരായ കുറെ വ്യക്തികളുടെ ജീവിതത്തില്‍ നടക്കുന്ന അപ്രതീക്ഷിത സംഭവങ്ങള്‍ എന്നത് എന്നും പുതുമ നല്‍ക്കുന്ന ഒരു പ്രമേയം തന്നെ. അവ സമൂഹത്തിലെ ചില അനീതികള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നവ കൂടിയാകുമ്പോള്‍ അല്ലെങ്കില്‍ കാലികപ്രസക്തിയുള്ളതാകുമ്പോള്‍ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റുവാന്‍ സാധിക്കും. അതരത്തില്ലുള്ള ഒരു പ്രമേയമാണ് ഈ സിനിമയുടെ കഥയ്ക്ക്‌ ആധാരം. ശക്തമായൊരു പ്രമേയം ലഭിച്ചിട്ടും പുതുമയുള്ള കഥാസന്ദര്‍ഭങ്ങള്‍ എഴുതുവാന്‍ തിരക്കഥരചയ്താക്കള്‍ക്ക് സാധിച്ചില്ല എന്നതാണ് ഈ സിനിമയുടെ പ്രധാന പ്രശ്നം. കണ്ടുമടുത്തതും പ്രവചിക്കാനവുന്നതുമായ കഥാസന്ദര്‍ഭങ്ങള്‍ മാത്രമാണ് സിനിമയിലുടനീളം. അതുലുപരി, ഒട്ടുമിക്ക കഥാസന്ദര്‍ഭങ്ങളും അവിശ്വസനീയമായ രീതിയിലായതും പ്രേക്ഷകരെ ബോറടിപ്പിച്ചു. കഥയിലോ സിനിമയ്ക്കോ ആവശ്യമില്ലാത്ത ഒട്ടനേകം ദ്വയാര്‍ഥ പ്രയോഗങ്ങളും തെറിവിളികളും വേണ്ടുവോളം ഈ സിനിമയിലുണ്ട്. പ്രമേയത്തിന്റെ ശക്തികൊണ്ടും, ആദ്യ പകുതിയിലെ കഥാഗതിയുടെ മിടുക്കുകൊണ്ടും പ്രേക്ഷകരില്‍ ഭൂരിഭാഗം പേരും രസിച്ചുതന്നെയാണ് സിനിമ കാണുന്നത്. രണ്ടാം പകുതിയും ക്ലൈമാക്സും പൂര്‍ണമായും പ്രവചിക്കാനവുന്ന സംഭവങ്ങളിലെക്കാണ് പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോക്കുന്നത്. ഇത് തന്നെയാണ് ഈ സിനിമയെ പ്രേക്ഷകരോട് അടുപ്പിക്കാത്തത് എന്ന് കരുതണം. വിശ്വസനീയമായ കഥാസന്ദര്‍ഭങ്ങള്‍ ലളിതമായ രീതിയില്‍ അവതരിപ്പിച്ചുവെങ്കില്‍ മറ്റൊരു ട്രാഫിക്കോ പാസഞ്ചാറോ ആയിതീരുമായിരുന്ന സിനിമയാണ് ഗോഡ്സ് ഓണ്‍ കണ്‍ട്രി.

സംവിധാനം: ബിലോ ആവറേജ്
ഓരോ കഥയും അവതരിപ്പിക്കേണ്ട രീതിയില്‍ പ്രേക്ഷകര്‍ക്ക്‌ നല്‍ക്കിയിലെങ്കില്‍, ആ കഥയിലുള്ള സാരാംശം അവരിലെക്കെത്തില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഗോഡ്സ് ഓണ്‍ കണ്‍ട്രി എന്ന സിനിമ. നമ്മുടെ സമൂഹത്തില്‍ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ വിരല്‍ചൂണ്ടുന്ന ഒരു പ്രമേയം ലഭിച്ചിട്ടും, ട്രാഫിക്കും പാസഞ്ചറും പോലെ അവതരിപ്പിക്കുവാന്‍ ശ്രമിച്ച സംവിധായകന്‍ വാസുദേവ് സനല്‍ പരാജയപെട്ടു എന്ന് തന്നെ പറയേണ്ടിവരും. വാസുദേവ് സനലിന്റെ ആദ്യ സിനിമയായ ഇരുവട്ടം മണവാട്ടിയുടെ കഥയുടെ അവതരണവും പ്രേക്ഷകര്‍ക്ക്‌ ഗ്രഹിക്കുവാന്‍ സാധിക്കാത്ത രീതിയിലായിരുന്നു. ഒരു പകല്‍ നടക്കുന്ന സംഭവങ്ങള്‍ ഇതിവൃത്തമായിട്ടുള്ള നിരവധി സിനിമകള്‍ മലയാളികള്‍ കണ്ടുമടുത്തതാണ്. അതെ രീതിയില്‍ തന്നെയാണ് ഈ സിനിമയും അവതരിപ്പിക്കാന്‍ ശ്രമിച്ചത് എന്നയിടത്താണ്‌ സംവിധായകന് തെറ്റുപറ്റിയത്. വേഗതയോടെ കഥ അവതരിപ്പിക്കാന്‍ കിട്ടിയ അവസരം വരെ അനാവശ്യമായതും അവിശ്വസനീയമായതുമായ സംഭവങ്ങള്‍കൊണ്ടു വലിച്ചുനീട്ടി പ്രേക്ഷകരെ ബോറടിപ്പിച്ചു. അനവസരത്തിലുള്ള തമാശകളും ബോറന്‍ അനുഭവമായിരുന്നു. പ്രേക്ഷരുടെ യുക്തിയെ ചോദ്യം ചെയുന്ന രീതിയിലുള്ള കഥാസന്ദര്‍ഭങ്ങള്‍ സിനമയുടെ ആസ്വാദനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. നടീനടന്മാരുടെ പ്രകടനവും, ചടുലതയോടെയുള്ള ദ്രിശ്യങ്ങളും ഉള്ളതുകൊണ്ട്   നിര്‍മ്മാതാവ് സാമ്പത്തിക കെണിയില്‍പെടാതെ രക്ഷപെടുമെന്ന് തോന്നുന്നു.

