27 Jan 2012

കാസനോവ

3 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ മലയാളി സിനിമ പ്രേമികളും മോഹന്‍ലാല്‍ ആരാധകരും ഒരുപോലെ ആകാംഷയോടെ കാണുവാന്‍ കൊതിച്ച റോഷന്‍ ആന്‍ഡ്രൂസ്- മോഹന്‍ലാല്‍ ടീമിന്റെ ബ്രഹ്മാണ്ട സിനിമ കാസനോവ 2012 ജനുവരി 26നു റിലീസ് ചെയ്തു. കോണ്ഫിടെന്റ് ഗ്രൂപിന് വേണ്ടി ഡോക്ടര്‍ സി.ജെ.റോയ്, ആശിര്‍വാദ് സിനിമാസിന് വേണ്ടി ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച കാസനോവ, മോഹന്‍ലാല്‍-റോഷന്‍ ആന്‍ഡ്രൂസ് ടീമിന്റെ മൂന്നാമത്തെ സിനിമയാണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ കാമുകിമാരുള്ള കാസനോവ എന്ന അപരനാമത്തില്‍ അറിയപെടുന്ന കോടീശ്വരനായ ഒരു പൂക്കച്ചവടക്കരനായിട്ടാണ് മോഹന്‍ലാല്‍ ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. മോഹന്‍ലാലിന്‍റെ നായികയായി തെന്നിന്ത്യന്‍ താരം ശ്രിയ ശരണ്‍ അഭിനയിക്കുന്ന കാസനോവയില്‍ ലക്ഷ്മി റായി, സഞ്ജന, റോമ, റിയ, നോവ കൃഷ്ണന്‍ എന്നിവരും നായികമാരയിയെത്തുന്നു. ട്രാഫിക്‌ എന്ന സിനിമയ്ക്ക് ശേഷം ബോബി-സഞ്ജയ്‌ ടീമാണ് കാസനോവയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്. ജിം ഗണേഷ് ആദ്യമായി മലയാളത്തില്‍ ചായാഗ്രഹണം നിര്‍വഹിക്കുന്ന കാസനോവയുടെ ലോക്കെഷന്‍സ് മുഴുവനും വിദേശ രാജ്യങ്ങളാണ്. ഗോപി സുന്ദര്‍ ഒരുക്കിയ പശ്ചാത്തല സംഗീതം, ജിം ഗണേഷ് പകര്‍ത്തിയ ദ്രിശ്യങ്ങള്‍, ബോബി-സഞ്ജയ്‌ ടീം എഴുതിയ സംഭാഷണങ്ങള്‍, അല്‍ഫോന്‍സ്‌, ഗൌരി, ഗോപി സുന്ദര്‍ ഈണമിട്ട പാട്ടുകള്‍, അലന്‍ അമിന്‍ ഒരുക്കിയ സംഘട്ടന രംഗങ്ങള്‍ എന്നിവ ഈ സിനിമയുടെ പ്രധാന സവിശേഷതകളാണ്.

കോടീശ്വരനായ പൂക്കച്ചവടക്കാരന്‍ കാസനോവ ഒരു കല്യാണത്തില്‍ പങ്കെടുക്കാന്‍ ദുബായില്‍ എത്തുന്നിടതാണ് ഈ സിനിമ ആരഭിക്കുന്നത്. കല്യാണത്തിനു രണ്ടു ദിവസം മുമ്പ് ദുബായ് നഗരത്തില്‍ ഒരു മോഷണം നടക്കുകയും, ആ വാര്‍ത്ത‍ പിറ്റേ ദിവസത്തെ പത്രത്തില്‍ വരുകയും ചെയ്യുന്നു. ആ വാര്‍ത്ത‍ അറിയുന്ന കാസനോവ ദുബായില്‍ താമസിക്കുവാനും ആ മോഷണം നടത്തുന്നവരെ കണ്ടിപിടിക്കുവാന്‍ നടത്തുന്ന ശ്രമങ്ങളുമാണ് ഈ സിനിമയുടെ മൂലകഥ. ആരാണ് കാസനോവ? അയാള്‍ എന്തിനാണ് ആ മോഷ്ടാക്കളെ കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നത്? അയാളുടെ ലക്‌ഷ്യം എന്താണ്? എന്നതെല്ലമാണ് ഈ സിനിമയുടെ സസ്പെന്‍സ്. തികച്ചും പുതുമയുള്ള കഥയാണ് റോഷനും ബോബിയും ചേര്‍ന്ന് ഈ സിനിമയ്ക്ക് വേണ്ടി തിരഞ്ഞെടുത്തിരിക്കുന്നത്. പ്രണയം എന്ന മനോഹരമായ വികാരം മനുഷ്യരില്‍ വരുത്തുന്ന മാറ്റങ്ങളും, അതുവഴി ചില രഹസ്യങ്ങളും സത്യങ്ങളും പുറത്തു കൊണ്ടുവരാന്‍ കാസനോവ നടത്തുന്ന ശ്രമങ്ങളുമാണ് ബോബിയും സഞ്ജയും ഈ സിനിമയുടെ തിരക്കഥയില്‍ ഉള്പെടുത്തിയിരിക്കുന്നത്.

കഥ, തിരക്കഥ: ആവറേജ്
2011ല്‍ റിലീസ് ചെയ്ത ട്രാഫിക്‌ എന്ന സിനിമയുടെ തിരക്കഥ മലയാള സിനിമയില്‍ ഏറ്റവും മികച്ച തിരക്കഥകളില്‍ ഒന്നായിരുന്നു. ബോബി സഞ്ജയ്‌ കൂട്ടുകെട്ടില്‍ നിന്നുണ്ടായ എന്റെ വീട് അപ്പൂന്റെയും, നോട്ട് ബുക്ക്‌, ട്രാഫിക്‌ എന്നീ സിനിമകളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ ബോബി സഞ്ജയ്‌ ടീം എഴുതിയ മോശം തിരക്കഥയാണ് കാസനോവയുടെത്. ഒരു ആക്ഷന്‍ ത്രില്ലര്‍ സിനിമയ്ക്ക് വേണ്ടി എഴുതപെട്ട കഥയാണെങ്കിലും, ആ കഥ ആവശ്യപെടുന്ന രീതിയിലുള്ള കഥാസന്ദര്‍ഭങ്ങള്‍ സിനിമയിലില്ല. കാസനോവ നടത്തുന്ന ലൈവ് ടെലിവിഷന്‍ പരിപാടിയിലൂടെ കമിതാക്കളെ ഒന്നിപ്പിക്കുന്ന രംഗങ്ങളും, സിനിമയുടെ രണ്ടാം പകുതിയില്‍ കാസനോവയുടെ ജീവിതത്തിലുണ്ടായ സംഭവങ്ങലുള്ള രംഗങ്ങളും, ക്ലൈമാക്സ് രംഗങ്ങളുമാണ് ഈ സിനിമയിലെ ഏറ്റവും മോശം. എന്നാല്‍ മോഹന്‍ലാലിനെ കൊണ്ട് പ്രേമിപ്പിക്കതിരുന്നതും, ലാല്‍ ആരാധകര്‍ക്ക് വേണ്ടി അദ്ദേഹത്തിന്റെ സ്ഥിരം സംഭാഷണങ്ങളും തിരക്കഥയില്‍ നിന്നും ഒഴുവാക്കിയതും നന്നായി. കഥയില്‍ പ്രത്യേകിച്ച് വഴിത്തിരുവകളൊന്നും ഉണ്ടാക്കാത്ത കുറെ അനാവശ്യ രംഗങ്ങള്‍ ഒഴിവാക്കിയിരുനെങ്കില്‍ ഈ സിനിമ മികച്ചതായേനെ. നല്ല കഴിവുള്ള തിരക്കഥ രചയ്താക്കളായ സഞ്ജയ്‌ ബോബിയില്‍ നിന്നും മികച്ച തിരക്കഥകള്‍ പ്രതീക്ഷിക്കുന്നു. 

സംവിധാനം: എബവ് ആവറേജ്
ഹ്യൂമറിന് പ്രാധാന്യം നല്‍ക്കിയ ഉദയനാണ് താരം, കൗമാരക്കാരുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന നോട്ട് ബുക്ക്‌, മലയാളി കര്‍ഷകന്‍ അനുഭവിക്കുന്ന കഷ്ടപാടുകള്‍ കഥയാക്കിയ ഇവിടം സ്വര്‍ഗമാണ് എന്നീ സിനിമകള്‍ക്ക്‌ ശേഷം റോഷന്‍
ആന്‍ഡ്രൂസ് സംവിധാനം ചെയ്ത സിനിമയാണ് കാസനോവ. സംവിധായകന്റെ മുന്‍കാല സിനിമകളില്‍ നിന്നും ഏറെ വ്യതസ്തമായ ഒരു ലവ് ആക്ഷന്‍ ത്രില്ലറാണ് കാസനോവ. ഒരു ആക്ഷന്‍ ത്രില്ലര്‍ സിനിമയ്ക്ക് വേണ്ടിയിട്ടുള്ള എല്ലാ സാങ്കേതികതികവോടെയാണ് റോഷന്‍ കാസനോവ ഒരിക്കിയിരിക്കുന്നത്. ബോബി സഞ്ജയ്‌, ജിം ഗണേഷ്, ഗോപി സുന്ദര്‍, അല്‍ഫോന്‍സ്‌, അലന്‍ , മഹേഷ്‌ നാരായണന്‍ എന്നിവരെപോലെയുള്ള മികച്ച കലാകാരന്മാരെ ഈ സിനിമയ്ക്ക് വേണ്ടി വേണ്ടവിധത്തില്‍ ഉപയോഗിച്ചത് കാരണം കാസനോവ എന്ന സിനിമയ്ക്ക് നല്ല ടെക്ക്നിക്കല്‍ പെര്‍ഫെക്ഷന്‍ ലഭിച്ചു. ഇത്രയൊക്കെ മികച്ച സാങ്കേതിക വശങ്ങളുണ്ടായിട്ടും കാസനോവ ഒരു മികച്ച സിനിമയാകാത്തത് ശക്തമായ നല്ലൊരു തിരക്കഥയുടെ അഭാവം തന്നെ. മോഷണം നടത്തിയവരെ പിടികൂടുവനായി കാസനോവ നടത്തുന്ന ശ്രമങ്ങളൊന്നും വിശ്വസനീയമായ കഥാസന്ദര്‍ഭങ്ങളിലൂടെ തിരക്കഥയില്‍ ഉള്പെടുത്താത് ഈ സിനിമയെ ദോഷകരമായി ബാധിച്ചു. രണ്ടു മണിക്കൂര്‍ കൊണ്ട് അവസാനിപിക്കേണ്ടിയിരുന്ന സിനിമ, മൂന്ന് മണിക്കൂര്‍ കൊണ്ട് വലിച്ചുനീട്ടിയതും ഈ സിനിമയെ മോശമായി ബാധിച്ചിട്ടുണ്ട്. റോഷന്‍ ആന്‍ഡ്രൂസ് എന്ന സംവിധായകനില്‍ നിന്നും ഇതിലും മികച്ച ഒരു കാസനോവയാണ് പ്രേക്ഷകര്‍ പ്രതീക്ഷിച്ചത്.  

