31 Mar 2012

മാസ്റ്റേഴ്സ്

ദൈവത്തിന്റെ സ്വന്തം നാട് എന്ന വിശേഷിപ്പിക്കപെടുന്ന കേരളത്തില്‍ വര്‍ഷങ്ങളായി നടന്നുവരുന്ന സ്ത്രീപീഡനങ്ങളും അതിനെ ചുറ്റിപറ്റി നടക്കുന്ന സംഭവങ്ങളും പീഡിപ്പിക്കപെട്ട സ്ത്രീകളുടെ തുടര്‍ന്നുള്ള ജീവിതവും മലയാള സിനിമകളില്‍ അധികമാരും ചര്‍ച്ച ചെയ്തിട്ടില്ല. മാസ്റ്റേഴ്സ് എന്ന ഈ സിനിമ അടിസ്ഥാനപരമായി ഒരു കുറ്റാന്വേഷണ കഥയാണെങ്കിലും ഈ സിനിമയില്‍ നടന്നതായി കാണിക്കുന്ന സംഭവങ്ങളെല്ലാം യഥാര്‍തത്തില്‍ കേരളത്തില്‍ നടന്ന സംഭവങ്ങളാണ്. അത്തരത്തിലൊരു പ്രമേയം സിനിമയാക്കുവാന്‍ തീരുമാനിച്ച കഥാകൃത്ത് ജിനു എബ്രഹാമിനും സംവിധായകന്‍ ജോണി ആന്റണിയ്ക്കും അഭിനന്ദനങ്ങള്‍. മാസ്റ്റേഴ്സ് സിനിമയ്ക്ക് വേണ്ടി കഥയും തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്ന ജിനു എബ്രഹാം ഒരു പുതുമുഖ തിരക്കഥകൃത്താണ്. ഒരു കച്ചവട സിനിമയ്ക്ക് വേണ്ടിയുള്ള എല്ലാ ചേരുവകളും ചേരുംപടി ചേര്‍ത്ത് പ്രേക്ഷകരില്‍ എത്തിച്ചത് കൊണ്ടാണ് ഈ സിനിമ എല്ലാവരും കാണുവാന്‍ തീരുമാനിച്ചത്. ഹ്യൂമറിന് പ്രാധാന്യം നല്‍കിയുള്ള സിനിമകള്‍ മാത്രം സംവിധാനം ചെയ്തുകൊണ്ടിരുന്ന ജോണി ആന്റണി ആദ്യമായാണ് ഒരു കുറ്റാന്വേഷണ സിനിമയൊരുക്കുന്നത്. പ്രിഥ്വിരാജും ജോണി ആന്റണിയും ആദ്യമായി ഒന്നിക്കുന്ന ഈ സിനിമയില്‍ തമിഴ് സിനിമയിലെ പുതിയ താരോദയം ശശികുമാര്‍ ഒരു പ്രധാന വേഷത്തിലെത്തുന്നു. സിന്‍സിയര്‍ സിനിമയുടെ ബാനറില്‍ ബി.ശരത്ചന്ദ്രന്‍ നിര്‍മ്മിച്ച ഈ സിനിമയ്ക്ക് വേണ്ടി ചായാഗ്രഹണം നിര്‍വഹിച്ചത് മധു നീലകണ്ടനും സന്നിവേശം നിര്‍വഹിച്ചത് രഞ്ജന്‍ എബ്രഹാമുമാണ്. ഗോപി സുന്ദറാണ് സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും.  

ഉറ്റ ചങ്ങാതിമാരായ എ.എസ്.പി ശ്രീരാമകൃഷ്ണനും പത്രപ്രവര്‍ത്തകന്‍ മിലന്‍ പോളും കോട്ടയം ജില്ലയിലാണ് ജോലി ചെയ്യുന്നത്. ഒരിക്കല്‍ മുണ്ടക്കയത്തിനടുത്തു വെച്ച് രണ്ടു കാറുകള്‍ കത്തിയമര്‍ന്ന നിലയില്‍ കണ്ടെത്തുകയും ആ സംഭവത്തില്‍ പ്രമാണിയായ ബാലഗംഗധരനും അയാളുടെ ഡ്രൈവറും എന്ജിനിയറിംഗ് വിദ്യാര്‍ഥിനി ദക്ഷയും കൊല്ലപെടുന്നു. ഈ മരണങ്ങളുടെ കാരണം കണ്ടുപിടിക്കുന്ന കേസിന്റെ ചുമതല ശ്രീരാമകൃഷ്ണന് ലഭിക്കുന്നു. അതിനിടയിലാണ് ഹോട്ടല്‍ ഉടമയും അപരിചിതനായ ഒരു ടാക്സി ഡ്രൈവര്‍ കെട്ടിടത്തിനു മുകളില്‍ നിന്നും താഴേക്കു വീണു മരിക്കുന്നത്. അതൊരു കൊലപാതശ്രമാണെന്ന് കണ്ടെത്തുന്നതും ശ്രീരാമകൃഷ്ണനാണ്. ഈ രണ്ടു സംഭവങ്ങളുടെയും പിന്നിലുള്ള കൊലപാതകിയെ കണ്ടെത്തുന്നതിനിടയിലാണ് ഐസക്ക് പണിക്കര്‍ എന്ന അധ്യാപകനും ആഷ്ലി എന്ന പെണ്‍കുട്ടിയും ഐസക്കിന്റെ വീട്ടില്‍ വിഷം ഉള്ളില്‍ചെന്ന നിലയില്‍ മരണപെട്ടു കിടക്കുന്നത് കാണുന്നത്. ഈ കൊലപാതകവും അന്വേഷിക്കുന്നത് ശ്രീരാമകൃഷ്ണന്‍ തന്നെയാണ്. ആരാണ് ഇവരെയെല്ലാം കൊല്ലുന്നത്? ആ കൊലയാളിയെ ശ്രീരാമകൃഷ്ണന്‍ പിടികൂടുമോ എന്നതാണ് ഈ സിനിമയുടെ സസ്പെന്‍സ്. ശ്രീരാമകൃഷ്ണനായി പ്രിഥ്വിരാജും മിലന്‍ പോളായി ശശികുമാറും അഭിനയിച്ചിരിക്കുന്നു.

കഥ, തിരക്കഥ: എബവ് ആവറേജ്
നവാഗതനായ ജിനു എബ്രഹാമാണ് മാസ്റ്റേഴ്സ് സിനിമയ്ക്ക് വേണ്ടി കഥ, തിരക്കഥ, സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത്. ഒരു കുറ്റാന്വേഷണ കഥയ്ക്ക്‌ അനിയോജ്യമായ രീതിയില്‍ തന്നെയാണ് ജിനു ഈ സിനിമയ്ക്ക് വേണ്ടി കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും രൂപപെടുത്തിയിരിക്കുന്നത്. കുറെ വര്‍ഷങ്ങളായി നമ്മളുടെ സമൂഹത്തില്‍ സ്ത്രീകള്‍ക്ക് എതിരെ നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളും അതിന്റെ അനന്തര ഫലങ്ങളുമാണ് ഈ സിനിമയുടെ ഇതിവൃത്തം. ഇങ്ങനെ ഒരു പ്രമേയം കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തണമെങ്കില്‍ ആ സിനിമയില്‍ എല്ലാത്തരം സിനിമകളിലും കാണുന്ന പോലെയുള്ള ആസ്വാദനത്തിനുള്ള ചേരുവകളെല്ലാം കൃത്യമായി ചേര്‍ക്കണം. കഥയോടൊപ്പം തന്നെ പാട്ടുകളും സൌഹൃദവും നായകന്‍റെ ഹീറോയിസവും സിനിമയില്‍ ഉള്‍പെടുത്തിയത്‌ അതുകൊണ്ടായിരിക്കും. സിനിമയിലുടനീളം പ്രേക്ഷകരെ ത്രില്ലടിപ്പുന്ന നിരവധി രംഗങ്ങളുണ്ടെങ്കിലും ഇടയ്ക്കിടെ കഥയില്‍ ആവശ്യമില്ലാത്ത ചില രംഗങ്ങള്‍ എല്ലാവരെയും ബോറടിപ്പിക്കുനുണ്ട്. സിനിമയുടെ ആദ്യപകുതിയിലുള്ള പാട്ടും, കോടതിയുടെ മുറ്റത്തുവെച്ചുള്ള സംഘട്ടന രംഗങ്ങളും നായകന്റെ ഹീറോയിസം കാണിക്കുവാന്‍ വേണ്ടിയുള്ളതായിരുന്നു.  അതുപോലെ തന്നെ, സിനിമയുടെ ക്ലൈമാക്സ് രംഗങ്ങള്‍ക്ക് ശരാശരി നിലവാരമേ ഉണ്ടായിരുന്നുള്ളൂ. അവസാന രംഗത്തില്‍ പ്രധാന വില്ലനെ കൊല്ലേണ്ടിയിരുന്ന ആളിനെ കൊണ്ട് കൊല്ലിക്കാതെ, വേറൊരു രീതിയില്‍ കഥ അവസാനിപ്പിച്ചതും പ്രേക്ഷകര്‍ക്ക്‌ രസിച്ചില്ല. ഈ കുറവുകളൊക്കെ ഉണ്ടായിരുന്നിട്ടും ഈ സിനിമ പ്രേക്ഷരെ ആകാംഷയുടെ മുള്‍മുനയില്‍ എത്തിക്കുവാന്‍ തിരക്കഥകൃത്തിനു സാധിച്ചു.
 


സംവിധാനം: എബവ് ആവറേജ്
പ്രേക്ഷകരെ ചിരിപ്പിക്കുവാന്‍ വേണ്ടി മാത്രം സിനിമകള്‍ സംവിധാനം ചെയ്തുകൊണ്ടിരുന്ന സംവിധായകനാണ് ജോണി ആന്റണി. മാസ്റ്റേഴ്സ് എന്ന ഈ സിനിമയിലൂടെ ജോണി ആന്റണി ആദ്യമായാണ്‌ ഒരു കുറ്റാന്വേഷണ കഥ സംവിധാനം ചെയ്യുന്നത്. ഒരു നവാഗത തിരക്കഥകൃത്ത് എന്ന രീതിയില്‍ ജിനു എബ്രഹാമിന്റെ തിരക്കഥയില്‍ ചെറിയ ചെറിയ അപാകതകള്‍ ഉണ്ട്. ആ കുറവുകളൊന്നും പ്രേക്ഷകന് തോന്നാത്ത അവരെ ത്രില്ലടിപ്പിക്കുവാന്‍ ജോണി ആന്റണിയ്ക്ക് സാധിച്ചു. മധു നീലകണ്ടന്റെ ചായഗ്രഹണവും രഞ്ജന്‍ എബ്രഹാമിന്റെ സന്നിവേശവും ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതവും ജോണി ആന്റണിയെ സഹായിച്ചിട്ടുണ്ട്. പതിവ് കോമാളി സിനിമകളുടെ രീതിയില്‍ നിന്നും മാറ്റി ചിന്തിക്കുവാന്‍ സംവിധായകന് തോന്നിയത് കാരണം, സമീപ കാലത്തിറങ്ങിയ ഏറ്റവും മികച്ച കുറ്റാന്വേഷണ സിനിമയുണ്ടാക്കുവാന്‍ സംവിധായകന് സാധിച്ചു.

സാങ്കേതികം: എബവ് ആവറേജ്
ഈ സിനിമയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ച എല്ലാ സാങ്കേതിക പ്രവര്‍ത്തകരും ഈ സിനിമയെ മികച്ചതാക്കുവാന്‍ സഹായിച്ചിട്ടുണ്ട്. മധു നീലകണ്ഠന്‍ പകര്‍ത്തിയ ദ്രിശ്യങ്ങള്‍ ഒരു കുറ്റാന്വേഷണ സിനിമയ്ക്ക് അനിയോജ്യമായതാണ്. ആ ദ്രിശ്യങ്ങള്‍ എഡിറ്റ്‌ ചെയ്തു കൃത്യമായി സംയോജിപ്പിച്ചത് രഞ്ജന്‍ എബ്രഹാമാണ്. ഈ ദ്രിശ്യങ്ങള്‍ക്കൊക്കെ മാറ്റുകൂട്ടുവാന്‍ ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതത്തിനു സാധിച്ചു. ഷിബു
ചക്രവര്‍ത്തി എഴുതിയ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണമിട്ട 'സുഹൃത്ത്‌ സുഹൃത്ത്‌...' എന്ന പാട്ടിനു ശരാശരി നിലവാരമേയുള്ളൂ.

