30 Nov 2013

പുണ്യാളന്‍ അഗര്‍ബത്തീസ് - ആസ്വാദനത്തിന്റെ സുഖന്ധം പരത്തുന്ന അഗര്‍ബത്തികള്‍! 6.50/10

മലയാളികളെ എക്കാലവും ചിരിപ്പിക്കുകയും ചിന്തിപ്പികുകയും ചെയ്തിട്ടുള്ള ആക്ഷേപഹാസ്യപരമായ സിനിമകള്‍ അവര്‍ക്കെന്നും പ്രിയപെട്ടവയാണ്. പഞ്ചവടിപ്പാലവും, വെള്ളാനകളുടെ നാടും, വരവേല്‍പ്പും, സന്ദേശവും, പ്രാഞ്ചിയേട്ടനുമെല്ലാം മേല്പറഞ്ഞ ഗണത്തില്‍ ഉള്‍പ്പെടുത്താവുന്ന സിനിമകളാണ്. സമൂഹത്തിലെ തിന്മകളെ പരിഹസിക്കുന്ന കഥകള്‍ എല്ലാത്തരം പ്രേക്ഷകരെയും ആസ്വദിപ്പിക്കും എന്നതിലാണ് രഞ്ജിത്ത് ശങ്കര്‍ അത്തരത്തിലുള്ള പ്രമേയങ്ങള്‍ സിനിമാകളാക്കുന്നത്. അദ്ദേഹത്തിന്റെ മുന്‍കാല സിനിമകളായ പാസഞ്ചറും അര്‍ജുനന്‍ സാക്ഷിയും മോളി ആന്റി റോക്ക്സും പോലെയൊരു സിനിമയിലേക്ക് സംവിധായകന്‍ വീണ്ടുമെത്തിയത് ഇതേ കാരണങ്ങളാണ്. ഇത്തവണെ സംവിധായകന്‍ രഞ്ജിത്ത് ശങ്കറിനൊപ്പം നടന്‍ ജയസുര്യയും സംയുക്തമായി നിര്‍മ്മിച്ച്‌, രഞ്ജിത്ത് ശങ്കര്‍ സംവിധാനം നിര്‍വഹിച്ചു, ജയസുര്യ അഭിനയിച്ച സിനിമയായ പുണ്യാളന്‍ അഗര്‍ബത്തീസും സമൂഹത്തിലെ അനീതികളെ ചോദ്യം ചെയുന്ന ആക്ഷേപഹാസ്യ സിനിമകളില്‍ ഒന്നാകുന്നു. സംവിധായകന്‍ രഞ്ജിത്ത് ശങ്കറിനൊപ്പം, നവാഗതരായ അഭയകുമാറും അനില്‍ കുര്യനും ചേര്‍ന്നാണ് പുണ്യാളന്‍ അഗര്‍ബത്തീസിന്റെ രചന നിര്‍വഹിച്ചത്. സുജിത് വാസുദേവ് ചായഗ്രഹണവും, ലിജോ പോള്‍ ചിത്രസന്നിവേശവും, ബിജിബാല്‍ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. ഡ്രീംസ് ആന്‍ഡ്‌ ബിയോണ്ടിന്റെ ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ സിനിമ വിതരണം ചെയ്തിരിക്കുന്നത് സെന്‍ട്രല്‍ പിക്ചേഴ്സ് ആണ്. 

തൃശൂര്‍ നിവാസിയായ ജോയ് താക്കോല്‍ക്കാരന്‍ എന്ന യുവകച്ചവടക്കാരന്‍ അയാളുടെ പുതിയ കച്ചവട സംരംഭം തുടങ്ങുന്നതിനു വേണ്ടി നടത്തുന്ന ശ്രമങ്ങളും, അതിനെതിരെ പ്രവര്‍ത്തിക്കുന്നവരെക്കെതിരെ നടത്തുന്ന ഒറ്റയാള്‍ പോരാട്ടവുമാണ് പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന സിനിമയുടെ കഥ. ആനപിണ്ഡത്തില്‍ നിന്നും ചന്ദനത്തിരിയുണ്ടാക്കി വില്‍ക്കുന്ന കച്ചവടം തുടങ്ങുവാന്‍ തീരുമാനിക്കുന്ന ജോയ് താക്കോല്‍ക്കാരന് സമൂഹത്തില്‍ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളുടെ ആക്ഷേപഹാസ്യപരമായ ആവിഷ്ക്കാരമാണ് ഈ സിനിമ. ജോയ് താക്കോല്‍കാരനായി ജയസുര്യ അഭിനയിച്ചിരിക്കുന്നു. ക്ലാസ്മേറ്റ്സിലെ സതീശനും, ബ്യൂട്ടിഫുളിലെ സ്റ്റീഫന്‍ ലൂയിസിനും ശേഷം ജയസുര്യയ്ക്ക് ലഭിച്ച മികച്ച കഥാപാത്രമാണ് ജോയ് താക്കോല്‍ക്കാരന്‍.

കഥ, തിരക്കഥ: ഗുഡ്
അഭയകുമാറും അനില്‍ കുര്യനും രഞ്ജിത്ത് ശങ്കറും ചേര്‍ന്നാണ് ഈ സിനിമയ്ക്ക് വേണ്ടി കഥ, തിരക്കഥ, സംഭാഷണങ്ങള്‍ എന്നിവ എഴുതിയിരിക്കുന്നത്. ലളിതമായ ഒരു കഥ തിരഞ്ഞെടുത്ത മൂവരും, എല്ലാത്തരം സിനിമകള്‍ ഇഷ്ടപെടുന്ന പ്രേക്ഷകര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന കഥാസന്ദര്‍ഭങ്ങളിലൂടെ സിനിമയുടെ കഥ അവതരിപ്പിച്ചു എന്നതാണ് ഈ സിനിമയുടെ വിജയം. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ സ്വന്തമായി ഒരു കച്ചവടം തുടങ്ങുവാന്‍ ശരാശരി മലയാളി അനുഭവിക്കേണ്ടി വരുന്ന കഷ്ടപാടുകള്‍ രസകരമായി അവതരിപ്പിച്ചത് രഞ്ജിത്ത് ശങ്കറിന്റെ കഴിവ് തന്നെ. നര്‍മ്മത്തിന്റെ മേമ്പൊടിയോടെ എഴുതിയിരിക്കുന്ന ഓരോ രംഗങ്ങളും, കഥാപാത്രങ്ങളുടെ സ്വഭാവത്തിലുള്ള നര്‍മ്മവും, ദ്വയാര്‍ഥ പ്രയോഗങ്ങളില്ലാത്ത സത്യസന്ധമായ തമാശകളും, ഒരേ സമയം ചിരിപ്പിക്കുകയും ചിന്തിപ്പികുകയും ചെയ്യുന്ന സംഭാഷണങ്ങളും പ്രേക്ഷകരെ രസിപ്പിച്ചു. ഇതുപോലുള്ള രസകരമായ തിരക്കഥകള്‍ രചിക്കുവാന്‍ അഭയകുമാറിനും അനില്‍ കുര്യനും രഞ്ജിത്ത് ശങ്കറിനും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

സംവിധാനം: എബവ് ആവറേജ്
രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന നാലാമത്തെ സിനിമയാണ് പുണ്യാളന്‍ അഗര്‍ബത്തീസ്. സമൂഹത്തില്‍ നടക്കുന്ന അനീതികള്‍ക്കെതിരെ പോരാടുന്ന വ്യക്തികളുടെ കഥകളാണ് രഞ്ജിത്ത് ശങ്കറിന്റെ കഴിഞ്ഞ മൂന്ന് സിനിമകളിലും നമ്മള്‍ കണ്ടത്. അവയില്‍ നിന്നെല്ലാം ഒരല്പം വ്യസ്തസ്തമായി കുടുംബ പശ്ചാത്തലത്തില്‍ നര്‍മ്മത്തിന്റെ മേമ്പൊടിയോടെയാണ് ഇക്കുറി രഞ്ജിത്ത് ശങ്കര്‍ സിനിമയെ സമീപിച്ചിരിക്കുന്നത്. നര്‍മ്മങ്ങള്‍ ഏറെയുള്ള കതസന്ദര്‍ഭങ്ങള്‍ വിശ്വസനീയതയോടെ അവതരിപ്പിക്കുവാന്‍ രഞ്ജിത്ത് ശങ്കറിന് സാധിച്ചു. ഓരോ കഥാപാത്രങ്ങള്‍ക്കും അനിയോജ്യരായ നടീനടന്മാരെ കണ്ടെത്തി അഭിനയിപ്പിക്കുവാനും, സുജിത് വാസുദേവിനെയും ബിജിബാലിനെയും പോലുള്ള മികച്ച കലാകാരന്മാരെ സാങ്കേതിക വശങ്ങള്‍ ഏല്‍പ്പിക്കുകയും ചെയ്തതും സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. ഈ സവിശേഷതകളൊക്കെ വേണ്ടുവോളം ഉണ്ടെങ്കിലും, സിനിമയുടെ ആദ്യപകുതിയിലും രണ്ടാം പകുതിയിലും ഇഴച്ചില്‍ അനുഭവപെട്ടിരുന്നു. കുറച്ചുകൂടി വേഗതയോടെ രംഗങ്ങള്‍ അവതരിപ്പിക്കുവാന്‍ ശ്രമിച്ചിരുന്നുവെങ്കില്‍, രഞ്ജിത്ത് ശങ്കറിന്റെ മുന്‍കാല സിനിമകളേക്കാള്‍ ഈ സിനിമ പ്രേക്ഷകര്‍ സ്വീകരിക്കുമായിരുന്നു. കണ്ടുമടുത്ത പ്രമേയങ്ങളും വിദേശ സിനിമകളുടെ പകര്‍പ്പും മലയാള സിനിമയില്‍ ദുര്‍ഗന്ധം പരത്തുന്നതിനിടയില്‍, രഞ്ജിത്ത് ശങ്കറിന്റെ ഈ പുണ്യാളന്‍ അഗര്‍ബത്തികള്‍ ഒരല്പം സുഗന്ധം പരത്തുന്നുണ്ട് എന്ന രീതിയില്‍ അദേഹത്തിന് അഭിമാനിക്കാം.

സാങ്കേതികം: എബവ് ആവറേജ്
മെമ്മറിസിന് ശേഷം സുജിത് വാസുദേവ് ചായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയാണ് പുണ്യാളന്‍ അഗര്‍ബത്തീസ്. മികച്ച ഫ്രെയിമുകള്‍ ഒരുക്കി പ്രേക്ഷകരെ ബോറടിപ്പിക്കാതെ കഥ മുന്‍പോട്ടു കൊണ്ടുപോകുവാന്‍ സുജിത് വാസുദേവിന്റെ ദ്രിശ്യങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. ഒരല്പം ഇഴച്ചില്‍ പലയിടങ്ങളിയായി അനുഭവപെട്ടിട്ടുണ്ടെങ്കിലും, ലിജോ പോളിന്റെ ചിത്രസന്നിവേശം മോശമാവാതെ സിനിമയുടെ കഥയോട് ചേര്‍ന്നുനിന്നു. സന്തോഷ് വര്‍മ്മ രചിച്ചു പാട്ടുകള്‍ക്ക് ഈണം പകര്‍ന്നത് ബിജിബാലാണ്. ഈ സിനിമയിലെ ഒരു പാട്ട് പാടിയിരിക്കുന്നത് നടന്‍ ജയസുര്യയാണ്. ഓരോ രംഗങ്ങള്‍ക്കും അനിയോജ്യമായ പശ്ചാത്തല സംഗീതം നല്‍ക്കികൊണ്ടു ബിജിബാല്‍ ഒരിക്കല്‍ക്കൂടി പ്രേക്ഷകരുടെ കയ്യടി നേടി. നാഥന്‍ മണ്ണൂരിന്റെ കലാസംവിധാനവും, സമീറ സനീഷിന്റെ വസ്ത്രാലങ്കാരവും, ശ്രീജിത്തിന്റെ മേക്കപ്പും മികവു പുലര്‍ത്തി.

