31 Dec 2011

വെള്ളരിപ്രാവിന്റെ ചങ്ങാതി



ചാന്ദ് വി. ക്രിയേഷന്‍സിനു വേണ്ടി അരുണ്‍ ഘോഷും, ബിജോയ്‌ ചന്ദ്രനും ചേര്‍ന്ന് നിര്‍മ്മിച്ച്‌ അക്കു അക്ബര്‍ സംവിധാനം ചെയ്ത സിനിമയാണ് വെള്ളരിപ്രാവിന്റെ ചങ്ങാതി. മലയാളി സിനിമ പ്രേക്ഷകര്‍ക്ക്‌ ഇഷ്ടമുള്ള വിഷയമായ സിനിമയ്ക്കുള്ളിലെ സിനിമ എന്നതാണ് ഈ സിനിമയുടെ പ്രമേയം. കായംകുളം കൊച്ചുണ്ണി എന്ന ടെലിവിഷന്‍ സീരിയലിന്റെ കഥാകൃത്ത്‌ ജി.എസ്.അനിലാണ് വെള്ളരിപ്രാവിന്റെ ചങ്ങാതിയുടെ കഥയും, തിരക്കഥയും, സംഭാഷണങ്ങളും എഴുതിയിരിക്കുന്നത്. സദാനന്തന്റെ സമയം എന്ന സിനിമയ്ക്ക് ശേഷം അക്കു അക്ബര്‍ ദിലീപിനെ നായകനാക്കി സംവിധാനം ചെയ്ത ഈ സിനിമയില്‍ വെള്ളരിപ്രാവായി കാവ്യ മാധവനും വെള്ളരിപ്രാവിന്റെ ചങ്ങാതിയായി ദിലീപുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. ഇവരെ കൂടാതെ മനോജ്‌ കെ. ജയനും ഇന്ദ്രജിത്തും പ്രാധനപെട്ട രണ്ടു കഥാപാത്രങ്ങളായി ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നു. രണ്ടു കാലഘട്ടങ്ങളുടെ കഥപറയുന്ന ഈ സിനിമയ്ക്ക് വേണ്ടി വിപിന്‍ മോഹന്‍, സമീര്‍ ഹക് എന്നിവരാണ് ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. മോഹന്‍ സിത്താര ഈണമിട്ട ഗാനങ്ങള്‍ ഈ സിനിമയുടെ എടുത്തു പറയേണ്ട സവിശേഷതകളില്‍ പെടുന്നു. 

35 വര്‍ഷങ്ങള്‍ക്കു മുമ്പ് അഗസ്റ്റിന്‍ ജോസഫ്‌ എന്ന നവാഗത സംവിധായകന്‍ പുതുമുഖങ്ങളെ നായികാനായകന്മാരാക്കി വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന സിനിമ സംവിധാനം ചെയ്യുന്നു. സത്യനും, നസീറും, ശാരദയും, ഷീലയും മലയാള സിനിമയില്‍ തിളങ്ങിനിന്ന സമയത്താണ് പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഗസ്റ്റിന്‍ ജോസഫ്‌ ഒരു സിനിമ ഒരുക്കുന്നത്. അതുകൊണ്ട് തന്നെ ഒരുപാട് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വന്നതിനാല്‍ വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന സിനിമ റിലീസ് ആകാതെ പെട്ടിയിലായി പോവുകയും, ആ ദുഖത്തില്‍ അപമാനിതനായ അഗസ്റ്റിന്‍ ജോസഫ്‌ ആത്മഹത്യയും ചെയുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം അഗസ്റ്റിന്‍ ജോസഫിന്റെ മകന്‍ മാണികുഞ്ഞ് ആ സിനിമ റിലീസ് ചെയ്യുവാന്‍ ശ്രമിക്കുന്നു. ആ സിനിമയില്‍ അഭിനയിച്ച പ്രധാന നടീനടന്മാരായ ഷാജഹാനും, മേരി വര്‍ഗീസും, കൃഷ്ണനും എവിടയാണ് എന്ന് അന്വേഷിക്കുന്ന മാണികുഞ്ഞ് ചില സത്യങ്ങള്‍ അറിയുന്നു .ആ സിനിമയുടെ ചിത്രീകരണത്തിനിടയില്‍ പ്രണയത്തിലാകുന്ന ഷാജഹാനും മേരിയും അഗസ്റ്റിന്‍ ജോസെഫിന്റെ സഹായത്തോടെ വിവാഹം കഴിച്ചു ജീവിക്കുവാന്‍ തീരുമാനിക്കുന്നു. പക്ഷെ ആ ബന്ധം എതിര്‍ത്തിരുന്ന മേരിയുടെ വീട്ടുകാര്‍ അവരെ ഒന്നിക്കുവാന്‍ സമ്മതിക്കാതെ മേരിയെ ഷാജഹാനില്‍ നിന്നും വേര്‍പിരിക്കുന്നു. ഈ വിവരങ്ങളൊക്കെ അറിയുന്ന മാണികുഞ്ഞ്, 40 വര്‍ഷങ്ങള്‍ക്കു വേഷം ഷാജഹാനെയും മേരിയേയും അന്വേഷിച്ചു കണ്ടുപിടിക്കുവാന്‍ തീരുമാനിക്കുന്നു. അതുപോലെ തന്നെ, വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന സിനിമയില്‍ അഭിനയിച്ച ഓരോ നടീനടന്മാരെയും സിനിമയുടെ റിലീസിന് ക്ഷണിക്കുവാനും ഒരുങ്ങുന്നു.

അപ്പന്‍ സംവിധാനം ചെയ്ത സിനിമ പുറത്തിറക്കണം, ഷാജഹാനെയും മേരിയേയും കണ്ടുപിടിക്കണം എന്ന ലക്ഷ്യവുമായി നടക്കുന്ന മാണികുഞ്ഞിനു ഇതെല്ലാം സാധിക്കുമോ എന്നതാണ് ഈ സിനിമയുടെ തുടര്‍ന്നുള്ള രംഗങ്ങളില്‍ കാണിക്കുന്നത്. ഷാജഹാനായി ദിലീപും, കൃഷ്ണനായി മനോജ്‌ കെ.ജയനും, മേരി വര്‍ഗീസായി കാവ്യ മാധവനും, മാണികുഞ്ഞായി ഇന്ദ്രജിത്തും, അഗസ്റ്റിന്‍ ജോസെഫായി രാമുവും അഭിനയിച്ചിരിക്കുന്നു. 


കഥ-തിരക്കഥ: എബവ് ആവറേജ്
കായംകുളം കൊച്ചുണ്ണി എന്ന ടെലിവിഷന്‍ സീരിയലിന്റെ രചയ്താവ് ജി.എസ്.അനില്‍ ആദ്യമായിട്ടാണ് ഒരു സിനിമയ്ക്ക് വേണ്ടി തിരക്കഥ രചിക്കുന്നത്‌. പുതുമകള്‍ ഏറെയുള്ള ഒരു കഥയാണ് ജി.എസ്.അനില്‍ എഴുതിയ വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന സിനിമയ്ക്കുള്ളിലെ കഥപറയുന്ന സിനിമ. രണ്ടു കാലഘട്ടങ്ങളിലൂടെയാണ് ഈ സിനിമയുടെ കഥ തിരക്കഥയില്‍ ഉള്പെടിത്തിയിരിക്കുന്നത്.
വര്‍ഷങ്ങള്‍ക്കു മുമ്പ് ചിത്രീകരിച്ച ഒരു സിനിമയും, അതിലെ കഥാപാത്രങ്ങളായി അഭിനയിച്ച നടീനടന്മാരുടെയും ജീവിതത്തിലൂടെ കടന്നുപോകുന്ന സംഭവങ്ങളുമാണ് ഈ സിനിമയുടെ ഒരു കഥയെങ്കില്‍, റിലീസകാതെ പോയ ഒരു സിനിമ റിലീസാക്കണമെന്ന ആഗ്രഹവുമായി നടക്കുന്ന ഒരു ചെറുപ്പകാരന്റെ ശ്രമങ്ങളാണ് മറ്റൊരു കഥ. സിനിമ റിലീസ് ചെയ്യുവാന്‍ ശ്രമിക്കുന്ന രംഗങ്ങളെല്ലാം മികച്ച രീതിയില്‍ എഴുതുവാന്‍ സാധിച്ച ജി.എസ്.അനിലിനു, പഴയ കാലഘട്ടം എഴുതിയ തിരക്കഥയിലെ രംഗങ്ങള്‍ മികവുറ്റതാക്കാന്‍ സാധിച്ചില്ല എന്നതാണ് തിരക്കഥയിലെ പ്രാധാന പോരായ്മ. പഴയ കാലഘട്ടത്തിലെ കഥ ഇഴഞ്ഞുനീങ്ങുന്ന അവസ്ഥയിലാണ് സിനിമയില്‍ കാണിച്ചിരിക്കുന്നത്. ഇന്നത്തെ സിനിമ പ്രേമികള്‍ക്ക് വേഗതയില്ലത്ത സിനിമകള്‍ ദഹിക്കാന്‍ പ്രയാസമാണ് എന്നറിയാതെ പോയതാവാം അനിലിനു പറ്റിയ തെറ്റ്. എങ്കിലും, പുതുമയുള്ള കഥ രചിച്ചതിലും, രണ്ടു കാലഘട്ടങ്ങളെയും വിശ്വസനീയമായ രീതിയില്‍ കൂട്ടിയോജിപ്പിച്ചതിനും ജി.എസ്.അനില്‍ അഭിനന്ദനം അര്‍ഹിക്കുന്നു. 


സംവിധാനം: ആവറേജ്
വെറുതെ ഒരു ഭാര്യ, കാണകണ്മണി എന്നീ സിനിമകള്‍ക്ക്‌ ശേഷം അക്കു അക്ബര്‍ സംവിധാനം ചെയ്ത സിനിമയാണ് വെള്ളരിപ്രാവിന്റെ ചങ്ങാതി. ഈ വര്ഷം ഒരു നല്ല ദിലീപ് സിനിമപോലും കാണാന്‍ പറ്റാത്ത ദിലീപിന്റെ ആരാധകര്‍ക്കായി വ്യതസ്ത സിനിമയുണ്ടാകാന്‍ ശ്രമിച്ചിരിക്കുകയാണ് ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ അക്കു അക്ബര്‍. കുറെ നാളുകള്‍ക്കു ശേഷം സിനിമയ്ക്കുളിലെ സിനിമ എന്ന പ്രമേയം പുതിയ രീതിയില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചിരിക്കുകയാണ് അക്കു അക്ബര്‍.
ഈ സിനിമയ്ക്ക് വേണ്ടി പഴയ കാലഘട്ടം ശരിക്കും പഠിച്ചതിനു ശേഷമാണ് അക്കു ഈ സിനിമ സംവിധാനം  ചെയ്തിരിക്കുന്നത്. ഈ സിനിമയില്‍ രണ്ടു കാലഘട്ടങ്ങലൂടെ കടന്നു പോകുന്ന രംഗങ്ങള്‍ എല്ലാം, രണ്ടു രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നതും, ചിത്രസന്നിവേശം ചെയ്തിരിക്കുന്നതും, പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. എന്നിരുന്നാലും മലയാള സിനിമയിലെ മികച്ച സിനിമകളില്‍ ഒന്നാകുവാന്‍ സാധ്യതയുള്ള ഒരു കഥ, അക്കു അക്ബര്‍ എന്ന സംവിധായകന്റെ കഴിവുകേടും അവതരണത്തിലെ പ്രശ്നങ്ങളും കാരണം വെറും ഒരു ശരാശരി സിനിമ മാത്രമായി പോയി എന്ന് പറയുന്നതില്‍ തെറ്റില്ല. നല്ല കഥയും, വ്യതസ്ത രീതിയില്‍ എഴുതപെട്ട തിരക്കഥയും, കഴിവുള്ള നടീനടന്മാരുടെ സാനിധ്യവും പൂര്‍ണമായി പ്രയോജനപെടുത്താതെ അക്കു അക്ബറിന് സാധിച്ചില്ല. 

സാങ്കേതികം: ഗുഡ്
രണ്ടു കാലഘട്ടം പശ്ചാത്തലമാകുന്ന ഈ സിനിമയ്ക്ക് വേണ്ടു വിപിന്‍ മോഹനും, സമീര്‍ ഹക്കുമാണ് ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. പഴയ കാലഘട്ടം ചിത്രീകരിച്ച വിപിന്‍ മോഹന്‍ മികച്ച രീതിയില്‍ തന്നെ ചായാഗ്രഹണം നിര്‍വഹിച്ചിട്ടുണ്ട്. അതിനു സഹായകമായത് ഗിരീഷ്‌ മേനോന്‍-നാഥന്‍ മണ്ണൂര്‍ എന്നിവര്‍ ഒരുക്കിയ സെറ്റുകളും, കുമാര്‍ ഇടപ്പളിന്റെ വസ്ത്രാലങ്ങാരവുമാണ്. ലിജോ പോള്‍ ആണ് ഈ സിനിമയ്ക്ക് വേണ്ടി ചിത്രസന്നിവേശം ചെയ്തിരിക്കുന്നത്. വയലാര്‍ ശരത് ചന്ദ്ര വര്‍മ്മ എഴുതിയ വരികള്‍ക്ക് സംഗീതം നല്ക്കിയത് മോഹന്‍ സിതാരയാണ്. ശ്രവ്യസുന്ദരമായ പാട്ടുകളാണ് ഈ സിനിമയുടെ പ്രധാന സവിശേഷതകില്‍ ഒന്ന്. ശ്രേയ ഗോഷാല്‍-കബീര്‍ എന്നിവര്‍ പാടിയ "പതിനേഴിന്റെ..." എന്ന് തുടങ്ങുന്ന പാട്ട് ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റികഴിഞ്ഞിരിക്കുന്നു.



അഭിനയം: ഗുഡ്
കുറെ നാളുകള്‍ക്കു ശേഷമാണ് ഏറെ അഭിനയ സാധ്യതകളുള്ള ഒരു വേഷം അഭിനയിക്കാന്‍ ദിലീപിനും മനോജ്‌ കെ. ജയനും സാധിച്ചത്. അത് മികവുറ്റതാക്കാന്‍ രണ്ടു നടന്മാരും ശ്രമിക്കുകയും അതില്‍ വിജയിക്കുകയും ചെയ്തിരിക്കുന്നു. അവരെപോലെ തന്നെ, കാവ്യ മാധവും, ഇന്ദ്രജിത്തും, സായികുമാറും, മാമുക്കോയയും അവരരുടെ രംഗങ്ങള്‍ മനോഹരമായി അഭിനയിച്ചിരിക്കുന്നു. ദിലീപ്, മനോജ്‌. കെ. ജയന്‍, ഇന്ദ്രജിത്ത്, ലാല്‍, സായികുമാര്‍, വിജയരാഘവന്‍, രാമു, മണിയന്‍പിള്ള രാജു, സാദിക്ക്, മാമുക്കോയ, കൊല്ലം തുളസി, സുരാജ് വെഞ്ഞാറമൂട്, അനില്‍ മുരളി, ശിവജി ഗുരുവായൂര്‍, മജീദ്‌, കലാഭവന്‍ ഹനീഫ്, കാവ്യ മാധവന്‍, സീനത്ത്, സോണിയ,കോട്ടയം ശാന്ത എന്നിവരാണ് ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്.



സിനിമയുടെ പ്ലസ്‌ പോയിന്റ്സ്
1. പുതുമയുള്ള കഥ
2. ദിലീപ്-കാവ്യാ താരജോടികള്‍
3. ദിലീപ്, മനോജ്‌ കെ.ജയന്‍ എന്നിവരുടെ അഭിനയം
4. മോഹന്‍ സിതാര- വയലാര്‍ ശരത് ടീമിന്റെ പാട്ടുകള്‍


സിനിമയുടെ മൈനസ് പോയിന്റ്സ്
1. അക്കു അക്ബറിന്റെ സംവിധാനം
2. പുതുമകളിലാത്ത അവതരണ ശൈലി
3. പ്രവചിക്കനാകുന്ന ക്ലൈമാക്സ്  



വെള്ളരിപ്രാവിന്റെ ചങ്ങാതി റിവ്യൂ: പുതുമയുള്ളതും വ്യതസ്തവുമായ കഥയും, നടീനടന്മാരുടെ മികച്ച അഭിനയ മുഹൂര്‍ത്തങ്ങളും പ്രേക്ഷകരെ രസിപ്പിക്കുനുണ്ടെങ്കിലും, അവതരണത്തിലെ പാളിച്ചകളും സംവിധായകന്റെ കഴിവുകേടും കൊണ്ട് കണ്ടിരിക്കാവുന്ന ഒരു ശരാശരി സിനിമ മാത്രമായി വെള്ളരിപ്രാവിന്റെ ചങ്ങാതി.


വെള്ളരിപ്രാവിന്റെ ചങ്ങാതി റേറ്റിംഗ്: 6.00 / 10 
കഥ-തിരക്കഥ: 6 / 10 [എബവ് ആവറേജ്]
സംവിധാനം: 5 / 10 [ആവറേജ്]
സാങ്കേതികം: 3.5 / 5 [ഗുഡ്]
അഭിനയം:
3.5 / 5 [ഗുഡ്]
ആകെ മൊത്തം: 18 / 30 [6 / 10] 


സംവിധാനം: അക്കു അക്ബര്‍
നിര്‍മ്മാണം: അജയ് ഘോഷ്, ബിജോയ്‌ ചന്ദ്രന്‍
രചന: ജി.എസ്.അനില്‍
ചായാഗ്രഹണം: വിപിന്‍ മോഹന്‍, സമീര്‍ ഹക്
ചിത്രസന്നിവേശം: ലിജോ പോള്‍
വരികള്‍: വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ
സംഗീതം: മോഹന്‍ സിത്താര
ചമയം:സുദേവന്‍
കലാസംവിധാനം: ഗിരീഷ്‌ മേനോന്‍, നാഥന്‍ മണ്ണൂര്‍

വസ്ത്രാലങ്ങാരം: കുമാര്‍ എടപ്പാള്‍   

24 Dec 2011

വെനീസിലെ വ്യാപാരി

തൊമ്മനും മക്കളും, മായാവി, ചട്ടമ്പിനാട് എന്നീ സൂപ്പര്‍ ഹിറ്റ് സിനിമകള്‍ക്ക്‌ ശേഷം മെഗാസ്റ്റാര്‍ ഭരത് മമ്മൂട്ടിയും ഷാഫിയും ഒന്നിക്കുന്ന സിനിമയാണ് വെനീസിലെ വ്യാപാരി. തെക്കന്‍ കേരളത്തിന്റെ വെനീസ് എന്നറിയപെടുന്ന ആലപ്പുഴയുടെ പശ്ചാത്തലത്തില്‍ നടക്കുന്ന കൊലപാതക കുറ്റാന്വേഷണ കഥയാണ് ഷാഫിയ്ക്ക് വേണ്ടി ജെയിംസ് ആല്‍ബര്‍ട്ട് രചിച്ചിരിക്കുന്നത്. ചമ്പകുളം തച്ചന്‍, മഴയെത്തും മുന്‍പേ, അഴകിയ രാവണന്‍ എന്നീ സിനിമകളെല്ലാം നിര്‍മ്മിച്ച മുരളി ഫിലംസ് മാധവന്‍ നായരാണ് വെനീസിലെ വ്യാപാരി നിര്‍മ്മിച്ചിരിക്കുന്നത്. പട്ടണത്തില്‍ ഭൂതത്തിന് ശേഷം മമ്മൂട്ടിയുടെ നായികയായി കാവ്യ മാധവന്‍ അഭിനയിക്കുന്ന ഈ സിനിമയില്‍ സുരാജ് വെഞ്ഞാറമൂട്, സലിം കുമാര്‍, ജഗതി ശ്രീകുമാര്‍ തുടങ്ങിയ ഹാസ്യതാരങ്ങളും അണിനിരക്കുന്നു. ചൈനടൌണിലൂടെ മലയാള സിനിമയിലേക്ക് എത്തിയ പൂനം ബാജ്വയാണ് മമ്മൂട്ടിയുടെ മറ്റൊരു നായിക

മുന്‍കാല ഷാഫി - മമ്മൂട്ടി സിനിമകളെല്ലാം ഹാസ്യത്തിന് പ്രാധാന്യമുള്ള സിനിമകളാണെങ്കില്‍ വെനീസിലെ വ്യാപാരിയില്‍ ഹാസ്യത്തിനോടൊപ്പം ഒരല്‍പം സസ്പെന്‍സിനും ആക്ഷനും പ്രാധാന്യം നല്ക്കിയാണ് ഷാഫിയും ജെയിംസ് ആല്‍ബര്‍ട്ടും ഈ സിനിമ ഒരുക്കിയിരിക്കുന്നത്. അജയന്‍ എന്ന സഖാവിന്റെ കൊലപാതകം അന്വേഷിക്കുവാനെത്തുന്ന പവിത്രന്‍ എന്ന പോലീസ് കോണ്‍സ്ട്രബിള്‍, ഒരു പ്രത്യേക സാഹചര്യത്തില്‍ ആ നാട്ടിലെ കയര്‍ ഫാക്ടറി ഉടമയാകുകയും, ഒടുവില്‍ മിടുക്കനായ ഒരു വ്യാപാരിയായി മാറുകയും ചെയ്യുന്നു. പവിത്രന്റെ വളര്‍ച്ചയില്‍ കണ്ണുകടിയുള്ള മറ്റു വ്യാപാരികളായ ചുങ്കതറക്കാരും ആലിക്കോയയും പവിത്രനോട് പകപോക്കുന്നതും, അവരോടെല്ലാം ജയിച്ചു മുന്നേറുന്ന പവിത്രന്‍ അജയന്റെ കൊലപാതകികളെ കണ്ടെത്തുന്നതുമാണ് വെനീസിലെ വ്യാപാരി എന്ന സിനിമയുടെ കഥ. പവിത്രനായി മമ്മൂട്ടിയാണ് അഭിനയിക്കുന്നത്.  

