31 May 2012

തിരുവമ്പാടി തമ്പാന്‍

ജിനി സിനിമാസിന് വേണ്ടി അലക്സാണ്ടര്‍ ജോണ്‍ നിര്‍മ്മിച്ച്‌, ശിക്കാറിനു ശേഷം എസ്.സുരേഷ് ബാബുവിന്റെ രചനയില്‍ എം.പത്മകുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് തിരുവമ്പാടി തമ്പാന്‍... തൃശൂരിലെ പ്രശസ്ത തറവാട്ടുകാരായ തിരുവമ്പാടി വീട്ടിലെ അപ്പന്‍ മാത്തന്‍ തരകനും മകന്‍ തമ്പാന്‍ തരകനും ആനക്കമ്പകാരാണ്. കുറെ വര്‍ഷങ്ങളായി തൃശ്ശൂര്‍ പൂരത്തിന് ആനകളെ നല്ക്കുന്നതും തിരുവമ്പാടി തറവാട്ടുകാരാണ്. തൃശ്ശൂര്‍ നഗരത്തിലെ പ്രമാണിമാരായ ഇവരെ, നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും ബഹുമാനുവും ഇഷ്ടവുമൊക്കെയാണ്. ഒരിക്കല്‍, തൃശ്ശൂര്‍ പൂരത്തിന് വേണ്ടി ആനകളെ മേടിക്കുവാനായി മാത്തനും തമ്പാനും, മാത്തന്റെ അളിയന്‍ കുഞ്ഞുണിയും, ഇവരുടെ ശിങ്കിടികളും ചേര്‍ന്ന് മധുരയ്ക്കടുത്തുള്ള ഗജമേളയ്ക്ക് പോകുന്നു. മധുരയില്‍ വെച്ച് മാത്തന്റെ ജീവിതത്തില്‍ ചില അവിചാരിത സംഭവങ്ങളുണ്ടാകുന്നു. അങ്ങനെ, മധുരയിലെ ചില ഗുണ്ടകളുമായി എറ്റുമുട്ടലുണ്ടാകുന്നു.അങ്ങനെ, മധുരയിലെ വമ്പന്മാരായ ശക്തിവേലുമായി തിരുവമ്പാടിക്കാര്‍ വഴക്കിലാകുന്നു. തുടര്‍ന്ന്, ശക്തിവേലും കൂട്ടരും മാത്തനെയും തമ്പാനെയും തേടി കേരളത്തിലെത്തുന്നു. മാത്തന്റെ ജീവന് ആപത്തൊന്നും വരാതെ തമ്പാന്‍ സംരക്ഷിക്കുന്നതാണ് ഈ സിനിമയുടെ കഥ. തിരുവമ്പാടി തമ്പാനായി ജയറാമും, തിരുവമ്പാടി മാത്തനായി ജഗതി ശ്രീകുമാറും, ശക്തിവേലായി തമിഴ് സിനിമ നടന്‍ കിഷോറും അഭിനയിച്ചിരിക്കുന്നു.

കഥ, തിരക്കഥ: ബിലോ ആവറേജ് 
ദിലീപ്-കലാഭവന്‍ മണി ടീമിന്റെ ദി ഫിലിംസ്റ്റാര്‍ എന്ന സിനിമയ്ക്ക് ശേഷം എസ്.സുരേഷ് ബാബു രചന നിര്‍വഹിക്കുന്ന ഈ സിനിമയുടെ പ്രധാന കഥ എന്നത് രണ്ടു വ്യക്തികള്‍ തമ്മിലുള്ള ശത്രുതയും പകവീട്ടലുമാണ്. സ്നേഹനിധിയായ അപ്പന്റെ ജീവന്‍ സംരക്ഷിക്കുവാന്‍ ശ്രമിക്കുന്ന കരുത്തനായ മകന്റെ കഥയാണ് തിരുവമ്പാടി തമ്പാനിലൂടെ എസ്.സുരേഷ് ബാബു പറഞ്ഞിരിക്കുന്നത്. സ്ഥിരം പകവീട്ടല്‍ സിനിമകളില്‍ നിന്നും ഈ സിനിമ വേറിട്ട്‌ നില്‍ക്കുന്നുണ്ടെങ്കിലും, സിനിമ അവസാനിക്കുമ്പോള്‍, ത്രസിപ്പിക്കുന്ന കുറെ രംഗങ്ങളും ജയറാം-കിഷോര്‍ ടീമിന്റെ സംഭാഷണങ്ങളും മാത്രമേ പ്രേക്ഷകരുടെ മനസ്സില്‍ തങ്ങിനില്‍ക്കുകയുള്ളൂ. ജഗതിയും ജയറാമും തമ്മില്ലുള്ള അപ്പന്‍-- മകന്‍ സ്നേഹ ബന്ധവും, ജഗതിയോട് കിഷോര്‍ അവതരിപ്പിക്കുന്ന ശക്തിവേലിനു പക തോന്നുവാന്‍ ഉണ്ടായ കാരണങ്ങളും കെട്ടിച്ചമച്ചത് പോലെ അനുഭവപെട്ടു. ശിക്കാര്‍ എന്ന സിനിമയുമായി താരതമ്യം ചെയ്യുമ്പോള്‍ തിരുവമ്പാടി തമ്പാന്‍ ഏറെ പിന്നില്‍ ആണെങ്കിലും, ഷാജി കൈലാസിന്റെ താണ്ഡവം, കലാഭവന്‍ മണിയുടെ ഫിലിംസ്റ്റാര്‍ എന്നീ ദുരന്ത സിനിമകളെ അപേക്ഷിച്ച് നോക്കുമ്പോള്‍ എസ്.സുരേഷ് ബാബു നിരാശപെടുത്തിയിട്ടില്ല.  

സംവിധാനം:ആവറേജ് 
ശിക്കാറിനു ശേഷം എം.പത്മകുമാര്‍ സംവിധാനം ചെയ്ത തിരുവമ്പാടി തമ്പാനിലൂടെ ആദ്യമായിട്ടാണ് ജയറാം ഒരു പത്മകുമാര്‍ സിനിമയില്‍ നായകനാകുന്നത്. സംവിധായകനെന്ന നിലയില്‍ കഥാപാത്രങ്ങള്‍ക്ക് അനിയോജ്യരായ നടന്മാരെ അഭിനയിപ്പിച്ചു എന്നതാണ് പത്മകുമാര്‍ ചെയ്ത മികച്ച കാര്യം. മലയാള സിനിമയിലെ വില്ലന്മാരെ വെല്ലുന്ന അഭിനയമാണ് കിഷോര്‍ ഈ സിനിമയില്‍ കാഴ്ചവെച്ചിരിക്കുന്നത്. കിഷോറിനൊപ്പം ജയപ്രകാശും മികച്ച രീതിയില്‍ വില്ലന്‍ വേഷം അവതരിപ്പിച്ചിട്ടുണ്ട്. ജയറാമും കിഷോറും തമ്മില്ലുള്ള പകവീട്ടലും, വെല്ലുവെളി അടങ്ങുന്ന രീതിയിലുള്ള സംഭാഷണങ്ങളും പ്രേക്ഷകരെ ത്രസിപ്പിച്ചു. പക്ഷെ, കഥയുടെ കാര്യത്തിലും ക്ലൈമാക്സിന്റെ കാര്യത്തിലും സംവിധായകന് തെറ്റുപറ്റി. ജഗതി പകരം ജഗതി മാത്രം എന്ന് തെളിയിക്കുന്നതാണ് ഈ സിനിമയിലെ അദ്ദേഹത്തിന്റെ അഭാവം.സിനിമയില്‍ ജഗതി അഭിനയിക്കുന്നുണ്ടെങ്കിലും, ശബ്ദം മറ്റാരുടെതാണെന്നു വ്യക്തമാകും. കേരളത്തില്‍ ജഗതിയുടെ ശബ്ദം അനുകരിക്കുന്നവരില്‍ മിടുക്കന്മാരെ ഉപയോഗിച്ച് ആ കഥാപാത്രത്തിന് ശബ്ദം നല്‍കിയിരുന്നുവെങ്കില്‍, ആ കഥാപാത്രം ഇതിലും മികച്ചതാകുമായിരുന്നു. സംവിധായകന്‍ എന്ന നിലയില്‍ പത്മകുമാര്‍ ശ്രദ്ധിക്കാത്ത വലിയൊരു പിഴവാണ് ഇത്. മികച്ച അഭിനേതാക്കളും, മനോജ്‌ പിള്ള എന്ന ചായഗ്രാഹകാനും, സംജത് എന്ന ചിത്രസന്നിവേശകനും അവരവരുടെ പ്രവര്‍ത്തന മേഘലകളില്‍ മികവു പുലര്‍ത്തിയതിനാല്‍, എം.പത്മകുമാറിന് തരക്കേടില്ലാത്ത ഒരു സിനിമ സംവിധാനം ചെയ്യുവാന്‍ സാധിച്ചു.

സാങ്കേതികം: എബവ് ആവറേജ് 
മനോജ്‌ പിള്ളയാണ് ഈ സിനിമയുടെ ചായാഗ്രാഹകന്‍. ത്രില്ലിംഗ് ആയ നിരവധി രംഗങ്ങളും, രാമേശ്വരത്തിനടുത്തുള്ള ധനുഷ്കോടിയിലുള്ള ക്ലൈമാക്സ് രംഗങ്ങളും, "ആരാണ് നീ..." എന്ന് തുടങ്ങുന്ന പാട്ടിന്റെ ചിത്രീകരണവും മികച്ചു നില്‍ക്കുമ്പോള്‍, ഗജമേളയും തൃശൂര്‍ പൂരത്തിന്റെ ദ്രിശ്യങ്ങളും സിനിമയോട് ചേര്‍ന്ന് നില്‍ക്കാത്ത പോലെ അനുഭവപെട്ടു. സംജതാണ് സിനിമയുടെ ചിത്രസന്നിവേശം നിര്‍വഹിച്ചിരിക്കുന്നത്. മുമ്പ് സൂചിപ്പിച്ചതുപോലെ ഗജമേളയും തൃശൂര്‍ പൂരവും കാണിക്കുന്ന രംഗങ്ങള്‍ സിനിമയോട് ചേര്‍ന്ന് നില്‍ക്കാത്തത് കല്ലുകടിയായി അനുഭവപെട്ടു. ഈ സിനിമയ്ക്ക് വേണ്ടി ഷിബു ചക്രവര്‍ത്തി, മധു വാസുദേവന്‍, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്നിവരാണ് പാട്ടുകളുടെ വരികള്‍ ചിട്ടപെടുത്തിയത്.  ഔസേപച്ചനാണ് സംഗീത സംവിധായകന്‍.. ആരാണ് നീ... എന്ന് തുടങ്ങുന്ന പാട്ട് കേള്‍ക്കാന്‍ ഇമ്പമുള്ളതായിരുന്നു. മറ്റെല്ലാ സാങ്കേതിക വശങ്ങളും സിനിമയ്ക്ക് ഏറെ ഗുണം ചെയ്ത്തിട്ടുണ്ട്.

അഭിനയം: എബവ് ആവറേജ് 
ജയറാം കേന്ദ്ര കഥാപാത്രമാകുന്ന സിനിമയാണ് ഇതെങ്കിലും, ജഗതിയും നെടുമുടി വേണുവിനെയും പോലുള്ള മികച്ച താരങ്ങളുള്ള സിനിമയാണെങ്കിലും, ഈ സിനിമയിലെ താരം കിഷോറാണ്. അത്യുജ്വല അഭിനയമാണ് കിഷോര്‍ ഈ സിനിമയില്‍ കാഴ്ചവെച്ചിരിക്കുന്നത്. അതുപോലെ തന്നെ ജയപ്രകാശും സമുദ്രക്കനിയും അവരവരുടെ രംഗങ്ങള്‍ മികച്ചതാക്കി. മറ്റൊരു എടുത്തു പറയേണ്ട അഭിനയം കാഴ്ചവെച്ചത് ജയറാമാണ്. ജയറാം, ജഗതി ശ്രീകുമാര്‍, നെടുമുടി വേണു, കിഷോര്‍, ജയപ്രകാശ്, സമുദ്രക്കനി, ടി.ജി.രവി, ജയരാജ്‌ വാര്യര്‍, ബാബു നമ്പൂതിരി, നന്ദു, അനില്‍ മുരളി, സന്തോഷ്‌, ശ്രീജിത്ത്‌ രവി, സുധീര്‍ കരമന, ഷാജു, വി.കെ.ശ്രീരാമന്‍, ഹരിപ്രിയ, ശ്രീലത നമ്പൂതിരി, താര കല്യാണ്‍ എന്നിവരാണ് ഈ സിനിമയിലെ പ്രധാന അഭിനേതാക്കള്‍.

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1.ജയറാം, കിഷോര്‍, ജയപ്രകാശ് എന്നിവരുടെ അഭിനയം
2.ജയറാം-കിഷോര്‍ എന്നിവര്‍ തമ്മിലുള്ള സംഭാഷണങ്ങള്‍ 
3.ചായാഗ്രഹണം, ചിത്രസന്നിവേശം 

സിനിമയുടെ മൈനസ് പോയിന്റ്സ്:
1.കഥ, തിരക്കഥ
2.ജഗതിയുടെ ഡബ്ബിംഗ് 

തിരുവമ്പാടി തമ്പാന്‍ റിവ്യൂ: കഥയിലും അവതരണത്തിലും പുതുമയില്ലെങ്കിലും, ത്രസിപ്പിക്കുന്ന രംഗങ്ങളും അഭിനേതാക്കളുടെ മികവുറ്റ പ്രകടനവും തിരുവമ്പാടി തമ്പാനെ സ്ഥിരം ആക്ഷന്‍ സിനിമകളില്‍ നിന്ന് വ്യതസ്തമാക്കുന്നു. 

