30 Apr 2011

മേല്‍വിലാസം

മാര്‍ക്ക്‌ മൂവീസിന്റെ ബാനറില്‍ മുഹമ്മദ്‌ സലീമും, എം. രാജേന്ദ്രനും ചേര്‍ന്ന് നിര്‍മ്മിച്ച്‌ നവാഗതനായ മാധവ് രാംദാസ് സംവിധാനം ചെയ്ത സിനിമയാണ് മേല്‍വിലാസം. സൂര്യ കൃഷ്ണമൂര്‍ത്തി രചന നിര്‍വഹിച്ച മേല്‍വിലാസം എന്ന നാടകത്തിന്റെ ചലച്ചിത്ര ആവിഷ്കരണമാണ് ഈ സിനിമ. സവാര്‍ രാമചന്ദ്രന്‍ [പാര്‍തിബന്‍] എന്ന പട്ടാളക്കാരനെ കോര്‍ട്ട് മാര്‍ഷലിനു വിധേയനാക്കുകയും, തുടര്‍ന്ന് കോര്‍ട്ട് മാര്‍ഷലിലൂടെ അയാള്‍ എന്ത് കുറ്റമാണ് ചെയ്തത് എന്നും, എന്തിനാണ് അയാള്‍ ആ കുറ്റം ചെയ്തത് എന്നും തെളിയിക്കപെടുന്നു. രാമചന്ദ്രന് വേണ്ടി കോടതിയില്‍ വാദിക്കാനെത്തുന്ന വികാസ് റോയ് എന്ന പട്ടാളക്കാരന്റെ വേഷമാണ് സുരേഷ് ഗോപി കൈകാര്യം ചെയ്യുന്നത്. സമീപ കാലഘട്ടത്തില്‍ പുറത്തിറങ്ങിയ ഏറ്റവും നല്ല സുരേഷ് ഗോപി സിനിമയാണ് മേല്‍വിലാസം. മനോഹരമായ പ്രകടനമാണ് അദ്ദേഹം ഈ സിനിമയില്‍ കാഴ്ച്ചവെചിരിക്കുന്നത്. അതുപോലെ തന്നെ പാര്‍തിബന്‍ എന്ന നടന്റെ സിനിമ ജീവിതത്തിലെ ഏറ്റവും നല്ല കഥാപാത്രങ്ങളില്‍ ഒന്നായിരിക്കും മേല്‍വിലാസം എന്ന സിനിമയിലെ സവാര്‍ രാമചന്ദ്രന്‍.

പുതുമയുള്ള പ്രമേയം തിരഞ്ഞെടുത്തു മോശമല്ലാത്ത രീതിയില്‍ സംവിധാനം ചെയ്യ്തു വിജയിക്കാന്‍ സാധിച്ചിട്ടുണ്ട് മാധവ് രാമദാസിന്. സിനിമയുടെ അവസാന രംഗങ്ങളെല്ലാം കാണുമ്പോള്‍, പ്രേക്ഷകരുടെ കണ്ണുനനയിക്കും വിധം ഒരുക്കാനും, അതിനു പറ്റിയ സംഭാഷണങ്ങളൊരുക്കാനും സാധിച്ചിട്ടുണ്ട് ഇതിന്റെ തിരക്കഥ രചയ്താവിനു. ഒട്ടുമിക്ക സംഭാഷണങ്ങളെല്ലാം നാടകത്തില്‍ നിന്ന് എടുത്തതുകൊണ്ട് നാടകീയത അനുഭവപെടുക്കയും, ചില രംഗങ്ങള്‍ കൃത്രിമമായി തോന്നുകയും ചെയ്തു. സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ക്ക്‌ കഥ ഇഷ്ടപെടുന്നത് കൊണ്ട്...സിനിമയില്‍ സംവിധായകന്‍ ശ്രദ്ധിക്കാതെ വിട്ടുപോയ ചില പ്രാധാന കാര്യങ്ങള്‍ മറന്നുപോകുന്നത് ഈ സിനിമയ്ക്ക് ഏറെ ഗുണം ചെയ്ത്തിട്ടുണ്ട്. 

