31 Aug 2013

അരികില്‍ ഒരാള്‍ - പ്രേക്ഷകരെ അകലെയാക്കുന്ന കഥയും ക്ലൈമാക്സും 5.00/10

മലയാള സിനിമയില്‍ കഥയുടെ ആഖ്യാന ശൈലിയ്ക്ക് പുതിയ മുഖം നല്‍കിയ സിനിമകളില്‍ ഒന്നായിരുന്നു 2012ന്റെ അവസാനത്തോടെ പുറത്തിറങ്ങിയ ചാപ്പ്റ്റേഴ്സ്. സൂപ്പര്‍ ഹിറ്റ്‌ എന്ന പദവി ലഭിച്ചിലെങ്കിലും, പ്രേക്ഷകരുടെ പ്രശംസ ഏറ്റുവാങ്ങാന്‍ സാധിച്ച ചാപ്പ്റ്റേഴ്സ് എന്ന സിനിമയ്ക്ക് ശേഷം സുനില്‍ ഇബ്രാഹിം കഥയും തിരക്കഥയും എഴുതി സംവിധാനം ചെയുന്ന സിനിമയാണ് അരികില്‍ ഒരാള്‍. മലയാള സിനിമയില്‍ ഇതുവരെ ചര്‍ച്ചചെയ്യപെടാത്ത മികച്ച ഒരു പ്രമേയമാണ് അരികില്‍ ഒരാള്‍ എന്ന സിനിമയെ വ്യതസ്തമാക്കുന്നത്. സുനില്‍ ഇബ്രാഹിമിന്റെ സഹോദഹരന്‍ സുഹൈല്‍ ഇബ്രാഹിമും, എം.ആര്‍.വിബിനും ചേര്‍ന്നാണ് ഈ സിനിമയുടെ സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത്. മൈല്‍സ്റ്റോണ്‍സ് സിനിമയുടെ ബാനറില്‍ പുതുമുഖം ആഷിക് ഉസ്മാനാണ് അരികില്‍ ഒരാള്‍ നിര്‍മ്മിച്ചിരിക്കുന്നത്. കൃഷ്‌ കൈമള്‍ ചായാഗ്രഹണവും, വി.സാജന്‍ ചിത്രസന്നിവേശവും, ഗോപി സുന്ദര്‍ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. ഇന്ദ്രജിത്തും നിവിന്‍ പോളിയും രമ്യ നമ്പീശനും പ്രതാപ് പോത്തനും ലെനയുമാണ് ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌.

ബംഗളൂരു ആസ്ഥാനമായ ഒരു പരസ്യചിത്ര കമ്പിനിയുടെ കൊച്ചി ശാഖയിലേക്ക് സ്ഥലംമാറ്റം ലഭിച്ചു വരുന്ന സിദ്ധാര്‍ഥ്, കൊച്ചിയിലെ സ്മോക്ക്‌ ഹൗസ് എന്ന ഹോട്ടല്‍ ജീവനക്കാരനായ ഇച്ച, ഡാന്‍സ് ട്രൂപ് നടത്തുന്ന വീണ എന്നിവര്‍ സുഹൃത്തുക്കളാണ്. മൂവരുടെയും ജീവിതത്തില്‍ അപ്രതീക്ഷിതമായി ഒരു സംഭവം അരങ്ങേറുന്നു. അതിന്റെ നിജസ്ഥിതി അറിയുവാനായി സിദ്ധാര്‍ഥ് ശ്രമിക്കുന്നതാണ് ഈ സിനിമയുടെ കഥ. സിദ്ധാര്‍ഥയി ഇന്ദ്രജിത്തും, ഇച്ചയായി നിവിന്‍ പോളിയും, വീണയായി രമ്യ നമ്പീശനുമാണ് ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. 


കഥ, തിരക്കഥ: ബിലോ ആവറേജ്
അവതരണത്തില്‍ ഏറെ പുതുമകള്‍ സമ്മാനിച്ച സിനിമയായിരുന്നു സുനില്‍ ഇബ്രാഹിമിന്റെ ചാപ്പ്റ്റേഴ്സ്. സുനിലിന്റെ രണ്ടാമത്തെ സിനിമയായ അരികില്‍ ഒരാളും പ്രമേയത്തിലും അവതരണത്തിലും ഏറെ പുതുമകള്‍ സമ്മാനിക്കുന്ന സിനിമയാണ്. മലയാള സിനിമയില്‍ ഇന്നുവരെ ചര്‍ച്ചചെയ്യപെടാത്ത ഒന്നാണ് ഈ സിനിമയുടെ പ്രമേയം. സുനിലിന്റെ കഥയ്ക്കും തിരക്കഥയ്ക്കും സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത് സുഹൈല്‍ ഇബ്രാഹിമും വിബിനും ചേര്‍ന്നാണ്. ആദ്യ പകുതിയില്‍ വിശ്വസനീയമായ കഥാസന്ദര്‍ഭങ്ങളിലൂടെ വികസിച്ച അരികില്‍ ഒരാള്‍, രണ്ടാം പകുതിയില്‍ കഥയിലെ അവിശ്വസനീയമായ വഴിത്തിരിവുകളിലൂടെ സഞ്ചരിച്ചുക്കൊണ്ട് പ്രേക്ഷകരെ നിരാശപെടുത്തി. ഒടുവില്‍ പ്രവചിക്കാനവുന്ന രീതിയില്‍ സിനിമയുടെ ക്ലൈമാക്സും കണ്ടപ്പോള്‍, കഥയില്‍ ലോജിക്കില്ലാത്തതായി അനുഭവപെട്ടു. യുക്തിയെ ചോദ്യം ചെയ്യുന്ന രീതിയിലുള്ള ഒരുപാട് സംശയങ്ങളുമായി പ്രേക്ഷകര്‍ തിയറ്റര്‍വിടുന്ന കാഴ്ചയാണ് കണ്ടത്. ഒരല്പം ലോജിക്കുള്ള കഥാസന്ദര്‍ഭങ്ങളിലൂടെ തന്നെ ഈ കഥ അവാസനിപ്പിചിരുന്നെങ്കില്‍, ചാപ്പ്റ്റേഴ്സ് പോലെ തന്നെ ഈ സിനിമയും പ്രേക്ഷകരുടെ കയ്യടി നേടിയേനെ.


സംവിധാനം: എബവ് ആവറേജ്
മലയാള സിനിമയിലെ എല്ലാ മേഘലയിലും പുതുമുഖങ്ങള്‍ പ്രഗല്‍ബ്യം തെളിയിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ സുനില്‍ ഇബ്രാഹിം എന്ന സംവിധായകനും തന്റെ കഴിവ് തെളിയിരിചിരിക്കുന്നു. ആദ്യ സിനിമയായ ചാപ്പ്റ്റേഴ്സ് പോലെതന്നെ അരികില്‍ ഒരാളും സംവിധയകെന്ന നിലയില്‍ സുനില്‍ ഇബ്രാഹിമിന് അഭിമാനിക്കാന്‍ വക നല്‍ക്കുന്ന സിനിമയാണ്. സിനിമയുടെ ആദ്യപകുതി മികച്ച രീതിയില്‍ സംവിധാനം ചെയ്യുവാന്‍ സുനിലിനു സാധിച്ചു. ഒരു സസ്പെന്‍സ് ത്രില്ലര്‍ സിനിമയ്ക്ക് അനിവാര്യമായുള്ള എല്ലാ ഘടഗങ്ങളും ഉള്‍പ്പെടുത്തുവാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്. സിനിമയുടെ കഥയിലെ പ്രശ്നങ്ങള്‍ സിനിമയെ വലിയ രീതിയില്‍ ബാധിക്കാതെ അവതരിപ്പിക്കുവാനും സുനിലിനു സാധിച്ചു. എന്നാല്‍, രണ്ടാം പകുതിയുടെ അവസാനവും ക്ലൈമാക്സും പ്രവചിക്കാനവുന്നതും നിരാശപെടുത്തുന്നതുമായി. എന്നാലും അതിശയോക്തി തോന്നിപ്പിക്കാതെ നല്ല സാങ്കേതിക വശങ്ങളുടെ സഹായത്തോടെ, അഭിനേതാക്കളുടെ മികച്ച പ്രകടനത്തോടെ കണ്ടിരിക്കാവുന്ന ഒരു സിനിമയൊരുക്കുവാന്‍ സുനിലും കൂട്ടര്‍ക്കും സാധിച്ചു.

സാങ്കേതികം: എബവ് ആവറേജ് 
മലയാള സിനിമ ശാഖയിലേക്ക് ഏറെ പ്രതീക്ഷ നല്‍ക്കികൊണ്ട് കടന്നുവന്ന  ചായഗ്രാഹകനാണ് കൃഷ്‌ കൈമള്‍. ഒരു സസ്പെന്‍സ് ത്രില്ലര്‍ സിനിമയ്ക്കാവശ്യമുള്ള ദ്രിശ്യങ്ങളും വേഗതയും ഈ സിനിമയ്ക്ക് നല്‍ക്കുവാന്‍ കൃഷ്‌ കൈമളിനു സാധിച്ചു. സിനിമയുടെ ആദ്യപകുതിയില്‍ മികവു പുലര്‍ത്തിയ വി.സാജന്റെ ചിത്രസന്നിവേശം, രണ്ടാം പകുതിയില്‍ കൈവിട്ടുപോയി. ഇഴഞ്ഞു നീങ്ങുന്ന കഥാസന്ദര്‍ഭങ്ങള്‍ പ്രേക്ഷകരെ ബോറടിപ്പിച്ചു. പതിവ് ശൈലിയിലുള്ള ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം ഈ സിനിമയിലും മികവു പുലര്‍ത്തി. എന്നാല്‍, പാട്ടുകളുടെ സംഗീതം നിരാശപെടുത്തി. ജ്യോതിഷ് ശങ്കറിന്റെ കലാസംവിധാനവും ശ്രേയയുടെ വസ്ത്രാലങ്കാരവും മോശമായില്ല.

അഭിനയം: എബവ് ആവറേജ് 
പ്രത്യേകതകള്‍ ഏറെയുള്ള കഥാപാത്രമായ ഇച്ചയെ മിതത്വമാര്‍ന്ന അഭിനയത്തിലൂടെ അവതരിപ്പിക്കുവാന്‍ യുവതാരം നിവിന്‍ പോളിയ്ക്ക് സാധിച്ചു. സിനിമയിലുടനീളം പ്രത്യേകതകള്‍ തോന്നിപ്പിക്കുന്ന വ്യതസ്ഥ ഭാവങ്ങള്‍ അമിതാഭിനയം കാഴ്ച്ചവെക്കാതെ അഭിനയിച്ചു ഫലിപ്പിക്കുവാന്‍ നിവിന് കഴിഞ്ഞിട്ടുണ്ട്. എടുത്തു പറയേണ്ട മറ്റൊരു മികച്ച അഭിനയം കാഴ്ചവെച്ചത് ഇന്ദ്രജിത്താണ്. ഇന്ദ്രജിത്തിന്റെ തനതായ ശൈലിയില്‍ അതിഭാവുകത്വം തോന്നിപ്പിക്കാതെയുള്ള അഭിനയം സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. ഇവരെ കൂടാതെ പ്രതാപ് പോത്തനും രമ്യ നമ്പീശനും ലെനയും ധര്‍മ്മജനും ഷൈനും സുനില്‍ സുഖദയും റിയ സൈറായും ശാലിനും പൂജിതയുമെല്ലാം അവരവരുടെ കഥാപാത്രങ്ങളോട് നീതിപുലര്‍ത്തി.

സിനിമയില്‍ ഇഷ്ടപെട്ടവ:
1.പുതുമയുള്ള പ്രമേയം
2.സംവിധാനം
3.സസ്പെന്‍സ് നിലനിര്‍ത്തിയിരിക്കുന്ന രീതി
4.സിനിമയുടെ ആദ്യപകുതി
5.ഇന്ദ്രജിത്ത്, നിവിന്‍ പോളി
6.ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം

സിനിമയില്‍ ഇഷ്ടപെടാത്തവ:
1.ലോജിക്കില്ലാത്ത കഥ
2.പ്രവചിക്കാനാവുന്ന ക്ലൈമാക്സ്
3.രണ്ടാം പകുതിയിലെ കഥാസന്ദര്‍ഭങ്ങള്‍ 


അരികില്‍ ഒരാള്‍ റിവ്യൂ: ഉദ്യോഗജനകമായ മുഹൂര്‍ത്തങ്ങളിലൂടെ സസ്പെന്‍സ് നിലനിര്‍ത്തുവാനുള്ള സുനില്‍ ഇബ്രാഹിമിന്റെ ശ്രമം ആദ്യപകുതിയില്‍ വിജയിച്ചുവെങ്കിലും, യുക്തിയെ ചോദ്യം ചെയുന്ന രണ്ടാം പകുതിയിലെ കഥയും ക്ലൈമാക്സും ഈ സിനിമയെ പ്രേക്ഷകരുടെ അകലെയാക്കുവാനാണ് സാധ്യത.