സാങ്കേതികം: ഗുഡ്
മലയാള സിനിമയില്‍ സമീപകാലത്തിറങ്ങിയ ഏറ്റവും മികച്ച പശ്ചാത്തല സംഗീതം ഈ സിനിമയ്ക്ക് വേണ്ടി ഗോപി സുന്ദര്‍ നല്ക്കിയിരിക്കുന്നു എന്ന് പറയുന്നതില്‍ തെറ്റില്ല. ഓരോ രംഗങ്ങള്‍ക്കും അനിയോജ്യമായ രീതിയില്‍ പശ്ചാത്തല സംഗീതം ഒരുക്കിയ ഗോപി സുന്ദറിനും അവകാശപെടാം ഈ സിനിമയുടെ വിജയം. അതുപോലെ തന്നെ, ഈ സിനിമയിലൂടെ ജിം ഗണേഷ് എന്ന അതുല്യ പ്രതിഭയെ മലയാള സിനിമയ്ക്ക് സംഭാവന ചെയ്ത റോഷന്‍
ആന്‍ഡ്രൂസ്സിനു നന്ദി. ഒരുപാട് സിനിമകളില്‍ ദുബായ് എന്ന നഗരം പ്രേക്ഷകര്‍ കണ്ടിട്ടുണ്ടെങ്കിലും, ഈ സിനിമയിലൂടെ ആ സ്ഥലങ്ങല്‍ക്കൊക്കെ ഒരു പ്രത്യേക ഭംഗി തോന്നിപ്പിക്കും വിധത്തില്‍ മികവുറ്റ ചായഗ്രഹണം നിര്‍വഹിച്ച ജിം ഗണേഷ് അഭിനന്ദനം അര്‍ഹിക്കുന്നു. ഇത്രയും മനോഹരമായ വിഷ്വല്‍സ് ഒരുക്കി പ്രേക്ഷകര്‍ക്ക്‌ ഒരു ദ്രിശ്യവിരുന്നോരുക്കിയ ജിം ഗണേഷിനും, അതിമനോഹരമായ പശ്ചാത്തല സംഗീതം ഒരുക്കിയ ഗോപി സുന്ദറിനും അഭിനന്ദനങ്ങള്‍. ഈ സിനിമയുടെ മറ്റൊരു മികച്ച സവിശേഷത എന്നത് അല്‍ഫോന്‍സ്‌ ജോസഫ്‌, ഗൌരി, ഗോപി സുന്ദര്‍ എന്നിവര്‍ ഈണമിട്ട പാട്ടുകളാണ്. സിനിമയില്‍ ഉള്പെടുതാത്ത "സഖിയെ..." എന്ന പാട്ടാണ് കാസനോവയിലെ ഏറ്റവും മികച്ചത്. അതുപോലെ തന്നെ, സിനിമയിലുള്ള "ഒമാനിച്ചുമ്മ..."  എന്ന് തുടങ്ങുന്ന പാട്ടും ശ്രവ്യസുന്ദരമായി ചിട്ടപെടുത്തിയിരിക്കുന്നു സംഗീത സംവിധായകര്‍. മഹേഷ്‌ നാരായണന്‍ നിര്‍വഹിച്ച ചിത്രസന്നിവേശവും, അലന്‍ അമിന്‍ ഒരുക്കിയ സംഘട്ടന രംഗങ്ങളും ഈ സിനിമയുടെ മാറ്റുകൂട്ടുന്നു. 

അഭിനയം: ആവറേജ്
മോഹന്‍ലാലിന്റെ മുന്‍കാല സിനിമകളില്‍ കാണുന്ന പോലെയുള്ള സ്ഥിരം മാനറിസങ്ങളൊക്കെ ഒഴുവാക്കി
നൂറു ശതമാനം ആത്മാര്‍ഥതയോടെയാണ് അദ്ദേഹം കാസനോവ എന്ന കഥാപാത്രത്തെ സമീപിച്ചിരിക്കുന്നത്. അവരവരുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തികൊണ്ട് ജഗതി ശ്രീകുമാറും, റിയാസ് ഖാനും, ലാലു അലക്സും, ലക്ഷ്മി റായിയും നല്ല പ്രകടനം നടത്തിയിരിക്കുന്നു ഈ സിനിമയില്‍. ഈ സിനിമ തികഞ്ഞ ഒരു ആക്ഷന്‍ സിനിമയായത് കൊണ്ട് മികവുറ്റ അഭിനയ മുഹൂര്‍തങ്ങള്‍ക്കൊന്നും സാധ്യതയില്ല. എല്ലാ അഭിനേതാക്കളും അവരരുടെ രംഗങ്ങള്‍ മോശമാക്കാതെ അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാല്‍, ജഗതി, ലാലു അലക്സ്, റിയാസ് ഖാന്‍, ലക്ഷ്മി റായ് എന്നിവരെ കൂടാതെ ശ്രിയ ശരണ്‍, റോമ, സഞ്ജന, നാല് പുതുമുഖ വില്ലന്മാര്‍, ശങ്കര്‍, ഡിമ്പില്‍ റോസ്, അംബിക മോഹന്‍ എന്നിവരും കാസനോവയില്‍ അഭിനയിച്ചിരിക്കുന്നു. 

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1 ജിം ഗണേഷിന്റെ ചായാഗ്രഹണം
2 ഗോപി സുന്ദര്‍ ഒരുക്കിയ പശ്ചാത്തല സംഗീതം
3 അല്‍ഫോന്‍സ്‌, ഗൌരി, ഗോപി സുന്ദര്‍ ഈണമിട്ട പാട്ടുകള്‍
4 മോഹന്‍ലാലിന്‍റെ ചില മാനറിസങ്ങള്‍  
5 സിനിമയുടെ സംവിധാനവും, സാങ്കേതിക വശങ്ങളും
6
ലൊക്കേഷന്‍സ്

സിനിമയുടെ മൈനസ് പോയിന്റ്സ്:
1. ബോബി- സഞ്ജയ്‌ ടീമിന്റെ തിരക്കഥ
2. ഇഴഞ്ഞു നീങ്ങുന്ന സിനിമയുടെ രണ്ടാം പകുതി
3. സിനിമയുടെ 3 മണിക്കൂര്‍ ദൈര്‍ഘ്യം 
4 ക്ലൈമാക്സ് ആക്ഷന്‍ രംഗങ്ങള്‍


കാസനോവ റിവ്യൂ: മലയാള സിനിമയിലെ ഏറ്റവും മികച്ചത് എന്ന് വിശേഷിപ്പിക്കാവുന്ന ചായഗ്രഹണവും, അതിമനോഹരമായ പശ്ചാത്തല സംഗീതവും, ത്രില്ലിംഗ് ആക്ഷന്‍ രംഗങ്ങളും, നല്ല പാട്ടുകളും റോഷന്‍ ആന്‍ഡ്രൂസ്സിന്റെ കാസനോവയെ സമ്പന്നമാക്കുനുണ്ടെങ്കിലും, ബോബി- സഞ്ജയ്‌ കൂട്ടുകെട്ടിന്റെ കെട്ടുറപ്പില്ലാത്ത തിരക്കഥയും, സിനിമയുടെ 3 മണിക്കൂര്‍ നീളവും കാസനോവയെ കണ്ടിരിക്കാവുന്ന വെറുമൊരു ആക്ഷന്‍ ത്രില്ലര്‍ മാത്രമാക്കി മാറ്റി.


കാസനോവ റേറ്റിംഗ്: 5.50 / 10
കഥ-തിരക്കഥ: 5 / 10 [ആവറേജ്]
സംവിധാനം:
6 / 10 [എബവ് ആവറേജ്] 
സാങ്കേതികം: 3 / 5 [ഗുഡ്]
അഭിനയം: 2.5 / 5 [ആവറേജ്]
ആകെ മൊത്തം: 16.5 / 30 [5.5 / 10]


സംവിധാനം: റോഷന്‍ ആന്‍ഡ്രൂസ്
നിര്‍മ്മാണം: കൊണ്ഫിടെന്റ്റ് ഗ്രൂപ്പ്, ആശിര്‍വാദ് സിനിമാസ്
കഥ, തിരക്കഥ, സംഭാഷണം: ബോബി-സഞ്ജയ്‌
ചായാഗ്രഹണം: ജിം ഗണേഷ്
പശ്ചാത്തല സംഗീതം: ഗോപി സുന്ദര്‍
ചിത്രസന്നിവേശം: മഹേഷ്‌ നാരായണന്‍
വരികള്‍: ഗിരീഷ്‌ പുത്തഞ്ചേരി, വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ
സംഗീതം: അല്‍ഫോന്‍സ്‌, ഗൌരി, ഗോപി സുന്ദര്‍
സംഘട്ടണം: അലന്‍ അമീന്‍

26 Jan 2012

സ്പാനിഷ്‌ മസാല

ഒരു ചെറിയ ഇടവേളയ്ക്കു ശേഷം ജനപ്രിയ നായകന്‍ ദിലീപും സിനിമ പ്രേമികളുടെ പ്രിയ സംവിധായകന്‍ ലാല്‍ ജോസും ഒന്നിക്കുന്ന സിനിമയാണ് സ്പാനിഷ്‌ മസാല. ബിഗ്‌ സ്ക്രീന്‍ സിനിമയുടെ ബാനറില്‍ നൌഷാദ് നിര്‍മ്മിച്ച സ്പാനിഷ്‌ മസാല പൂര്‍ണമായും ചിത്രീകരിച്ചിരിക്കുന്നത് സ്പൈനിലാണ്‌. സ്പൈന്‍ നഗരത്തിലെ കാളപോരും, തക്കാളിയെറും ഈ സിനിമയിലെ കഥയുടെ പ്രധാനപെട്ട വഴിത്തിരിവാകുന്ന സംഭവങ്ങളുടെ പശ്ചാത്തലമാകുന്നുണ്ട്‌. സ്പെയിനില്‍ വെച്ച് ചിത്രീകരിക്കുന്ന ആദ്യ മലയാള സിനിമയാണ് സ്പാനിഷ്‌ മസാല. പേര് സൂചിപ്പിക്കുന്നത് പോലെ എല്ലാവിധ രസക്കൂട്ടുകളും ചേര്‍ത്തു ലാല്‍ ജോസ് ഒരുക്കിയ ഒരു ത്രിഗോണ പ്രണയകഥയാണ് ഈ സിനിമയുടെ പ്രമേയം. കല്യാണരാമന് ശേഷം ദിലീപും, കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന ഈ സിനിമയില്‍ ഓസ്ട്രിയന്‍ വനിത ഡാനിയേല കേചെരിയാണ്‌ നായികയാകുന്നത്. ഇവരെ കൂടാതെ ബിജു മേനോന്‍, നെല്‍സണ്‍, വിനയപ്രസാദ് എന്നിവരും കുറെ സ്പാനിഷ്‌ താരങ്ങളുമാണ് ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌.

മിമിക്രി കലാകാരന്മാരുടെ സംഘത്തോടൊപ്പം മിമിക്രി കലാകാരനായ ചാര്‍ളി സ്പൈനിലെത്തുന്നു. സ്പെയിനില്‍ ജോലി ചെയ്യുവാനുള്ള വിസയോ നല്ല വിദ്യഭാസമോ ഇല്ലാത്ത ചാര്‍ളി മിമിക്രി സംഘത്തില്‍ നിന്ന് ഒളിച്ചോടി ഒരു മലയാളിയുടെ ഹോട്ടലില്‍ പാച്ചകകാരനായി ജോലി ചെയ്യുന്നതിനിടയിലാണ് കണ്ണിനു കാഴ്ച്ചയില്ലത്ത കഥാനായിക കമീലയെ പരിച്ചയപെടുന്നത്. ചാര്‍ളി ഉണ്ടാക്കിയ സ്പാനിഷ്‌ മസാല എന്ന ഭക്ഷണം ഏറെ ഇഷ്ടമാകുന്ന കമീലയുടെ മാനേജര്‍ മേനോന്‍ ചാര്‍ളിയെ കമീലയുടെ വീട്ടിലെ പച്ചകകാരനായി നിയമിക്കുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് ഏഷ്യന്‍ രാജ്യങ്ങളിലുള്ള സ്പൈന്‍ രാജ്യത്തിന്റെ വിദേശകാര്യ മന്ത്രിയായിരുന്നു കമീലയുടെ അച്ഛന്‍. അമ്മയില്ലാത്ത കമീലയുടെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത് മലയാളിയായ ഒരു ആയയാണ്. അവരില്‍ നിന്നും മലയാളം ഭാഷയും പാട്ടുകളും മലയാളികളുടെ സംസ്കാരവും അറിയാവുന്ന കമീലയ്ക്ക് മലയാളികളോടെ ഒരു പ്രത്യേക സ്നേഹം ഉണ്ടായിരുന്നു. മറ്റുള്ളവരുടെ ശബ്ദം അനുകരിക്കുകയും ഒരുപാട് തമാശകള്‍ പറയുകയും ചെയ്യുന്ന ചാര്‍ളിയോടും കമീലയ്ക്ക് ഒരു പ്രത്യേക അടുപ്പം തോന്നിയിരിന്നു. 