അഭിനയം: ഗുഡ് 
ജയസുര്യ എന്ന നടന്റെ അഭിനയ ജീവിതത്തിലെ നാഴികകല്ലായി മാറുവാന്‍ സാധ്യതയുള്ള ഒരു കഥാപാത്രമാണ് ജോയ് താക്കോല്‍ക്കാരന്‍. തൃശൂര്‍ ഭാഷ ജയസുര്യ കൈകാര്യം ചെയ്തിരിക്കുന്ന രീതി പ്രശംസനീയമാണ്. അതിഭാവുകത്വമല്ലാത്ത അഭിനയ മുഹൂര്‍ത്തങ്ങളിലൂടെ തന്മയത്ത്വത്തോടെ ജോയ് എന്ന കഥാപാത്രത്തെ ജയസുര്യ അവതരിപ്പിച്ചിരിക്കുന്നു. വില്ലത്തരങ്ങളെല്ലാം ഉപേക്ഷിച്ച് തമാശ കഥാപാത്രങ്ങള്‍ അഭിനയിക്കുവാന്‍ തുടങ്ങിയ നടന്മാരുടെ പട്ടികയില്‍ ശ്രീജിത്ത്‌ രവിയും ചേര്‍ന്നിരിക്കുന്നു. അഭയകുമാര്‍ എന്ന ഓട്ടോ റിക്ഷ ഡ്രൈവറുടെ വേഷത്തില്‍ ഗംഭീര പ്രകടനം കാഴ്ച്ചവെക്കുവാന്‍ ശ്രീജിത്ത്‌ രവിയ്ക്ക് സാധിച്ചു. ഗ്രീനി എന്ന ജോയിയുടെ സുഹൃത്തിന്റെ വേഷം അഭിനയിച്ച അജു വര്‍ഗീസും, അനു എന്ന ജോയിയുടെ ഭാര്യ വേഷം അഭിനയിച്ച നൈല ഉഷയും, വക്കീല്‍ വേഷത്തിലെത്തിയ രചന നാരയണന്‍കുട്ടിയും, ജഡ്ജിന്റെ കഥാപാത്രം അവതരിപ്പിച്ച സുനില്‍ സുഖദയും അഭിനയ മികവു പുലര്‍ത്തി. ഇവരെ കൂടാതെ ഇന്നസെന്റ്, ടീ,ജി.രവി, മാള അരവിന്ദന്‍, ശിവജി ഗുരുവായൂര്‍, ഇടവേള ബാബു, ഇര്‍ഷാദ്, സുധീര്‍ കരമന, ജയരാജ് വാര്യര്‍, വിജയന്‍ പെരിങ്ങോട്, മുസ്തഫ, തരികിട സാബു, തൃശൂര്‍ എല്‍സി, പൊന്നമ്മ ബാബു, തെസ്നി ഖാന്‍ എന്നിവരും ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. രസകരമായ കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളും
2. രഞ്ജിത്ത് ശങ്കറിന്റെ സംവിധാനം
3. ജയസുര്യ, ശ്രീജിത്ത്‌ രവി എന്നിവരുടെ അഭിനയം
4. സുജിത് വാസുദേവിന്റെ ചായാഗ്രഹണം
5. ബിജിബാലിന്റെ പശ്ചാത്തല സംഗീതം  

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. ഇഴഞ്ഞു നീങ്ങുന്ന കഥാസന്ദര്‍ഭങ്ങള്‍ 

പുണ്യാളന്‍ അഗര്‍ബത്തീസ് റിവ്യൂ: ആക്ഷേപഹാസ്യപരമായ കഥാസന്ദര്‍ഭങ്ങളിലൂടെ ലളിതമായൊരു കഥ അവതരിപ്പിച്ച രഞ്ജിത്ത് ശങ്കറും, കഥാസന്ദര്‍ഭങ്ങള്‍ക്ക്‌ മാറ്റുകൂട്ടുന്ന അഭിനയം കാഴ്ചവെച്ച നടീനടന്മാരും ആസ്വാദനത്തിന്റെ സുഖന്ധം പ്രേക്ഷകര്‍ക്ക്‌ സമ്മാനിച്ചു!

പുണ്യാളന്‍ അഗര്‍ബത്തീസ് റേറ്റിംഗ്: 6.50/10
കഥ, തിരക്കഥ: 7/10[ഗുഡ്]
സംവിധാനം: 6/10[എബവ് ആവറേജ്]
സാങ്കേതികം: 3/5[എബവ് ആവറേജ്]
അഭിനയം: 3.5/5[ഗുഡ്]
ടോട്ടല്‍ 19.5/30 [6.5/10]

സംവിധാനം: രഞ്ജിത്ത് ശങ്കര്‍
കഥ, തിരക്കഥ: രഞ്ജിത്ത് ശങ്കര്‍, അഭയകുമാര്‍, അനില്‍ കുര്യന്‍
ബാനര്‍: ഡ്രീംസ് ആന്‍ഡ്‌ ബിയോണ്ട്
നിര്‍മ്മാണം: രഞ്ജിത്ത് ശങ്കര്‍, ജയസുര്യ
ചായാഗ്രഹണം: സുജിത് വാസുദേവ്
ചിത്രസന്നിവേശം: ലിജോ പോള്‍
ഗാനരചന: സന്തോഷ്‌ വര്‍മ്മ
സംഗീതം: ബിജിബാല്‍
പശ്ചാത്തല സംഗീതം: ബിജിബാല്‍
കലാസംവിധാനം: നാഥന്‍ മണ്ണൂര്‍
മേക്കപ്പ്: ശ്രീജിത്ത്‌ ഗുരുവായൂര്‍
വസ്ത്രാലങ്കാരം: സമീറ സനീഷ്
വിതരണം: സെന്‍ട്രല്‍ പിക്ചേഴ്സ് റിലീസ്

24 Nov 2013

തിര - തിരയുയര്‍ത്തിയ പ്രമേയം കേരളക്കരയാകെ ആഞ്ഞടിക്കട്ടെ! 7.30/10

സൗഹൃദത്തിന്റെ കഥപറഞ്ഞ മലര്‍വാടി ആര്‍ട്സ് ക്ലബ്, പ്രണയത്തിന്റെ കഥപറഞ്ഞ തട്ടത്തിന്‍ മറയത്ത് എന്നീ സിനിമകള്‍ക്ക്‌ ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം നിര്‍വഹിച്ച സിനിമയാണ് തിര. ട്രിലോജി വിഭാഗത്തില്‍ ഉള്‍പെടുത്താവുന്ന ആദ്യ മലയാള സിനിമകൂടിയാണ് തിര. സ്ത്രീകള്‍ക്കെതിരെ സമൂഹത്തില്‍ നടന്നുവരുന്ന കൊടുംക്രൂരതകള്‍ക്കെതിരെ വിരല്‍ചൂണ്ടുന്ന ശക്തമായ പ്രമേയമാണ് തിര എന്ന സിനിമയുടെ കഥയ്ക്ക്‌ ആധാരം. പെണ്‍കുട്ടികളെ വില്‍പനച്ചരക്കാക്കുന്ന ഇന്നത്തെ സമൂഹത്തിലെ കഴികന്മാര്‍ക്കെതിരെ രോഹിണി പ്രണാബ് എന്ന ഡോക്ടര്‍ നടത്തുന്ന പോരാട്ടമാണ് തിര എന്ന സിനിമയുടെ കഥ. ക്രൂരമായ പീടനങ്ങള്‍ക്ക് ഇരയാകേണ്ടി വന്ന അനാഥരായ പെണ്‍കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കേണ്ടി വന്ന രോഹിണിയ്ക്ക് ഭര്‍ത്താവിനെ നഷ്ടപെടുന്നു. രോഹിണി നടത്തി വന്നിരുന്ന അനാഥമന്ദിരത്തിലെ പെണ്‍കുട്ടികളെ അക്രമികള്‍ കടത്തികൊണ്ടപോകുന്നു. ആ പെണ്‍കുട്ടികളെ കണ്ടെത്തുന്നതിനു വേണ്ടി രോഹിണി ശ്രമിക്കുന്നു. അനിയത്തിയെ കണ്മുന്നില്‍വെച്ച് തട്ടികൊണ്ടുപോകുന്ന കാഴ്ച നോക്കിനില്‍ക്കേണ്ടി വരുന്ന നവീന്‍ എന്ന ചെറുപ്പകാരനും, രോഹിണിയുടെ നല്ല സുഹൃത്തുക്കളും ഈ ലക്ഷ്യത്തിനായി രോഹിണിയോടൊപ്പം ചേരുന്നു. രോഹിണിയ്ക്ക് അവരെ രക്ഷപെടുത്തുവാനാകുമോ എന്നതാണ് ഈ സിനിമയുടെ സസ്പെന്‍സ്. രോഹിണിയായി ശോഭനയും, നവീനായി ശ്രീനിവാസന്റെ രണ്ടാമത്തെ പുത്രനും വിനീത് ശ്രീനിവാസന്റെ അനിയന്‍ ധ്യാന്‍ ശ്രീനിവാസനും അഭിനയിച്ചിരിക്കുന്നു. 

നവാഗതനായ രാകേഷ് മാന്തൊടിയും വിനീത് ശ്രീനിവാസനും ചേര്‍ന്നാണ് തിരയുടെ കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത്. വിനീതിന്റെ മുന്‍കാല സിനിമകളുടെ ഭാഗമായിരുന്ന ജോമോന്‍ ടി. ജോണും(ചായാഗ്രാഹകന്‍), ഷാന്‍ റഹ്മാന്‍(സംഗീത സംവിധായകന്‍), രഞ്ജന്‍ എബ്രഹാം(ചിത്രസന്നിവേശകന്‍) എന്നിവരും തിരയ്ക്ക് വേണ്ടി വിനീതിനോപ്പം ചേരുന്നു. റീല്‍സ് മാജിക്കിന്റെ ബാനറില്‍ മനോജ്‌ മേനോന്‍ നിര്‍മ്മിച്ചിരിക്കുന്ന തിര വിതരണം ചെയ്തിരിക്കുന്നത് ലാല്‍ ജോസിന്റെ എല്‍.ജെ.ഫിലിംസാണ്.

കഥ, തിരക്കഥ: ഗുഡ് 
വിനീത് ശ്രീനിവാസനും രാകേഷ് മന്തോടിയും ചേര്‍ന്നാണ് തിരയുടെ കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത്. ഈ സിനിമ  പ്രേക്ഷകരിലെക്കെത്തിക്കുന്ന സന്ദേശത്തിനു അനിയോജ്യമായ കഥയും കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളും ഈ സിനിമയെ വ്യതസ്തമാക്കുന്നു. ഓരോ രംഗവും വിശ്വസനീയതയോടെ എഴുതുവാനും, കഥയിലെ തീവ്രത നഷ്ടപെടുത്താതെ എഴുതപെട്ട സംഭാഷണങ്ങളും സിനിമ സംവിധാനം ചെയുന്നതില്‍ വിനീതിനെ സഹായിച്ചിട്ടുണ്ട്. പെണ്‍കുട്ടികള്‍ക്കെതിരെ നടക്കുന്ന അനീതികള്‍ക്കെതിരെ പോരാടുന്ന കഥകള്‍ ഒരുപാട് മലയാള സിനിമകളില്‍ കണ്ടിട്ടുണ്ടെങ്കിലും, അതെല്ലാം കെട്ടുറപ്പില്ലാത്ത കഥാസന്ദര്‍ഭങ്ങളാല്‍ നിരാശപെടുത്തുന്നവായിരുന്നു. ശക്തമായ തിരക്കഥയാണ് മേല്പറഞ്ഞ സിനിമകളില്‍ നിന്നും തിരയെ വ്യതസ്തമാക്കുന്നത്. വിനീതിനും രാകേഷിനും അഭിനന്ദനങ്ങള്‍!

സംവിധാനം: വെരി ഗുഡ്
മലര്‍വാടി ആര്‍ട്സ് ക്ലബില്‍ നിന്ന് തട്ടത്തിന്‍ മറയത്തിലെത്തിയപ്പോള്‍ ഒരു സംവിധായകനെന്ന നിലയില്‍ ഏറെ വളര്‍ന്ന വിനീത് ശ്രീനിവാസന്റെ മൂന്നാമത് സിനിമയായ തിര, ഇതേ വിഷയം കൈകാര്യം ചെയ്തിട്ടുള്ള സിനിമകളില്‍ നിന്നും വ്യതസ്തമാകുന്നത് വിനീതിന്റെ സംവിധാന മികവു കൊണ്ട്തന്നെ. ഓരോ രംഗവും വിശ്വസനീയമായി അവതരിപ്പിക്കുവാനും, സിനിമ കണ്ടിരിക്കുന്ന ഓരോ പ്രേക്ഷകന്റെ ഉള്ളിലും ഒരു തീക്കനല്‍ വാരിവിതറാനും സംവിധായകന് സാധിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു പ്രമേയം കൈകാര്യം ചെയ്യേണ്ട രീതിയില്‍ തന്നെ, പൂര്‍ണമായ തീവ്രതയോടെ, ഓരോ രംഗത്തിലൂടെയും പ്രേക്ഷകരെ ത്രസിപ്പിക്കുവാന്‍ വിനീതിന് സാധിച്ചു. ഓരോ പ്രേക്ഷകനെയും മുള്‍മുനയില്‍ നിര്‍ത്തുന്ന രീതിയിലുള്ള രംഗങ്ങള്‍ അവരെ ത്രസിപ്പിക്കുന്നതുപോലെ, ഇന്നത്തെ സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അനീതികള്‍ക്കെതിരെ വിരല്‍ ചൂണ്ടുവാനും പ്രേരിപ്പിക്കുന്നു. തിരയുടെ രണ്ടാം ഭാഗവും മൂന്നാം ഭാഗവും സംഭവിക്കട്ടെ എന്ന് ആശംസിക്കുന്നു...അതോടൊപ്പം, വിനീത് ശ്രീനിവാസനും, മനോജ്‌ മേനോനും, രാകേഷ് മാന്തൊടിയ്ക്കും അഭിനന്ദനങ്ങള്‍!

