22 Sept 2013

നോര്‍ത്ത് 24 കാതം - നേര്‍ദിശയിലേക്കു നയിക്കുന്ന നല്ല സിനിമ 7.00/10

ആമേന്‍ എന്ന സൂപ്പര്‍ ഹിറ്റ്‌ സിനിമയ്ക്ക് ശേഷം ഫഹദ് ഫാസിലും സ്വാതി റെഡ്ഡിയും നായികാനായകന്മാരാകുന്ന സിനിമയാണ് നോര്‍ത്ത് 24 കാതം. നവാഗതനായ അനില്‍ രാധാകൃഷ്ണന്‍ മേനോനാണ് ഈ സിനിമയുടെ കഥ, തിരക്കഥ, സംഭാഷണങ്ങള്‍ എന്നിവ എഴുതി, സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. യാത്രകള്‍ ചിലരുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കിയേക്കാം എന്ന തലവാചകത്തോടെ പ്രേക്ഷകരിലെക്കെത്തിയ നോര്‍ത്ത് 24 കാതം, സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകരെ നേര്‍ദിശയിലേക്ക് നയിക്കുന്ന വിരളം സിനിമകള്‍ ഉള്‍പെടുന്നു. അപരിചിതരായ ഗോപാലകൃഷ്ണന്‍ മാഷും, ഹരികൃഷ്ണനും, നാരായണിയും ഒരു ട്രെയിന്‍ യാത്രക്കിടയില്‍ പരിച്ചയപെടുന്നു. ചില പ്രത്യേക കാരണങ്ങളാല്‍ മൂവരും കൊല്ലം ജില്ലയിലെ ഒരു സ്ഥലത്ത് നിന്നും കോഴിക്കോടിലേക്കു യാത്ര പോകുന്നു. ഹര്‍ത്താല്‍ ദിനമായതിനാല്‍ മൂവരും ഏറെ ദുരിതങ്ങള്‍ അനുഭവിച്ചുക്കൊണ്ടാണ് യാത്ര ചെയ്യുന്നത്. ആ യാത്രയ്ക്കൊടുവില്‍, ഏറെ പ്രത്യേകതയുള്ള സ്വഭാവത്തിനുടമയായ ഹരികൃഷ്ണന്റെ ജീവിത ശൈലിയും ദിനചര്യകളും മാറുന്നു. ഹര്‍ത്താല്‍ ദിനത്തിലുള്ള യാത്ര അയാളെ പലതും പഠിപ്പിക്കുന്നു. എന്തിനാണ് മൂവരും ആ യാത്ര നടത്തുന്നത്?, എന്ത് കാരണങ്ങള്‍ക്കൊണ്ടാണ് ഹരികൃഷ്ണന്റെ സ്വഭാവത്തില്‍ മാറ്റം വന്നത്? എന്നതാണ് ഈ സിനിമയുടെ കഥ. ഹരികൃഷ്ണനായി ഫഹദ് ഫാസിലും, ഗോപാലകൃഷ്ണന്‍ മാഷായി നെടുമുടി വേണുവും, നാരായണിയായി സ്വാതിയും അഭിനയിച്ചിരിക്കുന്നു.

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന സിനിമയ്ക്ക് ശേഷം ഇ ഫോര്‍ എന്റര്‍റ്റെയിന്‍മെന്റ്സിന്റെ ബാനറില്‍ സൂര്യ സിനി ആര്‍ട്ട്സിന് വേണ്ടി സി.വി.സാരഥി നിര്‍മ്മിച്ചിരിക്കുന്ന നോര്‍ത്ത് 24 കാതതിന്റെ ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ജയേഷ് നായരാണ്. ദിലീപ് ഡെന്നിസ് ചിത്രസന്നിവേശവും ഗോവിന്ദ് മേനോന്‍ പശ്ചാത്തല സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. ഗോവിന്ദ് മേനോനും റെക്സ് വിജയനുമാണ് ഈ സിനിമയിലെ പാട്ടുകളുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

കഥ,തിരക്കഥ: ഗുഡ്
സ്വഭാവത്തിലും പെരുമാറ്റത്തിലും പ്രത്യേകള്‍ ഏറെയുള്ള വ്യക്തികളും, ദിനച്ചര്യകളില്‍ കൃത്യനിഷ്ഠതയും അമിതമായ വൃത്തിയും കാത്തുസൂക്ഷിക്കുന്ന വ്യക്തികളും സമൂഹത്തിന്റെ പരിഹാസം ഏറ്റുവാങ്ങുന്നവരാണ്. അത്തരത്തിലുള്ള സ്വഭാവഗുണങ്ങളുള്ള ഹരികൃഷ്ണന്റെ മേല്പറഞ്ഞ സ്വഭാവങ്ങള്‍ എല്ലാം ഒരു യാത്രയോടെ മാറിമറയുന്നു. ചില യാത്രകളും യാത്രക്കിടയില്‍ വന്നു ചേരുന്ന അനുഭവങ്ങളും പരിച്ചയപെടുന്ന വ്യക്തികളും ഒരാളുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കും എന്നതാണ് ഈ സിനിമയിലൂടെ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ പ്രേക്ഷകരോട് പറയുന്നത്. ഒരല്പം ഇഴച്ചില്‍ ആദ്യപകുതിയില്‍ അനുഭവപെട്ടിട്ടുണ്ടെങ്കിലും, ഹരികൃഷ്ണന്റെ കഥാപാത്രത്തെ പ്രേക്ഷകര്‍ക്ക് മനസ്സിലാക്കികൊടുക്കുവാന്‍ വേണ്ടിയുള്ള കഥാസന്ദര്‍ഭങ്ങളായതിനാല്‍ പ്രേക്ഷകര്‍ കണ്ടിരുന്നു. എന്നാല്‍, മൂവരുടെയും യാത്ര തുടങ്ങി അവസാനിക്കുന്നതു വരെയുള്ള രംഗങ്ങള്‍ എല്ലാത്തരം പ്രേക്ഷകരെയും ആസ്വദിപ്പിച്ചു.കഥയ്ക്ക്‌ അനിവാര്യമാല്ലത്ത ഒരൊറ്റ രംഗമോ സംഭാഷണങ്ങളോ ഈ സിനിമയിലില്ല. അതുപോലെ, എല്ലാതരം സിനിമകള്‍ ഇഷ്ടപെടുന്ന പ്രേക്ഷകനും മനസ്സിലാകുന്ന രീതിയില്‍ കഥ പറഞ്ഞതും തിരക്കഥയുടെ കഴിവ് തന്നെ. 


സംവിധാനം: ഗുഡ്
ഒരു നവാഗത സംവിധായകനാണ് താനെന്ന പ്രേക്ഷകര്‍ക്ക്‌ തോന്നാത്തവിധം ഈ സിനിമ സംവിധാനം ചെയ്യുവാന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന് സാധിച്ചിട്ടുണ്ട്. കഥയില്‍ അടങ്ങിയിട്ടുള്ള ചെറിയ സന്ദേശം എല്ലാത്തരം പ്രേക്ഷകര്‍ക്കും ഗ്രഹിക്കുവാന്‍ സാധിക്കുന്ന വിധത്തില്‍ നര്‍മ്മത്തിന്റെ മേമ്പൊടിയോടെയും വേഗതയോടെയും പ്രേക്ഷകരിലേക്ക് എത്തിക്കുവാന്‍ സംവിധായകന് കഴിഞ്ഞതാണ് ഈ സിനിമയുടെ വിജയം. ഓരോ കഥയ്ക്കും അനിയോജ്യമായ ലൊക്കേഷനുകള്‍ തിരഞ്ഞെടുത്തും, കഴിവുള്ള സാങ്കേതിക പ്രവര്‍ത്തകരെ ഉപയോഗിച്ചുകൊണ്ടും, കഥാപാത്രങ്ങള്‍ക്ക് അനിയോജ്യരായ നടീനടന്മാരെ അഭിനയിപ്പിച്ചുക്കൊണ്ടും ഏവര്‍ക്കും രസിക്കാവുന്ന ചിന്തിക്കാവുന്ന ഒരു സിനിമയെടുത്തു വിജയിപ്പിച്ചു. കഥയില്‍ പ്രാധാന്യമില്ലാത്ത കഥാപാത്രങ്ങളോ, രംഗങ്ങളോ, പാട്ടുകളോ, ദ്വയാര്‍ത്ഥ പ്രയോഗങ്ങളോ ഒന്നും തന്നെ ഈ സിനിമയില്ല. ഈ ഓണക്കാലത്ത് കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും യുവകള്‍ക്കും ഒന്നിച്ചിരുന്നു ആസ്വദിക്കാനാവുന്ന സിനിമ തന്നെയാണ് നോര്‍ത്ത് 24 കാതം. അഭിനന്ദനങ്ങള്‍!


സാങ്കേതികം: ഗുഡ്
നവാഗതനായ ജയേഷ് നായരാണ് ഈ സിനിമയുടെ ദ്രിശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. കൊല്ലം മുതല്‍ കോഴിക്കോട് വരെയുള്ള യാത്രയില്‍ മൂവരും ട്രെയിനിലും, ഓട്ടോയിലും, ബസ്സിലും, ബൈക്കിലും, ബോട്ടിലും, ജീപ്പിലും, ടെമ്പോ വാനിലും, കാറിലും, വഞ്ചിയിലും, നടന്നുമൊക്കെ നടത്തുന്ന യാത്രകളും എത്തിച്ചേരുന്ന സ്ഥലങ്ങളും വിശ്വസനീയതയോടെ ദ്രിശ്യവല്‍ക്കരിക്കാന്‍ ജയേഷ് നായര്‍ക്ക്‌ സാധിച്ചു. മേല്പറഞ്ഞ രംഗങ്ങളെല്ലാം വേഗതയോടെ കോര്‍ത്തിണക്കുവാന്‍ ദിലിപ് ഡെന്നിസിന് കഴിഞ്ഞിട്ടുണ്ട്. റഫീക്ക് അഹമ്മദ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക്  പുതുമുഖം ഗോവിന്ദ് മേനോനാണ് സംഗീതം നല്‍കിയിരിക്കുന്നത്. മൂന്ന് പാട്ടുകളും സിനിമയുടെ കഥാസന്ദര്‍ഭങ്ങളുമായി ചേര്‍ന്ന് പോകുന്നവയാണ്. വ്യതസ്തമായ രീതിയില്‍ ചിട്ടപെടുത്തിയ സിനിമയുടെ ടൈറ്റില്‍ ഗാനത്തിന് ഈണം നല്‍കിയിരിക്കുന്നത് റെക്സ് വിജയനാണ്. ഗോവിന്ദ് മേനോന്റെ പശ്ചാത്തല സംഗീതം ഓരോ രംഗങ്ങള്‍ക്കും മിഴിവേകുന്ന രീതിയിലായത് പ്രേക്ഷകരെ രസിപ്പിച്ചു. രാജാകൃഷ്ണന്റെ ശബ്ദമിശ്രണവും രഞ്ജിത്ത് അമ്പാടിയുടെ മേക്കപ്പും, സമീറ സനീഷിന്റെ വസ്ത്രാലങ്കാരവും മികവു പുലര്‍ത്തി.