അരികില്‍ ഒരാള്‍ റേറ്റിംഗ്: 5.00/10
കഥ, തിരക്കഥ: 3/10[ബിലോ ആവറേജ്]
സംവിധാനം: 6/10[എബവ് ആവറേജ്]
സാങ്കേതികം: 3/5[എബവ് ആവറേജ്]
അഭിനയം: 3/5[എബവ് ആവറേജ്]
ടോട്ടല്‍ 15/30[5.00/10]

കഥ, തിരക്കഥ, സംവിധാനം: സുനില്‍ ഇബ്രാഹിം
സംഭാഷണങ്ങള്‍: സുഹൈല്‍ ഇബ്രാഹിം, വിബിന്‍ ആര്‍.
നിര്‍മ്മാണം: ആഷിക് ഉസ്മാന്‍
ബാനര്‍: മൈല്‍സ്റ്റോണ്‍ സിനിമാസ്
ചായാഗ്രഹണം: കൃഷ്‌ കൈമള്‍
ചിത്രസന്നിവേശം: വി.സാജന്‍
വരികള്‍: റഫീക്ക് അഹമ്മദ്
സംഗീതം: ഗോപി സുന്ദര്‍
കലാസംവിധാനം: ജ്യോതിഷ് ശങ്കര്‍
മേക്കപ്പ്: റോനക്സ്
വസ്ത്രാലങ്കാരം: ശ്രേയ അരവിന്ദ് 
വിതരണം: മുരളി ഫിലിംസ്

29 Aug 2013

കളിമണ്ണ് - സ്ത്രീകള്‍ക്കായി അമ്മമാര്‍ക്കായി സമര്‍പ്പിക്കുന്ന ഒരു ബ്ലെസ്സി ചിത്രം! 5.30/10

കാഴ്ചയും തന്മാത്രയും ഭ്രമരവും പ്രണയവും നെഞ്ചോടു ചേര്‍ത്ത മലയാളി സിനിമ പ്രേക്ഷകരുടെ ഇഷ്ട സംവിധായകന്‍ ബ്ലെസ്സിയുടെ തൂലികയാല്‍ സൃഷ്ടിക്കപെട്ട, ഭാവനയില്‍ ആവിഷ്കരിക്കപെട്ട സിനിമയാണ് കളിമണ്ണ്‍. കുട്ടികള്‍ ഉണ്ടാകുന്നതിനു മുമ്പേ അപകടത്തില്‍പെട്ട് മസ്തിഷ്ക മരണം സംഭവിച്ച ഭര്‍ത്താവില്‍ നിന്നും, ഒരു കുഞ്ഞിനെ പ്രസവിച്ചു അമ്മയാകുവാന്‍ വേണ്ടി ഒരു സ്ത്രീ അനുഭവിക്കേണ്ടി വരുന്ന യാതനകളാണ് ബ്ലെസ്സിയുടെ കളിമണ്ണ്‍ എന്ന സിനിമ ചര്‍ച്ചചെയ്യുന്ന വിഷയം. അതോടൊപ്പം ഇന്നത്തെ സമൂഹത്തിലെ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന പീഡനങ്ങളും അവഗണനകളും, അതിനെതിരെ സമൂഹത്തിന്റെ കാഴ്ചപ്പാടുകളും ഈ സിനിമയിലൂടെ ചര്‍ച്ചചെയ്യുന്നു. ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ ആദ്യമായി പ്രസവ രംഗം ചിത്രീകരിച്ചിരിക്കുന്ന സിനിമ എന്ന രീതിയില്‍ ഒട്ടേറെ വിവാദങ്ങള്‍ സൃഷ്ടിച്ചുക്കൊണ്ടാണ് ഈ ബ്ലെസ്സി സിനിമ പ്രേക്ഷകര്‍ക്ക്‌ മുമ്പിലെത്തിയത്. ശ്വേത മേനോനാണ് ഈ വിവാദ സിനിമയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ബോംബയിലെ ഡാന്‍സ് ബാറില്‍ നിന്നും ഹിന്ദി സിനിമയിലെ ഐറ്റം ഡാന്‍സറായി മാറി, പിന്നീട് ഹിന്ദി സിനിമയിലെ നായികയായ മീരയുടെ കഥയാണ് കളിമണ്ണ്‍. മസ്തിഷ്കമരണം സംഭവിച്ച ഭര്‍ത്താവില്‍ നിന്നും ഒരു കുഞ്ഞിനെ ഗര്‍ഭംധരിക്കുന്ന ആദ്യത്തെ സ്ത്രീയായ മീരയോടുള്ള സമൂഹത്തിനെ സമീപനം ക്രൂരമായിരുന്നു. ഇതിനിടയില്‍, അവള്‍ കുഞ്ഞിനെ പ്രസവിച്ചു വളര്‍ത്തുന്നതാണ് സിനിമയുടെ കഥ. ഗര്‍ഭകാലത്ത് അമ്മയും കുഞ്ഞും തമ്മിലുള്ള വൈകാരിക മുഹൂര്‍ത്തങ്ങള്‍ മികച്ച രീതിയില്‍ ഉള്പെടുത്തിയ രംഗങ്ങള്‍ ഈ സിനിമയുടെ പ്രധാന സവിശേഷതകളില്‍ ഉള്‍പെടുന്നു.

ചെറുമുറ്റടത് ഫിലിംസിന്റെ ബാനറില്‍ തോമസ്‌ തിരുവല്ല നിര്‍മ്മിച്ചിരിക്കുന്ന ഈ സിനിമയുടെ ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സതീഷ്‌ കുറുപ്പാണ്. രാജ മുഹമ്മദ്‌ ചിത്രസന്നിവേശവും, എം.ജയചന്ദ്രന്‍ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. ശ്വേത മേനോനെ കൂടാതെ സുഹാസിനി, ബിജു മേനോന്‍, സുനില്‍ ഷെട്ടി, അനുപം ഖേര്‍, പ്രിയദര്‍ശന്‍, ബി.ഉണ്ണികൃഷ്ണന്‍, വത്സല മേനോന്‍, ലക്ഷ്മി രാമകൃഷ്ണന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 

കഥ,തിരക്കഥ: ആവറേജ്
ബ്ലെസ്സിയുടെ രചനയില്‍ പുറത്തിറങ്ങുന്ന ഏഴാമത് സിനിമയാണ് കളിമണ്ണ്‍. ഇന്നുവരെ ആര്‍ക്കും സുപരിചിതമല്ലാത്ത ഒരു പ്രമേയമാണ് കളിമണ്ണ്‍ എന്ന സിനിമയെ വ്യതസ്തമാക്കുന്നത്. അമ്മയാകുവാന്‍ ആഗ്രഹിക്കുന്ന ഒരു സ്ത്രീയുടെ യാതനകളാണ് ഈ സിനിമയുടെ പ്രധാന കഥ. ബോംബെയിലെ ഡാന്‍സ് ബാറില്‍ നിന്നും സിനിമയിലെത്തുകയും, അതിനിടയില്‍ ശ്യാം എന്ന ടാക്സി ഡ്രൈവറിനെ പ്രേമിച്ചു വിവാഹം കഴിക്കുന്നതുവരെയുള്ള രംഗങ്ങളാണ് സിനിമയുടെ ആദ്യപകുതി. യുവാക്കളെ ഹരം കൊള്ളിക്കുവാനും, ശ്വേത മേനോന്‍ എന്ന നടയുടെ ആരാധകരെ ത്രിപ്തിപെടുത്തുവാനും മസാല രംഗങ്ങളും ഐറ്റം ഡാന്‍സും തിരക്കഥയില്‍ ഉള്‍പെടുത്തി സിനിമയുടെ മഹിമ നശിപ്പിക്കുകയായിരുന്നു ബ്ലെസ്സി. അനാവശ്യമായ കുറെ രംഗങ്ങളും ശ്വേത മേനോന്റെ വസ്ത്രധാരണ രീതിയുമൊക്കെ കുടുംബ പ്രേക്ഷകരെ വെറുപ്പിച്ചു. എന്നാല്‍ രണ്ടാം പകുതിയിലുള്ള ഗര്‍ഭസ്ഥ കാലഘട്ടത്തിലുള്ള രംഗങ്ങളും, ഇന്നത്തെ സമൂഹം സ്ത്രീകളെ നോക്കിക്കാണുന്ന രീതിയും, അതിനെതിരെ സ്ത്രീകള്‍ എങ്ങനെ പ്രതികരിക്കണം എന്നെല്ലാം മികവുറ്റ രീതിയില്‍ തിരക്കഥയില്‍ ഉള്പെടുത്തുവാന്‍ ബ്ലെസ്സി എന്ന എഴുത്തുകാരന് സാധിച്ചു. ബ്ലെസ്സിയുടെ മുന്‍കാല സിനിമകളെ അപേക്ഷിച്ച് ഏറ്റവും മോശം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ഒന്നാണ് ഈ സിനിമയുടെ തിരക്കഥ.

സംവിധാനം: ആവറേജ്
ശക്തവും സാമൂഹിക പ്രതിബദ്ധതയുള്ളതുമായ ഒരു പ്രമേയം ചലച്ചിത്രവല്‍ക്കരിക്കുമ്പോള്‍ ഒരു സംവിധായകന്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്ന കാര്യങ്ങള്‍ വരെ ബ്ലെസി മറന്ന അവസ്ഥയാണ് ഈ സിനിമയില്‍ പ്രേക്ഷകര്‍ കണ്ടത്. പ്രസവ രംഗം ചിത്രീകരിച്ചത് സിനിമയിലെ അമ്മ-മകള്‍ ആത്മബന്ധത്തിന് ആക്കം കൂട്ടുവാന്‍ വേണ്ടിയാണ് എന്നതില്‍ തര്‍ക്കമില്ല. പക്ഷെ, ആദ്യപകുതിയിലെ മസാല രംഗങ്ങള്‍ തീര്‍ത്തും അനാവശ്യമായ ഒന്നാണ് എന്നതില്‍ സംശയമില്ല. പ്രസവ രംഗം കാണേണ്ടിവരുമോ എന്ന ഭയത്തിലാണ് കുടുംബപ്രേക്ഷകരും സ്ത്രീകളും കുട്ടികളെയും കൊണ്ട് തിയറ്ററില്‍ വന്നത്. പക്ഷെ, പ്രസവ രംഗത്തെക്കള്‍ മോശമായ രീതിയിലായിരുന്നു ശ്വേത മേനോന്റെ ഐറ്റം ഡാന്‍സും വസ്ത്രധാരണ രീതിയും. ഈ കുറവകളൊക്കെ പരിഹരിച്ചത് ഈ സിനിമയുടെ രണ്ടാം പകുതിയിലെ കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളും സംവിധാന രീതിയും ക്ലൈമാക്സും ഒക്കെയാണ്. ഇന്ത്യയില്‍ ആദ്യമായി നടക്കുന്ന ഒരു സംഭവത്തെ സമൂഹം നോക്കിക്കാണുന്ന രീതിയെ പരാമര്‍ശിചതും, സ്ത്രീ പീഡനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തണം എന്നും സിനിമയില്‍ ഉള്‍പ്പെടുത്തിയതും സംവിധായകന്റെ മികവു തന്നെ. അമ്മമാര്‍ക്കൊരു സമര്‍പ്പണം എന്ന രീതിയില്‍ രൂപപെടുത്തിയെടുത്ത ഈ സിനിമയെ കുടുംബപ്രേക്ഷകരും സ്ത്രീകളും സ്വീകരിക്കുവാനാണ് സാധ്യത.