അങ്ങനെയിരിക്കെയാണ് കമീലയും അവളുടെ അച്ഛനും തമ്മില്‍ വഴക്കാണെന്നും, കമീലയുടെ കാമുകന്‍ രാഹുലിന്റെ മരണത്തിനു ശേഷമാണ് അവള്‍ അച്ഛനുമായി വഴക്കിലായത്തെന്നും, കമീലയുടെ കാഴ്ച നഷ്ടപെട്ടത് ഒരു അപകടത്തിനു ശേഷമാണെന്നും ചാര്‍ളി അറിയുന്നത്. കമീലയുടെയും അച്ഛന്റെയും വഴക്ക് തീര്‍ക്കുന്ന ചാര്‍ളി ഇരുവരുടെയും പ്രിയപ്പെട്ടവനായി മാറുന്നു. കുറെ നാളത്തെ സങ്കടങ്ങള്‍ക്കൊടുവില്‍ കമീലയും കമീലയുടെ അച്ഛനും സന്തോഷമായിരിക്കവെയാണ് അവരുടെ ജീവിതത്തില്‍ ചില സംഭവങ്ങളുണ്ടാകുന്നത്. എന്താണ് അവരുടെ ജീവിതത്തില്‍ ഉണ്ടായതു എന്നതാണ് ഈ സിനിമയുടെ കഥ. ചാര്‍ളിയായി ദിലീപും, രാഹുലായി കുഞ്ചാക്കോ ബോബനും, കമീലയായി ഡാനിയെലയും, മേനോനായി ബിജു മേനോനും അഭിനയിച്ചിരിക്കുന്നു.
 
കഥ-തിരക്കഥ: ആവറേജ്
2005ല്‍ പുറത്തിറങ്ങിയ ചാന്തുപൊട്ടിനു ശേഷം ബെന്നി പി.നായരമ്പലം-ലാല്‍ ജോസ്-ദിലീപ് എന്നിവര്‍ ഒന്നിക്കുന്ന സിനിമ എന്ന പ്രത്യേകതയുമായാണ് സ്പാനിഷ്‌ മസാല പ്രേക്ഷകര്‍ക്ക്‌ മുമ്പിലെത്തിയത്. ദിലീപിന് വേണ്ടി ബെന്നി പി.നായരമ്പലം എഴുതിയ മുന്‍കാല സിനിമകളില്‍ നിന്നും വ്യതസ്ഥമാകണമെന്നു കരുതിയാവാം സ്പാനിഷ്‌ മസാലയ്ക്ക് വേണ്ടി വിദേശത്തു വെച്ച് നടക്കുന്ന ഒരു പ്രണയകഥ തിരഞ്ഞെടുത്തത്. മലയാള സിനിമകളിലും അന്യഭാഷാ സിനിമകളിലും പ്രേക്ഷകര്‍ കണ്ടുമടുത്തിട്ടുള്ള കഥയാണ് ഈ സിനിമയുടെത്. ദിലീപിന്റെ സംഭാഷണങ്ങളിലുള്ള നര്‍മ്മവും, നെല്‍സണ്‍ ചെയ്യുന്ന പപ്പന്‍ എന്ന കഥാപാത്രം എഴുതുന്ന പുസ്തകങ്ങളുടെ പേരുകളും പ്രേക്ഷകരില്‍ ചിരിയുണര്‍ത്തുന്നവയാണ്. രസകരമായ നിരവധി മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകുന്ന തിരക്കഥയും സംഭാഷണങ്ങളിലുള്ള നര്‍മ്മവും പ്രേക്ഷകരെ ആസ്വദിപ്പിക്കുന്നു എങ്കിലും, തൊട്ടടുത്ത രംഗങ്ങളില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന്‍ ഏതൊരു പ്രേക്ഷകനും എളുപത്തില്‍ പ്രവചിക്കനാകും. ഏതൊരു കഥയും മികച്ച അവതരണത്തിലൂടെ മികവുറ്റതാക്കാന്‍ കഴിവുള്ള ഒരു സംവിധായകനായ ലാല്‍ ജോസിനു പോലും സ്പാനിഷ്‌ മാസലയെ വ്യതസ്ഥമാക്കുവാന്‍ സാധിക്കാഞ്ഞത് പുതുമയില്ലാത്ത കഥയും കണ്ടുമടുത്ത കഥാഗതിയും തന്നെ.മുന്‍കാല ബെന്നിയുടെ സിനിമകളുമായി താരതമ്യം ചെയ്യുമ്പോള്‍ സ്പാനിഷ്‌ മസാലയുടെ തിരക്കഥ മോശമാണെങ്കിലും, ഒരു ശരാശരി നിലവാരം പുലര്‍ത്തുന്നു എന്ന് പറയുന്നതില്‍ തെറ്റില്ല.

സംവിധാനം: എബവ് ആവറേജ് 
കേരളത്തിലെ ഗ്രാമത്തില്‍ നടക്കുന്ന കഥയാണെങ്കിലും വിദേശത്തു വെച്ച് നടക്കുന്ന കഥയാണെങ്കിലും, ആ സിനിമയിലെല്ലാം ഒരു ലാല്‍ ജോസ് കൈയൊപ്പ്‌ പതിഞ്ഞുകിടക്കുനുണ്ടാവും. സ്പാനിഷ്‌ മസാലയില്‍ നഷ്ടമായത് പ്രേക്ഷകര്‍ ഇഷ്ടപെടുന്ന ആ ലാല്‍ ജോസ് കൈയൊപ്പാണ്. അതിന്റെ പ്രധാന കാരണം ബെന്നി എഴുതിയ പുതുമയില്ലാത്ത കഥയും തിരക്കഥയുമാണ്‌. സ്പൈന്‍ രാജ്യത്തിലെ വര്‍ണ്ണശബളമായ നിരവധി കാഴ്ചകളും, ലോക്കെഷനുകളും, വലിയ കൊട്ടാരങ്ങളും ഈ സിനിമയിലൂടെയാണ് ആദ്യമായി പ്രേക്ഷര്‍ക്കു കാണുവാന്‍ സാധിച്ചത്. നല്ല ലൊക്കേഷനുകളില്‍ വെച്ച് ചിത്രീകരിച്ചത് കൊണ്ട് സിനിമയുടെ തിരക്കഥയിലുള്ള പോരായ്മകള്‍ ഒരുപരുധി വരെ കുറയ്ക്കുനുണ്ട്. എന്നിരുന്നാലും മീശമാധവനിലും, മറവത്തൂര്‍ കനവിലും, എല്‍സമ്മ എന്ന ആണ്‍കുട്ടിയിലും, അറബികഥയിലുമൊക്കെ പ്രേക്ഷകര്‍ ആസ്വദിച്ച ലാല്‍ ജോസ് മാജിക്‌ ഈ സിനിമയില്ല. ദിലീപ്-ലാല്‍ ജോസ് സിനിമ എന്ന പ്രതീക്ഷയുമായി സിനിമ കാണാതിരുന്നാല്‍ ഒരുപക്ഷെ ഈ സിനിമ പ്രേക്ഷകരെ രസിപ്പിചെക്കാം. 


സാങ്കേതികം: എബവ് ആവറേജ് 
സ്പൈന്‍ രാജ്യത്തിലെ മനോഹാരിത മുഴുവന്‍ ക്യാമറയില്‍ പകര്‍ത്തിയത് ചായാഗ്രാഹകന്‍ ലോകനാഥനാണ്. പ്രണയ രംഗങ്ങളുടെ ചിത്രീകരണവും പാട്ടുകളുടെ ലോക്കെഷന്സും സ്പാനിഷ്‌ മസാലയുടെ പ്രധാന സവിശേഷതകളാണ്. ലാല്‍ ജോസ് സിനിമകളുടെ സ്ഥിരം ചിത്രസംയോജകന്‍ രഞ്ജന്‍ എബ്രഹാമാണ് ഈ സിനിമയ്ക്ക് വേണ്ടി സന്നിവേശം ചെയ്തിരിക്കുന്നത്. വേണുഗോപാല്‍ എഴുതിയ വരികള്‍ക്ക് സംഗീതം നല്ക്കിയിരിക്കുന്നത് വിദ്യാസാഗറാണ്. ലാല്‍ ജോസ് സിനിമകളെ മികവുറ്റതാക്കുന്നതില്‍ പ്രധാന കാരണങ്ങളില്‍ ഒന്നാണ് വിദ്യസാഗറിന്റെ പാട്ടുകള്‍. 4 പാട്ടുകളുള്ള  സ്പാനിഷ്‌ മസാലയില്‍ "ആരെഴുതി ആവോ..." എന്ന്‍ തുടങ്ങുന്ന പാട്ടാണ് മികച്ചു നില്‍ക്കുന്നത്. കരിമിഴികുരുവിയും, അനുരാഗ വിലചോനനനായും പ്രേക്ഷകരെ രസിപ്പിച്ച വിദ്യസാഗര്‍ ഈണമിട്ട ഈ സിനിമയിലെ പാട്ടുകള്‍ക്ക് ശരാശരി നിലവാരമേയുള്ളൂ. പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ ആര്‍.വേണുഗോപാല്‍ എഴുതിയ വരികളും വിദ്യാസാഗറിന്റെ ഈണങ്ങളും യോജിച്ചുപോകാത്തത് പോലെ അനുഭവപെട്ടു.
   
അഭിനയം: എബവ് ആവറേജ്
ഒരു ദിലീപ് സിനിമയില്‍ ഇതാദ്യമായിട്ടാണ് ഒരു വിദേശ നടി നായികയാകുന്നത്. ഈ ഓസ്ട്രിയന്‍ സുന്ദരി ഡാനിയേലയുടെ മലയാള ഉച്ചാരണം മോശമാക്കതിരുന്നത് സംവിധായകന്റെ കഴിവ് തന്നെ. അതുപോലെ തന്നെ, പ്രേക്ഷകര്‍ കണ്ടുമടുത്ത ഹാസ്യതാരങ്ങളെ വെച്ച് അഭിനയിപ്പിക്കാതെ, നെല്‍സണ്‍ എന്ന പുതുമുഖത്തിനു അവസരം നല്കിയതും നന്നായി. ആ അവസരം നെല്‍സണ്‍ നന്നായി ഉപയോഗിച്ച് മികച്ചൊരു പ്രകടനം കാഴവെചിട്ടുണ്ട് ഈ സിനിമയില്‍. ദിലീപും, ബിജു മേനോനും, കുഞ്ചാക്കോ ബോബനും അവരവരുടെ കഥാപാത്രങ്ങള്‍ ബോറാക്കാതെ അവതരിപ്പിച്ചു. വിനയപ്രസാദ്, കലാരഞ്ജിനി എന്നിവരെ കൂടാതെ കുറെ സ്പാനിഷ്‌ അഭിനെത്താക്കളും ഈ സിനിമയിലുണ്ട്. 


സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1 ദിലീപ്
2 ലൊക്കേഷന്‍സ്
3 നെല്‍സണ്‍ എന്ന പുതുമുഖ ഹാസ്യതാരം
4 ദിലീപ്-നെല്‍സണ്‍ ടീമിന്റെ തമാശകള്‍
4 പാട്ടുകളുടെ ചിത്രീകരണം


സിനിമയുടെ മൈനസ് പോയിന്റ്സ്:
1 സിനിമയുടെ മൂലകഥ
2 പ്രവചിക്കനാവുന്ന കഥാഗതിയും കഥാപാത്രങ്ങളും
3 ബെന്നി പി.നായരമ്പലം എഴുതിയ തിരക്കഥ


സ്പാനിഷ്‌ മസാല റിവ്യൂ: പ്രവചിക്കനാവുന്ന കഥയും ക്ലൈമാക്സും സിനിമയുടെ പ്രധാന പോരായ്മയാണെങ്കിലും, ദിലീപിന്റെ ആരാധകരെയും കുടുംബ പ്രേക്ഷകരെയും ത്രിപ്തിപെടുത്തും ദിലീപ്-ലാല്‍ ജോസ് ടീമിന്റെ സ്പാനിഷ്‌ മസാല.