സാങ്കേതികം: ഗുഡ്
തിരയുടെ കഥ ആവശ്യപെടുന്ന തീവ്രത ഈ സിനിമയ്ക്ക് നല്‍ക്കുവാന്‍ വിനീതിനെ സഹായിച്ചതില്‍ പ്രധാന പങ്കുവഹിച്ച വ്യക്തികളാണ് ജോമോന്‍ ടി.ജോണ്‍, രഞ്ജന്‍ എബ്രഹാം, ഷാന്‍ റഹ്മാന്‍. ഹൈദരബാദും, ഗോവയും, ബെല്‍ഗാമും പ്രധാന ലൊക്കെഷനുകളാകുന്ന ഈ സിനിമയ്ക്ക് അനിയോജ്യമായ രീതിയിലാണ് ജോമോന്‍ രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. ജോമോന്‍ പകര്‍ത്തിയ രംഗങ്ങള്‍ കൃത്യതയോടെ കോര്‍ത്തിണക്കുവാന്‍ രഞ്ജന്‍ അബ്രഹാമിനും സാധിച്ചിട്ടുണ്ട്. ഷാന്‍ റഹ്മാന്റെ പശ്ചാത്തല സംഗീതവും, പാട്ടുകളുടെ സംഗീതവും മികവുറ്റതായി. അനു എലിസബത്ത്‌ ജോസാണ് ഈ സിനിമയുടെ പാട്ടുകളുടെ വരികള്‍ എഴുതിയത്. അജയന്‍ മാങ്ങാടാണ് കലാസംവിധാനം നിര്‍വഹിച്ചത്. ഓരോ രംഗങ്ങള്‍ക്കും അനിയോജ്യമായ രീതിയില്‍ സെറ്റുകള്‍ ഒരുക്കുവാന്‍ അജയനും സാധിച്ചു. സമീറ സനീഷിന്റെ വസ്ത്രാലങ്കാരവും ഹസ്സന്‍ വണ്ടൂരിന്റെ മേക്കപും സിനിമയ്ക്ക് ചേര്‍ന്ന് പോകുന്നവയാണ്. ഏവര്‍ക്കും അഭിനന്ദനങ്ങള്‍!

അഭിനയം: ഗുഡ് 
മണിച്ചിത്രത്താഴിലെ നാഗവല്ലിയ്ക്ക് ശേഷം ശോഭനയ്ക്ക് ലഭിച്ച ഏറ്റവും മികച്ച കഥാപാത്രമാണ് തിരയിലെ രോഹിണി പ്രണാബ്. തികഞ്ഞ ആത്മാര്‍ഥതയോടെ ആര്‍പ്പണ മനോഭാവത്തോടെ രോഹിണിയെ അവതരിപ്പിച്ചുകൊണ്ട് ശോഭന തകര്‍പ്പന്‍ അഭിനയം കാഴ്ച്ചവെചിരിക്കുന്നു. ഒരു പുതുമുഖ നടന് ലഭിക്കാവുന്നതില്‍ ഏറ്റവും മികച്ച തുടക്കമാണ് ധ്യാന്‍ ശ്രീനിവാസന് ലഭിച്ചത്. നവീന്‍ എന്ന കഥാപാത്രത്തെ മികച്ച രീതിയില്‍ അവതരിപ്പിക്കുവാന്‍ ധ്യാനിനും സാധിച്ചു. ഇവരെ കൂടാതെ ദീപക് പരമ്പോള്‍, ഗൌരവ് വാസുദേവ്, സിജോയ് വര്‍ഗീസ്‌, അമൃത എന്നിവരും ഈ സിനിമയിലെ പ്രധാന അഭിനേതാക്കളാണ്. 

സിനിമയില്‍ ഇഷ്ടപെട്ടവ:
1. കഥയും കഥാസന്ദര്‍ഭങ്ങളും
2. വിനീത് ശ്രീനിവാസന്റെ സംവിധാനം
3. ശോഭനയുടെ അഭിനയം
4. ജോമോന്‍ ടി. ജോണിന്റെ ചായാഗ്രഹണം
5. ഷാന്‍ റഹ്മാന്റെ സംഗീതം

തിര റിവ്യൂ: ശക്തമായ പ്രമേയത്തിനെ വിശ്വസനീയമായ കഥാസന്ദര്‍ഭങ്ങളിലൂടെ മികവുറ്റ സംവിധാനത്തിലൂടെ നല്ല അഭിനയ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുവാന്‍ വിനീത് ശ്രീനിവാസനും കൂട്ടര്‍ക്കും സാധിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍!

തിര റേറ്റിംഗ്: 7.30/10
കഥ, തിരക്കഥ: 7/10[ഗുഡ്]
സംവിധാനം: 8/10[വെരി ഗുഡ്]
സാങ്കേതികം: 3.5/5[ഗുഡ്]
അഭിനയം: 3.5/5[ഗുഡ്]
ടോട്ടല്‍ 22/30[7.3/10]

സംവിധാനം: വിനീത് ശ്രീനിവാസന്‍
നിര്‍മ്മാണം: മനോജ്‌ മേനോന്‍
ബാനര്‍: റീല്‍സ് മാജിക്
കഥ, തിരക്കഥ, സംഭാഷണങ്ങള്‍: രാകേഷ് മാന്തൊടി, വിനീത് ശ്രീനിവാസന്‍ 
ചായാഗ്രഹണം: ജോമോന്‍ ടി. ജോണ്‍
ചിത്രസന്നിവേശം: രഞ്ജന്‍ എബ്രഹാം
ഗാനരചന: അനു എലിസബത്ത്‌ ജോസ്
സംഗീതം, പശ്ചാത്തല സംഗീതം: ഷാന്‍ റഹ്മാന്‍ 
കലാസംവിധാനം: അജയ് മങ്ങാട് 
വസ്ത്രാലങ്കാരം: സമീറ സനീഷ് 
മേക്കപ്പ്: ഹസ്സന്‍ വണ്ടൂര്‍ 
ശബ്ദമിശ്രണം: അനൂപ്‌ തിലക്, അരുണ്‍ വര്‍മ
വിതരണം: എല്‍.ജെ.ഫിലിംസ്

വിശുദ്ധന്‍ - വൈശാഖ്-കുഞ്ചാക്കോ ബോബന്‍ ടീമിന്റെ വിശുദ്ധന്‍ പുത്തനുണര്‍വ്വ് പകരുന്നു...5.80/10

മനുഷ്യമനസ്സിലെ ദൈവം, മനുഷ്യന്‍, പിശാച് എന്നീ തലങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു വികാരിയുടെ കഥയാണ് വിശുദ്ധന്‍. മനുഷ്യസ്നേഹിയായ സണ്ണി എന്ന വികാരിയും, സണ്ണിയുടെ ഇടവകയിലെ കന്യാസ്ത്രീയായ സോഫിയും സാഹചര്യങ്ങള്‍ മൂലം തിരുവസ്ത്രം ഉപേക്ഷിക്കുകയും തുടര്‍ന്ന് വിവാഹിതരാകുകയും ചെയുന്നു. ഇരുവരും ജോലി ചെയ്തിരുന്ന പള്ളി സ്ഥിതി ചെയ്യുന്ന നാട്ടിലെ പൗരപ്രമാണിയായ വാവച്ചന്റെ കൊള്ളരുതായ്മകള്‍ വെളിച്ചത്തുകൊണ്ടുവാരാന്‍ ശ്രമിച്ചതിന്റെ അനന്തര ഫലമായിട്ടാണ് ഇരുവര്‍ക്കും തിരുവസ്ത്രം നഷ്ടമാകുന്നത്. വാവച്ചനെതിരായുള്ള തെളിവുകള്‍ കൈവശമുള്ള സോഫിയും സണ്ണിയും, അയാളുടെ പൊയ്മുഖം വെളിച്ചത്തുകൊണ്ടുവരാന്‍ വീണ്ടും ശ്രമിക്കുന്നു. ഇതുമൂലം, സമാധാനാപരമായ കുടുംബജീവിതം സ്വപ്നം കണ്ടു തുടങ്ങിയ സണ്ണിയും സോഫിയയും വീണ്ടും മാനസിക സംഘര്‍ഷങ്ങള്‍ നേരിടേണ്ടി വരുന്നു. തുടര്‍ന്ന് ഇരുവരുടെയും ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളാണ് വിശുദ്ധന്റെ കഥ.

പോക്കിരി രാജ, സീനിയേഴ്സ്, മല്ലു സിംഗ്, സൗണ്ട് തോമ എന്നീ സിനിമകള്‍ക്ക്‌ ശേഷം വൈശാഖ് സംവിധാനം ചെയ്ത സിനിമയായ വിശുദ്ധനില്‍ സണ്ണിയായി കുഞ്ചാക്കോ ബോബനും, സോഫിയായി മിയ ജോര്‍ജും, വാവച്ചനായി ഹരീഷ് പരേടിയും അഭിനയിച്ചിരിക്കുന്നു. സംവിധായകന്‍ വൈശാഖ് ആദ്യമായിട്ടാണ് കഥയും തിരക്കഥയും സംഭാഷണങ്ങളും സ്വന്തന്ത്രമായി നിര്‍വഹിക്കുന്നത്. ആന്റോ ജോസഫ്‌ ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ്‌ നിര്‍മ്മിച്ചിരിക്കുന്ന വിശുദ്ധന്റെ ചായാഗ്രഹണം നിര്‍വഹിച്ചത് ഷെഹ്നാദ് ജലാലും, ചിത്രസന്നിവേശം നിര്‍വഹിച്ചത് മഹേഷ്‌ നാരായണനും, സംഗീതം നല്ക്കിയത് ഗോപി സുന്ദറുമാണ്.

കഥ, തിരക്കഥ: ആവറേജ്
ഏതൊരു സിനിമയുടെയും നട്ടെല്ല് എന്നത് ആ സിനിമയുടെ തിരക്കഥയാണെന്ന് ഒരിക്കല്‍കൂടി തെളിയിക്കപെട്ടിരിക്കുകയാണ് ഈ സിനിമയിലൂടെ. വിശുദ്ധന്റെ ആദ്യ പകുതിയില്‍ രംഗങ്ങളെല്ലാം പ്രേക്ഷകരെ ത്രസിപ്പിക്കുന്നുണ്ട്. വിവാദമായെക്കാവുന്ന ഒരു വിഷയമാണ് ഈ സിനിമയുടെ കഥ. പക്ഷെ, ആരെയും വേദനിപ്പിക്കാതെ വിശ്വസനീയതയോടെ ആദ്യപകുതിയിലെ രംഗങ്ങള്‍ കടന്നപോയീ. ആദ്യ പകുതിയിലെ കഥാസന്ദര്‍ഭങ്ങളെല്ലാം മികച്ച രീതിയില്‍ തന്നെ വൈശാഖ് എഴുതിയിരിക്കുന്നു. വികാരിയായ സണ്ണിയും കന്യസ്ത്രീയായ സോഫിയും വിവാഹം ചെയ്യുവാനുള്ള കാരണങ്ങളും അതിനുള്ള സാഹചര്യങ്ങളും മികച്ച രീതിയില്‍ കഥാസന്ദര്‍ഭങ്ങളായി സിനിമയില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. എന്നാല്‍, രണ്ടാം പകുതിയിലേക്ക് എത്തിയപ്പോഴേക്കും പ്രവചിക്കാനവുന്നതും കണ്ടുമടുത്തതുമായ കഥാസന്ദര്‍ഭങ്ങള്‍ മാത്രമായി. രണ്ടാം പകുതിയും ക്ലൈമാക്സും പ്രേക്ഷകര്‍ നിഷ്പ്രയാസം പ്രവചിക്കാനവുന്നതുമായത്തോടെ വിശുദ്ധന്‍ വെറുമൊരു ബോറന്‍ അനുഭവമായി മാറി.