കഥ - തിരക്കഥ: ബിലോ ആവറേജ്
ക്ലാസ്സ്‌മേറ്റ്സ്, സൈക്കിള്‍, ഇവിടം സ്വര്‍ഗ്ഗമാണ് എന്നീ സിനിമകള്‍ക്ക്‌ ശേഷം ജെയിംസ് ആല്‍ബെര്‍ട്ട് എഴുതിയ തിരക്കഥയാണ് വെനിസിലെ വ്യാപാരി എന്ന സിനിമയുടെത്. 1980 കളുടെ പശ്ചാത്തലത്തില്‍ ആലപുഴയില്‍ നടക്കുന്ന ഒരു കഥയാണ് ഈ സിനിമയ്ക്ക് വേണ്ടി ജെയിംസ് തിരഞ്ഞെടുത്തിരിക്കുന്നത്. അദ്ദേഹത്തിന്റെ മുന്‍കാല സിനിമകള്‍ പോലെ ഈ സിനിമയിലും സസ്പെന്‍സ് നിലനിര്‍ത്തികൊണ്ട് കഥപറഞ്ഞു പോകുന്ന രീതിയാണ് സ്വീകരിച്ചിരിക്കുന്നത്. ഈ സിനിമയുടെ മൂല കഥ നല്ലതാണെങ്കിലും, കഴമ്പില്ലാത്ത തിരക്കഥയായത്‌ കൊണ്ട് പ്രേക്ഷകരെ പൂര്‍ണമായും രസിപ്പിക്കുവാനോ ത്രിപ്തിപെടുത്തുവാനോ കഴിഞ്ഞിട്ടില്ല. ഒറ്റവാക്കില്‍ പറഞ്ഞാല്‍, രസകരമാക്കാവുന്ന ഒരു കഥ, കണ്ടുമടുത്ത കഥാപാത്രങ്ങളും കഥാഗതിയും കൊണ്ട് എഴുതപെട്ട തിരക്കഥയാലും പ്രവചിക്കനാവുന്ന ക്ലൈമാക്സാലും വെറുമൊരു ശരാശരി സിനിമയുടെ നിലവാരത്തിലേക്ക് താഴ്ന്നു എന്നതാണ് സത്യം.
പക്ഷെ, ഒരവധികാലത്ത് കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും യുവാകള്‍ക്കും ഒന്നുപോലെ കണ്ടിരിക്കാവുന്ന എല്ലാ വിഭവങ്ങളും ഈ സിനിമയുടെ തിരക്കഥയില്‍ ഉള്‍പെടുത്താന്‍ ജെയിംസ് ആല്‍ബര്‍ട്ട് മറക്കാത്തത് കൊണ്ട് ഈ സിനിമ ഒരു ശരാശരി സിനിമയായി അനുഭവപെട്ടെക്കാം.

സംവിധാനം: ആവറേജ്
എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുവാനുള്ള കഴിവ് ഷാഫി എന്ന സംവിധായകനുണ്ട് എന്ന് അദ്ദേഹം പല സിനിമകളിലൂടെയും തെളിയിച്ചിട്ടുണ്ട്. മമ്മൂട്ടി എന്ന നടന് ഹാസ്യവും വഴങ്ങും എന്ന് പ്രേക്ഷകര്‍ക്ക്‌ ഭോദ്യപെടുത്തി കൊടുത്തത് തൊമ്മനും മക്കളും, മായാവി എന്നീ ഷാഫി സിനിമകളിലൂടെയായിരുന്നു. ഹാസ്യത്തിന് പ്രാധാന്യം നല്‍കാറുള്ള ഷാഫി എത്തവണെ തിരഞ്ഞെടുത്തിരിക്കുന്നത് ഒരല്പം സസ്പെന്‍സും, ആക്ഷനും ഒക്കെയുള്ള ഒരു കഥയാണ്. ഹാസ്യവും, സസ്പെന്‍സും, ആക്ഷനുമൊക്കെ സിനിമയിലെ കൃത്യമായി ഉള്‍കൊള്ളിച്ച ഷാഫി ഒരുപരുധിവരെ വിജയിച്ചിട്ടുണ്ട് എന്നതാണ് സത്യം. മമ്മൂട്ടിയുടെ
ആരാധകര്‍ക്ക് ഇഷ്ടമാകുവാന്‍ വേണ്ടി ജയന്‍ അഭിനയിച്ച പ്രശസ്ത ഗാനം "കണ്ണും കണ്ണും..തമ്മില്‍ തമ്മില്‍.." ഈ സിനിമയിലൂടെ പുനരാവിഷ്കരിച്ചത് ഏറെ പ്രശംസനീയം തന്നെ. ഈ പ്രേത്യേകതകളൊക്കെ ഉണ്ടെങ്കിലും ഷാഫി സിനിമ എന്ന് കേള്‍ക്കുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് ഒരു മുഴുനീള എന്റര്‍ടെയിനറാണ്. ഈ സിനിമയില്‍ എല്ലാ ഘടകങ്ങളും ഉണ്ടെകിലും, ഹാസ്യത്തിനോ സസ്പെന്സിനോ ആക്ഷനോ പുതുമയില്ലാത്തതാണ് പ്രാധാന പോരായ്മ. ഒരു മുഴുനീള ഹാസ്യ സിനിമയലെങ്കില്‍ എന്തുകൊണ്ടാണ് ഈ സിനിമയുടെ ട്രെയിലറുകളില്‍ കാര്‍ട്ടൂണ്‍ സിനിമകളില്‍ കാണുന്ന പോലുള്ള ചില രംഗങ്ങള്‍ കാണിച്ചത് എന്ന് മനസ്സിലാകുന്നില്ല. പൂര്‍ണ ആത്മാര്‍ഥതയോട് കൂടിയാണോ ഷാഫി ഈ സിനിമ സംവിധാനം ചെയ്തത് എന്ന് പ്രേക്ഷകര്‍ക്ക്‌ തോന്നിപോകുന്നതില്‍ തെറ്റുപറയാനാകില്ല. 

സാങ്കേതികം: ഗുഡ്
ആലപുഴയിലെ കുട്ടനാടിന്റെയും കായലിന്റെയും കെട്ടുവള്ളങ്ങളുടെയും ഭംഗിയെല്ലാം ക്യാമറിയില്‍ പകര്‍ത്തി ശ്യാംദത്ത് ഒരുക്കിയ ദ്രിശ്യങ്ങള്‍ ഏറെ പുതുമയുള്ളതായി അനുഭവപെട്ടു. അങ്ങനെ പകര്‍ത്തിയ ദ്രിശ്യങ്ങള്‍ കൃത്യമായി സംയോജിപ്പിച്ച മനോജും നിലവാരം പുലര്‍ത്തി. കേള്‍ക്കുവാന്‍ കുഴപ്പമില്ലാത്ത രണ്ടു ഗാനങ്ങളും, പഴകാല സൂപ്പര്‍ ഹിറ്റ് ഗാനം കണ്ണും കണ്ണും എന്ന ഗാനവുമാണ് ഈ സിനിമയിലുള്ളത്.
കൈതപ്രം എഴുതിയ വരികള്‍ക്ക് സംഗീതം നല്ക്കിയത് ബിജിബാലാണ്. പഴകാല പശ്ചാത്തലം ഒരുക്കുവാന്‍ ജോസഫ്‌ നെല്ലിക്കല്‍ കുറെയേറെ പരിശ്രമിച്ചിട്ടുണ്ട് എന്നത് വ്യെക്തം. ഈ സിനിമയുടെ കഥയ്ക്ക്‌ അനിവാര്യമായുള്ള കാര്യങ്ങള്‍ ഒരുക്കുവാന്‍ കല സംവിധായകനെന്ന നിലയില്‍ ജോസെഫിനു കഴിഞ്ഞിട്ടുണ്ട്. എസ്.ബി. സതീശന്റെ വസ്‍ത്രാലങ്കാരം, പട്ടണം റഷീദിന്റെ ചമയം എന്നിവയും മികവു പുലര്‍ത്തുന്നു.

അഭിനയം: എബവ് ആവറേജ്
മമ്മൂട്ടി വെത്യസ്ത വേഷങ്ങളില്‍ പ്രത്യക്ഷപെടുന്ന ഈ സിനിമയില്‍ അദ്ദേഹം മികച്ചൊരു പ്രകടനമാണ് കാഴ്ച്ചവെചിരിക്കുന്നത്. സിനിമയില്‍ എത്ര പോരായ്മകള്‍ ഉണ്ടെങ്കിലും മമ്മൂട്ടി എന്ന നടന്റെ സാന്നിധ്യം സിനിമയ്ക്ക് മാറ്റുകൂട്ടുന്നു എന്നതില്‍ ഒരു സംശയവുമില്ല. ജഗതി ശ്രീകുമാറും, വിജയരാഘവനും, സലിം കുമാറും, സുരാജും അവരവരുടെ രംഗങ്ങള്‍ മോശമാക്കാത്ത അഭിനയിച്ചു. എല്ലാ ഷാഫി സിനിമകളിലെ പോലെ ഈ സിനിമയിലും ഒരു നീണ്ട താരനിര അണിനിരക്കുന്നു. മമ്മൂട്ടി, ജഗതി ശ്രീകുമാര്‍, സലിം കുമാര്‍, സുരാജ് വെഞ്ഞാറമൂട്, വിജയരാഘവന്‍, ബിജു മേനോന്‍, സുരേഷ് കൃഷ്ണ, വി.കെ.ശ്രീരാമന്‍, ജനാര്‍ദനന്‍, സന്തോഷ്‌, അബു സലിം, മജീദ്‌, കലാഭവന്‍ ഷാജോണ്‍, ഗിന്നെസ്സ് പക്രു, കാവ്യ മാധവന്‍, പൂനം ബാജ്വ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍.
 
സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. മമ്മൂട്ടി എന്ന നടന്റെ താരമൂല്യം, അഭിനയം
2.1980 കളുടെ പശ്ചാത്തലം നല്‍ക്കുന്ന പുതുമ
3.സലിം കുമാര്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരുടെ ചില ഹാസ്യരംഗങ്ങള്‍
4."കണ്ണും കണ്ണും.." എന്ന സൂപ്പര്‍ ഹിറ്റ് ഗാനവും, ചിത്രീകരണവും.

സിനിമയുടെ മൈനസ് പോയിന്റ്സ്:
1.
പുതുമകളില്ലാത്ത കഥാപാത്രങ്ങളും, കഥാഗതിയും
2. പ്രവചിക്കാനാവുന്ന കഥാസന്ദര്‍ഭങ്ങള്‍
3. ഷാഫിയുടെ സംവിധാനം
4. ക്ലൈമാക്സിലെ സംഘട്ടന രംഗങ്ങള്‍ 

വെനീസിലെ വ്യാപാരി റിവ്യൂ: മുന്‍കാല മമ്മൂട്ടി-ഷാഫി സിനിമകള്‍ പോലെ പ്രേക്ഷകരെ രസിപ്പിചിലെങ്കിലും, മമ്മൂട്ടിയുടെ ആരാധകരെയും കുടുംബ പ്രേക്ഷകരെയും ത്രിപ്ത്തിപെടുത്തുവാന്‍ വെനീസിലെ വ്യാപാരിക്ക് സാധിക്കുമെന്നുറപ്പ്.   

വെനീസിലെ വ്യാപാരി റേറ്റിംഗ്: 4.80 / 10 
കഥ - തിരക്കഥ: 3 / 10 (ബിലോ ആവറേജ്)
സംവിധാനം: 5
/ 10 (ആവറേജ്)
സാങ്കേതികം: 3.5 / 5 (ഗുഡ്)
അഭിനയം: 3 / 5 (എബവ് ആവറേജ്)
ആകെ മൊത്തം: 14.50 / 30 (4.80 / 10)   

സംവിധാനം: ഷാഫി
നിര്‍മ്മാണം: മുരളി ഫിലംസ് മാധവന്‍ നായര്‍
കഥ, തിരക്കഥ, സംഭാഷണം: ജെയിംസ് ആല്‍ബര്‍ട്ട്
ചായാഗ്രഹണം: ശ്യാം ദത്ത്
ചിത്രസന്നിവേശം: മനോജ്‌
പാട്ടുകള്‍: കൈതപ്രം ദാമോദരന്‍ നമ്പൂതിരി
സംഗീതം: ബിജിബാല്‍

16 Dec 2011

അറബീം ഒട്ടകോം പി.മാധവന്‍ നായരും ഇന്‍ ഒരു മരുഭൂമി കഥ

മലയാള സിനിമയ്ക്ക്‌ ഏറ്റവും കൂടുതല്‍ ഹിറ്റുകള്‍ സംഭാവന ചെയ്തിട്ടുള്ള പ്രിയദര്‍ശന്‍ - മോഹന്‍ലാല്‍ ടീമിന്റെ ഏറ്റവും പുതിയ സിനിമയാണ് അറബീം ഒട്ടകോം പി.മാധവന്‍ നായരും ഇന്‍ ഒരു മരുഭൂമി കഥ. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു അറബിയുടേയും ഒട്ടകത്തലയന്‍ അബ്ദുവിന്റെയും, മാധവന്‍ നായരുടെയും ജീവിതത്തിലുണ്ടാകുന്ന രസകരങ്ങളായ സംഭവങ്ങളാണ് നര്‍മത്തില്‍ ചാലിച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍ ഒരുക്കിയിരിക്കുന്നത്. ജാന്ക്കോസ് എന്റര്‍ടെയിന്‍മെന്റ്സിനു വേണ്ടി മോഹന്‍ലാലിന്റെയും പ്രിയദര്‍ശന്റെയും സുഹൃത്ത്‌ അശോക്‌ കുമാര്‍, ദുബായ് മലയാളി നവീന്‍ ശശിധരന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച അറബീം ഒട്ടകോം പി.മാധവന്‍ നായരും പ്രദര്‍ശനശാലകളില്‍ എത്തിച്ചത് സെവന്‍ ആര്‍ട്സ് മൂവീസ് ആണ്. നവാഗതനായ അഭിലാഷ് നായര്‍ രചിച്ച തിരക്കഥയ്ക്ക് സംവിധായകന്‍ പ്രിയദര്‍ശനാണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. അഴഗപ്പനാണ് ചായാഗ്രഹണം.

അറബിയുടെ കമ്പനിയില്‍ ജോലി ചെയ്യുന്ന പി.മാധവന്‍ നായര്‍ ഒരിക്കല്‍ മീനാക്ഷി എന്ന അമേരിക്കന്‍ മലയാളിയെ പരിച്ചയപെടുന്നു. ആ പരിചയം വളര്‍ന്നു സൗഹൃദത്തിലായി,  ഒടുവില്‍ ആ സൗഹൃദം പ്രണയത്തിലാകുന്നു. അറബിയുടെ ഏറ്റവും വിശ്വസ്തനായ ജോലിക്കാരന്‍   മാധവന്റെ പ്രണയം അറിയാവുന്ന അറബി, മാധവന്റെയും മീനാക്ഷിയുടെയും വിവാഹം ഉറപ്പിക്കുന്നു. അങ്ങനെയിരിക്കെ, മാധവന്റെ പഴയ ചങ്ങാതി അബ്ദു ഒരു ജോലിയുടെ ആവശ്യത്തിനായി മാധവനെ കാണാന്‍ എത്തുന്നത്. അബ്ദുവിന്റെ ജീവിതത്തിലെ കഷ്ടപാടുകള്‍ അറിയാവുന്ന മാധവന്‍ അബ്ദുവിന് ജോലി ശരിയാക്കി കൊടുക്കുന്നു. പക്ഷെ, അബ്ദു ഒരു മോഷണ കുറ്റത്തില്‍ പ്രതിയാണ് എന്നറിയുന്ന മാധവന്‍, അബ്ദുവിനെ ജോലിയില്‍ നിന്നും പുറത്താക്കുന്നു. അങ്ങനെ, അബ്ദുവിന് മാധവനോട് ദേഷ്യമാകുകയും, മാധവനെ കൊല്ലുവാനായി തീരുമാനാമെടുക്കുകയും, മാധവന്റെ കാറില്‍ മാധവനറിയാതെ അബ്ദു ഒളിച്ചിരിക്കുകയും ചെയ്യുന്നു. അങ്ങനെയിരിക്കെ, ഒരു പ്രത്യേക സാഹചര്യത്തില്‍ മീനാക്ഷിയോട് വഴക്കിലാകുന്ന മാധവന്‍ അയാളുടെ കാറില്‍ കയറി എങ്ങോട്ടോ പോകുവാന്‍ വേണ്ടി പുറപ്പെടുന്ന അവസരത്തിലാണ് അബ്ദു മാധവനെ കാറില്‍ വെച്ച് കൊല്ലുമെന്ന ഭീഷണിപെടുത്തുന്നത്. ജീവിതമവസാനിപ്പിക്കുവാന്‍ തയ്യാറെടുത്തു നില്‍ക്കുന്ന മാധവന്‍ അയാളുടെ കാര്‍ വേഗത്തില്‍ ഓടിച്ചു ഒരു മരുഭൂമിയിലെത്തുന്നു. അവിടെ വെച്ച് മാധവനും അബ്ദുവും യാത്ര ചെയ്തിരുന്ന കാര്‍ കേടാകുകയും, അവര്‍ ആ മരുഭൂമിയില്‍ അകപെടുകയും ചെയ്യുന്നു.അവിടെ വെച്ച് അവരുടെ ജീവിതത്തില്‍ ഇല്യാന എന്ന പെണ്‍കുട്ടി കടന്നുവരുന്നതോടെ മാധവന്റെയും അബ്ദുവിന്ന്റെയും ജീവിതത്തില്‍ കുറെ വഴിത്തിരുവുകളുണ്ടാകുന്നു. ആരാണ് ഇല്യാന? എങ്ങനെയാണ് മാധവനെയും അബ്ദുവിനെയും പരിച്ചയപെടുന്നത്? തുടര്‍ന്ന് മൂവരുടെയും ജീവിതത്തില്‍ എന്താണ് സംഭവിക്കുന്നത്‌ എന്നതാണ് പ്രിയദര്‍ശന്‍ ഒരുക്കിയ മരുഭൂമി കഥ എന്ന സിനിമയുടെ കഥ.മാധവന്‍ നായരായി മോഹന്‍ലാലും, അബ്ദുവായി മുകേഷും, മീനാക്ഷിയായി ലക്ഷ്മി റായും, ഇല്യാനയായി ഭാവനയും, അറബിയായി ഹിന്ദി സിനിമ നടന്‍ ശക്തി കപൂറുമാണ് അഭിനയിച്ചിരിക്കുന്നത്.