സാങ്കേതികം: എബവ് ആവറേജ്
അരവിന്ദ് കൃഷ്ണയും അരുണ്‍ ജെയ്മ്സും ചേര്‍ന്ന് പകര്‍ത്തിയ ദ്രിശ്യങ്ങള്‍ സിനിമയുടെ കഥയ്ക്കും പ്രമേയത്തിനും യോജിക്കുന്നതരത്തിലാണ് എന്നത് ഈ സിനിമയുടെ മുഖ്യ ആകര്‍ഷണമാകുന്നു. ഇരുവരും ചേര്‍ന്ന് പകര്‍ത്തിയ രംഗങ്ങള്‍ സന്നിവേശം ചെയ്തത് രതീഷ്‌ രാജാണ്. ചടുലതയോടെ രംഗങ്ങള്‍ ആദ്യ പകുതിയില്‍ കോര്‍ത്തിണക്കിയ രതീഷ്‌ ഈ സിനിമയെ രണ്ടാം പകുതിയില്‍ കൈവിട്ടതിന്റെ ഫലമാണ് രണ്ടാം പകുതിയിലെ ഇഴഞ്ഞു നീങ്ങുന്ന രംഗങ്ങള്‍ക്ക് കാരണമായത്‌. അനു എലിസബത്ത്‌ ജോസും അരുണ്‍ ഗോപിനാഥും ചേര്‍ന്ന് എഴുതിയ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം നല്‍ക്കിയ രണ്ടു പാട്ടുകളാനുള്ളത്. രണ്ടും മോശം പാട്ടുകളാണ്. ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതവും സിനിമയോട് ചേര്‍ന്ന് പോക്കുന്നവയല്ല. എം. ബാവയുടെ കലാസംവിധാനവും, റഷീദ് അഹമ്മദിന്റെ മേക്കപും മോശമായില്ല.

അഭിനയം: എബവ് ആവറേജ്
ഫഹദ് ഫാസില്‍, ലാല്‍, ശ്രീനിവാസന്‍, നന്ദു, ജയരാജ്‌ വാര്യര്‍, വിജയകുമാര്‍, മണികുട്ടന്‍, പ്രശാന്ത്‌ നാരായണന്‍, ടോഷ് ക്രിസ്റ്റി, ജോബി, നെല്‍സണ്‍, ജാഫര്‍ ഇടുക്കി, വി.കെ.ശ്രീരാമന്‍, ശിവജി ഗുരുവായൂര്‍, സുധീര്‍ കരമന, നിയാസ്, സാദിക്ക്, ചാലി പാല, മൈഥിലി, ഇഷ തല്‍വാര്‍, ലെന, ലക്ഷ്മിപ്രിയ, അഞ്ചു അരവിന്ദ്, മോളി കണ്ണമാലി എന്നിവരാണ് ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. ഇന്നത്തെ തലമുറയെ പ്രതിനിധികരിക്കുന്ന വ്യക്തിയാണ് മനുകൃഷ്ണന്‍. മനുകൃഷ്ണന്‍ എന്ന കഥാപാത്രമായി മാറുവാന്‍ ഫഹദ് ഫാസിലിനു നിഷ്പ്രയാസം സാധിച്ചു. ലാലിന്‍റെ മുഹമ്മദും ശ്രീനിവാസന്റെ മാത്യുവും പ്രേക്ഷകരുടെ കയ്യടി നേടുന്നില്ലയെങ്കിലും ഇരുവരും മോശമല്ലാതെ അവരവുടെ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു. നന്ദുവും, മണികുട്ടനും, ലെനയും, ജാഫറും, ജോബിയും, സുധീറും മോശമാക്കാതെ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. ഫഹദ്, ലാല്‍ എന്നിവരുടെ അഭിനയം
2. ചായാഗ്രഹണം
3. സംഘട്ടന രംഗങ്ങള്‍

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. അവിശ്വസനീയമായ കഥാസന്ദര്‍ഭങ്ങള്‍
2. പ്രവചിക്കനാവുന്ന കഥാഗതി
3. രണ്ടാം പകുതിയും ക്ലൈമാക്സും

ഗോഡ്സ് ഓണ്‍ കണ്‍ട്രി റിവ്യൂ: അഭിനേതാക്കളുടെ മികവില്‍ ഒരുവട്ടം കണ്ടിരിക്കാമെങ്കിലും, അവിശ്വസനീയമായ കഥാസന്ദര്‍ഭങ്ങളും കണ്ടുമടുത്ത അവതരണ രീതിയും പ്രേക്ഷകരെ ബോറടിപ്പിക്കുന്നു.