അഭിനയം: ഗുഡ്
മലയാള സിനിമയിലെ നവയുഗത്തിനു തുടക്കമിട്ട ഫഹദ് ഫാസിലിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരിക്കും ഈ സിനിമയിലെ ഹരികൃഷ്ണന്‍. പ്രത്യേകതകള്‍ ഏറെയുള്ള സ്വഭാവത്തിനുടമയായ ഹരികൃഷ്ണനെ അവതരിപ്പിക്കുവാന്‍ ഏറ്റവും അനിയോജ്യനായ നടന്‍ താന്‍ തന്നെയാണ് എന്ന് പ്രേക്ഷകരെ ബോധ്യപെടുത്തുന്ന വിധമായിരുന്നു ഫഹദിന്റെ അഭിനയം. രാജിവ് നാഥ്-മോഹന്‍ലാല്‍ ടീമിന്റെ അഹം എന്ന സിനിമയിലെ മോഹന്‍ലാല്‍ അഭിനയിച്ച കഥാപാത്രത്തെ ഓര്‍മ്മപെടുത്തുന്ന വിധത്തില്‍ സ്വഭാവ സവിശേഷതകളുള്ള കഥാപാത്രമാണ് ഫഹദ് അവതരിപ്പിച്ചിരിക്കുന്നത്. ഫഹദ് ഫാസിലിനോപ്പം മലയാളത്തിലെ രണ്ടാമത്തെ സിനിമയില്‍ അഭിനയിച്ച സ്വാതി റെഡ്ഡിയും അഭിനയത്തിന്റെ കാര്യത്തില്‍ മികവു പുലര്‍ത്തി. ഇവരോടൊപ്പം തുല്യ പ്രാധാന്യമുള്ള വേഷത്തില്‍ അഭിനയിച്ച നെടുമുടി വേണു അത്ഭുതപെടുത്തുന്ന അഭിനയമാണ് കാഴ്ചവെച്ചിരിക്കുന്നത്. ക്ലൈമാക്സ് രംഗങ്ങളിലെ നെടുമുടി വേണുവിന്റെ അഭിനയം സമീപകാലത്തെ ഏറ്റവും മികച്ചത് എന്ന് തന്നെ വിശേഷിപ്പിക്കെണ്ടാതാണ്. ചെറിയ വേഷങ്ങളിലെത്തിയ തമിഴ് നടന്‍ പ്രേംജി അമരനും, ജിനു ജോസും, ചെമ്പന്‍ വിനോദ് ജോസും, ശ്രീനാഥ് ഭാസിയും മികവു പുലര്‍ത്തി. തലൈവാസല്‍ വിജയ്‌, ഗീത, മുകുന്ദന്‍, വിജയന്‍ പെരിങ്ങോട്, പ്രിവിന്‍ വിനിഷ്, ദീപക് നാഥന്‍, സലാം, ശ്രിന്ദ ആഷബ് എന്നിവരുമുണ്ട് ഈ സിനിമയില്‍.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. പ്രമേയം
2. കഥാസന്ദര്‍ഭങ്ങള്‍, കഥാപാത്രങ്ങള്‍
3. ഫഹദ് ഫാസില്‍, നെടുമുടി വേണു എന്നിവരുടെ അഭിനയം
4. അനില്‍ രാധാകൃഷ്ണന്‍ മേനോന്റെ സംവിധാനം
5. പശ്ചാത്തല സംഗീതം

നോര്‍ത്ത് 24 കാതം റിവ്യൂ: ലളിതമായ കഥാസന്ദര്‍ഭങ്ങളിലൂടെ നര്‍മ്മത്തിന്റെ മേമ്പൊടിയോടെ മികച്ചൊരു സന്ദേശം നല്‍ക്കുവാന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോനും കൂട്ടര്‍ക്കും സാധിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍!

നോര്‍ത്ത് 24 കാതം റേറ്റിംഗ്: 7.00/10
കഥ,തിരക്കഥ: 7/10[ഗുഡ്]
സംവിധാനം: 7/10[ഗുഡ്]
സാങ്കേതികം: 3.5/5[ഗുഡ്]
അഭിനയം: 3.5/5[ഗുഡ്] 
ടോട്ടല്‍ 21/30 [7/10]

രചന,സംവിധാനം: അനില്‍ രാധാകൃഷ്ണന്‍ മേനോന്‍
നിര്‍മ്മാണം:സി.വി.സാരഥി
ബാനര്‍: സൂര്യ സിനി ആര്‍ട്ട്സ്
ചായാഗ്രഹണം: ജയേഷ് നായര്‍
ചിത്രസന്നിവേശം: ദിലീപ് ഡെന്നിസ്
ഗാനരചന: റഫീക്ക് അഹമ്മദ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, വിനായക് ശശികുമാര്‍
സംഗീതം: ഗോവിന്ദ് മേനോന്‍, റെക്സ് വിജയന്‍
പശ്ചാത്തല സംഗീതം: ഗോവിന്ദ് മേനോന്‍
കലാസംവിധാനം:ജോതിഷ് ശങ്കര്‍
വസ്ത്രാലങ്കാരം: സമീറ സനീഷ്
മേക്കപ്പ്: രഞ്ജിത്ത് അമ്പാടി
സൗണ്ട് ഡിസൈനര്‍: രാജകൃഷ്ണന്‍
വിതരണം: ഇ ഫോര്‍ എന്റര്‍റ്റെയിന്‍മെന്റ്സ്

21 Sept 2013

എഴാമത്തെ വരവ് - കാലം തെറ്റി വന്ന ക്ലാസ്സിക് സിനിമ! 5.80/10

എണ്‍പതുകളുടെ മധ്യത്തില്‍ തുടങ്ങി തൊണ്ണൂറുകളുടെ തുടക്കം വരെയുള്ള കാലഘട്ടമാണ് മലയാള സിനിമയിലെ സുവര്‍ണ്ണ കാലഘട്ടമായി അറിയപെടുന്നത്. അത്തരത്തിലുള്ളരു കാലഘട്ടം മലയാള സിനിമയ്ക്ക് സമ്മാനിച്ച പ്രഗല്‍ഭരായ ഒട്ടനേകം വ്യക്തികളുടെ സിനിമകള്‍ മലയാള സിനിമ പ്രേക്ഷകരുടെ ഓര്‍മ്മകളില്‍ നിറഞ്ഞു നില്‍ക്കും. ഓളവും തീരവും എന്ന സിനിമയില്‍ തുടങ്ങി മമ്മൂട്ടിയുടെ പഴശ്ശിരാജ വരെയുള്ള എത്രയോ അത്യുഗ്രന്‍ സിനിമകള്‍ ജ്ഞാനപീഠം ജേതാവ് പത്മഭൂഷന്‍ മടത്തില്‍ തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍ എന്ന എം.ടി. വാസുദേവന്‍‌ നായര്‍ മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. എം.ടി.യുടെ തിരക്കഥകള്‍ കൂടുതലും സിനിമയാക്കിയിട്ടുള്ളത് ഐ.വി.ശശിയും ഹരിഹരനുമാണ്. എം.ടി.യുടെ രചനയില്‍ ഹരിഹരന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ പഞ്ചാഗ്നിയും, അമൃതം ഗമയയും, നഖക്ഷതങ്ങളും, ആരണ്യകവും, ഒരു വടക്കന്‍ വീരഗാഥയും, എന്ന് സ്വന്തം ജാനകികുട്ടിയും, പഴശ്ശിരാജയുമൊക്കെ മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത സിനിമകളാണ്. ഒരു ചെറിയ ഇടവേളയ്ക്കു ശേഷം, എം.ടി.യുടെ രചനയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത സിനിമയാണ് എഴാമത്തെ വരവ്.

ഗായത്രി സിനിമയുടെ ബാനറില്‍ ഭവാനി ഹരിഹരന്‍ നിര്‍മ്മിച്ച എഴാമത്തെ വരവില്‍ ഇന്ദ്രജിത്ത്, വിനീത്, ഭാവന എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 1983 ചിത്രീകരണം പൂര്‍ത്തിയാകാതെ പാതിവഴിയില്‍ ഉപേക്ഷിച്ച എവിടേയോ ഒരു ശത്രു എന്ന സിനിമയ്ക്ക് വേണ്ടി എഴുതിയ തിരക്കഥയുടെ പുനരാവിഷ്കരണമാണ് എഴാമത്തെ വരവിന്റെ തിരക്കഥ. എവിടേയോ ഒരു ശത്രുവില്‍ സുകുമാരാനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതെങ്കില്‍, എഴാമത്തെ വരവില്‍ സുകുമാരന്റെ മകന്‍ ഇന്ദ്രജിത്താണ് ആ കഥാപാത്രമായി അഭിനയിച്ചത്. എസ്.കുമാറാണ് ഈ സിനിമയുടെ ദ്രിശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. ഭവന്‍ ശ്രീകുമാര്‍ ചിത്രസന്നിവേശവും, ദീപക് ദേവ് പശ്ചാത്തല സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. സംവിധായകന്‍ ഹരിഹരന്‍ തന്നെയാണ് ഈ സിനിമയില്‍ പാട്ടുകളുടെ വരികള്‍ എഴുതിയതും സംഗീത സംവിധാനം നിര്‍വഹിച്ചതും. കാസ് കലാസംഘം ടീമാണ് ഈ സിനിമ വിതരണത്തിനെത്തിചിരിക്കുന്നത്.