കഥ, തിരക്കഥ: ബിലോ ആവറേജ്
നവാഗതനായ അഭിലാഷ് നായരാണ് ഈ സിനിമയ്ക്ക് വേണ്ടി കഥ, തിരക്കഥ എന്നിവ രചിച്ചിരിക്കുന്നത്. അറബീം ഒട്ടകോം മാധവന്‍ നായരും എന്ന സിനിമ പേര് പ്രേക്ഷകരുടെ മനസ്സില്‍ കൗതുകം തോന്നിപിക്കും പോലെ, ഈ സിനിമയുടെ കഥയും ഏറെ രസകരമായ ഒന്നാണ്. ധാരാളം പണമുള്ള ഒരു അറബിയും, ഒട്ടകത്തെ പോലെ ഭാരം ചുമക്കുന്ന അബ്ദുവും, നന്മകലേറെയുള്ള മാധവന്‍ നായരും ഒന്നിച്ചപ്പോള്‍ എന്ത് സംഭവിച്ചു എന്നതാണ് ഈ സിനിമയുടെ കഥ. പക്ഷെ ഈ രസങ്ങളൊന്നും അഭിലാഷ് എഴുതിയ തിരക്കഥയില്‍ ഇല്ലാത്തത് സിനിമയ്ക്ക് ദോഷം ചെയ്തിട്ടുണ്ട്. തമാശ രംഗങ്ങള്‍ സിനിമയില്‍ വേണം എന്ന് കരുതി എഴുതപെട്ട ഒരുപാട് രംഗങ്ങള്‍ ഈ സിനിമയുടെ നിലവാരം കുറയ്ക്കാന്‍ കാരണമായി. പരിചയസമ്പത്തുള്ള ഒരു എഴുത്തുകാരനാണ്‌ ഈ സിനിമയ്ക്ക് വേണ്ടി തിരക്കഥ എഴുതിയതെങ്കില്‍, ഈ സിനിമ കുറെക്കൂടെ നന്നാകുമായിരുന്നു എന്ന് തോന്നിപ്പോയീ. 
 
 
സംവിധാനം: എബവ് ആവറേജ്
ഏറെ നാളുകളായി മലയാളികള്‍ കാണുവാന്‍ ആഗ്രഹിച്ചിരുന്ന ഒരു സിനിമയാണ് പ്രിയദര്‍ശന്‍ - മോഹന്‍ലാല്‍ ടീമിന്റെ അറബീം ഒട്ടകോം പി.മാധവന്‍ നായരും. ഒരു മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ സിനിമയില്‍ നിന്നും പ്രേക്ഷകര്‍ എന്താണ് പ്രതീക്ഷിക്കുന്നത്, അത് ഈ സിനിമയിലൂടെ നല്‍ക്കുവാന്‍ സംവിധായകനായ പ്രിയന് സാധിച്ചു. നവാഗതനായ അഭിലാഷ് നായര്‍ ഒരുക്കിയ തിരക്കഥയില്‍ കുറെയേറെ പോരായ്മകള്‍ ഉണ്ടെങ്കിലും, സിനിമ കാണുന്ന പ്രേക്ഷകനെ ബോറടിപ്പിക്കാതെ പിടിചിരുത്തുവാന്‍ സാധിച്ചു എന്നത് ഒരു വലിയ കാര്യം തന്നെ. മോഹന്‍ലാലിനെയും മുകേഷിനെയും ഇത്രയും നന്നായി അടുത്തകാലത്തൊന്നും ഒരു സംവിധായകനും പ്രയോജനപെടുത്തിയിട്ടില്ല. ഇരുവരും ഒന്നിക്കുന്ന രംഗങ്ങളെല്ലാം മനോഹരമായി രൂപപെടുത്തിയെടുക്കാന്‍ പ്രിയദര്‍ശന് കഴിഞ്ഞിട്ടുണ്ട്. പ്രിയന്‍ തന്നെയാണ് ഈ സിനിമയ്ക്ക് വേണ്ടി സംഭാഷണങ്ങള്‍ എഴുതിയത്. പ്രിയദര്‍ശന്റെ തന്നെ സിനിമകളായ വെട്ടവും, കാക്കക്കുയിലും പോലെ കുറെ കോമാളിത്തരങ്ങള്‍ കുത്തികയറ്റി ബോറാക്കാതെ, ഹാസ്യത്തിന് പ്രാധാന്യം നല്‍കിയത് പോലെ സെന്റിമെന്‍സിനും, പ്രണയത്തിനും, സൌഹൃദത്തിനും, ആക്ഷനും ഒക്കെ പ്രാധാന്യം നല്ക്കിയത് സിനിമയ്ക്ക് ഏറെ ഗുണം ചെയ്തിട്ടുണ്ട്. ഈ ഗുണങ്ങളൊക്കെ ഉണ്ടായിട്ടും ഈ സിനിമ ഒരു നല്ല സിനിമയാകതിരുന്നതിന്റെ പ്രധാന കാരണം അഭിലാഷ് നായര്‍ എഴുതിയ തിരക്കഥയിലെ കുഴപ്പങ്ങള്‍ തന്നെ. ഇത്രയും പരിചയസമ്പത്തുള്ള പ്രിയദര്‍ശന്‍ എന്തുകൊണ്ടാണ് തിരക്കഥ എഴുതാതിരുന്നത് എന്ന് മനസ്സിലാകുന്നില്ല. കുറെ അനാവശ്യ കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളുമൊക്കെ ഒഴുവാക്കുകയും, അതുവഴി സിനിമയുടെ ദൈര്‍ഘ്യം കുറച്ചിരുന്നുവെങ്കില്‍ ഈ സിനിമ ഇതിലും ഭേദമാക്കമായിരുന്നു. 

സാങ്കേതികം: എബവ് ആവറേജ്
പ്രിയദര്‍ശന്‍ സിനിമ എന്ന കേള്‍ക്കുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന സാങ്കേതിക മികവു ഈ സിനിമയില്‍ ഉണ്ടനീളമുണ്ട്. അഴഗപ്പന്‍ പകര്‍ത്തിയ ദ്രിശ്യങ്ങളും, സാബു സിറിളിന്റെ കലാ സംവിധാനവും മികച്ചതായിരുന്നു. ടി.എസ്. സുരേഷാണ് ഈ സിനിമയ്ക്ക് വേണ്ടി ചിത്രസന്നിവേശം ചെയ്തിരിക്കുന്നത്. എം.ജി ശ്രീകുമാര്‍ ഈണമിട്ട മൂന്ന് ഗാനങ്ങളും ശരാശരിയില്‍ താഴെ തന്നെയായിരുന്നു. മികച്ച വിഷ്വല്‍സ് ഒരുക്കുവാന്‍ പ്രിയദര്‍ശന് സാധിച്ചത് കൊണ്ട് ആ പാട്ടുകള്‍ സിനിമയില്‍ കേള്‍ക്കുമ്പോള്‍ മോശമായി തോന്നിയേക്കില്ല. "ചെമ്പക വല്ലികള്‍" എന്ന് തുടങ്ങുന്ന പാട്ടും, "മാധവേട്ടനെന്നും" എന്ന് തുടങ്ങുന്ന പാട്ടും മറ്റു ഭാഷയില്‍ നിന്നും മോഷ്ടിച്ചതാണെന്ന്  ഇതിനകം എല്ലാവരും അറിഞ്ഞൊരു കാര്യമാണ്. ഇത്രയും പണം മുടക്കി വിദേശ ലൊക്കേഷനുകളില്‍ ചിത്രീകരിക്കാന്‍ നിര്‍മ്മാതാവിന് കഴിയുമെങ്കില്‍, എന്ത് കൊണ്ടാണ് വിദ്യാസാഗാറിനെയോ,എം.ജയചന്ദ്രനേയോ കൊണ്ട് ഈ സിനിമയിലെ പാട്ടുകള്‍ക്ക് സംഗീതം നല്ക്കികാഞ്ഞത്. ഈ സിനിമയ്ക്ക് വേണ്ടി പശ്ചാത്തല സംഗീതം നല്‍ക്കിയ വ്യെക്തി, സിനിമയിലെ പല രംഗങ്ങള്‍ക്കും പശ്ചാത്തല സംഗീതം നല്‍കാന്‍ മറന്നുപോയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
 
അഭിനയം: എബവ് ആവറേജ്
പ്രായമെത്രയായാലും ഏതുതരം വേഷവും തന്മയത്ത്വത്തോടെ അവതരിപ്പിക്കാന്‍ സാധിക്കുമെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്
മോഹന്‍ലാല്‍. ഹാസ്യ രംഗങ്ങളും സെന്റിമെന്സുള്ള രംഗങ്ങളും ഒരേപോലെ കൈകാര്യം ചെയ്തു പ്രേക്ഷകര്‍ ഇഷ്ടപെടുന്ന ആ പഴയ കുസൃതിയുള്ള മോഹന്‍ലാലകുവാന്‍ ഈ സിനിമയിലൂടെ അദേഹത്തിന് സാധിച്ചു. മോഹന്‍ലാലോടൊപ്പം മികച്ച പ്രകടനം കാഴ്ച്ചവെച്ചുകൊണ്ട് ശക്തമായ തിരിച്ചുവരവ്‌ നടത്തിയിക്കുകയാണ് മുകേഷ്. ഇവരെ കൂടാതെ, ലക്ഷ്മി റായ്, ഭാവന, ഇന്നസെന്റ്, നെടുമുടി വേണു, ശക്തി കപൂര്‍, സുരാജ് വെഞ്ഞാറമൂട്, മണിയന്‍പിള്ള രാജു, മാമുക്കോയ, ലക്ഷ്മി ഗോപാലസ്വാമി, രശ്മി ബോബന്‍ എന്നിവരും അവരവരുടെ കഥാപാത്രങ്ങള്‍ ഭംഗിയാക്കി.  
 

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. മോഹന്‍ലാല്‍ - പ്രിയദര്‍ശന്‍ കൂട്ടുകെട്ട്
2. മോഹന്‍ലാല്‍, മുകേഷ് ടീമിന്റെ തമാശകള്‍
3. പ്രിയദര്‍ശന്റെ സംവിധാനം
4. ലോക്കെഷന്‍സ്


സിനിമയുടെ മൈനസ് പോയിന്റ്സ്:
1. തിരക്കഥ
2. സിനിമയുടെ ദൈര്‍ഘ്യം
3. പാട്ടുകള്‍
4. പശ്ചാത്തല സംഗീതം 
  


അറബീം ഒട്ടകോം പി.മാധവന്‍ നായരും ഇന്‍ ഒരു മരുഭൂമി കഥ റിവ്യൂ: കുടുംബങ്ങള്‍ക്കും, കുട്ടികള്‍ക്കും, മോഹന്‍ലാലിന്‍റെ ആരാധകര്‍ക്കും ഒരുപോലെ ആസ്വദിക്കുവാനുള്ള എല്ലാ ചേരുവകളും കൃത്യമായി ചേര്‍ത്ത് പ്രിയദര്‍ശന്‍ ഒരുക്കിയ തരക്കേടില്ലാത്ത ഒരു എന്റര്‍ടെയിനെര്‍.

അറബീം ഒട്ടകോം പി.മാധവന്‍ നായരും ഇന്‍ ഒരു മരുഭൂമി കഥ റേറ്റിംഗ്: 5.00 / 10
കഥ, തിരക്കഥ: 3 / 10 [ബിലോ ആവറേജ്]
സംവിധാനം: 6 / 10 [എബവ് ആവറേജ്]
സാങ്കേതികം: 3 / 5 [എബവ് ആവറേജ്]
അഭിനയം: 3 / 5 [എബവ് ആവറേജ്]

ആകെ മൊത്തം: 15 / 30 [5 / 10]

സംഭാഷണം, സംവിധാനം: പ്രിയദര്‍ശന്‍
കഥ, തിരക്കഥ: അഭിലാഷ് നായര്‍
നിര്‍മ്മാണം: അശോക്‌ കുമാര്‍, നവീന്‍ ശശിധരന്‍
ബാനര്‍: ജാന്ക്കോസ് എന്റര്‍ടെയിന്‍മെന്റ്സ്
ചായാഗ്രഹണം: അഴഗപ്പന്‍
ചിത്രസന്നിവേശം:ടി.എസ.സുരേഷ്
കലസംവിധാനം: സാബു സിറില്‍
പാട്ടുകള്‍: രാജീവ്‌ ആലുങ്കല്‍, ബിച്ചു തിരുമല, സന്തോഷ്‌ വര്‍മ
സംഗീതം: എം.ജി.ശ്രീകുമാര്‍
   

15 Dec 2011

സ്വപ്‌നസഞ്ചാരി

കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരം പത്മശ്രീ ജയറാമും സംവിധായകന്‍ കമലും ഒരു നീണ്ട ഇടവേളയ്ക്കു ശേഷം ഒന്നിച്ച സിനിമയാണ് സ്വപ്നസഞ്ചാരി. കഥ തുടരുന്നു എന്ന സിനിമയ്ക്ക് ശേഷം ട്രൂ ലൈന്‍ സിനിമയുടെ ബാനറില്‍ തങ്കച്ചന്‍ ഇമ്മാനുവല്‍ നിര്‍മ്മിച്ച സ്വപ്നസഞ്ചാരിയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത് കെ.ഗിരീഷ്‌ കുമാറാണ്. ഗിരീഷ്‌ കുമാറും കമലും ചേര്‍ന്നൊരുക്കിയ ഗദ്ദാമ എന്ന സിനിമയില്‍ ചര്‍ച്ച ചെയ്യപെട്ട വിഷയം ഗള്‍ഫില്‍ വീട്ടുവേലയ്ക്കായി പോകുന്ന മലയാളികളുടെ യാതനകളാണെങ്കില്‍, സ്വപ്നസഞ്ചാരിയില്‍ ചര്ച്ചചെയ്യപെടുന്ന വിഷയം ഗള്‍ഫ്‌ മലയാളികള്‍ നാട്ടിലെത്തിയാല്‍ കാണിക്കുന്ന സ്ഥിരം പൊങ്ങച്ചങ്ങളും, പുതിയ വീടും കാറും വാങ്ങുന്നതും, ഒരുപാട് പണം ചിലവാക്കി നാട്ടുകാരുടെ മുമ്പില്‍ പ്രശസ്തി പിടിച്ചുപറ്റുന്നതും, ഒടുവില്‍ അവരുടെ ജീവിതത്തില്‍ പണം ആവശ്യമുള്ളപ്പോള്‍ ചിലവാക്കാന്‍ പണമില്ലാതാകുന്നതുമാണ്.

ചെറുമംഗലം ഗ്രാമത്തിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഗുമസ്തനായി ജോലി ചെയ്യുന്ന അജയചന്ദ്രന്‍ നായര്‍ക്ക്‌ (ജയറാം) ജീവിതത്തില്‍ ഒരുപാട് ആഗ്രഹങ്ങളുണ്ട്. ആ ആഗ്രഹങ്ങളൊക്കെ സഫലീകരിക്കുവനായി അജയചന്ദ്രന്‍ ഗള്‍ഫില്‍ പോക്കുന്നു. ധാരാളം പണവുമായി നാട്ടിലെത്തുന്ന അജയന്‍, പുതിയ വീടും കാറും മേടിച്ചും, അമ്പലത്തിലെ ഉത്സവം നടത്തിയും, പാവങ്ങള്‍ക്ക് പണം നല്ക്കാമെന്ന വാഗ്ദാനങ്ങള്‍ നല്ക്കിയും നാട്ടുകാരുടെ മുമ്പില്‍ പ്രശസ്തനാവാന്‍ നടത്തുന്ന ശ്രമങ്ങളാണ് ഈ സിനിമയുടെ കഥാതന്തു.

അജയന്‍ കാണിക്കുന്ന പൊങ്ങച്ചങ്ങള്‍ കാണുമ്പോള്‍ അജയന്റെ അച്ഛന്‍ അച്യുതന്‍ നായരും, ഭാര്യ രശ്മിയും അജയനെ പരിഹസിക്കുന്നു. പക്ഷെ, ആ പരിഹാസങ്ങളൊന്നും വകവെയ്ക്കാതെ പണം വാരിയെറിഞ്ഞു പ്രശസ്തി നേടാന്‍ അജയന്‍ ശ്രമങ്ങള്‍ തുടരുന്നു. പ്രശസ്തി നേടാന്‍ പണം ചിലവാക്കുന്ന അജയന്‍ നല്ല പ്രവര്‍ത്തികളും ചെയുന്നത് കൊണ്ട് ഭാര്യയ്ക്കും അച്ഛനും അജയനോട്‌ എന്നും സ്നേഹമായിരുന്നു. അമ്പലത്തിലെ ഉത്സവം നടത്താന്‍ പണം കൊടുക്കുകയും, അനുജത്തിയുടെ വിവാഹം നടത്താന്‍ വസ്ത്രങ്ങളും സ്വര്‍ണവും നല്‍ക്കുകയും, മകള്‍ അച്ചുവിന്റെ സ്കൂളിലെ ഉറ്റസുഹൃത് ലക്ഷ്മിയുടെ ചികിത്സയ്ക്കായി പണം നല്ക്കമെന്നും പറയുകയും ചെയ്യുന്നതോടെ വീട്ടുകാരുടെയും, നാട്ടുകാരുടെയും മുമ്പില്‍ അജയന്‍ ഒരു ഹീറോ ആകുന്നു. അങ്ങനെയിരിക്കെ അവിചാരിതമായി അജയന്റെ ജീവിതത്തില്‍ ചില സംഭവങ്ങളുണ്ടാകുന്നു. അതോടെ, ഏവര്‍ക്കും പ്രിയപെട്ടവനായ അജയനെ എല്ലാവരും വെറുക്കുന്നു. ഇതാണ് സ്വപ്നസഞ്ചാരിയുടെ കഥാസാരം.

കഥ - തിരക്കഥ: ആവറേജ്
വെറുതെ ഒരു ഭാര്യ, സമസ്ത കേരളം പി.ഓ, കാണാകണ്മണി എന്നീ സിനിമകള്‍ക്ക്‌ ശേഷം ജയറാമിനെ കേന്ദ്ര കഥാപാത്രമാക്കി കെ.ഗിരീഷ്‌ കുമാര്‍ എഴുതിയ തിരക്കഥയാണ് ഈ സിനിമയുടെത്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന മലയാളികള്‍ നാട്ടില്‍ അവധിയ്ക്ക് വരുമ്പോള്‍ സ്ഥിരം കാണിക്കുന്ന പൊങ്ങച്ചങ്ങളും, നാട്ടുപ്രമാണിയാകാന്‍ വേണ്ടി പണം ധാരാളം ചിലവഴിക്കുന്നതുമെല്ലാം രസകരമായ സന്ദര്‍ഭങ്ങളിലൂടെ, ഒരല്പം ആക്ഷേപഹാസ്യത്തോടെ തിരക്കഥയില്‍ ഉള്പെടുത്തിയിരിക്കുന്നു. അനിയോജ്യരായ നടീനടന്മാരയത് അഭിനയിച്ചത് കൊണ്ട് ഒട്ടുമിക്ക എല്ലാ രംഗങ്ങളും വിശ്വസനീയമായി അനുഭവപെട്ടു. പക്ഷെ, ഈ സിനിമയിലെ രംഗങ്ങളെല്ലാം എത്രയോ മലയാള സിനിമകളില്‍ കണ്ടിട്ടുള്ളതാണ്. കടം കേറിയ നായകനെ ബ്ലേഡ് മാഫിയകള്‍ ചൂഷണം ചെയ്യുന്നതും, ഒരുപാട് മാനസിക പിരിമുരുക്കങ്ങള്‍ക്ക് ഒടുവില്‍ നായകന്‍ നാടുവിടുന്നതും അവസാനം തരിച്ചു വരുന്നതും ഒഴുവാക്കമായിരുന്നു. വെറുതെ ഒരു ഭാര്യ എന്ന സിനിമുയിലൂടെ ഒരുപാട് പ്രതീക്ഷ നല്‍ക്കിയ എഴുത്തുകാരനാണ്‌ കെ.ഗിരീഷ്‌ കുമാര്‍. പക്ഷെ, തുടര്‍ന്നുള്ള സിനിമകളെല്ലാം [ഗദ്ദാമ ഒഴികെ] പ്രതീക്ഷ പോലെ നിലവാരം പുലര്‍ത്തിയില്ല. എങ്കിലും, സമസ്ത കേരളം, കാണാ കണ്മണി എന്നീ സിനിമകളെ അപേക്ഷിച്ച് സ്വപ്നസഞ്ചാരി ഭേദമാണ്. 