തിരുവമ്പാടി തമ്പാന്‍ റേറ്റിംഗ്: 4.60 / 10
കഥ, തിരക്കഥ: 3/10[ബിലോ ആവറേജ്]
സംവിധാനം:5/10[ആവറേജ്]
സാങ്കേതികം: 3/5[എബവ് ആവറേജ്]
അഭിനയം: 3/5[എബവ് ആവറേജ്] 
ടോട്ടല്‍:: 14/30 [4.6/10]

സംവിധാനം: എം.പത്മകുമാര്‍
കഥ, തിരക്കഥ, സംഭാഷണം: എസ്.സുരേഷ് ബാബു
നിര്‍മ്മാണം: അലക്സാണ്ടര്‍ ജോണ്‍
ബാനര്‍:: ജിനി സിനിമ
ചായാഗ്രഹണം: മനോജ്‌ പിള്ള
ചിത്രസന്നിവേശം: സംജത് 
വരികള്‍:: ഷിബു ചക്രവര്‍ത്തി, മധു വാസുദേവന്‍, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
സംഗീതം: ഔസേപ്പച്ചന്‍

30 May 2012

ഹീറോ


സിനിമയ്ക്കുള്ളിലെ സിനിമ എന്ന പ്രമേയം സമീപകാലത്തിറങ്ങിയ ഒട്ടുമിക്ക മലയാള സിനിമകളുടെയും കഥയായിരുന്നു എന്നതിനാല്‍, ഇത്തരത്തിലുള്ള പ്രമേയം പ്രേക്ഷകര്‍ക്ക്‌ ആവര്‍ത്തന വിരസത തോന്നിപ്പിക്കും എന്ന വസ്തുത മനസ്സിലാക്കാതെ നിര്‍മ്മിക്കപെട്ടിട്ടുള്ള എല്ലാ സിനിമകളും വന്‍പരാജയം നേരിടേണ്ടി വന്നവയാണ്. പുതിയ കഥകള്‍ ചര്‍ച്ചചെയ്യപെടുന്ന സിനിമകള്‍ പ്രേക്ഷകര്‍ സ്വീകരിച്ചു വിജയമാക്കികൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍, കണ്ടുമടുത്തതും കേട്ടുപഴകിയതുമായ ഒരു കഥ സിനിമയാക്കാന്‍ ശ്രമിച്ച് പരാജയപെട്ടവരുടെ കൂട്ടത്തില്‍, പുതിയമുഖം സിനിമയുടെ സംവിധായകന്‍ ദീപനും യുവ നടന്‍ പ്രിഥ്വിരാജും ഒന്നിച്ച സെവന്‍ ആര്‍ട്സിന്റെ ഹീറോ എന്ന സിനിമയും ഉള്‍പെടുന്നു. സെവന്‍ ആര്‍ട്സിന്റെ ബാനറില്‍ ജി.പി.വിജയകുമാര്‍ നിര്‍മ്മിച്ച ഹീറോ എന്ന സിനിമയുടെ പ്രധാന കഥ എന്നത് സിനിമയ്ക്കുള്ളിലെ സിനിമയും, സിനിമയില്‍ നായകന്മാര്‍ക്ക് ഡ്യൂപ്പ് ആയി സംഘട്ടന രംഗങ്ങളിളൊക്കെ അഭിനയിക്കുന്ന സ്റ്റണ്ട് ആര്‍ട്ടിസ്റ്റുകളുടെയും ജീവിതവുമാണ്. ഈ സിനിമയിലെ നായകന്‍ ടാര്‍സന്‍ ആന്റണി എന്ന ഡ്യൂപ്പ് നടന്‍, ഒരു പ്രത്യേക സാഹചര്യത്തില്‍ ആദിത്യന്‍ എന്ന പ്രഗല്‍ബനായ സംവിധായകന്റെ സിനിമയില്‍ നായകനാകുന്നു. അതോടെ ആന്റണിയുടെ ജീവിതത്തില്‍ ഉണ്ടാകുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ കഥ. ടാര്‍സന്‍ ആന്റണിയായി പ്രിഥ്വിരാജും സംവിധായകന്‍ ആദിത്യനായി അനൂപ്‌ മേനോനും വേഷമിടുന്ന ഹീറോയില്‍ യാമി ഗൌതം എന്ന ഉത്തരേന്ത്യന്‍ നടി നായികയാകുന്നു. 

മലയാള സിനിമയില്‍ ഒരുകാലത്ത് എല്ലാ സിനിമകള്‍ക്കും സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിരുന്ന ധര്‍മരാജന്‍ എന്ന സ്റ്റണ്ട് മാസ്റ്ററുടെ സാമ്പത്തിക നില മോശമാവുകയും, അതിനെ തുടര്‍ന്ന് പഴയ ശിഷ്യന്മാരെയെല്ലാം കാണുവാനും പുതിയ സിനിമയില്‍ തന്നോടൊപ്പം പ്രവര്‍ത്തിക്കണം എന്ന അപേക്ഷിക്കുവാനും മാസ്റ്റര്‍ തീരുമാനിക്കുന്നു. പല ശിഷ്യന്മാരും കൈവിടുന്ന സമയത്ത്, മാസ്റ്ററുടെ രക്ഷ്ക്കായി എത്തുന്ന പ്രിയപ്പെട്ട ശിഷ്യനാണ് ടാര്‍സന്‍ ആന്റണി. ആദിത്യന്‍ സംവിധാനം ചെയുന്ന പുതിയ സിനിമയിലെ നായകന്‍ പ്രേമാനന്ദ് എന്ന സൂപ്പര്‍ സ്റ്റാറിനു ഡ്യൂപ്പ് ആയി സംഘട്ടന രംഗങ്ങളില്‍ അഭിനയിക്കുവാനാണ് ആന്റണി എത്തുന്നത്. ആന്റണിയുടെ അത്യുജ്വല പ്രകടനം പ്രേക്ഷകര്‍ക്ക്‌ ഇഷ്ടമാവുകയും, സിനിമ ഹിറ്റ്‌ ആവുകയും, അതില്‍ അഭിനയിച്ച നായികയ്ക്ക് ആന്റണിയോട് ഇഷ്ടം തോന്നുകയും ചെയ്യുന്നു. നായികയെ ഏറെ നാളായി പ്രണയിക്കുന്ന സൂപ്പര്‍ സ്റാര്‍ പ്രമാനന്ദിനു ആന്റണിയുടെ വളര്‍ച്ചയില്‍ അസൂയ തോന്നുകയും അയാളോട് ശത്രുത തോന്നുകയും ചെയ്യുന്നു. പ്രേമാനന്ദ് നായനാകുന്ന ആദിത്യന്റെ അടുത്ത സിനിമയില്‍ നിന്നും ആന്റണിയെ ഒഴിവാക്കുവാന്‍ പ്രേമാനന്ദ് ആദിത്യനോട് ആവശ്യപെടുന്നു. പ്രമാനന്ദിന്റെ പെരുമാറ്റം ഇഷ്ടമാകാത്ത ആദിത്യന്‍ തന്റെ സിനിമയില്‍ നിന്നും പ്രമാനന്ദിനെ ഒഴിവാക്കി പകരം ആന്റണിയെ നായകനാക്കുകയും ചെയുന്നു. തുടര്‍ന്ന് ആന്റണിയുടെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് ഹീറോ എന്ന സിനിമയുടെ ക്ലൈമാക്സ്. സൂപ്പര്‍ സ്റ്റാര്‍ പ്രമാനന്ദനായി തമിഴ് നടന്‍ ശ്രീകാന്തും, ധര്‍മരാജന്‍ മാസ്റ്ററായി തലൈവാസല്‍ വിജയിയും അഭിനയിച്ചിരിക്കുന്നു. 
 


കഥ, തിരക്കഥ: മോശം 
പുതിയമുഖം എന്ന സിനിമയ്ക്ക് ശേഷം വിനോദ് ഗുരുവായൂര്‍ കഥയും തിരക്കഥയും സംഭാഷണങ്ങളും രചിച്ച ദീപന്റെ ഹീറോ, പ്രിഥ്വിരാജിന്റെ സമീപകാലത്തിറങ്ങിയ സിനിമകളില്‍ ഏറ്റവും മോശം സിനിമയാണ്. മലയാള സിനിമ പ്രേക്ഷകര്‍ കണ്ടുമടുത്ത കഥയാണ് സിനിമയ്ക്കുള്ളിലെ സിനിമ. ഇതേ പശ്ചാത്തലത്തില്‍, സിനിമയില്‍ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്ന സ്റ്റണ്ട് മാസ്റ്ററുടെയും അയാളുടെ ശിഷ്യന്റെയും കഥപറയുന്ന ഈ സിനിമയില്‍, ഓരോ 20 മിനിറ്റിലും സംഘട്ടന രംഗങ്ങള്‍ കാണിക്കുന്നുണ്ട്. ഈ സംഘട്ടന രംഗങ്ങള്‍ക്ക് വേണ്ടി ഒരു കഥയുണ്ടാക്കിയത് പോലെ അനുഭവപെടുന്ന രംഗങ്ങളാണ് ഈ സിനിമയിലെത്. കണ്ടുമടുത്ത കഥയും കേട്ടുപഴകിയ സംഭാഷണങ്ങളും മാത്രമാണ് വിനോദ് എഴുതുയ ഹീറോ സിനിമയുടെ തിരക്കഥ. ഈ സിനിമയിലെ ഓരോ കഥാപാത്രങ്ങളും പറയുവാന്‍ പോകുന്ന സംഭാഷണങ്ങള്‍ പോലും പ്രേക്ഷകര്‍ക്ക്‌ പ്രവചിക്കനാവും. 200ല്‍ പരം ഉയരമുള്ള മലമുകളില്‍ നിന്ന് താഴേക്കു വീണ നായകന് പരുക്കുകളൊന്നും പറ്റാതെ രക്ഷപെട്ടത് പ്രേക്ഷരുടെ യുക്തിയെ ചോദ്യം ചെയ്യുന്ന രീതിയിലാണ് ഈ സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഹീറോ എന്ന സിനിമയുടെ പരാജയത്തോനു പ്രധാന കാരണം ഈ സിനിമയുടെ തിരക്കഥയാണ്. 

സംവിധാനം: ബിലോ ആവറേജ് 
ലീഡര്‍, പുതിയമുഖം എന്നീ സിനിമകള്‍ക്ക്‌ ശേഷം ദീപന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ഹീറോ. പ്രേക്ഷകരെ ഏറെ ആകര്‍ഷിച്ച ഒരു ആക്ഷന്‍ സിനിമയായിരുന്നു പുതിയമുഖം. പുതിയമുഖത്തില്‍ നിന്ന് ഹീറോയില്‍ എത്തിനില്‍ക്കുന്ന സംവിധായകന്‍ ദീപന്‍, സംവിധാനത്തിന്റെ ബാലപാഠങ്ങള്‍ വരെ മറന്നുപോയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കയ്യില്‍ കുത്തേറ്റ നായകന്റെ സുഹൃത്തിന് തൊട്ടടുത്ത രംഗത്തില്‍ പരുക്കുകള്‍ ഇല്ലാതെ കാണിക്കുകയും, അതിനടുത്ത രംഗങ്ങള്‍ മുതല്‍ കയ്യൊടിഞ്ഞ രീതിയില്‍ കാണിച്ചതും പ്രേക്ഷകര്‍ ശ്രദ്ധിച്ചിട്ടുണ്ട് എന്ന് അണിയറപ്രവര്‍ത്തകര്‍ ഓര്‍ക്കുക. ഇത് പോലെ ഒട്ടനേകം കുഴപ്പങ്ങള്‍ ഹീറോ എന്ന ഈ സിനിമയില്‍ കാണുവാന്‍ സാധിക്കും. പുതിയ പരീക്ഷണങ്ങള്‍ മാത്രം പ്രേക്ഷകര്‍ സ്വീകരിക്കുന്ന ഈ കാലഘട്ടത്തില്‍, പ്രേക്ഷകര്‍ കണ്ടുമടുത്ത ഒരു പ്രമേയം സിനിമയാക്കുവാന്‍ തീരുമാനിച്ച ദീപന്റെ ധൈര്യം അപാരം തന്നെ. മലയാള സിനിമയുടെ സുവര്‍ണ്ണ കാലഘട്ടത്തില്‍ നല്ല സിനിമകള്‍ മാത്രം സമ്മാനിച്ചിട്ടുള്ള നിര്‍മ്മാണ കമ്പനിയായ സെവന്‍ ആര്‍ട്സ്, ഇത്തരത്തിലുള്ള ഒരു പരീക്ഷണം നടത്തിയത് എന്തെന്ന് മനസിലാകുനില്ല. 

സാങ്കേതികം: ബിലോ ആവറേജ്
ഈ സിനിമയുടെ ചായഗ്രഹകാന്‍ ഭരണി കെ. ധരന്‍ കുറെ സംഘട്ടന രംഗങ്ങള്‍ ചിത്രീകരിച്ചു എന്നല്ലാതെ പ്രത്യേകിച്ച് ഗുണമൊന്നും ഈ സിനിമയുടെ ചായഗ്രഹണത്തിലില്ല. സാംജത് ആണ് ഈ സിനിമയുടെ ദ്രിശ്യങ്ങള്‍ കൂട്ടിയോജിപ്പിച്ചത്. ഇരുവരും ചേര്‍ന്ന് പ്രേക്ഷകരെ പരമാവധി ബോറടിപ്പിച്ചു എന്നല്ലാതെ മറ്റൊന്നും പറയുവാനില്ല. ഷിബു ചക്രവര്‍ത്തിയും അനില്‍ പനച്ചൂരാനും എഴുതിയ വരികളുടെ അര്‍ഥം മനസിലാകണമെങ്കില്‍ പാട്ടുകളെല്ലാം മൂന്ന് നാല് തവണയെങ്കിലും കേള്‍ക്കണം. ഗോപി സുന്ദര്‍ നാളിതുവരെ സംഗീതം നല്‍കിയ ഏറ്റവും മോശം പാട്ടുകളാണ് ഈ സിനിമയിലെത്. കനല്‍ കണ്ണന്‍ ഒരുക്കിയ സംഘട്ടന രംഗങ്ങള്‍ പ്രേക്ഷകരുടെ ക്ഷമയെ പരീക്ഷിക്കുന്നതാണ്. തിരക്കഥ രചന പോലെ ഈ സിനിമയിലെ സാങ്കേതിക വശങ്ങളും നിരശപെടുത്തുന്നു.

അഭിനയം: ആവറേജ് 
ദീപന്റെ ഹീറോ എന്ന സിനിമയില്‍ ഒരു നീണ്ട താരനിര തന്നെ അണിനിരക്കുന്നുണ്ട്. പ്രിഥ്വിരാജ്, ശ്രീകാന്ത്, അനൂപ്‌ മേനോന്‍, ബാല, തലൈവാസല്‍ വിജയ്‌, നെടുമുടി വേണു, നന്ദു, അരുണ്‍, ടിനി ടോം, അനൂപ്‌ ചന്ദ്രന്‍, ഇന്ദ്രന്‍സ്, കോട്ടയം നസീര്‍, അനില്‍ മുരളി, സാദിക്ക്, ചാലി പാല, കിരണ്‍ രാജ്, ദിനേശ് പണിക്കര്‍, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, യാമി ഗൌതം, സരയൂ, കെ.പി.എ.സി.ലളിത എന്നിവരാണ് ഈ സിനിമയിലെ അഭിനേതാക്കള്‍. ടാര്‍സന്‍ ആന്റണിയുടെ വേഷം മോശമാക്കാതെ അവതരിപ്പിക്കുവാന്‍ പ്രിഥ്വിരാജിന് സാധിച്ചു. സ്ഥിരം ശൈലിയിലുള്ള അഭിനയം കാഴ്ച്ചവെച്ചുകൊണ്ട് അനൂപ്‌ മേനോനും, തലൈവാസല്‍ വിജയിയും, നെടുമുടി വേണും അവരവരുടെ റോളുകള്‍ ഭംഗിയാക്കി. പക്ഷെ, വില്ലന്‍ റോളില്‍ അഭിനയിച്ച ശ്രീകാന്തിന്റെ അഭിനയം പരിതാപകരം എന്നല്ലാതെ മറ്റൊന്നും പറയുവാനില്ല. അതുപോലെ തന്നെ നായികയായി അഭിനയിച്ച യാമിയും മോശം പ്രകടനമാണ് നടത്തിയത്.  

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. തലൈവാസല്‍ വിജയ്‌, അനൂപ്‌ മേനോന്‍ എന്നിവരുടെ അഭിനയം


സിനിമയുടെ മൈനസ് പോയിന്റ്സ്:
1. കഥ, തിരക്കഥ
2 സംവിധാനം 
3.ആക്ഷന്‍ രംഗങ്ങള്‍
4.പാട്ടുകള്‍ 
5.ശ്രീകാന്ത്, യാമി ഗൌതം എന്നിവരുടെ അഭിനയം

 

ഹീറോ റിവ്യൂ: രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു സിനിമയില്‍, ഓരോ 20 മിനിറ്റിലും ആക്ഷന്‍ രംഗങ്ങള്‍ ഉള്പെടുത്തിയാലോ, നായകന്റെ ഹീറോയിസം കാണിക്കുവാന്‍ വേണ്ടി മസിലുകളുള്ള ശരീരം പ്രദര്‍ശിപ്പിച്ചലോ ഒരു സംവിധായകനും നല്ലൊരു ആക്ഷന്‍ ത്രില്ലര്‍ സിനിമയുണ്ടാക്കുവാന്‍ സാധിക്കുകയില്ല എന്നതിന്റെ തെളിവാണ് ദീപന്‍-പ്രിഥ്വിരാജ് ടീമിന്റെ ഹീറോ.

