30 Dec 2013

ഒരു ഇന്ത്യന്‍ പ്രണയകഥ - കുടുംബങ്ങള്‍ക്ക് കണ്ടാസ്വദിക്കാനൊരു അന്തിക്കാടന്‍ നര്‍മ്മകഥ 5.30/10

മലയാള സിനിമയുടെ സുവര്‍ണ്ണ കാലഘട്ടം എന്നറിയപെടുന്ന 80-90റുകളില്‍ നിരവധി കുടുംബ ചിത്രങ്ങള്‍ക്ക് പണം മുടക്കിയിട്ടുള്ള സെന്‍ട്രല്‍ പിക്ചേഴ്സ് നിര്‍മ്മിച്ച്‌, ചുരുങ്ങിയ കാലയളവില്‍ മലയാള സിനിമയില്‍ തന്റേതായൊരു വ്യതിമുദ്ര പതിപ്പിച്ച കഥാകൃത്ത്‌ ഡോക്ടര്‍ ഇക്ബാല്‍ കുറ്റിപ്പുറം രചന നിര്‍വഹിച്ച്, മലയാള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളായ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്തു, മലയാളിയായ തെന്നിന്ത്യന്‍ താരം അമല പോളും നവയുഗ തരംഗമായി വിശേഷിപ്പിക്കപെടുന്ന ഫഹദ് ഫാസിലും നായികാനായകന്‍മാരായി അഭിനയിച്ച സിനിമയാണ് ഒരു ഇന്ത്യന്‍ പ്രണയകഥ. പ്രദീപ്‌ നായര്‍ ചായാഗ്രഹണവും, കെ.രാജഗോപാല്‍ ചിത്രസന്നിവേശവും, വിദ്യാസാഗര്‍ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.

തിരഞ്ഞെടുപ്പില്‍ മത്സരിക്കുവാനുള്ള തയ്യാറെടുപ്പ് നടത്തുന്ന യുവ രാഷ്ട്രീയ നേതാവ് അയ്മനം സിദ്ധാര്‍ത്ഥന്‍ ചില പ്രത്യേക കാരണങ്ങളാല്‍ സ്ഥാനാര്‍ഥി പട്ടികയില്‍ നിന്നും ഒഴിവക്കപെടുന്നു. അതില്‍ മനംനൊന്ത് നടക്കുന്ന സിദ്ധാര്‍ത്ഥനെ ഗുരുതുല്യനായ ഉതുപ്പ് വള്ളിക്കാടന്‍ മറ്റൊരു ദൗത്യം ഏല്‍പ്പിക്കുന്നു. ഉതുപ്പിന്റെ പരിചയത്തിലുള്ള ഐറിന്‍ ഗാര്‍ഡനര്‍ എന്ന ഇന്ത്യന്‍ വംശജയായ കനേഡിയന്‍ യുവതിയെ സഹായിക്കുക എന്ന ദൗത്യം അയ്മനം സിദ്ധാര്‍ത്ഥന്‍ ഏറ്റെടുക്കുന്നു. പ്രത്യേക ലക്ഷ്യങ്ങളുമായി ഇന്ത്യയിലെത്തിയ ഐറിന്‍, സിദ്ധാര്‍ത്ഥന്റെ സഹായത്തോടെ ലക്ഷ്യത്തിലെത്തിചേരുന്നു. എന്താണ് ഐറിന്റെ ലക്ഷ്യം, അവര്‍ എങ്ങനെ ലക്ഷ്യത്തിലെത്തിചേരുന്നു എന്നെല്ലാമാണ് ഈ സിനിമയുടെ കഥ. അയ്മനം സിദ്ധാര്‍ത്ഥനായി ഫഹദ് ഫാസിലും, ഐറിന്‍ ഗാര്‍ഡനറായി അമല പോളും, വള്ളിക്കാടനായി ഇന്നസെന്റും അഭിനയിച്ചിരിക്കുന്നു. 

കഥ, തിരക്കഥ: ആവറേജ്
ഡയമണ്ട് നെക്ക്ലെയ്സിന് ശേഷം ഡോക്ടര്‍ ഇക്ക്ബാല്‍ കുറ്റിപ്പുറം രചന നിര്‍വഹിച്ചിരിക്കുന്ന ഈ സിനിമയുടെ കഥ മലയാള സിനിമ പ്രേക്ഷകര്‍ക്ക്‌ സുപരിചിതമായ കഥ തന്നെയാണ്. ആ കഥയെ സത്യന്‍ അന്തിക്കാടിന്റെ കുടുംബ പ്രേക്ഷകര്‍ക്കും ഫഹദ് ഫാസിലിന്റെ ആരാധകര്‍ക്കും ഇഷ്ടപെടുന്ന രീതിയില്‍, വിശ്വസനീയമായ കഥാസന്ദര്‍ഭങ്ങളിലൂടെ അവതരിപ്പിക്കുവാനാണ് തിരക്കഥകൃത്ത് ശ്രമിച്ചത്. ആദ്യ പകുതിയുടെ അവസാനത്തോടെ കഥ മനസ്സിലാവുന്ന പ്രേക്ഷകര്‍ക്ക്‌ തുടര്‍ന്നങ്ങോട്ടുള്ള രംഗങ്ങളെല്ലാം തന്നെ പ്രവചിക്കനാവുന്ന രീതിയിലായത് സിനിമയുടെ ആസ്വാദനത്തെ ബാധിച്ചിട്ടുണ്ട്. ആദ്യ പകുതിയിലും രണ്ടാം പകുതിയിലും നര്‍മ്മരസമുളവാക്കുന്ന രംഗങ്ങളും സംഭാഷണങ്ങളും പ്രേക്ഷകരെ രസിപ്പിച്ചിട്ടുണ്ട്. അതുപോലെ, ഐറിന്‍ തന്റെ ലക്ഷ്യത്തിലെത്തിചേരുന്ന കഥാസന്ദര്‍ഭങ്ങളും വിശ്വസനീയമായി എഴുതുവാന്‍ സാധിച്ചതും സിനിമയ്ക്ക് ഗുണം ചെയ്തു. സിനിമയുടെ മൂല കഥയെതെന്നു ചിന്തിക്കുമ്പോള്‍, ആദ്യപകുതിയിലെ അയ്മനം സിദ്ധാര്‍ത്ഥന്റെ രാഷ്ട്രീയ കളികളും പ്രേമവും ഒക്കെ ഈ സിനിമയില്‍ ആവശ്യമുണ്ടോ എന്ന ചിന്തകുഴപ്പത്തിലാവും പാവം പ്രേക്ഷകര്‍. മികച്ച തിരക്കഥകള്‍ എഴുതിയിട്ടുള്ള ഡോക്ടര്‍ ഇക്ബാല്‍ കുറ്റിപുറത്തില്‍ നിന്നും ഇതിലും മികച്ച ഒരു തിരക്കഥയായിരുന്നു പ്രേക്ഷകര്‍ പ്രതീക്ഷിച്ചത്.

സംവിധാനം: ആവറേജ്
ഒരു സത്യന്‍ അന്തിക്കാട്‌ സിനിമയില്‍ നിന്നും കുടുംബ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതെന്താണോ ആ ഘടകങ്ങളെല്ലാം കൃത്യമായ ചേരുവയായി ഈ സിനിമയില്‍ അദ്ദേഹം ചേര്‍ത്തിട്ടുണ്ട്. പുതിയ തീരങ്ങള്‍ എന്ന സിനിമയ്ക്ക് ശേഷം സത്യന്‍ അന്തിക്കാട്‌ സംവിധാനം ചെയ്ത ഒരു ഇന്ത്യന്‍ പ്രണയകഥ ഒരു അന്തിക്കാട്‌ കയോപ്പ് പതിഞ്ഞ സിനിമയല്ല. മുന്‍കാല അന്തിക്കാട്‌ സിനിമകള്‍ പോലെ, ലളിതമായ കഥയും അവതരണവും, ഏച്ചുകെട്ടല്ലിലാത്ത കഥാസന്ദര്‍ഭങ്ങളും, ലാളിത്യമാര്‍ന്ന നര്‍മ്മ മുഹൂര്‍ത്തങ്ങളും, കുടുംബബന്ധത്തിനെ ശക്തിയെതെന്നു മനസ്സിലാക്കിത്തരുന്ന രംഗങ്ങളും ഈ സിനിമയിലുണ്ടെങ്കിലും, അവയൊന്നും പുതുമ നല്‍ക്കുന്നവയോ പ്രേക്ഷകരെ തൃപ്തിപെടുത്തുന്നവയൊ അല്ല. രസകരമായ രീതിയില്‍ ഇക്ക്ബാല്‍ എഴുതിയ കഥാസന്ദര്‍ഭങ്ങള്‍ ചിത്രീകരിച്ചു എന്നതല്ലാതെ ഇത്രയും വര്‍ഷത്തെ സംവിധായകന്റെ അനുഭവസമ്പതോന്നും സിനിമയ്ക്ക് വേണ്ടി ഉപയോഗിച്ചതായി തോന്നിയില്ല. ഈ കുറവുകളൊക്കെ സിനിമയിലുണ്ടെങ്കിലും, കുടുംബങ്ങള്‍ക്ക് അവധിക്കാലത്ത് കണ്ടാസ്വദിക്കാവുന്നൊരു സത്യന്‍ അന്തിക്കാട്‌ സിനിമ തന്നെയാണ് ഒരു ഇന്ത്യന്‍ പ്രണയകഥ.

സാങ്കേതികം: എബവ് ആവറേജ്
പ്രദീപ്‌ നായരുടെ ചായഗ്രഹണവും, വിദ്യാസാഗറിന്റെ പശ്ചാത്തല സംഗീതവും സിനിമയുടെ ആസ്വാദനത്തിന്റെ മാറ്റുകൂട്ടുന്നതില്‍ സഹായിച്ച ഘടഗങ്ങള്‍ തന്നെ. സത്യന്‍ അന്തിക്കാട്‌ ശൈലിയില്‍ തന്നെ കെ. രാജഗോപാല്‍ ചിത്രസന്നിവേശം നിര്‍വഹിച്ചു. റഫീക്ക് അഹമ്മദ് രചിച്ച വരികള്‍ക്ക് വിദ്യാസാഗര്‍ ഈണമിട്ട 4 പാട്ടുകളുണ്ട് ഈ സിനിമയില്‍. ഓമനപ്പൂവേ എന്ന തുടങ്ങുന്ന പാട്ട് മാത്രമാണ് പ്രേക്ഷകരെ രസിപ്പികുന്നത്. പാണ്ട്യന്റെ മേക്കപ്പും, എസ്.ബി.സതീശന്റെ വസ്ത്രാലങ്കാരവും സിനിമയുടെ കഥ ആവശ്യപെടുന്ന രീതിയില്‍ തന്നെയാണ്.

അഭിനയം: എബവ് ആവറേജ്
നവയുഗ സിനിമകളുടെ അഭിവാജ്യഘടകമായ ഫഹദ് ഫാസില്‍ ജനകീയ നായകവേഷത്തിലെത്തിയ കഥാപാത്രമാണ് അയ്മനം സിദ്ധാര്‍ത്ഥന്‍. സിദ്ധാര്‍ത്ഥനെ തനിക്കാവുംവിധം മികവോടെ അവതരിപ്പിക്കുവാന്‍ ഫഹദിന് സാധിച്ചിട്ടുണ്ട്. ഫഹദിനൊപ്പം തുല്യപ്രാധാന്യമുള്ള വേഷത്തില്‍ അഭിനയിച്ച അമല പോള്‍ മികവുറ്റ അഭിനയമാണ് കാഴ്ചവെച്ചത്. ഐറിന്‍ എന്ന കഥാപാത്രത്തെ അമിതാഭിനയം കാഴ്ച്ചവെക്കാതെ മിതത്വമാര്‍ന്ന രീതിയില്‍ അവതരിപ്പിക്കുവാന്‍ അമല പോളിന് സാധിച്ചു. ഇവരെ കൂടാതെ, ഇന്നസെന്റ്, പ്രകാശ്‌ ബാരെ, നീരജ് മാധവ്, ലക്ഷ്മി ഗോപാലസ്വാമി, മുത്തുമണി, ഷഫ്ന, കൃഷ്ണപ്രഭ, വത്സല മേനോന്‍, റിയാ സൈറാ എന്നിവരാണ് ഈ സിനിമയിലെ പ്രധാന അഭിനേതാക്കള്‍.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. ഫഹദ് ഫാസില്‍ - അമല പോള്‍
2. നര്‍മ്മ മുഹൂര്‍ത്തങ്ങളും സംഭാഷണങ്ങളും
3. പ്രദീപ്‌ നായരുടെ ചായാഗ്രഹണം
4. പശ്ചാത്തല സംഗീതം

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. പ്രവചിക്കാനവുന്ന കഥാസന്ദര്‍ഭങ്ങള്‍ 

ഒരു ഇന്ത്യന്‍ പ്രണയകഥ റിവ്യൂ: കേട്ടുപഴകിയ കഥയും പ്രവചിക്കാനവുന്ന കഥാസന്ദര്‍ഭങ്ങളും സിനിമയുടെ പോരായ്മകളാണെങ്കിലും, 2 മണിക്കൂര്‍ പ്രേക്ഷകരെ മുഷിപ്പിക്കാതെ പിടിചിരുത്തുവാന്‍ അന്തിക്കാടന്‍ ശൈലിയിലുള്ള അവതരണത്തിനും, ഫഹദ് ഫാസില്‍ - അമല പോള്‍ തരജോടികള്‍ക്കും സാധിക്കുന്നു. 

ഒരു ഇന്ത്യന്‍ പ്രണയകഥ റേറ്റിംഗ്: 5.30/10
കഥ, തിരക്കഥ: 5/10[ആവറേജ്]
സംവിധാനം: 5/10[ആവറേജ്]
സാങ്കേതികം: 3/5[എബവ് ആവറേജ്]
അഭിനയം: 3/5[എബവ് ആവറേജ്]
ടോട്ടല്‍ 16/30 [5.3/10]

സംവിധാനം: സത്യന്‍ അന്തിക്കാട്‌
രചന: ഡോക്ടര്‍ ഇക്ബാല്‍ കുറ്റിപ്പുറം
നിര്‍മ്മാണം: സെന്‍ട്രല്‍ പിക്ചേഴ്സ്
ചായാഗ്രഹണം: പ്രദീപ്‌ നായര്‍
ചിത്രസന്നിവേശം: കെ. രാജഗോപാല്‍
വരികള്‍: റഫീക്ക് അഹമ്മദ്
സംഗീതം: വിദ്യാസാഗര്‍
കലാസംവിധാനം: പ്രശാന്ത്‌ മാധവ്
മേക്കപ്പ്: പാണ്ട്യന്‍
വസ്ത്രാലങ്കാരം: എസ്.ബി.സതീശന്‍ 
വിതരണം: സെന്‍ട്രല്‍ പിക്ചേഴ്സ് റിലീസ്

22 Dec 2013

ഏഴു സുന്ദര രാത്രികള്‍ - ജനപ്രിയ നായകനും ജനപ്രിയ സംവിധായകനും ഒന്നിച്ച ഏഴു സുന്ദരമല്ലാത്ത രാത്രികള്‍ 4.70/10

ചന്ദ്രനുദിക്കുന്ന ദിക്കില്‍, മീശമാധവന്‍, രസികന്‍, ചാന്തുപൊട്ട്, മുല്ല, സ്പാനിഷ് മസാല എന്നീ സിനിമകള്‍ക്ക്‌ ശേഷം ജനപ്രിയ നായകന്റെയും ജനപ്രിയ സംവിധായകന്റെയും ഏഴാമത്തെ വരവ്,  കേരളക്കരയാകെ ആസ്വദിച്ച സൗഹൃദത്തിന്റെ ഓര്‍മ്മകള്‍ സമ്മാനിച്ച ക്ലാസ്മേറ്റസ് എന്ന സിനിമയുടെ തിരക്കഥകൃത്ത് ജെയിംസ് ആല്‍ബര്‍ട്ടും സംവിധയകന്‍ ലാല്‍ ജോസും ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം ഒന്നിക്കുന്ന സിനിമ, ഏഴു കോടിയോളം ചാനല്‍ വിതരണ അവകാശം ലഭിച്ച മലയാള സിനിമ എന്നീ പ്രത്യേകതകളുള്ള സിനിമയാണ് ലാല്‍ ജോസ് - ദിലീപ് ടീമിന്റെ ഏഴു സുന്ദര രാത്രികള്‍. എബി എന്ന പരസ്യചിത്ര സംവിധായകന്റെ വിവാഹത്തിനു മുമ്പുള്ള ഏഴു ദിവസത്തില്‍ നടക്കുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ പ്രമേയം. സുഹൃത്തുകള്‍ക്ക് നല്‍ക്കിയ അത്താഴവിരുന്നിടയില്‍ പ്രണയത്തെപറ്റി വാചാലനായ എബി തന്റെ പൂര്‍വ കാമുകിയായ സിനിയെ കുറിച്ച് ഓര്‍ക്കുകയും, പിന്നീട് അവളുടെ വീട്ടില്‍ ചെന്ന് കല്യാണം വിളിക്കുകയും ചെയുന്നു. ഈ സംഭവം എബിയുടെയും സിനിയുടെയും ജീവിതം മാറ്റിമറയ്ക്കുന്നതുമാണ് ഏഴു സുന്ദര രാത്രികളുടെ കഥ. എബിയായി ദിലീപും സിനിയായി റിമ കല്ലിങ്കലും വേഷമിടുന്നു.


സ്മോള്‍ ടൌണ്‍ സിനിമയുടെ ബാനറില്‍ രതിഷ് അമ്പാട്ട്, പ്രകാശ്‌ വര്‍മ്മ, ജെറി ജോണ്‍ കല്ലാട്ട് എന്നിവര്‍ സംയുക്തമായി നിര്‍മ്മിച്ചിരിക്കുന്ന ഏഴു സുന്ദര രാത്രികള്‍ ചിത്രീകരിച്ചത് പ്രദീഷ് എം. വര്‍മ്മയും, രംഗങ്ങള്‍ കോര്‍ത്തിണക്കിയത് രഞ്ജന്‍ അബ്രഹാമും, അവയ്ക്ക് അനിയോജ്യമായ സംഗീതം നല്ക്കിയത് പ്രശാന്ത്‌ പിള്ളയുമാണ്.

കഥ, തിരക്കഥ: ബിലോ ആവറേജ്
ജെയിംസ് ആല്‍ബര്‍ട്ടിന്റെ ബുദ്ധിപരമായ തിരക്കഥകളായ ക്ലാസ്സ്‌മേറ്റ്സും സൈക്കിളും ഇവിടം സ്വര്‍ഗ്ഗമാണും പ്രേക്ഷകര്‍ ആവേശത്തോടെ കണ്ടിരുന്ന സിനിമകളായിരുന്നു. എന്നാല്‍ മേല്പറഞ്ഞവയില്‍ നിന്നും ജവാന്‍ ഓഫ് വെള്ളിമലയും, ഇപ്പോള്‍ ഏഴു സുന്ദര രാത്രികളും ശരാശരി നിലവാരം പോലും പുലര്‍ത്താതെ പ്രേക്ഷകരെ നിരാശരക്കുന്നവിധം കെട്ടുറപ്പില്ലാത്ത രീതിയിലാണ് എഴുതിയിരിക്കുന്നത്. ഒരു രീതിയിലും വിശ്വസനീയമല്ലാത്ത കഥാസന്ദര്‍ഭങ്ങളാണ് ഈ സിനിമയുടെ പ്രധാന പ്രശ്നമായി പ്രേക്ഷകര്‍ക്ക്‌ തോന്നിയത്. പൂര്‍വ കാമുകിയെ കല്യാണം ക്ഷണിക്കാന്‍ ചെല്ലുന്ന നായകന് പറ്റുന്ന അബദ്ധങ്ങളും, എന്തുകൊണ്ടാണ് തന്നെ അവള്‍ പണ്ട് വഞ്ചിച്ചത് എന്ന് അന്വേഷിക്കാതെ അവള്‍ക്കു എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുന്നതും, പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നും തന്നെയില്ലാതെ ഭര്‍ത്താവില്‍ നിന്ന് ചില കാര്യങ്ങള്‍ സിനി ഒളുപ്പിച്ചുവെയ്ക്കുന്നതും അവിശ്വസനീയമായി അനുഭവപെട്ടു. ട്വിസ്റ്റുകള്‍ വരുന്ന രംഗങ്ങള്‍ കഥയുടെ അവാസന രംഗങ്ങളിലാണ് കാണിക്കുന്നത് എങ്കിലും, പ്രേക്ഷകര്‍ക്ക്‌ പ്രവചിക്കാവുന്നതിനപ്പുറം ഒന്നും തന്നെയില്ല ഈ സിനിമയില്‍. നായകനും നായികയും ചേര്‍ന്നുണ്ടാക്കുന്ന കുരുക്കള്‍ അവസാനിപ്പിച്ച്‌ നായികയുടെ കുടുംബ പ്രശ്നങ്ങള്‍ അവസാനിക്കുന്ന രംഗങ്ങളും, നായകന്റെ വിവാഹം നടക്കുന്നതിനുള്ള സാഹചര്യങ്ങളും സിനിമയില്‍ മികവു പുലര്‍ത്തിയ രംഗങ്ങളാണ്. ഇതിലും മികച്ച തിരക്കഥകള്‍ എഴുതുവാന്‍ ജെയിംസ് ആല്‍ബര്‍ട്ടിന് സാധിക്കട്ടെ.

