28 Sept 2014

വെള്ളിമൂങ്ങ - പ്രേക്ഷകപ്രീതി നേടി പറന്നുയരുന്ന സ്വര്‍ണ്ണമൂങ്ങ! 6.70/10

കേരളത്തിലെ ശാന്തിപുരം എന്ന ഗ്രാമത്തിലെ ജനപ്രതിനിധിയായ സി.പി.മാമച്ചന് നാട്ടുകള്‍ നല്‍ക്കിയ വിളിപ്പേരാണ് വെള്ളിമൂങ്ങ. 40 വയസ്സിനു മുകളില്‍ പ്രായമുള്ള മാമച്ചന്റെ രാഷ്ട്രീയ ജീവിതത്തിലും സ്വകാര്യ ജീവിതത്തിലും നടക്കുന്ന രസകരമായ സംഭവങ്ങള്‍ കോര്‍ത്തിണക്കിയതാണ് ഈ സിനിമയുടെ കഥാസന്ദര്‍ഭങ്ങള്‍. സി.പി.മാമച്ചന്‍ എന്ന വെള്ളിമൂങ്ങയുടെ വേഷത്തില്‍ ഒരു ചെറിയ ഇടവേളയ്ക്കു വേഷം ബിജു മേനോന്‍ നായകകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. അജു വര്‍ഗീസ്‌, ആസിഫ് അലി, സിദ്ദിക്ക്, ടിനി ടോം, കലാഭവന്‍ ഷാജോണ്‍, നിക്കി ഗല്‍റാണി, ലെന, കെ.പി.എ.സി. ലളിത എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

നവാഗതനായ ജോജി തോമസാണ് വെള്ളിമൂങ്ങയുടെ തിരക്കഥയും സംഭാഷണങ്ങളും എഴുതിയത്. 25ഓളം മലയാള സിനിമകള്‍ക്ക്‌ ക്യാമറ ചലിപ്പിച്ചിട്ടുള്ള ജിബു ജേക്കബ് ആണ് ഈ സിനിമയുടെ സംവിധാനം നിര്‍വഹിച്ചത്. ഭാവന മീഡിയ വിഷന് വേണ്ടി ശശിധരന്‍ ഉള്ളാട്ടില്‍ നിര്‍മ്മിച്ചിരിക്കുന്ന വെള്ളിമൂങ്ങയുടെ ചായാഗ്രഹണം നിര്‍വഹിച്ചത് വിഷ്ണു നാരായണനും, ചിത്രസന്നിവേശം നിര്‍വഹിച്ചത് സൂരജും, സംഗീതം നല്ക്കിയത് ബിജിബാലുമാണ്. 

കഥ, തിരക്കഥ: ഗുഡ് 
പുതുമുഖം ജോജി തോമസ്‌ എഴുതിയ കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളും പുതുമയുള്ളതായിരുന്നു. ഓരോ രംഗങ്ങളിലും പ്രേക്ഷകരെ ചിരിപ്പിക്കുവാനുള്ള ഘടഗങ്ങള്‍ കൃത്യമായ അളവില്‍ ചേര്‍ക്കുവാന്‍ ജോജിയ്ക്ക് സാധിച്ചു. യുക്തിയെ ചോദ്യം ചെയ്യുന്ന രംഗങ്ങളോ, കഥയില്‍ പ്രധാന്യമില്ലാത്ത രംഗങ്ങളോ, തമാശയ്ക്ക് വേണ്ടി എഴുതപെട്ട തമാശകളോ ഒന്നുംതന്നെയില്ല ഈ സിനിമയില്‍. അത് തന്നെയാണ് ഈ സിനിമയുടെ വിജയവും. ജയിക്കാന്‍ വേണ്ടി മാമച്ചന്‍ ഉപയോഗിക്കുന്ന തന്ത്രങ്ങള്‍ എല്ലാം രസകരമായ കഥാസന്ദര്‍ഭങ്ങളിലൂടെ തന്നെ അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് മറ്റൊരു സവിശേഷത. ഇനിയും ഇത്തരത്തിലുള്ള കഥകള്‍ എഴുതുവാന്‍ ജോജി തോമസിന് സാധിക്കട്ടെ. അഭിനന്ദനങ്ങള്‍!

സംവിധാനം: ഗുഡ് 
വയലന്‍സ് എന്ന സിനിമയിലൂടെ ചായഗ്രഹണ രംഗത്തെത്തിയ ജിബു ജേക്കബ് സ്വതന്ത്ര സംവിധായകനായ വെള്ളിമൂങ്ങ ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കിയ ആക്ഷേപഹാസ്യ സിനിമയാണ്. ഇന്നത്തെ രാഷ്ട്രീയത്തിലെ പാരവെപ്പുകളും, അതിനെതിര ചെറുത്തു നില്‍ക്കുന്ന നായകകഥാപാത്രത്തിനെ തന്ത്രങ്ങളും രസകരമായി കോര്‍ത്തിണക്കിയ ഒരു സിനിമ ലളിതമായ രീതിയില്‍ സംവിധാനം ചെയ്തതാണ് ജിബു ജേക്കബിന്റെ കഴിവ്. സിനിമയുടെ കഥയ്ക്ക്‌ ദോഷമാകുന്ന രീതിയിലുള്ള ഒരൊറ്റ രംഗമോ, അനാവശ്യമായി തിരുകികേറ്റിയ തമാശ രംഗങ്ങളോ ഈ സിനിമയിലില്ല. സിനിമയുടെ കഥയ്ക്ക്‌ അനിയോജ്യമായ ലൊക്കേഷന്‍ തിരെഞ്ഞെടുത്തും, കഥാപാത്രങ്ങള്‍ക്ക് അനിയോജ്യരായ നടീനടന്മാരെ അഭിനയിപ്പിച്ചതും സിനിമയ്ക്ക് ഗുണകരമായി. ഇനിയും ഇതുപോലുള്ള ലളിതമായ കഥകള്‍ സിനിമയാക്കുവാന്‍ ജിബു ജേക്കബിന് സാധിക്കട്ടെ.

സാങ്കേതികം: എബവ് ആവറേജ്
വെള്ളിമൂങ്ങയുടെ കഥയ്ക്ക്‌ അനിയോജ്യമായ ഒരു ലൊക്കേഷനും, ആ സ്ഥലത്തെ മനോഹരമായ കാഴ്ചകള്‍ ഒപ്പിയെടുക്കുവാനും വിഷ്ണു നാരായണന് സാധിച്ചിട്ടുണ്ട്.  വിഷ്ണു നാരായണന്‍ പകര്‍ത്തിയ ദ്രിശ്യങ്ങള്‍ വലിച്ചുനീട്ടലുകളില്ലാതെ കൃത്യതയോടെ സന്നിവേശം ചെയ്യുവാന്‍ സൂരജിന് സാധിച്ചിട്ടുണ്ട്. ബിജിബാല്‍ ഈണമിട്ട പാട്ടുകള്‍ സിനിമയുടെ പശ്ചാത്തലത്തിന് അനിയോജ്യമാകുന്നവയാണ്. സന്തോഷ്‌ വര്‍മ്മയും രാജീവ്‌ നായരും ചേര്‍ന്നാണ് വരികള്‍ എഴുതിയിരിക്കുന്നത്. അജയന്‍ മാങ്ങാട് കലാസംവിധാനവും, സഖി എല്‍സ വസ്ത്രാലങ്കാരവും, ഹസ്സന്‍ വണ്ടൂര്‍ മേക്കപ്പും നിര്‍വഹിച്ചിരിക്കുന്നു.

അഭിനയം: എബവ് ആവറേജ് 
ബിജു മേനോന്‍, അജു വര്‍ഗീസ്‌, ആസിഫ് അലി, സിദ്ദിക്ക്, ടിനി ടോം, കലാഭവന്‍ ഷാജോണ്‍, സുനില്‍ സുഖദ, ശിവാജി ഗുരുവായൂര്‍, ശശി കലിങ്ക, ചെമ്പില്‍ അശോകന്‍, ബേസില്‍, സാജു നവോദയ, നിക്കി ഗല്‍റാണി, ലെന, കെ.പി.എ.സി.ലളിത, അനു ജോസഫ്‌ എന്നിവരാണ് ഈ സിനിമയിലെ പ്രധാന താരങ്ങള്‍. ചേട്ടായീസിനു ശേഷം ബിജു മേനോന്‍ നായകനാവുന്ന മുഴുനീള ഹാസ്യസിനിമയായ വെള്ളിമൂങ്ങയിലെ സി.പി.മാമച്ചന്‍ എന്ന രാഷ്ട്രീയക്കാരന്റെ വേഷം ബിജു മേനോന്റെ തനതായ ശൈലിയില്‍ ഭംഗിയായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. മാമച്ചന്റെ സഹായിയായ പാപ്പന്റെ വേഷത്തില്‍ അജു വര്‍ഗീസ്‌ തിളങ്ങി. ഒരല്പം വില്ലന്‍ സ്വഭാവമുള്ളതാണെങ്കിലും സിദ്ദിക്കും, ടിനി ടോമും ഹാസ്യം കൈവിടാതെ തങ്ങളുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ആസിഫ് അലിയുടെ അതിഥി വേഷം മികച്ചതായി. ലെനയും കെ.പി.എ.സി.ലളിതയും അഭിനയ മികവു പുലര്‍ത്തി. 

സിനിമയില്‍ ഇഷ്ടപെട്ടവ:
1. കഥാസന്ദര്‍ഭങ്ങള്‍, സംഭാഷണങ്ങള്‍ 
2. നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ 
3. ലളിതമായ അവതരണ രീതി 
4. ബിജു മേനോന്‍ - അജു വര്‍ഗീസ്‌ കൂട്ടുകെട്ട് 


വെള്ളിമൂങ്ങ റിവ്യൂ: കഥയുടെ ലളിതമായ അവതരണ രീതിയും പൊട്ടിച്ചിരിപ്പിക്കുന്ന തമാശകളും വിശ്വസനീയമായ കഥാസന്ദര്‍ഭങ്ങളുമുള്ള വെള്ളിമൂങ്ങയെ പ്രേക്ഷകര്‍ സ്വീകരിക്കുമെന്നുറപ്പ്!

വെള്ളിമൂങ്ങ റേറ്റിംഗ്: 6.70/10
കഥ, തിരക്കഥ: 7/10 [ഗുഡ്]
സംവിധാനം: 7/10 [ഗുഡ്]
സാങ്കേതികം: 3/5 [എബവ് ആവറേജ്]
അഭിനയം: 3/5 [എബവ് ആവറേജ്]
ടോട്ടല്‍ 20/30 [6.70/10]

സംവിധാനം: ജിബു ജേക്കബ്
തിരക്കഥ, സംഭാഷണം: ജോജി തോമസ്‌
നിര്‍മ്മാണം: ശശിധരന്‍ ഉള്ളാട്ടില്‍ 
ബാനര്‍: ഭാവന മീഡിയ വിഷന്‍ 
ചായാഗ്രഹണം: വിഷ്ണു നാരായണന്‍ 
ചിത്രസന്നിവേശം: സൂരജ്
സംഗീതം: ബിജിബാല്‍ 
ഗാനരചന: സന്തോഷ്‌ വര്‍മ്മ, രാജിവ് നായര്‍
കലാസംവിധാനം: അജയ് മാങ്ങാട് 
മേക്കപ്പ്: ഹസ്സന്‍ വണ്ടൂര്‍ 
വസ്ത്രാലങ്കാരം: സഖി എല്‍സ
വിതരണം: ഉള്ളാട്ടില്‍ വിഷ്വല്‍ മീഡിയ 

15 Sept 2014

സപ്തമ.ശ്രീ.തസ്കരാ: - പ്രേക്ഷക ഹൃദയം കവര്‍ന്ന തസ്കരവീരന്മാര്‍ 6.20/10

ഐശ്വര്യമുള്ള ഏഴു കള്ളന്മാരുടെ ജീവിതത്തില്‍ നടന്ന രസകരമായ കഥപറയുന്ന സിനിമയാണ് അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ രചനയും സംവിധാനവും നിര്‍വഹിച്ച സപ്തമ.ശ്രീ.തസ്കരാ: സാഹചര്യങ്ങള്‍ മൂലം ചെറിയ തെറ്റുകളില്‍ ചെയ്തു ജയിലില്‍ ചെന്നുപെടുന്ന ഏഴുപേരും സുഹൃത്തുക്കളാകുന്നു. തുടര്‍ന്ന് അവരെ ഈ അവസ്ഥയിലാക്കിയവരോട് പ്രിതികാരം ചെയ്യുവാന്‍ തീരുമാനിക്കുന്നു. എങ്ങനെ അവരെ പ്രതികാരം ചെയ്യുന്നു? എന്തിനു വേണ്ടി പ്രതികാരം ചെയ്യുന്നു എന്നതാണ് ഈ സിനിമയുടെ കഥ. പ്രിഥ്വിരാജ്, ആസിഫ് അലി, നെടുമുടി വേണു, സുധീര്‍ കരമന, ചെമ്പന്‍ ജോസ്, നീരജ് മാധവ്, സലിം ഭുഖാരി എന്നിവരാണ്‌ ഐശ്വര്യമുള്ള ഏഴു കള്ളന്മാരുടെ വേഷത്തിലെത്തുന്നത്.

പ്രിഥ്വിരാജിന്റെ നിര്‍മ്മാണ കമ്പനിയായ ആഗസ്റ്റ്‌ സിനിമയുടെ ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്ന സപ്തമ.ശ്രീ.തസ്കരാ:യുടെ ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ജയേഷ് നായരാണ്. മനോജ്‌ കണ്ണോത്താണ് ചിത്രസന്നിവേശം. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് സംഗീതം നല്‍കിയത് റെക്സ് വിജയനാണ്.

കഥ, തിരക്കഥ: എബവ് ആവറേജ്
ഒരു ദിവസത്തെ യാത്രയിലൂടെ ഒരാളുടെ കാഴ്ച്പാടുകള്‍ക്ക് വരുന്ന മാറ്റങ്ങള്‍ പ്രമേയമാക്കിയ സിനിമയായിരുന്നു നോര്‍ത്ത് 24 കാതം. കഴിഞ്ഞ വര്‍ഷത്തെ ദേശീയ ബഹുമതി വരെ നേടികൊടുത്ത ഒരു പ്രമേയമായിരുന്നു നോര്‍ത്ത് 24 കാതം. ഏഴു കള്ളന്മാരുടെ രസകരമായ പ്രതികാരകഥയാണ് അനില്‍ രാധാകൃഷ്ണന്‍ മേനോന്റെ രണ്ടാമത്തെ സിനിമയായ സപ്തമ.ശ്രി.തസ്കര:യുടെ പ്രമേയം. ഈ സിനിമയിലെ ഏഴു കള്ളന്മാര്‍ എങ്ങനെ ജയിലിലെത്തി, അവര്‍ എങ്ങനെ സുഹൃത്തുക്കളായി എന്നെല്ലാമാണ് സിനിമയുടെ ആദ്യ പകുതിയിലെ രംഗങ്ങള്‍. ഏഴു കള്ളന്മാരില്‍ ചിലരൊക്കെ ചെയ്യാത്ത കുറ്റത്തിന് ശിക്ഷ ലഭിച്ചവരാണ്. അവരില്‍ ചിലര്‍ തങ്ങളെ ഈ അവസ്ഥയിലാക്കിയവരോട് പ്രതികാരം ചെയ്യുന്നതാണ് രണ്ടാം പകുതിയിലെ രംഗങ്ങള്‍. വിശ്വസനീയതയോടെ എഴുതിയ ഓരോ കഥാസന്ദര്‍ഭങ്ങളും, ഓരോ കഥാപാത്രങ്ങളുടെ രൂപികരണവും, ചിരിയുണര്‍ത്തുന്ന സംഭാഷണങ്ങളും ഈ സിനിമയുടെ മുതല്‍ക്കൂട്ടാണ്. കഥയുടെ അവസാന നിമിഷങ്ങളിലുള്ള മോഷണ രംഗങ്ങള്‍ ഒരല്പം യുക്തിയോടെ എഴുതിയിരുന്നുവെങ്കില്‍ ഈ സിനിമ ഇതിലും മികച്ച രീതിയില്‍ ശ്രദ്ധിക്കപെടുമായിരുന്നു. എന്നിരുന്നാലും ഓണക്കാലത്ത് കുടുംബസമേതം കണ്ടാസ്വദിക്കാവുന്ന ഏക സിനിമയാണ് സപ്തമ.ശ്രി.തസ്കര:.

സംവിധാനം: എബവ് ആവറേജ്
ആദ്യ സിനിമയിലൂടെ ശക്തമായ ഒരു സന്ദേശം നല്‍ക്കാന്‍ ശ്രമിച്ച സംവിധായന്റെ രണ്ടാമത്ത സിനിമയിലും ശക്തമായ ഒരു പ്രമേയമുണ്ടാകും എന്ന മുന്‍വിധിയോടെ സിനിമകണ്ട ചില പ്രേക്ഷകരെ നിരാശപെടുത്തി. ഒരു ഓണാവധികാലത്ത് എല്ലാത്തരം പ്രേക്ഷകര്‍ക്കും ഒരുവട്ടം കണ്ടുരസിക്കാവുന്ന ഒരു എന്റര്‍റ്റെയിനര്‍ എന്ന രീതിയിലുള്ള ഒരു സിനിമയുണ്ടാക്കുവാനാണ് സംവിധയകന്‍ ശ്രമിച്ചത് എന്നത് വ്യക്തം. അതില്‍ ഒരുപരുധിവരെ വിജയിക്കുവാന്‍ സാധിച്ചു. ഓരോ രംഗങ്ങളും വിശ്വസനീയമായി ചിത്രീകരിക്കുവാനും, കഥാപാത്രങ്ങള്‍ക്ക് അനിയോജ്യരായ നടീനടന്മാരെ തിരഞ്ഞെടുത്ത് അഭിനയിപ്പിച്ചതും സംവിധായകന്റെ കഴിവ് തന്നെയാണ്. യുക്തിയെ ചോദ്യം ചെയ്യുന്ന ഒന്ന് രണ്ടു കഥാസന്ദര്‍ഭങ്ങള്‍ സിനിമയിലുണ്ടെങ്കിലും, കഥയെ ബാധിക്കാത്തവയാണ് അവയെല്ലാം. ഉദാഹരണത്തിന്, പണം സൂക്ഷിച്ചുവെച്ചിരിക്കുന്ന അലമാരിയുടെ നമ്പര്‍ ലോക്ക് തുറക്കുന്ന ക്രമം എങ്ങനെയാണ് കൃത്യമായി കള്ളന്മാര്‍ക്ക് മനസ്സിലായത്‌. പ്രിഥ്വിരാജ് അവതരിപ്പിച്ച കുഞ്ഞുണ്ണി എന്ന കഥാപാത്രത്തെപറ്റിയും ധാരാളം ചോദ്യങ്ങള്‍ പ്രേക്ഷകന്റെ മനസ്സില്‍ തോന്നിയിട്ടുണ്ടാവണം. മേല്പറഞ്ഞപോലെ ഇവയൊന്നും കഥയെ പ്രതികൂലമായി ബാധിക്കുന്നവയല്ല. 

സാങ്കേതികം: എബവ് ആവറേജ്
ജയേഷ് നായര്‍ പകര്‍ത്തിയ ദ്രിശ്യങ്ങള്‍ സിനിമയ്ക്ക് ഒരു പുതുജീവന്‍ നല്‍കി. മോഷണ രംഗങ്ങള്‍ക്ക് കുറച്ചുകൂടി വ്യക്തത ലഭിച്ചിരുന്നുവെങ്കില്‍ വിശ്വസനീയത ലഭിക്കുമായിരുന്നു എന്ന് തോന്നുന്നു. ജയേഷ് പകര്‍ത്തിയ രംഗങ്ങള്‍ കൃത്യമായി സന്നിവേശം ചെയ്യുവാന്‍ മനോജ്‌ കണ്ണോത്തിനു സാധിച്ചിട്ടുണ്ട്. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് റെക്സ് വിജയനാണ്. ഓരോ രംഗങ്ങളും ത്രസിപ്പിക്കുന്ന രീതിയില്‍ പശ്ചാത്തല സംഗീതം നല്‍ക്കുവാന്‍ പുതുമുഖം സുഷിന്‍ ശ്യാമിനും സാധിച്ചത് സിനിമയ്ക്ക് ഏറെ ഗുണകരമായിട്ടുണ്ട്. ജോതിഷ് ശങ്കറിന്റെ കലാസംവിധാനവും, സമീറ സനീഷിന്റെ വസ്ത്രാലങ്കാരവും മികവു പുലര്‍ത്തി. 

അഭിനയം: ഗുഡ്
ചെമ്പന്‍ ജോസിനും, സുധീര്‍ കരമനയ്ക്കും, നീരജ് മാധവിനും നാളിതുവരെ ലഭിച്ചിട്ടുള്ള ഏറ്റവും മികച്ച കഥാപാത്രങ്ങളാണ് ഈ സിനിമയിലെത്. അവരവര്‍ക്ക് ലഭിച്ച കഥാപാത്രങ്ങള്‍ വളരെ മികച്ച രീതിയില്‍ തന്നെ അഭിനയിച്ചു ഫലിപ്പിക്കുവാന്‍ മൂന്ന്പേര്‍ക്കും സാധിച്ചിട്ടുണ്ട്. അതുപോലെ തന്നെ ഏറെ നാളുകള്‍ക്കു ശേഷം ആസിഫ് അലിയ്ക്ക് ലഭിച്ച വലിയൊരു ആശ്വാസമായിരിക്കും ഈ സിനിമയും ഇതിലെ കഥാപാത്രവും. പ്രിഥ്വിരാജും നെടുമുടി വേണും, ജോയ് മാത്യുവും, ഇര്‍ഷാദും, മുകുന്ദനും, സലിം ഭുഖാരിയും, സനുഷയും മികച്ച രീതിയില്‍ തന്നെ അഭിനയിച്ചിരിക്കുന്നു. ഇവരെ കൂടാതെ ലിയോഷി, രമ ദേവി, അനു ജോസഫ്‌ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. നടീനടന്മാരുടെ അഭിനയം
2. കഥാപാത്രങ്ങളുടെ രൂപികരണം 
3. സംഭാഷണങ്ങള്‍ 
4. ചിത്രസന്നിവേശം
5. പശ്ചാത്തല സംഗീതം

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. ക്ലൈമാക്സ്
2. രണ്ടാം പകുതിയുടെ അവസാന രംഗങ്ങള്‍

സപ്തമ.ശ്രീ.തസ്കരാ: റിവ്യൂ: വിശ്വസനീയമായ കഥാസന്ദര്‍ഭങ്ങളിലൂടെയും രസകരമായ അവതരണത്തിലൂടെയും പ്രേക്ഷക ഹൃദയം കവരുവാന്‍ ഐശ്വര്യമുള്ള ഏഴു കള്ളന്മാര്‍ക്കും സാധിച്ചു!