ഹീറോ റേറ്റിംഗ്: 2.80 / 10
കഥ, തിരക്കഥ: 1 / 10 [മോശം]
സംവിധാനം: 3 / 10 [ബിലോ ആവറേജ്]
സാങ്കേതികം:
2 / 5 [ബിലോ ആവറേജ്]
അഭിനയം:
2.5 / 5 [ആവറേജ്]
ടോട്ടല്‍: 8.5 / 30 [2.8 / 10]


സംവിധാനം: ദീപന്‍
നിര്‍മ്മാണം: സെവന്‍ ആര്‍ട്സ് ജി.പി.വിജയകുമാര്‍
കഥ, തിരക്കഥ, സംഭാഷണം: വിനോദ് ഗുരുവായൂര്‍
ചായാഗ്രഹണം: ഭരണി.കെ.ധരന്‍
ചിത്രസന്നിവേശം: സംജത്ത്
സംഘട്ടനം: കനല്‍ കണ്ണന്‍
വരികള്‍: ഷിബു ചക്രവര്‍ത്തി, അനില്‍ പനച്ചൂരാന്‍
സംഗീതം: ഗോപി സുന്ദര്‍
എഫക്ട്ട്സ്: മുരുകേഷ്
വിതരണം:
സെവന്‍ ആര്‍ട്സ് റിലീസ്

28 May 2012

ഡയമണ്ട് നെക്ലെയ്സ്


ഒരു മറവത്തൂര്‍ കനവ്‌, മീശമാധവന്‍, ചാന്തുപൊട്ട്, ക്ലാസ്മേറ്റ്സ്, അറബിക്കഥ, എല്‍സമ്മ എന്ന ആണ്‍കുട്ടി എന്നീ സിനിമകളിലൂടെ ലോകമെമ്പാടുമുള്ള മലയാളികളെ ചിരിപ്പികുകയും ചിന്തിപ്പികുകയും ചെയ്ത സംവിധായകരില്‍ ഒരാളാണ് ലാല്‍ ജോസ്. നിറം, ഫോര്‍ ദി പീപ്പിള്‍, അറബിക്കഥ എന്നീ സിനിമകളുടെ തിരക്കഥ രചയ്താവ് ഡോക്ടര്‍ ഇക്ബാല്‍ കുറ്റിപുറം കഥ തിരക്കഥ സംഭാഷണം എന്നിവ രചിച്ചു ലാല്‍ ജോസ് സംവിധാനം നിര്‍വഹിച്ച ഏറ്റവും പുതിയ സിനിമയാണ് ഡയമണ്ട് നെക്ക്ലെയ്സ്. അറബിക്കഥയ്ക്ക് ശേഷം ദുബൈയില്‍ ജീവിക്കുന്നവരുടെ കഥപറയുന്ന ഹൃദയസ്പര്‍ശിയായ ഒരു സിനിമ എന്ന രീതിയില്‍ അണിയിച്ചൊരുക്കിയ ഡയമണ്ട് നെക്ക്ലെയ്സ്, ഗള്‍ഫ് രാജ്യങ്ങളില്‍ ജീവിക്കുന്ന സമ്പന്നരുടെ കഥപറയുന്ന സിനിമയാണ്. ദുബൈയിലെ പേരുകേട്ട ആശുപത്രിയിലെ മിടുക്കനായ ഡോക്ടര്‍ അരുണ്‍കുമാറാണ് ഈ കഥയിലെ നായകന്‍. ഫാഷന്‍ ഡിസൈനിംഗ് പഠിച്ചു സ്വന്തമായി ഒരു സ്ഥാപനം ആരംഭിക്കാന്‍ ശ്രമിക്കുന്ന മായ, അരുണ്‍കുമാര്‍ ജോലി ചെയുന്ന ആശുപത്രിയിലെ നേഴ്സ് ലക്ഷ്മി, പാലക്കാട് ഒറ്റപാലത്ത് ജനിച്ചു വളര്‍ന്ന ഗ്രാമീണ പെണ്‍കുട്ടി കലാമണ്ഡലം രാജശ്രീ എന്നിവരുടെ സാന്നിധ്യം അരുണ്‍കുമാര്‍ എന്ന ഡോക്ടറിന്റെ ജീവിതത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളും, മേല്പറഞ്ഞ നാലുപേരുടെയും ജീവിതത്തിലുണ്ടാകുന്ന കുറെ സംഭവങ്ങളും, അതുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങളും ഒക്കെയാണ് ഈ സിനിമയുടെ കഥ. അരുണ്‍കുമാറായി ഫഹദ് ഫാസിലും, മായയായി സംവൃത സുനിലും, ലക്ഷ്മിയായി സെക്കന്റ്‌ ഷോ ഫെയിം ഗൌതമി നായരും, കലാമണ്ഡലം രാജശ്രീയായി പുതുമുഖം അനുശ്രീ നായരും അഭിനയിക്കുന്നു.

എല്‍.ജെ.ഫിലിംസിന് വേണ്ടി സംവിധായകന്‍ ലാല്‍ ജോസ്, അനിത പ്രൊഡക്ഷന്സിനു വേണ്ടി ദുബായ് മലയാളി പി.വി.പ്രദീപ്‌ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഡയമണ്ട് നെക്ക്ലെയ്സ് എന്ന സിനിമയുടെ ചായാഗ്രഹണം നിര്‍വഹിച്ചത് സമീര്‍ താഹിറാണ്. ദുബായ് നഗരത്തിന്റെ സമ്പന്നതയും, പാലക്കാടിന്റെ ഗ്രാമീണതയും ഒരുപോലെ മനോഹരമായി ക്യാമറയില്‍ ഒപ്പിയെടുത്ത സമീര്‍ താഹിറിന്റെ മികവുറ്റ വിഷ്വല്‍സ് ഈ സിനിമയുടെ മുതല്‍ക്കൂട്ടാണ്. റഫീക്ക് അഹമ്മദ്‌ എഴുതിയ വരികള്‍ക്ക് സംഗീതം നിര്‍വഹിച്ചത് വിദ്യാസാഗറാണ്. രഞ്ജന്‍ എബ്രഹാമാണ് ചിത്രസന്നിവേശം. ഈ സിനിമയില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചവരും ചെറിയ വേഷങ്ങളില്‍ അഭിനയിച്ചവരും മികവുറ്റ അഭിനയം കാഴ്ചവെച്ചതാണ് ഈ സിനിമയുടെ മറ്റൊരു സവിശേഷത. ഫഹദ് ഫാസില്‍, ശ്രീനിവാസന്‍, കൈലെഷ്, മണിയന്‍പിള്ള രാജു, മിഥുന്‍ രമേശ്‌, ശിവജി ഗുരുവായൂര്‍, മോയിദീന്‍ കോയ, സംവൃത സുനില്‍, രോഹിണി, ഗൌതമി നായര്‍, അനുശ്രീ നായര്‍, ശ്രീദേവി ഉണ്ണി, സുകുമാരി, ജയ മേനോന്‍ എന്നിവരോടൊപ്പം ചില പുതുമുഖങ്ങളും ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.

കഥ, തിരക്കഥ: ഗുഡ്
ദുബായ് പോലുള്ള സമ്പന്ന രാജ്യങ്ങളില്‍ കൈയിലുള്ള പണമെല്ലാം ധൂര്‍ത്തടിച്ചു കളഞ്ഞു, യുവത്വം അടിച്ചുപൊളിച്ചു, ജീവിതം ഒരു ആഘോഷമാക്കി നടക്കുന്ന ചെറുപ്പകാര്‍ തിരിച്ചറിയാതെ പോകുന്ന കുറെ വിഷയങ്ങളാണ് ഈ സിനിമയിലൂടെ ഇന്നത്തെ സമൂഹത്തിനോട് ഇക്ബാല്‍ കുറ്റിപുറം പറയുവാന്‍ ഉദ്ദേശിച്ചത്. സെവന്‍സ് എന്ന സിനിമയ്ക്ക് ശേഷം ഇക്ബാല്‍ കുറ്റിപുറം കഥയും തിരക്കഥയും സംഭാഷണങ്ങളും നിര്‍വഹിച്ച ഡയമണ്ട് നെക്ക്ലെയ്സ് എന്ന സിനിമയിലൂടെ മികച്ചൊരു സന്ദേശം നല്‍കുന്നതിനോടൊപ്പം പ്രേക്ഷകരെ രസിപ്പിക്കുവാനും ചിന്തിപ്പിക്കുവാനും കഥാകൃത്ത്‌ മറന്നില്ല. മൂന്ന് സാഹചര്യങ്ങളില്‍ ജീവിക്കുന്ന മായ, ലക്ഷ്മി, രാജശ്രീ എന്നീ സ്ത്രീകളുമായി മൂന്നുത്തരത്തിലുള്ള ബന്ധം പുലര്‍ത്തുന്ന ഡോക്ടര്‍ അരുണ്‍കുമാര്‍ എന്ന വ്യക്തിയിലൂടെയാണ് ഈ കഥ സഞ്ചരിക്കുന്നത്. കഴുത്തറ്റം കടംകയറി നില്‍ക്കകള്ളിയില്ലാതെ പെടാപാടുപെടുന്ന അരുണ്‍കുമാറിന്റെ ജീവിതത്തിലെ മൂന്ന് ഘട്ടങ്ങളില്‍ മായയും ലക്ഷ്മിയും രാജശ്രീയും അരുണിനെ സഹായിക്കുന്നു. ജീവിതം വെറുമൊരു തമാശയായി കണ്ടിരുന്ന അരുണ്‍, ഈ മൂന്ന് സ്ത്രീകളുടെ സാന്നിധ്യവും അവരുടെ സ്നേഹവും കാരണം ചില ജീവിത യാഥാര്‍ത്യങ്ങള്‍ തിരിച്ചറിയുന്നു. അതുപോലെ തന്നെ, 70 ലക്ഷം വിലമതിക്കുന്ന ഒരു ഡയമണ്ട് നെക്ക്ലെയ്സ് അരുണ്‍കുമാറിന്റെ ജീവിതത്തില്‍ വലിയൊരു വഴിതിരുവുണ്ടാക്കുന്നു. ദുബായ് എന്ന മായലോകത്തെ മായകാഴ്ചകള്‍ക്കപ്പുറം നല്ലൊരു സന്ദേശം കൂടി ഈ സിനിമയിലുള്ളതാണ് പ്രേക്ഷരെ ഈ സിനിമയോടടുപ്പിച്ചത്. 

സംവിധാനം: ഗുഡ്
മസാലയുടെ ചേരുവകളൊന്നും ശരിയാവാതെ  ലാല്‍ ജോസ് അണിയിച്ചൊരുക്കിയ സ്പാനിഷ്‌ മസാലയ്ക്ക് ശേഷം മലയാളികളുടെ പ്രിയ സംവിധായകന്റെ സംവിധാനത്തില്‍ 2012ല്‍ പുറത്തിറങ്ങുന്ന രണ്ടാമത്തെ സിനിമയാണ് ഡയമണ്ട് നെക്ക്ലെയ്സ്. ചെറിയതും ക്ഷമിക്കവുന്നതുമായ ഒന്ന് രണ്ടു തെറ്റ്കുറ്റങ്ങളുള്ള തിരക്കഥയെ, മനോഹരമായി സംവിധാനം ചെയ്തു അവതരിപ്പിച്ചത് ലാല്‍ ജോസ് എന്ന സംവിധായകന്റെ കഴിവ് തന്നെയാണ്. അറിഞ്ഞും അറിയാതെയും നായകന്‍ ചെയുന്ന തെറ്റുകള്‍ അയാളുടെ അറിവ് കേടായി  പ്രേക്ഷകര്‍ക്ക്‌ തോന്നിയിട്ടിലെങ്കില്‍, ഈ സിനിമയിലെ നായകനും വില്ലനും ഒരാളാണ് എന്ന് പ്രേക്ഷകര്‍ക്ക്‌ തോന്നുമായിരുന്നു. അതുപോലെ തന്നെ, മികച്ച ലൊക്കേഷനുകള്‍ തിരഞ്ഞെടുക്കുകയും കഴിവുള്ള നടീനടന്മാരെ ഈ സിനിമയില്‍ അഭിനയിപ്പിക്കുകയും ചെയ്തതാണ് ലാല്‍ ജോസ് ചെയ്ത മികച്ച കാര്യങ്ങളില്‍ ഒന്ന്. ലാളിത്യമാര്‍ന്ന രീതിയില്‍ കഥപറയുന്ന ലാല്‍ജോസിന്റെ സംവിധാന മികവാണ് ഡയമണ്ട് നെക്ക്ലെയ്സ് എന്ന സിനിമയെ യഥാര്‍ത്ഥ വജ്രം പോലെ തിളങ്ങുന്നതാക്കിയത്.       

സാങ്കേതികം: ഗുഡ്
ബിഗ്‌ ബി, നിദ്ര എന്നീ സിനിമകള്‍ കണ്ടവരാരും സമീര്‍ താഹിര്‍ എന്ന ചായഗ്രാഹകന്റെ  വിഷ്വല്‍സ് മറക്കാനവുകയില്ല. നല്ലൊരു ചായഗ്രഹകാനും മികച്ചൊരു സംവിധായകനും ചേര്‍ന്നാല്‍, സിനിമയിലെ വിഷ്വല്‍സ് ഡയമണ്ട് പോലെ തിളങ്ങും എന്ന് തെളിയിച്ച സിനിമയാണ് ഡയമണ്ട് നെക്ക്ലെയ്സ്. ദുബൈയിലെ വിലകൂടിയ ലോക്കെഷനുകളും ബുര്‍ജ് ഖലിഫയും ഒക്കെ ഈ സിനിമയിലെ ഫ്രെയുമാകള്‍ക്ക് ശോഭ കൂട്ടുമ്പോള്‍, പാലക്കാടിലെ നാലുകെട്ട് തറവാടും, നെല്പാടങ്ങളും കണ്ണിനു കുളിര്‍മയേകുന്നു. സമീര്‍ ചിത്രീകരിച്ച ദ്രിശ്യങ്ങള്‍ സന്നിവേശം ചെയ്തത് ലാല്‍ ജോസ് സിനിമകളുടെ സ്ഥിരം ചിത്രസന്നിവേശകന്‍ രഞ്ജന്‍ അബ്രഹാമാണ്. സിനിമയുടെ രണ്ടാം പകുതിയിലെ ചില രംഗങ്ങള്‍ വലിച്ചുനീട്ടിയിരിക്കുന്നതായി അനുഭവപെട്ടെങ്കിലും, ഒരു ഫീല്‍ ഗുഡ് മൂവി എന്ന രീതിയില്‍ ഈ സിനിമയിലെ രംഗങ്ങള്‍ കൃത്യമായി യോജിപ്പിക്കുവാന്‍ രഞ്ജന് സാധിച്ചിട്ടുണ്ട്. റഫീക്ക് അഹമ്മദ്‌ രചിച്ച വരികള്‍ക്ക് സംഗീത സാമ്രാട്ട് വിദ്യാസാഗര്‍ ആണ് സംഗീതം നല്‍കിയത്. "അനുരാഗ വിലോച്ചന"നും, "ആരെഴുതിയാവോ"വും പ്രേക്ഷകര്‍ നെഞ്ചിലെറ്റിയതിനു ശേഷം "നിലാമലരെ നിലാമലരെ"യും പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. നിലാമലരെ പോലെതന്നെ, "തൊട്ടു തൊട്ടു" എന്ന പാട്ടും ഏറെ ശ്രദ്ധ നേടിയ പാട്ടാണ്. മോഹന്‍ദാസിന്റെ കലാസംവിധാനവും, അരുണ്‍ മനോഹരിന്റെ വസ്ത്രാലങ്കാരവും, ശ്രീജിത്തിന്റെ മേയിക്കപ്പും സിനിമയ്ക്ക് ഏറെ ഗുണം ചെയ്തിട്ടുണ്ട്.
 
