23 Oct 2012

അയാളും ഞാനും തമ്മില്‍ - നല്ല സിനിമയും പ്രേക്ഷകരും തമ്മില്‍ 7.50 / 10

മികച്ചൊരു പ്രമേയവും തിരക്കഥയും തമ്മില്‍..., അനിയോജ്യമായ കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളും തമ്മില്‍...,അറിവു കഴിവുമുള്ള സംവിധായകനും സാങ്കേതിക വിദഗ്ദ്ധരും തമ്മില്‍...,പ്രേക്ഷകരും നല്ല സിനിമയും തമ്മില്‍...,ബോബിസഞ്ജയ്‌ - ലാല്‍ ജോസ് ടീമിന്റെ അയാളും ഞാനും തമ്മില്‍. 

ജീവിതത്തെ നിസ്സാരമായി കാണുന്ന രവി തരകന്‍ എന്ന യുവ ഡോക്ടര്‍ അയാളുടെ ജോലിയേക്കാള്‍ പഠനത്തെക്കള്‍ സ്നേഹിച്ചത് സഹപാഠിയായ സൈറയെയാണ്. 7 വര്‍ഷമെടുത്തു മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയ രവിയ്ക്ക് ജോലി ലഭിക്കുന്നത് മുന്നാറിലെ ഒരു സാധാരണ ആശുപത്രിയിലാണ്. പ്രഗല്‍ബനായ സാമുവല്‍ ഡോക്ടറാണ് ആ നാട്ടിലെ ഏക ആശുപത്രികൂടിയായ അവിടത്തെ ഡോക്ടര്‍. പണത്തേക്കാള്‍ പ്രശസ്തിയെക്കാള്‍ കൂടുതല്‍ രോഗികളെ സ്നേഹിച്ച സേവനമാനോഭാവത്തോടെ ജോലി ചെയ്യുന്ന വ്യക്തിയാണ് സാമുവല്‍ ഡോക്ടര്‍. അങ്ങനെയുള്ളൊരു ഗുരുവിനെയാണ് അലസനായ രവി തരകന് ലഭിക്കുന്നത്. ആ ഗുരുവിന്റെ ശിഷ്യത്ത്വം ഇഷ്ടമല്ലാതെ സ്വീകരിക്കുന്ന രവി തരകന്റെ ജീവിതത്തില്‍ ചില സംഭവങ്ങളുണ്ടാകുന്നു. അതില്‍ നിന്നും കുറെ നല്ല കാര്യങ്ങള്‍ രവി പഠിക്കുന്നു. തുടര്‍ന്ന് രവിയുടെ ജീവിതത്തില്‍ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ കഥ. രവി തരകനായി പ്രിഥ്വിരാജും, സാമുവല്‍ ഡോക്ടറായി പ്രതാപ് പോത്തനും, സൈറയായി സംവൃത സുനിലും അഭിനയിക്കുന്നു. 

തിരക്കഥക്രുത്തുക്കളായ ബോബി-സഞ്ജയ്‌ ടീമിന്റെ അച്ഛനും സിനിമ നടനുമായ പ്രേം പ്രകാശാണ് പ്രകാശ് മുവീ ടോണിന്റെ ബാനറില്‍ അയാളും ഞാനും തമ്മില്‍ നിര്‍മ്മിച്ചിരിക്കുന്നത്. ബ്യൂട്ടിഫുള്‍, തട്ടത്തിന്‍ മറയത്ത് എന്നീ സിനിമകളിലൂടെ കഴിവ് തെളിയച്ച ചായഗ്രഹകാന്‍ ജോമോന്‍ ടി.ജോണാണ് ഈ സിനിമയുടെ ദ്രിശ്യങ്ങള്‍ പകര്‍ത്തിയത്. ലാല്‍ ജോസ് സിനിമകളുടെ സ്ഥിരം ചിത്രസന്നിവേശകന്‍ രഞ്ജന്‍ അബ്രഹാമാണ് ദ്രിശ്യങ്ങള്‍ കൂട്ടിയോജിപ്പിച്ചത്. 