സപ്തമ.ശ്രീ.തസ്കരാ: റേറ്റിംഗ്: 6.20/10
കഥ, തിരക്കഥ: 6/10 [എബവ് ആവറേജ്]
സംവിധാനം: 6/10 [എബവ് ആവറേജ്]
സാങ്കേതികം: 3/5[എബവ് ആവറേജ്]
അഭിനയം: 3.5/5 [ഗുഡ്]
ടോട്ടല്‍ 18.5/30 [6.2/10]

രചന, സംവിധാനം: അനില്‍ രാധാകൃഷ്ണന്‍ മേനോന്‍
നിര്‍മ്മാണം: സന്തോഷ്‌ ശിവന്‍, ഷാജി നടേശന്‍, പ്രിഥ്വിരാജ്
ബാനര്‍: ആഗസ്റ്റ് സിനിമാസ്
ചായാഗ്രഹണം: ജയേഷ് നായര്‍
ചിത്രസന്നിവേശം: മനോജ്‌ കണ്ണോത്ത്
ഗാനരചന: ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, വിനായക് ശശികുമാര്‍
സംഗീതം: റെക്സ് വിജയന്‍
പശ്ചാത്തല സംഗീതം: സുശിന്‍ ശ്യാം 
കലാസംവിധാനം: ജ്യോതിഷ് ശങ്കര്‍
മേക്കപ്പ്: പ്രദീപ്‌ രംഗന്‍
വസ്ത്രാലങ്കാരം: സമീറ സനീഷ്
റിലീസ്: ആഗസ്റ്റ്‌ സിനിമ റിലീസ്

9 Sept 2014

ഭയ്യാ ഭയ്യാ - നിരാശമാത്രം സമ്മാനിക്കുന്ന ഭയ്യമാര്‍! 3.80/10

ബംഗാളി ബാബുവും ബാബുറാം ചാറ്റര്‍ജിയും സഹോദരന്മാരെ പോലെ ഒരേ വീട്ടില്‍ ജീവിക്കുന്നവരാണ്. ബംഗാളില്‍ നിന്നും കേരളത്തിലേക്ക് തൊഴിലാളികളെ ജോലിയ്ക്ക് നല്‍ക്കുന്നതാണ് ഇരുവരുടെയും പ്രധാന ജോലി. മലയാളിയായ ബാബുവിന്റെയും ബംഗാളിയായ ബാബുറാമിന്റെയും ജീവിതത്തില്‍ നടക്കുന്ന ചില സംഭവങ്ങളാണ് ഈ സിനിമയുടെ കഥ. ബംഗാളി ബാബുവായി കുഞ്ചാക്കോ ബോബനും, ബാബുറാമായി ബിജു മേനോനും അഭിനയിച്ചിരിക്കുന്നു. ഇവരെ കൂടാതെ സുരാജ് വെഞ്ഞാറമൂട്, സലിം കുമാര്‍, ഇന്നസെന്റ്, വിജയരാഘവന്‍, ഷമ്മി തിലകന്‍, ജേകബ് ഗ്രിഗറി, സുധീര്‍, മകരന്ദ് ദേശ്പാണ്ടേ, നിഷ അഗര്‍വാള്‍, വിനുത ലാല്‍, തെസ്നി ഖാന്‍, അംബിക മോഹന്‍ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. 

ഒരു ചെറിയ ഇടവേളയ്ക്കു ശേഷം ജോണി ആന്റണിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന സിനിമയാണ് ഭയ്യാ ഭയ്യാ. ലൈസമ്മ പോട്ടൂര്‍ ആണ് ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ബെന്നി പി.നായരമ്പലം കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്ന ഈ സിനിമയിലൂടെ കുഞ്ചാക്കോ ബോബന്‍-ബിജു മേനോന്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. വിനോദ് ഇല്ലംപിള്ളിയാണ് ചായാഗ്രഹണം. വിദ്യാസാഗര്‍ ഈണമിട്ട 2 പാട്ടുകളാണ് ഈ സിനിമയിലുള്ളത്. രഞ്ജന്‍ അബ്രഹാമാണ് ചിത്രസന്നിവേശം.

കഥ, തിരക്കഥ: ബിലോ ആവറേജ്
സഹോദരന്മാരെ പോലെ കഴിയുന്ന രണ്ടു ഭയ്യാമാരുടെ കേരളത്തില്‍ നിന്നും ബംഗാളിലേക്കുള്ള യാത്രയിലൂടെയാണ് കഥയുടെ തുടക്കം. ഇരുവരും പോകുന്ന യാത്രയില്‍ അവരുടെ കാമുകിമാരും, ഒരു സുഹൃത്തും, ഒരു ശവശരീരവും കൂടെയുണ്ട്. എന്തിനാണ് അവര്‍ ബംഗാളിലേക്ക് പോകുന്നത്? ഇത്രയും കേള്‍ക്കുമ്പോള്‍ ഇവരുടെ ജീവിതത്തില്‍ എന്താണ് സംഭവിച്ചിട്ടുള്ളത് എന്ന് അറിയുവാന്‍ ഒരു സാധാരണ പ്രേക്ഷകന് തോന്നുകയും ഈ സിനിമ കാണുവാന്‍ പ്രേരണയാകും ചെയ്യും. ഇത്രയും മാത്രമേ ഒരുപക്ഷെ കുഞ്ചാക്കോ ബോബനോടും ബിജു മേനോനോടും നിര്‍മ്മാതാക്കളോടും ജോണി ആന്റണിയും ബെന്നിയും പറഞ്ഞിട്ടുണ്ടാകുക. അതുകൊണ്ടായിരിക്കണം ഈ സിനിമയില്‍ അഭിനയിക്കാന്‍ പുതിയ ഹിറ്റ്‌ ജോടികളും പണം മുടക്കാന്‍ ലൈസമ്മയും തയ്യറായിട്ടുണ്ടാവുക. ഇതുവരെ ഭയ്യാ ഭയ്യാ കാണാത്തവര്‍ക്ക് മേല്പറഞ്ഞ കാര്യങ്ങള്‍ക്ക് ഒരല്പം അതിശയോക്തി തോന്നുന്നുണ്ടെങ്കിലും, സിനിമ കണ്ടവര്‍ക്ക് ഇത് തികച്ചും സത്യമാണെന്ന് മനസ്സിലാകും. നാളിതുവരെ ബെന്നി പി. നായരമ്പലം എഴുതിയതില്‍ ഏറ്റവും മോശം തിരക്കഥ ഈ സിനിമയുടെതാണെന്ന് നിസംശയം പറയാം. യുക്തിയെ ചോദ്യം ചെയ്യുന്ന നിരവധി കഥാസന്ദര്‍ഭങ്ങളും, ദ്വയാര്‍ഥ പ്രയോഗങ്ങളുള്ള നിലവാരമില്ലാത്ത തമാശകളും, അറുബോറന്‍ ക്ലൈമാക്സും സമന്വയിപ്പിച്ചതാണ് ഈ സിനിമയുടെ തിരക്കഥ. ചാന്തുപൊട്ടും, മേരിക്കൊണ്ടൊരു കുഞ്ഞാടും എഴുതിയത് ഇതേ ബെന്നി പി.നായരമ്പലം തന്നെയാണോ എന്നതാണ് പ്രേക്ഷകരുടെ പുതിയ സംശയം.

സംവിധാനം: ബിലോ ആവറേജ് 
താപ്പാന എന്ന സിനിമയ്ക്ക് ശേഷം ഒരു വലിയ ഇടവേള കഴിഞ്ഞാണ് ഒരു ജോണി ആന്റണി സിനിമ പുറത്തിറങ്ങുന്നത്. ഈ സിനിമയുടെ കഥ എന്താണെന്ന് സിനിമ കണ്ട ഒരൊറ്റ പ്രേക്ഷകന് പോലും മനസ്സിലായിട്ടുണ്ടാവില്ല. കാരണം, ഒരു കഥയും ഇല്ലാത്ത ഒരു സിനിമയാണ് ഭയ്യാ ഭയ്യാ. ശരാശരി നിലവാരം പോലും ഇല്ലാത്ത ഒരു തിരക്കഥ സിനിമയാക്കുവാന്‍ കാണിച്ച ധൈര്യം അപാരം തന്നെ. കുഞ്ചാക്കോ ബോബന്‍-ബിജു മേനോന്‍ കൂട്ടുകെട്ടിന്റെ താരമൂല്യം വിറ്റുകാശാക്കാന്‍ ശ്രമിച്ചതാണോ എന്നൊരു സംശയവും സിനിമ കണ്ടിറങ്ങുന്നവര്‍ക്ക് തോന്നിയാല്‍ തെറ്റുപറയാനാകില്ല. സിനിമയുടെ ആദ്യ പകുതി മുതലേ ഇഴഞ്ഞു ഇഴഞ്ഞു നീങ്ങുന്ന അവതരണ രീതിയാണ് ഏറ്റവും മോശമായി തോന്നിയത്. അതിനു കൂട്ടായി യുക്തിയെ ചോദ്യം ചെയ്യുന്ന കുറെ രംഗങ്ങളും. ആംബുലന്‍സ് മറഞ്ഞു ഒരൊറ്റ പോറല്‍ പോലുമേല്‍ക്കാതെ രക്ഷപെടുന്ന രംഗങ്ങളൊക്കെ ജോണി ആന്റണിയെ പോലെ പരിച്ചയസമ്പത്തുള്ള ഒരു സംവിധായകനില്‍ നിന്നും പ്രതീഷിക്കുന്നില്ല. കഥാവസാനം മാവോയിസ്റ്റ് തീവ്രവാദികളെ കോമാളികളാക്കി ചിത്രീകരിച്ചു, കുട്ടികള്‍ക്ക് വേണ്ടിയുള്ള ക്ലൈമാക്സ് എന്ന ലേബലില്‍ തടിതപ്പിയാല്‍ പ്രേക്ഷകര്‍ ക്ഷമിക്കുമെന്ന് കരുതിയെങ്കില്‍ ജോണി ആന്റണിയ്ക്ക് തെറ്റിപോയി. 2014 ഓണക്കാലത്തെ ഏറ്റവും മോശം സിനിമ എന്ന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി മുന്നേറുവാന്‍ ഭയ്യാ ഭയ്യായ്ക്ക് സാധിച്ചതില്‍ ജോണി ആന്റണിയ്ക്കും ബെന്നിയ്ക്കും അഭിമാനിക്കാം!

സാങ്കേതികം: എബവ് ആവറേജ്
2 മണിക്കൂര്‍ നേരം ഭയ്യാ ഭയ്യാ പ്രേക്ഷകര്‍ കണ്ടിരിക്കാനുള്ള പ്രധാന കാരണം വിനോദ് ഇല്ലംപിള്ളിയുടെ ചായാഗ്രഹണം തന്നെ. പുതുമകള്‍ ഒന്നും അവകാശപെടാനില്ലാത്ത ഫ്രെയിമുകള്‍ ആയിരുന്നെങ്കിലും, കണ്ടുമടുത്ത ലോക്കെഷനുകള്‍ ആയിരുന്നെങ്കിലും, സിനിമയുടെ കഥയ്ക്ക്‌ അനിയോജ്യമായ ചായാഗ്രഹണം നിര്‍വഹിക്കാന്‍ വിനോദിന് സാധിച്ചു. അതുപോലെ, രഞ്ജന്‍ അബ്രഹാമിന്റെ ചിത്രസന്നിവേശവും മോശമാകാതെ സിനിമയ്ക്ക് ഗുണം ചെയ്തു. വെയില്‍ പോയാല്‍ വെണ്ണിലവില്ലേ...എന്ന വിദ്യാസാഗര്‍ ഈണമിട്ട പാട്ടാണ് ഈ ഓണകാലത്തെ സിനിമകളെ ഏറ്റവും മികച്ചത്. 

അഭിനയം: ആവറേജ് 
ബാബുറാം എന്ന ബംഗാളിയായി മലയാള ഉച്ചാരണം തെറ്റിച്ചു പറയുന്ന രസകരമായ കഥാപാത്രമാണ് ബിജു മേനോന്‍ അവതരിപ്പിച്ചിരിക്കുന്നത്. തനതായ ശൈലിയില്‍ തന്നെ ബിജു മേനോന്‍ ബാബുറാമിനെ അവതരിപ്പിച്ചു. ബാബുമോനായി കുഞ്ചാക്കോ ബോബനും തന്റെ വേഷം ഭംഗിയായി ചെയ്തു. സുരാജും സലിംകുമാറും ഇന്നസെന്റും ഗ്രിഗറിയും തെസ്നി ഖാനും ഷമ്മി തിലകനും കോമഡി വേഷങ്ങളില്‍ തിളങ്ങി. വിജയരാഘവനും സുധീറും തരക്കേടില്ലാതെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. തെന്നിന്ത്യന്‍ സുന്ദരി കാജല്‍ അഗര്‍വാളിന്റെ അനിയത്തി നിഷ അഗര്‍വാള്‍ ആണ് ഈ സിനിമയിലെ നായികമാരില്‍ ഒരാള്‍. പറങ്കിമല എന്ന സിനിമയിലെ നായികയായി അഭിനയിച്ച വിനുത ലാലാണ് ബിജു മേനോന്റെ നായികയായി അഭിനയിച്ചത്. 

സിനിമയില്‍ ഇഷ്ടപെട്ടവ:
1. ചായാഗ്രഹണം
2. ബിജു മേനോന്‍ 
3. പാട്ടുകള്‍ 

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. കഥ, കഥാസന്ദര്‍ഭങ്ങള്‍
2. സംവിധാനം
3. ദ്വയാര്‍ഥ പ്രയോഗങ്ങള്‍
4. ക്ലൈമാക്സ് 

ഭയ്യാ ഭയ്യാ റിവ്യൂ: യുക്തിയെ ചോദ്യം ചെയ്യുന്ന കഥാസന്ദര്‍ഭങ്ങളും, ദ്വയാര്‍ഥ പ്രയോഗങ്ങളുള്ള തമാശകളും, ബോറടിപ്പിക്കുന്ന അവതരണരീതിയും കണ്ടിരിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് ഈ ഭയ്യമാരെ കാണാം!

ഭയ്യാ ഭയ്യാ റേറ്റിംഗ്: 3.80/10 
കഥ, തിരക്കഥ: 3/10 [ബിലോ ആവറേജ്]
സംവിധാനം: 3/10 [ബിലോ ആവറേജ്]
സാങ്കേതികം: 3/5 [എബവ് ആവറേജ്]
അഭിനയം: 2.5/5 [ആവറേജ്]
ടോട്ടല്‍ 11.5/30 [3.8/10]

സംവിധാനം: ജോണി ആന്റണി 
രചന: ബെന്നി പി.നായരമ്പലം 
നിര്‍മ്മാണം: ലൈസമ്മ പോട്ടൂര്‍ 
ബാനര്‍: നോബല്‍ ആന്ദ്രെ പ്രൊഡക്ഷന്‍സ് 
ചായാഗ്രഹണം: വിനോദ് ഇല്ലംപിള്ളി
ചിത്രസന്നിവേശം: രഞ്ജന്‍ എബ്രഹാം
സംഗീതം: വിദ്യാസാഗര്‍
ഗാനരചന: ശരത് വയലാര്‍, സന്തോഷ് വര്‍മ്മ, മുരുകന്‍ കാട്ടാക്കട
കലാസംവിധാനം: മോഹന്‍ദാസ്‌
വിതരണം: നോബല്‍ ആന്ദ്രെ റിലീസ് 

8 Sept 2014

രാജാധിരാജ - ആരാധകര്‍ക്ക് താരരാജാവിന്റെ ഓണസമ്മാനം! 4.80/10

മലയാള സിനിമയുടെ താരരാജാവ് മെഗാ സ്റ്റാര്‍ പത്മശ്രീ ഭരത് മമ്മൂട്ടിയുടെ ഏറ്റവും പുതിയ രാജാ വേഷമാണ് പുതുമുഖം അജയ് വാസുദേവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ രാജാധിരാജ. രാജമാണിക്യവും, പോക്കിരിരാജയും നെഞ്ചിലേറ്റിയ ആരാധകര്‍ക്ക് ഓണം ഒരു ആഘോഷമാക്കുവാനുള്ള എല്ലാ ചേരുവകളും കൃത്യമായ അളവില്‍ ചേര്‍ത്താണ് ഉദയകൃഷ്ണ-സിബി കെ.തോമസ്‌ ടീം രാജാധിരാജയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. ഫേസ് ടു ഫേസ് എന്ന സിനിമയ്ക്ക് ശേഷം ഗുഡ് ലൈന്‍ പ്രോഡക്ഷന്‍സിന്റെ ബാനറില്‍ നാസറും സ്റ്റാന്‍ലിയും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന രാജാധിരാജായില്‍ ഒരു നീണ്ട താരനിര അണിനിരക്കുന്നു. ഷാജി ചായാഗ്രഹണവും, മഹേഷ്‌ നാരായണന്‍ ചിത്രസന്നിവേശവും, ഗോപി സുന്ദര്‍ പശ്ചാത്തല സംഗീതവും, സ്റ്റണ്ട് ശിവ സംഘട്ടനവും നിര്‍വഹിച്ചിരിക്കുന്നു. 

പാലക്കാട്‌ - കോയമ്പത്തൂര്‍ റോഡില്‍ പെട്രോള്‍ പമ്പും അതിനടുത്തുള്ള ഹോട്ടലും നടത്തി കുടുംബത്തോടൊപ്പം സമാധാനപരമായ ജീവിതം നയിക്കുന്ന സാധുവായ വ്യക്തിയാണ് ശേഖരന്‍ കുട്ടി(മമ്മൂട്ടി). അയാളുടെ ജീവിതത്തില്‍ അയാള്‍ പോലും മറക്കാനാഗ്രഹിക്കുന്ന ഒരു ഭൂതകാലമുണ്ട്. ആ കാലഘട്ടത്തിലെ അയാളുടെ ജീവിതം പില്‍കാലത്തുള്ള ജീവിതത്തിലേക്ക് കുറെ പ്രശ്നങ്ങള്‍ സമ്മാനിക്കുകയും, അതില്‍ നിന്നും അയാളുടെ കുടുംബത്തെ രക്ഷിക്കുവാന്‍ വേണ്ടി ശേഖരന്‍കുട്ടി നടത്തുന്ന ചെറുത്തുനില്‍പ്പുകളുമാണ് രാജാധിരാജയുടെ കഥ.  

കഥ, തിരക്കഥ: ബിലോ ആവറേജ്
കാലാകാലങ്ങളായി ഡോണ്‍ സിനിമകളില്‍ കണ്ടുവരുന്ന ഒരു കഥ, പ്രവചിക്കാനവുന്ന കഥാസന്ദര്‍ഭങ്ങള്‍, കഥാപാത്രങ്ങള്‍, കഥാപശ്ചാത്തലങ്ങള്‍, സംഭാഷണങ്ങള്‍ എന്നീ വിഭവങ്ങളോടുകൂടി ഉദയകൃഷ്ണയും സിബി കെ തോമസും ചേര്‍ന്ന് എഴുതിയ തിരക്കഥ. സാധുവായ നായകന്‍, അയാളുടെ കുറെ ശിങ്കിടികള്‍, ഉത്തമയായ ഭാര്യ, നായകന്റെ വേഷപകര്‍ച്ച, അന്യസംസ്ഥാന വില്ലന്മാര്‍ അങ്ങനെ എല്ലാ ആക്ഷന്‍ സിനിമകളിലും കണ്ടിട്ടുള്ള അതെ രീതിയിലാണ് ഈ സിനിമയുടെയും കഥയുടെ സഞ്ചാരം. മറ്റു സിനിമകളില്‍ നിന്നും ഒരല്പം വ്യതസ്തമായി തോന്നിയത് അയപ്പന്‍ എന്ന അളിയന്റെ കഥാപാത്രം മാത്രമാണ്. ആദ്യ പകുതിയില്‍ പ്രേക്ഷകരെ ചിരിപ്പിക്കുവാന്‍ അയപ്പന്റെ തമാശകള്‍ക്ക് സാധിച്ചു. പിന്നീടുള്ള രംഗങ്ങളെല്ലാം തന്നെ നൂറു ആവര്‍ത്തി കണ്ടത് തന്നെ. തിരക്കഥ ഒരല്പം ഭേദമായത് രണ്ടാം പകുതിയിലാണ്. നായകന്റെ ഭൂതകാലം ഭാര്യയും വീട്ടുകാരും അറിയാതെ അയാള്‍ നടത്തുന്ന ചെറുത്തുനില്‍പ്പും, സുഹൃത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ നായകന്റെ ബുദ്ധിപരമായ നീക്കങ്ങളും, വിശ്വസനീയമായ ക്ലൈമാക്സും ഒക്കെ സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. 