യഥാര്‍തത്തില്‍ കോര്‍ട്ട് മാര്‍ഷല്‍ ഇങ്ങനെയാണോ നടക്കുന്നത് എന്ന് ചില പ്രേക്ഷകര്‍ക്ക്‌ തോന്നുന്നുടാകും. അതുപോലെ തന്നെ..., കോര്‍ട്ട് മാര്‍ഷല്‍ നടക്കുമ്പോള്‍ ചില പട്ടാളക്കാര്‍...അവരുടെ മേല്‍ കുറ്റം ആരോപിക്കുമ്പോള്‍ പ്രകോഭിതനാകുകയും..കോടതിയുടെ നിയമങ്ങള്‍ തെറ്റിക്കുകയും ചെയ്യുന്നു. ഈ തെറ്റുകള്‍ക്ക് യാതൊരു ശിക്ഷയും അവര്‍ക്ക് ലഭിക്കുനില്ല. ഇതെല്ലാം കാണുമ്പോള്‍, പ്രേക്ഷകര്‍ ചിന്തിക്കുന്നത്......എങ്ങനെയൊക്കെ യഥാര്‍തത്തില്‍ സംഭവിക്കുമോ എന്നാണ്. മാധവ് രാംദാസ് കോര്‍ട്ട് മാര്‍ഷലിനെ കുറിച്ച് നല്ല രീതിയില്‍ പഠനം നടത്തിയത് ശേഷമാണോ ഈ സിനിമ സംവിധാനം ചെയ്തത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

സമീപ കാലത്തിറങ്ങിയ തട്ടിക്കൂട്ട് സിനിമകളെ അപേക്ഷിച്ച് കണ്ടിരിക്കാവുന്ന ഒരു സിനിമയാണ് മേല്‍വിലാസം. സുരേഷ് ഗോപി, പാര്‍തിബന്‍ എന്നിവരെ കൂടാതെ, തലൈവാസല്‍ വിജയ്‌, കക്ക രവി, കൃഷ്ണകുമാര്‍, അശോകന്‍, എന്നിവരുമുണ്ട് ഈ സിനിമയില്‍. ആരും സിനിമയാക്കാന്‍ ധൈര്യം കാണിക്കാത്ത ഒരു കഥ തിരഞ്ഞെടുത്ത മാധവ് രാമദാസിന് ഈ സിനിമയെപറ്റി അഭിമാനിക്കാം. പക്ഷെ, നല്ല രീതിയില്‍ പഠനം നടത്തി ഈ സിനിമ എടുത്തിരുന്നെങ്കില്‍...മലയാള സിനിമയിലെ ഒരു നാഴികകല്ലായി മാറിയേനെ മേല്‍വിലാസം. 

മേല്‍വിലാസം റേറ്റിംഗ്: എബവ് ആവറേജ് [3 / 5

സംവിധാനം: മാധവ് രാംദാസ്
രചന: സൂര്യ കൃഷ്ണമൂര്‍ത്തി
ചായാഗ്രഹണം: ആനന്ദ് ബാലകൃഷ്ണന്‍
ചിത്രസംയോജനം: ശ്രീനിവാസ്
സംഗീതം: സാംസണ്‍ കൂട്ടൂര്‍

28 Apr 2011

ഡബിള്‍സ്


നവാഗതനായ സോഹന്‍ സീനുലാല്‍ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത സിനിമയാണ് ഡബിള്‍സ്. മമ്മൂട്ടിയും നാദിയ മൊയ്ദുവും ഇരട്ട സഹോദരങ്ങളായി അഭിനയിച്ച ഈ സിനിമയില്‍ തപസീ പന്നു, സയിജു കുറുപ്പ്, സുരാജ് വെഞ്ഞാറമൂട്, സലിം കുമാര്‍, ബിജുകുട്ടന്‍, അനൂപ്‌ ചന്ദ്രന്‍, തമിഴ് നടന്‍ മഹേന്ദ്ര, സുരേഷ്, അവിനാഷ്, നാരായണന്‍കുട്ടി, ആനന്ദ്‌ രാജ്, ഗീത വിജയന്‍, ജയ മേനോന്‍, അബു സലിം എന്നിവരും അഭിനയിച്ചിരിക്കുന്നു. മലയാള സിനിമയിലെ ഏറ്റവും പുതിയ ഇരട്ട തിരക്കഥകൃത്തുക്കള്‍ സച്ചി-സേതു രചന നിര്‍വഹിച്ച ഡബിള്‍സ് നിര്‍മ്മിച്ചിരിക്കുന്നത് കെ.കെ.നാരായണദാസ് ആണ്.