സംവിധാനം: ആവറേജ്
ഇമ്മാനുവല്‍, പുള്ളിപുലികളും ആട്ടിന്‍കുട്ടിയും എന്നീ സിനിമകള്‍ക്ക് ശേഷം ലാല്‍ ജോസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന സിനിമയാണിത്. മേല്പറഞ്ഞ രണ്ടു സിനിമകളും ശരാശരി വിജയം നേടിയ ചിത്രങ്ങളാണെങ്കിലും, ലാല്‍ ജോസ് കയോപ്പ് പതിയാത്ത സിനിമകളായിരുന്നു. രസകരമായ രീതിയില്‍ കഥപറയുന്ന ലാല്‍ ജോസ് ശൈലിയാണ് അദ്ദേഹത്തെ ജനപ്രിയ സംവിധയകനാക്കിയത്. ശരാശരി നിലവാരം പോലുമില്ലാത്ത ഒരു തിരക്കഥയെ കണ്ടിരിക്കനാവുന്ന പരുവത്തിലെത്തിച്ചത് ലാല്‍ ജോസിന്റെ സംവിധാന മാജിക് തന്നെ. ലാല്‍ ജോസിന്റെ മികവുറ്റ സിനിമകള്‍ നോക്കിയാല്‍ അതെല്ലാം മികച്ച തിരക്കഥയുടെ അടിസ്ഥാനത്തിലാണ് സംവിധാനം ചെയ്തിരിക്കുന്നത്. പക്ഷെ, കഴിഞ്ഞ മൂന്ന് നാല് സിനിമകളായി അതില്‍ നിന്നും വേറിട്ട ശൈലിയിലുള്ള തിരക്കഥകളാണ് ലാല്‍ ജോസ് തിരഞ്ഞെടുക്കറുള്ളത്. അത് തന്നെയാവും ഏഴു സുന്ദര രാത്രികളെയും പ്രേക്ഷകര്‍ തിരസ്കരിക്കുന്നത്. യുക്തിയെ ചോദ്യം ചെയ്യുന്ന ഒരൊറ്റ രംഗം പോലും ലാല്‍ ജോസ് സിനിമകള്‍ കാണാറുണ്ടായിരുന്നില്ല. ഏഴു സുന്ദര രാത്രികളെ പല രംഗങ്ങളും യുക്തിയെ ചോദ്യം ചെയുന്നതും, പ്രേക്ഷകരെ കണ്‍ഫ്യൂഷണിലാക്കുന്നതുമാണ്. അവസാനത്തെ ഒന്ന് രണ്ടു ട്വിസ്റ്റുകള്‍ അല്ലാതെ പ്രേക്ഷകരെ രസിപ്പിക്കുന്ന ഘടകങ്ങളൊന്നും ഈ ലാല്‍ ജോസ് സിനിമയിലില്ല എന്നത് ജനപ്രിയ സംവിധായകന്റെ ആരാധകരെ നിരാശരാകുന്ന കാര്യങ്ങളാണ്.

സാങ്കേതികം: എബവ് ആവറേജ്
പ്രദീഷ് എം വര്‍മ്മയാണ് ഏഴു സുന്ദര രാത്രികളുടെ ദ്രിശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. എല്ലാ ലാല്‍ ജോസ് ചിത്രങ്ങളെയും പോലെ ഏഴു സുന്ദര രാത്രികളും ദ്രിശ്യസുന്ദരമാണ്. കളര്‍ഫുള്‍ ദ്രിശ്യങ്ങള്‍ സിനിമയിലുടനീളം നിലനിര്‍ത്തുവാന്‍ പ്രദീഷിനു സാധിച്ചിട്ടുണ്ട്. ലാല്‍ ജോസ് സിനിമകളുടെ സന്തത സഹചാരിയായ രഞ്ജന്‍ അബ്രഹാമാണ് ഈ സിനിമയുടെ രംഗങ്ങള്‍ കോര്‍ത്തിണക്കിയത്. രസകരമായ രീതിയില്‍ തന്നെയാണ് രഞ്ജന്‍ എബ്രഹാം ഈ സിനിമയുടെ ചിത്രസന്നിവേശം നിര്‍വഹിച്ചിരിക്കുന്നത്. അമേനിലൂടെ ശ്രദ്ധേയനായ പ്രശാന്ത്‌ പിള്ളയാണ് ഈ സിനിമയുടെ സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വഹിച്ചിരിക്കുന്നത്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് പ്രശാന്ത്‌ പിള്ള ഈണമിട്ട 3 പാട്ടുകളാണ് സിനിമയിലുള്ളത്. പാട്ടുകള്‍ക്ക് ഏറെ പ്രധാന്യമുണ്ടാകാറുള്ള ലാല്‍ ജോസിന്റെ മുന്‍കാല സിനിമകളെ അപേക്ഷിച്ച് ഈ സിനിമയിലെ പാട്ടുകള്‍ വേണ്ടത്ര നിലവാരം പുലര്‍ത്തിയില്ല. ശ്രീജിത്ത്‌ ഗുരുവായൂരിന്റെ മേക്കപ്പും, സമീറ സനീഷിന്റെ വസ്ത്രലങ്കാരവും മികവു പുലര്‍ത്തി.

അഭിനയം: എബവ് ആവറേജ്
എബി എന്ന കഥാപാത്രത്തെ തന്റെ സ്ഥിരം മാനറിസങ്ങളില്‍ നിന്നും മോചിതനാക്കിയാണ് ദിലീപ് അവതരിപ്പിച്ചിരിക്കുന്നത്. അതേസമയം കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും ഇഷ്ടമാകുന്ന അഭിനയ മുഹൂര്‍ത്തങ്ങള്‍ ദിലീപിന്റെ വകയായി ഈ സിനിമയിലുണ്ട്. ഒരല്പം പരുക്കന്റെ വേഷത്തില്‍ മുരളി ഗോപിയും, ഭര്‍ത്താവിന്റെ ദാര്‍ഷ്ട്യം സഹിച്ചു ജീവിക്കുന്ന സിനിയായി റിമ കല്ലിങ്കലും മോശമാകാതെ അഭിനയിച്ചിട്ടുണ്ട്. ഇവരെ കൂടാതെ പാര്‍വതി നമ്പ്യാര്‍, ഹരിശ്രീ അശോകന്‍, ടിനി ടോം, പ്രവീണ, ശേഖര്‍ മേനോന്‍, അനില്‍ രാജഗോപാല്‍, വിജയരാഘവന്‍, സുരാജ് വെഞ്ഞാറമൂട്, ശ്രീജിത്ത്‌ രവി, അരുണ്‍, ഷിജു, രാമു, സുജ, സുരഭി, അംബിക മോഹന്‍ എന്നിവരാണ് പ്രധാന താരങ്ങള്‍.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. ദിലീപ്
2. ക്ലൈമാക്സ്
3. ചില ട്വിസ്റ്റുകള്‍

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. കഥയും കഥാസന്ദര്‍ഭങ്ങള്‍ 
2. പ്രവചിക്കനാവുന്ന കഥാസന്ദര്‍ഭങ്ങള്‍ 
3. പാട്ടുകള്‍

ഏഴു സുന്ദര രാത്രികള്‍ റിവ്യൂ: പുതുമകളൊന്നും സമ്മാനിക്കാതെ കടന്നു പോയ സുന്ദരമല്ലാത്ത ഏഴു രാത്രികള്‍ ചിരിപ്പിക്കുന്നിമില്ല ചിന്തിപിക്കുന്നുമില്ല.

ഏഴു സുന്ദര രാത്രികള്‍ റേറ്റിംഗ്: 4.70/10
കഥ, തിരക്കഥ: 3/10[ബിലോ ആവറേജ്]
സംവിധാനം: 5/10[ആവറേജ്]
സാങ്കേതികം: 3/5[എബവ് ആവറേജ്]
അഭിനയം: 3/5[എബവ് ആവറേജ്]
ടോട്ടല്‍ 14/30 [4.70/10]

സംവിധാനം: ലാല്‍ ജോസ്
കഥ, തിരക്കഥ, സംഭാഷണങ്ങള്‍: ജെയിംസ് ആല്‍ബര്‍ട്ട്
നിര്‍മ്മാണം: രതിഷ് അമ്പാട്ട്, പ്രകാശ്‌ വര്‍മ്മ, ജെറി ജോണ്‍ കല്ലാട്ട്
ബാനര്‍: സ്മോള്‍ ടൌണ്‍ സിനിമ
ചായാഗ്രഹണം: പ്രദീഷ് എം. വര്‍മ്മ
ചിത്രസന്നിവേശം: രഞ്ജന്‍ എബ്രഹാം
ഗാനരചന: റഫീക്ക് അഹമ്മദ്
സംഗീതം: പ്രശാന്ത്‌ പിള്ള
കലാസംവിധാനം: ഗോകുല്‍ ദാസ്
മേക്കപ്പ്: ശ്രീജിത്ത്‌ ഗുരുവായൂര്‍
വസ്ത്രാലങ്കാരം: സമീറ സനീഷ്
വിതരണം: എല്‍.ജെ.ഫിലിംസ് റിലീസ്

ദൃശ്യം - നടന വൈഭവവും സംവിധാന മികവും ചേര്‍ന്ന ദൃശ്യ വിസ്മയം! 7.20/10

"മനപ്പൂര്‍വമായി കെട്ടിച്ചമച്ചുണ്ടാക്കിയ ദൃശ്യങ്ങള്‍ ചിലപ്പോള്‍ സത്യങ്ങളെക്കാള്‍ വിശ്വസനീയമാകും" എന്നാണ് ജീത്തു ജോസഫ്‌ അണിയിച്ചൊരുക്കിയ ദൃശ്യം എന്ന സിനിമ പ്രേക്ഷകരോട് പറയുന്നത്. മേല്പറഞ്ഞ വാചകങ്ങള്‍ എന്താണ് സൂചിപ്പിക്കുന്നതെന്ന് മനസ്സിലാകണമെങ്കില്‍ മോഹന്‍ലാല്‍-ജീത്തു ജൊസഫ് ടീമിന്റെ ദൃശ്യം എന്ന സിനിമ കാണുകതന്നെ ചെയ്യണം. നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള അനാഥനായ ജോര്‍ജുകുട്ടി സ്വപ്രയത്നത്താല്‍ ജീവിച്ചു ഭദ്രതയുള്ള കുടുംബം കെട്ടിപടുത്തയാളാണ്. മലയോര ഗ്രാമപ്രദേശത്തെ കേബിള്‍ ടി.വി. നടത്തിപ്പുക്കാരനും, കൃഷിക്കാരനുമായ ജോര്‍ജുകുട്ടിയുടെ കുടുംബത്തില്‍ ഭാര്യ റാണിമോളും, മക്കളായ അഞ്ചുവും അനുമോളുമാണുള്ളത്. സമാധാനപരമായ അവരുടെ കുടുംബ ജീവിതത്തില്‍ അപ്രതീക്ഷിതമായ ഒരു സംഭവമുണ്ടാകുന്നു. ആ പ്രശ്നങ്ങള്‍ അവര്‍ കുടുംബസമേതം നേരിടുന്നതും തുടര്‍ന്ന് അവരുടെ ജീവിതത്തില്‍ അരങ്ങേറുന്ന സംഭവങ്ങളുമാണ് ദൃശ്യം എന്ന സിനിമയുടെ കഥ. ജോര്‍ജുകുട്ടിയായി മോഹന്‍ലാലും, റാണിയായി മീനയും, മക്കളുടെ വേഷത്തില്‍ അന്‍ഷിബയും ബേബി എസ്തറും അഭിനയിച്ചിരിക്കുന്നു. 

ആശിവാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച്‌, ജീത്തു ജൊസഫ് രചനയും സംവിധാനവും നിര്‍വഹിച്ച ദൃശ്യത്തിന്റെ ചായാഗ്രഹണം നിര്‍വഹിച്ചത് സുജിത് വാസുദേവാണ്. പുതുമുഖം അയൂബ് ഖാനാണ് ഈ സിനിമയുടെ ചിത്രസന്നിവേശം നിര്‍വഹിച്ചത്. സന്തോഷ്‌ വര്‍മ്മ രചിച്ച വരികള്‍ക്ക് അനില്‍ ജോണ്‍സണ്‍-വിനു തോമസ്‌ എന്നിവര്‍ ചേര്‍ന്ന് സംഗീതം നല്‍കിയിരിക്കുന്നു. അനിലും വിനും ചേര്‍ന്നാണ് സിനിമയുടെ പശ്ചാത്തല സംഗീതവും നിര്‍വഹിച്ചത്. മാക്സ്ലാബ് ആണ് ഈ സിനിമ റിലീസ് ചെയ്തിരിക്കുന്നത്.

കഥ, തിരക്കഥ: ഗുഡ്
കുടുംബ പശ്ചാത്തലത്തിലുള്ള ഒരു സസ്പെന്‍സ് ത്രില്ലര്‍ സിനിമയുടെ കഥാസന്ദര്‍ഭങ്ങള്‍ എഴുതുമ്പോള്‍, ആ രംഗങ്ങള്‍ കുടുംബ പ്രേക്ഷകരെയും ത്രില്ലര്‍ സിനിമകള്‍ ഇഷ്ടപെടുന്ന പ്രേക്ഷകരെയും ഒരേ പോലെ തൃപ്തിപെടുത്തണം. അതിലുപരി, യുക്തിയെ ചോദ്യം ചെയ്യുന്ന കഥാസന്ദര്‍ഭങ്ങളോ, സസ്പെന്‍സ് നിലനിര്‍ത്തിയിരിക്കുന്ന രീതിയോ പാളിപോകാതെയുള്ള കഥാസന്ദര്‍ഭങ്ങള്‍ രചിക്കുവാനുള്ള കഴിവും വേണം. മേല്പറഞ്ഞ എല്ലാ വസ്തുതകളും മികച്ച രീതിയില്‍ തന്നെ ജീത്തു ജോസഫിന്റെ തിരക്കഥ രചനയില്‍ ഒത്തുചേര്‍ന്നുവന്നിട്ടുണ്ട് എന്നതാണ് ഈ സിനിമയുടെ പ്രത്യേകത. കുടുംബത്തെ രക്ഷപെടുത്തുന്നതിനു വേണ്ടി ജോര്‍ജുകുട്ടി നടത്തുന്ന ശ്രമങ്ങള്‍ വിശ്വസനീയതയോടെ തിരക്കഥയിലാക്കുവാന്‍ ജീത്തു ജോസഫിന് സാധിച്ചു. കുറ്റാന്വേഷണത്തിന്റെ ഭാഗമായി നടക്കുന്ന ചോദ്യോത്തരവേളയില്‍ ജോര്‍ജുകുട്ടിയും കുടുംബവും നടത്തുന്ന ചെറുത്തുനില്‍പ്പും അത്യുഗ്രമായ രംഗങ്ങളിലൂടെ തിരക്കഥയില്‍ അവതരിപ്പിച്ചു. രണ്ടാം പകുതിയും ക്ലൈമാക്സ് രംഗങ്ങളിലുമുള്ള ഓരോ രംഗങ്ങളും സംഭാഷണങ്ങളും കയ്യടിയോടെയാണ് പ്രേക്ഷകര്‍ കണ്ടത്. അഭിനന്ദനങ്ങള്‍!!!

സംവിധാനം: വെരി ഗുഡ്
മൈ ബോസ്, മെമ്മറീസ് എന്നീ സിനിമകള്‍ക്ക്‌ ശേഷം ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഈ സിനിമ സമീപകാലത്തിറങ്ങിയ ഏറ്റവും മികച്ച ത്രില്ലര്‍ സിനിമകളില്‍ ഒന്നായത്തിന്റെ കാരണം ജീത്തു ജോസഫിന്റെ സംവിധാന മികവു തന്നെ. മലയാള സിനിമ പ്രേക്ഷകര്‍ക്ക്‌ സുപരിചിതമായ നന്മയുള്ള ഗ്രാമീണന്റെ കുടംബകഥ എന്നൊരു തോന്നലുണ്ടാക്കുകയും, ഇതേ തോന്നലുളവാക്കുന്ന രംഗങ്ങളോടെ മുന്‍പോട്ടു നീങ്ങുന്ന ആദ്യപകുതി ശരാശരി നിലവാരത്തിനു മുകളില്‍ കൊണ്ടെത്തിച്ചതും സംവിധായകന്റെ കഴിവ് തന്നെ. ചില അപ്രതീക്ഷിത വഴിതിരുവകളോടെ അവസാനിച്ച ആദ്യപകുതിയും, ഉദ്യോഗജനകമായ സന്ദര്‍ഭങ്ങളിലൂടെ കഥാഗതിയെ നിയന്ത്രിക്കുന്ന രണ്ടാം പകുതിയും, ഓരോ പ്രേക്ഷകനെയും ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് അവസാനിക്കുന്ന ക്ലൈമാക്സും വിശ്വസനീയതയോടെ അവതരിപ്പിക്കുവാന്‍ ജീത്തു ജോസഫിന് സാധിച്ചതാണ് ഈ സിനിമയുടെ വിജയം. സഹദേവന്‍ എന്ന കഥാപാത്രം കലാഭവന്‍ ഷാജോണിന് നല്‍ക്കുവാനുള്ള സംവിധായകന്റെ തീരുമാനം പ്രശംസനീയം തന്നെ. കഥയില്‍ പ്രാധാന്യമില്ലാത്ത രംഗങ്ങളോ, സംഭാഷണങ്ങളോ, അഭിനേതാക്കളോ ഈ സിനിമയില്ലത്തതും സംവിധാന മികവു തന്നെ. ഒരുപാട് നാളുകള്‍ക്കു ശേഷം മലയാളികള്‍ ഇഷ്ടപെടുന്ന പഴയ ലാലേട്ടനെ തിരികെ തന്നതിനും, കുടുംബസമേതം ത്രില്ലടിച്ചുക്കൊണ്ട് കാണുവാന്‍ ഒരു ക്രിസ്തുമസ് സമ്മാനം തന്നതിനും ഒരു പ്രേക്ഷകനെന്ന നിലയില്‍ ജീത്തു ജോസഫിനും, ആന്റണി പെരുമ്പാവൂരിനും നന്ദി!