അഭിനയം: ഗുഡ്
മലയാള സിനിമയിലെ തന്റെടമുള്ള നായകന്‍ എന്ന വിശേഷണം അര്‍ഹിക്കുന്ന ഏക നടനാണ്‌ ഫഹദ് ഫാസില്‍. 10 വില്ലന്മാരെ അടിച്ചിട്ട് ജയിക്കുന്ന രീതിയിലോ വില്ലന്മാരെ തെറിയും നീണ്ട ഡയലോഗുകളും പറഞു തോല്‍പ്പിക്കുന്ന രീതിയിലോ അല്ല ഫഹദ് എന്ന നടനെ തന്റെടമുള്ള നടന്‍ എന്ന് വിശേഷിപ്പിച്ചത്‌. സിനിമയിലെ രണ്ടാമൂഴത്തില്‍ നായകനായും വില്ലനായും ഒരേസമയം വെല്ലുവെളി നേരിടേണ്ടി വരുന്ന കഥാപാത്രങ്ങള്‍ സ്വീകരിച്ച ഫഹദിന്റെ തന്റെടത്തെ അഭിനന്ദിക്കുക തന്നെ വേണം. സ്വീകരിച്ച കഥാപാത്രങ്ങള്‍ എല്ലാം അതിമനോഹരമായി അഭിനയിച്ചു കൊണ്ട് ജൈത്രയാത്ര തുടരുന്ന ഫഹദ് മലയാള സിനിമയിലെ അടുത്ത സൂപ്പര്‍ സ്റാര്‍ ആകുമെന്നതില്‍ സംശയമില്ല. ഒരു പുതുമുഖം എന്ന രീതിയില്‍ ഗൌതമി നായരുടെ അഭിനയവും മനോഹരമായിട്ടുണ്ട്. കലാമണ്ഡലം രാജശ്രീയായി അഭിനയിച്ച പുതുമുഖം അനുശ്രീയും മികച്ച രീതിയില്‍ അഭിനയിച്ചിട്ടുണ്ട്. സംവൃതയും, ശ്രീനിവാസനും, രോഹിണിയും, മണിയന്‍പിള്ള രാജുവും പിന്നെ ചെറിയ വേഷങ്ങളില്‍ അഭിനയിക്കുന്ന പ്രമുഖരും അവരരുടെ കഥാപാത്രങ്ങള്‍ മികവുറ്റതാക്കി.  


സിനിമയുടെ പ്ലസ് പോയിന്റ്സ്:
1. തിരക്കഥ,സംഭാഷണങ്ങള്‍
2. ലാല്‍ ജോസിന്റെ സംവിധാനം
3. സമീര്‍ താഹിറിന്റെ ചായാഗ്രഹണം
4. ഫഹദ് ഫാസില്‍, ഗൌതമി നായര്‍, അനുശ്രീ, സംവൃത എന്നിവരുടെ അഭിനയം
5. വിദ്യാസാഗര്‍ ഈണമിട്ട പാട്ടുകള്‍


സിനിമയുടെ മൈനസ് പോയിന്റ്സ്:
1. രണ്ടാം പകുതിയിലെ ചില കഥാസന്ദര്‍ഭങ്ങള്‍
 


ഡയമണ്ട് നെക്ക്ലെയ്സ് റിവ്യൂ: പത്തരമാറ്റ് വജ്രത്തില്‍ പൊതിഞ്ഞ നെക്ലെയ്സ് നല്‍കുന്ന ശോഭ പോലെ, സമ്പന്നമായ ലോക്കെഷനിലും മികവുറ്റ സംവിധാനത്തിലും നല്ല അഭിനയ മുഹൂര്‍ത്തങ്ങളിലും പൊതിഞ്ഞ നല്ലൊരു സന്ദേശം നല്‍കുന്ന കഥയും സിനിമയും അണിയിചൊരുക്കുവാന്‍ ആത്മാര്‍ഥതയോടെ ശ്രമിച്ച ലാല്‍ജോസിനും ഇക്ബാല്‍ കുറ്റിപുറത്തിനും അഭിനന്ദനങ്ങള്‍!

ഡയമണ്ട് നെക്ക്ലെയ്സ് റേറ്റിംഗ്: 7.00 / 10
കഥ, തിരക്കഥ: 7 / 10[ഗുഡ്]
സംവിധാനം: 7 / 10[ഗുഡ്]
സാങ്കേതികം: 3.5 / 5 [ഗുഡ്]
അഭിനയം:
3.5 / 5 [ഗുഡ്]
ടോട്ടല്‍: 21 / 30 [7 / 10]
 
സംവിധാനം: ലാല്‍ ജോസ്
നിര്‍മ്മാണം: ലാല്‍ ജോസ്, പി.വി.പ്രദീപ്‌
കഥ,തിരക്കഥ,സംഭാഷണം: ഇക്ബാല്‍ കുറ്റിപുറം
ചായാഗ്രഹണം: സമീര്‍ താഹിര്‍
ചിത്രസന്നിവേശം: രഞ്ജന്‍ എബ്രഹാം
വരികള്‍: റഫീക്ക് അഹമ്മദ്‌
സംഗീതം: വിദ്യാസാഗര്‍
കലാ സംവിധാനം: മോഹന്‍ദാസ്‌
മേയിക്കപ്: ശ്രീജിത്ത്‌ ഗുരുവായൂര്‍
വസ്ത്രാലങ്കാരം: അരുണ്‍ മനോഹര്‍
വിതരണം: എല്‍.ജെ.ഫിലിംസ്

27 May 2012

മല്ലു സിംഗ്


വര്‍ഷങ്ങള്‍ക്കു മുമ്പ് നാടുവിട്ടുപോയ തന്റെ സുഹൃത്തും സഹോദരിയുടെ മുറചെറുക്കനുമായ ഒരാളെ അന്വേഷിച്ചു അന്യസംസ്ഥാനത്തേക്ക് പോകുന്ന ഒരു നായകനും, അവിചാരിത കാരണങ്ങളാല്‍ മറ്റൊരു സ്ഥലത്ത് മറ്റൊരാളായി അഭിനയിച്ചു കൊണ്ട് ആള്‍മാറാട്ടം നടത്തി ജീവിക്കുന്ന വേറൊരു നായകനും, ഒരു വലിയ കൂട്ടുകുടുംബവും, സ്നേഹിക്കാന്‍ കാമുകിമാരും, പാട്ടും ഡാന്‍സും, കുറെ ബന്ധുക്കളും, അവര്‍ തമ്മിലുള്ള പകവീട്ടലുകളും, വര്‍ഷങ്ങള്‍ക്കു ശേഷമുള്ള നായകന്റെ പ്രതികാരം വീട്ടലുകളും എല്ലാം മലയാള സിനിമ പ്രേക്ഷകര്‍ കുറെ നാളുകളായി സിനിമകളില്‍ കണ്ടുവരുന്നവയാണ്. മലയാള സിനിമ പുതിയ പാതയിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഈ കാലാഘട്ടത്തില്‍, മേല്പറഞ്ഞ സംഭവങ്ങള്‍ ഉള്ളൊരു കഥയും കഥാസന്ദര്‍ഭങ്ങളും സ്വീകരിക്കുന്ന പ്രേക്ഷകര്‍ ഇനിയും ഉണ്ടാവുമോ എന്ന കാര്യത്തില്‍ സംശയമാണ്. നല്ല സിനിമകളെയും, പുതിയ പരീക്ഷണങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന കുറെ പ്രേക്ഷകരും, സിനിമയെ വേറൊരുമൊരു ആസ്വാദനത്തിനുള്ള ഉപാധിയായി കാണുന്ന പ്രേക്ഷകരും ഉണ്ട് കേരളത്തില്‍. ഇവയില്‍ ആദ്യത്തെ വിഭാഗത്തിലുള്ളവര്‍ മേല്പറഞ്ഞ ചേരുവകളുള്ള സിനിമകള്‍ ഉപേക്ഷിക്കുകയും, രണ്ടാമത്തെ വിഭാഗത്തിലുള്ളവര്‍ ഇത്തരത്തിലുള്ള സിനിമകള്‍ കാണുകയും ചെയ്യുക. മേല്പറഞ്ഞ സവിശേഷതകള്‍(?) നിറഞ്ഞ ഏറ്റവും പുതിയ സിനിമയാണ് മല്ലു സിംഗ്. കാര്യസ്ഥനു ശേഷം ആന്‍ മെഘാ മീഡിയയുടെ ബാനറില്‍ നീറ്റ ആന്റോ നിര്‍മ്മിച്ച്‌, സേതു[സച്ചി-സേതു] രചന നിര്‍വഹിച്ച വൈശാഖ് സംവിധാനം ചെയ്ത സിനിമയാണ് മല്ലു സിംഗ്. 

5 വര്‍ഷങ്ങള്‍ക്കു മുമ്പ് നാടുവിട്ടുപോയ ഹരിയെ[ഉണ്ണി മുകുന്ദന്‍] അന്വേഷിച്ചു പഞ്ചാബിലേക്ക് യാത്രതിരിക്കുന്ന അനിയന്റെ [കുഞ്ചാക്കോ ബോബന്‍] ട്രെയിന്‍ യാത്രയില്‍ നിന്നാണ് ഈ സിനിമയുടെ തുടക്കം. ചില പ്രത്യേക കാരണങ്ങളാല്‍ നാടുവിടേണ്ടി വന്ന ഹരി, ഇപ്പോള്‍ ജീവിക്കുന്നത് പഞ്ചാബിലെ ഒരു വലിയ കുടുംബത്തിലെ ബിസിനസ്‌ എല്ലാം നോക്കിനടത്തുന്ന 4 പെണ്ണുങ്ങളുടെ സഹോദരനായ ഹരീന്ദര്‍ സിംഗ് ആയിട്ടാണ്. ഹരീന്ദര്‍ സിംഗ് എന്ന ഹരിയെ അന്വേഷിച്ചു അനിയന്‍ ചെന്നെത്തുന്നതും ആ വലിയ കുടുംബത്തില്‍ ആണ് . അവിടുത്തെ പെണ്ണുങ്ങളെ വളയ്ക്കാനും പ്രേമിക്കാനും ഒക്കെ സജ്ജരായി നില്‍ക്കുന്ന കാര്‍ത്തികേയനും [ബിജു മേനോന്‍] പപ്പനും[മനോജ്‌ കെ.ജയന്‍] സുശീലനും[സുരാജ് വെഞ്ഞാറമൂട്] അനിയനനുമൊത്തു കൂട്ടുകൂടുകയും, അനിയന്റെ വരവിന്റെ ഉദ്ദേശങ്ങള്‍ എല്ലാം  അനിയന്‍ അവരോടു പറയുകയും ചെയ്യുന്നു. അതോടെ ഹരീന്ദര്‍ സിംഗ് എന്ന ഹരിയുടെ യഥാര്‍ത്ഥ രൂപം പുറത്തുകൊണ്ടുവരാന്‍ അവര്‍ ശ്രമിക്കുന്നതും, തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് മല്ലു സിംഗ് എന്ന സിനിമയുടെ കഥ. ആരാണ് യഥാര്‍ത്ഥ ഹരീന്ദര്‍ സിംഗ്? അയാള്‍ എവിടെയാണ്? എന്ത് കാരണങ്ങളാലാണ് ഹരി എന്ന മലയാളി ഹരീന്ദര്‍ സിംഗ് ആയതു? ഇതെല്ലാമാണ് ഈ സിനിമയുടെ സസ്പെന്‍സ്. 

കഥ, തിരക്കഥ: ബിലോ ആവറേജ്
ചോക്ലേറ്റ്, റോബിന്‍ ഹുഡ്, മേക്കപ് മാന്‍, സീനിയേഴ്സ്, ഡബിള്‍സ് എന്നീ സിനിമകള്‍ക്ക്‌ ശേഷം തിരക്കഥകൃത്തുക്കളായ  സച്ചിയും സേതുവും വേര്‍പിരിഞ്ഞു. ഇരട്ട തിരക്കഥകൃത്തുകളില്‍ ഒരാളായ സേതു സ്വതന്ത്ര തിരക്കഥ രചയ്താവായ സിനിമയാണ് മല്ലു സിംഗ്. തെങ്കാശിപട്ടണം മുതല്‍ കാര്യസ്ഥന്‍ വരെയുള്ള ധാരാളം സിനിമകളില്‍ പ്രേക്ഷകര്‍ കണ്ടുമടുത്ത ഒരു പ്രമേയം പുതിയ കുപ്പിയിലാക്കി പുതിയൊരു പശ്ചാത്തലത്തിലുള്ള കഥാസന്ദര്‍ഭങ്ങള്‍ ഉണ്ടാക്കി തിരക്കഥയാക്കിയ സിനിമയാണ് മല്ലു സിംഗ്. സച്ചി സേതു
ടീം തിരക്കഥ എഴുതിയ ഭൂരിഭാഗം സിനിമകളും വിജയിച്ചു നിലക്കുന്ന ഈ സമയത്തില്‍, എന്ത് കാരണം കൊണ്ടാണ് ഇതിനു മുമ്പ് വിജയിച്ച സിനിമകളുടെ സക്സസ് ഫോര്‍മുല മല്ലു സിംഗ് പോലുള്ള ഒരു സിനിമയുടെ കഥയാക്കുവാന്‍ സേതുവിനെ പ്രേരിപ്പിച്ചത്. തുടരെ തുടരെ സിനിമകള്‍ പരാജയപെട്ടു നില്‍ക്കുന്ന തിരക്കഥകൃത്തുക്കള്‍ ഉപയോഗിക്കുന്ന ഒരു പ്രയോഗമാണ് ഈ സിനിമയിലൂടെ നടപ്പാക്കാന്‍ സേതു ശ്രമിച്ചത്. അത് പൂര്‍ണ പരാജയമായി എന്ന് പറയുന്നതില്‍ ഖേദമുണ്ട്. വെറും ബിലോ ആവറേജ് ആയ ഒരു തിരക്കഥ, മനോഹരമായ വിഷ്വല്‍സിലൂടെയും കേള്‍ക്കാന്‍ രസമുള്ള പാട്ടുകളിലൂടെയും തരക്കേടില്ലാത്ത സംവിധാനത്തിലൂടെയും കണ്ടിരിക്കാന്‍ പരുവത്തിലാക്കിയത് യഥാക്രമം ഷാജിയും, എം.ജയചന്ദ്രനും, സംവിധായകന്‍ വൈശാഖുമാണ്.   