ഗിരിയും, ഗൌരിയും ചെറുപ്പത്തിലെ മാതാപിതാക്കളെ നഷ്ടപെട്ടവരാണ്. അവരുടെ കണ്മുമ്പില്‍ വെച്ച് തന്നെയാണ് അച്ഛനും അമ്മയും വാഹന അപകടത്തില്‍ മരിക്കുന്നത്. അതുകൊണ്ട് തന്നെ ഗിരിയും ഗൌരിയും വാഹന അപകടങ്ങളില്‍ പെട്ടവരെ രക്ഷപെടുത്തുന്ന തൊഴില്‍ ഏറ്റെടുത്തു ജീവിക്കുന്നു. അങ്ങനെ ഒരിക്കല്‍...ഒരു വാഹന അപകടത്തില്‍ നിന്നും സൈറ ഭാനു എന്ന യുവതിയെ രക്ഷപെടുത്തുകയും...പിന്നീട് അവള്‍ അവരുടെ കൂടെ താമസിക്കുകയും ചെയ്യുന്നു. അവളുടെ വരവോടെ ഗിരിയും ഗൌരിയും തമ്മില്‍ വഴക്കാകുകയും, തമ്മില്‍തല്ലി പിരിയുകയും ചെയ്യുന്നു. തുടര്നുണ്ടാകുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ കഥ. കഥയുമായി ഒരു ബന്ധവുമില്ലാത്ത സുരാജിനെ കൊണ്ട് സിനിമയുടെ ആദ്യാവസാനം വളിപ്പ് പറയിപ്പിച്ചിട്ടുണ്ട്. താമശയ്ക്ക് വേണ്ടി ചായയില്‍ വിം കലക്കി കൊടുക്കുന്നത് വരെ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട് സംവിധായകന്‍. സിനിമയുടെ അവസാനം...കൊക്കയില്‍ വീഴാന്‍ പോകുന്ന സഹോദരിയെ രക്ഷിക്കുന്ന രംഗം മുഴുവന്‍ കണ്ടിരിക്കാന്‍ പ്രേക്ഷകര്‍ക്ക്‌ അപാര ക്ഷമ വേണ്ടിവന്നേക്കും.

തിരക്കഥയിലുള്ള എന്ത് സവിശേഷതയാണ് മമ്മൂട്ടിയെ ഈ സിനിമയിലേക്ക് ആകര്‍ഷിച്ചത് എന്ന് മനസിലാകുന്നില്ല. മമ്മൂട്ടിക്ക് ഒരിക്കലും അനിയോജ്യമാകാത്ത കഥാപാത്രമാണ് ഈ സിനിമയിലേത്. ഒരു സംവിധായകന്‍ എന്ന നിലയില്‍ സമ്പൂര്ണ പരാജയമാണ് സോഹന്‍ സീനുലാല്‍. മമ്മൂട്ടിയുടെ കടുത്ത ആരാധകര്‍ക്ക് പോലും കണ്ടിരിക്കാന്‍ പറ്റാത്ത രീതിയിലേക്ക് ഈ സിനിമയെ കൊണ്ടെത്തിച്ചത് ഇതിന്റെ തിരക്കഥകൃത്തുകളും, സംവിധായകനും തന്നെ.