സാങ്കേതികം: എബവ് ആവറേജ്
കഥ ആവശ്യപെടുന്ന രീതിയിലുള്ള ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും, അമിതമായ ക്യാമറ ഗിമ്മിക്സുകള്‍ കാണിക്കാതെ ലളിതമായ ഫ്രെയിമുകള്‍ ഒരുക്കി ദൃശ്യവല്ക്കരിക്കുകയും ചെയ്ത സുജിത് വാസുദേവന്‍‌ നല്ലൊരു ത്രില്ലര്‍ ഒരുക്കുന്നതില്‍ ജീത്തു ജോസഫിനെ സഹായിച്ചിട്ടുണ്ട്. പുതുമുഖം ആയുബ് ഖാന്‍ കോര്‍ത്തിണക്കിയ രംഗങ്ങള്‍ ആദ്യപകുതിയില്‍ ഇഴഞ്ഞു നീങ്ങുന്നുണ്ടെങ്കിലും, രണ്ടാം പകുതിയില്‍ വേഗത നിലനിര്‍ത്തുവാന്‍ സാധിച്ചിട്ടുണ്ട്. സിനിമയുടെ ദൈര്‍ഘ്യം ഒരല്പം കുറച്ചിരിന്നുവെങ്കില്‍, പ്രേക്ഷകര്‍ ഇതിലും ത്രില്ലടിക്കുമായിരുന്നു. അനില്‍ ജോണ്‍സണ്‍-വിനു തോമസ്‌ എന്നിവര്‍ ചേര്‍ന്നു നല്‍ക്കിയ പശ്ചാത്തല സംഗീതം സിനിമയുടെ ആസ്വാദനത്തെ സഹായിച്ചിട്ടുണ്ട്. സന്തോഷ്‌ വര്‍മ്മ എഴുതിയ വരികള്‍ക്ക് സംഗീതം നല്കിയതും അനില്‍ ജോണ്‍സണും വിനു തോമസും ചേര്‍ന്നാണ്. സാബു റാമിന്റെ കലാസംവിധാനവും ലിന്റയുടെ വസ്ത്രാലങ്കാരവും സിനിമയ്ക്ക് ചേര്‍ന്ന് പോകുന്നവയാണ്.

അഭിനയം: ഗുഡ്
മോഹന്‍ലാല്‍, മീന, സിദ്ദിക്ക്, കലാഭവന്‍ ഷാജോണ്‍, ആശ ശരത്, ഇര്‍ഷാദ്, കുഞ്ചന്‍, കോഴിക്കോട് നാരായണന്‍ നായര്‍, കെ.ശ്രീകുമാര്‍, റോഷന്‍ ബഷീര്‍, നീരജ് മാധവ്, കലാഭവന്‍ ഹനീഫ്, കലാഭവന്‍ റഹ്മാന്‍, ആന്റണി പെരുമ്പാവൂര്‍, ബൈജു വി.കെ, ബാലാജി, കൂട്ടിക്കല്‍ ജയചന്ദ്രന്‍, പ്രദീപ്‌ ചന്ദ്രന്‍, ശോഭ മോഹന്‍, അന്ഷിബ, ബേബി എസ്തര്‍ എന്നിവരാണ് ഈ സിനിമയിലെ അഭിനേതാക്കള്‍. ഭ്രമരത്തിലെ ശിവന്‍കുട്ടിയ്ക്ക് ശേഷം ഏറെ അഭിനയസാധ്യതകളുള്ള ഒരു കഥാപാത്രമാണ് ദൃശ്യത്തിലെ ജോര്‍ജുകുട്ടി. പ്രേക്ഷകരെ ആവേശഭരിതരാക്കിക്കൊണ്ട് അവിസ്മരണീയമായ അഭിനയമാണ് ഇന്ത്യന്‍ സിനിമയുടെ നടന വിസ്മയം കാഴ്ചവെച്ചിരിക്കുന്നത്. നാളിതുവരെ ലഭിച്ച കഥാപാത്രങ്ങളില്‍ ഏറ്റവും വ്യതസ്തവും അഭിനയ പ്രാധാന്യമുള്ളതുമായ വേഷമാണ് ഈ സിനിമയില്‍ കലാഭവന്‍ ഷാജോണിനു ലഭിച്ചത്. സഹദേവന്‍ എന്ന കഥാപാത്രമായി മികച്ച അഭിനയം കാഴ്ച്ചവെക്കുവാന്‍ ഷജോണിനു സാധിച്ചിട്ടുണ്ട്. റാണിയായി മീനയും, അഞ്ചുവായി ആന്‍ശിബയും, അനുമോളായി എസ്തെറും മികച്ച അഭിനയം കാഴ്ച്ചവെചിട്ടുണ്ട്. പുത്രദുഃഖം അനുഭവിക്കുന്ന വേഷത്തില്‍ സിദ്ദിക്കും, കര്‍മ്മനിരധയായ പോലീസ് ഉദ്യോഗസ്ഥയുടെ വേഷത്തില്‍ ആശ ശരത്തും മോശമല്ലാതെ അഭിനയിച്ചിട്ടുണ്ട്. ഏവര്‍ക്കും അഭിനന്ദനങ്ങള്‍!

സിനിമയില്‍ ഇഷ്ടപെട്ടവ:
1. ത്രസിപ്പിക്കുന്ന കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളും
2. ജീത്തു ജോസഫിന്റെ സംവിധാനം
3. മോഹന്‍ലാലിന്‍റെ അഭിനയം
4. കലാഭവന്‍ ഷജോണിന്റെ വില്ലന്‍ വേഷം
5. സുജിത് വാസുദേവിന്റെ ചായാഗ്രഹണം
6. ക്ലൈമാക്സ് രംഗങ്ങള്‍

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. സിനിമയുടെ ദൈര്‍ഘ്യം

ദൃശ്യം റിവ്യൂ: വിശ്വസനീയമായ കഥാസന്ദര്‍ഭങ്ങളിലൂടെ, ഉദ്യോഗജനകമായ ക്ലൈമാക്സിലൂടെ, കൃത്യതയാര്‍ന്ന സംവിധാനത്തിലൂടെ, മികവുറ്റ അഭിനയത്തിലൂടെ മോഹന്‍ലാലും ജീത്തു ജോസഫും കൂട്ടരും ചേര്‍ന്ന് മലയാളികള്‍ക്ക് സമ്മാനിച്ച ക്രിസ്തുമസ് സമ്മാനമാണ് ദൃശ്യം. അഭിനന്ദനങ്ങള്‍!!!

ദൃശ്യം റേറ്റിംഗ്: 7.20/10
കഥ, തിരക്കഥ: 7/10[ഗുഡ്]
സംവിധാനം: 8/10[വെരി ഗുഡ്]
സാങ്കേതികം: 3/5[എബവ് ആവറേജ്] 
അഭിനയം: 3.5/5[ഗുഡ്]
ടോട്ടല്‍: 21.5/30 [7.20/10]

രചന, സംവിധാനം: ജീത്തു ജോസഫ്‌
നിര്‍മ്മാണം: ആന്റണി പെരുമ്പാവൂര്‍
ബാനര്‍: ആശിര്‍വാദ് സിനിമാസ്
ചായാഗ്രഹണം: സുജിത് വാസുദേവ്
ചിത്രസന്നിവേശം: അയൂബ് ഖാന്‍
ഗാനരചന: സന്തോഷ്‌ വര്‍മ്മ
സംഗീതം: അനില്‍ ജോണ്‍സണ്‍ - വിനു തോമസ്‌
പശ്ചാത്തല സംഗീതം: അനില്‍ ജോണ്‍സണ്‍ - വിനു തോമസ്‌
കലാസംവിധാനം: സാബുറാം
മേക്കപ്പ്: റോഷന്‍ എന്‍.ജി.
വസ്ത്രാലങ്കാരം: ലിന്റ ജീത്തു
വിതരണം: മാക്സ്ലാബ് റിലീസ്

17 Dec 2013

വെടിവഴിപാട് - ചീറ്റിപ്പോയ നവയുഗ വഴിപാട് 3.20/10

തിരുവനന്തപുരം നഗരത്തില്‍ ആറ്റുകാല്‍ പൊങ്കാല ദിവസം രാഹുല്‍, പ്രദീപ്‌, സഞ്ജയ്‌ എന്നീ മൂന്ന് ഭര്‍ത്താക്കന്മാര്‍ ചേര്‍ന്ന് ഒരു വെടിവഴിപാട് നേരുന്നു. രാഹുലിന്റെ ഭാര്യ രാധിക പൊങ്കാലയിടുവാന്‍ സുഹൃത്തിന്റെ വീട്ടിലും, പ്രദീപിന്റെ ഭാര്യ വിദ്യ പ്രദീപിന്റെ സുഹൃത്ത് ജോസഫിന്റെ വീട്ടിലും, ടെലിവിഷന്‍ അവതാരകയായ സഞ്ജയ്‌യിന്റെ ഭാര്യ രശ്മി പൊങ്കാലയുടെ ചിത്രീകരണത്തിനായി അമ്പലത്തിന്റെ പരിസരത്തും എത്തിച്ചേരുന്നു. ദാമ്പത്യ ജീവിതത്തില്‍ പലതരം കല്ലുകടികള്‍ മൂലം ദുരിതം അനുഭവിക്കുന്ന രാഹുലും പ്രദീപും സഞ്ജയ്‌യും ഭാര്യമാര്‍ വീട്ടിലില്ലാത്ത സന്ദര്‍ഭം മുതലെടുക്കുവാനയാണ് അനുമോള്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെ രാഹുലിന്റെ വീട്ടിലെത്തിക്കുന്നത്. ഇതേ അവസരത്തില്‍, രശ്മിയുടെ മേലുദ്യോഗസ്ഥന്‍ തെറ്റായ ഉദ്ദേശത്തില്‍ രശ്മിയെ സമീപിക്കുകയും, അതില്‍ നിന്നും ബുദ്ധിപരമായി രക്ഷപെടുകയും ചെയ്യുന്നു. ജോസഫിന്റെ ഫ്ലാറ്റില്‍ പോങ്കലയ്ക്കാവശ്യമായാ സാധനങ്ങള്‍ പാചകം ചെയ്യുവാനെത്തുന്ന വിദ്യയും ജോസഫുമായി തെറ്റായ രീതിയിലുള്ള സൗഹൃദം ആരംഭിക്കുകയും ചെയുന്നു. അങ്ങനെ, ഒരുപാട് തിരക്കുള്ള ആറ്റുകാല്‍ പൊങ്കാല ദിവസം തിരുവനന്തപുരം നഗരത്തില്‍ അരങ്ങേറുന്ന മേല്പറഞ്ഞ സംഭവങ്ങളും, അതിനു ശേഷം അന്നേ ദിവസം രാഹുലിന്റെയും പ്രദീപിന്റെയും സഞ്ജയ്‌യുടെയും ജോസഫിന്റെയും വിദ്യയുടെയും രശ്മിയുടെയും രാധികയുടെയും ജീവിതത്തില്‍ സംഭവിക്കുന്ന അനന്തര ഫലങ്ങലുമാണ് വെടിവഴിപാടിന്റെ കഥ. രാഹുലായി മുരളി ഗോപിയും, ജോസഫായി ഇന്ദ്രജിത്തും, പ്രദീപായി ശ്രീജിത്ത്‌ രവിയും, സഞ്ജയ്‌യായി സൈജു കുറുപ്പും, വിദ്യയായി മൈഥിലിയും, രശ്മിയായി അനുശ്രീ നായരും, രാധികയായി അഞ്ജന ഹരിദാസും അഭിനയിച്ചിരിക്കുന്നു.

കോക്ക്ടെയ്ല്‍, ഈ അടുത്ത കാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്നീ സിനിമകളുടെ സംവിധായകന്‍ അരുണ്‍ കുമാര്‍ അരവിന്ദ് നിര്‍മ്മിച്ചിരിക്കുന്ന വെടിവഴിപാട് സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖം ശംഭു പുരുഷോത്തമനാണ്. സത്യജിത് റേ ഫിലിം ഇന്‍സ്റ്റിട്യൂട്ടിലെ സംവിധായകന്റെ സഹപാടിയായിരുന്ന ഷെഹ്നാദ് ജലാലാണ് ഈ സിനിമയ്ക്ക് വേണ്ടി ചായാഗ്രഹണം നിര്‍വഹിച്ചത്. പ്രജിഷ് പ്രകാശ് ചിത്രസന്നിവേശവും, ബിജിബാല്‍ പശ്ചാത്തല സംഗീത സംവിധാനവും നിര്‍വഹിചിരിക്കുക്കുന്നു. തമീന്‍സ് ഈ സിനിമ വിതരണം ചെയ്തിരിക്കുന്നു.

കഥ, തിരക്കഥ: ബിലോ ആവറേജ്
ദാമ്പത്യ ജീവിതത്തിലെ രസക്കെടുകള്‍ മൂലം മനസ്സമാദനം നഷ്ടപെട്ട കഥയിലെ നായകന്മാര്‍ ഒരല്പം വഴിവിട്ട പ്രവര്‍ത്തി ചെയ്യുവാന്‍ തീരുമാനിക്കുന്നു. എന്നാല്‍ മൂവരും ഭാര്യമാരുടെ സാന്നിധ്യമില്ലാതെ തന്നെ തെറ്റു ചെയ്യാതെ പരാജയപെടുന്നു. മറുവശത്ത് സദാചാരവാദികള്‍ എന്ന സ്വയം അവകാശപെടുന്ന ചിലര്‍ വഴിവിട്ട പ്രവര്‍ത്തികള്‍ക്ക് ശ്രമിക്കുന്നു. അവരും പരാജയപെടുന്നു. ഇതാണ് ഈ സിനിമ ചര്‍ച്ചചെയ്യുന്ന പ്രമേയം. ഇത്തരത്തിലുള്ള ഒരു പ്രമേയം മികച്ച രീതിയില്‍ അവതരിപ്പിക്കുവാന്‍ ശംഭു പുരുഷോത്തമന്‍ എന്ന തിരക്കഥകൃത്തിനു സാധിച്ചില്ല. പുതുമയോടെ അവതരിപ്പിച്ചു തുടങ്ങിയ കഥാസന്ദര്‍ഭങ്ങള്‍, പ്രവചിക്കാനവുന്ന കണ്ടുമടുത്ത സന്ദര്‍ഭങ്ങലിലേക്ക് എത്തിച്ചേര്‍ന്നു. അതിലുപരി, കണ്ടിരിക്കാന്‍ പ്രയാസമുള്ള ഒട്ടനവധി രംഗങ്ങളും സംഭാഷണങ്ങളും ചേര്‍ന്നപ്പോള്‍, മലയാള സിനിമ ഇത്രയ്ക്ക് അധപധിച്ചോ എന്നുവരെ തോന്നിപോയ പ്രേക്ഷകരുണ്ടായിരുന്നു. പാഴായിപ്പോയ നവയുഗ സിനിമകളുടെ പട്ടികയില്‍ വെടിവഴിപാടിന്റെ രസീതി കൂടെ ചേര്‍ക്കുന്നു.

സംവിധാനം: മോശം
ന്യൂ ജനറേഷന്‍ സിനിമ അഥവാ നവയുഗ സിനിമ എന്നാല്‍ കള്ളുകുടിയും പുകവലിയും സെക്സും അസഭ്യവും അടങ്ങുന്നതാണെന്നും, പുതിയ തലമുറ കാണുവാന്‍ ആഗ്രഹിക്കുന്നത് ഇതൊക്കെയാണെന്നുമുള്ള തെറ്റുധാരണയിലാണ് മലയാള സിനിമ സംവിധാനം ചെയ്യുവാന്‍ തീരുമാനിക്കുന്ന ചില സംവിധായകര്‍. ശംഭു പുരുഷോത്തമന്‍ എന്ന പുതുമുഖ സംവിധായകനും മേല്പറഞ്ഞ ഗണത്തില്‍ ഉള്‍പെടുത്തവുന്ന ഒരാളാണ് എന്ന തെളിയിക്കുന്ന അദ്ദേഹത്തിന്റെ ആദ്യ സംരംഭമായ വെടിവഴിപാട്. ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങളും, അത് ഭാര്യ ഭര്‍ത്താക്കന്മാരെ ഏതു തരത്തില്‍ ബാധിക്കുന്നു എന്നും ഈ സിനിമയിലെ ഒരു ചര്‍ച്ച വിഷയമാണ്. മേല്പറഞ്ഞതാണ് പ്രമേയമെങ്കിലും, ന്യൂ ജനറേഷന്‍ പ്രേക്ഷകരെ തൃപ്തിപെടുത്തുവാന്‍ വേണ്ടി കഥയുടെ അവതരണ രീതി സംവിധായകന്‍ മാറ്റിമറിച്ചു. അങ്ങനെ, കള്ളുകുടിയും സെക്സും അസഭ്യവും അശ്ലീലവും നിറഞ്ഞ രംഗങ്ങളും സംഭാഷണങ്ങളും മാത്രമായ ചീറ്റിപോയ നവയുഗ വഴിപാടായി അവസാനിച്ചു ഈ സിനിമ. മലയാള സിനിമയിലെ നവയുഗ പ്രേക്ഷകര്‍ക്ക്‌ പുതുമയുള്ള പ്രമേയത്തിന്റെ പുതുമയുള്ള അവതരണമാണ് കാണേണ്ടത്. ആ സിനിമയ്ക്ക് വേഗതയില്ലെങ്കിലും തമാശകള്‍ ഇല്ലെങ്കിലും, ദ്വയാര്‍ത്ഥ പ്രയോഗങ്ങളിലെങ്കിലും വിജയ്ക്കുമെന്നും പ്രേക്ഷകര്‍ സ്വീകരിക്കുമെന്നും ഉറപ്പാണ്. അന്നയും റസൂലും എന്ന സിനിമ തന്നെ ഉദാഹരണം.

സാങ്കേതികം: ആവറേജ്
ഷെഹ്നാദ് ജലാല്‍ തനിക്കാവും വിധം മികച്ച രീതിയില്‍ തന്നെ ആറ്റുകാല്‍ പൊങ്കാലയിടുന്ന ഭക്തരുടെ രംഗങ്ങള്‍ ചിത്രീകരിച്ചു. അതുകൂടാതെ, സിനിമ കൈകാര്യം ചെയ്യുന്ന വിഷയം പ്രേക്ഷകരിലെക്കിത്തിക്കുവാന്‍ കഴിയുന്ന രംഗങ്ങള്‍ പുതുമയൊന്നും നല്‍ക്കാതെ ചിത്രീകരിച്ചു. പ്രജിഷ് പ്രകാശാണ് രംഗങ്ങള്‍ കോര്‍ത്തിണക്കിയത്. ഇത്തരത്തിലുള്ള ഒരു പ്രമേയം വേഗതയോടെ അവതരിപ്പിച്ചിരുന്നുവെങ്കില്‍ പ്രേക്ഷകര്‍ ഈ സിനിമ സ്വീകരിക്കുമായിരുന്നു. ആദ്യ പകുതിയും രണ്ടാം പകുതിയും ഒരേ പോലെ ഇഴഞ്ഞു നീങ്ങുന്ന പരുവത്തിലാണ് പ്രജിഷ് സന്നിവേശം ചെയ്തിരിക്കുന്നത്. ബിജിബാലിന്റെ പശ്ചാത്തല സംഗീതവും വേണ്ടത്ര മികവു പുലര്‍ത്തിയില്ല. പല രംഗങ്ങളും നിശബ്ദമായി തന്നെ അവസാനിച്ചത്‌ പ്രേക്ഷകര്‍ക്ക്‌ ബോറന്‍ അനുഭവമായി. സുഭാഷ് കരുണിന്റെ കലാസംവിധാനവും, ഷിബു പരമേശ്വറിന്റെ വസ്ത്രങ്കാരവും സിനിമയോട് ചേര്‍ന്ന് പോകുന്നവയാണ്.