അഭിനയം: എബവ് ആവറേജ്
ഈ സിനിമയില്‍ ഒന്നോ രണ്ടോ രംഗങ്ങളില്‍ അഭിനയിക്കുവാന്‍ വരെ
പ്രശസ്തരായ താരങ്ങള്‍ തയ്യാറായത് ഈ സിനിമ കൈകാര്യം ചെയ്യുന്ന വിഷയം നല്ലതായത്‌ കൊണ്ടാവണം എന്ന് കരുതാം. കുറെ നാളുകള്‍ക്കു ശേഷമാണ് ഒരു മലയാള സിനിമയില്‍ നീണ്ടൊരു താരനിര അണിനിരക്കുന്നത്. പ്രിഥ്വിരാജ്, ശശികുമാര്‍, മുകേഷ്, ബിജു മേനോന്‍, സിദ്ദിക്ക്, സായികുമാര്‍, വിജയരാഘവന്‍, സലീംകുമാര്‍, ജഗതി ശ്രീകുമാര്‍, ഷമ്മി തിലകന്‍, അനില്‍ മുരളി, സാദിക്ക്, ഭഗത് മാനുവല്‍, കലാഭവന്‍ ഷാജോന്‍, ഇര്‍ഷാദ്, ശശി കലിങ്ക, ചെമ്പില്‍ അശോകന്‍, ജോസ്, മഹേഷ്‌, മജീദ്‌, അലിയാര്‍, പിയ ഭാജ്പായി, അനന്യ, കാതല്‍ സന്ധ്യ, മിത്ര കുര്യന്‍, ഗീത, സുരേഖ, റോസ്‌ലിന്‍ എന്നിവരാണ് ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. ഇവരെ കൂടാതെ തമിഴ് സിനിമയിലെ പ്രശസ്ത സംവിധായകന്‍ സമുദ്രക്കനി [ശിക്കാര്‍ ഫെയിം] അതിഥി വേഷത്തിലെത്തുന്നു. മേല്പറഞ്ഞ എല്ലാ നടീനടന്മാരും മികച്ച അഭിനയമാണ് ഈ സിനിമയില്‍ കാഴ്ചവെച്ചിരിക്കുന്നത്. ശശികുമാറിന്റെ മലയാള ഉച്ചാരണവും ഡബ്ബിങ്ങും തമ്മില്‍ യാതൊരു ബന്ധവും തോന്നാത്തത് ചില രംഗങ്ങളെ സാരമായി ബാധിച്ചു.  
    
സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1.
ജോണി ആന്റണിയുടെ സംവിധാനം
2. നടീനടന്മാരുടെ അഭിനയം [ശശികുമാര്‍ ഒഴികെ]
3. ഗോപി സുന്ദര്‍ ഒരുക്കിയ പശ്ചാത്തല സംഗീതം
4. മധു നീലകണ്ടന്റെ ചായാഗ്രഹണം  
 



സിനിമയുടെ മൈനസ് പോയിന്റ്സ്:
1. ക്ലൈമാക്സ് രംഗങ്ങള്‍
2. ശശികുമാറിന്റെ മലയാള ഉച്ചാരണവും ഡബ്ബിങ്ങും
3. സിനിമയുടെ രണ്ടാം പകുതിയിലെ അനാവശ്യമായ കുറെ രംഗങ്ങള്‍
4. സിനിമയുടെ ആദ്യ പകുതിയിലെ പാട്ടും, ഒന്ന്-രണ്ടു സംഘട്ടന രംഗങ്ങളും 
 



മാസ്റ്റേഴ്സ് റിവ്യൂ: കഥയില്‍ പ്രാധാന്യമില്ലാത്ത കുറച്ചു രംഗങ്ങളും സിനിമയുടെ ക്ലൈമാക്സും പ്രേക്ഷകരെ ബോറടിപ്പിച്ചു എന്നതൊഴികെ, നമ്മളുടെ സമൂഹത്തില്‍ കുറെ വര്‍ഷങ്ങളായി സ്ത്രീകള്‍ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളും ചില യഥാര്‍ത്ഥ സംഭവങ്ങളുടെയും സത്യാവസ്ഥ, സിനിമയ്ക്കാവശ്യമുള്ള എല്ലാ ഘടകങ്ങളും ചേര്‍ത്തു പ്രേക്ഷകരില്‍ എത്തിക്കുവാന്‍ സംവിധായകനും തിരക്കഥകൃത്തിനും അഭിനേതാക്കള്‍ക്കും സാധിച്ചു എന്നതാണ് മാസ്റ്റേഴ്സ് സിനിമയുടെ വിജയം.

മാസ്റ്റേഴ്സ് റേറ്റിംഗ്: 6.00 / 10
കഥ,തിരക്കഥ: 6 / 10 [എബവ് ആവറേജ്]
സംവിധാനം:
6 / 10 [എബവ് ആവറേജ്]
സാങ്കേതികം: 3 / 5 [എബവ് ആവറേജ്]
അഭിനയം:
3 / 5 [എബവ് ആവറേജ്]
ടോട്ടല്‍: 18 / 30 [6 / 10]


സംവിധാനം: ജോണി ആന്റണി
കഥ, തിരക്കഥ, സംഭാഷണം: ജിനു എബ്രഹാം
നിര്‍മ്മാണം: ശരത്ചന്ദ്രന്‍
ബാനര്‍: സിന്‍സിയര്‍ സിനിമ
ചായാഗ്രഹണം: മധു നീലകണ്ഠന്‍
ചിത്രസന്നിവേശം: രഞ്ജന്‍ എബ്രഹാം
വരികള്‍: ഷിബു ചക്രവര്‍ത്തി
സംഗീതം: ഗോപി സുന്ദര്‍
പശ്ചാത്തല സംഗീതം: ഗോപി സുന്ദര്‍
വിതരണം: സെവന്‍ ആര്‍ട്സ് 

30 Mar 2012

ദി കിംഗ്‌ ആന്‍ഡ്‌ ദി കമ്മീഷണര്‍

ട്വന്റി-20 എന്ന സിനിമയ്ക്ക് ശേഷം മെഗാസ്റ്റാര്‍ ഭരത് മമ്മൂട്ടിയും ആക്ഷന്‍ സൂപ്പര്‍ സ്റ്റാര്‍ ഭരത് സുരേഷ് ഗോപിയും ഒന്നിക്കുന്ന സിനിമയാണ് ദി കിംഗ്‌ ആന്‍ഡ്‌ ദി കമ്മീഷണര്‍. ഇംഗ്ലീഷില്‍ തീപാറുന്ന സംഭാഷണങ്ങളുമായി മലയാള സിനിമ പ്രേക്ഷകരെ പ്രകമ്പനം കൊള്ളിച്ച സിനിമകളായ ദി കിംഗ്‌ എന്ന സിനിമയിലെ ജില്ല കലക്ടര്‍ തേവള്ളിപറമ്പില്‍ ജോസഫ് അലക്സും ദി കമ്മീഷണര്‍ സിനിമയിലെ ചൂടന്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഭരത്ചന്ദ്രനും ഒരു കേസ് അന്വേഷണത്തിനായി ഒരുമിക്കുന്നതാണ് ഈ സിനിമയുടെ കഥ. മലയാള സിനിമയില്‍ നിരവധി ഹിറ്റുകള്‍ സമ്മാനിച്ച രണ്‍ജി പണിക്കര്‍-ഷാജി കൈലാസ് ടീമാണ് അത്യുജ്വല കഥാപാത്രങ്ങളായ ജോസഫ് അലക്സിനെയും ഭരത്ചന്ദ്രനേയും ഒരുമിപ്പിച്ചത്. എംപറര്‍ സിനിമയുടെ ബാനറില്‍ മമ്മൂട്ടിയുടെ സന്തത സഹചാരി ആന്റോ ജോസഫ് നിര്‍മ്മിച്ച ഈ സിനിമയില്‍ മമ്മൂട്ടിയെയും സുരേഷ് ഗോപിയെയും പോലെ മറ്റൊരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌ സായികുമാറാണ്. ഈ ഷാജി കൈലാസ് സിനിമയ്ക്ക് വേണ്ടി മൂന്ന് ചായാഗ്രാഹകന്‍മാരാണ് [ഭരണി കെ.ധരന്‍, ശരവണന്‍, ഷാജി കുമാര്‍] ക്യാമറ ചലിപ്പിച്ചത്. ദി കിംഗ്‌ സിനിമയിലെയും ദി കമ്മീഷണര്‍ സിനിമയിലെയും പോലെ ഈ സിനിമയിലും നായകന്മാര്‍ക്ക് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് രാജമണിയാണ്. സാംജതാണ് ചിത്രസന്നിവേശം.

ഇന്ത്യയിലെ പ്രഗല്‍ബനായ ശാസ്ത്രഞ്ജന്‍ സുദര്‍ശനന്റെ[നെടുമുടി വേണു] കൊലപാതകം അന്വേഷിക്കുവാനായി പ്രധാനമന്ത്രിയും[മോഹന്‍ ആഗാഷേ] അഭ്യന്തര മന്ത്രിയും[ജനാര്‍ദനന്‍] ചേര്‍ന്ന് രാജ്യത്തിന്റെ സുരക്ഷ ചുമതല ഗ്രൂപിന്റെ മേധാവി ജോസഫ് അലസ്കിനെയും, ജോസഫ് അലക്സിനെ സഹായിക്കുന്നതിനായി ഡല്‍ഹി പോലീസ് മേധാവി ഭരത്ചന്ദ്രനേയും നിയമിക്കുന്നു. കൊലപാതകത്തിന്റെ ചുരുളഴിയുന്നതോടെ സ്വാമിജി ചന്ദ്രമൌലീശ്വര്‍ [സായികുമാര്‍], മിനിസ്റ്റര്‍ രാമന്‍ മാധവന്‍[ജയന്‍ ചേര്‍ത്തല], ഐ.ജി. ശങ്കര്‍[ദേവന്‍] എന്നിവര്‍ കുറ്റക്കാരാണെന്ന് തെളിയുകയും, അവരെപോലെയുള്ള രാജ്യദ്രോഹികളെ വകവരുത്തുവാന്‍ ജോസഫ് അലക്സും ഭരത്ചന്ദ്രനും നടത്തുന്ന പോരാട്ടത്തിന്റെയും കഥയാണ് ഈ സിനിമയുടെത്. 

കഥ, തിരക്കഥ: ബിലോ ആവറേജ്
1994ല്‍ രണ്‍ജി പണിക്കരുടെ രചനയില്‍ പുറത്തിറങ്ങിയ ദി കമ്മീഷണര്‍ എന്ന സിനിമയിലൂടെ, ഒരു പോലീസ് ഉദ്യോഗസ്ഥന്‍ എങ്ങനെയൊക്കെ ആകണമെന്ന മാതൃക കാട്ടിതന്ന കഥാപാത്രമായിരുന്നു ഭരത്ചന്ദ്രന്‍ ഐ.പി.എസ്. ദുഷ് പ്രവര്‍ത്തികള്‍ ചെയ്തു നാടിനെയും നാട്ടുകാരെയും വഞ്ചിക്കുന്ന മന്ത്രിമാരെയും വലിയ റാങ്കുള്ള ഉദ്യോസ്ഥന്മാരെയും തീപാറുന്ന ഇംഗ്ലീഷ് ഡയലോഗുകളും തെറിയുടെ അഭിഷേകവും കൊണ്ട് അപമാനിക്കുന്ന, അനീതിക്കെതിരെ പോരാടുന്ന കരുത്തുറ്റനായ പോലീസ് കമ്മീഷണര്‍ ഭരത്ചന്ദ്രനെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചതാണ്‌. ഒരു വര്‍ഷത്തിനു ശേഷം, 1995ല്‍ രണ്‍ജി പണിക്കരുടെ തന്നെ രചനയില്‍ മമ്മൂട്ടിയെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ദി കിംഗ്‌ എന്ന സിനിമയില്‍ അനീതിക്കെതിരെ പോരാടുകയും കലാപം നടത്തിയവരെയെല്ലാം വകവരുത്തുകയും ചെയ്ത കോഴിക്കോട് നഗരത്തിലെ ജില്ല കലക്ടര്‍ ജോസഫ് അലക്സ് തേവള്ളിപറമ്പിലിനെയും പ്രേക്ഷകര്‍ക്ക്‌ ഏറെ ഇഷ്ടമായിരുന്നു. ഈ രണ്ടു ഉജ്ജ്വല കഥാപാത്രങ്ങള്‍ വീണ്ടും ഒന്നിച്ച ദി കിംഗ്‌ ആന്‍ഡ്‌ ദി കമ്മീഷണര്‍, മലയാള സിനിമ പ്രേമികളെയെല്ലാം ഒന്നടങ്കം നിരാശപെടുത്തുകയാണ് ചെയ്തത്. അതിന്റെ പൂര്‍ണ ഉത്തരവാദിത്വം തിരക്കഥ രചയ്താവ് രണ്‍ജി പണിക്കരുടെതാണ്. ഒരു ലോജിക്കും ഇല്ലാത്ത മുമ്പോട്ടു നീങ്ങുന്ന കഥയും കഥാപാത്രങ്ങളും. വില്ലന്മാരടക്കം ആരെല്ലാമോ ആരെയെക്കയോ കൊല്ലുന്നു. ആരെങ്കിലും കൊല്ലപെട്ടത്തിന്റെ തൊട്ടുപിന്നാലെ നായകന്മാരുടെ സെന്റിമെന്റ്സും ഇംഗ്ലീഷ് ഭാഷയിലുള്ള ഡയലോഗുകളും തെറിപറചിലും. നായകന്മാരെ കൊണ്ട് ഇന്ത്യന്‍ പ്രധാനമന്ത്രിയെ വരെ ചീത്ത വിളിപ്പിക്കാന്‍ യലോഗ് പറയിപ്പിക്കുവാനും തിരക്കഥ രചയ്താവ് മറന്നിട്ടില്ല. അതിനടയില്‍, പാകിസ്ഥാന്‍ ചാരന്മാരെ മലയാളത്തില്‍ ചീത്ത വിളിപ്പിക്കാന്‍ സംവിധായകനും മറന്നില്ല. ദി കിംഗ്‌ സിനിമയിലും ദി കമ്മീഷണര്‍ സിനിമയിലും കണ്ടുമടുത്ത രംഗങ്ങള്‍ പുതിയ രൂപത്തിലും ഭാവത്തിലും തിരക്കഥയിലാക്കാന്‍ തീരുമാനിച്ച രണ്‍ജി പണിക്കരുടെ ധൈര്യം അപാരം തന്നെ. 