സ്പാനിഷ്‌ മസാല റേറ്റിംഗ്: 5.70 / 10
കഥ-തിരക്കഥ: 5 / 10 [ ആവറേജ്]
സംവിധാനം: 6 / 10 [
എബവ് ആവറേജ്]
സാങ്കേതികം: 3 / 5 [എബവ് ആവറേജ്]
അഭിനയം:
3 / 5 [എബവ് ആവറേജ്]
ആകെ മൊത്തം: 17 / 30 [5.7 / 10]


സംവിധാനം: ലാല്‍ ജോസ്
നിര്‍മ്മാണം: നൌഷാദ് ബിഗ്‌ സ്ക്രീന്‍ മുവീസ്
കഥ,തിരക്കഥ,സംഭാഷണം: ബെന്നി പി.നായരമ്പലം
ചായാഗ്രഹണം: ലോകനാഥന്‍
ചിത്രസന്നിവേശം: രഞ്ജന്‍ എബ്രഹാം
വരികള്‍: വേണുഗോപാല്‍
സംഗീതം:വിദ്യാസാഗര്‍

25 Jan 2012

പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍

ഉദയനാണ് താരം എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട കഥാപാത്രമായ രാജപ്പന്‍ തെങ്ങുംമൂട് എന്ന സൂപ്പര്‍ സ്റ്റാര്‍ സരോജ് കുമാറിന്റെ ജീവിതത്തിലെ തുടര്‍കഥയാണ് പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍. പത്മശ്രീയും ഭരത് അവാര്‍ഡും ഡോക്ടര്‍ പദവിയും ലഭിച്ച സരോജ്, കേണല്‍ പദവി ലഭിക്കുവാന്‍ വേണ്ടി നടത്തുന്ന ശ്രമങ്ങളും അയാളുടെ സ്ഥിരം പൊങ്ങച്ചങ്ങളും ആരാധകരെ വിഡ്ഢികളായി കരുതി ചൂഷണം ചെയ്തു തല്ലിപൊളി സിനിമകളില്‍ അഭിനയിക്കുന്ന സരോജിനു നേരിടേണ്ടി വരുന്ന തിരിച്ചടികളാണ് ഈ സിനിമയുടെ കഥ. അഭിയിച്ച സിനിമകളെല്ലാം പൊളിഞ്ഞ സരോജ്, ഒരു പുതുമുഖ സംവിധായകന്റെ സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിക്കുകയും അതിലൂടെ സരോജ് എന്ന നടന്റെ സ്വകാര്യ ജീവിതത്തിലുള്ള ചില സത്യങ്ങള്‍ അറിയുകയും ചെയ്യുമ്പോള്‍ സരോജ് എന്ന നടന്‍ തെറ്റുകള്‍ തിരിച്ചറിയുന്നിടത്താണ് ഈ സിനിമ അവസാനിക്കുന്നത്.

വൈശാഖ സിനിമയുടെ ബാനറില്‍ വൈശാഖ രാജന്‍ നിര്‍മ്മിച്ച്‌ നവാഗതനായ സജിന്‍ രാഘവന്‍ സംവിധാനം ചെയ്ത പത്മശ്രീ ഭരത് സരോജ് കുമാറില്‍ ശ്രീനിവാസനെ കൂടാതെ ജഗതി ശ്രീകുമാര്‍, വിനീത് ശ്രീനിവാസന്‍. ഫഹദ് ഫാസില്‍, മുകേഷ്, സലിം കുമാര്‍, സുരാജ് വെഞ്ഞാറമൂട്, കൊല്ലം തുളസി, മമ്ത മോഹന്‍ദാസ്‌, ശാരി, അപൂര്‍വ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ശ്രീനിവാസന്‍ രചന നിര്‍വഹിച്ച ഈ സിനിമയുടെ ചായാഗ്രാഹകന്‍ എസ്.കുമാറാണ്. കൈതപ്രം, അനില്‍ പനച്ചൂരാന്‍, സന്തോഷ്‌ വര്‍മ്മ എന്നിവര്‍ എഴുതിയ വരികള്‍ക്ക് ദീപക് ദേവാണ് ഈണം പകര്‍ന്നിരിക്കുന്നത്. മൊഴികളും മൌനങ്ങളും എന്ന് തുടങ്ങുന്ന ഗാനം മികവു പുലര്‍ത്തുന്നു.

തിരക്കഥ: ബിലോ ആവറേജ്
ആക്ഷേപ ഹാസ്യ സിനിമകളായ സന്ദേശം, വെള്ളാനകളുടെ നാട് എന്നീ സിനിമകളുടെ തിരക്കഥ രചയ്താവ് ശ്രീനിവാസന്റെ തൂലികയില്‍ ജനിച്ച സിനിമയാണ് ഉദയനാണ് താരം. അതെ സിനിമയിലെ പ്രശസ്ത കഥാപാത്രം സരോജ് കുമാറിന്റെ ജീവിതത്തിലെ സംഭവങ്ങളാണ് പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍ എന്ന സിനിമയുടെ കഥ. പ്രത്യേകിച്ച് പുതുമകളൊന്നും അവകാശപെടാനില്ലാത്ത കഥയാണ് ഈ സിനിമയുടേതു എങ്കിലും, സരോജ്കുമാറിന് എന്ത് സംഭവിചിട്ടുണ്ടാകും എന്നറിയാനുള്ള ആകാംഷ പ്രേക്ഷകര്‍ക്ക്‌ ഉണ്ടാകും എന്ന തോന്നലാകും ശ്രീനിവാസന് പ്രജോതനമായത്. സന്ദേശം എന്ന സിനിമയിലും വെള്ളാനകളുടെ നാട് എന്ന സിനിമയിലും കേരള രാഷ്ട്രീയത്തിലെ ഉള്ളുകളികള്‍ സമൂഹത്തിനെ എങ്ങനെയൊക്കെ ബാധിക്കുന്നു എന്നാണു ചര്‍ച്ചചെയ്തത് എങ്കില്‍, ഉദയനാണ് താരം എന്ന സിനിമയില്‍, സിനിമയ്ക്കുള്ളിലെ കള്ളത്തരങ്ങളും താരങ്ങളുടെ ജാഡയും മറ്റുമായിരുന്നു ചര്‍ച്ച വിഷയം. മേല്പറഞ്ഞ സിനിമയിലൂടെ ഒരാളെയും മനപ്പൂര്‍വ്വം കളിയാക്കുവാണോ ചെളിവാരിയെറിയാനൊ ശ്രീനിവാസന്‍ ശ്രമിച്ചിട്ടില്ല. പക്ഷെ, സരോജ്കുമാര്‍ എന്ന സിനിമയിലെ ചില സംഭവങ്ങള്‍ കാണുമ്പോള്‍ ചില സൂപ്പര്‍ താരങ്ങളെ ചെളിവാരിയെറിഞ്ഞു കൊണ്ട് നര്‍മ്മം ഉണ്ടാക്കാന്‍ ശ്രമിച്ചിട്ടുണ്ടോ എന്ന് ചില ആളുകള്‍ക്ക് സംശയം തോന്നിയതില്‍ തെറ്റില്ല. 

പ്രേക്ഷകര്‍ ഏറെ വിശ്വസിക്കുന്ന ഒരു എഴുത്തുകാരനാണ്‌ ശ്രീനിവാസന്‍. മലയാള സിനിമയിലെ ഒരു സൂപ്പര്‍ താരം പ്രശസ്തി ലഭിക്കുന്നതിനു വേണ്ടി അയാളുടെ പദവി ദുരുപയോഗപ്പെടുത്തുന്നു എന്ന് ശ്രീനിവാസന്റെ സിനിമയില്‍ കണ്ടാല്‍, ഏതൊരു ശരാശരി പ്രേക്ഷകനും അത് വിശ്വസിച്ചുപോകും. സത്യസന്ധമായ ഉദ്ദേശത്തോടെ നിര്‍മ്മിക്കപെട്ട ആക്ഷേപ ഹാസ്യ സിനിമകള്‍ ആസ്വദിക്കുകയും വിജയിപ്പികുകയും ചെയ്ത മലയാള സിനിമ പ്രേക്ഷകരെ പറ്റിക്കുന്ന വിധത്തില്‍ ശ്രീനിവാസന്‍ എഴുതിയ ഈ തിരക്കഥ സരോജ്കുമാര്‍ എന്ന കഥാപാത്രത്തെ വെറുപ്പിക്കുകയാണ് ചെയ്തത്.

സംവിധാനം: ആവറേജ്
നവാഗതനായ സജിന്‍ രാഘവാണ് സരോജ്കുമാര്‍ സംവിധാനം ചെയ്തിരിക്കുന്നത്. ശ്രീനിവാസന്‍ എഴുതിയിരിക്കുന്ന കഥാസന്ദര്‍ഭങ്ങള്‍ നല്ല വിഷ്വല്‍സിലൂടെ ചിത്രീകരിക്കുക എന്നത് മാത്രമാണ് സംവിധായകന്‍ ചെയ്തത്. എസ്.കുമാര്‍ എന്ന പ്രഗല്‍ഭനായ ചായഗ്രാഹകനും, വി.സാജന്‍ എന്ന സന്നിവേശകനും ഉള്ളപ്പോള്‍ ഒരു സംവിധാകന്റെ ജോലി എത്രയോ എളുപ്പം. ഉദയനാണ് താരം എന്ന സിനിമയുടെ രണ്ടാം ഭാഗം ആയതിനാല്‍ റോഷന്‍ ആന്‍ഡ്രൂസ് എന്ന സംവിധകനുമായി താരതമ്യം ചെയ്യുമ്പോള്‍ സജിന്‍ രാഘവന്‍ പ്രത്യേകിച്ചൊന്നും ഈ സിനിമയ്ക്ക് വേണ്ടി ചെയ്ത്തിട്ടില്ല എന്ന് തോന്നിപോകും


സാങ്കേതികം: എബവ് ആവറേജ്
കൈതപ്രം, അനില്‍ പനച്ചൂരാന്‍, സന്തോഷ്‌ വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് ദീപക് ദേവാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഈ സിനിമയുടെ എടുത്ത പറയേണ്ട സവിശേഷതകളില്‍ ഒന്നാണ് ദീപക് ദേവ് ഈണമിട്ട പാട്ടുകള്‍. മൊഴികളും മൌനങ്ങളും എന്ന് തുടങ്ങുന്ന ഗാനം ദീപക് ദേവിന്റെ ഏറ്റവും മികച്ച പാട്ടുകളുടെ പട്ടികയില്‍ പെടുന്നു. അതുപോലെ തന്നെ, എസ് കുമാര്‍ ഒരുക്കിയ വിഷ്വല്‍സ് മികവു പുലര്‍ത്തുന്നു. ആ ദ്രിശ്യങ്ങളെ മോശമാക്കാത്ത രീതിയില്‍ കൂട്ടിയോജിപ്പിചിരിക്കുന്നു വി.സാജന്‍.

അഭിനയം: ആവറേജ്
സരോജ് കുമാര്‍ എന്ന കഥാപാത്രത്തെ എത്രത്തോളം ബോറാക്കാമോ അത് ആവശ്യത്തില്‍ കൂടുതല്‍ ബോറാക്കി അവതരിപ്പിച്ചിട്ടുണ്ട് ശ്രീനിവാസന്‍. ഉദയനാണ് താരം എന്ന സിനിമയില്‍ സരോജ് കുമാര്‍ കാണിക്കുന്ന വിക്രിയകള്‍ പ്രേക്ഷകരെ രസിപ്പിചെങ്കില്‍, ഈ സിനിമയില്‍ സരോജ്കുമാറിനെ കാണുമ്പോള്‍ ഒരു കഥാപാത്രം തമാശ തോന്നിപ്പിക്കുവാന്‍ വേണ്ടി കാട്ടികൂട്ടുന്ന
കോമാളിത്തരങ്ങള്‍ മാത്രമായേ തോന്നുകയുള്ളൂ. ഈ സിനിമയിലെ മറ്റു കഥാപാത്രങ്ങളായ വിനീത് ശ്രീനിവാസന്‍, ഫഹദ് ഫാസില്‍, ജഗതി ശ്രീകുമാര്‍ എന്നിവര്‍ മാത്രമാണ് അവരവര്‍ ചെയ്ത കഥാപാത്രങ്ങളോട് നീതിപുലര്‍ത്തിയത്‌. മമ്ത മോഹന്‍ദാസ്‌, സലിം കുമാര്‍, സുരാജ് വെഞ്ഞാറമൂട്, കൊല്ലം തുളസി എന്നിവരുടെ കഥാപാത്രങ്ങള്‍ കൃത്രിമത്വം തോന്നിപ്പിക്കുന്നതായിരുന്നു. മുകേഷ്, അപൂര്‍വ ബോസ്, ശാരി എന്നിവരും ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങളാകുന്നു.