ഡബിള്‍സ് റേറ്റിംഗ്: ബിലോ ആവറേജ് [2 / 5]

സംവിധാനം: സോഹന്‍ സീനുലാല്‍
കഥ, തിരക്കഥ, സംഭാഷണം: സച്ചി-സേതു
നിര്‍മ്മാണം: കെ.കെ.നാരായണദാസ്
ചായാഗ്രഹണം: പി.സുകുമാര്‍
ചിത്രസംയോജനം: വി.സാജന്‍
സംഗീതം: ജെയിംസ്‌ വസന്തന്‍
വരികള്‍: വയലാര്‍ ശരത്ചന്ദ്ര വര്‍മ

16 Apr 2011

ചൈന ടൗണ്‍

അഭിനയകലയുടെ ഇതിഹാസം പത്മശ്രീ ഭരത് ലെഫ്ടനെന്റ്റ് കേണല്‍ ഡോ. മോഹന്‍ലാല്‍ , കുടുംബ സദ്ദസ്സുകളുടെ നായകന്‍ പത്മശ്രീ ജയറാം, ജനപ്രിയതാരം ദിലീപ് എന്നിവര്‍ തുല്യ പ്രാധാന്യമുള്ള നായക കഥാപാത്രങ്ങളായി അഭിനയിച്ച സിനിമയാണ് റാഫി-മെക്കാര്‍ട്ടിന്‍ ടീമിന്റെ ചൈന ടൗണ്‍. ആശിര്‍വാദ് സിനിമാസിന് വേണ്ടി ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച ചൈന ടൗണിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സംവിധായകര്‍ തന്നെയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ്...ഗോവയിലെ ചൂതാട്ടത്തിനോടുവില്‍ വിജയിച്ച മൂന്ന് സുഹൃത്തുകളെ കൊന്നു, അവരുടെ സ്വത്ത് കൈക്കലാക്കാന്‍ ശ്രമിച്ച ഗൌഡ എന്ന കൊലയാളിയുടെ കൈയ്യില്‍ നിന്നും ആ സുഹൃത്തുകളുടെ കുട്ടികള്‍ രക്ഷപെടുന്നു. ആ മൂന്ന് കുട്ടികള്‍[മാത്തുകുട്ടി, സക്കറിയ, ബിനോയ്‌] വളര്‍ന്നു വലുതായി 25 വര്‍ഷങ്ങള്‍ക്കു ശേഷം ഒരു പ്രത്യേക ലക്ഷ്യത്തിനായി ഗോവയിലെ ചൈന ടൗണില്‍ വെച്ച് ഒരുമിക്കുന്നു. ഇതാണ് ചൈന ടൗണ്‍ എന്ന സിനിമയുടെ കഥ. മാത്തുകുട്ടിയായി മോഹന്‍ലാലും, സക്കറിയയായി ജയറാമും, ബിനോയിയായി ദിലീപുമാണ് അഭിനയിക്കുന്നത്.

രസകരങ്ങളായ ഒരുപാട് മുഹൂര്‍ത്തങ്ങളിലൂടെയാണ് ഈ സിനിമയുടെ കഥ വികസിക്കുന്നത്. സിനിമയുടെ ആദ്യപകുതി വലിയ കുഴപ്പങ്ങളൊന്നും ഇല്ലാതെ കണ്ടിരിക്കാവുന്ന രീതിയില്‍ എടുക്കാന്‍ സാധിച്ചിട്ടുണ്ട് സംവിധായകര്‍ക്ക്. അതില്‍, ഒന്ന് രണ്ടു തമാശകളെല്ലാം പ്രേക്ഷകരെ രസിപ്പിക്കുന്നുമുണ്ട്. മോഹന്‍ലാലും, ജയറാമും, ദിലീപും, സുരാജും അവര്‍ക്ക് പറ്റുന്ന രീതിയില്‍ നന്നാക്കാന്‍ ശ്രമിച്ചിട്ടുണ്ട്  ഓരോ രംഗങ്ങളും. താമശയ്ക്ക് വേണ്ടി ഒരുക്കിയ സന്ദര്‍ഭങ്ങള്‍, അതിനു വേണ്ടി ഒരുക്കിയ സെറ്റുകള്‍...ഇതെല്ലാം ഉണ്ട് ഈ സിനിമയില്‍. അഴഗപ്പന്റെ ചായഗ്രഹണവും, ഡോന്മാക്ക്സിന്റെ ചിത്രസംയോജനവും വളരെ നല്ല രീതിയില്‍ സിനിമയ്ക്ക് ഗുണം ചെയ്ത്ത്ട്ടുണ്ട്. സിനിമയിലെ പാട്ടുകള്‍ നിലവാരത്തില്‍ താഴെയാണെങ്കിലും, കുറെ നാളുകള്‍ക്കു ശേഷം മോഹന്‍ലാലും, ജയറാമും, ദിലീപുമെല്ലാം ഡാന്‍സ് ചെയ്യുന്നത് കാണുമ്പോള്‍ ആരാധര്‍ക്ക് സന്തോഷമുണ്ടാകും എന്നുറപ്പ്.