സംവിധാനം: എബവ് ആവറേജ്
പ്രേക്ഷകരെ ചിരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ മാത്രമാണ് വൈശാഖ് തന്റെ മുന്‍കാല സിനിമകളെല്ലാം സംവിധാനം ചെയ്തത്. അതിനാല്‍ പൂര്‍ണതയില്ലാത്ത രീതിയിലാണ് വൈശാഖ് കഴിഞ്ഞ നാല് സിനിമകളെയും സമീപിച്ചത്. അതില്‍ നിന്നെല്ലാം വ്യതസ്തമായ കഥാപശ്ചാത്തലവും സമീപനവുമാണ് വിശുദ്ധന്‍ എന്ന സിനിമയില്‍ കണ്ടത്. സിനിമയുടെ ഓരോ രംഗവും വിശ്വസനീയതയോടെ സംവിധാനം ചെയ്യുവാന്‍ വൈശാഖിനു സാധിച്ചു. രണ്ടാം പകുതിയിലെ കഥാസന്ദര്‍ഭങ്ങള്‍ പ്രവചിക്കാനാവുന്ന രീതിയില്‍ ആണെങ്കിലും, യുക്തിയെ ചോദ്യം ചെയ്യാത്ത രീതിയില്‍ അവയെല്ലാം സംവിധാനം ചെയ്യുവാന് വൈശാഖിനു കഴിഞ്ഞിട്ടുണ്ട്. ഓരോ കഥാപാത്രങ്ങള്‍ക്ക് അനിയോജ്യരായ നടീനടന്മാരെ കണ്ടെത്തുന്നതിലും, ഓരോ രംഗങ്ങള്‍ക്കും അനിയോജ്യമായ ലൊക്കേഷനുകള്‍ കണ്ടെത്തുകയും, പ്രേക്ഷകര്‍ക്ക് ദഹിക്കുവാനും ഗ്രഹിക്കുവാനും സാധിക്കുന്ന രീതിയില്‍ രംഗങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തിട്ടുണ്ട്. വിവാദങ്ങള്‍ക്കിടയിലേക്ക് വലിച്ചിഴക്കാന്‍ സാധ്യതയുള്ള ഒരു വിഷയത്തെ സൂക്ഷ്മതയോടെ അവതരിപ്പിക്കുവാന്‍ വൈശാഖിനു സാധിച്ചു എന്നതാണ് ഈ സിനിമയുടെ വിജയം. ഒരു തിരക്കഥകൃത്തെന്ന നിലയില്‍ കുറേക്കൂടി പക്വതയോടെ സിനിമയുടെ ക്ലൈമാക്സ് രംഗങ്ങളും രണ്ടാം പകുതിയും എഴുതിയിരുന്നുവെങ്കില്‍, വൈശാഖിന്റെയും കുഞ്ചാക്കോ ബോബന്റെയും സിനിമാ ജീവിതത്തിലെ ഒരു നാഴികകല്ലായി മാറുമായിരുന്നു വിശുദ്ധന്‍.

സാങ്കേതികം: എബവ് ആവറേജ്
ഓരോ രംഗങ്ങളും പൂര്‍ണമായ തീവ്രതയോടെ ചിത്രീകരിക്കുവാനും പ്രേക്ഷകരെ വികാരം കൊള്ളിക്കുവാനും ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതത്തിന് സാധിച്ചിട്ടുണ്ട്. സമീപ കാലത്ത് കേട്ടിട്ടുള്ളതില്‍ ഏറ്റവും മികച്ച സംഗീതമാണ് ഓരോ രംഗങ്ങള്‍ക്കും ഗോപി സുന്ദര്‍ നല്‍കിയത്. മറ്റൊരു എടുത്തു പറയേണ്ടതാണ് ഈ സിനിമയുടെ ലോക്കെഷനുകളും ചായാഗ്രഹണവും. ഷെഹ്നാദ് ജലാലാണ് ദ്രിശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. മഹേഷ്‌ നാരായണന്റെ ചിത്രസന്നിവേശവും മികച്ച നിന്ന് ഈ സിനിമയില്‍. രണ്ടാം പകുതിയില്‍ ഒരല്പം ഇഴച്ചില്‍ അനുഭവപെട്ടെങ്കിലും, സിനിമയിലുടനീളം രംഗങ്ങള്‍ മികച്ച രീതിയില്‍ കോര്‍ത്തിണക്കുവാന്‍ മഹേഷിനു സാധിച്ചു. റഫീക്ക് അഹമ്മദ്, മുരുകന്‍ കാട്ടാക്കട എന്നിവരാണ് ഈ സിനിമയിലെ പാട്ടുകളുടെ വരികള്‍ എഴുതിയിരിക്കുന്നത്. ഗോപി സുന്ദറാണ് ഈണം പകര്‍ന്നത്. ഒരു മെഴുതിരിയുടെ...എന്ന തുടങ്ങുന്ന പാട്ട് സമീപകാലത്ത് കേട്ടതില്‍ ഏറ്റവും മികച്ച പ്രണയ ഗാനങ്ങളില്‍ ഒന്നാണ്. ജോസഫ്‌ നെല്ലിക്കലിന്റെ കലാസംവിധാനവും എടുത്ത പറയേണ്ട സവിശേഷതകളില്‍ ഒന്നാണ്. അഫ്സലിന്റെ വസ്ത്രാലങ്കാരവും രതീഷ്‌ അമ്പാടിയുടെ മേക്കപ്പും സിനിമയ്ക്കിണങ്ങുന്നവയാണ്.

അഭിനയം: ഗുഡ്
ഏറെ നാളുകള്‍ക്കു ശേഷം കുഞ്ചാക്കോ ബോബന് ലഭിച്ച അഭിനയ പ്രാധാന്യമുള്ള കഥാപാത്രത്തെ പ്രശംസനീയമായ അഭിനയം കാഴ്ചവെച്ചുക്കൊണ്ട് ഏവരെയും ഞെട്ടിച്ചിരിക്കുന്നു. സോഫി എന്ന കഥാപാത്രത്തെ മനോഹരമായി അവതരിപ്പിക്കുവാന്‍ മിയയ്ക്കും സാധിച്ചു. വാവച്ചന്‍ എന്ന വില്ലന്‍ വേഷത്തെ അവിസ്മരണീയമാക്കിയത് ഹരീഷ് പരേടിയാണ്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ കൈതേരി സഹദേവന് ശേഷം ഹരീഷിനു ലഭിച്ച മികച്ച കഥാപാത്രമാണ് ഈ സിനിമയിലെത്. പ്രശംസനീയമായ അഭിനയം കാഴ്ചവെച്ച നന്ദുവും, ശാലിന്‍ സോയയും അഭിനന്ദനം അര്‍ഹിക്കുന്നു. ലാല്‍, ശശികുമാര്‍, സുരാജ് വെഞ്ഞാറമൂട്, കൃഷ്ണകുമാര്‍, അനില്‍ മുരളി, ഷിജു, ജോജു, ദിനേശ് പണിക്കര്‍, വിനോദ് കോവൂര്‍, മുന്‍ഷി വേണു, ജയശങ്കര്‍, ജെയിംസ് പറമ്മേല്‍, വിനോദ്, മധു പെരുന്ന, ശ്രീലത, വനിതാ, രമ്യശ്രീ, ഇന്ദുലേഖ എന്നിവരും ഈ സിനിമയിലെ അഭിനേതാക്കളാണ്.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. വൈശാഖിന്റെ സംവിധാനം
2. നടീനടന്മാരുടെ അഭിനയം
3. ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം
4. ഷെഹ്നാദ് ജലാലിന്റെ ചായാഗ്രഹണം
5. സിനിമയുടെ ആദ്യപകുതി

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. സിനിമയുടെ രണ്ടാം പകുതി
2. പ്രവചിക്കാനവുന്ന കഥാസന്ദര്‍ഭങ്ങള്‍
3. ക്ലൈമാക്സ്

വിശുദ്ധന്‍ റിവ്യൂ: പുതുമയുള്ള കഥാസന്ദര്‍ഭങ്ങളും, വൈശാഖിന്റെ സംവിധാനവും, നടീനടന്മാരുടെ അഭിനയവും ആദ്യപകുതിയെ മികച്ചതാക്കിയപ്പോള്‍, പ്രവചിക്കനാവുന്ന കഥാസന്ദര്‍ഭങ്ങളുള്ള രണ്ടാം പകുതിയും ക്ലൈമാക്സും വിശുദ്ധനെ നിരാശപെടുത്തുന്ന അനുഭവമാക്കിമാറ്റി.

വിശുദ്ധന്‍ റേറ്റിംഗ്: 5.80/10
കഥ, തിരക്കഥ: 5/10[ആവറേജ്]
സംവിധാനം: 6/10[എബവ് ആവറേജ്]
സാങ്കേതികം: 3/5[എബവ് ആവറേജ്]
അഭിനയം: 3.5/5[ഗുഡ്]
ടോട്ടല്‍ 17.5/30 [5.8/10]

രചന, സംവിധാനം: വൈശാഖ്
നിര്‍മ്മാണം: ആന്റോ ജോസഫ്‌
ബാനര്‍: ആന്റോ ജോസഫ്‌ ഫിലിം കമ്പനി
ചായാഗ്രഹണം: ഷെഹ്നാദ് ജലാല്‍
ചിത്രസന്നിവേശം: മഹേഷ്‌ നാരായണന്‍
ഗാനരചന: റഫീക്ക് അഹമ്മദ്, മുരുകന്‍ കാട്ടാക്കട
സംഗീതം, പശ്ചാത്തല സംഗീതം: ഗോപി സുന്ദര്‍
കലാസംവിധാനം: ജോസഫ്‌ നെല്ലിക്കല്‍
മേക്കപ്പ്: രതീഷ്‌ അമ്പാടി
വസ്ത്രാലങ്കാരം: അഫ്സല്‍
വിതരണം: ആന്‍ മെഗാ മീഡിയ റിലീസ്

17 Nov 2013

ഗീതാഞ്ജലി - കേട്ടുപഴകിയ ഒരു പ്രേതകഥ! 4.00/10

മലയാളികളുടെ എക്കാലത്തെയും ഏറ്റവും പ്രിയപ്പെട്ട സിനിമയായ മണിച്ചിത്രത്താഴിലെ ഡോക്ടര്‍ സണ്ണി എന്ന കഥാപാത്രം തിരിച്ചു വരുന്ന സിനിമ, മലയാളികളെ ചിരിക്കാന്‍ പഠിപ്പിച്ച സംവിധായകന്‍ പ്രിയദര്‍ശന്റെ ആദ്യ ഹൊറര്‍ സിനിമ, ഒരു ഇടവേളയ്ക്കു ശേഷം പുറത്തിറങ്ങുന്ന പത്മശ്രീ ഭരത് ലെഫ്റ്റനന്റ് കേര്‍ണല്‍ മോഹന്‍ലാലിന്റെ സിനിമ, എണ്‍പതുകളില്‍ മികച്ച സിനിമകളില്‍ മലയാളികള്‍ക്ക് സമ്മാനിച്ച ബാനര്‍ സെവന്‍ ആര്‍ട്സ് നിര്‍മിച്ച സിനിമ, സുരേഷ് ഗോപി അതിഥി വേഷത്തിലെത്തുന്ന സിനിമ എന്നിങ്ങനെ പ്രത്യേകതകള്‍ ഏറെയുള്ള സിനിമയാണ് ഗീതാഞ്ജലി. സെവന്‍ ആര്‍ട്സിന്റെ ബാനറില്‍ ജി.പി.വിജയകുമാര്‍ നിര്‍മ്മിച്ച്‌, അഭിലാഷ് നായര്‍ തിരക്കഥ രചിച്ചു, ഡെന്നിസ് ജൊസഫ് സംഭാഷണങ്ങള്‍ എഴുതി, പ്രിയദര്‍ശന്‍ സംവിധാനം നിര്‍വഹിച്ച ഗീതാഞ്ജലിയില്‍ മേനക സുരേഷിന്റെ മകള്‍ കീര്‍ത്തി സുരേഷാണ് ഗീതാഞ്ജലിയായി വേഷമിടുന്നത്. ഡോക്ടര്‍ സണ്ണിയായി മോഹന്‍ലാല്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അതിഥി വേഷത്തില്‍ സുരേഷ് ഗോപി അഭിനയിക്കുനുണ്ട്. ശ്യാമ പ്രസാദിന്റെ ഋതുവിലൂടെ സിനിമയിലെത്തിയ നിഷാനും പ്രധാന കഥപാത്രമാകുന്നു. തിരു ചായാഗ്രഹണവും, ടി.എസ്.സുരേഷ് ചിത്രസന്നിവേശവും, വിദ്യാസാഗര്‍ സംഗീത സംവിധാനവും, ലാല്‍ഗുഡി ഇളയരാജ കലാസംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.

അറക്കല്‍ തറവാട്ടിലെ ഗീതയും അഞ്ജലിയും രൂപ സദ്രിശ്യമുള്ള ഇരട്ട കുട്ടികളാണ്. ഗീതയുടെ അപ്രതീക്ഷിത മരണത്തിനു ശേഷം, കേരളം ഉപേക്ഷിച്ച അഞ്ജലി ബോംബെയിലെ ഒരു പരസ്യചിത്ര കമ്പനിയില്‍ ജോലി ചെയ്തു വരുന്നു. ഗീതയുടെയും അഞ്ജലിയുടെയും സുഹൃത്തായിരുന്ന അനൂപുമായുള്ള വിവാഹം നിശ്ചയിച്ചതിനെ തുടര്‍ന്ന് അഞ്ജലി അനൂപിന്റെ കൂടെ അറക്കല്‍ തറവാട്ടിലെത്തുന്നു. അവിടെ അഞ്ജലിയെ കാത്തിരുന്നത് സഹോദരി ഗീതയുടെ ആത്മാവാണ്. ഇതുമൂലം അഞ്ജലിയുടെ ജീവിതത്തില്‍ അരങ്ങേറുന്ന സംഭവങ്ങള്‍ കുടുംബാങ്ങങ്ങളെ ഞെട്ടിക്കുന്നു. ഈ പ്രശനങ്ങള്‍ക്കെല്ലാം ഉത്തരവുമായി ഡോക്ടര്‍ സണ്ണി അറക്കല്‍ തറവാട്ടിലെത്തുന്നു. തുടര്‍ന്ന് അഞ്ജലിയുടെയും അനൂപിന്റെയും ജീവിതത്തില്‍ അരങ്ങേറുന്ന പ്രശ്നങ്ങളും, ഡോക്ടര്‍ സണ്ണി നിജസ്ഥിതി കണ്ടെത്തുന്നതുമാണ് ഗീതാഞ്ജലിയുടെ കഥ.