സംവിധാനം: ബിലോ ആവറേജ്
ഷാജി കൈലാസ് സിനിമകളുടെ സ്ഥിരം രീതിയിലാണ് ഈ സിനിമയുടെയും തിരക്കഥ രണ്‍ജി പണിക്കര്‍ എഴുതിയിരിക്കുന്നത്. നായകന്മാരുടെ ഇംഗ്ലീഷ് സംഭാഷണങ്ങളും വില്ലന്മാരുടെ രൂപഭാവങ്ങളും രാജ്യസ്നേഹവും എല്ലാം ഈ സിനിമയിലും വിഷയമാകുന്നു. ഈ സിനിമയിലെ ഒരു രംഗം പോലും പുതുമ അവകാശപെടാനില്ലാത്ത രീതിയിലാണ് സംവിധായകന്‍ ചിത്രീകരിച്ചിരിക്കുന്നത്. മുന്‍കാല രാഷ്ട്രീയ-ആക്ഷന്‍
സിനിമകളിലെല്ലാം പ്രേക്ഷകര്‍ കണ്ടുമടുത്ത രംഗങ്ങള്‍, വീണ്ടും പ്രേക്ഷകര്‍ക്ക്‌ മുന്നിലെത്തിക്കുവാന്‍ ഷാജി കൈലാസിന് തോന്നിയത് എന്തുകൊണ്ടാണ് എന്നറിയില്ല. പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ കിംഗും കമ്മീഷ്ണറും ഈ സിനിമയോട് കൂടി അവസാനിക്കുമോ എന്നുവരെ തോന്നിപ്പോയി.  സ്ഥിരം ആക്ഷന്‍ സിനിമകളെ പോലെ ചായഗ്രാഹകനെ കൊണ്ട് ക്യാമറ വളച്ചും ചെരിച്ചും വെച്ച് രംഗങ്ങള്‍ ചിത്രീകരിക്കാതത്തിനു സംവിധായകന് നന്ദി. ചിത്രസന്നിവേശം നിര്‍വഹിച്ച സാംജിത് രംഗങ്ങള്‍ വെട്ടിയോട്ടിച്ചിട്ടും കൂട്ടിയോജിപ്പിച്ചിട്ടും സിനിമയുടെ ദൈര്‍ഘ്യം മൂന്ന് മണിക്കൂറിനു മുകളില്‍ തന്നെ. മമ്മൂട്ടിയും സുരേഷ് ഗോപിയും കഠിന പരിശ്രമം നടത്തി മോശമാക്കാത്ത അഭിനയിക്കുകയും, ഇംഗ്ലീഷും മലയാളവും ഹിന്ദിയും അടങ്ങുന്ന ഡയലോഗുകള്‍ നല്ല രീതിയില്‍ പറഞ്ഞതും കൊണ്ടാവണം മൂന്ന് മണിക്കൂറോളം തിയറ്റര്‍ വിട്ടു പോകാതെ പ്രേക്ഷകര്‍ ഇരുന്നത്.

സാങ്കേതികം: ആവറേജ്
ഒരു സിനിമയ്ക്ക് വേണ്ടി മൂന്ന് ചായഗ്രാഹകന്മാര്‍ ഒന്നിക്കുന്നത് മലയാള സിനിമയില്‍ ഇതാദ്യമാണെന്ന് തോന്നുന്നു. ഭരണി കെ.ധരന്‍, ശരവണന്‍, ഷാജി കുമാര്‍ എന്നിവരാണ് ഈ സിനിമയിലെ ക്യാമറ ചലിപ്പിച്ചത്. നായകന്മാരുടെ ചലനങ്ങളും ഭാവങ്ങളും ക്യാമറയില്‍ പകര്‍ത്തിയ മൂന്നുപേരും അവരവരുടെ ജോലി മോശമാക്കാതെ നിര്‍വഹിച്ചു. ഷാജി കൈലാസ് സിനിമകളില്‍
സ്ഥിരം കാണുന്നത് പോലെയുള്ള ദ്രിശ്യങ്ങള്‍ എന്നതല്ലാതെ പ്രത്യേകിച്ച് പുതുമകളൊന്നും ഈ സിനിമയുടെ ചായഗ്രഹണത്തിലില്ല. ഇവര്‍ മൂവരും ക്യാമറയില്‍ പകര്‍ത്തിയ ദ്രിശ്യങ്ങള്‍ കൂട്ടിയോജിപ്പിച്ചത് സാംജതാണ്. ചടുലതയിലുള്ള ദ്രിശ്യങ്ങള്‍ ഒരുക്കുവാന്‍ സംവിധായകനെ സഹായിച്ചത് സാംജതാനെന്നു വ്യക്തം. എങ്കിലും ഈ സിനിമയുടെ മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യം കുറച്ചു വെട്ടികുറച്ചിരുന്നുവെങ്കില്‍ പ്രേക്ഷകര്‍ക്ക്‌ ഇത്രയ്ക്കും ബോറടിക്കില്ലയിരുന്നു. ദി കിംഗ്‌ സിനിമയില്‍ മമ്മൂട്ടി സ്ലോ മോഷനില്‍ നടന്നു വരുമ്പോള്‍ ഉപയോഗിച്ച പശ്ചാത്തല സംഗീതവും കമ്മീഷണര്‍ സിനിമയില്‍ സുരേഷ് ഗോപിയുടെ ഡയലോഗിനു ശേഷമുള്ള പശ്ചാത്തല സംഗീതവും ഈ സിനിമയിലെ രംഗങ്ങള്‍ക്ക് അനിയോജ്യമായ രീതിയില്‍ സംഗീത സംവിധായകന്‍ രാജാമണി നല്‍കിയിട്ടുണ്ട്. 

അഭിനയം: ആവറേജ്
ഒട്ടുമിക്ക എല്ലാ ഷാജി കൈലാസ് സിനിമകളിളെന്ന പോലെ ഈ സിനിമയിലും ഒരു വലിയ താരനിര അണിനിരക്കുന്നു. മമ്മൂട്ടി, സുരേഷ് ഗോപി, സായികുമാര്‍, ദേവന്‍, ജനാര്‍ദനന്‍, നെടുമുടി വേണു, മോഹന്‍ ആഗാഷേ, ജയന്‍ ചേര്‍ത്തല, ബിജു പപ്പന്‍, പി.ശ്രീകുമാര്‍, ടി.പി.മാധവന്‍, കുഞ്ചന്‍, അഗസ്റ്റിന്‍, സുധീര്‍ കരമന, റിസബാവ, വിജയ്‌ മേനോന്‍, സംവൃത സുനില്‍, സഞ്ജന, കെ.പി.എ.സി.ലളിത, റീന ബഷീര്‍ തുടങ്ങിയവരാണ് ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. മമ്മൂട്ടിയും സുരേഷ് ഗോപിയും ജനാര്‍ദനനും സായികുമാറും, ദേവനും അവരവരുടെ റോളുകള്‍ പരമാവധി ഭംഗിയായി അവതരിപ്പിക്കുവാന്‍ ശ്രമിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും ഡയലോഗുകള്‍ പറഞ്ഞിരിക്കുന്ന രീതി പ്രശന്സനീയം തന്നെ. ഈ സിനിമ മൂന്ന് മണിക്കൂര്‍ കണ്ടിരിക്കുവാന്‍ സാധിച്ചത് തന്നെ മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും തീപാറുന്ന സംഭാഷണങ്ങള്‍ ഉള്ളതുകൊണ്ടാണ്.   

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. മമ്മൂട്ടി - സുരേഷ് ഗോപി കൂട്ടുകെട്ട്
2. നായകന്മാരുടെ ഇംഗ്ലീഷ് സംഭാഷണങ്ങള്‍
3. പശ്ചാത്തല സംഗീതം 


സിനിമയുടെ  മൈനസ് പോയിന്റ്സ്:
1. കണ്ടുമടുത്ത രംഗങ്ങളും കഥാപാത്രങ്ങളും
2. ലോജിക്ക് ഇല്ലാത്ത കഥയും രംഗങ്ങളും
3. സാധാരണക്കാര്‍ക്ക് മനസ്സിലാക്കാത്ത സംഭാഷണങ്ങള്‍
4. മൂന്ന് മണിക്കൂറിനു മുകളിലുള്ള സിനിമയുടെ ദൈര്‍ഘ്യം  
 


ദി കിംഗ്‌ ആന്‍ഡ്‌ ദി കമ്മീഷണര്‍ റിവ്യൂ: കഥയിലെ ലോജിക്കോന്നും ആലോചിക്കാതെ ദി കിംഗ്‌ - ദി കമ്മീഷണര്‍ സിനിമകളിലെ രംഗങ്ങള്‍ പുതിയ രൂപത്തില്‍ കാണുവാന്‍ കുഴപ്പമില്ലാത്തവര്‍ക്കും, മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും തീപാറുന്ന ഇംഗ്ലീഷ് സംഭാഷണങ്ങളും ആക്ഷന്‍ രംഗങ്ങളും സ്ലോ മോഷന്‍ നടത്തങ്ങളും വില്ലന്മാരെ തെറിപറഞ്ഞു തോല്‍പ്പിക്കുന്നതും ഒക്കെ വീണ്ടും കാണുവാന്‍ താല്പര്യമുള്ളവര്‍ക്കും കണ്ടിരിക്കാവുന്ന സിനിമയായിരിക്കും ദി കിംഗ്‌ ആന്‍ഡ്‌ ദി കമ്മീഷണര്‍. 


ദി കിംഗ്‌ ആന്‍ഡ്‌ ദി കമ്മീഷണര്‍ റേറ്റിംഗ്: 3.60 / 10
കഥ, തിരക്കഥ: 3 / 10 [ബിലോ ആവറേജ്]
സംവിധാനം: 3 / 10 [ബിലോ ആവറേജ്]
സാങ്കേതികം: 2.5 / 5 [ആവറേജ്]
അഭിനയം:
2.5 / 5 [ആവറേജ്]
ടോട്ടല്‍: 11 / 30 [3.6 / 10]

സംവിധാനം: ഷാജി കൈലാസ്
കഥ, തിരക്കഥ, സംഭാഷണം: രണ്‍ജി പണിക്കര്‍
നിര്‍മ്മാണം: ആന്റോ ജോസഫ്
ബാനര്‍: എംപറര്‍ സിനിമാസ്
ചായാഗ്രഹണം: ഭരണി കെ.ധരന്‍, ശരവണന്‍, ഷാജി കുമാര്‍
ചിത്രസന്നിവേശം:
സാംജത്
പശ്ചാത്തല സംഗീതം: രാജാമണി
വിതരണം: പ്ലേ ഹൌസ്

ഔട്ട്‌സൈഡര്‍

ഗൌരി മീനാക്ഷി മൂവീസിന്റെ ബാനറില്‍ ഗിരിഷ് ലാല്‍ നിര്‍മ്മിച്ച്‌ പ്രേംലാല്‍ സംവിധാനം ചെയ്ത സിനിമയാണ് ഔട്ട്‌സൈഡര്‍. ആത്മകഥ എന്ന ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷക പ്രശംസ നേടിയെടുത്ത സംവിധായകന്‍ പ്രേംലാല്‍, ശ്രീനിവാസനെ നായകനാക്കി അണിയിച്ചൊരുക്കിയ രണ്ടാമത്തെ സിനിമയാണ് ഔട്ട്‌സൈഡര്‍. ആത്മകഥ എന്ന സിനിമയിലെ പ്രമേയം കണ്ണിനു കാഴ്ചയില്ലാത്ത ഒരച്ചന്റെയും അമ്മയുടെയും മകളുടെയും ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണെങ്കില്‍, സ്വന്തം മകളുടെ ജീവന്‍ സംരക്ഷിക്കേണ്ടിവരുന്ന ഒരച്ഛന്റെ കഥയാണ് ഔട്ട്‌സൈഡര്‍ എന്ന സിനിമയുടെത്. ശ്രീനിവാസനെ കൂടാതെ ഇന്ദ്രജിത്ത്, പശുപതി, സായികുമാര്‍, ഗംഗ ബാബു, ചെമ്പില്‍ അശോകന്‍, ശ്രീജിത്ത്‌ രവി എന്നിവരും ഈ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചിട്ടുണ്ട്. സംവിധായകന്‍ പ്രേംലാല്‍ തന്നെയാണ് ഈ സിനിമയ്ക്ക് വേണ്ടി കഥ, തിരക്കഥ, സംഭാഷണങ്ങള്‍ എന്നിവ രചിച്ചിരിക്കുന്നത്. സമീര്‍ ഹക്ക് ചായഗ്രഹണവും, സംജിത് സന്നിവേശവും, സംഗീത് സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. 