സംവിധാനം: എബവ് ആവറേജ്
ശരാശരി നിലവാരം പോലുമില്ലത്ത അവിശ്വസനീയമായ ഒരു കഥയെ തരക്കേടില്ലാത്ത ഒരു എന്റര്‍റ്റെയിനറാക്കി മാറ്റുവാന്‍ അജയ് വാസുദേവന് സാധിച്ചിട്ടുണ്ടെങ്കില്‍, അത് അയാളുടെ സംവിധാന മികവു തന്നെ. ഒരേ സമയം മമ്മൂട്ടിയുടെ ആരാധകരെയും, ആക്ഷന്‍ സിനിമകള്‍ ഇഷ്ടപെടുന്ന പ്രേക്ഷകരെയും, ഓണകാലഘട്ടത്തില്‍ സിനിമ കാണുവാന്‍ വരുന്ന കുടുംബ പ്രേക്ഷകരെയും തൃപ്തിപെടുത്തുവാന്‍ സംവിധയകനായിട്ടുണ്ട്. മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ അവതരണം, മികച്ച ലോക്കെഷന്‍സ്, ചായാഗ്രഹണം, പശ്ചാത്തല സംഗീതം, ക്ലൈമാക്സ് രംഗങ്ങള്‍ എന്നിവയെല്ലാം വിശ്വസനീയതയോടെ അവതരിപ്പിച്ചതുകൊണ്ടാണ് ഈ സിനിമ ശരാശരി നിലവാരം പുലര്‍ത്തിയത്‌. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഒരല്പം അതിമാനുഷികത തോന്നിയെങ്കിലും, പ്രേക്ഷകരെ മുഷിപ്പിക്കാതെ ചിത്രീകരിക്കുവാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്. കുറേകൂടി കെട്ടുറപ്പുള്ള ഒരു തിരക്കഥ ലഭിച്ചിരുന്നുവെങ്കില്‍, മറ്റൊരു രാജമാണിക്യമാകാന്‍ സാധ്യതയുണ്ടായിരുന്ന ഒരു സിനിമയായിരുന്നു രാജാധിരാജ. 

സാങ്കേതികം: എബവ് ആവറേജ്
ഒരു ആക്ഷന്‍ സിനിമയ്ക്ക് അനിവാര്യമായ ചടുലമായ ദ്രിശ്യങ്ങളും, കുടുംബ പശ്ചാത്തലത്തിലുള്ള കഥാസന്ദര്‍ഭങ്ങള്‍ക്ക് അനിയോജ്യമായ ലോക്കെഷനുകളും ഈ സിനിമയുടെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്. ഷാജിയുടെ ചായാഗ്രഹണപാടവം വേണ്ടുവോളം ഉപയോഗിച്ചിട്ടുണ്ട് സംവിധായകന്‍ അജയ് വാസുദേവ്. ആദ്യപകുതിയില്‍ ഒരല്പം ഇഴച്ചില്‍ അനുഭവപെട്ടു എങ്കിലും, മഹേഷ്‌ നാരായണന്റെ ചിത്രസന്നിവേശം സിനിമയുടെ മാറ്റുകൂട്ടുന്നതില്‍ സഹായിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ രാജ വേഷത്തിന് നല്‍ക്കിയ പശ്ചാത്തല സംഗീതം മികച്ചതായിട്ടുണ്ട്. അത് കൂടാതെ സിനിമയിലുടനീളം ഉപയോഗിച്ചിരിക്കുന്ന പശ്ചാത്തല സംഗീതവും രസകരമായിട്ടുണ്ട്. ഗോപി സുന്ദറിനു അഭിനന്ദനങ്ങള്‍! ഹരിനാരായണന്‍, പാ വിജയ്‌ എന്നിവരുടെ വരികള്‍ക്ക് സംഗീതം നല്‍കിയത് കാര്‍ത്തിക് രാജയും, ബേര്‍ണി ഇഗ്നേഷ്യസും ചേര്‍ന്നാണ്. 3 പാട്ടുകളുള്ള ഈ സിനിമയില്‍ ഒരെണ്ണം പോലും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റാന്‍ സാധ്യതയില്ല. ബേര്‍ണി ഇഗ്നേഷ്യസിന്റെ ഈണത്തില്‍ കല്യാണ വീട്ടിലുള്ള പാട്ടുമാത്രമാണ് ഒരല്പം ഭേദമായി തോന്നിയത്. സ്റ്റണ്ട് ശിവയുടെ ആക്ഷന്‍ രംഗങ്ങളെല്ലാം അന്യഭാഷാ സിനിമകളെ ഓര്‍മ്മിപ്പിച്ചു. ഗിരീഷ്‌ മേനോന്റെ കലാസംവിധാനവും, രഞ്ജിത്ത് അമ്പാടിയുടെ മേക്കപും സിനിമയോട് ചേര്‍ന്നുപോകുന്നവയായിരുന്നു.

അഭിനയം: ആവറേജ്
ഒരു അഭിനേതാവെന്ന നിലയില്‍ ഇതിലും മികച്ച രീതിയില്‍ ഇതേപോലുള്ള കഥാപാത്രങ്ങള്‍ മമ്മൂട്ടി അവതരിപ്പിച്ചിട്ടുണ്ട്. ആരാധകര്‍ക്ക് ഇഷ്ടമാകുന്ന രീതിയില്‍ ആക്ഷന്‍ രംഗങ്ങളില്‍ അനായാസം അഭിനയിക്കുവാന്‍ മമ്മൂട്ടിക്ക് സാധിച്ചു എന്നത് ഈ സിനിമയുടെ പ്രധാന സവിശേഷതകളില്‍ ഒന്നാണ്. ചെറിയ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ നടനാണ്‌ ജോജു. ജോജുവിന്റെ അഭിനയ ജീവിതത്തിലെ വലിയൊരു വഴിത്തിരിവായിരിക്കും ഈ സിനിമയിലെ അയ്യപ്പന്‍ എന്ന കഥാപാത്രം. വില്ലന്‍ വേഷത്തില്‍ ജോയ് മാത്യു നീതി പുലര്‍ത്തി. ശക്തിമാന്‍ സീരിയലിലൂടെ പ്രശസ്തനായ മുകേഷ് ഖന്ന ആദ്യമായി മലയാളത്തിലെത്തുന്ന സിനിമയാണ് രാജാധിരാജ. ചെറിയ വേഷമാണെങ്കിലും സുപ്രധാനമായൊരു വേഷമാണ് മുകേഷ് ഖന്നയ്ക്ക്. മമ്മൂട്ടി, മുകേഷ് ഖന്ന, സിദ്ദിക്ക്, ജോജു, ജോയ് മാത്യു, ബാബു നമ്പൂതിരി, നെല്‍സണ്‍, സിജോയ് വര്‍ഗീസ്‌, ഭീമന്‍ രഘു, കസാന്‍ ഖാന്‍, രാഹുല്‍ ദേവ്, നവാബ് ഷാ, ഷാജു, വിനോദ് കെടാമംഗലം, ജോര്‍ജ്, റായി ലക്ഷ്മി, ലെന, ടാനിയ സ്റ്റാന്‍ലി, സേതുലക്ഷ്മി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദനും ഷംന കാസിമും അതിഥി വേഷത്തില്‍ അഭിനയിച്ചിരിക്കുന്നു.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. മമ്മൂട്ടി
2. സംവിധാനം
3. പശ്ചാത്തല സംഗീതം 
4. ക്ലൈമാക്സ് 
5. ജോജുവിന്റെ അയപ്പന്‍ എന്ന കഥാപാത്രം 

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. കഥയും കഥാസന്ദര്‍ഭങ്ങളും 
2. പ്രവചിക്കനാവുന്ന കഥാഗതി
3. പാട്ടുകള്‍ 
4. ആദ്യ പകുതിയിലെ ചില രംഗങ്ങള്‍ 

രാജാധിരാജ റിവ്യൂ: മമ്മൂട്ടിയുടെ ആരാധകര്‍ക്കും ആക്ഷന്‍ സിനിമകള്‍ ഇഷ്ടപെടുന്ന പ്രേക്ഷകര്‍ക്കും അജയ് വാസുദേവനും കൂട്ടരും നല്‍ക്കുന്ന ഓണവിരുന്നാണ് രാജാധിരാജ! 

രാജാധിരാജ റേറ്റിംഗ്: 4.80/10
കഥ, തിരക്കഥ: 3/10 [ബിലോ ആവറേജ്]
സംവിധാനം: 6/10 [എബവ് ആവറേജ്]
സാങ്കേതികം: 3/5 [എബവ് ആവറേജ്]
അഭിനയം: 2.5/5 [ആവറേജ്]
ടോട്ടല്‍: 14.5/30 [4.8/10]

സംവിധാനം: അജയ് വാസുദേവ്
രചന: ഉദയകൃഷ്ണ-സിബി കെ.തോമസ്‌
നിര്‍മ്മാണം: എം.കെ.നാസ്സര്‍-സ്റാന്‍ലി സി.എസ്.
ബാനര്‍: ഗുഡ് ലൈന്‍ പ്രോഡക്ഷന്‍സ് 
ചായഗ്രഹണം: ഷാജി 
ചിത്രസന്നിവേശം: മഹേഷ്‌ നാരായണന്‍ 
ഗാനരചന: ഹരിനാരായണന്‍, പാ വിജയ്‌
സംഗീതം: കാര്‍ത്തിക് രാജാ, ബേര്‍ണി ഇഗ്നേഷ്യസ് 
പശ്ചാത്തല സംഗീതം: ഗോപി സുന്ദര്‍ 
സംഘട്ടനം: സ്റ്റണ്ട് ശിവ 
മേക്കപ്പ്: രഞ്ജിത്ത് അമ്പാടി
വസ്ത്രാലങ്കാരം: എസ്.ബി.സതീഷ്‌ 
കലാസംവിധാനം: ഗിരീഷ്‌ മേനോന്‍ 
വിതരണം: ഗുഡ് ലൈന്‍ റിലീസ് 

7 Sept 2014

വില്ലാളിവീരന്‍ - ആരാധകരെ തൃപ്തിപെടുത്തുന്ന വീരന്‍! 4.00/10

കേരളത്തിലെ ഏറ്റവും വലിയ ഒരു ഉത്സവ കാലഘട്ടത്തില്‍ പുറത്തിറങ്ങുന്ന ദിലീപ് സിനിമകളില്‍ നിന്ന് എന്തൊക്കെ പ്രതീക്ഷിക്കാമോ, അതെല്ലാം കൃത്യമായ അളവില്‍ ചേര്‍ത്തു തയ്യാറാക്കപെട്ട സിനിമയാണ് വില്ലാളിവീരന്‍. ബിസിനെസ്സുകാരനായ അച്ഛന്‍ വരുത്തിവെച്ച കടങ്ങള്‍ വീട്ടുവാന്‍ നെന്നോട്ടമൊടുന്ന കഥാനായകന്‍. ഈ തിരക്കുകള്‍ക്കിടയില്‍ നാട്ടില്‍ നടക്കുന്ന എല്ലാ പ്രശ്നങ്ങളിലുമിടപെടാനും അതില്‍ നിന്നും വലിയ കുഴപ്പങ്ങളിലും ചെന്നുചാടനും, അതൊക്കെ നിസ്സാരമായി പരിഹരിക്കാനും, നായികയെ പ്രേമിക്കാനും, പാട്ടും ഡാന്‍സും ചെയ്യാനുമൊക്കെ കഥാനായകന്‍ സമയം കണ്ടെത്തുന്നു. മേല്പറഞ്ഞ എല്ലാ സവിശേഷതകളും കഥാനായകന് ഉള്ളതുകൊണ്ടാവണം ഈ സിനിമയ്ക്ക് വില്ലാളിവീരന്‍ എന്ന് നാമകരണം ചെയ്തിരിക്കുന്നത്. 

കീര്‍ത്തിചക്രയ്ക്ക് ശേഷം സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍.ബി.ചൌധരി നിര്‍മ്മിച്ച മലയാള സിനിമയാണ് വില്ലാളിവീരന്‍. ദിലീപും നമിത പ്രമോദും നായികാനായകന്മാരായ ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖം സുധീഷ്‌ ശങ്കറാണ്. സുധീഷിന്റെ തന്നെ കഥയ്ക്ക്‌ തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത് നവാഗതനായ ദിനേശ് പള്ളത്താണ്. അനില്‍ നായര്‍ ചായഗ്രഹണവും, ജയശങ്കര്‍ ചിത്രസന്നിവേശവും, എസ്.എ.രാജ്കുമാര്‍ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.

കഥ, തിരക്കഥ: ബിലോ ആവറേജ്
വില്ലാളിവീരനിലെ ആദ്യ പകുതി രസകരമായ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും, ദിനേശ് പള്ളത്തിന്റെ തിരക്കഥയില്‍ യുക്തി എന്നത് മഷിയിട്ടു നോക്കിയാല്‍ കാണില്ല. കേട്ടു പഴകിയ കഥയും കണ്ടു മടുത്ത കഥാസന്ദര്‍ഭങ്ങളും ചേര്‍ത്തുവെച്ചുകൊണ്ടുണ്ടാക്കിയ തിരക്കഥ ദിലീപ് വായിച്ചിട്ടില്ല എന്നതും വ്യക്തം. ആദ്യപകുതിയിലെ ഷാജോണ്‍-ധര്‍മജന്‍ ടീമിന്റെ ഒന്ന് രണ്ടു സംഭാഷണങ്ങള്‍ ചിരിയുണര്‍ത്തുന്നു എന്നതല്ലത്തെ 3 മണിക്കൂറിനടുത്ത് ദൈര്‍ഘ്യമുള്ള ഈ സിനിമ തീരുന്നതുവരെ ഒരൊറ്റ പ്രേക്ഷന്‍ പോലും ചിരിച്ചിട്ടില്ല. രസകരമായ രീതിയില്‍ ആദ്യ പകുതി അവസാനിച്ചപ്പോള്‍, ദിലീപിന്റെ ആരാധകരെ പോലും വെറുപ്പിക്കുന്ന രീതിയിലുളള കഥാസന്ദര്‍ഭങ്ങളാണ് രണ്ടാം പകുതിയിലും ക്ലൈമാക്സിലും കുത്തിനിറചിരിക്കുന്നത്. ദിലീപിന്റെ കഥാപാത്രത്തെ പൊലിപ്പിച്ചു കാണിക്കുവാന്‍ വില്ലന്മാര്‍ ഇടികൊള്ളുന്നു, സ്ത്രീകള്‍ പ്രശംസിക്കുന്നു, നായികമാര്‍ പുറകെ നടക്കുന്നു, കഥയുടെ നിര്‍ണ്ണായക ഘട്ടത്തില്‍ ദിലീപിനെ എല്ലാവരും തെറ്റുധരിക്കുന്നു, പിന്നീട് മാപ്പ് അപേക്ഷിക്കുന്നു, ഒടുവില്‍ ദിലീപ് വില്ലന്മാരെ കൊല്ലുന്നു. ശരാശരി പോലും നിലവാരമില്ലാത്ത ഈ തിരക്കഥയൊക്കെ സിനിമയാക്കുവാന്‍ സമ്മതിച്ച സുധീഷ്‌ ശങ്കറിനും, നിര്‍മ്മാതാവ് ചൌധരിക്കും പ്രണാമം!

സംവിധാനം: ബിലോ ആവറേജ്
സുധീഷ്‌ ശങ്കറിന്റെ ആദ്യ സിനിമയായ വില്ലാളിവീരന്‍ ഒരു പക്ഷെ ദിലീപിന്റെ മുന്‍കാല സിനിമകള്‍ പോലെ പ്രേക്ഷകര്‍ സ്വീകരിചേക്കാം, ഉയര്‍ന്ന സാറ്റലൈറ്റ് തുക നേടി ലാഭമുണ്ടാക്കുമായിരിക്കാം. പക്ഷെ, തന്റെ ആദ്യ സിനിമ പ്രേക്ഷകര്‍ എന്നും ഓര്‍ത്തിരിക്കുന്നതാകണം എന്ന ആഗ്രഹം ഒരു നവാഗത സംവിധായകന് ഉണ്ടാകില്ലേ എന്നതാണ് ഇവിടത്തെ ചോദ്യം. ഒരു ശരാശരി കുടുംബത്തിനു ഓണം അവധിക്കാലത്ത്‌ കണ്ടു രസിക്കാന്‍ നല്ല നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുവാന്‍ കഴിവുള്ള എഴുത്തുകാരും സംവിധായകരും മലയാള സിനിമയില്‍ ഇല്ലാത്തതു കൊണ്ടാണോ ദിലീപ് ഇതുപോലുള്ള ചവറു സിനിമകളില്‍ അഭിനയിച്ചു സ്വന്തം ആരാധകരെ ചതിക്കുന്നത്? നവാഗതനെന്ന നിലയില്‍ സിനിമയുടെ ആദ്യ പകുതി രസകരമായി അവതരിപ്പിക്കുവാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്. ദിലീപിന്റെ, ഷജോണിന്റെ, ധര്‍മ്ജനറെ തമാശകള്‍ ഏറെകുറെ നന്നായിത്തന്നെ പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ടെങ്കിലും, അവയെല്ലാം കഥയില്‍ യാതൊരു വഴിത്തിരുവുകളും ഉണ്ടാക്കുന്നതല്ല എന്നറിയുമ്പോള്‍ പ്രേക്ഷകര്‍ നിരാശരാകുന്നു. സിനിമയിലെ 3 പാട്ടുകള്‍ കേള്‍ക്കാന്‍ ഗുണമില്ലെങ്കിലും, നല്ല നൃത്ത സംവിധാനത്തിന്റെ അകമ്പടിയോടെ, നല്ല കലാസംവിധാനത്തോടെ ചിത്രീകരിക്കുവാന്‍ സുധീഷ്‌ ശങ്കറിന് സാധിച്ചു.

സാങ്കേതികം: ആവറേജ്
സിനിമയ്ക്ക് ഒരു കളര്‍ഫുള്‍ അന്തരീക്ഷം നല്ക്കുവാന്‍ അനില്‍ നായരുടെ ചായാഗ്രഹണത്തിനു സാധിച്ചിട്ടുണ്ട്. ദിലീപിന്റെ അവതരണവും, ആക്ഷന്‍ രംഗങ്ങളും, ഡാന്‍സും എല്ലാം തന്നെ പുതുമകളോടെ അവതരിപ്പിക്കുവാന്‍ അനില്‍ നായര്‍ ശ്രമിച്ചിട്ടുണ്ട്. അനില്‍ നായര്‍ പകര്‍ത്തിയ ദ്രിശ്യങ്ങള്‍ സന്നിവേശം ചെയ്തത് ജയ്ശങ്കറാണ്. രണ്ടാം പകുതിയിലെ പല രംഗങ്ങളും ഇഴഞ്ഞു നീങ്ങുന്ന രീതിയിലാണ് ജയ്ശങ്കര്‍ സന്നിവേശം ചെയ്തിരിക്കുന്നത്. തമിഴ് സിനിമയിലെ പ്രശസ്ത സംഗീത സംവിധായകന്‍ എസ്.എ.രാജ്കുമാറാണ് ഈ സിനിമയുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഒരു അടിപൊളി ചിത്രത്തിന്‍റെ പാട്ടുകള്‍ എന്ന രീതിയില്‍ സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ പ്രേക്ഷകരെ മുഷിപ്പിക്കതെയാണ് പാട്ടുകള്‍ ചിട്ടപെടുത്തിയിരിക്കുന്നത്. പശ്ചാത്തല സംഗീതം എന്ന പേരില്‍ കുറെ ശബ്ദകോലാഹലങ്ങള്‍ നല്ക്കിയിരിക്കുന്നു എന്നതല്ലാതെ മറ്റൊന്നും പറയുവാനില്ല. റോഷന്റെ മേക്കപ്പും, സുജിത് രാഘവിന്റെ കലാസംവിധാനവും മികവു പുലര്‍ത്തി.

അഭിനയം: ആവറേജ് 
സ്ഥിരം ദിലീപ് സിനിമകളിലെ അഭിനേതാക്കളെല്ലാം ഈ സിനിമയില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ പ്രത്യക്ഷപെടുന്നുണ്ട്. ദിലീപ്, കലാഭവന്‍ ഷാജോണ്‍, സിദ്ദിക്ക്, സായികുമാര്‍, ബാബു ആന്റണി, ലാലു അലക്സ്, നെടുമുടി വേണു, ധര്‍മ്മജന്‍, റിയാസ് ഖാന്‍, സുരേഷ് കൃഷ്ണ, ഗണേഷ്കുമാര്‍, സംവിധായകന്‍ റാഫി, നിഷാന്ത് സാഗര്‍, നാരായണന്‍കുട്ടി, ശ്രീജിത്ത്‌ രവി, ഷിജു, ബൈജു വി.കെ, ജോബി, ദിനേശ് ബാബു, അനീഷ്‌ മേനോന്‍, കലാഭവന്‍ ഹനീഫ്, നമിത പ്രമോദ്, മൈഥിലി, സീത, വിനയ പ്രസാദ്‌, നീന കുറുപ്പ്, വത്സല മേനോന്‍, അംബിക മോഹന്‍, സജിത ഭേട്ടി എന്നിവരാണ് ഈ സിനിമയിലെ അഭിനേതാക്കള്‍. കുട്ടികളെല്ലാം ഇഷ്ടപെടുന്ന രീതിയിലുള്ള ദിലീപിന്റെ അഭിനയമാണ് ഈ സിനിമയുടെ പ്രധാന പ്ലസ്‌ പോയിന്‍റ്. ലാലു അലക്സും, നെടുമുടി വേണുവും, സിദ്ദികും, സായികുമാറും, ഗണേഷ് കുമാറും അവരവര്‍ക്ക് ലഭിച്ച കഥാപാത്രങ്ങള്‍ മികച്ചതാക്കി. ബാബു ആന്റണി ഈ സിനിമയില്‍ കോമഡി കഥാപാത്രം അവതരിപ്പിക്കുവാന്‍ ശ്രമിച്ചു പരാജയപെട്ടു. നമിത പ്രമോദ് നായിക കഥാപാത്രത്തെ ഭംഗിയായി അവതരിപ്പിച്ചു. 