കഥ, തിരക്കഥ: ആവറേജ്
എം.ടി.വാസുദേവന്‍‌ നായരുടെ ഏറ്റവും മികച്ച രചനകളില്‍ ഒന്നല്ല എവിടയോ ഒരു ശത്രു എന്നത് പ്രേക്ഷകര്‍ക്കറിയാം. പക്ഷെ, ഏതു  പ്രമേയമായാലും അതിലുള്ള സാരാംശം പ്രേക്ഷകര്‍ക്ക്‌ ആസ്വദിക്കാനാവുന്ന രീതിയില്‍, മികച്ച കഥാസന്ദര്‍ഭങ്ങളിലൂടെ സംഭാഷണങ്ങളിലൂടെ അവരിലേക്ക്‌ എത്തിക്കുവാനുള്ള ആ മഹാപ്രതിഭയുടെ കഴിവിന് മുന്നില്‍ പ്രേക്ഷകര്‍ തലകുനിക്കുന്നു. അഹന്തയോടെ വീടും കാടും ആദിവാസികളെയും അടക്കി വാഴുന്ന ഗോപി മുതലാളിയും, അയാളുടെ അടിമയായി ജീവിക്കുന്ന ഭാര്യ ഭാനുവും, അവര്‍ക്കിടയിലേക്ക് വരുന്ന നിഷ്കളങ്കനായ ഗവേഷകന്‍ പ്രസാദും തമ്മിലുള്ള മാനസിക സംഘര്‍ഷങ്ങളാണ് സിനിമയുടെ പ്രമേയം. അതിനിടയില്‍, കാടിനെ വിറപ്പിച്ചുക്കൊണ്ട് മനുഷ്യരെ കടിച്ചുകീറുന്ന പുലിയുടെ ആക്രമണവും. വിനോദത്തിനായി വേട്ടയ്ക്കിറങ്ങുന്ന ഗോപി മുതലാളി പുലിയെ പിടിക്കുക എന്ന ദൗത്യം ഏറ്റെടുക്കുന്നു. തുടര്‍ന്ന് മൂവരുടെയും ജീവിതത്തില്‍ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ കഥ. വിശ്വസനീയമായ കഥാസന്ദര്‍ഭങ്ങളിലൂടെ സംഭാഷണങ്ങളിലൂടെ മേല്പറഞ്ഞ കഥ പറയുവാന്‍ എം.ടി.യ്ക്ക് സാധിച്ചിട്ടുണ്ടെങ്കിലും, പ്രേക്ഷകരെ ഒരു രീതിയിലും രസിപ്പിക്കുന്നതോ ത്രസിപ്പിക്കുന്നതോ ആയിരുന്നില്ല. അതുകൂടാതെ, ഇന്നത്തെ കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ തിരക്കഥയില്‍ വരുത്തുവാനും അദ്ദേഹത്തിനായില്ല.

സംവിധാനം: എബവ് ആവറേജ്
പഴശ്ശിരാജയ്ക്ക് ശേഷം ഹരിഹരന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന സിനിമയാണ് എഴാമത്തെ വരവ്. എണ്‍പതുകളില്‍ എഴുതപെട്ട ഒരു സിനിമയുടെ തിരക്കഥയെ ആസ്പദമാക്കിയാണ് ഈ സിനിമ ഹരിഹരന്‍ സംവിധാനം ചെയ്തിരിക്കുന്നത്. മലയാള സിനിമയില്‍ ആരുംതന്നെ ചിത്രീകരിക്കാന്‍ ധൈര്യപെടാത്ത ഒരു പ്രമേയമാണ് ഈ സിനിമയെ വ്യതസ്തമാക്കുന്നത്. എം.ടി.യുടെ ഭാവനയില്‍ എഴുതപെട്ട ഓരോ രംഗങ്ങളും അതിശയോക്തിയില്ലാത്തെ വിശ്വസനീയതയോടെ ദ്രിശ്യവല്‍ക്കരിക്കുവാന്‍ ഹരിഹരന് സാധിച്ചു. ആദ്യപകുതിയുടെ അവസാനവും രണ്ടാം പകുതിയിടെ തുടക്കവും ഒരല്പം ഇഴഞ്ഞുനീങ്ങുന്ന രീതിയിലായതു പ്രേക്ഷകരെ മുഷിപ്പിച്ചു. പ്രവചിക്കനാവുന്ന കഥാസന്ദര്‍ഭങ്ങളിലൂടെ വികസിക്കുന്ന കഥയ്ക്ക്, ചിത്രീകരണത്തിലൂടെ പുതുമ നല്‍ക്കുവാന്‍ ഹരിഹരന് സാധിച്ചില്ല. നായകന്മാര്‍ തമ്മിലുള്ള സംഘട്ടന രംഗങ്ങളും, പുലിയുടെ ആക്രമണം കാണിക്കുന്ന ക്ലൈമാക്സ് രംഗങ്ങളും സംവിധായകന്റെ കഴിവുകൊണ്ട് മികവുറ്റതായി. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടായ എം.ടി.-ഹരിഹരന്‍ ടീമില്‍ നിന്നും ഇതിലും മികച്ചത് പ്രതീകിഷിച്ചു തിയറ്ററുകളില്‍ എത്തുന്ന പ്രേക്ഷകര്‍ നിരാശരായി മടങ്ങുന്നതില്‍ തെറ്റുപറയാനാകില്ല. കാരണം, എത്രയോ മികച്ച സിനിമകള്‍ എം.ടി.യും ഹരിഹരനും പ്രേക്ഷകര്‍ക്ക്‌ സമ്മാനിച്ചിട്ടുണ്ട്.


സാങ്കേതികം: ഗുഡ്
ഐ.വി.ശശിയുടെ മൃഗയ എന്ന സിനിമയ്ക്ക് ശേഷം ഇതാദ്യമായാണ് മലയാള സിനിമയില്‍ ഒരു പുലി സിനിമയിലെ പ്രധാന കഥാപാത്രമായി വരുന്നത്. ഇത്രയും വീര്യമുള്ളതും ഗാംഭീര്യമുള്ളതുമായ പുലിയെ മറ്റൊരു സിനിമയിലും കണ്ടിട്ടില്ല. വിദേശ രാജ്യത്തെ കാടുകളിലാണ് പുലിയുള്ള രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. വിശ്വസനീയതയോടെ പുലിയെ അവതരിപ്പിക്കുവാന്‍ സാങ്കേതിക വശങ്ങള്‍ കൈകാര്യം ചെയ്തവര്‍ക്ക് സാധിച്ചിട്ടുണ്ട്. പുലിയുടെ ശബ്ദം മാത്രം കേള്‍പ്പിക്കുന്ന രംഗങ്ങളുള്ള ശബ്ദമിശ്രണവും മികവു പുലര്‍ത്തി. തപസ് നായക് ആണ് ഈ സിനിമയുടെ ശബ്ദമിശ്രണം നിര്‍വഹിച്ചത്. എഴാമത്തെ വരവിന്റെ സവിശേഷതകളില്‍ ഏറ്റവും മികച്ചതായത് എസ്.കുമാറിന്റെ ചായാഗ്രഹണമാണ്. കാടിന്റെ ദ്രിശ്യഭംഗി ഒപ്പിയെടുത്ത എസ്.കുമാറിന്റെ ദ്രിശ്യങ്ങള്‍ സിനിമയുടെ മാറ്റുകൂട്ടുന്നു. ഭവന്‍ ശ്രീകുമാറിന്റെ സന്നിവേശവും മികവു പുലര്‍ത്തി. മറ്റൊരു എടുത്തു പറയേണ്ട ഘടകം എന്നത് ദീപക് ദേവിന്റെ പശ്ചാത്തല സംഗീതമാണ്. അര്‍ത്ഥവത്തായ വരികളും ലളിതമായ സംഗീതവും ഉപയോഗിച്ച് ചിട്ടപെടുത്തിയ രണ്ടു പാട്ടുകളാണ് ഈ സിനിമയിലുള്ളത്. രണ്ടു പാട്ടുകളുടെയും വരികള്‍ എഴുതിയതും സംഗീതം നല്കിയതും സംവിധായകന്‍ ഹരിഹരനാണ്. ഏവര്‍ക്കും അഭിനന്ദനങ്ങള്‍!


അഭിനയം: എബവ് ആവറേജ്
ഗോപിനാഥന്‍ മേനോനായി മികച്ച അഭിനയം കാഴ്ച്ചവെച്ചുക്കൊണ്ട്‌ ഇന്ദ്രജിത്ത് ഒരിക്കല്‍ക്കൂടി പ്രേക്ഷകരുടെ കയ്യടി നേടി. മികവുറ്റ ഭാവാഭിനയവും ശരീര ഭാഷയും സംഭാഷണ രീതിയും ഉപയോഗിച്ചുക്കൊണ്ട് ഗോപി മുതലാളിയെ വിശ്വസനീയതയോടെ അവതരിപ്പിക്കുവാന്‍ ഇന്ദ്രജിത്തിന് സാധിച്ചു. ശാന്ത സ്വഭാവക്കാരനായ ഗവേഷണ ഉദ്യോഗസ്ഥന്റെ വേഷത്തില്‍ വിനീതും മികവു പുലര്‍ത്തി. എല്ലാം സഹിച്ചുക്കൊണ്ട് ജീവിതം തള്ളിനീക്കുന്ന ഭാനുവായി മോശമല്ലാത്ത അഭിനയം കാഴ്ച്ചവെക്കുവാന്‍ ഭാവനയ്ക്ക് സാധിച്ചു. ആദിവാസി പെണ്‍കുട്ടിയുടെ വേഷത്തില്‍ പുതുമുഖം കവിത നായര്‍ അല്ഭുതപെടുത്തുന്ന അഭിനയ പ്രകടനം കാഴ്ച്ചവെചിരിക്കുന്നു. ഇവരെ കൂടാതെ മാമുക്കോയ, സുരേഷ് കൃഷ്ണ, നന്ദു, കുട്ടിക്കല്‍ ജയചന്ദ്രന്‍, ക്യാപ്റ്റന്‍ രാജു എന്നിവരും അഭിനയിച്ചിട്ടുണ്ട് ഈ സിനിമയില്‍.