കഥ, തിരക്കഥ: ഗുഡ്
കാസനോവയ്ക്ക് ശേഷം ബോബി-സഞ്ജയ്‌ ടീം കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതുന്ന സിനിമയാണ് അയാളും ഞാനും തമ്മില്‍. മലയാള സിനിമയില്‍ ഇന്ന് സജീവമായിട്ടുള്ള തിരക്കഥ രചയ്താക്കളില്‍ ഏറ്റവും മിടുക്കരായ ബോബി-സഞ്ജയ്‌ ടീമിന്റെ മുന്‍കാല സിനിമകള്‍ പോലെ വളരെ വ്യതസ്തമായ ഒരു പ്രമേയമാണ് ഈ ലാല്‍ജോസ് സിനിമയ്ക്ക് വേണ്ടി അവര്‍ തിരഞ്ഞെടുത്തത്. പഠനകാലത്ത്‌ കോളേജില്‍ നിന്നും പഠിക്കുന്നതിനപ്പുറം രോഗത്തെപറ്റിയും രോഗികളെപറ്റിയും ഒരു ഡോക്ടര്‍ എന്തെല്ലാം മനസ്സിലാക്കണം, എങ്ങനെ രോഗത്തെ സമീപിക്കണം, എങ്ങനെ രോഗികളോട് പെരുമാറണം എന്നൊക്കെ ഈ സിനിമയിലൂടെ ചര്‍ച്ചചെയ്യപെടുന്നു. ഇന്നത്തെ തലമുറയില്‍ ജീവിക്കുന്ന ഓരോ വ്യക്തിയും അറിഞ്ഞിരിക്കേണ്ട കുറെ കാര്യങ്ങള്‍ ഈ സിനിമയിലൂടെ ചര്‍ച്ചചെയ്യുന്നതോടൊപ്പം വലിയൊരു സന്ദേശം സമൂഹത്തിനു നല്‍ക്കുന്നു. പ്രവചിക്കനവുന്ന കഥ എന്നല്ലാതെ ഈ സിനിമയ്ക്ക് വേറൊരു കുറവും കുഴപ്പങ്ങളും പറയുവാനില്ല. പ്രമേയത്തിനപ്പുറം, അതിശയോക്തിയില്ലാത്ത കഥാസന്ദര്‍ഭങ്ങള്‍ രചിക്കുന്നതിലും സഹോദരന്മാര്‍ കൂടിയായ ബോബിസഞ്ജയ്മാര്‍ വിജയിച്ചിരിക്കുന്നു. ജീവിതത്തിന്റെ നേര്‍കാഴ്ചകള്‍ തന്റെ ശിഷ്യന് മനസ്സിലാക്കി കൊടുക്കുവാന്‍ വേണ്ടി ഗുരുവായ സാമുവല്‍ ഡോക്ടര്‍ പറയുന്ന ചില സംഭാഷണങ്ങളും ഹൃദ്യമായി അനുഭവപെട്ടു. ഇനിയും ഇതുപോലെ മികച്ച തിരക്കഥകളും പ്രമേയങ്ങളും മലയാള സിനിമയ്ക്ക് സംഭാവന ചെയ്യുവാന്‍ ഇവര്‍ക്ക് കഴിയട്ടെ എന്ന ആശംസിക്കുന്നു.

സംവിധാനം: വെരി ഗുഡ്
സ്പാനിഷ്‌ മസാല, ഡയമണ്ട് നെക്ക്ലെയ്സ് എന്നീ സിനിമകള്‍ക്ക്‌ ശേഷം മലയാളി സിനിമ പ്രേമികളുടെ ഇഷ്ട സംവിധായകരില്‍ ഒരാളായ ലാല്‍ ജോസ് സംവിധാനം ചെയ്ത ഈ സിനിമ, ലാല്‍ ജോസിന്റെ സിനിമ ജീവിതത്തിലെ ഏറ്റവും മികച്ച ഒരു സിനിമകളില്‍ ഒന്നായി എന്നും എല്ലാവരും ഓര്‍മിക്കും എന്നുറപ്പ്. അതിശയോക്തിയില്ലാത്ത കഥാസന്ദര്‍ഭങ്ങള്‍ സാങ്കേതികതികവോടെ ചിത്രീകരിച്ചു എന്നതാണ് പ്രേക്ഷകര്‍ക്ക്‌ ഈ സിനിമ ഇഷ്ടപെടുവാനുള്ള കാരണം. എല്ലാതരം സിനിമകളും ഇഷ്ടപെടുന്ന പ്രേക്ഷകരും ഈ സിനിമ കാണണം എന്ന ഉദ്ദേശം ഉള്ളതുകൊണ്ടും, ഈ സിനിമയിലൂടെ പറയുവാന്‍ ഉദ്ദേശിച്ച സന്ദേശം സമൂഹത്തിനു മനസ്സിലാകണം എന്ന ഉദ്ദേശം ഉള്ളതുകൊണ്ടും, ഈ സിനിമയുടെ കഥയ്ക്ക്‌ അനിവാര്യമായ രീതിയില്‍ കുറച്ചു നര്‍മ്മ മുഹൂര്‍ത്തങ്ങളും, പാട്ടുകളും, പ്രണയവും, വിരഹവും ഒക്കെ സംവിധായകന്‍ കൂട്ടി ചേര്‍ത്തിരിക്കുന്നു.   


സാങ്കേതികം: വെരി ഗുഡ് 
മലയാളികള്‍ക്ക് ദ്രിശ്യവിരുന്നു നല്‍ക്കിക്കൊണ്ട് അത്യുഗ്രന്‍ ഫ്രെയിമുകള്‍ ഒരുക്കിയ ജോമോന്‍ ടി.ജോണിന്റെ ചായാഗ്രഹണമാണ് ഈ സിനിമയിലെ ഇത്രയും മികച്ചതാക്കിയതിലുള്ള ഒരു കാരണം. സിനിമയിലുടനീളം ഇഴച്ചില്‍ അനുഭവപെടാതെ രംഗങ്ങള്‍ കൂട്ടിയോജിപ്പിച്ച രഞ്ജന്‍ അബ്രഹാമും നല്ലൊരു സിനിമയുണ്ടാക്കുന്നതില്‍ ലാല്‍ ജോസിനെ സഹായിച്ചു. വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ രചിച്ച ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നത് ഔസേപ്പച്ചനാണ്. അഴലിന്റെ ആഴങ്ങളില്‍ എന്ന് തുടങ്ങുന്ന വിരഹ ഗാനവും, ജനുവരിയില്‍ എന്ന മെലഡിയുമാണ്‌ ഈ സിനിമയിലുളള പാട്ടുകള്‍. രണ്ടു പാട്ടുകളും കേള്‍വിക്കും കാഴ്ചയ്ക്കും സുഖം പകരുന്നവയാണ്. ഔസേപച്ചന്‍ തന്നെയാണ് ഈ സിനിമയ്ക്ക് വേണ്ടി പശ്ചാത്തല സംഗീതം ഒരുക്കിയത്. ഗോകുല്‍ ദാസ്‌-മോഹന്‍ ദാസ്‌ എന്നിവരുടെ കലാസംവിധാനവും, ശ്രീജിത്ത്‌ ഗുരുവായൂരിന്റെ മേക്കപ്പും, സമീറ സനീഷിന്റെ വസ്ത്രാലങ്കാരവും സിനിമയുടെ മാറ്റുകൂട്ടുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.  