സാങ്കേതികം: എബവ് ആവറേജ്
പ്രണയം എന്ന ബ്ലെസ്സി സിനിമയ്ക്ക് ശേഷം സതീഷ്‌ കുറുപ്പ് ചായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയാണ് കളിമണ്ണ്‍. പ്രണയത്തിലെ ദ്രിശ്യങ്ങള്‍ പോലെതന്നെ മികവുറ്റ ഫ്രെയിമുകള്‍ ഒരുക്കുവാന്‍ സതീഷ്‌ കുറുപ്പിന് സാധിച്ചിട്ടുണ്ട്. രംഗങ്ങള്‍ ഇഴഞ്ഞുനീങ്ങാതെ വേഗതയോടെ കോര്‍ത്തിണക്കിക്കൊണ്ടുള്ള രാജ മുഹമ്മദിന്റെ ചിത്രസന്നിവേശം മികവു പുലര്‍ത്തി. ഓ.എന്‍.വി.കുറുപ്പിന്റെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ ഈണമിട്ട പാട്ടുകള്‍ ശ്രദ്ധേയമാണ്. "ലാലീ ലാലീ..."എന്ന് തുടങ്ങുന്ന പാട്ട് ഇതിനോടകം തന്നെ ലക്ഷോപലക്ഷം ജനങ്ങളുടെ പ്രിയപ്പെട്ട പാട്ടുകളില്‍ ഒന്നായി മാറിയിരിക്കുന്നു. പ്രശാന്ത്‌ മാധവിന്റെ കലാസംവിധാനം മികവു പുലര്‍ത്തി.

അഭിനയം: എബവ് ആവറേജ്
ശ്വേത മേനോന് ലഭിച്ച ഏറ്റവും മികച്ച കഥാപാത്രമാണ് ഈ സിനിമയിലെ മീര. ഒരു നടിയെന്ന നിലയില്‍ തന്റെ പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് ശ്വേത ആ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ചെറിയ വേഷമാണെങ്കിലും സുഹാസിനിയും ബിജു മേനോനും വത്സല മേനോനും അഭിനയത്തിന്റെ കാര്യത്തില്‍ മികവു പുലര്‍ത്തി. അതിഥി താരങ്ങളായിയെത്തിയ സുനില്‍ ഷെട്ടിയും പ്രിയദര്‍ശനും അനുപം ഖേറും ബി.ഉണ്ണികൃഷ്ണനും സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്.

സിനിമയില്‍ ഇഷ്ടപെട്ടവ:
1.മികച്ചൊരു സന്ദേശം നല്‍ക്കുന്നു
2.സംഭാഷണങ്ങള്‍
3.സിനിമയുടെ രണ്ടാം പകുതിയും ക്ലൈമാക്സും
4.ഓ.എന്‍.വി.-എം.ജയചന്ദ്രന്‍ ടീമിന്റെ പാട്ടുകള്‍
5.സതീഷ്‌ കുറുപ്പിന്റെ ചായാഗ്രഹണം

സിനിമയില്‍ ഇഷ്ടപെടാത്തവ:
1.സിനിമയുടെ ആദ്യപകുതിയിലെ സംവിധാനം
2.ശ്വേത മേനോന്റെ ഐറ്റം ഡാന്‍സ്
3.ആദ്യ പകുതിയിലെ കഥാസന്ദര്‍ഭങ്ങള്‍
4.അനവസരത്തിലുള്ള പാട്ടുകള്‍

കളിമണ്ണ്‍ റിവ്യൂ: മികച്ചൊരു സന്ദേശത്തിലൂടെ അമ്മമാര്‍ക്കൊരു സമര്‍പ്പണമായി ബ്ലെസി ഒരുക്കിയ കളിമണ്ണ്‍ കുടുംബപ്രേക്ഷകരെ ത്രിപ്തിപെടുത്തുന്നുണ്ടെങ്കിലും, ആദ്യ പകുതിയിലെ കഥാസന്ദര്‍ഭങ്ങളും സംവിധാനവും നല്ല സിനിമകളെ സ്നേഹിക്കുന്ന ഭൂരിഭാഗം പ്രേക്ഷകരെയും നിരാശപെടുത്തുന്നു.

കളിമണ്ണ്‍ റേറ്റിംഗ്: 5.30/10
കഥ,തിരക്കഥ: 5/10[ആവറേജ്]
സംവിധാനം: 5/10[ആവറേജ്]
സാങ്കേതികം: 3/5[എബവ് ആവറേജ്]
അഭിനയം: 3/5[എബവ് ആവറേജ്]
ടോട്ടല്‍ 16/30[5.3/10]

രചന,സംവിധാനം: ബ്ലെസി
നിര്‍മ്മാണം: തോമസ്‌ തിരുവല്ല
ബാനര്‍: ചെറുമുറ്റടത്ത് ഫിലിംസ്
ചായാഗ്രഹണം: സതീഷ്‌ കുറുപ്പ്
ചിത്രസന്നിവേശം: രാജ മുഹമ്മദ്‌
വരികള്‍: ഓ.എന്‍.വി.കുറുപ്പ്
സംഗീതം: എം.ജയചന്ദ്രന്‍ 
കലാസംവിധാനം:പ്രശാന്ത്‌ മാധവ്
മേക്കപ്പ്: രഞ്ജിത്ത് അമ്പാടി
വസ്ത്രാലങ്കാരം:സമീറ സനീഷ്
വിതരണം: കൊച്ചിന്‍ ടാക്കീസ്

18 Aug 2013

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി - നല്ലാകാശം കാണാക്കാഴ്ചകള്‍ ദ്രിശ്യസുന്ദര ഭൂമി 6.30/10

പ്രണയിനിയെ തേടി കേരളത്തില്‍ നിന്നും നാഗാലാന്റിലേക്ക് സുഹൃത്തിനോടൊപ്പം ബൈക്ക് യാത്ര നടത്തുന്ന കാസിയുടെ കഥയാണ് നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി. കാസിയും സുഹൃത്ത് സുനിയും അവരുടെ ബൈക്ക് യാത്രക്കിടയില്‍ കണ്ടു മനസ്സിലാക്കുന്ന ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളും, അതില്‍ നിന്നും അവരുടെ കാഴ്ചപ്പാടുകള്‍ക്കും ചിന്തകള്‍ക്കും വരുന്ന മാറ്റങ്ങളുമാണ് സമീര്‍ താഹിര്‍ ഈ സിനിമയിലൂടെ പറയുവാന്‍ ശ്രമിക്കുന്നത്. മലയാള സിനിമ പ്രേക്ഷകര്‍ ഇന്നോളം കണ്ടിട്ടില്ലാത്ത പ്രമേയവും സമീപനവുമാണ് ഈ സിനിമയെ വ്യതസ്ഥമാക്കുന്നത്‌. ചാപ്പ കുരിശ് എന്ന ആദ്യ സിനിമയിലൂടെ പ്രേക്ഷക പ്രശംസ നേടിയ ചായഗ്രാഹകന്‍ കൂടിയായ സംവിധായകനാണ് സമീര്‍ താഹിര്‍. അമല്‍ നീരദിന്റെ സിനിമയിലൂടെ ചായഗ്രഹാകനായി സിനിമയിലെത്തിയ സമീര്‍ താഹിര്‍, അഞ്ചു സുന്ദരികള്‍ എന്ന സിനിമയിലെ ലഘു സിനിമയായ ഇഷയും സംവിധാനം ചെയ്തിട്ടുണ്ട്. അഞ്ചു സുന്ദരികളിലെ മറ്റൊരു ലഘു സിനിമയായ അന്‍വര്‍ റഷീദിന്റെ ആമിയുടെ രചന നിര്‍വഹിച്ച ഹാഷിര്‍ മുഹമ്മദാണ് ഈ സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. പുതുമുഖം ഗിരീഷ്‌ ഗംഗധാരന്റെ ചായാഗ്രഹണം ഈ സിനിമയുടെ പ്രധാന സവിശേഷതകളില്‍ ഒന്നാണ്. പ്രശസ്ത ചിത്രസന്നിവേശകനായ ശ്രീകര്‍ പ്രസാദാണ് ഈ സിനിമയുടെ രംഗങ്ങള്‍ കോര്‍ത്തിണക്കിയത്. റെക്സ് വിജയനാണ് പശ്ചാത്തല സംഗീതം. കാസിയായി ദുല്‍ഖര്‍ സല്‍മാനും സുനിയായി സണ്ണി വെയ്നും അഭിനയിച്ചിരിക്കുന്നു.

കഥ, തിരക്കഥ: എബവ് ആവറേജ്
മലയാളത്തില്‍ ഇന്നോളം പറയാത്തൊരു പ്രമേയമാണ് ഈ സിനിമയുടേത്. കാമുകിയെ തേടിയുള്ള കാസിയുടെ യാത്രക്കിടയില്‍ കാസിയും സുഹൃത്ത് സുനിയും തിരിച്ചറിയുന്ന ജീവിതത്തിലെ നേര്‍ക്കാഴ്ചകള്‍ അവരുടെ തീരുമാനങ്ങളെ എങ്ങനെ മാറ്റിമറയ്ക്കുന്നു എന്ന കഥാതന്തുവാണ് ഈ സിനിമയിലൂടെ ചര്‍ച്ചചെയ്യുന്നത്. ബംഗാളിലും അസ്സമിലും ഇരുവരും നേരിട്ട് കണ്ടറിയുന്ന ജീവിതങ്ങള്‍, അവരുടെ തീരുമാനങ്ങളെയും ചിന്തകളെയും സ്വാധീനം ചെയുന്നു എന്ന കഥയ്ക്ക്‌ അനിയോജ്യമായ കഥാസന്ദര്‍ഭങ്ങള്‍ എഴുതുവാന്‍ ഹഷിറിന് സാധിച്ചു. അതുപോലെ, കോളേജ് കാലഘട്ടവും, കാസിയ്ക്ക് അവന്റെ കാമുകിയെ നഷ്ടമാകാനുള്ള കാരണങ്ങള്‍ കാണിക്കുന്ന കഥാസന്ദര്‍ഭങ്ങളും മികവു പുലര്‍ത്തി. എന്നാല്‍, ആദ്യപകുതിയിലെ വനത്തിലൂടെയുള്ള യാത്രകളും ബീച്ചില്‍ കൂട്ടുകാരോടോന്നിച്ചുള്ള രംഗങ്ങളും വേണ്ടത്ര നന്നയതുമില്ല. നിരവധി മികച്ച മുഹൂര്‍ത്തങ്ങളിലൂടെയും  അതിശയോക്തിയില്ലാത്ത കഥാസന്ദര്‍ഭങ്ങളിലൂടെയും കടന്നുപോകുന്ന കഥ, ക്ലൈമാക്സ് എത്തിയപ്പോഴേക്കും എങ്ങനെയെക്കയോ പറഞ്ഞവസനിപ്പിച്ചത്പോലെ അനുഭവപെട്ടതും പ്രേക്ഷകരെ ബോറടിപ്പിച്ചു. ഹാഷിര്‍മുഹമ്മദിനെ പോലെയുള്ള തിരക്കഥ രചയ്തക്കളെയാണ് പ്രേക്ഷകര്‍ക്കും മലയാള സിനിമയ്ക്കും വേണ്ടത്.

സംവിധാനം: എബവ് ആവറേജ്
ചാപ്പ കുരിശിലൂടെ സംവിധായകനായ സമീര്‍ താഹിറിന്റെ മൂന്നാമത് സിനിമയാണ് നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി. പുതുമയുള്ള ഒരു പ്രമേയം വേറിട്ട സമീപനത്തിലൂടെ പ്രേക്ഷകരിലേക്കെത്തിക്കുവാന്‍ സമീറിന് സാധിച്ചിട്ടുണ്ട്. മികച്ച സാങ്കേതിക പ്രവര്‍ത്തകരുടെ സഹായത്തോടെ, നല്ല ലൊക്കേഷനുകളില്‍ ചിത്രീകരിച്ചു, വിശ്വസനീയത തോന്നുന്ന രീതിയില്‍ അഭിനേതാക്കളെ വേണ്ടവിധം ഉപയോഗിക്കുവാനും സമീര്‍ താഹിറിനു സാധിച്ചു. സിനിമയുടെ ആദ്യപകുതിയിലെ ചില രംഗങ്ങളും, ക്ലൈമാക്സും പ്രതീക്ഷിച്ച മികവു പുലര്‍ത്താത്കൊണ്ട്, സിനിമ പൂര്‍ണതയിലെത്തുവാന്‍ സാധിക്കാതെപോയി. ഇഴഞ്ഞു നീങ്ങുന്ന കഥാസന്ദര്‍ഭങ്ങള്‍ പ്രേക്ഷകരെ ബോറടിപ്പിച്ചു. ഇത്രയും മനോഹരമായ ലൊക്കേഷനുകള്‍ കണ്ടെത്തി, ഒരുപാട് കഷ്ടപാടുകള്‍ സഹിച്ചു രംഗങ്ങള്‍ ചിത്രീകരിച്ചതും, വേറിട്ട രീതിയില്‍ സിനിമയെ സമീപിച്ചതും സമീര്‍ താഹിറിന്റെ കഴിവ് തന്നെ. ഇഷ എന്ന ലഘു സിനിമയിലൂടെ യുവാക്കളെ ത്രസിപ്പിക്കുവാന്‍ പൂര്‍ണമായും കഴിയാത്ത ഈ സംവിധായകന്, നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമിയിലൂടെ അവരെ തൃപ്തിപെടുത്തുവാന്‍ കഴിഞ്ഞിട്ടുണ്ട്. മലയാളത്തിലെ സംവിധായകരില്‍ ആരും തന്നെ പരീക്ഷിക്കാന്‍ ധൈര്യപെടാത്ത ഒരു സമീപനമാണ് ഈ സിനിമയുടെ വിജയം. സമീര്‍ തഹിറിനു അഭിനന്ദനങ്ങള്‍!