ബോട്ട് ഡ്രൈവറായി ജോലി ചെയ്തും തയ്യല്‍ക്കട നടത്തിയും കുടുംബം പോറ്റുന്ന ശിവന്‍കുട്ടി ജീവിക്കുന്നത് മകള്‍ മഞ്ജുവിന് വേണ്ടിയാണ്. മഞ്ജുവിന്റെ ഇരട്ട സഹോദരിയുടെ കൊലപാതകത്തിന് ശേഷം ശിവന്‍കുട്ടി ആരെയെല്ലമോ ഭയക്കുന്നു. അയാളുടെ അയല്‍വാസിയും നാട്ടിലെ പ്രധാന റൌഡിയുമായ മുകുന്ദനെയും   ശിവന്കുട്ടിയ്ക്ക് പേടിയായിരുന്നു. പക്ഷെ, മുകുന്ദന്‍ ഒരിക്കല്‍ പോലും ശിവന്‍കുട്ടിയുടെ മകളോട് മോശമായി പെരുമാറുകയോ തെറ്റായ ഉദ്ദേശത്തോടെ അവളോട്‌ സംസരിക്കയോ ചെയ്തിട്ടില്ല. അങ്ങനെയിരിക്കെയാണ് ഒരു ദിവസം കൊമ്പന്‍ ലോറന്‍സ് എന്ന കൊലയാളി ശിവന്‍കുട്ടിയെ തേടി നാട്ടിലെത്തുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് പോലീസും ലോറന്‍സും തമ്മിലുള്ള ഏറ്റുമുട്ടലില്‍ അയാളെ ആരോ വെടിവെച്ചു കൊല്ലാന്‍ ശ്രമച്ചതിന്റെ പ്രതികാരമായി അതെ നാട്ടില്‍ വീണ്ടും വരുന്ന ലോറന്‍സിനെ ശിവന്‍കുട്ടിയും ഭയപെടുന്നു. ആരാണ് ലോറന്‍സ്? എന്തിനാണ് ശിവന്‍കുട്ടി എല്ലാവരെയും ഭയപെടുന്നത്? എന്നതാണ് ഈ സിനിമയുടെ കഥയും സസ്പെന്‍സും. ശിവന്കുട്ടിയായി ശ്രീനിവാസനും, മുകുന്ദനായി ഇന്ദ്രജിത്തും, ലോറന്‍സായി പശുപതിയും, മന്ജുവായി ഗംഗയും അഭിനയിച്ചിരിക്കുന്നു.

കഥ, തിരക്കഥ: ബിലോ ആവറേജ്
ആത്മകഥ എന്ന സിനിമയ്ക്ക് ശേഷം പ്രേംലാല്‍ രചന നിര്‍വഹിക്കുന്ന ഈ സിനിമയുടെ പ്രമേയം പുതുമയുള്ളതും ത്രില്ലിങ്ങുമാണ്. മകളുടെ ജീവിന് ആപത്താകുമെന്നു കരുതി ആരെയെക്കയോ ഭയപെട്ടു ജീവിക്കുന്ന ഒരാളിനെ തേടി ഒരു അപരിചിതന്‍ ഒരു ലക്ഷ്യവുമായി വരുന്നു. എന്തിനെയാണ് അയാള്‍ ഭയപെടുന്നത്? ആരാണ് അയാളുടെ ജീവിതത്തിലേക്ക് വരുന്ന ഔട്ട്‌സൈഡര്‍ എന്നതാണ് പ്രേംലാല്‍ ഈ സിനിമയിലൂടെ പറയുവാന്‍ ഉദ്ദേശിച്ചത്. കഥയിലുള്ള പുതുമ സിനിമയുടെ കഥസന്ദര്‍ഭങ്ങളിലും കഥാപാത്രങ്ങളുടെ സ്വഭാവത്തിലും ഇല്ലാത്തത് കൊണ്ടാണ്
പ്രേക്ഷകര്‍ക്ക്‌ ഈ സിനിമ ത്രില്ലിംഗ് ആയോ കുടുംബ കഥയായോ അനുഭവപെടാഞ്ഞത്. തിരക്കഥയിലുള്ള അപാകതകള്‍ സിനിമയിലുടനീളം വെളിവാകുന്ന തരത്തില്‍ സിനിമ ചിത്രീകരിച്ചതും, സിനിമയുടെ വേഗത നഷ്ടപെടുത്തുന്ന രീതിയില്‍ മുമ്പോട്ടു നീങ്ങുന്ന കഥാസന്ദര്‍ഭങ്ങളും സിനിമയെ പ്രേക്ഷകരില്‍ നിന്നും അകറ്റി.   
 
സംവിധാനം: ബിലോ ആവറേജ്
ആത്മകഥയും ഔട്ട്‌സൈഡറും തമ്മില്‍ താരതമ്യം ചെയ്യപെടെണ്ട സിനിമകളെങ്കിലും, ഒരു സംവിധായകന്‍ എന്ന നിലയില്‍ പ്രേംലാല്‍ ആത്മ കഥ എന്ന സിനിമയ്ക്ക് വേണ്ടി പരിശ്രമിച്ചത് പോലെ ഔട്ട്‌സൈഡറിന് വേണ്ടി ശ്രമിച്ചിട്ടുണ്ടോ എന്നത് സംശയമാണ്.
സംവിധായകന്‍ ഈ സിനിമയെ പൂര്‍ണമായ ത്രില്ലിംഗ് സിനിമ എന്ന രീതിയില്‍ സമീപിചിരുന്നുവേന്ക്കില്‍, ഈ സിനിമയെ ഇതിലും മികച്ച രീതിയില്‍ പ്രേക്ഷകര്‍ സ്വീകരിക്കുമായിരുന്നു. എങ്കിലും സിനിമയിലെ ചില രംഗങ്ങള്‍ മോശമാവാതെ ത്രില്ലിങ്ങായി അനുഭവപെടുകയും ചെയ്തു എന്ന പറയുന്നതില്‍ തെറ്റില്ല. പ്രേംലാല്‍ എന്ന സംവിധായകനില്‍ നിന്നും ആത്മകഥ പോലെ മറ്റൊരു നല്ല സിനിമയ്ക്കായി പ്രേക്ഷകര്‍ കാത്തിരിക്കേണ്ടി വരും എന്ന് സാരം.

സാങ്കേതികം: ആവറേജ്
മലയോര പ്രദേശങ്ങളിലുള്ള പശ്ചാത്തലങ്ങള്‍ മലയാളി സിനിമ പ്രേമികള്‍ക്ക് എന്നും പ്രിയപെട്ടതാണ്. അങ്ങനെയുള്ളൊരു സ്ഥലത്താണ് പ്രേംലാല്‍ ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത്. സമീര്‍ ഹക്ക് പകര്‍ത്തിയ വിഷ്വല്‍സ് ശരാശരി നിലവാരം പുലര്‍ത്തിയിട്ടുണ്ട്. അതുപോലെ തന്നെ ഈ സിനിമയ്ക്ക് വേണ്ടി സന്നിവേശം നിര്‍വഹിച്ച സംജിതും മോശമാക്കാതെ രംഗങ്ങള്‍ കൂട്ടിയോജിപ്പിച്ചിട്ടുണ്ട്. സംഗീത് ഈണമിട്ട പാട്ടുകളും നിലവാരം പുലര്‍ത്തിയിട്ടുണ്ട്.  


അഭിനയം: ആവറേജ്
മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന അച്ഛന്‍ കഥാപാത്രം ശിവന്‍കുട്ടിയായി മോശമല്ലാത്ത അഭിനയം കാഴ്ച്ചവെയ്ക്കുവാന്‍ ശ്രീനിവാസന് സാധിച്ചു. നാട്ടിലെ ചട്ടമ്പിയായി ഇന്ദ്രജിത്തും, ശ്രീനിവാസന്റെ മകളായി പുതുമുഖം ഗംഗയും, ചെറിയ വേഷങ്ങളില്‍ അഭിനയിച്ച സായികുമാറും,
ചെമ്പില്‍ അശോകനും മോശമാക്കിയില്ല. ശക്തമായ കഥാപാത്രങ്ങള്‍ മികച്ച രീതിയില്‍ അവതരിപ്പിച്ചിട്ടുള്ള പശുപതി ഈ സിനിമയിലെ പ്രകടനത്തിലൂടെ പ്രേക്ഷരെ നിരാശപെടുത്തി. മലയാളിയായ ലോറന്‍സിന്റെ തമിഴ് ശൈലിയിലുള്ള സംഭാഷണവും ചലനങ്ങളും ഭാവാഭിനയവും പശുപതിയില്‍ നിന്നും ആരും പ്രതീക്ഷിക്കാത്തത് കൊണ്ടാവണം പ്രേക്ഷകര്‍ നിരാശപെട്ടത്‌.  

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. പ്രമേയം
2. ലോക്കെഷന്‍സ്
3. ശ്രീനിവാസന്‍, ഇന്ദ്രജിത്ത് എന്നിവരുടെ ഭേദപെട്ട അഭിനയം 


സിനിമയുടെ മൈനസ് പോയിന്റ്സ്:
1. ഇഴങ്ങുനീങ്ങുന്ന കഥാസന്ദര്‍ഭങ്ങള്‍ 
2. സംവിധാനം 
3. പ്രവചിക്കനാവുന്ന കഥയും ക്ലൈമാക്സും

ഔട്ട്‌സൈഡര്‍ റിവ്യൂ: പുതുമയുള്ള പ്രമേയം കണ്ടെത്തിയ സംവിധായകന്‍ പ്രേംലാലിന്, ശക്തമായ തിരക്കഥ രചിയ്ക്കുവാനോ നടീനടന്മാര്‍ക്ക് മികവുറ്റ അഭിനയ മുഹൂര്‍ത്തങ്ങള്‍ നല്‍കുവാനോ ത്രില്ലടിപ്പിക്കുന്ന രംഗങ്ങള്‍ ഒരുക്കുവാനോ സാധിച്ചില്ല എന്നത് ഈ സിനിമയുടെ പരാജയത്തിന് പ്രധാന കാരണങ്ങളായി.

ഔട്ട്‌സൈഡര്‍ റേറ്റിംഗ്: 3.70 / 10
കഥ, തിരക്കഥ: 3 / 10 [ബിലോ ആവറേജ്]
സംവിധാനം: 3 / 10 [ബിലോ ആവറേജ്]
സാങ്കേതികം: 2.5 / 5 [ആവറേജ്]
അഭിനയം:
2.5 / 5 [ആവറേജ്]
ടോട്ടല്‍: 11 / 30 [3.7 / 10]   
 
രചന, സംവിധാനം: പ്രേംലാല്‍
നിര്‍മ്മാണം: ഗിരീഷ്‌ ലാല്‍
ബാനര്‍: ഗൌരി മീനാക്ഷി മൂവീസ്
ചായാഗ്രഹണം: സമീര്‍ ഹക്ക്
ചിത്രസന്നിവേശം: സംജിത്
വരികള്‍: ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
സംഗീതം: സംഗീത്

23 Mar 2012

ഓര്‍ഡിനറി

പത്തനംത്തിട്ടയ്ക്കടുത്തുള്ള ഗവി എന്ന മലയോര ഗ്രാമത്തിലെ മനുഷ്യരുടെ കഥയാണ് ഓര്‍ഡിനറി എന്ന ഈ സിനിമയിലൂടെ നവാഗതനായ സംവിധായകന്‍ സുഗീത് പറയുന്നത്. ഗവിയിലേക്ക് ദിവസവും ഒരേയൊരു കെ.എസ്.ആര്‍.ടി.സി. ഓര്‍ഡിനറി ബസ്‌ മാത്രമാണ് ഓടുന്നത്. ആ ബസിലെ ഡ്രൈവര്‍ പാലക്കാട്ടുകാരന്‍ സുകുവും കണ്ടക്ടര്‍ ഇരവികുട്ടന്‍ പിള്ളയും താമസിക്കുന്നത് ഗവിയിലാണ്. ഗവിയിലെ പഞ്ചായത്ത് പ്രസിഡന്റ്റ് വേണുമാഷും, മകള്‍ അന്നയും, കല്യാണിയും, ചായകടക്കാരന്‍ നായരും, ജോസ് മാഷും, പള്ളിയിലെ വികാരിയും, വക്കച്ചനും, മറ്റു നാട്ടുകാരും ഇരവിയെയും സുകുവിനെയും ഏറെ ഇഷ്ടമാണ്. അവര്‍ രണ്ടുപേരും വന്നതിനു ശേഷമാണ് ഗവിയിലെ മനുഷ്യരുടെ ബസ്‌ യാത്ര സുഖകരമായത്. ഒരിക്കല്‍, ഇരവിയുടെയും സുകുവിന്റെയും ബസ്‌ യാത്രക്കിടയില്‍ അപ്രതീക്ഷിതമായ ഒരു സംഭവം ഉണ്ടാകുന്നു. ആ സംഭവത്തിന്‌ ശേഷം ഇരവിയുടെയും സുകുവിന്റെയും ജീവിതം ദുസ്സഹമാകുകയും ഗവിയിലെ നിവാസികളെല്ലാം അവര്‍ക്കെതിരാകുകയും ചെയുന്നു. എന്താണ് അവരുടെ ജീവിതത്തില്‍ ഉണ്ടാകുന്ന സംഭവം എന്നതാണ് ഈ സിനിമയുടെ കഥയിലെ സസ്പെന്‍സ്. ഇരവികുട്ടന്‍ പിള്ളയായി കുഞ്ചാക്കോ ബോബനും സുകുവായി ബിജു മേനോനും വേണു മാഷായി ലാല് അലക്സും അന്നയായി ആന്‍ അഗസ്റ്റിനും കല്യാണിയായി പുതുമുഖം ഷ്രിത ശിവദാസുമാണ് അഭിനയിക്കുന്നത്. 