സിനിമയില്‍ ഇഷ്ടപെട്ടവ:
1. ആദ്യ പകുതിയിലെ ദിലീപിന്റെ അഭിനയം 
2. പാട്ടുകളുടെ ചിത്രീകരണം

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. തിരക്കഥ
2. രണ്ടാം പകുതിയും ക്ലൈമാക്സും 
3. തമാശകളുടെ അഭാവം 
4. യുക്തിയെ ചോദ്യം ചെയ്യുന്ന കഥാസന്ദര്‍ഭങ്ങള്‍ 

വില്ലാളിവീരന്‍: കേട്ടുപഴകിയ കഥയും കണ്ടുമടുത്ത സ്ഥിരം ചേരുവകളും കോര്‍ത്തിണക്കിയ വില്ലാളിവീരന്‍ ആരാധകരെ ത്രിപ്തിപെടുത്തുന്നു.

വില്ലാളിവീരന്‍ റേറ്റിംഗ്: 4.00/10
കഥ, തിരക്കഥ: 3/10 [ബിലോ ആവറേജ്]
സംവിധാനം: 3/10 [ബിലോ ആവറേജ്]
സാങ്കേതികം: 3/5 [എബവ് ആവറേജ്]
അഭിനയം: 3/5 [എബവ് ആവറേജ്]
ടോട്ടല്‍: 12/30 [4/10]

കഥ, സംവിധാനം: സുധീഷ്‌ ശങ്കര്‍ 
തിരക്കഥ, സംഭാഷണങ്ങള്‍: ദിനേശ് പള്ളത്ത്
നിര്‍മ്മാണം: ആര്‍. ബി. ചൌധരി
ബാനര്‍: സൂപ്പര്‍ ഗുഡ് ഫിലിംസ് 
ചായാഗ്രഹണം: അനില്‍ നായര്‍ 
ചിത്രസന്നിവേശം: ജയശങ്കര്‍ 
സംഗീതം: എസ്.എ.രാജ്കുമാര്‍ 
ഗാനരചന: ഹരിനാരായണന്‍, മുരുകന്‍ കാട്ടാക്കട, റഫീക്ക് അഹമ്മദ് 
വസ്ത്രാലങ്കാരം: സുജിത് രാഘവ് 
മേക്കപ്പ്: റോഷന്‍ ജി 
വിതരണം: രമ്യ റിലീസ് 

2 Sept 2014

പെരുച്ചാഴി - ആരാധകരുടെ മനസ്സും നല്ല സിനിമകളെ സ്നേഹിക്കുന്നവരുടെ പണവും തുരക്കുമീ പെരുച്ചാഴി! 4.30/10

കേരള രാഷ്ട്രീയത്തിലെ പെരുച്ചാഴി എന്നറിയപെടുന്ന ജഗന്നാഥന്‍ ഒരു പ്രത്യേക ദൗത്യവുമായി അമേരിക്കയിലെത്തുന്നു. അവിടെ നടക്കാന്‍ പോകുന്ന ഗവര്‍ണര്‍ സ്ഥാനത്തേക്കുള്ള മത്സരത്തിനു മുന്നോടിയായി ചില രാഷ്ട്രീയ കളികള്‍ക്ക് പദ്ധതി ആഹ്വാനം ചെയ്യുവാനായാണ് ജഗന്നാഥനും വര്‍ക്കിയും ജബ്ബാറും അമേരിക്കയിലെത്തുന്നത്. തുടര്‍ന്ന് അവിടെ നടക്കുന്ന രസകരമായ സംഭാവികാസങ്ങളാണ് പെരുച്ചാഴിയുടെ കഥ. ജഗന്നഥനായി മോഹന്‍ലാലും, വര്‍ക്കിയായി അജു വര്‍ഗീസും, ജബ്ബാറായി ബാബുരാജും അഭിനയിച്ചിരിക്കുന്നു. തമിഴ് സിനിമയും സീരിയലുകളും ധാരാളം സംവിധാനം ചെയ്തിട്ടുള്ള അരുണ്‍ വൈദ്യനാഥന്റെ ആദ്യ മലയാള സിനിമയാണ് പെരുച്ചാഴി. 

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ്‌ ബാബുവും സാന്ദ്ര തോമസും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന പെരുച്ചാഴിയുടെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് സംവിധായകന്‍ അരുണ്‍ വൈദ്യനാഥനാണ്. അജയന്‍ വേണുഗോപാലും അരുണ്‍ വൈദ്യനാഥനും ചേര്‍ന്നാണ് സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത്. അരവിന്ദ് കൃഷ്ണ ചായാഗ്രഹണവും, വിവേക് ഹര്‍ഷന്‍ ചിത്രസന്നിവേശവും, അറോറ സംഗീത സംവിധാനവും നിര്‍വഹിചിരിക്കുന്നു.

കഥ, തിരക്കഥ: ബിലോ ആവറേജ്
ആക്ഷേപ ഹാസ്യത്തിന്റെ മേമ്പൊടിയോടെ രാഷ്ട്രീയത്തിലെ ഉള്ളുകളികള്‍ അവതരിപ്പിച്ചിട്ടുള്ള മലയാള സിനിമകള്‍ എല്ലാം തന്നെ പ്രേക്ഷകര്‍ സസന്തോഷം സ്വീകരിച്ചിട്ടുള്ളതാണ്. അതെ ശ്രേണിയിലേക്ക് രസകരമായൊരു പ്രമേയവുമായാണ് അരുണ്‍ വൈദ്യനാഥന്‍ ഈ ഓണം കാലഘട്ടത്തില്‍ കേരളത്തിലെത്തിയിരിക്കുന്നത്. മേല്പറഞ്ഞ പ്രമേയം ഇന്നത്തെ സിനിമാ പ്രേക്ഷകരുടെ അഭിരുചി അറിയാവുന്ന ഒരു എഴുത്തുകാരനെ ഉപയോഗിച്ചു തിരക്കഥ രചിച്ചിരുന്നുവെങ്കില്‍ വെള്ളാനകളുടെ നാടും വരവേല്‍പ്പും പോലെ പെരുച്ചാഴിയും പ്രേക്ഷകര്‍ സ്വീകരിചേനെ. മോഹന്‍ലാല്‍ എന്ന താരത്തിന്റെ ആരാധകരെ മാത്രം ത്രിപ്ത്തിപെടുത്തുന്ന രീതിയിലുള്ള കഥാസന്ദര്‍ഭങ്ങള്‍ എഴുതി, യുക്തിയെ ചോദ്യം ചെയ്യുന്ന കഥഗതിയിലൂടെ ഒരു തട്ടികൂട്ട്‌ സിനിമയുണ്ടാക്കാനാണ് അരുണ്‍ വൈദ്യനാഥനും അജയന്‍ വേണുഗോപാലും ശ്രമിച്ചത്. ദ്വയാര്‍ത്ഥ പ്രയോഗങ്ങളുള്ള തമാശകള്‍ ഒന്നും തന്നെ ചിരിയുണര്‍ത്തിയില്ല. മോഹന്‍ലാലിന്‍റെ പഴയകല സിനിമകളുടെ അവതരണം പുതുമയുള്ള ഒരു പരീക്ഷണമായിരുന്നു. സിനിമയുടെ ആദ്യ പകുതിയിലെ ചില തമാശകള്‍ ഒഴിച്ചാല്‍ വേറൊരു സവിശേഷതയും അവകാശപെടനില്ലാത്ത തിരക്കഥയാണ് ഈ സിനിമയുടെത്. 

സംവിധാനം: ആവറേജ്
രസകരമായി അവതരിപ്പിക്കാന്‍ അവസരമുള്ള ഒരു പ്രമേയത്തെ പൂര്‍ണമായി പ്രയോജനപെടുത്താതെ ആരാധകര്‍ക്ക് വേണ്ടി തട്ടിക്കൂട്ട് തമാശകള്‍ കുത്തിനിറച്ചു അവതരിപ്പിച്ചത് സംവിധായകന്‍ എന്ന നിലയില്‍ അരുണ്‍ വൈദ്യനാഥന്റെ വിവരക്കേട് തന്നെയാണ്. സിനിമയുടെ ആദ്യപകുതി രസകരമായി തന്നെ അവതരിപ്പിക്കുവാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ രണ്ടാം പകുതിയിലെ പല രംഗങ്ങളും പ്രത്യേകിച്ച് പ്രണയ രംഗങ്ങളൊക്കെ സിനിമയുടെ കഥയ്ക്ക്‌ യാതൊരു പ്രയോജനവുമില്ലാത്തവയാണ്. ഇന്നുവരെ മലയാളികള്‍ കാണാത്ത കുറെ ലോക്കെഷനുകളും അമേരിക്കയുടെ സമ്പന്ന ഹോട്ടല്‍ മുറികളും കാണിക്കുന്നു എന്നല്ലാതെ സിനിമയ്ക്ക് ഗുണം ചെയ്യുന്ന ഒന്നും തന്നെ അമേരിക്കയില്‍ ചിത്രീകരിച്ചതുകൊണ്ട് പ്രേക്ഷകര്‍ക്ക്‌ ലഭിച്ചില്ല. മോഹന്‍ലാല്‍ എന്ന നടന്റെ താരമൂല്യം വിറ്റഴിക്കാന്‍ ശ്രമിച്ചു എന്നതല്ലാതെ നല്ലൊരു ആക്ഷേപ ഹാസ്യ സിനിമ അവതരിപ്പിക്കാന്‍ ഒരു ശ്രമവും അരുണ്‍ വൈദ്യനാഥന്റെ ഭാഗത്തും നിന്നുമുണ്ടായിട്ടില്ല എന്നത് വ്യക്തം. മോഹന്‍ലാല്‍ എന്ന നടന്റെ കഴിവും ഹാസ്യ രംഗങ്ങളില്‍ അഭിനയിക്കാനുള്ള മികവും ഒന്നുകൊണ്ടു മാത്രമാണ് പെരുച്ചാഴി ഈ ഓണം കാലഘട്ടത്തില്‍ പ്രദര്‍ശനശാലകളില്‍ തുടരാന്‍ പോകുന്നത്. 

സാങ്കേതികം: ആവറേജ്
അരവിന്ദ് കൃഷ്ണയുടെ ചായാഗ്രഹണം സിനിമയ്ക്ക് രസകരമായ ഒരു അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട് എന്നതല്ലാതെ വലിയൊരു മികവൊന്നും പറയുവാനില്ല. വിവേക് ഹര്‍ഷന്റെ ചടുതലയുള്ള സന്നിവേശം സിനിമയ്ക്ക് വേഗത നല്ക്കിയിട്ടുണ്ട്. രണ്ടാം പകുതിയിലെ ഒന്ന് രണ്ടു രംഗങ്ങള്‍ ഇഴഞ്ഞു നീങ്ങുന്ന ഗതിയിലായിരുന്നെങ്കിലും, ആകെമൊത്തം ഒരു വേഗത സിനിമയ്ക്ക് നല്‍ക്കുവാന്‍ വിവേകിന് സാധിച്ചിട്ടുണ്ട്. അറോറയുടെ സംഗീത സംവിധാനത്തില്‍ ബ്ലാസേ പാടിയ അടിപോളിക്ക എന്ന പാട്ട് മാത്രമാണ് അല്പമെങ്കിലും ഭേദപെട്ടത്‌. അന്‍പറിവിന്റെ സംഘട്ടന രംഗങ്ങള്‍ മികവു പുലര്‍ത്തി. രാജീവ്‌ അങ്കമാലിയുടെ മേക്കപ്പ് മോഹന്‍ലാലിനെ കൂടുതല്‍ സുന്ദരനാക്കിയിട്ടുണ്ട്. സൂപ്പര്‍ മാന്‍, അവതാര്‍, കിംഗ്‌ കോംഗ് മേക്കപ്പും മികവു പുലര്‍ത്തി. 

അഭിനയം: ആവറേജ് 
മോഹന്‍ലാല്‍, മുകേഷ്, വിജയ്‌ ബാബു, ബാബുരാജ്, അജു വര്‍ഗീസ്‌, ഡല്‍ഹി ഗണേഷ്, ശങ്കര്‍ രാമകൃഷ്ണന്‍, സീന്‍ ജെയിംസ്, ജോണ്‍ വുസഹ്, രമേശ്‌ പിഷാരടി, അശ്വിന്‍ മാത്യു, അനീഷ്‌ മേനോന്‍, ജോര്‍ജ്കുട്ടി, മാസ്റ്റര്‍ സനൂപ്, രാഗിണി നന്ദ്വാനി, സാന്ദ്ര തോമസ്‌, ദേവി അജിത്‌, പൂനം ബജ്വ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. ജഗന്നാഥനെ രസകരമായി തന്നെ മോഹന്‍ലാല്‍ അവതരിപ്പിച്ചിട്ടുണ്ട്. മുകേഷും, അജു വര്‍ഗീസും, ബാബു രാജും അവരവരുടെ കഥാപാത്രങ്ങള്‍ മികവോടെ തന്നെ അവതരിപ്പിച്ചു. ഗവര്‍ണറായി മത്സരിക്കുന്ന ജോണ്‍ കോറിയുടെ വേഷമിട്ട സീന്‍ ജെയിംസും, വിജയ്‌ ബാബുവും, നായികയായി പുതുമുഖം രാഗിണിയും മികച്ച അഭിനയം തന്നെ കാഴ്ച്ചവെചിട്ടുണ്ട്. 

സിനിമയില്‍ ഇഷ്ടപെട്ടവ:
1. മോഹന്‍ലാലിന്‍റെ അഭിനയം
2. പ്രമേയം 

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. യുക്തിയില്ലാത്ത കഥാസന്ദര്‍ഭങ്ങള്‍ 
2. ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ 
3. രണ്ടാം പകുതിയിലെ കഥാസന്ദര്‍ഭങ്ങള്‍ 
4. ക്ലൈമാക്സ് 
5. ഐറ്റം ഡാന്‍സ് 

പെരുച്ചാഴി റിവ്യൂ: ആരാധകര്‍ക്ക് ഓണാഘോഷം പൊടിപൊടിക്കാന്‍ ഒരു ഉത്സവചിത്രം എന്നതിലുപരി യാതൊരു ഗുണമേന്മയും അവകാശപെടാനില്ലത്ത വെറുമൊരു തട്ടിക്കൂട്ട് സിനിമയാണ് പെരുച്ചാഴി.

പെരുച്ചാഴി റേറ്റിംഗ്: 4.30/10
കഥ, തിരക്കഥ: 3/10 [ബിലോ ആവറേജ്]
സംവിധാനം: 5/10 [ആവറേജ്]
സാങ്കേതികം: 2.5/5 [ആവറേജ്]
അഭിനയം: 2.5/5 [ആവറേജ്]
ടോട്ടല്‍ 13/30 [4.3/10]

കഥ, തിരക്കഥ, സംവിധാനം: അരുണ്‍ വൈദ്യനാഥന്‍ 
സംഭാഷണം: അജയന്‍ വേണുഗോപാലന്‍, അരുണ്‍ വൈദ്യനാഥന്‍ 
നിര്‍മ്മാണം: വിജയ്‌ ബാബു, സാന്ദ്ര തോമസ്‌
ബാനര്‍: ഫ്രൈഡേ ഫിലിം ഹൗസ്
ചായാഗ്രഹണം: അരവിന്ദ് കൃഷ്ണ
ചിത്രസന്നിവേശം: വിവേക് ഹര്‍ഷന്‍ 
സംഗീതം: അറോറ 
സംഘട്ടനം: അന്‍പറിവ്
മേക്കപ്പ്: രാജീവ്‌ അങ്കമാലി 
വസ്ത്രാലങ്കാരം: പ്രീതി കാന്തന്‍ 
നൃത്ത സംവിധാനം: ബ്രിന്ദ 
വിതരണം: ഫ്രൈഡേ ഫിലിം ഹൗസ് 

3 Aug 2014

അവതാരം - ഇത് അവതാരമല്ല, അപരാധമാണ്! 3.00/10

ലോക്പാല്‍ ദുരന്തത്തിനും, സലാം കാശ്മീര്‍ സ്പോടനത്തിനും ശേഷം ജോഷിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഏറ്റവും പുതിയ അപരാധമാണ് ജനപ്രിയനായകന്റെ അവതാരം. നസീര്‍-ജയന്‍ കാലഘട്ടത്തില്‍ തന്നെ പ്രേക്ഷകര്‍ കണ്ടുമടുത്തതും കേട്ടുപഴകിയതുമായ കഥയാണ് ചേട്ടനെ കൊല്ലുന്നവരോടുള്ള അനിയന്റെ പ്രതികാരം. ഈ പഴകിയ വീഞ്ഞ് യാതൊരു മടിയും കൂടാതെ അവതാരമെന്ന പുതിയ കുപ്പിയിലാക്കി പ്രേക്ഷകര്‍ക്ക്‌ മുന്നിലെത്തിച്ച സംവിധായകന്‍ ജോഷിയുടെയും നടന്‍ ദിലീപിന്റെയും നിര്‍മ്മാതാക്കളായ ദിലീപ് കുന്നത്തിന്റെയും, തിരക്കഥരചയ്താവ് വ്യാസന്‍ ഇടവനക്കാടിന്റെയും ധൈര്യം അപാരം തന്നെ. 

ഈ ലോകത്തിലെ തന്നെ ഏറ്റവും സല്‍സ്വഭാവിയും അതീവ ബുദ്ധിമാനും സര്‍വോപരി സ്നേഹസമ്പന്നനുമായ അനിയന്‍ മാധവന്‍ ചേട്ടന്റെ മരണത്തിനു ഉത്തരവാദികളായവരെ അന്വേഷിച്ചു ഒരു തെളിവും കൂടാതെ വധിക്കുന്ന പ്രതികാരകഥയാണ് അവതാരം. വ്യാസന്‍ എഴുതിയ ഈ ദുരന്ത തിരനാടകത്തെ എത്രത്തോളം യുക്തിയില്ലാതെ സംവിധാനം ചെയ്യാമോ അത്രയും ഭംഗിയായി തന്നെ ജോഷി സംവിധാനം ചെയ്തിട്ടുമുണ്ട്. 

കഥ, തിരക്കഥ: മോശം
ഇന്ദ്രിയം, മെട്രോ എന്നീ സിനിമകള്‍ക്ക്‌ ശേഷം വ്യാസന്‍ എടവനക്കാട് തിരക്കഥ എഴുതിയ സിനിമയാണിത്. ഓരോ രംഗങ്ങളും സിനിമയില്‍ കാണുമ്പോള്‍ തൊട്ടടുത്ത രംഗങ്ങളില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത്, കഥാപാത്രങ്ങള്‍ എന്ത് സംഭാഷണമാണ് പറയാന്‍ പോകുന്നത് എന്നുവരെ കൃത്യമായി പ്രവചിക്കാന്‍ സാധിക്കുന്ന രീതിയില്‍ ഒരു സിനിമയുടെ തിരക്കഥ എഴുതുക എന്നത് ഒരു കഴിവ് തന്നെ. മാധവന്‍ എന്ന കഥാപാത്രം വില്ലന്മാരെ തമ്മില്‍ തല്ലിപ്പിച്ചുകൊണ്ട് പ്രതികാരം ചെയ്യുന്നതൊക്കെ പരിതാപകരമായ കഥാസന്ദര്‍ഭങ്ങളിലൂടെയാണ് തിരക്കഥയില്‍ ഉള്പെടുത്തിയിരിക്കുന്നത്. 1994ല്‍ പുറത്തിറങ്ങിയ ഷാജി കൈലാസ്- രഞ്ജിത്ത്- സുരേഷ് ഗോപി ടീമിന്റെ രുദ്രാക്ഷം എന്ന സിനിമയുടെ ക്ലൈമാക്സും, അവതാരത്തിന്റെ ക്ലൈമാക്സും ഒരെപോലെയായത് തികച്ചും യാദിര്‍ശ്ചികം മാത്രം എന്നത് പ്രേക്ഷകര്‍ ഓര്‍ക്കുക. ദിലീപും ജോഷിയും ക്ഷമിച്ചാലും, ദിലീപിന്റെ നല്ല സിനിമകളെ സ്നേഹിക്കുന്ന പ്രേക്ഷകര്‍ ഒരുകാലത്തും വ്യാസനോട് ക്ഷമിക്കുമെന്ന് തോന്നുന്നില്ല.

സംവിധാനം: ബിലോ ആവറേജ്
മലയാള സിനിമയിലെ ഏറ്റവും മികച്ച ആക്ഷന്‍ സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള ഒരു സംവിധായകനില്‍ നിന്നും ഇതുപോലൊരു സിനിമ ആരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. യുക്തിയെ ചോദ്യം ചെയ്യുന്ന ഒട്ടനേകം കഥാസന്ദര്‍ഭങ്ങള്‍ ഈ സിനിമയിലുണ്ട്. മാധവന്‍ എന്ന കഥാപാത്രം ജബ്ബാര്‍ എന്ന ഗുണ്ടയെ കണ്ടിട്ടുപോലുമില്ല, ശബ്ദം കേട്ടിട്ടുപോലുമില്ല. പിന്നെ എങ്ങനെയാണ് ജോബി എന്ന കഥാപാത്രത്തെ ജബ്ബാറിന്റെ ശബ്ദത്തില്‍ മാധവന്‍ ഫോണ്‍ ചെയ്യുക? അതുകൂടാതെ, ജബ്ബാറിന്റെ കൊലപാതകം അയാളുടെ വലതു വശത്ത്‌ നിന്ന് ക്യാമറയില്‍ പകര്‍ത്തിയത്, യുട്യൂബിലും മോബൈലിലും എത്തുമ്പോള്‍ എങ്ങനെയാണ് മുമ്പില്‍ നിന്നും പകര്‍ത്തിയ ദ്രിശ്യങ്ങള്‍ ആകുന്നത്? ഇതുപോലുള്ള നിരവധി മണ്ടത്തരങ്ങലാണ് സിനിമയിലെ ഭൂരിഭാഗം രംഗങ്ങളിലും കാണുന്നത്. പാട്ടുകളുടെ ചിത്രീകരണമല്ലാതെ ഈ സിനിമയില്‍ പ്രേക്ഷകര്‍ കണ്ടിരിക്കാന്‍ പറ്റുന്ന ഒരൊറ്റ രംഗം പോലുമില്ല എന്നത് ഏറെ ദുഃഖകരമായ ഒന്നാണ്. 