സംവിധാനം: എബവ് ആവറേജ്
കൈക്കുടന്ന നിലാവ് എന്ന സിനിമയ്ക്ക് ശേഷം കമലും ജയറാമും ഒന്നിച്ച സിനിമയാണ് സ്വപ്നസഞ്ചാരി.  ഒട്ടേറ പുതുമകളൊന്നും അവകാശപെടാനില്ലാത്ത ഒരു കഥ തിരഞ്ഞെടുത്തു, മോശമല്ലാത്ത രീതിയില്‍ സംവിധാനം ചെയ്തു, കണ്ടിരിക്കാവുന്ന സിനിമയാക്കി മാറ്റിയത് കമല്‍ എന്ന സംവിധായകന്റെ സംവിധാനപാടവം തന്നെ. ശരാശരി നിലവാരമുള്ള തിരക്കഥയില്‍ കുഴപ്പങ്ങള്‍ ഒരുപാടുടെങ്കിലും, കമല്‍ എന്ന സംവിധായകന്‍ അതെല്ലാം ശ്രദ്ധിക്കപെടാത്ത രീതിയില്‍ സംവിധാനം ചെയ്തത് കൊണ്ട് കുടുംബങ്ങള്‍ ഈ സിനിമ സ്വീകരിക്കും എന്ന് കരുതാം. പക്ഷെ, കമലും ജയറാമും ഒന്നിച്ച പെരുവണ്ണപുരത്തെ വിശേഷങ്ങള്‍, ശുഭയാത്ര, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് എന്നീ സിനിമകളുമായി താരതമ്യം ചെയ്യുമ്പോള്‍ സ്വപ്നസഞ്ചാരി തികച്ചും നിരാശപെടുത്തുന്നു. ഈ കൂട്ടുകെട്ടിന്റെ മുന്‍കാല സിനിമകള്‍ ഇഷ്ടപെടുന്ന പ്രേക്ഷകര്‍ മറ്റൊരു നല്ല കമല്‍-ജയറാം സിനിമയ്ക്കായി ഇനിയും കാത്തിരിക്കേണ്ടി വന്നേക്കും. 


സാങ്കേതികം: എബവ് ആവറേജ്
റഫീക്ക് അഹമ്മദ്‌ എഴുതിയ വരികള്‍ക്ക് സംഗീതം നല്ക്കിയിരിക്കുന്നത് എം.ജയചന്ദ്രനാണ്. സുദീപ് കുമാര്‍, ചിത്ര എന്നിവര്‍ ആലപിച്ച വെള്ളാരം കുന്നിലേറി...ശ്രേയ ഗോശാല്‍ പാടിയ കിളികള്‍ പാടും...എന്നീ പാട്ടുകള്‍ മികവു പുലര്‍ത്തുന്നു. സ്വപ്നസഞ്ചാരിയ്ക്കു വേണ്ടി ദ്രിശ്യങ്ങള്‍ പകര്‍ത്തിയത് അഴഗപ്പനാണ്. സ്നേഹവീടിനു ശേഷം ഗ്രാമീണ പശ്ചാത്തലത്തില്‍  അഴഗപ്പന്‍ ചിത്രീകരിക്കുന്ന സിനിമയാണ് സ്വപ്നസഞ്ചാരി. അഴഗപ്പന്‍ ഒരുക്കിയ ദ്രിശ്യങ്ങള്‍ സന്നിവേശം ചെയ്തിരിക്കുന്നത് കെ.രാജഗോപലാണ്. ഇരുവരും അവരവരുടെ ജോലി ഭംഗിയായി നിര്‍വഹിച്ചിട്ടുണ്ട്. ഈ സിനിമയിലെ എല്ലാ സാങ്കേതിക വശങ്ങളും സിനിമയ്ക്ക് ഗുണം
ചെയ്തിട്ടുണ്ട് 

അഭിനയം: ഗുഡ്
കുറെ നാളുകള്‍ക്കു ശേഷം ജയറാമിന് ലഭിച്ച മികച്ച വേഷങ്ങളിലൊന്നാണ് അജയചന്ദ്രന്‍ നായര്‍. മനോഹരമായ അഭിനയത്തിലൂടെ അജയചന്ദ്രന്‍ നായരെ അവതരിപ്പിക്കാന്‍ മലയാളാ സിനിമയില്‍ താന്‍ തന്നെയാണ് ഏറ്റവും നല്ലത് എന്ന് തെളിയിച്ചിരിക്കുകയാണ് ജയറാം. ജയറാമിനെ കൂടാതെ സംവൃത സുനില്‍, ഇന്നസെന്റ്, ജഗതി ശ്രീകുമാര്‍, സലിം കുമാര്‍, ഹരിശ്രീ അശോകന്‍, ശ്രീരാമന്‍, ശിവജി ഗുരുവായൂര്‍, ഇര്‍ഷാദ്, ജയരാജ് വാരിയര്‍, ശശി കലിംഗ, അനു ഇമ്മാനുവല്‍, ഭാമ, മീര നന്ദന്‍, ജയ മേനോന്‍ എന്നിവരും അഭിനയിച്ചിരിക്കുന്നു. എല്ലാ അഭിനേതാക്കളും അവരവരുടെ രംഗങ്ങള്‍ മോശമാക്കാതെ അവതരിപ്പിച്ചത് സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്.
     
സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. കമലിന്റെ സംവിധാനം
2. ജയറാമിന്റെ അഭിനയം
3. റഫീക്ക് അഹമ്മദ്‌ - എം.ജയചന്ദ്രന്‍ ഒരുക്കിയ പാട്ടുകള്‍
സിനിമയുടെ മൈനസ് പോയിന്റ്സ്:
1. പ്രവചിക്കനാകുന്ന കഥയും, ക്ലൈമാക്സും
2. കണ്ടുമടുത്ത കഥാസന്ദര്‍ഭങ്ങള്‍


സ്വപ്നസഞ്ചാരി റിവ്യൂ: കഥയിലോ അവതരണത്തിലോ പ്രത്യേകിച്ച് പുതുമകളൊന്നുമില്ലെങ്കിലും, ശരാശരി ജീവിതം നയിക്കുന്ന ഒരു മലയാളിയുടെ വേഷത്തില്‍ ജയറാമിനെ കാണാന്‍ ആഗ്രഹമുള്ള പ്രേക്ഷകര്‍ക്കും, കുടുംബ കഥകള്‍ സിനിമയാക്കിയാല്‍ ഇഷ്ടമുള്ള പ്രേക്ഷകര്‍ക്കും ഇഷ്ടപെടുന്ന രീതിയിലുള്ള സിനിമയുണ്ടാക്കാന്‍ കമലിനും കൂട്ടര്‍ക്കും സാധിച്ചു.

സ്വപ്നസഞ്ചാരി റേറ്റിംഗ്: 5.80 / 10
കഥ - തിരക്കഥ: 5 / 10 [ആവറേജ് ]
സംവിധാനം: 6 / 10 [എബവ് ആവറേജ്]
സാങ്കേതികം: 3 / 5 [
എബവ് ആവറേജ്]
അഭിനയം: 3.5 / 5 [ഗുഡ്]
ആകെ മൊത്തം: 17.5 / 30 [5.80 / 10]


സംവിധാനം: കമല്‍
നിര്‍മ്മാണം: തങ്കച്ചന്‍ ഇമ്മാനുവല്‍
ബാനര്‍: ട്രൂ ലൈന്‍ സിനിമ
കഥ, തിരക്കഥ, സംഭാഷണം: കെ.ഗിരീഷ്‌ കുമാര്‍
ചായാഗ്രഹണം: അഴഗപ്പന്‍
ചിത്രസന്നിവേശം: കെ.രാജഗോപാല്‍
വരികള്‍:: റഫീക്ക് അഹമ്മദ്‌
സംഗീതം:എം.ജയചന്ദ്രന്‍ 

3 Dec 2011

ബ്യുട്ടിഫുള്‍

മലയാള സിനിമ പ്രേമികള്‍ ഓരോ മലയാള സിനിമയെയും വിശേഷിപ്പിക്കുന്നത് അതാത് സിനിമകളുടെ നായകന്മാരുടെയോ, സംവിധായകരുടെയോ, നിര്‍മ്മാണ കമ്പനിയുടെയോ പേരുകളിലായിരിക്കും. സിനിമയില്‍ ഇന്ന് സജീവമായിട്ടുള്ള എഴുത്തുകാരില്‍ രഞ്ജിത്തിനും, ശ്രീനിവാസനും മാത്രം അവകാശപെടാവുന്ന ഒന്നാണ് തിരക്കഥകൃത്തുക്കളുടെ പേരില്‍ ഒരു സിനിമ വിശേഷിപ്പിക്കപെടുന്നു എന്നത്. ആ എഴുത്തുകാരുടെ പട്ടികയില്‍ സ്ഥാനം പിടിച്ചിരിക്കുകയാണ് അനൂപ്‌ മേനോന്‍ എന്ന തിരക്കഥകൃത്ത്. മലയാള സിനിമ പ്രേമികള്‍ ഏറെ ഇഷ്ടപെടുന്ന ഈ അഭിനേതാവിന്റെ തൂലികയില്‍ രചിക്കപെട്ട തിരക്കഥയാണ് ബ്യൂട്ടിഫുള്‍ എന്ന സിനിമയുടേത്. ത്രീ കിംഗ്‌സ് എന്ന സിനിമയ്ക്ക് ശേഷം വി.കെ.പ്രകാശ് സംവിധാനം ചെയ്ത ബ്യൂട്ടിഫുള്‍ സിനിമ നിര്‍മ്മിച്ചിരിക്കുന്നത് ആനന്ദ്‌ കുമാറാണ്. ഈ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് അനൂപ്‌ മേനോനും, ജയസുര്യയുമാണ്. കഴുത്തിനു താഴോട്ട് തളര്‍ന്നു കിടക്കുന്ന കോടീശ്വരനായ സ്റ്റീഫന്‍ എന്നയാളും, ജീവിക്കാന്‍ വേണ്ടി കഷ്ടപാടുകള്‍ ഏറെ അനുഭവിക്കുന്ന പാട്ടുകാരന്‍ ജോണ്‍ എന്നയാളും തമ്മിലുള്ള സൗഹൃദത്തിന്റെ കഥയാണ് ബ്യൂട്ടിഫുള്‍

ശരീരത്തിലെ ഒരു അവയവം പോലും അനങ്ങാതെ തളര്‍ന്നു കിടക്കുന്ന സ്റ്റീഫന്‍ [ജയസുര്യ] ഒരു കോടീശ്വരനാണ്. അയാളുടെ കൂടെ അച്ഛന്റെ സുഹൃത്തും[ജയന്‍], മാനേജര്‍ കമലാസനനും[നന്ദു] മാത്രമാണുള്ളത്. ജീവിതത്തെ വളരെ പോസിറ്റിവായി കാണുന്ന സ്റ്റീഫന്‍ നാഗരിക ജീവിതം ആസ്വദിക്കുവനായി നാട്ടില്‍ നിന്നും വരുന്നു. ഒരിക്കല്‍, അത്താഴം കഴിക്കുവാനായി ഹോട്ടലില്‍ പോകുന്ന സ്റ്റീഫന്‍, ജോണ്‍[അനൂപ്‌ മേനോന്‍] എന്ന പാട്ടുകാരനെ പരിച്ചയപെടുകയും അയാളെ സ്റ്റീഫന്‍ വീട്ടിലേക്കു ക്ഷണിക്കുകയും, എല്ലാ ദിവസവും സ്റ്റീഫനു വേണ്ടി പാട്ടുകള്‍ പാടുവനായി ആവശ്യപെടുകയും ചെയ്യുന്നു. ആദ്യമൊക്കെ വിസമ്മതിചെങ്കിലും, ജീവിതത്തില്‍ കാശില്ലാതെ കഷ്ടപാടുകള്‍ അനുഭവിക്കുന്ന ജോണ്‍ അതിനു സമ്മതം മൂളുന്നു. അങ്ങനെ ദിവസവും ജോണ്‍ സ്റ്റീഫനു വേണ്ടി പാട്ടുകള്‍ പാടി കൊടുക്കുന്നു. അങ്ങനെ, ജോണും സ്റ്റീഫനും നല്ല സുഹൃത്തുകളായി മാറുന്നു.അങ്ങനെയിരിക്കെ, സ്റ്റീഫനെ സുശ്രുഷിക്കുവനായി അഞ്ജലി[മേഘ്ന] എന്ന സുന്ദരിയായ നേഴ്സ് വരുന്നു. അഞ്ജലിയുടെ വരവോടെ സ്റ്റീഫന്‍റ്റെയും, ജോണിന്റെയും സ്വഭാവത്തിലും ജീവിതത്തിലും ഉണ്ടാകുന്ന മാറ്റങ്ങളാണ് ഈ സിനിമയിലെ തുടര്‍ന്നുള്ള രംഗങ്ങളില്‍ കാണിക്കുന്നത്. 

കഥ - തിരക്കഥ: വെരി ഗുഡ്
മലയാളികള്‍ ഏറെ ഇഷ്ടപെടുന്ന അനൂപ്‌ മേനോനാണ് ഈ സിനിമയുടെ തിരക്കഥ, സംഭാഷണങ്ങള്‍ എന്നിവ എഴുതിയിരിക്കുന്നത്. മഹത്തായ കഥയൊന്നും ഈ സിനിമയിലിലെങ്കിലും, ആസ്വാദ്യകരമായ തിരക്കഥയും സംഭാഷണങ്ങളും ഈ സിനിമയെ പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമയാക്കുന്നു. രണ്ട് വ്യെക്തികളുടെ ജീവിതത്തിലൂടെ, കാഴ്ചപ്പാടുകളിലൂടെ, സൗഹൃദത്തിലൂടെ കടന്നുപോകുന്ന കഥയാണ് ഈ സിനിമയുടെത്. ജയസുര്യയും അനൂപ്‌ മേനോനും തമ്മിലുള്ള സൗഹൃദം മനോഹരമായാണ് ഈ സിനിമയുടെ തിരക്കഥയില്‍ ഉള്പെടുത്തിയിരിക്കുന്നത്. സിനിമയുടെ കഥയ്ക്ക്‌ ആവശ്യമില്ലാത്ത ഒരു രംഗം പോലും ഈ സിനിമയിലില്ല എന്നത് ഈ സിനിമയുടെ സവിശേഷതകളില്‍ ഒന്നാണ്. ഈ സിനിമ പ്രേക്ഷകര്‍ സ്വീകരിച്ചാല്‍ ഒരു വലിയ വിജയമായാല്‍, അനൂപ്‌ മേനോന്‍ എന്ന വ്യെക്തിയുടെ പേരില്‍ ഇനി സിനിമകള്‍ അറിയപെട്ടു തുടങ്ങും എന്നുറപ്പ്.


സംവിധാനം: ഗുഡ്
പരസ്യ ചിത്രങ്ങളുടെ സംവിധായകാനയിരുന്ന വി.കെ.പ്രകാശ് എന്ന സംവിധായകന്റെ നാളിതുവരെയുള്ള മികച്ച സിനിമ ബ്യൂട്ടിഫുള്‍ എന്ന ഈ സിനിമ തന്നെ. ബ്യൂട്ടിഫുള്‍ എന്ന സിനിമ ഇത്രയ്ക്കും ബ്യൂട്ടിഫുള്ളായത്  ഈ സിനിമയിലെ എല്ലാ ഘടകങ്ങളും ചേരുംപടി ചേര്‍ത്തു നല്ല രീതിയില്‍ പാകപെടുത്തിയെടുത്തത് കൊണ്ടാണ്. അതിനു കാരണം സിനിമയുടെ അമരക്കാരന്‍ വി.കെ.പ്രകാശ് തന്നെ. ലളിതമായ ഒരു കഥയ്ക്ക്‌, ആവശ്യമായ രംഗങ്ങള്‍ മാത്രം രൂപപെടുത്തിയെടുത്തു കൊണ്ട് അനൂപ്‌ മേനോന്‍ ഒരുക്കിയ തിരക്കഥയെ നല്ല വിഷ്വല്‍സ് ഒരുക്കി, നല്ല പശ്ചാത്തല സംഗീതം ഒരുക്കി, നല്ല രീതിയില്‍ സന്നിവേശം ചെയ്തെടുത്തു ഈ സിനിമയെ പ്രേക്ഷകര്‍ക്ക്‌ സമ്മാനിച്ച വി.കെ.പ്രകാശിന് നന്ദി!


സാങ്കേതികം: വെരി ഗുഡ്
ചാപ്പ കുരിശ് എന്ന ആദ്യ സിനിമയിലൂടെ തന്നെ കഴിവ് തെളിയിച്ച ചായാഗ്രാഹകന്‍ ജോമോന്‍ ടി. ജോണ്‍ ആണ് ഈ സിനിമയ്ക്ക് വേണ്ടി ദ്രിശ്യങ്ങള്‍ പകര്‍ത്തിയത്.  ഈ സിനിമയിലെ പല രംഗങ്ങളും ജോമോന്‍ ഒരുക്കിയ മനോഹരമായ വിഷ്വല്‍സ് കൊണ്ട് സമ്പന്നമാണ്. ഈ സിനിമ പ്രേക്ഷര്‍ക്കു ഇഷ്ടമാകുന്നതിന്റെ പ്രധാന കാരണം ഈ സിനിമയുടെ തിരക്കഥയും, ചായാഗ്രഹണവും തന്നെ. ജോമോന്‍ പകര്‍ത്തിയ ദ്രിശ്യങ്ങള്‍ കൃത്യതയാര്‍ന്ന സന്നിവേശത്തിലൂടെ കൂട്ടിയോജിപ്പിച്ച മഹേഷ്‌ നാരായണനും ഈ സിനിമയുടെ വിജയത്തില്‍ അഭിമാനിക്കാം. അതുപോലെ തന്നെ, ഈ സിനിമയുടെ കലാസംവിധായകന്‍ അജയന്‍ മങ്ങാട്, ചമയം നിര്‍വഹിച്ച ഹസന്‍ എന്നിവരും അവരവരുടെ ജോലികള്‍ നന്നായി ചെയ്തത് കൊണ്ടാണ് ബ്യൂട്ടിഫുള്‍ എന്ന സിനിമയുടെ സാങ്കേതികവശങ്ങള്‍ക്കു മേന്മയേറിയത്. നല്ലൊരു തിരക്കഥ രചയ്താവാണെന്നും മികച്ച അഭിനേതാവനെന്നും തെളിയിച്ച അനൂപ്‌ മേനോന്‍, ഈ സിനിമയിലൂടെ മികച്ചൊരു ഗാനരചയ്താവാണ് എന്നുകൂടി തെളിയിച്ചിരിക്കുകയാണ്. "മഴനീര്‍ തുള്ളികള്‍..." എന്ന അതിമനോഹര ഗാനം ഈ സിനിമയുടെ പ്രധാന സവിശേഷതകളില്‍ ഒന്നാണ്. കോക്ക്ടെയിലിന്റെ സംഗീത സംവിധായകന്‍ രതീഷ്‌ വേഗയാണ് ഈ സിനിമയ്ക്ക് വേണ്ടി സംഗീതവും, പശ്ചാത്തല സംഗീതവും ഒരിക്കിയിരിക്കുന്നത്. സിനിമയുടെ കഥാഗതിയ്ക്ക് അനിയോജ്യമായ പശ്ചാത്തല സംഗീതം ഒരുക്കാന്‍ രതീഷിനു സാധിച്ചിട്ടുണ്ട്. ഈ സിനിമയിലെ മറ്റെല്ലാ സാങ്കേതിക വശങ്ങളും മികച്ചു നില്‍ക്കുന്നു.