പുതുമുഖ നിര്‍മ്മാതാവ് രാജീവ്‌ നായരും പുതുമുഖ സംവിധായകന്‍ സുഗീതും പുതുമുഖങ്ങളായ തിരക്കഥകൃത്തുക്കള്‍ നിഷാദും മനു പ്രസാദും ഒരുമിക്കുന്ന ഓര്‍ഡിനറി സിനിമ ചിത്രീകരിച്ചിരിക്കുന്നത് മലയാള സിനിമകളില്‍ ഇന്നുവരെ കാണാത്ത പുതിയൊരു ലോക്കെഷനായ ഗവിയിലാണ്. ഗവിയിലെ അതിസുന്ദരമായ കാഴ്ചകളും പുതുമയുള്ള അവതരണവും ലാളിത്യമാര്‍ന്ന കൊച്ചു കൊച്ചു തമാശകളും സിനിമയുടെ പ്രധാന സവിശേഷതകളാണ്. ഒരുപാട് പുതമകളൊന്നും അവകാശപെടനില്ലാത്ത കഥയാണ് ഈ സിനിമയുടെതെങ്കിലും, സംവിധാന മികവു കൊണ്ടും കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍ എന്നിവരുടെ അഭിനയ മികവു കൊണ്ടും കഥയുടെ അവതരണത്തിലെ പുതുമ കൊണ്ടും പ്രേക്ഷകരെ ത്രിപ്തിപെടുത്തുന്ന സിനിമയാണ് ഓര്‍ഡിനറി.

കഥ, തിരക്കഥ: എബവ് ആവറേജ് 
സംവിധായകന്‍ സുഗീതിന്റെ കഥയ്ക്ക്‌ നവാഗതരായ നിഷാദ് കെ.കോയയും മനു പ്രസാദും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണങ്ങളും എഴുതിയത്. സിനിമയുടെ ആദ്യപകുതിയിലെ ലളിതമായ കഥാസന്ദര്‍ഭങ്ങളും കഥാപാത്രങ്ങളുടെ അവതരണവും കുറെ നല്ല നര്‍മ്മ മുഹൂര്‍ത്തങ്ങളുമാണ് ഓര്‍ഡിനറി സിനിമയെ വ്യതസ്തമാക്കുന്നത്. ഒരുപാട് മലയാള സിനിമകളിലൂടെ കേട്ടുപഴകിയ കഥയാണ് ഈ സിനിമയുടേതു എങ്കിലും പ്രേക്ഷകരെ ബോറടിപ്പിക്കാതെ കഥ മുന്നോട്ടു കൊണ്ടുപോകാന്‍ തിരക്കഥകൃത്തുകള്‍ക്ക് സാധിച്ചു. സിനിമയുടെ രണ്ടാം പകുതിയിലേക്ക് കണ്ടക്കുമ്പോള്‍, കഥ ഏതു രീതിയിലാണ് പോകുന്നത് എന്ന് പ്രേക്ഷകര്‍ക്ക്‌ മനസിലാക്കാന്‍ പറ്റും. പതിവ് രീതിയിലുള്ള കഥ സന്ദര്‍ഭങ്ങള്‍ ഒഴുവാക്കി, പുതിയ രീതിയില്‍ കഥ അവസാനിപ്പിച്ചിരുന്നു എങ്കില്‍, പ്രേക്ഷര്‍ക്കു ഈ സിനിമ ഇതിലും മികച്ചതായി അനുഭവപെടുമായിരുന്നു. എന്നിരുന്നാലും സമീപകാലതിറങ്ങിയ സിനിമകളുമായി താരതമ്യം ചെയ്താല്‍ ഓര്‍ഡിനറി പ്രേക്ഷകര്‍ക് ഏറെ ഇഷ്ടമായ സിനിമയാണ്.  
 
സംവിധാനം: ഗുഡ്
കമലിന്റെയും ലാല്‍ ജോസിന്റെയും ശിഷ്യനായ സുഗീത് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ഓര്‍ഡിനറി. പുതുമകള്‍ ഒന്നും അവകാശപെടാനില്ലാത്ത ഒരു കഥ, പ്രേക്ഷകരെ രസിപ്പിക്കുന്ന രീതിയില്‍ ചിത്രീകരിച്ചതാണ് സംവിധായകനെന്ന നിലയില്‍ സുഗീത് ചെയ്ത മികച്ച കാര്യം. നല്ല ലോക്കെഷനുകള്‍ തിരഞ്ഞെടുത്തതും, നല്ല നടീനടന്മാരെ അവര്‍ക്ക് അനിയോജ്യമായ കഥാപാത്രങ്ങള്‍ നല്‍കിയത് സിനിമയ്ക്ക് ഏറെ ഗുണം ചെയ്തിട്ടുണ്ട്. 


സാങ്കേതികം: ഗുഡ്
ഗവി എന്ന മലയോര ഗ്രാമത്തിലെ പുഴകളും മലകളും കാടും മൂടല്‍ മഞ്ഞും അങ്ങനെ കണ്ണിനു കുളിര്‍മ്മയേകുന്ന മനോഹരിതകള്‍ മുഴുവന്‍ ഒപ്പിയെടുത്തു ഓര്‍ഡിനറി എന്ന സിനിമയെ ഒരു എക്സ്ട്രാ ഓര്‍ഡിനറി സിനിമയാക്കുന്നതില്‍ ഫൈസല്‍ അലി എന്ന ചായഗ്രാഹകാന്‍ നല്‍ക്കിയ സംഭാവന വളരെ വലുതാണ്‌. മനോഹരമായ ഈ വിഷ്വല്‍സ് കൂട്ടിയോജിപ്പിച്ച വി.സാജനും മികച്ച രീതിയില്‍ ഈ സിനിമയെ സഹായിച്ചു. രാജീവ്‌ നായര്‍ രചിച്ച വരികള്‍ക്ക് പ്രശസ്ത സംഗീത സംവിധായകന്‍ വിദ്യാസാഗര്‍ ഈണമിട്ട 4 പാട്ടുകള്‍ ഉണ്ട് ഈ സിനിമയില്‍. "സുന്‍ സുന്‍ സുന്ദരി തുമ്പീ...", "എന്തിനീ മിഴി രണ്ടും" എന്ന് തുടങ്ങുന്ന പാട്ടുകളാണ് ഏറ്റവും മികച്ചു നില്‍ക്കുന്നത്. ഇവരെ കൂടാതെ, ഈ സിനിമയില്‍ പ്രവര്‍ത്തിച്ച എല്ലാ സാങ്കേതിക വിദഗ്ദ്ധരും മികവുറ്റ രീതിയില്‍ ഈ സിനിമ നല്ലതക്കുവാന്‍ സഹായിച്ചിട്ടുണ്ട്. 
 



അഭിനയം: ഗുഡ്
കുഞ്ചാക്കോ ബോബന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ സിനിമയില്‍ ബിജു മേനോനും ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പാലക്കാടന്‍ ഭാഷ മനോഹരമായി ഉപയോഗിച്ച് കൊണ്ട് മികച്ച പ്രകടനമാണ് ബിജു മേനോന്‍ കാഴ്ച്ചവെചിരിക്കുന്നത്. ചെറിയ വേഷമാണെങ്കിലും ബാബുരാജ്‌ തിളങ്ങിയ സിനിമയാണ് ഓര്‍ഡിനറി. പുതുമുഖം ഷ്രിത ശിവദാസ്‌ ആണ് ഈ സിനിമയിലെ കുഞ്ചാക്കോ ബോബന്റെ നായികയാവുന്നത്. കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍ എന്നിവരെ കൂടാതെ ലാലു അലക്സ്, ആസിഫ് അലി, ജിഷ്ണു രാഘവന്‍,
രാഘവന്‍, ഹേമന്ദ്, ബാബു രാജ്, ടി.പി.മാധവന്‍, സലിം കുമാര്‍, നാരായണന്‍ കുട്ടി, കൊച്ചുപ്രേമന്‍, ആന്‍ അഗസ്റ്റിന്‍, ഷ്രിത ശിവദാസ്, അംബിക മോഹന്‍, വൈഗ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ആസിഫ് അലിയുടെയും ആന്‍ അഗസ്റ്റിന്റെയും ഒന്ന് രണ്ടു മോശം അഭിനയ രംഗങ്ങള്‍ ഒഴികെ, മറ്റു അഭിനേതാക്കളുടെ പ്രകടനം ഈ സിനിമയെ മികവുറ്റതാക്കുന്നതില്‍ ഒരു പ്രധാന പങ്കുവഹിച്ചിട്ടുണ്ട്‌.

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. സുഗീതിന്റെ സംവിധാനം
2. ഗവി എന്ന അതിസുന്ദരമായ ലോക്കേഷന്‍
3. ബിജു മേനോന്‍, ബാബു രാജ് എന്നിവര്‍ ഒരുക്കുന്ന നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ 
4. വിദ്യാസാഗര്‍ ഈണമിട്ട പാട്ടുകള്‍ 
5. ഫൈസല്‍ അലിയുടെ ചായാഗ്രഹണം  


സിനിമയുടെ മൈനസ് പോയിന്റ്സ്
1. പ്രവചിക്കനവുന്ന കഥയും ക്ലൈമാക്സും 
2. ആസിഫ് അലി, ആന്‍ അഗസ്റ്റിന്‍ എന്നിവരുടെ അഭിനയം

3. സസ്പെന്‍സ് നിലനിര്‍ത്തിയിരിക്കുന്ന രീതി
 
ഓര്‍ഡിനറി റിവ്യൂ: കഥയിലെ ലാളിത്യവും, അവതരണത്തിലും കഥാപശ്ചാത്തലത്തിലുമുള്ള പുതുമകളും, കൃത്യതയാര്‍ന്ന സംവിധാനവും, മനോഹരമായ ലോക്കെഷനുകളും ചായഗ്രഹണവും, അഭിനേതാക്കളുടെ മികച്ച പ്രകടനവും ഒക്കെയാണ് ഓര്‍ഡിനറി എന്ന സിനിമയെ ഒരു എക്സ്ട്രാ ഓര്‍ഡിനറി സിനിമയാക്കി മാറ്റിയതിന്റെ പ്രധാന ഘടകങ്ങള്‍.
 