ഗോഡ്സ് ഓണ്‍ കണ്‍ട്രി റേറ്റിംഗ്: 4.70/10
കഥ, തിരക്കഥ: 5/10 [ആവറേജ്]
സംവിധാനം: 3/10 [ബിലോ ആവറേജ്]
സാങ്കേതികം: 3/5[എബവ് ആവറേജ്]
അഭിനയം: 3/5[എബവ് ആവറേജ്]
ടോട്ടല്‍ 14/30 [4.7/10]

സംവിധാനം: വാസുദേവ് സനല്‍
രചന: അരുണ്‍ ഗോപിനാഥ്, അനീഷ്‌ ഫ്രാന്‍സിസ്, പ്രവീണ്‍ കുമാര്‍
നിര്‍മ്മാണം: ആന്റോ ജോസഫ്‌, അജി മേടയില്‍, ഹസീബ് ഹനീഫ്
ബാനര്‍: ആന്റോ ജോസഫ്‌ ഫിലിം കമ്പനി
ചായഗ്രഹണം: അരവിന്ദ് കൃഷ്ണ, അരുണ്‍ ജെയിംസ്‌
ചിത്രസന്നിവേശം: രതീഷ്‌ രാജ്
ഗാനരചന: അനു എലിസബത്ത്‌ ജോസ്, അരുണ്‍ ഗോപിനാഥ്
സംഗീതം, പശ്ചാത്തല സംഗീതം: ഗോപി സുന്ദര്‍
കലാസംവിധാനം: എം.ബാവ
മേക്കപ്പ്: റഷീദ് അഹമ്മദ്
വസ്ത്രാലങ്കാരം: പ്രദീപ്‌ കടക്കാശ്ശേരി
വിതരണം: ആന്‍ മെഗാ മീഡിയ, തഹാസ്, എയ്ഞ്ചല്‍ വര്‍ക്സ് 

4 May 2014

ലോ പോയിന്‍റ് - പ്രേക്ഷകരെ വിഡ്ഢികളാക്കിയ നിയമങ്ങളും ട്വിസ്റ്റുകളും 4.50/10

ഫ്രൈഡേ എന്ന ആദ്യ സിനിമയിലൂടെ തന്നെ തനതായ ഒരു അവതരണ ശൈലി കൊണ്ടുവരാന്‍ ശ്രമിച്ച ലിജിന്‍ ജോസ് സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമയാണ് ലോ പോയിന്‍റ്. ഒരുപിടി നല്ല സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുള്ള ഡേവിഡ്‌ കാച്ചപ്പിള്ളിയാണ് ലോ പോയിന്‍റ് നിര്‍മ്മിച്ചിരിക്കുന്നത്. പുതുമുഖം ദേവദാസാണ് ഈ സിനിമയുടെ കഥ, തിരക്കഥ, സംഭാഷണങ്ങള്‍ എന്നിവ എഴുതിയിരിക്കുന്നത്. നീല്‍ ഡികൂഞ്ഞ ചായാഗ്രഹണവും, മനോജ്‌ ചിത്രസന്നിവേശവും, മെജോ ജോസഫ്‌ പാട്ടുകളുടെ സംഗീതവും, ബിജിബാല്‍ പശ്ചാത്തല സംഗീതവും നിര്‍വഹിചിരിക്കുന്നു. കുഞ്ചാക്കോ ബോബന്‍ ഇതാദ്യമായി ഒരു അഭിഭാഷകന്റെ റോളില്‍ അഭിനയിക്കുന്ന സിനിമാകൂടിയായ ലോ പോയിന്റില്‍ നമിത പ്രമോദാണ് നായിക. 

ഒരു കേസ് ജയിക്കുവാന്‍ വേണ്ടി ഏതറ്റവും വരെ പോകുന്ന മിടുക്കനായ യുവ അഭിഭാഷകനാണ് സത്യമോഹന്‍. പീഡന കേസിലെ പ്രതിയെ വരെ നിഷ്പ്രയാസം കുറ്റവിമുക്തനാക്കി കോടതിയില്‍ നിന്ന് രക്ഷിക്കുവാന്‍ കഴിവുള്ള സത്യമോഹനെ തേടി ഒരു ഒത്തുതീര്‍പ്പ് കേസെത്തുന്നു. പ്രണയനൈരാശ്യം മൂലം ആത്മഹത്യ ചെയ്യുവാന്‍ ശ്രമിച്ച മായ എന്ന പെണ്‍കുട്ടിയുടെ കാമുകന്റെ പിതാവാണ് സത്യയെ തേടിയെത്തുന്നത്. തന്റെ മകന്‍ ചെയ്ത വഞ്ചനയ്ക്ക് നഷ്ടപരിഹാരം ചോദിച്ച പെണ്‍കുട്ടിയുടെ വീട്ടുകാരുമായുള്ള ഒത്തുതീര്‍പ്പ് കേസാണ് സത്യെയെ ഏല്‍പ്പിക്കുന്നത്. മായയുടെ ആത്മഹത്യ ശ്രമത്തിനു പിന്നിലെ സത്യങ്ങള്‍ തേടിയിറങ്ങുന്ന സത്യയുടെ കഥയാണ് ലോ പോയിന്‍റ്. സത്യമോഹനായി കുഞ്ചാക്കോ ബോബനും മായയായി നമിത പ്രമോദും അഭിനയിച്ചിരിക്കുന്നു.