കഥ, തിരക്കഥ: ബിലോ ആവറേജ്
അറബീം ഒട്ടകോം പി.മാധവന്‍ നായരും എന്ന സിനിമയ്ക്ക് ശേഷം അഭിലാഷ് നായര്‍ തിരക്കഥ എഴുതുന്ന സിനിമയാണ് ഗീതാഞ്ജലി. ഈ സിനിമയുടെ കഥയ്ക്ക്‌ രണ്ടു മലയാള സിനിമകളുടെ കഥയുമായി സാമ്യമുണ്ട്‌ എന്ന് എല്ലാ പ്രേക്ഷകരും ഒന്ന് പോലെ വിമര്‍ശിക്കുന്ന ഒരു സത്യമാണ്. എന്തുകൊണ്ടാണ് അത്തരത്തിലുള്ള ഒരു അബദ്ധം അഭിലാഷ് നായര്‍ക്ക്‌ സംഭവിച്ചത് എന്ന് മനസ്സിലാകുന്നില്ല. അതിലുപരി ഇത്തരത്തിലുള്ള ഒരു കഥയ്ക്ക് ഒട്ടും അനിയോജ്യമല്ലാത്ത കഥാസന്ദര്‍ഭങ്ങളാണ് അഭിലാഷ് എഴുതിയിരിക്കുന്നത്. അനൂപും ഗീതയും അഞ്ജലിയും തമ്മിലുള്ള സൗഹൃദ-പ്രണയ രംഗങ്ങള്‍, മോഹന്‍ലാലും സീമയും തമ്മിലുള്ള ആശുപത്രിയിലെ രംഗങ്ങള്‍, ക്ലൈമാക്സ് രംഗങ്ങള്‍ എന്നിവയെല്ലാം പരിതാപകരം എന്നല്ലാതെ മറ്റൊന്നും പറയുവാനില്ല. ഇന്നസെന്റിന്റെ കഥാപാത്രം പറയുന്ന ഒന്ന് രണ്ടു തമാശകള്‍ അല്ലാതെ മറ്റൊരു രംഗത്തിലെ സംഭാഷണങ്ങള്‍ക്കും പ്രേക്ഷകരെ രസിപ്പിക്കാനോ, ചിന്തിപ്പികാനോ കഴിഞ്ഞിട്ടില്ല. മലയാളത്തില്‍ തന്നെ വന്നിട്ടുള്ള എത്രയോ ഹൊറര്‍ സിനിമകളില്‍ പ്രേക്ഷകര്‍ കണ്ടിട്ടുള്ള അതെ രംഗങ്ങള്‍ തന്നെയാണ് ഈ സിനിമയിലും കാണുന്നത്. ഇതിലും ഭേദം ഏതെങ്കിലും വിദേശ ഹൊറര്‍ സിനിമയുടെ തിരക്കഥ മലയാളത്തിലേക്ക് തര്‍ജിമ ചെയ്യുന്നതായിരുന്നു.

സംവിധാനം: ബിലോ ആവറേജ്
പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ആദ്യ ഹൊറര്‍ സിനിമയാണ് ഗീതാഞ്ജലി. സാങ്കേതിക വശങ്ങള്‍ കൈയടക്കത്തോടെ ഉപയോഗിച്ച സംവിധായകന് സാങ്കേതികമായി നിലവാരമുള്ള ഒരു സിനിമ സംവിധാനം ചെയ്യുവാന്‍ സാധിച്ചെങ്കിലും, അഭിലാഷ് നായരെയും ഡെന്നിസ് ജോസഫിനെയും കണ്ണടച്ച് വിശ്വസിച്ചു കഥാസന്ദര്‍ഭങ്ങളില്‍ ശ്രദ്ധയര്‍പ്പിക്കാതെ പോയത് വിനയായി. യുക്തിയെ ചോദ്യം ചെയ്യുന്ന കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളും തിരുത്തുവാനുള്ള സ്വാതന്ത്ര്യം പോലും പ്രിയദര്‍ശനെ പോലെയുള്ള ഒരു സംവിധയകനില്ലേ? എന്ന ചോദ്യമാവും പ്രേക്ഷകന്റെ മനസ്സില്‍ തോന്നുക. ഹൊറര്‍ രംഗങ്ങള്‍ പേടിപെടുത്തുന്ന രീതിയില്‍ വിശ്വസനീയതയോടെ ചിത്രീകരിച്ചു എന്നതല്ലാതെ സംവിധാനത്തില്‍ യാതൊരു മികവും അവകാശപെടാനില്ലാത്ത ഒരു പ്രിയന്‍ സിനിമയായി പ്രേക്ഷകര്‍ എന്നും ഗീതാഞ്ജലിയെ ഓര്‍മ്മിക്കും. മലയാളികളുടെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളായ പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന സിനിമ എന്ന് കേള്‍ക്കുമ്പോള്‍ ഏതൊരു പ്രേക്ഷകനും മനസ്സില്‍ അമിതമായ പ്രതീക്ഷയര്‍പ്പിക്കുന്നതില്‍ തെറ്റില്ല. പക്ഷെ, ഗീതാഞ്ജലിയ്ക്ക് ശേഷമുള്ള പ്രിയദര്‍ശന്‍ സിനിമകള്‍ക്ക്‌ മേല്പറഞ്ഞ പ്രതീക്ഷ ഉണ്ടാകുമോ എന്ന് കണ്ടറിയണം.
 
സാങ്കേതികം: ഗുഡ് 
പ്രിയദര്‍ശന്റെ ആദ്യ ഹൊറര്‍ സിനിമയായ ഗീതാഞ്ജലിയ്ക്ക് വിശ്വസനീയത നല്‍ക്കുവാന്‍ ചായാഗ്രാഹകന്‍ തിരുവും ചിത്രസന്നിവേശകന്‍ ടി.എസ്.സുരേഷും പരിശ്രമിച്ചതിന്റെ ഫലം സിനിമയിലുടനീളം കാണപെടുന്നുണ്ടായിരുന്നു. പ്രേക്ഷകരെ പേടിപ്പിക്കാന്‍ സാങ്കേതിക വശങ്ങള്‍ കൈകാര്യം ചെയ്തവര്‍ക്കെല്ലാം സാധിച്ചു എന്നതാണ് ഈ സിനിമയുടെ ഒരു ഗുണം. അറക്കല്‍ തറവാടും, അതിനു മുന്‍വശത്തുള്ള കടല്‍ തീരവും രണ്ടിടതാണ് സ്ഥിതി ചെയുന്നതെങ്കിലും, സിനിമയിലൂടെ വിശ്വസനീയത നല്‍ക്കുവാന്‍ ചായഗ്രഹകാനും സന്നിവേശകനും കലാസംവിധാനം നിര്‍വഹിച്ച ഇളയരാജയ്ക്കും സാധിച്ചു. വിശ്വരൂപം എന്ന സിനിമയിലൂടെ ദേശീയ പുരസ്കാരം ലഭിച്ച ഇളയരാജ ആദ്യമായി മലയാളത്തില്‍ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ഓ.എന്‍.വി. കുറുപ്പിന്റെ വരികള്‍ക്ക് വിദ്യാസാഗര്‍ ഈണമിട്ട 3 പാട്ടുകളുണ്ട് ഈ സിനിമയില്‍. രാജലക്ഷ്മി പാടിയ ദൂരെ ദൂരെ...എന്ന പാട്ട് മാത്രമാണ് ശ്രദ്ധേയമായതും കേള്‍ക്കാന്‍ ഇമ്പമുള്ളതും. കൂടില്ല കുയിലമ്മേ...മധുവിധു പൂ വിരിഞ്ഞുവോ...എന്നീ പാട്ടുകള്‍ ഒരുവട്ടം കേട്ടിരിക്കാം. റോഷന്റെ മേക്കപ്പ്, സായിയുടെ വസ്ത്രാലങ്കാരം എന്നിവയും മികവു പുലര്‍ത്തി.

അഭിനയം: ആവറേജ്
20 വര്‍ഷങ്ങള്‍ക്കു മുമ്പ് ഡോക്ടര്‍ സണ്ണിയെ അവതരിപ്പിച്ച മോഹന്‍ലാലിനു, അതെ അളവിലുള്ള ആത്മാര്‍തഥ ഗീതാഞ്ജലിയില്‍ അഭിനയിച്ചപ്പോള്‍ ഉണ്ടായിരുന്നോ എന്നൊരു സംശയം പ്രേക്ഷകര്‍ക്ക്‌ തോന്നിപ്പിച്ചു. തമാശകളൊന്നും വേണ്ടവിധം സംഭാഷണങ്ങലിലൂടെയും ഭാവഭിനയത്തിലൂടെയും പ്രകടിപ്പിക്കാന്‍ സാധിക്കാതെ പോയതിനു കാരണം പരിതാപകരമായ നിലവാരത്തില്‍ എഴുതപെട്ട രംഗങ്ങളും സംഭാഷണങ്ങളും തന്നെ. പുതുമുഖം കീര്‍ത്തി സുരേഷ് ഭേദപെട്ട പ്രകടനം കാഴ്ച്ചവെച്ചുകൊണ്ട് മലയാള സിനിമയില്‍ നായികാ സ്ഥാനം ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞിരിക്കുന്നു. ക്ലൈമാക്സ് രംഗത്തിലോഴികെ മോശമല്ലാത്ത അഭിനയം കാഴ്ച്ചവെക്കുവാന്‍ നിഷാനും കഴിഞ്ഞിട്ടുണ്ട്. ഒരല്പം ദുരൂഹതയുള്ള കഥാപാത്രമായി സിദ്ദികും, അറക്കല്‍ തറവാട്ടിലെ വീതം കിട്ടുവാന്‍ വേണ്ടി നടക്കുന്ന ഇന്നസെന്റും അഭിനയ മികവു പുലര്‍ത്തി. ഇവരെ കൂടാതെ മധു, നാസര്‍, ഗണേഷ്, മഹേഷ്‌, ഹരിശ്രീ അശോകന്‍, നന്ദു പൊതുവാള്‍, ഗെയില്‍ കുട്ടപ്പന്‍, മദന്‍ മോഹന്‍, വി.ബി.കെ.മേനോന്‍, സീമ, സ്വപ്ന മേനോന്‍, മായാ വിശ്വനാഥ്, അംബിക മോഹന്‍, സഫ ഹനീഫ്, മര്‍വ ഹനീഫ് എന്നിവരും ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.  