ഓര്‍ഡിനറി റേറ്റിംഗ്: 6.70 / 10
കഥ, തിരക്കഥ: 6 / 10 [എബവ് ആവറേജ്]
സംവിധാനം: 7 / 10 [ഗുഡ്]
സാങ്കേതികം: 3.5 / 5 [ഗുഡ്]
അഭിനയം:
3.5 / 5 [ഗുഡ്]
ടോട്ടല്‍: 20 / 30 [6.7 / 10]

കഥ, സംവിധാനം: സുഗീത്
തിരക്കഥ,സംവിധാനം: നിഷാദ് കെ.കോയ, മനു പ്രസാദ്‌
നിര്‍മ്മാണം: രാജീവ് നായര്‍ [മാജിക് മൂണ്‍ പ്രൊഡക്ഷന്‍സ്]
ചായഗ്രഹണം: ഫൈസല്‍ അലി
ചിത്രസന്നിവേശം: വി.സാജന്‍
വരികള്‍:
രാജീവ് നായര്‍
സംഗീതം: വിദ്യാസാഗര്‍ 

21 Mar 2012

കര്‍മ്മയോഗി

1997ല്‍ സുരേഷ് ഗോപിയ്ക്ക് ഏറ്റവും നല്ല നടനുള്ള ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത സിനിമയാണ് ജയരാജിന്റെ കളിയാട്ടം. നവാഗതനായ ബല്‍റാം മട്ടന്നൂരാണ്
ഷേക്ക്‌
സ്പിയ്ര്‍ എഴുതിയ ഒഥല്ലോ എന്ന നാടകം ജയരാജിന് വേണ്ടി കളിയാട്ടം സിനിമയുടെ തിരക്കഥയാക്കിയത്. കുറെ വര്‍ഷങ്ങള്‍ക്കു ശേഷം ബല്‍റാം മട്ടന്നൂര്‍ ഹാംലെറ്റ് എന്ന ഷേക്ക്‌സ്പിയ്ര്‍ നാടകത്തെ ആസ്പദമാക്കി തിരക്കഥ എഴുതിയ സിനിമയാണ് വി.കെ.പ്രകാശ് സംവിധാനം ചെയ്ത കര്‍മ്മയോഗി. ഹാംലെറ്റ് എന്ന കഥാപാത്രത്തെ കര്‍മ്മയോഗിയില്‍ അവതരിപ്പിച്ചിരിക്കുന്നത് ഇന്ദ്രജിത്താണ്. ഹാംലെറ്റ് എന്ന നാടകത്തിലെ പോലെ ഈ സിനിമയിലെ നായക കഥാപാത്രമായ രുദ്രന്‍ ഗുരുക്കളും ഒരു ദുരന്തനായകനാണ്. ഭഗവാന്‍ ശിവന്റെ അനുയായികളായാ യോഗി സമുദായത്തില്‍ ജനിച്ച ആളുകള്‍ ജീവിക്കുന്ന വടക്കന്‍ കേരളത്തിലെ ഒരു നാട്ടിലാണ് ഈ കഥ സംഭവിക്കുന്നത്‌. യോഗി സമുദായത്തില്‍ ജനിച്ച രുദ്രന്‍ ഗുരുക്കള്‍ ആയോധനകലയില്‍ കേമനാണ്. അച്ഛന്റെ മരണവും, അച്ഛന്റെ അനുജന്‍ ഭൈരവനുമൊത്തുള്ള അമ്മയുടെ രണ്ടാം വിവാഹവും രുദ്രനെ മാനസികമായി തളര്‍ത്തിയിരുന്നു. അച്ഛനെ കൊന്നയാളിനെ കണ്ടുപിടിക്കുക എന്ന ലക്ഷ്യവുമായി ജീവിക്കുന്ന രുദ്രന്‍ ഗുരുക്കളിന് ആ ലക്‌ഷ്യം നിറവെറാനാകുമോ എന്നതാണ് ഈ സിനിമയുടെ സസ്പെന്‍സ്. ബ്യൂട്ടിഫുള്‍ എന്ന സൂപ്പര്‍ ഹിറ്റ്‌ സിനിമയ്ക്ക് ശേഷം വി.കെ.പ്രകാശിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന കര്‍മ്മയോഗി നിര്‍മ്മിച്ചിരിക്കുന്നത് വച്ചന്‍ ഷെട്ടിയും സജിത പ്രകാശും ചേര്‍ന്നാണ്. ആര്‍.ഡി.രാജശേഖറാണ് ഈ സിനിമയ്ക്ക് വേണ്ടി ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ബീന പോളാണ് ചിത്രസന്നിവേശം. ഷിബു ചക്രവര്‍ത്തി എഴുതിയ വരികള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം നല്ക്കിയിരിക്കുന്ന ഈ സിനിമയില്‍ മൂന്ന് പാട്ടുകളാണുള്ളത്.

കഥ,തിരക്കഥ: ആവറേജ്
മലയാള സിനിമ പ്രേക്ഷകര്‍ എന്നും കൌതുകത്തോടെ കണ്ടിരുന്ന കഥയും കഥാപശ്ചാത്തലവുമാണ് ഈ സിനിമയ്ക്ക് വേണ്ടി തിരക്കഥകൃത്ത് ബല്‍റാം മട്ടന്നൂര്‍ തിരഞ്ഞെടുത്തത്. വടക്കന്‍ കേരളത്തിലെ ആയോധനകലയും അനുഷ്ട്ടാനങ്ങളും, യോഗി സമുദായത്തിലുള്ള മനുഷ്യരുടെ ജീവിതരീതിയും ഒക്കെ മലയാള സിനിമ പ്രേക്ഷകര്‍ക്ക്‌ പുതുമ നിറഞ്ഞവയാണ്.
ഷേക്ക്‌സ്പിയ്ര്‍ എഴുതിയ വിശ്വപ്രസിദ്ധമായ ഹാംലെറ്റ് എന്ന നാടകത്തെ ആസ്പദമാക്കിയുള്ള കഥയും, മേല്പറഞ്ഞ കഥാപശ്ചാത്തലവും കര്‍മ്മയോഗി സിനിമയെ വ്യതസ്തമാക്കുന്നു. പക്ഷെ, ഈ ഗുണങ്ങളൊന്നും ബല്‍റാം എഴുതിയ തിരക്കഥയില്‍ ഇല്ലാത്തതും, ഈ സിനിമയിലെ കഥാപത്രങ്ങളും കഥാഗതിയും കഥയോട് നീതി പുലര്‍ത്താത്ത രീതിയലായതും സിനിമയെ ദോഷകരമായി ബാധിച്ചു. കളിയാട്ടത്തിലൂടെ ഏവരുടെയും പ്രിയപ്പെട്ട എഴുത്തുകാരനായ ബല്‍റാം മട്ടന്നൂര്‍ കര്‍മ്മയോഗി സിനിമയുടെ തിരക്കഥയിലൂടെ ഏവരെയും നിരാശപെടുത്തി എന്ന് പറയുന്നതില്‍ ഖേദമുണ്ട്. മികവുറ്റ കഥയും, കഴിവുള്ള അഭിനെത്തക്കളെയും പൂര്‍ണമായി ഉപയോഗിക്കുവാന്‍ തിരക്കഥ രചയ്താവിനോ സംവിധായകനോ സാധിച്ചിട്ടില്ല.  

സംവിധാനം: ബിലോ ആവറേജ്
വി.കെ.പ്രകാശ് സംവിധാനം ചെയ്ത ബ്യൂട്ടിഫുള്‍ എന്ന സിനിമയ്ക്ക് മുമ്പ് തന്നെ അദ്ദേഹം സംവിധാനം ചെയ്ത സിനിമയാണ് കര്‍മ്മയോഗി. വി.കെ.പി എന്നറിയപെടുന്ന സംവിധായകന്റെ പത്നി സജിത പ്രകാശും വച്ചന്‍ ഷെട്ടിയും ചേര്‍ന്നാണ് ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ഓരോ രംഗങ്ങളും മികച്ചതായി പ്രേക്ഷകര്‍ക്ക്‌ തോന്നണമെങ്കില്‍, അവര്‍ ഇന്നുവരെ കാണാത്ത മനോഹരമായ വിഷ്വല്‍സ് ഒരുക്കുകയും, അനിയോജ്യമായ പശ്ചാത്ത സംഗീതം നല്‍ക്കുകയും, കഥാപാത്രങ്ങള്‍ക്ക് ഉതകുന്ന രീതിയിലുള്ള നടീനടന്മാരെ അഭിനയിപ്പിക്കുകയും ചെയ്യണമായിരുന്നു സംവിധായകന്‍. ഈ സിനിമയിലെ വില്ലന്‍ കഥാപാത്രം ചെയ്തിരിക്കുന്ന തലൈവാസല്‍ വിജയ്‌ എന്ന നടന് ഒരുപാട് അഭിനയ സാധ്യതകളുള്ള ഒരു കഥാപാത്രം ലഭിച്ചിട്ടും, അത് ഭംഗിയായി അവതരിപ്പിക്കുവാന്‍ സാധിച്ചില്ല. അതുപോലെ തന്നെ, മികച്ച ലോക്കെഷന്‍സ് കണ്ടുപിടിക്കുവാന്‍ സാധിച്ച ചായാഗ്രാഹകന് മികവുറ്റ വിഷ്വല്‍സ് ഒരുക്കുവാനും സാധിച്ചില്ല. വി.കെ.പ്രകാശ്‌ എന്ന സംവിധായകന്‍ ലാഘവത്തോടെ ഈ സിനിമയെ സമീപിച്ചത് കൊണ്ടാവണം മേല്പറഞ്ഞ കാര്യങ്ങള്‍ ഒന്നും ശ്രദ്ധിക്കാതെ പോയത്.  

സാങ്കേതികം: ആവറേജ്
ഷിബു ചക്രവര്‍ത്തി-ഔസേപ്പച്ചന്‍ ടീം ഒരുക്കിയ മൂന്ന് ഗാനങ്ങള്‍ മികച്ചു നില്‍ക്കുന്നു. ഈ
സിനിമയിലെ "ചന്ദ്രചൂഡ" എന്ന തുടങ്ങുന്ന ഗാനം ഏറെ മികച്ചതായി അനുഭവപെട്ടു. ആര്‍.ഡി. രാജശേഖര്‍ ഒരുക്കിയ ദ്രിശ്യങ്ങളും, ബീന പോളിന്റെ സന്നിവേശവും ശരാശരി നിലവാരമേ പുലര്‍ത്തുനുള്ളു. പഴയ കാലഘട്ടത്തിലെ കഥപറയുന്ന ഈ സിനിമയില്‍ നിത്യ മേനോന്റെ വേഷവിധാനം ഒരല്പം പുതുമയുള്ളതു പോലെ അനുഭവപെട്ടു. മറ്റെല്ലാ സാങ്കേതിക വശങ്ങളും ശരാശരി നിലവാരം പുലര്‍ത്തിയിട്ടുണ്ട്. 

അഭിനയം: എബവ് ആവറേജ്
ഹിന്ദി സിനിമകളില്‍ ഒരുകാലത്ത് ഏവരുടെയും പ്രിയപ്പെട്ട നായികയായിരുന്ന പത്മിനി കോലാപുരി ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമയാണ് കര്‍മ്മയോഗി. ഇന്ദ്രജിത്ത് അവതരിപ്പിച്ച രുദ്രന്‍ ഗുരുക്കളുടെ അമ്മ മങ്കമ്മയാ
യാണ് പത്മിനി ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. ഇവരെ കൂടാതെ തലൈവാസല്‍ വിജയ്‌, എം.ആര്‍.ഗോപകുമാര്‍, സൈജു കുറുപ്പ്, മണികുട്ടന്‍, അശോകന്‍, ബാബു നമ്പൂതിരി, ശ്രീജിത്ത്‌ രവി, വിനയ് ഫോര്‍ട്ട്‌, നിത്യ മേനോന്‍ എന്നിവരാണ് ഈ സിനിമയിലെ പ്രധാന അഭിനേതാക്കള്‍. തലൈവാസല്‍ വിജയ്ക്ക് ശബ്ദം നല്‍ക്കിയ നടന്‍ റിസബാവയ്ക്ക് മികച്ച ഡബ്ബിംഗ് ആര്‍ടിസ്റ്റ്നുള്ള സംസ്ഥാന അവാര്‍ഡ്‌ ലഭിച്ചത് കര്‍മയോഗിയിലൂടെയാണ്. ഈ സിനിമയിലെ എല്ലാ നടീനടന്മാരും മോശമാക്കാതെ അവരവരുടെ രംഗങ്ങള്‍ അഭിനയിച്ചിട്ടുണ്ട്.

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. കഥ
2. ലോക്കെഷന്‍സ്
3. ഇന്ദ്രജിത്തും
സൈജു കുറുപ്പും തമ്മിലുള്ള വാള്‍പയറ്റ്   
4. ഷിബു ചക്രവര്‍ത്തി-ഔസേപ്പച്ചന്‍ ടീമിന്റെ പാട്ടുകള്‍
  
സിനിമയുടെ മൈനസ് പോയിന്റ്സ്:
1.കഥാസന്ദര്‍ഭങ്ങളും, കഥാപാത്രങ്ങളും
2.വി.കെ.പ്രകാശിന്റെ സംവിധാനം 

കര്‍മ്മയോഗി റിവ്യൂ: നല്ലൊരു കഥ ലഭിച്ചിട്ടും ബല്‍റാം മട്ടന്നൂരിന് മികച്ച കഥാസന്ദര്‍ഭങ്ങള്‍ എഴുതുവാനോ ശക്തമായ കഥാപാത്രങ്ങളെ സൃഷ്ടിക്കുവാനോ സാധിക്കാഞ്ഞതും, മികവുറ്റ രംഗങ്ങള്‍ ഒരുക്കി കളിയാട്ടം പോലെ ഒരു മികച്ച സിനിമയാക്കുവാന്‍
സംവിധായകന്‍ വി.കെ.പ്രകാശിന് സാധിക്കാഞ്ഞതും കര്‍മ്മയോഗി എന്ന സിനിമയെ ദോഷകരമായി ബാധിച്ചു.