സിനിമയുടെ രണ്ടാം പകുതിയായപ്പോഴേക്കും, നര്‍മ്മ രംഗങ്ങളെല്ലാം വെറും കോമാളിത്തരങ്ങളും, ഒരു അന്തവും കുന്തവും ഇല്ലത്തെ മുമ്പോട്ടു പോകുന്ന കഥയും, സന്ദര്‍ഭങ്ങളും. കാണുന്ന പ്രേക്ഷകരില്‍ ഭൂരിഭാഗംപേര്‍ക്കും രണ്ടാം പകുതിയില്‍ സംഭവിച്ച കാര്യങ്ങള്‍ എന്താണ് എന്നുപോലും മനസിലാക്കാന്‍ പറ്റാത്ത വിധത്തില്‍ കണ്‍ഫ്യുഷന്‍ ഉണ്ടാക്കിയിട്ടുണ്ട് റാഫിയും മെക്കാര്‍ട്ടിനും ചേര്‍ന്ന്. 
   
ഓരോ രംഗങ്ങളിലും തമാശയ്ക്ക് വേണ്ടി ഉണ്ടാക്കിയ സംഭാഷണങ്ങളും, അതിനുവേണ്ട് ഒരുക്കിയ സന്ദര്‍ഭങ്ങളും. അങ്ങനെ ഒരുക്കിയ നര്‍മ്മ രംഗങ്ങളില്‍ ഒന്നോ രണ്ടോ രംഗങ്ങള്‍ മാത്രം നന്നായി എന്ന് പറയുന്നതാവും സത്യം. അവശേഷിക്കുന്ന രംഗങ്ങളെല്ലാം തമാശ കാണിക്കണമല്ലോ എന്ന് കരുതി ഉണ്ടാക്കിയ തട്ടിക്കൂട്ട് രംഗങ്ങള്‍ തന്നെ. മലയാള സിനിമയില്‍ തമാശ ഏറ്റവും നന്നായി കൈകാര്യം ചെയ്തിട്ടുള്ള മൂന്ന് കഴിവുറ്റ നടന്മാരെ കിട്ടിയിട്ടും...അത് പൂര്‍ണമായി ഉപയോഗപെടുത്തന്‍ സാധിക്കാതെ പോയ റാഫിയും മെക്കാര്‍ട്ടിനും സംവിധാനം എന്ന തൊഴില്‍ നിര്‍ത്തുന്നതാവും നല്ലത്.


മോഹന്‍ലാല്‍, ജയറാം, ദിലീപ്, സുരാജ് വെഞ്ഞാറമൂട്, ക്യാപ്റ്റന്‍ രാജു, പ്രദീപ്‌ റാവത്ത്, ദീപു കരുണാകരന്‍, ജഗതി ശ്രീകുമാര്‍, കാവ്യാ മാധവന്‍, പൂനം ഭാജ്വ, ദീപ ഷാ, ശങ്കര്‍, ഷാനവാസ്‌, കൊല്ലം അജിത്‌, നന്ദു പൊതുവാള്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഏതു രീതിയിലുള്ള തമാശയും ആസ്വദിക്കുന്ന പ്രേക്ഷകര്‍ക്കും, മോഹന്‍ലാല്‍-ജയറാം-ദിലീപ് എന്നിവരുടെ ആരാധകര്‍ക്കും വേണ്ടി ഒരുക്കിയ ഒരു സിനിമ. അതാണ്‌ ചൈന ടൗണ്.