സംവിധാനം: ആവറേജ്
മമ്മൂട്ടി-പ്രിഥ്വിരാജ് ടീമിന്റെ 'പോക്കിരി രാജ', ജയറാം-കുഞ്ചാക്കോ ബോബന്‍-മനോജ്‌.കെ.ജയന്‍-ബിജു മേനോന്‍ എന്നിവര്‍ നായകന്മാരായ 'സീനിയേഴ്സ്' എന്നീ സിനിമകള്‍ക്ക്‌ ശേഷം വീണ്ടുമൊരു താര സമ്പന്നമായ സിനിമ ഒരുക്കി കൊണ്ട് തുടര്‍ച്ചയായ മൂന്നാമത്തെ വിജയം കൈവരിക്കാനായി വൈശാഖ് അണിയിച്ചൊരുക്കിയ സിനിമയാണ് മല്ലു സിംഗ്. ഈ സിനിമയില്‍ ടൈറ്റില്‍ റോളില്‍ അഭിനയിക്കുന്നത് ഉണ്ണി മുകുന്ദന്‍ ആണെങ്കിലും, സിനിമയിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌ കുഞ്ചാക്കോ ബോബനാണ്. നല്ലൊരു സംവിധായകനാണ് താനെന്നു വൈശാഖ് തെളിയിച്ച സിനിമയാണ് സീനിയേഴ്സ്. പോക്കിരി രാജ എന്ന സിനിമയുടെ സംവിധാനത്തില്‍ പോരായ്മകള്‍ ധാരാളം ഉണ്ടായിരുനെങ്കിലും, സീനിയേഴ്സ് സിനിമ മികച്ചൊരു എന്റര്‍ടെയിനര്‍ ആയിരുന്നു. മൂന്നാമത്തെ സിനിമയില്‍ എത്തിനില്‍ക്കുന്ന വൈശാഖ്, നല്ല കഥ തിരഞ്ഞെടുക്കുന്നതില്‍
പരാജയപെട്ടു. കണ്ടുമടുത്ത കഥയാണെങ്കിലും, ഷാജി എന്ന ചായഗ്രാഹകനെ കൊണ്ട് നല്ല വിഷ്വല്‍സ് ചിത്രീകരിപ്പിച്ചതും, എം.ജയചന്ദ്രനെ കൊണ്ട് പാട്ടുകളുടെ സംഗീത സംവിധാനം നിര്‍വഹിപ്പിക്കാന്‍ തീരുമാനിച്ചതും, അതിമനോഹരമായ ലോക്കെഷന്‍സ് കണ്ടുപിടിച്ചതും സംവിധായകന്‍ വൈശാഖന് ഗുണം ചെയ്തു. 
 
സാങ്കേതികം: എബവ് ആവറേജ്
പഞ്ചാബിലെ പട്ട്യാല എന്ന ഗ്രാമത്തിലാണ് ഈ സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. മനോഹരമായ ഒട്ടനേകം പ്രദേശങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത് ചായഗ്രഹകാന്‍ ഷാജിയാണ്. ഈ സിനിമ രണ്ടര മണിക്കൂറോളം പ്രേക്ഷകരെ പിടിച്ചിരുത്തിയിട്ടുണ്ടെങ്കില്‍, അതിന്റെ പ്രധാന കാരണം ഈ സിനിമ ചിത്രീകരിച്ച ലോക്കേഷനൂകളാണ്. ഷാജി പകര്‍ത്തിയ ദ്രിശ്യങ്ങള്‍ സന്നിവേശം നിര്‍വഹിച്ച
മഹേഷ്‌ നാരായണനും മികവു പുലര്‍ത്തി. കളര്‍ഫുള്‍ ദ്രിശ്യങ്ങള്‍ സിനിമയിലുടനീളം കാണപെട്ടതിനു കാരണം ജോസഫ് നെല്ലികല്ലിന്റെ കലാസംവിധാനവും സായിയുടെ ചമയവുമാണ്. മുരുകന്‍ കാട്ടാക്കട, രാജീവ്‌ ആലുങ്കല്‍ എന്നിവര്‍ എഴുതിയ വരികള്‍ക്ക് സംഗീതം നല്ക്കിയത് എം.ജയചന്ദ്രനാണ്. സിനിമയുടെ ടൈറ്റില്‍ ഗാനം 'കിങ്ങിണി കാറ്റ് വന്നു' എന്ന ഗാനവും, 'ചം ചം ചമക് ചം ചം' എന്ന ഗാനവും കേള്‍ക്കാന്‍ ഇമ്പമുള്ളതായി അനുഭവപെട്ടപ്പോള്‍, ഷോബി പോള്‍രാജ് നൃത്ത സംവിധാനം നിര്‍വഹിച്ച മറ്റു രണ്ടു പാട്ടുകളിലെ കുഞ്ചാക്കോ ബോബന്റെയും ഉണ്ണി മുകുന്ദന്റെയും നൃത്ത ചുവടുകള്‍ കാഴ്ചയ്ക്ക് സുഖമമായി അനുഭവപെട്ടു.  

അഭിനയം: ആവറേജ്
കുഞ്ചാക്കോ ബോബന്റെ 50-മത് സിനിമയായ മല്ലു
സിംഗില്‍, ചാക്കോച്ചന്‍ തെറ്റില്ലാത്ത അഭിനയം കാഴ്ചവെച്ചു കൊണ്ട് പ്രേക്ഷകരെ ത്രിപ്തിപെടുത്തുനുണ്ട്. തത്സമയം ഒരു പെണ്‍കുട്ടിയ്ക്ക് ശേഷം ഉണ്ണി മുകുന്ദന് ലഭിച്ച ഏറ്റവും മികച്ച വേഷമാണ് ഈ സിനിമയിലെ ഹരീന്ദര്‍ സിംഗ് അഥവാ മല്ലു സിംഗ്. ആക്ഷന്‍ രംഗങ്ങളിലും നൃത്ത രംഗങ്ങളും ശോഭിച്ച ഈ നടന്‍ അഭിനയ കാര്യത്തിലും മികവു കാണിച്ചിരുന്നു എങ്കില്‍, മലയാള സിനിമയിലെ മറ്റൊരു താരോദയത്തിനു മല്ലു സിംഗ് എന്ന സിനിമ കാരണമായേനെ. വെട്ടം, സെവന്‍സ് എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ മിഥുന്‍ രമേഷാണ് ഈ സിനിമയില്‍ ഉണ്ണിയ്ക്ക് ശബ്ദം നല്‍കിയിരിക്കുന്നത്. ഉണ്ണി മുകുന്ദന്റെ അഭിനയം ഭേദപെട്ടു തോന്നുവാനുള്ള കാരണങ്ങളില്‍ ഒന്ന് മിഥുന്‍ രമേഷിന്റെ ഡബ്ബിംഗ് തന്നെയാണ്. ഓര്‍ഡിനറി എന്ന സിനിമയ്ക്ക് ശേഷം മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ചു കൊണ്ട് ബിജു മേനോനും, എല്ലാ വേഷങ്ങളും മികവോടുകൂടി അഭിനയിക്കുന്ന മനോജ്‌.കെ.ജയനും, സുരാജ് വെഞ്ഞാറമൂടും മികവു പുലര്‍ത്തി. ഇവരെ കൂടാതെ, ആസിഫ് അലി, സിദ്ദിക്ക്, സായികുമാര്‍, സുരേഷ് കൃഷ്ണ, ശ്രീജിത്ത്‌ രവി, മാമുക്കോയ, സംവൃത സുനില്‍, മീര നന്ദന്‍, രൂപ മഞ്ജരി, അപര്‍ണ നായര്‍, ശാലിന്‍, ഗീത എന്നിവരും ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.  
  
സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. ചായാഗ്രഹണം, ലോക്കെഷന്‍സ്
2. കളര്‍ഫുള്‍ വിഷ്വല്‍സ്
3. ബിജു മേനോന്‍, മനോജ്‌ കെ.ജയന്‍, സുരാജ് എന്നിവരുടെ തമാശകള്‍
4. പാട്ടുകള്‍, നൃത്തചുവടുകള്‍


സിനിമയുടെ മൈനസ് പോയിന്റ്സ്:
1. കണ്ടുമടുത്ത കഥയും പ്രമേയവും
2. പ്രവചിക്കനവുന്ന കഥാസന്ദര്‍ഭങ്ങള്‍
3. വൈശാഖിന്റെ സംവിധാനം

 
മല്ലു സിംഗ് റിവ്യൂ: സിനിമയെ വേറൊരുമൊരു ആസ്വാദനത്തിനുള്ള ഉപാധിയായി മാത്രം കാണുന്ന പ്രേക്ഷകര്‍ മല്ലു സിംഗ് പോലുള്ള സിനിമകള്‍ കുടുംബത്തോടൊപ്പം കാണുകയും, നല്ല സിനിമകളെയും പുതിയ പരീക്ഷണങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന പ്രേക്ഷകര്‍ ഇത്തരത്തിലുള്ള സിനിമകള്‍ കാണണോ എന്ന് ഒരുവട്ടം ആലോചിക്കുകയും ചെയ്യുക.  
 

മല്ലു സിംഗ് റേറ്റിംഗ്: 4.50 / 10
കഥ. തിരക്കഥ: 3 / 10[ബിലോ ആവറേജ്]
സംവിധാനം: 5 / 10[ആവറേജ്]
സാങ്കേതികം: 3 / 5[എബവ് ആവറേജ്]
അഭിനയം: 2.5 / 5[ആവറേജ്]

ടോട്ടല്‍: 13.5 / 30 [4.5 / 10] 

സംവിധാനം: വൈശാഖ്
കഥ, തിരക്കഥ, സംഭാഷണം: സേതു
നിര്‍മ്മാണം: നീറ്റ ആന്റോ
ബാനര്‍: ആന്‍ മെഘാ മീഡിയ
ചായാഗ്രഹണം: ഷാജി
ചിത്രസന്നിവേശം:
മഹേഷ്‌ നാരായണന്‍
വരികള്‍: രാജീവ്‌ ആലുങ്കല്‍, മുരുകന്‍ കാട്ടാക്കട  
സംഗീതം: എം.ജയചന്ദ്രന്‍
പശ്ചാത്തല സംഗീതം: ഗോപി സുന്ദര്‍
കലാസംവിധാനം: ജോസഫ് നെല്ലിക്കല്‍
ചമയം: സായി
നൃത്ത സംവിധാനം: ഷോബി പോള്‍രാജ്

അരികെ

ഋതു, എലക്ട്ര എന്നീ സിനിമകള്‍ക്ക്‌ ശേഷം ശ്യാമപ്രസാദ് തിരക്കഥയും സംഭാഷണങ്ങളും എഴുതി സംവിധാനം നിര്‍വഹിച്ച സിനിമയാണ് അരികെ. ഈ സിനിമയുടെ കഥ എഴുതിയിരിക്കുന്നത് സുനില്‍ ഗംഗോപധ്യയ് ആണ്. പിക്ചര്‍ പെര്‍ഫെക്ടിന്റെ ബാനറില്‍ അരികെ നിര്‍മ്മിച്ചിരിക്കുന്നത് ടി.കെ.സുരേഷ്ബാബുവാണ്. ശ്യാമപ്രസാദിന്റെ മുന്‍കാല സിനിമകളില്‍ ഒന്നുരണ്ടെണ്ണം നിര്‍മ്മിച്ച വിന്ധ്യനാണ് ഈ സിനിമയുടെ വിതരണം. ഭാഷകളെ കുറിച്ചുള്ള ഗവേഷണം നടത്തുന്ന അനാഥനായ ശന്തനു, എല്ലാവിധ സുഖസൌകര്യങ്ങളോടെ മാതാപിതാക്കളുടെ ലാളനയില്‍ വളര്‍ന്ന കല്‍പ്പന, ജീവിത നേര്കാഴ്ചകളോട് പോരാടുന്ന കോളേജ് അദ്ധ്യാപിക അനുരാധ എന്നിവരുടെ പ്രണയത്തെ പറ്റിയുള്ള കാഴ്ചപാടുകളും ചിന്തകളുമാണ് ഈ സിനിമയുടെ ഇതിവൃത്തം. ശന്തനുവായി ദിലീപും കല്പനയായി സംവൃതയും അനുരാധയായി മമ്തയും ആണ് ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്.

ശന്തനുവും കല്‍പ്പനയും പ്രണയത്തിലാണ്. കല്‍പ്പനയുടെ ആത്മമിത്രം അനുരാധയാണ് ശന്തനുവിന്റെയും കല്പ്പനയുടെയും പ്രണയ ബന്ധത്തെ അനുകൂലിക്കുന്ന ഏക വ്യക്തി. ഈ കാലഘട്ടത്തിലെ കമിതാക്കളില്‍ കാണാത്ത നന്മയും പരിശുദ്ധിയും കാത്തു സൂക്ഷിച്ചു കൊണ്ട്, തികഞ്ഞ ആത്മാര്‍ത്ഥതയോടെ സ്നേഹിക്കുന്ന വ്യക്തികളാണ് ശന്തനുവും കല്പനയും. ഇവരുടെ പ്രണയം സത്യസന്ധമാണെന്നു അറിയാവുന്നത് കൊണ്ടാണ് അനുരാധ ഇവരുടെ പ്രണയത്തെ അനുകൂലിക്കുന്നത്. പ്രണയം, വിവാഹം എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ ഒട്ടും വിശ്വാസം ഇല്ലാത്ത അനുരാധ എന്ന പെണ്‍കുട്ടി കല്പനയില്‍ നിന്നും ഏറെ വ്യതസ്തയാണ്. ഇരുവരും പ്രണയത്തെയും ജീവിതത്തെയും നോക്കിക്കാണുന്ന രീതിയും ഏറെ വ്യതസ്ഥാമാണ്. ശന്തനുവിന്റെയും കല്പനയുടെയും അനുരാധയുടെയും ജീവിതത്തില്‍ പ്രണയം മൂലം ഉണ്ടാകുന്ന ചില മാറ്റങ്ങളും അവരുടെ ചിന്തകളും ഒക്കെയാണ് ഈ സിനിമയിലൂടെ ചര്ച്ചചെയ്യപെടുന്ന പ്രധാന വിഷയം. കോഴിക്കോട് നഗരത്തിന്റെ നിഷ്കളംഗമായ മുഖം ഒപ്പിയെടുത്തത് ചായാഗ്രാഹകന്‍ അഴഗപ്പനാണ്. വിനോദ് സുകുമാരനാണ് ചിത്രസന്നിവേശം. 
    
കഥ, തിരക്കഥ: എബവ് ആവറേജ് 
ഒരേ കടലിനു ശേഷം സുനില്‍ ഗംഗോപധ്യയ് എഴുതിയ കഥയ്ക്ക്‌ തിരക്കഥയും സംഭാഷണങ്ങളും രചിച്ചു കൊണ്ട് ശ്യാമപ്രസാദും സുനില്‍ ഗംഗോപധ്യയും ഒന്നിക്കുന്ന സിനിമാകൂടിയാണ് അരികെ. അനുരാധയുടെ കൌമാര പ്രായത്തില്‍ സ്വന്തം ബന്ധുവിന്റെ വിവാഹ വാഗ്ദാനങ്ങള്‍ക്ക് മുമ്പില്‍ ചതിക്കപെട്ടതിനു ശേഷം പ്രണയം, വിവാഹം എന്നിങ്ങനെയുള്ള ഒന്നിനോടും താല്പര്യം പ്രകടിപ്പിക്കാത്ത വ്യക്തിയായി മാറുയിരുന്നു അനുരാധ. ശന്തനുവും കല്പനയും തമ്മിലുള്ള പ്രണയ ബന്ധത്തിലാണ് അവള്‍ ആകെ സത്യസന്ധമായ സ്നേഹം തിരിച്ചറിഞ്ഞിരിക്കുന്നത്. സമ്പന്നതയുടെയും മാതാപിതാക്കളുടെ ലാളനയിലും വളര്‍ന്ന കല്പന പ്രണയത്തെ നോക്കിക്കാണുന്ന രീതിയില്ലല്ല അനാഥനായി വളര്‍ന്ന ശന്തനു പ്രണയം എന്നതിനെ ഉള്കൊണ്ടിരിക്കുന്നത്. പ്രണയത്തിന്റെയും വിവാഹത്തിന്റെയും അടിസ്ഥാനം എന്നത് പരസ്പരമുള്ള മനസിലാക്കലുകളും വിട്ടുവീഴ്ചകളുമാണ് എന്ന തിരിച്ചറിവ് ഇന്നത്തെ കാലഘട്ടത്തിലെ കമിതാക്കള്‍ക്കില്ല എന്നതാണ് സംവിധായകന്‍ ഉദ്ദേശിചിരിക്കുന്നത്. ഈ സിനിമയില്‍ ചര്ച്ചചെയ്യപെടുന്ന വിഷയം എന്നത് പരസ്പരം മനസിലാക്കുന്നവര്‍ തമ്മില്‍ പ്രണയിക്കുന്നുമില്ല, പ്രണയത്തില്‍ അകപെട്ടിരിക്കുന്നവര്‍ പരസ്പരം മനസിലാക്കുന്നതുമില്ല. മേല്പറഞ്ഞ പ്രമേയവും കഥയും വളരെ റിയാലസ്റ്റിക്ക് കഥാസന്ദര്‍ഭങ്ങളിലൂടെ തിരക്കഥയില്‍ ഉള്പെടുത്തിയിട്ടുന്ടെങ്കിലും, പ്രേക്ഷരിലേക്ക് അതെത്തിക്കുവാന്‍ സംവിധായകന് സാധിച്ചിട്ടില്ല എന്നതാണ് സത്യം. 