അഭിനയം: എബവ് ആവറേജ്
ചുരിങ്ങിയ കാലയളവുകൊണ്ട് തന്നെ നല്ലൊരു അഭിനേത്രി എന്ന പേര് കരസ്ഥമാക്കിയ നടിമാരില്‍ ഒരാളാണ് അനുമോള്‍. മലയാള സിനിമയിലെ പ്രമുഖ നടിമാരില്‍ ആരും തന്നെ സ്വീകരിക്കുവാന്‍ തയ്യാറാവാത്ത ഒരു കഥാപാത്രത്തെയാണ് അനുമോള്‍ ഈ സിനിമയില്‍ അവതരിപ്പിച്ചത്. ഈ കഥയിലെ പ്രധാന്യമുള്ള മറ്റു വേഷങ്ങള്‍ അഭിനയിച്ചത് മുരളി ഗോപി, ഇന്ദ്രജിത്ത്, ശ്രീജിത്ത്‌ രവി, സൈജു കുറുപ്പ്, സുനില്‍ സുഖദ, അശ്വിന്‍ മാത്യു, മൈഥിലി, അനുശ്രീ നായര്‍, അഞ്ജന ഹരിദാസ്, ആശ എന്നിവരാണ്. അവരവരുടെ കഥാപാത്രങ്ങള്‍ വിശ്വസനീയതയോടെ അവതരിപ്പിക്കുവാന്‍ ഓരോ അഭിനേതാക്കള്‍ക്കും സാധിച്ചു.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. അഭിനേതാക്കളുടെ പ്രകടനം

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. പ്രമേയം
2. കഥയും കഥാപാത്രങ്ങളും
3. ഇഴഞ്ഞു നീങ്ങുന്ന കഥാസന്ദര്‍ഭങ്ങള്‍
4. സംവിധാനം

വെടിവഴിപാട് റിവ്യൂ: നല്ല ഉദ്ദേശത്തോടെ സിനിമയെടുക്കുന്ന അണിയറപ്രവര്‍ത്തകരും, കലാമൂല്യമുള്ള സിനിമകളെ സ്നേഹിക്കുന്ന പ്രേക്ഷകരും സദാചാരവാദികള്‍ക്ക് പുറമേ ശംഭു പുരുഷോത്തമാനോടും അരുണ്‍ കുമാറിനോടും പൊറുക്കട്ടെ!

വെടിവഴിപാട് റേറ്റിംഗ്: 3.20/10
കഥ, തിരക്കഥ: 3/10 [ബിലോ ആവറേജ്]
സംവിധാനം: 1/10 [മോശം]
സാങ്കേതികം: 2.5/5 [ആവറേജ്]
അഭിനയം: 3/5 [എബവ് ആവറേജ്]
ടോട്ടല്‍ 9.5/30 [3/10]

രചന, സംവിധാനം: ശംഭു പുരുഷോത്തമന്‍
നിര്‍മ്മാണം: അരുണ്‍ കുമാര്‍ അരവിന്ദ്
ബാനര്‍: കര്മ്മയുഗ് മുവീസ്
ചായാഗ്രഹണം: ഷെഹ്നാദ് ജലാല്‍
ചിത്രസന്നിവേശം: പ്രജിഷ് പ്രകാശ്
പശ്ചാത്തല സംഗീതം: ബിജിബാല്‍
കലാസംവിധാനം: സുഭാഷ് കരുണ്‍
മേക്കപ്പ്: ബൈജു ബാലരാമപുരം
വസ്ത്രാലങ്കാരം: ഷിബു പരമേശ്വര്‍
ശബ്ദമിശ്രണം: ഗോട്ലിന്‍ ടിമോ കോശി
വിതരണം: തമീന്‍സ് റിലീസ്

10 Dec 2013

സൈലന്‍സ് - മമ്മൂട്ടിയുടെ ആരാധകരെ മാത്രം ത്രസിപ്പിക്കുന്ന കുറ്റാന്വേഷണ സിനിമ! 4.80/10

ഗുലുമാല്‍, ത്രീ കിംഗ്സ് എന്നീ സിനിമകള്‍ക്ക്‌ ശേഷം വൈ.വി.രാജേഷിന്റെ രചനയില്‍ വി.കെ.പ്രകാശ് സംവിധാനം നിര്‍വഹിച്ച സിനിമയാണ് സൈലന്‍സ്. ട്വന്റി 20 എന്ന സിനിമയ്ക്ക് ശേഷം ശേഷം മമ്മൂട്ടി വീണ്ടും വക്കീല്‍ വേഷത്തിലെത്തുന്ന കുറ്റാന്വേഷണ സിനിമ എന്ന രീതിയില്‍ ഏറെ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ച സിനിമയാണ് സൈലന്‍സ്. അയ്ഷ ഫിലിംസിന്റെ ബാനറില്‍ അഫ്സീന സലീമാണ് സൈലന്‍സ് നിര്‍മ്മിച്ചിരിക്കുന്നത്. പോലിസ് എന്ന പ്രിഥ്വിരാജ്-ഇന്ദ്രജിത്ത് സിനിമയ്ക്ക് ശേഷം വി.കെ.പ്രകാശ്‌ സംവിധാനം ചെയുന്ന കുറ്റാന്വേഷണ സ്വഭാവമുള്ള സസ്പെന്‍സ് ത്രില്ലര്‍ സിനിമയാണ് സൈലന്‍സ്. മമ്മൂട്ടിയെ കൂടാതെ അനൂപ്‌ മേനോനും പ്രധാനപെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പല്ലവി ചന്ദ്രനാണ് ഈ സിനിമയിലെ മമ്മൂട്ടിയുടെ നായിക. പുതുമുഖം മനോജ്‌ കട്ടോയിയാണ് ഈ സിനിമയുടെ ചായാഗ്രഹണം നിര്‍വഹിച്ചത്. മഹേഷ്‌ നാരായണന്‍ ചിത്രസന്നിവേശവും, രതീഷ്‌ വേഗ സംഗീത സംവിധാനവും, എം.ബാവ കലാസംവിധാനവും, റോഷന്‍ മേക്കപ്പും, ലിജി പ്രേമന്‍ വസ്ത്രാലങ്കാരവും നിര്‍വഹിച്ചിരിക്കുന്നു.

ജഡ്ജ് പദവി ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ അഭിഭാഷകന്മാരില്‍ ഒരാളാണ് അരവിന്ദ് ചന്ദ്രശേഖര്‍. ഔദ്യോഗിക ജീവിതത്തില്‍ മറ്റാര്‍ക്കും കൈവരിക്കാനാവത്ത അപൂര്‍വ നേട്ടം സ്വന്തമാക്കിയതിന്റെ പിറ്റേന്ന് അരവിന്ദിന് ഒരു അഞ്ജാതന്റെ ഫോണ്‍ കോള്‍ വരുന്നു. അരവിന്ദ് വാദിച്ച ഒരു കേസില്‍ ശിക്ഷിക്കപെട്ട നിരപരാധികളാണ് അവര്‍ എന്നും, അവരെ ശിക്ഷിച്ചതിന്റെ പ്രതികാരം തീര്‍ക്കുമെന്നും ഭീഷണിപെടുത്തുന്നു. അങ്ങനെ അരവിന്ദ് ചന്ദ്രശേഖറിനെ വേട്ടയാടുന്ന ഒരുകൂട്ടം അഞ്ജാതര്‍ക്കെതിരെ അരവിന്ദും സുഹൃത്ത് നീല്‍ എന്ന പോലീസ് ഉദ്യോഗസ്ഥനും ചേര്‍ന്ന് നടത്തുന്ന കുറ്റാന്വേഷണവും അതില്‍ നിന്നും ചില സത്യങ്ങള്‍ മനസ്സിലാകുന്നതുമാണ് സൈലന്‍സ് എന്ന സിനിമയുടെ കഥ.

കഥ, തിരക്കഥ: ബിലോ ആവറേജ്
വൈ.വി.രാജേഷും വി.കെ.പ്രകാശും ഒന്നിക്കുന്ന മൂന്നാമത് സിനിമയാണ് സൈലന്‍സ്. ആദ്യ രണ്ടു സിനിമകളും ഹ്യൂമര്‍ പശ്ചാത്തലത്തില്‍ ആയിരുന്നുവെങ്കില്‍, സൈലന്‍സ് പൂര്‍ണമായും ഒരു സസ്പെന്‍സ് ത്രില്ലര്‍ വിഭാഗത്തില്‍ ഉള്‍പെടുത്താവുന്ന സിനിമയാകുന്നു. മുന്‍കാല ഔദ്യോഗിക ജീവിതത്തിലുണ്ടായ ചില പിഴവുകളുടെ നിജസ്ഥിതി അറിവുവാനായി ഇറങ്ങിതിരിക്കുകയും ഒടുവില്‍ അത് കണ്ടെത്തുകയും ചെയ്യുന്ന കഥയ്ക്ക്‌ അനിയോജ്യമാല്ലത്ത കഥാസന്ദര്‍ഭങ്ങളാണ് ഈ സിനിമയ്ക്ക് വേണ്ടി വൈ വി രാജേഷ്‌ എഴുതിയിരിക്കുന്നത്. ആദ്യ പകുതിയിലെ കഥാസന്ദര്‍ഭങ്ങള്‍ പുതുമ നിറഞ്ഞ രീതിയില്‍ രചിച്ച രാജേഷ്‌, പുതുമയില്ലാത്ത കഥാസന്ദര്‍ഭങ്ങള്‍ കുത്തിനിറച്ചു കഥ അവസാനിപ്പിക്കുന്ന കാഴ്ചയാണ് പ്രേക്ഷകര്‍ രണ്ടാം പകുതിയില്‍ കണ്ടത്. യുക്തിയെ ചോദ്യം ചെയുന്ന രംഗങ്ങളോ, സംഭാഷണങ്ങളോ, ദ്വയാര്‍ഥ പ്രയോഗങ്ങളോ ഒന്നുമില്ലാത്ത സിനിമയാണ് എന്നല്ലാതെ പ്രേക്ഷകര്‍ക്ക്‌ പുതുമ സമ്മാനിക്കുന്ന കഥയോ കഥാഗതിയോ സസ്പെന്‍സോ ഈ സിനിമയിലില്ല. അതുപോലെ കൊലപാതകം ചെയ്യുവാനുള്ള ശക്തമായ കാരണങ്ങളോ, പ്രതിനായകന്റെ കഥാപാത്ര രൂപികരണമോ, പ്രേക്ഷകരെ പ്രകമ്പനം കൊള്ളിക്കുന്ന സസ്പെന്‍സ് രംഗങ്ങളോ സിനിമയിലില്ലാത്തത് ഈ സിനിമയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്.

സംവിധാനം: ആവറേജ്
വൈ.വി.രാജേഷിന്റെ ശരാശരി നിലവാരത്തിലുള്ള തിരക്കഥയെ ഉദ്യോഗജനകമായ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുവാന്‍ വി.കെ.പ്രകാശിന് സാധിച്ചതിനാല്‍ കണ്ടിരിക്കാവുന്ന ഒരു ആദ്യ പകുതി ഈ സിനിമയ്ക്ക് ലഭിച്ചു. മമ്മൂട്ടിയുടെ ആരാധകരെ ത്രിപ്ത്തിപെടുത്തുന്ന രീതിയില്‍ തന്നെ അരവിന്ദ് ചന്ദ്രശേഖറിനെ സംവിധായകന്‍ അവതരിപ്പിച്ചു. ആദ്യ പകുതി സംവിധാനം നിര്‍വഹിച്ച അതെ തീവ്രതയോടെയാണോ വി.കെ.പി ഈ സിനിമയുടെ രണ്ടാം പകുതി സംവിധാനം ചെയ്തത് എന്ന് സംശയിക്കുന്നു. കണ്ടുമടുത്ത കഥാസന്ദര്‍ഭങ്ങളെ ത്രസിപ്പിക്കാത്ത രീതിയില്‍ ചിത്രീകരിച്ചതും, നായകന്‍ സസ്പെന്‍സ് കണ്ടെത്തുന്ന രംഗങ്ങള്‍ ലാഘവത്തോടെ ചിത്രീകരിച്ചതും, ക്ലൈമാക്സില്‍ അനാവശ്യമായ സംഘട്ടന രംഗം ഉള്‍പെടുത്തിയതും സംവിധായകന്റെ കഴിവുകേട് തന്നെ. അതിലുപരി വെള്ളത്തിനടിയില്‍ വെച്ചുള്ള സംഘട്ടന രംഗങ്ങള്‍ അവിശ്വസനീയമായി തോന്നുകയും ചെയ്തു. കഥയുടെ നിര്‍ണ്ണായക ഘട്ടത്തില്‍ നായകന്‍ കുറ്റവാളിയെ കണ്ടെത്തുന്ന രംഗത്തിലെ നിശബ്ദതയായിരിക്കാം ഈ സിനിമയ്ക്ക് സൈലന്‍സ് എന്ന പേര് നല്‍ക്കുവാനുള്ള കാരണം. സിനിമയുടെ കഥയ്ക്ക്‌ അനിയോജ്യമായ പേരാണ് സൈലന്‍സ് എങ്കിലും, അതൊന്നും മനസ്സിലാകാത്ത പാവം പ്രേക്ഷകര്‍ ഇന്നും ചിന്താകുഴപ്പതിലാണ്. ഇതിലും മികച്ച സസ്പെന്‍സ് ത്രില്ലറുകള്‍ക്കായി വി.കെ.പ്രകാശും മമ്മൂട്ടിയും ഒന്നിക്കട്ടെ.

സാങ്കേതികം: ആവറേജ്
മനോജ്‌ കട്ടോയിയാണ് ത്രസിപ്പിക്കുന്ന രീതിയില്‍ ഈ സിനിമയുടെ ദ്രിശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. പാലക്കാടിന്റെ ഗ്രമീണതയില്‍ തുടങ്ങി, ബംഗളൂരൂവിന്റെ നാഗരികതയുടെ ചടുലതയും നെല്ലിയാമ്പതിയിലെ ഡാമും ചുറ്റുമുള്ള കാടിന്റെ ദുരൂഹതയും ഒരേപോലെ മികച്ച രീതിയില്‍ അവതരിപ്പിക്കുവാന്‍ മനോജിനു സാധിച്ചത് സിനിമയ്ക്ക് ഗുണം ചെയ്തിട്ടണ്ട്. ത്രസിപ്പിക്കുന്ന പാശ്ചാത്തല സംഗീതത്തോടെ രതീഷ്‌ വേഗ നല്‍കിയ ശബ്ദങ്ങള്‍ സിനിമയുടെ ത്രില്ലര്‍ സ്വഭാവത്തിന് മാറ്റുകൂട്ടി. ഈ നല്ല വശങ്ങളുടെ മറുവശം എന്ന രീതിയില്‍ മഹേഷ്‌ നാരായണന്‍ നിര്‍വഹിച്ച ചിത്രസന്നിവേശം ഇത്തരത്തിലുള്ള ഒരു സിനിമയ്ക്ക് ചേരുന്ന രീതിയിലായിരുന്നില്ല. വേഗത്തെ നഷ്ടപെട്ട പോലെ രണ്ടാം പകുതിയിലെ രംഗങ്ങള്‍ ഇഴഞ്ഞു നീങ്ങുന്ന അവസ്ഥയിലായത് സന്നിവേശകന്റെ അലസമായ സമീപനമാണ്. എം.ബാവയുടെ കലാസംവിധാനവും, റോഷന്റെ മേക്കപ്പും, ലിജി പ്രേമന്റെ വസ്ത്രാലങ്കാരവും ശരാശരി മികവു പുലര്‍ത്തി.

അഭിനയം: എബവ് ആവറേജ്
അരവിന്ദ് ചന്ദ്രശേഖര്‍ എന്ന കഥാപാത്രത്തോട് നൂറു ശതമാനം നീതി പുലര്‍ത്തുന്ന രീതിയിലാണ് മമ്മൂട്ടി അഭിനയിച്ചത്. തന്നെ വേട്ടയാടുന്ന ഒരുകൂട്ടം അഞ്ജാതരില്‍ നിന്ന് കുടുംബത്തെ സംരക്ഷിക്കുന്ന ആദ്യപകുതിയിലെ രംഗങ്ങളില്‍ മികച്ച അഭിനയമാണ് മമ്മൂട്ടി കാഴ്ചവെച്ചത്. മമ്മൂട്ടിയോടൊപ്പം അനൂപ്‌ മേനോനും മോശമല്ലാത്ത അഭിനയം കാഴ്ച്ചവെച്ചുക്കൊണ്ട് സിനിമയുടെ ത്രസിപ്പിക്കുന്ന രംഗങ്ങള്‍ക്ക് മാറ്റുകൂട്ടി. ഇവരെ കൂടാതെ പല്ലവി ചന്ദ്രന്‍, ബേസില്‍, ജോയ് മാത്യു, ജയപ്രകാശ് കുളൂര്‍, ഷാജു ശ്രീധര്‍, രവി വള്ളത്തോള്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, രാഘവന്‍, ശങ്കര്‍ രാമകൃഷ്ണന്‍, അപര്‍ണ്ണ നായര്‍, ശ്രീലത എന്നിവരും ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങളാകുന്നു.

സിനിമയില്‍ ഇഷ്ടപെട്ടവ:
1.  മമ്മൂട്ടിയുടെ അഭിനയം
2. വി.കെ.പ്രകാശിന്റെ സംവിധാനം
3. സിനിമയുടെ ആദ്യ പകുതി
4. മനോജിന്റെ ചായാഗ്രഹണം
5. പശ്ചാത്തല സംഗീതം

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. കഥയും കഥാസന്ദര്‍ഭങ്ങളും
2. രണ്ടാം പകുതിയും, ക്ലൈമാക്സ് സംഘട്ടനവും
3. ചിത്രസന്നിവേശം

സൈലന്‍സ് റിവ്യൂ: സസ്പെന്‍സ് നിലനിര്‍ത്തിയിരിക്കുന്ന രീതിയും, ആദ്യ പകുതിയിലെ രംഗങ്ങളുടെ ത്രസിപ്പിക്കുന്ന അവതരണവും, പശ്ചാത്തല സംഗീതവും, മമ്മൂട്ടിയുടെ സാന്നിധ്യവുമൊക്കെ ആരാധകരെ സന്തോഷിപ്പിക്കുമെങ്കിലും, കണ്ടുമടുത്ത കഥയും കഥാപശ്ചാത്തലവും കഥാസന്ദര്‍ഭങ്ങളും നല്ല ത്രില്ലര്‍ സിനിമകളെ സ്നേഹിക്കുന്ന പ്രേക്ഷകരെ നിശബ്ദരാക്കുന്നു.