ചൈന ടൗണ്‍ റേറ്റിംഗ്: ബിലോ ആവറേജ് [ 2 / 5 ] 

രചന, സംവിധാനം: റാഫി-മെക്കാര്‍ട്ടിന്‍
നിര്‍മ്മാണം: ആന്റണി പെരുമ്പാവൂര്‍
ബാനര്‍: ആശിര്‍വാദ് സിനിമാസ്
ചായാഗ്രഹണം: അഴഗപ്പന്‍
ചിത്രസംയോജനം: ഡോണ്‍മാക്സ്  
സംഗീതം: ജാസി ഗിഫ്റ്റ്

2 Apr 2011

ഉറുമി

ഓഗസ്റ്റ്‌ സിനിമയുടെ ബാനറില്‍ ഷാജി നടേശന്‍, സന്തോഷ്‌ ശിവന്‍, നടന്‍ പ്രിഥ്വിരാജ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച്...ലോകപ്രശസ്ത ചായാഗ്രാഹകന്‍ സന്തോഷ്‌ ശിവന്‍ സംവിധാനം ചെയ്ത സിനിമയാണ് ഉറുമി. 16 ആം നൂറ്റാണ്ടില്‍ വാസ്കോ ഡാ ഗാമയുടെ രണ്ടാമത്തെയും മൂന്നാമത്തെയും കേരളത്തിലേക്കുള്ള സന്ദര്‍ശനത്തിനടയിലുള്ള സംഭവങ്ങളാണ് ഈ സിനിമയുടെ കഥ തന്തു. കേളു നായനാര്‍ എന്ന പടത്തലവന് വാസ്കോ ഡാ ഗാമയോടുള്ള പകയാണ് ഉറുമി എന്ന സിനിമയുടെ കഥ. ഈ സിനിമ തികച്ചും ഒരു സാങ്കല്‍പ്പിക കഥയാണ് എന്ന് കരുതേണ്ടിയിരിക്കുന്നു. കാരണം, കേരളത്തിന്റെ ചരിത്രത്തിലെങ്ങും എഴുത്തപെടാത്ത ഒരു കാര്യമാണ് ഈ സിനിമയിലൂടെ തിരക്കഥകൃത്ത് ശങ്കര്‍ രാമകൃഷ്ണന്‍ പറഞ്ഞിരിക്കുന്നത്.

ഉറുമി എന്ന സിനിമ ആരംഭിക്കുന്നത് കൃഷ്ണദാസ്‌ എന്നയാള്‍ അയാളുടെ പൂര്‍വികരുടെ സ്വത്തായ പഴയ തറവാട് വില്‍ക്കാന്‍ വേണ്ടി നാട്ടിലേക്ക് വരുകയും...അവിടെ വെച്ച് അയാള്‍ പൂര്‍വിക സ്വത്തായ തറവാടിന്റെ മഹിമ എന്താണ് എന്ന് തിരിച്ചറിയുകയും ചെയ്യുന്നിടത്താണ്. ആദിവാസി തലവന്‍..., കൃഷ്ണദാസിനു അയാളുടെ പൂര്‍വികര്‍ ആരായിരുന്നു എന്നും, അയാളുടെ തറവാടിന്റെ മഹത്വം എന്താണ് എന്ന് മനസ്സിലാക്കി കൊടുക്കുകയും ചെയ്യുന്നു. പിന്നീടു, കഥ വികസിക്കുന്നത് 16 ആം നൂറ്റാണ്ടില്‍ വാസ്കോ ഡാ ഗാമ കേരളത്തില്‍ വരുന്നിടത്താണ്. കേളു നായനാര്‍ ആരാണ്? എന്തിനാണ് കേളു നായനാര്‍ വാസ്കോ ഡാ ഗാമയെ കൊല്ലാന്‍ ശ്രമിക്കുന്നത്? കേളു നായനാരും, വവ്വലിയും, അറയ്ക്കല്‍ ആയിഷയും ചേര്‍ന്ന് വാസ്കോ ഡാ ഗാമയെ കൊല്ലാന്‍ ഒരുമിക്കുന്നതും എന്തിനാണ്? എങ്ങനെയാണ്?...ഇതാണ് ഉറുമി എന്ന സിനിമയിലൂടെ സന്തോഷ്‌ ശിവന്‍ പറയാന്‍ ഉദ്ദേശിക്കുന്നത്. കേളു നയനാരായി പ്രിഥ്വിരാജും, വവ്വലിയായി പ്രഭു ദേവയും, ആയിഷയായി ജെനീലിയ ഡിസൂസയും, ആദിവാസി തലവനായി ആര്യയും അഭിനയിച്ചിരിക്കുന്നു.