സാങ്കേതികം: വെരി ഗുഡ്
കേരളത്തില്‍ നിന്നും നാഗലാന്റിലേക്ക് നടത്തുന്ന യാത്രക്കിടയില്‍ കാസിയും സുനിയും കാണുന്ന ദ്രിശ്യസുന്ദരമായ കാഴ്ചകള്‍ അതിമനോഹരമായ ലോക്കെഷനുകളിലൂടെ ദ്രിശ്യവല്‍ക്കരിച്ചത് പുതുമുഖം ഗിരീഷ്‌ ഗംഗധരനാണ്. സിനിമയുടെ ആദ്യപകുതിയില്‍ സുഹൃത്ത്‌ സംഘം നടത്തുന്ന വനത്തിലൂടെയുള്ള യാത്രയും, ബീച്ചിലെത്തിപെട്ടതിന് ശേഷമുള്ള രംഗങ്ങളും, അവിടെ നിന്ന് നാഗലന്റിലെക്കുള്ള തുടര്‍യാത്രക്കിടയിലുള്ള സ്ഥലങ്ങളും, ബംഗാളിലെ ഗ്രാമപ്രേദേശവും, ആസ്സാമിലെ കലാപഭൂമിയും മികവുറ്റ ചായാഗ്രഹണത്തിലൂടെ പ്രേക്ഷകരിലെക്കെത്തിക്കുവാന്‍ ഗിരീഷിനു സാധിച്ചു. പ്രശസ്ത ചിത്രസന്നിവേശകന്‍ ശ്രീകര്‍ പ്രസാദിന്റെ ചിത്രസന്നിവേശം മികവു പുലര്‍ത്തി. സിനിമയിലെ ആദ്യപകുതിയിലും രണ്ടാം പകുതിയിലും ഒരല്പം ഇഴച്ചില്‍ അനുഭവപെടുന്നുണ്ടെങ്കിലും, രംഗങ്ങള്‍ കോര്‍ത്തിണക്കിയ രീതി മികവു പുലര്‍ത്തി. റെക്സ് വിജയന്‍ സംഗീതം നല്‍ക്കിയ മൂന്ന് പാട്ടുകളും, പശ്ചാത്തല സംഗീതവും മികവു പുലര്‍ത്തി. മഷര്‍ ഹംസയുടെ വസ്ത്രാലങ്കാരവും, ദില്‍ജിത്തിന്റെ കലാസംവിധാനവും അഭിനന്ദനം അര്‍ഹിക്കുന്നവയാണ്.

അഭിനയം: എബവ് ആവറേജ്
എ.ബി.സി.ഡി.യിലെ അമേരിക്കന്‍ മലയാളി യുവാവിനു ശേഷം ദുല്‍ഖര്‍ സല്മാന് ലഭിക്കുന്ന മറ്റൊരു മികച്ച വേഷമാണ് ഈ സിനിമയിലെ കാസി. ദുല്ഖറിന്റെ തനതായ ശൈലിയില്‍ കാസിയെ മികച്ച രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ദുല്‍ഖറിനോപ്പം തുല്യപ്രാധാന്യമുള്ള വേഷത്തിലാണ് സണ്ണി വെയ്ന്‍ ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. ഒരു ബൈക്ക് യാത്രക്കിടയില്‍ ഇവര്‍ അഭിമുഖികരിക്കേണ്ടിവരുന്ന പ്രശ്നങ്ങളും, അതില്‍ നിന്നും ഇരുവരും ഉള്‍കൊള്ളുന്ന ചില ജീവിത യാഥാര്‍ത്യങ്ങളും അമിതാഭിനയം കാഴ്ച്ചവെക്കാതെ അഭിനയിച്ചു ഫലിപ്പിക്കാന്‍ ഇരുവര്‍ക്കും സാധിച്ചു. ഇവരെ കൂടാതെ മണിപ്പൂരി നടി സര്‍ജുബാല, എന സാഹ, ദിര്‍തിമന്‍ ചാറ്റര്‍ജീ, പിയര്ളി മാനെ, ജോയ് മാത്യു, ജിനു ജോസ്, അജയ് നടരാജ്, കെ.ടി.സി.അബ്ദുള്ള, വനിതാ കൃഷ്ണചന്ദ്രന്‍, അവന്തിക, മധുബാലദേവി എന്നിവരും ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.

സിനിമയില്‍ ഇഷ്ടപെട്ടവ:
1.പ്രമേയം
2.സിനിമയോടുള്ള സംവിധായകന്റെ സമീപനം
3.ഗിരീഷ്‌ ഗംഗധാരന്റെ ചായാഗ്രഹണം
4.ശ്രീകര്‍ പ്രസാദിന്റെ ചിത്രസന്നിവേശം
5.റെക്സ് വിജയന്‍റെ സംഗീതം
6.ദുല്‍ഖര്‍ സല്‍മാന്‍ - സണ്ണി വെയ്ന്‍ കൂട്ടുകെട്ട്
7.അതിശയോക്തിയില്ലാത്ത കഥാസന്ദര്‍ഭങ്ങള്‍

സിനിമയില്‍ ഇഷ്ടപെടാത്തവ:
1.ക്ലൈമാക്സ്
2.ഇഴഞ്ഞുനീങ്ങുന്ന കഥാസന്ദര്‍ഭങ്ങള്‍

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി റിവ്യൂ: പുതുമയുള്ള പ്രമേയവും, അതിമനോഹര ദ്രിശ്യങ്ങളും, യുക്തിയെ ചോദ്യം ചെയ്യാത്ത കഥാസന്ദര്‍ഭങ്ങളും, മികവുറ്റ സാങ്കേതികവശങ്ങളും, ദുല്‍ഖര്‍ സല്‍മാന്‍-സണ്ണി വെയ്ന്‍ കൂട്ടുകെട്ടിന്റെ രസതന്ത്രവും കൃത്യമായി ചേര്‍ന്നപ്പോള്‍ നല്ലാകാശവും കാണാക്കാഴ്ച്ചകളും ദ്രിശ്യസുന്ദര ഭൂമിയും യുവാക്കള്‍ കണ്ടാസ്വദിച്ചു!
നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി റേറ്റിംഗ്: 6.30/10
കഥ, തിരക്കഥ: 6/10[എബവ് ആവറേജ്]
സംവിധാനം: 6/10[എബവ് ആവറേജ്]
സാങ്കേതികം: 4/5[വെരി ഗുഡ്]
അഭിനയം: 3/5[എബവ് ആവറേജ്]
ടോട്ടല്‍ 19/30[6.3/10]

നിര്‍മ്മാണം,സംവിധാനം: സമീര്‍ താഹിര്‍
കഥ, തിരക്കഥ, സംഭാഷണം: ഹാഷിര്‍ മുഹമ്മദ്‌
ബാനര്‍: ഹാപ്പി ഹവേഴ്സ് ആന്‍ഡ്‌ ഇ-4 എന്റര്‍റ്റെയിന്‍മെന്റ്സ്
ചായാഗ്രഹണം: ഗിരീഷ്‌ ഗംഗാധരന്‍
ചിത്രസന്നിവേശം: ശ്രീകര്‍ പ്രസാദ്‌
സംഗീതം: റെക്സ് വിജയന്‍
പശ്ചാത്തല സംഗീതം: റെക്സ് വിജയന്‍
ഗാനരചന: വിനായക് ശശികുമാര്‍
കലാസംവിധാനം: ദില്‍ജിത്
മേക്കപ്പ്:റോനെക്സ് 
വസ്താലങ്കാരം: മഷര്‍ ഹംസ
ശബ്ദമിശ്രണം:തപസ് നായക്
വിതരണം:ഹാപ്പി ഹവേഴ്സ് ആന്‍ഡ്‌ ഇ-4 എന്റര്‍റ്റെയിന്‍മെന്റ്സ്

10 Aug 2013

മെമ്മറീസ് - എ മെമ്മറബിള്‍ സസ്പെന്‍സ് ത്രില്ലര്‍! 6.50/10

സുരേഷ് ഗോപി നായകനായ ഡിറ്റെക്റ്റീവ്, കുഞ്ചാക്കോ ബോബന്‍-മുകേഷ്-ഉര്‍വശി എന്നിവര്‍ അഭിനയിച്ച മമ്മി ആന്‍ഡ്‌ മി, ദിലീപിന്റെ മൈ ബോസ് എന്നീ സിനിമകള്‍ക്ക്‌ ശേഷം ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമയാണ് മെമ്മറീസ്. സംവിധായകന്‍ ജീത്തു തന്നെയാണ് ഈ സിനിമയ്ക്ക് വേണ്ടി കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതുയിരിക്കുന്നത്. അനന്ത വിഷന്‍സിന്റെ ബാനറില്‍ പി.കെ.മുരളീധരന്‍-ശാന്ത മുരളി എന്നിവരാണ് മെമ്മറീസ് നിര്‍മ്മിച്ചിരിക്കുന്നത്. അനന്ത വിഷസിന്റെ ബാനറില്‍ പ്രിഥ്വിരാജിനെ നായകനാക്കി നിര്‍മ്മിച്ചിരിക്കുന്ന അഞ്ചാമത്തെ സിനിമായാണ് മെമ്മറീസ്. ക്ലാസ്മേറ്റ്സ്, ചോക്ലേറ്റ്, റോബിന്‍ഹൂഡ്, തേജഭായ് ആന്‍ഡ്‌ ഫാമിലി എന്നീ സിനിമകളാണ് അനന്ത വിഷന്‍സിന്റെ മുന്‍കാല പ്രിഥ്വിരാജ് സിനിമകള്‍. സുജിത് വാസുദേവ് ചായാഗ്രഹണവും, ജോണ്‍കുട്ടി ചിത്രസന്നിവേശവും, അനില്‍ ജോണ്‍സണ്‍ പശ്ചാത്തല സംഗീതവും, മാഫിയ ശശി സംഘട്ടന സംവിധാനവും, സെജോ ജോണ്‍ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.

സാം അലക്സ് എന്ന പോലീസ് ഉദ്യോഗസ്ഥന്റെ അലസമായ ജീവിതത്തിലൂടെയാണ് മെമ്മറീസ് എന്ന ഈ സിനിമയുടെ തുടക്കം. ഒരുകാലത്ത് കൃത്യനിഷ്ഠതയോടെ ജോലിചെയ്തിരുന്ന സാം അലക്സിനു ഒരു പ്രത്യേക സാഹചര്യത്തില്‍ അയാളുടെ കുടുംബത്തെ നഷ്ടപെടുന്നു. ആ ദുഃഖത്തില്‍ നിന്നും മോചിതനാവാത്ത സാം, തുടര്‍ന്നുള്ള ജീവിതത്തില്‍ മുഴുക്കുടിയനായി ജീവിക്കുന്നു. സാം ജീവിക്കുന്ന അതെ നഗരത്തില്‍ തുടര്‍ച്ചയായി മൂന്ന് കൊലപാതകങ്ങള്‍ നടക്കുന്നു. ആ കേസ് അന്വേഷണം വഴിമുട്ടി നില്‍ക്കുന്ന അവസരത്തിലാണ് ഡി.ജി.പി. അരവിന്ദാക്ഷ മേനോന്‍ സാമിന്റെ സഹായം തേടിയെത്തുന്നത്. തുടര്‍ന്ന്, സാമിന്റെ ജീവിതത്തില്‍ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ കഥ. സാം അലക്സായി പ്രിഥ്വിരാജാണ് വേഷമിടുന്നത്.