അഭിനയം: ഗുഡ്
കോക്ക്ടെയിലിനു ശേഷം ജയസുര്യയും അനൂപ്‌ മേനോനും ഒന്നിക്കുന്ന സിനിമയാണ് ബ്യൂട്ടിഫുള്‍. അഭിനയിച്ചു ഫലിപ്പിക്കാന്‍ ഏറെ പ്രയാസമുള്ള ഒരു കഥാപാത്രത്തെ നിഷ്പ്രയാസം അഭിനയിച്ചു മനോഹരമാക്കാന്‍ ജയസുര്യയ്ക്ക് സാധിച്ചു. കഴുത്തിനു താഴോട്ട്
തളര്‍ന്നു കിടക്കുന്ന സ്റ്റീഫന്‍ എന്ന കഥാപാത്രം ജയസുര്യയുടെ സിനിമാജീവിതത്തിലെ ഏറ്റവും മികച്ചത് എന്നുതന്നെ പറയാം. അതുപോലെ, അവരവര്‍ക്ക് ലഭിച്ച കഥാപാത്രത്തോട്  നീതിപുലര്‍ത്താന്‍ അനൂപ്‌ മേനോനും, ടിനി ടോമിനും, ജയനും, നന്ദുവിനും, മേഘ്നയ്ക്കുമൊക്കെ കഴിഞ്ഞിട്ടുണ്ട്. ജയസുര്യ, അനൂപ്‌ മേനോന്‍, ടിനി ടോം, ഉണ്ണി മേനോന്‍, ജയന്‍, നന്ദു, കിഷോര്‍, കൊച്ചു പ്രേമന്‍, കെ.ബി.വേണു, പി.ബാലചന്ദ്രന്‍, മേഘ്ന രാജ്, തെസ്നി ഖാന്‍, പ്രവീണ എന്നിവരാണ് ഈ സിനിമയിലെ അഭിനേതാക്കള്‍.

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. അനൂപ്‌ മേനോന്‍ എഴുതിയ തിരക്കഥ, സംഭാഷണങ്ങള്‍
2. വി.കെ.പ്രകാശിന്റെ സംവിധാനം
3. ജോമോന്‍ ടി.ജോണ്‍ ഒരുക്കിയ ദ്രിശ്യങ്ങള്‍
4. അനൂപ്‌ മേനോന്‍, ജയസുര്യ എന്നിവരുടെ കൂട്ടുകെട്ട്


സിനിമയുടെ മൈനസ് പോയിന്റ്സ്:
1. സിനിമയുടെ രണ്ടാം പകുതിയിലെ ഒരു പാട്ട്
2. കുടുംബ പ്രേക്ഷകര്‍ക്ക്‌ ദഹിക്കാത്ത(?)ഒന്ന് രണ്ട് സംഭാഷണങ്ങള് 

ബ്യൂട്ടിഫുള്‍ റിവ്യൂ: ലളിതമായ കഥയും, ആസ്വാദ്യകരമായ കഥാസന്ദര്‍ഭങ്ങളും, അതിശയോക്തി ഇല്ലാത്ത സംഭാഷണങ്ങളും, ദ്രിശ്യസുന്ദരമായ രംഗങ്ങളും, കൃത്യതയാര്‍ന്ന സംവിധാനവും, മികച്ച അഭിനയവും ഒക്കെയുള്ള മനോഹരമായ സിനിമയാണ് ബ്യൂട്ടിഫുള്‍

ബ്യൂട്ടിഫുള്‍ റേറ്റിംഗ്: 7.50 / 10
കഥ-തിരക്കഥ: 8 / 10 [വെരി ഗുഡ്]
സംവിധാനം: 7 / 10 [ഗുഡ്]
സാങ്കേതികം: 4 / 5 [വെരി ഗുഡ്]
അഭിനയം: 3.5 / 5 [ഗുഡ്]
ആകെ മൊത്തം: 22.5 / 30 [7.5 / 10]

സംവിധാനം: വി.കെ.പ്രകാശ്‌
കഥ, തിരക്കഥ, സംഭാഷണം,ഗാനങ്ങള്‍: അനൂപ്‌ മേനോന്‍
നിര്‍മ്മാണം: ആനന്ദ് കുമാര്‍
ചായാഗ്രഹണം: ജോമോന്‍ ടി.ജോണ്‍
ചിത്രസന്നിവേശം: മഹേഷ്‌ നാരായണന്‍
സംഗീതം-പശ്ചാത്തല സംഗീതം: രതീഷ്‌ വേഗ
കല സംവിധാനം: അജയന്‍ മങ്ങാട്
ചമയം: ഹസ്സന്‍ വണ്ടൂര്‍ 
ബാനര്‍: യെസ് സിനിമ കമ്പനി

27 Nov 2011

നായിക

സിനിമ നടീനടന്മാരുടെ ജീവിതം സിനിമ കഥയാക്കിയാല്‍ അതെന്നും പ്രേക്ഷകര്‍ക്ക്‌ പുതുമ നല്‍ക്കുന്ന ഒന്നാണ്. മൂന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് ശ്രീവിദ്യയുടെ കഥയുമായി രഞ്ജിത് തിരക്കഥ എന്ന സിനിമയൊരുക്കി. ആ സിനിമ മികച്ച പ്രേക്ഷക അഭിപ്രായം നേടി വിജയിച്ച സിനിമയായിരുന്നു. രഞ്ജിത്തിനെ പോലെ തന്നെ മികവുറ്റ സംവിധയകാനായ ജയരാജ്നടി ഉര്‍വശി ശാരദയുമായി സാമ്യമുള്ള ഗ്രെയിസ് എന്ന പഴയകാല സിനിമ നടിയുടെ കഥയുമായി നായിക എന്ന സിനിമയുണ്ടാക്കി. ഗ്രെയിസ് എന്ന കഥപാത്രമായി ശാരദയാണ് അഭിനയിച്ചിരിക്കുന്നത്. ഗ്രെയിസിന്റെ യൗവ്വനകാലം അവതരിപ്പിച്ചിരിക്കുന്നത് പത്മപ്രിയയാണ്. മലയാള സിനിമയുടെ നിത്യഹരിത നായകന്‍ പ്രേംനസീറിന്റെ ശബ്ദം അനുകരിച്ചുകൊണ്ട് മിമിക്രിയില്‍ നിന്നും മലയാള സിനിമയിലെത്തിയ പത്മശ്രീ ജയറാമാണ് ഈ സിനിമയില്‍ നായക കഥാപാത്രമായ ആനന്ദ്‌ എന്ന സിനിമ നടനായി അഭിനയിച്ചിരിക്കുന്നത്. ഈ സിനിമയില്‍ സത്യന്‍ എന്ന നടന്റെ ജീവിതവുമായി സാമ്യമുള്ള കഥാപാത്രമാണ് ജയറാം അവതരിപ്പിക്കുന്നതെങ്കിലും പ്രേംനസീറിന്റെ ഭാവചലനങ്ങലോടെയാണ്‌ ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്.

ഗ്രേയിസ് എന്ന പഴയകാല സിനിമ നടിയുടെ ജീവിതത്തില്‍ എന്താണ് സംഭവിച്ചത് എന്ന് അന്വേഷണവുമായി അലീന എത്തുന്നിടത്താണ് ഈ സിനിമയുടെ കഥ ആരംഭിക്കുന്നത്. ഗ്രെയിസിനെ കൂടുതല്‍ പരിച്ചയപെടുയും അവരുടെ ജീവിതത്തിലുണ്ടായ സംഭവങ്ങള്‍ അറിയുന്നതോടെ അലീന ഗ്രെയിസിനെ കൂടുതല്‍ സ്നേഹിക്കുന്നു. അവരുടെ ജീവിതത്തിലുണ്ടായ ദുരന്തങ്ങളുടെ കാരണക്കാരനെ കണ്ടുപിടിക്കുക എന്ന ദൌത്യം ഏറ്റെടുക്കുന്നു അലീന. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളിലൂടെയാണ് ഈ സിനിമയുടെ കഥ അവസാനിക്കുന്നത്. ദീദി ദാമോദരനാണ് ഈ സിനിമയ്ക്ക് വേണ്ടി കഥയും, തിരക്കഥയും, സംഭാഷണങ്ങളും രചിച്ചത്. ദി ട്രെയിന്‍ എന്ന സിനിമയ്ക്ക് ശേഷം ജയരാജ് സംവിധാനം നിര്‍വഹിച്ച നായികയുടെ ചായാഗ്രഹണം നിര്‍വഹിച്ചത് സിനി മുരുക്കുംപുഴയാണ്. ശ്രീകുമാരന്‍ തമ്പി എഴുതിയ വരികള്‍ക്ക് ഈണം നല്ക്കിയത് എം.കെ.അര്‍ജുനനാണ്

കഥ - തിരക്കഥ: ബിലോ ആവറേജ്
പ്രശസ്ത തിരക്കഥ രചയ്താവായ ടി.ദാമോദരന്റെ പുത്രി ദീദി ദാമോദരനാണ് നായികയ്ക്ക് വേണ്ടി കഥയും,തിരക്കഥയും,സംഭാഷണങ്ങളും എഴുതിയിരിക്കുന്നത്. പഴയകാല സിനിമ നടീനടന്മാരുടെ സിനിമ ജീവതത്തിലെ രീതികളും, സിനിമയുടെ ചിത്രീകരണ രീതികളെല്ലാം പ്രേക്ഷകര്‍ക്ക്‌ പുതുമ നല്‍ക്കുന്നു. കേരള കഫേയിലെ മകള്‍ക്കും, ജയരാജിന്റെ തന്നെ സിനിമയായ ഗുല്‍മോഹറിന്റെയും തിരക്കഥ രചയ്താവായ ദീദി ദാമോദാരനില്‍ നിന്നും ഇതിലും മികച്ചതാണ് പ്രേക്ഷകര്‍ പ്രതീക്ഷിച്ചത്. മികവുറ്റ തിരക്കഥയാക്കാന്‍ സാധ്യതയുള്ള നല്ലൊരു കഥ ലഭിച്ചിട്ടും, അത് പൂര്‍ണമായും ഉപയോഗിക്കാത്തത് കൊണ്ട്, വെറുമൊരു ഡോകുമെന്ററി സിനിമ പോലെ ഇഴഞ്ഞു നീങ്ങുന്ന രീതിയിലാണ് ഈ സിനിമയിലെ പല രംഗങ്ങളും. കേന്ദ്ര കഥാപാത്രമായ ശാരദയുടെതുള്‍പ്പടെ മിക്ക കഥാപാത്രങ്ങളുടെയും അവതരണവും കഥാപാത്ര രൂപീകരണവും ഒക്കെ കുറേക്കൂടി ശ്രദ്ധിച്ചിരുന്നുവെങ്കില്‍ ഈ സിനിമ നന്നാവുമായിരുന്നു.

സംവിധാനം: ബിലോ ആവറേജ്
മികച്ച സംവിധായകനുള്ള ദേശീയ ബഹുമതികളടക്കം നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുള്ള സംവിധായകനാണ് ജയരാജ്. അദ്ദേഹം ഈ സിനിമയ്ക്ക് വേണ്ടി നല്ലൊരു കഥ തിരഞ്ഞെടുക്കുകയും, നല്ല അഭിനേതാക്കളെ കണ്ടെത്തി അവര്‍ക്ക് അനിയോജ്യമായ വേഷങ്ങള്‍ നല്‍ക്കുകയും ചെയ്തു. പക്ഷെ, തിരക്കഥയിലുള്ള പോരായ്മകള്‍ സംവിധാനത്തിലൂടെ പരിഹരിച്ചു ഹൃദയസ്പര്‍ശിയായ ഒരു സിനിമയുണ്ടാക്കുന്നതില്‍ ജയരാജ് പരാജയപെട്ടു. മഹത്തായ ഒരു സിനിമയാക്കാവുന്ന കഥയെ വെറും ഒരു ഡോകുമെന്ററി പോലെ ചിത്രീകരിച്ചത് എന്ത് കൊണ്ടാണ് എന്നറിയില്ല. മലയാളികളെന്നും ഇഷ്ടപെടുന്ന മനോഹരമായ പാട്ടുകള്‍ ഈ സിനിമയിലൂടെ വെള്ളിത്തിരയില്‍ വീണ്ടും എത്തിച്ചതിനു ജയരാജിന് നന്ദി!

സാങ്കേതികം: ആവറേജ്
നായിക എന്ന സിനിമ കാണുവാന്‍ പ്രേക്ഷനെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം എന്നത് കസ്തൂരി മണക്കുന്നല്ലോ...എന്ന പഴയ സൂപ്പര്‍ ഹിറ്റ്‌ ഗാനവും, അതിന്റെ ചിത്രീകരണവും തന്നെ. ശ്രീകുമാരന്‍ തമ്പി എഴുതി എം.കെ.അര്‍ജുനന്‍
ഈണമിട്ട ഈ ഗാനം കേള്‍ക്കാന്‍ ഇമ്പമുള്ളതായിരുന്നു. പാട്ട് പോലെ തന്നെ ചിത്രീകരണവും മനോഹരമാക്കിയത് സിനു മുരുക്കുംപുഴ എന്ന ചായഗ്രഹനാണ്. സമീപകാല മലയാള സിനിമകളില്‍ കണ്ടിട്ടുള്ള ഏറ്റവും മോശം ചിത്രസന്നിവേശം ഈ സിനിമയിലേതാണ്. ഷോബിന്‍ സോമന്‍ എന്നയാളാണ് ഈ സിനിമയുടെ ചിത്രസന്നിവേശകന്‍. ചിത്രസന്നിവേശം ഒഴികെ ഈ സിനിമയിലുള്ള മറ്റു സാങ്കേതിക വശങ്ങളെല്ലാം ശരാശരി നിലവാരം പുലര്‍ത്തിയിട്ടുണ്ട്.
  
അഭിനയം: എബവ് ആവറേജ്
ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച എല്ലാ നടീനടന്മാരും നല്ല അഭിനയമാണ് കാഴ്ച്ചവെചിരിക്കുന്നത്. പ്രേം നസീറെന്ന നടന്റെ ഭാവച്ചലനങ്ങള്‍ അവതരിപ്പിച്ച ജയറാമാണ് ഏറ്റവും മികച്ച അഭിനയം കാഴ്ചവെച്ചത്. എടുത്തു പറയേണ്ട മറ്റൊരു മികച്ച പ്രകടനം ശാരദയുടെതാണ്. സിനിമയിലുടനീളം ഒരു മാനസിക രോഗിയായി മികച്ച അഭിനയമാണ് ശാരദ നടത്തിയിരിക്കുന്നത്. അതുപോലെ തന്നെ, പഴകാല സിനിമ നിര്‍മ്മാതാവിന്റെ റോളില്‍ അഭിനയിച്ച സിദ്ദിക്കും, ഗ്രെയിസിന്റെ യൗവ്വനകാലം അവതരിപ്പിച്ച പത്മപ്രിയയും നന്നായി. മമതയും, ജഗതിയും, സലിം കുമാറും, കെ.പി.എ.സി.ലളിതയും, സബിത ജയരാജുമെല്ലാം അവരവരുടെ വേഷങ്ങള്‍ മോശമാക്കിയില്ല. ജയറാം, ശാരദ, പത്മപ്രിയ, മമ്ത, സിദ്ദിക്ക്, ജഗതി ശ്രീകുമാര്‍, സലിം കുമാര്‍, കെ.പി.എ.സി.ലളിത, സുകുമാരി, സബിത ജയരാജ്, സരയൂ, ശശി കലിംഗ, വാവച്ചന്‍, ജോ എന്നിവരെ കൂടാതെ കുറെ പുതുമുഖ അഭിനേതാക്കളും ഉണ്ട് ഈ സിനിമയില്‍.


സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. പ്രമേയം- കഥ
2. കുറെ നല്ല അഭിനയ മുഹൂര്‍ത്തങ്ങള്‍
3. പഴയ
കാല സിനിമകളിലെ പാട്ടുകള്‍

സിനിമയുടെ മൈനസ് പോയിന്റ്സ്:
1. തിരക്കഥ
2. സംവിധാനം
 

നായിക റിവ്യൂ: ജയരാജ് എന്ന സംവിധായകന്റെ കഴിവുകേടും, ദീദി ദാമോദരന്റെ കെട്ടുറപ്പില്ലാത്ത തിരക്കഥയും തന്നെയാണ് ക്ലാസ്സ്‌ സിനിമയാക്കാവുന്ന നായിക എന്ന ഈ സിനിമയെ വെറുമൊരു ഡോകുമെന്ററി പോലെയുള്ള സിനിമയാക്കി മാറ്റിയത്. 

നായിക റേറ്റിംഗ്: 3.80 / 10
കഥ-തിരക്കഥ:
3 / 10 [ബിലോ ആവറേജ്]
സംവിധാനം: 3 / 10 [ബിലോ ആവറേജ്]
സാങ്കേതികം: 2.5 / 5 [ആവറേജ്]

അഭിനയം: 3 / 5 [എബവ് ആവറേജ്]
ആകെ മൊത്തം: 11.5 / 30 [3.8 / 10 ]

സംവിധാനം: ജയരാജ്
നിര്‍മ്മാണം: തോമസ്‌ ബെഞ്ചമിന്‍
രചന: ദീദി ദാമോദരന്‍
ചായാഗ്രഹണം: സിന് മുരുക്കുംപുഴ
ചിത്രസന്നിവേശം: ഷോബിന്‍ സോമന്‍
വരികള്‍: ശ്രീകുമാരന്‍
തമ്പി
സംഗീതം: എം.കെ.അര്‍ജുനന്‍ 


15 Oct 2011

സാന്‍വിച്ച്

ലൈന്‍ ഓഫ് കളര്‍, സാല്‍ റോസാ മോഷന്‍ പിക്ചര്‍ എന്നീ ബാനറുകള്‍ക്ക് വേണ്ടി എം.സി.അരുണും, സുദീപ് കാരാട്ടും ചേര്‍ന്ന് നിര്‍മ്മിച്ച്‌, നവാഗതനായ എം.എസ്.മനു സംവിധാനം ചെയ്ത സിനിമയാണ് സാന്‍വിച്ച്. കുഞ്ചാക്കോ ബോബന്‍ നായകനായ സാന്‍വിച്ചില്‍ വാടമല്ലിയിലൂടെ സിനിമയിലെത്തിയ റിച്ച പാനായിയും, അനന്യയുമാണ് നായികമാര്‍. നവാഗതനായ രതീഷ്‌ സുകുമാരനാണ് ഈ സിനിമയുടെ തിരക്കഥയും, സംഭാഷണവും രചിച്ചത്. ഒരുപാട് ഊരാക്കുടുക്കുകളില്‍ അറിയാതെ അകപെടുന്ന നായക കഥാപാത്രം അനുഭവിക്കുന്ന പ്രശ്നങ്ങളാണ് ഈ സിനിമയുടെ കഥ. അവസാനം, എല്ലാ പ്രശ്നങ്ങളില്‍ നിന്നും നായകന്‍ ബുദ്ധിപൂര്‍വ്വം രക്ഷപെടുന്നു. പ്രദീപ്‌ നായരാണ് ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.