കഥ, തിരക്കഥ: ബിലോ ആവറേജ്
ഓരോ കഥയും അതിനുള്ളിലുളള പ്രമേയം ആവശ്യപെടുന്ന രീതിയില്‍ പറയുവാന്‍ ശ്രമിച്ചില്ലയെങ്കില്‍ ആ സിനിമ സ്വീകരിക്കുവാനുള്ള സാധ്യത വരെ കുറവാണ്. ലോ പോയിന്‍റ് എന്ന സിനിമയുടെ തിരക്കഥ രചയ്താവായ ദേവദാസ് ഒരു വ്യതസ്തമായ സസ്പെന്‍സ് ത്രില്ലറാണ് ഈ സിനിമയിലൂടെ പറയുവാന്‍ ഉദ്ദേശിച്ചത്. അവസാന നിമിഷം വരെ സസ്പെന്‍സ് നിലനിര്‍ത്തുവാന്‍ വേണ്ടി വളച്ചൊടിച്ച ഒരു അവിശ്വസനീയമായ കഥയും, അതിനു വേണ്ടി രൂപപെടുത്തിയെടുത്ത കുറെ കഥാപാത്രങ്ങളും സിനിമയുടെ പ്രധാന രസംകൊല്ലികളായി. വിശ്വസനീയമായ ഒരു കഥ എഴുതിയതിനു ശേഷം, ആ കഥയില്‍ സസ്പെന്‍സ് ഉള്പെടുത്തുവാന്‍ ശ്രമിച്ചിരുന്നുവെങ്കില്‍, ഈ സിനിമ ഒരുപക്ഷെ നല്ലൊരു സസ്പെന്‍സ് ത്രില്ലര്‍ ആയേനെ. കുഞ്ചാക്കോ ബോബന്റെ ഹീറോയിസവും, പ്രേക്ഷകരെ വിഡ്ഢികളാക്കുവാന്‍ വേണ്ടി എഴുതപെട്ട കഥാസന്ദര്‍ഭങ്ങളുമാണ് തിരിച്ചടിയായത്. കുഞ്ചാക്കോ ബോബന്റെ വക്കീല്‍ കഥാപാത്രവും മായയും വാഗമണിലേക്ക് നടത്തുന്ന യാത്ര മാത്രമാണ് ഈ സിനിമയിലെ രസകരമായ രംഗങ്ങള്‍. ക്ലൈമാക്സ് രംഗങ്ങളിലെ ട്വിസ്റ്റുകള്‍ കൊള്ളാമെന്ന് ആദ്യം കാണുമ്പോള്‍ തോന്നുന്നുണ്ടെങ്കിലും, അവയെല്ലാം അടിസ്ഥാനരഹിതമെന്ന് പിന്നീടു തോന്നുന്നതിനു കാരണം വിശ്വസനീയമായ കഥയുടെയും ത്രസിപ്പിക്കുന്ന കഥാസന്ദര്‍ഭങ്ങളുടെയും അഭാവം തന്നെ.

സംവിധാനം: ആവറേജ്
ഫ്രൈഡേ എന്ന സിനിമയിലൂടെ ഒരുപാട് പ്രതീക്ഷ നല്‍ക്കികൊണ്ടു മലയാള സിനിമയിലേക്ക് കടന്നുവന്ന സംവിധായകനാണ് ലിജിന്‍ ജോസ്. ആദ്യ സിനിമയിലൂടെ കുറെ മനുഷ്യരുടെ കഥ പറഞ്ഞ ലിജിന്‍ രണ്ടാമൂഴത്തില്‍ തിരഞ്ഞെടുത്തത് രണ്ടു വ്യക്തികളുടെ ജീവിതത്തില്‍ അരങ്ങേറുന്ന സംഭവങ്ങളാണ്. ഒരു വക്കീലും അയാളുടെ കക്ഷിയും തമ്മിലുള്ള സൗഹൃദത്തിന്റെ പശ്ചാത്തലത്തിലാണ് ഈ സിനിമയുടെ കഥ പറഞ്ഞിരിക്കുന്നത്. കഥാവസാനം അപ്രതീക്ഷിത വഴിത്തിരുവകളിലൂടെ സഞ്ചരിക്കുന്ന ഈ സിനിമ സസ്പെന്‍സ് ത്രില്ലര്‍ ഗണത്തില്‍ ഉള്പെടുത്തവുന്ന സിനിമകളില്‍ ഒന്നാണ്. പക്ഷെ, സംവിധാനത്തിന്റെ പോരായ്മകള്‍കൊണ്ട് പ്രേക്ഷകരെ ഒരുതരത്തിലും ഈ സിനിമ ത്രസിപ്പിക്കുന്നില്ല. സസ്പെന്‍സ് നിലനിര്‍ത്തിയിരിക്കുന്ന രീതിയോ, അവയിലുള്ള യുക്തിപരമായ വസ്തുതകളോ ഒന്നും തന്നെ പ്രേക്ഷകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നില്ല. പ്രേക്ഷകരെ വിഡ്ഢികളാക്കുന്ന കഥാസന്ദര്‍ഭങ്ങള്‍ കണ്ടിരിക്കാന്‍ തോന്നുന്ന രീതിയിലായത് രണ്ടു മണിക്കൂറില്‍ താഴെയുള്ള ദൈര്‍ഘ്യവും, നീല്‍ ഡികൂഞ്ഞയുടെ ചായാഗ്രഹണവുമാണ്. വാഗമണ്‍ യാത്രയും, ഒരു പാട്ടും മാത്രമാണ് കുറച്ചെങ്കിലും നിലവാരം പുലര്‍ത്തിയ രംഗങ്ങള്‍. ഒരുപക്ഷെ കെട്ടുറപ്പുള്ള തിരക്കഥയാണ് ഈ സിനിമയുടെതെങ്കില്‍, ലിജിന്‍ ജോസിനു നല്ലൊരു സിനിമ അവതരിപ്പിക്കുവാന്‍ സാധിക്കുമായിരുന്നു എന്ന് തോന്നുന്നു. 