ശങ്കര്‍ രാമകൃഷ്ണന്‍ എന്ന തിരക്കഥ രചയ്താവിന്റെ കഠിനാധ്വാനം തന്നെയാണ് ഉറുമി സിനിമയുടെ തിരക്കഥ. അങ്ങനെ ഒരുക്കിയ തിരക്കഥയെ, അതിമനോഹരമായ ചായാഗ്രഹണം കൊണ്ട് സമ്പന്നമാക്കി സന്തോഷ്‌ ശിവന്‍ എന്ന അതുല്യ പ്രതിഭ. മറ്റെടുത്തു പറയേണ്ട പ്രകടനം ഉറുമി സിനിമയ്ക്ക് വേണ്ടി സംഗീതവും, പശ്ചാത്തല സംഗീതവും ഒരുക്കിയ ദീപക് ദേവനെ കുറിച്ചാണ്. അതേപോലെ തന്നെ, ശ്രീകര്‍ പ്രസാദിന്റെ ചിത്രസന്നിവേശം, സുനില്‍ ബാബുവിന്റെ കല സംവിധാനം, രഞ്ജിത്ത് അമ്പാടിയുടെ മേയിക്കപ് ഇവയെല്ലാം ഉറുമി എന്ന സിനിമയെ ലോകോത്തര നിലവാരമുള്ള ഒന്നാക്കിമാറ്റി. ഇവര്‍ക്കൊപ്പം, അതിശക്തമായ അഭിനയം കാഴ്ചവെച്ചു കൊണ്ട് ജഗതി ശ്രീകുമാറും, പ്രഭുദേവയും, അമോല്‍ ഗുപ്തയും, പ്രിഥ്വിരാജും. ഇവരെ കൂടാതെ, ആര്യ, നിത്യ മേനോന്‍, വിദ്യ ബാലന്‍, തബു എന്നിവരും ഉണ്ട് ഈ സിനിമയില്‍.

കെട്ടുകഥ പോലെയുള്ള ഒരു പ്രമേയം... വിശ്വസനീയമായി കഥയിലൂടെ, അതിശക്തമായ തിരക്കഥയിലൂടെ...അതിമനോഹരമായ സംവിധാനം കൊണ്ടും, ചിത്രീകരണം കൊണ്ടും... മനോഹരമായ ഒരൂ ചലച്ചിത്രവിസ്മയമാക്കി തീര്‍ത്ത ഉറുമി എന്ന സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ച ശങ്കര്‍ രാമകൃഷ്ണന്‍, സന്തോഷ്‌ ശിവന്‍, ഷാജി നടേശന്‍, പ്രിഥ്വിരാജ് എന്നിവര്‍ അഭിനന്ദനം അര്‍ഹിക്കുന്നു !

ഉറുമി റേറ്റിംഗ്: നല്ല സിനിമ [3.5 / 5] 

സംവിധാനം: സന്തോഷ് ശിവന്‍
രചന: ശങ്കര്‍ രാമകൃഷ്ണന്‍
നിര്‍മ്മാണം: ഓഗസ്റ്റ്‌ സിനിമ
ചായാഗ്രഹണം: സന്തോഷ് ശിവന്‍
ചിത്രസംയോജനം: ശ്രീകര്‍ പ്രസാദ്‌
കല സംവിധാനം: സുനില്‍ ബാബു
സംഗീതം: ദീപക് ദേവ്
പശ്ചാത്തല സംഗീതം: ദീപക് ദേവ്
വരികള്‍: കൈതപ്രം, റഫീക്ക് അഹമ്മദ്‌, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
മേയിക്കപ്: രഞ്ജിത്ത് അമ്പാടി