സിനിമയില്‍ ഇഷ്ടപെട്ടവ:
1. ഹൊറര്‍ രംഗങ്ങള്‍
2. ചായാഗ്രഹണം
3. കലാസംവിധാനം

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. കഥയും കഥാസന്ദര്‍ഭങ്ങളും
2. പ്രവചിക്കാനവുന്ന സസ്പെന്‍സ്
3. അനവസരത്തിലുള്ള പാട്ടുകള്‍
4. സസ്പെന്‍സ് നിലനിര്‍ത്തിയിരിക്കുന്ന രീതി
5. ക്ലൈമാക്സ്

ഗീതാഞ്ജലി റിവ്യൂ: കേട്ടുപഴകിയ പ്രേതകഥയും, കണ്ടുമടുത്ത കഥാസന്ദര്‍ഭങ്ങളും, പ്രിയദര്‍ശന്റെ പഴഞ്ചന്‍ സംവിധാന രീതിയും, അറുബോറന്‍ ക്ലൈമാക്സുമടങ്ങുന്ന ഗീതാഞ്ജലിയെ എന്നേക്കുമായി മറന്നേക്കാം!
ഗീതാഞ്ജലി റേറ്റിംഗ്: 4.00/10
കഥ, തിരക്കഥ: 3/10 [ബിലോ ആവറേജ്]
സംവിധാനം: 3/10 [ബിലോ ആവറേജ്]
സാങ്കേതികം: 3.5/5[ഗുഡ്]
അഭിനയം: 2.5/5[ആവറേജ്]
ടോട്ടല്‍ 12/30 [4/10]

സംവിധാനം: പ്രിയദര്‍ശന്‍
കഥ: സെവന്‍ ആര്‍ട്സ്
തിരക്കഥ:അഭിലാഷ് നായര്‍ 
സംഭാഷണങ്ങള്‍: ഡെന്നിസ് ജോസഫ്‌
ബാനര്‍: സെവന്‍ ആര്‍ട്സ്
നിര്‍മ്മാണം: ജി.പി.വിജയകുമാര്‍
ചായാഗ്രഹണം: തിരു
ചിത്രസന്നിവേശം: ടി.എസ്.സുരേഷ്
സംഗീതം: വിദ്യാസാഗര്‍
കലാസംവിധാനം: ലാല്‍ഗുഡി ഇളയരാജ
മേക്കപ്പ്: റോഷന്‍
വസ്ത്രാലങ്കാരം: സായി
വിതരണം: സെവന്‍ ആര്‍ട്സ് റിലീസ്

10 Nov 2013

ഫിലിപ്സ് ആന്‍ഡ്‌ ദി മങ്കിപെന്‍ - ഓരോ മാതാപിതാക്കളും കുട്ടികളോടൊപ്പം കണ്ടിരിക്കേണ്ട സിനിമ!!! 6.70/10

രസകരമായ കഥാസന്ദര്‍ഭങ്ങളിലൂടെ സംഭാഷണങ്ങളിലൂടെ നിരവധി സന്ദേശങ്ങള്‍ കുട്ടികള്‍ക്ക് നല്‍ക്കുന്ന മങ്കിപ്പെനും, അത്ഭുതപെടുത്തുന്ന അഭിനയം കാഴ്ചവെച്ച സനൂപ് സന്തോഷും മലയാള സിനിമ പ്രേമികളുടെയും കുടുംബ പ്രേക്ഷകരുടെയും പ്രിയപെട്ടവയായി മാറിയിരിക്കുന്നു. കൌതുകകരമായ സിനിമാ പേരുകള്‍ മുതിര്‍ന്നവരേക്കാള്‍ കുട്ടികളെയാണ് കൂടുതല്‍ ആകര്‍ഷിക്കാറുള്ളത് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഫിലിപ്സ് ആന്‍ഡ്‌ ദി മങ്കിപെന്‍ എന്ന ഈ സിനിമ. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ്‌ ബാബുവും സാന്ദ്ര തോമസും തോമസ്‌ ജോസഫ്‌ പട്ടത്താനവും സംയുക്തമായി നിര്‍മ്മിച്ചിരിക്കുന്ന ഈ സിനിമയുടെ കഥ, തിരക്കഥ, സംഭാഷണങ്ങള്‍ എന്നിവ എഴുതി സംവിധാനം ചെയ്തിരിക്കുന്നത് നവാഗതരായ റോജിന്‍ തോമസും ഷാനില്‍ മുഹമ്മദും ചേര്‍ന്നാണ്.

19മത്തെ വയസ്സില്‍ ഒളിച്ചോടി വിവാഹം ചെയ്ത റോയ് ഫിലിപ്പ് - സമീറ എന്നിവരുടെ ഏക മകനാണ് റയാന്‍ ഫിലിപ്പ്. കണക്കില്‍ മുള്ളി എന്ന ഇരട്ടപേരില്‍ സ്കൂളില്‍ അറിയപെടുന്ന റയാന്‍ ഫിലിപ്പ് സ്കൂളിലെ മറ്റു കുട്ടികള്‍ക്കും അധ്യാപകര്‍ക്കും സ്ഥിരം തലവേദനയാണ്. ഹോംവര്‍ക്ക് ചെയ്യാത്തെ സ്കൂളില്‍ വരുകയും, പപ്പന്‍ എന്ന കണക്ക് അധ്യാപകന്റെ ശകാരവും അടിയും ലഭിക്കുക എന്നതും റയാന്‍ ഫിലിപ്പിന് പുത്തരിയല്ല. പപ്പന്‍ സാറിനോടുള്ള പകയും, ക്ലാസ്സിലെ മികച്ച വിദ്യാര്‍ഥിയുമായുള്ള ശത്രുതയും റയാന്റെ മനസ്സില്‍ വളര്‍ന്നു. റയാന്‍ ഫിലിപ്പിന്റെ സുഹൃത്തുക്കളും അവനോടൊപ്പം പപ്പനെതിരെ പാരവെയ്ക്കുവാന്‍ കൂടി. വലിയൊരു പ്രശനത്തില്‍ ചെന്നുപെടുന്ന റയാന്‍ ഫിലിപ്പിനെ അച്ഛന്‍ റോയ് ഫിലിപ്പും ശകാരിക്കുന്നു. ഇതിനിടയിലാണ് റയാന്‍ ഫിലിപ്പിന് മങ്കിപെന്‍ എന്ന മാന്ത്രിക പേന ലഭിക്കുന്നത്. തുടര്‍ന്ന് അവന്റെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളാണ് ഈ സിനിമയുടെ കഥ. റയാന്‍ ഫിലിപ്പായി നടി സനൂഷയുടെ സഹോദരന്‍ സനൂപ് സന്തോഷ്‌ അഭിനയിക്കുന്നു. പപ്പനായി വിജയ്‌ ബാബുവും, റോയ് ഫിലിപ്പായി ജയസുര്യയും, സമീറയായി രമ്യ നമ്പീശനും അഭിനയിച്ചിരിക്കുന്നു.

കഥ, തിരക്കഥ: എബവ് ആവറേജ്
ഷാനില്‍ മുഹമ്മദിന്റെ കഥയ്ക്ക്‌ ഷാനിലും റോജിന്‍ തോമസും ചേര്‍ന്ന് തിരക്കഥയും സംഭാഷണങ്ങളും എഴുതിയ ഫിലിപ്സ് ആന്‍ഡ്‌ ദി മങ്കിപെന്‍ സമീപകാലത്തിറങ്ങിയ ഏറ്റവും മികച്ച കഥാസന്ദര്‍ഭങ്ങളുള്ള മലയാള സിനിമയാണ് എന്നതില്‍ തര്‍ക്കമില്ല. സ്കൂള്‍ കുട്ടികളുടെ മനസ്സ് തുള്ളിച്ചാടുന്ന കുരങ്ങനെ പോലെയാണ് എന്ന് വിശ്വസനീയമായ കഥാസന്ദര്‍ഭങ്ങളിലൂടെ പറയുവാന്‍ തിരക്കഥക്രുത്തുക്കള്‍ക്ക് സാധിച്ചു. നര്‍മ്മത്തിന്റെ മേമ്പൊടിയോടെ കുട്ടികളെയും മുതിര്‍ന്നവരെയും ചിരിപ്പിക്കുവാന്‍ സാധിക്കുന്ന കഥാസന്ദര്‍ഭങ്ങളാണ് ഈ സിനിമയുടെ പ്രധാന സവിശേഷത. അതിലുപരി, സ്കൂള്‍ കുട്ടികള്‍ക്ക് ഗ്രഹിക്കുവാനും പ്രബല്യത്തിലാക്കുവാനും കഴിയുന്ന നിരവധി കൊച്ചു സന്ദേശങ്ങള്‍ ഈ സിനിമയിലൂടെ ചര്ച്ചചെയ്യുണ്ട്. അവയെല്ലാം കുട്ടികള്‍ മാത്രമല്ല മുതിര്‍ന്നവരും ജീവിതത്തില്‍ ശീലമാക്കെണ്ടാതാണ് എന്നൊരു സത്യവും എല്ലാവര്‍ക്കും മനസ്സിലാക്കികൊടുക്കുവാന്‍ ഷാനിലിനും റോജിനും സാധിച്ചു. മങ്കിപെനിന്റെ സഹായത്തോടെ റയാന്‍ ഫിലിപ്പ് മനസിലാക്കുന്ന പത്തു കാര്യങ്ങള്‍ സ്കൂള്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുന്ന രംഗങ്ങളും, സ്കൂള്‍ വാഹനങ്ങളുടെ വേഗത കുറച്ചുകൊണ്ട് കുട്ടികളുടെ ജീവന്‍ രക്ഷിക്കുക എന്ന റയാന്‍ എഴുതിവെയ്ക്കുന്ന രംഗങ്ങളും, ക്ലൈമാക്സില്‍ മങ്കിപെന്‍ ആരാണ് എന്ന തിരിച്ചറിയുവാന്‍ വേണ്ടി റയാനും അച്ഛന്‍ റോയിയും നടത്തുന്ന സംഭാഷണങ്ങളും ഈ സിനിമയിലെ ഏറ്റവും മികച്ച രംഗങ്ങളില്‍ ചിലതാണ്. ഈ മേന്മാകളൊക്കെ ഉണ്ടെങ്കിലും, ചില രംഗങ്ങള്‍ക്ക് ലോജിക്കില്ലാത്തെ രീതിയില്‍ അനുഭവപെടുന്നുമുണ്ടായിരുന്നു. ഉദാഹരണം, കണക്കു മാഷ്‌ മാത്രം കുട്ടികളോട് സ്നേഹത്തോടെ പെരുമാറുക, കണക്കില്‍ മാത്രം ശോഭിക്കുന്ന ഒരു വിദ്യാര്‍ത്ഥിയെ സ്കൂളിലെ മികച്ച വിദ്യാര്‍ഥിയായി തിരഞ്ഞെടുക്കുക എന്നിവയെല്ലാം ലോജിക്കില്ലത്തതായി തോന്നിയെങ്കിലും, അവയൊന്നും സിനിമയെ ദോഷകരമായി ബാധിച്ചിട്ടില്ല. കുട്ടികള്‍ക്ക് വേണ്ടി മികച്ച സന്ദേശങ്ങള്‍ നല്ക്കുന്നതോടൊപ്പം അവരെയും മാതാപിതാക്കളെയും രസിപ്പിക്കുന്നതിലും വിജയിച്ച ഷാനില്‍-റോജിന്‍ ടീമിന് അഭിനന്ദനങ്ങള്‍!

സംവിധാനം: ഗുഡ്
തിരക്കഥ രചയ്തക്കളായ റോജിന്‍-ഷാനില്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഓരോ രംഗങ്ങളും ഏവര്‍ക്കും ആസ്വദിക്കുന്ന രീതിയില്‍ അതിശയോക്തിയില്ലാതെ സംവിധാനം ചെയ്തിരിക്കുന്നത് പ്രശംസനീയം തന്നെ. മങ്കിപെന്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ള ഒരു ഫാന്റസി സിനിമ എന്ന് മാത്രം പ്രതീക്ഷിച്ചു സിനിമ കാണാന്‍ കയറുന്ന പ്രേക്ഷകരെ രസിപ്പിക്കുവാനും ചിന്തിപ്പിക്കുവാനും സംവിധായകര്‍ക്ക് സാധിച്ചു എന്നതാണ് ഈ സിനിമയുടെ വിജയം. കുട്ടികളുടെ ജീവിതത്തില്‍ അരങ്ങേറുന്ന രസകരമായ സന്ദര്‍ഭങ്ങളിലൂടെ മുതിര്‍ന്നവരെയും അവരുടെ ബാല്യകാലഘട്ടത്തിലേക്ക് കൊണ്ടുപോകുവാനും, കുട്ടികള്‍ക്കെന്ന പോലെ മുതിര്‍ന്നവര്‍ക്കും ജീവിതത്തില്‍ ശീലമാക്കാവുന്ന ഒരുപിടി സന്ദേശങ്ങളും കൃത്യമായ അളവില്‍ നല്‍കുവാനും സംവിധായകര്‍ക്ക് സാധിച്ചിട്ടുണ്ട്. റയാന്‍ ഫിലിപ്പ് എന്ന കഥാപാത്രം അവതരിപ്പിക്കുവാന്‍ സനൂപ് സന്തോഷിനെ കണ്ടെത്തിയതാണ് ഈ സിനിമ വിജയിക്കുവാനുള്ള പ്രധാന കാരണം. സനൂപിനെ പോലെ കുറെ കുട്ടികളെ മികച്ച രീതിയില്‍ അഭിനയിപ്പിക്കുവാന്‍ സംവിധായകര്‍ക്ക് കഴിഞ്ഞിട്ടുണ്ട് എന്നതും വിജയകാരണങ്ങളില്‍ ഒന്നാണ്. മികച്ച രീതിയില്‍ രംഗങ്ങള്‍ ചിത്രീകരിക്കുവാനും, നല്ല പാട്ടുകള്‍ ഉള്പെടുത്തുവാനും, കഥാപാത്രങ്ങള്‍ക്ക് അനിയോജ്യരായ നടീനടന്മാരെ അഭിനയിപ്പിക്കുവാനും റോജിനും ഷാനിലിനും സാധിച്ചിട്ടുണ്ട്. അഭിനന്ദനങ്ങള്‍!