സാങ്കേതികം: എബവ് ആവറേജ്
നാഗരികതയുടെ ചടുലതയും, പച്ചപ്പിന്റെ സൗന്ദര്യവും ഒപ്പിയെടുത്ത നീല്‍ ഡികൂഞ്ഞയുടെ ചായാഗ്രഹണം മികവു പുലര്‍ത്തി. ഈ സിനിമ ഒരുപരുധി വരെ പ്രേക്ഷകരെ തിയറ്ററുകളില്‍ 2 മണിക്കൂര്‍ നേരം പിടിചിരുത്തിയതിന്റെ ഒരു കാരണം നീല്‍ പകര്‍ത്തിയ ദ്രിശ്യങ്ങളാണ്. മനോജിന്റെ സന്നിവേശവും സിനിമയുടെ രണ്ടാം ഭാഗത്തില്‍ മികച്ചു നിന്നിരുന്നു. ബിജിബാലിന്റെ പശ്ചാത്തല സംഗീതവും സിനിമയുടെ രംഗങ്ങള്‍ക്ക് രസം പകര്‍ന്നിരുന്നു. സന്തോഷ്‌ വര്‍മ്മയുടെയും ജോഫി തരകന്റെയും വരികള്‍ക്ക് മെജോ ജോസഫാണ് സംഗീതം നല്ക്കിയത്. ജോതിഷ് ശങ്കറിന്റെ കലാസംവിധാനവും, കുമാര്‍ ഇടപ്പാളിന്റെ വസ്ത്രാലങ്കാരവും, മനോജ്‌ അങ്കമാലിയുടെ മേക്കപ്പും സിനിമയുടെ കഥയോട് ചേര്‍ന്നുപോകുന്നവയാണ്. 

അഭിനയം: ആവറേജ്
സത്യ എന്ന വക്കീല്‍ വേഷമഭിനയിച്ചു ഫലിപ്പിക്കാന്‍ കുഞ്ചാക്കോ ബോബന്‍ ആദ്യപകുതിയില്‍ കുറെ കഷ്ടപെട്ടു. വളരെ ഗൗരവമുള്ള ഭാവം മുഖത്ത് വരുത്തിയപ്പോഴും എവിടെയെക്കയോ ആ പഴയ പ്രണയ നായകനെ കണ്ടു. രണ്ടാം പകുതിയില്‍ ഭേദപെട്ട പ്രകടനമാണ് ചാക്കോച്ചന്‍ കാഴ്ചവെച്ചത്. മായ എന്ന കഥാപാത്രത്തെ മികച്ച രീതിയില്‍ അവതരിപ്പിക്കുവാന്‍ നമിത പ്രമോദിന് സാധിച്ചു. കൃഷ്ണ ശങ്കര്‍, ജോയ് മാത്യു, നെടുമുടി വേണു, ദേവന്‍, പ്രജോദ് കലാഭവന്‍, പി. ബാലചന്ദ്രന്‍, സുരാജ് വെഞ്ഞാറമൂട്, മുകുന്ദന്‍, റിയ സാറ, കെ.പി.എ.സി. ലളിത, ശാരി, പ്രവീണ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. ചായാഗ്രഹണം
2. നമിത പ്രമോദിന്റെ അഭിനയം

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. കഥ
2. രണ്ടാം പകുതിയിലെ കഥാസന്ദര്‍ഭങ്ങള്‍
3. ലോജിക്കില്ലാത്ത ട്വിസ്റ്റുകള്‍

ലോ പോയിന്‍റ് റിവ്യൂ: അവിശ്വസനീയമായൊരു കഥയും പ്രവചിക്കാനാവുന്ന കഥാസന്ദര്‍ഭങ്ങളും ത്രസിപ്പിക്കാത്ത അവതരണ രീതിയും കാണാന്‍ ആഗ്രഹമുള്ളവര്‍ക്ക് കണ്ടുനോക്കം ലോ പോയിന്‍റ്.

ലോ പോയിന്‍റ് റേറ്റിംഗ്: 4.50/10
കഥ, തിരക്കഥ: 3/10[ബിലോ ആവറേജ്]
സംവിധാനം: 5/10[ആവറേജ്]
സാങ്കേതികം: 3/5[എബവ് ആവറേജ്]
അഭിനയം: 2.5/5[ആവറേജ്]
ടോട്ടല്‍ 13.5/30 [4.5/10]

സംവിധാനം: ലിജിന്‍ ജോസ്
രചന: ദേവദാസ്
നിര്‍മ്മാണം: ഡേവിഡ്‌ കാച്ചപ്പള്ളി
ചായാഗ്രഹണം: നീല്‍ ഡികൂഞ്ഞ
ചിത്രസന്നിവേശം: മനോജ്‌
സംഗീതം: മെജോ ജൊസഫ്
പശ്ചാത്തല സംഗീതം: ബിജിബാല്‍
ഗാനരചന: സന്തോഷ്‌ വര്‍മ്മ, ജോഫി തരകന്‍
കലാസംവിധാനം: ജോതിഷ് ശങ്കര്‍
വസ്ത്രാലങ്കാരം: കുമാര്‍ എടപ്പാള്‍
മേക്കപ്പ്: മനോജ്‌ അങ്കമാലി
ശബ്ദമിശ്രണം: ഡാന്‍ ജോസ്
വിതരണം: സെന്‍ട്രല്‍ പിക്ചേഴ്സ് റിലീസ്