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്
1 വിനീത് ശ്രീനിവാസന്‍, ഫഹദ് ഫാസില്‍ എന്നിവരുടെ സാന്നിധ്യം
2 ദീപക് ദേവ് ഈണമിട്ട പാട്ടുകള്‍
3 മൊഴികളും മൌനങ്ങളും എന്ന് തുടങ്ങുന്ന പാട്ടും ചിത്രീകരണവും
4 എസ്.കുമാറിന്റെ ചായാഗ്രഹണം 


സിനിമയുടെ മൈനസ് പോയിന്റ്സ്
1 അതിശയോക്തി നിറഞ്ഞ ഒരുപാട് രംഗങ്ങള്‍
2 കൃത്രിമത്വം തോന്നിപ്പിക്കുന്ന ശ്രീനിവാസന്റെ കഥാപാത്രം
3 ശ്രീനിവാസനും സുരാജും കാണിക്കുന്ന കോമാളിത്തരങ്ങള്‍ 
 


പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍ റിവ്യൂ: മലയാള സിനിമ വ്യവസായത്തില്‍ സമീപ കാലത്ത് നടന്ന സംഭവങ്ങള്‍ തിരക്കഥയില്‍ ഉള്‍പെടുത്തി പ്രമുഖ സിനിമാതാരങ്ങളെ പരിഹസിക്കുന്ന രീതിയില്‍ ശ്രീനിവാസന്‍ എഴുതിവെച്ച കുറെ കോമാളിത്തരങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇഷ്ടമായേക്കും ഈ സിനിമ.

പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍ റേറ്റിംഗ്: 4.50 / 10
തിരക്കഥ: 3 / 10 [ബിലോ ആവറേജ്]
സംവിധാനം: 5 / 10 [ആവറേജ്]
സാങ്കേതികം: 3 / 5 [
എബവ് ആവറേജ്]
അഭിനയം:
2.5 / 5 [ആവറേജ്]
ആകെ മൊത്തം: 13.5 / 30 [4.5 / 10]


സംവിധാനം: സജിന്‍ രാഘവന്‍
കഥ,തിരക്കഥ,സംഭാഷണം: ശ്രീനിവാസന്‍
നിര്‍മ്മാണം: വൈശാഖ രാജന്‍
ചായാഗ്രഹണം: എസ്.കുമാര്‍
ചിത്രസന്നിവേശം:
വി.സാജന്‍
വരികള്‍: കൈതപ്രം, അനില്‍ പനച്ചൂരാന്‍, സന്തോഷ്‌ വര്‍മ്മ
സംഗീതം: ദീപക് ദേവ്

24 Jan 2012

കുഞ്ഞളിയന്‍


ഗോപാലപുരം ഗ്രാമത്തിലെ ഒരുപാട് അംഗങ്ങളുള്ള ഒരു തറവാട്ടിലെ മൂന്ന് സഹോദരിമാരുടെ ഏക സഹോദരനാണ് ജയരാമന്‍. ഒരു പണിയുമില്ലാതെ വെറുതെ നടന്നിരുന്ന ജയരാമനെ കുറിച്ച് അളിയന്മാര്‍ക്കും, നാട്ടുകാര്‍ക്കും വലിയ മതിപോന്നുമില്ല. അങ്ങനെയിരിക്കെയാണ് ജയരാമന്‍ ഗള്‍ഫില്‍ ജോലിയ്ക്ക് പോകുന്നത്. കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം ജയരാമന്റെ ബന്ധുകള്‍ക്ക് ജയരാമന്‍ നാട്ടിലേക്ക് മടങ്ങി വരുന്നു എന്നെഴുതിയ ഒരു കത്ത് ലഭിക്കുന്നു. സാമ്പത്തിക മാദ്ധ്യം മൂലം ജോലി നഷ്ടപെടുന്ന ജയരാമനെ സഹായിക്കുന്ന സുഹൃത്ത് പ്രേമന്‍, ജയരാമന്റെ വീട്ടുകാര്‍ക്ക് എഴുതിയതാണ് ആ കത്ത്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന ജയരാമന് 50 കോടി രൂപ ലോട്ടറി ലഭിച്ചിരിക്കുന്നു എന്നും ആ കത്തില്‍ എഴുതിയിരിക്കുന്നു. ഈ വിവരം അറിയുന്ന അളിയന്മാരും നാട്ടുകാരും ചേര്‍ന്ന് ഗോപാലപുരത്ത് ജയരാമന് ഒരു വലിയ സ്വീകരണം തന്നെ നല്‍ക്കുന്നു. നാട്ടില്‍ മടങ്ങിയെത്തിയ ജയരാമനെ സ്നേഹം കൊണ്ട് വീര്‍പ്പുമുട്ടികുകയാണ് അവന്റെ സഹോദരിമാരും, അളിയന്മാരും. ഇവരുടെയെല്ലാം ഉദ്ദേശം ജയരാമന്റെ കൈവശമുള്ള പണം കൈക്കലാക്കുക്ക എന്നതാണെന്ന് ജയരാമനും അറിയാം. അങ്ങനെയിരിക്കെയാണ് മായ എന്ന സാമൂഹിക പ്രവര്‍ത്തകയെ ജയരാമന്‍ പരിച്ചയപെടുന്നത്. ജയരമാനെയും, അയാള്‍ക്ക് ലോട്ടറി ലഭിച്ചു എന്ന വാര്‍ത്തയും വിശ്വസിക്കാത്ത ഏക വ്യെക്തിയാണ് മായ. ജയരാമന്റെ കള്ളത്തരം പുറത്തുകൊണ്ടുവരാന്‍ വേണ്ടി ശ്രമിക്കുന്ന മായയെ ഭയന്ന് ജയരാമന്‍ നാടുവിടാന്‍ തീരുമാനിക്കുന്നു. അങ്ങനെയിരിക്കെയാണ് ഗോപാലപുരം ഗ്രാമത്തില്‍ ആരംഭിക്കാനിരിക്കുന്ന കെമികല്‍ ഫാക്ടറി ഉടമകള്‍ ജയരാമനെ സമീപിക്കുകയും, അവരുടെ കൈവശമുള്ള കള്ളപണത്തിനു പകരം ജയരാമന്റെ ലോട്ടറി ടിക്കറ്റ്‌ ആവശ്യപെടുകയും ചെയ്യുന്നു. ലോട്ടറി ടിക്കറ്റ്‌ കൈവശം ഇല്ലാത്ത ജയരാമന്‍ വീണ്ടും കുഴപ്പത്തിലാകുന്നു. തുടര്‍ന്ന് ജയരാമന്റെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് ഈ സിനിമയുടെ ക്ലൈമാക്സ്. ജയരമനായി ജയസുര്യയും, മായയായി അനന്യയും, ജയരാമന്റെ അളിയന്മാരായി വിജയരാഘവനും ജഗദീഷും അശോകനും, ചേച്ചിമാരായി ബിന്ദു പണിക്കാരും തെസ്നിഖാനും രശ്മി ബോബനും അഭിനയിച്ചിരിക്കുന്നു. 


ഇവര്‍ വിവാഹിതരായാല്‍, ഹാപ്പി ഹസ്ബന്റ്സ്, ഫോര്‍ ഫ്രെണ്ട്സ് എന്നീ സിനിമകള്‍ക്ക്‌ ശേഷം കൃഷ്ണ പൂജപ്പുര-സജി സുരേന്ദ്രന്‍-ജയസുര്യ ടീം ഒന്നിക്കുന്ന കുഞ്ഞളിയന്‍ നിര്‍മ്മിച്ചിരിക്കുന്നത് ടോമിച്ചന്‍ മുളകുപാടമാണ്. മുളകുപാടം ഫിലംസ് നിര്‍മ്മിച്ച ഫോര്‍ ഫ്രെണ്ട്സിനു ശേഷം ഒരു ചെറിയ ഇടവേളയ്ക്കു ശേഷമാണ് സജി കുഞ്ഞളിയന്‍ ഒരുക്കിയത്. മുന്‍കാല രണ്ടു സിനിമകളും ഹിന്ദി സിനിമയില്‍ [ഹാപ്പി ഹസ്ബന്റ്സ്] നിന്നും ഇംഗ്ലീഷ് സിനിമകളില്‍ [ഫോര്‍ ഫ്രെണ്ട്സ്] നിന്നും പകര്‍ത്തിയ കഥയാണെങ്കിലും, കുഞ്ഞളിയന്‍ കൃഷ്ണ പൂജപ്പുരയുടെ തന്നെ സൃഷ്ടിയാണെന്ന് കരുതാം. കഥയുടെ അവസാനം പഴയകാല പ്രിയദര്‍ശന്‍ സിനിമകളില്‍ കാണുന്നതുപോലെ ഒരു സ്ഥലത്ത് എല്ലാവരും വന്നുചേരുകയും അവരെല്ലാവരും തമ്മില്‍ അടിപിടിയുമായിട്ടാണ് സിനിമ അവസാനിക്കുന്നത്.

കഥ,തിരക്കഥ: മോശം
ഇവര്‍ വിവാഹിതരായാല്‍ എന്ന സിനിമയിലൂടെ ഏറെ പ്രശംസ നേടിയ തിരക്കഥ രചയ്താവാണ് കൃഷ്ണ പൂജപ്പുര. അതിനു ശേഷം അദ്ദേഹം എഴുതിയ തിരക്കഥകളില്‍ ശ്രദ്ധിക്കപെട്ടത് ഹാപ്പി ഹസ്ബന്റ്സ് ആണ്. പിന്നീടു ഇറങ്ങിയ ഫോര്‍ ഫ്രെണ്ട്സും, ഉലകം ചുറ്റും വാലിബനുമെല്ലാം മോശമായ തിരക്കഥ രചനമൂലം പരാജയപെട്ട സിനിമകളാണ്. ലളിതമായ നര്‍മത്തിലൂടെ കഥപറയുന്ന രീതിയാണ് കുഞ്ഞളിയന്‍ സിനിമയുടെ തിരക്കഥയിലൂടെ കൃഷ്ണ പൂജപ്പുര ഉദ്ദേശിചിരിക്കുന്നത്.
കൃഷ്ണ പൂജപ്പുര എന്ന തിരക്കഥ രചയ്താവിലുള്ള പ്രേക്ഷകരുടെ വിശ്വാസം തകര്‍ക്കുന്ന രീതിയിലാണ് ഈ സിനിമയുടെ തിരക്കഥ. ഒരു സിനിമയാക്കാന്‍ പോലും കെല്‍പ്പില്ലാത്ത കഥയാണ് ഈ സിനിമയ്ക്ക് വേണ്ടി കൃഷ്ണ പൂജപ്പുര തിരഞ്ഞെടുത്തത്. മുന്‍കാല മലയാള സിനിമകളില്‍ കണ്ടിട്ടുള്ള കുറെ കഥ സന്ദര്‍ഭങ്ങളും, കേട്ടുമടുത്ത കോമാളിത്തരങ്ങലുള്ള സംഭാഷണങ്ങളും ധാരാളമുള്ള സിനിമയാണ് കുഞ്ഞളിയന്‍.  

സംവിധാനം: ബിലോ ആവറേജ്
സീരിയല്‍ രംഗത്ത് നിന്ന് സിനിമയിലേക്ക് വന്ന ആദ്യ സംവിധായകനാണ് സജി സുരേന്ദ്രന്‍. ഒരുപാട് നല്ല സീരിയലുകള്‍ സംവിധാനം ചെയ്ത സജി, സിനിമ രംഗത്ത് വന്നപ്പോള്‍ തിരഞ്ഞെടുത്തത് നര്‍മ്മ പ്രാധാന്യമുള്ള കഥകളാണ്. ഇവര്‍ വിവാഹിതരായാല്‍, ഹാപ്പി ഹസ്ബന്റ്സ് എനീ സിനിമകളില്‍ കഥയ്ക്ക്‌ ആവശ്യമുള്ള തമാശകള്‍ മാത്രമുള്ളത് കൊണ്ടാണ് ആ സിനിമകള്‍ വിജയിച്ചത്. കുഞ്ഞളിയന്‍ എന്ന സിനിമയില്‍ തമാശയ്ക്ക് വലിയ അവസരങ്ങളൊന്നുമില്ലാത്ത കഥയാണെങ്കിലും അനാവശ്യമായി കുറെ രംഗങ്ങളില്‍ തമാശ കാണിക്കാന്‍ ശ്രമിച്ചിരിക്കുന്നു, ഇതു തന്നെയാണ് ഈ സിനിമയുടെ പ്രധാന പ്രശ്നവും. തൊട്ടടുത്ത രംഗങ്ങളില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന് പ്രേക്ഷകന് വളരെ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സഹായിക്കുന്ന രീതിയിലാണ് സംവിധായകന്‍ ഈ സിനിമ ഒരുക്കിയിരിക്കുന്നത്.