കര്‍മ്മയോഗി റേറ്റിംഗ്: 4.30 / 10  
കഥ,തിരക്കഥ: 5 / 10 [ആവറേജ് ]
സംവിധാനം: 3 / 10 [ബിലോ ആവറേജ്]
സാങ്കേതികം: 2.5 / 5 [ആവറേജ് ]
അഭിനയം: 2.5 / 5 [ആവറേജ് ]
ആകെ മൊത്തം: 13 / 30 [4.3 / 10]

സംവിധാനം: വി.കെ.പ്രകാശ്
കഥ, തിരക്കഥ, സംഭാഷണം: ബല്‍റാം മട്ടന്നൂര്‍
നിര്‍മ്മാണം: വച്ചന്‍ ഷെട്ടി, സജിത പ്രകാശ്‌
ചായാഗ്രഹണം: ആര്‍.ഡി. രാജശേഖര്‍
ചിത്രസന്നിവേശം: ബീന പോള്‍
വരികള്‍: ഷിബു ചക്രവര്‍ത്തി
സംഗീതം: ഔസേപ്പച്ചന്‍

20 Mar 2012

ഓറഞ്ച്

2002ല്‍ മമ്മൂട്ടിയെ നായകനായി അഭിനയിച്ച ഫാന്റം എന്ന സിനിമയ്ക്ക് ശേഷം ബിജു വര്‍ക്കി സംവിധാനം നിര്‍വഹിച്ച സിനിമയാണ് ഓറഞ്ച്. സംവിധായകന്‍ ബിജു വര്‍ക്കിയുടെ തന്നെ കഥയ്ക്ക്‌, ബിജു വര്‍ക്കിയും സുരേഷ് കൊച്ചമ്മിണിയും ചേര്‍ന്നാണ് തിരക്കഥ, സംഭാഷണങ്ങള്‍ എന്നിവ രചിച്ചത്. മറയൂര്‍ എന്ന മലയോര ഗ്രാമ പ്രദേശത്ത് നടക്കുന്ന പ്രണയവും സസ്പെന്‍സും ആക്ഷനും ചേര്‍ന്ന ഒരു ത്രില്ലര്‍ ഗണത്തില്‍പെടുന്ന സിനിമയാണ് ഓറഞ്ച്. കലാഭവന്‍ മണി, ബിജു മേനോന്‍, സലിം കുമാര്‍, പ്രശാന്ത് നാഥ്, ലെന, ഗംഗ ബാബു എന്നിവരാണ് ഓറഞ്ച് സിനിമയിലെ പ്രധാന അഭിനേതാക്കള്‍. സ്വരാജ് ഫിലിംസിന്റെ ബാനറില്‍ രവി ബാംഗ്ലൂര്‍ നിര്‍മ്മിച്ച  ഓറഞ്ച് സിനിമയുടെ ചായാഗ്രഹണം നിര്‍വഹിച്ചത് രാമലിംഗമാണ്. റഫീക്ക് അഹമ്മദും സി.ആര്‍.മേനോനും ചേര്‍ന്നെഴുതിയ വരികള്‍ക്ക് സംഗീതം നല്ക്കിയത് മണികാന്ത് ഖദ്രിയും അഫ്സല്‍ യുസഫും ചേര്‍ന്നാണ്. 

യാകോബിയും ഭാര്യ സരിതയും മകള്‍ ദിയയും സന്തോഷകരമായ ജീവിതം മുന്നോട്ടു നയിച്ചുകൊണ്ടിരിക്കുമ്പോള്‍, അവരുടെ ജീവിതത്തിലെ ഭൂതകാലത്ത് സംഭവിച്ച ചില അനിഷ്ടസംഭവങ്ങള്‍ ഓര്‍മപെടുത്തി കൊണ്ട് യക്കോബിയുടെ പഴയ സുഹൃത്ത് ബാബൂട്ടന്‍ വരുന്നു. ബാബൂട്ടന്റെ വരവോടെ സമാധാനപരമായ യക്കോബിയുടെയും സരിതയുടെയും ജീവിതം ദുരിതപൂര്‍ണമാകുന്നു. ഇതിനടയില്‍, അനുജനെ പോലെ സ്നേഹിച്ച ജിത്ത് എന്ന ചെറുപ്പകാരനും, തന്റെ മകള്‍ ദിയയുമായി അടുപ്പത്തിലാണ് എന്നറിയുകയും ചെയ്യുന്ന യാകോബിയുടെ മാനസിക സംഘര്‍ഷത്തിന്റെ കഥയാണ് ബിജു വര്‍ക്കി ഈ സിനിമയിലൂടെ പറയുവാന്‍ ഉദ്ദേശിച്ചത്. യാക്കോബിയായി കലാഭവന്‍ മണിയും, ബാബൂട്ടനായി ബിജു മേനോനും, സരിതയായി ലെനയും, ജിത്തായി പ്രശാന്ത് നാഥും, ദിയയായി ഗംഗ ബാബുവും അഭിനയിച്ചിരിക്കുന്നു.  


കഥ, തിരക്കഥ: ആവറേജ്
സംവിധായകന്‍ ബിജു വര്‍ക്കിയാണ് ഓറഞ്ച് സിനിമയുടെ കഥ എഴുതിയിര്‍ക്കുന്നത്. മലയാള സിനിമയില്‍ ഇതിനുമുമ്പ് പുറത്തിറങ്ങിയ ഒന്നുരണ്ടു സിനിമകളുടെ കഥയുമായി സാമ്യമുള്ള കഥയാണ് ഓറഞ്ച് സിനിമയുടേതു. കേട്ടുപഴകിയ ഒരു പ്രമേയം, തരക്കേടില്ലാത്ത തിരക്കഥയാക്കുവാന്‍ ബിജു വര്‍ക്കിക്കും സുരേഷ് കൊച്ചമ്മിണിയ്ക്കും സാധിച്ചിട്ടുണ്ട്. പ്രേക്ഷകരുടെ കണ്ണുനനയിപ്പിക്കുന്ന അച്ഛന്‍-മകള്‍ ബന്ധവും, നായകനും പ്രതിനായകനും തമ്മിലുള്ള ത്രില്ലിംഗ് ആയ രംഗങ്ങളും സംഭാഷണങ്ങളും, പ്രണയ രംഗങ്ങളും പാട്ടുകളും ഓറഞ്ച് എന്ന സിനിമയെ വ്യതസ്തമാക്കുന്നു.  പ്രേക്ഷകരുടെ യുക്തിയെ ചോദ്യം ചെയ്യാതെ മുന്നോട്ടു നീങ്ങുന്ന കഥയില്‍, ക്ലൈമാക്സിനു തൊട്ടു മുമ്പുള്ള ഒന്നുരണ്ടു രംഗങ്ങള്‍ ഒഴികെ, ഓറഞ്ച് സിനിമയിലെ ഒട്ടുമിക്ക രംഗങ്ങളെല്ലാം പ്രേക്ഷകരെ ആസ്വദിപ്പിക്കുന്നുണ്ട്. ശരാശരി നിലവാരത്തിലുള്ള ഒരു പ്രമേയവും കഥയും, പ്രേക്ഷകര്‍ക്ക്‌ കണ്ടിരിക്കുവാന്‍ പാകത്തിലക്കിയത് ബിജു വര്‍ക്കിയുടെ കഴിവ് തന്നെ എന്നതില്‍ സംശയമില്ല.


സംവിധാനം: ആവറേജ്
ഫാന്റം എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റിയ സംവിധായകനാണ് ബിജു വര്‍ക്കി.  മേല്‍പറഞ്ഞത്‌ പോലെ, ഓറഞ്ച് എന്ന സിനിമ ശരാശരി നിലവാരത്തില്‍ എത്തുവാനുള്ള കാരണം ബിജു വര്‍ക്കിയുടെ ത്രില്ലടിപ്പിക്കുന്ന സംവിധാനം തന്നെ. കുടുംബബന്ധവും പ്രണയ രംഗങ്ങളും സംഘട്ടന രംഗങ്ങളും സെന്റിമെന്‍സ് നിറഞ്ഞ രംഗങ്ങളും ഒരേ അളവില്‍ സിനിമയില്‍ ഉള്‍പെടുത്തിയത്‌ സംവിധായകന്റെ കഴിവ് തന്നെ. മികച്ച അഭിനെത്തകളെ ഈ സിനിമയിലേക്ക് തിരഞ്ഞെടുത്തതാണ് ബിജു വര്‍ക്കി ചെയ്ത മറ്റൊരു നല്ല കാര്യം. കലാഭവന്‍ മണിയ്ക്ക് സമീപകാലത്ത് ലഭിച്ച ഏറ്റവും മികച്ച കഥാപാത്രമാണ് ഈ സിനിമയിലെ യക്കോബി. പുതുമയുള്ള കഥകൂടി തിരഞ്ഞെടുക്കുവാന്‍ ബിജു വര്‍ക്കിക്ക് സാധിച്ചിരുന്നുവെങ്കില്‍, ഫാന്റം പോലെ ഓറഞ്ച് സിനിമയും ശ്രദ്ധിക്കപെടുമായിരുന്നു. 
 

 
സാങ്കേതികം: ആവറേജ്
റഫീക്ക് അഹമ്മദും സി.ആര്‍.മേനോനും ചേര്‍ന്നെഴുതിയ വരികള്‍ക്ക് സംഗീതം നല്ക്കിയിരിക്കുന്നത് മണികാന്ത് ഖദ്രിയും അഫ്സല്‍ യുസഫും ചേര്‍ന്നാണ്. രണ്ടു പാട്ടുകളുള്ള ഈ സിനിമയില്‍ രണ്ടും യുഗ്മാഗാനങ്ങളാണ്. കേള്‍ക്കാന്‍ ഇമ്പമുള്ള പാട്ടുകള്‍ മറയൂരിലെ മനോഹരമായ ലോക്കെഷനുകളിലാണ് ചായഗ്രഹകാന്‍ രാമലിംഗം ചിത്രീകരിച്ചിരിക്കുന്നത്. മറയൂരിലെ കണ്ണിനു കുളിര്‍മയുള്ള ലൊക്കേഷനുകള്‍ ക്യാമറയില്‍ പകര്‍ത്തി എന്നതല്ലാതെ പ്രേക്ഷകനെ വിസ്മയിപ്പിക്കുന്ന ദ്രിശ്യങ്ങളൊന്നും രാമലിംഗം പകര്‍ത്തിയിട്ടില്ല. ചിതസന്നിവേശം നിര്‍വഹിച്ച ബി.അജിത്കുമാര്‍, ദ്രിശ്യങ്ങള്‍ വലിച്ചുനീട്ടുവാന്‍ ശ്രമച്ചത് ദോഷകരമായി ബാധിച്ചിട്ടുണ്ട്.


അഭിനയം: എബവ് ആവറേജ്
കലാഭവന്‍ മണിയ്ക്ക് ഏറെ നാളുകള്‍ക്കു ശേഷം ലഭിച്ച ശക്തമായ കഥാപാത്രം മികവുറ്റ രീതിയില്‍ അഭിനയിച്ചു ബലിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. യക്കോബി എന്ന ഭര്‍ത്താവിന്റെ അച്ഛന്റെ സുഹൃത്തിന്റെ മാനസിക സംഘര്‍ഷങ്ങള്‍ വിശ്വസനീയമായി അവതരിപ്പിക്കുവാന്‍ കലാഭവന്‍ മണിയ്ക്ക് കഴിഞ്ഞു. അതുപോലെ തന്നെ, ബിജു മേനോനും, ലെനയും, ഗംഗ ബാബുവും മികച്ച അഭിനയം കാഴ്ച്ചവെചിട്ടുണ്ട് ഈ സിനിമയില്‍. ഇവരെ കൂടാതെ, സലിം കുമാര്‍, മച്ചാന്‍ വര്‍ഗീസ്‌, ജാഫര്‍ ഇടുക്കി, മണികണ്ടന്‍, സോനാ നായര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു ഈ സിനിമയില്‍. 


സിനിമയുടെ പ്ലസ് പോയിന്റ്സ്:
1. സംഭാഷണങ്ങള്‍, സംവിധാനം
2. കലാഭവന്‍ മണി, ബിജു മേനോന്‍, ലെന, ഗംഗ ബാബു എന്നിവരുടെ അഭിനയം
3. സിനിമയുടെ ആദ്യപകുതി
4. സംഗീതം

 
സിനിമയുടെ മൈനസ് പോയിന്റ്സ്:
1. പ്രവചിക്കാനവുന്ന കഥ
2. ക്ലൈമാക്സിനു മുമ്പുള്ള രംഗങ്ങള്‍
3. ചിത്രസന്നിവേശം 

  
ഓറഞ്ച് റിവ്യൂ: കേട്ടുപഴകിയ പ്രമേയവും കഥയുമാണ് ഓറഞ്ച് സിനിമയുടെതെങ്കിലും, ബിജു വര്‍ക്കി എഴുതിയ സംഭാഷണങ്ങളും ത്രില്ലടിപ്പിക്കുന്ന സംവിധാനവും കലാഭവന്‍ മണിയുടെ അഭിനയവും ഈ സിനിമയെ വ്യതസ്തമാക്കുന്നു.  
 