സാങ്കേതികം: ആവറേജ്
ആര്‍. ഡി. രാജശേഖര്‍ പകര്‍ത്തിയ ദ്രിശ്യങ്ങള്‍ ഒരുപരുധിവരെ പ്രേക്ഷകരെ പ്രദര്‍ശനശാലകള്‍ വിട്ടുപോകാതിരിക്കുവാന്‍ സഹായിച്ചിട്ടുണ്ട്. പ്രത്യേകിച്ച് പാട്ടുകളുടെ ചിത്രീകരണം. ഒരു ആക്ഷന്‍ സിനിമയ്ക്ക് വേണ്ടിയിട്ടുള്ള പശ്ചാത്തലമൊക്കെ ഈ സിനിമയ്ക്ക് നല്‍ക്കുവാന്‍ രാജശേഖറിന് സാധിച്ചിട്ടുണ്ട്. ശ്യാം ശശിധരന്‍ രംഗങ്ങള്‍ കൂട്ടിയോജിപ്പിക്കുന്നത്തിനിടയില്‍ ഉറക്കത്തില്‍ പെട്ടതായതുകൊണ്ടാവണം ഈ സിനിമയുടെ ദൈര്‍ഘ്യം രണ്ടു മണിക്കൂര്‍ 45മിനിട്ടുകള്‍ ആകുവാന്‍ കാരണമെന്നു സംശയിക്കുന്നു. കൈതപ്രവും, ഹരിനാരയണനും എഴുതിയ വരികള്‍ക്ക് ദീപക് ദേവാണ് സംഗീതം നല്‍കിയത്. കൊഞ്ചി കൊഞ്ചി ചിരിച്ചാല്‍ പുഞ്ചിരി തോട്ടം, ഞാന്‍ കാണും നേരംതോട്ടെ എന്നീ പാട്ടുകള്‍ കേള്‍ക്കാന്‍ ഇമ്പമുള്ളതാണ്. കുറെ ശബ്ദകോലാഹലങ്ങള്‍ ഉണ്ടെന്നല്ലാതെ യാതൊരു മികവും ഈ സിനിമയുടെ പശ്ചാത്തല സംഗീതത്തിനില്ല. സാബു റാമിന്റെ കലാസംവിധാനം മികവു പുലര്‍ത്തി.

അഭിനയം: ആവറേജ്
മാധവന്‍ മഹാദേവനായി ദിലീപ് തന്റെ കഥാപാത്രത്തെ മോശമാക്കാതെ അവതരിപ്പിച്ചു. തമിഴിലെ തിരക്കേറിയ നായികമാരില്‍ ഒരാളായി കൊണ്ടിരിക്കുന്ന ലക്ഷ്മി മേനോനാണ് ഈ സിനിമയിലെ മണി മേഘല എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഒരു നീണ്ട താരനിര തന്നെ അണിനിരക്കുന്ന ഈ സിനിമയില്‍ ജോയ് മാത്യു, മിഥുന്‍ രമേശ്‌, സിജോയ് വര്‍ഗീസ്‌, ബാബു നമ്പൂതിരി, സിദ്ദിക്ക്, ദേവന്‍, ജനാര്‍ദനന്‍, ഗണേഷ്, ഷമ്മി തിലകന്‍, കലാഭവന്‍ ഷാജോണ്‍, വി.കെ.ബൈജു, ശ്രീരാമന്‍, അനില്‍ മുരളി, കണ്ണന്‍ പട്ടാമ്പി, ഷിജു, പ്രശാന്ത്, നന്ദു പൊതുവാള്‍, ചാലി പാല, ശിവജി ഗുരുവായൂര്‍, പ്രേം പ്രകാശ്, ശ്രീജയ, വിനയ പ്രസാദ്, ലക്ഷ്മിപ്രിയ, വത്സല മേനോന്‍, കവിയൂര്‍ പൊന്നമ്മ, തെസ്നി ഖാന്‍, അഞ്ചു അരവിന്ദ് എന്നിവരാണ് അഭിനേതാക്കള്‍.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. പാട്ടുകളുടെ ചിത്രീകരണം

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. കഥയും കഥാസന്ദര്‍ഭങ്ങളും
2. ലോജിക്കില്ലാത്ത കഥാസന്ദര്‍ഭങ്ങള്‍
3. ജോഷിയുടെ സംവിധാനം
4. പശ്ചാത്തല സംഗീതം 

അവതാരം റിവ്യൂ: ലോക്പാല്‍ ദുരന്തത്തിനും, സലാം കാശ്മീര്‍ സ്പോടനത്തിനും ശേഷം ജോഷിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഏറ്റവും പുതിയ അപരാധം!

അവതാരം റേറ്റിംഗ്: 3.00/10
കഥ, തിരക്കഥ: 1/10[മോശം]
സംവിധാനം: 3/10[ബിലോ ആവറേജ്]
സാങ്കേതികം: 2.5/5 [ആവറേജ്]
അഭിനയം: 2.5/5 [ആവറേജ്]
ടോട്ടല്‍ 9/30 [3/10]

സംവിധാനം: ജോഷി
നിര്‍മ്മാണം: ദിലീപ് കുന്നത്, സിബി-ഉദയകൃഷ്ണ 
രചന: വ്യാസന്‍ എടവനക്കാട്
ചായാഗ്രഹണം: ആര്‍.ഡി.രാജശേഖര്‍
ചിത്രസന്നിവേശം: ശ്യാം ശശിധരന്‍
സംഗീതം: ദീപക് ദേവ്
ഗാനരചന: കൈതപ്രം, ഹരിനാരായണന്‍ 
കലാസംവിധാനം: ബാബുറാം
മേക്കപ്പ്: സുദേവന്‍
വസ്ത്രാലങ്കാരം: സുനില്‍ റഹ്മാന്‍

26 Jul 2014

വിക്രമാദിത്യന്‍ - കുടുംബസമേതം ഒരുവട്ടം കണ്ടിരിക്കാം 4.70/10

ഒരേ ദിവസം ഒരേ സമയം ജനിച്ച രണ്ടു കുട്ടികളാണ് വിക്രമനും(ഉണ്ണി മുകുന്ദന്‍) ആദിത്യനും(ദുല്‍ഖര്‍ സല്‍മാന്‍). വാസുദേവ ഷേണായി(അനൂപ്‌ മേനോന്‍)എന്ന പോലീസ് ഉദ്യോഗസ്ഥന്റെ മകനായി വളര്‍ന്നതുകൊണ്ട് വിക്രമന്‍ പഠിത്തത്തിലും കായികാഭ്യസത്തിലും മിടുക്കനായി. നാട്ടിലെ പ്രധാന മോഷ്ടക്കളില്‍ ഒരാളായ കുഞ്ഞുണ്ണിയുടെ മകനായ ആദിത്യന്‍, കള്ളന്റെ മകന്‍ എന്ന ചീത്തപേരിലാണ് കുട്ടിക്കാലം മുതലേ വളര്‍ന്നത്‌. എന്നാലും പഠനത്തിലും കായികഭ്യാസത്തിലും ആദിത്യനും മോശമായിരുന്നില്ല. വിക്രമനും ആദിത്യനും വളര്‍ന്നത്തോടെ അവരുടെ മനസ്സിലെ വാശിയും വളര്‍ന്നു. ഒടുവില്‍, അവര്‍ തമ്മിലുള്ള സൗഹൃദപരമായ മത്സരം ബാല്യകാലസുഹൃത്തായ ദീപികയുടെ(നമിത പ്രമോദ്)ഇഷ്ടം നേടുവാന്‍ വേണ്ടിയായിരുന്നു. വിക്രമനും ആദിത്യനും തമ്മിലുള്ള മത്സരത്തില്‍ ആര് ജയിക്കും? അവരുടെ ജീവിതത്തില്‍ എന്ത് സംഭവിക്കും? എന്നതാണ് ഈ സിനിമയുടെ കഥ.

ഡയമണ്ട് നെക്ക്ലെയ്സ് എന്ന സിനിമയ്ക്ക് ശേഷം ഡോക്ടര്‍ ഇക്ബാല്‍ കുറ്റിപ്പുറം രചന നിര്‍വഹിച്ച ലാല്‍ ജോസ് സംവിധാനം നിര്‍വഹിച്ച വിക്രമാദിത്യന്‍ നിര്‍മ്മിച്ചിരിക്കുന്നത് ലാല്‍ ജോസിന്റെ തന്നെ നിര്‍മ്മാണ കമ്പനിയായ എല്‍.ജെ.ഫിലിംസാണ്. ജോമോന്‍ ടി. ജോണ്‍ ചായാഗ്രഹണവും, രഞ്ജന്‍ എബ്രഹാം ചിത്രസന്നിവേശവും, ബിജിബാല്‍ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.

കഥ, തിരക്കഥ: ബിലോ ആവറേജ്
ഡോക്ടര്‍ ഇക്ബാല്‍ കുറ്റിപ്പുറത്തിന്റെ തിരക്കഥയില്‍ ലാല്‍ ജോസ് സംവിധാനം നിര്‍വഹിക്കുന്ന മൂന്നാമത്തെ സിനിമയാണ് വിക്രമാദിത്യന്‍. ഒരേ ലക്ഷ്യത്തിനു വേണ്ടി പ്രയത്നിക്കുന്ന രണ്ടു വ്യക്തികള്‍ തമിലുള്ള മത്സരത്തിന്റെ കഥ എന്നത് മലയാള സിനിമയില്‍ പുതുതല്ല. പുതുമയില്ലാത്ത പല കഥകള്‍ മനോഹരമായി തന്നെ അവതരിപ്പിച്ച ഒരു സംവിധയകനായതിനാലവും ഇത്തരത്തിലുള്ള ഒരു കഥ തിരഞ്ഞെടുക്കുവാന്‍ ഡോക്ടര്‍ ഇക്ബാല്‍ തയ്യാറായത്. പുതുമയുള്ള കഥാസന്ദര്‍ഭങ്ങള്‍ എല്ലാ സിനിമയിലും എഴുതുവാന്‍ ഒരുപക്ഷെ തിരക്കഥ രചയ്താക്കള്‍ക്ക് സാധിക്കില്ലയെങ്കിലും, ഇക്ബാല്‍ കുറ്റിപ്പുറത്തെ പോലെ കഴിവ് തെളിയിച്ച ഒരാള്‍ക്ക്‌ വിശ്വസനീയത തോന്നിപ്പിക്കുന്ന കഥാസന്ദര്‍ഭങ്ങളെങ്കിലും എഴുതാമായിരുന്നു. സിനിമയുടെ അവസാനഭാഗത്തെ ചില കഥാസന്ദര്‍ഭങ്ങള്‍ തികച്ചും അവിശ്വസനീയമായി അനുഭവപെട്ടു എന്നത് സിനിമയുടെ പോരായ്മകള്‍ ഒന്നായാണ് പ്രേക്ഷകര്‍ കാണുന്നത്. കഥയുടെ അവതരണവും ഒട്ടും പുതുമ നല്ക്കാത്തതും പ്രേക്ഷകരെ മുഷിപ്പിച്ചു. ഇഴഞ്ഞു നീങ്ങുന്ന രീതിയിലാണ് സിനിമയുടെ ആദ്യഭാഗത്തെ കഥാസന്ദര്‍ഭങ്ങള്‍. കേട്ടുപഴകിയതും പ്രവചിക്കനവുന്നതുമായ കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും പ്രധാന രസക്കേടുകളായി പ്രേക്ഷകര്‍ക്ക്‌ അനുഭവപെട്ടു. ഈ കുറവുകളൊക്കെ സിനിമയിലുണ്ടെങ്കിലും, ഡോക്ടര്‍ ഇക്ബാല്‍ കുറ്റിപുറത്തിന്റെ മുന്‍കാല സിനിമകള്‍ പോലെ തന്നെ കുടുംബസമേതം ഒരുവട്ടം കണ്ടിരിക്കാന്‍ പറ്റുന്ന സിനിമതന്നെയാണ് വിക്രമാദിത്യന്‍.

സംവിധാനം: ആവറേജ്
ഏതു പ്രതികൂല കാലവസ്ഥകളാണെങ്കിലും പ്രേക്ഷകര്‍ എന്നും ആകാംഷയോടെ കാത്തിരിക്കുന്ന ഒന്നാണ് ലാല്‍ ജോസ് സിനിമ. മുന്‍കാലത്തിലുള്ള ചില സിനിമകളുടെ പരാജയത്തില്‍ നിന്നും പ്രേക്ഷകര്‍ തന്നില്‍ നിന്നും പ്രതീക്ഷിക്കുന്നത് എന്താണെന്ന് അറിയാവുന്ന സംവിധായകന്‍ ഒരിക്കലും പുതുമയില്ലാത്ത ഒരു കഥ തിരഞ്ഞെടുക്കരുതായിരുന്നു. ലാല്‍ ജോസിന്റെ സംവിധാന മികവുകൊണ്ട് മാത്രം വിജയിച്ചിട്ടുള്ള സിനിമകളുടെ ഗണത്തില്‍ ഒരുപക്ഷെ വിക്രമാദിത്യനും ഇടംനേടാം. പക്ഷെ, നല്ലൊരു സിനിമ സംവിധാനം ചെയ്തു പ്രേക്ഷകര്‍ക്ക്‌ നല്ക്കാനായി എന്നതില്‍ സംതൃപ്തി നേടാന്‍ ലാല്‍ ജോസിനു സാധിക്കില്ല. ഇക്ബാല്‍ എഴുതിയ കഥാസന്ദര്‍ഭങ്ങള്‍ മോശമാക്കാതെ അവതരിപ്പിച്ചു എന്നത് മാത്രമാണ് സംവിധായകന്‍ എന്ന രീതിയില്‍ ലാല്‍ ജോസ് ചെയ്തത്. മുന്‍കാല ലാല്‍ ജോസ് സിനിമകളിലെ പോലെ നല്ല കഥാസന്ദര്‍ഭങ്ങളോ, നല്ല തമാശകളോ, നല്ല പാട്ടുകളോ, നല്ല പശ്ചാത്തല സംഗീതമോ ഈ സിനിമയില്‍ കണ്ടില്ല എന്നത് തന്നെയാണ് ഈ സിനിമയുടെയും പ്രധാന പോരായ്മ. കുറവുകള്‍ ഏറെയുണ്ടെങ്കിലും, കുടുംബസമേതം കണ്ടിരിക്കാവുന്ന രീതിയില്‍ ഈ സിനിമയുണ്ടാക്കുവാന്‍ അഭിനേതാക്കളുടെ പ്രകടനവും, ജോമോന്‍ ടി ജോണ്‍ ഒരുക്കിയ വിഷ്വല്‍സും ലാല്‍ ജോസിനെ ഒരുപാട് സഹായിച്ചിട്ടുണ്ട്. 

സാങ്കേതികം: എബവ് ആവറേജ്
ജോമോന്‍ ടി ജോണിന്റെ ചായാഗ്രഹണമികവില്‍ മറ്റൊരു തട്ടിക്കൂട്ട് സിനിമ കൂടി വിജയപാതയിലേക്ക് കുതിക്കുന്നു എന്നതാണ് സത്യം. ഈ സിനിമയിലെ കഥാപാത്രങ്ങളായ ആദിത്യനും ലക്ഷ്മിയും കഴിഞ്ഞകാലത്തിലെ രംഗങ്ങള്‍ ഓര്‍ക്കുന്നത് എല്ലാം തന്നെ വിശ്വസനീയമായി അനുഭവപെട്ടത്‌ ആ രംഗങ്ങളുടെ വിഷ്വല്‍സിന് കാലത്തിനനുസരിച്ചുള്ള പഴക്കം നല്ക്കിയതുകൊണ്ടാണ്. ജോമോനെ പോലെ കഴിവുള്ള ഒരാള്‍ക്ക്‌ മാത്രമേ അത്തരത്തിലുള്ള വിഷ്വല്‍സ് ചിത്രീകരിക്കുവാന്‍ സാധിക്കുകയുള്ളൂ. ബിജിബാലിന്റെ സംഗീതവും, പശ്ചാത്തല സംഗീതവും പ്രതീക്ഷിച്ച നിലവാരം പുലര്‍ത്തിയില്ല. മൂന്ന് കാലഘട്ടങ്ങളിലുളള രംഗങ്ങള്‍ കൃത്യതയോടെ പ്രേക്ഷകരെ കുഴപ്പിക്കാതെ തന്നെ രഞ്ജന്‍ അബ്രഹാം കൂട്ടിയോജിപ്പിച്ചിട്ടുണ്ട്. സമീറ സനീഷിന്റെ വസ്ത്രാലങ്കാരം മികവു പുലര്‍ത്തി. 

അഭിനയം: എബവ് ആവറേജ്
ദുല്‍ഖര്‍ സല്‍മാന്‍, ഉണ്ണി മുകുന്ദന്‍, നിവിന്‍ പോളി, അനൂപ്‌ മേനോന്‍, ജോയ് മാത്യു, സാദിക്ക്, സിദ്ധാര്‍ഥ് ശിവ, ഇര്‍ഷാദ്, നമിത പ്രമോദ്, ലെന, ചാര്‍മിള എന്നിവരെ കൂടാതെ ഏതാനും പുതുമുഖങ്ങളും ഈ സിനിമയില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ദുല്‍ഖര്‍ സല്‍മാനും ഉണ്ണി മുകുന്ദനും അവരവര്‍ക്ക് ലഭിച്ച കഥാപാത്രങ്ങള്‍ മോശമാക്കാതെ തന്നെ അവതരിപ്പിച്ചപ്പോള്‍, അഭിനയത്തിന്റെ കാര്യത്തില്‍ കയ്യടി നേടിയത് അനൂപ്‌ മേനോനും നമിത പ്രമോദും ലെനയുമാണ്. അതിഥി വേഷമായിരുന്നുവെങ്കിലും നിവിന്‍ പോളിയും തന്റെ കഥാപാത്രത്തോട് നീതിപുലര്‍ത്തി. നാളിതുവരെ ലഭിച്ചതില്‍ അനൂപ്‌ മേനോന്‍ കിട്ടിയ ഏറ്റവും നല്ല കഥാപാത്രങ്ങളില്‍ ഒന്നാണ് ഈ സിനിമയിലെ വില്ലന്‍ വാസുദേവ് ഷേണായി. മികച്ച ഭാവാഭിനയത്തിലൂടെ തന്നെ അനൂപ്‌ വാസുദേവ ഷേണായിയെ അവതരിപ്പിച്ചു. ഏവര്‍ക്കും അഭിനന്ദനങ്ങള്‍!

സിനിമയില്‍ ഇഷ്ടപെട്ടവ:
1. അഭിനേതാക്കളുടെ പ്രകടനം
2. ജോമോന്‍ ടി ജോണിന്റെ ചായാഗ്രഹണം
3. ലാല്‍ ജോസിന്റെ സംവിധാനം

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. ഇഴഞ്ഞു നീങ്ങുന്ന കഥാസന്ദര്‍ഭങ്ങള്‍
2. പാട്ടുകള്‍

വിക്രമാദിത്യന്‍ റിവ്യൂ: കുടുംബസമേതം ഒരുവട്ടം കണ്ടിരിക്കാവുന്ന സിനിമ എന്നതിലുപരി ലാല്‍ ജോസിന്റെയോ ദുല്‍ഖര്‍ സല്‍മാന്റെയോ ആരാധകരെ പൂര്‍ണമായി ത്രിപ്ത്തിപെടുത്തവാന്‍ വിക്രമാദിത്യനു സാധിച്ചില്ല.