ഐ.ടി കമ്പനിയില്‍ ജോലി ചെയ്യുന്ന സായി രാമചന്ദ്രന്‍ [ കുഞ്ചാക്കോ ബോബന്‍ ] ജോലി കഴിഞ്ഞു വീട്ടിലേക്ക് പോകുന്ന വഴി, അയാള്‍ ഓടിച്ചിരുന്ന കാര്‍ എതിരെ വന്നിരുന്ന വാഹനവുമായി കൂട്ടിയിടിക്കുകയും, ആ അപകടത്തില്‍, അതില്‍ യാത്ര ചെയ്തിരുന്ന ഗുണ്ടാത്തലവന്‍ മരിക്കുകയും ചെയ്യുന്നു. ഇതൊരു അപകടമല്ലെന്നും ഗുണ്ടത്തലവന്റെ കൊല്ലാന്‍ വേണ്ടി തന്നെ സായി വണ്ടി കൊണ്ടിടിച്ചതാണെന്നും ഗുണ്ടയുടെ  അനിയനും സംഘവും കരുതുന്നു.അങ്ങനെ, സായിയോട് പ്രതികാരം ചെയ്യുവാന്‍ അവര്‍ തീരുമാനിക്കുന്നു. ഇതിനിടയില്‍, മരിച്ച ഗുണ്ടയോട് ദേഷ്യമുള്ള ആണ്ടിപെട്ടി നായ്ക്കര്‍ [ സുരാജ് വെഞ്ഞാറമൂട് ] നടന്ന വിവരങ്ങളൊക്കെ അറിയുകയും, സായിയെ ഗുണ്ടകളില്‍ നിന്നും രക്ഷിക്കുവാനുള്ള ദൌത്യം ഏറ്റെടുക്കുകയും ചെയ്യുന്നു. ഗുണ്ടത്തലവനെ കൊല്ലുന്നയാള്‍ക്ക് മാത്രമേ തന്റെ മകളെ വിവാഹം ചെയ്തു കൊടുക്കയുള്ളു എന്ന തീരുമാനം എടുത്തിരുന്ന നായ്ക്കര്‍ സായിയെ തട്ടിക്കൊണ്ടു വരുകയും, സായിയെ കൊണ്ട് നായ്ക്കരുടെ മകളെ വിവാഹം കഴിപ്പിക്കുവാനായി ശ്രമങ്ങള്‍ നടത്തുകയും ചെയ്യുന്നു. നായ്ക്കരുടെ മകള്‍ കണ്മണിയ്ക്ക് [അനന്യ] സായിയെ ഇഷ്ടമാകുകയും, വിവാഹം കഴിക്കുവാന്‍ സമ്മതം മൂളുകയും ചെയ്യുന്നു. അച്ഛന്റെ സുഹൃത്തിന്റെ മകള്‍ ശ്രുതിയുമായി [റിച്ച] വിവാഹം നിശ്ചയിച്ചിരിക്കുന്ന സായി ഇതിനെല്ലാം ഇടയില്‍ പെട്ട് കഷ്ടപ്പെടുകയും സാന്‍വിച്ച് പരുവത്തിലാകുകയും ചെയ്യുന്നു. തുടര്‍ന്ന്, സായിയുടെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ കഥ.


കഥ-തിരക്കഥ: മോശം

നവാഗതനായ രതീഷ്‌ സുകുമാരനാണ് സാന്‍വിച്ച് സിനിമയ്ക്ക് വേണ്ടി കഥയും, തിരക്കഥയും, സംഭാഷണങ്ങളും രചിച്ചത്. പുതുമയുള്ള കഥകളുള്ള സിനിമകള്‍ മാത്രം വിജയിക്കുന്ന ഈ കാലഘട്ടത്തില്‍, അവിശ്വസനീയമായ ഒരു കഥ തിരഞ്ഞെടുത്ത്, തമാശ എന്ന പേരില്‍ എന്തക്കയോ കോമാളിത്തരങ്ങള്‍ എഴുതിയാല്‍ തിരക്കഥയാകുകയില്ല എന്ന സത്യം രതീഷ്‌ മറന്നിരിക്കുന്നു. ഈ സിനിമയില്‍, കുഞ്ചാക്കോ ബോബന്റെ നായക കഥാപാത്രം ഉള്‍പ്പടെ എല്ലാ കഥാപാത്രങ്ങളും കണ്ടാല്‍, എച്ച്ചുകെട്ടിയാല്‍ മുഴച്ചിരിക്കും എന്ന പഴമൊഴി ഓര്‍മ്മവരും. അത്രത്തോളം കൃത്രിമത്വം ആ കഥാപാത്രങ്ങള്‍ക്ക് അനുഭവപെട്ടു എന്നതാണ് സത്യം. ഒരു അന്തവും കുന്തവുമില്ലാതെ മുമ്പോട്ടുപോകുന്ന കഥാരീതിയും, തട്ടിക്കൂട്ട് തമാശകളും കുത്തിനിറച്ചു ഉണ്ടാക്കിയെടുത്ത ഒരു സിനിമ.


സംവിധാനം: മോശം
ഷാജി കൈലാസ്, ലെനിന്‍ രാജേന്ദ്രന്‍, എം.എസ്.വിജയന്‍ എന്നിവരുടെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ച അനുഭവസമ്പത്തുമായാണ് എം.എസ്. മനു ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. നവാഗതരായ സംവിധായകരെല്ലാം മലയാള സിനിമയില്‍ ചുവടുറപ്പിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍, പരിതാപകരമായ ഒരു കഥ തിരഞ്ഞെടുക്കുകയും, മോശമായി സംവിധാനം ചെയ്യുകയും ചെയ്തത് എം.എസ്.മനുവിന്റെ കഴിവുകേട് തന്നെയാണ്. ഈ സിനിമയിലെ ചില രംഗങ്ങള്‍ കണ്ടാല്‍, സിനിമ എന്താണ് എന്ന് അറിയാത്ത ഒരാള്‍ സംവിധാനം ചെയ്‌താല്‍ ഇതിലും ഭേദമാകുമെന്നു തോന്നിപോയി. 


സാങ്കേതികം: ബിലോ ആവറേജ്
മുരുഗന്‍ കാട്ടകട, സ്മിത പിഷാരടി എന്നിവരാണ് ഈ സിനിമയ്ക്ക് വേണ്ടി പാട്ടുകള്‍ രചിച്ചിരിക്കുന്നത്. നവാഗതനായ ജയന്‍ പിഷാരടിയാണ് സംഗീത സംവിധാനം. "പനിനീര്‍ ചെമ്പകങ്ങള്‍...", "ചെമ്പുള്ളി മാനെ...", "ശിവ ശംഭോ.." എന്നിങ്ങനെ തുടങ്ങുന്ന മൂന്ന് പാട്ടുകളാണ് ഈ സിനിമയിലുള്ളത്. ഈ സിനിമയിലെ പനിനീര്‍ ചെമ്പകങ്ങള്‍ എന്ന് തുടങ്ങുന്ന പാട്ട് കേള്‍ക്കാന്‍ മികച്ചതായിരുന്നു. ഈ പാട്ട് സിനിമയില്‍ മികച്ച രീതിയില്‍ ദ്രിശ്യവല്‍ക്കരിക്കുവാനും ചായഗ്രഹകാന്‍ പ്രദീപ്‌ നായര്‍ക്ക്‌ കഴിഞ്ഞിട്ടുണ്ട്. ഡോണ്‍മാക്സ് കമ്പനിയാണ് ചിത്രസന്നിവേശം നിര്‍വഹിച്ചിരിക്കുന്നത്. തരക്കേടില്ലാത്ത രീതിയിലുള്ള സാങ്കേതിക വശങ്ങളെങ്കിലും ഉള്ളതുകൊണ്ട് ഈ സിനിമ അരോചകമായി അനുഭവപെട്ടില്ല.

 
അഭിനയം: ബിലോ ആവറേജ്
കുഞ്ചാക്കോ ബോബന്‍, ലാലു അലെക്സ്, സുരാജ് വെഞ്ഞാറമൂട്, ഗണേഷ് കുമാര്‍, വിജയകുമാര്‍, പി.ശ്രീകുമാര്‍, ഇന്ദ്രന്‍സ്, ജയകൃഷ്ണന്‍, മനുരാജ്, പൂജപ്പുര രവി, കോട്ടയം നസീര്‍, ബിജു പപ്പന്‍, റിച്ച പാനായി, അനന്യ, ശാരി, സോണിയ, സുഭി എന്നിവരാണ് ഈ സിനിമയിലെ അഭിനേതാക്കള്‍. അഭിനയ സാധ്യതകളൊന്നും ഇല്ലാത്ത കഥാപാത്രങ്ങളാണ് ഈ സിനിമയിലെല്ലാം. മോശമല്ലാത്ത രീതിയില്‍ സായി എന്ന കഥാപാത്രം അവതരിപ്പിക്കാന്‍ കുഞ്ചാക്കോ ബോബന്‍ ശ്രമിച്ചിട്ടുണ്ട്. സുരാജ് വെഞ്ഞാറമൂട് എന്ന നടന്‍ കോമാളിത്തരങ്ങള്‍ മാത്രം കാണിച്ചു അഭിനയിച്ചിട്ടുള്ള സിനിമയാണ് സാന്‍വിച്ച്. അതുപോലെ തന്നെ, വില്ലനായി അഭിനയിച്ച വിജയകുമാറും, നായികയായി അഭിനയിച്ച റിച്ച പാനായിയും വളരെ മോശം അഭിനയമാണ് ഈ സിനിമയില്‍ കാഴ്ചവെച്ചിരിക്കുന്നത്.


സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1.കുഞ്ചാക്കോ ബോബന്‍


സിനിമയുടെ മൈനസ് പോയിന്റ്സ്:

1. അവിശ്വസനീയമായ കഥയും, തിരക്കഥയും 
2. സംവിധാനം
3. സുരാജും കൂട്ടരും നടത്തുന്ന കോമാളിത്തരങ്ങള്‍ 
4. തട്ടിക്കൂട്ട് തമാശകള്‍


സാന്‍വിച്ച് റിവ്യൂ: തട്ടിക്കൂട്ട് തമാശകളും അറുബോറന്‍ കഥ സന്ദര്‍ഭങ്ങളും ചേര്‍ത്തൊരുക്കിയ രുചിയില്ലാത്ത ഈ സാന്‍വിച്ച് പ്രേക്ഷകര്‍ ഒഴുവാക്കുന്നാതാവും ഭേദം. ശരാശരി നിലവാരത്തില്‍ പോലും സംവിധാനം ചെയ്യാതെ സിനിമയുണ്ടാക്കി പ്രേക്ഷകരെ പറ്റിക്കുന്ന കാലം കഴിഞ്ഞു എന്ന് എം.എസ്.മനുവും, രതീഷ്‌ സുകുമാരുനും മനസ്സിലാക്കുക! 


സാന്‍വിച്ച് റേറ്റിംഗ്: 2.30 / 10
കഥ-തിരക്കഥ: 1.5 / 10 [മോശം]
സംവിധാനം: 1.5 / 10 [മോശം]
സാങ്കേതികം: 2 / 5 [ബിലോ ആവറേജ്]
അഭിനയം: 2 / 5 [ബിലോ ആവറേജ്]
ആകെ മൊത്തം: 7 / 30 [2.3 / 10]


സംവിധാനം: എം.എസ്.മനു
നിര്‍മ്മാണം: എം.സി.അരുണ്‍, സുദീപ് കാരാട്ട്‌
തിരക്കഥ, സംഭാഷണം: രതീഷ്‌ സുകുമാരന്‍
ചായാഗ്രഹണം: പ്രദീപ്‌ നായര്‍
ചിത്രസന്നിവേശം: ഡോണ്‍മാക്സ് 

സംഗീതം: ജയന്‍ പിഷാരടി വരികള്‍: മുരുഗന്‍ കാട്ടകട, സ്മിത പിഷാരടി         

7 Oct 2011

ഇന്ത്യന്‍ റുപ്പി

ഉറുമിയ്ക്ക് ശേഷം ആഗസ്റ്റ്‌ സിനിമയ്ക്ക് വേണ്ടി പ്രിഥ്വിരാജ്, സന്തോഷ്‌ ശിവന്‍, ഷാജി നടേശന്‍ എന്നിവര്‍ നിര്‍മ്മിച്ച്‌, പ്രാഞ്ചിയെട്ടന്‍ ആന്‍ഡ്‌ ദി സെയിന്റ് എന്ന സിനിമയ്ക്ക് ശേഷം രഞ്ജിത്ത് സംവിധാനം ചെയ്ത സിനിമയാണ് ഇന്ത്യന്‍ റുപ്പി. ജയപ്രകാശ് എന്ന സ്ഥല കച്ചവടക്കാരന്റെ വേഷത്തിലാണ് പ്രിഥ്വിരാജ് ഇന്ത്യന്‍ റുപ്പിയില്‍ അഭിനയിച്ചിരിക്കുന്നത്. ഈ സിനിമയില്‍ മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് തിലകനാണ്. മലയാള സിനിമയിലെ മികച്ച അഭിനേതാവായ തിലകന് അച്ചുത മേനോന്‍ എന്ന ശക്തമായ കഥാപാത്രം നല്‍കി സിനിമയിലേക്ക് തിരിച്ചുകൊണ്ടു വന്ന സംവിധായകന്‍ രഞ്ജിത്ത് അഭിനന്ദനം അര്‍ഹിക്കുന്നു. രഞ്ജിത്ത് തന്നെ രചനയും സംവിധാനവും നിര്‍വഹിച്ച ഈ സിനിമയില്‍ ചര്‍ച്ച ചെയ്യപെടുന്ന പ്രധാന വിഷയം സ്ഥല കച്ചവടവും, അതുമായി ബന്ധപെട്ടു കിടക്കുന്ന പണമിടപാടുകളുമാണ്. പണമുണ്ടാക്കാന്‍ വേണ്ടി കഷ്ടപെടുന്ന ജയപ്രകാശ് എന്ന ചെറുപ്പകാരന്റെ ജീവിതത്തിലൂടെയാണ് ഈ സിനിമയുടെ കഥ വികസിക്കുന്നത്. കോഴിക്കോട് നഗരത്തില്‍ നടക്കുന്ന സ്ഥല കച്ചവടവും, റിയല്‍ എസ്റ്റേറ്റ്‌ മാഫിയകളും, കുഴല്‍ പണവുമെല്ലാം ഈ സിനിമയിലൂടെ ചര്‍ച്ചചെയ്യപെടുന്നുണ്ട്. എസ്.കുമാറാണ് ചായാഗ്രഹണം.

കോഴിക്കോട് നഗരത്തിലെ റിയല്‍ എസ്റ്റേറ്റ്‌ ഇടപാട് നടത്തുന്ന രായിന്‍ [മാമുക്കോയ], ജോയ് [ബിജു പപ്പന്‍] എന്നിവരുടെ കൂട്ടത്തില്‍ കൂടി സ്ഥല കച്ചവടം നടത്തി ചെറിയ ലാഭങ്ങള്‍ ഉണ്ടാക്കി ജീവിക്കുന്നവരാണ് ജെ.പി. എന്ന ജയപ്രകാശും[പ്രിഥ്വിരാജ്], ഹമീദും[ടിനി ടോം]. സ്ഥല കച്ചവടത്തില്‍ വലിയ ലാഭങ്ങള്‍ ഉണ്ടാക്കുമ്പോള്‍ രായിന്‍-ജോയ് എന്നിവര്‍ ജെ.പി യെയും, ഹമീദിനെയും ഒഴിവാക്കുന്നതിന്റെ അമര്‍ഷം അവര്‍ക്ക് രായിനോടും, ജോയിയോടും ഉണ്ട്. പക്ഷെ, വേറൊരു വരുമാന മാര്‍ഗമില്ലത്തതിനാല്‍ അവര്‍ അത് സഹിച്ചു ജീവിക്കുന്നു. ഒരിക്കല്‍, ജെ.പി യെ തേടി അച്ചുത മേനോന്‍[തിലകന്‍] അയാളുടെ സ്ഥലം കച്ചവടമാക്കാന്‍ വരുന്നു. അങ്ങനെ, സ്വതന്ത്രരായി സ്ഥല കച്ചവടം നടത്താന്‍ ആഗ്രഹിക്കുന്ന ജെ.പിയും, ഹമീദും  സന്തോഷിക്കുന്നു. പക്ഷെ, നിര്‍ഭാഗ്യവശാല്‍ ആ കച്ചവടം മുടങ്ങിപോവുകയും അച്ചുത മേനോനെ മകന്‍ വീട്ടില്‍ നിന്നും ഇറക്കിവിടകയും ചെയ്യുന്നു. പെരുവഴിയിലായ അച്ചുത മേനോനെ ജെ.പി അയാളുടെ കൂടെ കൂട്ടുന്നു. അങ്ങനെയിരിക്കെ, ഗോള്‍ഡ്‌ പാപ്പന്‍ [ജഗതി ശ്രീകുമാര്‍] എന്ന പണക്കാരന്റെ സ്ഥലവും, ഷോപ്പിംഗ്‌ മാളും കച്ചവടമാക്കാനുള്ള അവസരം ജെ.പി യെ തേടി വരുന്നു. അച്ചുത മേനോന്റെ ബുദ്ധിയും, ജെ.പി യുടെ കഴിവും ഉപയോഗിച്ച് അവര്‍ ആ അവസരം എങ്ങനെ ഉപയോഗിക്കുന്നു എന്നതാണ് ഈ സിനിമയുടെ കഥ.

കഥ-തിരക്കഥ: വെരി ഗുഡ്
മികവുറ്റ സിനിമകളുടെ അടിസ്ഥാനം ആ സിനിമയുടെ തിരക്കഥ തന്നെയാണ് എന്ന വസ്തുത ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് രഞ്ജിത്ത്. മംഗലശ്ശേരി നീലകണ്ട്നെയും, ബാലമണിയും, പ്രാഞ്ചിയെട്ടനെയും സൃഷ്ട്ടിച്ച രചയ്താവില്‍ നിന്നും രൂപപെട്ട മറ്റു രണ്ടു മികച്ച കഥാപാത്രങ്ങളാണ് ജയപ്രകാശും, അച്ചുത മേനോനും. കാലിക പ്രസക്തിയുള്ള കഥയാണ് രഞ്ജിത്ത് ഈ സിനിമയ്ക്ക് വേണ്ടി തിരഞ്ഞെടുത്തത്. ആ കഥയ്ക്ക്‌ അനിയോജ്യമായ രീതിയില്‍ എച്ചുകെട്ടലുകളിലാതെ, സത്യസന്ദമായ രീതിയിലാണ് രഞ്ജിത്ത് തിരക്കഥ ഒരുക്കിയിരിക്കുന്നത്. തിരക്കഥയും, കഥാസന്ദര്‍ഭങ്ങളും, സംഭാഷണങ്ങളും, കഥാപാത്ര രൂപികരണവും എല്ലാം ഇന്ത്യന്‍ റുപ്പി എന്ന സിനിമയെ രഞ്ജിത്തിന്റെ തന്നെ മികച്ച സൃഷ്ടികളില്‍ ഒന്നാക്കിമാറ്റുന്നു. ഈ സിനിമയില്‍ തിലകന്‍ അവതരിപ്പിക്കുന്ന അച്ചുത മേനോന്‍ എന്ന കഥാപാത്രം സ്ത്രീധനത്തെ കുറിച്ച് പറയുന്ന സംഭാഷണവും, ഈ സിനിമയിലെ ആ രംഗവും മനോഹരമായി ചിത്രീകരിക്കാന്‍ രഞ്ജിത്തിനു സാധിച്ചിട്ടുണ്ട്. പത്മരാജനും, ഭരതനും, ലോഹിതദാസിനും ശേഷം ആര്? എന്ന ചോദ്യത്തിന് ഉത്തരമാകുകയാണ് രഞ്ജിത്ത് എന്നതില്‍ ഒരു സംശയവുമില്ല.