അഭിനയം: ഗുഡ്
22 ഫീമെയില്‍ കോട്ടയം എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ്‌ നടത്തിയ നടനും സംവിധായകനുമായ പ്രതാപ് പോത്തന്റെ അഭിനയ ജീവിതത്തിലെ മറ്റൊരു മികച്ച കഥാപാത്രമായിരിക്കും ഈ സിനിമയിലെ സാമുവല്‍. തികഞ്ഞ അച്ചടക്കത്തോടെ സാമുവലിനെ അവതരിപ്പിക്കുവാന്‍ അനിയോജ്യനായ നടന്‍ തന്നെയാണ് പ്രതാപ്‌ പോത്തന്‍. വിജയചിത്രങ്ങളുടെ കാര്യത്തില്‍ 2012ല്‍ മോശം തുടക്കം ലഭിച്ച പ്രിഥ്വിരാജിന് മോളി ആന്റി റോക്ക്സിനു ശേഷം ലഭിച്ച നല്ല കഥാപാത്രമാണ് ഈ സിനിമയിലെ രവി തരകന്‍. ഇന്നത്തെ തലമുറയിലുള്ള നടന്മാരില്‍ പ്രിഥ്വിരാജിനെ മാത്രം സങ്കല്‍പ്പിക്കാന്‍ കഴിയുന്ന വേഷത്തിലാണ് കുറെ നാളുകള്‍ക്കു ശേഷം യുവ സൂപ്പര്‍ സ്റ്റാര്‍ അഭിനയിച്ചത്. ഇവരെ കൂടാതെ നരേന്‍, കലാഭവന്‍ മണി, പ്രേം പ്രകാശ്‌, സലിം കുമാര്‍, സിദ്ധാര്‍ഥ് ശിവ, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ദിനേശ് പണിക്കര്‍, ടി.പി.മാധവന്‍, റോണി ഡേവിഡ്‌, അനില്‍ മുരളി, രാമു, സംവൃത സുനില്‍, രമ്യ നമ്പീശന്‍, റിമ കല്ലിങ്കല്‍, സുകുമാരി,സ്വസിക എന്നിവരും ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. 

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1.നല്ലൊരു സന്ദേശം നല്‍ക്കുന്ന പ്രമേയം
2.ലാല്‍ ജോസിന്റെ സംവിധാനം
3.ജോമോന്‍ ടി.ജോണ്‍ പകര്‍ത്തിയ ദ്രിശ്യങ്ങള്‍
4.പ്രിഥ്വിരാജ്, പ്രതാപ്‌ പോത്തന്‍ എന്നിവരുടെ അഭിനയം

സിനിമയുടെ മൈനസ് പോയിന്റ്സ്:
1.പ്രവചിക്കാനവുന്ന കഥ

അയാളും ഞാനും തമ്മില്‍ റിവ്യൂ: മികച്ചൊരു പ്രമേയവും തിരക്കഥയും തമ്മില്‍..., അനിയോജ്യമായ കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളും തമ്മില്‍...,അറിവും കഴിവുമുള്ള സംവിധായകനും സാങ്കേതിക വിദഗ്ദ്ധരും തമ്മില്‍...,പ്രേക്ഷകരും നല്ല സിനിമയും തമ്മില്‍...,ബോബിസഞ്ജയ്‌ - ലാല്‍ ജോസ് ടീമിന്റെ അയാളും ഞാനും തമ്മില്‍...

അയാളും ഞാനും തമ്മില്‍ റേറ്റിംഗ്: 7.50 / 10
കഥ, തിരക്കഥ: 7/10 [ഗുഡ്]
സംവിധാനം: 8/10 [വെരി ഗുഡ് ]
സാങ്കേതികം: 4/5 [വെരി ഗുഡ്]
അഭിനയം: 3.5/5 [ഗുഡ്]
ടോട്ടല്‍ 22.5/30 [7.50/10]

സംവിധാനം: ലാല്‍ ജോസ്
കഥ, തിരക്കഥ: ബോബി സഞ്ജയ്‌
നിര്‍മ്മാണം: പ്രേം പ്രകാശ്‌
ബാനര്‍: പ്രകാശ്‌ മുവീ ടോണ്‍
ചായാഗ്രഹണം: ജോമോന്‍ ടി.ജോണ്‍
ചിത്രസന്നിവേശം: രഞ്ജന്‍ എബ്രഹാം
ഗാനരചന:വയലാര്‍ ശരത്ചന്ദ്ര വര്‍മ
സംഗീതം: ഔസേപ്പച്ചന്‍
കലാസംവിധാനം:ഗോകുല്‍ ദാസ്‌, മോഹന്‍ ദാസ്‌
മേക്കപ്പ്: ശ്രീജിത്ത്‌ ഗുരുവായൂര്‍
വസ്ത്രാലങ്കാരം:സമീറ സനീഷ്
വിതരണം: സെന്‍ട്രല്‍ പിക്ചേഴ്സ്