സിനിമയില്‍ ഇഷ്ടപെട്ടവ:
1.എസ്.കുമാറിന്റെ ചായാഗ്രഹണം
2.ലൊക്കേഷന്‍സ്
3.ക്ലൈമാക്സ്
4.ഇന്ദ്രജിത്തിന്റെ അഭിനയം
5.ചിത്രസന്നിവേശം
6.ശബ്ദമിശ്രണം

സിനിമയില്‍ ഇഷ്ടപെടാത്തവ:
1.കാലനുസൃതമാറ്റങ്ങള്‍ വരുത്താത തിരക്കഥ
2.പാട്ടുകള്‍

എഴാമത്തെ വരവ് റിവ്യൂ: കാലനുസൃത മാറ്റങ്ങള്‍ വരുത്താതെയുള്ള കഥയും കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളും സിനിമയുടെ പ്രധാന പോരായ്മയാണെങ്കിലും, എസ്.കുമാര്‍ പകര്‍ത്തിയ കാടിന്റെ മനോഹാരിതയും,ക്ലൈമാക്സ് രംഗങ്ങളുടെ തീവ്രതയും, ഇന്ദ്രജിത്തിന്റെ അഭിനയവും, ഹരിഹരന്റെ അച്ചടക്കത്തോടെയുള്ള സംവിധാനവും എഴാമത്തെ വരവിനു കാലം തെറ്റി വന്ന ക്ലാസ്സിക് സിനിമ എന്ന വിശേഷണം നല്‍കുന്നു.

എഴാമത്തെ വരവ് റേറ്റിംഗ്: 5.80/10
കഥ, തിരക്കഥ: 5/10[ആവറേജ്]
സംവിധാനം: 6/10[എബവ് ആവറേജ്]
സാങ്കേതികം: 3.5/5[ഗുഡ്]
അഭിനയം: 3/5[എബവ് ആവറേജ്]
ടോട്ടല്‍ 17.5/30 [5.8/10]

സംവിധാനം:ഹരിഹരന്‍
രചന: എം.ടി.വാസുദേവന്‍‌ നായര്‍
നിര്‍മ്മാണം: ഭവാനി ഹരിഹരന്‍
ബാനര്‍: ഗായത്രി സിനിമ എന്റര്‍പ്രൈസസ്
ചായാഗ്രഹണം: എസ്.കുമാര്‍
ചിത്രസന്നിവേശം:ഭവന്‍ ശ്രീകുമാര്‍
ഗാനരചന,സംഗീതം: ഹരിഹരന്‍
പശ്ചാത്തല സംഗീതം: ദീപക് ദേവ്
ശബ്ദമിശ്രണം: തപസ് നായക്
വിതരണം: കാസ്, കലാസംഘം റിലീസ്

15 Sept 2013

ശൃംഗാരവേലന്‍ - ജന"അ"പ്രിയ നായകന്റെയും സംഘത്തിന്റെയും സിനിമാ പാതകം! 3.60/10

കേരള-തമിഴ് നാട് അതിര്‍ത്തിയിലുള്ള ഒരു ഉള്‍നാടന്‍ ഗ്രാമവും, ആ ഗ്രാമത്തിലെ തൊഴില്‍ രഹിതനായ ചെറുപ്പക്കാരനും അവന്റെ സുഹൃത്തുക്കളും. ആ ചെറുപ്പകാരനാകുമല്ലോ ഈ കഥയിലെ നായകന്‍. ആ ഗ്രാമത്തില്‍ നിന്നും ഒരല്പം അകലെയായി ഒരു വലിയ തറവാടും, കുറെ അന്ധവിശ്വാസങ്ങളായി ജീവിക്കുന്ന തമ്പുരാനും തമ്പുരാട്ടിയും അവരുടെ കൊച്ചുമകളും. ആ വലിയ തറവാട്ടിലെ കൊച്ചുമകളാകുമല്ലോ ഈ കഥയിലെ നായിക. ആ കൊച്ചുമകളുടെ വിവാഹം നടക്കുവാനും ജാതകത്തിലെ ദോഷങ്ങളൊക്കെ മാറുവാനും വേണ്ടി പ്രാര്‍ഥനകളും പൂജകളുമൊക്കെ ചെയ്തുകൊണ്ടിരിക്കുന്ന തമ്പുരാനും തമ്പുരാട്ടിയും. ഇതിനിടയില്‍, ചില പ്രത്യേക സാഹചര്യങ്ങള്‍ കാരണം തൊഴില്‍ രഹിതനായ ചെറുപ്പക്കാനും സുഹൃത്തുക്കളും ആ തറവാട്ടില്‍ എത്തുകുകയും അവിടത്തെ അംഗങ്ങളായി മാറുകയും ചെയുന്നു. ഒടുവില്‍ സകലകാലാവല്ലഭാനായ നായകനും, കോടീശ്വരിയും സുന്ദരിയുമായ നായികയും തമ്മില്‍ പ്രണയത്തിലാകുന്നു. തുടര്‍ന്ന് എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന് പ്രേക്ഷകര്‍ക്ക്‌ ഊഹിക്കനാവുന്നതെയുള്ളൂ. പ്രത്യേകിച്ച് ആ സിനിമയുടെ തിരക്കഥ രചയ്താക്കള്‍ ഉദയകൃഷ്ണ - സിബി കെ. തോമസ്‌ എന്നിവരും, നായകന്‍ ദിലീപും, തമ്പുരാന്‍ നെടുമുടി വേണുവുമാകുമ്പോള്‍.

ആര്‍.ജെ ക്രിയേഷന്‍സിന്റെ ബാനറില്‍ ജെയ്സണ്‍ ഇളങ്കുളം നിര്‍മ്മിച്ച്‌, മായമോഹിനി എന്ന മെഗാ ഹിറ്റ്‌ സിനിമയ്ക് ശേഷം ജോസ് തോമസ്‌ സംവിധാനം നിര്‍വഹിച്ചു, ദിലീപ് നായകനായ സിനിമയാണ് ശൃംഗാരവേലന്‍. ഉദയകൃഷ്ണ-സിബി കെ.തോമസ്‌ എന്നിവര്‍ ചേര്‍ന്ന് രചന നിര്‍വഹിച്ച ഈ സിനിമയില്‍ തമിഴ്-കന്നഡ നടിയായ വേദികയാണ് നായിക. ലാല്‍, നെടുമുടി വേണു, കലാഭവന്‍ ഷാജോണ്‍, ജോയ് മാത്യു, ബാബു നമ്പൂതിരി, ബാബുരാജ്, ഷമ്മി തിലകന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കഥ, തിരക്കഥ: ബിലോ ആവറേജ്
ദിലീപിന് വേണ്ടി ഉദയകൃഷ്ണയും സിബി കെ.തോമസും തിരക്കഥ എഴുതുന്ന 18മത് സിനിമയാണ് ശൃംഗാരവേലന്‍. ഉദയപുരം സുല്‍ത്താനും, സി.ഐ.ഡി.മൂസയും, റണ്‍വേയും, വെട്ടവും, ലയണും ഒക്കെ പ്രേക്ഷകര്‍ ഏറെ ആസ്വദിക്കുകയും ഇരുകയ്യുംനീട്ടി സ്വീകരിക്കുകയും ചെയ്ത സിനിമകളായിരുന്നു. പക്ഷെ, മായാമോഹിനിയും മരുമകനും കമ്മത്തുമൊക്കെ വിജയ സിനിമകളായിരുന്നുവെങ്കിലും, നല്ല സിനിമകളെ സ്നേഹിക്കുന്ന പ്രേക്ഷകരെയും ദിലീപിന്റെ ആരാധകരെയും ഒരുപോലെ നിരാശപെടുത്തിയ സിനിമകളായിരുന്നു. കണ്ടുമടുത്ത കഥാസന്ദര്‍ഭങ്ങളിലൂടെ, ദ്വയാര്‍ത്ഥ പ്രയോഗങ്ങളിലൂടെ, ദിലീപിന്റെയും ലാലിന്റെയും കോമാളിത്തരങ്ങളിലൂടെ, അനിവാര്യമാല്ലത്ത പാട്ടുകളിലൂടെ, അതിശയോക്തിയുള്ള അഭിനയ മുഹൂര്‍ത്തങ്ങളിലൂടെ മുന്‍പോട്ടു പോകുന്ന കഥയും, പ്രേക്ഷകരെ വെറുപ്പിക്കുന്ന രീതിയിലുള്ള ക്ലൈമാക്സ് രംഗങ്ങളിലൂടെ അവസാനിക്കുന്ന സിനിമയും തീര്‍ത്തും നിരാശപെടുത്തുന്നു.

സംവിധാനം: ബിലോ ആവറേജ് 
മായാമോഹിനി എന്ന സിനിമയുടെ വിജയത്തിന് ശേഷം ജോസ് തോമസും ദിലീപും ഒന്നിച്ച ശൃംഗാരവേലനില്‍ നിന്നും മഹത്തായ കലാസൃഷ്ടിയൊന്നും പാവം പ്രേക്ഷകര്‍ ആഗ്രഹിക്കുന്നില്ല. യുക്തിയെ ചോദ്യം ചെയ്യാത്ത കഥാസന്ദര്‍ഭങ്ങളും, വേഗതയോടെ കഥപറയുന്ന രീതിയും, കുട്ടികള്‍ക്ക് ചിരിക്കുവാനുള്ള നല്ല മുഹൂര്‍ത്തങ്ങളും മാത്രം പ്രതീക്ഷിച്ചു തിയറ്ററില്‍ വരുന്ന ശരാശരി കുടുംബ പ്രേക്ഷരെ പോലും വെറുപ്പിക്കുന്ന ചലച്ചിത്രാനുഭാവമാണ് ശൃംഗാരവേലന്‍. കണ്ടുമടുത്ത കഥയാണെന്നും, ദ്വയാര്‍ത്ഥ പ്രയോഗങ്ങളുള്ള തമാശകളാണെന്നുമൊക്കെ അറിവുള്ള സംവിധായകനു, വേഗതയോടെയെങ്കിലും ഈ സിനിമ അവസാനിപ്പിക്കാമായിരുന്നു. ഷാജിയുടെ കളര്‍ഫുള്‍ ദ്രിശ്യങ്ങള്‍ കൂടിയില്ലായിരുന്നുവെങ്കില്‍, പ്രേക്ഷകര്‍ ആദ്യപകുതി കഴിഞ്ഞു തിയറ്റര്‍ വിട്ടുപോകുമായിരുന്നു. അറുബോറന്‍ കഥാസന്ദര്‍ഭങ്ങള്‍ സഹിച്ചു മടുത്ത പ്രേക്ഷകരെ പിന്നെയും വെറുപ്പിക്കുവാന്‍ വേണ്ടി അവിശ്വസനീയമായ ക്ലൈമാക്സിലൂടെ ജോസ് തോമസ്‌ സിനിമ അവസാനിപ്പിച്ചു. മായമോഹിനി പോലെ ശൃംഗാരവേലനും ഒരു വലിയ വിജയമാകുമായിരിക്കാം. പക്ഷെ, പാവം പ്രേക്ഷകരോട് ജോസ് തോമസും സിബി-ഉദയന്‍ ടീമും ചെയുന്നത് ഒരു വലിയ ദ്രോഹമാണ് എന്ന് ഇവര്‍ എന്നാണു മനസ്സിലാക്കുക.