സംവിധാനം: ആവറേജ് 
എലക്ട്രയ്ക്ക് ശേഷം ശ്യാമപ്രസാദ് സംവിധാനം നിര്‍വഹിച്ച അരികെ, സമീപകാലത്തിറങ്ങിയ കുടുംബ കഥകള്‍ ചര്ച്ചചെയ്യപെടുന്ന സിനിമകളെ അപേക്ഷിച്ച് ഏറ്റവും റിയലസ്റ്റിക്ക് ആയി ചിത്രീകരിച്ച സിനിമ എന്ന് തന്നെ വിശേഷിപ്പിക്കാം. പ്രേക്ഷകരുടെ യുക്തിയെ ചോദ്യം ചെയ്യുന്ന രീതിയിലുള്ള രംഗങ്ങളോ അഭിനയമോ ഒന്നും തന്നെ ഈ സിനിമയിലില്ല. മികച്ചൊരു കഥ തിരെഞ്ഞെടുക്കുകയും, എല്ലാ കഥാപാത്രങ്ങള്‍ക്കും അവരവരുടെ വ്യക്തിത്വത്തിന് ഉതകുന്ന സംഭാഷണങ്ങള്‍ നല്‍കുകയും, നല്ല രീതിയില്‍ അഭിനയിക്കുവാന്‍ കഴിവുള്ള നടീനടന്മാരെ ഈ സിനിമയിലേക്ക് അഭിനയിക്കുവാന്‍ ക്ഷണിച്ചതും  ഒക്കെ നല്ലൊരു സിനിമയുണ്ടാക്കുവാന്‍ വേണ്ടി ശ്യാമപ്രസാദ് എന്ന സംവിധായന്‍ ചെയ്ത നല്ല കാര്യങ്ങളാണ്. ഈ മികവുകളൊക്കെ ഈ സിനിമയില്‍ ഉണ്ടെങ്കിലും, ദിലീപ് എന്ന നടന് അനിയോജ്യമാകാത്ത ഒരു കഥാപാത്രമാണ് ഈ സിനിമയിലെ ശന്തനു. ദിലീപിനെക്കാള്‍ കുറച്ചുകൂടി പ്രായം കുറവുള്ള ഒരാള്‍ ഈ സിനിമയില്‍ നായകനായി അഭിനയിച്ചിരുന്നു എങ്കില്‍ പ്രേക്ഷകര്‍ക്ക്‌ ആ കഥാപാത്രത്തിനോട് ഒരിഷ്ടമോക്കെ തോന്നുമായിരുന്നു. ഈ സിനിമയുടെ ക്ലൈമാക്സില്‍ ശന്തനു എന്ന കഥാപാത്രത്തോട് പ്രേക്ഷകര്‍ക്ക്‌ ഇഷ്ടവും സഹതാപവും തോന്നിയില്ലെങ്കില്‍, ഈ സിനിമ പാഴായിപ്പോയ ഒരു ശ്രമം മാത്രമായേ പ്രേക്ഷകര്‍ കാണുകയുള്ളൂ.  

സാങ്കേതികം: ആവറേജ്
അരികെ എന്ന സിനിമയ്ക്ക് വേണ്ടി ചായാഗ്രഹണം നിര്‍വഹിച്ചത് അഴഗപ്പനാണ്. പ്രത്യേകിച്ച് പുതുമകളൊന്നും ഈ സിനിമയ്ടെ ലോക്കെഷനുകള്‍ക്കില്ലെങ്കിലും, ചിത്രീകരിച്ച രംഗങ്ങള്‍ എല്ലാം മികവു പുലര്‍ത്തിയിട്ടുണ്ട്. സിനിമയിലുടനീളം പല കഥാസന്ദര്‍ഭങ്ങളും ഇഴഞ്ഞുനീങ്ങുന്ന രീതിയ്ലാണ് പ്രേക്ഷകര്‍ക്ക്‌ അനുഭവപെട്ടത്‌. കുറെക്കൂടെ കൃത്യതയാര്‍ന്ന സന്നിവേശം നിര്‍വഹിക്കുവാന്‍ വിനോദ് സുകുമാരന് സാധിച്ചിരുന്നു എങ്കില്‍ നന്നാവുമായിരുന്നു. ഷിബു ചക്രവര്‍ത്തിയുടെ വരികള്‍ക്ക് ഔസേപ്പച്ചന്‍ ഈണം പകര്‍ന്ന 2 പാട്ടുകളാണ് ഈ സിനിമയില്‍ ഉള്ളത്. മമ്ത മോഹന്‍ദാസ്‌ തന്നെ പാടിയഭിനയിച്ച പാട്ട് ഈ സിനിമയോട് ചേര്‍ന്ന് നില്‍ക്കുന്നു. മേയിക്കപ്പും, കലാസംവിധാനവും, വസ്ത്രാലംഗാരവും സിനിമയ്ക്ക് ഗുണം ചെതിട്ടുണ്ട്. 

അഭിനയം: എബവ് ആവറേജ്
മറ്റുള്ള സിനിമകളില്‍ മോശമായി അഭിനയിക്കുന്ന നടീനടന്മാര്‍ വരെ ശ്യാമപ്രസാദിന്റെ സിനിമയില്‍ മികച്ച അഭിനയം കാഴ്ചവെക്കുന്നത് പ്രേക്ഷകര്‍ ഇതിനു മുമ്പും കണ്ടിട്ടുണ്ട്. ഈ സിനിമയില്‍ അഭിനയിച്ച പല നടന്മാരുടെയും നടിമാരുടെയും സമീപകാലതുള്ള ഏറ്റവും മികച്ച അഭിനയമാണ് ഈ സിനിമയിലെത്. മയൂഖം, പാസഞ്ചര്‍, കഥ തുടരുന്നു എന്നീ സിനിമകള്‍ക്ക്‌ ശേഷം മമതയുടെ മികച്ച അഭിനയമാണ് ഈ സിനിമയിലെത്. ചെറിയ വേഷത്തില്‍ ആണെങ്കിലും അതിമനോഹരമായ പ്രകടനമാണ് വിനീത് നടത്തിയിരിക്കുന്നത്. ശന്തനു എന്ന കഥാപാത്രം എന്തുകൊണ്ടാണ് വിനീതിന് നല്ക്കാഞ്ഞത് എന്ന് ശ്യാമപ്രസാദിനോട് ചോദിക്കേണ്ടിവരും[?]. ഈ സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന സംവൃതയും ദിലീപും മോശമാക്കാതെ അഭിനയിച്ചിട്ടുണ്ട്. ഇവരെ കൂടാതെ, ഇന്നസെന്റ്, അജ്മല്‍ അമീര്‍, ദിനേശ് പണിക്കര്‍, പ്രകാശ് ബാരെ, മാടമ്പ് കുഞ്ഞിക്കുട്ടന്‍, കോഴിക്കോട് നാരായണന്‍ നായര്‍, ശ്രീനാഥ് ഭാസി, ഉര്‍മ്മിള ഉണ്ണി, ചിത്ര അയ്യര്‍, വത്സല മേനോന്‍ എന്നിവരുമുണ്ട് ഈ സിനിമയില്‍.
  
സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1.
കഥയും കഥാസന്ദര്‍ഭങ്ങളും 
2. മമ്ത മോഹന്‍ദാസ്‌, വിനീത്, സംവൃത എന്നിവരുടെ മികവുറ്റ അഭിനയം
3.
റിയലസ്റ്റിക് ആയ അവതരണം 

സിനിമയുടെ മൈനസ് പോയിന്റ്സ്:
1. ദിലീപ് എന്ന നടന് അനിയോജ്യമല്ലാത്ത കഥാപാത്രം
2. ഇഴഞ്ഞുനീങ്ങുന്ന കഥാസന്ദര്‍ഭങ്ങള്‍

അരികെ റിവ്യൂ: വ്യതസ്ത കുടുംബ പശ്ചാത്തലത്തില്‍ വളരുകയും വിവിധ സാഹചര്യങ്ങളില്‍ ജീവിക്കുകയും ചെയ്യുന്ന മൂന്ന് വ്യക്തികള്‍ പ്രണയത്തെ എങ്ങനെ നോക്കികാണുന്നു എന്ന ലളിതമായ കഥ, റിയലസ്റ്റിക്ക് ആയ കഥാസന്ദര്‍ഭങ്ങളിലൂടെ മികവുറ്റ അഭിനയ മുഹൂര്‍ത്തങ്ങളിലൂടെ പറഞ്ഞുപോകുന്ന സിനിമയാണ് ശ്യാമപ്രസാദിന്റെ അരികെ.

അരികെ റേറ്റിംഗ്: 5.50 / 10
കഥ, തിരക്കഥ: 6 / 10 [എബവ് ആവറേജ്]
സംവിധാനം: 5 / 10 [ആവറേജ്]
സാങ്കേതികം: 2.5 / 5 [ആവറേജ്]
അഭിനയം: 3 / 5 [എബവ് ആവറേജ്]
ടോട്ടല്‍: 16.5 / 10 [5.5 / 10]

തിരക്കഥ, സംഭാഷണം, സംവിധാനം: ശ്യാമപ്രസാദ്
കഥ: സുനില്‍ ഗംഗോപധ്യയ്
നിര്‍മ്മാണം: ടി.കെ.സുരേഷ്ബാബു
ചായാഗ്രഹണം: അഴഗപ്പന്‍
ചിത്രസന്നിവേശം: വിനോദ് സുകുമാരന്‍
വരികള്‍: ഷിബു ചക്രവര്‍ത്തി
സംഗീതം: ഔസേപ്പച്ചന്‍
വിതരണം: രമ്യ റിലീസ് -
വിന്ധ്യന്‍

24 May 2012

ഗ്രാന്റ്മാസ്റ്റര്‍

 
ഹിന്ദി-തമിഴ് സിനിമകളും ടെലിവിഷന്‍ സീരിയലുകളും നിര്‍മ്മിക്കുന്ന പ്രശസ്ത നിര്‍മ്മാണ കമ്പനിയായ യു.ടി.വി മോഷന്‍ പിക്ചേഴ്സ് ആദ്യമായി നിര്‍മ്മിക്കുന്ന മലയാള സിനിമയാണ് ഗ്രാന്റ്മാസ്റര്‍. എതിരിളാളികളുടെ നീക്കങ്ങള്‍ മുന്‍ക്കൂട്ടി കാണുവാനും അതനുസരിച്ച് കരുക്കള്‍ നീക്കി കളി ജയിക്കുവാനും കഴിവുള്ള ബുദ്ധിമാനായ പോലീസ് ഉദ്യോഗസ്ഥന്‍ ചന്ദ്രശേഖര്‍ എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌ പത്മശ്രീ ഭരത് മോഹന്‍ലാലാണ്. 2008ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ്‌ സിനിമയായ മാടമ്പിയ്ക്ക് ശേഷം മോഹന്‍ലാലും ബി.ഉണ്ണികൃഷ്ണനും ഒന്നിച്ച ഗ്രാന്റ്മാസ്റ്ററിന്റെ രചന നിര്‍വഹിച്ചത് സംവിധായകന്‍ ബി.ഉണ്ണികൃഷ്ണനാണ്. പ്രാഞ്ചിയെട്ടന്‍ ആന്‍ഡ്‌ ദി സെയിന്റ് എന്ന സിനിമയ്ക്ക് ശേഷം പ്രിയാമണി നായികയായി അഭിനയിക്കുന്ന ഈ സിനിമയില്‍ നരേന്‍, അനൂപ്‌ മേനോന്‍, ജഗതി ശ്രീകുമാര്‍, ബാബു ആന്റണി, സിദ്ദിക്ക്, ദേവന്‍, മണിക്കുട്ടന്‍, അര്‍ജുന്‍ നന്ദകുമാര്‍, റിയാസ് ഖാന്‍, റോമ, രാജശ്രീ നായര്‍, ശ്രീലക്ഷ്മി, സീത, മിത്ര കുര്യന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌.

വിവാഹമോചനത്തിന് ശേഷം ഉദ്യോഗത്തില്‍ പൂര്‍ണ ശ്രദ്ധ അര്‍പ്പിക്കാന്‍ കഴിയാത്ത ഒറ്റപെട്ട ജീവിതം നയിക്കുന്ന ചന്ദ്രശേഖറിനെ വെല്ലുവെളിച്ചു കൊണ്ടൊരു കത്ത് ലഭിക്കുന്നു. കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ഒരു സ്ത്രീ കൊല്ലപെടും എന്നും, ചന്ദ്രശേഖറിന് ആ കൊലപാതകം തടയുവാന്‍ കഴിയുകയില്ലെന്നും ആണ് ആ കത്തില്‍ കൊലയാളി എഴുതിയിരിക്കുന്നത്. ആ കത്തില്‍ എഴുതിയത് പോലെ ഒരു സ്ത്രീ കൊല്ലപെടുന്നു. തുടര്‍ന്നും ഓരോ കൊലപാതകത്തിന് മുമ്പും ചന്ദ്രശേഖറിന് വെല്ലുവെളി ഉയര്‍ത്തി കൊണ്ട് കത്തുകള്‍ ലഭിക്കുന്നു. ഒരു പ്രത്യേക സാഹചര്യത്തില്‍ ചില പ്രത്യേക കാരണങ്ങള്‍ കൊണ്ട് ചന്ദ്രശേഖര്‍ ആ വെല്ലുവെളി സ്വീകരിക്കുയും, കൊലയാളി ആരെന്നു തെളിയുക്കുകയും ചെയ്യുന്നതാണ് ഈ സിനിമയുടെ കഥ.