സൈലന്‍സ് റേറ്റിംഗ്: 4.80/10
കഥ, തിരക്കഥ: 3/10 [ബിലോ ആവറേജ്]
സംവിധാനം: 5/10 [ആവറേജ്]
സാങ്കേതികം: 2.5/5 [ആവറേജ്]
അഭിനയം: 3/5[എബവ് ആവറേജ്]
ടോട്ടല്‍ 14.5/30 [4.8/10]

സംവിധാനം: വി.കെ.പ്രകാശ്
നിര്‍മ്മാണം: അഫ്സീന സലിം
ബാനര്‍: ആയിഷ ഫിലിംസ്
രചന: വൈ.വി.രാജേഷ്‌
ചായാഗ്രഹണം: മനോജ്‌ കട്ടോയി
ചിത്രസന്നിവേശം: മഹേഷ്‌ നാരായണന്‍
വരികള്‍: രാജീവ്‌ ആലുങ്കല്‍
സംഗീതം: രതീഷ്‌ വേഗ
കലാസംവിധാനം: എം.ബാവ 
വസ്ത്രാലങ്കാരം: ലിജി പ്രേമന്‍
മേക്കപ്പ്: റോഷന്‍
വിതരണം: ആയിഷ ഫിലിംസ് റിലീസ്

9 Dec 2013

ബൈസിക്കിള്‍ തീവ്സ് - ട്വിസ്റ്റുകളാല്‍ ചലിക്കുന്ന ബൈസിക്കിള്‍ ഒരുവട്ടം കണ്ടിരിക്കാം 4.50/10

ഹണി ബീ എന്ന സിനിമയ്ക്ക് ശേഷം ആസിഫ് അലി കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്ന ബൈസിക്കിള്‍ തീവ്സ് സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖം ജിസ് ജോയ് ആണ്. സംവിധായകന്‍ ജിസ് തന്നെയാണ് ഈ സിനിമയുടെ തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നത്. ധാര്‍മിക് ഫിലിംസിന്റെ ബാനറില്‍ ഡോക്ടര്‍ എസ്.സജികുമാര്‍ നിര്‍മ്മിച്ചിരിക്കുന്ന ബൈസിക്കിള്‍ തീവ്സ്, യു.ടി.വി.യാണ് കേരളത്തില്‍ റിലീസ് ചെയ്യുന്നത്. പുതുമുഖം ബൈനേന്ദ്ര മേനോനാണ് ഈ സിനിമയുടെ ദ്രിശ്യങ്ങള്‍ പകര്‍ത്തിയത്. രതീഷ്‌ രാജ് ചിത്രസന്നിവേശവും, ദീപക് ദേവ് പശ്ചാത്തല സംഗീതവും നിര്‍വഹിച്ചിരിക്കുന്നു. എ ബി സി ഡി എന്ന മലയാള സിനിമയിലൂടെ അഭിനയ ജീവിതം തുടങ്ങിയ അപര്‍ണ്ണ ഗോപിനാഥാണ് ഈ സിനിമയിലെ ആസിഫ് അലിയുടെ നായിക. 22 ഫീമെയില്‍ കോട്ടയത്തിലൂടെ സിനിമയിലെത്തിയ നിര്‍മ്മാതാവ്(ഫ്രൈഡേ ഫിലിം ഹൗസ്)കൂടിയായ വിജയ്‌ ബാബു മുഖ്യ വേഷത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

അനാഥനായ ചാക്കോച്ചന്‍ എന്ന ചാക്കോയാണ് കഥാനായകന്‍. ചില പ്രത്യേക സാഹചര്യങ്ങളാല്‍ സൈക്കിള്‍ മോഷ്ടാക്കളുടെ കൂടെ ചെറുപ്പത്തില്‍ എത്തിച്ചേരുന്ന ചാക്കോ, വളര്‍ന്നു വലുതായപ്പോള്‍ മോഷണം തന്നെ തൊഴിലായി സ്വീകരിക്കുന്നു. ചാക്കോവിന്റെ മോഷണ ശ്രമങ്ങള്‍ക്കിടയില്‍ മീര എന്ന യുവതിയെയും, കാശിനാഥന്‍ എന്ന കോടീശ്വരനെയും പരിച്ചയപെടുന്നു. തുടര്‍ന്ന്‍ ചാക്കോചന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായ സംഭവങ്ങള്‍ അരങ്ങേറുന്നു. കഥാവസാനം ചില വഴിത്തിരിവുകളിലൂടെ ചാക്കോയുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ സൃഷട്ടിക്കുന്നവരെ കണ്ടുപിടിക്കുന്നു. മീരയായി അപര്‍ണ്ണ ഗോപിനാഥും, കാശിനാഥനായി വിജയ്‌ ബാബുവും അഭിനയിച്ചിരിക്കുന്നു.

കഥ, തിരക്കഥ: ബിലോ ആവറേജ്
സംവിധാന രംഗത്തേക്ക് ആദ്യ കാല്‍വെപ്പ്‌ നടത്തിയ ജിസ് ജോയ് തന്നെയാണ് ഈ സിനിമയുടെ കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളും രചിച്ചത്. യുക്തിയെ ചോദ്യം ചെയ്യുന്ന നിരവധി കഥാസന്ദര്‍ഭങ്ങളും, കഥയില്‍ അനിവാര്യമല്ലാത്ത കുറെ കഥാപാത്രങ്ങളും പ്രധാന രസംകൊല്ലികളായി പ്രേക്ഷകര്‍ക്ക്‌ അനുഭവപെടുന്നു. കണ്ടുമടുത്ത കഥാസന്ദര്‍ഭങ്ങള്‍ക്ക് പുറമേ കേട്ടുപഴകിയ ഒന്ന് രണ്ടു തമാശകളും സിനിമയുടെ ദൂഷ്യ ഫലങ്ങളായി. ഈ കുറവകളൊക്കെ ഏറെക്കുറെ പ്രേക്ഷകര്‍ മറക്കുന്നത് ഇടയ്ക്കിടെയുള്ള നര്‍മ്മരസമായ സംഭാഷണങ്ങളാണ്. കൃത്രിമമല്ലാത്ത സംഭാഷണങ്ങളും, തിരക്കഥയില്‍ സസ്പെന്‍സ് നിലനിര്‍ത്തിയിരിക്കുന്ന രീതിയുമാണ് ജിസ് ജോയിയുടെ ആദ്യ തിരക്കഥ രചനയെ രക്ഷിച്ചത്‌. സിനിമയിലെ ചില രംഗങ്ങള്‍ മികച്ചു നിന്നപ്പോള്‍, മറ്റുചിലത് ബോറന്‍ അനുഭവമായി. ഇഴഞ്ഞു നീങ്ങുന്ന കഥാസന്ദര്‍ഭങ്ങള്‍ കണ്ടുമടുക്കുന്ന പ്രേക്ഷകര്‍ക്ക്‌ ഒരല്പം ആശ്വാസം പകരുന്നത് പുതുമയുള്ള ട്വിസ്റ്റുകള്‍ നിറഞ്ഞ ക്ലൈമാക്സ് രംഗങ്ങളാണ്. കുറേക്കൂടി പരിച്ചയസമ്പത്തുള്ള ഒരു തിരക്കഥ രചയ്താവിന്റെ സഹായത്തോടെ രചന നിര്‍വഹിചിരുന്നുവെങ്കില്‍, ഇതേ കഥ മികച്ച രീതിയില്‍ അവതരിപ്പിക്കുവാന്‍ സംവിധായകന് സാധിക്കുമായിരുന്നു. 

സംവിധാനം: ആവറേജ്
സിനിമയിലെ ഡബ്ബിംഗ് രംഗത്ത് സജീവമായിരുന്ന ജിസ് ജോയ് ഏതാനും സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിചിട്ടുണ്ടുമുണ്ട്. അത്തരത്തില്‍ ലഭിച്ച ചെറിയ പരിചയസമ്പത്ത് ഉപയോഗിച്ചാണ് ആദ്യ സിനിമ ജിസ് സംവിധാനം ചെയ്തിരിക്കുന്നത്. തിരക്കഥയിലെ പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് പ്രേക്ഷകര്‍ക്ക്‌ കണ്ടു രസിക്കുവാനുള്ള ഘടഗങ്ങള്‍ ചേര്‍ത്തുക്കൊണ്ട് ബൈസിക്കിള്‍ തീവ്സ് എന്ന സിനിമ പ്രേക്ഷകരിലേക്കെത്തിക്കുവാന്‍ ജിസ് ജോയിയ്ക്കും കൂട്ടര്‍ക്കും സാധിച്ചിട്ടുണ്ട്. സിനിമയുടെ ദൈര്‍ഘ്യം കുറയ്ക്കുകയും, വേഗതയോടെ കഥ അവതരിപ്പിക്കുകയും, യുക്തിയെ ചോദ്യം ചെയ്യുന്ന കഥാസന്ദര്‍ഭങ്ങള്‍(ഉദാഹരണം: മോഷണ രംഗങ്ങള്‍) ഒഴിവാകുകയും ചെയ്തിരുന്നുവെങ്കില്‍, പ്രേഷകര്‍ ഈ സിനിമ മികച്ച രീതിയില്‍ തന്നെ സ്വീകരിക്കുമായിരുന്നു. പ്രധാന നടിനടന്മാരായ ആസിഫ് അലി, വിജയ്‌ ബാബു, അപര്‍ണ്ണ ഗോപിനാഥ് എന്നിവരുടെ അഭിനയവും, ക്ലൈമാക്സിലെ ചില വഴിത്തിരുവുകളുടെ യുക്തിയോടെയുള്ള അവതരണവും, പാട്ടുകളുടെ ചിത്രീകരണവും ഒക്കെയാണ് ജിസ് എന്ന സംവിധായകനെ രക്ഷിച്ചത്. ഇതിലും മികച്ച സിനിമകള്‍ സംവിധാനം ചെയ്യുവാന്‍ ജിസ് ജോയ്ക്ക് സാധിക്കട്ടെ എന്ന്‍ ആശംസിക്കുന്നു.

സാങ്കേതികം: ആവറേജ് 
പ്രത്യേകിച്ച് പുതുമകള്‍ ഒന്നും തന്നെ അവകാശപെടാനില്ലാത്തെ സംവിധായകന്‍ നിര്‍ദേശിച്ച രംഗങ്ങള്‍ ചിത്രീകരിക്കുവാന്‍ ചായാഗ്രാഹകന്‍ ബൈനേന്ദ്ര മേനോന് സാധിച്ചിട്ടുണ്ട്. ഇഴഞ്ഞു നീങ്ങുന്ന പരുവത്തില്‍ പ്രേക്ഷകരെ ബോറടിപ്പിക്കുന്ന രീതിയില്‍ രംഗങ്ങള്‍ കോര്‍ത്തിണക്കിയ രതീഷ്‌ രാജ് വിമര്‍ശനം അര്‍ഹിക്കുന്നു. അനു എലിസബത്ത്‌ തോമസും ജിസ് ജോയ്യും ചേര്‍ന്ന് എഴുതിയ വരികള്‍ക്ക് ദീപക് ദേവാണ് സംഗീത സംവിധാനം നിര്‍വഹിച്ചത്. ശങ്കര്‍ മഹാദേവന്‍ ആലപിച്ച പുഞ്ചിരി തഞ്ചും എന്ന പാട്ട് കേള്‍ക്കുവാന്‍ ഇമ്പമുള്ളതാണ്. ദീപക് ദേവിന്റെ പശ്ചാത്തല സംഗീതവും മികച്ചു നിന്ന ഘടഗങ്ങളില്‍ ഒന്നാണ്. ജോ കൊരട്ടിയുടെ മേക്കപും, ധന്യയുടെ വസ്ത്രാലങ്കാരവും ശരാശരി നിലവാരം പുലര്‍ത്തി.

അഭിനയം: എബവ് ആവറേജ് 
മുന്‍കാല സിനിമകളെ അപേക്ഷിച്ച് ഭേദപെട്ട അഭിനയമാണ് ആസിഫ് അലി ഈ സിനിമയില്‍ കാഴ്ചവെച്ചിരിക്കുന്നത്. ചാക്കോ എന്ന കഥാപാത്രത്തെ രസകരമായ മാനറിസങ്ങളിലൂടെ ആസിഫ് അവതരിപ്പിച്ചിട്ടുണ്ട്. വളരെ തന്മയത്തത്ത്വോടെ കാശിനാഥനെ അവതരിപ്പിച്ചുക്കൊണ്ട് കാശിനാഥനായി ജീവിക്കുകയായിരുന്നു വിജയ്‌ ബാബു. ക്ലൈമാക്സ് രംഗത്തിലെ ചെറിയൊരു അമിതാഭിനയം ഒഴിച്ചുനിര്‍ത്തിയാല്‍ വിജയ്‌ ബാബു നാളിതുവരെ ചെയ്തിട്ടുള്ളതില്‍ ഏറ്റവും മികച്ചത് എന്ന് തന്നെ വിശേഷിപ്പിക്കാവുന്നതാണ് ഈ സിനിമയിലെ അഭിനയം. താരതമ്യേനെ പുതുമുഖമായ നായിക അപര്‍ണ്ണ ഗോപിനാഥും നിരാശപെടുത്താത മീരയെ അവതരിപ്പിച്ചു. ഇവരെ കൂടാതെ സിദ്ദിക്ക്, സായികുമാര്‍, ദേവന്‍, ശേഖര്‍ മേനോന്‍, അജു വര്‍ഗീസ്‌, ബാലു വര്‍ഗീസ്‌, സലിം കുമാര്‍, സൈജു കുറുപ്പ്, ബിനിഷ് കോടിയേരി, സുനില്‍ സുഖദ, കെ.പി.എ.സി.ലളിത എന്നിവരും പ്രധാന കഥാപാത്രങ്ങളെ ഈ സിനിമയില്‍ അവതരിപ്പിച്ചിട്ടുണ്ട്.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. ആസിഫ് അലി, വിജയ്‌ ബാബു എന്നിവരുടെ അഭിനയം
2. സംഭാഷണങ്ങള്‍
3. പാട്ടുകള്‍
4. ക്ലൈമാക്സിലെ ട്വിസ്റ്റുകള്‍

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. കഥയും കഥാസന്ദര്‍ഭങ്ങളും
2. ഇഴഞ്ഞു നീങ്ങുന്ന രംഗങ്ങള്‍
3. സിനിമയുടെ ദൈര്‍ഘ്യം
4. യുക്തിയെ ചോദ്യം ചെയുന്ന മോഷണ രംഗങ്ങള്‍ 

ബൈസിക്കിള്‍ തീവ്സ്  റിവ്യൂ: പ്രവചിക്കാനവുന്ന കഥയും ഇഴഞ്ഞു നീങ്ങുന്ന കഥാസന്ദര്‍ഭങ്ങളും പ്രേക്ഷകരെ ബോറടിപ്പിക്കുന്നുണ്ടെങ്കിലും, നടീനടന്മാരുടെ അഭിനയവും, രസകരമായ സംഭാഷണങ്ങളും, ക്ലൈമാക്സിലെ ട്വിസ്റ്റുകളും ആസ്വാദ്യകരമാണ്.

ബൈസിക്കിള്‍ തീവ്സ് റേറ്റിംഗ്: 4.50/10
കഥ, തിരക്കഥ: 3/10[ബിലോ ആവറേജ്]
സംവിധാനം: 5/10[ആവറേജ്]
സാങ്കേതികം: 2.5/5[ആവറേജ്]
അഭിനയം: 3/5[എബവ് ആവറേജ്]
ടോട്ടല്‍ 13.5/30 [4.5/10]

തിരക്കഥ, സംഭാഷണങ്ങള്‍, സംവിധാനം: ജിസ് ജോയ്
നിര്‍മ്മാണം: ഡോക്ടര്‍ എസ്. സജികുമാര്‍
ബാനര്‍: ധാര്‍മ്മിക് ഫിലിംസ്
ചായാഗ്രഹണം: ബൈനേന്ദ്ര മേനോന്‍
ചിത്രസന്നിവേശം: രതീഷ്‌ രാജ്
ഗാനരചന: അനു എലിസബത്ത്‌, ജിസ് ജോയ്
സംഗീതം, പശ്ചാത്തല സംഗീതം: ദീപക് ദേവ്
കലാസംവിധാനം: ഉണ്ണി
മേക്കപ്പ്: ജോ കൊരട്ടി
വസ്ത്രാലങ്കാരം: ധന്യ
വിതരണം: യു.ടി.വി. റിലീസ്

30 Nov 2013

പുണ്യാളന്‍ അഗര്‍ബത്തീസ് - ആസ്വാദനത്തിന്റെ സുഖന്ധം പരത്തുന്ന അഗര്‍ബത്തികള്‍! 6.50/10

മലയാളികളെ എക്കാലവും ചിരിപ്പിക്കുകയും ചിന്തിപ്പികുകയും ചെയ്തിട്ടുള്ള ആക്ഷേപഹാസ്യപരമായ സിനിമകള്‍ അവര്‍ക്കെന്നും പ്രിയപെട്ടവയാണ്. പഞ്ചവടിപ്പാലവും, വെള്ളാനകളുടെ നാടും, വരവേല്‍പ്പും, സന്ദേശവും, പ്രാഞ്ചിയേട്ടനുമെല്ലാം മേല്പറഞ്ഞ ഗണത്തില്‍ ഉള്‍പ്പെടുത്താവുന്ന സിനിമകളാണ്. സമൂഹത്തിലെ തിന്മകളെ പരിഹസിക്കുന്ന കഥകള്‍ എല്ലാത്തരം പ്രേക്ഷകരെയും ആസ്വദിപ്പിക്കും എന്നതിലാണ് രഞ്ജിത്ത് ശങ്കര്‍ അത്തരത്തിലുള്ള പ്രമേയങ്ങള്‍ സിനിമാകളാക്കുന്നത്. അദ്ദേഹത്തിന്റെ മുന്‍കാല സിനിമകളായ പാസഞ്ചറും അര്‍ജുനന്‍ സാക്ഷിയും മോളി ആന്റി റോക്ക്സും പോലെയൊരു സിനിമയിലേക്ക് സംവിധായകന്‍ വീണ്ടുമെത്തിയത് ഇതേ കാരണങ്ങളാണ്. ഇത്തവണെ സംവിധായകന്‍ രഞ്ജിത്ത് ശങ്കറിനൊപ്പം നടന്‍ ജയസുര്യയും സംയുക്തമായി നിര്‍മ്മിച്ച്‌, രഞ്ജിത്ത് ശങ്കര്‍ സംവിധാനം നിര്‍വഹിച്ചു, ജയസുര്യ അഭിനയിച്ച സിനിമയായ പുണ്യാളന്‍ അഗര്‍ബത്തീസും സമൂഹത്തിലെ അനീതികളെ ചോദ്യം ചെയുന്ന ആക്ഷേപഹാസ്യ സിനിമകളില്‍ ഒന്നാകുന്നു. സംവിധായകന്‍ രഞ്ജിത്ത് ശങ്കറിനൊപ്പം, നവാഗതരായ അഭയകുമാറും അനില്‍ കുര്യനും ചേര്‍ന്നാണ് പുണ്യാളന്‍ അഗര്‍ബത്തീസിന്റെ രചന നിര്‍വഹിച്ചത്. സുജിത് വാസുദേവ് ചായഗ്രഹണവും, ലിജോ പോള്‍ ചിത്രസന്നിവേശവും, ബിജിബാല്‍ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. ഡ്രീംസ് ആന്‍ഡ്‌ ബിയോണ്ടിന്റെ ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ സിനിമ വിതരണം ചെയ്തിരിക്കുന്നത് സെന്‍ട്രല്‍ പിക്ചേഴ്സ് ആണ്. 

തൃശൂര്‍ നിവാസിയായ ജോയ് താക്കോല്‍ക്കാരന്‍ എന്ന യുവകച്ചവടക്കാരന്‍ അയാളുടെ പുതിയ കച്ചവട സംരംഭം തുടങ്ങുന്നതിനു വേണ്ടി നടത്തുന്ന ശ്രമങ്ങളും, അതിനെതിരെ പ്രവര്‍ത്തിക്കുന്നവരെക്കെതിരെ നടത്തുന്ന ഒറ്റയാള്‍ പോരാട്ടവുമാണ് പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന സിനിമയുടെ കഥ. ആനപിണ്ഡത്തില്‍ നിന്നും ചന്ദനത്തിരിയുണ്ടാക്കി വില്‍ക്കുന്ന കച്ചവടം തുടങ്ങുവാന്‍ തീരുമാനിക്കുന്ന ജോയ് താക്കോല്‍ക്കാരന് സമൂഹത്തില്‍ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളുടെ ആക്ഷേപഹാസ്യപരമായ ആവിഷ്ക്കാരമാണ് ഈ സിനിമ. ജോയ് താക്കോല്‍കാരനായി ജയസുര്യ അഭിനയിച്ചിരിക്കുന്നു. ക്ലാസ്മേറ്റ്സിലെ സതീശനും, ബ്യൂട്ടിഫുളിലെ സ്റ്റീഫന്‍ ലൂയിസിനും ശേഷം ജയസുര്യയ്ക്ക് ലഭിച്ച മികച്ച കഥാപാത്രമാണ് ജോയ് താക്കോല്‍ക്കാരന്‍.