സാങ്കേതികം: ആവറേജ് 
ഷാജിയാണ് ഈ സിനിമയ്ക്ക് വേണ്ടി ചായാഗ്രഹണം നിര്‍വഹിച്ചത്. കളര്‍ഫുള്ളായ ദ്രിശ്യങ്ങള്‍ സിനിമയുടെ കഥയും കഥാപാത്രങ്ങളെയും കഥാസന്ദര്‍ഭങ്ങളെയും സഹായിച്ചിട്ടുണ്ട്. പാട്ടുകളുടെ ചിത്രീകരണവും, അതിനു വേണ്ടി തിരഞ്ഞെടുത്ത ലോക്കെഷനുകളും മികവു പുലര്‍ത്തി. സൗണ്ട് തോമയുടെ ചിത്രസന്നിവേശം നിര്‍വഹിച്ച ജോണ്‍കുട്ടിയാണ് ഈ സിനിമയുടെ ദ്രിശ്യങ്ങള്‍ കൂട്ടിയോജിപ്പിച്ചത്. ഷാജി പകര്‍ത്തിയ ദ്രിശ്യങ്ങള്‍ സംയോജിപ്പിക്കുന്നതിനിടയില്‍ ജോണ്‍ കുട്ടി ഉറക്കത്തില്‍പെട്ടുപോയോ എന്ന സംശയം കണ്ടിരിക്കുന്ന പ്രേക്ഷര്‍ക്കു തോന്നിയിട്ടുണ്ടെങ്കില്‍, അവരെ തെറ്റുപറയാനകില്ല. റഫീക്ക് അഹമ്മദ് എഴുതിയ വരികള്‍ക്ക് സംഗീതം നല്ക്കിയത് ബേര്‍ണി ഇഗ്നെഷ്യസ് ആണ്. നാല് പാട്ടുകളുള്ള ഈ സിനിമയില്‍ ഒരൊറ്റ പാട്ട് പോലും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുന്നില്ല. ഗിരീഷ്‌ മേനോന്റെ കലാസംവിധാനവും, സുദേവവന്റെ മേക്കപ്പും, എസ്.ബി. സതീശന്റെ വസ്ത്രാലങ്കാരവും സിനിമയ്ക്ക് ചേരുന്ന രീതിയിലായിരുന്നു.

അഭിനയം: ആവറേജ് 
ദിലീപ്, ലാല്‍, നെടുമുടി വേണു, ജോയ് മാത്യു, കലാഭവന്‍ ഷാജോണ്‍, ബാബു നമ്പൂതിരി, ബാബുരാജ്, ഷമ്മി തിലകന്‍, ശരത് സക്സേന, ചെമ്പില്‍ അശോകന്‍, ശശി കലിങ്ക, ഗീഥാ സലാം, വേദിക, ശ്രീദേവി ഉണ്ണി, അഞ്ചു അരവിന്ദ്, അംബിക മോഹന്‍ എന്നിവരാണ് ഈ സിനിമയിലെ അഭിനേതാക്കള്‍. ദിലീപ് തന്റെ സ്ഥിരം ശൈലയില്‍ കണ്ണനെ അവതരിപ്പിച്ചു. ലാലിന്‍റെ യേശുദാസ് എന്ന കഥാപാത്രം പലയിടങ്ങളിലും ഒരല്പം അമിതാഭിനയം കാഴ്ച്ചവെച്ചുക്കൊണ്ട് പ്രേക്ഷകരെ ചെറിയ രീതിയില്‍ ബോറടിപ്പിച്ചു. നെടുമുടി വേണു മികച്ച രീതിയില്‍ തമ്പുരാന്റെ കഥാപാത്രം അവതരിപ്പിച്ചപ്പോള്‍, ഗോപി പ്രസാദ് എന്ന അധോലോക നായകന്റെ വേഷത്തില്‍ ജോയ് മാത്യു പ്രേക്ഷകരെ വെറുപ്പിച്ചു. സിനിമയുടെ രണ്ടാം പകുതിയില്‍ എത്തിയ ബാബുരാജ് രസിപ്പിച്ചപ്പോള്‍, നേരം എന്ന സിനിമയിലെ ഊക്കന്‍ ടിന്റു എന്ന ഷമ്മി തിലകന്റെ കഥാപാത്രം പ്രേക്ഷകരെ ബോറടിപ്പിച്ചു.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. ലാലിന്‍റെ കഥാപാത്രം
2. ഷാജിയുടെ ചായാഗ്രഹണം

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. കഥയും കഥാസന്ദര്‍ഭങ്ങളും
2. ജോസ് തോമസിന്റെ സംവിധാനം
3. ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍
4. സിനിമയുടെ ദൈര്‍ഘ്യം
5. ക്ലൈമാക്സ് സംഘട്ടനം
6. പാട്ടുകള്‍

ശൃംഗാരവേലന്‍ റിവ്യൂ: ലോജിക്കില്ലാത്ത കഥാസന്ദര്‍ഭങ്ങളും, പരിതാപകരമായ സംവിധാന രീതിയും, രണ്ടേമുക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യവും, ദ്വയാര്‍ത്ഥ പ്രയോഗങ്ങളും, അവിശ്വസനീയമായ ക്ലൈമാക്സും ചേര്‍ന്നതാണ് ശൃംഗാരവേലന്‍.

ശൃംഗാരവേലന്‍ റേറ്റിംഗ്: 3.60/10
കഥ, തിരക്കഥ: 3/10[ബിലോ ആവറേജ്]
സംവിധാനം: 3/10[ബിലോ ആവറേജ്]
സാങ്കേതികം: 2.5/5[ആവറേജ്]
അഭിനയം: 2.5/5[ആവറേജ്]
ടോട്ടല്‍ 11/30 [3.6/10]

സംവിധാനം: ജോസ് തോമസ്‌
നിര്‍മ്മാണം: ജെയ്സണ്‍ ഇളംങ്കുളം
ബാനര്‍: ആര്‍.ജെ.ക്രിയേഷന്‍സ്
രചന: ഉദയ്കൃഷ്ണ-സിബി കെ.തോമസ്‌
ചായാഗ്രഹണം: ഷാജി
ചിത്രസന്നിവേശം: ജോണ്‍കുട്ടി
സംഗീതം: ബേര്‍ണി ഇഗ്നെഷ്യസ്
ഗാനരചന: റഫീക്ക് അഹമ്മദ്
കലാസംവിധാനം: ഗിരീഷ്‌ മേനോന്‍
മേക്കപ്പ്: സുദേവന്‍
വസ്ത്രാലങ്കാരം: എസ്.ബി.സതീശന്‍
വിതരണം: ആര്‍.ജെ. ആന്‍ഡ്‌ മഞ്ജനാഥ റിലീസ്

ഡി കമ്പനി - ചേരുവകള്‍ തെറ്റിയ ബോറ ഡി കമ്പനി 4.00/10

 
രഞ്ജിത്തിന്റെ കേരള കഫേ, മേജര്‍ രവിയുടെ ഒരു യാത്രയില്‍, അമല്‍ നീരദിന്റെ 5 സുന്ദരികള്‍ എന്നീ സിനിമകള്‍ക്ക്‌ ശേഷം അന്തോളജി വിഭാഗത്തില്‍ പുറത്തിറങ്ങുന്ന സിനിമയാണ് വിനോദ് വിജയന്‍റെ നേതൃത്വത്തില്‍ എം.പത്മകുമാര്‍, ദിപന്‍, വിനോദ് വിജയന്‍ എന്നിവര്‍ സംവിധാനം നിര്‍വഹിച്ച മൂന്ന് ഹൃസ്വചിത്രങ്ങളുടെ ഡി കമ്പനി. ആക്ഷന്‍-ത്രില്ലര്‍-സസ്പെന്‍സ് ഗണത്തില്‍ ഉള്‍പെടുത്താവുന്ന സിനിമകളായ ഒരു ബൊളീവിയന്‍ ഡയറി 1995, ഗാങ്ങ്സ് ഓഫ് വടക്കുംനാഥന്‍, ഡേ ഓഫ് ജഡ്ജ്മെന്റ് എന്നിവയാണ് ഡി കമ്പനിയിലെ സിനിമകള്‍. അന്നയും റസൂലും എന്ന സിനിമയ്ക്ക് ശേഷം ഡി കട്ട്സിന്റെ ബാനറില്‍ വിനോദ് വിജയനും കെ.മോഹനനും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ഈ സിനിമയില്‍ ഫഹദ് ഫാസില്‍, ജയസുര്യ, അനൂപ്‌ മേനോന്‍, ആസിഫ് അലി, ഉണ്ണി മുകുന്ദന്‍, സമുദ്രക്കനി, ഭാമ, തനുശ്രീ ഘോഷ്, അനന്യ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഒരു ബൊളീവിയന്‍ ഡയറി 1995 - 3.60/10
ജി.എസ്.അനിലിന്റെ രചനയില്‍ എം.പത്മകുമാര്‍ സംവിധാനം ചെയ്ത സിനിമയായ ഒരു ബൊളീവിയന്‍ ഡയറി 1995 ആണ് ഡി കമ്പനിയിലെ ആദ്യ സിനിമ. മാവോയിസ്റ്റ് നേതാവായ ചൌകിധാര്‍ ചില ഉദ്ദേശ ലക്ഷ്യങ്ങളോടെ വയനാട്ടിലെ കണ്ണവം കാട്ടിലെ ആദിവാസികളെ തേടിയെത്തുന്നു. ആദിവാസികള്‍ക്കെതിരെയുള്ള ചൂഷണങ്ങള്‍ക്കെതിരെ പ്രതികരിക്കണം എന്ന സന്ദേശം അവര്‍ക്ക് നല്‍ക്കാന്‍ വേണ്ടിയാണ് ചൌകിധാര്‍ അവിടെയെത്തുന്നത്. പക്ഷെ, മാവോയിസം തടയുവാന്‍ വേണ്ടി ചൌകിധാറിനെ അന്വേഷിച്ചു പോലീസ് ഉദ്യോഗസ്ഥര്‍ കണ്ണവം കാട്ടിലെത്തുന്നു. ചൌകിധാറിനെ സംരക്ഷിക്കുന്ന ആദിവാസി യുവാവാണ് ചിന്നന്‍. നേതാവിനെ കണ്ടുപിടിക്കുന്നതിനു വേണ്ടി പോലീസ് ചിന്നനെ അറ്റസ്റ്റ് ചെയുന്നു. തുടര്‍ന്ന് ചിന്നനും ചൌകിധാറിനും എന്ത് സംഭവിച്ചു എന്നതാണ് ഈ ലഘു സിനിമയുടെ കഥ. ചിന്നനായി ആസിഫ് അലിയും, ചൌകിധാറായി സമുദ്രക്കനിയും അഭിനയിച്ചിരിക്കുന്നു. ഒരു പത്രപ്രവര്‍ത്തകയുടെ വേഷത്തില്‍ അനന്യയും ഒരു പ്രധാന കഥാപാത്രമായി അഭിനയിച്ചിരിക്കുന്നു. വിനോദ് ഇല്ലംപിള്ളിയാണ് ഈ സിനിമയുടെ ചായാഗ്രഹണം. അജിത്കുമാര്‍ ചിത്രസന്നിവേശവും രതീഷ്‌ വേഗ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. പ്രമേയം
2. ചായാഗ്രഹണം
3. ലോക്കെഷന്‍സ്