3 May 2014

മോസയിലെ കുതിര മീനുകള്‍ - യുക്തിയില്ലാതെ ഇഴയുന്ന മീനുകള്‍ എന്നതാവും ഉചിതം! 4.20/10

അസിഫ് അലി നായകനായി അഭിനയിച്ചിട്ടുള്ള ഭൂരിഭാഗം സിനിമകള്‍ക്കും കൌതുകമുണര്‍ത്തുന്ന സിനിമാപേരുകളാണ് അതിന്റെ അണിയറപ്രവര്‍ത്തകര്‍ നല്‍ക്കാറുള്ളത്. ലക്ഷദ്വീപിലെ കടലില്‍ കാണപെടാറുള്ള ഉയരമുള്ള തിരമാലകളെ അവിടത്തുക്കാര്‍ വിളിക്കുന്നത്‌ മോസ എന്നാണ്. സ്വന്തം ലക്ഷ്യങ്ങള്‍ക്ക് മാത്രം പ്രാധാന്യം നല്‍ക്കാറുള്ള ചില മനുഷ്യരെ പോലെ, ചില മീനുകളുമുണ്ട്. അത്തരത്തിലുള്ള മീനുകളെയാണ് കുതിര മീനുകള്‍ എന്ന് വിശേഷിപ്പിക്കുന്നത്. ചില പ്രത്യേക ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനായി ലക്ഷദ്വീപിലെത്തുന്ന അക്ബര്‍ അലിയും അലക്സ് കുര്യനുമാണ് ഈ സിനിമയിലെ കുതിര മീനുകള്‍. അക്ബര്‍ അലിയായി സണ്ണി വെയ്നും അലക്സ് കുര്യനായി ആസിഫ് അലിയുമാണ് അഭിനയിച്ചിരിക്കുന്നത്.

ഫ്രെയ്മ്സ് ഇനവെറ്റബിളിന്റെ ബാനറില്‍ നിയാസ് ഇസ്മെയ്ല്‍ നിര്‍മ്മിച്ച്‌, പുതുമുഖം അജിത്‌ പിള്ള സംവിധാനം നിര്‍വഹിച്ച മോസയിലെ കുതിര മീനുകളിന്റെ തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത് സംവിധായകന്‍ അജിത്‌ പിള്ളയും വിപിന്‍ രാമചന്ദ്രനും ചേര്‍ന്നാണ്. അമേന്‍ എന്ന സിനിമയ്ക്ക് ശേഷം അഭിനന്ദന്‍ രാമാനുജന്‍ ചായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമാകൂടിയണിത്. പ്രശാന്ത്‌ പിള്ളയാണ് പാട്ടുകളുടെ സംഗീതവും പശ്ചാത്തല സംഗീത സംവിധാനവും നിര്‍വഹിച്ചത്. രതീഷ്‌ രാജാണ് ചിത്രസന്നിവേശം.

കഥ, തിരക്കഥ: ബിലോ ആവറേജ്
വെള്ളമടി, ബീഡി വലി, കള്ളപണം, ജയില്‍ ചാട്ടം എന്നിവയെല്ലാമാണല്ലോ ആസിഫ് അലി അഭിനയിക്കുന്ന കഥാപാത്രങ്ങളുടെ സ്ഥിരം സ്വഭാവ സവിശേഷതകള്‍. മേല്പറഞ്ഞ സ്വഭാവവിശേഷണങ്ങളുളള അലസമായ ജീവിതം നയിക്കുന്ന ചെറുപ്പകാരനായാണ് തിരക്കഥകൃത്തുക്കള്‍ ഈ സിനിമയിലും ആസിഫ് അലിയുടെ അലക്സ് എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്. കണ്ടുമടുത്തതാണെങ്കിലും അതെല്ലാം ക്ഷമിച്ചു സിനിമ കാണുന്ന പ്രേക്ഷകരുടെ യുക്തിയെ ചോദ്യം ചെയ്യുന്ന തരത്തിലുള്ളതായിരുന്നു അലക്സ് ജയില്‍ ചാടുന്ന രംഗങ്ങള്‍. ഇരുട്ടറയിലെ കുറ്റവാളികളെ പൂട്ടിയിടാറില്ല എന്നതിലുപരി, തൂക്കികൊല്ലാന്‍ ഉപയോഗിക്കുന്ന മുറയില്‍ എളുപ്പത്തില്‍ കടന്നു ചെല്ലുന്നതും അവിടെ നിന്ന് രക്ഷപെടുന്നതും കൂടി കണ്ടപ്പോള്‍ ഈ സിനിമയിലുള്ള പ്രേക്ഷകരുടെ പ്രതീക്ഷ നഷ്ടപെട്ടു. അലക്സ് ജയില്‍ ചാടുന്നതിനോപ്പം ജയില്‍ ചാടിയ അക്ബര്‍ അലിയ്ക്ക് ലോക്കപ്പിന്റെ പൂട്ട്‌ തല്ലിപൊളിക്കാനുള്ള കമ്പിപാര എവിടെ നിന്ന് കിട്ടി എന്ന സംശയം ബാക്കിനിര്‍ത്തികൊണ്ട് പ്രേക്ഷകര്‍ ആദ്യപകുതി കണ്ടവസാനിപ്പിച്ചു. രണ്ടാം പകുതിയില്‍ അലക്സും അക്ബറും ലക്ഷദ്വീപില്‍ എത്തിച്ചേരുവാന്‍ വേണ്ടി കപ്പില്‍ കയറുന്ന രംഗം കൂടി കണ്ടപ്പോള്‍, തീര്‍ത്തും നിരാശരായി പാവം പ്രേക്ഷകര്‍. ഒരു കൂട്ടം ജനങ്ങളെയും കപ്പലിലെ ജീവനക്കാരെയും വിഡ്ഢികളാക്കി, തിരിച്ചറിയല്‍ കാര്‍ഡു പോലുമില്ലാതെ ഇരുവരെയും കപ്പലില്‍ കയറ്റിയ തിരക്കഥകൃത്തുക്കളുടെ ബുദ്ധി അപാരം തന്നെ. കഥയുടെ അവസാനം അക്ബര്‍ തിമീംഗലത്തെ നിസ്സാരമായി കീഴ്പെടുത്തുന്ന രംഗങ്ങള്‍ കൂടി കണ്ടപ്പോള്‍ പ്രേക്ഷകരുടെ ക്ഷമ പൂര്‍ണമായും നശിച്ചു. യുക്തിയെ ചോദ്യം ചെയ്യുന്ന നിരവധി രംഗങ്ങളുടെ ഘോഷയാത്രയാണ് ഈ സിനിമയുടെ തിരക്കഥ. ഏതൊരു സിനിമയുടെയും നട്ടെല്ല് ആ സിനിമയുടെ തിരക്കഥയാണെന്ന് എന്നാണാവോ അജിത്‌ പിള്ളയും വിനു രാമചന്ദ്രനും മനസ്സിലാക്കുവാന്‍ പോക്കുന്നത്.