സംവിധാനം: ഗുഡ്
മലയാള സിനിമയിലെ നടീനടന്മാര്‍ക്ക് വിലക്കുകള്‍ ഏര്‍പെടുത്തുന്ന ഈ കാലഘട്ടത്തില്‍, തിലകനെ പോലുള്ള മഹാനടന്മാരെ സിനിമയിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ രഞ്ജിത്ത് കാണിച്ച ധൈര്യം പ്രശംസനീയമാണ്. അതുപോലെ തന്നെ, പ്രിഥ്വിരാജിനും, ജഗതി ശ്രീകുമാറിനും, മാമുകോയയ്ക്കും, ടിനി ടോമിനും സമീപ കാലത്ത് ലഭിച്ച ഏറ്റവും നല്ല കഥാപാത്രങ്ങളാണ് ജയപ്രകാശും, ഗോള്‍ഡ്‌ പാപ്പാനും, രായിനും,
ഹമീദും. സംഭാവവിപുലമായ കഥയല്ല ഈ സിനിമയുടെതെങ്കിലും, ഒരു രംഗം പോലും ബോറാക്കാതെ ചിത്രീകരിക്കാന്‍ സംവിധായകന് സാധിച്ചു. ജെ.പി യുടെ കാമുകി ബീനയുടെ [റീമ കല്ലിങ്ങല്‍] കോളേജില്‍ പൂര്‍വ വിദ്യാര്‍ഥികള്‍ നടത്തുന്ന ഒത്തുകൂടല്‍ ചടങ്ങില്‍ ജയപ്രകാശ് ഒരു ഗാനം ആലപിക്കുനുണ്ട്. ഷഹബാസ് അമന്‍ ചിട്ടപെടുത്തിയ ഈ പാട്ട് കേള്‍ക്കാന്‍ മികച്ചതാണെങ്കിലും ഈ സിനിമയില്‍ തീരെ പ്രാധാന്യമില്ലാത്ത ഒരു രംഗമാണിത്. ഈ ചെറിയ കുറവൊഴികെ, രഞ്ജിത്ത് എന്ന സംവിധായകന്റെ മറ്റു സിനിമകള്‍ പോലെ ഇന്ത്യന്‍ റുപ്പിയും മികച്ചതാകുന്നു.

സാങ്കേതികം: എബവ് ആവറേജ്
എസ്. കുമാറാണ് ഈ സിനിമയ്ക്ക് വേണ്ടി ചായാഗ്രഹണം നിര്‍വഹിച്ചത്. മോശമല്ലാത്ത രീതിയില്‍ ചിത്രീകരിക്കാന്‍ കുമാറിന് സാധിച്ചു. രഞ്ജിത്ത് സിനിമകളുടെ സ്ഥിരം ചിത്രസന്നിവേശകനാണ് വിജയ്‌ ശങ്കര്‍. വിജയ്‌ ശങ്കറും ഈ സിനിമയ്ക്ക് വേണ്ടി മികച്ച രീതിയില്‍ രംഗങ്ങള്‍ ചേര്‍ത്തുവെച്ചിട്ടുണ്ട്. മുല്ലനെഴിയും, സന്തോഷും ചേര്‍ന്നെഴുതിയ വരികള്‍ക്ക് സംഗീതം നല്ക്കിയത് ഷഹബാസ് അമനാണ്. പുഴയും സന്ധ്യകളും..., പോകയായി..എന്ന പാടുകള്‍ നന്നായി ചിട്ടപെടുത്തന്‍ സാധിച്ചു. പക്ഷെ, ഷഹബാസ് ഒരുക്കിയ പശ്ചാത്തല സംഗീതം അത്ര നന്നായില്ല.


അഭിനയം: വെരി ഗുഡ്
ഇന്ത്യന്‍ റുപ്പിയുടെ നായകന്‍ പ്രിഥ്വിരാജണെങ്കിലും, ഈ സിനിമയില്‍ മികച്ച അഭിനയം കാഴ്ചവെച്ചത് തിലകനാണ്. ഈ മഹാനടനെയാണോ ഇത്രയും കാലം മലയാള സിനിമയില്‍ നിന്നും അകറ്റി നിര്‍ത്തിയത്? അച്ചുത മേനോനായി തിലകന്‍ അഭിനയിക്കുകയയിരുന്നില്ല, പകരം ജീവിക്കുകയായിരുന്നു എന്ന് പറയുന്നതാവും സത്യം. അച്ചുത മേനോന്‍ എന്ന കഥാപാത്രം ഇത്ര മനോഹരമാക്കാന്‍ തനിക്കു മാത്രമേ കഴിയുകയുള്ളൂ എന്ന് തിലകന് തെളിയിച്ചിരിക്കുന്നു. അതുപോലെ തന്നെ, ഗോള്‍ഡ്‌ പപ്പനെ മികവുറ്റതാക്കി കൊണ്ട് ജഗതി ശ്രീകുമാറും ഒപ്പത്തിനൊപ്പം നില്‍ക്കുന്നു. പ്രിഥ്വിരാജ്, തിലകന്‍ , ടിനി ടോം, ജഗതി ശ്രീകുമാര്‍ , മാമുക്കോയ, ലാല് അലക്സ്‌, ബിജു പപ്പന്‍, ഷമ്മി തിലകന്‍, സാദിക്ക്, സുരേഷ് കൃഷ്ണ, ശിവജി ഗുരുവായൂര്‍, ബാബു നമ്പൂതിരി, ശശി കലിംഗ, ഹമീദ്, റീമ കല്ലിങ്ങല്‍, മല്ലിക, രേവതി, സീനത്, കല്പന എന്നിങ്ങനെ ഒരു നീണ്ട താരനിര തന്നെ അണിനിരന്നിരിക്കുന്നു ഈ സിനിമയില്‍. സിനിമയുടെ അവസാനം ആസിഫ് അലി, ഫഹദ് ഫാസില്‍ എന്നിവര്‍ അതിഥി താരങ്ങളായി എത്തുന്നു.

 
സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. രഞ്ജിത്ത് ഒരുക്കിയ തിരക്കഥയും, സംഭാഷണങ്ങളും
2. രഞ്ജിത്തിന്റെ സംവിധാനം
3. തിലകന്റെ അഭിനയം
4. മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍

സിനിമയുടെ മൈനസ് പോയിന്റ്സ്
1. കഥയില്‍ പ്രാധാന്യമില്ലാത്ത ഒരു പാട്ടും, അതിന്റെ ചിത്രീകരണവും
2. പശ്ചാത്തല സംഗീതം 

ഇന്ത്യന്‍ റുപ്പി റിവ്യൂ: കാലികപ്രസക്തിയുള്ള കഥ തിരഞ്ഞെടുത്ത്, ശക്തമായ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കി, മികച്ച രീതിയില്‍ സംവിധാന ചെയ്ത്, തിലകനെ പോലുള്ള അതുല്യ നടന്മാര്‍ക്ക് മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ നല്‍ക്കി സമ്പന്നമാക്കിയ ഇന്ത്യന്‍ റുപ്പി, സംവിധായകന്‍ രഞ്ജിത്തിന്റെ സിനിമ ജീവിതത്തില്‍ ഒരു പൊന്‍തൂവല്‍ കൂടി സമ്മാനിക്കുന്നു. അഭിനന്ദനങ്ങള്‍!

ഇന്ത്യന്‍ റുപ്പി റേറ്റിംഗ്: 7.30 / 10
കഥ-തിരക്കഥ: 8 / 10 [വെരി ഗുഡ്] 
സംവിധാനം: 7 / 10 [ഗുഡ്]
സാങ്കേതികം: 3 / 5 [എബവ് ആവറേജ്]
അഭിനയം: 4 / 5 [വെരി ഗുഡ്]
ആകെ മൊത്തം: 22 / 30 [7.3 / 10]

രചന, സംവിധാനം: രഞ്ജിത്ത്
നിര്‍മ്മാണം: പ്രിഥ്വിരാജ്, സന്തോഷ് ശിവന്‍, ഷാജി നടേശന്‍
ബാനര്‍: ആഗസ്റ്റ്‌ സിനിമ
ചായാഗ്രഹണം: എസ്.കുമാര്‍
ചിത്രസന്നിവേശം: വിജയ്‌ ശങ്കര്‍ 
വരികള്‍:മുല്ലനേഴി, വി.ആര്‍. സന്തോഷ്‌
സംഗീതം, പശ്ചാത്തല സംഗീതം : ഷഹബാസ് അമന്‍ 

30 Sept 2011

സ്നേഹവീട്

മലയാളി സിനിമ പ്രേക്ഷകര്‍ എക്കാലവും കൗതുകത്തോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ - സത്യന്‍ അന്തിക്കാട്‌ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഏറ്റവും പുതിയ സിനിമയാണ് സ്നേഹവീട്. വിദേശവാസം ഉപേക്ഷിച്ചു ഗ്രാമത്തിന്റെ നന്മയും മനോഹാരിതയും ആസ്വദിക്കുവാനും, ശേഷിക്കുന്ന ജീവിതം അമ്മ അമ്മുകുട്ടിഅമ്മയോടൊപ്പം ചിലവഴിക്കുവാനും തീരുമാനിച്ചു നാട്ടില്‍ എത്തിയ അജയന്റെയും അമ്മയുടെയും കഥയാണ് സ്നേഹവീട്. സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന അമ്മുകുട്ടിഅമ്മയുടെയും അജയന്റെയും സന്തോഷങ്ങളും, സങ്കടങ്ങളും, പരിഭവങ്ങളും, പ്രശ്നങ്ങളും അടങ്ങുന്ന അവരുടെ ജീവിതത്തില്‍ കാര്‍ത്തിക് വരുന്നു. തുടര്‍ന്ന് അജയന്റെയും അമ്മുകുട്ടിഅമ്മയുടെയും ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ പ്രധാന കഥ. ആശിര്‍വാദ് സിനിമാസിന് വേണ്ടി ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച്‌ സത്യന്‍ അന്തിക്കാട്‌ രചനയും സംവിധാനവും നിര്‍വഹിച്ച സ്നേഹവീട് എന്ന സിനിമയില്‍ മോഹന്‍ലാല്‍, ഷീല, പത്മപ്രിയ, രാഹുല്‍ പിള്ള എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. വേണുവാണ് ചായാഗ്രഹണം. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ഇളയരാജ സംഗീതം നല്ക്കിയിരിക്കുന്നു.

കൃഷിക്കാരനും, ഫാക്ടറി ഉടമയുമായ അവിവാഹിതനായ അജയന്‍ അമ്മയോടൊപ്പമാണ് താമസിക്കുന്നത്. അജയന്റെ ഗ്രാമത്തില്‍ ജീവിക്കുന്ന മത്തായിച്ചനും, ബാലനും, കൃഷ്ണേട്ടനും അടങ്ങുന്ന സുഹൃത്ത് സംഘങ്ങളുമായി നാടകം കളിച്ചും, ഉത്സവങ്ങളില്‍ പങ്കെടുത്തും അജയന്‍ സമാധാനമായി ജീവിക്കുന്നു. ഒരിക്കല്‍ അജയനെ തേടി ചെന്നൈയില്‍ നിന്നും കാര്‍ത്തിക് എന്ന കുട്ടി എത്തുന്നു. അതോടെ, സമാധാനത്തോടെ ജീവിക്കുന്ന അജയന്റെ ജീവിതം മാറിമറയുന്നു. ആരാണ് കാര്‍ത്തിക്? എന്തിനാണ് അജയനെ തേടി കാര്‍ത്തിക് വന്നത്? ഇതാണ് ഈ സിനിമയുടെ കഥ. അജയനായി മോഹന്‍ലാലും, അമ്മുകുട്ടിഅമ്മയായി ഷീലയും, കാര്‍ത്തിക് ആയി പുതുമുഖം രാഹുല്‍ പിള്ളയും, മത്തായിയായി ഇന്നസെന്റും, ബാലനായി ബിജു മേനോനും അഭിനയിച്ചിരിക്കുന്നു. 

കഥ - തിരക്കഥ: ബിലോ ആവറേജ്
ഇന്നത്തെ ചിന്താവിഷയം എന്ന സിനിമയ്ക്ക് ശേഷം സത്യന്‍ അന്തികാട്-മോഹന്‍ലാല്‍ ടീം ഒന്നിച്ച സിനിമയാണ് സ്നേഹവീട്. സംവിധായകന്‍ സത്യന്‍ അന്തികാട് തന്നെയാണ് ഈ സിനിമയ്ക്ക് വേണ്ടി കഥ, തിരക്കഥ,സംഭാഷണം ഒരുക്കിയത്. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കിയ കഥയും, പ്രേക്ഷകരെ ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുയും ചെയ്യുന്ന തിരക്കഥയും സംഭാഷണങ്ങളും, നന്മകള്‍ ഏറെയുള്ള ഗ്രാമത്തിലെ കുറെ കഥാപാത്രങ്ങളും സത്യന്‍ അന്തികാട് സിനിമകളില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതാണ്. ആ പ്രതീക്ഷ തെറ്റിക്കാതെ ഇത്തവനെയും സ്ഥിരം ചേരുവകളെല്ലാം സത്യന്‍ അന്തിക്കാട്‌ ഭംഗിയായി ചേര്‍ത്തിട്ടുണ്ട് ഈ സിനിമയില്‍. പക്ഷെ, സത്യന്‍ അന്തികാടിന്റെ എല്ലാ സിനിമയിലും ഇതേ കഥാഗതിയും കഥാപാത്രങ്ങളും സംഭാഷണങ്ങളും
ഉണ്ടെങ്കില്‍ , ഏതുതരം സിനിമ പ്രേക്ഷകനും അത് ബോറായി അനുഭവപെടും. അതുതന്നെയാണ് ഈ സിനിമയുടെയും പ്രധാന പ്രശ്നവും. അതുകൂടാതെ, വിശ്വസിക്കാന്‍ പ്രയാസമുള്ള കഥയും, കെട്ടുറപ്പില്ലാത്ത തിരക്കഥയും കൂടെയായപ്പോള്‍ സിനിമയുടെ അവസാന രംഗങ്ങളില്‍ സിനിമ സംവിധായകന്റെ നിയന്ത്രണത്തില്‍ നിന്നും കൈവിട്ടുപോയ അവസ്ഥയാണ് കണ്ടത്. പുതുമകള്‍ ആഗ്രഹിക്കുന്ന മലയാള സിനിമ പ്രേക്ഷകര്‍ ഇതിലും മികച്ചത് സത്യന്‍ അന്തിക്കാടില്‍ നിന്നും പ്രതീക്ഷിക്കുന്നു, ഇനിയുള്ള സിനിമകളിലെങ്കിലും സ്ഥിരം സത്യന്‍ അന്തികാട് ചേരുവകള്‍ ഒഴിവാക്കുന്നത് നന്നായിരിക്കും.

സംവിധാനം: എബവ് ആവറേജ്
അന്നും ഇന്നും സത്യന്‍ അന്തികാട്-മോഹന്‍ലാല്‍ സിനിമകള്‍ മലയാളി കുടുംബങ്ങള്‍ക്ക് ഒരു സിനിമ വിരുന്ന് തന്നെയാണ്. ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും ഒരുമിച്ചിരുന്നു കാണുവാനും, ആസ്വദിക്കുവാനും വേണ്ടി ഒരുക്കിയതാണ്‌
സ്നേഹവീട് എന്ന സിനിമയും. സിനിമയുടെ ആദ്യപകുതിയിലുള്ള ഹാസ്യ രംഗങ്ങളും, കുടുംബംഗങ്ങളും,അയല്‍വാസികളും നാട്ടുകാരും പരസ്പരമുള്ള സ്നേഹവും സൗഹൃദവും എല്ലാം മലയാളി സിനിമ പ്രേമികള്‍ കാണുവാന്‍ ആഗ്രഹിക്കുന്നതാണ്.  നല്ല രീതിയിലുള്ള കഥയൊരുക്കി, നല്ല നടീനടന്മാരെ കൊണ്ട് നന്നായി അഭിനയിപ്പിച്ചു, നല്ല സാങ്കേതിക മികവോടെ രംഗങ്ങള്‍ ഒരുക്കുകയും ചെയ്യുമ്പോഴാണ്‌ ഒരു സംവിധായകന്‍ വിജയിക്കുന്നത്. ശരാശരി നിലവാരമുള്ള ഈ കഥ, രണ്ടര മണിക്കൂര്‍ ബോറടിക്കാതെ കണ്ടിരിക്കാവുന്ന രീതിയില്‍ ഒരുക്കുവാന്‍ സാധിച്ചത് സത്യന്‍ അന്തികാട് എന്ന സംവിധായകന്റെ കഴിവ് തന്നെയാണ്. പക്ഷെ, സന്മനസുള്ളവര്‍ക്ക് സമാധാനവും, നാടോടിക്കാറ്റും, വരവേല്‍പ്പും, രസതന്ത്രവുമൊക്കെ ഒരുക്കിയ സംവിധായകനില്‍ നിന്നും ഇതിലും മികച്ച സിനിമകള്‍ പ്രതീക്ഷിക്കുന്നു. 

സാങ്കേതികം: ഗുഡ്
പാലക്കാടിന്റെ മനോഹാരിത മുഴുവന്‍ ഒപ്പിയെടുത്തു കൊണ്ട് വേണു ഒരുക്കിയ വിഷ്വല്‍സ് ഈ സിനിമയെ പ്രേക്ഷകരിലേക്ക് കൂടുതല്‍ അടുപ്പിക്കാന്‍ സഹായകമാകും എന്നുറപ്പ്. ഈ സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന അജയന്‍ എന്ന കഥാപാത്രം പറയുന്നത് പോലെ പച്ചപരവതാനി വിരിച്ച നെല്പാടങ്ങളും, ഇളം കാറ്റും, പഴയ തറവാട് വീടും എപ്രകാരം മനസ്സിനും കണ്ണിനും കുളിര്‍മയെകുന്നുവോ, അപ്രകാരം വേണു ഒരുക്കിയ വിഷ്വല്‍സ് ഈ സിനിമയ്ക്ക് ദ്രിശ്യഭംഗിയേകുന്നു. സിനിമയുടെ കഥാഗതി മുമ്പോട്ടു കൊണ്ടുപോകുന്ന രംഗങ്ങള്‍ കോര്‍ത്തിണക്കിയാണ്
പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. സിനിമയുടെ കഥയ്ക്ക്‌ അനിയോജ്യമായ വരികള്‍ എഴുതുവാനും കേള്‍ക്കാന്‍ ഇമ്പമുള്ളതായ ഈണങ്ങള്‍ ഒരുക്കുവാനും റഫീക്ക് അഹമ്മദ്‌ - ഇളയരാജ ടീമിന് കഴിഞ്ഞിട്ടുണ്ട്. ഹരിഹരന്‍ ആലപിച്ച "അമൃതമായി അഭയമായി" എന്ന തുടങ്ങുന്ന പാട്ടും,"ചെങ്ങതിര്‍ കൈയും വീശി" എന്ന പാട്ടും മനോഹരമായി ചിട്ടപെടുത്തിയിട്ടുണ്ട് ഇളയരാജ. കെ. രാജഗോപാലിന്റെ ചിത്രസന്നിവേശവും സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്.