കഥ, തിരക്കഥ: ഗുഡ്
അഭയകുമാറും അനില്‍ കുര്യനും രഞ്ജിത്ത് ശങ്കറും ചേര്‍ന്നാണ് ഈ സിനിമയ്ക്ക് വേണ്ടി കഥ, തിരക്കഥ, സംഭാഷണങ്ങള്‍ എന്നിവ എഴുതിയിരിക്കുന്നത്. ലളിതമായ ഒരു കഥ തിരഞ്ഞെടുത്ത മൂവരും, എല്ലാത്തരം സിനിമകള്‍ ഇഷ്ടപെടുന്ന പ്രേക്ഷകര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന കഥാസന്ദര്‍ഭങ്ങളിലൂടെ സിനിമയുടെ കഥ അവതരിപ്പിച്ചു എന്നതാണ് ഈ സിനിമയുടെ വിജയം. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ സ്വന്തമായി ഒരു കച്ചവടം തുടങ്ങുവാന്‍ ശരാശരി മലയാളി അനുഭവിക്കേണ്ടി വരുന്ന കഷ്ടപാടുകള്‍ രസകരമായി അവതരിപ്പിച്ചത് രഞ്ജിത്ത് ശങ്കറിന്റെ കഴിവ് തന്നെ. നര്‍മ്മത്തിന്റെ മേമ്പൊടിയോടെ എഴുതിയിരിക്കുന്ന ഓരോ രംഗങ്ങളും, കഥാപാത്രങ്ങളുടെ സ്വഭാവത്തിലുള്ള നര്‍മ്മവും, ദ്വയാര്‍ഥ പ്രയോഗങ്ങളില്ലാത്ത സത്യസന്ധമായ തമാശകളും, ഒരേ സമയം ചിരിപ്പിക്കുകയും ചിന്തിപ്പികുകയും ചെയ്യുന്ന സംഭാഷണങ്ങളും പ്രേക്ഷകരെ രസിപ്പിച്ചു. ഇതുപോലുള്ള രസകരമായ തിരക്കഥകള്‍ രചിക്കുവാന്‍ അഭയകുമാറിനും അനില്‍ കുര്യനും രഞ്ജിത്ത് ശങ്കറിനും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

സംവിധാനം: എബവ് ആവറേജ്
രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന നാലാമത്തെ സിനിമയാണ് പുണ്യാളന്‍ അഗര്‍ബത്തീസ്. സമൂഹത്തില്‍ നടക്കുന്ന അനീതികള്‍ക്കെതിരെ പോരാടുന്ന വ്യക്തികളുടെ കഥകളാണ് രഞ്ജിത്ത് ശങ്കറിന്റെ കഴിഞ്ഞ മൂന്ന് സിനിമകളിലും നമ്മള്‍ കണ്ടത്. അവയില്‍ നിന്നെല്ലാം ഒരല്പം വ്യസ്തസ്തമായി കുടുംബ പശ്ചാത്തലത്തില്‍ നര്‍മ്മത്തിന്റെ മേമ്പൊടിയോടെയാണ് ഇക്കുറി രഞ്ജിത്ത് ശങ്കര്‍ സിനിമയെ സമീപിച്ചിരിക്കുന്നത്. നര്‍മ്മങ്ങള്‍ ഏറെയുള്ള കതസന്ദര്‍ഭങ്ങള്‍ വിശ്വസനീയതയോടെ അവതരിപ്പിക്കുവാന്‍ രഞ്ജിത്ത് ശങ്കറിന് സാധിച്ചു. ഓരോ കഥാപാത്രങ്ങള്‍ക്കും അനിയോജ്യരായ നടീനടന്മാരെ കണ്ടെത്തി അഭിനയിപ്പിക്കുവാനും, സുജിത് വാസുദേവിനെയും ബിജിബാലിനെയും പോലുള്ള മികച്ച കലാകാരന്മാരെ സാങ്കേതിക വശങ്ങള്‍ ഏല്‍പ്പിക്കുകയും ചെയ്തതും സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. ഈ സവിശേഷതകളൊക്കെ വേണ്ടുവോളം ഉണ്ടെങ്കിലും, സിനിമയുടെ ആദ്യപകുതിയിലും രണ്ടാം പകുതിയിലും ഇഴച്ചില്‍ അനുഭവപെട്ടിരുന്നു. കുറച്ചുകൂടി വേഗതയോടെ രംഗങ്ങള്‍ അവതരിപ്പിക്കുവാന്‍ ശ്രമിച്ചിരുന്നുവെങ്കില്‍, രഞ്ജിത്ത് ശങ്കറിന്റെ മുന്‍കാല സിനിമകളേക്കാള്‍ ഈ സിനിമ പ്രേക്ഷകര്‍ സ്വീകരിക്കുമായിരുന്നു. കണ്ടുമടുത്ത പ്രമേയങ്ങളും വിദേശ സിനിമകളുടെ പകര്‍പ്പും മലയാള സിനിമയില്‍ ദുര്‍ഗന്ധം പരത്തുന്നതിനിടയില്‍, രഞ്ജിത്ത് ശങ്കറിന്റെ ഈ പുണ്യാളന്‍ അഗര്‍ബത്തികള്‍ ഒരല്പം സുഗന്ധം പരത്തുന്നുണ്ട് എന്ന രീതിയില്‍ അദേഹത്തിന് അഭിമാനിക്കാം.

സാങ്കേതികം: എബവ് ആവറേജ്
മെമ്മറിസിന് ശേഷം സുജിത് വാസുദേവ് ചായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയാണ് പുണ്യാളന്‍ അഗര്‍ബത്തീസ്. മികച്ച ഫ്രെയിമുകള്‍ ഒരുക്കി പ്രേക്ഷകരെ ബോറടിപ്പിക്കാതെ കഥ മുന്‍പോട്ടു കൊണ്ടുപോകുവാന്‍ സുജിത് വാസുദേവിന്റെ ദ്രിശ്യങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. ഒരല്പം ഇഴച്ചില്‍ പലയിടങ്ങളിയായി അനുഭവപെട്ടിട്ടുണ്ടെങ്കിലും, ലിജോ പോളിന്റെ ചിത്രസന്നിവേശം മോശമാവാതെ സിനിമയുടെ കഥയോട് ചേര്‍ന്നുനിന്നു. സന്തോഷ് വര്‍മ്മ രചിച്ചു പാട്ടുകള്‍ക്ക് ഈണം പകര്‍ന്നത് ബിജിബാലാണ്. ഈ സിനിമയിലെ ഒരു പാട്ട് പാടിയിരിക്കുന്നത് നടന്‍ ജയസുര്യയാണ്. ഓരോ രംഗങ്ങള്‍ക്കും അനിയോജ്യമായ പശ്ചാത്തല സംഗീതം നല്‍ക്കികൊണ്ടു ബിജിബാല്‍ ഒരിക്കല്‍ക്കൂടി പ്രേക്ഷകരുടെ കയ്യടി നേടി. നാഥന്‍ മണ്ണൂരിന്റെ കലാസംവിധാനവും, സമീറ സനീഷിന്റെ വസ്ത്രാലങ്കാരവും, ശ്രീജിത്തിന്റെ മേക്കപ്പും മികവു പുലര്‍ത്തി.

അഭിനയം: ഗുഡ് 
ജയസുര്യ എന്ന നടന്റെ അഭിനയ ജീവിതത്തിലെ നാഴികകല്ലായി മാറുവാന്‍ സാധ്യതയുള്ള ഒരു കഥാപാത്രമാണ് ജോയ് താക്കോല്‍ക്കാരന്‍. തൃശൂര്‍ ഭാഷ ജയസുര്യ കൈകാര്യം ചെയ്തിരിക്കുന്ന രീതി പ്രശംസനീയമാണ്. അതിഭാവുകത്വമല്ലാത്ത അഭിനയ മുഹൂര്‍ത്തങ്ങളിലൂടെ തന്മയത്ത്വത്തോടെ ജോയ് എന്ന കഥാപാത്രത്തെ ജയസുര്യ അവതരിപ്പിച്ചിരിക്കുന്നു. വില്ലത്തരങ്ങളെല്ലാം ഉപേക്ഷിച്ച് തമാശ കഥാപാത്രങ്ങള്‍ അഭിനയിക്കുവാന്‍ തുടങ്ങിയ നടന്മാരുടെ പട്ടികയില്‍ ശ്രീജിത്ത്‌ രവിയും ചേര്‍ന്നിരിക്കുന്നു. അഭയകുമാര്‍ എന്ന ഓട്ടോ റിക്ഷ ഡ്രൈവറുടെ വേഷത്തില്‍ ഗംഭീര പ്രകടനം കാഴ്ച്ചവെക്കുവാന്‍ ശ്രീജിത്ത്‌ രവിയ്ക്ക് സാധിച്ചു. ഗ്രീനി എന്ന ജോയിയുടെ സുഹൃത്തിന്റെ വേഷം അഭിനയിച്ച അജു വര്‍ഗീസും, അനു എന്ന ജോയിയുടെ ഭാര്യ വേഷം അഭിനയിച്ച നൈല ഉഷയും, വക്കീല്‍ വേഷത്തിലെത്തിയ രചന നാരയണന്‍കുട്ടിയും, ജഡ്ജിന്റെ കഥാപാത്രം അവതരിപ്പിച്ച സുനില്‍ സുഖദയും അഭിനയ മികവു പുലര്‍ത്തി. ഇവരെ കൂടാതെ ഇന്നസെന്റ്, ടീ,ജി.രവി, മാള അരവിന്ദന്‍, ശിവജി ഗുരുവായൂര്‍, ഇടവേള ബാബു, ഇര്‍ഷാദ്, സുധീര്‍ കരമന, ജയരാജ് വാര്യര്‍, വിജയന്‍ പെരിങ്ങോട്, മുസ്തഫ, തരികിട സാബു, തൃശൂര്‍ എല്‍സി, പൊന്നമ്മ ബാബു, തെസ്നി ഖാന്‍ എന്നിവരും ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. രസകരമായ കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളും
2. രഞ്ജിത്ത് ശങ്കറിന്റെ സംവിധാനം
3. ജയസുര്യ, ശ്രീജിത്ത്‌ രവി എന്നിവരുടെ അഭിനയം
4. സുജിത് വാസുദേവിന്റെ ചായാഗ്രഹണം
5. ബിജിബാലിന്റെ പശ്ചാത്തല സംഗീതം  

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. ഇഴഞ്ഞു നീങ്ങുന്ന കഥാസന്ദര്‍ഭങ്ങള്‍ 

പുണ്യാളന്‍ അഗര്‍ബത്തീസ് റിവ്യൂ: ആക്ഷേപഹാസ്യപരമായ കഥാസന്ദര്‍ഭങ്ങളിലൂടെ ലളിതമായൊരു കഥ അവതരിപ്പിച്ച രഞ്ജിത്ത് ശങ്കറും, കഥാസന്ദര്‍ഭങ്ങള്‍ക്ക്‌ മാറ്റുകൂട്ടുന്ന അഭിനയം കാഴ്ചവെച്ച നടീനടന്മാരും ആസ്വാദനത്തിന്റെ സുഖന്ധം പ്രേക്ഷകര്‍ക്ക്‌ സമ്മാനിച്ചു!

പുണ്യാളന്‍ അഗര്‍ബത്തീസ് റേറ്റിംഗ്: 6.50/10
കഥ, തിരക്കഥ: 7/10[ഗുഡ്]
സംവിധാനം: 6/10[എബവ് ആവറേജ്]
സാങ്കേതികം: 3/5[എബവ് ആവറേജ്]
അഭിനയം: 3.5/5[ഗുഡ്]
ടോട്ടല്‍ 19.5/30 [6.5/10]

സംവിധാനം: രഞ്ജിത്ത് ശങ്കര്‍
കഥ, തിരക്കഥ: രഞ്ജിത്ത് ശങ്കര്‍, അഭയകുമാര്‍, അനില്‍ കുര്യന്‍
ബാനര്‍: ഡ്രീംസ് ആന്‍ഡ്‌ ബിയോണ്ട്
നിര്‍മ്മാണം: രഞ്ജിത്ത് ശങ്കര്‍, ജയസുര്യ
ചായാഗ്രഹണം: സുജിത് വാസുദേവ്
ചിത്രസന്നിവേശം: ലിജോ പോള്‍
ഗാനരചന: സന്തോഷ്‌ വര്‍മ്മ
സംഗീതം: ബിജിബാല്‍
പശ്ചാത്തല സംഗീതം: ബിജിബാല്‍
കലാസംവിധാനം: നാഥന്‍ മണ്ണൂര്‍
മേക്കപ്പ്: ശ്രീജിത്ത്‌ ഗുരുവായൂര്‍
വസ്ത്രാലങ്കാരം: സമീറ സനീഷ്
വിതരണം: സെന്‍ട്രല്‍ പിക്ചേഴ്സ് റിലീസ്

24 Nov 2013

തിര - തിരയുയര്‍ത്തിയ പ്രമേയം കേരളക്കരയാകെ ആഞ്ഞടിക്കട്ടെ! 7.30/10

സൗഹൃദത്തിന്റെ കഥപറഞ്ഞ മലര്‍വാടി ആര്‍ട്സ് ക്ലബ്, പ്രണയത്തിന്റെ കഥപറഞ്ഞ തട്ടത്തിന്‍ മറയത്ത് എന്നീ സിനിമകള്‍ക്ക്‌ ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം നിര്‍വഹിച്ച സിനിമയാണ് തിര. ട്രിലോജി വിഭാഗത്തില്‍ ഉള്‍പെടുത്താവുന്ന ആദ്യ മലയാള സിനിമകൂടിയാണ് തിര. സ്ത്രീകള്‍ക്കെതിരെ സമൂഹത്തില്‍ നടന്നുവരുന്ന കൊടുംക്രൂരതകള്‍ക്കെതിരെ വിരല്‍ചൂണ്ടുന്ന ശക്തമായ പ്രമേയമാണ് തിര എന്ന സിനിമയുടെ കഥയ്ക്ക്‌ ആധാരം. പെണ്‍കുട്ടികളെ വില്‍പനച്ചരക്കാക്കുന്ന ഇന്നത്തെ സമൂഹത്തിലെ കഴികന്മാര്‍ക്കെതിരെ രോഹിണി പ്രണാബ് എന്ന ഡോക്ടര്‍ നടത്തുന്ന പോരാട്ടമാണ് തിര എന്ന സിനിമയുടെ കഥ. ക്രൂരമായ പീടനങ്ങള്‍ക്ക് ഇരയാകേണ്ടി വന്ന അനാഥരായ പെണ്‍കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കേണ്ടി വന്ന രോഹിണിയ്ക്ക് ഭര്‍ത്താവിനെ നഷ്ടപെടുന്നു. രോഹിണി നടത്തി വന്നിരുന്ന അനാഥമന്ദിരത്തിലെ പെണ്‍കുട്ടികളെ അക്രമികള്‍ കടത്തികൊണ്ടപോകുന്നു. ആ പെണ്‍കുട്ടികളെ കണ്ടെത്തുന്നതിനു വേണ്ടി രോഹിണി ശ്രമിക്കുന്നു. അനിയത്തിയെ കണ്മുന്നില്‍വെച്ച് തട്ടികൊണ്ടുപോകുന്ന കാഴ്ച നോക്കിനില്‍ക്കേണ്ടി വരുന്ന നവീന്‍ എന്ന ചെറുപ്പകാരനും, രോഹിണിയുടെ നല്ല സുഹൃത്തുക്കളും ഈ ലക്ഷ്യത്തിനായി രോഹിണിയോടൊപ്പം ചേരുന്നു. രോഹിണിയ്ക്ക് അവരെ രക്ഷപെടുത്തുവാനാകുമോ എന്നതാണ് ഈ സിനിമയുടെ സസ്പെന്‍സ്. രോഹിണിയായി ശോഭനയും, നവീനായി ശ്രീനിവാസന്റെ രണ്ടാമത്തെ പുത്രനും വിനീത് ശ്രീനിവാസന്റെ അനിയന്‍ ധ്യാന്‍ ശ്രീനിവാസനും അഭിനയിച്ചിരിക്കുന്നു. 

നവാഗതനായ രാകേഷ് മാന്തൊടിയും വിനീത് ശ്രീനിവാസനും ചേര്‍ന്നാണ് തിരയുടെ കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത്. വിനീതിന്റെ മുന്‍കാല സിനിമകളുടെ ഭാഗമായിരുന്ന ജോമോന്‍ ടി. ജോണും(ചായാഗ്രാഹകന്‍), ഷാന്‍ റഹ്മാന്‍(സംഗീത സംവിധായകന്‍), രഞ്ജന്‍ എബ്രഹാം(ചിത്രസന്നിവേശകന്‍) എന്നിവരും തിരയ്ക്ക് വേണ്ടി വിനീതിനോപ്പം ചേരുന്നു. റീല്‍സ് മാജിക്കിന്റെ ബാനറില്‍ മനോജ്‌ മേനോന്‍ നിര്‍മ്മിച്ചിരിക്കുന്ന തിര വിതരണം ചെയ്തിരിക്കുന്നത് ലാല്‍ ജോസിന്റെ എല്‍.ജെ.ഫിലിംസാണ്.

കഥ, തിരക്കഥ: ഗുഡ് 
വിനീത് ശ്രീനിവാസനും രാകേഷ് മന്തോടിയും ചേര്‍ന്നാണ് തിരയുടെ കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത്. ഈ സിനിമ  പ്രേക്ഷകരിലെക്കെത്തിക്കുന്ന സന്ദേശത്തിനു അനിയോജ്യമായ കഥയും കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളും ഈ സിനിമയെ വ്യതസ്തമാക്കുന്നു. ഓരോ രംഗവും വിശ്വസനീയതയോടെ എഴുതുവാനും, കഥയിലെ തീവ്രത നഷ്ടപെടുത്താതെ എഴുതപെട്ട സംഭാഷണങ്ങളും സിനിമ സംവിധാനം ചെയുന്നതില്‍ വിനീതിനെ സഹായിച്ചിട്ടുണ്ട്. പെണ്‍കുട്ടികള്‍ക്കെതിരെ നടക്കുന്ന അനീതികള്‍ക്കെതിരെ പോരാടുന്ന കഥകള്‍ ഒരുപാട് മലയാള സിനിമകളില്‍ കണ്ടിട്ടുണ്ടെങ്കിലും, അതെല്ലാം കെട്ടുറപ്പില്ലാത്ത കഥാസന്ദര്‍ഭങ്ങളാല്‍ നിരാശപെടുത്തുന്നവായിരുന്നു. ശക്തമായ തിരക്കഥയാണ് മേല്പറഞ്ഞ സിനിമകളില്‍ നിന്നും തിരയെ വ്യതസ്തമാക്കുന്നത്. വിനീതിനും രാകേഷിനും അഭിനന്ദനങ്ങള്‍!

സംവിധാനം: വെരി ഗുഡ്
മലര്‍വാടി ആര്‍ട്സ് ക്ലബില്‍ നിന്ന് തട്ടത്തിന്‍ മറയത്തിലെത്തിയപ്പോള്‍ ഒരു സംവിധായകനെന്ന നിലയില്‍ ഏറെ വളര്‍ന്ന വിനീത് ശ്രീനിവാസന്റെ മൂന്നാമത് സിനിമയായ തിര, ഇതേ വിഷയം കൈകാര്യം ചെയ്തിട്ടുള്ള സിനിമകളില്‍ നിന്നും വ്യതസ്തമാകുന്നത് വിനീതിന്റെ സംവിധാന മികവു കൊണ്ട്തന്നെ. ഓരോ രംഗവും വിശ്വസനീയമായി അവതരിപ്പിക്കുവാനും, സിനിമ കണ്ടിരിക്കുന്ന ഓരോ പ്രേക്ഷകന്റെ ഉള്ളിലും ഒരു തീക്കനല്‍ വാരിവിതറാനും സംവിധായകന് സാധിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു പ്രമേയം കൈകാര്യം ചെയ്യേണ്ട രീതിയില്‍ തന്നെ, പൂര്‍ണമായ തീവ്രതയോടെ, ഓരോ രംഗത്തിലൂടെയും പ്രേക്ഷകരെ ത്രസിപ്പിക്കുവാന്‍ വിനീതിന് സാധിച്ചു. ഓരോ പ്രേക്ഷകനെയും മുള്‍മുനയില്‍ നിര്‍ത്തുന്ന രീതിയിലുള്ള രംഗങ്ങള്‍ അവരെ ത്രസിപ്പിക്കുന്നതുപോലെ, ഇന്നത്തെ സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അനീതികള്‍ക്കെതിരെ വിരല്‍ ചൂണ്ടുവാനും പ്രേരിപ്പിക്കുന്നു. തിരയുടെ രണ്ടാം ഭാഗവും മൂന്നാം ഭാഗവും സംഭവിക്കട്ടെ എന്ന് ആശംസിക്കുന്നു...അതോടൊപ്പം, വിനീത് ശ്രീനിവാസനും, മനോജ്‌ മേനോനും, രാകേഷ് മാന്തൊടിയ്ക്കും അഭിനന്ദനങ്ങള്‍!