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. സംവിധാനം
2. അഭിനയം

ഒരു ബൊളീവിയന്‍ ഡയറി 1995 റിവ്യൂ: മോശമല്ലാത്ത ഒരു പ്രമേയത്തിന്റെയും പിന്‍ബലം ലഭിച്ചിട്ടും, പുതുമുയുള്ള കഥാസന്ദര്‍ഭങ്ങള്‍ രചിക്കുന്നതിലും, കഥയുടെ അവതരണ രീതിയിലും പാളിച്ചപറ്റിയ അനിലിനും പത്മകുമാറിന് നിരാശമാത്രമാണ് പ്രേക്ഷകര്‍ക്ക്‌ സമ്മാനിക്കുവാന്‍ സാധിച്ചത്.

ഒരു ബൊളീവിയന്‍ ഡയറി 1995 റേറ്റിംഗ്: 3.60/10
കഥ, തിരക്കഥ: 3/10[ബിലോ ആവറേജ്]
സംവിധാനം: 3/10[ബിലോ ആവറേജ്]
സാങ്കേതികം: 3/5[എബവ് ആവറേജ്]
അഭിനയം: 2/5[ബിലോ ആവറേജ്]
ടോട്ടല്‍ 11/30 [3.6/10]

സംവിധാനം: എം. പത്മകുമാര്‍
രചന: ജി.എസ്.അനില്‍
ചായാഗ്രഹണം: വിനോദ് ഇല്ലംപിള്ളി
ചിത്രസന്നിവേശം: അജിത്‌ കുമാര്‍
സംഗീതം: രതീഷ്‌ വേഗ
വസ്ത്രാലങ്കാരം: പഴനി

ഗാങ്ങ്സ് ഓഫ് വടക്കുംനാഥന്‍ - 3.80/10
അനൂപ്‌ മേനോന്റെ രചനയില്‍ ദിപന്‍ സംവിധാനം ചെയ്ത ഗാങ്ങ്സ് ഓഫ് വടക്കുംനാഥനാണ് ഡി കമ്പനിയിലെ രണ്ടാമത്തെ ഹൃസ്വചിത്രം. ബംഗാളൂരുവിലെ കോടീശ്വരനായ ബിസിനെസ്സുക്കാരന്‍ അജയ് മല്ല്യയുടെ കൊലപാതകം അന്വേഷിക്കുവാനായി അക്ബര്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്‍ തൃശ്ശൂരിലെത്തുന്നു. അവിടെയുള്ള കൊട്ടേഷന്‍ സംഘങ്ങളെ കേന്ദ്രികരിച്ചാണ് അക്ബറിന്റെ അന്വേഷണം. തൃശ്ശൂരിലെ കൊട്ടേഷന്‍ സംഘങ്ങളുടെ തലവന്മാരായ റാഫേല്‍ ആലൂക്കാരന്‍, വരാല് ജെയ്സണ്‍, കുപ്പി സൈമണ്‍ എന്നിവരെ തമ്മിലടിപ്പിചിക്കൊണ്ടാണ് അവരെ പിടിയലാക്കാനുള്ള അക്ബറിന്റെ ശ്രമം. അക്ബറിന്റെ ശ്രമം എത്രത്തോളം വിജയിക്കുമെന്നും, എന്ത്കൊണ്ടാണ് അക്ബര്‍ മേല്പറഞ്ഞ മാര്‍ഗം സ്വീകരിച്ചതെന്നുമാണ് ഈ ലഘു സിനിമയുടെ സസ്പെന്‍സ്. അക്ബറായി അനൂപ്‌ മേനോനും, വരാല് ജെയ്സണായി ജയസൂര്യയും അഭിനയിച്ചിരിക്കുന്നു. ഇവരെ കൂടാതെ ഉണ്ണി മുകുന്ദന്‍, ഇര്‍ഷാദ്, ദീപക് പരമ്പോള്‍, പാര്‍വതി നായര്‍ എന്നിവരും ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നു. 

സിനിമയില്‍ ഇഷ്ടപെട്ടവ:
1. സസ്പെന്‍സ് നിലനിര്‍ത്തിയിരിക്കുന്ന രീതി
2. സംഭാഷണങ്ങള്‍
3. ജയസുര്യയുടെ അഭിനയം

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. യുക്തിയില്ലാത്ത കഥയും കഥാസന്ദര്‍ഭങ്ങളും
2. ദിപന്റെ സംവിധാനം 

ഗാങ്ങ്സ് ഓഫ് വടക്കുംനാഥന്‍ റിവ്യൂ: യുക്തിയെ ചോദ്യം ചെയ്യുന്ന കഥാസന്ദര്‍ഭങ്ങളും ദിപന്റെ സംവിധാന രീതിയും ഗാങ്ങ്സ് ഓഫ് വടക്കുംനാഥനെ സ്ഥിരം സസ്പെന്‍സ് ത്രില്ലര്‍ സിനിമകളില്‍ നിന്നും വേറിട്ടതാക്കിയില്ല.

ഗാങ്ങ്സ് ഓഫ് വടക്കുംനാഥന്‍ റേറ്റിംഗ്: 3.80/10
കഥ, തിരക്കഥ: 3/10[ബിലോ ആവറേജ്]
സംവിധാനം: 3/10[ബിലോ ആവറേജ്]
സാങ്കേതികം: 3/5[എബവ് ആവറേജ്]
അഭിനയം: 2.5/5[ആവറേജ്]
ടോട്ടല്‍ 11.5/30 [3.8/10]

സംവിധാനം: ദിപന്‍
രചന: അനൂപ്‌ മേനോന്‍ 
ചായാഗ്രഹണം: ഭരണി കെ.ധരന്‍
ചിത്രസന്നിവേശം: സാംജിത്
സംഗീതം: ഗോപി സുന്ദര്‍
വസ്ത്രാലങ്കാരം: സുനില്‍ റഹ്മാന്‍

ഡേ ഓഫ് ജഡ്ജ്മെന്റ് - 4.70/10
റെഡ് അലര്‍ട്ട് എന്ന കലാഭവന്‍ മണി സിനിമയ്ക്ക് ശേഷം വിനോദ് വിജയന്‍ സംവിധാനം ചെയ്യുന്ന ലഘു സിനിമയാണ് ഡേ ഓഫ് ജഡ്ജ്മെന്റ്. ഫഹദ് ഫാസിലും തനുശ്രീ ഘോഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ഈ സിനിമ ഒരു സസ്പെന്‍സ് ത്രില്ലര്‍ സിനിമയാണ്. ഡോക്ടര്‍ സുനിലിന്റെ ഭാര്യയുടെ മരണം അന്വേഷിക്കുവാനാണ് സറീന എന്ന കമ്മിഷണര്‍ കേരളത്തിലെത്തുന്നത്. മലയാള സിനിമയില്‍ മുമ്പ് കണ്ടിട്ടില്ലാത്ത രീതിയിലുള്ള കുറ്റാന്വേഷണമാണ് ഈ സിനിമയെ വ്യതസ്തമാക്കുന്നത്. പ്രവചിക്കാനവുന്ന സസ്പെന്‍സാണ് ഈ സിനിമയുടെ ക്ലൈമാക്സില്‍ കാണിക്കുന്നതെങ്കിലും, ഫഹദ് ഫാസിലിന്റെ മികച്ച അഭിനയവും കുറ്റാന്വേഷണ രീതിയിലുള്ള പുതുമയും പ്രേക്ഷരെ രസിപ്പിച്ചു. പക്ഷെ, ഈ ലഘു സിനിമയുടെ 1 മണിക്കൂര്‍ ദൈര്‍ഘ്യം ശരിക്കും ഒരു ബോറന്‍ അനുഭവമായിരുന്നു. സുനിലായി ഫഹദ് ഫാസിലും, സറീനയായി തനുശ്രീ ഘോഷും അഭിനയിച്ചിരിക്കുന്നു. ഇവരെ കൂടാതെ ഭാമ, ജിനു ജോസ്, പൂജ എന്നിവരുമുണ്ട് ഈ സിനിമയില്‍. രാജേഷ്‌ രവിയാണ് ഈ സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. പപ്പു പകര്‍ത്തിയ ദ്രിശ്യങ്ങള്‍ സംയോജിപ്പിച്ചത് അരുണ്‍ ആണ്. രാഹുല്‍ രാജാണ് പശ്ചാത്തല സംഗീതം നല്‍കിയത്.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. ഫഹദ് ഫാസിലിന്റെ അഭിനയം
2. പുതുമയുള്ള കുറ്റാന്വേഷണ രീതി
3. കഥാസന്ദര്‍ഭങ്ങള്‍

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. സംവിധാനം
2. സിനിമയുടെ ദൈര്‍ഘ്യം
3. പ്രവചിക്കാനവുന്ന സസ്പെന്‍സ്  

ഡേ ഓഫ് ജഡ്ജ്മെന്റ് റിവ്യൂ: പുതുമയുള്ള കുറ്റാന്വേഷണ രീതിയും ഫഹദ് ഫാസിലിന്റെ സാന്നിധ്യവും ഈ സിനിമയെ വ്യതസ്തമാക്കുന്നുണ്ടെങ്കിലും, പ്രവചിക്കാനവുന്ന സസ്പെന്‍സും 1 മണിക്കൂര്‍ ദൈര്‍ഘ്യവും ഈ സിനിമയുടെ ആസ്വാദനത്തെ സാരമായി ബാധിച്ചു. 