അഭിനയം: ഗുഡ്
മലയാളി സിനിമ പ്രേക്ഷകര്‍ കാണുവാന്‍ ആഗ്രഹിക്കുന്ന പഴയ തമാശകളും, കുസൃതികളും, നല്ല അഭിനയവുമെല്ലാം കാഴ്ച്ചവെച്ചുകൊണ്ട് അതിമനോഹരമായ പ്രകടനമാണ് മോഹന്‍ലാല്‍ ഈ സിനിമയില്‍ നടത്തിയിരിക്കുന്നത്. മോഹന്‍ലാലിനൊപ്പം ഷീലയും നല്ല അഭിനയ പ്രകടനമാണ് കാഴ്ച്ചവെചിരിക്കുന്നത്. ഇവരെ കൂടാതെ, ബിജു മേനോന്‍, രാഹുല്‍ പിള്ള, ഇന്നസെന്റ്, മാമുക്കോയ, ശശി കലിംഗ, ചെമ്പില്‍ അശോകന്‍, പത്മപ്രിയ, ലെന, കെ.പി.എ.സി.ലളിത, മല്ലിക എന്നിവരുമുണ്ട്.      

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. മോഹന്‍ലാല്‍ , ഷീല എന്നിവരുടെ അഭിനയം
2. മോഹന്‍ലാല്‍ - സത്യന്‍ അന്തിക്കാട്‌ കൂട്ടുകെട്ട്
3. വേണു ഒരുക്കിയ മനോഹരമായ വിഷ്വല്‍സ്    
4. ഇളയരാജ ഒരുക്കിയ പാട്ടുകള്‍
5. സിനിമയുടെ ആദ്യപകുതിയിലെ ഹാസ്യരംഗങ്ങള്‍


സിനിമയുടെ മൈനസ് പോയിന്റ്സ്
1. പ്രവചിക്കനാവുന്ന കഥ
2. കെട്ടുറപ്പില്ലാത്ത തിരക്കഥ  
3. ക്ലൈമാക്സ്
4. സത്യന്‍ അന്തികാട് സിനിമകളില്‍ കണ്ടുമടുത്ത കഥാരീതി,
കഥാപാത്രങ്ങള്‍

സ്നേഹവീട് റിവ്യൂ: സത്യന്‍ അന്തികാട് സിനിമകളിലെ സ്ഥിരം ചേരുവകളെല്ലാം ചേര്‍ത്തൊരുക്കിയ, ഒരു കുടുംബത്തിലെ സന്തോഷങ്ങളും സങ്കടങ്ങളും പ്രശ്നങ്ങളും പരിഭവങ്ങളും എല്ലാം കോര്‍ത്തിണക്കിയ ഒരു കുടുംബ ചിത്രം.

സ്നേഹവീട് റേറ്റിംഗ്: 5.30 / 10 
കഥ - തിരക്കഥ: 3 / 10 [ബിലോ ആവറേജ്]
സംവിധാനം: 6 / 10  [എബവ് ആവറേജ്] 
സാങ്കേതികം: 3.5 / 5 [ഗുഡ്]
അഭിനയം: 3.5 / 5 [ഗുഡ്]

ആകെ മൊത്തം: 16 / 30  [ 5.3 / 10 ] 

രചന-സംവിധാനം: സത്യന്‍ അന്തിക്കാട്‌
നിര്‍മ്മാണം: ആന്റണി പെരുമ്പാവൂര്‍
ചായാഗ്രഹണം: വേണു
ചിത്രസന്നിവേശം: കെ. രാജഗോപാല്‍
സംഗീതം: ഇളയരാജ
വരികള്‍: റഫീക്ക് അഹമ്മദ്‌
വിതരണം: ആശിര്‍വാദ് മാക്സ്ലാബ്
 

16 Sept 2011

സെവന്‍സ്

ട്വന്റി-20, ക്രിസ്ത്യന്‍ ബ്രദേഴ്സ് എന്നീ മെഗാ ഹിറ്റ് സിനിമകള്‍ക്ക്‌ ശേഷം ജോഷി സംവിധാനം ചെയ്ത സിനിമയാണ് സെവന്‍സ്. യുവ താരനിരയിലെ ശ്രദ്ധേയരായ കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, നിവിന്‍ പൊളി, രേജിത് മേനോന്‍, അജു വര്‍ഗീസ്‌, വിജീഷ്, വിനീത് കുമാര്‍ എന്നിവരാണ് സെവന്‍സ് സിനിമയിലെ ഏഴു ഫുട്ബോള്‍ കളികാരുടെ വേഷം അഭിനയിക്കുന്നത്. പവിത്രം സിനിമയ്ക്ക് വേണ്ടി സന്തോഷ്‌ പവിത്രം, സിയോണ്‍ ഇന്റര്‍നാഷണലിനു വേണ്ടി സജയ് സെബാസ്റ്റിന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച സെവന്‍സ് വിതരണം ചെയ്യുന്നത് മമ്മൂട്ടിയുടെ വിതരണ കമ്പനിയായ പ്ലേ ഹൗസ് ആണ്. അറബിക്കഥയ്ക്ക് ശേഷം ഇഖ്‌ബാല്‍ കുറ്റിപുറം കഥ, തിരക്കഥ, സംഭാഷണം രചിച്ച സെവന്‍സ് സിനിമയ്ക്ക് വേണ്ടി ചായാഗ്രഹണം നിര്‍വഹിച്ചത് അജയന്‍ വിന്‍സെന്റ് ആണ്.

ശ്യാം, സൂരജ്, ഷൌക്കത്ത്, അരുണ്‍, ശരത്, സതീഷ്‌, ലിന്റോ എന്ന ഏഴു സുഹൃത്തുകളുടെ പ്രധാന വിനോദം എന്നത് ഫുട്ബോള്‍ കളിയാണ്. കോഴിക്കോട് സ്വദേശികളായ ഏഴുപേരും ജീവിക്കാന്‍ വേണ്ടി കഷ്ടപെടുന്നവരാണ്. ജോലി ചെയ്തു സംബാധിക്കുന്നതിനു പുറമേ, സെവന്‍സ് ഫുട്ബോള്‍ കളിച്ചു അതില്‍ നിന്നും വരുമാനം കണ്ടെത്തിയിരുന്നു ഇവര്‍. ഒരിക്കല്‍, കോഴിക്കോടിലെ ഒരു ക്ലബിന് വേണ്ടു സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്‍റ്റില്‍ കളിക്കുന്നതിനെടെ ഇവര്‍ ഏതിര്‍വശത്തെ ടീമിലെ അരവിന്ദന്‍ എന്ന കളിക്കാരനെ മനപ്പൂര്‍വം അപകടപെടുത്തന്‍ ശ്രമിക്കുകയും, അത് വലിയ ഒരു അപകടത്തില്‍ ചെന്നവസാനിക്കുകയും ചെയ്യുന്നു.

ആളുമാറി അപകടപെടുത്തിയതാണെങ്കിലും അരവിന്ദന്റെ നില ഗുരുതരമായ അവസ്ഥയില്‍ ആകുമ്പോള്‍, അരവിന്ദനെ സഹായിക്കുവാനായി സെവന്‍സ് സംഘം പണം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു. അങ്ങനെ, അവര്‍ ചെറിയ ക്വോട്ടേഷന്‍സ് ഏറ്റെടുത്തു പണം ഉണ്ടാക്കുന്നു. പുതിയ ക്വോട്ടേഷന്‍ സംഘത്തിന്റെ വരവ്, പഴയ ചില ക്വോട്ടേഷന്‍ സംഘങ്ങള്‍ക്ക് ഇഷ്ടപെടുന്നില്ല. ചില പ്രത്യേക ആവശ്യത്തിനായി സെവന്‍സ് സംഘം കോഴിക്കോട് നഗരത്തിലെ പ്രധാന ക്വോട്ടേഷന്‍ സംഘത്തലവനായ ബേപ്പൂര്‍ ശ്രീധരനും സംഘവുമായി ഏറ്റുമുട്ടുന്നു. ആ ഏറ്റുമുട്ടല്‍ സെവന്‍സ് സംഘത്തിലെ ഓരോ അംഗങ്ങളെയും മോശമായ രീതിയില്‍ ബാധിക്കുന്നു. ചെയ്യാത്ത കുറ്റത്തിന് സെവന്‍സ് സംഘം ജയിലില്‍ ആകുന്നു. അവരുടെ നിരപരാധിത്വം, പോലിസ് കമ്മിഷണര്‍ അമല വിശ്വനാഥിന്റെ സഹായത്തോടെ അവര്‍ തന്നെ തെളിയിക്കുന്നതാണ് ഈ സിനിമയുടെ കഥ. ശ്യാമായി കുഞ്ചാക്കോ ബോബനും, സൂരജായി ആസിഫ് അലിയും, ഷൌക്കത്തായി നിവിന്‍ പോളിയും, അരുണായി അജു വര്‍ഗീസും, ശരത്തായി രേജിത് മേനോനും, സതീഷായി വിജീഷും, ലിന്റൊയായി അമീര്‍ നിയാസും, അരവിന്ദനായി വിനീത് കുമാറും, അമല വിശ്വനാഥായി നാദിയ മൊയ്ദുവും അഭിനയിച്ചിരിക്കുന്നു.

കഥ - തിരക്കഥ: ബിലോ ആവറേജ്
മലയാള സിനിമ പുതിയ പാതയിലൂടെ സഞ്ചരിച്ച് കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍, കണ്ടുമടുത്ത കഥ സിനിമയാക്കുവാനായി ഡോക്ടര്‍ ഇക്ബാല്‍ കുറ്റിപുറത്തെ പ്രേരിപ്പിച്ചതെന്താണ് എന്ന് മനസ്സിലാകുന്നില്ല. നാലഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ ഒരുപാട് സിനിമകള്‍ക്ക്‌ ചര്‍ച്ച വിഷയമായതാണ് ഗുണ്ട സംഘങ്ങളും, ചില പ്രത്യേക സാഹചര്യങ്ങളില്‍  നിരപരാധികള്‍ ഗുണ്ടകളായി മാറുന്നതും. അതെ കഥ സിനിമയാക്കാന്‍ തീരുമാനിച്ചതിനു പുറമേ, പ്രവചിക്കനാകുന്ന കഥാഗതിയും, സംഭാഷണങ്ങളും ഉള്‍പെടുത്തി വീണ്ടും പ്രേക്ഷകര്‍ക്ക്‌ മുന്നിലെത്തിക്കാന്‍ ശ്രമിച്ചത് സെവന്‍സ് എന്ന സിനിമയെ ദോഷകരമായി ബാധിച്ചു എന്നതാണ് സത്യം. സെവന്‍സ് എന്ന പേര് കേള്‍ക്കുമ്പോള്‍, ഫുട്ബോള്‍ കളിയുടെ പശ്ചാത്തലത്തിലൂടെ പറഞ്ഞുപോകുന്ന പ്രണയകഥയോ, കുടുംബ കഥയോ എന്നെല്ലാം പ്രതീക്ഷിച്ചു സിനിമ കാണാന്‍ പോകുന്ന പ്രേക്ഷകര്‍ പറ്റിക്കപെടുന്നത് കൊണ്ടാണ് ഭൂരിഭാഗം പേര്‍ക്കും ഈ സിനിമ രസിക്കാത്തത്. ഈ സിനിമയുടെ കഥയും ഫുട്ബോള്‍ കളിയും തമ്മില്‍ യാതൊരു ബന്ധവുമില്ല എന്ന വസ്തുത അറിയാവുന്ന കഥാകൃത്തും സംവിധായകനും ഈ സിനിമയ്ക്ക് സെവന്‍സ് എന്ന പേരിട്ടത് ഈ സിനിമയ്ക്ക് വിനയായി. ഈ കുറവുകളൊക്കെ ഉണ്ടെങ്കിലും, അനാവശ്യമായ കഥാപാത്രങ്ങളോ, കഥയില്‍ പ്രാധാന്യമില്ലാത്ത രംഗങ്ങളോ, തട്ടിക്കൂട്ട് തമാശകളോ ഒന്നുമില്ലാതെ തിരക്കഥ രചിക്കാന്‍ ഇഖ്‌ബാലിനു സാധിച്ചു എന്നത് ഒരു വലിയ കാര്യം തന്നെ. അതുകൊണ്ട് തന്നെ, പ്രേക്ഷകരെ രണ്ടര മണിക്കൂര്‍
ബോറടിപ്പിക്കാതെ പിടിച്ചിരുത്താന്‍ സെവന്‍സ് സിനിമയ്ക്ക് കഴിഞ്ഞു. അറബിക്കഥ എന്ന സിനിമയുടെ തിരക്കഥ രചിച്ച തിരക്കഥകൃത്തില്‍ നിന്നും ഇതിലും മികച്ചത് പ്രതീക്ഷിക്കുന്നു.

സംവിധാനം: ആവറേജ്
സെവന്‍സ് കണ്ട ഒരൊറ്റ പ്രേക്ഷകന്‍ പോലും ഈ സിനിമയെ ഒരു ജോഷി സിനിമ എന്ന് വിശേഷിപ്പിക്കാന്‍ ആഗ്രഹിക്കില്ല. കാരണം, ജോഷി എന്ന സംവിധായകനില്‍ ഒരുപാട് പ്രതീക്ഷ അര്‍പ്പിച്ചാണ് പ്രേക്ഷര്‍ സിനിമ കാണാന്‍ പോകുന്നത്. തരക്കേടില്ലാത്ത രീതിയില്‍ സിനിമയെടുക്കാന്‍ ജോഷിയ്ക്ക് സാധിച്ചെങ്കിലും, സെവന്‍സ് എന്ന സിനിമ ഒരു പുതുമയും നല്‍കുന്നില്ല. യുവ താരനിരയിലെ ശ്രദ്ധേയരായ കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, നിവിന്‍ പൊളി എന്നിവരെയൊന്നും വേണ്ട വിധത്തില്‍ ഉപയോഗിക്കാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടില്ല. നല്ല ഗാനങ്ങളോ, സംഘട്ടന രംഗങ്ങളോ ഒന്നുമില്ലാത്ത സാധാരണ രീതിയില്‍ ചിത്രീകരിച്ചത് കൊണ്ടാവും ഈ സിനിമ പ്രേക്ഷകരെ രസിപ്പിക്കാഞ്ഞത്. കണ്ടു മടുത്തതും, കേട്ട് പഴകിയതുമായ കഥയായാലും പുതിയ അവതരണ രീതി സ്വീകരിച്ചിരുന്നു എങ്കില്‍ ഈ സിനിമ മികച്ചതാക്കാമായിരുന്നു. ഓരോ കഥാപാത്രത്തിനും അനിയോജ്യരായ നടന്മാരെ കൊണ്ട് നല്ല രീതിയില്‍ അഭിനയിപ്പിച്ചു എന്നതാണ് സംവിധായകന്‍ ചെയ്ത ഏറ്റവും നല്ല കാര്യം. വെറും ബിലോ ആവറേജ് തിരക്കഥയെ ബോറടിപ്പിക്കാത്ത രീതിയില്‍ സംവിധാനം ചെയ്തത് ജോഷി എന്ന സംവിധായകന്റെ സംവിധാന മികവു തന്നെ എന്നതില്‍ ഒരു സംശയവുമില്ല.


സാങ്കേതികം: ആവറേജ്
അജയന്‍ വിന്‍സെന്റ് ആണ് ഈ സിനിമയ്ക്ക് വേണ്ടി ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. സാങ്കേതിക മികവു തെളിയിക്കുവാനുള്ള അവസരങ്ങളൊന്നും ഈ സിനിമയുടെ കഥയില്ലില്ല. മോശമല്ലാത്ത രീതിയില്‍ വിഷ്വല്‍സ് ഒരുക്കാന്‍ അജയന് കഴിഞ്ഞിട്ടുണ്ട്. ഫുട്ബോള്‍ കളി ചിത്രീകരിച്ചിരിക്കുന്നത് കണ്ടാല്‍ ചായാഗ്രാഹകന്‍ ഫുട്ബോള്‍ കളി കണ്ടിട്ടില്ല എന്ന് തോന്നും. ഈ സിനിമയുടെ കഥയില്‍ ഫുട്ബോള്‍ കളിക്ക് പ്രാധാന്യമില്ലാത്തത് കൊണ്ടാവണം ചായാഗ്രാഹകന്‍ ശ്രദ്ധിക്കാഞ്ഞത് എന്ന് കരുതാം. രഞ്ജന്‍ അബ്രഹാമാണ് ചിത്രസന്നിവേശം. സെവന്‍സ് സിനിമയ്ക്ക് വേണ്ടി സന്തോഷ്‌ വര്‍മ്മയും, റഫീക്ക് അഹമ്മദും ചേര്‍ന്നാണ് പാട്ടുകളുടെ വരികള്‍ എഴുതിയിരിക്കുന്നത്. ബിജിബാലാണ് സംഗീത സംവിധാനവും, പശ്ചാത്തല സംഗീതവും ഒരുക്കിയത്. 

അഭിനയം: ഗുഡ്
ഈ സിനിമയിലെ അഭിനേതാക്കളെല്ലാം മികച്ച പ്രകടനമാണ് കാഴ്ച്ചവെചിരിക്കുന്നത്. എല്ലാ ജോഷി സിനിമകളെയും പോലെ ഒരു നീണ്ട താരനിര തന്നെ ഈ സിനിമയില്‍ അണിനിരക്കുന്നു. കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, നിവിന്‍ പോളി, രേജിത് മേനോന്‍, അജു വര്‍ഗീസ്‌, വിജീഷ്, അമീര്‍ നിയാസ്, വിനീത് കുമാര്‍, സുമേഷ്, മണിയന്‍പിള്ള രാജു, മാമുക്കോയ, ശിവജി ഗുരുവായൂര്‍, ഭാമ, റീമ കല്ലുംഗല്‍, നാദിയ മോയ്ദു, ബിന്ദു പണിക്കര്‍, അംബിക മോഹന്‍, സീനത്ത് എന്നിവരാണ് പ്രധാന അഭിനേതാക്കള്‍.
  

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. അഭിനേതാക്കളുടെ പ്രകടനം
2. യുവതാരനിരയും ജോഷിയും ഒന്നിക്കുന്ന സിനിമ
3. തട്ടിക്കൂട്ട് തമാശകള്‍, ആവശ്യമില്ലാത്ത രംഗങ്ങള്‍, കഥാപാത്രങ്ങള്‍ എന്നിവ ഒഴുവാക്കിയത്.


സിനിമയുടെ മൈനസ് പോയിന്റ്സ്:
1. പുതുമയില്ലാത്ത കഥയും, പ്രവചിക്കനാകുന്ന കഥാഗതിയും
2. തിരക്കഥ, സംവിധാനം
3. പാട്ടുകള്‍ 


സെവന്‍സ് റിവ്യൂ: ഒരുപാട് മലയാള സിനിമകളിലും, അന്യഭാഷ സിനിമകളിലും ചര്‍ച്ച ചെയ്യപെട്ട ഒരു വിഷയം, പുതുമകളില്ലാത്ത കഥയിലൂടെ, തിരക്കഥയിലൂടെ, അവതരണത്തിലൂടെ ഒരിക്കല്‍ കൂടി കാണുവാന്‍ താല്പര്യമുള്ളവര്‍ക്ക് സെവന്‍സ് കാണാം!

സെവന്‍സ് റേറ്റിംഗ്: 4.70 / 10
കഥ-തിരക്കഥ: 3 / 10 [ബിലോ ആവറേജ്]
സംവിധാനം: 5 / 10 [ആവറേജ്]
സാങ്കേതികം: 2.5 / 5 [ആവറേജ്]
അഭിനയം: 3.5 / 5 [ഗുഡ്]
ആകെ മൊത്തം: 14 / 30 [4.7 / 10] 

സംവിധാനം: ജോഷി
നിര്‍മ്മാണം: സന്തോഷ്‌ പവിത്രം,
സജയ് സെബാസ്റ്റിന്‍
കഥ, തിരക്കഥ, സംഭാഷണം: ഇഖ്‌ബാല്‍ കുറ്റിപുറം
ചായാഗ്രഹണം: അജയന്‍ വിന്‍സെന്റ്
ചിത്രസന്നിവേശം: രഞ്ജന്‍ എബ്രഹാം
സംഗീതം: ബിജിബാല്‍
വരികള്‍: സന്തോഷ്‌ വര്‍മ്മ, റഫീക്ക് അഹമ്മദ്‌
വിതരണം: പ്ലേ ഹൗസ്