കഥ, തിരക്കഥ: ആവറേജ് 
ത്രില്ലര്‍ സ്വഭാവമുള്ള സിനിമകള്‍ക്ക്‌ തിരക്കഥ എഴുത്തുന്നതില്‍ മിടുക്കനായ ബി.ഉണ്ണികൃഷ്ണന്റെ ഏറ്റവും പുതിയ ത്രില്ലര്‍ സിനിമയാണ് ഗ്രാന്റ്മാസ്റര്‍. ഇതൊരു കുറ്റാന്വേഷണ സ്വഭാവമുള്ള സിനിമയാണെങ്കിലും, ചന്ദ്രശേഖറിന്റെ കുടുംബ ജീവിതത്തില്‍ ഉണ്ടായ താളപിഴകളും കൊലയാളിയുടെ വെല്ലുവെളികളും ചന്ദ്രശേഖറിന്റെ തണ്‌പ്പന്‍ മട്ടിലുള്ള പ്രതികരണവും ഒക്കെയാണ്
ആദ്യ പകുതിയിലെ കഥാസന്ദര്‍ഭങ്ങള്‍. ആ കഥാസന്ദര്‍ഭങ്ങള്‍ ഈ സിനിമയുടെ കഥയില്‍ തീരെ പ്രാധാന്യം ഇല്ലാത്ത രംഗങ്ങളായത് കൊണ്ട്, പ്രേക്ഷകര്‍ക്ക്‌ നല്ല രീതിയില്‍ ബോറടി അനുഭവപെട്ടിട്ടുണ്ടാവും. മേല്പറഞ്ഞ കുറവുകളൊന്നും ഇല്ലാതെ, പ്രേക്ഷകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തികൊണ്ട്‌ മികവുറ്റ ത്രില്ലിംഗ് രംഗങ്ങളിലൂടെ വികസിക്കുന്ന ഈ സിനിമ രണ്ടാം പകുതിയും ക്ലൈമാക്സും പ്രേക്ഷകര്‍ക്ക്‌ ഇഷ്ടപെടുന്നുണ്ട് എന്നുറപ്പ്. ബി. ഉണ്ണികൃഷ്ണന്റെ തന്നെ മുന്‍കാല സസ്പെന്‍സ് ത്രില്ലര്‍ സിനിമകളെ അപേക്ഷിച്ച് ഗ്രാന്റ്മാസ്ററിന്റെ  കഥയും തിരക്കഥയും ശരാശരി നിലവാരം പുലര്‍ത്തുന്നുണ്ട്. മോഹന്‍ലാല്‍ എന്ന നടന്റെ അഭിനയ സാധ്യതകള്‍ പൂര്‍ണമായും ഉപയോഗപെടുത്തുന്ന രീതിയില്‍ എഴുതപെട്ട ഈ സിനിമയുടെ തിരക്കഥയാണ് ഒരുപരുധി വരെ ഈ സിനിമയെ പ്രേക്ഷകരോട് അടുപ്പിച്ചത്. കുറെക്കൂടെ മികവുറ്റ ഒരു കഥയും തിരക്കഥയും ഈ സിനിമയ്ക്ക് ഉണ്ടായിരുന്നു എങ്കില്‍, ഈ സിനിമ മോഹന്‍ലാലിന്റെ തന്നെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നയാനെ. 

സംവിധാനം: എബവ് ആവറേജ്
ത്രില്ലറിന് ശേഷം ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ഈ സിനിമ അടിസ്ഥാനപരമായി ഒരു കുറ്റാന്വേഷണ കഥയാണെങ്കിലും, നായകന്റെ കുടുംബ ജീവിതവും പശ്ചാത്തലമാകുന്ന കഥയായത്‌ കൊണ്ട്, കുടുംബ പ്രേക്ഷകരെയും ഇന്നത്തെ തലമുറയെയും ത്രിപ്തിപെടുത്തുവാന്‍ സംവിധായകന്‍ ബോധപൂര്‍വം ഒരു ശ്രമം നടത്തിയിട്ടുണ്ട്. ഗ്രാന്റ്മാസ്റര്‍ എന്ന സിനിമ ഒരുപരുധി വരെ പ്രേക്ഷകര്‍ക്ക്‌ ഇഷ്ടമാകുന്നതിനു കാരണം മോഹന്‍ലാലിന്‍റെ കഥാപാത്ര രൂപികരണവും അഭിനയവുമാണ്.
മോഹന്‍ലാലിനെ അമാനുഷികനായി ചിത്രീകരിക്കാതെ, ലാലിന്‍റെ ആരാധകര്‍ക്കും ആരാധകര്‍ അല്ലാത്തവര്‍ക്കും ഒരുപോലെ ഇഷ്ടമാകുന്ന രീതിയില്‍ ആ കഥാപാത്രത്തെ രൂപപെടുത്തിയെടുത്തതും സംവിധായകന്റെ മികവു തന്നെ. ഏറെ നാളുകള്‍ക്കു ശേഷം ബാബു ആന്റണിയ്ക്ക് ലഭിച്ച മികച്ച വേഷങ്ങളില്‍ ഒന്നാണ് ഈ സിനിമയിലെത്. സാധാരണ ഒരു ഗുണ്ടയുടെയോ വില്ലന്റെയോ വേഷത്തില്‍ പ്രത്യക്ഷപെടുന്ന ബാബു ആന്റണിയ്ക്ക് നല്ലൊരു കഥാപാത്രം നല്കിയതും ബി.ഉണ്ണികൃഷ്ണന്റെ മികവു തന്നെ. പക്ഷെ, ബാബു ആന്റണിയുടെ ആ കഥാപാത്രവും, അതുപോലെ തന്നെ നരേന്‍, റിയാസ് ഖാന്‍, മിത്ര കുര്യന്‍ എന്നിവരുടെയെല്ലാം കഥാപാത്രങ്ങളുടെ ആവശ്യം എന്താണ് എന്ന് മനസിലാകുന്നില്ല. ഒരാളെ വില്ലന്‍ എന്ന സംശയത്തോടെ ചിത്രീകരിച്ചതിന് ശേഷം, വേറൊരാലാണ് യഥാര്‍ത്ഥ വില്ലന്‍ എന്ന് കാണിക്കുന സ്ഥിരം ബി.ഉണ്ണികൃഷ്ണന്‍ ശൈലി ഈ സിനിമയിലും ഉണ്ട്. മികവുകളും കുറവുകളും സമാസം ആണെങ്കിലും, ബി.ഉണ്ണികൃഷ്ണന്‍ ഇതു വരെ സംവിധാനം ചെയ്തതില്‍ ഏറ്റവും മികച്ച സിനിമ ഗ്രാന്റ്മാസ്റര്‍ തന്നെ എന്നതില്‍ തര്‍ക്കമില്ല


സാങ്കേതികം: എബവ് ആവറേജ്
നവാഗതനായ വിനോദ് ഇല്ലംപിള്ളി ചായാഗ്രഹണം നിര്‍വഹിച്ച ഈ സിനിമയുടെ വിഷ്വല്‍സ് ഈ സിനിമയുടെ വിജയകാരണങ്ങളില്‍ ഒന്നാണ്. മറ്റു ചില കുറ്റാന്വേഷണ സിനിമകളില്‍ കാണുന്ന പോലെ ക്യാമറ അങ്ങോട്ടും ഇങ്ങോട്ടും ഇട്ടു ഓടിച്ചു പ്രേക്ഷകരുടെ കണ്ണുകള്‍ വേദനിപ്പിക്കുന്നത് പോലുള്ള ഒരു ഗിമ്മിക്കുകളും ഈ സിനിമയിലല്ല. വിനോദ് പകര്‍ത്തിയ ദ്രിശ്യങ്ങള്‍ സന്നിവേശം ചെയ്തത് മനോജാണ്.
ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, സന്തോഷ്‌ വര്‍മ്മ, ചിറൂര്‍ ഗോപി എന്നിവരുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നത് ദീപക് ദേവാണ്. "അകലയോ...നീ" എന്ന പാട്ട് കേള്‍ക്കാന്‍ ഇമ്പമുള്ളതും സിനിമയോട് ഇഴുകിചേര്‍ന്നതുമാണ്. റോമ പാടി അഭിനയിക്കുന്ന പാട്ടും ആ രംഗങ്ങളും ഈ സിനിമയ്ക്ക് ആവശ്യമാല്ലയിരുന്നു. ഒരു കുറ്റാന്വേഷണ സിനിമയിലെ നായകന്‍ വരുമ്പോള്‍ സാധാരണ കേള്‍ക്കാറുള്ള പശ്ചാത്തല സംഗീതമൊന്നും ഈ സിനിമയില്‍ ഉണ്ടായിരുന്നില്ല. എങ്കിലും മോശമാക്കാതെ ചില രംഗങ്ങളിലോക്കെ സംഗീതം പകരുവാന്‍ ദീപക് ദേവന്‍ ശ്രമിച്ചിട്ടുണ്ട്. ദിലീപ് സുബ്ബരായനാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. 

അഭിനയം: എബവ് ആവറേജ്
ഏതൊരു കഥാപാത്രവും അനായാസേന അഭിനയിച്ചു ബലിപ്പിക്കാന്‍ കഴിവുള്ള നടനാണ്‌ മോഹന്‍ലാല്‍. 20 വര്‍ഷങ്ങള്‍ക്കു മുമ്പ് മോഹന്‍ലാല്‍ അഭിനയിച്ച ഒരു കുറ്റാന്വേഷണ സിനിമയാണ് മോഹന്‍ സംവിധാനം ചെയ്ത മുഖം. സീരിയസ് ആയ ഒരു പോലീസ് ഉദ്യോഗസ്ഥനെയാണ് ആ സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ചത്. ആ കഥാപാത്രവുമായി കുറെയേറെ
സമാനതകളുള്ള ഒരു കഥാപാത്രമാണ് ഈ സിനിമയിലെ ചന്ദ്രശേഖര്‍. എന്നാല്‍ ആ സിനിമയിലെ അഭിനയവും ഈ സിനിമയിലെ അഭിനയവും വളരെ വ്യതസ്തമായാണ് പ്രേക്ഷകര്‍ക്ക്‌ അനുഭവപെട്ടത്‌. അത് തന്നെയാണ് മോഹന്‍ലാല്‍ എന്ന നടന്റെ വിജയവും. മോഹന്‍ലാലിനെ പൂര്‍ണ പിന്തുണ നല്‍ക്കി കൊണ്ട് ജഗതി ശ്രീകുമാറും, പ്രിയാമണയും, അനൂപ്‌ മേനോനും, നരേനും, ബാബു ആന്റണിയും ഒക്കെ മികച്ച അഭിനയമാണ് ഈ സിനിമയില്‍ കാഴ്ച്ചവെചിരിക്കുന്നത്. ഒരു നീണ്ട താരനിര തന്നെ അണിനിരക്കുന്ന ഈ സിനിമയില്‍ കാസനോവയിലൂടെ ശ്രദ്ധിക്കപെട്ട അര്‍ജുന്‍ നന്ദകുമാറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. മോഹന്‍ലാലിന്‍റെ അഭിനയം
2. ബി.ഉണ്ണികൃഷ്ണന്റെ സംവിധാനം
3. സിനിമയുടെ രണ്ടാം പകുതിയും ക്ലൈമാക്സും
4. സസ്പെന്‍സ് നിലനിര്‍ത്തിയിരിക്കുന്ന രീതി
5. വിനോദ് ഇല്ലംപിള്ളിയുടെ ചായാഗ്രഹണം


സിനിമയുടെ മൈനസ് പോയിന്റ്സ്:
1. കഥ
2. സിനിമയുടെ ആദ്യപകുതി
3. കഥയില്‍ പ്രാധാന്യമില്ലാത്ത കഥ സന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും
4. ആവശ്യമില്ലാത്ത പാട്ടുകള്‍


ഗ്രാന്റ്മാസ്റര്‍ റിവ്യൂ: കഥയിലും അവതരണത്തിലും പ്രത്യേകിച്ച് പുതുമകളൊന്നും അവകാശപെടാനില്ലെങ്കിലും, ഏറെ നാളുകള്‍ക്കു ശേഷം മോഹന്‍ലാലിന്‍റെ ആരാധകര്‍ക്കും ആരാധകര്‍ അല്ലാത്തവര്‍ക്കും ഒരുപോലെ ഇഷ്ടമാകുന്ന രീതിയില്‍, സസ്പെന്‍സ് രംഗങ്ങളും ത്രില്ലിംഗ് രംഗങ്ങളും കോര്‍ത്തിണക്കി  ഒരുക്കിയ സിനിമയാണ് ബി.ഉണ്ണികൃഷ്ണന്റെ ഗ്രാന്റ്മാസ്റര്‍

ഗ്രാന്റ്മാസ്റര്‍ റേറ്റിംഗ്: 5.60 / 10
കഥ,തിരക്കഥ: 5 / 10 [ആവറേജ്]
സംവിധാനം: 6 / 10 [എബവ് ആവറേജ്]
സാങ്കേതികം: 3 / 5 [എബവ് ആവറേജ്]
അഭിനയം: 3 / 5 [എബവ് ആവറേജ്]  
ടോട്ടല്‍: 17 / 30 [5.6 / 10]


രചന, സംവിധാനം: ബി.ഉണ്ണികൃഷ്ണന്‍
നിര്‍മ്മാണം: റോണി സ്ക്രൂവാല,
സിദ്ധാര്‍ത് റോയ് കപൂര്‍ 
ബാനര്‍: യു.ടി.വി. മോഷന്‍ പിക്ചേഴ്സ്
ചായാഗ്രഹണം: വിനോദ് ഇല്ലംപിള്ളി
ചിത്രസന്നിവേശം: മനോജ്‌
വരികള്‍: ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, സന്തോഷ്‌ വര്‍മ്മ, ചിറൂര്‍ ഗോപി
സംഗീതം: ദീപക് ദേവ്
പശ്ചാത്തല സംഗീതം: ദീപക് ദേവ്
സംഘട്ടനം: ദിലീപ് സുബ്ബരായന്‍

വിതരണം: മാക്സ് ലാബ് 

19 May 2012

മഞ്ചാടിക്കുരു


2008ല്‍ നടന്ന 13മത് അന്താരാഷ്ട്ര ഫിലിം ഫെസ്റിവലിലും 6മത് ദക്ഷിണ ഏഷ്യന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റിവലിലും പ്രദര്‍ശിപ്പിച്ച് ഏറ്റവും മികച്ച സിനിമയ്ക്കുള അംഗീകാരം ലഭിച്ച സിനിമയാണ് അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത മഞ്ചാടിക്കുരു. വിക്കി എന്ന 10 വയസ്സുകാരന്റെ ഓര്‍മകളിലൂടെ സഞ്ചരിക്കുന്ന ഈ സിനിമയുടെ പശ്ചാത്തലം 1970-80 കാലഘട്ടമാണ്. കേരളത്തിലെ ഒരു കൊച്ചു ഗ്രാമത്തില്‍ സ്ഥിതി ചെയുന്ന കുസ്തുഭം എന്ന പേരുകേട്ട നായര്‍ തറവാട്ടിലെ കാരണവരുടെ രണ്ടാമത്തെ മകളുടെ പുത്രനാണ് വിക്കി. വിക്കിയുടെ അമ്മയുടെ അച്ഛന്റെ മരണത്തെ തുടര്‍ന്ന് അമ്മയും അച്ഛനുമൊത്ത് വിക്കി വീണ്ടും ആ തറവാട്ട്‌ വീട്ടില്‍ എത്തുനിടത്താണ് ഈ സിനിമ തുടങ്ങുന്നത്. 

അപ്പൂപന്റെ മരണത്തിനു ശേഷം അമ്മയുടെയും അമ്മായിമാരുടെയും ചെറിയമ്മമാരുടെയും ദുഃഖ പ്രകടനങ്ങളും സ്വത്തു കൈക്കലാക്കുവാനുള്ള അഭിനയ പ്രകടനങ്ങളും കണ്ടു അമ്പരന്നു നില്‍ക്കുന്ന വിക്കിയോട് ഒരല്‍പം സ്നേഹം കാണിച്ചത് ആ വീട്ടിലെ വേലക്കാരി റോജയാണ്. വിക്കിയുടെ അമ്മാവന്‍ രഘു മാമന്റെ മക്കള്‍ കണ്ണനും മണികുട്ടിയും വിക്കിയോട് ആദ്യമൊക്കെ പിണക്കത്തിലാണെങ്കിലും, പിന്നീട് സൗഹൃദത്തിലാകുന്നു. വിക്കിയുടെ അമ്മയും അമ്മാവന്മാരും ചെറിയമ്മമാരും സ്വത്തിനും പണത്തിനും വേണ്ടി കടിപിടികൂടുന്ന കാഴ്ച ആ പത്തുവയസുകാരനെ ഇടയ്ക്കിടെ വേദനിപ്പിക്കുനുണ്ട്. അപ്പൂപന്റെ മരണാന്തരം സ്വത്തുക്കള്‍ ആരുടെയൊക്കെ പേരുകളില്‍ എഴുതിവെച്ചിട്ടുണ്ട് എന്നറിയാന്‍ എല്ലാവരും 16 ദിവസത്തേക്ക് ആ വീട്ടില്‍ താമസിക്കുവാന്‍ തീരുമാനിക്കുന്നു. ആ 16 ദിവസം കൊണ്ട് ആ വീട്ടില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കുവാന്‍ സാധിച്ച പത്തുവയസ്സുകാരന്റെ ഓര്‍മകളിലൂടെ ചിന്തകളിലൂടെ കടന്നുപോകുന്നു ഈ സിനിമ. 