7 Oct 2012

മാന്ത്രികന്‍ - കേട്ടുപഴകിയ യക്ഷിക്കഥ 3.00/10

പണം പലിശയ്ക്ക് കടം മേടിച്ചു മുങ്ങി നടക്കുന്ന പ്രാരബ്ദക്കരനാണ് മുകുന്ദന്‍ ഉണ്ണി. പലിശക്കാരുടെ ഇടയില്‍ നിന്ന് രക്ഷപെടുവാനായി മുകുന്ദന്‍ ഉണ്ണി യക്ഷിയെ എന്നേക്കുമായി തളയ്ക്കാമെന്ന ദൗത്യം ഏറ്റെടുക്കുന്നു. അതിനിടയില്‍ പരിച്ചയപെടുന്ന മാളുവുമായി മുകുന്ദന്‍ പ്രണയത്തിലാകുന്നു. പ്രതികാര ദാഹിയായ യക്ഷി രുക്മണി മാളുവിന്റെ ദേഹത്ത് പ്രവേശിക്കുന്നു. തുടര്‍ന്ന്, മുകുന്ദന്‍ യക്ഷിയെ ഒഴിപ്പിക്കുന്നതാണ് മാന്ത്രികന്റെ കഥ. കയം എന്ന സിനിമയ്ക്ക് ശേഷം അനില്‍ സംവിധാനം ചെയുന്ന മാന്ത്രികന്‍ നിര്‍മ്മിച്ചിരിക്കുന്നത് ആനന്ദ്‌ കുമാറാണ്. ബ്യൂട്ടിഫുള്‍ എന്ന സിനിമയ്ക്ക് ശേഷം യെസ് സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിച്ച മാന്ത്രികനില്‍ ജയറാം കേന്ദ്രകഥാപാത്രമായ മുകുന്ദന്‍ ഉണ്ണിയെ അവതരിപ്പിച്ചിരിക്കുന്നു. ചൈന ടൌണിലൂടെ സിനിമയിലെത്തിയ പൂനം ബാജ്വയാണ് നായിക. മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌ മുക്തയാണ്. രാജന്‍ കിരിയത്താണ് ഈ സിനിമയ്ക്ക് വേണ്ടി കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത്. വൈദി എസ് പിള്ളയാണ് ചായാഗ്രഹണം.

ദാരുണമായി കൊലചെയ്യപെട്ട പെണ്‍കുട്ടി വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതികാരദാഹിയായ യക്ഷിയായി തന്നെ കൊന്നവരോടുള്ള പ്രതികാരം വീട്ടുന്ന ഒരായിരം കഥകളെങ്കിലും മലയാള സിനിമയിലും അന്യഭാഷാ സിനിമകളിലും നമ്മള്‍ കണ്ടുകഴിഞ്ഞതാണ്‌. ഇതേ പ്രമേയവും കഥയുമായി 2012ല്‍ ഒരു യക്ഷിക്കഥ പ്രേക്ഷകര്‍ നിരസ്സിക്കുവാനുള്ള സാധ്യതകള്‍ ഏറെയെന്നു അറിയാവുന്ന അണിയറ പ്രവര്‍ത്തകര്‍ ഇത്തരമൊരു സിനിമ നിര്‍മ്മിക്കുവാന്‍ തയ്യാറെടുത്തത് ഒരു അത്ഭുതമായി തോന്നുന്നു.

കഥ,തിരക്കഥ: മോശം
യക്ഷിയുടെ പ്രതികാര കഥയില്‍ നിന്ന് എന്താണോ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്, അതില്‍ നിന്നും തെല്ലിടെ വ്യതാസമില്ലത്ത കഥയാണ് രാജന്‍ കിരിയത്ത് രചന നിര്‍വഹിച്ച മാന്ത്രികന്‍ എന്ന സിനിമയുടെത്. രാജന്‍ കിരിയത്തിന്റെ സഹോദരന്‍ വിനു കിരിയത് രചന നിര്‍വഹിച്ചു അനില്‍-ബാബു ടീമിലെ അനില്‍ തന്നെ സംവിധാനം ചെയ്ത പകല്‍ പൂരം എന്ന സിനിമയുടെ കഥയുമായി കുറെ സാമ്യമുള്ള കഥയാണ് ഈ സിനിമയുടെത്. പുതുമകള്‍ മാത്രം പ്രേക്ഷകര്‍ കാണുവാന്‍ ആഗ്രഹിക്കുന്ന ഈ കാലഘട്ടത്തില്‍, ഇത്തരമൊരു പഴഞ്ജന്‍ കഥയുമായി സിനിമയുടെക്കുവാന്‍ രാജന്‍ കിരിയത്തിനെ പ്രേരിപ്പിച്ച ഘടകം എന്താണ് എന്ന് മനസ്സിലാകുന്നില്ല. യക്ഷിയെ വെള്ളസാരി ഉടുപ്പിച്ചു പാട്ട് പാടിച്ചില്ല എന്നൊരു ഗുണം മാത്രമേ ഈ സിനിമയുടെ തിരക്കഥയ്ക്കുള്ളൂ. ജയറാമിനെയും രമേശ്‌ പിഷാരടിയും ഷാജോണിനെയും കൊണ്ട് വളിപ്പ് തമാശ പറയപ്പിച്ചു പ്രേക്ഷകരെ വെറുപ്പിക്കുകയും ചെയ്തു രാജന്‍ കിരിയത്ത്. പ്രേക്ഷകരുടെ ആസ്വാദന രീതി മാറിയിരിക്കുന്നു എന്ന പാഠം ഉള്‍ക്കൊള്ളാന്‍ രാജന്‍ കിരിയത്തിനു സാധിക്കട്ടെ. 