സാങ്കേതികം: ആവറേജ്
കുഞ്ഞളിയന്‍ സിനിമയുടെ ഏക ആശ്വാസം എന്ന് പറയുന്നത് ഈ സിനിമയുടെ ലോക്കെഷന്‍സ് ആണ്. തേന്മാവിന്‍ കൊമ്പത്ത് എന്ന സിനിമയില്‍ കണ്ടതു പോലെയുള്ള പുഴകളും മലകളും ഒക്കെയുള്ള പൊള്ളാച്ചിയാണ് ഈ സിനിമയില്‍ ഗോപാലപുരമായി ചിത്രീകരിച്ചിരിക്കുന്നത്. അനില്‍ നായരാണ് മനോഹരമയാ ദ്രിശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. മനോജാണ് ചിത്രസന്നിവേശം. വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ, അനില്‍ പനച്ചൂരാന്‍, ബിയാര്‍ പ്രസാദ് എന്നിവരുടെ വരികള്‍ക്ക് സംഗീതം നല്ക്കിയിരിക്കുന്നത് എം.ജി.ശ്രീകുമാറാണ്. ചെമ്പഴുക്ക എന്ന് തുടങ്ങുന്ന പാട്ട് മാത്രമാണ് ഈ സിനിമയില്‍ മനോഹരമായിരിക്കുന്നത്. ഈ സിനിമയിലെ മറ്റെല്ലാ ഗാനങ്ങളും വെറും ബഹളമായി മാത്രം അനുഭവപെട്ടു. 


അഭിനയം: ആവറേജ്
ഒരുപാട് താരങ്ങള്‍ അണിനിരക്കുന്ന ഈ സിനിമയില്‍ ജയസുര്യയും അനന്യയുമായാണ് നായികനായകന്മാരകുന്നത്. ഇവരെ കൂടാതെ വിജയരാഘവന്‍. ജഗദീഷ്, അശോകന്‍, മണികുട്ടന്‍, ആനന്ദ്‌, ഹരിശ്രീ അശോകന്‍. സുരാജ് വെഞ്ഞരമൂട്, മണിയന്‍പിള്ള രാജു, ബിന്ദു പണിക്കര്‍, രെശ്മി ബോബന്‍, ടെസ്നി ഖാന്‍, ഗീത വിജയന്‍, കലാരഞ്ജിനി എന്നിവരാണ്‌ പ്രധാന താരങ്ങള്‍. എല്ലാ നടീനടന്മാരും ഭേദപെട്ട അഭിമായമാണ് ഈ സിനിമയില്‍ കാഴ്ച്ചവെചിരിക്കുന്നത്.

  
സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. ലൊക്കേഷന്‍
2. ജയസുര്യ
3. ചെമ്പഴുക്ക നല്ല ചെമ്പഴുക്ക എന്ന് തുടങ്ങുന്ന ഗാനം 


സിനിമയുടെ മൈനസ് പോയിന്റ്സ്:
1. കൃഷ്ണ പൂജപ്പുര എഴുതിയ കഥ, തിരക്കഥ
2. സജി സുരേന്ദ്രന്റെ സംവിധാനം
3. എം.ജി.ശ്രീകുമാര്‍ ഈണമിട്ട ഗാനങ്ങള്‍
4. കണ്ടുമടുത്ത തമാശകളും, കോമാളിതരങ്ങളും  



കുഞ്ഞളിയന്‍ റിവ്യൂ: പുതുമയുള്ള കഥകളും, വ്യെതസ്ഥ സംവിധാനവും, സാങ്കേതിക മികവോട് കൂടിയ അവതരണവും, ഇമ്പമുള്ള ഗാനങ്ങളും ഒക്കെയുള്ള സിനിമകള്‍ കാണുവാന്‍ ആഗ്രഹിക്കുന്ന പ്രേക്ഷകരെ, കുഞ്ഞളിയന്‍ പോലുള്ള കോമാളിത്തരങ്ങള്‍ കാണിച്ചു പറ്റിക്കുന്ന കൃഷ്ണ പൂജപ്പുരയും സജി സുരേന്ദ്രനും പോലുള്ളവരാണ് മലയാള സിനിമയുടെ യഥാര്‍ത്ഥ പ്രതിസന്ധി. 

കുഞ്ഞളിയന്‍ റേറ്റിംഗ്: 3.00 / 10
കഥ,തിരക്കഥ: 1 / 10 [മോശം]
സംവിധാനം: 3 / 10 [ബിലോ ആവറേജ്]
സാങ്കേതികം: 2.5 / 5 [ആവറേജ്]
അഭിനയം:
2.5 / 5 [ആവറേജ്]
ആകെ മൊത്തം: 9 / 30 [3 / 10]

സംവിധാനം: സജി സുരേന്ദ്രന്‍
കഥ,തിരക്കഥ,സംഭാഷണം: കൃഷ്ണ പൂജപ്പുര
നിര്‍മ്മാണം: ടോമിച്ചന്‍ മുളകുപാടം ഫിലംസ്
ചായാഗ്രഹണം: അനില്‍ നായര്‍
ചിത്രസന്നിവേശം: മനോജ്‌
വരികള്‍: വയലാര്‍ ശരത്, അനില്‍ പനച്ചൂരാന്‍, ബിയാര്‍ പ്രസാദ്
സംഗീതം: എം.ജി.ശ്രീകുമാര്‍
  

12 Jan 2012

അസുരവിത്ത്

കൊച്ചി നഗരത്തിലെ ഗുണ്ട സംഘങ്ങളുടെ കഥ പറഞ്ഞ സ്റ്റോപ്പ്‌ വയലന്‍സ് എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് എ.കെ.സാജന്‍ തിരക്കഥയും സംഭാഷണങ്ങളും എഴുതി സംവിധാനം ചെയ്ത അസുരവിത്ത്‌. സ്റ്റോപ്പ്‌ വയലന്‍സ്സില്‍ പ്രിഥ്വിരാജ് അവതരിപ്പിച്ച സാത്താന്റെ മകന്‍ ഡോണ്‍ ബോസ്കോയായിട്ടാണ് ആസിഫ് അലി ഈ സിനിമയില്‍ അഭിനയിക്കുന്നത്. ചെറുപ്പത്തില്‍ തന്നെ അമ്മ ഉപേക്ഷിച്ച ഡോണ്‍ ബോസ്കോ വളര്‍ന്നത്‌ പള്ളിയിലെ അനാഥമന്ദിരത്തിലാണ്. അപ്പന്റെ പഴയകാല കഥകളൊന്നും അറിയാത്ത മകന്‍ ഡോണ്‍ ബോസ്കോ ഒരിക്കല്‍ ഒരു കൊലപാതകം കാണുകയും അതിന്റെ പിന്നിലെ ശക്തികള്‍ ആരാണ് എന്നറിയുകയും ചെയ്യുന്നു. സ്റ്റോപ്പ്‌ വയലന്സിലെ സ്ടീഫെന്‍ പോലീസിന്റെ അപ്പന്‍ അബ്ബയാണ് ഇന്ന് കൊച്ചി നഗരം ഭരിക്കുന്ന പ്രധാന ഗുണ്ടത്തലവന്‍. അബ്ബ ആരാണ് എന്നറിയുന്ന ഡോണ്‍ ബോസ്കോ, അവന്റെ അപ്പന്‍ സാത്താനെ കുറിച്ച് അറിയുകയും സാത്താനെ കൊന്നയാളിനെ കണ്ടുമുട്ടുകയും ചെയ്യുന്നു. ഒരു പ്രത്യേക സാഹചര്യത്തില്‍ ഡോണ്‍ ബോസ്കോ കൊച്ചി നഗരത്തിലെ ഡോണ്‍ ആകുകയും സാത്താന്റെ കൊലയാളികളെ വകവരുത്തുവാന്‍ തീരുമാനമെടുത്തു പോരാടുകയും ചെയ്യുന്നതാണ് അസുരവിത്ത്‌ സിനിമയുടെ കഥ.ഷാജി താണപറമ്പിലാണ് അസുരവിത്ത്‌ നിര്‍മ്മിച്ചിരിക്കുന്നത്.
 
കഥ, തിരക്കഥ: മോശം
സംവിധായകനായ എ.കെ.സാജന്‍ തന്നെയാണ് അസുരവിത്ത്‌ സിനിമയുടെ കഥ, തിരക്കഥ, സംഭാഷണങ്ങള്‍ എന്നിവ രചിച്ചിരിക്കുന്നത്. എ.കെ.സാജന്റെ ഒട്ടുമിക്ക എല്ലാ സിനിമകളുടെയും പ്രമേയം ആക്ഷന്‍ തന്നെയാണ്. 1993
ല്‍ മോഹന്‍ലാല്‍ നായകനായ ബട്ടര്‍ഫ്ലൈസ് ആണ് എ.കെ സാജന്‍ ആദ്യമായി എഴുതിയ തിരക്കഥ. പിന്നീട്, ഒന്ന് രണ്ടു നര്‍മ്മ പ്രാധാന്യമുള്ള സിനിമകള്‍ രചിച്ചതിന് ശേഷം 1994ല്‍ സുരേഷ് ഗോപിയെ നായകനാക്കി രാജിവ് അഞ്ചലിന്റെ കാശ്മീരം, 97ല്‍ കെ.മധു സംവിധാനം ചെയ്ത ജനാധിപത്യം എന്നീ സിനിമകളുടെ തിരക്കഥ രചന നിര്‍വഹിക്കുന്നത്. ഇതേ സിനിമകളുടെ ഗണത്തില്‍ പെടുത്താവുന്ന സ്റ്റോപ്പ്‌ വയലന്‍സും, ചിന്താമണി കൊലകേസും വിജയിച്ച ശേഷം എ.കെ.സാജന്‍ പിന്നീട് ആക്ഷന്‍ തിരക്കഥകള്‍ മാത്രമേ എഴുതിയിട്ടുള്ളൂ. മേല്പറഞ്ഞ എല്ലാ സിനിമകളിലും നമ്മള്‍ കണ്ടിട്ടുള്ള കൊലപാതകങ്ങളും, അടിയും ഇടിയും, നായകന്റെ പഞ്ച് ഡയലോഗുകളും വേഗത കുറഞ്ഞുള്ള നടത്തവും അങ്ങനെയുള്ള സ്ഥിരം കാഴ്ചകള്‍ തന്നെയാണ് അസുരവിത്തിലും കാണിക്കുന്നത്. ദ്രോണയുടെയും, റെഡ് ചില്ലിസിന്റെയും പരാജയം ഉള്‍കൊണ്ടിട്ടും എ.കെ.സാജന്‍ പതിവ് രീതി മാറ്റി ചിന്തിക്കാതെ പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി അസുരവിത്ത്‌ എന്ന ലേബല്‍ ഒട്ടിച്ചു വിതരണം ചെയ്തതെന്തിനാണാവോ?