ലിറ്റില്‍ ഫിലിംസിന്റെ ബാനറില്‍ വിനോദ് മേനോന്‍, സംവിധായക അഞ്ജലി മേനോന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഈ സിനിമ വിതരണം ചെയ്തിരിക്കുന്നത് പ്രിഥ്വിരാജിന്റെ നിര്‍മ്മാണ കമ്പനിയായ ആഗസ്റ്റ്‌ സിനിമയാണ്. വിക്കിയായി മാസ്റ്റര്‍ സിദ്ധാര്‍ത്, കണ്ണനായി റിജോഷ്, മണികുട്ടിയായി ആരതി, റോജയായി വയിജയന്തിയും അഭിനയിച്ചിരിക്കുന്നു.

കഥ,തിരക്കഥ: ഗുഡ്
സംവിധായക അഞ്ജലി മേനോന്റെ തിരക്കഥയ്ക്ക് സംഭാഷണങ്ങള്‍ ഒരുക്കിയത് അഞ്ജലി മേനോനും പാലിയത്ത് അപര്‍ണ്ണ മേനോനും ചേര്‍ന്നാണ്. മൂന്ന് നാല് പതിറ്റാണ്ട് മുമ്പ് ഒട്ടുമിക്ക എല്ലാ നായര്‍ തറവാട്ടിലും സംഭവിച്ചു കൊണ്ടിരുന്ന ഒരു വിഷയമാണ് ഈ സിനിമയുടെ കഥയ്ക്ക്‌ ആധാരം. സ്വത്തിനും പണത്തിനും വേണ്ടിയിട്ടുള്ള കുടുംബാങ്ങളുടെ വഴക്കും, സ്വത്തു നേടുവാന്‍ വേണ്ടി ബന്ധങ്ങള്‍ പോലും നോക്കാതെ പെരുമാറുന്ന ഒരു തലമുറയുടെ ചിന്താഗതികളും, മറുവശത്ത് നിഷ്കളംഗതയുടെ പ്രതീകമായ കുട്ടികള്‍, അവരെ സ്നേഹിച്ച വേലക്കാരി റോജയെ പണം നല്‍കി സഹായിച്ചു അവളുടെ നാട്ടിലേക്ക് പോകുവാന്‍ സഹായിക്കുന്ന മറ്റൊരു തലമുറയുടെ ചിന്താഗതികളും ഈ സിനിമയിലൂടെ ചര്ച്ചചെയ്യപെടുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് എം.ടി.യുടെ രചനയില്‍ പുറത്തിറങ്ങിയ 'ആള്‍ക്കൂട്ടത്തില്‍ തനിയെ', പത്മരാജന്റെ 'തിങ്കളാഴ്ച നല്ല ദിവസം', ഫാസിലിന്റെ 'എന്നെന്നും കണ്ണേട്ടന്റെ' തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകര്‍ ആസ്വദിച്ച ഗൃഹതരത്വം, നിഷ്കളംഗത, പച്ചയായ നാട്ടിന്‍പുറം എന്നീ വിഷയങ്ങള്‍ മഞ്ചാടിക്കുരു എന്ന സിനിമയിലൂടെ പ്രേക്ഷകര്‍ക്ക്‌ അനുഭവപെടുന്നുണ്ട്. മേല്പറഞ്ഞ സിനിമകള്‍ പോലെയുള്ള സിനിമകള്‍ ഈ കാലഘട്ടത്തിലെ സിനിമ പ്രേക്ഷകര്‍ക്ക്‌ കാണുവാന്‍ സാധിക്കുമോ എന്നുപോലും അറിയാത്ത സാഹചര്യത്തിലാണ് മഞ്ചാടിക്കുരു റിലീസായത്.
 

സംവിധാനം: വെരി ഗുഡ് 
കേരള കഫെ എന്ന രഞ്ജിത്ത് സിനിമയിലെ 'ഹാപ്പി ജേര്‍ണി' എന്ന ഹൃസ്വചിത്രം സംവിധാനം ചെയ്തുകൊണ്ട് മലയാള സിനിമയിലെക്കെത്തിയ സംവിധായകയാണ് അഞ്ജലി മേനോന്‍. അടിസ്ഥാനപരമായി ഏതൊരു സിനിമയും സംവിധായകരുടെ കലയാണ്‌ എന്ന വിശേഷണം സത്യമാകുന്ന രീതിയിലാണ് അഞ്ജലി മേനോന്‍ ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. മികച്ചൊരു കഥയും കഥ പശ്ചാത്തലവും കഥ സന്ദര്‍ഭങ്ങളും ഒരുക്കുന്നതോനോടൊപ്പം, വിദേശികളും സ്വദേശികളുമായ നിരവധി മികച്ച കലാകാരന്മാരെ ഈ സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ അഞ്ജലി മേനോന്‍ തയ്യാറായതാണ് ഈ സിനിമയുടെ വിജയം. ലോകോത്തര നിലവാരം തോന്നിപിക്കുന്ന ദ്രിശ്യങ്ങളാണ് ഈ സിനിമയുടെ പ്രധാന സവിശേഷത. അതുപോലെ തന്നെ, മികച്ച അഭിനേതാക്കളെ ഈ സിനിമയില്‍ അഭിനയിപ്പിച്ചതും സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. മുരളിയെയും തിലകനെയും ഉര്‍വശിയും പോലുള്ള അഭിനെത്തകളുടെ മികവുറ്റ അഭിനയമാണ് ഈ സിനിമയുടെ മറ്റൊരു സവിശേഷത. സാഗര്‍ ഷിയാസ് എന്ന മിമിക്രി കലാകാരന്റെ വ്യതസ്ത മുഖം ഈ സിനിമയില്‍ പ്രേക്ഷകര്‍ക്ക്‌ കാണുവാന്‍ സാധിക്കും. മലയാള സിനിമ പാട്ടുകളിലൂടെ ഇപ്പോള്‍ അധികം കേള്‍ക്കാത്ത ദാസേട്ടന്റെ ശബ്ദത്തിലുള്ള പാട്ടുകള്‍ ഈ സിനിമയിലൂടെ വീണ്ടും കേള്‍ക്കുവാന്‍ സാധിക്കും. ഈ മനോഹരമായ കാഴ്ചകളെല്ലാം വീണ്ടും മലയാള സിനിമയിലേക്ക് സമ്മാനിച്ച അഞ്ജലി മേനോന് നന്ദി!  

സാങ്കേതികം: വെരി ഗുഡ്
മഞ്ചാടിക്കുരു സിനിമയ്ക്ക് വേണ്ടി വിദേശികളായ പിയെട്രോ സ്യൂചെര്‍ [ചായാഗ്രഹണം], ഫ്രാങ്കോയിസ് ഗമൌറി[പശ്ചാത്തല സംഗീതം] എന്നിവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിമനോഹരമായ വിഷ്വല്‍സ് ആണ് ഈ സിനിമയ്ക്ക് വേണ്ടി പിയെട്രോ സ്യൂചെര്‍ ക്യാമറയില്‍ പകര്‍ത്തിയത്. ഈ സിനിമയുടെ തുടക്കത്തില്‍ പ്രിഥ്വിരാജിന്റെ ശബ്ദത്തിലൂടെ കഥ നടക്കുന്ന ഗ്രാമത്തെ കുറിച്ച് പ്രേക്ഷകര്‍ കേള്‍ക്കുന്ന വാചകങ്ങള്‍ സത്യമാണ് എന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് ഈ സിനിമയിലുള്ള ദ്രിശ്യങ്ങള്‍. പിയെട്രോ സ്യൂചെര്‍ പകര്‍ത്തിയ ദ്രിശ്യങ്ങള്‍ മികച്ച രീതിയില്‍ സന്നിവേശം ചെയ്തിരിക്കുന്നത് ബി.ലെനിനാണ്. കാവാലം നാരായണ പണിക്കറിന്റെ വരികള്‍ക്ക് പണ്ഡിറ്റ്‌ രമേശ്‌ നാരായണ സംഗീതം നല്‍ക്കിയ മൂന്ന് പാട്ടുകളാണ് ഈ സിനിമയില്‍ ഉള്ളത്. യേശുദാസ് പാടിയ 'ചാടി ചാടി', 'അറിയാതെ' എന്ന് തുടങ്ങുന്ന പാട്ടുകള്‍ കേള്‍ക്കാന്‍ ഇമ്പമുള്ളതാണ്. ഈ സിനിമയ്ക്ക് വേണ്ടി പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ഫ്രാങ്കോയിസ് ഗമൌറിയാണ്. സിനിമ കാണുന്ന പ്രേക്ഷകരെ അവരവരുടെ കുട്ടികലത്തിലേക്ക് കൊണ്ടുപോകുവാന്‍ അഞ്ജലി മേനോനെ സഹായിച്ചത് ഈ സിനിമയുടെ പശ്ചാത്തല സംഗീതമാണ്. ഇത്തരമൊരു ചെറിയ മലയാള സിനിമയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ വിദേശികളെ ആകര്‍ഷിച്ച പ്രധാന ഘടകം എന്നത് ഈ സിനിമയുടെ പ്രമേയം തന്നെയായിരിക്കും. ഏവര്‍ക്കും അഭിനന്ദനങ്ങള്‍! 

അഭിനയം: വെരി ഗുഡ് 
മണ്‍മറഞ്ഞുപോയ അതുല്യ പ്രതിഭ ഭരത് മുരളി, അഭിനയത്തിന്റെ സര്‍വകലാശാല തിലകന്‍, മലയാള സിനിമയുടെ അഭിമാനം ജഗതി ശ്രീകുമാര്‍, മലയാള സിനിമ കണ്ടിട്ടുള്ള ഏറ്റവും മികച്ച അഭിനേത്രി ഉര്‍വശി, മലയാള സിനിമയുടെ അമ്മ കവിയൂര്‍ പൊന്നമ്മ, റഹ്മാന്‍, പ്രവീണ എന്നിങ്ങനെ ഒരുപിടി മികച്ച അഭിനയ പ്രതിഭകളുടെ സമാഗമാമാണ് മഞ്ചാടിക്കുരു എന്ന സിനിമ. ഇവരെ കൂടാതെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച മാസ്റ്റര്‍ സിദ്ധാര്‍ത്, മാസ്റ്റര്‍ റിജോഷ്, ബേബി ആരതി, വയിജയന്തി എന്നിവരും മികച്ച പ്രകടനമാണ് ഈ സിനിമയില്‍ കാഴ്ചവെച്ചിരിക്കുന്നത്. സാഗര്‍ ഷിയാസ് എന്ന മിമിക്രി കലാകാരന്‍, സീരിയല്‍ നടന്‍ ഹരിശാന്ത്, സിന്ധു മേനോന്‍, ശ്രീ ദേവിക എന്നിവര്‍ക്കും നാളിതുവരെ ലഭിച്ച മികച്ച കഥാപാത്രങ്ങളാണ് ഈ സിനിമയിലെത്. അതുപോലെ തന്നെ ബിന്ദു പണിക്കര്‍, തൃശൂര്‍ ചന്ദ്രന്‍, കണ്ണന്‍ പട്ടാമ്പി, പൂജപ്പുര രവി എന്നിവരും അവരവരുടെ രംഗങ്ങള്‍ മികവുറ്റതാക്കി. സിനിമയുടെ തുടക്കം മുതലേ ശബ്ദത്തിലൂടെ, പിന്നീടു അവസാന രംഗത്തില്‍ പ്രത്യക്ഷപെട്ട പ്രിഥ്വിരാജും, ഒരു രംഗത്തിനു വേണ്ടി മാത്രം ഈ സിനിമയോട് സഹകരിച്ച പത്മപ്രിയയും മികവു പുലര്‍ത്തി.  
 
സിനിമയുടെ പ്ലസ്‌ പോയന്റ്സ്:
1. അഞ്ജലി മേനോന്റെ രചനയും സംവിധാനവും
2. തമിഴ് പെണ്‍കുട്ടി വയ്ജയന്തി, സിദ്ധാര്‍ത്, റിജോഷ് എന്നീ ബാലതാരങ്ങളുടെ അഭിനയം
3. ചായാഗ്രഹണം, ചിത്രസന്നിവേശം
4. പാട്ടുകള്‍, പശ്ചാത്തല സംഗീതം


സിനിമയുടെ മൈനസ് പോയിന്റ്സ്:
1. സിനിമയുടെ രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യം


മഞ്ചാടിക്കുരു റിവ്യൂ: നമ്മുടെ കുട്ടികാലത്തെ ഓര്‍മ്മപെടുത്തുന്ന നിരവധി രംഗങ്ങളുള്ള ഈ സിനിമ, ആ രംഗങ്ങളിലൂടെ പ്രേക്ഷകര്‍ക്ക്‌ സുഖമുള്ള നൊമ്പരപെടുത്തലുകള്‍ നല്‍ക്കുകയും ബന്ധങ്ങളുടെ പ്രാധാന്യം മനസിലാക്കികൊടുക്കയും, അതിലൂടെ മനോഹരമായ ഒരു ചലച്ചിത്രാനുഭവം സമ്മാനിക്കുകയും ചെയ്യുന്നു. അഞ്ജലി മേനോന്റെ "മഞ്ചാടിക്കുരു" എന്ന കന്നി സിനിമ സംരംഭം മലയാള സിനിമയ്ക്ക് ഒരു പൊന്‍തൂവല്‍ കൂടി സമ്മാനിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍!    

ഇതൊരു അവാര്‍ഡ്‌[ആര്‍ട്ട്‌] സിനിമയായിരിക്കും എന്ന് കരുതി തിയറ്ററില്‍ പോയി കാണാതെ ഒഴിവാക്കരുത്‌ എന്നൊരു അപേക്ഷയോടുകൂടി നിര്‍ത്തുന്നു. 

മഞ്ചാടിക്കുരു റേറ്റിംഗ്: 7.70 / 10
കഥ,തിരക്കഥ: 7 / 10 [ഗുഡ്]
സംവിധാനം: 8 / 10 [വെരി ഗുഡ്]
സാങ്കേതികം: 4 / 5 [വെരി ഗുഡ്]
അഭിനയം: 4 / 5 [വെരി ഗുഡ്]
ടോട്ടല്‍: 23 / 30 [7.7 / 10]


കഥ,തിരക്കഥ,സംവിധാനം: അഞ്ജലി മേനോന്‍
സംഭാഷണം: അഞ്ജലി മേനോന്‍, പാലിയത്ത് അപര്‍ണ മേനോന്‍
നിര്‍മ്മാണം:
വിനോദ് മേനോന്‍, അഞ്ജലി മേനോന്‍
ചായാഗ്രഹണം: പിയെട്രോ സ്യൂചെര്‍
ചിത്രസന്നിവേശം: ബി.ലെനിന്‍
വരികള്‍: കാവാലം നാരായണ പണിക്കര്‍
സംഗീതം: പണ്ഡിറ്റ്‌ രമേശ്‌ നാരായണന്‍
പശ്ചാത്തല സംഗീതം: ഫ്രാങ്കോയിസ് ഗമൌറി
വിതരണം: ആഗസ്റ്റ്‌ സിനിമ [
പ്രിഥ്വിരാജ്]