സാങ്കേതികം: ഗുഡ്
തിരയുടെ കഥ ആവശ്യപെടുന്ന തീവ്രത ഈ സിനിമയ്ക്ക് നല്‍ക്കുവാന്‍ വിനീതിനെ സഹായിച്ചതില്‍ പ്രധാന പങ്കുവഹിച്ച വ്യക്തികളാണ് ജോമോന്‍ ടി.ജോണ്‍, രഞ്ജന്‍ എബ്രഹാം, ഷാന്‍ റഹ്മാന്‍. ഹൈദരബാദും, ഗോവയും, ബെല്‍ഗാമും പ്രധാന ലൊക്കെഷനുകളാകുന്ന ഈ സിനിമയ്ക്ക് അനിയോജ്യമായ രീതിയിലാണ് ജോമോന്‍ രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. ജോമോന്‍ പകര്‍ത്തിയ രംഗങ്ങള്‍ കൃത്യതയോടെ കോര്‍ത്തിണക്കുവാന്‍ രഞ്ജന്‍ അബ്രഹാമിനും സാധിച്ചിട്ടുണ്ട്. ഷാന്‍ റഹ്മാന്റെ പശ്ചാത്തല സംഗീതവും, പാട്ടുകളുടെ സംഗീതവും മികവുറ്റതായി. അനു എലിസബത്ത്‌ ജോസാണ് ഈ സിനിമയുടെ പാട്ടുകളുടെ വരികള്‍ എഴുതിയത്. അജയന്‍ മാങ്ങാടാണ് കലാസംവിധാനം നിര്‍വഹിച്ചത്. ഓരോ രംഗങ്ങള്‍ക്കും അനിയോജ്യമായ രീതിയില്‍ സെറ്റുകള്‍ ഒരുക്കുവാന്‍ അജയനും സാധിച്ചു. സമീറ സനീഷിന്റെ വസ്ത്രാലങ്കാരവും ഹസ്സന്‍ വണ്ടൂരിന്റെ മേക്കപും സിനിമയ്ക്ക് ചേര്‍ന്ന് പോകുന്നവയാണ്. ഏവര്‍ക്കും അഭിനന്ദനങ്ങള്‍!

അഭിനയം: ഗുഡ് 
മണിച്ചിത്രത്താഴിലെ നാഗവല്ലിയ്ക്ക് ശേഷം ശോഭനയ്ക്ക് ലഭിച്ച ഏറ്റവും മികച്ച കഥാപാത്രമാണ് തിരയിലെ രോഹിണി പ്രണാബ്. തികഞ്ഞ ആത്മാര്‍ഥതയോടെ ആര്‍പ്പണ മനോഭാവത്തോടെ രോഹിണിയെ അവതരിപ്പിച്ചുകൊണ്ട് ശോഭന തകര്‍പ്പന്‍ അഭിനയം കാഴ്ച്ചവെചിരിക്കുന്നു. ഒരു പുതുമുഖ നടന് ലഭിക്കാവുന്നതില്‍ ഏറ്റവും മികച്ച തുടക്കമാണ് ധ്യാന്‍ ശ്രീനിവാസന് ലഭിച്ചത്. നവീന്‍ എന്ന കഥാപാത്രത്തെ മികച്ച രീതിയില്‍ അവതരിപ്പിക്കുവാന്‍ ധ്യാനിനും സാധിച്ചു. ഇവരെ കൂടാതെ ദീപക് പരമ്പോള്‍, ഗൌരവ് വാസുദേവ്, സിജോയ് വര്‍ഗീസ്‌, അമൃത എന്നിവരും ഈ സിനിമയിലെ പ്രധാന അഭിനേതാക്കളാണ്. 

സിനിമയില്‍ ഇഷ്ടപെട്ടവ:
1. കഥയും കഥാസന്ദര്‍ഭങ്ങളും
2. വിനീത് ശ്രീനിവാസന്റെ സംവിധാനം
3. ശോഭനയുടെ അഭിനയം
4. ജോമോന്‍ ടി. ജോണിന്റെ ചായാഗ്രഹണം
5. ഷാന്‍ റഹ്മാന്റെ സംഗീതം

തിര റിവ്യൂ: ശക്തമായ പ്രമേയത്തിനെ വിശ്വസനീയമായ കഥാസന്ദര്‍ഭങ്ങളിലൂടെ മികവുറ്റ സംവിധാനത്തിലൂടെ നല്ല അഭിനയ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുവാന്‍ വിനീത് ശ്രീനിവാസനും കൂട്ടര്‍ക്കും സാധിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍!

തിര റേറ്റിംഗ്: 7.30/10
കഥ, തിരക്കഥ: 7/10[ഗുഡ്]
സംവിധാനം: 8/10[വെരി ഗുഡ്]
സാങ്കേതികം: 3.5/5[ഗുഡ്]
അഭിനയം: 3.5/5[ഗുഡ്]
ടോട്ടല്‍ 22/30[7.3/10]

സംവിധാനം: വിനീത് ശ്രീനിവാസന്‍
നിര്‍മ്മാണം: മനോജ്‌ മേനോന്‍
ബാനര്‍: റീല്‍സ് മാജിക്
കഥ, തിരക്കഥ, സംഭാഷണങ്ങള്‍: രാകേഷ് മാന്തൊടി, വിനീത് ശ്രീനിവാസന്‍ 
ചായാഗ്രഹണം: ജോമോന്‍ ടി. ജോണ്‍
ചിത്രസന്നിവേശം: രഞ്ജന്‍ എബ്രഹാം
ഗാനരചന: അനു എലിസബത്ത്‌ ജോസ്
സംഗീതം, പശ്ചാത്തല സംഗീതം: ഷാന്‍ റഹ്മാന്‍ 
കലാസംവിധാനം: അജയ് മങ്ങാട് 
വസ്ത്രാലങ്കാരം: സമീറ സനീഷ് 
മേക്കപ്പ്: ഹസ്സന്‍ വണ്ടൂര്‍ 
ശബ്ദമിശ്രണം: അനൂപ്‌ തിലക്, അരുണ്‍ വര്‍മ
വിതരണം: എല്‍.ജെ.ഫിലിംസ്

വിശുദ്ധന്‍ - വൈശാഖ്-കുഞ്ചാക്കോ ബോബന്‍ ടീമിന്റെ വിശുദ്ധന്‍ പുത്തനുണര്‍വ്വ് പകരുന്നു...5.80/10

മനുഷ്യമനസ്സിലെ ദൈവം, മനുഷ്യന്‍, പിശാച് എന്നീ തലങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു വികാരിയുടെ കഥയാണ് വിശുദ്ധന്‍. മനുഷ്യസ്നേഹിയായ സണ്ണി എന്ന വികാരിയും, സണ്ണിയുടെ ഇടവകയിലെ കന്യാസ്ത്രീയായ സോഫിയും സാഹചര്യങ്ങള്‍ മൂലം തിരുവസ്ത്രം ഉപേക്ഷിക്കുകയും തുടര്‍ന്ന് വിവാഹിതരാകുകയും ചെയുന്നു. ഇരുവരും ജോലി ചെയ്തിരുന്ന പള്ളി സ്ഥിതി ചെയ്യുന്ന നാട്ടിലെ പൗരപ്രമാണിയായ വാവച്ചന്റെ കൊള്ളരുതായ്മകള്‍ വെളിച്ചത്തുകൊണ്ടുവാരാന്‍ ശ്രമിച്ചതിന്റെ അനന്തര ഫലമായിട്ടാണ് ഇരുവര്‍ക്കും തിരുവസ്ത്രം നഷ്ടമാകുന്നത്. വാവച്ചനെതിരായുള്ള തെളിവുകള്‍ കൈവശമുള്ള സോഫിയും സണ്ണിയും, അയാളുടെ പൊയ്മുഖം വെളിച്ചത്തുകൊണ്ടുവരാന്‍ വീണ്ടും ശ്രമിക്കുന്നു. ഇതുമൂലം, സമാധാനാപരമായ കുടുംബജീവിതം സ്വപ്നം കണ്ടു തുടങ്ങിയ സണ്ണിയും സോഫിയയും വീണ്ടും മാനസിക സംഘര്‍ഷങ്ങള്‍ നേരിടേണ്ടി വരുന്നു. തുടര്‍ന്ന് ഇരുവരുടെയും ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളാണ് വിശുദ്ധന്റെ കഥ.

പോക്കിരി രാജ, സീനിയേഴ്സ്, മല്ലു സിംഗ്, സൗണ്ട് തോമ എന്നീ സിനിമകള്‍ക്ക്‌ ശേഷം വൈശാഖ് സംവിധാനം ചെയ്ത സിനിമയായ വിശുദ്ധനില്‍ സണ്ണിയായി കുഞ്ചാക്കോ ബോബനും, സോഫിയായി മിയ ജോര്‍ജും, വാവച്ചനായി ഹരീഷ് പരേടിയും അഭിനയിച്ചിരിക്കുന്നു. സംവിധായകന്‍ വൈശാഖ് ആദ്യമായിട്ടാണ് കഥയും തിരക്കഥയും സംഭാഷണങ്ങളും സ്വന്തന്ത്രമായി നിര്‍വഹിക്കുന്നത്. ആന്റോ ജോസഫ്‌ ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ്‌ നിര്‍മ്മിച്ചിരിക്കുന്ന വിശുദ്ധന്റെ ചായാഗ്രഹണം നിര്‍വഹിച്ചത് ഷെഹ്നാദ് ജലാലും, ചിത്രസന്നിവേശം നിര്‍വഹിച്ചത് മഹേഷ്‌ നാരായണനും, സംഗീതം നല്ക്കിയത് ഗോപി സുന്ദറുമാണ്.

കഥ, തിരക്കഥ: ആവറേജ്
ഏതൊരു സിനിമയുടെയും നട്ടെല്ല് എന്നത് ആ സിനിമയുടെ തിരക്കഥയാണെന്ന് ഒരിക്കല്‍കൂടി തെളിയിക്കപെട്ടിരിക്കുകയാണ് ഈ സിനിമയിലൂടെ. വിശുദ്ധന്റെ ആദ്യ പകുതിയില്‍ രംഗങ്ങളെല്ലാം പ്രേക്ഷകരെ ത്രസിപ്പിക്കുന്നുണ്ട്. വിവാദമായെക്കാവുന്ന ഒരു വിഷയമാണ് ഈ സിനിമയുടെ കഥ. പക്ഷെ, ആരെയും വേദനിപ്പിക്കാതെ വിശ്വസനീയതയോടെ ആദ്യപകുതിയിലെ രംഗങ്ങള്‍ കടന്നപോയീ. ആദ്യ പകുതിയിലെ കഥാസന്ദര്‍ഭങ്ങളെല്ലാം മികച്ച രീതിയില്‍ തന്നെ വൈശാഖ് എഴുതിയിരിക്കുന്നു. വികാരിയായ സണ്ണിയും കന്യസ്ത്രീയായ സോഫിയും വിവാഹം ചെയ്യുവാനുള്ള കാരണങ്ങളും അതിനുള്ള സാഹചര്യങ്ങളും മികച്ച രീതിയില്‍ കഥാസന്ദര്‍ഭങ്ങളായി സിനിമയില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. എന്നാല്‍, രണ്ടാം പകുതിയിലേക്ക് എത്തിയപ്പോഴേക്കും പ്രവചിക്കാനവുന്നതും കണ്ടുമടുത്തതുമായ കഥാസന്ദര്‍ഭങ്ങള്‍ മാത്രമായി. രണ്ടാം പകുതിയും ക്ലൈമാക്സും പ്രേക്ഷകര്‍ നിഷ്പ്രയാസം പ്രവചിക്കാനവുന്നതുമായത്തോടെ വിശുദ്ധന്‍ വെറുമൊരു ബോറന്‍ അനുഭവമായി മാറി.

സംവിധാനം: എബവ് ആവറേജ്
പ്രേക്ഷകരെ ചിരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ മാത്രമാണ് വൈശാഖ് തന്റെ മുന്‍കാല സിനിമകളെല്ലാം സംവിധാനം ചെയ്തത്. അതിനാല്‍ പൂര്‍ണതയില്ലാത്ത രീതിയിലാണ് വൈശാഖ് കഴിഞ്ഞ നാല് സിനിമകളെയും സമീപിച്ചത്. അതില്‍ നിന്നെല്ലാം വ്യതസ്തമായ കഥാപശ്ചാത്തലവും സമീപനവുമാണ് വിശുദ്ധന്‍ എന്ന സിനിമയില്‍ കണ്ടത്. സിനിമയുടെ ഓരോ രംഗവും വിശ്വസനീയതയോടെ സംവിധാനം ചെയ്യുവാന്‍ വൈശാഖിനു സാധിച്ചു. രണ്ടാം പകുതിയിലെ കഥാസന്ദര്‍ഭങ്ങള്‍ പ്രവചിക്കാനാവുന്ന രീതിയില്‍ ആണെങ്കിലും, യുക്തിയെ ചോദ്യം ചെയ്യാത്ത രീതിയില്‍ അവയെല്ലാം സംവിധാനം ചെയ്യുവാന് വൈശാഖിനു കഴിഞ്ഞിട്ടുണ്ട്. ഓരോ കഥാപാത്രങ്ങള്‍ക്ക് അനിയോജ്യരായ നടീനടന്മാരെ കണ്ടെത്തുന്നതിലും, ഓരോ രംഗങ്ങള്‍ക്കും അനിയോജ്യമായ ലൊക്കേഷനുകള്‍ കണ്ടെത്തുകയും, പ്രേക്ഷകര്‍ക്ക് ദഹിക്കുവാനും ഗ്രഹിക്കുവാനും സാധിക്കുന്ന രീതിയില്‍ രംഗങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തിട്ടുണ്ട്. വിവാദങ്ങള്‍ക്കിടയിലേക്ക് വലിച്ചിഴക്കാന്‍ സാധ്യതയുള്ള ഒരു വിഷയത്തെ സൂക്ഷ്മതയോടെ അവതരിപ്പിക്കുവാന്‍ വൈശാഖിനു സാധിച്ചു എന്നതാണ് ഈ സിനിമയുടെ വിജയം. ഒരു തിരക്കഥകൃത്തെന്ന നിലയില്‍ കുറേക്കൂടി പക്വതയോടെ സിനിമയുടെ ക്ലൈമാക്സ് രംഗങ്ങളും രണ്ടാം പകുതിയും എഴുതിയിരുന്നുവെങ്കില്‍, വൈശാഖിന്റെയും കുഞ്ചാക്കോ ബോബന്റെയും സിനിമാ ജീവിതത്തിലെ ഒരു നാഴികകല്ലായി മാറുമായിരുന്നു വിശുദ്ധന്‍.

സാങ്കേതികം: എബവ് ആവറേജ്
ഓരോ രംഗങ്ങളും പൂര്‍ണമായ തീവ്രതയോടെ ചിത്രീകരിക്കുവാനും പ്രേക്ഷകരെ വികാരം കൊള്ളിക്കുവാനും ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതത്തിന് സാധിച്ചിട്ടുണ്ട്. സമീപ കാലത്ത് കേട്ടിട്ടുള്ളതില്‍ ഏറ്റവും മികച്ച സംഗീതമാണ് ഓരോ രംഗങ്ങള്‍ക്കും ഗോപി സുന്ദര്‍ നല്‍കിയത്. മറ്റൊരു എടുത്തു പറയേണ്ടതാണ് ഈ സിനിമയുടെ ലോക്കെഷനുകളും ചായാഗ്രഹണവും. ഷെഹ്നാദ് ജലാലാണ് ദ്രിശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. മഹേഷ്‌ നാരായണന്റെ ചിത്രസന്നിവേശവും മികച്ച നിന്ന് ഈ സിനിമയില്‍. രണ്ടാം പകുതിയില്‍ ഒരല്പം ഇഴച്ചില്‍ അനുഭവപെട്ടെങ്കിലും, സിനിമയിലുടനീളം രംഗങ്ങള്‍ മികച്ച രീതിയില്‍ കോര്‍ത്തിണക്കുവാന്‍ മഹേഷിനു സാധിച്ചു. റഫീക്ക് അഹമ്മദ്, മുരുകന്‍ കാട്ടാക്കട എന്നിവരാണ് ഈ സിനിമയിലെ പാട്ടുകളുടെ വരികള്‍ എഴുതിയിരിക്കുന്നത്. ഗോപി സുന്ദറാണ് ഈണം പകര്‍ന്നത്. ഒരു മെഴുതിരിയുടെ...എന്ന തുടങ്ങുന്ന പാട്ട് സമീപകാലത്ത് കേട്ടതില്‍ ഏറ്റവും മികച്ച പ്രണയ ഗാനങ്ങളില്‍ ഒന്നാണ്. ജോസഫ്‌ നെല്ലിക്കലിന്റെ കലാസംവിധാനവും എടുത്ത പറയേണ്ട സവിശേഷതകളില്‍ ഒന്നാണ്. അഫ്സലിന്റെ വസ്ത്രാലങ്കാരവും രതീഷ്‌ അമ്പാടിയുടെ മേക്കപ്പും സിനിമയ്ക്കിണങ്ങുന്നവയാണ്.

അഭിനയം: ഗുഡ്
ഏറെ നാളുകള്‍ക്കു ശേഷം കുഞ്ചാക്കോ ബോബന് ലഭിച്ച അഭിനയ പ്രാധാന്യമുള്ള കഥാപാത്രത്തെ പ്രശംസനീയമായ അഭിനയം കാഴ്ചവെച്ചുക്കൊണ്ട് ഏവരെയും ഞെട്ടിച്ചിരിക്കുന്നു. സോഫി എന്ന കഥാപാത്രത്തെ മനോഹരമായി അവതരിപ്പിക്കുവാന്‍ മിയയ്ക്കും സാധിച്ചു. വാവച്ചന്‍ എന്ന വില്ലന്‍ വേഷത്തെ അവിസ്മരണീയമാക്കിയത് ഹരീഷ് പരേടിയാണ്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ കൈതേരി സഹദേവന് ശേഷം ഹരീഷിനു ലഭിച്ച മികച്ച കഥാപാത്രമാണ് ഈ സിനിമയിലെത്. പ്രശംസനീയമായ അഭിനയം കാഴ്ചവെച്ച നന്ദുവും, ശാലിന്‍ സോയയും അഭിനന്ദനം അര്‍ഹിക്കുന്നു. ലാല്‍, ശശികുമാര്‍, സുരാജ് വെഞ്ഞാറമൂട്, കൃഷ്ണകുമാര്‍, അനില്‍ മുരളി, ഷിജു, ജോജു, ദിനേശ് പണിക്കര്‍, വിനോദ് കോവൂര്‍, മുന്‍ഷി വേണു, ജയശങ്കര്‍, ജെയിംസ് പറമ്മേല്‍, വിനോദ്, മധു പെരുന്ന, ശ്രീലത, വനിതാ, രമ്യശ്രീ, ഇന്ദുലേഖ എന്നിവരും ഈ സിനിമയിലെ അഭിനേതാക്കളാണ്.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. വൈശാഖിന്റെ സംവിധാനം
2. നടീനടന്മാരുടെ അഭിനയം
3. ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം
4. ഷെഹ്നാദ് ജലാലിന്റെ ചായാഗ്രഹണം
5. സിനിമയുടെ ആദ്യപകുതി

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. സിനിമയുടെ രണ്ടാം പകുതി
2. പ്രവചിക്കാനവുന്ന കഥാസന്ദര്‍ഭങ്ങള്‍
3. ക്ലൈമാക്സ്

വിശുദ്ധന്‍ റിവ്യൂ: പുതുമയുള്ള കഥാസന്ദര്‍ഭങ്ങളും, വൈശാഖിന്റെ സംവിധാനവും, നടീനടന്മാരുടെ അഭിനയവും ആദ്യപകുതിയെ മികച്ചതാക്കിയപ്പോള്‍, പ്രവചിക്കനാവുന്ന കഥാസന്ദര്‍ഭങ്ങളുള്ള രണ്ടാം പകുതിയും ക്ലൈമാക്സും വിശുദ്ധനെ നിരാശപെടുത്തുന്ന അനുഭവമാക്കിമാറ്റി.