വിക്രമാദിത്യന്‍ റേറ്റിംഗ്: 4.70/10
കഥ, തിരക്കഥ: 3/10 [ബിലോ ആവറേജ്]
സംവിധാനം: 5/10 [ആവറേജ്]
സാങ്കേതികം: 3/5 [എബവ് ആവറേജ്]
അഭിനയം: 3/5 [എബവ് ആവറേജ്]
ടോട്ടല്‍ 14/30 [4.7/10]

നിര്‍മ്മാണം, സംവിധാനം: ലാല്‍ ജോസ്
രചന: ഡോക്ടര്‍ ഇക്ബാല്‍ കുറ്റിപ്പുറം
ചായാഗ്രഹണം: ജോമോന്‍ ടി. ജോണ്‍
ചിത്രസന്നിവേശം: രഞ്ജന്‍ എബ്രഹാം
സംഗീതം: ബിജിബാല്‍
കലാസംവിധാനം: ഗോകുല്‍ ദാസ്‌
മേക്കപ്പ്: ശ്രീജിത്ത്‌ ഗുരുവായൂര്‍
വസ്ത്രാലങ്കാരം: സമീറ സനീഷ്
സംഘട്ടനം: ദിലിപ് സുബ്ബരായന്‍
വിതരണം: എല്‍.ജെ.ഫിലിംസ്

15 Jun 2014

ബാംഗ്ലൂര്‍ ഡെയ്സ് - മലയാളികളുടെ മനംകവര്‍ന്ന ദിനങ്ങള്‍ 7.10/10

എം.ടി.വാസുദേവന്‍ നായര്‍, പി.പത്മരാജന്‍, ലോഹിതദാസ്, ടി. ദാമോദരന്‍, ശ്രീനിവാസന്‍, രഞ്ജിത്ത് അങ്ങനെ നീളുന്ന മികച്ച തിരക്കഥ രചയ്താക്കളുടെ പട്ടികയില്‍ സ്ഥാനം ലഭിച്ച ആദ്യ വനിതയാണ്‌ അഞ്ജലി മേനോന്‍. മഞ്ചാടിക്കുരു, ഉസ്താദ് ഹോട്ടല്‍ എന്നീ സിനിമകളിലൂടെ തിരക്കഥയിലൂടെ പ്രേക്ഷകരെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ച പ്രതിഭയാണ് അഞ്ജലി മേനോന്‍. ഒരു നീണ്ട ഇടവേളയ്ക്കു ശേഷം അഞ്ജലി മേനോന്‍ തിരക്കഥയും സംഭാഷണങ്ങളും എഴുതി സംവിധാനം നിര്‍വഹിച്ച സിനിമയാണ് ബാംഗ്ലൂര്‍ ഡെയ്സ്. മലയാള സിനിമയിലെ പുതിയ വാഗ്ദാനങ്ങളായ ഫഹദ് ഫാസില്‍, നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍, നസ്രിയ നാസിം, പാര്‍വതി മേനോന്‍, ഇഷാ തല്‍വാര്‍, നിത്യ മേനോന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഞ്ജലി മേനോന്‍ ഒരുക്കിയ ബാംഗ്ലൂര്‍ ഡെയ്സ് നിര്‍മ്മിച്ചിരിക്കുന്നത് സംവിധായകനായ അന്‍വര്‍ റഷീദും, സോഫിയ പോളും ചേര്‍ന്നാണ്. സമീര്‍ താഹിര്‍ ചായാഗ്രഹണവും, പ്രവീണ്‍ പ്രഭാകര്‍ ചിത്രസന്നിവേശവും, ഗോപി സുന്ദര്‍ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. വിജയരാഘവന്‍, മണിയന്‍ പിള്ള രാജു, പ്രതാപ് പോത്തന്‍, സാജിദ് യഹിയ, സിജോയ് വര്‍ഗീസ്‌, സാഗര്‍ ഷിയാസ്, ഹരിശാന്ത്, കല്പന, പ്രവീണ, രേഖ, വിനയ പ്രസാദ് എന്നിവരാണ് മറ്റു അഭിനേതാക്കള്‍.

മൂന്ന് സഹോദരങ്ങളുടെ മക്കളായ അര്‍ജുന്‍, ദിവ്യ, കുട്ടന്‍ എന്നിവര്‍ അവരുടെ സ്വപ്ന നഗരമായ ബാംഗ്ലൂരില്‍ വിവിധ ആവശ്യങ്ങളായി എത്തിച്ചേരുന്നു. ഈ മൂവര്‍ സംഘത്തിന്റെ സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും കഥയാണ് ബാംഗ്ലൂര്‍ ഡെയ്സ്. കുട്ടികാലം മുതല്‍ നല്ലൊരു സൗഹൃദം മനസ്സില്‍ സൂക്ഷിച്ച മൂന്ന് കൂട്ടുകാരുടെ ജീവിതത്തിലേക്ക് ദിവ്യയുടെ ഭര്‍ത്താവ് ദാസും, കുട്ടന്റെ കാമുകി മീനാക്ഷിയും, അര്‍ജുന്റെ സുഹൃത്ത് സാറയും വരുന്നത്തോടെ അവരുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് ഈ സിനിമയുടെ കഥ. അര്‍ജുനായി ദുല്‍ഖര്‍ സല്‍മാനും, കുട്ടനായി നിവിന്‍ പോളിയും, ദാസായി ഫഹദ് ഫാസിലും, ദിവ്യയായി നസ്രിയയും, സാറയായി പാര്‍വതി മേനോനും, മീനാക്ഷിയായി ഇഷ തല്‍വാറും അഭിനയിച്ചിരിക്കുന്നു.

കഥ, തിരക്കഥ: ഗുഡ്
ഓരോ മലയാള സിനിമയും തിരക്കഥകൃത്തുക്കളുടെ പേരില്‍ അറിയപെടുന്ന കാലം വിദൂരമല്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ് മഞ്ചാടിക്കുരുവും ഉസ്താദ് ഹോട്ടലും ഇപ്പോള്‍ ബാംഗ്ലൂര്‍ ഡെയ്സും. അഞ്ജലി മേനോന്റെ സിനിമ എന്ന ഒരൊറ്റ കാരണത്താല്‍ സിനിമ ആദ്യം ദിവസം തന്നെ കാണുവാന്‍ പോയ സിനിമ പ്രേമികളുണ്ട്. അവരെയും എല്ലാത്തരം സിനിമകള്‍ ഇഷ്ടപെടുന്ന പ്രേക്ഷകരെയും ത്രിപ്ത്തിപെടുത്തുവാനുള്ള എല്ലാ ഘടഗങ്ങളും സമന്വയിപ്പിച്ച സിനിമയാണ് ബാംഗ്ലൂര്‍ ഡെയ്സ്. പുതുമകള്‍ ഒന്നും തന്നെ അവകാശപെടാനില്ലത്ത ഒരു കഥയെ രസകരമായ കഥാസന്ദര്‍ഭങ്ങളിലൂടെ അവതരിപ്പിച്ചു എന്നതാണ് ഈ സിനിമയുടെ തിരക്കഥയുടെ വിജയം. കഥാസന്ദര്‍ഭങ്ങള്‍ക്ക് അനിയോജ്യമായ സംഭാഷണങ്ങള്‍ കൂടിയായപ്പോള്‍ പ്രേക്ഷകര്‍ ഓരോ രംഗങ്ങളും ആസ്വദിച്ചാണ് കണ്ടിരുന്നത്‌. കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളും പോലെ തന്നെ ഓരോ കഥാപാത്രങ്ങളുടെ രൂപികരണവും മികച്ചതായിരുന്നു. നിവിന്‍ പോളിയെ നാളിതുവരെ കണ്ട കഥാപാത്രങ്ങളില്‍ നിന്നും വ്യതസ്തമാക്കിയത് പ്രേക്ഷകമരെ രസിപ്പിച്ചു. ഉസ്താദ്‌ ഹോട്ടലിനു ശേഷം ദുല്‍ഖറിന് ലഭിച്ച ജീവവായുവാണ് ഈ സിനിമയിലെ അര്‍ജുന്‍ എന്ന കഥാപാത്രം. ക്ലൈമാക്സ് രംഗങ്ങള്‍ മികച്ചു അഭിനയം കാഴ്ച്ചവെക്കുവാന്‍ ദുല്‍ഖറിന് സാധിച്ചു. ഫഹദിന്റെ ശിവ ദാസ് എന്ന കഥാപാത്രം പ്രേക്ഷകരുടെ മനംകവര്‍ന്ന കാഴ്ചയും കണ്ടു. ഒരല്പം അതിശയോക്തി നിറഞ്ഞതാണെങ്കിലും കല്പനയുടെ കഥാപാത്രവും രസകരമായി അനുഭവപെട്ടു. അഞ്ജലി മേനോന് ഇനിയും ഇതുപോലുള്ള തിരക്കഥകള്‍ എഴുതുവാന്‍ സാധിക്കട്ടെ.

സംവിധാനം: ഗുഡ്
മഞ്ചാടിക്കുരു, ഹാപ്പി ജേര്‍ണി(കേരള കഫെ) എന്നീ സിനിമകള്‍ക്ക്‌ ശേഷം അഞ്ജലി മേനോന്‍ സംവിധായകയായ സിനിമ എന്ന രീതിയില്‍ ഒരുപാട് പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ ഈ സിനിമ കാണുവാന്‍ കാത്തിരുന്നത്. എല്ലാത്തരം സിനിമകള്‍ ഇഷ്ടപെടുന്ന പ്രേക്ഷകരെയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുവാന്‍ അഞ്ജലിയ്ക്കു സാധിച്ചു. ഇത്തരത്തിലുള്ള ഒരു പ്രമേയം ഇത്ര മനോഹരമായി അവതരിപ്പിക്കുവാന്‍ സാധിക്കുക എന്നത് എളുപ്പമല്ല. ഓരോ കഥാസന്ദര്‍ഭങ്ങള്‍ക്കും അനിയോജ്യമായ ലോക്കെഷനുകള്‍ കണ്ടുപിടിക്കുകയും, ഓരോ കഥാപാത്രങ്ങള്‍ക്ക് അനിയോജ്യരായ നടീനടന്‍മാരെ കണ്ടെത്തുകയും, നല്ല സിനിമയുണ്ടാക്കുവാന്‍ മിടുക്കരായ സാങ്കേതിക വിദഗ്ദരെ ഉപയോഗിക്കുകയും ചെയ്തതാണ് അഞ്ജലി മേനോന്‍ എന്ന സംവിധയകയുടെ വിജയം. ചില സിനിമകള്‍ അവസാനിക്കാതെ മതിയാവുവോളം കണ്ടുകൊണ്ടിരിക്കുവാന്‍ തോന്നാറുണ്ട്. അങ്ങനെ തോന്നിയ വിരളം സിനിമകളില്‍ ഒന്നാണ് ബാംഗ്ലൂര്‍ ഡെയ്സ്. ഏവര്‍ക്കും അഭിനന്ദനങ്ങള്‍!

സാങ്കേതികം: വെരി ഗുഡ്
സമീര്‍ താഹിറിന്റെ ചായാഗ്രഹണ മികവില്‍ മികച്ച വിഷ്വല്‍സിന്റെ പിന്തുണയോടെ കഥ പറയുവാന്‍ സാധിച്ചത് സിനിമയ്ക്ക് ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്. ബാംഗ്ലൂര്‍ നഗരത്തിന്റെ ഇതുവരെ കാണാത്ത സുന്ദര മുഖം അവതരിപ്പിക്കുവാന്‍ സമീറിന് സാധിച്ചു. പ്രവീണ്‍ പ്രഭാകറിന്റെ ചിത്രസന്നിവേശവും മോശമാകാതെ സിനിമയുടെ അവതരണ രീതിയോട് ചേര്‍ന്ന് നിന്നു. മൂന്ന് മണിക്കൂറിനടുത്ത് ദൈര്‍ഘ്യമുണ്ടായിരുന്നിട്ടും പ്രേക്ഷകരെ ബോറടിപ്പിക്കാതെ രംഗങ്ങള്‍ കോര്‍ത്തിണക്കുവാന്‍ പ്രവീണിന് സാധിച്ചിട്ടുണ്ട്. റഫീക്ക് അഹമ്മദ് എഴുതിയ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണമിട്ട ഏതു കരിരാവിലും എന്ന പാട്ടാണ് മറ്റു നാല് പാട്ടുകളില്‍ മികച്ചു നിന്നത്. സന്തോഷ്‌ വര്‍മ്മയും അന്ന കത്രീനയും എഴുതിയ തുമ്പി പെണ്ണെയും, നമ്മ ഊര് ബാംഗ്ലൂര്‍, മാംഗല്യം എന്നീ പാട്ടുകളും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നു. സമീര്‍ താഹിറിന്റെ വിഷ്വല്‍സിന് അനിയോജ്യമാകുന്ന പശ്ചാത്തല സംഗീതം നല്‍ക്കി ഓരോ രംഗങ്ങളും മിഴിവേകി പ്രേക്ഷകരെ രസിപ്പിക്കുവാന്‍ ഗോപി സുന്ദറിനു സാധിച്ചു. സിനിമയുടെ പ്രമേയത്തോട് നീതിപുലര്‍ത്തുന്ന സെറ്റുകള്‍ നിര്‍മ്മിക്കാന്‍ സുനില്‍ ബാബുവിനു കഴിഞ്ഞിട്ടുണ്ട്. റോണക്സ്‌ സേവ്യറിന്റെ മേക്കപ്പും പമ്പ ബിസ്വാസ് വസ്ത്രാലങ്കാരവും മികവു പുലര്‍ത്തി.

അഭിനയം: ഗുഡ്
ഓരോ അഭിനേതാക്കള്‍ക്കും അനിയോജ്യമായ കഥാപാത്രങ്ങള്‍ ലഭിക്കുമ്പോഴാണ് അവര്‍ക്ക് നന്നായി അഭിനയിക്കാന്‍ കഴിയുന്നതും പ്രേക്ഷകര്‍ അവരെ സ്വീകരിക്കുന്നതും. ഈ സിനിമയുടെ കഥാപാത്ര രൂപികരണവും അഭിനേതാക്കളെ തിരഞ്ഞെടുത്തിരിക്കുന്നതും മികച്ച രീതിയിലായതിനാല്‍ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകരുടെ പ്രിയപെട്ടവയായി മാറിയിരിക്കുന്നു. ദുല്‍ഖര്‍ സല്‍മാനും, നിവിന്‍ പോളിയും, ഫഹദ് ഫാസിലും അവരവര്‍ക്ക് ലഭിച്ച രംഗങ്ങള്‍ മികവുറ്റതാക്കി. യുവാക്കളുടെ ഹരമാകാന്‍ സാധ്യതയുള്ള അര്‍ജുനും, പെണ്‍മനസ്സുകളെ കീഴടക്കിയ കുട്ടനും, പ്രേക്ഷകരുടെ കണ്ണ് നനയിപ്പിക്കുന്ന ദാസും നാളിതുവരെ ദുല്‍ഖറിനും നിവിനും ഫഹദിനും ലഭിച്ച നല്ല കഥാപാത്രങ്ങളുടെ പട്ടികയില്‍ ഇടം നേടുമെന്നുറപ്പ്. അലസനായ യുവത്വത്തിന്റെ പ്രതീകമായി അര്‍ജുനും, സരസനും നിഷ്കളങ്കനുമായ കഥാപാത്രമായി കുട്ടനും, വെറുപ്പിച്ചു വെറുപ്പിച്ചു കഥാവസാനം പ്രേക്ഷരുടെ കയ്യടി നേടുന്ന ശിവദാസും ദുല്‍ഖര്‍-നിവിന്‍-ഫഹദ് എന്നിവരുടെ സിനിമാജീവിതത്തില്‍ ഒരു പൊന്‍ത്തൂവല്‍ ചാര്‍ത്തുന്നു. നസ്രിയയും, പാര്‍വതിയും ഇഷയും നിത്യയും മോശമക്കാതെ തന്നെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കല്പനയും പ്രവീണയും വിജയരാഘവനും രാജുവും പ്രതാപ് പോത്തനും മികച്ച പിന്തുണ നല്ക്കുവാനും സാധിച്ചു.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. കഥാസന്ദര്‍ഭങ്ങള്‍, സംഭാഷണങ്ങള്‍
2. സംവിധാനം
3. ചായാഗ്രഹണം
4. അഭിനേതാക്കളുടെ പ്രകടനം
5. പശ്ചാത്തല സംഗീതം
6. ഗോപി സുന്ദറിന്റെ പാട്ടുകള്‍

ബാംഗ്ലൂര്‍ ഡെയ്സ് റിവ്യൂ: ലോകമെമ്പാടുമുള്ള മലയാള സിനിമ പ്രേമികളെ ആസ്വാദനത്തിന്റെ കൊടുമുടിയിലെത്തിച്ച അഞ്ജലി മേനോനും അന്‍വര്‍ റഷീദിനും ഗോപി സുന്ദറിനും സമീര്‍ താഹിറിനും ദുല്‍ഖര്‍-ഫഹദ്-നിവിന്‍-നസ്രിയ-പാര്‍വതി തുടങ്ങിയവര്‍ക്കും ഇനി അഭിമാനിക്കാവുന്ന ദിനങ്ങള്‍.

ബാംഗ്ലൂര്‍ ഡെയ്സ് റേറ്റിംഗ്: 7.10/10
കഥ, തിരക്കഥ: 7/10 [ഗുഡ്]
സംവിധാനം: 7/10[ഗുഡ്]
സാങ്കേതികം: 4/5[വെരി ഗുഡ്]
അഭിനയം: 3.5/5[ഗുഡ്]
ടോട്ടല്‍ 21.5/30 [7.1/10]

രചന, സംവിധാനം: അഞ്ജലി മേനോന്‍
നിര്‍മ്മാണം: അന്‍വര്‍ റഷീദ്, സോഫിയ പോള്‍
ബാനര്‍: എ ആന്‍ഡ്‌ എ, വീക്ക്‌ഏന്‍ഡ് ബ്ലോക്ക്ബസ്റ്റെഴ്സ്
ചായാഗ്രഹണം: സമീര്‍ താഹിര്‍
ചിത്രസന്നിവേശം: പ്രവീണ്‍ പ്രഭാകര്‍
സംഗീതം: ഗോപി സുന്ദര്‍
ഗാനരചന: സന്തോഷ്‌ വര്‍മ്മ, റഫീക്ക് അഹമ്മദ്, അന്ന കത്രീന
കലാസംവിധാനം: സുനില്‍ ബാബു
മേക്കപ്പ്: റോണക്സ്‌ സേവ്യര്‍
വസ്ത്രാലങ്കാരം: പമ്പ ബിസ്വാസ്
ശബ്ദമിശ്രണം: രാജകൃഷ്ണന്‍
വിതരണം: എ ആന്‍ഡ്‌ എ, ആഗസ്റ്റ് സിനിമാസ് 

18 May 2014

ഹൗ ഓള്‍ഡ് ആര്‍ യു - സ്ത്രീകളും കുടുംബങ്ങളും തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമ 7.30/10

മഞ്ജു വാര്യര്‍ എന്ന അഭിനേത്രിയുടെ ഗംഭീര തിരിച്ചുവരവിന് വഴിയൊരുക്കിയ സിനിമ എന്ന പേരിലാണ് ഹൗ ഓള്‍ഡ് ആര്‍ യു റിലീസിന് മുമ്പ് അറിയപെട്ടിരുന്നതെങ്കില്‍, സ്ത്രീകള്‍ സ്വപ്നം കാണണമെന്നും ആ സ്വപ്നത്തിനു വേണ്ടി പ്രയത്നിക്കണമെന്നും അവരെ പഠിപ്പിച്ച സിനിമ എന്ന പേരിലാണ് ഹൗ ഓള്‍ഡ് ആര്‍ യു ഇനി മുതല്‍ അറിയപെടാന്‍ പോകുന്നത്. ഇത്തരമൊരു സന്ദേശം സിനിമയിലൂടെ പ്രേക്ഷകരിലെക്കെത്തിച്ച നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍, സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്, തിരക്കഥകൃത്തുക്കള്‍ ബോബി സഞ്ജയ്‌ എന്നിവര്‍ പ്രത്യേകം അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു! 

റവന്യു വകുപ്പിലെ യു ഡി സി ക്ലര്‍ക്കായ നിരുപമ രാജീവന്റെ ലോകം അവരുടെ ഭര്‍ത്താവ് രാജീവനിലും മകള്‍ ലക്ഷ്മിയിലും മാത്രം ഒതുങ്ങതാണ്. നിരുപമയുടെ ജീവിതത്തെ മാറ്റിമറിക്കുന്ന ചില സംഭവങ്ങള്‍ അവരുടെ കുടുംബത്തില്‍ സംഭവിക്കുന്നു. ആ സംഭവങ്ങളില്‍ തളരാതെ പുതിയൊരു ചിന്തയിലൂടെ അവര്‍ ജീവിതം തിരിച്ചുപിടിക്കുന്നു. അതിലൂടെ വലിയൊരു സമൂഹ നന്മയ്ക്ക് കാരണമായിത്തീരുന്നു. എന്താണ് നിരുപമയുടെ ജീവിതത്തില്‍ സംഭവിച്ചത്? അവള്‍ സ്വീകരിച്ച മാര്‍ഗം എന്താണ്? അവയെങ്ങനെ സമൂഹത്തിനു പ്രജോദനമായി തീര്‍ന്നത് എന്നതാണ് ഈ സിനിമയുടെ കഥ. നിരുപമയായി മഞ്ജു വാര്യരും, രാജീവനായി കുഞ്ചാക്കോ ബോബനും, ലക്ഷ്മിയായി അമൃത അനില്‍കുമാറും അഭിനയിച്ചിരിക്കുന്നു.

മാജിക് ഫ്രെയ്മ്സിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിച്ച ഹൗ ഓള്‍ഡ് ആര്‍ യുവിന്റെ ചായാഗ്രഹണം നിര്‍വഹിച്ചത് ആര്‍.ദിവാകറാണ്. മഹേഷ്‌ നാരായണനാണ് ചിത്രസന്നിവേശം. ഗോപി സുന്ദര്‍ ആണ് പാട്ടുകളുടെയും രംഗങ്ങളുടെയും സംഗീത സംവിധാനം നിര്‍വഹിച്ചത്. 