സംവിധാനം: ബിലോ ആവറേജ് 
2002ല്‍ പുറത്തിറങ്ങിയ പകല്‍ പൂരം എന്ന സിനിമയുടെ സംവിധയകന്മാരില്‍ ഒരാളായ അനിലാണ് മാന്ത്രികനും സംവിധാനം ചെയ്തിരിക്കുന്നത്. ഒരേ സംവിധായകന്റെ രണ്ടു യക്ഷി സിനിമകളുടെ കഥ ഒരേപോലെ വരുന്നത് ഇതാദ്യമായാണ് എന്ന് തോന്നുന്നു. മാന്ത്രികന്‍ എന്ന സിനിമയുടെ ആദ്യ 20 മിനിറ്റുകള്‍ക്കുള്ളില്‍ എന്താണ് ഈ സിനിമയുടെ ക്ലൈമാക്സ് എന്ന പ്രേക്ഷകര്‍ക്ക്‌ ഗ്രഹിക്കാന്‍ പറ്റും. അതുകൂടാതെ, ഓരോ രംഗങ്ങളിലും എന്തൊക്കെ സംഭവിക്കാന്‍ പോകുന്നു എന്നും, എന്തായിരിക്കും സംഭാഷണം എന്നും പ്രേക്ഷകര്‍ക്ക്‌ മനസ്സിലാക്കാന്‍ പറ്റും. അത്രയ്ക്ക് കേട്ടുപഴകിയ കണ്ടുമടുത്ത കഥയാണ് ഈ സിനിമയുടേതു. അത് എത്രത്തോളം നിലാവരമില്ലാതെ സംവിധാനം ചെയ്യുവാന്‍ സാധിക്കുമോ, അത്രത്തോളം ഭംഗിയായി ആ കര്‍മം അനില്‍ നിര്‍വഹിച്ചിട്ടുണ്ട്. പ്രേക്ഷകരോട് എന്തിനാണീ ചതി?

സാങ്കേതികം: ആവറേജ് 
വൈദി എസ് പിള്ളയുടെ ചായാഗ്രഹണം മാത്രമാണ് ഈ സിനിമയിലെ ഏക ആശ്വാസം. മനോഹരമായ ലോക്കെഷനുകളും ചടുലന്‍ രംഗങ്ങളും സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. അതുപോലെ യക്ഷിയുടെ മേക്കപ്പ് ഒരുക്കിയ പട്ടണം റഷീദും മികവു തെളിയിച്ചു. പി.സി.മോഹനന്റെ ചിത്രസന്നിവേശവും, വയലാര്‍ ശരത്-സന്തോഷ്‌ വര്‍മ-എസ്.ബാലകൃഷ്ണന്‍ ടീമിന്റെ ഗാനങ്ങളും ശരാശരി നിലവാരം പുലര്‍ത്തി. ഗോഡ് ഫാദര്‍, വിയറ്റ്നാം കോളനി, കാബൂളിവാല എന്നീ സിനിമകള്‍ക്ക്‌ ശേഷം എസ്.ബാലകൃഷ്ണന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഈ സിനിമയില്‍ മൂന്ന് ഗാനങ്ങളാണ് ഉള്ളത്.  

അഭിനയം: ആവറേജ്
ജയറാം, പൂനം ബാജ്വ, മുക്ത, റിയാസ് ഖാന്‍, ദേവന്‍, കലാഭവന്‍ ഷാജോണ്‍, രമേശ്‌ പിഷാരടി, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, ജെ.പല്ലശ്ശേരി, അനില്‍ മുരളി, മഹേഷ്‌, ജയന്‍ ചേര്‍ത്തല, കോട്ടയം നസീര്‍, വിജയകൃഷ്ണന്‍, ബിയോണ്‍, അംബിക മോഹന്‍, പ്രിയ എന്നിവരാണ് ഈ സിനിമയിലെ അഭിനേതാക്കള്‍. ജയറാം തനിക്കു ലഭിച്ച കഥാപാത്രത്തോട് നീതി പുലര്‍ത്തിയിട്ടുണ്ട്. യക്ഷിയുടെ ഭാവപ്രകടനങ്ങള്‍ അഭിനയിച്ച മുക്തയും മോശമക്കാതെ രുക്മണിയെ അവതരിപ്പിച്ചു. കലാഭവന്‍ ഷാജോനും രമേശ്‌ പിഷാരടിയും സുരാജും ഇന്ദ്രന്‍സും കോട്ടയം നസീറും തമാശ രംഗങ്ങള്‍ കൊഴിപ്പികാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. റിയാസ് ഖാനും ദേവനും അനില്‍ മുരളിയും വില്ലത്തരങ്ങള്‍ കാണിച്ചുകൊണ്ട് പതിവ് ശൈലിയില്‍ അഭിനയിച്ചിരിക്കുന്നു. 

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1.ചായാഗ്രഹണം
2.എഫെക്ട്സ് 

സിനിമയുടെ മൈനസ് പോയിന്റ്സ്:
1.കഥ,തിരക്കഥ
2.സംവിധാനം
3.തമാശകള്‍
4.പാട്ടുകള്‍

മാന്ത്രികന്‍ റിവ്യൂ: കേട്ടുപഴകിയ യക്ഷിക്കഥയ്ക്ക് മേമ്പോടിയായി കണ്ടുമടുത്ത കഥാസന്ദര്‍ഭങ്ങളും കേട്ടുമടുത്ത തമാശകളും വേണ്ടുവോളമുള്ള സിനിമയാണ് അനിലിന്റെ മാന്ത്രികന്‍.