ഓറഞ്ച് റേറ്റിംഗ്: 4.50 / 10
കഥ, തിരക്കഥ: 3 / 10 [ബിലോ
ആവറേജ്]
സംവിധാനം: 5 / 10 [ആവറേജ്]
സാങ്കേതികം: 2.5 / 5 [ആവറേജ്]
അഭിനയം: 3 / 5 [എബവ് ആവറേജ്]
ടോട്ടല്‍: 13.5 / 30 [4.5 / 10]

 
കഥ, സംഭാഷണം, സംവിധാനം: ബിജു വര്‍ക്കി
തിരക്കഥ: ബിജു വര്‍ക്കി, സുരേഷ് കൊച്ചമ്മിണി
നിര്‍മ്മാണം: രവി ബാംഗ്ലൂര്‍
ചായാഗ്രഹണം: രാമലിംഗം

ചിതസന്നിവേശം: ബി.അജിത്കുമാര്‍   
വരികള്‍: റഫീക്ക് അഹമ്മദ്, സി.ആര്‍. മേനോന്‍
സംഗീതം: മണികാന്ത് ബദ്രി, അഫ്സല്‍ യുസഫ് 

3 Mar 2012

തത്സമയം ഒരു പെണ്‍കുട്ടി

രതിനിര്‍വേദത്തിനു ശേഷം ടി.കെ.രാജീവ്‌ കുമാര്‍ സംവിധാനം ചെയ്ത സിനിമയാണ് തത്സമയം ഒരു പെണ്‍കുട്ടി. റീല്‍ ടു റീല്‍ സിനി പ്രൊഡക്ഷസിന്റെ ബാനറില്‍ അഞ്ചു സുഹൃത്തുക്കള്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഈ സിനിമയില്‍ നിത്യ മേനോനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌. ഒരു റിയാലിറ്റി ഷോയും അതിലെ മുഖ്യ കഥാപാത്രവുമാകുന്ന മഞ്ജുള അയ്യപ്പന്‍ എന്ന സാധാരണക്കാരിയുടെ വേഷത്തിലാണ് നിത്യ മേനോന്‍ ഈ സിനിമയില്‍ അഭിനയിക്കുന്നത്. നവാഗതരായ സണ്ണി ജോസഫ്‌, മാനുവല്‍ ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് രചന നിര്‍വഹിച്ച ഈ സിനിമയുടെ പ്രമേയം കൌതുകകരമായ ഒരു സംഭവമാണ്. കേരളത്തിലെ കുടുംബങ്ങള്‍ റിയാലിറ്റി ഷോകളെ എങ്ങനെ നോക്കിക്കാണുന്നു എന്നും, അതിനെ ദുര്യുപയോഗപെടുത്തി ചാനലുകാര്‍ സാധാരണക്കാരെ ചൂഷണം ചെയ്യുന്നതുമാണ്  ഈ സിനിമയിലൂടെ ചര്ച്ചചെയ്യപെടുന്ന വിഷയം. സംഗീത പരിപാടികളുടെ റിയാലിറ്റി ഷോ നടത്തി പണം വാരുന്ന മറ്റു ചാനലുകള്‍ക്കെതിരെ ശക്തമായ ഒരു റിയാലിറ്റി ഷോ നടത്തുവാന്‍ തീരുമാനിക്കുകയാണ് റിയല്‍ ടീ വി എന്ന ചാനല്‍. റിയല്‍ ടീ വിയിലെ ഏറ്റവും പുതിയ റിയാലിറ്റി ഷോ ആണ് തത്സമയം ഒരു പെണ്‍കുട്ടി. ഒരു പെണ്‍കുട്ടിയുടെ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങള്‍ തത്സമയം ടീ.വിയില്‍ പ്രക്ഷേപണം ചെയ്യുക എന്നതാണ് ആ ഷോ കൊണ്ട് ചാനലുകാര്‍ ഉദ്ദേശിക്കുന്നത്. പ്രേക്ഷകര്‍ക്ക്‌ റിയാലിറ്റി ഷോ കൂടുതല്‍ ഇഷ്ടപെടുവാന്‍ വേണ്ടി മഞ്ജുളയുടെ ജീവിതത്തില്‍ അവിചാരിതമായ കുറെ പ്രശ്നങ്ങള്‍ സൃഷ്ട്ടികുകയാണ് ചാനലുകാര്‍. ഈ പ്രശ്നങ്ങളൊക്കെ മഞ്ജുള എങ്ങനെ നേരിടുന്നു എന്നാണ് ഈ സിനിമയുടെ കഥ.  

മഞ്ജുള അയ്യപ്പനായി മോശമല്ലാത്ത അഭിനയം കാഴ്ച്ചവെക്കുവാന്‍ നിത്യ മേനോന് സാധിച്ചു. നിത്യയെ കൂടാതെ സിദ്ദിക്ക്, ശ്വേത മേനോന്‍, ബാബുരാജ്, ഉണ്ണി മുകുന്ദന്‍, മണിയന്‍പിള്ള രാജു, ടിനി ടോം, ചെമ്പില്‍ അശോകന്‍, സുരാജ് വെഞ്ഞാറമൂട്, വിനായകന്‍, കോട്ടയം നസീര്‍, കലാഭവന്‍ നവാസ്, കൊച്ചുപ്രേമന്‍, ബൈജു, കെ.പി.എ.സി.ലളിത, ദേവി ചന്ദന എന്നിവരുമുണ്ട് ഈ സിനിമയില്‍. നവാഗതനായ വിനോദ് ഇല്ലംപില്ലി ചായാഗ്രഹണം നിര്‍വഹിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം പൂര്‍ണമായും തിരുവനന്തപുരത്തും പരിസര പ്രദേശങ്ങളിലുമാണ് നടന്നിരിക്കുന്നത്.  

കഥ, തിരക്കഥ: മോശം
നവാഗതരായ മാനുവല്‍ ജോര്‍ജും സണ്ണി ജോസെഫും ചേര്‍ന്നെഴുതിയ തിരക്കഥയില്‍ അപാകതകള്‍ ഏറെയാണ്‌. കൌതുകകരമായ ഒരു കഥ ഈ സിനിമയ്ക്ക് ഉണ്ടെങ്കിലും, അവിശ്വസനീയമായ കഥാസന്ദര്‍ഭങ്ങളിലൂടെയാണ് ഈ സിനിമയുടെ കഥ സഞ്ചരിക്കുന്നത്. കൃത്രിമത്വം നിറഞ്ഞ കഥസന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും പ്രവചിക്കനവുന്ന രംഗങ്ങളും ക്ലൈമാക്സും ഈ സിനിമയ്ക്ക് പിന്നിലുള്ള കൌതുകം നഷ്ടപെടുത്തി. തത്സമയം ഒരു പെണ്‍കുട്ടി എന്ന ടീവി പരിപാടിയിലൂടെ കുറെ സാമൂഹ്യ പ്രശ്നങ്ങള്‍ക്കെതിരെ വിരല്ചൂടുന്നുണ്ടെങ്കിലും, ആ പ്രശങ്ങള്‍ പരിഹരിക്കുന്ന കഥാസന്ദര്‍ഭങ്ങള്‍ അവിശ്വസനീയത അനുഭവപെട്ടു. സമീപകാലത്തിറങ്ങിയ സിനിമകളുമായി താരതമ്യം ചെയ്താല്‍, ഏറ്റവും മോശമായ തിരക്കഥ രചനയാണ് ഈ സിനിമയുടെത്.

സംവിധാനം: മോശം
കമല്‍ഹാസന്‍(ചാണക്യന്‍), മമ്മൂട്ടി(മഹാനഗരം), മോഹന്‍ലാല്‍(പവിത്രം, ഒരു നാള്‍ വരും), ജയറാം(വക്കാലത്ത് നാരായണന്‍കുട്ടി) തുടങ്ങിയ പ്രഗല്‍ഭരായ നടന്മാരുടെ സിനിമകള്‍ സംവിധാനം ടി.കെ.രാജീവ്‌ കുമാര്‍ ആണ് തത്സമയം ഒരു പെണ്‍കുട്ടി എന്ന സിനിമയുടെ സംവിധായകന്‍. നിലവാരമില്ലാത്ത സംവിധാനമാണ് ഈ സിനിമയെ ഇത്രയ്ക്ക് മോശമാക്കിയത് എന്ന് പറയുന്നതില്‍ ഖേദമുണ്ട്. ലോകത്തുള്ള പല മലയാളികളും തത്സമയം ഒരു പെണ്‍കുട്ടി എന്ന ടീവി ഷോ ഒന്നാം ദിവസം ഏതു സ്ഥലത്ത് നിന്നുകൊണ്ടോ ഇരുന്നുകൊണ്ടോ കാണുന്നുവോ, ഷോയുടെ നാലാം ദിവസവും, അവസാന ദിവസവും പ്രേക്ഷകരെല്ലാവരും അതെ സ്ഥലങ്ങളില്‍ നിന്നാണ് ആ ടീവി ഷോ കാണുന്നത്. സീരിയലുകള്‍ പോലും ഭേദമായി തുടങ്ങിയിരിക്കുന്ന ഈ കാലഘട്ടത്തില്‍, ഇത്രയും അവിശ്വസനീയമായ സിനിമയൊരുക്കുവാന്‍ ടി.കെ.രാജീവ്കുമാറിനു എങ്ങനെ സാധിച്ചു എന്ന വസ്തുത അത്ഭുതത്തോടെ നോക്കിക്കാണുന്നു. 

സാങ്കേതികം: ബിലോ ആവറേജ്
നവാഗതനായ വിനോദ് ഇല്ലംപിള്ളിയാണ് ഈ സിനിമയുടെ ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. സംവിധായകന്റെ നിര്‍ദേശപ്രകാരം കുറെ രംഗങ്ങള്‍ ചിത്രീകരിച്ചു എന്നതല്ലാതെ മറ്റൊന്നും വിനോദ് ചെയ്തിട്ടില്ല. ഈ സിനിമയുടെ ചിത്രസന്നിവേശം നിര്‍വഹിച്ച അജിത്കുമാറും നിലവാരമില്ലാത്ത രീതിയിലാണ് ദ്രിശ്യങ്ങള്‍ ചേര്‍ത്ത് വെച്ചിരിക്കുന്നത്. സാങ്കേതിക വശങ്ങളില്‍ ഭേദമായി തോന്നിയത് ശരത് സംഗീതം നല്‍ക്കിയ പാട്ടുകളാണ്. പോന്നോടുപൂവയീ...എന്ന തുടങ്ങുന്ന ഗാനം മികവുപുലര്‍ത്തി. 

അഭിനയം: ആവറേജ്
തത്സമയം ഒരു പെണ്‍കുട്ടിയായ മഞ്ജുള അയ്യപ്പനെന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച നിത്യ മേനോന് മോശമല്ലാത്ത അഭിനയം കാഴ്ചവെച്ചിട്ടുണ്ട്. നിത്യയുടെ അച്ഛന്റെ വേഷമഭിനയിച്ച മണിയന്‍പിള്ള രാജുവും, സിദ്ദിക്കും, ബാബു രാജും, ശ്വേത മേനോനും അവരവരുടെ രംഗങ്ങള്‍ മോശമാക്കിയില്ല. ചെറിയ വേഷമാണ് എങ്കിലും, പുതുമുഖ നടന്‍ ഉണ്ണി മുകുന്ദന്‍ മോശമാക്കിയില്ല.    

സിനിമയുടെ പ്ലസ് പോയിന്റ്സ്:
1. പ്രമേയം
2. പോന്നോടുപൂവായി എന്ന് തുടങ്ങുന്ന പാട്ട്  

 
സിനിമയുടെ മൈനസ് പോയിന്റ്സ്:
1. കഥാപാത്രങ്ങളും, കഥാസന്ദര്‍ഭങ്ങളും
2. ടി.കെ. രാജീവ്കുമാറിന്റെ സംവിധാനം
3. ചായാഗ്രഹണം, ചിത്രസന്നിവേശം
4. ക്ലൈമാക്സ്  
 
തത്സമയം ഒരു പെണ്‍കുട്ടി റിവ്യൂ: കെട്ടിച്ചമച്ച കഥാസന്ദര്‍ഭങ്ങള്‍ എന്ന് തോന്നിപ്പിക്കുന്ന കുറെ രംഗങ്ങളും, ടി.കെ രാജീവ്കുമാറിനെ പോലെ പരിചയസമ്പത്തുള്ള ഒരു സംവിധായകനില്‍ നിന്നും പ്രതീക്ഷിക്കാത്ത തരത്തിലുള്ള നിലവാരമില്ലാത്ത സംവിധാനവും തത്സമയം ഒരു പെണ്‍കുട്ടി എന്ന സിനിമയെ നിലവാരമില്ലാത്ത ഒരു സിനിമയാക്കി മാറ്റി.  
 
തത്സമയം ഒരു പെണ്‍കുട്ടി റേറ്റിംഗ്: 2.10 / 10
കഥ, തിരക്കഥ: 1 / 10 [മോശം]
സംവിധാനം:
1 / 10 [മോശം]
സാങ്കേതികം: 2 / 5 [ബിലോ ആവറേജ്]
അഭിനയം: 2.5 / 5 [ആവറേജ്]
ടോട്ടല്‍: 6.5 / 30 [2.1 / 10]
 
സംവിധാനം: ടി.കെ.രാജീവ്കുമാര്‍
നിര്‍മ്മാണം: റീല്‍ ടു റീല്‍
കഥ, തിരക്കഥ, സംഭാഷണം: സണ്ണി ജോസഫ്‌, മാനുവല്‍ ജോര്‍ജ്
ചായാഗ്രഹണം: വിനോദ് ഇല്ലംപിള്ളി
ചിത്രസന്നിവേശം: അജിത്‌കുമാര്‍
വരികള്‍: ബീയര്‍ പ്രസാദ്‌, മുരുകന്‍ കാട്ടാക്കട
സംഗീതം: ശരത്