സാങ്കേതികം: ഗുഡ്
നീ കൊ ഞ ച, ഹൗസ്ഫുള്‍ എന്നീ സിനിമകള്‍ക്ക്‌ ശേഷം നീല്‍ ഡി കൂഞ്ഞ ചായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയാണിത്. വ്യതസ്തമായ ഫ്രെയിമുകള്‍ ഒരുക്കിക്കൊണ്ട് ഓരോ രംഗങ്ങള്‍ക്കും മിഴിവേകുവാന്‍ നീല്‍ ഡി കൂഞ്ഞയ്ക്ക് സാധിച്ചിട്ടുണ്ട്. റയാന്‍ ഫിലിപ്പ് താമസിക്കുന്ന വീടും കടലോരവും സ്കൂള്‍ പരിസരവും അങ്ങനെ എല്ലാ ലോക്കെഷനുകളും സിനിമയുടെ കഥയ്ക്ക്‌ അനിയോജ്യമായ രീതിയിലായത് വിശ്വസനീയത കൂട്ടുവാന്‍ കാരണമായിട്ടുണ്ട്. നീല്‍ പകര്‍ത്തിയ ദ്രിശ്യങ്ങള്‍ പ്രജിഷ് പ്രകാശാണ് സന്നിവേശം ചെയ്തത്. ഒരല്പം ഇഴച്ചില്‍ രണ്ടാം പകുതിയില്‍ അനുഭവപെട്ടെങ്കിലും, രംഗങ്ങള്‍ മികച്ച രീതിയില്‍ തന്നെ കോര്‍ത്തിണക്കുവാന്‍ പ്രെജിഷിനും സാധിചു. സിബി പടിയറ, അനു എലിസബത്ത്‌, മമത എന്നിവരുടെ വരികള്‍ക്ക് നടി രമ്യ നമ്പീശന്റെ സഹോദരന്‍ രാഹുല്‍ സുബ്രമണ്യം ഈണം പകര്‍ന്നിരിക്കുന്നു. കണിമലരെ..മമ മലരേ...എന്ന തുടങ്ങുന്ന പാട്ടാണ് നാല് പാട്ടുകളടങ്ങുന്ന ഈ സിനിമയിലെ ഏറ്റവും മികച്ചത്. അതുപോലെ തന്നെ, ഓരോ രംഗങ്ങള്‍ക്കും മികച്ച രീതിയില്‍ പശ്ചാത്തല സംഗീതം നല്ക്കുവാനും രാഹുലിന് സാധിച്ചു. വിനീഷ് ബംഗ്ലന്റെ കലാസംവിധാനവും, ജിത്തു കെ.ഡി-ബിനോയ്‌ കൊല്ലം എന്നിവരുടെ മേക്കപ്പും, സുനില്‍ റഹ്മാന്റെ വസ്ത്രാലങ്കാരവും സിനിമയ്ക്ക് അനിയോജ്യമായ രീതിയിലാണ്. ഏവര്‍ക്കും അഭിനന്ദനങ്ങള്‍!

അഭിനയം: ഗുഡ്
കാഴ്ച എന്ന ബ്ലെസി സിനിമയിലൂടെ മികച്ച അഭിനയം കാഴ്ച്ചവെച്ചുക്കൊണ്ട് സിനിമയിലെക്കിതിയ ബാലതാരമായിരുന്നു സനൂഷ. 7 വര്‍ഷങ്ങള്‍ക്കു ശേഷം സനൂഷയുടെ സഹോദരന്‍ സനൂപ്, സഹോദരിയേക്കാള്‍ മികച്ച അഭിനയം കാഴ്ച്ചവെച്ചുക്കൊണ്ട് സിനിമയിലെക്കെത്തിയിരിക്കുന്നു. റയാന്‍ ഫിലിപ്പ് എന്ന കഥാപാത്രത്തിലൂടെയാണ് സംവിധായകര്‍ ഈ സിനിമയുടെ കഥ അവതരിപ്പിച്ചിരിക്കുന്നത്.റയാന്‍ ഫിലിപ്പിനെ അവതരിപ്പിക്കുന്ന ബാലതാരത്തിന്റെ അഭിനയം മോശമായാല്‍, ഈ സിനിമ വലിയ ഒരു പരാജയമാകുമായിരുന്നു. പക്ഷെ, മിതത്വമാര്‍ന്ന അഭിനയത്തിലൂടെ റയാന്‍ ഫിലിപ്പ് എന്ന പോക്കിരിയെ അവതരിപ്പിച്ചുക്കൊണ്ട് സനൂപ് ഏവരെയും ഞെട്ടിച്ചിരിക്കുന്നു. സനൂപിനു അഭിനന്ദനങ്ങള്‍! സനൂപിന്റെ സുഹൃത്തുക്കളായി അഭിനയിച്ച മറ്റു ബാലതാരങ്ങളും മികവുറ്റ അഭിനയമാണ് കാഴ്ചവെച്ചത്. ബാലതാരങ്ങളെ കൂടാതെ ജയസുര്യ, മുകേഷ്, വിജയ്‌ ബാബു, ജോയ് മാത്യു, ഇന്നസെന്റ്, ശശി കലിങ്ക, രമ്യ നമ്പീശന്‍ എന്നിവരും ഈ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ജയസുര്യയ്ക്ക് ലഭിച്ച നല്ല കഥാപാത്രങ്ങളില്‍ ഒന്നാണ് ഈ സിനിമയിലെ റോയ് ഫിലിപ്പ്. വിജയ്‌ ബാബുവും, ജോയ് മാത്യുവും നൂറു ശതമാനം അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു രീതിയിലാണ് അവരവരുടെ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. മുകേഷും ഇന്നസെന്റും അവരവരുടെ കഥാപാത്രങ്ങള്‍ മോശമാക്കാതെ അഭിനയിച്ചു.

സിനിമയില്‍ ഇഷ്ടപെട്ടവ:
1.സനൂപ് സന്തോഷിന്റെ (റയാന്‍ ഫിലിപ്പ്) അഭിനയം
2.മികച്ച സന്ദേശം നല്‍ക്കുന്ന കഥാസന്ദര്‍ഭങ്ങള്‍
3.രസകരമായ സംഭാഷണങ്ങള്‍
4.ക്ലൈമാക്സ് 
5.ചായാഗ്രഹണം
6.പശ്ചാത്തല സംഗീതം

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. ലോജിക്കില്ലാത്ത കഥാസന്ദര്‍ഭങ്ങള്‍

ഫിലിപ്സ് ആന്‍ഡ്‌ ദി മങ്കിപെന്‍ റിവ്യൂ: രസകരമായ കഥാസന്ദര്‍ഭങ്ങളിലൂടെ സംഭാഷണങ്ങളിലൂടെ കൊച്ചു കൊച്ചു സന്ദേശങ്ങള്‍ സ്കൂള്‍ കുട്ടികള്‍ക്ക് നല്‍ക്കുന്ന ഈ സിനിമ ഓരോ മാതാപിതാക്കളും അവരുടെ കുട്ടികളോടൊപ്പം കണ്ടിരിക്കേണ്ടതാണ്.

ഫിലിപ്സ് ആന്‍ഡ്‌ ദി മങ്കിപെന്‍ റേറ്റിംഗ്: 6.70/10 
കഥ, തിരക്കഥ: 6/10[എബവ് ആവറേജ്]
സംവിധാനം: 7/10[ഗുഡ്]
സാങ്കേതികം: 3.5/5[ഗുഡ്]
അഭിനയം: 3.5/5[ഗുഡ്]
ടോട്ടല്‍ 20/30 [6.7/10]

രചന, സംവിധാനം: റോജിന്‍ തോമസ്‌, ഷാനില്‍ മുഹമ്മദ്‌
കഥ: ഷാനില്‍ മുഹമ്മദ്‌ 
നിര്‍മ്മാണം: വിജയ്‌ ബാബു, സാന്ദ്ര തോമസ്‌, തോമസ്‌ ജോസഫ്‌ പട്ടത്താനം
ബാനര്‍: ഫ്രൈഡേ ഫിലിം ഹൗസ്
ചായാഗ്രഹണം: നീല്‍ ഡി കൂഞ്ഞ
ചിത്രസന്നിവേശം: പ്രജിഷ് പ്രകാശ്
ഗാനരചന: സിബി പടിയറ, അനു എലിസബത്ത്‌ ജോസ്, മമത
സംഗീതം: രാഹുല്‍ സുബ്രമണ്യം
കലാസംവിധാനം: വിനീഷ് ബംഗ്ലാന്‍
മേക്കപ്പ്: ജിത്തു കെ.ഡി, ബിനോയ്‌ കൊല്ലം
വസ്ത്രാലങ്കാരം: സുനില്‍ റഹ്മാന്‍
വിതരണം: ഫ്രൈഡേ ടിക്കറ്റ്സ്

9 Nov 2013

കഥവീട് - കെട്ടുറപ്പില്ലാത്ത കഥാസന്ദര്‍ഭങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ട വീട് 4.60/10

വൈക്കം മുഹമ്മദ്‌ ബഷീറിന്റെ പൂവന്‍പഴം, എം.ടി.വാസുദേവന്‍‌ നായരുടെ ദാര്‍-എസ്-സലാം, മാധവികുട്ടിയുടെ നെയ്പ്പായസം എന്നീ ചെറുകഥകള്‍ക്ക് കാലനുശ്രിത മാറ്റങ്ങള്‍ വരുത്തി സോഹന്‍ലാല്‍ തിരക്കഥയും സംഭാഷണങ്ങളും എഴുതി സംവിധാനം ചെയ്ത സിനിമയാണ് കഥവീട്. ആന്തോളോജി വിഭാഗത്തില്‍ ഉള്‍പെടുത്താവുന്ന ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത് വിഷ്വല്‍ ഡ്രീംസിന്റെ ബാനറില്‍ ജോബ്‌ ജി.ഉമ്മനും, ബി പോസിറ്റീവ് മൂവി ക്രിയേഷന്‍സിന്റെ ബാനറില്‍ ബവേഷ് പട്ടേലും ചേര്‍ന്നാണ്. കുഞ്ചാക്കോ ബോബന്‍, ലാല്‍, മനോജ്‌ കെ.ജയന്‍, ബിജു മേനോന്‍, കലാഭവന്‍ ഷാജോണ്‍, ഭാമ, ഋതുപര്‍ണ സെന്‍ഗുപ്ത, മല്ലിക, സ്വപ്ന മേനോന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ടി.ഡി.ശ്രീനിവാസന്‍ ചായാഗ്രഹണവും, വി.ടി.ശ്രീജിത്ത്‌ ചിത്രസന്നിവേശവും, എം.ജയചന്ദ്രന്‍ സംഗീത സംവിധാനവും, ഓ.എന്‍.വി.കുറുപ്പും സോഹന്‍ലാലും ചേര്‍ന്ന് ഗാനരചനയും നിര്‍വഹിച്ചിരിക്കുന്നു. 

യുവ സിനിമ സംവിധായകനായ രാജ് കാര്‍ത്തിയുടെ സ്വപ്ന സാക്ഷാത്കാരമാണ് കഥവീട് എന്ന അയാളുടെ സിനിമ. ദാമ്പത്യം വേര്‍പ്പെടുത്തിക്കൊണ്ട് ഇരുവഴിക്കും പിരിഞ്ഞ മാതാപിതാക്കളെ ഓര്‍ത്തുകൊണ്ട്‌ എന്നും സങ്കടപെടാറുള്ള രാജ് കാര്‍ത്തിയുടെ കഥവീട് എന്ന സിനിമയുടെ പ്രമേയവും ഭാര്യ-ഭര്‍തൃ ബന്ധത്തെ കുറിച്ച് തന്നെയാണ്. അന്തോളജി വിഭാഗത്തില്‍ ഉള്‍പെടുത്താവുന്ന മൂന്ന് കഥകളുള്ള രാജ് കാര്‍ത്തിയുടെ സിനിമയുടെ ആദ്യകഥ നടക്കുന്നത് 1960 കാലഘട്ടത്തിലാണ്. കല്യാണപ്പിറ്റെന്നു മുതല്‍ വാര്‍ദ്ധക്യ കാലഘട്ടം വരെയുള്ള അബ്ദുള്‍ഖാദറിന്റെയും ബീവിയുടെയും സ്നേഹത്തിന്റെ കഥയാണ് ആദ്യ കഥയിലൂടെ രാജ് കാര്‍ത്തി പറയുന്നത്. രാജ് കാര്‍ത്തിയുടെ ജീവിതത്തില്‍ അയാള്‍ പരിചയപെട്ട മേജര്‍ മുകുന്ദന്റെയും മേജറിന്റെ പത്നി റീത്തയുടെയും കഥയാണ് രണ്ടാമത്തെ കഥയ്ക്ക്‌ ആധാരം. അകാലത്തില്‍ ഭാര്യയെ നഷ്ടപെടുന്ന വിവരം കുട്ടികളില്‍ നിന്നും ഒളിച്ചുവെച്ചുക്കൊണ്ട് കഷ്ടപെടുന്ന ബാലചന്ദ്രന്റെ ഒറ്റപെടലിന്റെ കഥയാണ് രാജ് കാര്‍ത്തിയുടെ മൂന്നാമത്തെ ലഘു സിനിമ. ഇതിനു പുറമേ രാജ് കാര്‍ത്തിയുടെയും അയാളുടെ കാമുകി ജീനയുടെയും ജീവിതത്തില്‍ അരങ്ങേറുന്ന സംഭവങ്ങളും ഈ സിനിമയിലൂടെ ചര്‍ച്ചചെയുന്നു. രാജ് കാര്‍ത്തിയായി കുഞ്ചാക്കോ ബോബനും, അബ്ദുള്‍ ഖാദറായി മനോജ്‌ കെ.ജയനും, മേജര്‍ മുകുന്ദനായി ലാലും, ബാലചന്ദ്രനായി ബിജു മേനോനും, ജീനയായി ഭാമയും, റീത്തയായി ബംഗാളി നടി ഋതുപര്‍ണ സെന്‍ഗുപ്തയും, അബ്ദുള്‍ഖാദര്‍ സാഹിബിന്റെ ബീവിയായി മല്ലികയും അഭിനയിച്ചിരിക്കുന്നു.