കഥ,തിരക്കഥ: എബവ് ആവറേജ് 
കുറ്റാന്വേഷണ സിനിമകളോട് ഒരു പ്രത്യേക ഇഷ്ടമുള്ള പ്രേക്ഷകരാണ് മലയാളികള്‍. എസ്.എന്‍.സ്വാമി-കെ.മധു ടീമിന്റെയും എ.കെ.സാജന്‍-ഷാജി കൈലാസ് ടീമിന്റെയും സസ്പെന്‍സ് സിനിമകള്‍ ഇഷ്ടപെട്ടിരുന്ന സിനിമാ പ്രേമികള്‍ക്ക് കുറെ കാലഘട്ടങ്ങളായി മികച്ചൊരു സസ്പെന്‍സ് സിനിമ അവരില്‍ നിന്നും ലഭിച്ചിട്ട്. മികച്ച തിരക്കഥ രചയ്താക്കള്‍ പോലും ലോജിക്കില്ലാത്ത കുറ്റാന്വേഷണ സിനിമകളാണ് എഴുതിയിരുന്നത്. ഇതിനിടയില്‍ ഒരല്പം ആശ്വാസം നല്ക്കിയത് ബി.ഉണ്ണികൃഷ്ണന്‍ എന്ന സംവിധായകന്റെ ഗ്രാന്‍ഡ്‌മാസ്റ്ററും,ബോബി-സഞ്ജയ്‌ ടീമിന്റെ മുംബൈ പോലീസുമാണ്. കൊലപാതകം ചെയ്യുവാന്‍ കുറ്റവാളിയെ പ്രേരിപ്പിക്കുന്ന കാരണം  ശകതമാണെങ്കില്‍, കുറ്റവാളി ആരാണെന്ന സസ്പെന്‍സ് നിലനിര്‍ത്തിയിരിക്കുന്ന രീതി ത്രസിപ്പിക്കുന്നതാണെങ്കില്‍, നായകന്‍ കുറ്റവാളിയെ കണ്ടെത്തുന്നത് യുക്തിയെ ചോദ്യം ചെയ്യാത്ത രീതിയിലാണെങ്കില്‍ സിനിമ വിജയമായിരിക്കും എന്നുറപ്പ്. മെമ്മറീസിന്റെ കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതിയ സംവിധായകന്‍ ജീത്തു ജോസഫ്‌ മേല്‍പറഞ്ഞ വിജയ തന്ത്രങ്ങളില്‍ രണ്ടെണ്ണം മികച്ച രീതിയിയില്‍ ഉപയോഗിച്ചു. കുറ്റവാളിയെ കൊലപാതകം ചെയ്യിപ്പിക്കുവാന്‍ പ്രേരിപ്പിച്ച കാര്യങ്ങളാണ് ഈ സിനിമയുടെ ഏക പ്രശനമായി തോന്നിയത്. കുറ്റം ചെയ്യുവാന്‍ പ്രേരിപ്പിച്ച കാരണങ്ങള്‍ കുറെക്കൂടെ വ്യക്തതയോടെ തിരക്കഥയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍, ഒരുപക്ഷെ ഈ ദശകത്തില്‍ നിര്‍മ്മിക്കപെട്ട സസ്പെന്‍സ് സിനിമകളില്‍ ഏറ്റവും മികച്ചതാകുമായിരുന്നു ഈ സിനിമ.

സംവിധാനം: ഗുഡ്
ജീത്തു ജോസഫിന്റെ ആദ്യ സിനിമയായ ഡിറ്റെക്റ്റീവിനു ശേഷം, അതെ ഗണത്തില്‍പെടുത്താവുന്ന കുറ്റാന്വേഷണ സിനിമയാണ് മെമ്മറീസ്. ജീത്തുവിന്റെ മമ്മി ആന്‍ഡ്‌ മി, മൈ ബോസ് എന്നീ സിനിമകളില്‍ നിന്നും വ്യസ്തസ്തമായ കഥയും സമീപനവുമാണ് ഈ സിനിമയുടേത്. ഒരു കുറ്റാന്വേഷണ സിനിമ ഏതു രീതിയില്‍ സംവിധാനം ചെയ്യണമോ, അത് മികച്ച രീതിയില്‍ ചെയ്തിരിക്കുകയാണ് ജീത്തു ജോസഫ്‌. സിനിമയുടെ കഥ പറഞ്ഞ രീതിയും, സസ്പെന്‍സ് നിലനിര്‍ത്തിയിരിക്കുന്ന രീതിയും, ഇഴച്ചില്‍ തോന്നാതെ ചിത്രീകരിച്ചിരിക്കുന്ന രംഗങ്ങളും, ത്രസിപ്പിക്കുന്ന ക്ലൈമാക്സും മെമ്മറീസ് എന്ന സിനിമയെ ഒരു മെമ്മറബിള്‍ സിനിമയാക്കി. മേല്പറഞ്ഞ ഘടഗങ്ങള്‍ കൂടാതെ, സാങ്കേതിക പ്രവര്‍ത്തകരുടെയും അഭിനേതാക്കളുടെയും സംഭാവന മികച്ച രീതിയില്‍ ഉപയോഗിക്കുവാന്‍ ജീത്തു ജോസെഫിനു സാധിച്ചു. ക്ലൈമാക്സ് രംഗങ്ങള്‍ക്ക് മുമ്പ് തന്നെ കുറ്റവാളിയെ സ്ക്രീനില്‍ കാണിക്കുന്നുണ്ടെങ്കിലും, മുഖം വ്യക്തമാക്കാതെ ചിത്രീകരിച്ചതും സംവിധായകന്റെ മികവു തന്നെ. അതിശയോക്തിയില്ലാതെ വിശ്വസനീയത തോന്നുന്ന രീതിയില്‍ ഓരോ രംഗങ്ങളും ചിത്രീകരിച്ചതും സംവിധാന മികവുകൊണ്ട് തന്നെ. ജീത്തു ജോസഫിന്റെ മുന്‍കാല സിനിമകളില്‍ കണ്ടിട്ടില്ലാത്ത സംവിധാന മികവു വെളിവാകുന്ന സിനിമാകൂടിയായി മെമ്മറീസ്. അഭിനന്ദനങ്ങള്‍!

സാങ്കേതികം: ഗുഡ് 
സുജിത് വാസുദേവിന്റെ ചടുലമായ ദ്രിശ്യങ്ങളും, ജോണ്‍കുട്ടിയുടെ മികച്ച കോര്‍ത്തിണക്കലുകളും, അനില്‍ ജോണ്‍സണിന്റെ പശ്ചാത്തല സംഗീതവും മെമ്മറീസ് എന്ന സിനിമയുടെ പ്രധാന സവിശേഷതകളാണ്. സസ്പെന്‍സ് ത്രില്ലര്‍ സിനിമയ്ക്ക് അനിവാര്യമായ വേഗതയിലാണ് ജോണ്‍കുട്ടി ഈ സിനിമയിലെ രംഗങ്ങള്‍ കോര്‍ത്തിണക്കിയത്. ആദ്യപകുതിയിലോ രണ്ടാം പകുതിയിലോ പ്രേക്ഷകരെ ബോറടിപ്പിക്കാതെ കൃത്യതയോടെ രംഗങ്ങള്‍ സന്നിവേശം ചെയ്തത് സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. അതുപോലെ, സസ്പെന്‍സ് നിറഞ്ഞ രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്ന രീതിയും എടുത്തു പറയേണ്ട സവിശേഷതകളില്‍ ഒന്നാണ്. ഇതിനു പുറമേ, അനില്‍ ജോണ്‍സണ്‍ നിര്‍വഹിച്ച പശ്ചാത്തല സംഗീതം കൂടിയായപ്പോള്‍ ഒരു മികച്ച സസ്പെന്‍സ് ത്രില്ലര്‍ ഒരുക്കുവാന്‍ ജീത്തു ജോസഫിന് സാധിച്ചു. സെജോ ജോണ്‍-ഷെല്‍റ്റണ്‍ എന്നിവര്‍ ചേര്‍ന്ന് എഴുതിയ വരികള്‍ക്ക് സംഗീതം നല്ക്കിയത് സെജോ ജോണ്‍ തന്നെയാണ്. മാഫിയ ശശിയുടെ സംഘട്ടനവും, ലിന്റ ജീത്തുവിന്റെ വസ്ത്രാലങ്കാരവും, സാബു റാമിന്റെ കലാസംവിധാനവും മികവു പുലര്‍ത്തി.

അഭിനയം: എബവ് ആവറേജ് 
അലസനായ മദ്യപാനിയായി ആദ്യപകുതിയിലും, ഉത്തരവാദിത്വമുള്ള കര്‍മ്മനിരധനായ പോലീസ് ഉദ്യോഗസ്ഥനായി രണ്ടാം പകുതിയിലും ഒരേ പോലെ തിളങ്ങിയ പ്രിഥ്വിരാജിന്റെ മറ്റൊരു മികച്ച അഭിനയ പ്രകടനമാണ് ഈ സിനിമയിലെത്. അയാളും ഞാനും തമ്മിലിലെ ഡോക്ടര്‍ക്കും, സെല്ലുലോയ്ഡിലെ ജെ.സി.ഡാനിയലിനും, മുംബൈ പോലീസിലെ ആന്റണി മോസസിനും ശേഷം പ്രിഥ്വിയ്ക്ക് ലഭിച്ച മറ്റൊരു നല്ല കഥാപാത്രമാണ് സാം അലക്സ്. പ്രിഥ്വിരാജിനെ കൂടാതെ രാഹുല്‍ മാധവ്, നെടുമുടി വേണു, വിജയരാഘവന്‍, സുരേഷ് കൃഷ്ണ, ശ്രീജിത്ത്‌ രവി, വി.കെ.ബൈജു, ശ്രീകുമാര്‍ (മറിമായം ഫെയിം),ബാലാജി, ഇര്‍ഷാദ്, മധുപാല്‍, ജിജോയ്, കോഴിക്കോട് നാരായണന്‍ നായര്‍, കുട്ടിക്കല്‍ ജയചന്ദ്രന്‍, മേഘ്ന രാജ്, മിയ ജോര്‍ജ്, വനിതാ കൃഷ്ണചന്ദ്രന്‍, പ്രവീണ, ഡിസ്നി ജെയിംസ്‌, മഹാലക്ഷ്മി, സീമ ജി. നായര്‍ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. ജീത്തു ജോസഫിന്റെ സംവിധാനം
2. ത്രസിപ്പിക്കുന്ന രംഗങ്ങള്‍
3. വിശ്വസനീയമായ കഥാസന്ദര്‍ഭങ്ങള്‍
4. പ്രിഥ്വിരാജിന്റെ അഭിനയം
5. ജോണ്‍കുട്ടിയുടെ ചിത്രസന്നിവേശം
6. അനില്‍ ജോണ്‍സണ്‍ന്റെ പശ്ചാത്തല സംഗീതം  

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. കൊലപാതകം ചെയ്യുവാനുള്ള കാരണം


മെമ്മറീസ് റിവ്യൂ: വിശ്വസനീയമായ കഥാസന്ദര്‍ഭങ്ങളിലൂടെ, മികച്ച സാങ്കേതികത്തികവോടെ, നല്ല അഭിനയ മുഹൂര്‍ത്തങ്ങളിലൂടെ, ത്രസിപ്പിക്കുന്ന ക്ലൈമാക്സ് രംഗങ്ങളിലൂടെ ജീത്തു ജോസഫും കൂട്ടരും ഒരു മെമ്മറബിള്‍ സസ്പെന്‍സ് ത്രില്ലര്‍ പ്രേക്ഷകര്‍ക്ക്‌ സമ്മാനിച്ചിരിക്കുന്നു.