ഡേ ഓഫ് ജഡ്ജ്മെന്റ് റേറ്റിംഗ്: 4.70/10
കഥ, തിരക്കഥ: 5/10[ആവറേജ്]
സംവിധാനം: 3/10[ബിലോ ആവറേജ്]
സാങ്കേതികം: 3/5[എബവ് ആവറേജ്]
അഭിനയം: 3/5[എബവ് ആവറേജ്]
ടോട്ടല്‍ 14/30 [4.7/10]

സംവിധാനം: വിനോദ് വിജയന്‍
രചന: രാജേഷ്‌ രവി
ചായാഗ്രഹണം: പപ്പു
ചിത്രസന്നിവേശം: അരുണ്‍
സംഗീതം: രാഹുല്‍ രാജ്
വസ്ത്രാലങ്കാരം: അനൂപ്‌ 

ഡി കമ്പനി റിവ്യൂ: വ്യതസ്ത പ്രേമയങ്ങളടങ്ങുന്ന മൂന്ന് ലഘു സിനിമകളുടെ ഡി കമ്പനിയെ, ചേരുവകള്‍ തെറ്റി പാകപെടുതിയെടുത്ത വെറുമൊരു ബോറടി കമ്പനിയാക്കി മാറ്റിയതിന്റെ പ്രധാന ഉത്തരവാദികള്‍ തിരക്കഥ രചയ്തക്കളും സംവിധായകരുമാണ്.

ഡി കമ്പനി റേറ്റിംഗ്: 4.00/10
ഒരു ബൊളീവിയന്‍ ഡയറി 1995 റേറ്റിംഗ്: 3.60/10 
ഗാങ്ങ്സ് ഓഫ് വടക്കുംനാഥന്‍ റേറ്റിംഗ്: 3.80/10
ഡേ ഓഫ് ജഡ്ജ്മെന്റ് റേറ്റിംഗ്: 4.70/10
ടോട്ടല്‍ 12.1/30 [4/10] 

നിര്‍മ്മാണം: സെവന്‍ ആര്‍ട്സ് കെ.മോഹനന്‍, വിനോദ് വിജയന്‍
ബാനര്‍: ഡി കട്ട്സ് ഫിലിം കമ്പനി
കലാസംവിധാനം: സന്തോഷ്‌ രാമന്‍
മേക്കപ്പ്: രതീഷ്‌ അമ്പാടി, രാജേഷ്‌ നെമാറ
സംഘട്ടനം: അന്‍പറിവ്
വിതരണം: ഹാപ്പി ആന്‍ഡ്‌ റൂബി സിനിമാസ്

8 Sept 2013

കുഞ്ഞനന്തന്റെ കട - കുടുംബപ്രേക്ഷകരുടെ സ്വന്തം കട 6.00/10

മലയാള സിനിമയുടെ യശസ്സ് വാനോളം ഉയര്‍ത്തിക്കൊണ്ട്, അംഗീകാരങ്ങളും ആദരവുകളും നേടിയെടുത്ത സിനിമയായിരുന്നു ആദമിന്റെ മകന്‍ അബു. സലിം അഹമ്മദ് എന്ന സംവിധായകനും, മധു അമ്പാട്ട് എന്ന ചായഗ്രാഹകനും, ഐസക്ക് തോമസ്‌ കൊട്ടുകാപ്പിള്ളി എന്ന സംഗീത സംവിധായകനും, സലിം കുമാര്‍ എന്ന നടനും മലയാള സിനിമ പ്രേക്ഷകരുടെ പ്രശംസ നേടിയ സിനിമകൂടിയായിരുന്നു ആദമിന്റെ മകന്‍ അബു. മേല്പറഞ്ഞ ഈ കൂട്ടികെട്ടിനോടൊപ്പം മലയാള സിനിമയുടെ താരരാജാവ് മെഗാ സ്റ്റാര്‍ മമ്മൂട്ടിയും, ഓസ്ക്കാര്‍ അവാര്‍ഡ്‌ ജേതാവ് റസൂല്‍ പൂക്കുട്ടിയും ചേര്‍ന്നപ്പോള്‍ കുഞ്ഞനന്തന്റെ കട എന്ന സിനിമയുണ്ടായിരിക്കുന്നു. അലന്‍സ് മീഡിയയുടെ ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് സലിം അഹമ്മദ് തന്നെയാണ്. മധു അമ്പാട്ട് ചായാഗ്രഹണവും, വിജയ്‌ ശങ്കര്‍ ചിത്രസന്നിവേശവും, റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണവും, എം.ജയചന്ദ്രന്‍ പാട്ടുകളുടെ സംഗീത സംവിധാനവും, ഐസക്ക് തോമസ്‌ കൊട്ടുകാപ്പിള്ളി പശ്ചാത്തല സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. കാസ്, കലാസംഘം, റൈറ്റ് ചേര്‍ന്നാണ് ഈ സിനിമ റിലീസ് ചെയ്തിരിക്കുന്നത്. 

വടക്കന്‍ മലബാറിലെ വട്ടിപ്പുറം എന്ന മലയോര ഗ്രാമപ്രദേശത്തിലെ പലചരക്ക് കട നടത്തിവരുന്ന കുഞ്ഞനന്തന്റെ കഥയാണ് ഈ സിനിമയിലൂടെ സലിം അഹമ്മദ് പ്രേക്ഷരോട് പറയുന്നത്. കുഞ്ഞനന്തന് ജീവിതത്തില്‍ ഏറ്റവും പ്രിയപെട്ടത്‌ അയാളുടെ പലചരക്ക് കടയാണ്. ആ പലചരക്ക് കടയെ നാട്ടില്‍ അറിയപെടുന്നതും കുഞ്ഞനന്തന്റെ കട എന്നാണ്. കടയോടുള്ള അമിതമായ സ്നേഹം കുഞ്ഞനന്തന്റെ കുടുംബ ജീവിതത്തെപോലും പ്രതികൂലമായി ബാധിച്ചു. ഈ അവരസത്തിലാണ് റോഡിന്റെ വികസനത്തിന്റെ ഭാഗമായി കുഞ്ഞനന്തന്റെ കടയുള്‍പ്പടെ ആ കവലയിലുള്ള ഒട്ടുമിക്ക കടകളും പൊളിച്ചുമാറ്റണമെന്ന സര്‍ക്കാരിന്റെ ഉത്തരവ് വരുന്നത്. ഈ പ്രശ്നങ്ങളെ കുഞ്ഞനന്തന്‍ എങ്ങനെ തരണം ചെയ്യുന്നുവെന്നും, തുടര്‍ന്ന് കുഞ്ഞനന്തന്റെ ജീവിതത്തില്‍ വരുന്ന മാറ്റങ്ങളുമാണ് ഈ സിനിമയുടെ കഥ. കുഞ്ഞനന്തനായി മമ്മൂട്ടിയാണ് അഭിനയിച്ചിരിക്കുന്നത്. കുഞ്ഞനന്തന്റെ ഭാര്യയായി പുതുമുഖം നൈല ഉഷ അഭിനയിച്ചിരിക്കുന്നു. ഇവരെ കൂടാതെ സിദ്ദിക്ക്, ബാലചന്ദ്രമേനോന്‍, സലിം കുമാര്‍, യവനിക ഗോപാലകൃഷ്ണന്‍, കലാഭവന്‍ ഹനീഫ്, വിജയന്‍ കാരന്തൂര്‍, തെസ്നി ഖാന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 

കഥ, തിരക്കഥ: ആവറേജ്
ഹജ്ജിനു പോകുവാന്‍ ആഗ്രഹിക്കുന്ന അബുവിന് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളാണ് ആദ്യ സിനിമയുടെ കഥയെങ്കില്‍, ജീവിന് തുല്യം സ്നേഹിച്ച കട, വികസനത്തിന്റെ ഭാഗമായി നഷ്ടപെടാതിരിക്കുവാന്‍ വേണ്ടി ശ്രമിക്കുന്ന കുഞ്ഞനന്തന്റെ കഥയാണ് രണ്ടാമത് സിനിമയിലൂടെ സലിം അഹമ്മദ് പ്രേക്ഷകരോട് പറയുവാന്‍ ശ്രമിച്ചത്. കുഞ്ഞനന്തന് കടയോടുള്ള അമിതമായ സ്നേഹം അയാളുടെ ദാമ്പത്യജീവിതത്തിലും പ്രശ്നങ്ങളുണ്ടാക്കുന്നു. മേല്പറഞ്ഞ രണ്ടു പ്രശ്നങ്ങളും കുഞ്ഞനന്തന്‍ എങ്ങനെ തരണം ചെയ്യുവാന്‍ ശ്രമിക്കുന്നു എന്നതാണ് ഈ സിനിമയുടെ കഥാസന്ദര്‍ഭങ്ങള്‍. ഓരോ കഥാസന്ദര്‍ഭങ്ങളും വിശ്വസനീയമായി എഴുതിയിട്ടുണ്ടെങ്കിലും, പല രംഗങ്ങളും കഥാപാത്രങ്ങളും പൂര്‍ണതയില്ലാതെ അവസാനിപ്പിച്ചത് പോലെ അനുഭവപെട്ടു. ഗൗരവമുള്ള ഒരു വിഷയം ചര്‍ച്ച ചെയ്യുന്ന ഒരു സിനിമയ്ക്ക് ഇതിലും മികച്ച കഥാസന്ദര്‍ഭങ്ങള്‍ എഴുതേണ്ടതായിരുന്നു സലിം അഹമ്മദ്. കഥയുടെ അവസാനം ചെറിയൊരു പ്രശ്നം നേരിടേണ്ടി വരുന്നതോടെ കുഞ്ഞനന്തന്റെ കാഴ്ച്ചപ്പാടുകള്‍ക്ക് വരുന്ന മാറ്റവും കുറേക്കൂടി മികച്ച രീതിയില്‍ തിരക്കഥയില്‍ ഉള്പെടുത്താമായിരുന്നു. ഈ കുറവുകളൊക്കെ സിനിമയ്ക്കുണ്ടെങ്കിലും, കുഞ്ഞനന്തനെയും വട്ടിപ്പുറം ഗ്രാമത്തെയും കുടുംബപ്രേക്ഷകര്‍ സ്വീകരിക്കുമെന്നുറപ്പ്.