കഥ, തിരക്കഥ: വെരി ഗുഡ്
ബോബി സഞ്ജയ്‌ ടീമിന്റെ ഭാവനയില്‍ നിന്നും മറ്റൊരു മികച്ച സന്ദേശം കേരളത്തിലെ സിനിമ പ്രേക്ഷകരിലൂടെ സമൂഹത്തിലേക്ക് എത്തുന്നു എന്നതില്‍ അവര്‍ക്ക് അഭിമാനിക്കാം. ഓരോ സിനിമയുടെയും നട്ടെല്ല് ആ സിനിമയുടെ തിരക്കഥയാണെന്ന് അടിവരയിട്ട് വീണ്ടും തെളിയിച്ചിരിക്കുകയാണ് സഹോദരങ്ങളായ ബോബിയും സഞ്ജയും. കുടുംബത്തിന്റെ ഭാരം മുഴുവന്‍ ചുമന്ന് നാല് ചുമരുകള്‍ക്കുള്ളില്‍ തീരേണ്ടതല്ല സ്ത്രീകളുടെ ജീവിതമെന്നും അവര്‍ ഓരോരുത്തരം സ്വപ്‌നങ്ങള്‍ കാണണമെന്നും, ആ സ്വപ്നത്തിലേക്ക് എത്തിച്ചേരുവാനുള്ള മാര്‍ഗങ്ങള്‍ സ്വയം കണ്ടെത്തണമെന്നും ഓരോ സ്ത്രീയെയും ഓര്‍മ്മിപ്പിക്കുന്ന കഥാസന്ദര്‍ഭങ്ങള്‍ എഴുതുവാന്‍ ഇന്ന് മലയാള സിനിമയില്‍ ബോബി സഞ്ജയ്‌ ടീമിനല്ലാതെ മറ്റാര്‍ക്കും സാധിക്കില്ല. ഓരോ രംഗങ്ങളും വിശ്വസനീയമായ രംഗങ്ങളിലൂടെ മികച്ച സംഭാഷണങ്ങളിലൂടെ പ്രേക്ഷകരിലെക്കെത്തിചിരിക്കുകയാണ് തിരക്കഥകൃത്തുക്കള്‍. ഈ സിനിമ നല്‍ക്കുന്ന സന്ദേശത്തിലൂടെ നല്ലൊരു മാറ്റം കേരളത്തില്‍ സംഭവിക്കട്ടെ എന്ന് ആശംസിക്കുന്നു. മമ്മൂട്ടി - മോഹന്‍ലാല്‍ സിനിമകള്‍ക്ക്‌ വേണ്ടി ആരാധകര്‍ കാത്തിരിക്കുന്ന പോലെ, ഒരുനാള്‍ ബോബി സഞ്ജയ്‌ ടീമിന്റെ സിനിമകള്‍ക്ക്‌ വേണ്ടി മലയാള സിനിമ പ്രേമികള്‍ കാത്തിരിക്കുന്ന ദിനമത്ര വിദൂരമല്ല. അഭിനന്ദനങ്ങള്‍!

സംവിധാനം: ഗുഡ്
മുംബൈ പോലീസ് എന്ന സിനിമയിലൂടെ മലയാളികളെ മുഴുവന്‍ ഞെട്ടിച്ച സംവിധായകന്റെ ഏറ്റവും പുതിയ സിനിമയായ ഹൗ ഓള്‍ഡ് ആര്‍ യു അദ്ദേഹത്തിന്റെ സിനിമ ജീവിതത്തിലെ മറ്റൊരു നാഴികകല്ലായി പ്രേക്ഷകര്‍ എന്നും ഓര്‍മ്മിക്കും. കെട്ടുറപ്പുള്ള നല്ലൊരു തിരക്കഥയെ അതിന്റെ ജീവന്‍ നഷ്ടപെടുത്താതെ, മികച്ച സാങ്കേതിക മികവോടെയും, നല്ല അഭിനേതാക്കളുടെ സഹായത്തോടെയും അവതരിപ്പിക്കുവാന്‍ റോഷന്‍ ആന്‍ഡ്രൂസിന് സാധിച്ചു. സിനിമയുടെ തുടക്കത്തില്‍ ഒരല്പം ആശയകുഴപ്പതിലാകുന്ന പ്രേക്ഷകരെ ഒന്നടങ്കം സിനിമയോടൊപ്പം സഞ്ചരിപ്പിച്ചുകൊണ്ട്‌ അവരെ രസിപ്പിക്കുവാനും ചിന്തിപ്പിക്കുവാനും സംവിധായകന് കഴിഞ്ഞിട്ടുണ്ട്. വളരെ സൂക്ഷമതയോടെ ഈ പ്രമേയം അവതരിപ്പിച്ചില്ലയിരുന്നെങ്കില്‍, മലയാളികളുടെ പ്രിയപ്പെട്ട നായികയുടെ താരമൂല്യം വിറ്റഴിക്കുവാന്‍ ശ്രമിച്ചതായെ പ്രേക്ഷകര്‍ക്ക്‌ തോന്നുകയുള്ളൂ. ഇനിയും ഇതുപോലുള്ള പ്രമേയങ്ങള്‍ സിനിമയാക്കുവാനുള്ള ഭാഗ്യം റോഷന്‍ ആന്‍ഡ്രൂസിന് ലഭിക്കട്ടെ. അഭിനന്ദനങ്ങള്‍!

സാങ്കേതികം: ഗുഡ്
ആര്‍. ദിവാകറിന്റെ ചായാഗ്രഹണം മികച്ചു നിന്നിരുന്ന ഒട്ടനേകം രംഗങ്ങള്‍ ഈ സിനിമയിലുണ്ട്. കഥയ്ക്ക്‌ അനിയോജ്യമായ രീതിയില്‍ രംഗങ്ങള്‍ ചിത്രീകരിച്ചത് കൂടുതല്‍ വിശ്വസനീയത ഈ സിനിമയ്ക്ക് നല്‍ക്കുവാന്‍ സാധിച്ചു. ദിവാകരന്‍ പകര്‍ത്തിയ ദ്രിശ്യങ്ങള്‍ കോര്‍ത്തിണക്കിയത് മഹേഷ്‌ നാരായണനാണ്. ആദ്യ പകുതിയില്‍ ഒരല്പം ഇഴച്ചില്‍ അനുഭവപെട്ടു എന്നല്ലാതെ രംഗങ്ങള്‍ കൃത്യതയോടെ കോര്‍ത്തിണക്കുവാന്‍ മഹേഷിനു കഴിഞ്ഞു. റഫീക്ക് അഹമ്മദ്, ഹരി നാരായണന്‍ എന്നിവരുടെ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണമിട്ട ഒരൊറ്റ പാട്ട് മാത്രമാണ് ഈ സിനിമയിലുള്ളത്. ഗോപി സുന്ദര്‍ ഈണമിട്ട പാട്ടുകളില്‍ മികച്ച ഒന്ന് തന്നെയാണ് ഈ സിനിമയിലെ വിജനതയില്‍...എന്ന് തുടങ്ങുന്ന പാട്ട്. ഗോപി സുന്ദര്‍ നല്‍കിയ സംഗീതം ഓരോ രംഗങ്ങള്‍ക്കും മിഴിവേകി. സമീറ സനീഷിന്റെ വസ്ത്രാലങ്കാരവും രഞ്ജിത്ത് അമ്പാടിയുടെ മേക്കപ്പും മികവു പുലര്‍ത്തി. 

അഭിനയം: ഗുഡ്
നിരുപമ രാജീവായി മഞ്ജു വാര്യര്‍ ജീവിക്കുകയായിരുന്നു എന്ന് പറയുന്നതാവും ഉചിതം. ആദ്യ പകുതിയിലെ ചില രംഗങ്ങളില്‍ മാത്രം അമിതാഭിനയമായി തോന്നിയെങ്കിലും, സിനിമയുടെ രണ്ടാം പകുതിയിലും ക്ലൈമാക്സിലും മിന്നുന്ന പ്രകടനം തന്നെയാണ് മഞ്ജു വാര്യര്‍ കാഴ്ചവെച്ചത്. ഇനിയും ഇതുപോലുള്ള കഥാപാത്രങ്ങള്‍ അഭിനയിക്കുവാനുള്ള അവസരവും ഭാഗ്യവും മഞ്ജുവിനു ലഭിക്കട്ടെ. ഒരല്പം നെഗറ്റിവ് കഥാപാത്രമാണെങ്കിലും തനിക്കു ലഭിച്ച കഥാപാത്രത്തെ മികച്ച രീതിയില്‍ തന്നെ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇവരുടെ മകളായി അഭിനയിച്ച അമൃത അനില്‍കുമാറും അഭിനയമികവ് പുലര്‍ത്തി. ഇവരെ കൂടാതെ വിനയ് ഫോര്‍ട്ട്‌, കുഞ്ചന്‍, ലാല് അലക്സ്, ദേവന്‍, ശങ്കര്‍ രാമകൃഷ്ണന്‍, പ്രേം പ്രകാശ്, സുധീര്‍ കരമന, ജയരാജ് വാര്യര്‍, സിദ്ധാര്‍ത്ഥ ബസു, സുരാജ് വെഞ്ഞാറമൂട്, ഇടവേള ബാബു, വിജയന്‍ പെരിങ്ങോട്, കെ.ടി.സി. അബ്ദുള്ള, വിജയകൃഷ്ണന്‍, ചാലി പാല, കനിഹ, മുത്തുമണി, സേതുലക്ഷ്മി, തെസ്നി ഖാന്‍, വനിതാ കൃഷ്ണചന്ദ്രന്‍, കലാരഞ്ജിനി എന്നിവരും ഈ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. പ്രമേയം
2. തിരക്കഥയും സംഭാഷണങ്ങളും
3. സംവിധാനം
4. മഞ്ജു വാര്യരുടെ അഭിനയം
5. ഗോപി സുന്ദറിന്റെ സംഗീതം

ഹൗ ഓള്‍ഡ് ആര്‍ യു റിവ്യൂ: സ്ത്രീകള്‍ സ്വപ്നം കാണണമെന്നും ആ സ്വപ്നത്തിനു വേണ്ടി പ്രയത്നിക്കണമെന്നും അവരെ പഠിപ്പിച്ച സിനിമ, അവരുടെ ചിന്തകളെ സ്വാധീനിക്കാന്‍ കഴിഞ്ഞ സിനിമ, മികച്ചൊരു സന്ദേശം സമൂഹത്തിനു നല്‍കിയ സിനിമ. 

ഹൗ ഓള്‍ഡ് ആര്‍ യു റേറ്റിംഗ്: 7.30/10
കഥ, തിരക്കഥ: 8/10 [വെരി ഗുഡ്]
സംവിധാനം: 7/10[ഗുഡ്]
സാങ്കേതികം: 3.5/5 [ഗുഡ്]
അഭിനയം: 3.5/5 [ഗുഡ്]
ടോട്ടല്‍: 22/30 [7.3/10]

സംവിധാനം: റോഷന്‍ ആന്‍ഡ്രൂസ്
കഥ, തിരക്കഥ, സംഭാഷണം: ബോബി സഞ്ജയ്‌
ബാനര്‍: മാജിക് ഫ്രെയ്മ്സ്
നിര്‍മ്മാണം: ലിസ്റ്റിന്‍ സ്റ്റീഫന്‍
ചായാഗ്രഹണം: ആര്‍. ദിവാകരന്‍
ചിത്രസന്നിവേശം: മഹേഷ്‌ നാരയണന്‍
വരികള്‍: റഫീക്ക് അഹമ്മദ്, ഹരിനാരായണ്‍
സംഗീതം, പശ്ചാത്തല സംഗീതം: ഗോപി സുന്ദര്‍
കലാസംവിധാനം: സിറില്‍ കുരുവിള
മേക്കപ്പ്: രഞ്ജിത്ത് അമ്പാടി
വസ്ത്രാലങ്കാരം: സമീറ സനീഷ്
വിതരണം: സെന്‍ട്രല്‍ പിക്ചേഴ്സ് റിലീസ് 

മിസ്റ്റര്‍ ഫ്രോഡ് - ലാലിസവും ഫ്രോഡുകളികളും ആരാധകരെ തൃപ്തിപെടുത്തും 4.80/10

മോഹന്‍ലാലിന്‍റെ ആരാധകര്‍ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ് ബി.ഉണ്ണികൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വഹിച്ച മിസ്റ്റര്‍ ഫ്രോഡ്. മലയാളത്തിലെ ആദ്യ ഹൈടെക് മോഷണ സിനിമ എന്ന പരസ്യ വാചകത്തോടെ ബി.ഉണ്ണികൃഷ്ണന്‍ ഒരുക്കിയ ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത് എ.വി.അനൂപാണ്. സതീഷ്‌ കുറുപ്പ് ചായാഗ്രഹണവും, മനോജ്‌ ചിത്രസന്നിവേശവും, ഗോപി സുന്ദര്‍ പശ്ചാത്തല സംഗീതവും, ശിവ സംഘട്ടന രംഗങ്ങളുടെ സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. ആന്റണി പെരുമ്പാവൂരിന്റെ മാക്സ് ലാബാണ് ഈ സിനിമ വിതരണം ചെയ്തിരിക്കുന്നത്. 

എത്ര പ്രയാസകരമായ മോഷണമാണെങ്കിലും അനായാസം ചെയ്യുവാന്‍ കഴിവുള്ള ഒരു ഹൈടെക് കള്ളന്‍ അഥവാ ഫ്രോഡാണ് ഈ കഥയിലെ നായകന്‍. അയാളെ തേടി ഒരു പ്രാധനപെട്ട ദൗത്യം എത്തുന്നു. കേരളത്തിലെ ഒരു വലിയ കൊട്ടാരത്തിലെ സ്വര്‍ണ്ണശേഖരം മോഷ്ടിക്കുക എന്നതാണ് ആ ദൗത്യം. ആരാണ് ആ ദൗത്യം ഫ്രോഡിനെ ഏല്‍പ്പിക്കുന്നത്? എന്തിനാണ് ഫ്രോഡ് ആ ദൗത്യം ഏറ്റെടുക്കുന്നത്? എന്നതാണ് ഈ സിനിമയിയുടെ കഥ.

കഥ, തിരക്കഥ: ബിലോ ആവറേജ്
ബി.ഉണ്ണികൃഷ്ണന്റെ തിരക്കഥയില്‍ ഏറ്റവും മികച്ചത് എന്ന് തോന്നിയ ഒരു സിനിമയായിരുന്നു ഷാജി കൈലാസിന്റെ ടൈഗര്‍. ഇത്രയും മികച്ച രീതിയില്‍ സസ്പെന്‍സ് നിലനിര്‍ത്തിയിരിക്കുന്ന ഒരു സിനിമ ആ കാലഘട്ടത്തില്‍ മലയാള സിനിമയില്‍ വന്നിട്ടില്ലായിരുന്നു. ആ സിനിമയ്ക്ക് ശേഷം കുടുംബ കഥകളും കുറ്റാന്വേഷണ സിനിമകളും എഴുതിയ ബി.ഉണ്ണികൃഷ്ണന് ഒരു മെഗാ ഹിറ്റ്‌ ലഭിച്ചിരുന്നില്ല. പക്ഷെ, മാടമ്പിയും ഗ്രാന്‍ഡ്‌മാസ്റ്ററും വിജയചിത്രങ്ങളായിരുന്നുവെങ്കിലും മോഹന്‍ലാലിന്‍റെ കഴിവ് മുഴുവന്‍ പ്രകടിപ്പിക്കുവാന്‍ പറ്റുന്ന തരത്തിലായിരുന്നില്ല. എല്ലാ മോഹന്‍ലാല്‍ ആരാധകരെയും സന്തോഷിപ്പിക്കുക, അതിലൂടെ ഒരു മെഗാ ഹിറ്റ്‌ സിനിമയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബി.ഉണ്ണികൃഷ്ണന്‍ ഫ്രോഡ് എന്ന സിനിമയുടെ തിരക്കഥ എഴുതിതുടങ്ങിയത്. ഒരു പരുധിവരെ അതില്‍ വിജയിക്കുവാന്‍ ബി ഉണ്ണികൃഷ്ണന് സാധിച്ചിട്ടുമുണ്ട്. ഇന്നത്തെ കാലഘട്ടത്തിലെ സിനിമ പ്രേമികള്‍ താരത്തെയല്ല തിരക്കഥയെയാണ് ഉറ്റുനോക്കുന്നത് എന്ന സത്യം ബി. ഉണ്ണികൃഷ്ണന്‍ മറന്നു പോയെന്നു തോന്നുന്നു. മോഷണ രംഗങ്ങള്‍ ഒന്നും തന്നെ വിശ്വസനീയമല്ലാത്തതും ക്ലൈമാക്സ് രംഗങ്ങള്‍ പ്രവചിക്കാനവുന്നതുമായാത് സിനിമയ്ക്ക് തിരിച്ചടിയായി. രണ്ടാം പകുതിയിലെ ഒട്ടുമിക്ക രംഗങ്ങളും പ്രവചിക്കനായതും സിനിമയുടെ രസംകളഞ്ഞു. താരത്തിന്റെ മൂല്യം വിറ്റുകാശാക്കാന്‍ ശ്രമിക്കുന്നതിനു പകരം, വിശ്വസനീയതയോടെ മോഷണ രംഗങ്ങളുടെ തിരക്കഥ എഴുതിയിരുന്നുവെങ്കില്‍ ഈ സിനിമ ഒരുപക്ഷെ എല്ലാതരം പ്രേക്ഷകരെയും തൃപ്തിപെടുത്തുമായിരുന്നു. 

സംവിധാനം: ആവറേജ്
ധൂം, ബില്ല, മങ്കാത്ത എന്നീ അന്യഭാഷ സിനിമകളില്‍ കണ്ടിട്ടുള്ള പ്രമേയാമാണ് ആദ്യമായി മലയാള സിനിമയില്‍ പരീക്ഷിച്ചിരിക്കുന്നത്. ആനയാസം മോഷണം നടത്തുന്ന ഒരു അതിസമര്‍ത്ഥനായ കള്ളന്റെ കഥയാണ് മിസ്റ്റര്‍ ഫ്രോഡ് എന്ന് ചുരുക്കത്തില്‍ പറയാം. മേല്പറഞ്ഞ പ്രമേയമോ കഥയോ പുതുമയുള്ള രീതിയില്‍ അവതരിപ്പിച്ചിരുന്നുവെങ്കില്‍ മലയാള സിനിമ കണ്ട ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നാകുമായിരുന്നു ഈ സിനിമ. മോഹന്‍ലാലിന്‍റെ ആരാധകരെ സന്തോഷിപ്പിക്കുവാന്‍ വേണ്ടി ആദ്യ പകുതിയിലെ രംഗങ്ങള്‍ മികവുറ്റ രീതിയില്‍ ത്രസിപ്പിക്കുന്ന സംഭാഷണങ്ങളുടെയും മികച്ച പശ്ചാത്തല സംഗീതത്തിന്റെയും അകമ്പടിയോടെ അവതരിപ്പിക്കുവാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്. പക്ഷെ, രണ്ടാം പകുതിയുടെ അവസാനവും ക്ലൈമാക്സ് രംഗങ്ങളും തീര്‍ത്തും നിരാശജനകമായാണ് സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നത്. കണ്ടുമടുത്ത രംഗങ്ങളാണ് തിരക്കഥയില്‍ എഴുതിയിരിക്കുന്നത് എങ്കില്‍, അവ പുതുമയുള്ള കഥാ പശ്ചാത്തലത്തിലെങ്കിലും അവതരിപ്പിക്കാമായിരുന്നു. അവസാന നിമിഷത്തെ സസ്പെന്‍സ് പ്രേക്ഷകര്‍ക്ക്‌ പ്രവചിക്കാനവുകയില്ലെങ്കിലും, അവയ്ക്ക് വലിയ പ്രാധാന്യമുള്ള പോലെയല്ല സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നത്. മാടമ്പിയും ഗ്രാന്‍ഡ്‌മാസ്റ്ററും വിജയച്ച പോലെ മിസ്റ്റര്‍ ഫ്രോഡും വിജയിക്കുമായിരിക്കാം. പക്ഷെ, നല്ലൊരു ത്രില്ലര്‍ സിനിമ പ്രേക്ഷകന് നല്‍ക്കുവാന്‍ ഇതുവരെ അദേഹത്തിന് സാധിച്ചിട്ടില്ല എന്നത് ഖേദകരം തന്നെ. 

സാങ്കേതികം: ഗുഡ് 
ഈ അടുത്ത കാലത്ത് എന്ന സിനിമയ്ക്ക് ശേഷം ഗോപി സുന്ദര്‍ പശ്ചാത്തല സംഗീതം നിര്‍വഹിച്ചതില്‍ ഏറ്റവും മികച്ചത് എന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് ഈ സിനിമയിലെത്. പ്രേക്ഷകരെ ത്രില്ലടിപ്പിക്കുവാന്‍ ചെറുതായൊന്നുമല്ല ഗോപി സുന്ദറിനു സാധിച്ചത്. അഭിനന്ദനങ്ങള്‍! ഒരു ആക്ഷന്‍ സിനിമയ്ക്ക് ആവശ്യമായിട്ടുള്ള ചടുലതയൊരുക്കുവാനും, ആരാധകരെ ആവേശഭരിതരാകുന്ന മോഹന്‍ലാലിന്‍റെ ഭാവഭിനയങ്ങള്‍ കൃത്യമായി ക്യാമറയില്‍ പകര്‍ത്തുവാനും സതീഷ്‌ കുറുപ്പിന് സാധിച്ചിട്ടുണ്ട്. വലിയൊരു കൊട്ടാരത്തിന്റെ നിധിയിരിക്കുന്ന സ്ഥലവും അതിലെക്കെത്തിപറ്റുവാന്‍ ഉപയോഗിക്കുന്ന ഗുഹയും വിശ്വസനീയമായി അനുഭവപെട്ടത്‌ സതീഷ്‌ കുറുപ്പിന്റെ ചായാഗ്രഹമികവു തന്നെ. ഒരു ആക്ഷന്‍ സിനിമയ്ക്ക് വേണ്ടിയുള്ള വേഗത നല്‍ക്കുവാന്‍ മനോജിന്റെ സന്നിവേശത്തിന് ഒരുപരുധി വരെ സാധിച്ചിട്ടുണ്ട്. ആദ്യപകുതിയില്‍ സിനിമയ്ക്ക് നല്‍ക്കിയ വേഗത രണ്ടാം പകുതിയില്‍ കൈവിട്ടു പോയി സിനിമയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. പശ്ചാത്തല സംഗീതത്തിലെ മികവോന്നും പാട്ടുകളുടെ സംഗീതത്തില്‍ കൈവരിക്കുവാന്‍ ഗോപി സുന്ദറിനു സാധിച്ചില്ല. സദാപാലയ എന്ന സെമി ക്ലാസ്സിക്കല്‍ പാട്ട് മാത്രമാണ് മികവു പുലര്‍ത്തിയത്‌. സ്റ്റണ്ട് ശിവയുടെ ആക്ഷന്‍ രംഗങ്ങള്‍ മികവു പുലര്‍ത്തുകയും ആരാധകരെ രസിപ്പിച്ചിട്ടുമുണ്ട്. ജോസഫ്‌ നെല്ലിക്കലിന്റെ കലാസംവിധാനവും എസ്.ബി. സതീഷിന്റെ വസ്ത്രാലങ്കാരവും മികവു പുലര്‍ത്തി. ക്ലൈമാക്സ് രംഗത്തിലുള്ള മോഹന്‍ലാലിന്‍റെ മേക്കപ്പ് ഒഴികെ സിനിമയിലെ എല്ലാ കഥാപാത്രങ്ങളുടെയും മേക്കപ്പും മികവു പുലര്‍ത്തി. ഏവര്‍ക്കും അഭിനന്ദനങ്ങള്‍!