മെമ്മറീസ് റേറ്റിംഗ്: 6.50/10
കഥ,തിരക്കഥ: 6/10[എബവ് ആവറേജ്]
സംവിധാനം: 7/10 [ഗുഡ്]
സാങ്കേതികം: 3.5/5 [ഗുഡ്]
അഭിനയം: 3/5 [എബവ് ആവറേജ്]
ടോട്ടല്‍: 19.5/30 [6.5/10]

രചന,സംവിധാനം: ജീത്തു ജോസഫ്‌
നിര്‍മ്മാണം: പി.കെ.മുരളിധരന്‍, ശാന്ത മുരളി
ബാനര്‍: അനന്ത വിഷന്‍സ്
ചായാഗ്രഹണം: സുജിത് വാസുദേവന്‍
ചിത്രസന്നിവേശം: ജോണ്‍കുട്ടി
ഗാനരചന:സെജോ ജോണ്‍, ഷെല്‍റ്റണ്‍
സംഗീതം: സെജോ ജോണ്‍
പശ്ചാത്തല സംഗീതം: അനില്‍ ജോണ്‍സണ്‍
കലാസംവിധാനം: സാബുറാം
മേക്കപ്പ്: റോഷന്‍ 
വസ്ത്രാലങ്കാരം: ലിന്റ ജീത്തു
സംഘട്ടനം: മാഫിയ ശശി
വിതരണം: മുരളി ഫിലിംസ്

9 Aug 2013

പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും - ഒരുവട്ടം കണ്ടിരിക്കാം പുള്ളിപ്പുലികളെയും ആട്ടിന്‍കുട്ടിയേയും 5.00/10

കുട്ടനാട്ടിലെ കൈനകരി ഗ്രാമപഞ്ചായത്തില്‍ പുള്ളിപ്പുലികള്‍ എന്ന അപരനാമത്തില്‍ അറിയപെടുന്ന പോക്കിരികളായ മൂന്ന് സഹോദരങ്ങളുടെയും, അവരുടെ അനിയന്‍ ആടു ഗോപന്‍ എന്ന് വിളിപ്പേരുള്ള ചക്കാട്ട് ഗോപന്റെയും രസകരമായ കഥയാണ് പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും. ദിലീപ് നായകനായ മുല്ലയ്ക്കും, കുഞ്ചാക്കോ ബോബന്റെ എല്‍സമ്മ എന്ന ആണ്‍കുട്ടിക്കും ശേഷം, എം.സിന്ധുരാജിന്റെ തിരക്കഥയില്‍ ലാല്‍ ജോസ് സംവിധാനം ചെയുന്ന മൂന്നാമത്തെ സിനിമയാണിത്. ബാല്‍ക്കണി 6ന്റെ ബാനറില്‍ നവാഗതരായ ഷെബിന്‍ ബേക്കര്‍, സുല്‍ഫിക്കര്‍ അസീസ്‌ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ഈ സിനിമയില്‍, കുഞ്ചാക്കോ ബോബനാണ് നായക കഥാപാത്രമായ ആടു ഗോപനെ അവതരിപ്പിച്ചിരിക്കുന്നത്. ട്രാഫിക്‌ എന്ന സിനിമയിലൂടെ വന്ന്, പിന്നീട് പുതിയ തീരങ്ങള്‍, സൗണ്ട് തോമ എന്നീ സിനിമകളില്‍ നായികയായ നമിത പ്രമോദാണ് ഈ സിനിമയിലെ നായിക.

കൈനകരിയിലെ ചക്കാട്ട് തറവാട്ടിലെ ചക്ക മണിയന്‍, ചക്ക സുകു, ചക്ക വിജയന്‍ എന്നിവരാണ് ആ ഗ്രാമത്തിലെ പോക്കിരികള്‍. ഇവര്‍ മൂവരും ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ക്ക് അടികിട്ടുന്നതും, അവര്‍ക്ക് വേണ്ടി പണം ചിലവാക്കുന്നതും അവരുടെ അനിയനായ ചക്ക ഗോപനാണ്‌. ബാങ്ക് ലോണില്‍ വാങ്ങിയ ഹൗസ് ബോട്ട് ഉപജീവനമാര്‍ഗമായി ഉപയോഗിക്കുന്ന ഗോപന്‍, വിദേശികളെ ആകര്‍ഷിക്കുന്നതിനു വേണ്ടി ബോട്ടില്‍ നൃത്ത പരിപാടികള്‍ ആരംഭിക്കുന്നു. അതിനു വേണ്ടി കൈനകരി ജയശ്രീ എന്ന നര്‍ത്തകിയുടെ സഹായം തേടുന്നു. അതോടെ ഗോപന്റെ ബോട്ടില്‍ വിദേശികളായ വിനോദ സഞ്ചാരികള്‍ കയറുന്നു. ഈ അവസരത്തില്‍ കുര്യച്ചന്‍ നടത്തുന്ന ബോട്ട് നഷ്ടത്തിലാകുകയും, അയാള്‍ക്ക് ഗോപനോട് പക തോന്നുകയും ചെയ്യുന്നത്. ഈ പ്രശനങ്ങള്‍ക്കിടയിലാണ്, ഗോപന്റെ ജീവിതത്തില്‍ ഒരാശ്വാസമായി വരുന്ന ജയശ്രീയോടു ഗോപന് പ്രേമം തുടങ്ങുന്നത്. അങ്ങനെ, ഒരുവശത്ത് ചേട്ടന്മാരെ കൊണ്ടുള്ള ഉപദ്രവങ്ങളും, മറുവശത്ത്‌ ജയശ്രീയോടുള്ള പ്രണയവും, ഇതിനിടയില്‍ കുര്യച്ചന്റെ പകവീട്ടലും ഗോപനെ വലയ്ക്കുന്നു. തുടര്‍ന്ന് ഗോപന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവവികാസങ്ങളാണ് ഈ സിനിമയുടെ കഥ. ഗോപനായി കുഞ്ചാക്കോ ബോബനും, ജയശ്രീയായി നമിത പ്രമോദും, കുര്യച്ചനായി ഷമ്മി തിലകനും, ഗോപന്റെ ചേട്ടന്മാരായി ഇര്‍ഷാദും, ഷിജുവും, ജോജുവും അഭിനയിച്ചിരിക്കുന്നു. 

കഥ, തിരക്കഥ: ബിലോ ആവറേജ്
മമ്മൂട്ടി-ജോണി ആന്റണി ടീമിന്റെ താപ്പാനയ്ക്ക് ശേഷം എം.സിന്ധുരാജിന്റെ രചനയില്‍ പുറത്തിറങ്ങുന്ന സിനിമയാണ് പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും. ലാല്‍ ജോസ് എന്ന സംവിധായകന്റെ സിനിമ ജീവിതത്തില്‍ അദ്ദേഹം കൂടുതല്‍ വിജയിച്ചിട്ടുള്ളത് ഗ്രാമീണ പശ്ചാത്തലത്തിലുള്ള സിനിമകള്‍ സംവിധാനം ചെയ്തപ്പോഴാണ് എന്ന കാരണത്താലാണ് എം.സിന്ധുരാജ് ലാല്‍ ജോസിനു വേണ്ടി മറ്റൊരു ഗ്രാമീണ കഥ എഴുതിയത്. പുതുമ നിറഞ്ഞ സിനിമകള്‍ കാണുവാന്‍ ആഗ്രഹിക്കുന്ന ഇന്നത്തെ തലമുറയിലെ പ്രേക്ഷകര്‍, പല പ്രാവശ്യം പറഞ്ഞിട്ടുള്ള കഥ വീണ്ടും പറഞ്ഞാല്‍ സ്വീകരിക്കുമോ എന്നെങ്കിലും സിന്ധുരാജ് ചിന്തിക്കേണ്ടതായിരുന്നു. പുതുമകള്‍ ഒന്നും തന്നെ അവകാശപെടാനില്ലാത്ത ഒരു കഥയെ, പ്രവചിക്കാനവുന്നതാണെങ്കിലും വിശ്വസനീയമായ രംഗങ്ങളിലൂടെ നര്‍മ്മത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുവാനാണ് ശ്രമിച്ചത്. സിനിമയുടെ ആദ്യപകുതിയിലെ രംഗങ്ങള്‍ കണ്ടപ്പോള്‍ സിന്ധുരാജിന്റെ തീരുമാനം തെറ്റിയില്ല എന്നാണ് തോന്നിയത്. പക്ഷെ, രണ്ടാം പകുതി കണ്ടപ്പോള്‍ പ്രേക്ഷകര്‍ തീര്‍ത്തും നിരാശരായി. പുതുമകളൊന്നും ഇല്ലാതെ പ്രേക്ഷകരെ ത്രസിപ്പിക്കാതെ സിനിമ എങ്ങനയോ അവസാനിച്ചു. അതിനിടയില്‍ കഥയ്ക്ക്‌ അനിവാര്യമാല്ലാത്ത കുറെ കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും കല്ലുകടിയായി അനുഭവപെട്ടു. അശ്ലീല തമാശകള്‍ ഒന്നുമില്ലാതെ പ്രേക്ഷകരെ കുറെയൊക്കെ ചിരിപ്പിക്കുവാന്‍ സിന്ധുരാജിനു സാധിച്ചു. പക്ഷെ, നല്ലൊരു തിരക്കഥ രചിക്കുന്നതില്‍ അദ്ദേഹം പരാജയപെട്ടു.

സംവിധാനം: ആവറേജ്
ഡയമണ്ട് നെക്ലെയ്സ്, അയാളും ഞാനും തമ്മില്‍, ഇമ്മാനുവല്‍ എന്നീ മികച്ച സിനിമകള്‍ ഒരുക്കി ഹാട്രിക് വിജയം കൈവരിച്ചു നില്‍ക്കുന്ന ലാല്‍ ജോസ് എന്ന സംവിധായകന്റെ 19 സിനിമയാണ് പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും. ശരാശരി നിലവാരം പോലുമില്ലാത്ത ഒരു തിരക്കഥയെ, സംവിധാന മികവു കൊണ്ട് ശരാശരി നിലവാരത്തിലേക്ക് ഉയര്‍ത്തുവാന്‍ കഴിവുള്ള വിരളം സംവിധായകരില്‍ ഒരാളാണ് ലാല്‍ ജോസ്. മേല്‍പ്പറഞ്ഞ സന്ദര്‍ഭത്തിനു ഉത്തമ ഉദാഹരണമാണ് ഈ ലാല്‍ ജോസ് സിനിമ. കണ്ടുമടുത്തതും പ്രവചിക്കാനവുന്നതുമായ കഥാസന്ദര്‍ഭങ്ങള്‍ ഉള്ള തിരക്കഥയെ, മികച്ച രീതിയിലുള്ള ദ്രിശ്യങ്ങള്‍ ഒരുക്കി കഥാപാത്രങ്ങള്‍ക്ക് അനിയോജ്യരായ നടീനടന്മാരെ അഭിനയിപ്പിച്ചു സാങ്കേതികത്തികവോടെ പ്രേക്ഷകര്‍ക്ക്‌ മുന്നിലെത്തിച്ചതും ലാല്‍ ജോസിന്റെ കഴിവ് തന്നെ. പക്ഷെ, മീശമാധവനും ചാന്തുപൊട്ടും എല്‍സമ്മ എന്ന ആണ്‍കുട്ടിയും പോലെയുള്ളൊരു ലാല്‍ ജോസ് സിനിമ കാണാന്‍ കൊതിച്ചിരുന്ന പ്രേക്ഷകര്‍ നിരാശരായി മടങ്ങുന്നത്തില്‍ തെറ്റില്ല. പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്ന ഈ സിനിമ കണ്ട ഒരൊറ്റ പ്രേക്ഷകനും ഇതൊരു ലാല്‍ ജോസ് സിനിമയാണെന്ന് വിശ്വസിക്കാന്‍ പ്രയാസമായ രീതിയിലാണ് ഈ സിനിമ അദ്ദേഹം സംവിധാനം ചെയ്തിരിക്കുന്നത്. എസ്.കുമാറിന്റെ ചായാഗ്രഹണവും വിദ്യാസാഗറിന്റെ പാട്ടുകളും കുട്ടനാടിന്റെ പച്ചപ്പും പ്രധാന നടീനടന്മാരുടെ അഭിനയവും ലാല്‍ ജോസിനെ ഏറെക്കുറെ സഹായിച്ചിട്ടുണ്ട്. 