സംവിധാനം: ബിലോ ആവറേജ്
യുക്തിയില്ലാത്ത കഥാസന്ദര്‍ഭങ്ങള്‍ എഴുതിയുണ്ടാക്കിയത്തിനു ശേഷം അവ ഓരോന്നും പ്രവചിക്കാനാവുന്ന രീതിയില്‍ പുതുമകളില്ലാതെ ചിത്രീകരിക്കുകയും കൂടി ചെയ്തു അജിത്‌ പിള്ള എന്ന നവാഗത സംവിധായകന്‍. കണ്ടുമടുത്തതും യുക്തിയെ ചോദ്യം ചെയ്യുന്നതുമായിരുന്നു ആദ്യ പകുതിയുടെ പ്രശ്നമെങ്കില്‍, ഇഴഞ്ഞുനീങ്ങുന്ന രംഗങ്ങളായിരുന്നു സിനിമയുടെ രണ്ടാം പകുതിയുടെ പ്രശ്നം. ആദ്യ പകുതിയില്‍ അലക്സിന്റെ കുത്തഴിഞ്ഞ ജീവിതത്തില്‍ തുടങ്ങിയ കഥ, രണ്ടാം പകുതിയിലെത്തിയപ്പോള്‍ അക്ബറിന്റെ പ്രണയകഥയായി മാറി. കഥയിലെ ചില വഴിത്തിരുവുകള്‍ പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ടെങ്കിലും, ഈ വഴിത്തിരുവുകള്‍ സംഭവിക്കുന്നത്‌ മന്ദഗതിയിലായത് പ്രേക്ഷകരെ ബോറടിപ്പിച്ചു. ഒരു സംവിധായകനെന്ന നിലയില്‍ മികച്ച സാങ്കേതിക പ്രവര്‍ത്തകരെ ഈ സിനിമയ്ക്ക് വേണ്ടി ഉപയോഗിച്ചു എന്നതല്ലാതെ അജിത്‌ പിള്ളയ്ക്ക് ആശ്വസിക്കാവുന്ന ഒന്നും ഈ സിനിമ നല്ക്കുന്നില്ല. ഇന്നുവരെ മലയാള സിനിമ കണ്ടിട്ടില്ലാത്ത ലക്ഷദ്വീപിലെ മനോഹരമായ ലോക്കെഷനുകളിലൂടെ സഞ്ചരിക്കുന്ന കഥാഗതിയാണ് ഈ സിനിമ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ഏക ഘടകം. എത്ര മനോഹരമായ ലൊക്കേഷനുകളില്‍ ചിത്രീകരിച്ചാലും കഥയില്‍ ലോജിക്കില്ലയെങ്കില്‍ മലയാള സിനിമ പ്രേക്ഷകര്‍ അതു സ്വീകരിക്കില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ സിനിമ.