മാന്ത്രികന്‍ റേറ്റിംഗ്: 3.00/10
കഥ,തിരക്കഥ: 1/10 [മോശം]
സംവിധാനം: 3/10 [ബിലോ ആവറേജ്]
സാങ്കേതികം: 2.5/5 [ആവറേജ്]
അഭിനയം: 2.5/5 [ആവറേജ്]
ടോട്ടല്‍ 9/30 [3/10]

സംവിധാനം: അനില്‍
കഥ,തിരക്കഥ,സംഭാഷണം: രാജന്‍ കിരിയത്ത്
നിര്‍മ്മാണം: ആനന്ദ് കുമാര്‍
ബാനര്‍: യെസ് സിനിമ
ചായാഗ്രഹണം: വൈദി എസ്.പിള്ള
ചിത്രസന്നിവേശം:പി.സി.മോഹനന്‍
ഗാനരചന:സന്തോഷ്‌ വര്‍മ്മ, വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ
സംഗീതം:എസ്.ബാലകൃഷ്ണന്‍
മേക്കപ്പ്:പട്ടണം റഷീദ് 

6 Oct 2012

ബാങ്കിംഗ് അവേഴ്സ് 10 ടു 4 - ലോജിക്കില്ലാത്ത ബോറിംഗ് അവേഴ്സ്!

തിരക്കേറിയ ഒരു ബാങ്കും, ബാങ്ക് ജീവനക്കാരും, പണമിടപാടുകള്‍ നടത്തുവാന്‍ ബാങ്കിലെത്തിയ നിരവധി മനുഷ്യരും, അതിനടയില്‍ ബാങ്ക് ആക്രമിച്ചു പണം തട്ടാന്‍ അവിടെ എത്തിയ ഒരുപറ്റം ചെറുപ്പക്കാരും ലിമോ ബാങ്കില്‍ എത്തുന്ന ഒരു ദിവസത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് ബാങ്കിംഗ് അവേഴ്സ് 10 ടു  4 എന്ന ഈ സിനിമയുടെ കഥ. മകള്‍ മെറിനുമായി ബാങ്കില്‍ എത്തിയ ജോണ്‍, ഓസ്ട്രേലിയയിലേക്ക് ഉപരി പഠനത്തിനു പോകുന്ന അജയ് വാസുദേവന്‍, ഒരു പള്ളി വികാരി, മെറിന്റെ കാമുകന്‍ രാഹുല്‍, രാഹുലിന്റെ സുഹൃത്തുക്കളായ വിഷ്ണു, രഞ്ജിത്ത്, മകളെ തട്ടികൊണ്ടുപോയ സംഘം ആവശ്യപെട്ട തുക എടുക്കുവാന്‍ ബാങ്കില്‍ എത്തിയ ഒരാള്‍, ബാങ്ക് ലോണ്‍ എടുക്കുവാന്‍ വേണ്ടി എത്തിയ നാല് സുഹൃത്തുക്കള്‍, ബാങ്ക് മോഷണത്തിനായി അവിടെ എത്തിയ മൂവര്‍ സംഘം, ബാങ്ക് മോഷണത്തെ കുറിച്ച് നേരത്തെ സൂചന ലഭിച്ചതിനെ തുടര്‍ന്ന് അവിടെയെത്തിയ ശ്രാവണ്‍ വര്‍മ്മ, രേവതി വര്‍മ്മ, അവിനാഷ് ശേഖര്‍, ഇടിക്കുള എന്നീ പോലീസ് ഉദ്യോഗസ്ഥര്‍, ബാങ്ക് മാനേജര്‍, പ്യൂണ്‍ രവികുമാര്‍, ലക്ഷ്മി എന്ന വീട്ടമ്മ എന്നിങ്ങനെ നീളുന്നു അന്നേ ദിവസം ബാങ്കിനകത്ത് വന്നവര്‍. തിരക്കേറിയ ആ ദിവസത്തിനിടയില്‍ ബാങ്കിനകത്ത് വെച്ച് അജയ് വാസുദേവന്‍ കൊല്ലപെടുന്നു. ആരാണ് ആ കൊലപാതകം നടത്തിയത്? എന്തിനാണ് അജയെ അയാള്‍ കൊല്ലുന്നത്? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുന്നത് ശ്രാവണും കൂട്ടരും ചേര്‍ന്നാണ്.

ശ്രാവണായി അനൂപ്‌ മേനോനും, രേവതി വര്‍മ്മയായി മേഘ്ന രാജും, അവിനാഷായി ജിഷ്ണുവും, ഇടിക്കുളയായി ടിനി ടോമും, അജയ് വാസുദേവനായി കൈലാഷും, ജോണായി ശങ്കറും, പള്ളി വികാരിയായി അശോകനും, രാഹുലായി മുന്നയും, വിഷ്ണുവായി മിഥുനും, പ്യൂണ്‍ രവിയായി സുധീഷും, ബാങ്ക് മാനേജരായി കൃഷ്ണയും, ബാങ്ക് മോഷണത്തിനെത്തിയവരായി നിഷാന്ത് സാഗറും, അരുണും, കിരണ്‍ രാജും, മെറിനായി ഷഫ്നയും, ലക്ഷ്മിയായി ലക്ഷ്മിപ്രിയയും അഭിനയിച്ചിരിക്കുന്നു. ലിമോ ഫിലിംസിനു വേണ്ടി ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത് സ്റ്റീഫന്‍ പാത്തിക്കലാണ്. കുറ്റാന്വേഷണ സിനിമകള്‍ സംവിധാനം ചെയ്യുന്നതില്‍ കഴിവ് തെളിയിച്ച കെ.മധുവാണ് ഈ സിനിമയുടെ സംവിധായകന്‍. നവാഗതരായ സുമേഷും അമലും ചേര്‍ന്നാണ് ഈ സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. സാലൂ ജോര്‍ജാണ് ചായാഗ്രഹണം. രാജാമണിയാണ് പശ്ചാത്തല സംഗീതം.