കഥ, തിരക്കഥ: ബിലോ ആവറേജ് 
മികവുറ്റ മൂന്ന് പ്രമേയം ലഭിച്ചിട്ടും സോഹന്‍ലാലിന് ശക്തമായ കഥാസന്ദര്‍ഭങ്ങള്‍ എഴുതുവാന്‍ സാധിക്കാതെ പോയതാണ് ഈ സിനിമയുടെ പരാജയം.ഭാര്യ-ഭര്‍തൃ ബന്ധത്തിന്റെ വ്യതസ്ത തലങ്ങള്‍ വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിച്ചു എന്നതല്ലാതെ പ്രത്യേകിച്ച് മേന്മയൊന്നും ഈ സിനിമയുടെ തിരക്കഥയിലില്ല. ഒരു സംവിധായകന്റെ കാഴ്ചപ്പാടിലൂടെ മൂന്ന് കുടുംബത്തിന്റെ കഥ പറയുന്ന രീതിയൊക്കെ പഴഞ്ചനാണെന്ന് സോഹന്‍ലാല്‍ മനസ്സിലാക്കിയില്ല. തൊട്ടടുത്ത രംഗങ്ങളില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് പ്രേക്ഷകര്‍ക്ക് മനസ്സിലാകുന്ന രീതിയിലാണ് ഈ സിനിമയുടെ തിരക്കഥ എഴുതപെട്ടിരിക്കുന്നത്. സ്നേഹവും വിട്ടുവീഴ്ചയും വിശ്വാസവുമാണ് ദാമ്പത്യ ജീവിതത്തില്‍ ഏറ്റവും പ്രാധാന്യമെന്നും, വേര്‍പാപാടാണ് ഏറ്റവും വലിയ ദുഖമെന്നും ഇതിലും മികച്ച രീതിയില്‍ പല സിനിമകളിലും പ്രേക്ഷകര്‍ കണ്ടു മനസ്സിലാക്കിയിട്ടുള്ളതാണ്. ഓര്‍ക്കുക വല്ലപ്പോഴും എന്ന സിനിമ എല്ലാകാലവും പ്രേക്ഷകര്‍ ഓര്‍മ്മിക്കുന്നതാണെങ്കില്‍, കഥവീട് ഒരിക്കലും ഓര്‍ക്കാത്ത ഒരു സിനിമയായി മാറുമെന്നുറപ്പ്. 

സംവിധാനം: ആവറേജ്
ഓര്‍ക്കുക വല്ലപ്പോഴും എന്ന സിനിമയ്ക്ക് ശേഷം സോഹന്‍ലാല്‍ സംവിധാനം ചെയ്ത കഥവീടിലൂടെ ദാമ്പത്യ ജീവിതത്തിലെ സ്നേഹവും വിട്ടുവീഴ്ചയും വെറുപ്പും വേര്‍പാടിന്റെ നൊമ്പരവും പ്രേക്ഷകര്‍ക്ക്‌ മനസ്സിലാക്കികൊടുക്കുവാനാണ് സംവിധായകന്‍ ശ്രമിച്ചത്. കാലമെത്രയായാലും സാഹചര്യങ്ങള്‍ ഏതായാലും ഭാര്യ-ഭര്‍തൃ ബന്ധത്തിലെ സ്നേഹവും വിട്ടുവീഴച്ചയും ആദ്യ കഥയിലൂടെ പറഞ്ഞു തരുന്നു സംവിധായകന്‍. 1960 കാലഘട്ടം വിശ്വസനീയതയോടെ അവതരിപ്പിക്കുവാന്‍ സോഹന്‍ലാലിന് സാധിച്ചു. പക്ഷെ, നാടകീയമായ കഥാസന്ദര്‍ഭങ്ങളും കെട്ടിച്ചമച്ച സംഭാഷണങ്ങളും ആ കഥയുടെ ആസ്വാദനത്തെ മോശമായി ബാധിച്ചു. കഥാനായകന്‍ രാജ് കാര്‍ത്തിയും കാമുകി ജീനയും തമിലുള്ള ബന്ധം അവതരിപ്പിക്കുന്ന രംഗങ്ങള്‍ കഴമ്പില്ലാത്തതുപോലെ അനുഭവപെട്ടു. മേജര്‍ മുകുന്ദനും ഭാര്യ റീത്തയും തമിലുള്ള കഥാസന്ദര്‍ഭങ്ങളും ആ കഥയുടെ ക്ലൈമാക്സ് രംഗങ്ങളും, ഭാര്യയുടെ മരണത്താല്‍ ഒറ്റപെടുന്ന ബാലചന്ദ്രന്റെ മാനസിക സംഘര്‍ഷങ്ങളും പ്രേക്ഷകരെ നൊമ്പരപെടുത്തി. പക്ഷെ, പഴഞ്ചന്‍ രീതിയിലുള്ള അവതരണം മേല്പറഞ്ഞ രംഗങ്ങള്‍ക്ക് പുതുമയൊന്നും സമ്മാനിക്കാതെ ഏവരെയും ബോറടിപ്പിച്ചു. വൈക്കം മുഹമ്മദ്‌ ബഷീറും മാധവികുട്ടിയും എം.ടി.വാസുദേവന്‍‌ നായരും സംവിധായകനോട് പൊറുക്കട്ടെ.

സാങ്കേതികം: എബവ് ആവറേജ്
ഓ.എന്‍.വി. കുറുപ്പ്, സംവിധായകന്‍ സോഹന്‍ലാല്‍ എന്നിവരുടെ വരികള്‍ക്ക് എം. ജയചന്ദ്രന്‍ ഈണമിട്ട മൂന്ന് ഹൃദ്യമായ പാട്ടുകള്‍ ഈ സിനിമയുടെ പ്രധാന സവിശേഷതകളില്‍ ഒന്നാണ്. കാട്ടിലെ പൂമണം..., മറക്കനുള്ളത്...എന്നീ പാട്ടുകള്‍ സമീപകാലത്തെ മികച്ച വരികളാണ്. ടി.ഡി.ശ്രീനിവാസന്റെ ദ്രിശ്യങ്ങള്‍ മികവു പുലര്‍ത്തി. വ്യതസ്ത കഥാപശ്ചാത്തലത്തിലെ രംഗങ്ങള്‍ മികവോടെ ചിത്രീകരിക്കുവാന്‍ ശ്രീനിവാസിന് സാധിച്ചത് സിനിമയ്ക്ക് ഗുണം ചെയ്തു. സിനിമയ്ക്ക് ദോഷം ചെയ്യാത്ത രീതിയില്‍ ദ്രിശ്യങ്ങള്‍ കോര്‍ത്തിണക്കുവാന്‍ വി.ടി.ശ്രീജിത്തിനും സാധിച്ചിട്ടുണ്ട്. ആദ്യപകുതിയിലെ കഥാസന്ദര്‍ഭങ്ങള്‍ ഇഴഞ്ഞു നീങ്ങുന്ന അവസ്ഥയിലായത് സംവിധായകന്റെ അവതരണ രീതിയിലുള്ള പ്രശ്നങ്ങള്‍ കൊണ്ടുതന്നെയാണ്. അരുണ്‍ കല്ലുമ്മുടിന്റെ കലാസംവിധാനവും മികവു പുലര്‍ത്തി.

അഭിനയം: എബവ് ആവറേജ് 
കുറെ നാളുകള്‍ക്കു ശേഷം കുഞ്ചാക്കോ ബോബന് ലഭിച്ച അഭിനയ പ്രാധാന്യമുള്ള വേഷമാണ് ഈ സിനിമയിലെ രാജ് കാര്‍ത്തി. വൈകാര്യ മുഹൂര്‍ത്തങ്ങളെല്ലാം മിതത്വമാര്‍ന്ന അഭിനയത്തിലൂടെ അവതരിപ്പിക്കുവാന്‍ ചാക്കോച്ചനു സാധിച്ചു. ലാലിന്‍റെ മേജര്‍ മുകുന്ദനും ബിജു മേനോന്റെ ബാലചന്ദ്രനും മനോജ്‌ കെ ജയന്റെ അബ്ദുള്‍ഖാദറും അഭിനയത്തിന്റെ കാര്യത്തില്‍ മികവു പുലര്‍ത്തി. ബംഗാളി നടി ഋതുപര്‍ണ സെന്‍ഗുപ്ത റീത്തയെ മികച്ച രീതിയില്‍ അവതരിപ്പിച്ചു. ഭാമ അവതരിപ്പിച്ച ജീനയും ബീവിയുടെ വേഷത്തിലെത്തിയ മല്ലികയും മോശമാക്കിയില്ല. ഇവരെ കൂടാതെ, കലാഭവന്‍ ഷാജോണ്‍, കൃഷ്ണപ്രസാദ്, കെ.ടി.സി.അബ്ദുള്ള, വെങ്കിടരാമന്‍, ടോണി, സ്വപ്ന മേനോന്‍, പാര്‍വതി നായര്‍ എന്നിവരും ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.

സിനിമയില്‍ ഇഷ്ടപെട്ടവ:
1.നടീനടന്മാരുടെ അഭിനയം
2.ടി.ഡി.ശ്രീനിവാസന്റെ ചായാഗ്രഹണം
3.എം.ജയചന്ദ്രന്റെ സംഗീതം 

സിനിമയില്‍ ഇഷ്ടപെടാത്തവ:
1.കഥാസന്ദര്‍ഭങ്ങള്‍
2.സംവിധാനം 
3.ഇഴഞ്ഞുനീങ്ങുന്ന ആദ്യപകുതി

കഥവീട് റിവ്യൂ: ഭാര്യ-ഭര്‍തൃ ബന്ധത്തിന്റെ പലമുഖങ്ങള്‍ വരച്ചുകാട്ടുന്ന മൂന്ന് ചെറുകഥകളെ ആസ്പദമാക്കി സോഹന്‍ലാല്‍ എഴുതിയ കെട്ടുറപ്പില്ലാത്ത കഥാസന്ദര്‍ഭങ്ങളാലും പഴഞ്ചന്‍ സംവിധാന രീതിയാലും നിര്‍മ്മിക്കപെട്ട ജീവനില്ലാത്ത വീടാണ് സോഹന്‍ലാലിന്‍റെ കഥവീട്.

കഥവീട് റേറ്റിംഗ്: 4.60/10
കഥ, തിരക്കഥ: 3/10[ബിലോ ആവറേജ്] 
സംവിധാനം: 5/10[ആവറേജ്]
സാങ്കേതികം: 3/5[എബവ് ആവറേജ്]
അഭിനയം: 3/5[എബവ് ആവറേജ്]
ടോട്ടല്‍ 14/30 [4.6/10]

തിരക്കഥ, സംവിധാനം: സോഹന്‍ലാല്‍
കഥ: വൈക്കം മുഹമ്മദ്‌ ബഷീര്‍, എം.ടി.വാസുദേവന്‍‌ നായര്‍, മാധവികുട്ടി 
ബാനര്‍: വിഷ്വല്‍ ഡ്രീംസ്‌, ബി പോസിറ്റീവ് മൂവി ക്രിയേഷന്‍സ് 
നിര്‍മ്മാണം: ജോബ്‌ ഉമ്മന്‍, ബവേഷ് പട്ടേല്‍
ചായാഗ്രഹണം: ടി.ഡി.ശ്രീനിവാസ്
ചിത്രസന്നിവേശം: വി.ടി.ശ്രീജിത്ത്‌
ഗാനരചന: ഓ.എന്‍.വി.കുറുപ്പ്, സോഹന്‍ലാല്‍
സംഗീതം: എം.ജയചന്ദ്രന്‍
കലാസംവിധാനം: അരുണ്‍ കല്ലുമ്മൂട്
വസ്ത്രാലങ്കാരം: ഇന്ദ്രന്‍സ് ജയന്‍
വിതരണം: സ്നേഹ ഫിലിംസ് റിലീസ്