സാങ്കേതികം: ഗുഡ്
ആമേന്‍ എന്ന സിനിമയ്ക്ക് വേണ്ടി ആലപ്പുഴയിലെ കായലോരങ്ങളെ അത്ഭുതഭൂമിയാക്കി സൃഷ്ട്ടിച്ച അഭിനന്ദന്‍ രാമാനുജന്റെ രണ്ടാമത്തെ സിനിമയാണ് മോസയിലെ കുതിര മീനുകള്‍. ലക്ഷദ്വീപിലെ കാണാകാഴ്ചകള്‍ മനോഹരമായിതന്നെ ചിത്രീകരിക്കുവാന്‍ അഭിനന്ദന് സാധിച്ചിട്ടുണ്ട്. അമേനിലെ ചായാഗ്രഹണ മികവോന്നും ഈ സിനിമയുടെ ദ്രിശ്യങ്ങള്‍ക്കില്ല എങ്കിലും, കടലിനടിയില്‍ ചിത്രീകരിച്ചിരിക്കുന്ന രംഗങ്ങളും തിമീംഗലത്തെ കീഴ്പെടുത്തുന്ന രംഗങ്ങളും വിശ്വസനീയമായി അനുഭവപെട്ടു. രതീഷ്‌ രാജിന്റെ ചിത്രസന്നിവേശവും പ്രശാന്ത്‌ പിള്ളയുടെ പാട്ടുകളും സിനിമയുടെ കഥയ്ക്കും സംവിധായകന്‍ സിനിമ അവതരിപ്പിക്കുന്ന രീതിയിക്കും അനിയോജ്യമായിരുന്നു. മറ്റൊരു എടുത്ത പറയേണ്ട പ്രശംസിക്കേണ്ടതാണ് പ്രശാന്ത്‌ പിള്ളയുടെ പശ്ചാത്തല സംഗീതം. സംവിധായകന്റെ മനസ്സറിഞ്ഞു രംഗങ്ങള്‍ക്ക് സംഗീതം നല്‍ക്കുന്ന വിരളം സംഗീത സംവിധായകരില്‍ ഒരാളാണ് പ്രശാന്ത്‌ പിള്ള. എം. ബാവയുടെ കലാസംവിധാനവും, ധന്യ ബാലകൃഷ്ണന്റെ വസ്ത്രാലങ്കാരവും സിനിമയുടെ കഥയോടും അവതരണത്തോടും യോജിച്ചുപോകുന്നവയാണ്. 

അഭിനയം: എബവ് ആവറേജ്
ആസിഫ് അലി, സണ്ണി വെയ്ന്‍, ജിജോയ്, ജോജോ, നെടുമുടി വേണു, നിഷാന്ത് സാഗര്‍, ചെമ്പന്‍ വിനോദ്, വിനോദ് കെടാമംഗലം, ജനനി അയ്യര്‍, സ്വാതി റെഡി എന്നിവരാണ് ഈ സിനിമയിലെ പ്രധാന അഭിനേതാക്കള്‍. അക്ബര്‍ എന്ന കഥാപാത്രമായി സണ്ണി വെയ്നും അലക്സ് എന്ന കഥാപാത്രമായി അസിഫ് അലിയും മോശമല്ലാത്ത അഭിനയം കാഴ്ച്ചവെചിട്ടുണ്ട്. അമേനിലെ പോലെ മികച്ച രീതിയില്‍ തന്നെ തന്റെ കഥാപാത്രത്തെ സ്വാതി റെഡി അവതരിപ്പിച്ചിട്ടുണ്ട്. ജിജോയിയും ജോജോയും നെടുമുടി വേണുവും അവരവരുടെ കഥാപാത്രങ്ങള്‍ ഭംഗിയാക്കി. 

സിനിമയില്‍ ഇഷ്ടപെട്ടവ:
1. അഭിനന്ദന്‍ രാമാനുജന്റെ ചായാഗ്രഹണം
2. പ്രശാന്ത്‌ പിള്ളയുടെ പശ്ചാത്തല സംഗീതം
3. ലക്ഷദ്വീപിലെ ലോക്കെഷന്‍സ് 

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. യുക്തിയില്ലാത്ത കഥാസന്ദര്‍ഭങ്ങള്‍
2. ഇഴഞ്ഞു നീങ്ങുന്ന രണ്ടാം പകുതിയിലെ രംഗങ്ങള്‍

മോസയിലെ കുതിര മീനുകള്‍ റിവ്യൂ: യുക്തിയെ ചോദ്യം ചെയ്യുന്ന കഥാസന്ദര്‍ഭങ്ങളുള്ള ആദ്യപകുതിയും ഇഴഞ്ഞു നീങ്ങുന്ന രംഗങ്ങളുള്ള രണ്ടാം പകുതിയും കൃത്യമായി കോര്‍ത്തിണക്കി അവതരിപ്പിച്ച ഈ സിനിമയ്ക്ക് അനിയോജ്യമായ പേര് "യുക്തിയില്ലാതെ ഇഴയുന്ന മീനുകള്‍" എന്നതായിരുന്നു.

മോസയിലെ കുതിര മീനുകള്‍ റേറ്റിംഗ്: 4.20/10
കഥ, തിരക്കഥ: 3/10[ബിലോ ആവറേജ്]
സംവിധാനം: 3/10[ബിലോ ആവറേജ്]
സാങ്കേതികം: 3.5/5[ഗുഡ്]
അഭിനയം: 3/5[എബവ് ആവറേജ്]
ടോട്ടല്‍ 12.5/30[4.2/10]

സംവിധാനം: അജിത്‌ പിള്ള
രചന: അജിത്‌ പിള്ള, വിനു രാമചന്ദ്രന്‍
നിര്‍മ്മാണം: നിയാസ് ഇസ്മെയ്ല്‍  
ബാനര്‍: ഫ്രെയ്മ്സ് ഇനെവെറ്റിബിള്‍
ചായാഗ്രഹണം: അഭിനന്ദന്‍ രാമാനുജന്‍
ചിത്രസന്നിവേശം: രതീഷ്‌ രാജ്
സംഗീതം: പ്രശാന്ത്‌ പിള്ള
കലാസംവിധാനം: എം.ബാവ
വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണന്‍ 
വിതരണം: വി.കെ.എം ഫിലിംസ്