അഭിനയം: എബവ് ആവറേജ്
മലയാള സിനിമയില്‍ ഫ്രോഡുകളികള്‍ തന്മയത്വത്തോടെ അവതരിപ്പിക്കുവാന്‍ കഴിവുള്ള ഒരേയൊരു നടനെ ഇന്നുള്ളൂ എന്ന് സത്യം എല്ലാവര്‍ക്കും അറിയാവുന്ന കാര്യം തന്നെ. ഒരേ സമയം ആരാധകരെയും ആരധകരല്ലത്തവരെയും തൃപ്തിപെടുത്തിക്കൊണ്ട് അനായാസം കഥാപാത്രമായി മാറിക്കൊണ്ട് പ്രേക്ഷകരെ കയ്യിലെടുക്കുവാനും ത്രസിപ്പിക്കുവാനും മോഹന്‍ലാലിനു സാധിച്ച സിനിമയാണ് മിസ്റ്റര്‍ ഫ്രോഡ്. അഭിനയിക്കുന്ന വേഷമേതായാലും തന്റേതായൊരു ശൈലി ആ കഥാപാത്രത്തിനു നല്‍ക്കുവാനുള്ള കഴിവുള്ള നടന്മാരാണ് സിദ്ദിക്കും സായികുമാറും. ഈ സിനിമയിലെ അവരവതരിപ്പിച്ച കഥാപാത്രങ്ങളും വ്യതസ്തമല്ല. സിദ്ദിക്കിന്റെ സഖാവ് ചന്ദ്രശേഖര വര്‍മ്മ എന്ന കഥാപാത്രവും സായികുമാറിന്റെ സാജന്‍ എന്ന പോലീസുകാരനും എടുത്ത പറയേണ്ട പ്രശംസിക്കേണ്ട പ്രകടനങ്ങള്‍ തന്നെ. മലയാള സിനിമയിലെ നവയുഗ നായികമാരില്‍ അഭിനയ മികവു തെളിയിച്ച നടിയാണ് മിയ ജോര്‍ജ്. സരസ്വതി എന്ന കഥാപാത്രത്തെ മികച്ച രീതിയില്‍ തന്നെ മിയ അവതരിപ്പിച്ചിട്ടുണ്ട്. ഇവരെ കൂടാതെ തമിഴ് നടന്‍ വിജയകുമാര്‍, വിജയ്‌ ബാബു, ദേവ് ഗില്‍, ദേവന്‍, സുരേഷ് കൃഷ്ണ, അശ്വിന്‍ മാത്യു, സത്താര്‍, പി.ബാലചന്ദ്രന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, മുകുന്ദന്‍, മനു നായര്‍, രാഹുല്‍ മാധവ്, വി.കെ.ശ്രീരാമന്‍, കലാശാല ബാബു, ബാലാജി, മഞ്ജരി ഫാദ്നിസ്, പല്ലവി പുരോഹിത്, അമൃത അനില്‍കുമാര്‍ എന്നിവരും അതിഥി താരങ്ങളായി സംഗീത സംവിധായകനായ ഗോപി സുന്ദറും പ്രശസ്ത വയലിനിസ്റ്റ് ബാലബാസ്കറും ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നു.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. മോഹന്‍ലാല്‍
2. ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം
3. ചായാഗ്രഹണം
4. സംഭാഷണങ്ങള്‍

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. കഥ
2. യുക്തിയില്ലാത്ത മോഷണ രംഗങ്ങള്‍
3. പ്രവചിക്കാനാവുന്ന കഥാഗതി

മിസ്റ്റര്‍ ഫ്രോഡ്: ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കുവാന്‍ മികച്ച പശ്ചാത്തല സംഗീതത്തിനും മോഹന്‍ലാലിനെ അഭിനയത്തിനും ത്രസിപ്പിക്കുന്ന സംഭാഷണങ്ങള്‍ക്കും സാധിച്ചപ്പോള്‍, നല്ല ആക്ഷന്‍ സിനിമകളെ സ്നേഹിക്കുന്ന സാധാരണ പ്രേക്ഷനെ നൂറു ശതമാനം തൃപ്തിപെടുത്തുവാന്‍ ഉണ്ണികൃഷ്ണനു സാധിക്കാതെപോയി.

മിസ്റ്റര്‍ ഫ്രോഡ് റേറ്റിംഗ്: 4.80/10
കഥ, തിരക്കഥ: 3/10[ബിലോ ആവറേജ്]
സംവിധാനം: 5/10[ആവറേജ്]
സാങ്കേതികം: 3.5/5[ഗുഡ്]
അഭിനയം: 3/5[എബവ് ആവറേജ്]
ടോട്ടല്‍ 14.5/30 [4.8/10]

രചന, സംവിധാനം: ബി.ഉണ്ണികൃഷ്ണന്‍
നിര്‍മ്മാണം: എ.വി.അനൂപ്‌
ബാനര്‍: എ.വി.എ.പ്രൊഡക്ഷന്‍സ്
ചായാഗ്രഹണം: സതീഷ്‌ കുറുപ്പ്
ചിത്രസന്നിവേശം: മനോജ്‌
വരികള്‍: ചിറ്റൂര്‍ ഗോപി, ഹരിനാരായണന്‍, സന്തോഷ് വര്‍മ്മ
സംഗീതം, പശ്ചാത്തല സംഗീതം: ഗോപി സുന്ദര്‍
കലാസംവിധാനം: ജോസഫ്‌ നെല്ലിക്കല്‍
മേക്കപ്പ്: പ്രദീപ്‌ രംഗന്‍
വസ്ത്രാലങ്കാരം: എസ്.ബി.സതീഷ്‌
സംഘട്ടനം: സ്റ്റണ്ട് ശിവ
വിതരണം: മാക്സ് ലാബ് റിലീസ് 

12 May 2014

ഗോഡ്സ് ഓണ്‍ കണ്‍ട്രി - ദൈവത്തിന്റെ സ്വന്തം നാട്ടിലെ അവിശ്വസനീയ കാഴ്ചകള്‍ 4.70/10

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നടക്കുന്ന കൊടുംക്രൂരതകള്‍ക്കെതിരെ വിരല്‍ചൂണ്ടുന്ന പ്രമേയമാണ് വാസുദേവ് സനലും കൂട്ടരും ഗോഡ്സ് ഓണ്‍ കണ്‍ട്രി എന്ന സിനിമയിലൂടെ അവതരിപ്പിക്കുന്നത്‌. രാഖി പീഡന കേസിലെ പ്രതികളെ നിയമത്തിന്റെ പരമാവധി ശിക്ഷ നല്‍ക്കുവാന്‍ വേണ്ടി പോരാടുന്ന അഭിഭാഷകന്‍ മാത്യു, മകളുടെ ശസ്ത്രക്രിയ നടത്തുവാന്‍ വേണ്ടി പണമുണ്ടാക്കാന്‍ നെട്ടോട്ടമോടുന്ന മുഹമ്മദ്‌, വ്യക്തിപരമായ ഒരു അത്യാവശ്യത്തിനു വേണ്ടി 75 ലക്ഷം രൂപയുടെ കള്ളപണം കൈമാറുവാന്‍ വേണ്ടി നടക്കുന്ന മനുകൃഷ്ണ എന്നിവരുടെ ജീവിതത്തില്‍ ഒരു ദിവസം നടക്കുന്ന ചില സംഭവങ്ങളാണ് ഈ സിനിമയുടെ കഥ. ഒരു പകല്‍ ഈ മൂന്ന് വ്യക്തികളുടെ ജീവിതത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളെ സമന്വയിപ്പിച്ച് അവതരിപ്പിച്ച ഈ സിനിമയുടെ രചന നിര്‍വഹിച്ചത് അരുണ്‍ ഗോപിനാഥ്, അനീഷ്‌ ഫ്രാന്‍സിസ്, പ്രവീണ്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്. പുതുമുഖങ്ങളായ അരവിന്ദ് കൃഷ്ണയും, അരുണ്‍ ജയിംസും ചേര്‍ന്നാണ് ഈ സിനിമയുടെ ചായാഗ്രഹണം നിര്‍വഹിച്ചത്. രതീഷ്‌ രാജാണ് രംഗങ്ങള്‍ കോര്‍ത്തിണക്കിയത്. ഗോപി സുന്ദറാണ് പശ്ചാത്തല സംഗീതം.

ആന്റോ ജോസഫ്‌ ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫും, തഹാസിന്റെ ബാനറില്‍ ഹസീബ് ഹനീഫും, എയ്ഞ്ചല്‍ വാര്‍ക്സിന്റെ ബാനറില്‍ അജി മേടയിലും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ഈ സിനിമ ആന്റോ ജോസെഫിന്റെ വിതരണ കമ്പനിയായ ആന്‍ മെഗാ മീഡിയ റിലീസ് ചെയ്യുന്നു.

കഥ, തിരക്കഥ: ആവറേജ്
അപരിചിതരായ കുറെ വ്യക്തികളുടെ ജീവിതത്തില്‍ നടക്കുന്ന അപ്രതീക്ഷിത സംഭവങ്ങള്‍ എന്നത് എന്നും പുതുമ നല്‍ക്കുന്ന ഒരു പ്രമേയം തന്നെ. അവ സമൂഹത്തിലെ ചില അനീതികള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നവ കൂടിയാകുമ്പോള്‍ അല്ലെങ്കില്‍ കാലികപ്രസക്തിയുള്ളതാകുമ്പോള്‍ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റുവാന്‍ സാധിക്കും. അതരത്തില്ലുള്ള ഒരു പ്രമേയമാണ് ഈ സിനിമയുടെ കഥയ്ക്ക്‌ ആധാരം. ശക്തമായൊരു പ്രമേയം ലഭിച്ചിട്ടും പുതുമയുള്ള കഥാസന്ദര്‍ഭങ്ങള്‍ എഴുതുവാന്‍ തിരക്കഥരചയ്താക്കള്‍ക്ക് സാധിച്ചില്ല എന്നതാണ് ഈ സിനിമയുടെ പ്രധാന പ്രശ്നം. കണ്ടുമടുത്തതും പ്രവചിക്കാനവുന്നതുമായ കഥാസന്ദര്‍ഭങ്ങള്‍ മാത്രമാണ് സിനിമയിലുടനീളം. അതുലുപരി, ഒട്ടുമിക്ക കഥാസന്ദര്‍ഭങ്ങളും അവിശ്വസനീയമായ രീതിയിലായതും പ്രേക്ഷകരെ ബോറടിപ്പിച്ചു. കഥയിലോ സിനിമയ്ക്കോ ആവശ്യമില്ലാത്ത ഒട്ടനേകം ദ്വയാര്‍ഥ പ്രയോഗങ്ങളും തെറിവിളികളും വേണ്ടുവോളം ഈ സിനിമയിലുണ്ട്. പ്രമേയത്തിന്റെ ശക്തികൊണ്ടും, ആദ്യ പകുതിയിലെ കഥാഗതിയുടെ മിടുക്കുകൊണ്ടും പ്രേക്ഷകരില്‍ ഭൂരിഭാഗം പേരും രസിച്ചുതന്നെയാണ് സിനിമ കാണുന്നത്. രണ്ടാം പകുതിയും ക്ലൈമാക്സും പൂര്‍ണമായും പ്രവചിക്കാനവുന്ന സംഭവങ്ങളിലെക്കാണ് പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോക്കുന്നത്. ഇത് തന്നെയാണ് ഈ സിനിമയെ പ്രേക്ഷകരോട് അടുപ്പിക്കാത്തത് എന്ന് കരുതണം. വിശ്വസനീയമായ കഥാസന്ദര്‍ഭങ്ങള്‍ ലളിതമായ രീതിയില്‍ അവതരിപ്പിച്ചുവെങ്കില്‍ മറ്റൊരു ട്രാഫിക്കോ പാസഞ്ചാറോ ആയിതീരുമായിരുന്ന സിനിമയാണ് ഗോഡ്സ് ഓണ്‍ കണ്‍ട്രി.

സംവിധാനം: ബിലോ ആവറേജ്
ഓരോ കഥയും അവതരിപ്പിക്കേണ്ട രീതിയില്‍ പ്രേക്ഷകര്‍ക്ക്‌ നല്‍ക്കിയിലെങ്കില്‍, ആ കഥയിലുള്ള സാരാംശം അവരിലെക്കെത്തില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഗോഡ്സ് ഓണ്‍ കണ്‍ട്രി എന്ന സിനിമ. നമ്മുടെ സമൂഹത്തില്‍ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ വിരല്‍ചൂണ്ടുന്ന ഒരു പ്രമേയം ലഭിച്ചിട്ടും, ട്രാഫിക്കും പാസഞ്ചറും പോലെ അവതരിപ്പിക്കുവാന്‍ ശ്രമിച്ച സംവിധായകന്‍ വാസുദേവ് സനല്‍ പരാജയപെട്ടു എന്ന് തന്നെ പറയേണ്ടിവരും. വാസുദേവ് സനലിന്റെ ആദ്യ സിനിമയായ ഇരുവട്ടം മണവാട്ടിയുടെ കഥയുടെ അവതരണവും പ്രേക്ഷകര്‍ക്ക്‌ ഗ്രഹിക്കുവാന്‍ സാധിക്കാത്ത രീതിയിലായിരുന്നു. ഒരു പകല്‍ നടക്കുന്ന സംഭവങ്ങള്‍ ഇതിവൃത്തമായിട്ടുള്ള നിരവധി സിനിമകള്‍ മലയാളികള്‍ കണ്ടുമടുത്തതാണ്. അതെ രീതിയില്‍ തന്നെയാണ് ഈ സിനിമയും അവതരിപ്പിക്കാന്‍ ശ്രമിച്ചത് എന്നയിടത്താണ്‌ സംവിധായകന് തെറ്റുപറ്റിയത്. വേഗതയോടെ കഥ അവതരിപ്പിക്കാന്‍ കിട്ടിയ അവസരം വരെ അനാവശ്യമായതും അവിശ്വസനീയമായതുമായ സംഭവങ്ങള്‍കൊണ്ടു വലിച്ചുനീട്ടി പ്രേക്ഷകരെ ബോറടിപ്പിച്ചു. അനവസരത്തിലുള്ള തമാശകളും ബോറന്‍ അനുഭവമായിരുന്നു. പ്രേക്ഷരുടെ യുക്തിയെ ചോദ്യം ചെയുന്ന രീതിയിലുള്ള കഥാസന്ദര്‍ഭങ്ങള്‍ സിനമയുടെ ആസ്വാദനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. നടീനടന്മാരുടെ പ്രകടനവും, ചടുലതയോടെയുള്ള ദ്രിശ്യങ്ങളും ഉള്ളതുകൊണ്ട്   നിര്‍മ്മാതാവ് സാമ്പത്തിക കെണിയില്‍പെടാതെ രക്ഷപെടുമെന്ന് തോന്നുന്നു.

സാങ്കേതികം: എബവ് ആവറേജ്
അരവിന്ദ് കൃഷ്ണയും അരുണ്‍ ജെയ്മ്സും ചേര്‍ന്ന് പകര്‍ത്തിയ ദ്രിശ്യങ്ങള്‍ സിനിമയുടെ കഥയ്ക്കും പ്രമേയത്തിനും യോജിക്കുന്നതരത്തിലാണ് എന്നത് ഈ സിനിമയുടെ മുഖ്യ ആകര്‍ഷണമാകുന്നു. ഇരുവരും ചേര്‍ന്ന് പകര്‍ത്തിയ രംഗങ്ങള്‍ സന്നിവേശം ചെയ്തത് രതീഷ്‌ രാജാണ്. ചടുലതയോടെ രംഗങ്ങള്‍ ആദ്യ പകുതിയില്‍ കോര്‍ത്തിണക്കിയ രതീഷ്‌ ഈ സിനിമയെ രണ്ടാം പകുതിയില്‍ കൈവിട്ടതിന്റെ ഫലമാണ് രണ്ടാം പകുതിയിലെ ഇഴഞ്ഞു നീങ്ങുന്ന രംഗങ്ങള്‍ക്ക് കാരണമായത്‌. അനു എലിസബത്ത്‌ ജോസും അരുണ്‍ ഗോപിനാഥും ചേര്‍ന്ന് എഴുതിയ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം നല്‍ക്കിയ രണ്ടു പാട്ടുകളാനുള്ളത്. രണ്ടും മോശം പാട്ടുകളാണ്. ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതവും സിനിമയോട് ചേര്‍ന്ന് പോക്കുന്നവയല്ല. എം. ബാവയുടെ കലാസംവിധാനവും, റഷീദ് അഹമ്മദിന്റെ മേക്കപും മോശമായില്ല.

അഭിനയം: എബവ് ആവറേജ്
ഫഹദ് ഫാസില്‍, ലാല്‍, ശ്രീനിവാസന്‍, നന്ദു, ജയരാജ്‌ വാര്യര്‍, വിജയകുമാര്‍, മണികുട്ടന്‍, പ്രശാന്ത്‌ നാരായണന്‍, ടോഷ് ക്രിസ്റ്റി, ജോബി, നെല്‍സണ്‍, ജാഫര്‍ ഇടുക്കി, വി.കെ.ശ്രീരാമന്‍, ശിവജി ഗുരുവായൂര്‍, സുധീര്‍ കരമന, നിയാസ്, സാദിക്ക്, ചാലി പാല, മൈഥിലി, ഇഷ തല്‍വാര്‍, ലെന, ലക്ഷ്മിപ്രിയ, അഞ്ചു അരവിന്ദ്, മോളി കണ്ണമാലി എന്നിവരാണ് ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. ഇന്നത്തെ തലമുറയെ പ്രതിനിധികരിക്കുന്ന വ്യക്തിയാണ് മനുകൃഷ്ണന്‍. മനുകൃഷ്ണന്‍ എന്ന കഥാപാത്രമായി മാറുവാന്‍ ഫഹദ് ഫാസിലിനു നിഷ്പ്രയാസം സാധിച്ചു. ലാലിന്‍റെ മുഹമ്മദും ശ്രീനിവാസന്റെ മാത്യുവും പ്രേക്ഷകരുടെ കയ്യടി നേടുന്നില്ലയെങ്കിലും ഇരുവരും മോശമല്ലാതെ അവരവുടെ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു. നന്ദുവും, മണികുട്ടനും, ലെനയും, ജാഫറും, ജോബിയും, സുധീറും മോശമാക്കാതെ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. ഫഹദ്, ലാല്‍ എന്നിവരുടെ അഭിനയം
2. ചായാഗ്രഹണം
3. സംഘട്ടന രംഗങ്ങള്‍

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. അവിശ്വസനീയമായ കഥാസന്ദര്‍ഭങ്ങള്‍
2. പ്രവചിക്കനാവുന്ന കഥാഗതി
3. രണ്ടാം പകുതിയും ക്ലൈമാക്സും

ഗോഡ്സ് ഓണ്‍ കണ്‍ട്രി റിവ്യൂ: അഭിനേതാക്കളുടെ മികവില്‍ ഒരുവട്ടം കണ്ടിരിക്കാമെങ്കിലും, അവിശ്വസനീയമായ കഥാസന്ദര്‍ഭങ്ങളും കണ്ടുമടുത്ത അവതരണ രീതിയും പ്രേക്ഷകരെ ബോറടിപ്പിക്കുന്നു.

ഗോഡ്സ് ഓണ്‍ കണ്‍ട്രി റേറ്റിംഗ്: 4.70/10
കഥ, തിരക്കഥ: 5/10 [ആവറേജ്]
സംവിധാനം: 3/10 [ബിലോ ആവറേജ്]
സാങ്കേതികം: 3/5[എബവ് ആവറേജ്]
അഭിനയം: 3/5[എബവ് ആവറേജ്]
ടോട്ടല്‍ 14/30 [4.7/10]

സംവിധാനം: വാസുദേവ് സനല്‍
രചന: അരുണ്‍ ഗോപിനാഥ്, അനീഷ്‌ ഫ്രാന്‍സിസ്, പ്രവീണ്‍ കുമാര്‍
നിര്‍മ്മാണം: ആന്റോ ജോസഫ്‌, അജി മേടയില്‍, ഹസീബ് ഹനീഫ്
ബാനര്‍: ആന്റോ ജോസഫ്‌ ഫിലിം കമ്പനി
ചായഗ്രഹണം: അരവിന്ദ് കൃഷ്ണ, അരുണ്‍ ജെയിംസ്‌
ചിത്രസന്നിവേശം: രതീഷ്‌ രാജ്
ഗാനരചന: അനു എലിസബത്ത്‌ ജോസ്, അരുണ്‍ ഗോപിനാഥ്
സംഗീതം, പശ്ചാത്തല സംഗീതം: ഗോപി സുന്ദര്‍
കലാസംവിധാനം: എം.ബാവ
മേക്കപ്പ്: റഷീദ് അഹമ്മദ്
വസ്ത്രാലങ്കാരം: പ്രദീപ്‌ കടക്കാശ്ശേരി
വിതരണം: ആന്‍ മെഗാ മീഡിയ, തഹാസ്, എയ്ഞ്ചല്‍ വര്‍ക്സ്