കഥ,തിരക്കഥ: മോശം
നവാഗതരായ സുമേഷ്-അമല്‍ ടീമിന്റെ ആദ്യ തിരക്കഥ രചന 2012ലെ ദുരന്തമായി തീര്‍ന്നു എന്ന് തന്നെ പറയേണ്ടി വരും. ഏതൊരു കുറ്റാന്വേഷണ കഥയുടെ അടിസ്ഥാനം എന്നത് ലോജിക്കുള്ള കഥയും കഥാസന്ദര്‍ഭങ്ങളുമാണ്. ഈ സിനിമയുടെ കഥയോ കഥാഗതിയോ ഒന്നും തന്നെ യാതൊരു ലോജിക്ക് ഇല്ലാതെയാണ് മുമ്പോട്ടു നീങ്ങുന്നത്‌. ബാങ്കിനുള്ളില്‍ കറന്റ് പോകുമ്പോളുള്ള കൂരാകൂരിരുട്ടും, കൊല്ലപെട്ട വ്യക്തിയുടെ പോസ്റ്റ്‌മാര്‍ട്ടം ബാങ്കിനുള്ളില്‍ വെച്ച് തന്നെ നടത്തിയതും ഒരല്പം കടന്നകയ്യായി പോയി. അതുപോലെ തന്നെ, കഥയില്‍ യാതൊരു പ്രയോജനവും ഇല്ലാത്ത കുറെ കഥാപാത്രങ്ങളും സംഭാഷണങ്ങളും സിനിമയെ കൊന്നൊടുക്കി. സസ്പെന്‍സിന്റെ ആക്കം കൂട്ടുന്നതിനായി യഥാര്‍ത്ഥ പ്രിതിയെ ആദ്യമൊന്നും സംശയിക്കാതെ മറ്റുള്ളവരെ ചുറ്റിപറ്റിയുള്ള കേസ് അന്വേഷണവും തിരക്കഥയിലെ ഏറ്റവും മോശമാക്കുന്നതില്‍ സഹായിച്ചു. 2012ല്‍ മലയാള സിനിമയില്‍ പുറത്തിറങ്ങിയ മോശം സിനിമകളില്‍ ഒന്നാണ് ബാങ്കിംഗ് അവേഴ്സ്. ഇതിലും ഭേദം സുമെഷിനും അമലിനും മറ്റെതെങ്കിലും ഭാഷയിലുള്ള കുറ്റാന്വേഷണ സിനിമകളില്‍ നിന്നും മോഷ്ടിക്കാമായിരുന്നു.

സംവിധാനം:മോശം 
കെ.മധുവിന്റെ മുന്‍കാല കുറ്റാന്വേഷണ സിനിമകളില്‍ നിന്നും ഏറെ വ്യതസ്തത പുലര്‍ത്തുന്ന സിനിമയാണ് ബാങ്കിംഗ് അവേഴ്സ്. ബാങ്കിനുള്ളില്‍ ഒരു പകല്‍ നടക്കുന്ന സംഭവങ്ങളാണ് സസ്പെന്‍സ് നിറഞ്ഞ കഥാസന്ദര്‍ഭങ്ങളിലൂടെ കെ.മധു പ്രേക്ഷകര്‍ക്ക്‌ മുന്നിലെത്തികുന്നത്. സി.ബി.ഐ.ഡയറികുറിപ്പും, മൂന്നാംമുറയും, ഇരുപതാം നൂറ്റാണ്ടും, ക്രൈം ഫയലും പോലുള്ള സൂപ്പര്‍ സ്റ്റാറുകള്‍ അഭിനയിച്ച സസ്പെന്‍സ് ത്രില്ലര്‍ സിനിമകള്‍ സംവിധാനം ചെയ്ത ആ പഴയ കെ.മധുവിന്റെ കഴിവുകളൊക്കെ നഷ്ടമായത് പോലെയുണ്ട് ഈ സിനിമ കാണുമ്പോള്‍. കുറെ കഥാപാത്രങ്ങളും അവരുടെ ഉദ്ദേശങ്ങളും ഓരോ ആളുകളെയായി സംശയിക്കുന്നതും, അവസാനം എങ്ങനെയൊക്കെയോ കുറെ കാരണങ്ങളുണ്ടാക്കി മറ്റൊരാളെ കൊലപാതകിയാക്കുന്നു. സിനിമയിലെ പല രംഗങ്ങളും പരിതാപകരമായാണ് സംവിധാനം ചെയ്തിരിക്കുന്നത്. പ്രഗല്‍ബരായ പല നടന്മാരുടെയും ഏറ്റവും മോശം പ്രകടനം ഈ സിനിമയിലായതും സംവിധായകന്റെ കഴിവുകേടാണ്. ഇനിയൊരു കെ.മധു സിനിമയും ഇത്രയും മോശമാകതിരിക്കട്ടെ.