സാങ്കേതികം: ഗുഡ് 
സാങ്കേതിക പ്രവര്‍ത്തകരുടെ സംഭാവന ഒരു സിനിമയുടെ പ്രധാന സവിശേഷതകളായി മാറുക എന്നത് ഒരു പുതുമയല്ല. ഒട്ടുമിക്ക ലാല്‍ ജോസ് സിനിമകളെയും പോലെ ഈ സിനിമയുടെ സാങ്കേതിക വശങ്ങള്‍ മികവു പുലര്‍ത്തുന്നവയാണ്. കുട്ടനാടിന്റെ ദ്രിശ്യഭംഗി മുഴുവന്‍ ക്യാമറയില്‍ ഒപ്പിയെടുത്ത എസ്.കുമാര്‍, മികച്ച ചായാഗ്രഹണത്തിലൂടെ സിനിമയ്ക്ക് പുത്തനുണര്‍വ്വ് നല്ക്കിയിരിക്കുന്നു. ഓരോ രംഗങ്ങളിലും കായലിന്റെ ഭംഗിയും കരയിലെ പച്ചപ്പും ദ്രിശ്യങ്ങള്‍ക്ക് മിഴിവേകി. ഈ സിനിമയുടെ മറ്റൊരു സവിശേഷതയായി അനുഭവപെട്ടത്‌ വയലാര്‍ ശരത്-വിദ്യാസാഗര്‍ ടീമിന്റെ പാട്ടുകളും, വിദ്യാസാഗറിന്റെ പശ്ചാത്തല സംഗീതവുമാണ്. ശങ്കര്‍ മഹാദേവനും ചിത്രയും ചേര്‍ന്നാലപിച്ച "ഒറ്റ തുമ്പി",നജിം അര്‍ഷാദ് പാടിയ "കൂട്ടിമുട്ടിയ", അഫ്സല്‍ യുസഫ് പാടിയ "ചെറു ചെറു ഞാറു നട്ട" എന്നീ പാട്ടുകള്‍ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റും എന്നുറപ്പ്. മോഹന്‍ദാസ്‌-ഗോകുല്‍ദാസ് എന്നിവരുടെ കലാസംവിധാനവും മികവു പുലര്‍ത്തി. രഞ്ജന്‍ എബ്രഹാമിന്റെ ചിത്രസന്നിവേശം മികവു പുലര്‍ത്താത്തതിനാലാണ് സിനിമയുടെ ദൈര്‍ഘ്യം രണ്ടര മണിക്കൂറിനു മുകളില്‍ എത്തിയത്. എന്നാലും ഇടയ്ക്കിടെ രംഗങ്ങള്‍ കോര്‍ത്തിണക്കിയത് മോശമായതുമില്ല. ഏവര്‍ക്കും അഭിനന്ദനങ്ങള്‍!

അഭിനയം: ഗുഡ്
ഈ സിനിമയിലെ ആട്ടിന്‍കുട്ടി അഥവാ ആടു ഗോപന്‍ എന്ന കഥാപാത്രമായി മികച്ച അഭിനയം കാഴ്ച്ചവെക്കുവാന്‍ ചാക്കോച്ചനു സാധിച്ചു. ഹ്യൂമര്‍ കൈകാര്യം ചെയ്യുവാന്‍ ചാക്കോച്ചനും സാധിക്കും എന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു. ചാക്കോച്ചനു മികച്ച പിന്തുണ നല്‍ക്കികൊണ്ട്, മാമച്ചന്‍ എന്ന കഥാപാത്രമായി സുരാജും സുശീലന്‍ എന്ന കഥാപാത്രമായി ഹരിശ്രീ അശോകനും മികച്ച പ്രകടനം കാഴ്ച്ചവെചിട്ടുണ്ട്. വില്ലന്‍ വേഷത്തിലെത്തിയ ഷമ്മി തിലകനും, പുള്ളിപ്പുലികളായി ഇര്‍ഷാദും ഷിജുവും ജോജുവും അവരവരുടെ രംഗങ്ങള്‍ മികവു പുലര്‍ത്തി. ആടു ഗോപന്റെ നായികയായി കൈനകരി ജയശ്രീ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നമിത പ്രമോദും മികവു പുലര്‍ത്തി. കൈനകരി രേവമ്മയായി ബിന്ദു പണിക്കരും, ചക്കാട്ട് വീട്ടിലെ മാധവിയമ്മമയായി കെ.പി.എ.സി.ലളിതയും നന്നായി അഭിനയിച്ചു. ഇവരെ കൂടാതെ, ശിവജി ഗുരുവായൂര്‍, ചെമ്പില്‍ അശോകന്‍, ദിനേശ് നായര്‍, ചാലി പാല, സുബീഷ്, കൃഷ്ണപ്രസാദ്, അനുശ്രീ നായര്‍, പൊന്നമ്മ ബാബു, തെസ്നി ഖാന്‍, അഞ്ജന, റീന ബഷീര്‍, സീമ ജി.നായര്‍, കോട്ടയം ശാന്ത എന്നിവരും ഈ സിനിമയിലുണ്ട്. 

സിനിമയില്‍ ഇഷ്ടപെട്ടവ:
1.ആദ്യപകുതിയിലെ തമാശകള്‍
2.കുട്ടനാടിന്റെ ദ്രിശ്യ ഭംഗി
3.എസ്.കുമാറിന്റെ ചായാഗ്രഹണം
4.വിദ്യാസാഗര്‍ ഈണമിട്ട പാട്ടുകള്‍
5.ചാക്കോച്ചന്‍-സുരാജ്-ഹരിശ്രീ അശോകന്‍ ടീം

സിനിമയില്‍ ഇഷ്ടപെടാത്തവ:
1.പ്രവചിക്കാനാകുന്ന കഥാസന്ദര്‍ഭങ്ങള്‍
2.ഇഴഞ്ഞു നീങ്ങുന്ന കഥാഗതി
3.സിനിമയുടെ രണ്ടാം പകുതി
4.രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യം
5.ചിത്രസന്നിവേശം


പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും റിവ്യൂ: ആദ്യ പകുതിയിലെ തമാശകള്‍, എസ്.കുമാറിന്റെ ചായാഗ്രഹണം, കുട്ടനാടിന്റെ ദ്രിശ്യ ഭംഗി, വിദ്യാസാഗറിന്റെ പാട്ടുകള്‍ എന്നിവ ചില പ്രേക്ഷകരെ ആസ്വദിപ്പിക്കുന്നുണ്ടെങ്കിലും, ഇഴഞ്ഞു നീങ്ങുന്ന കഥാസന്ദര്‍ഭങ്ങളും രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യവും മറ്റുചില പ്രേക്ഷകരെ നിരാശപെടുത്തുന്നുമുണ്ട്.

പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും റേറ്റിംഗ്: 5.00/10
കഥ, തിരക്കഥ: 3/10 [ബിലോ ആവറേജ്]
സംവിധാനം: 5/10 [ആവറേജ്]
സാങ്കേതികം: 3.5/5[ഗുഡ്]
അഭിനയം: 3.5/5[ഗുഡ്]
ടോട്ടല്‍ 15/30 [5/10]

സംവിധാനം: ലാല്‍ ജോസ്
കഥ, തിരക്കഥ, സംഭാഷണങ്ങള്‍: എം.സിന്ദുരാജ്
നിര്‍മ്മാണം: ഷെബിന്‍ ബെക്കെര്‍, സുല്‍ഫിക്കര്‍ അസീസ്‌
ബാനര്‍: ബാല്‍ക്കണി 6
ചായാഗ്രഹണം: എസ്.കുമാര്‍
ചിത്രസന്നിവേശം: രഞ്ജന്‍ എബ്രഹാം
ഗാനരചന:വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ
സംഗീതം: വിദ്യാസാഗര്‍ 
കലാസംവിധാനം: മോഹന്‍ദാസ്‌-ഗോകുല്‍ദാസ്
മേക്കപ്പ്: ശ്രീജിത്ത്‌ ഗുരുവായൂര്‍
വസ്ത്രാലങ്കാരം: ഷീബ മോഹന്‍
ശബ്ദമിശ്രണം: രാജകൃഷ്ണന്‍
വിതരണം:എല്‍. ജെ.ഫിലിംസ്

8 Aug 2013

കടല്‍ കടന്ന് ഒരു മാത്തുകുട്ടി - മനസ്സ് നിറയ്ക്കാത്ത മാത്തുകുട്ടിയും അഭിനയ മികവിന്റെ മമ്മൂട്ടിയും 4.20/10

ലോകമെമ്പാടുമുള്ള മലയാള സിനിമാ പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയാണ് പത്മശ്രീ ഭരത് മമ്മൂട്ടി നായകനായ രഞ്ജിത്തിന്റെ കടല്‍ കടന്നു ഒരു മാത്തുകുട്ടി. പ്രാഞ്ചിയേട്ടന്‍ ആന്‍ഡ്‌ ദി സെയിന്റ് എന്ന സിനിമയ്ക്ക് ശേഷം രഞ്ജിത്തിന്റെ രചനയിലും സംവിധാനത്തിലും മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ സിനിമയില്‍, മോഹന്‍ലാല്‍, ദിലീപ്, ജയറാം എന്നിവര്‍ അതിഥി താരങ്ങളായി അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ആഗസ്റ്റ്‌ സിനിമാസിന്റെ ബാനറില്‍ പ്രിഥ്വിരാജ്, ഷാജി നടേശന്‍, സന്തോഷ്‌ ശിവന്‍ എന്നിവര്‍ നിര്‍മ്മിച്ചിരിക്കുന്ന കടല്‍ കടന്നു ഒരു മാത്തുകുട്ടിയില്‍, മാത്തുകുട്ടി എന്ന വിദേശ മലയാളിയുടെ വേഷത്തിലാണ് മമ്മൂട്ടി പ്രേക്ഷകര്‍ക്ക്‌ മുന്നിലെത്തുന്നത്. നാടിനെയും നാട്ടുകാരെയും ഇഷ്ടപെടുന്ന നന്മയുള്ള മനസ്സിന്റെ ഉടമയായ മാത്തുകുട്ടി 15 വര്‍ഷമായി ജര്‍മ്മനിയില്‍ കുടുംബത്തോടൊപ്പം ജീവിക്കുന്നു. ജര്‍മ്മനിയിലെ മലയാളി സംഘടനയുടെ നിര്‍ദേശ പ്രകാരം ഒരു പ്രത്യേക ദൌത്യവുമായി നാട്ടിലെത്തുന്ന മാത്തുകുട്ടി അഭിമുഖികരിക്കേണ്ടി വരുന്ന പ്രശ്നങ്ങളാണ് ആക്ഷേപ ഹാസ്യത്തിന്റെ മേമ്പൊടിയോടെ ഈ സിനിമയില്‍ ആവിഷ്കരിക്കുവാന്‍ സംവിധായകന്‍ രഞ്ജിത്ത് ശ്രമിച്ചത്.

മമ്മൂട്ടിയെ കൂടാതെ നെടുമുടി വേണു, ബാലചന്ദ്ര മേനോന്‍, സിദ്ദിക്ക്, പി.ബാലചന്ദ്രന്‍, നന്ദു, സുരേഷ് കൃഷ്ണ, ടിനി ടോം, ഹരിശ്രീ അശോകന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അന്നയും റസൂലും എന്ന സിനിമയുടെ ചായാഗ്രഹണത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ച മധു നീലകണ്‌ഠനാണ് ഈ സിനിമയുടെ ദ്രിശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. സന്ദീപ്‌ നന്ദകുമാര്‍ ചിത്രസന്നിവേശവും, ഷഹബാസ് അമ്മന്‍ സംഗീത സംവിധാനവും, സന്തോഷ്‌ രാമന്‍ കലാസംവിധാനവും, തേജ് മെര്‍വിന്‍ പശ്ചാത്തല സംഗീതവും നിര്‍വഹിച്ചിരിക്കുന്നു.