സംവിധാനം: മോശം
മോഹന്‍ലാലിന്റെ റെഡ് ചില്ലീസ്, മമ്മൂട്ടിയുടെ ദ്രോണ 2010 എന്നീ സിനിമകള്‍ക്ക്‌ തിരക്കഥകള്‍ രചിച്ച എ.കെ.സാജന്‍ സ്വന്തന്ത്ര സംവിധായകനായി ഒരുക്കുന്ന മൂന്നാമത്തെ സിനിമയാണ് അസുരവിത്ത്‌. പ്രിഥ്വിരാജ് അഭിനയിച്ച സ്റ്റോപ്പ്‌ വയലന്‍സ്, സുരേഷ് ഗോപി നായകനായ ലങ്ക എന്നീ സിനിമകളാണ് എ.കെ.സാജന്റെ മുന്‍കാല സംവിധാന സംരംഭങ്ങള്‍. മേല്പറഞ്ഞ എല്ലാ സിനിമകളുടേയും പ്രധാന വിഷയം ആക്ഷനും നായകന്‍മാരുടെ ഹീറോയിസവുമാണ്. അതെ ഗണത്തില്‍പെടുന്ന സിനിമാതന്നെയാണ് അസുരവിത്തും. ഒരായിരം പ്രാവശ്യം കണ്ടുമടുത്ത കഥയാണ് ഈ സിനിമയുടെത്. ആര്‍ക്കും ആരെയും എപ്പോള്‍ വേണമെന്ക്കിലും അപായപെടുത്തം. പോലീസോ, നാട്ടുകാരോ ആരും ഒന്നും മിണ്ടുന്നില്ല. ഇങ്ങനയോക്കെയാണോ ഇന്നത്തെ കൊച്ചി എന്ന് പ്രേക്ഷകന് തോന്നിപോകുന്നതില്‍ തെറ്റുപറയാനാകുകയില്ല. പരിതാപകരമായ എഴുതപെട്ട ഈ സിനിമയുടെ തിരക്കഥ ഒരു രീതിയിലും നല്ലതാക്കുവാന്‍ ഒരു സംവിധായകനും സാധിക്കുകയില്ല.

സാങ്കേതികം: ആവറേജ്
വിഷ്ണു നമ്പൂതിരിയാണ് ഈ സിനിമയുടെ ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ഒരു ആക്ഷന്‍ സിനിമയ്ക്ക് വേണ്ടവിധത്തില്‍ ക്യാമറ ചലിപ്പിച്ചു ദ്രിശ്യങ്ങള്‍ എടുക്കുന്നതില്‍ ഒരുപരുധി വരെ വിഷ്ണു വിജയിച്ചിട്ടുണ്ട്. വിഷ്ണു പകര്‍ത്തിയ ദ്രിശ്യങ്ങള്‍ കൂട്ടിയോജിപ്പിച്ചത് രണ്ജിതാണ്. ഇരുവരും ചേര്‍ന്ന അസുരവിത്ത്‌ എന്ന സിനിമ പ്രേക്ഷകര്‍ക്ക്‌ കാണുവാന്‍ പരുവത്തിലുള്ള സിനിമയാക്കുവാന്‍ സാജനെ സഹായിച്ചിട്ടുണ്ട്. പാട്ടുകള്‍ക്ക് പ്രാധാന്യമില്ലാത്ത ഈ സിനിമയുടെ പാട്ടുകളുടെ വരികള്‍ എഴുതിയിരിക്കുന്നത് കൈതപ്രവും, റഫീക്ക് അഹമ്മദും ചേര്‍ന്നാണ്. അല്‍ഫോണ്സും രാജേഷും ചേര്‍ന്നാണ് സംഗീത സംവിധാനം നിര്‍വഹിച്ചത്. ഗോവിന്ദ് മേനോനാണ് ഈ സിനിമയ്ക്ക് വേണ്ടി എന്തക്കയോ കുറെ ശബ്ദകോലാഹലങ്ങള്‍ പശ്ചാത്തല സംഗീതമായി ഉപയോഗിച്ചിരിക്കുന്നത്. മലയാള സിനിമയില്‍ ഏറ്റവും പരിചയ സമ്പന്നനായ ത്യാഗരാജനാണ് സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

അഭിനയം:ആവറേജ്
ട്രാഫിക്‌, സാള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ എന്നീ സിനിമകളിലൂടെ
പ്രേക്ഷകപ്രീതി നേടിയ ആസിഫ് അലിയ്ക്ക്, അസുരവിത്ത്‌ എന്ന ഈ സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നഷ്ടമാകുവാന്‍ സാധ്യതയുണ്ട്. സിനിമയുടെ ആദ്യപകുതിയില്‍ സെമിനാരിയില്‍ പഠിക്കുന്ന പാവം ഡോണ്‍ ബോസ്കോ ആയി മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ച ആസിഫ്, സിനിമയുടെ രണ്ടാം പകുതിയില്‍ ആക്ഷന്‍ ഹീറോ ആയ ഡോണ്‍ ആയി അഭിനയിച്ചപ്പോള്‍ കണ്ടിരിക്കുന്ന പ്രേക്ഷകര്‍ക്ക്‌ മനസ്സില്‍ ചിരിയാണ് വന്നത്. ഈ സിനിമയില്‍ ഭേദപെട്ട അഭിനയം കാഴ്ചവെച്ചത് സംവൃത സുനില്‍, ലെന, ബാബു രാജ് എന്നിവര്‍ മാത്രമാണ്. ആസിഫ് അലി, വിജയരാഘവന്‍, സിദ്ദിക്ക്, ബാബു രാജ്, അനില്‍ മുരളി, കലാശാല ബാബു, ഐ.എം.വിജയന്‍, ഹരിശ്രീ അശോകന്‍, ഗണപതി, ജിയ ഇറാനി, സംവൃത സുനില്‍, ലെന, രേഖ, അപര്‍ണ്ണ നായര്‍ എന്നിവരാണ് അഭിനേതാക്കള്‍

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. സീനിയര്‍ താരങ്ങളുടെ ഭേദപെട്ട അഭിനയം


സിനിമയുടെ മൈനസ് പോയിന്റ്സ്:
1. മുന്‍കാല ഡോണ്‍ / ആക്ഷന്‍ സിനിമകളില്‍ കണ്ടുമടുത്ത കഥാസന്ദര്‍ഭങ്ങള്‍
2. ഒരു രംഗം പോലും പ്രേക്ഷകര്‍ക്ക്‌ മനസ്സിലാകരുത്‌ എന്ന് രീതിയിലുള്ള
സംവിധാന ശൈലി
3. എ.കെ.സാജന്റെ തിരക്കഥ രചന.
4. സിനിമയുടെ രണ്ടാം പകുതിയിലെ ആസിഫ് അലിയുടെ അഭിനയം

അസുരവിത്ത്‌ റിവ്യൂ: കുറെ കൊലപാതക രംഗങ്ങള്‍ ഉള്‍പെടുത്തിയാല്‍ വയലന്‍സ് സിനിമയാകുകയില്ലെന്നും, തോക്ക് കൈയ്യില്‍ കൊടുത്തിട്ട് നായകനെ പതുക്കെ നടത്തിച്ചാല്‍ ഹീറോയിസം ആകുകയില്ലെന്നും, സാങ്കേതിക സഹായത്തോടെ രംഗങ്ങള്‍ വേഗതയോടെ കാണിച്ചാല്‍ ത്രില്ലര്‍ ആകുകയിലെന്നും സംവിധായകന്‍ എ.കെ.സാജന്‍ മനസ്സിലാക്കിയാല്‍ നന്നായിരിക്കും    

അസുരവിത്ത്‌ റേറ്റിംഗ്: 2.30 / 10
കഥ-തിരക്കഥ: 1 /10 [മോശം]
സംവിധാനം:
1 /10 [മോശം]
സാങ്കേതികം: 2.5 / 5 [ആവറേജ്]
അഭിനയം:
2.5 / 5 [ആവറേജ്]
ആകെ മൊത്തം: 7 / 30 [2.3 / 10]

രചന, സംവിധാനം: എ.കെ.സാജന്‍
നിര്‍മ്മാണം: ഷാജി താണപറമ്പില്‍
ചായാഗ്രഹണം: വിഷ്ണു നമ്പൂതിരി
ചിത്രസന്നിവേശം: രഞ്ജിത്ത് ടച്ച്‌ റിവര്‍
വരികള്‍: കൈതപ്രം, റഫീക്ക് അഹമ്മദ്
സംഗീതം: അല്‍ഫോണ്സ്, രാജേഷ്‌ മോഹന്‍
പശ്ചാത്തല സംഗീതം:ഗോവിന്ദ് മേനോന്‍
സംഘട്ടണം: ത്യാഗരാജന്‍

8 Jan 2012

ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട്

മണ്മറഞ്ഞുപോയ അതുല്യപ്രതിഭ ലോഹിതദാസിന്റെ ശിഷ്യര്‍ മനോജും, വിനോദും ചേര്‍ന്ന് മനോജ്‌-വിനോദ് എന്ന പേരില്‍ സംവിധാനം ചെയ്ത് ജോണി സാഗരിക സിനിമ കമ്പനിയുടെ ബാനറില്‍ ജോണി സാഗരിക നിര്‍മ്മിച്ച ഏറ്റവും പുതിയ സിനിമയാണ് ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട്. റീമ കല്ലിങ്ങല്‍ നായികയാവുന്ന ഈ സിനിമയില്‍ ലാലു അലക്സിന്റെ മകന്‍ ബെന്‍, സായികുമാറിന്റെ സഹോദരി പുത്രന്‍ അനു മോഹന്‍, പഴയ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ഗോപാലകൃഷ്ണന്റെ കൊച്ചുമകന്‍ വിഷ്ണു, സിബി മലയലിന്റെ മകന്‍ ജോ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. ഇവരെ കൂടാതെ ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജുന്‍ അശോകനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിദ്ദിക്ക്, കവിയൂര്‍ പൊന്നമ്മ, ശ്രീജിത്ത്‌ രവി, ഹരിശ്രീ അശോകന്‍, ബാലു വര്‍ഗീസ്‌, ദേവന്‍, ദിനേശ് പണിക്കര്‍, ശശി കലിംഗ, മേനക, വനിതാ, ബിന്ദു പണിക്കര്‍, റീന ബഷീര്‍ എന്നിവരാണ് മറ്റു പ്രമുഖ അഭിനേതാക്കള്‍.

നാഗരിക ജീവിതത്തിന്റെ എല്ലാ കൊള്ളരുതായ്മകളും ചെയ്ത് യുവത്വം ആസ്വദിച്ചു നടക്കുന്ന നാല് സുഹൃത്തുക്കളാണ് അഭിയും, സൂരജും, റോമിയും, അരുണും. ഈ നാല്‍വര്‍ സംഘത്തിനെ എല്ലാ ചീത്ത കാര്യങ്ങള്‍ക്കും പ്രേരിപിക്കുന്നത് ഇവരുടെ സുഹൃത്ത്‌ ബിയോനാണ്. ഈ അഞ്ചു സുഹൃത്തുക്കളും എറണാകുളത്തെ ഒരു ഫ്ലാറ്റിലാണ് താമസിക്കുന്നത്. ഇവരുടെയെല്ലാം മാതാപിതാക്കള്‍ വളരെ തിരക്കുള്ള വ്യക്തികളായത് കൊണ്ട് കുട്ടികളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ പോലും സമയമില്ല. അതുകൊണ്ട് തന്നെ, കുട്ടികളെല്ലാം തന്തോന്നികളായി നടക്കുന്നത്. കൂട്ടത്തിലെ വില്ലന്‍ ബിയോനുമായി നാല്‍വര്‍ സംഘം തെറ്റിപിരിയുകയും, അതിനെ തുടര്‍ന്ന് ബിയോണ്‍ ചില ഗുണ്ടകളെ കൊണ്ട് അവരെ തല്ലിപ്പികുകയും ചെയ്യുന്നു. അങ്ങനെ, നാലുപേരും വീട്ടുതടങ്ങളിലാകുന്നു.