സാങ്കേതികം: ആവറേജ് 
സാലൂ ജോര്‍ജാണ് ഈ സിനിമയ്ക്ക് വേണ്ടി രംഗങ്ങള്‍ ചിത്രീകരിച്ചത്. പല രംഗങ്ങളും ഫോക്കസ് നഷ്ടപ്പെട്ട് പ്രേക്ഷര്‍ക്കു നടീനടന്മാരുടെ മുഖം പോലും വ്യക്തമാകാതെ വന്നതൊക്കെ സാലൂ ജോര്‍ജിനെ പോലെ ഇത്രയും പ്രശസ്തനായ ഒരാളില്‍ നിന്നും പ്രതീക്ഷിക്കുന്നതല്ല. ചിത്രസന്നിവേശം നിര്‍വഹിച്ചത് പി.സി.മോഹനനാണ്. മലയാള സിനിമയില്‍ ഇന്നുള്ള കലാകാരന്മാരില്‍ വെച്ച് ഏറ്റവും പ്രായമുള്ള വ്യക്തിയാണ് പി.സി.മോഹന്‍. തരക്കേടില്ലാത്ത രംഗങ്ങള്‍ കോര്‍ത്തിണക്കുവാന്‍ അദ്ദേഹത്തിനും സാധിച്ചു. രാജാമണിയുടെ പശ്ചാത്തല സംഗീതമാണ് സാങ്കേതിക വശങ്ങളില്‍ മികച്ചു നിന്നത്. ത്രില്ലടിപ്പിക്കാത്ത രംഗങ്ങള്‍ക്കിടയില്‍ ഏക ആശ്വാസം എന്നത് പശ്ചാത്തല സംഗീതമായിരുന്നു. ഇന്ദ്രന്‍സ് ജയന്റെ വസ്ത്രാലങ്കാരവും റഹീമിന്റെ മേക്കപും മോശമായില്ല.  

അഭിനയം: ബിലോ ആവറേജ്
അനൂപ്‌ മേനോന്‍, ജിഷ്ണു രാഘവന്‍, കൈലെഷ്, ടിനി ടോം, ശങ്കര്‍, അശോകന്‍, സുധീഷ്‌, നിഷാന്ത് സാഗര്‍, മുന്ന, വിജയ്‌ മേനോന്‍, മിഥുന്‍ രമേശ്‌, കൃഷ്ണ, അരുണ്‍, മാസ്റ്റര്‍ അരുണ്‍, ബിയോണ്‍, കിരണ്‍ രാജ്, സത്താര്‍, മജീദ്‌, ചാലി പാല, റോഷന്‍, ഇര്‍ഷാദ്, രാഘവന്‍, വിജയകൃഷ്ണന്‍, മേഘ്ന രാജ്, വിഷ്ണുപ്രിയ, സരയൂ, ഷഫ്ന, അംബിക മോഹന്‍, ശ്രീലത, ലക്ഷ്മിപ്രിയ എന്നിവരാണ് ഈ സിനിമയിലെ അഭിനേതാക്കള്‍. ശ്രാവണ്‍ വര്‍മ്മ എന്ന കുറ്റാന്വേഷകന്റെ കഥാപാത്രം അനൂപ്‌ മേനോന്‍ അദ്ദേഹത്തിന്റെ തനതായ ശൈലിയില്‍ അവതരിപ്പിച്ചു. ടിനി ടോമും, ജിഷ്ണുവും അവരവുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി. കൈലെഷ്, സത്താര്‍, ശങ്കര്‍ എന്നിവര്‍ അഭിനയം മറന്നുപോയ രീതിയിലാണ് അഭിനയിച്ചത്. മറ്റുള്ള നടീനടന്മാര്‍ അവരവരുടെ രംഗങ്ങള്‍ ബോറാക്കി മാറ്റാന്‍ ശ്രമിച്ചിട്ടുണ്ട്. 

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1.സസ്പെന്‍സ്

സിനിമയുടെ മൈനസ് പോയിന്റ്സ്:
1.കഥ,തിരക്കഥ
2.സംഭാഷണങ്ങള്‍
3.സംവിധാനം
4.ചായാഗ്രഹണം
5.അഭിനയം

ബാങ്കിംഗ് അവേഴ്സ്  10 ടു 4 റിവ്യൂ: പരിതാപകരമായ കഥാസന്ദര്‍ഭങ്ങളും സംവിധാനവും അഭിനയവും ചായാഗ്രഹണവും ബാങ്കിംഗ് അവേഴ്സ് എന്ന സിനിമയെ രണ്ടുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ബോറിംഗ് അവേഴ്സാക്കി മാറ്റി.

ബാങ്കിംഗ് അവേഴ്സ്  10 ടു 4 റേറ്റിംഗ്: 2.20/10
കഥ,തിരക്കഥ: 1/10 [മോശം]
സംവിധാനം: 1/10 [മോശം]
സാങ്കേതികം: 2.5/5 [ആവറേജ്]
അഭിനയം: 2/5 [ബിലോ ആവറേജ്]
ടോട്ടല്‍ 6.5/30 [2.2/10]

സംവിധാനം: കെ.മധു
കഥ, തിരക്കഥ, സംഭാഷണം:സുമേഷ്-അമല്‍
നിര്‍മ്മാണം:സ്റ്റീഫന്‍ പാത്തിക്കല്‍
ബാനര്‍: ലിമോ ഫിലിംസ്
ചായാഗ്രഹണം:സാലൂ ജോര്‍ജ്
ചിത്രസന്നിവേശം:പി.സി.മോഹന്‍
പശ്ചാത്തല സംഗീതം: രാജാമണി
കലാസംവിധാനം:സാലൂ കെ. ജോര്‍ജ്
വസ്ത്രാലങ്കാരം:ഇന്ദ്രന്‍സ് ജയന്‍
മേക്കപ്പ്: റഹിം കൊടുങ്ങല്ലൂര്‍
വിതരണം: വൈശാഖ സിനിമാസ്