കഥ, തിരക്കഥ: ബിലോ ആവറേജ്
ബാവൂട്ടിയുടെ നാമത്തില്‍ എന്ന സിനിമയ്ക്ക് ശേഷം രഞ്ജിത്തിന്റെ തിരക്കഥയില്‍ മമ്മൂട്ടി നായകനാകുന്ന കടല്‍ കടന്ന ഒരു മാത്തുകുട്ടിയില്‍, നന്മയുടെ പ്രതീകമായ മറ്റൊരു നായക കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. ഒരു കഥ തിരഞ്ഞെടുത്തു കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും വികസിപ്പിച്ചതിന് ശേഷം, ആ കഥയ്ക്ക്‌ അനിയോജ്യനായ നായകനെ കണ്ടെത്തുകയാണ് രഞ്ജിത്ത് എന്ന സംവിധായകന്റെ പ്രത്യേകത എന്ന് കേട്ടിട്ടുണ്ട്. എന്നാല്‍, ഈ സിനിമയുടെ കാര്യത്തില്‍ പ്രേക്ഷകര്‍ക്ക് തോന്നിയത് മറിച്ചാണ്. ബാവൂട്ടിയുടെ ബാക്കി വന്ന നന്മ മുഴുവന്‍ മാത്തുകുട്ടിയുടെ സ്വഭാവത്തിലേക്കു ചേര്‍ത്തതിനു ശേഷം, കഥയും കഥാസന്ദര്‍ഭങ്ങളും തട്ടിക്കൂട്ടി രചിച്ചതാണോ ഈ സിനിമയുടെ തിരക്കഥ എന്നതാണ് പ്രേക്ഷകരുടെ ചോദ്യം. അതുപോലെ തന്നെ, കുറെ പ്രഗല്‍ഭ സിനിമ നടന്മാരെ സിനിമയില്‍ ഉള്‍പെടുത്തിയാല്‍ കൂടുതല്‍ ശ്രദ്ധ ആകര്‍ഷിക്കുവാനും വിപണയില്‍ വിറ്റഴിയുവാനും കഴിയും എന്ന തന്ത്രവും രഞ്ജിത്ത് പരീക്ഷിച്ചു. ഈ കുറവുകളൊക്കെ സിനിമയില്‍ ഉണ്ടെകിലും, ഹരിശ്രീ അശോകന്റെ കഥാപാത്രത്തത്തിന്റെ നിസ്സഹായാവസ്ഥ വിവരിക്കുന്ന രംഗങ്ങളും, മാത്തുകുട്ടിയും അയാളുടെ കാമുകിയായിരുന്ന റോസിയും തമ്മിലുള്ള പറയാതെ പറയുന്ന ആത്മബന്ധം വെളിവാക്കുന്ന രംഗങ്ങളും രഞ്ജിത്ത് എന്ന എഴുത്തുകാരന്റെ മികവു തന്നെ. മമ്മൂട്ടിയ്ക്ക് വേണ്ടി ഒരു സിനിമ എഴുതാതെ, നല്ലൊരു കഥ കണ്ടെത്തിയതിനു ശേഷം അദ്ദേഹത്തെ ആ സിനിമയില്‍ ഉള്‍പെടുത്തിയിരുന്നുവെങ്കില്‍, പ്രേക്ഷകര്‍ ഇതിലും മികച്ച പ്രതികരണം ഈ സിനിമയ്ക്ക് നല്‍ക്കുമായിരുന്നു.

സംവിധാനം: ബിലോ ആവറേജ്
രഞ്ജിത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമകളായ മമ്മൂട്ടിയുടെ പ്രാഞ്ചിയേട്ടനും, പ്രിഥ്വിയുടെ ഇന്ത്യന്‍ റുപ്പിയും, മോഹന്‍ലാലിന്‍റെ സ്പിരിറ്റും മികച്ച സന്ദേശം നല്‍ക്കിയ നല്ലൊരു സിനിമ എന്ന രീതിയിലായിരുന്നു പ്രേക്ഷകര്‍ സ്വീകരിച്ചത്. അത്തരത്തിലുള്ള ഒരു സിനിമ പ്രതീക്ഷിച്ചു മാത്തുകുട്ടിയെ കാണാനെത്തിയ പ്രേക്ഷകര്‍ തീര്‍ത്തും നിരാശരായ കാഴ്ചയാണ് കണ്ടത്. നന്മയില്‍ നീരാടിയ നായക കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ സ്വീകരിക്കില്ല എന്നത് കഴിഞ്ഞ കുറെ കാലഘട്ടങ്ങളിലായി മറ്റു സിനിമകളുടെ പരാജയം ബോധ്യപെടുത്തി തന്നതാണ്. ഇഴഞ്ഞു നീങ്ങുന്ന കഥാഗതിയും, കണ്ടുമടുത്തതും പ്രവചിക്കാനവുന്നതുമായ കഥാസന്ദര്‍ഭങ്ങളും, നല്ല പാട്ടുകളുടെ അഭാവവും ഈ സിനിമയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. മേല്പറഞ്ഞ ഘടഗങ്ങള്‍ ഒന്നും തന്നെ ശ്രദ്ധിക്കാതെ ഈ സിനിമയെ സമീപിച്ച രഞ്ജിത്ത് എന്ന സംവിധായകന്റെ പിടിപ്പുകേടാണ് സിനിമയ്ക്ക് വിനയായത്. മികച്ച അഭിനേതാക്കളുടെ സാനിധ്യവും അവരുടെ അഭിനയ മികവും അശ്ലീലമില്ലാത്തെ സംഭാഷണങ്ങളും മാത്രമാണ് സിനിമയുടെ ഗുണമായി അനുഭവപെട്ടത്‌. രഞ്ജിത്ത് എന്ന സംവിധായകനില്‍ നിന്നും അമിതമായ പ്രതീക്ഷ അര്‍പ്പിക്കുന്നത് കൊണ്ടാണ് പ്രേക്ഷകര്‍ എല്ലായിപ്പോഴും മികച്ച സിനിമകള്‍ പ്രതീക്ഷിക്കുന്നത്. രഞ്ജിത്തിന്റെ തൂലികയില്‍ പിറന്ന മറ്റൊരു പ്രാഞ്ചിയേട്ടനെ പ്രതീക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്നു. 

സാങ്കേതികം: എബവ് ആവറേജ്
ജര്‍മ്മനി കാഴ്ച്ചകളോടെ തുടങ്ങുന്ന സിനിമ പിന്നീടു ഗ്രാമീണ പശ്ചാത്തലത്തിലേക്ക് മാറുന്നു. നാഗരികതയും ഗ്രമീണതയും ഒരേപോലെ ഒപ്പിയെടുത്ത മധു നീലകണ്‌ഠന്റെ ചായാഗ്രഹണം ശരാശരിക്കു മുകളില്‍ നിലവാരം പുലര്‍ത്തിയിട്ടുണ്ട്. സന്തോഷ്‌ രാമന്റെ കലാസംവിധാനവും, സമീറ സനീഷിന്റെ വസ്ത്രാലങ്കാരവും, രഞ്ജിത്ത് അമ്പാടിയുടെ മേക്കപും നിലവാരം പുലര്‍ത്തി. തേജ് മെര്‍വിന്‍ നിര്‍വഹിച്ച പശ്ചാത്തല സംഗീതവും രംഗങ്ങള്‍ക്ക് അനിയോജ്യമായി അനുഭവപെട്ടു. സന്ദീപ്‌ നന്ദകുമാറിന്റെ ചിത്രസന്നിവേശം വേണ്ടത്ര മികവു പുലര്‍ത്തിയില്ലാത്തതിനാല്‍ രംഗങ്ങള്‍ക്ക് പലയിടങ്ങളിലും ഇഴച്ചില്‍ അനുഭവപെട്ടു. ഷഹബാസ് അമ്മന്‍ ഈണമിട്ട രണ്ടു പാട്ടുകളും ശ്രദ്ധ ആകര്‍ഷിച്ചില്ല. 

അഭിനയം: ഗുഡ് 
കേരളത്തിലെ ഏതു സ്ഥലത്തെ ഭാഷ ശൈലിയും അവിടത്തെ നാട്ടുകാരുടെ മാനറിസങ്ങളും അനായാസം ഗ്രഹിക്കുവാനും മികച്ച രീതിയില്‍ അത് അഭിനയിച്ചു ഫലിപ്പിക്കുവാനുമുള്ള മമ്മൂട്ടിയുടെ കഴിവ് കാലങ്ങളായി പ്രേക്ഷകര്‍ കണ്ടുവരുന്നതാണ്. തിരുവല്ലയിലെ നാട്ടുകാര്‍ സംസാരിക്കുന്ന അതെ ശൈലിയില്‍ സംഭാഷണങ്ങള്‍ പറയുകയും, നന്മയുള്ള ഒരു വിദേശ മലയാളിയുടെ മാനറിസങ്ങള്‍ കൃത്യതയോടെ അവതരിപ്പിക്കുവാനും മമ്മൂട്ടിക്ക് സാധിച്ചു. മമ്മൂട്ടിയെ പോലെ തന്നെ മികച്ച അഭിനയം കാഴ്ച്ചവെക്കുവാന്‍ നെടുമുടി വേണുവിനും, പി. ബാലചന്ദ്രനും, നന്ദുവിനും, ബാലചന്ദ്ര മേനോനും, ടിനി ടോമിനും, ഹരിശ്രീ അശോകനും ഒക്കെ സാധിച്ചു. അതിഥി വേഷങ്ങളില്‍ ആണെങ്കിലും മോഹന്‍ലാലും, ദിലീപും, ജയറാമും അവരവരുടെ രംഗങ്ങള്‍ രസകരമാക്കി. ഒരു നീണ്ട താരനിര തന്നെ അണിനിരക്കുന്ന ഈ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായി മമ്മൂട്ടി, നെടുമുടി വേണു, ബാലചന്ദ്ര മേനോന്‍, പി.ബാലചന്ദ്രന്‍, സിദ്ദിക്ക്, ശേഖര്‍ മേനോന്‍, ഹരിശ്രീ അശോകന്‍, നന്ദു, ടിനി ടോം, സുരേഷ് കൃഷ്ണ, കോട്ടയം നസീര്‍, കലാഭവന്‍ നിയാസ്, പ്രേം പ്രകാശ്, അരുണ്‍, സുനില്‍ സുഖദ, നാരായണന്‍ കുട്ടി, ചെമ്പന്‍ ജോസ്, പുതുമുഖം അലീഷ, മീര നന്ദന്‍, മുത്തുമണി, കവിയൂര്‍ പൊന്നമ്മ, തെസ്നി ഖാന്‍, കൃഷ്ണപ്രഭ എന്നിവരും, സംവിധായകനായ ജോണി ആന്റണി, നടന്മാരായ മനോജ്‌ കെ.ജയന്‍, ജഗദീഷ്, ഇടവേള ബാബു, ലക്ഷ്മി ഗോപാലസ്വാമി എന്നിവരും അഭിനയിക്കുനുണ്ട്. 

സിനിമയില്‍ ഇഷ്ടപെട്ടവ:
1. മമ്മൂട്ടിയുടെ അഭിനയം
2. അഭിനേതാക്കളുടെ പ്രകടനം
3. പശ്ചാത്തല സംഗീതം
4. സംഭാഷണങ്ങള്‍

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. കണ്ടുമടുത്ത കഥയും കഥാപാത്രങ്ങളും
2. പ്രവചിക്കാനാകുന്ന കഥാസന്ദര്‍ഭങ്ങള്‍
3. രഞ്ജിത്തിന്റെ സംവിധാനം
4. ഇഴഞ്ഞു നീങ്ങുന്ന കഥാഗതി

കടല്‍ കടന്നു ഒരു മാത്തുകുട്ടി റിവ്യൂ: പ്രവാസി മലയാളി കുടുംബങ്ങള്‍ക്കും, മമ്മൂട്ടിയുടെ ആരാധകര്‍ക്കും മാത്രം ഇഷ്ടമായേക്കാവുന്ന ഒരു കുടുംബചിത്രം! 

കടല്‍ കടന്നു ഒരു മാത്തുകുട്ടി റേറ്റിംഗ്: 4.20/10
കഥ, തിരക്കഥ: 3/10[ബിലോ ആവറേജ്]
സംവിധാനം: 3/10[ബിലോ ആവറേജ്]
സാങ്കേതികം: 3/5[എബവ് ആവറേജ്]
അഭിനയം: 3.5/5[ഗുഡ്]
ടോട്ടല്‍ 12.5/30 [4.2/10]

രചന, സംവിധാനം: രഞ്ജിത്ത്
നിര്‍മ്മാണം: ഷാജി നടേശന്‍, പ്രിഥ്വിരാജ്, സന്തോഷ്‌ ശിവന്‍
ബാനര്‍: ആഗസ്റ്റ് സിനിമാസ്
ചായാഗ്രഹണം: മധു നീലകണ്ഠന്‍
ചിത്രസന്നിവേശം: സന്ദീപ്‌ നന്ദകുമാര്‍
ഗാനരചന: അനു എലിസബത്ത്‌ ജോസ്
സംഗീതം: ഷഹബാസ് അമ്മന്‍
പശ്ചാത്തല സംഗീതം: തേജ് മെര്‍വിന്‍
കലാസംവിധാനം: സന്തോഷ്‌ രാമന്‍
മേക്കപ്പ്: രഞ്ജിത്ത് അമ്പാടി
വസ്ത്രാലങ്കാരം: സമീറ സനീഷ്
വിതരണം: ആഗസ്റ്റ്‌ സിനിമ റിലീസ്