അങ്ങനേയിരിക്കെ...ഒരിക്കല്‍, അരുണ്‍ ഓര്‍ക്കുട്ട് ചാറ്റിങ്ങിലൂടെ ക്രിസ്റ്റല്‍ എന്ന പെണ്‍കുട്ടിയെ പരിച്ചയപെടുന്നു. ചില പ്രത്യേക ലക്ഷ്യങ്ങള്‍ സാധിക്കുവാന്‍ വേണ്ടി ജെര്‍മനിയിലുള്ള ക്രിസ്റ്റല്‍ കേരളത്തിലേക്ക് വരുകയും നാല്‍വര്‍ സംഗവുമായി നല്ല സൌഹൃദത്തിലാകുകയും ചെയുന്നു. തലതെറിച്ച നാല്‍വര്‍ സംഗത്തിന്റെ സ്വഭാവം നന്നാക്കുക എന്ന ദൌത്യം ഏറ്റെടുക്കുന്ന ക്രിസ്റ്റല്‍ അവരുടെ സ്വഭാവത്തില്‍ നല്ലരീതിയിലുള്ള പല മാറ്റങ്ങളും വരുത്തുന്നു. ഒരു പ്രത്യേക സാഹചര്യത്തില്‍ നാല്‍വര്‍ സംഗത്തിന്റെ ശത്രു ബിയോണ്‍ കൊല്ലപെടുകയും ആ കൊലപാതക കുറ്റം അവരുടെ  തലയില്‍ വരുമെന്ന ഘട്ടത്തില്‍ നാലുപേരും ക്രിസ്റ്റലിന്റെ കൂടെ അവളുടെ നാട്ടിലേക്ക് പോകുന്നു. ചില ലക്ഷ്യങ്ങളുള്ള ക്രിസ്റ്റല്‍ പാലക്കാടുള്ള ഒരു പഴയ തറവാട് വീട്ടില്‍ അമ്മണിയമ്മ എന്ന മുത്തശ്ശിയെ തേടി പോകുന്നു. അവളുടെ കൂടെ അഭിയും, സൂരജും, അരുണും, റോമിയും ആ വീട്ടില്‍ എത്തുന്നു. എന്താണ് ക്രിസ്റ്റലിന്റെ ലക്‌ഷ്യം, എന്താണ് നാല്‍വര്‍ സംഗത്തിന് സംഭവിക്കുന്നത്‌ എന്നെല്ലാമാണ് ഈ സിനിമയുടെ പ്രധാന കഥയും സസ്പെന്‍സ്സും.

കഥ-തിരക്കഥ: ഗുഡ്
ഇന്നത്തെ തലമുറയിലുള്ള യുവാക്കള്‍ എങ്ങനയോക്കെ ചിന്തിക്കുന്നു പ്രവര്‍ത്തിക്കുന്നു, നാഗരികതയുടെ തിരക്കില്‍ സ്വന്തം കുട്ടികളെ സ്നേഹിക്കാന്‍ സമയമില്ലാത്ത മാതാപിതാക്കളുടെ ജീവിത രീതികള്‍, അച്ഛനമ്മമാര്‍ അറിയാതെ പോക്കുന്ന കുട്ടികളുടെ ഇഷ്ടങ്ങളും പ്രവര്‍ത്തികളും, ഗ്രാമീണതയുടെ നന്മയും ഗ്രാമത്തില്‍ വളരുന്ന കുട്ടികളുടെ നിഷ്കളംഗതയും എന്നിങ്ങനെയുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയുന്ന ഒരു സിനിമ ഉണ്ടാക്കിയതില്‍ മനോജിനും വിനോദിനും എന്നും അഭിമാനിക്കാം. നവാഗത തിരക്കഥ രചയ്താക്കലാണെന്ന് തോന്നിപ്പിക്കാത്ത വിധത്തില്‍ എല്ലാത്തരം പ്രേക്ഷകരെയും ത്രിപ്ത്തിപെടുത്തുന്ന രീതിയില്‍ തിരക്കഥ രചിക്കാന്‍ മനോജും വിനോദും സാധിച്ചു എന്നതാണ് ഈ സിനിമയുടെ വിജയം. നാഗരികതയുടെ ചെളിക്കുണ്ടില്‍ വളര്‍ന്ന ഇന്നത്തെ തലമുറയിലെ യുവാക്കള്‍, ഗ്രാമത്തിലെ നന്മയും സ്നേഹവും കണ്ടു പഠിക്കുന്നതും അത് അവരുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളുമാണ് ഈ സിനിമയിലൂടെ ചര്‍ച്ച ചെയ്യപെടുന്ന പ്രധാന വിഷയം. സിനിമയുടെ രണ്ടാം പകുതിയിലുള്ള ചില രംഗങ്ങള്‍ അതിമനോഹരമായി തന്നെ തിരക്കഥയില്‍ ഉള്ള്പെടുത്തിയിട്ടുണ്ട് മനോജും വിനോദും. അതിനുദാഹരണമാണ് മുത്തശ്ശിയുടെ സ്നേഹം തിരിച്ചറിയുന്ന രംഗങ്ങളും, കുട്ടികള്‍ തെറ്റ് തിരുത്തുന്ന രംഗങ്ങളും. അതുപോലെ തന്നെ, മാതാപിതാക്കളെ അന്വേഷിച്ചു നടക്കുന്ന നായിക അവസാനം അവരെ കണ്ടെത്തുന്ന രംഗങ്ങളും മലയാള സിനിമയില്‍ ഇന്നുവരെ കണ്ടിട്ടുള്ള മികച്ച രംഗങ്ങളുടെ പട്ടികയില്‍ പെടുത്താം.

സംവിധാനം: എബവ് ആവറേജ്
കുറെയേറ നല്ല സിനിമകള്‍ക്ക്‌ തിരക്കഥ എഴുതിയ ശേഷമാണ് ലോഹിതദാസ് സ്വന്തമായി സിനിമകള്‍ സംവിധാനം ചെയ്യുവാന്‍ തീരുമാനിക്കുന്നത്. പക്ഷെ, ശിഷ്യരായ മനോജും വിനോദും ആദ്യ സിനിമയ്ക്ക് വേണ്ടി തിരക്കഥ എഴുതുകയും സംവിധായകര്‍ ആകുകയും ചെയ്തിരിക്കുന്നു. കുറെ കാലത്തിനു ശേഷമാണ് എന്തെകിലും ഒരു സന്ദേശം അടങ്ങുന്ന കഥകളുള്ള സിനിമകള്‍ മലയാളത്തില്‍ പുറത്തിറങ്ങിയിട്ട്. ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട് എന്ന സിനിമയിലൂടെ ശക്തമായ ഒരു സന്ദേശം നല്‍ക്കുവാന്‍ സംവിധായകര്‍ക്ക് സാധിച്ചിരിക്കുന്നു. ഇന്നത്തെ തലമുറയുടെ ജീവിത രീതികള്‍ കാണിക്കുന്ന രംഗങ്ങള്‍ കുറച്ചുകൂടി നല്ലതാക്കമായിരുന്നു എന്ന് തോന്നിപോയി. ആദ്യപകുതിയിലും അവസാന പകുതിയിലുമുള്ള
ചില രംഗങ്ങള്‍ ഒഴുവാക്കി, സിനിമയുടെ ദൈര്‍ഗ്യം കുറച്ചിരുന്നു എങ്കില്‍ ഇതിലും മികച്ചതാകുമായിരുന്നു ഈ സിനിമ..

സാങ്കേതികം: ഗുഡ്
സിനിമയുടെ സംവിധായകരെ പോലെ ഇതിനു വേണ്ടി സാങ്കേതിക വശങ്ങള്‍ കൈകാര്യം ചെയ്തവരും പുതുമുഖങ്ങളാണ്. നവാഗതനായ സ്വരൂപ്‌ ഫിലിപ്പ് ഒരുക്കിയ മനോഹരമായ ദ്രിശ്യങ്ങള്‍ കൃത്യമായി കൂട്ടിയോജിപ്പിച്ചത് മെന്റോസ് ആന്റണി എന്ന മറ്റൊരു പുതുമുഖമാണ്. ഇരുവരും മനോഹരമായി അവരവരുടെ ജോലി ചെയ്തിരിക്കുന്നു. കണ്ണിനു കാഴ്ച ശക്തിയില്ലാത്ത ലീല ഗിരീഷ്‌ കുട്ടനാണു ഈ സിനിമയ്ക്ക് വേണ്ടി പാട്ടുകള്‍ക്ക് സംഗീതം നല്ക്കിയിരിക്കുന്നത്. ആറു പാട്ടുകളുള്ള ഈ സിനിമയില്‍ വിജയ്‌ യേശുദാസ് പാടിയ "സായന്ന മേഘം പോലെ നീ..." എന്ന ഗാനം മികച്ചു നില്‍ക്കുന്നു. ഈ സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ച ഓരോ പുതുമുഖങ്ങള്‍ക്കും അവകാശപെട്ടതാണ് ഈ സിനിമയുടെ വിജയം. 

അഭിനയം: ഗുഡ്
സിനിമ കുടുംബത്തില്‍ നിന്നും സിനിമയിലെത്തിയ പുതുമുഖങ്ങളാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപിചിരിക്കുന്നത്. ലാല് അലക്സിന്റെ മകന്‍ ബെന്നും, സായികുമാറിന്റെ മരുമകന്‍ അനുവും, സിബി മലയിലിന്റെ പുത്രന്‍ ജോയും, ഗോപാലകൃഷ്ണന്റെ പൌത്രന്‍ വിഷ്ണുവും, ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജുനും മികച്ച പ്രകടനം കാഴ്ച്ചവെചിരിക്കുകയാണ്. ഇവരോടൊപ്പം റീമ കല്ലിങ്ങലും, ശ്രീജിത്ത്‌ രവിയും, കവിയൂര്‍ പൊന്നമ്മയും മികച്ച അഭിനയം നടത്തിയിട്ടുണ്ട്. പുതുമുഖങ്ങളെ കൂടാതെ കവിയൂര്‍ പൊന്നമ്മ, റീമ കല്ലിങ്ങല്‍, ശ്രീജിത്ത്‌ രവി, മേനക,
ഹരിശ്രീ അശോകന്‍, സിദ്ദിക്ക്, വനിതാ, ശശി കലിംഗ, ദേവന്‍ എന്നിവരുമുണ്ട് ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട് എന്ന ഈ സിനിമയില്‍. 
  
സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. മനോജ്‌, വിനോദ് എന്നിവരുടെ തിരക്കഥ രചനയും, സംവിധാനവും
2. പുതുമുഖ നായകന്മാരുടെ അഭിനയം
3.
ലീല ഗിരീഷ് കുട്ടന്‍ എന്ന പുതുമുഖ സംഗീത സംവിധായകന്‍ ഒരുക്കിയ പാട്ടുകള്‍
4. ക്ലൈമാക്സ് രംഗങ്ങള്‍ 


സിനിമയുടെ മൈനസ് പോയിന്റ്സ്:
1. സിനിമയുടെ ആദ്യപകുതിയിലെ രണ്ടു മൂന്ന് രംഗങ്ങള്‍
2. സിനിമയുടെ ദൈര്‍ഗ്യം  


ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട് റിവ്യൂ: ഇന്നത്തെ യുവ തലമുറയ്ക്ക് ഇഷ്ടപെടാന്‍ സാധ്യതയുള്ള ഘടകങ്ങള്‍ ഉള്ളൊരു സിനിമ എന്നതിലുപരി, അവര്‍ എങ്ങനെയൊക്കെ ചിന്തിക്കണം, പ്രവര്‍ത്തിക്കണം എന്നൊരു സന്ദേശവും കൂടി നല്‍ക്കുന്ന ഓര്‍ക്കുട്ട്  ഒരു ഓര്‍മ്മക്കൂട്ട് എന്ന ഈ സിനിമ, കുടുംബങ്ങളെയും പ്രായമുള്ളവരെയും ചിരിപ്പികുകയും ചിന്തിപ്പിക്കുകയും ചെയ്യും.
  

ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട് റേറ്റിംഗ്: 6.70 / 10
കഥ-തിരക്കഥ: 7 / 10 [ഗുഡ്]
സംവിധാനം: 6 / 10 [എബവ് ആവറേജ്]
സാങ്കേതികം: 3.5 / 5 [ഗുഡ്]
അഭിനയം:
3.5 / 5 [ഗുഡ്]
ആകെ മൊത്തം: 20 / 30 [6.7 / 10]
 

രചന, സംവിധാനം: മനോജ്‌-വിനോദ്
നിര്‍മ്മാണം: ജോണി സാഗരിക
ചായാഗ്രഹണം: സ്വരൂപ്‌ ഫിലിപ്പ്
ചിത്രസന്നിവേശം:മെന്റോസ് ആന്റണി
വരികള്‍:റഫീക്ക് അഹമ്മദ്‌, സന്തോഷ്‌ വര്‍മ, സുദീപ് ജോഷി, ശ്രീ പ്രസാദ്‌
സംഗീതം: ലീല ഗിരീഷ് കുട്ടന്‍