വിശുദ്ധന്‍ റേറ്റിംഗ്: 5.80/10
കഥ, തിരക്കഥ: 5/10[ആവറേജ്]
സംവിധാനം: 6/10[എബവ് ആവറേജ്]
സാങ്കേതികം: 3/5[എബവ് ആവറേജ്]
അഭിനയം: 3.5/5[ഗുഡ്]
ടോട്ടല്‍ 17.5/30 [5.8/10]

രചന, സംവിധാനം: വൈശാഖ്
നിര്‍മ്മാണം: ആന്റോ ജോസഫ്‌
ബാനര്‍: ആന്റോ ജോസഫ്‌ ഫിലിം കമ്പനി
ചായാഗ്രഹണം: ഷെഹ്നാദ് ജലാല്‍
ചിത്രസന്നിവേശം: മഹേഷ്‌ നാരായണന്‍
ഗാനരചന: റഫീക്ക് അഹമ്മദ്, മുരുകന്‍ കാട്ടാക്കട
സംഗീതം, പശ്ചാത്തല സംഗീതം: ഗോപി സുന്ദര്‍
കലാസംവിധാനം: ജോസഫ്‌ നെല്ലിക്കല്‍
മേക്കപ്പ്: രതീഷ്‌ അമ്പാടി
വസ്ത്രാലങ്കാരം: അഫ്സല്‍
വിതരണം: ആന്‍ മെഗാ മീഡിയ റിലീസ്

17 Nov 2013

ഗീതാഞ്ജലി - കേട്ടുപഴകിയ ഒരു പ്രേതകഥ! 4.00/10

മലയാളികളുടെ എക്കാലത്തെയും ഏറ്റവും പ്രിയപ്പെട്ട സിനിമയായ മണിച്ചിത്രത്താഴിലെ ഡോക്ടര്‍ സണ്ണി എന്ന കഥാപാത്രം തിരിച്ചു വരുന്ന സിനിമ, മലയാളികളെ ചിരിക്കാന്‍ പഠിപ്പിച്ച സംവിധായകന്‍ പ്രിയദര്‍ശന്റെ ആദ്യ ഹൊറര്‍ സിനിമ, ഒരു ഇടവേളയ്ക്കു ശേഷം പുറത്തിറങ്ങുന്ന പത്മശ്രീ ഭരത് ലെഫ്റ്റനന്റ് കേര്‍ണല്‍ മോഹന്‍ലാലിന്റെ സിനിമ, എണ്‍പതുകളില്‍ മികച്ച സിനിമകളില്‍ മലയാളികള്‍ക്ക് സമ്മാനിച്ച ബാനര്‍ സെവന്‍ ആര്‍ട്സ് നിര്‍മിച്ച സിനിമ, സുരേഷ് ഗോപി അതിഥി വേഷത്തിലെത്തുന്ന സിനിമ എന്നിങ്ങനെ പ്രത്യേകതകള്‍ ഏറെയുള്ള സിനിമയാണ് ഗീതാഞ്ജലി. സെവന്‍ ആര്‍ട്സിന്റെ ബാനറില്‍ ജി.പി.വിജയകുമാര്‍ നിര്‍മ്മിച്ച്‌, അഭിലാഷ് നായര്‍ തിരക്കഥ രചിച്ചു, ഡെന്നിസ് ജൊസഫ് സംഭാഷണങ്ങള്‍ എഴുതി, പ്രിയദര്‍ശന്‍ സംവിധാനം നിര്‍വഹിച്ച ഗീതാഞ്ജലിയില്‍ മേനക സുരേഷിന്റെ മകള്‍ കീര്‍ത്തി സുരേഷാണ് ഗീതാഞ്ജലിയായി വേഷമിടുന്നത്. ഡോക്ടര്‍ സണ്ണിയായി മോഹന്‍ലാല്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അതിഥി വേഷത്തില്‍ സുരേഷ് ഗോപി അഭിനയിക്കുനുണ്ട്. ശ്യാമ പ്രസാദിന്റെ ഋതുവിലൂടെ സിനിമയിലെത്തിയ നിഷാനും പ്രധാന കഥപാത്രമാകുന്നു. തിരു ചായാഗ്രഹണവും, ടി.എസ്.സുരേഷ് ചിത്രസന്നിവേശവും, വിദ്യാസാഗര്‍ സംഗീത സംവിധാനവും, ലാല്‍ഗുഡി ഇളയരാജ കലാസംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.

അറക്കല്‍ തറവാട്ടിലെ ഗീതയും അഞ്ജലിയും രൂപ സദ്രിശ്യമുള്ള ഇരട്ട കുട്ടികളാണ്. ഗീതയുടെ അപ്രതീക്ഷിത മരണത്തിനു ശേഷം, കേരളം ഉപേക്ഷിച്ച അഞ്ജലി ബോംബെയിലെ ഒരു പരസ്യചിത്ര കമ്പനിയില്‍ ജോലി ചെയ്തു വരുന്നു. ഗീതയുടെയും അഞ്ജലിയുടെയും സുഹൃത്തായിരുന്ന അനൂപുമായുള്ള വിവാഹം നിശ്ചയിച്ചതിനെ തുടര്‍ന്ന് അഞ്ജലി അനൂപിന്റെ കൂടെ അറക്കല്‍ തറവാട്ടിലെത്തുന്നു. അവിടെ അഞ്ജലിയെ കാത്തിരുന്നത് സഹോദരി ഗീതയുടെ ആത്മാവാണ്. ഇതുമൂലം അഞ്ജലിയുടെ ജീവിതത്തില്‍ അരങ്ങേറുന്ന സംഭവങ്ങള്‍ കുടുംബാങ്ങങ്ങളെ ഞെട്ടിക്കുന്നു. ഈ പ്രശനങ്ങള്‍ക്കെല്ലാം ഉത്തരവുമായി ഡോക്ടര്‍ സണ്ണി അറക്കല്‍ തറവാട്ടിലെത്തുന്നു. തുടര്‍ന്ന് അഞ്ജലിയുടെയും അനൂപിന്റെയും ജീവിതത്തില്‍ അരങ്ങേറുന്ന പ്രശ്നങ്ങളും, ഡോക്ടര്‍ സണ്ണി നിജസ്ഥിതി കണ്ടെത്തുന്നതുമാണ് ഗീതാഞ്ജലിയുടെ കഥ.

കഥ, തിരക്കഥ: ബിലോ ആവറേജ്
അറബീം ഒട്ടകോം പി.മാധവന്‍ നായരും എന്ന സിനിമയ്ക്ക് ശേഷം അഭിലാഷ് നായര്‍ തിരക്കഥ എഴുതുന്ന സിനിമയാണ് ഗീതാഞ്ജലി. ഈ സിനിമയുടെ കഥയ്ക്ക്‌ രണ്ടു മലയാള സിനിമകളുടെ കഥയുമായി സാമ്യമുണ്ട്‌ എന്ന് എല്ലാ പ്രേക്ഷകരും ഒന്ന് പോലെ വിമര്‍ശിക്കുന്ന ഒരു സത്യമാണ്. എന്തുകൊണ്ടാണ് അത്തരത്തിലുള്ള ഒരു അബദ്ധം അഭിലാഷ് നായര്‍ക്ക്‌ സംഭവിച്ചത് എന്ന് മനസ്സിലാകുന്നില്ല. അതിലുപരി ഇത്തരത്തിലുള്ള ഒരു കഥയ്ക്ക് ഒട്ടും അനിയോജ്യമല്ലാത്ത കഥാസന്ദര്‍ഭങ്ങളാണ് അഭിലാഷ് എഴുതിയിരിക്കുന്നത്. അനൂപും ഗീതയും അഞ്ജലിയും തമ്മിലുള്ള സൗഹൃദ-പ്രണയ രംഗങ്ങള്‍, മോഹന്‍ലാലും സീമയും തമ്മിലുള്ള ആശുപത്രിയിലെ രംഗങ്ങള്‍, ക്ലൈമാക്സ് രംഗങ്ങള്‍ എന്നിവയെല്ലാം പരിതാപകരം എന്നല്ലാതെ മറ്റൊന്നും പറയുവാനില്ല. ഇന്നസെന്റിന്റെ കഥാപാത്രം പറയുന്ന ഒന്ന് രണ്ടു തമാശകള്‍ അല്ലാതെ മറ്റൊരു രംഗത്തിലെ സംഭാഷണങ്ങള്‍ക്കും പ്രേക്ഷകരെ രസിപ്പിക്കാനോ, ചിന്തിപ്പികാനോ കഴിഞ്ഞിട്ടില്ല. മലയാളത്തില്‍ തന്നെ വന്നിട്ടുള്ള എത്രയോ ഹൊറര്‍ സിനിമകളില്‍ പ്രേക്ഷകര്‍ കണ്ടിട്ടുള്ള അതെ രംഗങ്ങള്‍ തന്നെയാണ് ഈ സിനിമയിലും കാണുന്നത്. ഇതിലും ഭേദം ഏതെങ്കിലും വിദേശ ഹൊറര്‍ സിനിമയുടെ തിരക്കഥ മലയാളത്തിലേക്ക് തര്‍ജിമ ചെയ്യുന്നതായിരുന്നു.

സംവിധാനം: ബിലോ ആവറേജ്
പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ആദ്യ ഹൊറര്‍ സിനിമയാണ് ഗീതാഞ്ജലി. സാങ്കേതിക വശങ്ങള്‍ കൈയടക്കത്തോടെ ഉപയോഗിച്ച സംവിധായകന് സാങ്കേതികമായി നിലവാരമുള്ള ഒരു സിനിമ സംവിധാനം ചെയ്യുവാന്‍ സാധിച്ചെങ്കിലും, അഭിലാഷ് നായരെയും ഡെന്നിസ് ജോസഫിനെയും കണ്ണടച്ച് വിശ്വസിച്ചു കഥാസന്ദര്‍ഭങ്ങളില്‍ ശ്രദ്ധയര്‍പ്പിക്കാതെ പോയത് വിനയായി. യുക്തിയെ ചോദ്യം ചെയ്യുന്ന കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളും തിരുത്തുവാനുള്ള സ്വാതന്ത്ര്യം പോലും പ്രിയദര്‍ശനെ പോലെയുള്ള ഒരു സംവിധയകനില്ലേ? എന്ന ചോദ്യമാവും പ്രേക്ഷകന്റെ മനസ്സില്‍ തോന്നുക. ഹൊറര്‍ രംഗങ്ങള്‍ പേടിപെടുത്തുന്ന രീതിയില്‍ വിശ്വസനീയതയോടെ ചിത്രീകരിച്ചു എന്നതല്ലാതെ സംവിധാനത്തില്‍ യാതൊരു മികവും അവകാശപെടാനില്ലാത്ത ഒരു പ്രിയന്‍ സിനിമയായി പ്രേക്ഷകര്‍ എന്നും ഗീതാഞ്ജലിയെ ഓര്‍മ്മിക്കും. മലയാളികളുടെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളായ പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന സിനിമ എന്ന് കേള്‍ക്കുമ്പോള്‍ ഏതൊരു പ്രേക്ഷകനും മനസ്സില്‍ അമിതമായ പ്രതീക്ഷയര്‍പ്പിക്കുന്നതില്‍ തെറ്റില്ല. പക്ഷെ, ഗീതാഞ്ജലിയ്ക്ക് ശേഷമുള്ള പ്രിയദര്‍ശന്‍ സിനിമകള്‍ക്ക്‌ മേല്പറഞ്ഞ പ്രതീക്ഷ ഉണ്ടാകുമോ എന്ന് കണ്ടറിയണം.
 
സാങ്കേതികം: ഗുഡ് 
പ്രിയദര്‍ശന്റെ ആദ്യ ഹൊറര്‍ സിനിമയായ ഗീതാഞ്ജലിയ്ക്ക് വിശ്വസനീയത നല്‍ക്കുവാന്‍ ചായാഗ്രാഹകന്‍ തിരുവും ചിത്രസന്നിവേശകന്‍ ടി.എസ്.സുരേഷും പരിശ്രമിച്ചതിന്റെ ഫലം സിനിമയിലുടനീളം കാണപെടുന്നുണ്ടായിരുന്നു. പ്രേക്ഷകരെ പേടിപ്പിക്കാന്‍ സാങ്കേതിക വശങ്ങള്‍ കൈകാര്യം ചെയ്തവര്‍ക്കെല്ലാം സാധിച്ചു എന്നതാണ് ഈ സിനിമയുടെ ഒരു ഗുണം. അറക്കല്‍ തറവാടും, അതിനു മുന്‍വശത്തുള്ള കടല്‍ തീരവും രണ്ടിടതാണ് സ്ഥിതി ചെയുന്നതെങ്കിലും, സിനിമയിലൂടെ വിശ്വസനീയത നല്‍ക്കുവാന്‍ ചായഗ്രഹകാനും സന്നിവേശകനും കലാസംവിധാനം നിര്‍വഹിച്ച ഇളയരാജയ്ക്കും സാധിച്ചു. വിശ്വരൂപം എന്ന സിനിമയിലൂടെ ദേശീയ പുരസ്കാരം ലഭിച്ച ഇളയരാജ ആദ്യമായി മലയാളത്തില്‍ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ഓ.എന്‍.വി. കുറുപ്പിന്റെ വരികള്‍ക്ക് വിദ്യാസാഗര്‍ ഈണമിട്ട 3 പാട്ടുകളുണ്ട് ഈ സിനിമയില്‍. രാജലക്ഷ്മി പാടിയ ദൂരെ ദൂരെ...എന്ന പാട്ട് മാത്രമാണ് ശ്രദ്ധേയമായതും കേള്‍ക്കാന്‍ ഇമ്പമുള്ളതും. കൂടില്ല കുയിലമ്മേ...മധുവിധു പൂ വിരിഞ്ഞുവോ...എന്നീ പാട്ടുകള്‍ ഒരുവട്ടം കേട്ടിരിക്കാം. റോഷന്റെ മേക്കപ്പ്, സായിയുടെ വസ്ത്രാലങ്കാരം എന്നിവയും മികവു പുലര്‍ത്തി.

അഭിനയം: ആവറേജ്
20 വര്‍ഷങ്ങള്‍ക്കു മുമ്പ് ഡോക്ടര്‍ സണ്ണിയെ അവതരിപ്പിച്ച മോഹന്‍ലാലിനു, അതെ അളവിലുള്ള ആത്മാര്‍തഥ ഗീതാഞ്ജലിയില്‍ അഭിനയിച്ചപ്പോള്‍ ഉണ്ടായിരുന്നോ എന്നൊരു സംശയം പ്രേക്ഷകര്‍ക്ക്‌ തോന്നിപ്പിച്ചു. തമാശകളൊന്നും വേണ്ടവിധം സംഭാഷണങ്ങലിലൂടെയും ഭാവഭിനയത്തിലൂടെയും പ്രകടിപ്പിക്കാന്‍ സാധിക്കാതെ പോയതിനു കാരണം പരിതാപകരമായ നിലവാരത്തില്‍ എഴുതപെട്ട രംഗങ്ങളും സംഭാഷണങ്ങളും തന്നെ. പുതുമുഖം കീര്‍ത്തി സുരേഷ് ഭേദപെട്ട പ്രകടനം കാഴ്ച്ചവെച്ചുകൊണ്ട് മലയാള സിനിമയില്‍ നായികാ സ്ഥാനം ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞിരിക്കുന്നു. ക്ലൈമാക്സ് രംഗത്തിലോഴികെ മോശമല്ലാത്ത അഭിനയം കാഴ്ച്ചവെക്കുവാന്‍ നിഷാനും കഴിഞ്ഞിട്ടുണ്ട്. ഒരല്പം ദുരൂഹതയുള്ള കഥാപാത്രമായി സിദ്ദികും, അറക്കല്‍ തറവാട്ടിലെ വീതം കിട്ടുവാന്‍ വേണ്ടി നടക്കുന്ന ഇന്നസെന്റും അഭിനയ മികവു പുലര്‍ത്തി. ഇവരെ കൂടാതെ മധു, നാസര്‍, ഗണേഷ്, മഹേഷ്‌, ഹരിശ്രീ അശോകന്‍, നന്ദു പൊതുവാള്‍, ഗെയില്‍ കുട്ടപ്പന്‍, മദന്‍ മോഹന്‍, വി.ബി.കെ.മേനോന്‍, സീമ, സ്വപ്ന മേനോന്‍, മായാ വിശ്വനാഥ്, അംബിക മോഹന്‍, സഫ ഹനീഫ്, മര്‍വ ഹനീഫ് എന്നിവരും ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.  

സിനിമയില്‍ ഇഷ്ടപെട്ടവ:
1. ഹൊറര്‍ രംഗങ്ങള്‍
2. ചായാഗ്രഹണം
3. കലാസംവിധാനം

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. കഥയും കഥാസന്ദര്‍ഭങ്ങളും
2. പ്രവചിക്കാനവുന്ന സസ്പെന്‍സ്
3. അനവസരത്തിലുള്ള പാട്ടുകള്‍
4. സസ്പെന്‍സ് നിലനിര്‍ത്തിയിരിക്കുന്ന രീതി
5. ക്ലൈമാക്സ്

ഗീതാഞ്ജലി റിവ്യൂ: കേട്ടുപഴകിയ പ്രേതകഥയും, കണ്ടുമടുത്ത കഥാസന്ദര്‍ഭങ്ങളും, പ്രിയദര്‍ശന്റെ പഴഞ്ചന്‍ സംവിധാന രീതിയും, അറുബോറന്‍ ക്ലൈമാക്സുമടങ്ങുന്ന ഗീതാഞ്ജലിയെ എന്നേക്കുമായി മറന്നേക്കാം!
ഗീതാഞ്ജലി റേറ്റിംഗ്: 4.00/10
കഥ, തിരക്കഥ: 3/10 [ബിലോ ആവറേജ്]
സംവിധാനം: 3/10 [ബിലോ ആവറേജ്]
സാങ്കേതികം: 3.5/5[ഗുഡ്]
അഭിനയം: 2.5/5[ആവറേജ്]
ടോട്ടല്‍ 12/30 [4/10]

സംവിധാനം: പ്രിയദര്‍ശന്‍
കഥ: സെവന്‍ ആര്‍ട്സ്
തിരക്കഥ:അഭിലാഷ് നായര്‍ 
സംഭാഷണങ്ങള്‍: ഡെന്നിസ് ജോസഫ്‌
ബാനര്‍: സെവന്‍ ആര്‍ട്സ്
നിര്‍മ്മാണം: ജി.പി.വിജയകുമാര്‍
ചായാഗ്രഹണം: തിരു
ചിത്രസന്നിവേശം: ടി.എസ്.സുരേഷ്
സംഗീതം: വിദ്യാസാഗര്‍
കലാസംവിധാനം: ലാല്‍ഗുഡി ഇളയരാജ
മേക്കപ്പ്: റോഷന്‍
വസ്ത്രാലങ്കാരം: സായി
വിതരണം: സെവന്‍ ആര്‍ട്സ് റിലീസ്