സംവിധാനം: എബവ് ആവറേജ് 
സലിം അഹമ്മദിന്റെ നിര്‍മ്മാണത്തിലും സംവിധാനത്തില്‍ പുറത്തിറങ്ങുന്ന രണ്ടാമത് സിനിമയാണ് കുഞ്ഞനന്തന്റെ കട. സമകാലിക പ്രസക്തിയുള്ള ഒരു പ്രമേയമാണെങ്കിലും, മഹത്തരമായ ഒരു കഥയൊന്നും രൂപപെടുത്തിയെടുക്കുവാന്‍ സലിം അഹമ്മദിന് സാധിച്ചിട്ടില്ല. പക്ഷെ, കുഞ്ഞനന്തന്റെ കടയും, കുഞ്ഞനന്തന്റെ സ്വഭാവവും, വട്ടിപ്പുറം ഗ്രാമത്തെയും ഗ്രാമനിവാസികളെയും പ്രേക്ഷകര്‍ക്ക്‌ ഇഷ്ടമാകുന്ന രീതിയില്‍ അവതരിപ്പിക്കുവാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്. മമ്മൂട്ടിയെ പോലെ മികവുറ്റ അഭിനേതാവിനെ മികച്ച രീതിയില്‍ ഉപയോഗിക്കുവാന്‍ സംവിധായകന് കഴിഞ്ഞു എന്നതാണ് ഈ സിനിമയുടെ വിജയം. അതുപോലെ, മധു അമ്പാട്ട്, റസൂല്‍ പൂക്കുട്ടി, എം. ജയചന്ദ്രന്‍, ഐസക്ക് തോമസ്‌ എന്നീ പ്രതിഭകളെ സാങ്കേതിക വശങ്ങള്‍ക്കായി ഉപയോഗിച്ചത് സിനിമയുടെ മാറ്റുകൂട്ടുന്നതില്‍ സംവിധായകനെ സഹായിച്ചിട്ടുണ്ട്. ആദാമിന്റെ മകന്‍ അബു എന്ന സിനിമയുമായി താരതമ്യം ചെയ്യുമ്പോള്‍, പോരായ്മകള്‍ ഏറെയുള്ള സംവിധാന രീതിയാണ് സലിം അഹമ്മദിന്റെത്. അവസാന രംഗങ്ങളിലെ ഗ്രാഫിക്സ് ഉള്‍പ്പടെയുള്ള ചെറിയ തെറ്റുകുറ്റങ്ങള്‍ സിനിമയുടെ സംവിധായകന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. അതുപോലെ, ഇഴഞ്ഞു നീങ്ങുന്ന കഥാസന്ദര്‍ഭങ്ങളും, സിനിമയുടെ രണ്ടേകാല്‍ മണിക്കൂര്‍ ദൈര്‍ഘ്യവും, ശരറാന്തല്‍ എന്ന മികച്ച പാട്ട് സിനിമയില്‍ മുഴുവനായി ഉള്പെടുത്താത്തതും സംവിധാനത്തിലുള്ള പിഴവ് തന്നെ. എന്നിരുന്നാലും, നന്മയുള്ള ഒരു കൊച്ചു ചിത്രം മലയാളികള്‍ക്കായി സമ്മാനിച്ചതില്‍ സലിം അഹമ്മദിന് അഭിമാനിക്കാം.

സാങ്കേതികം: ഗുഡ്
മധു അമ്പാട്ട് പകര്‍ത്തിയ ദ്രിശ്യങ്ങള്‍ സിനിമയ്ക്ക് ചേരുന്ന രീതിയില്‍ മികവു പുലര്‍ത്തിയിട്ടുണ്ട്. ഓരോ രംഗങ്ങളുടെ ദ്രിശ്യങ്ങളും കഥയ്ക്കും കഥാസന്ദര്‍ഭങ്ങള്‍ക്കും കഥാപാത്രങ്ങളുടെ സ്വഭാവത്തിനും ചേരുന്ന രീതിയിലായതും സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. ഓരോ രംഗങ്ങളിലുള്ള ശബ്ദങ്ങള്‍ക്കും വിശ്വസനീയത തോന്നിപ്പിക്കുന്ന രീതിയില്‍ ശബ്ദമിശ്രണം ചെയ്തു ഓരോ വസ്തുകള്‍ക്കും ജീവന്‍ നല്‍ക്കുവാന്‍ റസൂല്‍ പൂക്കുട്ടിയ്ക്കും സാധിച്ചു. കഥാസന്ദര്‍ഭങ്ങള്‍ക്ക് അനിയോജ്യമായ പശ്ചാത്തല സംഗീതം നല്‍ക്കുവാന്‍ ഐസക്ക് തോമസ്‌ കൊട്ടുക്കാപ്പിള്ളിയ്ക്കും കഴിഞ്ഞിട്ടുണ്ട്. വിജയ്‌ ശങ്കറിന്റെ ചിത്രസന്നിവേശം വേണ്ടത്ര മികവു പുലര്‍ത്തിയില്ല. ഭൂരിഭാഗം രംഗങ്ങളും ഇഴഞ്ഞുനീങ്ങുന്ന രീതിയിലായത് പ്രേക്ഷകരെ മുഷിപ്പിച്ചു. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ ഈണമിട്ട "ശരറാന്തല്‍..." എന്ന തുടങ്ങുന്ന പാട്ട് കേള്‍ക്കാന്‍ ഇമ്പമുള്ളതാണ്. ജ്യോതിഷ് ശങ്കറിന്റെ കലാസംവിധാനവും ഇന്ദ്രന്‍സ് ജയന്റെ വസ്ത്രാലങ്കാരവും മികവു പുലര്‍ത്തി.

അഭിനയം: ഗുഡ് 
ഏറെ നാളുകള്‍ക്കു ശേഷം അഭിനയ പ്രാധാന്യമുള്ള ഒരു വേഷം മമ്മൂട്ടിയെ തേടിയെത്തിയിരിക്കുകയാണ് കുഞ്ഞനന്തന്റെ കട എന്ന ഈ സിനിമയിലൂടെ. കുഞ്ഞനന്തനായി ജീവിക്കുകയായിരുന്നു മമ്മൂട്ടി. മറ്റെന്തിക്കാളും കടയെ സ്നേഹിച്ച കുഞ്ഞനന്തന്‍, അത് നഷ്ടമാകും എന്ന ഘട്ടത്തില്‍ മറ്റുള്ളവരുടെ മുമ്പില്‍ യാചിക്കുന്ന രംഗങ്ങളെല്ലാം മികച്ച രീതിയില്‍ അഭിനയിച്ചു ഫലിപ്പിക്കാന്‍ അദേഹത്തിന് സാധിച്ചിട്ടുണ്ട്. കുഞ്ഞനന്തന്റെ ഭാര്യയായി ചിത്തിരയുടെ വേഷമിട്ടത് പുതുമുഖം നൈല ഉഷയാണ്. ഒരു പുതുമുഖമെന്ന നിലയില്‍ മികച്ച അഭിനയമാണ് നൈല കാഴ്ചവെച്ചത്. സിദ്ദിക്കും ബാലചന്ദ്രമേനോനും യവനിക ഗോപാലകൃഷ്ണനും സലിം കുമാറും അവരവരുടെ രംഗങ്ങള്‍ മികവുറ്റതാക്കി.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. മമ്മൂട്ടിയുടെ അഭിനയം
2. പ്രമേയം 
3. ചായാഗ്രഹണം
4. പശ്ചാത്തല സംഗീതം
5. ശബ്ദമിശ്രണം

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. തിരക്കഥ
2. ഇഴഞ്ഞുനീങ്ങുന്ന കഥാസന്ദര്‍ഭങ്ങള്‍

കുഞ്ഞനന്തന്റെ കട റിവ്യൂ: ലളിതമായ കഥയിലൂടെ, വിശ്വസനീയമായ കഥാസന്ദര്‍ഭങ്ങളിലൂടെ, മികവുറ്റ അഭിനയ മുഹൂര്‍ത്തങ്ങളിലൂടെ, സാങ്കേതികത്തികവോടെ ഗൗരവമുള്ള ഒരു വിഷയം അവതരിപ്പിക്കുവാന്‍ സലിം അഹമ്മദിനും കൂട്ടര്‍ക്കും സാധിച്ചു.

കുഞ്ഞനന്തന്റെ കട റേറ്റിംഗ്: 6.00/10
കഥ, തിരക്കഥ: 5/10[ആവറേജ്]
സംവിധാനം: 6/10[എബവ് ആവറേജ്]
സാങ്കേതികം: 3.5/5[ഗുഡ്]
അഭിനയം: 3.5/5[ഗുഡ്]
ടോട്ടല്‍ 18/30 [6/10]

രചന, നിര്‍മ്മാണം, സംവിധാനം: സലിം അഹമ്മദ്
ബാനര്‍: അലന്‍സ് മീഡിയ
ചായാഗ്രഹണം: മധു അമ്പാട്ട്
ചിത്രസന്നിവേശം: വിജയ്‌ ശങ്കര്‍
ശബ്ദമിശ്രണം: റസൂല്‍ പൂക്കുട്ടി
വരികള്‍: റഫീക്ക് അഹമ്മദ്
സംഗീതം: എം.ജയചന്ദ്രന്‍ 
പശ്ചാത്തല സംഗീതം: ഐസക്ക് തോമസ്‌ കൊട്ടുക്കാപ്പിള്ളി
കലാസംവിധാനം: ജ്യോതിഷ് ശങ്കര്‍
മേക്കപ്പ്: പട്ടണം ഷാ
വസ്ത്രാലങ്കാരം: ഇന്ദ്രന്‍സ് ജയന്‍
വിതരണം: കലാസംഘം, കാസ്, റൈറ്റ് റിലീസ്